കൊച്ചി: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ തോൽവി സാങ്കേതികം മാത്രമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇടതുപക്ഷത്തിന് ലഭിച്ച വോട്ടുകള്‍ തീരെ കുറവല്ല. അതിനാല്‍ ഇടതുപക്ഷവും തോറ്റെന്ന് പറയാന്‍ സാധിക്കില്ല.
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ല. ആര്യാടന് മുഹമ്മദും മുസ്ലിം ലീഗും തമ്മിൽ നിലനിന്നിരുന്ന അഭിപ്രായഭിന്നതകള്‍ മറന്ന് ഒരേമനസോടെ ഷൗക്കത്തിനെ വിജയിപ്പിക്കാന്‍ ലീഗ് തയാറായി. വിജയത്തിലും മണ്ഡലത്തില്‍ ഉയര്‍ന്നുകാണുന്ന കൊടികള്‍ ലീഗിന്റേതാണ്.
അതിനാല്‍ വിജയം കോണ്‍ഗ്രസിന്റേതല്ല, ലീഗിന്റേതാണ്. നിലമ്പൂരില്‍ ലീഗ് ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിനെ സംബന്ധിച്ചിടത്തോളം അവഗണിക്കാനാവാത്ത വ്യക്തിത്വമായി അന്‍വര്‍ മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മണ്ഡലത്തില്‍ ലീഗ് മുസ്ലിം വികാരം ഇളക്കിവിട്ടിരുന്നു. മുസ്ലിം വോട്ടുകള്‍ ഏകീകരിച്ചപ്പോള്‍ ഇപ്പുറത്ത് ഹിന്ദു വോട്ടുകളും ഏകീകരിക്കപ്പെട്ടു. ഇതിൽ നല്ലൊരുഭാഗം എൽഡിഎഫിന് ലഭിച്ചെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.