ദോഹ: ഖത്തറിൽ കരയാക്രമണം നടത്താനുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ നീക്കം രഹസ്യാന്വേഷണ ഏജൻസി മൊസാദ് തടഞ്ഞതായി റിപ്പോർട്ട്. മൊസാദ് വിസമ്മതിച്ചതോടെയാണ് ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയിൽ വ്യോമാക്രമണം നടത്താൻ ഇസ്രയേൽ സർക്കാരിനെ പ്രേരിപ്പിച്ചതെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
കരയാക്രമണം നടത്തിയാൽ ഗാസയിലെ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിൽ പ്രധാന മധ്യസ്ഥത വഹിച്ച ഖത്തറും ഇന്റലിജൻസ് ഏജൻസിയും തമ്മിലുള്ള ബന്ധം തകരുമെന്ന് ഭയന്ന മൊസാദിന്റെ ഡയറക്ടർ ഡേവിഡ് ബാർണിയ ഖത്തറിലെ ഹമാസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ആക്രമണത്തെ എതിർത്തതായി റിപ്പോർട്ടുണ്ട്.
ഇതോടെ കരയാക്രമണത്തിനുപകരം ഇസ്രയേൽ 15 പോർവിമാനങ്ങൾ ഉപയോഗിച്ച് ആക്രമിക്കാൻ തീരുമാനിക്കുകയായിരുന്നു. 10 മിസൈലുകൾ പ്രയോഗിച്ച ആക്രമണത്തിൽ ഖത്തർ സുരക്ഷാ ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു. ഹമാസിന്റെ ഖത്തർ ആസ്ഥാനമായുള്ള നേതാവ് ഖലീൽ അൽ-ഹയ്യയുടെ മകൻ ഹമാം ആക്രമണത്തിൽ കൊല്ലപ്പെട്ടു.
കൊല്ലപ്പെട്ടവരിൽ ഹമാസ് നേതൃത്വനിരയിലെ ഉദ്യോഗസ്ഥരാരും ഉണ്ടായിരുന്നില്ല. ഹമാസ് പ്രതിനിധി സംഘത്തിന്റെ ബന്ധുക്കളും സഹായികളുമാണ് കൊല്ലപ്പെട്ടത്. ആക്രമണം പരാജയമാണെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇസ്രയേൽ സൈനിക മേധാവി ഇയാൽ സമീർ, മൊസാദ് മേധാവി ഡേവിഡ് ബാർണിയ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സാച്ചി ഹനേഗ്ബി എന്നിവർ ആക്രമണത്തെ എതിർത്തതായി റിപ്പോർട്ടുണ്ട്.