വാഷിംഗ്ടൺ: ഇന്ത്യയ്ക്കുമേൽ 24 മണിക്കൂറിനകം തീരുവ ഗണ്യമായി ഉയർത്തിയേക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിൽ 25 ശതമാനം തീരുവ ഇന്ത്യയ്ക്കുമേൽ ചുമത്തിയിരിക്കുന്നതിനു പുറമേയാണ് ഇപ്പോൾ വീണ്ടും തീരുവ ഭീഷണി ഉയർത്തിയിരിക്കുന്നത്. സിഎൻബിസിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം.
യുഎസ് ഉത്പന്നങ്ങള്‍ക്കുമേല്‍ ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യം ഇന്ത്യയാണെന്ന വാദവും ട്രംപ് ആവര്‍ത്തിച്ചു. ഇന്ത്യ ഒരു നല്ല വ്യപാരപങ്കാളിയല്ലെന്നും ട്രംപ് പറഞ്ഞു. അവര്‍ തങ്ങളുമായി ധാരാളം വ്യാപാരം നടത്തുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ അവരുമായി വ്യാപാരം നടത്തുന്നില്ല. അതുകൊണ്ട് ഞങ്ങള്‍ 25 ശതമാനം തീരുവ നിശ്ചയിച്ചു.
പക്ഷേ ആ നിരക്ക് അടുത്ത 24 മണിക്കൂറിനുള്ളില്‍ ഗണ്യമായി ഉയര്‍ത്താന്‍ പോകുകയാണെന്നാണ് ട്രംപ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ഇന്ത്യ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുകയും റഷ്യ-യുക്രൈന് യുദ്ധത്തിന് ഇന്ധനം പകരുകയുമാണെന്നും ഇതിൽ താന്‍ സന്തോഷവാനല്ലെന്നും ട്രംപ് പറഞ്ഞു.