പാരീസ്: ജാവലിൻ ത്രോയിൽ മികച്ച പ്രകടനവുമായി ഇന്ത്യൻ താരം നീരജ് ചോപ്ര. 88.16 മീറ്റർ എറിഞ്ഞാണ് പാരീസ് ഡയമണ്ട് ലീഗിൽ നീരജ് ചോപ്ര ചാമ്പ്യനായത്. ആദ്യ ത്രോയിലാണ് നീരജ് ഇത്രയും ദൂരം കണ്ടെത്തിയത്.
ജർമനിയുടെ ജൂലിയൻ വെബർ (87.88 മീറ്റർ) രണ്ടാമതെത്തി. ബ്രസീലിന്റെ ലൂയിസ് മൗറീഷ്യോ ഡാ സിൽവ 86.62 മീറ്റർ ദൂരം എറിഞ്ഞ് മൂന്നാം സ്ഥാനം നേടി. സീസണിലെ ഡയമണ്ട് ലീഗിൽ ആദ്യമായിട്ടാണ് നീരജ് ഒന്നാം സ്ഥാനം നേടുന്നത്.
രണ്ടാം ത്രോയിൽ 85.10 മീറ്റർ എറിഞ്ഞ നീരജിന്റെ തുടർന്നുള്ള മൂന്നു ത്രോകളും ഫൗളായി. അവസാന ശ്രമത്തിൽ 82.89 മീറ്റർ ദൂരം മാത്രമാണ് നീരജിന് കൈവരിക്കാനായത്. എട്ടുവർഷത്തിന് ശേഷമാണ് പാരീസ് ഡയമണ്ട് ലീഗിൽ നീരജ് മത്സരിക്കുന്നത്.
2017ൽ 84.67 മീറ്റർ എറിഞ്ഞ് അഞ്ചാം സ്ഥാനത്തെത്തിയിരുന്നു. മേയിൽ നടന്ന ദോഹ മീറ്റിൽ 90 മീറ്ററെന്ന കടമ്പ ഇന്ത്യൻ താരം പിന്നിട്ടിരുന്നു. പിന്നാലെ പോളണ്ടിൽ നടന്ന മീറ്റിലും രണ്ടാം സ്ഥാനത്തിലൊതുങ്ങി.
രണ്ട് മത്സരങ്ങളിലും നീരജിനെ പിന്തള്ളിയത് ജർമനിയുടെ ജൂലിയൻ വെബറാണ്. വെബർ അടക്കം 90 മീറ്റർ കടമ്പ പിന്നിട്ട അഞ്ച് താരങ്ങൾ പാരീസിൽ നീരജിനൊപ്പം മത്സരിക്കാനുണ്ടായിരുന്നു.