പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സ്പെയിനിന്റെ കാർലോസ് അല്‍കരാസ് നിലനിർത്തി. അഞ്ച് സെറ്റുകൾ നീണ്ട തകർപ്പൻ പോരാട്ടത്തിൽ യാനിക് സിന്നറിനെ പരാജയപ്പെടുത്തിയാണ് അൽക്കരാസ് കിരീടം നിലനിർത്തിയത്.
സ്കോർ 4-6, 6-7, 6-4, 7-6, 7-6. ആദ്യ രണ്ട് സെറ്റുകൾ നഷ്ടമായതിനുശേഷമാണ് അൽക്കാരസ് വമ്പൻ തിരിച്ചുവരവ് നടത്തിയത്. അൽകാരസിന്റെ അഞ്ചാ ഗ്രാൻസ്ലാം കിരീട നേട്ടമാണിത്. അഞ്ചു മണിക്കൂറിലേറെ നീണ്ട പോരാട്ടത്തിന് ഒടുവിലാണ് താരം കിരീടം നിലനിർത്തിയത്.
ഫ്രഞ്ച് ഓപ്പണ്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ഫൈനലാണിത്. ആദ്യ രണ്ട് സെറ്റുകളിൽ സിന്നർ ആധിപത്യം പുലർത്തി. എന്നാൽ കീഴടങ്ങില്ലെന്ന് പ്രഖ്യാപിച്ച് അല്‍ക്കാരസ് പതുക്കെ തിരിച്ചുവന്നു. നാലാം സെറ്റിന്റെ തുടക്കത്തിൽ തുല്യശക്തികളുടെ പോരാട്ടത്തിനാണ് കളിമൺ കോർട്ട് സാക്ഷ്യം വഹിച്ചത്.
ഒടുവിൽ നാലാം സെറ്റിന്റെ അവസാന ഘട്ടത്തിൽ സ്കോര്‍ 6-6 എന്ന നിലയിലെത്തി. ഇതോടെ നാലാം സെറ്റിലും ടൈ ബ്രേക്ക്. പക്ഷേ ടൈ ബ്രേക്കറിലും വിട്ടുകൊടുക്കാൻ സ്പാനിഷ് താരം തയാറായിരുന്നില്ല. 3-7ന് അല്‍കാരസ് നാലാം സെറ്റിലെ ടൈ ബ്രേക്കർ വിജയിച്ചു.
ഇതോടെ മത്സരത്തിന്റെ ഗതി മാറി. അഞ്ചാം സെറ്റിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരുവരും കാഴ്ചവച്ചത്. അഞ്ചാം സെറ്റും 6-6 എന്ന സ്കോറിലെത്തിയതോടെ ഫൈനലിൽ മൂന്നാം തവണയും ടൈ ബ്രേക്ക്. അവസാന ടൈ ബ്രേക്കിൽ 2-10ന് വിജയിച്ചതോടെ അൽകാരസ് ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടത്തിൽ വീണ്ടും മുത്തമിട്ടു.