കോഴിക്കോട്: സംസ്ഥാനത്ത് ശക്തമായ മഴയിൽ വടക്കൻ ജില്ലകളിൽ വ്യാപക നാശം. കോഴിക്കോട് മരുതോങ്കര പഞ്ചായത്തിലെ തൃക്കന്തോട് ഉരുള്‍പൊട്ടി. ജനവാസമേഖലയില്‍ അല്ലാത്തതിനാൽ അപകടമൊഴിവായി. മരുതോങ്കര പശുക്കടവ് മേഖലകളില്‍ നിന്നും 13 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.
കോഴിക്കോട് കുറ്റ്യാടി ചുരം വഴിയുള്ള ഗതാഗതം മണ്ണിടിഞ്ഞ് വീണ് പൂർണമായും തടസപ്പെട്ടു. വിലങ്ങാട് പാലത്തിൽ വെള്ളം കയറി. പുല്ലുവ പുഴയിൽ ജലനിരപ്പ് ഉയർന്നു. കടന്തറ പുഴയിൽ മലവെള്ള പാച്ചിലുണ്ടായി.
കോഴിക്കോട് ചെമ്പനോടയിൽ നിന്നും 13 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. പെരുവണ്ണാമൂഴി,ചെമ്പനോട പാലത്തിൽ വെള്ളം കയറി. തൊട്ടിൽപ്പാലം പുഴയിലും മലവെള്ള പാച്ചിലുണ്ടായി. ദേശീയപാതയിൽ കോഴിക്കോട് കൊല്ലഗൽ റോഡിൽ ഈങ്ങാപ്പുഴയിൽ റോഡിൽ വെള്ളം കയറി.
വിഷ്ണുമംഗലം ബണ്ട് കവിഞ്ഞൊഴുകി. സമീപ പ്രദേശങ്ങളായ ചെറുമോത്ത് റോഡിൽ വെള്ളം കയറി ഗതാഗതം തടസപെട്ടു. കരിങ്ങാട്,കൈവേലി റോഡിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപെട്ടു. കുറ്റ്യാടി മരുതോങ്കര, കൂരാച്ചുണ്ട് മേഖലയിലും ശക്തമായ മഴ പെയ്തു.
താമരശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. നേരത്തെ ഉരുൾപ്പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽ മല മേഖലകളിൽ പ്രവേശനം നിരോധിച്ചു.
കണ്ണൂർ തുടിക്കാട്ട് കുന്നിൽ മണ്ണിടിച്ചിലുണ്ടായി. ഇതോടെ, കുന്നിന് മുകളിൽ താമസിക്കുന്നവരെ മാറ്റി. ചാവശ്ശേരി-ഇരിക്കൂർ റോഡിൽ ഗതാഗത തടസമുണ്ടായി. മട്ടന്നൂർ ചാവശേരിയിൽ നിന്നും പഴശി ഡാം വഴി ഇരിക്കൂറിലേക്ക് പോകുന്ന റോഡിൽ വാഹന ഗതാഗതം തടസപ്പെട്ടു. കാസർഗോഡ് ചിത്താരിക്ക് അടുത്ത് റെയിൽവേ ഗേറ്റ് മുറിയിൽ വെള്ളം കയറി.
പാലക്കാട് അലനല്ലൂർ എടത്തനാട്ടുകര പാതയിൽ കണ്ണംകുണ്ട് പാലത്തിൽ വെള്ളം കയറി. പാലത്തിലൂടെയുള്ള വാഹന ഗതാഗതം നിർത്തി.