പത്തനംതിട്ട: മെഴുവേലിയിൽ നവജാത ശിശുവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. അമിത രക്തസ്രാവത്തെ തുടർന്ന് ചെങ്ങന്നൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ് അവിവാഹിതയായ ഇരുപത്തിയൊന്നുകാരി. ആശുപത്രി വിട്ടാൽ ഉടൻ കസ്റ്റഡിയിലെടുക്കും.
ഇവരെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരികയുള്ളൂ. യുവതിയുടെ ആൺസുഹൃത്തിനെയും ചോദ്യം ചെയ്യും.
സംഭവത്തില്‍ യുവതിക്കെതിരേ പോലീസ് കൊലക്കുറ്റം ചുമത്തിയിരുന്നു. തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയായിരുന്നു തീരുമാനം. കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോള്‍ തലയ്ക്ക് പരിക്കേറ്റതാകാം എന്നാണ് പോലീസിന്റെ നിഗമനം.