കൊച്ചി: മുഖ്യമന്ത്രിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരള ജനത ഒന്നിച്ച് ഊതിയാൽ പറന്നു പോകുന്നതേയുള്ളു നിങ്ങളുടെ ഭരണവും. ബംഗാളിലേതുപോലെ പിന്നീട് വിലപിച്ചിട്ടു കാര്യമില്ലെന്നും സതീശൻ പറഞ്ഞു.
നവകേരള സദസിനെത്തുന്നവര്‍ ഒന്നിച്ച് ഊതിയാല്‍ പറന്ന് പോകുന്നവരേയുള്ളു പ്രതിഷേധക്കാരെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്കെതിരായ ആക്രമണം അപലപനീയവും കാടത്തവുമാണെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എ ഉള്‍പ്പെടെയുള്ളവരെ പിണറായി വിജയന്റെ ഗുണ്ടകളാണ് ആക്രമിച്ചതെന്നും സതീശൻ വ്യക്തമാക്കി
മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി പോകുന്ന സിപിഎം ക്രിമിനലുകളാണ് വഴിയരുകില്‍ ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവരെ മൃഗീയമായി ആക്രമിക്കുന്നത്. കേരള ചരിത്രത്തില്‍ ആദ്യമാണ് ഗുണ്ടാസംഘത്തിന്റെ അകമ്പടിയില്‍ ഒരു മുഖ്യമന്ത്രി സഞ്ചരിക്കുന്നത്.
പൊതുഖജനാവും ജനങ്ങളുടെ പോക്കറ്റും കൊള്ളയടിച്ച് പിണറായി വിജയനും കൂട്ടരും നടത്തുന്ന അശ്ലീല ഘോഷയാത്രയ്ക്കെതിരെ പ്രതിഷേധിക്കുന്നവരെ കായികമായി നേരിടുമെന്ന മുഖ്യമന്ത്രിയുടെ ഭീഷണി അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തിന് യോജിച്ചതല്ല.
പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് ഇരുന്നപ്പോള്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കാട്ടിയ അതേ ഗുണ്ടായിസം കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന പിണറായി വിജയന് യോജിച്ചതല്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.