ബിരുദപരീക്ഷകൾക്ക് എംജിയിൽ ഓണ്‍ലൈൻ ചോദ്യകടലാസ്
കോട്ടയം: പിജിക്കു പിന്നാലെ ബിരുദ പരീക്ഷകൾക്ക് ഓണ്‍ലൈൻ ചോദ്യകടലാസ് നടപ്പാക്കിയ ആദ്യ സർവകലാശാലയായി എംജി. 27 മുതൽ 196 കോളജുകളിൽ നടന്ന മൂന്നാം സെമസ്റ്റർ ബിരുദപരീക്ഷകൾ നടന്നത് ഓണ്‍ലൈൻ ചോദ്യപേപ്പർ സംവിധാനത്തിലൂടെയാണ്. 41,000 വിദ്യാർഥികളാണ് ബിരുദതലത്തിലുള്ളത്. 133 കോളജുകളിലായി 8000 വിദ്യാർഥികളാണ് പിജിയിലുള്ളത്.
ഒരു ദിവസം വിവിധ വിഷയങ്ങളിലുള്ള 70 ചോദ്യപേപ്പറുകളാണ് സർവകലാശാല കോളജുകളിലേക്ക് നൽകുന്നത്. ഒരു കോളജിന് വിവിധ ബിരുദ കോഴ്സുകളിലായി ശരാശരി 17 ചോദ്യകടലാസുകൾ ലഭിക്കും.
അധ്യാപകർ നൽകുന്ന ചോദ്യങ്ങൾ ബോർഡ് ഓഫ് സ്റ്റഡീസും വിദഗ്ധസമിതിയും ഗുണനിലവാര പരിശോധന നടത്തിയാണ് ചോദ്യബാങ്കിൽ ഉൾപ്പെടുത്തുന്നത്.
ചോദ്യബാങ്കിൽ ഒരു വിഷയത്തിൽ മാത്രം ശരാശരി 600 ചോദ്യങ്ങൾ ഉണ്ടാകും. വിവിധ വിഷയങ്ങളിലായി പതിനായിരക്കണക്കിന് ചോദ്യങ്ങളാണ് ചോദ്യബാങ്കിലുണ്ടാവുക.
ചോദ്യകടലാസായി സെർവറിൽ സൂക്ഷിക്കില്ല. പ്രത്യേക കംപ്യൂട്ടർ സോഫ്റ്റ്വേർ മുഖേന ആവശ്യാനുസരണം സെക്കൻഡുകൾക്കുള്ളിൽ റാൻഡം സെലക്ഷനിലൂടെയാണ് ചോദ്യങ്ങൾ തെരഞ്ഞെടുത്ത് ചോദ്യകടലാസ്് തയാറാക്കുന്നത്. അതിനാൽ ചോദ്യങ്ങൾ ചോരില്ല. ഒരു വിഷയത്തിൽ മൂന്നു ചോദ്യകടലാസ് തയാറാക്കും. ഇതിൽനിന്ന് റാൻഡം സെലക്ഷനിലൂടെ കംപ്യൂട്ടർ സിസ്റ്റം തെരഞ്ഞെടുക്കുന്ന ചോദ്യക്കടലാസാണ് കോളജുകൾക്ക് നൽകുക.
സെക്വർ ക്വസ്റ്റിയൻ പേപ്പർ സിസ്റ്റത്തിലൂടെ അതീവ സുരക്ഷയൊരുക്കിയാണ് ചോദ്യകടലാസ് കൈകാര്യം ചെയ്യുന്നത്. സോഫ്റ്റ്വേർ തെരഞ്ഞെടുക്കുന്ന ചോദ്യങ്ങളടങ്ങിയ ചോദ്യകടലാസ് എൻക്രിപ്റ്റഡായാണ് തയാറാക്കപ്പെടുന്നത്. ചോദ്യപേപ്പർ ആർക്കും കാണാനും മനസിലാക്കാനും ആവാത്ത വിധത്തിൽ രഹസ്യകോഡിൽ എഴുതപ്പെടുന്നു. ചോദ്യം കൈമാറുന്നതിന് രണ്ടു മിനിറ്റു മുന്‍പ് മാത്രമേ സെർവറിൽ ഇവ വരൂ എന്നതിനാൽ ഏതു രീതിയിൽ ശ്രമിച്ചാലും ചോദ്യപേപ്പർ മോഷ്ടിക്കാനാവില്ല.
ചോദ്യകടലാസുകൾ പ്രിന്റ് എടുക്കുന്ന കോളജുകളിലെ മുറി നിരന്തരം സിസിടിവി നിരീക്ഷണത്തിലായിരിക്കും. ഇതു കൂടാതെ രണ്ട് വീതം ഇന്റർനെറ്റ് കണക്ഷൻ, കംപ്യൂട്ടർ, പ്രിന്റർ, വൈദ്യുതി മുടങ്ങാതിരിക്കാനുള്ള ദ്വിതലസംവിധാനം എന്നിവ ഉറപ്പാക്കിയാണ് സംവിധാനം.
പത്രസമ്മേളനത്തിൽ ആക്ടിംഗ് വൈസ് ചാൻസലർ പ്രഫ. സാബു തോമസ്, സിൻഡിക്കറ്റംഗങ്ങളായ ഡോ. ആർ. പ്രഗാഷ്, പ്രഫ. ടോമിച്ചൻ ജോസഫ്, ഡോ. എ. ജോസ്, ഡോ. പി.കെ. പത്മകുമാർ, പരീക്ഷ കണ്ട്രോളർ ഡോ. തോമസ് ജോണ്‍ മാന്പറ എന്നിവർ പങ്കെടുത്തു.
ഉത്തരക്കടലാസ് കാണാനും സൗകര്യം
കോട്ടയം: മൂല്യനിർണയത്തിനുശേഷം ഉത്തരക്കടലാസുകൾ നേരിൽ കാണാനും വൈകാതെ എംജിയിൽ അവസരമുണ്ടാകും. പരീക്ഷയ്ക്കുശേഷം ഉത്തരക്കടലാസ് കോളജുകളിൽ നിന്ന് സ്കാൻ ചെയ്ത് മൂല്യനിർണയത്തിന് അയയ്ക്കുകയും ടാബുലേഷൻ, ഫലപ്രഖ്യാപനം, റീവാല്യുവേഷൻ നടപടികൾക്കുശേഷം അതാത് വിദ്യാർഥികൾക്ക് ഉത്തരക്കടലാസ് കാണാനുമുള്ള ക്രമീകരണം ഏർപ്പെടുത്തും. മൂല്യനിർണയം കുറ്റമറ്റതാക്കാൻ ഇതിടയാക്കുമെന്ന് ആക്ടിംഗ് വിസി ഡോ. സാബു തോമസ് വ്യക്തമാക്കി.