കേരള യൂണിവേഴ്സിറ്റി നൽകിയ 23 ബിരുദ സർട്ടിഫിക്കറ്റുകൾ റദ്ദാകും; നടപടികൾക്ക് സെനറ്റിന്റെ അംഗീകാരം
തിരുവനന്തപുരം: സോഫ്റ്റ്വേർ പിഴവുമൂലം തെറ്റായി നൽകിയ മോഡറേഷനെത്തുടർന്ന് കേരള സർവകലാശാല വിതരണംചെയ്ത 23 ബിരുദ സർട്ടിഫിക്കറ്റുകൾ റദ്ദുചെയ്യുന്നതിനുള്ള നടപടികൾക്ക് ഇന്നുചേർന്ന സർവകലാശാലാ സെനറ്റ് യോഗം അംഗീകാരം നൽകി. സെനറ്റിന്റെ തീരുമാനം സർവ്വകലാശാലയുടെ ചാൻസലർ കൂടിയായ ഗവർണറുടെ അംഗീകാരത്തിനായി സമർപ്പിക്കും. ഓൺലൈനായിചേർന്ന സെനറ്റ് യോഗത്തിൽ വൈസ് ചാൻസലർ പ്രഫ.വി.പി.മഹാദേവൻപിള്ള അധ്യക്ഷനായിരുന്നു. ഗവേഷണരംഗത്ത് ഏറെ സംഭാവനകൾ ചെയ്യാനാകുന്നതരത്തിൽ കാര്യവട്ടം കാമ്പസിൽ സ്ഥാപിച്ചിട്ടുള്ള സൊഫോസ്റ്റിക്കേറ്റഡ് ഇൻസ്ട്രമെന്റേഷൻ ആൻഡ് കമ്പ്യൂട്ടേഷൻ സെന്ററിന്റെ പേര് ’സെൻട്രൽ ലബോറട്ടറി ഫോർ ഇൻസ്ട്രമെന്റേഷൻ ആൻഡ് ഫെസിലിറ്റേഷൻ’ (CLIF) എന്ന് ആക്കി മാറ്റുന്നതിന് സെനറ്റ് അനുമതി നൽകി.
ഇക്കാലയളവിൽ സർവകലാശാല നൽകിയ എല്ലാ ബിരുദങ്ങളും ഡിപ്ലോമകളും സെനറ്റ് യോഗം അംഗീകരിച്ചു. ഇതര സർവകലാശാലകളുടെയും വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളുടെയും 131 ബിരുദ ബിരുദാനന്തര കോഴ്സുകൾക്ക് തുല്യത നൽകുന്നതിനും അനുമതി നൽകി. സർവകലാശാലയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ’ഫിറ്റ് ഇന്ത്യാ’ പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ചും, പരീക്ഷകൾ ഓൺലൈനാക്കണമെന്നതിനെ സംബന്ധിച്ചും, പുതിയ കോഴ്സുകൾ തുടങ്ങുന്നതിനെ സംബന്ധിച്ചും, താത്കാലിക സർവീസിലെ അധ്യാപക പരിചയം പ്രമോഷൻ പ്ലേസ്മെന്റുകൾക്ക് പരിഗണിക്കണമെന്നതുൾപ്പെടെയുള്ള പ്രമേയങ്ങളും സെനറ്റിൽ അവതരിപ്പിച്ചു. കേരള സർവകലാശാലയുടെ രണ്ടാമത്തെ ഓൺലൈൻ സെനറ്റ് യോഗമാണ് ഇന്നലെ ചേർന്നത്.
മസ്റ്ററിംഗ് തീയതി നീട്ടി
തിരുവനന്തപുരം: കേരള സർവകലാശാലയിലെ പെൻഷൻകാർക്കും/ ഫാമിലി പെൻഷൻകാർക്കും ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള തീയതി ഓഗസ്റ്റ് 27 വരെ നീട്ടിയിരിക്കുന്നതായി ഫിനാൻസ് ഓഫീസർ അറിയിച്ചു.