കോഴിക്കോട്: കേരള തീരത്തിനടുത്ത് തീപിടിച്ച ചരക്കുകപ്പലിലെ കണ്ടെയ്നറുകളിൽ ഒന്ന് പൊട്ടിത്തെറിച്ചു. അഴീക്കലിനും തലശേരിക്കുമിടയിൽ പുറം കടലിലാണ് പൊട്ടിത്തെറിയുണ്ടായത്.
പൊട്ടിത്തെറിക്ക് പിന്നാലെ 20 കണ്ടെയ്നറുകൾ കടലിൽ വീണതായി റിപ്പോർട്ടുണ്ട്. ഇനിയും സ്ഫോടന സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മറ്റു കപ്പലുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
അപകടമുണ്ടായ സിംഗപ്പൂർ കപ്പലിലെ 157 കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കളാണുള്ളത്. ആസിഡുകളും ഗൺപൗഡറുകളും ലിഥിയം ബാറ്ററികളും ഉൾപ്പടെ തനിയെ തീപിടിക്കുന്ന രാസവസ്തുക്കളാണ് ഇവ.
കൊളംബോയിൽ നിന്നും നവി മുംബൈയിലേക്ക് പോയ കപ്പലിലാണ് തീപിടിച്ചത്. കപ്പലിൽ നിന്നും ക്യാപ്റ്റൻ ഉൾപ്പടെ 18 പേരെ രക്ഷപെടുത്തി. നാലുപേരെ കാണാനില്ല. ഇവരിൽ രണ്ടുപേർ തായ്വാൻ പൗരന്മാരും ഒരു ഇന്തോനേഷ്യൻ പൗരനും ഒരു മ്യാൻമർ പൗരനുമാണ്.
പൊള്ളലേറ്റ അഞ്ച്പേരിൽ രണ്ടുപേരുടെ ആരോഗ്യനില ഗുരുതരമാണ്. രക്ഷാപ്രവർത്തനത്തിനായി നേവിയും കോസ്റ്റ്ഗാർഡും കപ്പലുകളെ വിന്യസിച്ചിട്ടുണ്ട്. രക്ഷപെടുത്തിയവരെ ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് എത്തിക്കാനാണ് സാധ്യത.