മലപ്പുറം: പി.വി. അൻവറിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അൻവർ വലിയ വഞ്ചന കാണിച്ചതുകൊണ്ടാണ് നിലന്പൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നിലന്പൂരിൽ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിന്റെ തെരഞ്ഞെടുപ്പ് കണ്വൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എം. സ്വരാജിന്റെ സ്ഥാനാർഥി പ്രഖ്യാപനം മണ്ഡലത്തിൽ മാത്രമല്ല, സംസ്ഥാനത്ത് തന്നെ നല്ല സ്വീകാര്യത ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സ്വരാജിന്റെ സ്ഥാനാർഥിത്വം നാട് സ്വീകരിച്ചതിൽ ആശ്ചര്യമില്ല. ക്ലീൻ ഇമേജ് നിലനിർത്തുന്നയാളാണ് സ്വരാജ്. അഭിമാനത്തോടെ, തല ഉയർത്തി വോട്ട് ചോദിക്കാൻ അദ്ദേഹത്തിന് കഴിയും. കറ കളഞ്ഞ വ്യക്തിത്വമാണ് സ്വരാജിന്േറത്.
നമ്മൾ ചതിക്ക് ഇരയായിതിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് നേരിടേണ്ടി വന്നത്. വാഗ്ദാനം നൽകുക, പിന്നെ മറക്കുക എന്ന രീതി എൽഡിഎഫിനില്ലെന്ന് ജനങ്ങൾക്ക് അനുഭവത്തിലൂടെ ബോധ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.