ടെഹ്റാൻ: പന്ത്രണ്ടു ദിവസത്തെ സംഘർഷങ്ങൾക്കു ശേഷം പശ്ചിമേഷ്യ സാധാരണ നിലയിലേക്ക്. വെടിനിർത്തൽ അംഗീകരിച്ചതിനു പിന്നാലെ ചൊവ്വാഴ്ച രാത്രിയും ഇന്നു പുലർച്ചെയും ഇസ്രയേലും ഇറാനും പരസ്പരം ആക്രമിച്ചില്ല. ഇരു രാജ്യങ്ങളിലേക്കും മിസൈലുകൾ എത്തിയില്ല.
അതേസമയം, സംഘർഷം ആരംഭിച്ചതിനു പിന്നാലെ അടച്ച ഇറാന്റെ വ്യോമപാത ഉടൻ തുറക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച വെടിനിർത്തൽ നിലവിൽ വന്നതോടെയാണ് പശ്ചിമേഷ്യ വീണ്ടും സമാധാനം കൈവരിച്ചത്. 12 ദിവസം നീണ്ടുനിന്ന ഇസ്രയേലുമായുള്ള യുദ്ധം അവസാനിച്ചെന്നാണ് ഇറാൻ പ്രസിഡന്റ് അറിയിച്ചത്.
ശത്രുവിന് തക്കതായ ശിക്ഷ നൽകി. ഇറാനെ എതിര്‍ത്താൽ കനത്ത പിഴ നൽകേണ്ടി വരുമെന്ന് ലോകം തിരിച്ചറിഞ്ഞുവെന്നും ഇറാന്റെ കരുത്ത് സഹോദര രാജ്യങ്ങൾക്കായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തലമുറകളോളം നിലനിൽക്കുന്ന ചരിത്രവിജയം ഇസ്രായേൽ നേടിയെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വീഡിയോ പ്രസ്താവനയിൽ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെക്കാൾ മികച്ച ഒരു സുഹൃത്ത് ഇസ്രായേലിന് വൈറ്റ് ഹൗസിൽ ഉണ്ടായിട്ടില്ലെന്ന് നെതന്യാഹു കൂട്ടിച്ചേർത്തു.