ഫ്ലോറിഡ: അന്താരാഷ്ട്ര ബഹിരാകാശകേന്ദ്രത്തിലെ 18 ദിവസം നീണ്ട ദൗത്യത്തിനുശേഷം ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയും സംഘവും ഭൂമിയിൽ തിരിച്ചെത്തി. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്നോടെ പസഫിക് സമുദ്രത്തില്‍ കലിഫോര്‍ണിയ തീരത്ത് പേടകം സ്പ്ലാഷ് ഡൗണ്‍ ചെയ്തു.
ബഹിരാകാശനിലയത്തിൽനിന്ന് തിങ്കളാഴ്ച വൈകുന്നേരം 4.45നാണ് ഡ്രാഗണ്‍ പേടകം അണ്‍ഡോക്ക് ചെയ്തത്. തുടർന്ന് 22.5 മണിക്കൂറോളം ഭൂമിയെ വലംവച്ചശേഷമാണ് പേടകം ഭൗമാന്തരീക്ഷത്തിലേക്ക് കടന്നത്.
കടലിലിറങ്ങിയ പേടകത്തിൽ നിന്ന് യാത്രികരെ സ്പേസ് എക്സിന്റെ പ്രത്യേക കപ്പലിൽ തീരത്ത് എത്തിക്കും. കപ്പലിൽവച്ച് ഡോക്ടർമാർ സംഘത്തെ വൈദ്യപരിശോധനയ്ക്കു വിധേയരാക്കും. തുടർന്ന് ഹെലികോപ്റ്ററിൽ ഫ്ലോറിഡയിലെ നാസ കേന്ദ്രത്തിലേക്കു കൊണ്ടുപോകും.
യാത്രികര്‍ ഇവിടെ ഒരാഴ്ച വിദഗ്ധോപദേശ പ്രകാരം വിശ്രമിക്കും. ആക്സിയം 4 ദൗത്യത്തിന്റെ ഭാഗമായി അറുപതോളം പരീക്ഷണങ്ങള്‍ സംഘം നടത്തി. ഇതിൽ ഏഴെണ്ണം ഐഎസ്ആര്‍ഒയുടേതാണ്.