പത്തനംതിട്ട: ശബരിമലയിലെ സ്വർണപ്പാളി കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി ജസ്റ്റീസ് കെ.ടി.ശങ്കരൻ വീണ്ടും സന്നിധാനത്തെത്തും. നട തുറന്നശേഷം സന്നിധാനത്തെ സ്ട്രോംഗ് റൂം വീണ്ടും പരിശോധിക്കാനാണ് നീക്കം.
രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ കൂടിമാനിച്ചായിരിക്കും പരിശോധനകൾ. ആദ്യഘട്ട അന്വേഷണത്തിന്റെ ഭാഗമായി മൂന്ന് ദിവസങ്ങളിലായി അദ്ദേഹം ശബരിമലയിൽ പരിശോധന നടത്തിയിരുന്നു.
ചെന്നൈയിൽ നിന്ന് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി കൊണ്ടുവന്ന ദ്വാരപാലക ശിൽപ്പങ്ങളുടെ പാളികൾ ഉൾപ്പടെ അദ്ദേഹം പരിശോധിക്കുകയും ചെയ്തിരുന്നു. ആറന്മുളയിലെ പ്രധാന സ്ട്രോംഗ് റൂം തുറന്നുള്ള പരിശോധന പിന്നീട് നടത്തും.
അതേസമയം പ്രാഥമിക പരിശോധന പൂർത്തിയാക്കിയ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് സൂചനയുണ്ട്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.