ന്യൂഡൽഹി: സുപ്രീംകോടതിയിലെ മൂർച്ചയേറിയ പരാമർശങ്ങളിലൂടെയും നിർണായക വിധിന്യായങ്ങളിലൂടെയുമാണ് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് വാര്‍ത്തകളിൽ നിറഞ്ഞിട്ടുള്ളത്.
എന്നാല്‍, നവംബറിൽ വിരമിച്ച ജസ്റ്റീസ് ചന്ദ്രചൂഡ് ഔദ്യോഗിക വസതി എത്രയും പെട്ടെന്ന് ഒഴിയുന്നുണ്ടെന്ന് ഉറപ്പാക്കാൻ സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ട വാർത്തയാണ് രണ്ട് ദിവസമായി വലിയ ചര്‍ച്ചകൾക്ക് കാരണമായത്.
വാർത്ത പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയ ട്രോളുകൾ ഇത് ഏറ്റെടുത്തു. "നികുതിദായകരുടെ പണം', "കീർത്തി നഷ്ടപ്പെട്ടു' തുടങ്ങിയ വാക്കുകൾ വ്യാപകമായി പ്രചരിച്ചു. എന്നാല്‍, ഈ ട്രോളുകൾക്കെല്ലാം സൗമ്യനായി ഡി.വൈ. ചന്ദ്രചൂഡ് മറുപടി നൽകുകയാണ്.
പ്രത്യേക പരിഗണന ആവശ്യമുള്ള തന്റെ പെൺമക്കൾക്ക് അനുയോജ്യമായ താമസസൗകര്യം കണ്ടെത്താനുള്ള വെല്ലുവിളികളെക്കുറിച്ചാണ് ജസ്റ്റീസ് ചന്ദ്രചൂഡ് സംസാരിച്ചത്. പൊതു ഉത്തരവാദിത്തങ്ങളെക്കുറിച്ച് തനിക്ക് ബോധ്യമുണ്ടെന്നും സർക്കാർ വസതിയിൽ തുടരാൻ തനിക്ക് യാതൊരു ഉദ്ദേശവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ മക്കളായ പ്രിയങ്കയെയും മാഹിയെയും കുറിച്ചും, അവർ തനിക്കും ഭാര്യ കൽപ്പന ദാസിനും എങ്ങനെ സന്തോഷം നൽകുന്നുവെന്നും അവരുടെ ആരോഗ്യസ്ഥിതിക്ക് 24 മണിക്കൂറും ശ്രദ്ധയും അവർക്ക് സൗകര്യപ്രദമായ ഒരു വീടും എങ്ങനെ ആവശ്യമാണെന്നുമെല്ലാം ഡി.വൈ. ചന്ദ്രചൂഡ് എൻഡിടിവിക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
പ്രിയങ്കയ്ക്കും മാഹിക്കും നെമലിൻ മയോപ്പതി എന്ന അപൂർവ ജനിതക വൈകല്യമുണ്ട്. ഇത് അസ്ഥികൂടത്തിലെ പേശികളെയാണ് ബാധിക്കുന്നത്. ഈ വൈകല്യത്തിന് ലോകത്ത് നിലവിൽ ചികിത്സയോ മരുന്നോ ഇല്ല. ഇന്ത്യയിലും വിദേശത്തും ഗവേഷണങ്ങൾ നടന്നുവരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നെമലിൻ മയോപ്പതി പേശികളുടെയും ചലനശേഷിയുടെയും ക്ഷയത്തിന് കാരണമാകുന്നു. ഇത് ശ്വാസകോശ വ്യവസ്ഥയെയും ഗുരുതരമായി ബാധിക്കുന്നു, കടുത്ത സ്കോളിയോസിസിനും ഭക്ഷണം ഇറക്കാനും ശ്വാസമെടുക്കാനും സംസാരിക്കാനുമുള്ള പ്രശ്നങ്ങൾക്കും കാരണമാകുന്നു.
കൂടാതെ എല്ലാ അവയവങ്ങളെയും ദോഷകരമായി ബാധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രിയങ്കയ്ക്കും മാഹിക്കും ശ്വാസമെടുക്കുന്നതുൾപ്പെടെയുള്ള വിവിധതരം വ്യായാമങ്ങൾ എല്ലാ ദിവസവും ആവശ്യമാണ്. ന്യൂറോളജിക്കൽ, ഒക്യുപേഷണൽ തെറാപ്പികൾ, വേദന നിയന്ത്രണം എന്നിവയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഈ വീട്, ശുചിമുറികൾ ഉൾപ്പെടെ അവരുടെ അവസ്ഥയ്ക്കനുസരിച്ച് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഏതെങ്കിലും വീട്ടിലേക്ക് മാറുക എന്നത് തന്റെ കുടുംബത്തിന് സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
വാടകയ്ക്ക് താൽക്കാലിക താമസസൗകര്യം സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും എന്നാൽ ആ വീട് രണ്ട് വർഷമായി ഉപയോഗശൂന്യമായി കിടക്കുകയാണെന്നും നിലവിൽ നവീകരണം നടന്നുവരികയാണെന്നും മുൻ ചീഫ് ജസ്റ്റീസ് നേരത്തെ പറഞ്ഞിരുന്നു. തന്റെ മിക്ക സാധനങ്ങളും പായ്ക്ക് ചെയ്തിട്ടുണ്ടെന്നും വീട് തയാറായാൽ ഉടൻ മാറുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
2021 ഡിസംബർ മുതൽ പ്രിയങ്ക റെസ്പിറേറ്ററി സപ്പോർട്ടിലാണ്. കൂടാതെ ഒരു ബൈപാപ്പ് മെഷീനുമായി ബന്ധിപ്പിച്ച ട്രക്കിയോസ്റ്റമി ട്യൂബുമുണ്ട്. പതിമൂന്നാം വയസിൽ പിജിഐ ചണ്ഡിഗഡിൽ വച്ച് മൂന്ന് തവണ അവൾക്ക് വെന്റിലേഷൻ നൽകിയിരുന്നു.
ട്യൂബ് മാസത്തിൽ പലതവണയും ചിലപ്പോൾ ആഴ്ചയിൽ രണ്ടുതവണയും മാറ്റേണ്ടി വരും. വീട്ടിൽ ഒരു ഐസിയു സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രിയങ്കയ്ക്ക് അണുബാധകൾ വരാൻ സാധ്യതയുണ്ട്. പൊടി, അലർജികൾ, അണുബാധകൾ എന്നിവയിൽ നിന്ന് അവളെ സംരക്ഷിക്കണമെന്നും ജസ്റ്റീസ് ചന്ദ്രചൂഡ് പറഞ്ഞു.
ഞങ്ങളെപ്പോലുള്ള മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം, അവരുടെ ക്ഷേമത്തെ ചുറ്റിപ്പറ്റിയാണ് ലോകം. കൽപ്പന ലോകമെമ്പാടുമുള്ള വിദഗ്ധരുമായും ശാസ്ത്രജ്ഞരുമായും ബന്ധങ്ങൾ സ്ഥാപിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഒരു ചികിത്സ കണ്ടെത്താനുള്ള ശ്രമത്തിൽ നിലവിലെ ഗവേഷണങ്ങളെ അവർ സജീവമായി പിന്തുടരുന്നു.
മാതാപിതാക്കൾ എന്ന നിലയിൽ, ഞങ്ങൾ കുട്ടികളില്ലാതെ ഒരുമിച്ച് യാത്ര ചെയ്യുന്നത് ഒഴിവാക്കാറുണ്ട്. മാതാപിതാക്കൾ എന്ന നിലയിൽ, അവരുടെ ജീവിതം അർത്ഥപൂർണവും സന്തോഷകരവുമാക്കാനും പൂർണമായ ജീവിതം നയിക്കാനുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കാനും ഞങ്ങൾ ശ്രമിക്കുന്നു.-അദ്ദേഹം പറഞ്ഞു.
ജസ്റ്റീസ് ചന്ദ്രചൂഡിന് അഭിനാവ്, ചിന്തൻ ചന്ദ്രചൂഡ് എന്നീ രണ്ട് ആൺമക്കളുമുണ്ട്. ഇരുവരും അഭിഭാഷകരാണ്. സർക്കാർ താമസസൗകര്യത്തെച്ചൊല്ലിയുള്ള തർക്കത്തിനിടയിലും, മുൻ ചീഫ് ജസ്റ്റീസ് ഒരു ബദൽ വീട് എത്രയും പെട്ടെന്ന് ലഭിക്കാൻ താൻ എല്ലാം ശ്രമങ്ങളും നടത്തിയെന്നും അതിനെക്കുറിച്ചെല്ലാം സുപ്രീംകോടതി ഭരണ വിഭാഗത്തെ അറിയിച്ചിരുന്നുവെന്നും പറഞ്ഞു.