ആലപ്പുഴ: മുതിർന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി സിപിഎം. നേതാക്കൾ സുധാകരന്റെ വീട്ടിലെത്തി. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ, സി.എസ്. സുജാത അടക്കമുള്ള നേതാക്കളാണ് സുധാകരന്റെ വീട്ടിലെത്തിയത്.
19-ന് വി.എസ്. അച്യുതാനന്ദൻ സ്മാരക കേരള പുരസ്കാരം കുട്ടനാട്ടിൽ നടക്കുന്നുണ്ട്. ഈ പരിപാടിയിലേക്ക് ക്ഷണിക്കാനാണ് നേതാക്കളെത്തിയത് എന്നും വിവരമുണ്ട്. പാർട്ടിയുടെ വരാനിരിക്കുന്ന എല്ലാ പരിപാടികളിലും സുധാകരന്റെ സാന്നിധ്യം ഉറപ്പാക്കാനാണ് പാർട്ടി നേതൃത്വത്തിന്റെ തീരുമാനം. സുധാകരനെതിരെ പരസ്യ പ്രതികരണങ്ങൾ പാടില്ലെന്നും നേതാക്കൾക്ക് കർശന നിർദേശവും നൽകിയിട്ടുണ്ട്.
സിപിഎം നേതൃത്വത്തിനെതിരെ സുധാകരൻ പരസ്യമായി രംഗത്തെത്തിയതിനു പിന്നാലെയാണ് അനുനയ നീക്കം ഉണ്ടായിരിക്കുന്നത്. സുധാകരന്റെ പരാതികളിൽ എടുത്ത നടപടികൾ നേതൃത്വം നേരിട്ട് ബോധ്യപ്പെടുത്തുകയും പാർട്ടി നേതാക്കൾക്കെതിരെയുള്ള പരസ്യ വിമർശനങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായാണ് വിവരം.
അതേസമയം സിപിഎം പരിപാടിയിൽ പങ്കെടുക്കുന്നത് സംബന്ധിച്ച കാര്യം തീരുമാനിച്ചില്ലെന്നും പാർട്ടി നേതൃത്വത്തിന്റെ നടപടികളിൽ തൃപ്തനല്ലെന്നും ജി. സുധാകരൻ അറിയിച്ചു.