കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. മെമ്മറി കാര്‍ഡ് പരിശോധിച്ചതിലെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷി മൊഴി അതിജീവിതയ്ക്ക് നല്കുന്നതിനെതിരായി ദിലീപ് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
ജസ്റ്റീസുമാരായ എൻ.നഗരേഷ്, പി.എം.മനോജ് എന്നിവരുടെ അവധിക്കാല ബെഞ്ചാണ് ഹർജി തള്ളിയത്. രാവിലെ കേസിൽ വാദം കേട്ട കോടതി വിധി പറയുന്നതു വൈകിട്ടത്തേക്കു മാറ്റിവയ്ക്കുകയായിരുന്നു.
തീർപ്പാക്കിയ ഹർജിയിലാണു മൊഴി പകർപ്പ് കൊടുക്കാൻ കോടതി ഉത്തരവിട്ടതെന്നും അതുകൊണ്ടു തന്നെ മൊഴികളുടെ പകർപ്പ് നൽകാൻ നിയമപരമായി കഴിയില്ലെന്നും ദിലീപ് ഹർജിയിൽ പറഞ്ഞു.
നേരത്തെ മെമ്മറി കാർഡ് പരിശോധിച്ചതുമായി ബന്ധപ്പെട്ട സാക്ഷിമൊഴികളുടെ സർട്ടിഫൈഡ് പകർപ്പ് അതിജീവിതയ്ക്കു കൈമാറാൻ സിംഗിള്‍ബെഞ്ച് നിർദേശം നൽകിയിരുന്നു. ഇത് തടയണമെന്നാവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്
തന്റെ എതിര്‍പ്പ് രേഖപ്പെടുത്താതെയാണ് സിംഗിള്‍ ബെഞ്ച് അതിജീവിതയ്ക്ക് സാക്ഷി മൊഴി പകര്‍പ്പ് നല്കാന് ഉത്തരവിട്ടതെന്ന് ദിലീപ് കോടതിയെ അറിയിച്ചു.
അതേസമയം കോടതി ഉത്തരവിനെ എതിര്‍ക്കാന്‍ പ്രതിക്ക് എന്ത് അധികാരമാണ് ഉള്ളതെന്നും മൊഴി പകര്‍പ്പ് അതിജീവിതക്ക് ലഭിക്കുന്നതിനെ എന്തിന് ദിലീപ് ഭയക്കണമെന്നും അതിജീവിതയുടെ അഭിഭാഷകന് ചോദിച്ചു.
ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ അറിയാന്‍ തനിക്ക് അവകാശമുണ്ടെന്നും തന്റെ മൗലികാവകാശമാണ് ലംഘിക്കപ്പെട്ടതെന്നും അതിജീവിത കോടതിയില്‍ വാദിച്ചു. നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയാണ് ദിലീപ്.
കേസിൽ മെമ്മറി കാർഡിന്റെ അനധികൃത പരിശോധനയെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഹർജി നിലനിൽക്കുമോ എന്ന കാര്യത്തിൽ വിശദമായ വാദം മേയ് 30നു കേൾക്കും.