അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനദുരന്തത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ രമേശിന്റെ നില തൃപ്തികരം. വിശ്വാസിന്റെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
വിശ്വാസ് ലണ്ടനിലുള്ള ബന്ധുക്കളുമായി സംസാരിച്ചു. അഹമ്മദാബാദിലെത്തിയ പ്രധാനമന്ത്രി വിശ്വാസിനെ സന്ദർശിക്കുമെന്നാണ് വിവരം.
സീറ്റ് നമ്പര്‍ 11 എയിലെ യാത്രക്കാരനായിരുന്നു വിശ്വാസ്. മുപ്പത്തെട്ടുകാരനായ ഇയാൾ അപകടത്തിന് പിന്നാലെ എമർജൻസി എക്സിറ്റിലൂടെയാണ് പുറത്തുകടന്നത്.
ടേക്ക് ഓഫ് ചെയ്ത് മുപ്പത് സെക്കന്‍ഡിനു ശേഷം വലിയ ശബ്ദംകേട്ടു. പിന്നാലെ വിമാനം തകര്‍ന്നുവീണു. വളരെ വേഗത്തിലായിരുന്നു അത് സംഭവിച്ചതെന്ന് വിശ്വാസ് പറഞ്ഞതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാളുടെ നെഞ്ചിലും കണ്ണിലും പാദത്തിലും പരിക്കുണ്ടെന്നാണ് വിവരം.
ബ്രിട്ടീഷ് പൗരനായ വിശ്വാസ് കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ കുറച്ചുദിവസത്തെ അവധിക്ക് ഇന്ത്യയില്‍ എത്തിയതായിരുന്നു. സഹോദരനൊപ്പം ലണ്ടനിലേക്കുള്ള മടക്കയാത്രയ്ക്കിടെയാണ് ദുരന്തം.