കൊല്ലം: പഠനയാത്ര പോയ വിദ്യാർഥികളും അധ്യാപകരുമടങ്ങുന്ന സംഘം അച്ചന്‍കോവിലില്‍ വനത്തിനുള്ളില്‍ അകപ്പെട്ടു. 32 വിദ്യാര്‍ഥികളും നാല് അധ്യാപകരുമാണ് വനത്തില്‍ കുടുങ്ങിയത്. തൂവല്മലയിലാണ് ഇവര്‍ കുടുങ്ങിക്കിടക്കുന്നത്.
വനംവകുപ്പും പോലീസും ഇവരെ പുറത്തെത്തിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും കനത്ത മഴ രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുകയാണ്.
അതേസമയം, വിദ്യാര്‍ഥികള്‍ സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇവരെ പുറത്തെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ എന്‍. ദേവീദാസ് അറിയിച്ചു.
ക്ലാപ്പന ഷണ്മുഖവിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളാണിവര്‍. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് സ്കൗട്ട് ആന്‍ഡ് ഗൈഡ്സിന്റെ പഠനയാത്രയുടെ ഭാഗമായിട്ടായിരുന്നു കുട്ടികള്‍ അച്ചന്‍കോവിലിലേക്കെത്തിയത്. 17 ആണ്‍കുട്ടിയും 15 പെണ്‍കുട്ടികളുമാണ് സംഘത്തിലുള്ളത്. പ്ലസ് ടു വിദ്യാര്‍ഥികളാണ് സംഘാംഗങ്ങളിൽ കൂടുതലും.
പ്രദേശത്തുള്ള രണ്ട് താത്ക്കാലിക വനപാലകരുടെ സഹായത്തോടെയാണ് ഇവര്‍ ഇന്ന് തൂവല്‍മലയിലേക്ക് ട്രക്കിംഗിന് പോയതെന്നാണ് വിവരം.
മഴ ശക്തമായതോടെ തിരിച്ചിറങ്ങാന്‍ സാധിക്കാതെ കാട്ടിനുള്ളില്‍ അകപ്പെടുകയായിരുന്നു. വനംവകുപ്പിന്റെ ഒരു സംഘം ഇവരുടെ അടുത്തേക്ക് എത്തിയിട്ടുണ്ടെന്നാണ് വിവരം.