പാൽ വില വർധിച്ചേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വിലയിൽ വർധനയുണ്ടാകുമെന്ന സൂചന നൽകി മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി.
പാൽ വില വർധന പഠിക്കാൻ രൂപീകരിച്ച അഞ്ചംഗ കമ്മിറ്റിയുടെ ശിപാർശ പ്രകാരം കർഷകർക്ക് പ്രയോജനകരമായ രീതിയിലുള്ള പാൽ വില വർധന നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നു മിൽമ അറിയിച്ചതായി മന്ത്രി നിയമസഭയിൽ തോമസ്. കെ തോമസിന്റെ സബ്മിഷനുള്ള മറുപടിയിൽ വ്യക്തമാക്കി. പാൽവില വർധിപ്പിക്കുന്നതിനുള്ള അധികാരം കോടതി ഉത്തരവു പ്രകാരം മിൽമയ്ക്കാണ്.
കേരള മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ അധികം വൈകാതെ വില വർധിപ്പിക്കുന്ന കാര്യത്തിൽ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വന്യജീവി സംരക്ഷണം (കേരള ഭേദഗതി) ബില്ല് സബ്ജക്ട് കമ്മിറ്റിക്കു വിട്ടു
തിരുവനന്തപുരം: ജനവാസ മേഖലയിലറങ്ങി മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ കൊല്ലാൻ അധികാരം നൽകുന്ന 2025 ലെ വന്യജീവി സംരക്ഷണം (കേരള ഭേദഗതി) ബില്ലും സ്വകാര്യ ഭൂമിയിലെ ചന്ദനമരങ്ങൾ വനംവകുപ്പ് മുഖേന മുറിച്ച് വിൽക്കാൻ ഭൂവുടമകൾക്ക് അനുവാദം നൽകുന്ന 2025ലെ കേരള വന (ഭേദഗതി) ബില്ലും ചർച്ചകൾക്ക് ശേഷം നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.
അതേസമയം, കുറ്റകൃത്യങ്ങൾക്കെതിരേ നടപടി എടുക്കാനുള്ള അധികാരം ഫോറസ്റ്റ് വാച്ചർമാർക്കും നൽകുന്ന വനം ഭേദഗതി നിയമത്തിലെ വിവാദ വ്യവസ്ഥ പരിശോധിച്ച് മാറ്റം വരുത്തുമെന്ന് ബില്ലുകൾ അവതരിപ്പിച്ച മന്ത്രി എ.കെ ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു.
ബില്ലിന്മേൽ നടന്ന ചർച്ചയിൽ, ബില്ലിലെ "വനം ഉദ്യോഗസ്ഥൻ’ എന്ന വാക്കിന്റെ നിർവചനം അമിതാധികാര പ്രയോഗത്തിനു വഴിവയ്ക്കുമോ എന്ന ആശങ്കയുണ്ടെന്ന ഭരണ-പ്രതിപക്ഷാംഗങ്ങളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്താമെന്ന് മന്ത്രി വ്യക്തമാക്കിയത്.
വന്യമൃഗ ആക്രമണത്തിൽ ആർക്കെങ്കിലും ഗുരുതര പരിക്കൽക്കുകയേ ജനങ്ങൾ ഒരുമിച്ച് കൂടുന്ന പൊതുഇടങ്ങളിൽ അക്രമകാരിയായ വന്യമൃഗത്തെ കാണുകയോ ചെയ്താൽ ജില്ലാ കളക്ടറുടെയോ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്ററുടെയോ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാലതാമസം കൂടാതെ വന്യമൃഗത്തെ കൊല്ലുന്നതിനോ മയക്കുന്നതിനോ പിടികൂടി മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനോ അനുവാദം നൽകുന്നതാണ് വന്യജീവി സംരക്ഷണ ഭേദഗതി ബിൽ.
ഇതിനു പുറമെ പട്ടിക രണ്ടിലെ വന്യമൃഗങ്ങളുടെ എണ്ണം ഏതെങ്കിലും പ്രദേശത്ത് മനുഷ്യജീവന് അപകടകരമായ നിലയിൽ വർധിച്ചാൽ അവയുടെ ജനന നിയന്ത്രണം നടത്തുന്നതിനോ അങ്ങനെയുള്ള മൃഗങ്ങളെ മറ്റു സ്ഥലങ്ങളിലേക്കോ മാറ്റാനുള്ള വ്യവസ്ഥയും ബില്ലിലുണ്ട്.
ഭേദഗതി പ്രകാരം ഇങ്ങനെ ചെയ്യുന്നതിന് മുൻപ് കേന്ദ്ര സർക്കാരിന്റെ അനുമതി വാങ്ങണമെന്ന വ്യവസ്ഥയും പാലിക്കേണ്ടതില്ല. പട്ടിക രണ്ടിലെ ഏതു വന്യമൃഗത്തെയും അവയുടെ എണ്ണം അനിയന്ത്രിതമായി വർധിച്ചുവെന്ന് കണ്ടാൽ അവയെ ക്ഷുദ്രജീവി ആയി പ്രഖ്യാപിക്കാൻ ഇപ്പോൾ കേന്ദ്ര സർക്കാരിനാണ് അധികാരം. ഈ അധികാരം സംസ്ഥാന സർക്കാരിന് നൽകുന്ന വ്യവസ്ഥയും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്ന വന്യമൃഗത്തെ ആർക്ക് വേണമെങ്കിലും, ഏതു വിധത്തിലും കൊല്ലാൻ അനുമതി നൽകുന്നതാണ് ഭേദഗതി. അതിന്റെ ഇറച്ചി കഴിക്കാനും തടസമില്ല. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാരിന്റെ നിവേദനങ്ങൾ വഴിയും സംസ്ഥാന നിയമസഭയുടെ പ്രമേയം വഴിയും കേന്ദ്രസർക്കാരിനോട് പലതവണ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അനുമതി നൽകയില്ല. അതിനാൽ തദ്ദേശസ്ഥാപന അധ്യക്ഷന്മാരെ ഓണററി വൈൽഡ് ലൈഫ് വാർഡന്മാരായി സംസ്ഥാന സർക്കാർ നിയമിക്കുകയും കേന്ദ്ര സർക്കാരിന്റെ നിബന്ധനകൾക്ക് വിധേയമായി കൊന്ന് സംസ്കരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരികയുമാണ്. നാടൻ കുരങ്ങുകളെ പട്ടിക ഒന്നിൽ നിന്നും പട്ടിക രണ്ടിലേക്ക് മാറ്റുന്നതിനും ബില്ലിൽ വ്യവസ്ഥയുണ്ട്.
1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്താനുള്ള സംസ്ഥാനത്തിന്റെ അധികാരം ഉപയോഗപ്പെടുത്തിയാണ് ഭേദഗതികൾ കൊണ്ടുവരുന്നതെന്നും നിയമത്തിന് അംഗീകാരം നേടിയെടുക്കാൻ ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെയുള്ള കൂട്ടായ പരിശ്രമം ആവശ്യമാണെന്നും ചർച്ചയ്ക്കുള്ള മറുപടിപ്രസംഗത്തിൽ വനം മന്ത്രി പറഞ്ഞു.
കേന്ദ്രനിയമത്തിന് വിരുദ്ധമായി ഒരു നിയമമുണ്ടാക്കാൻ കേരളത്തിന് അധികാരമില്ല. അതിനാൽ കേന്ദ്രനിയമത്തിൽ നിന്നുകൊണ്ടാണ് ഭേദഗതി നിയമം കൊണ്ടുവരുന്നത്. കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളെയും ബാധിക്കുന്ന വിഷയമാണ്. ഇക്കാര്യത്തിൽ സർക്കാരിന് ഒരു പിടിവാശിയുമില്ല.
ബിൽ നിയമസഭ പാസാക്കിക്കഴിഞ്ഞാൽ ഗവർണറുടെ അംഗീകാരം വാങ്ങാനും തുടർന്ന് രാഷ്ട്രപതിയുടെ അംഗീകാരം വാങ്ങിയെടുക്കാനും സഭ ഒറ്റക്കെട്ടായി നിൽക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പി.പി. ദിവ്യക്കെതിരേയുള്ള പരാതി; തുടര്‍നടപടികള്‍ അറിയിക്കാന്‍ വിജിലന്‍സിനു സമയം നീട്ടി നല്കി
കൊച്ചി: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യക്കെതിരേയുള്ള പരാതിയില്‍ തുടര്‍നടപടികള്‍ അറിയിക്കാന്‍ വിജിലന്‍സിനു സമയം നീട്ടി നല്കി ഹൈക്കോടതി.
ഇക്കാര്യത്തില്‍ സര്‍ക്കാർതീരുമാനം വൈകുന്ന സാഹചര്യത്തില്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന വിജിലന്‍സിന്റെ ആവശ്യം പരിഗണിച്ചാണു ജസ്റ്റീസ് എ. ബദറുദ്ദീന്റെ ഉത്തരവ്.
കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ബിനാമി കമ്പനി തുടങ്ങി കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ കരാര്‍ജോലികള്‍ ഈ കമ്പനിക്കു നല്കി നേട്ടം ഉണ്ടാക്കിയെന്നാരോപിച്ച് വിജിലന്‍സിനു പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നു ചൂണ്ടിക്കാട്ടി കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് നല്കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണയിലുള്ളത്. ഹര്‍ജി വീണ്ടും 25ന് പരിഗണിക്കാന്‍ മാറ്റി.
കൊല്ലങ്കോട് കസ്റ്റഡി മർദനം: തൃശൂർ സിറ്റി എസിപിയെ മാറ്റി
തൃശൂർ: സിറ്റി എസിപി സലീഷ് എൻ. ശങ്കരനെ സ്ഥലം മാറ്റി. ഏഴുവർഷം മുന്‍പ് പാലക്കാട് കൊല്ലങ്കോട് സിഐ ആയിരുന്ന സമയത്തെ കസ്റ്റഡിമർദന പരാതിയെത്തുടർന്നാണ് സ്ഥലംമാറ്റമെന്നു പറയുന്നു.
സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പാലക്കാട് നാർക്കോട്ടിക് സെല്ലിലേക്കാണ് സ്ഥലംമാറ്റം. കെ.ജി. സുരേഷാണ് പുതിയ സിറ്റി എസിപി.
പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ 24 മണിക്കൂറും പ്രവർത്തിക്കേണ്ടതില്ല: കോടതി
കൊച്ചി: പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ടതില്ലെന്നും പ്രവൃത്തിസമയത്തു മാത്രം തുറന്നുനല്‍കിയാല്‍ മതിയെന്നും ഹൈക്കോടതി.
സംസ്ഥാനത്തെ ദേശീയപാതയോരങ്ങളിലെ എല്ലാ പെട്രോളിയം റീട്ടെയില്‍ ഔട്ട്ലറ്റുകളിലും ശുചിമുറികള്‍ 24 മണിക്കൂറും പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കണമെന്നു നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ജസ്റ്റീസുമാരായ അമിത് റാവല്‍, പി.വി. ബാലകൃഷ്ണന് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണു പരിഷ്കരിച്ചത്.
വിദ്യാര്‍ഥികളുടെ സുരക്ഷ: സ്ഥിരം സമിതി വേണമെന്ന് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ സ്കൂളുകളില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ വകുപ്പുതല ഉദ്യോഗസ്ഥരുടെ സ്ഥിരം സമിതി വേണമെന്ന് ഹൈക്കോടതി.
പാമ്പുശല്യത്തില്നിന്നടക്കം സ്കൂളുകൾക്ക് സംരക്ഷണം ഉറപ്പാക്കാനാണു ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സ്ഥിരം സമിതി എന്ന നിര്‍ദേശം ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ശോഭ അന്നമ്മ ഈപ്പന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് മുന്നോട്ടു വച്ചത്.
സര്‍ക്കാര്‍ സമര്‍പ്പിച്ച കരട് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിക്കാവുന്നതാണെന്നു വ്യക്തമാക്കിയ കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച ഉത്തരവ് 25ന് പുറപ്പെടുവിക്കുമെന്നും പറഞ്ഞു.
പാലിയേക്കര ടോള്‍ പിരിവ് വിലക്ക് വീണ്ടും നീട്ടി
കൊച്ചി: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവിനുള്ള വിലക്ക് ഹൈക്കോടതി വീണ്ടും നീട്ടി.
സര്‍വീസ് റോഡുകളുടെയടക്കം അറ്റകുറ്റപ്പണികളുടെ പുരോഗതി പരിശോധിച്ചു ടോള്‍പിരിവിനുള്ള താത്കാലിക വിലക്ക് നീക്കണോയെന്നതില്‍ തിങ്കളാഴ്ച തീരുമാനമെടുക്കുമെന്നും ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി. മേനോന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
തൃശൂര്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനായ ഇന്ററിം ട്രാഫിക് മാനേജ്മെന്റ് കമ്മിറ്റി നടത്തിയ യോഗം ദേശീയപാതാ അഥോറിറ്റി നടത്തുന്ന മിക്കവാറും അറ്റകുറ്റപ്പണികളില്‍ സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. നാറ്റ്പാക്കിലെ വിദഗ്ധരുടെ സഹായവും തേടിയിരുന്നുവെന്ന് തൃശൂര്‍ കളക്ടര്‍ അര്ജുന് പാണ്ഡ്യന് അറിയിച്ചു.
പേരാമ്പ്രയില്‍ എറണാകുളം ഭാഗത്തേക്കുള്ള സര്‍വീസ് റോഡിലെ കുഴികളും മുരിങ്ങൂരിലെ കിഴക്കന്‍ പ്രവേശന മാര്‍ഗത്തിലെ ലെവലിംഗും ടാറിംഗും മുരിങ്ങൂര്‍ ജംഗ്ഷനിലെ ടാറിംഗുമാണ് എന്‍എച്ച്എഐ പരിഹരിച്ചത്.
ചിറങ്ങരയില്‍ മാര്‍ഗതടസം സൃഷ്ടിച്ചിരുന്ന പഴയ ടെലിഫോണ്‍ ബോക്സ് നീക്കിയെങ്കിലും വൈദ്യുതപോസ്റ്റും കലുങ്ക് ഭിത്തിയും നിലനില്ക്കുകയാണെന്നായിരുന്നു കളക്ടറുടെ വിശദീകരണം.
പ്രധാന പാതയില്‍ അടിപ്പാതകളുടെ നിര്‍മാണം മന്ദഗതിയിലാണെന്ന് കളക്ടര്‍ അറിയിച്ചു. അടിപ്പാതകളുടെ പണി നടക്കുന്നിടത്ത് വെള്ളക്കെട്ട് പ്രശ്നമുണ്ടെന്നും ടാറിംഗ് നിലവാരമില്ലാത്തതാണെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ ടാറിംഗ് ഉന്നത നിലവാരത്തിലാണെന്നും പഞ്ചായത്ത് റോഡുകള്‍ സംസ്ഥാനത്തിന്റെ ചുമതലയിലാണെന്നും ദേശീയപാതാ അഥോറിറ്റി വ്യക്തമാക്കി. ടോള്‍ പിരിക്കുന്നതിനെതിരേ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്നും കോടതി വാദം കേള്‍ക്കും.
അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിന്റെ കവര്‍ പേജിനെതിരേ ഹര്‍ജി
കൊച്ചി: അരുന്ധതി റോയിയുടെ "മദര്‍ മേരി കംസ് റ്റു മി’ എന്ന പുതിയ പുസ്തകത്തിന്റെ കവര്‍ പേജിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി.
കവര്‍ പേജിലെ പുക വലിക്കുന്ന എഴുത്തുകാരിയുടെ ചിത്രം നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് കേന്ദ്രസര്‍ക്കാരിനോടു വിശദീകരണം തേടി.ഹൈക്കോടതി അഭിഭാഷകനായ എ. രാജസിംഹനാണു ഹര്‍ജി നല്‍കിയത്.
ചാച്ചനെ നഷ്ടപ്പെട്ട വേദനയിൽ ക്രിസ്തുദാസി കുടുംബം
സെബി മാളിയേക്കൽ
തൃശൂർ: സ്വന്തം ചാച്ചൻ നഷ്ടപ്പെട്ട വേദനയിലാണ് ഇന്നു ക്രിസ്തുദാസി സന്യാസിനി കുടുംബം. എസ്കെഡി എന്ന ചുരുക്കെഴുത്തിൽ അറിയപ്പെടുന്ന ക്രിസ്തുദാസി സന്യാസിനീസമൂഹത്തിന്റെ സ്ഥാപകൻ എന്നതിനേക്കാൾ തങ്ങളുടെ വീട്ടിലെ സ്വന്തം അപ്പച്ചനെപ്പോലെ (ചാച്ചൻ)യായിരുന്നു മുന്നൂറിലധികം വരുന്ന കന്യാസ്ത്രീകൾക്കു മാർ ജേക്കബ് തൂങ്കുഴി എന്ന സ്നേഹവാത്സല്യങ്ങളുടെ പിതാവ്.
ബിഷപ് ആയിരുന്നപ്പോഴും വിരമിച്ചശേഷവും ഏതൊരു പ്രദേശത്തുകൂടി കടന്നുപോകുന്പോഴും ആ പ്രദേശത്തു തന്റെ സന്യാസിനീസമൂഹത്തിന്റെ ഒരു ഭവനമുണ്ടെങ്കിൽ തീർച്ചയായും കയറും, കുറച്ചുസമയം ചെലവഴിക്കും. ചാച്ചൻ വീട്ടിൽ വരുന്പോൾ മക്കളെ അന്വേഷിക്കുന്നപോലെ, ഓരോരുത്തരുടെയും പേരുചൊല്ലി അടുത്തുവിളിച്ച് കുശലാന്വേഷണം നടത്തും.
“ആരുടെയെങ്കിലും മുഖമൊന്നു വാടിയിട്ടുണ്ടെങ്കിൽ അത് അപ്പോൾതന്നെ മനസിലാവും; ചോദിക്കും. സാരല്യാട്ടോന്നു പറഞ്ഞ് ആശ്വസിപ്പിക്കും. പ്രാർഥിച്ച് ആശീർവാദം നൽകും. എല്ലാരുടെയും ജന്മദിനത്തിനു പിതാവ് വിളിക്കും, ആശംസകളും പ്രാർഥനകളും നേരും. എത്രമാത്രം വലിയ പ്രശ്നങ്ങളുമായി നമ്മൾ അടുത്തു ചെന്നാലും ‘അതൊന്നും സാരല്യ, കർത്താവ് കൂടെയുണ്ട്ട്ടാ, മോള് പ്രാർഥിക്ക്’ എന്നു പറയും. തെറ്റുപറ്റിയാലും ശകാരിക്കാതെ ഏറ്റവും സൗമ്യമായി തിരുത്തും. പ്രായംകൊണ്ടോ, പദവികൊണ്ടോ എത്ര വലിയ സിസ്റ്ററായാലും ചെറിയ സിസ്റ്ററായാലും ഒരുപോലെ സ്നേഹിക്കും. വ്യക്തിപരമായി ആ സ്നേഹം നമുക്കനുഭവപ്പെടും. എത്രവലിയ തിരമാലയടിച്ചാലും മുഖത്തുനിന്നു പുഞ്ചിരി മായരുതെന്നുപറയും.
ക്രിസ്തുദാസികളുടെ മുഖമുദ്ര സന്തോഷവും മുഖത്തു വിരിയുന്ന പുഞ്ചിരിയുമാണെന്നാണു പിതാവിന്റെ പക്ഷം. ഇനിയീ സ്നേഹവായ്പുകൾ, വാത്സല്യത്തലോടലുകൾ ഇല്ലല്ലോ എന്നോർക്കുന്പോഴാണു ഞങ്ങൾക്കെല്ലാം ദുഃഖം. പക്ഷേ, സ്വർഗത്തിൽ ഞങ്ങൾക്കൊരു മധ്യസ്ഥനെ ലഭിച്ചുവെന്നതാണ് ഞങ്ങളുടെ ഉറച്ച ബോധ്യം’’- മദർ ജനറാൾ സിസ്റ്റർ ടീന കുന്നേൽ പറഞ്ഞു.
മാനന്തവാടി ബിഷപ്സ് ഹൗസിനു സമീപമായിരുന്നു ഇവരുടെ നൊവിഷ്യേറ്റ് ഹൗസ്. അതുകൊണ്ടുതന്നെ സമയം കിട്ടുന്പോഴെല്ലാം പിതാവു വന്ന് ക്ലാസെടുക്കുകയും മെഡിറ്റേഷനു നേതൃത്വം നൽകുകയും ചെയ്യും. ഇടയ്ക്കു പാട്ടും പഠിപ്പിക്കും. അത്രയ്ക്ക് ഇഷ്ടമായിരുന്നു- സിസ്റ്റർമാർ ഒന്നടങ്കം പറഞ്ഞു.
മാനന്തവാടി രൂപതാധ്യക്ഷൻ ആയിരിക്കുന്പോഴാണ് വയനാട്, മാനന്തവാടി പ്രദേശങ്ങളിലെ കുടിയേറ്റകുടുംബങ്ങളുടെ ആത്മീയ- മാനസിക വളർച്ച ലക്ഷ്യംവച്ചുകൊണ്ട് ഒരു പുതിയ സന്യാസിനീസമൂഹത്തിനു രൂപം നൽകുന്നത്. എസ്എച്ച് കോണ്‍ഗ്രിഗേഷനിലെ സിസ്റ്റർ പോൾ മരിയയുടെ നേതൃത്വത്തിലായിരുന്നു പ്രാരംഭനടപടികളെല്ലാം. 10 വർഷം സിസ്റ്റർ ഇവരോടൊപ്പം നിന്നു.
എസ്ഡി കോണ്‍ഗ്രിഗേഷനിലെ സിസ്റ്റർ ജൂലിയാന ആയിരുന്നു ആദ്യ നാലുവർഷക്കാലം നോവിസ് മിസ്ട്രസ്. ആദ്യബാച്ചിൽ 18 പേർ പരിശീലനം ആരംഭിച്ചെങ്കിലും 15 പേരാണു പ്രഥമ വ്രതവാഗ്ദാനം നടത്തിയത്. ഇതിൽ സിസ്റ്റർ റീത്താമ്മ, സിസ്റ്റർ സൂസമ്മ എന്നിവരൊഴികെ 13 പേർ ജീവിച്ചിരിപ്പുണ്ട്. സിസ്റ്റർ മരീന എസ്കെഡി ആയിരുന്നു പ്രഥമ ജനറാൾ. രണ്ടാമത്തെ ജനറാളമ്മയും പിന്നീട് രണ്ടുതവണകൂടി ജനറാളമ്മയുമായിരുന്ന സിസ്റ്റർ ആലീസ് കഴിഞ്ഞവർഷം മരിച്ചു.
1977 മേയ് 19ന് യൗസേപ്പിതാവിന്റെ തിരുനാൾദിനത്തിൽ ആരംഭിച്ച എസ്കെഡി സന്യാസിനീസമൂഹത്തിൽ ഇപ്പോള്‍ 317 അംഗങ്ങളുണ്ട്. ക്രിസ്തുവിനോടുള്ള ദാസ്യം കാരിസമായും ‘ഇതാ കർത്താവിന്റെ ദാസി’ എന്ന പരിശുദ്ധ മറിയത്തിന്റെ പ്രതിവചനം ആപ്തവാക്യമായും സ്വീകരിച്ച ക്രിസ്തുദാസികൾക്ക് ജർമനി, ഇറ്റലി, റോം, അമേരിക്ക, ആഫ്രിക്കയിലെ തൻസാനിയ, മഡഗാസ്കർ എന്നിവിടങ്ങളിലെ എട്ടു ഭവനങ്ങളുൾപ്പടെ 75 ഭവനങ്ങളുണ്ട്. കേരളത്തിനുപുറത്ത് തമിഴ്നാട്, കർണാടക, അരുണാചൽ, ത്രിപുര, മണിപ്പൂർ, ആസാം, മേഘാലയ എന്നിവിടങ്ങളിലും സന്യാസഭവനങ്ങളുണ്ട്; കേരളത്തിൽ 55 ഭവനങ്ങളും.
ആഗോള സുറിയാനി സമ്മേളനം സമാപിച്ചു
കോട്ടയം: ആഗോള സുറിയാനി പഠനഗവേഷണകേന്ദ്രമായ സെന്റ് ഇഫ്രേംസ് എക്യുമെനിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സീരി) റൂബി ജൂബിലിയോടനുബന്ധിച്ച് നടന്ന ആഗോള സുറിയാനി സമ്മേളനം സമാപിച്ചു.
സമാപന സമ്മേളനത്തില്‍ അന്ത്യോഖ്യ സിറിയന്‍ കത്തോലിക്കാ പാത്രിയര്‍ക്കീസ് മാര്‍ ഇഗ്നേഷ്യസ് ജോസഫ് തൃതീയന്‍ യൂഹനാന്‍ മുഖ്യാതിഥിയായി. സുറിയാനി ഭാഷയെ ആരാധനയിലൂടെയും അല്ലാതെയും കാത്തുപരിപാലിക്കുന്ന കേരളത്തിലെ ഇടവകകളുടെയും സ്ഥാപനങ്ങളുടെയും നടപടിയെ സമ്മേളനം പ്രശംസിച്ചു.
മാര്‍ത്തോമ്മ സഭ സഫ്രഗന്‍ മെത്രാപ്പോലീത്ത ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ്, കുര്യാക്കോസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത, മലങ്കര മല്പാന് റവ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, ഡോ. ആന്‍ഡ്രി മെകാര് (റൊമേനിയ), മദര്‍ ജനറാള്‍ സിസ്റ്റര്‍ ആര്‍ദ്ര എസ്ഐസി, ഡോ. രാജന് വര്‍ഗീസ്, ഫാ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, ഫാ. സ്കറിയ വട്ടയ്ക്കാട്ടുകാലായില്, സീരി ഡയറക്ടര്‍ റവ.ഡോ. ജോര്‍ജ് തെക്കേപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രഫ. ഡോ. ഡാനിയല്‍ ലെഗിയ, പ്രഫ. ഡോ. ഹെഡ്മി തകാശി, സിസ്റ്റര്‍ ഡോ. എലിയ മാരി തെരേസ്, റവ.ഡോ. ഷാജന് വര്‍ഗീസ്, സിസ്റ്റര്‍ ഡോ. ജിന്‍സി ഒത്തോട്ടില് എന്നിവര്‍ സമ്മേളനത്തെ വിശകലനം ചെയ്തു പ്രസംഗിച്ചു.
അഞ്ചു ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.
കൂനമ്മാക്കല്‍ തോമാ കത്തനാര്‍ക്ക് വലിയമല്പാന് പദവി
കോട്ടയം: പ്രസിദ്ധ സുറിയാനി പണ്ഡിതനും ദൈവശാസ്ത്ര വിദഗ്ധനുമായ കൂനമ്മാക്കല്‍ തോമാ കത്തനാരുടെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് സുറിയാനി ഭാഷാപഠനത്തിനും പൈതൃക ഗവേഷണത്തിനുമായി സ്ഥാപിതമായ സെന്റ് ഇഫ്രേംസ് എക്യുമെനിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സീരി) അദ്ദേഹത്തിന് ഭാരതത്തിന്റെ വലിയമല്പാന് പദവി നല്കി ആദരിച്ചു.
ആഗോള സുറിയാനി സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് ജോസഫ് മൂന്നാമന് യോനാന്‍ ബാവയാണ് പദവി സമ്മാനിച്ചത്. റൂബി ജൂബിലി ആഘോഷിക്കുന്ന സീരിയില്‍ അദ്ദേഹം ദീര്‍ഘകാലം അധ്യാപകനും ഡീന്‍ ഓഫ് സ്റ്റഡീസുമായിരുന്നു.
1955 നവംബര്‍ 15ന് കോട്ടയം രാമപുരത്താണ് കൂനമ്മാക്കല്‍ തോമാ കത്തനാര് ജനിച്ചത്. പാലാ രൂപതയിലെ വൈദികനായ അദ്ദേഹം ഇംഗ്ലണ്ടിലെ ഓക്സ്ഫഡ് സര്‍വകലാശാലയില്‍നിന്ന് സുറിയാനി ഭാഷയില്‍ ഡോക്ടര്‍ ബിരുദം നേടിയിട്ടുണ്ട്. സുറിയാനി സഭാചരിത്രത്തെപ്പറ്റിയും മാര്‍ അപ്രേം ഉള്‍പ്പെടെയുള്ള ആദ്യകാല ദൈവശാസ്ത്ര എഴുത്തുകാരെപ്പറ്റിയും നിരവധി പ്രബന്ധങ്ങള്‍ അന്തര്‍ദേശീയ ജേണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മലയാളഭാഷയെ സുറിയാനി ലിപിയില്‍ എഴുതുന്ന പുരാതന സമ്പ്രദായമായ കര്‍ശോന്‍ രീതിയെപ്പറ്റി ഏറ്റവും ആധികാരികമായ പഠനം നടത്തിയിട്ടുള്ള വ്യക്തികൂടിയാണ് അദ്ദേഹം. വിശ്വപ്രസിദ്ധ സുറിയാനി പണ്ഡിതനായ ഡോ. സെബാസ്റ്റ്യന്‍ ബ്റോക്കിന്റെ ശിഷ്യനുമാണ്. കുറവിലങ്ങാട്, കാപ്പുംതലയില്‍ സ്ഥിതി ചെയ്യുന്ന സുറിയാനി പഠനകേന്ദ്രവും സന്യാസ ആശ്രമവുമായ ബേസ് അപ്രേം നസ്രാണി ദയറയുടെ സ്ഥാപകനും അദ്ദേഹമാണ്.
മാര്‍ ജേക്കബ് തൂങ്കുഴിക്ക് പാലാ രൂപതയുടെ ഹൃദയാഞ്ജലി
തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് എമെരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ നിര്യാണത്തില്‍ പാലാ രൂപത അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപതയിലെ വിളക്കുമാടം ഇടവകയിലെ പുരാതന ക്രൈസ്തവ തറവാടാണ് തൂങ്കുഴി. ആത്മീയവും സാമൂഹ്യവുമായ ഇടപെടലും സ്വാധീനവും വഴി അദ്ദേഹം ഉന്നത സഭാ നേതാക്കളില്‍ ഒരാളായിത്തീര്‍ന്നു.
തൃശൂര്‍ അതിരൂപതയുടെ ചരിത്രത്തില്‍ നിര്‍ണായകമായ വ്യക്തിത്വമായിരുന്നു മുന്‍ ബിഷപ്പായിരുന്ന മാര്‍ ജേക്കബ് തൂങ്കുഴി പിതാവ്. സഭയുടെ ആത്മീയ വളര്‍ച്ചയ്ക്കും, വിദ്യാഭ്യാസ, ആതുര, സാമൂഹിക മേഖലകളിലെ പുരോഗതിക്കും, വിശ്വാസികളുടെ ഐക്യത്തിനും അദ്ദേഹം നല്കിയ സംഭാവനകള്‍ എന്നും അനുസ്മരണീയമാണ്.അദ്ദേഹം സേവനമനുഷ്ഠിച്ച എല്ലാ ഇടങ്ങളിലും സൗമ്യനും ദയാലുവുമായ സാന്നിധ്യമായിരുന്നു. പ്രാര്‍ഥനാ നിരതമായ ഒരു ഉപാസകനെ പ്പോലെ. ആത്മീയ നേതാവും സഭാ സംവിധാനങ്ങളുടെ സ്ഥാപകനുമായിട്ടാണ് അദ്ദേഹത്തെ സഭ ഓര്‍ക്കുന്നത്.
വിദ്യാഭ്യാസത്തോട് അദ്ദേഹം പുലര്‍ത്തിയ പ്രതിബദ്ധത ഏറെ പ്രശസ്തമായിരുന്നു. പല വിദ്യാഭ്യാസ സാമൂഹിക സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്കും അദ്ദേഹത്തിന്റെ നേതൃത്വവും ദീര്‍ഘവീക്ഷണവും മാര്‍ഗദര്‍ശനമായി. മേരി മാതാ മേജര്‍ സെമിനാരി, ജൂബിലി മിഷന് മെഡിക്കല്‍ കോളജ്, ജ്യോതി എന്‍ജിനിയറിംഗ് കോളജ്, ക്രിസ്തുദാസി സൊസൈറ്റി എന്നിവയുടെ സ്ഥാപകനാണ് മാര്‍ ജേക്കബ് തൂങ്കുഴി.
തൃശൂര്‍, താമരശേരി, മാനന്തവാടി രൂപതകളില്‍ നേതൃത്വം നല്കിയ അദ്ദേഹത്തിന്റെ ആത്മീയവും സാമൂഹികവുമായ സ്വാധീനം മായാത്തതാണ്. തൃശൂര്‍ നഗരവും വിശ്വാസികളും അദ്ദേഹത്തെ തങ്ങളിലൊരാളായി സ്നേഹിക്കാന്‍ പഠിച്ചു. വളരെ നല്ല ഒരു ധ്യാനപ്രസംഗകന്‍ കൂടിയായിരുന്നു അദ്ദേഹം. ചെറിയ ശബ്ദത്തിലൂടെയുള്ള വാക്കുകളില്‍ അഴകാഴങ്ങളുടെ ആകര്‍ഷകത്വം നിലനിര്‍ത്തി.
കത്തുകള്‍ എഴുതുകയും എല്ലാ കത്തുകള്‍ക്കും മറുപടി അയയ്ക്കുകയും ചെയ്തുകൊണ്ട് കത്തുകളുടെ കല വളര്‍ത്തിയ അപൂര്‍വ വ്യക്തിത്വമാണ് തൂങ്കുഴി പിതാവെന്നും മാർ കല്ലറങ്ങാട്ട് അനുസ്മരിച്ചു.
മാർ തൂങ്കുഴിയുടേത് സൗമ്യവും തീക്ഷ്ണവുമായ വ്യക്തിത്വം: കെസിബിസി
കൊച്ചി: സൗമ്യമായ വ്യക്തിത്വവും തീക്ഷ്ണമായ വിശ്വാസജീവിതവും സാമൂഹികനന്മ ലക്ഷ്യമാക്കിയുള്ള കർമകുശലതയും മുഖമുദ്രയാക്കിയ മെത്രാപ്പോലീത്തയായിരുന്നു മാർ ജേക്കബ് തൂങ്കുഴിയെന്ന് കെസിബിസി അനുസ്മരിച്ചു.
മൂന്നു രൂപതകളിൽ നിസ്വാർഥമായ ഇടയധര്‍മം നിർവഹിച്ചും ഭാരത കത്തോലിക്കാ മെത്രാന് സംഘത്തിന് ആറു വര്‍ഷം മികവുറ്റ നേതൃത്വം നല്‍കിയും ആഗോളസഭയില്‍ സ്തുത്യര്‍ഹമായി സേവനം ചെയ്യുന്ന ക്രിസ്തുദാസി സന്യാസിനീസമൂഹത്തെ രൂപപ്പെടുത്തി വളര്‍ത്തിയും മാർ തൂങ്കുഴി സമാനതകളില്ലാതെ പ്രവര്‍ത്തിച്ചു.
എല്ലാവരെയും ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്തിയ വാത്സല്യമുള്ള ഇടയന് എന്ന വിശേഷണം അദ്ദേഹത്തിന്റെ വിശിഷ്ട വ്യക്തിത്വത്തിനും ക്രിസ്തുസാക്ഷ്യത്തിനുമുള്ള ആദരവാണ്.
തൃശൂര്‍ അതിരൂപത, മാനന്തവാടി, താമരശേരി രൂപതകളുടെയും ക്രിസ്തുദാസി സന്യാസിനീ സമൂഹത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുകയും പ്രാർഥനയും അനുശോചനവും അറിയിക്കുകയും ചെയ്യുന്നതായി കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ പറഞ്ഞു.
സ്പോര്‍ട്സ് സിറ്റി നിര്‍മാണോദ്ഘാടനം 22ന്
കൊച്ചി: കറുകുറ്റിയില്‍ നിര്‍മിക്കുന്ന കൊച്ചി സ്പോര്‍ട്സ് സിറ്റിയുടെ നിര്‍മാണോദ്ഘാടനം 22ന് ലെ മെറീഡിയന് ഹോട്ടലില്‍ നടക്കും.
കറുകുറ്റിക്കു സമീപം 25 ഏക്കര്‍ സ്ഥലത്താണു സംസ്ഥാനത്തെ ആദ്യ സ്പോര്‍ട്സ് സിറ്റി നിര്‍മിക്കുന്നത്. ഒരു ലക്ഷം ചതുരശ്ര അടിയില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂള്‍ അടക്കമുള്ള സൗകര്യങ്ങള്‍ സ്പോര്‍ട്സ് സിറ്റിയില്‍ ഉണ്ടാകും.
സാമൂഹ്യശുശ്രൂഷ നടത്താന്‍ എല്ലാ ക്രൈസ്തവർക്കും കടമ: മാര്‍ കല്ലറങ്ങാട്ട്
പാലാ: ക്രൈസ്തവ ദര്‍ശനം അനുസരിച്ച് സാമൂഹ്യശുശ്രൂഷ ചെയ്യാന്‍ എല്ലാ ക്രൈസ്തവർക്കും കടമയുണ്ടെന്നും പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചു നല്കുന്നതു വഴി വലിയ സാമൂഹ്യ ശുശ്രൂഷയാണ് ഞാവള്ളില്‍ ആണ്ടൂക്കുന്നേല്‍ കുടുംബാംഗങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതെന്നും പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.
കരൂര്‍ ഞാവള്ളില്‍ ആണ്ടൂക്കുന്നേല്‍ കുര്യന് ചാണ്ടിയുടെയും ഭാര്യ സിസിലിയുടെയും അനുസ്മരണാര്ഥം കരൂര്‍ വൈദ്യശാലപ്പടിയിലെ ഇന്‍ഫന്റ് ജീസസ് നഗറില്‍ പൂര്‍ത്തിയായ 11 സ്നേഹ വീടുകളുടെയും ഗ്രോട്ടോയുടെയും വെഞ്ചരിപ്പും ഉദ്ഘാടനവും നിര്‍വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് മലേപ്പറമ്പില്‍, അന്ത്യാളം പള്ളി വികാരി ഫാ. ജോസഫ് ചെറുകരക്കുന്നേല്‍, കരൂര്‍ പളളി വികാരി ഫാ. ഫിലിപ്പ് കുളങ്ങര എന്നിവര്‍ സഹകാര്‍മികരായി.
25 സ്നേഹവീടുകളില്‍ ആദ്യഘട്ടമെന്ന നിലയില്‍ പതിനൊന്ന് കുടുംബങ്ങള്‍ക്കാണ് ഞാവള്ളില്‍ ആണ്ടൂക്കുന്നേല്‍ കുര്യന് ചാണ്ടി മെമ്മോറിയല്‍ ഇന്‍ഫന്റ് ജീസസ് ചാരിറ്റബിള്‍ ട്രസ്റ്റ് ഇപ്പോള്‍ ആലയം ഒരുക്കിയത്.
ഇനി പതിനാല് കുടുംബങ്ങള്‍ക്കുകൂടി തലചായ്ക്കാനൊരിടം ഒരുക്കാനുള്ള ശ്രമവും ഇതോടൊപ്പം ആരംഭിക്കും. ഇതിന്റെ തറക്കല്ലിടീലും വെഞ്ചരിപ്പും ബിഷപ് നിര്‍വഹിച്ചു. ജനപ്രതിനിധികളും വൈദികരും പൊതുപ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങില്‍ നാടു മുഴവന്‍ അണിനിരന്നു. തുടര്‍ന്നു നടന്ന പൊതുസമ്മേളനം ഡിവൈന്‍ റിട്രീറ്റ് സെന്റർ ഡയറക്ടര്‍ ഫാ. ജോര്‍ജ് പനയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.ഫ്രാന്‍സിസ് ജോര്‍ജ് എംപി അധ്യക്ഷത വഹിച്ചു. ട്രസ്റ്റിന്റെ ശിലാഫലക അനാശ്ചാദനവും അദ്ദേഹം നിര്‍വഹിച്ചു. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ട്രസ്റ്റ് ഭാരവാഹികളായ മാത്യു അലക്സാണ്ടര്‍, സിന്ലെറ്റ് മാത്യു, അലിക് മാത്യു, ഫെലിക്സ് മാത്യു, ചാണ്ടിക്കുഞ്ഞ്, ബോണി തോമസ് എന്നിവര്‍ നേതൃത്വം നല്കി.
പുനരൈക്യ വാർഷിക സഭാ സംഗമം നാളെ
പത്തനംതിട്ട: മലങ്കര കത്തോലിക്കാ സഭയുടെ 95-ാമത് പുനരൈക്യ വാർഷിക സഭാ സംഗമം നാളെ പത്തനംതിട്ട രൂപതയുടെ ആതിഥേയത്വത്തിൽ അടൂർ ഓൾ സെയ്ന്റ്സ് പബ്ലിക് സ്കൂളിൽ നടക്കും.
അന്ത്യോഖ്യന്‍ സുറിയാനി കത്തോലിക്കാ സഭയുടെ അധ്യക്ഷൻ ഇഗ്നാത്തിയോസ് യൂസഫ് തൃതീയൻ പാത്രിയർക്കീസ് ബാവയ്ക്കും മലങ്കര സഭാധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്കും സഭയിലെ ബിഷപ്പുമാർക്കും രാവിലെ 8.15ന് സ്വീകരണം നൽകും.
തുടർന്ന് വിശുദ്ധ സമൂഹബലിക്ക് കർദിനാൾ ക്ലീമിസ് ബാവ മുഖ്യകാർമികത്വം വഹിക്കും. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ വചനസന്ദേശം നൽകും.
11.45ന് പുനരൈക്യ വാർഷിക സംഗമത്തോടനുബന്ധിച്ച് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ മെത്രാഭിഷേക ശതാബ്ദി ആഘോഷ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവ അധ്യക്ഷത വഹിക്കും. ഗോവ മുൻ ഗവർണർ പി.എസ്. ശ്രീധരൻപിള്ള, രമേശ് ചെന്നിത്തല എന്നിവർ പ്രസംഗിക്കും.
പുനരൈക്യ വാർഷികത്തോടനുബന്ധിച്ച് ഇന്ന് 1.30 മുതൽ ഭക്തസംഘടനകളുടെ സംഗമങ്ങൾ നടക്കും. അല്മായ സംഗമം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും യുവജനസംഗമം മന്ത്രി റോഷി അഗസ്റ്റിനും കുട്ടികളുടെ സംഗമം മന്ത്രി വീണാ ജോർജും ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം 5.30ന് നിഖ്യാ സുന്നഹദോസിന്റെ 1700-ാം വാർഷികം ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.
വോട്ടർപട്ടിക ക്രമക്കേട്: കോടതിയെ സമീപിച്ച് ടി.എൻ. പ്രതാപൻ
തൃശൂർ: വോട്ടർപട്ടിക ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ടു കോടതിയെ സമീപിച്ചതായി കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം ടി.എൻ. പ്രതാപൻ.
തൃശൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് കോടതി മൂന്നിലാണു സ്വകാര്യ അന്യായം ഫയൽ ചെയ്തത്. അന്യായം ഫയലിൽ സ്വീകരിച്ചതായും ഈ മാസം 23നു റിപ്പോർട്ട് നൽകാൻ കോടതി പോലീസിനോട് ആവശ്യപ്പെട്ടതായും പ്രതാപൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
സുരേഷ് ഗോപിയും കുടുംബവും നിയമവിരുദ്ധമായി വോട്ട് ചേർത്തുവെന്ന് ആരോപിച്ച് സിറ്റി പോലീസിനു കമ്മീഷണർക്കു നൽകിയ പരാതിയിൽ പ്രാഥമികാന്വേഷണം അവസാനിപ്പിച്ചതിനെത്തുടർന്നാണു കോടതിയെ സമീപിച്ചത്.
തിരുവനന്തപുരത്തു സ്ഥിരതാമസക്കാരായ സുരേഷ് ഗോപിയും കുടുംബാംഗങ്ങളും വ്യാജസത്യപ്രസ്താവന ബോധിപ്പിച്ചാണു നിയമസഭാ മണ്ഡലത്തിലെ 115-ാം നന്പർ ബൂത്തിൽ വോട്ടുചേർത്തതെന്ന് പ്രതാപന് ആരോപിച്ചു.
കുടിവെള്ളവിതരണ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനിടെ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു
മട്ടന്നൂർ: കായലൂർ കുംഭം മൂലയിൽ കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനിടെ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു.
ആറളം ഫാം പതിനൊന്നാം ബ്ലോക്കിലെ മനീഷ് (27) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ചെറുപുഴ സ്വദേശി തങ്കച്ചന് (55) പരിക്കേറ്റു.
ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയോടെയായിരുന്നു സംഭവം. മട്ടന്നൂർ നഗരസഭയിൽ കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം.
കായലൂർ- കുംഭം മൂല റോഡരികിൽ പൈപ്പ് സ്ഥാപിക്കുന്നതിനു ജെസിബി ഉപയോഗിച്ച് മണ്ണു നീക്കിയശേഷം പൈപ്പ് കൂട്ടിയോജി പ്പിക്കുന്ന തിനിടെയാണ് അപകടം. സ്വകാര്യവ്യക്തിയുടെ വീട്ടുമതിൽ ഇടിയുകയായിരുന്നു.
മണ്ണും കല്ലും ദേഹത്തു വീണ് ഇരുവരും മണ്ണിനടിയിൽപ്പെടുകയായിരുന്നു. മണീന്ദ്രന്റെയും നിർമലയുടെയും മകനാണ് മനീഷ്. ഭാര്യ: നവീന.
എക്സൈസ് പെന്‍ഷനേഴ്സ് അസോ. സംസ്ഥാന സമ്മേളനം
കൊച്ചി: എക്സൈസ് പെന്‍ഷനേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം നാളെ ആലുവ ഫെഡറല്‍ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന് ഹാളില്‍ നടക്കും. രാവിലെ പത്തിന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
ബെന്നി ബെഹനാന് എംപി മുഖ്യാതിഥിയായിരിക്കും. ഉച്ചകഴിഞ്ഞു രണ്ടിനു നടക്കുന്ന സാംസ്കാരിക സമ്മേളനം അന്‍വര്‍ സാദത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഭാരവാഹി തെരഞ്ഞെടുപ്പു നടക്കുമെന്ന് അസോസിയേഷന് ജനറല്‍ സെക്രട്ടറി വി.ആര്. രാജന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
മുത്തങ്ങയിലെ അതിക്രമത്തിനു മാപ്പില്ല; ദുരിതം വിവരിച്ച് സി.കെ. ജാനു
കൽപ്പറ്റ: മുത്തങ്ങ വനത്തിൽ ഭൂസമരം നടത്തിയ ആദിവാസികൾ നേരിട്ട പോലീസ് അതിക്രമത്തിനു മാപ്പില്ലെന്ന് ആദിവാസി ഗോത്രമഹാസഭാ സ്ഥാപക അധ്യക്ഷ സി.കെ. ജാനു.
മുത്തങ്ങ സംഭവത്തിൽ ഏറെ വേദനയുണ്ടെന്നു മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.കെ. ആന്റണി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞതിനോടു പ്രതികരിക്കുകയായിരുന്നു അവർ.
ജാനുവിന്റെയും ആദിവാസി ഗോത്രമഹാസഭാ കോ-ഓർഡിനേറ്റർ എം. ഗീതാനന്ദന്റെയും നേതൃത്വത്തിലായിരുന്നു വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗമായ മുത്തങ്ങ വനത്തിൽ 2003 ജനുവരി നാലിന് ആരംഭിച്ച് ഫെബ്രുവരി 19 വരെ നീണ്ട ഭൂസമരം. കുടിയിറക്കിനുള്ള പോലീസ് നീക്കത്തിനിടെയും പിന്നീടും കൊടിയ മർദനമേറ്റ ആദിവാസികൾ നിരവധിയാണ്.
ജനിച്ച മണ്ണിൽ ജീവിക്കാനും മരിച്ചു കഴിഞ്ഞാൽ മറവുചെയ്യുന്നതിനുള്ള ആറടി മണ്ണിനും വേണ്ടിയുള്ള സമരമാണ് മുത്തങ്ങയിൽ നടന്നതെന്ന ജാനു പറഞ്ഞു. “പോലീസിന്റെ നരനായാട്ടാണ് വനത്തിലുണ്ടായത്. കുഞ്ഞുങ്ങളെന്നോ സ്ത്രീകളെന്നോ പ്രായം ചെന്നവരെന്നോ വ്യത്യാസമില്ലാതെയായിരുന്നു പോലീസ് നടപടി.
കല്ലെറിയുന്പോൾ തേനീച്ചക്കൂട് ഇളകിവന്ന് ആക്രമിക്കുന്നതുപോലെയാണ് പോലീസുകാർ ആദിവാസികളെ കൂട്ടം ചേർന്ന് നേരിട്ടത്. അടി, ഇടി, ചവിട്ട്, തൊഴി ഇതൊക്കെ എവിടെനിന്നൊക്കെയാണു വരുന്നതെന്നു കാണാൻപോലും കഴിയുമായിരുന്നില്ല. ഇതിന് എങ്ങനെ മാപ്പുനൽകാൻ കഴിയും? പോലീസ് മർദനത്തിൽ പരിക്കേറ്റ ഞാൻ മൂന്നു മാസത്തോളം ചികിത്സയിലായിരുന്നു. സാധാരണ മനുഷ്യരെപ്പോലെ ഭക്ഷണം കഴിക്കാൻപോലും പറ്റാത്ത സ്ഥിതിയായിരുന്നു. മുത്തങ്ങയിൽ നടന്നത് നടന്നതുതന്നെയാണ്. അത് മാപ്പുപറഞ്ഞ് തീർക്കാവുന്നതല്ല.
സമരത്തിൽ പങ്കെടുത്തവർ ജീവനോടെയിരിക്കുന്നിടത്തോളം അത് നിലനിൽക്കുമെന്നും”- ജാനു പറഞ്ഞു.
പതിനാറുകാരനെ പീഡിപ്പിച്ച സംഭവം: അന്വേഷണം ഊർജിതം
തൃക്കരിപ്പൂർ: ഡേറ്റിംഗ് ആപ്പിലൂടെ ചന്തേര പോലീസ് പരിധിയിലെ പതിനാറുകാരനുമായി സൗഹൃദം സ്ഥാപിച്ചു ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 15 കേസുകളിൽ വിവിധ ജില്ലകളിലായി 16 പ്രതികളാണ് ഉൾപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസം രാത്രി കേസിൽ ഉൾപ്പെട്ടിട്ടുള്ള രണ്ടു പേർകൂടി അറസ്റ്റിലായതോടെ ഇതുവരെ 12 പേർ റിമാൻഡിലായി.
കാസർഗോഡ് ജില്ലയിലെ അഞ്ചു പോലീസ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലാണ് കേസുകൾ അന്വേഷിച്ചുവരുന്നത്.
ഒരു വോയ്സ് ക്ലിപ്പിനായി കാത്തിരിക്കാം
സാബു ജോണ്‍
തിരുവനന്തപുരം: ഒരുപാടു വോയ്സ് ക്ലിപ്പുകളുടെയും വീഡിയോ ക്ലിപ്പുകളുടെയും പിന്നാലെ പോയ നാടാണു കേരളം. പുതിയ ഒരു വോയ്സ് ക്ലിപ്പ് വെളിയിൽ വരുമോയെന്ന ചിന്തയോടെയാണ് ഇന്നലെ നിയമസഭയിൽ നിന്നു സാമാജികർ പുറത്തിറങ്ങിയത്.
വിലക്കയറ്റത്തേക്കുറിച്ചുള്ള അടിയന്തരപ്രമേയ ചർച്ചയ്ക്കിടയിലാണു സംഭവം. പറവൂരിൽ സപ്ലൈക്കോയുടെ ഓണച്ചന്ത ഉദ്ഘാടനം ചെയ്ത പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സപ്ലൈക്കോ നല്ല നിലയിൽ പ്രവർത്തിക്കുന്നതായി പറഞ്ഞെന്നു സഭയിൽ പറഞ്ഞത് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രിയായ ജി.ആർ. അനിൽ ആണ്. മന്ത്രി പച്ചക്കള്ളമാണു പറഞ്ഞതെന്നു സതീശൻ തിരച്ചടിച്ചു.
അന്നു വേദിയിൽ വിളക്കു കൊളുത്തിയതേ ഉള്ളു. പ്രസംഗിച്ചു പോലുമില്ല. തന്റെ കൈയിൽ വോയ്സ് ക്ലിപ്പ് ഉണ്ടെന്നും അയച്ചു കൊടുക്കാമെന്നും മന്ത്രി പറഞ്ഞു. സമയത്ത് ചർച്ച തീർക്കണമെന്നാഗ്രഹമുള്ള സ്പീക്കർ എ.എൻ. ഷംസീർ ഇരുവരെയും പ്രോത്സാഹിപ്പിച്ചില്ല. അതുകൊണ്ട് ആ വെല്ലുവിളി ഇടയ്ക്കുവച്ചു മുറിഞ്ഞു പോയി.
രൂക്ഷമായ വിലക്കയറ്റം കൊണ്ടു ജനങ്ങൾ പൊറുതി മുട്ടുന്ന സ്ഥിതിവിശേഷത്തേക്കുറിച്ചു ചർച്ച ചെയ്യണമെന്നു പ്രതിപക്ഷം ആവശ്യപ്പെടുന്പോൾ ആകാമെന്നു ഭരണപക്ഷം പറഞ്ഞാൽ വിലക്കയറ്റമുണ്ടെന്നു ഭരണപക്ഷവും അംഗീകരിച്ചു എന്നല്ലേ അതിനർഥമെന്ന് പി.സി. വിഷ്ണുനാഥ് ചോദിച്ചു. ചർച്ച ആകാമെന്ന് മന്ത്രി പറഞ്ഞപ്പോൾ ഭരണപക്ഷക്കാർ ഡസ്കിലടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചത് തനിക്കുള്ള പിന്തുണ ആയാണു വിഷ്ണുനാഥ് കാണുന്നത്.
എന്നാൽ അടിയന്തരപ്രമേയം കണ്ട് ഭരണപക്ഷം അന്പരന്നു നിൽക്കുകയാണ്. പ്രതിപക്ഷത്തിന് എന്തു പറ്റിയെന്നാണ് അവരുടെ ചോദ്യം. കേരളത്തിൽ വിലക്കയറ്റമേ ഇല്ല എന്നാണവരുടെ പക്ഷം. ഇത്തവണത്തേത് ഹാപ്പി ഓണം ആയിരുന്നു എന്നാണു വി. ജോയി പറഞ്ഞത്. ഇത്തവണത്തേത് അല്ല, എല്ലാത്തവണയും കേരളത്തിൽ ഓണം ഹാപ്പി ആണെന്ന് എം. വിൻസന്റ് പറഞ്ഞു. കാണം വിറ്റും ഓണം ഉണ്ണണമെന്നാണല്ലോ പ്രമാണം.
ഭരണത്തിന്റെ അവസാനകാലമായതിനാൽ ഇനി വിലക്കയറ്റം നിയന്ത്രിക്കാൻ ഈ സർക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് പി.സി. വിഷ്ണുനാഥിന് ഉറപ്പാണ്. വേണമെങ്കിൽ ഒരു അന്തർദേശീയ വിലക്കയറ്റ വിരുദ്ധ കോണ്‍ക്ലേവ് നടത്താമെന്നൊരു നിർദേശം വിഷ്ണുനാഥ് മുന്നോട്ടുവച്ചു. ഇനി കോണ്‍ക്ലേവ് നടത്തിയിട്ടും കാര്യമില്ലെന്നാണു പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പക്ഷം.
അടിയന്തരപ്രമേയത്തിനുള്ള മന്ത്രിയുടെ മറുപടിയിൽ അൽപം പരിഹാസത്തിന്റെ ചുവയുണ്ടായിരുന്നു. ഭരണപക്ഷാംഗങ്ങളും അങ്ങനെയൊരു മാനസികാവസ്ഥയിലായിരുന്നു. പ്രതിപക്ഷ നേതാവ് ഒടുവിൽ വാക്കൗട്ട് പ്രഖ്യാപിച്ചു. അപ്പോൾ ഭരണപക്ഷത്തു നിന്നു കൂക്കിവിളി ഉയർന്നു. നിൽക്കണോ പോകണോ എന്ന മട്ടിൽ പ്രതിപക്ഷം അൽപസമയം അവിടെ തന്നെ നിന്നു. അടുത്ത ബില്ലിൽ സംസാരിക്കേണ്ട എ.പി. അനിൽകുമാർ ഏതായാലും സ്വന്തം സീറ്റിൽ നിന്നു. വനവുമായി ബന്ധപ്പെട്ട ബില്ലുകൾ പരിഗണിക്കുന്നതിനാൽ പ്രതിപക്ഷത്തിന് ബഹിഷ്കരിച്ചു പോകാനും കഴിയില്ലായിരുന്നു.
എ.കെ. ആന്റണിയുടെ വാർത്താസമ്മേളനം സഭയിലെത്തിച്ചു ചർച്ചയാക്കാൻ ശ്രമിച്ചത് ശിവഗിരി ഉൾപ്പെടുന്ന പ്രദേശത്തിന്റെ പ്രതിനിധിയായ വി. ജോയി ആണ്. തിരുവഞ്ചൂർ രാധാകൃഷ്ണനും മന്ത്രി പി. രാജീവും ഏറ്റുപിടിച്ചു.
അടിയന്തരപ്രമേയത്തിന്റെ ചർച്ചയിൽ ഈ വിഷയം ചർച്ചയാക്കുന്നതിന്റെ ശേലുകേട് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. സമയപരിമിതി മൂലം ജോയിക്ക് പറയാൻ ഉദ്ദേശിച്ചതെല്ലാം പറയാനായില്ല. കുന്നംകുളം പോലീസ് മർദനത്തിൽ ഉൾപ്പെട്ട പോലീസുകാരെ സർവീസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള രണ്ടു പ്രതിപക്ഷ എംഎൽഎമാരുടെ സത്യഗ്രഹം മൂന്നു ദിവസം പിന്നിട്ടു.
സർക്കാർ ഒരു നടപടിയും സ്വീകരിക്കാത്തതിലെ പ്രതിഷേധം പ്രതിപക്ഷ നേതാവ് രേഖപ്പെടുത്തി. സത്യഗ്രഹസമരം തുടരുമെന്ന് അറിയിക്കുകയും ചെയ്തു. എങ്കിലും സമരത്തിൽ എന്തോ ഒരു കല്ലുകടി. ഇന്നു കഴിഞ്ഞാൽ സഭ ഒരാഴ്ചത്തേക്ക് ഒഴിവായതിനാൽ സമരം ഇന്നു കൊണ്ട് ആവിയായിത്തീരുമോ എന്നു കണ്ടറിയാം.
വിലക്കയറ്റം രൂക്ഷമെന്നു പ്രതിപക്ഷം; പിടിച്ചുകെട്ടിയെന്നു സർക്കാർ
തിരുവനന്തപുരം: കേരളത്തിൽ വിലക്കയറ്റം കൊണ്ടു പൊറുതിമുട്ടുന്ന അവസ്ഥയെന്നു പ്രതിപക്ഷം. ഓണക്കാലത്ത് പൊതുവിപണിയിൽ ഫലപ്രദമായ ഇടപെടൽ നടത്തി വിലക്കയറ്റം പിടിച്ചു നിർത്താൻ സാധിച്ചതായി ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ.
സംസ്ഥാനത്തു രൂക്ഷമായ വിലക്കയറ്റം മൂലം ജനങ്ങൾ വലയുകയാണെന്നു ചൂണ്ടിക്കാട്ടി പി.സി. വിഷ്ണുനാഥ് അവതരിപ്പിച്ച അടിയന്തപ്രമേയ ചർച്ചയിലാണ് വിലക്കയറ്റത്തിന്റെ പേരിൽ വ്യത്യസ്ത അവകാശവാദങ്ങൾ ഉയർന്നുവന്നത്. തുടർച്ചയായ ഒന്‍പതു മാസമായി രാജ്യത്ത് ഏറ്റവും ഉയർന്ന വിലക്കയറ്റം അനുഭവപ്പെടുന്നത് കേരളത്തിലാണെന്ന് കേന്ദ്രസർക്കാരിന്റെ കണക്കുകൾ ഉദ്ധരിച്ച് പി.സി. വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.
കേരളത്തിൽ ഓഗസ്റ്റിൽ നാണ്യപ്പെരുപ്പം ഒന്‍പതു ശതമാനമാണ്. രണ്ടാമതുള്ള സംസ്ഥാനത്ത് മൂന്നു ശതമാനത്തിലധികം മാത്രമാണ്. വിലക്കയറ്റം നെഗറ്റീവ് ആയിട്ടുള്ള സംസ്ഥാനങ്ങളുമുണ്ട്. സപ്ലൈക്കോയിലൂടെ വിതരണം ചെയ്യുന്ന സബ്സിഡി ഐറ്റങ്ങൾക്ക് 2016 ലേതിനേക്കാൾ ഗണ്യമായി വിലവർധിച്ചു എന്ന് വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.
പച്ചക്കറിക്ക് ചാല മാർക്കറ്റിലേതിനേക്കാൾ വില കൂടുതലാണ് ഹോർട്ടികോർപ്പിലെന്ന് എം. വിൻസെന്റ് ചൂണ്ടിക്കാട്ടി. ഫലപ്രദമായ വിപണി ഇടപെടൽ നടത്താത്തതു കൊണ്ടാണു വിലക്കയറ്റം ഉയർന്നു നിൽക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി.
സാധാരണക്കാരുടെ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന വസ്തുക്കൾക്കൊന്നും വില കൂടിയിട്ടില്ലെന്ന് മന്ത്രി ജി.ആർ. അനിൽ അവകാശപ്പെട്ടു. 87 ശതമാനം മലയാളി കുടുംബങ്ങളും ഓണക്കാലത്ത് റേഷൻ കടകളിൽ നിന്നു സാധനങ്ങൾ വാങ്ങി. സബ്സിഡി ഇനങ്ങൾ ഇരട്ടി അളവിൽ നൽകി.
1193 ടണ്‍ പഴവും പച്ചക്കറികളും കർഷകരിൽ നിന്ന് വിപണി വിലയേക്കാൾ 10 ശതമാനം അധികം നൽകി വാങ്ങി. ഇതു 30 ശതമാനം വിലക്കുറവിൽ വിറ്റഴിച്ചു. ഈ സാന്പത്തികവർഷം ആവശ്യപ്പെട്ട 250 കോടി രൂപയും സപ്ലൈക്കോയ്ക്കു നൽകിയതായും മന്ത്രി അവകാശപ്പെട്ടു.
ന്യൂനപക്ഷ സ്കോളർഷിപ്പ്: 38.56 കോടി ചെലവഴിച്ചെന്ന് മന്ത്രി
തിരുവനന്തപുരം: 2024-25ൽ വിവിധ ന്യൂനപക്ഷ സ്കോളർഷിപ്പുകൾക്കായി 38.56 കോടി ചെലവഴിച്ചെന്നു മന്ത്രി വി. അബ്ദുറഹ്മാൻ. 1,41,943 വിദ്യാർഥികൾക്കു സ്കോളർഷിപ്പ് നൽകി.
കേന്ദ്ര സർക്കാർ നിർത്തലാക്കിയ മൗലാനാ ആസാദ് നാഷണൽ ഫെലോഷിപ്പ് പദ്ധതിക്കു പകരമായി സംസ്ഥാനം നടപ്പാക്കിയ ചീഫ് മിനിസ്റ്റേഴ്സ് റിസർച്ച് ഫെലോഷി പ്പ് ഫോർ മൈനോറിറ്റീസ് പദ്ധതിക്കു നടപ്പു സാന്പത്തിക വർഷം ആറു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിലുള്ള ന്യൂനപക്ഷ വിദ്യാർഥികൾക്കായുള്ള മാർഗദീപം സ്കോളർഷിപ്പ് പദ്ധതി പ്രകാരം 1,21,667 വിദ്യാർഥികൾക്ക് 18.25 കോടി രൂപ നൽകി. നടപ്പു സാന്പത്തിക വർഷം ഈ പദ്ധതിക്കായി 20 കോടി നീക്കിവച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വനംജീവനക്കാർക്ക് അമിതാധികാരം നൽകുന്ന വ്യവസ്ഥ ബില്ലിൽ തിരുകിക്കയറ്റി: എ.പി. അനിൽകുമാർ
തിരുവനന്തപുരം: ചന്ദനം വെട്ടാൻ അനുമതി നൽകുന്ന ആനുകൂല്യത്തിന്റെ മറവിൽ വനം ഉദ്യോഗസ്ഥർക്കു സാധാരണക്കാരുടെ മേൽ അമിതാധികാരം നൽകുന്ന വ്യവസ്ഥ തിരുകിക്കയറ്റാൻ സർക്കാർ ശ്രമിക്കുകയാണെന്ന് എ.പി. അനിൽകുമാർ ആരോപിച്ചു.
2025ലെ കേരള വന ഭേദഗതി ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യഭൂമിയിൽ ചന്ദനം വച്ചുപിടിപ്പിച്ച് വനംവകുപ്പു മുഖേന മുറിച്ചു വിൽക്കാൻ അനുമതി നൽകുന്ന ഭേദഗതിയാണ് വനം നിയമത്തിൽ കൊണ്ടുവരുന്നത്.
എന്നാൽ ഇതേ ഭേദഗതിയിൽ വനം ഉദ്യോഗസ്ഥരുടെ നിർവചനത്തിൽ മുഖ്യവനംപാലകൻ മുതൽ താഴോട്ട് വാച്ചർ വരെയുള്ള വനവുമായി ബന്ധപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി. നിയമഭേദഗതിയേക്കുറിച്ചു വിശദീകരിച്ച വനംമന്ത്രി എ.കെ. ശശീന്ദ്രൻ ചന്ദനത്തെക്കുറിച്ചുള്ള വ്യവസ്ഥ പറഞ്ഞപ്പോൾ ഈ ഭേദഗതിയെക്കുറിച്ചു മൗനം പാലിച്ചു.
നിലവിൽ ഉദ്യോഗസ്ഥരുടെ നിർവചനത്തിൽ വരുന്ന ഉയർന്ന ഉദ്യോഗസ്ഥരെ കൊണ്ടു തന്നെ മലയോര മേഖലയിലെ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. ഇപ്പോൾതന്നെ സാധാരണക്കാർക്ക് ഏറ്റവും ഭീഷണി സൃഷ്ടിക്കുന്നത് വനം ജീവനക്കാരാണ്.
മുന്‍പ് ഇത്തരമൊരു ഭേദഗതി കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ വ്യാപക പരാതി ഉയർന്നു. ഭരണപക്ഷത്തുള്ള കേരള കോണ്‍ഗ്രസ്- എം വരെ ആ നീക്കത്തെ എതിർത്തു. ഒടുവിൽ സർക്കാർ പിന്മാറി. അതേ വ്യവസ്ഥ ഇപ്പോൾ തിരുകിക്കയറ്റുകയാണ്.
ആക്രമണകാരികളായ വന്യജീവികളെ വെടിവച്ചു കൊല്ലാൻ അനുമതി നൽകുന്ന വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിനെ തങ്ങൾ അനുകൂലിക്കും. എന്നാൽ ഈ ബില്ല് സദുദ്ദേശ്യപരമല്ല. വന്യജീവി ആക്രമണം പുതിയ പ്രശ്നമല്ല. വർഷങ്ങളായി ജനങ്ങൾ നേരിടുന്ന പ്രശ്നമാണ്. അന്നൊന്നും നടപടി സ്വീകരിക്കാതെ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ബില്ലുമായി വരുന്നത് ദുരദ്ദേശ്യപരമാണ്. അവശേഷിക്കുന്ന ആറു മാസത്തിനിടയിൽ നടപടികൾ പൂർത്തിയാക്കി ഗവർണറുടെയും രാഷ്ട്രപതിയുടെയും അനുമതി നേടുക എളുപ്പമാകില്ലെന്ന് അനിൽകുമാർ ചൂണ്ടിക്കാട്ടി.
പിന്നാക്ക പ്രാതിനിധ്യം പരിശോധിക്കും: മന്ത്രി കേളു
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജോലിയിലെ പിന്നാക്ക പ്രാതിനിധ്യം പരിശോധിക്കുമെന്നു മന്ത്രി ഒ.ആർ. കേളു.
പി.ഉബൈദുള്ളയുടെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പിന്നാക്ക പ്രാതിനിധ്യം സംബന്ധിച്ചുള്ള വിവരങ്ങൾ വെബ്സൈറ്റിലൂടെ ശേഖരിക്കാൻ തുടങ്ങി.
പട്ടിക ജാതി-പട്ടിക വർഗ വിദ്യാർഥികൾക്ക് ഇ ഗ്രാന്റിനുള്ള അപേക്ഷകൾ സമയബന്ധിതമായി സമർപ്പിക്കണമെന്നു സ്കൂളുകൾക്കു കർശന നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
4734 കാട്ടുപന്നികളെ വെടിവച്ചു കൊന്നു: മന്ത്രി ശശീന്ദ്രൻ
തിരുവനന്തപുരം: മനുഷ്യരുടെ ജീവനും സ്വത്തിനും അപകടകാരികളായ കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യുന്നതിനു പഞ്ചായത്തുകളെ അധികാരപ്പെടുത്തിയതിനു ശേഷം ഈ വർഷം ജൂലൈവരെ 4734 കാട്ടുപന്നികളെ വെടിവച്ചു കൊന്നിട്ടുണ്ടെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ.
പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പന്നികളെ കൊന്നത് 1457. മലപ്പുറത്ത് 826, തിരുവനന്തപുരം 796 പന്നികളെയും കൊന്നു. നാടൻ കുരങ്ങുകളുടെ 1972ലെ വന്യജീവി (സംരക്ഷണം) നിയമത്തിന്റെ ഒന്നാം പട്ടികയിൽ ഉൾപ്പെടുന്നതിനാൽ ഇവയുടെ എണ്ണം നിയന്ത്രിക്കുന്നതിനു സംസ്ഥാനത്തിനു പരിമിതികളുണ്ട്. അതിനാൽ ഇവയെ നിയന്ത്രിക്കുന്നതിനു കേന്ദ്ര സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. ഇതിനായി ഒരു കർമപദ്ധതിയും സർക്കാർ തയാറാക്കിവരുന്നു.പദ്ധതിക്ക് അന്തിമരൂപം ആയാലുടൻ കേന്ദ്രത്തിനു സമർപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വന്യജീവി ആക്രമണത്തിൽ ജീവഹാനി സംഭവിക്കുന്നവ രുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുന്നുണ്ട്. ഇത് ഇരട്ടിയാക്കുന്ന ത് പരിശോധിച്ചുവരികയാണ്. വനത്തിനു പുറത്തുവച്ച് സംഭവിക്കുന്ന പാന്പുകടി, തേനീച്ച, കടന്നൽ എന്നിവ മൂലം ഉണ്ടാകുന്ന ജീവഹാനിക്കുള്ള നഷ്ടപരിഹാരം നാലു ലക്ഷം രൂപയായി വർധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കെൽട്രോണിനെ തകർക്കാൻ അനാവശ്യ വിവാദമെന്ന് പി. രാജീവ്
തിരുവനന്തപുരം: സംസ്ഥാനത്ത് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കെൽട്രോണിനെ തകർക്കാൻ വിവാദങ്ങളുണ്ടാക്കുകയാണെന്നു വ്യവസായ മന്ത്രി പി. രാജീവ്.
കടകംപള്ളി സുരേന്ദ്രന്റെ സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എഐ കാമറയുടെ പേരിൽ നടക്കുന്ന വിവാദത്തെ തുടർന്ന് എഐ കാമറ സ്ഥാപിക്കാൻ മഹാരാഷ്ട്ര, ഒഡിഷ, കർണാടക സംസ്ഥാനങ്ങളുമായും ദേശീയപാതാ അഥോറിറ്റിയുമായുമുള്ള ചർച്ചകൾ നിർത്തിവച്ചു.
ജർമൻ കന്പനിയുമായി ധാരണാപത്രം ഒപ്പിടാനായില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസത്തിന് പ്രചോദനം പദ്ധതി
തിരുവനന്തപുരം: പതിനെട്ടു വയസു കഴിഞ്ഞ ശാരീരിക- മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം ലക്ഷ്യമിട്ടു പ്രചോദനം എന്ന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ആർ. ബിന്ദു. ഇ. ചന്ദ്രശേഖരന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ സമഗ്ര വികസനത്തിനായി തൊഴിൽ പരിശീലനം, നൈപുണ്യവികസനം എന്നിവ നൽകുന്ന സന്നദ്ധ സംഘടനകൾക്ക് സഹായം അനുവദിക്കുന്നതിനും ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസത്തിനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
ഭിന്നശേഷിക്കാരെ പരിചരിക്കുന്നവർക്ക് പ്രതിമാസം 600രൂപ നൽകുന്ന ആശ്വാസകിരണം പദ്ധതിയിലൂടെ ഇതുവരെ 117 കോടി അനുവദിച്ചു. ഓഗസ്റ്റ് വരെയുള്ള ധനസഹായം വിതരണം ചെയ്തു. 2018 നു ശേഷമുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മൂന്നാം ക്ലാസുകാരൻ അഹാൻ നിയമസഭയുടെ അതിഥിയായെത്തി
തിരുവനന്തപുരം: ’സ്പൂണും നാരങ്ങയും’ കളിക്ക് ഏറ്റവും മികച്ച നിയമം കൂട്ടിച്ചേർത്ത മൂന്നാം ക്ലാസുകാരൻ അഹാൻ സ്പീക്കറുടെ ക്ഷണം സ്വീകരിച്ച് നിയമസഭയിലെത്തി.
മൂന്നാം ക്ലാസ് പരീക്ഷയ്ക്ക് ഇഷ്ടകളിക്കു നിയമാവലി തയാറാക്കാനുള്ള ചോദ്യത്തിനാണ് ’സ്പൂണും നാരങ്ങയും’ കളിയുടെ നിയമാവലിയിൽ “ജയിച്ചവർ തോറ്റവരെ കളിയാക്കരുത് ’’എന്ന് അഹാൻ തന്റെ നിയമം എഴുതിച്ചേർത്തത്.
ഏറ്റവും ജനാധിപത്യപരമായി ഒരു കളിയെ ആവിഷ്കരിക്കാൻ പോന്ന സാമൂഹികബോധമുള്ള അഹാനെ ജനാധിപത്യത്തിന്റെ വേദിയായ നിയമസഭയിലേക്ക് സ്പീക്കർ എ.എൻ. ഷംസീർ ക്ഷണിക്കുകയായിരുന്നു.
രാവിലെ സ്പീക്കറുടെ വസതിയിയായ നീതിയിലെത്തിയ അഹാൻ സ്പീക്കറോടൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു. തുടർന്ന് നിയമസഭയിലെത്തി സഭാ നടപടികൾ കണ്ടു.സ്പീക്കറുടെ ചേംബറിലുമെത്തി. സമ്മാനങ്ങൾ നൽകിയാണ് അഹാനെ സ്പീക്കർ യാത്രയാക്കിയത്.
പിഡബ്ല്യുഡി റോഡുകൾ ബിഎം ആൻഡ് ബിസി നിലവാരത്തിൽ പുതുക്കിപ്പണിയും: മന്ത്രി റിയാസ്
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊതുമരാമത്തു റോഡുകളും ബി.എം.ആൻഡ് ബിസി നിലവാരത്തിൽ നിർമിക്കുമെന്നു പൊതുമരാമത്തു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. അൻവർ സാദത്തിന്റെ സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
നിലവിവൽ സംസ്ഥാനത്തെ 60 ശതമാനം റോഡുകളും ഈ നിലവാരത്തിലാണ് നിർമിച്ചത്. പരമാവധി വേഗത്തിൽ ബാക്കി റോഡുകൾ കൂടി ഈ നിലവാരത്തിൽ നിർമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഈ നിർമാണ രീതിക്ക് ചെലവ് കൂടുതലാണ്. ചിപ്പിംഗ് കാർപ്പെറ്റ് രീതിയേക്കാൾ ഒരു കിലോമീറ്ററിന് 50 ലക്ഷം രൂപ അധികം ചെലവഴിക്കേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൊച്ചേട്ടന്റെ കത്ത് കാക്കകാഷ്ഠം കാഡ്ബറിയല്ല മക്കളേ, സ്നേഹമുള്ള ഡിസിഎൽ കൂട്ടുകാരേ,
ഞെട്ടലോടെയാണ് കേരളം ആ വാർത്ത കേട്ടത്. 16 വയസുകാരനായ ബാലൻ കഴിഞ്ഞ മൂന്നു വർഷമായി ഇരുപതിലധികം കാമഭ്രാന്തന്മാരുടെ ശാരീരിക പീഡനത്തിനിരയായി മനസു തകർന്ന് ജീവിക്കുന്ന വാർത്ത! അതിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മുതൽ രാഷ്ട്രീയ നേതാക്കൾവരെ ഉൾപ്പെട്ടിട്ടുണ്ട് എന്നുകൂടി വെളിപ്പെടുന്പോൾ കേരളത്തിൽ ധാർമ്മികബോധം മുറിവേറ്റു പിടയുകയാണ്. എട്ടാംക്ലാസു മുതൽ അപരിചിതരായ മുതിർന്നവരുടെ കൗശലസ്നേഹനാട്യത്തിൽ വശീകരിക്കപ്പെട്ട് പിന്നീട് രക്ഷപ്പെടാനാകാത്തവിധം, മാനസിക നില തളർന്നുപോയ കുട്ടിയെ കൗൺസിലിംഗിലൂടെ വീണ്ടെടുക്കാനുള്ള കഠിനശ്രമത്തിലാണ്, ഉത്തരവാദിത്തപ്പെട്ടവർ!
വിദ്യാർഥികൾ ഉപയോഗിക്കാൻ പാടില്ലാത്ത ഒരു മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്ത് ആപ്പിലായി, സ്വവർഗഭോഗം എന്ന പ്രകൃതിവിരുദ്ധ ശാരീരിക ബന്ധത്തിന് ഇരയായ ഒരു ബാലന്റെ കഥയാണിത്.
ലൈംഗികത ദൈവം മനുഷ്യന് നല്കുന്ന അമൂല്യദാനമാണ്. ലോകത്തിലെ എല്ലാ മതങ്ങളുംതന്നെ അവരുടെ ധാർമ്മിക മൂല്യം പഠിപ്പിക്കുന്പോൾ ശരീരത്തിന്റെ ഉപയോഗത്തെപ്പറ്റി വ്യക്തവും അനന്യവുമായ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്നുണ്ട്. ഹൃദയത്തിന്റെ ശുദ്ധിയും ശരീരത്തിന്റെ വൃത്തിയും നല്ല വ്യക്തിത്വത്തിന്റെ സിദ്ധികളാണ്!
ഓരോ വ്യക്തിയുടെയും ജീവിതം സ്വന്തമായ ധാർമ്മിക മൂല്യങ്ങളിൽ അടിയുറച്ചതാകണം. മറ്റുള്ളവരുടെ അഭിപ്രായമനുസരിച്ചുമാത്രം ജീവിക്കുന്നവർ സ്വന്തമായ ലക്ഷ്യത്തിലെത്തില്ല. ""ഭൂരിപക്ഷം വോട്ടിനനുസരിച്ചല്ല ഒരു വ്യക്തി സ്വന്തം ധാർമ്മികത രൂപീകരിക്കുന്നത്'' എന്നാണ്, ആത്മീയ ചിന്തകനായ ബിഷപ് ഫുൾട്ടൺ ജെ ഷീൻ പറയുന്നത്.
""ഹൃദയശുദ്ധിയുള്ള ഭാഗ്യവാന്മാർ, അവർ ദൈവത്തെ കാണും'' എന്നാണ് ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിക്കുന്നത്. ""ബ്രഹ്മചര്യം ഒരു വ്യക്തിത്വത്തിന്റെ ശക്തിയാണ് '' എന്നാണ് മഹാത്മഗാന്ധി അനുഭവിക്കുന്നത്. ഭാരതീയ പാരന്പര്യത്തിലെ വിവിധ യോഗാഭ്യാസ മുറകളും ബുദ്ധമതത്തിന്റെ അഷ്ടമാർഗങ്ങളും ഇസ്ലാംമതത്തിലെ ഉപവാസക്രമങ്ങളും ഒരു വിശ്വാസിയുടെ വൈകാരിക നിയന്ത്രണത്തിനും വികാര സംയമനത്തിലൂടെയുള്ള കുലീനമായ പാരസ്പര്യത്തിനും പ്രാധാന്യം കൊടുക്കുന്നുണ്ട്! ""വൈകാരികമായ സന്തുലിതാവസ്ഥയാണ്, സമഗ്രമായ വ്യക്തിത്വ വികാസത്തിന്റെ മാർഗം'' എന്ന് ലോകപ്രശസ്ത മനഃശാസ്ത്രജ്ഞൻ കാൾ ഗസ്റ്റാവ് യൂജ് നിരീക്ഷിക്കുന്നുണ്ട്.
മാതാപിതാക്കളേക്കാൾ നവമാധ്യമപരിചയം നേടുന്ന "ജെൻസി' മക്കൾക്ക്, പക്ഷേ, ഡൗൺലോ്ഡ് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ആപ്പുകൾ ഏതെല്ലാമെന്ന് നന്നായി അറിയാം. എങ്കിലും സാംസ്കാരിക സമൂഹം അസഭ്യമെന്നു മുദ്രകുത്തുന്ന ഗേ ഗ്രൂപ്പുകളോട് "ഗോ എവേ' പറയാതെ, സ്വവർഗ ഭോഗികളുടെ മൃഗയാ വിനോദങ്ങളിലേക്ക് സ്വയം വലിച്ചെറിയാൻ ബാലകർക്ക് വഴിയൊരുക്കുന്ന ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് കാഡ്ബറിയാണെന്നുകരുതി കാക്കക്കാഷ്ടം കഴിക്കുന്നതുപോലെയാണ്.
കൂട്ടുകാരേ, നമ്മുടെ ശരീരം ദൈവത്തിന്റെ ആലയമാണ്. അത് മറ്റൊരാളുടെ ആസക്തി പൂരിപ്പിക്കാനുള്ള ഉപകരണമാക്കരുത്. കുറഞ്ഞ ആത്മവിശ്വാസവും വ്യക്തിത്വത്തെപ്പറ്റി മതിപ്പില്ലായ്മയുമുള്ളവർ അപകർഷതാബോധത്തിനടിമയായി, സ്വയം അപമാനിക്കും. വിവാഹജീവിതത്തിലെ പങ്കാളിയുമായി പങ്കുവച്ച്, നല്ല മക്കൾക്ക് ജന്മം നൽകി, മനുഷ്യകുലത്തിന്റെ സുഗമമായ വളർച്ച സാധ്യമാക്കാൻ ലൈംഗികതയുടെ ഉത്തരവാദിത്തബോധത്തോടെയുള്ള ഉപയോഗം ആവശ്യമാണ്. വളരുന്ന പ്രായത്തിൽ കൂട്ടുകാർ, ആത്മസംയമനവും ആത്മീയമൂല്യങ്ങളിലൂടെ വികസിക്കുന്ന ധാർമ്മികതയും നേടിയെടുത്താൽ അന്തസുള്ള ജീവിതം നയിക്കാം. സോഷ്യൽ മീഡിയായിൽ കാക്കകാഷ്ഠവും കാഡ്ബറി മിഠായിയും ഉണ്ട്. ദൂരെനിന്നു നോക്കുന്പോൾ രണ്ടും ഒരുപോലെ തോന്നാം. എന്നാൽ, അടുത്തറിയുന്പോൾ, ഒന്നിന് ദുർഗന്ധവും മറ്റൊന്നിന് മധുരവുമാണെന്ന് മനസിലാകും. നമുക്കു നന്മ തെരഞ്ഞെടുക്കാം. തെറ്റിന്റെ ചേറ്റിൽനിന്ന് എങ്ങനെയെങ്കിലും കരകയറാം. മാന്യതയുടെ മുതലാളിയാകാം. മദം പൊട്ടി നടക്കാതെ, മതബോധത്തിൽ സ്വയം നട്ടുവളർത്താം. നാടിന് നന്മ മുഖം പകരാം.
ആശംസകളോടെ, സ്വന്തം കൊച്ചേട്ടൻ
തൊടുപുഴ മേഖല ടാലന്റ് ഫെസ്റ്റ്: ഡിപോളും വിമലയും ജേതാക്കൾ
തൊടുപുഴ: ദീപിക ബാലസഖ്യം തൊടുപുഴ മേഖല ടാലന്റ് ഫെസ്റ്റിൽ യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിൽ തൊടുപുഴ ഡിപോൾ പബ്ലിക് സ്കൂളും, എൽപി വിഭാഗത്തിൽ വിമല പബ്ലിക് സ്കൂൾ എൽപി വിഭാഗവും ജേതാക്കളായി.
തൊടുപുഴ വിമല പബ്ലിക് സ്കൂൾ എൽപി വിഭാഗത്തിൽ നടന്ന ടാലന്റ് ഫെസ്റ്റിൽ ഹൈസ്കൂൾ വിഭാഗത്തിൽ വിമല പബ്ലിക് സ്കൂളും, യു.പി .വിഭാഗത്തിൽ തൊടുപുഴ ജയ്റാണി പബ്ലിക് സ്കൂളും, എൽ പി വിഭാഗത്തിൽ ഡി പോൾ പബ്ലിക് സ്കൂളും റണ്ണേഴ് അപ്പായി.
വിജയികൾക്ക് വിമല പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ എലൈസ് മേരി സിഎംസി, എൽപി വിഭാഗം ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസീന സിഎംസി, ഡിസിഎൽ തൊടുപുഴ പ്രവിശ്യ കോ-ഓർഡിനേറ്റർ റോയി ജെ. കല്ലറങ്ങാട്ട് എന്നിവർ സമ്മാനങ്ങൾ നല്കി. മത്സരങ്ങൾക്ക് മേഖല ഓർഗനൈസർ എബി ജോർജ്, ശാഖാ ഡയറക്ടർ തുടങ്ങിയവർ നേതൃത്വം നൽകി.
ഡിസിഎൽ ടാലന്റ് ഫെസ്റ്റുകളും യുട്യൂബിലേക്ക്
ദീപിക ബാലസഖ്യത്തിന്റെ മേഖല, പ്രവിശ്യാ മത്സരങ്ങൾക്ക് പുതിയ നിറം പകർന്നുകൊണ്ട്, കുട്ടികൾ അവതരിപ്പിക്കുന്ന മത്സരയിനങ്ങൾ DCLDEEPIKA യുട്യൂബ് ചാനലിൽ പ്രസിദ്ധീകരിക്കുന്നു.
ഡിസിഎൽ മത്സരങ്ങൾ വീഡിയോ എടുക്കേണ്ട മാർഗനിർദ്ദേശങ്ങൾ: 1. മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾ അവതരിപ്പിക്കുന്ന പരിപാടികൾ ഓരോരുത്തരുടേതായി അയച്ചു തരിക.
2. അയച്ചുതരുന്ന വീഡിയോയുടെ താഴെ കുട്ടിയുടെ പേര്, സ്കൂൾ, സ്ഥലം എന്നിവ എഴുതേണ്ടതാണ്.
3. ഗ്രൂപ്പ് ഐറ്റം ആണെങ്കിൽ സ്കൂളിന്റേ പേരും സ്ഥലപ്പേരും എഴുതുക.
4. 9349599181 എന്ന നമ്പറിലേക്കാണ് വീഡിയോകൾ അയക്കേണ്ടത്.
5.അവതരിപ്പിക്കുന്ന ആളിലേക്ക് ഫോക്കസ് ചെയ്ത് കാമറ അനക്കാതെ വീഡിയോ എടുക്കുക.
6. വീഡിയോ എടുത്ത് അപ്പോൾ തന്നെയോ പിന്നീടോ അയച്ചുതരാം. കുട്ടിയുടെ പേരും മറ്റ് വിവരങ്ങളും കൃത്യമാണെന്ന് ഉറപ്പു വരുത്തണം.
7. പരമാവധി ക്ലാരിറ്റിയുള്ള ഫോണിൽ വീഡിയോ എടുക്കുക.
8. ഉദ്ഘാടനം , പ്രസംഗം എന്നിവയുടെ വീഡിയോ തരുന്നുണ്ടെങ്കിൽ ഏതു മേഖല, പങ്കെടുത്ത ആളുകളുടെ പേര്, ഉദ്ഘാടനം ചെയ്ത ആളുടെ പേര് പ്രസംഗിച്ച ആളുടെ പേര് എന്നീ കാര്യങ്ങൾ കൃത്യമായി നല്‍കേണ്ടതാണ്. കുട്ടികൾക്കും തങ്ങളുടെ മത്സരത്തിന്റെ വീഡിയോ എടുത്ത് അയയ്ക്കാവുന്നതാണ്.
തൊടുപുഴ പ്രവിശ്യ : അഗസ്റ്റിനും ഇവാനയും കൗൺസിലർമാർ, അർളിൻ ലീഡർ തൊടുപുഴ : ഡി.സി.എൽ തൊടുപുഴ പ്രവിശ്യാ നേത്യ സംഗമവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് വിമല പബ്ലിക് സ്കൂൾ എൽ.പി സെക് ഷനിൽ നടത്തി. പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ്.ജെ. കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു.
പ്രവിശ്യാ കൗൺസിലർമാരായി കരിങ്കുന്നം മേഖലയിലെ അഗസ്റ്റ്യൻ ബിനോയിയും (നിർമല പബ്ലിക് സ്കൂൾ പിഴക് ) കരിമണ്ണൂർ മേഖലയിലെ ഇവാന ജോയും (സെന്റ് മേരീസ് എച്ച്.എസ്.എസ് കാളിയാർ) തെരഞ്ഞെടുക്കപ്പെട്ടു. കൂത്താട്ടുകുളം മേഖലയിലെ അർളിൻ ട്രീസ അബി (സെൻറ് ഫിലോമിനാസ് പബ്ലിക് സ്കൂൾ & ജൂണിയർ കോളജ് ഇലഞ്ഞി ) ആണ് ലീഡർ. ഡെപ്യൂട്ടി ലീഡറായി തൊടുപുഴ മേഖലയിലെ ഗാലക്സ് ജോസഫ് ജിബിനെയും (സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് തൊടുപുഴ) ജനറൽ സെക്രട്ടറിമാരായി കലയന്താനി മേഖലയിലെ ജോസഫ് ബിബിനെയും (സെന്റ് ജോർജ് എച്ച്.എസ്.എസ് കലയന്താനി ) കരിങ്കുന്നം മേഖലയിലെ അൽഫോൻസ് ബി. കോലത്തിനെയും (നിർമല പിഴക് ) പ്രൊജക്റ്റ് സെക്രട്ടറിയായി തൊടുപുഴ മേഖലയിലെ ബാസില റഷീദിനെയും (സെന്റ് ജോർജ് ജി.എച്ച്.എസ് മുതലക്കോടം ) ട്രഷറർ ആയി കലയന്താനി മേഖലയിലെ ജ്യോൽസന ജോസിനെയും (സി.കെ. വി.എച്ച്.എസ്.എസ് വെളളിയാമറ്റം) തെരഞ്ഞെടുത്തു.
സംസ്ഥാന പ്രോഗ്രാം കോ - ഓർഡിനേറ്റർ എബി ജോർജ് , സംസ്ഥാന കായിക വേദി ഡയറക്ടർ ജെയ്സൺ തുറയ്ക്കൽ , അബി ജെയിംസ് , മുവാറ്റുപുഴ മേഖലാ ഓർഗനൈസർ ജോമോൻ ജോസ് തുടങ്ങിയവർ നേത്യത്വം നൽകി.
ബിജി എ. തോമസ് ആലപ്പുഴ പ്രവിശ്യാ കോ-ഓർഡിനേറ്റർ
കോട്ടയം: ദീപിക ബാലസഖ്യം ആലപ്പുഴ പ്രവിശ്യാ കോ-ഓർഡിനേറ്ററായി ബിജി എ. തോമസ് നിയമിതയായി. വിവിധ സ്കൂളുകളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുള്ള ബിജി നിരവധി വർഷങ്ങളായി ദീപിക ബാലസഖ്യത്തിന്റെ പ്രവർത്തകയും മികച്ച സംഘാടകയുമാണ്.
ആന്റണിയെ പിന്തുണച്ച് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ
ചെങ്ങന്നൂർ: ശിവഗിരിയിൽ നടന്ന നരനായാട്ടിന് മാപ്പില്ലെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ.
ചെങ്ങന്നൂരിലെ കാരയ്ക്കാട് പാറയ്ക്കൽ ശ്രീനാരായണ ഗുരുദേവ തീർഥാടന കേന്ദ്രത്തിൽ നടന്ന മൂന്നാമത് പാറയ്ക്കൽ തീർഥാടനത്തിലും ഗുരുദേവന്റെ പാറയ്ക്കൽ സന്ദർശനത്തിന്റെ 111-ാം വാർഷികത്തോടനുബന്ധിച്ചുള്ള മഹാധ്യാനത്തിലും പങ്കെടുക്കാനെത്തിയപ്പോൾ മാധ്യമങ്ങളുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
ശിവഗിരി ശ്രീനാരായണ ധർമപരിപാലനയോഗം ഓരോ അഞ്ചു വർഷം കൂടുമ്പോഴും പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കാറുണ്ട്. 1995ലെ തെരഞ്ഞെടുപ്പിൽ പ്രകാശാനന്ദ സ്വാമിയുടെ നേതൃത്വത്തിലുള്ള സന്യാസിമാർ വിജയിച്ചെങ്കിലും അന്നത്തെ ഭരണസമിതി അധികാരം കൈമാറാൻ തയാറായില്ല. ഹൈന്ദവവത്കരണവും സവർണ മേധാവിത്വവും ശിവഗിരിയിൽ വരുന്നുവെന്നു തെറ്റിദ്ധാരണ പരത്തി അവർ ജനങ്ങളെ സംഘടിപ്പിച്ചു.
കോടതികളിൽനിന്ന് അനുകൂല വിധി ലഭിച്ചപ്പോഴും അധികാരം കൈമാറ്റം നടന്നില്ല. പല പ്രാവശ്യം മധ്യസ്ഥ ചർച്ചകളും നടന്നു. അതുകൊണ്ട് പ്രശ്നം പരിഹരിക്കാത്ത സാഹചര്യത്തിൽ ഹൈക്കോടതി വിധി നടപ്പാക്കാൻ അന്നത്തെ സർക്കാരിനു ബലം പ്രയോഗിക്കേണ്ട അവസ്ഥയിലെത്തിയപ്പോഴാണ് ഈ ലാത്തിച്ചാർജും മറ്റ് അക്രമങ്ങളും ഉണ്ടായത്.
രാഷ്ട്രീയ കക്ഷികളും തെറ്റിദ്ധരിക്കപ്പെട്ട ജനങ്ങളും ചേർന്നു കല്ലേറും ബഹളവുമുണ്ടാക്കി അധികാരം കൈമാറ്റം തടസപ്പെടുത്തിയതാണ് ഇതിനു കാരണമായതെന്നും സ്വാമി സച്ചിദാനന്ദ വിശദീകരിച്ചു.
അന്ന് ആന്റണി സർക്കാർ ചെയ്തത് കോടതിവിധി നടപ്പാക്കുക എന്നത് മാത്രമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
നാടകമേളയ്ക്ക് ഇന്നു തുടക്കം
കൊച്ചി: കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്റെ നേതൃത്വത്തിൽ 36-ാമത് അഖില കേരള പ്രഫഷണൽ നാടകമേള ഇന്നു പാലാരിവട്ടം പിഒസിയിൽ ആരംഭിക്കും.
വൈകുന്നേരം 5.30ന് കമ്മീഷൻ വൈസ് ചെയർമാൻ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ ഉദ്ഘാടനം ചെയ്യും. പിഒസി ഡയറക്ടർ ഫാ. തോമസ് തറയിൽ അധ്യക്ഷത വഹിക്കും. സംവിധായകൻ ജിസ് ജോയ് മുഖ്യാതിഥിയായിരിക്കും.
28 വരെ ദിവസവും വൈകുന്നേരം ആറിനാണ് നാടകം ആരംഭിക്കുക. പത്തു നാടകങ്ങളാണ് ഇക്കുറി അരങ്ങിലെത്തുകയെന്ന് കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ മിൽട്ടൺ കളപ്പുരക്കൽ അറിയിച്ചു.
ഇന്ന് ഉദ്ഘാടന സമ്മേളനത്തെത്തുടർന്ന് അമ്പലപ്പുഴ അക്ഷരജ്വാലയുടെ ‘വാർത്ത’ എന്ന നാടകം അവതരിപ്പിക്കും. നാളെ തിരുവനന്തപുരം നവോദയയുടെ ‘സുകുമാരി’, 21ന് കോഴിക്കോട് സങ്കീർത്തനയുടെ ‘കാലം പറക്ക്ണ്’, 22ന് കൊല്ലം അനശ്വരയുടെ ‘ആകാശത്തൊരു കടൽ’, 23ന് തൃശൂർ സദ്ഗമയയുടെ ‘സൈറൺ’, 24ന് തിരുവനന്തപുരം അമ്മ തിയേറ്ററിന്റെ ‘ഭഗത് സിംഗ് ’, 25 ന് തിരുവനന്തപുരം നടനകലയുടെ ‘നിറം’, 26 ന് കാഞ്ഞിരപ്പിള്ളി അമലയുടെ ‘ഒറ്റ’, 27 ന് വള്ളുവനാട് ബ്രഹ്മയുടെ ‘പകലിൽ മറഞ്ഞിരുന്നൊരാൾ’ എന്നിവ അവതരിപ്പിക്കും. 28 ന് വൈകുന്നേരം 5.30 ന് സമാപനസമ്മേളനവും സമ്മാനദാനവും. തുടർന്ന് പ്രദർശന നാടകമായി തിരുവനന്തപുരം സംഘകേളിയുടെ ‘ലക്ഷ്മണരേഖ’ അവതരിപ്പിക്കും.
വ്യവസായിയുടെ പണം തട്ടിയ കേസ് ; കൂടുതല്‍ മലയാളികള്‍ക്ക് പങ്കുള്ളതായി പോലീസ് നിഗമനം
കൊച്ചി: വ്യാജ ട്രേഡിംഗിലൂടെ കൊച്ചി സ്വദേശിയായ ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനി ഉടമയില്‍നിന്ന് 24.7 കോടി രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ യുവതിയെ കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി പോലീസ്.
കേസുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശിനി സുജിതയെയാണു കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കസ്റ്റഡിയില്‍ വാങ്ങാനായി അടുത്തയാഴ്ച അപേക്ഷ നല്‍കും. ഇവരുടെ അക്കൗണ്ടില്‍ ലക്ഷക്കണക്കിനു രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.
ഇവരില്‍നിന്നു തട്ടിപ്പുസംഘത്തിലെ മറ്റു പ്രധാനികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സുജിതയെ ചോദ്യംചെയ്യുന്നതിലൂടെ ഇവരുടെ അക്കൗണ്ടിലേക്ക് എത്തിയ തുകയടക്കം തട്ടിപ്പിനെക്കുറിച്ച് കൂടുതല്‍ വ്യക്തത വന്നേക്കും.
തട്ടിപ്പില്‍ കൂടുതല്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു പോലീസ് നിഗമനം. പണം തട്ടിയെടുക്കുന്നതിലടക്കം ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിക്കുന്നതും മലയാളികളാണെന്നാണ് യുവതിയില്‍നിന്നു ലഭിക്കുന്ന വിവരം. ബാങ്ക് അക്കൗണ്ടുകള്‍ വിലയ്ക്കു വാങ്ങിയിട്ടുള്ള തട്ടിപ്പാണ് ഈ കേസിലും നടന്നിട്ടുള്ളത്.
അക്കൗണ്ടിന്റെ പൂര്‍ണനിയന്ത്രണം തട്ടിപ്പുസംഘത്തിനായിരിക്കും. അക്കൗണ്ട് ഉടമയ്ക്ക് ഇവര്‍ തട്ടിപ്പ് പണത്തില്‍നിന്നു കമ്മീഷനും നല്‍കും. ഇത്തരത്തില്‍ പ്രതി സുജിത കമ്മീഷന് കൈപ്പറ്റിയിരുന്നതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
കൂടുതൽ പേർ തട്ടിപ്പിനിരയായതായി സംശയം
കേസില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. അറസ്റ്റിലായ പ്രതിയുടെ അക്കൗണ്ടില്‍ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകളാണു നടന്നിട്ടുള്ളത്. കൂടുതല്‍ പേര്‍ക്കു പണം പോയതായി സംശയിക്കുന്നു. ഇരകളാക്കപ്പെടുന്ന പലരും പണം പോകുന്നത് അറിയുന്നില്ലെന്നും കമ്മീഷണര്‍ പറഞ്ഞു.
കെഎസ്യു പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി
തിരുവനന്തപുരം: പോലീസ് അതിക്രമങ്ങള്‍ക്കെതിരേ കെഎസ്യു നിയമസഭയ്ക്കു മുന്നിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് സംഘര്‍ഷഭരിതമായതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ എംജി റോഡ് വഴി സെക്രട്ടേറിയറ്റിനു മുന്നിലേക്കു നീങ്ങിയതോടെ പ്രതിഷേധസമരം തെരുവ് യുദ്ധമായി മാറി.
പ്രവര്‍ത്തകര്‍ക്കുനേരേ പോലീസ് ലാത്തി വീശി. സെക്രട്ടേറിയറ്റിനു മുന്നിലേക്ക് പ്രതിഷേധിക്കാനെത്തിയ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
പോലീസ് അതിക്രമങ്ങളില്‍ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയുക, കെഎസ്യു പ്രവര്‍ത്തകരെ മുഖംമൂടിയിട്ട് കോടതിയില്‍ ഹാജരാക്കിയ ഉദ്യോഗസ്ഥര്ക്കെതിരേ കര്‍ശന നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു കെഎസ്യു പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചത്. എംഎല്‍എ ഹോസ്റ്റലിനു മുന്നില്‍നിന്നും നിയമസഭയുടെ മുന്നിലേക്കു നീങ്ങിയ മാര്‍ച്ച് യുദ്ധസ്മാരകത്തിനു സമീപം പോലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു.
ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. അതോടെ മാര്‍ച്ച് സംഘര്‍ഷഭരിതമായി. തുടര്‍ന്ന് പോലീസിനുനേരേ പ്രവര്‍ത്തകര്‍ കൊടികെട്ടിക്കൊണ്ടു വന്ന കമ്പും റോഡില്‍ കിടന്ന കല്ലുകളും വലിച്ചെറിഞ്ഞു. ട്രാഫിക് നിയന്ത്രണ സംവിധാനങ്ങളുള്‍പ്പെടെ സമരക്കാര്‍ മറിച്ചിട്ടു.
പ്രതിഷേധക്കാര്‍ക്കുനേരേ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. ഒരു മണിക്കൂറോളം ബാരിക്കേഡിന് അപ്പുറവും ഇപ്പുറവും നിന്നു പോലീസും കെഎസ്യു പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി.
പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോള്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡ് കെട്ടഴിച്ച് മറിച്ചിടാന്‍ ശ്രമിച്ചു. തുടര്‍ന്നാണ് കെഎസ്യു പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിനു മുന്നിലേക്കു തിരിച്ചത്. പാളയത്ത് റോഡില്‍ നിരത്തിയിരുന്ന ഡിവൈഡറുകളും മറ്റും പ്രവര്‍ത്തകര്‍ മറിച്ചിട്ടു പ്രതിഷേധിച്ചു. റോഡിലെ ഫ്ളക്സുകള്‍ വലിച്ചുകീറുകയും മറിച്ചിടുകയും ചെയ്തു.
സെക്രട്ടേറിയറ്റിലേക്ക് ചാടിക്കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി. കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാര്‍ച്ച്. വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പ്രതിഷേധ മാര്‍ച്ചില്‍ അണിനിരന്നു. നിയമസഭാ മാര്‍ച്ച് മുന്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരന് ഉദ്ഘാടനം ചെയ്തു.
കേന്ദ്ര കൃഷിവകുപ്പിൽ നിന്നുള്ള ആറംഗ പഠനസംഘം 23ന് കേരളത്തിലെത്തും
ചമ്പക്കുളം: കേരളത്തിലെ കർഷകരുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനായി കേന്ദ്രകൃഷിവകുപ്പിൽനിന്ന് ജോയിന്റ് സെക്രട്ടറി എസ്. രുക്മിണിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം പാലക്കാട്, തൃശൂർ, ആലപ്പുഴ ജില്ലയിലെ കുട്ടനാട് എന്നീ പ്രദേശങ്ങളിൽ സന്ദർശനം നടത്തും.
23 മുതൽ 26 വരെയാണ് സന്ദർശനം. കുമ്മനം രാജശേഖരൻ നേതൃത്വം നല്കിയ മൂന്നംഗ സമിതി തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ കേന്ദ്ര കൃഷിമന്ത്രിക്കു നൽകിയ നിവേദനത്തെത്തുടർന്നാണ് കേന്ദ്രസംഘം എത്തുന്നത്.
ആഗോള അയ്യപ്പസംഗമം നാളെ പന്പയിൽ
പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നാളെ പന്പയിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിൽ 16 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.
അയ്യപ്പ സംഗമത്തിലൂടെ ശബരിമലയുടെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി.എൻ. വാസവൻ പന്പയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
ശബരിമലയെ ആഗോള തീർഥാടന കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഗമം. നേരത്തേ രജിസ്ട്രേഷൻ നടത്തിയവരുൾപ്പെടെ 3000 മുതൽ പരമാവധി 3500 പ്രതിനിധികളെ പങ്കെടുപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. രാവിലെ ആറു മുതൽ ഒന്പതുവരെ രജിസ്ട്രേഷനും 9.30ന് ഉദ്ഘാടന സമ്മേളനവും നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സംഗമം ഉദ്ഘാടനം ചെയ്യും.
മൂന്ന് സെക്ഷനുകളായി തിരിഞ്ഞ് ശബരിമല വികസനം, തിരക്ക് നിയന്ത്രണം സംബന്ധിച്ചുള്ള വിഷയങ്ങൾ ചർച്ച ചെയ്യും.
മുൻ ചീഫ് സെക്രട്ടറി ഡോ. കെ. ജയകുമാർ, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.കെ.എ. നായർ, മുൻ ഡിജിപി ഡോ. ജേക്കബ് പുന്നൂസ് തുടങ്ങിയവരാണ് പ്രധാന വിഷയങ്ങൾ അവതരിപ്പിക്കുന്നത്. 4.30ഓടെ സംഗമം സമാപിക്കും. തുടർന്ന് പ്രതിനിധികൾക്ക് ശബരിമല ദർശനത്തിനായി സൗകര്യമൊരുക്കും.
കെ.ജെ. ഷൈന്‍ പരാതി നല്കി
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരേ നടത്തുന്ന അപവാദ പ്രചാരണങ്ങള്‍ക്കെതിരേ സിപിഎം പറവൂര്‍ ഏരിയ കമ്മിറ്റി അംഗം കെ.ജെ. ഷൈന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിതാ കമ്മീഷനും പരാതി നല്കി.
ആന്തരിക ജീര്ണതകള്മൂലം കേരള സമൂഹത്തിനുമുന്നില്‍ തല ഉയര്‍ത്താനാകാത്ത വലതുപക്ഷ രാഷ്ട്രീയത്തെ രക്ഷിക്കാന്‍ തന്റെ പേരും ചിത്രവും വച്ച് അപമാനിക്കാന്‍ ശ്രമിച്ച സമൂഹമാധ്യമ ഹാന്‍ഡിലുകള്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരേ തെളിവുകള്‍ സഹിതമാണു പരാതി നല്‍കിയതെന്ന് കെ.ജെ. ഷൈന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
യുവതിയെ ക്വാറിയിൽ തള്ളിയിട്ടു കൊന്നു; ഭർത്താവ് അറസ്റ്റിൽ
മണ്ണാർക്കാട്: എലന്പുലാശേരിയിൽ യുവതിയെ വെട്ടുകൽക്വാറിയിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. കോട്ടയം സ്വദേശി അഞ്ജുമോൾ (24) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് വാക്കടപ്പുറത്ത് അച്ചീരി യുഗേഷി(34)നെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. ഇരുവരും തമ്മിലുണ്ടായ വഴക്കിനിടെ അഞ്ജുവിനെ യുഗേഷ് കഴുത്തിനുപിടിച്ച് തള്ളുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. തൊട്ടടുത്തുള്ള വെട്ടുകൽക്വാറിയിലേക്കു തലയടിച്ചുവീണ അഞ്ജുമോൾ മരിച്ചു.
യുഗേഷിന്റെ രണ്ടാമത്തെ വിവാഹമാണ് അഞ്ജുമോളുമായുള്ളത്. അഞ്ജുമോളുടെ മൂന്നാമത്തെ വിവാഹവും. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇവർക്ക് ഒരു വയസുള്ള മകനുണ്ട്.
തേക്ക് ഉച്ചകോടി: അന്താരാഷ്ട്ര പ്രതിനിധിസംഘം നിലമ്പൂരിലേക്ക്
കൊച്ചി: കൊച്ചിയിൽ നടക്കുന്ന അഞ്ചാമത് ലോക തേക്ക് ഉച്ചകോടിയുടെ ഭാഗമായി കേരളത്തിലെത്തിയ അന്താരാഷ്ട്ര പ്രതിനിധിസംഘം നിലമ്പൂര്‍ സന്ദര്‍ശിക്കുന്നു. 40ഓളം രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് തേക്ക് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായി കൊച്ചിയില്‍ എത്തിയിട്ടുള്ളത്.
മൂന്നു ദിവസമായി നടന്ന വിശദമായ സെഷനുകള്‍ക്കുശേഷം സംഘടിപ്പിക്കുന്ന ഫീല്‍ഡ് വിസിറ്റിന്റെ ഭാഗമായാണു പ്രതിനിധിസംഘം ലോകത്തിലെ ഏറ്റവും പഴക്കംചെന്ന തേക്ക് പ്ലാന്റേഷനായ കനോലിസ് പ്ലോട്ട് സന്ദര്‍ശിക്കുന്നതിനായി നിലമ്പൂരിലേക്ക് തിരിക്കുന്നത്. നാളെയാണ് സംഘം നിലമ്പൂരിലെത്തുക.
ലോകത്തെ 76 രാജ്യങ്ങള്‍ അംഗങ്ങളായ, ഉഷ്ണമേഖലാ വനങ്ങളുടെ സുസ്ഥിര മാനേജ്മെന്റും സംരക്ഷണവും ഉറപ്പാക്കി മരവ്യാപാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന, ഇന്റര്‍നാഷണല്‍ ട്രോപ്പിക്കല്‍ ടിംബര്‍ ഓര്ഗനൈസേഷന് (ഐടിടിഒ), തേക്കുമായി ബന്ധപ്പെട്ട മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അന്താരാഷ്ട്ര നെറ്റ്വര്ക്കായ ടീക് നെറ്റ് തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും സംഘത്തിലുണ്ട്.
കനോലീസ് പ്ലോട്ടിനു പുറമെ നിലമ്പൂര്‍ തേക്ക് മ്യൂസിയവും ബയോ റിസോഴ്സ് നേച്വര്‍ പാര്‍ക്കും സംസ്ഥാന വനംവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നെടുങ്കയം ടിംബര്‍ ഡിപ്പോയും സംഘം സന്ദര്‍ശിക്കും. തേക്ക് ഉത്പാദനം, തേക്ക് വ്യാപാരം, തേക്ക് കയറ്റുമതി-ഇറക്കുമതി, തേക്കുമായി ബന്ധപ്പെട്ട പഠന-ഗവേഷണ രംഗങ്ങളിലെ വിദഗ്ധര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍നിന്നുള്ള അന്താരാഷ്ട്ര പ്രതിനിധികളാണു സംഘത്തിലുള്ളത്.
ലോകത്തിലെ ഏറ്റവും ഗുണമേന്മയുള്ള തേക്ക് ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങളിലൊന്നാണു നിലമ്പൂരെന്ന് തേക്ക് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. അന്താരാഷ്ട്ര സംഘത്തിന്റെ സന്ദര്‍ശനം നിലമ്പൂര്‍ തേക്കിന് കൂടുതല്‍ വിപണനസാധ്യതകള്‍ കണ്ടെത്താനുള്ള സാഹചര്യമൊരുക്കുമെന്നാണ് പ്രതീക്ഷ. കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന ഉച്ചകോടി ഇന്നു സമാപിക്കും.
തെങ്ങ് തലയിൽ വീണ് തൊഴിലാളി മരിച്ചു
കോതമംഗലം: മരം മുറിക്കുന്നതിനിടെ തെങ്ങ് ഒടിഞ്ഞ് തലയിൽ വീണ് തൊഴിലാളി മരിച്ചു. പുന്നേക്കാട് കൃഷ്ണപുരം തണ്ട്യേക്കുടി റോയി ഏലിയാസാ (47) ണു മരിച്ചത്. ഇന്നലെ വൈകുന്നേരം കീരമ്പാറ പുന്നേക്കാടിനു സമീപമായിരുന്നു സംഭവം.
സ്വകാര്യ ഭൂമിയിലെ പ്ലാവ് മുറിക്കാൻ സഹായിയായി എത്തിയതായിരുന്നു റോയി. മുറിച്ചിട്ടപ്പോൾ പ്ലാവ് സമീപത്തു നിന്ന തെങ്ങിൽ തട്ടുകയും തെങ്ങ് ഒടിഞ്ഞ് റോയിയുടെ തലയില്‍ പതിക്കുകയുമായിരുന്നു.
ഗുരുതര പരിക്കേറ്റ റോയിയെ ഉടന്‍ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് മേൽനടപടികള്‍ സ്വീകരിച്ചു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറും.
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് കുറുമറ്റം സെമിത്തേരിയിൽ. ഭാര്യ: ആശ. മക്കള്‍: റോബിന്, ആല്ബിന്.
വ്യാജപ്രചാരണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടും: കെ.എന്‍. ഉണ്ണിക്കൃഷ്ണന് എംഎല്‍എ
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരേ നടത്തിക്കൊണ്ടിരിക്കുന്ന വ്യാജപ്രചാരണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് കെ.എന്‍. ഉണ്ണിക്കൃഷ്ണന് എംഎല്‍എ.
തെറ്റായ പ്രചരണം നടത്തുന്നവരെ നിയമത്തിന്റെ മുന്നില്‍ എത്തിക്കും. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഇടതുപക്ഷത്തെയും തകര്‍ക്കുന്നതിന് നേതാക്കന്മാരെ തേജോവധം ചെയ്യുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുകയെന്നതു വലതുപക്ഷ രാഷ്ട്രീയ ശക്തികള്‍ എന്നും സ്വീകരിച്ചുപോരുന്ന രീതിശാസ്ത്രമാണ്.
ഒരു ഗീബല്‍സിയന്‍ തന്ത്രമാണ് ഇവിടെ പയറ്റുന്നത്. തകര്‍ന്നുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയത്തെ ഉയര്ത്തെഴുന്നേല്പിക്കാനും ജീര്‍ണതയുടെ അഗാധ ഗര്‍ത്തങ്ങളില്‍നിന്നു രക്ഷ നേടുന്നതിനുമുള്ള നെറികെട്ട പ്രചാരണം മാത്രമാണിതെന്നും കെ.എന്‍. ഉണ്ണിക്കൃഷ്ണന് പറഞ്ഞു.
പോലീസുകാരെ പിരിച്ചുവിടൽ: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ചെന്നിത്തല
തിരുവനന്തപുരം: അച്ചടക്കനടപടിയുടെ ഭാഗമായി ആഭ്യന്തരവകുപ്പില്‍നിന്ന് 144 പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടുവെന്ന മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് നുണയാണെന്നു കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. സഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. മുഖ്യമന്ത്രിക്കെതിരേ സ്പീക്കര്‍ക്ക് അവകാശലംഘനത്തിനു നോട്ടീസ് നല്‍കും.
2016ല്‍ അധികാരമേറ്റശേഷം ഇതുവരെ 50 ല്‍ താഴെ പോലീസ് ഉദ്യോഗസ്ഥരെ മാത്രമാണ് പിരിച്ചുവിട്ടത് എന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക്. പിരിച്ചുവിട്ടു എന്നു പറഞ്ഞ 144 പോലീസ് ഉദ്യോഗസ്ഥരുടെ ലിസ്റ്റ് നിയമസഭയില്വയ്ക്കാന് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. ഇല്ലാത്ത പക്ഷം മാപ്പ് പറയാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും ചെന്നിത്തല പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന 2011-2016 കാലഘട്ടത്തില്‍ സേനയ്ക്കു മാനക്കേട് ഉണ്ടാക്കിയ 61 പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടിരുന്നു.
പിണറായി സർക്കാർ ക്രിമിനല്‍ കേസില്‍പ്പെട്ട ഉദ്യോഗസ്ഥരെ പിരിച്ചുവിടാതെ സംരക്ഷിച്ചു. വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നിരവധി കേസുകളില്‍ ആരോപണവിധേയനായി സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥന് ഇപ്പോള്‍ പോലീസ് ആസ്ഥാനത്ത് സുപ്രധാന പദവി വഹിക്കുന്നുണ്ട്.
കോണ്‍ഗ്രസ് കാലത്താണ് ഏറ്റവും കൂടുതല്‍ വെടിവയ്പുണ്ടായത് എന്ന നുണ മുഖ്യമന്ത്രി പറഞ്ഞു പരത്തുന്നു. ഒന്നാം ഇഎംഎസ് സര്‍ക്കാരിന്റെ കാലത്താണ് അങ്കമാലിയില്‍ ജനങ്ങളെ വെടിവച്ചു കൊന്നത്.
വലിയതുറയിലും ചെറിയതുറയിലും വെടിവച്ച് ആള്‍ക്കാരെ കൊന്നതും ഇഎംഎസ് മന്ത്രിസഭയാണ്. കുപ്രസിദ്ധമായ ചന്ദനത്തോപ്പ് വെടിവയ്പും രക്തസാക്ഷികളെയും ജനം മറന്നിട്ടില്ല. കെഎസ്യു നേതാവായിരുന്ന മുരളിയെ അടിച്ചു കൊന്നതും ഇഎംഎസ് സര്‍ക്കാരിന്റെ കാലത്താണ്.
രണ്ടാം ഇഎംഎസ് സര്‍ക്കാരിന്റെ കാലത്ത് കെഎസ്യു പ്രവര്‍ത്തകരായ സുധാകര അക്കിത്തായും ശാന്താറാം ഷേണായിയും പോലീസിന്റെ വെടിയേറ്റ് മരിച്ചു. മേല്പ്പടത്ത് വെടിവയ്പുണ്ടായതും ഇതേ കാലത്തു തന്നെ. ഉറുദു ഭാഷയ്ക്കു വേണ്ടി സമരം ചെയ്ത മുസ്ലിം ലീഗ് പ്രവര്‍ത്തകരെ പോലീസ് വെടിവച്ചു കൊന്നത് നായനാരുടെ കാലത്താണ്.
കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയന്റെ ഭരണകാലത്താണ് പോലീസ് നാല് മാവോയിസ്റ്റുകളെ പോയിന്റ് ബ്ലാങ്കില്‍ വെടിവച്ചു കൊന്നത്. താന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് കേരള പോലീസ് കോയമ്പത്തൂരില്‍ നിന്നും തമിഴ്നാട്, ആന്ധ്ര പോലീസിന്റെ സഹായത്തോടെ പിടികൂടിയ മാവോയിസ്റ്റുകള്‍ ഇന്നും തൃശൂരിലെ അതീവസുരക്ഷാ ജയിലില്‍ ഉണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
ഫോറന്‍സിക് റിപ്പോര്‍ട്ടുകളുടെ കാലതാമസം: പോക്സോ കേസുകള്‍ കെട്ടിക്കിടക്കുന്നു
കൊച്ചി: ഫോറന്‍സിക് റിപ്പോര്‍ട്ടുകളുടെ കാലതാമസം മൂലം സംസ്ഥാനത്ത് പോക്സോ കേസുകള്‍ കെട്ടിക്കിടക്കുന്നു. ആഭ്യന്തരവകുപ്പില്‍നിന്നുള്ള കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ജൂലൈ 31 വരെ തീര്‍പ്പാക്കാനുള്ള പോക്സോ കേസുകളുടെ എണ്ണം 6,522 ആണ്.
ഫോറന്‍സിക് ലാബുകളിലെ ഉദ്യോഗസ്ഥരുടെ കുറവു മൂലമാണ് പലപ്പോഴും ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നത്. ഇതു കേസുകള്‍ കെട്ടിക്കിടക്കാന്‍ ഇടയാക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറികളില്‍ 28 ഫോറന്‍സിക് ഓഫീസര്‍ തസ്തികകള്‍ ആഭ്യന്തരവകുപ്പ് അടുത്തിടെ അനുവദിച്ചിരുന്നു.
കൂടുതല്‍ പോക്സോ കേസുകള്‍ തീര്‍പ്പാക്കാനുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. ഇവിടെ 1,370 കേസുകളാണ് പരിഹരിക്കാനുള്ളത്. തീര്‍പ്പാക്കാനുള്ള 704 കേസുകളുമായി എറണാകുളം ജില്ല രണ്ടാം സ്ഥാനത്തും 642 കേസുകളുമായി കോഴിക്കോട് ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്.
ബലാത്സംഗ കേസുകളും പോക്സോ നിയമപ്രകാരമുള്ള കേസുകളും വേഗത്തില്‍ വിചാരണ ചെയ്യുന്നതിനും തീര്‍പ്പാക്കുന്നതിനുമായി 14 എക്സ്ക്ലൂസീവ് പോക്സോ കോടതികള്‍ ഉള്‍പ്പെടെ 56 അതിവേഗ പ്രത്യേക കോടതികളാണു സംസ്ഥാനത്തുള്ളത്. ഇവ കൂടാതെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതികളെയും മറ്റു ജില്ലകളിലെ ഫസ്റ്റ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതികളെയും കുട്ടികളുടെ കോടതിയായാണു പരിഗണിക്കുന്നത്.
ശബരിമലയിലെ സ്വർണപ്പാളിയിലുള്ള നാലു കിലോ സ്വർണം എവിടെപ്പോയി: കോടതി
കൊച്ചി: ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വര്‍ണാവരണം ചെയ്ത ലോഹത്തിന്റെ ഭാരം കുറഞ്ഞതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി.
42 കിലോഗ്രാം എങ്ങനെ 38 കിലോഗ്രാമായി കുറഞ്ഞുവെന്ന് കോടതി ചോദിച്ചു. ഇന്ധനം വല്ലതുമാണെങ്കില്‍ ഭാരം കുറയുന്നതു മനസിലാക്കാം. എന്നാല്‍ സ്വര്‍ണത്തിന്റെ ഭാരം എങ്ങനെ കുറഞ്ഞുവെന്നും ഇതുസംബന്ധിച്ച് ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസറോട് അന്വേഷണം നടത്താനുമാണ് ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
മുന്‍കൂര്‍ അറിയിപ്പ് കൂടാതെ സ്വര്‍ണപ്പാളി ഇളക്കിയതായി സ്പെഷല്‍ കമ്മീഷണര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഉത്തരവ്. രേഖകള്‍ പരിശോധിച്ചതില്‍നിന്നും സ്വര്‍ണത്തിന്റെ ഭാരം ഏകദേശം നാലു കിലോഗ്രാം കുറഞ്ഞതായി ജസ്റ്റീസുമാരായ രാജാ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി.
2017 ജൂലൈ 19, 20 തീയതികളിലെ മഹസറില്‍ സ്വര്‍ണം പൊതിഞ്ഞ ചെമ്പ് പ്ലേറ്റുകള്‍ എന്നതിനു പകരം വെറും ചെമ്പ് പ്ലേറ്റുകള്‍ എന്നു വിവരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ചും അന്വേഷണം നടത്തണം. വിശദമായ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസറോട് (പോലീസ് സൂപ്രണ്ട്) കോടതി നിര്‍ദേശിച്ചു.
കോടതിയില്‍ സമര്‍പ്പിച്ച രജിസ്റ്ററുകള്‍ ശരിയായ അന്വേഷണം നടത്തുന്നതിനായി തിരികെ നല്‍കണമെന്നും നിര്‍ദേശമുണ്ട്. നീക്കം ചെയ്ത സ്വര്‍ണപ്പാളികള്‍ ചെന്നൈയില്‍നിന്നു തിരികെ കൊണ്ടുവരാന്‍ കോടതി നേരത്തേ ദേവസ്വം ബോര്‍ഡിനോടു നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പിന്നീട് അറ്റകുറ്റപ്പണികള്‍ തുടരാന്‍ അനുമതി നല്കി. തുടര്‍ന്ന് അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
സ്വർണപീഠം കാണാനില്ലെന്ന്
പത്തനംതിട്ട: ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളി വിഷയത്തിൽ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടതിനു പിന്നാലെ സ്വർണത്തിൽ നിർമിച്ചുനൽകിയ പീഠം കാണാതായെന്നു വെളിപ്പെടുത്തൽ.
ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികള്‍ക്കായി മറ്റൊരു പീഠം കൂടി നിര്‍മിച്ചുനല്‍കിയിരുന്നതായും അവ ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നും വ്യക്തമാക്കി സ്പോണ്സര് ഉണ്ണിക്കൃഷ്ണന് പോറ്റി രംഗത്തെത്തിയതു വിവാദത്തിന്റെ ആഴം വർധിപ്പിച്ചു.
2019ലാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സ്പോൺസർഷിപ്പിൽ ചെമ്പുപാളികൾക്ക് സ്വർണം പൂശിയത്. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലായിരുന്നു സ്വർണം പൂശൽ.
പീഠത്തിന്റെ നിറം മങ്ങിയെന്ന് ദേവസ്വം ബോർഡ് അറിയിച്ചതോടെ രണ്ടു പീഠങ്ങൾകൂടി ബോർഡ് നൽകിയ അളവിനനുസരിച്ച് നിർമിച്ചുനൽകി. ചെന്നൈയിലെ സ്ഥാപനംതന്നെയാണു പീഠം നിര്‍മിച്ചത്. മൂന്നു പവന് സ്വര്‍ണമാണ് ഇതിനായി ഉപയോഗിച്ചത്.
കോവിഡ് നിയന്ത്രണങ്ങളുള്ള സമയമായിരുന്നതിനാല്‍ ഒരുകൂട്ടം ഭക്തരാണ് ഇതു സന്നിധാനത്തെത്തിച്ചത്. എന്നാല്‍ പീഠം ഘടിപ്പിക്കുന്ന വേളയില്‍ അളവില്‍ വ്യത്യാസമുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.
അളവിലെ വ്യത്യാസം കാരണം ദ്വാരപാലക ശില്പത്തില് ഘടിപ്പിക്കാന്‍ സാധിച്ചില്ലെന്ന് പിന്നീട് അറിഞ്ഞു. തുടർന്ന് എന്തു സംഭവിച്ചുവെന്ന് അറിയില്ല. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറുവര്‍ഷമായി തനിക്ക് ഒരു വിവരവുമില്ലെന്നും ഉണ്ണിക്കൃഷ്ണൻ പോറ്റി പറഞ്ഞു.
പാളികൾ അറ്റകുറ്റപ്പണികള്‍ക്കായി ചെന്നൈയിലേക്ക് കൊണ്ടുവന്ന ഘട്ടത്തില്‍ ഈ പീഠംകൂടി ഉണ്ടാകുമെന്നു കരുതി. എന്നാല്‍ അത് ഇല്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
മാർ ജേക്കബ് തൂങ്കുഴി കാലംചെയ്തു
തൃശൂർ: അരനൂറ്റാണ്ടിലേറെ നീണ്ട ഇടയശുശ്രൂഷയിലൂടെ ലക്ഷക്കണക്കിനു വിശ്വാസികളുടെ മനസിൽ വത്സലപിതാവായി ഇടംനേടിയ ആർച്ച്ബിഷപ് എമരിറ്റസ് മാർ ജേക്കബ് തൂങ്കുഴി (95) കാലംചെയ്തു. വിശ്രമജീവിതത്തിനിടെ തൃശൂർ സെന്റ് മേരീസ് സെമിനാരിയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 2.50ന് ആയിരുന്നു അന്ത്യം.
മാനന്തവാടി, താമരശേരി രൂപതകളുടെ മെത്രാനും തൃശൂർ അതിരൂപതയുടെ ആർച്ച്ബിഷപ്പുമായിരുന്ന മാർ തൂങ്കുഴിയുടെ സംസ്കാര ശുശ്രൂഷകളുടെ ഒന്നാം ഘട്ടം 21നു നടക്കും. രാവിലെ 11.30നു തൃശൂർ അതിരൂപതാമന്ദിരത്തിൽ സംസ്കാരശുശ്രൂഷയ്ക്കു തുടക്കംകുറിക്കും.
ഉച്ചയ്ക്കുശേഷം 12.15ന് തൃശൂർ വ്യാകുലമാതാവിൻ ബസിലിക്കയിൽ പൊതുദർശനം. 3.30നു ബസിലിക്കയിൽനിന്നു തൃശൂർ സ്വരാജ് റൗണ്ട് ചുറ്റി വിലാപയാത്ര ലൂർദ് കത്തീഡ്രൽ പള്ളിയിലേക്ക്. വൈകുന്നേരം അഞ്ചുമുതൽ ലൂർദ് കത്തീഡ്രലിൽ സംസ്കാരശുശ്രൂഷ നടത്തുന്നതുവരെ പൊതുദർശനം. 22നു രാവിലെ 9.30നു സംസ്കാരശുശ്രൂഷയുടെ രണ്ടാംഘട്ടം ലൂർദ് കത്തീഡ്രലിൽ ആരംഭിക്കും.
10നു വിശുദ്ധകുർബാനയോടുകൂടിയുള്ള കർമങ്ങൾ. ഉച്ചയ്ക്ക് ഒന്നിനു ഭൗതികശരീരം കോഴിക്കോട് കോട്ടൂളിയിൽ ക്രിസ്തുദാസി സന്യാസിനീസമൂഹത്തിന്റെ "ഹോം ഓഫ് ലൗ’ജനറലേറ്റിലേക്കു കൊണ്ടുപോകും. വൈകുന്നേരം 4.30നു ജനറലേറ്റിൽ പൊതുദർശനം. വൈകുന്നേരം ആറിനു സംസ്കാരശുശ്രൂഷയുടെ സമാപനകർമങ്ങളും നടക്കും.
ലാളിത്യവും വിശുദ്ധിയുംകൊണ്ട് ആത്മീയജീവിതത്തിന്റെ ഔന്നത്യത്തിലേക്കുയർന്ന പിതാവാണു മാർ തൂങ്കുഴി. പാലാ വിളക്കുമാടം തൂങ്കുഴി കുര്യൻ - റോസ ദന്പതികളുടെ മകനായി 1930 ഡിസംബർ 13ന് ജനനം. പേര്: ചാക്കോ. ബന്ധുമിത്രാദികൾ പിന്നീട് കോഴിക്കോട് തിരുവന്പാടിയിലേക്കു കുടിയേറി.
1956 ഡിസംബർ 22നു തലശേരി രൂപതയ്ക്കുവേണ്ടി റോമിലായിരുന്നു പൗരോഹിത്യ സ്വീകരണം. പിന്നീട് നാലുവർഷംകൂടി റോമിൽ പഠനം തുടർന്ന് കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടി. തുടർന്ന് മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളിയുടെ സെക്രട്ടറിയും തലശേരി രൂപതയുടെ ചാൻസലറുമായി ചുമതലയേറ്റു.1973 മേയ് ഒന്നിനു മാനന്തവാടി രൂപത രൂപംകൊണ്ടപ്പോൾ 43-ാം വയസിൽ പ്രഥമമെത്രാനായി. സുദീർഘമായ 22 വർഷംകൊണ്ട് രൂപതയെ ആത്മീയ-സാമൂഹ്യ വളർച്ചയിലേക്കു നയിച്ചു. 1995ൽ താമരശേരി രൂപതയുടെ മെത്രാനായി.
1996 ഡിസംബർ 18നു തൃശൂർ ആർച്ച്ബിഷപ്പായി നിയമനം. 2007 മാർച്ച് 18നു വിരമിച്ചു. സിബിസിഐ വൈസ് പ്രസിഡന്റായി ആറുവർഷം പ്രവർത്തിച്ചു. കാരിത്താസ് ഇന്ത്യ യുടെ ചെയർമാനായിരുന്നു. അഞ്ഞൂറിലധികം സിസ്റ്റർമാരുമായി ഇന്ത്യയിലും വിദേശത്തും പ്രവർത്തിച്ചുവരുന്ന ക്രിസ്തുദാസിസമൂഹത്തിന്റെ സ്ഥാപകനാണ്.
മാർ ജേക്കബ് തൂങ്കുഴിയോടുള്ള ആദരസൂചകമായി തൃശൂർ അതിരൂപതയുടെ എല്ലാ സ്ഥാപനങ്ങൾക്കും 22ന് അവധി പ്രഖ്യാപിച്ചു. പിതാവിനോടുള്ള ആദരസൂചകമായി പുഷ്പചക്രങ്ങൾക്കു പകരം, പിന്നീട് ഉപകരിക്കുന്ന രീതിയിൽ സാരിയോ മറ്റു തുണിത്തരങ്ങളോ സമർപ്പിക്കാനും അതിരൂപത അഭ്യർഥിച്ചു.
ശിവഗിരിയിലെ ജുഡീഷൽ കമ്മീഷൻ, മുത്തങ്ങയിലെ സിബിഐ റിപ്പോർട്ടുകൾ പുറത്തുവിടണം: എ.കെ. ആന്റണി
തിരുവനന്തപുരം: താൻ മുഖ്യമന്ത്രി ആയിരുന്ന സമയത്തുണ്ടായ ശിവഗിരിയിലെ പോലീസ് നടപടിയും മുത്തങ്ങയിലെ ആദിവാസികളെ കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പോലീസിന്റെ നടപടികളും സംബന്ധിച്ച അന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകൾ സർക്കാർ പുറത്തുവിടണമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി.
കഴിഞ്ഞ ദിവസം നിയമസഭയിൽ അടിയന്തരപ്രമേയ ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശങ്ങൾക്കു മറുപടിയായി കെപിസിസിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് എ.കെ. ആന്റണി ഇക്കാര്യം ആവശ്യപ്പെട്ടത്.
ശിവഗിരിയിലെ പോലീസ് നടപടികളുമായി ബന്ധപ്പെട്ട് ജസ്റ്റീസ് ബാലകൃഷ്ണൻ അധ്യക്ഷനായ ജുഡീഷൽ കമ്മീഷൻ നല്കിയ റിപ്പോർട്ട് സർക്കാരിന്റെ കൈവശമുണ്ട്. അത് വീണ്ടും ഒന്നു പരിശോധിക്കാൻ സർക്കാർ തയാറാവണം.
കേരള രാഷ്ട്രീയത്തിൽനിന്ന് 21 വർഷം മുൻപ് താൻ പിൻവാങ്ങിയതാണ്. എന്നാൽ, ഏകപക്ഷീയമായി ആക്രമിക്കുന്ന സ്ഥിതി ഉണ്ടായപ്പോഴാണ് പ്രതികരിക്കണമെന്നു തോന്നിയത്. ശിവഗിരിയിൽ അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട് ഇരുവിഭാഗം സ്വാമിമാർ തമ്മിലുള്ള പ്രശ്നമാണ് പോലീസ് നടപടിയിലേക്കു പോയത്.
പ്രകാശാനന്ദ പക്ഷമാണ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്. എന്നാൽ അധികാര കൈമാറ്റം നടത്താൻ ശാശ്വതീകാനന്ദ പക്ഷം തയാറായില്ല. ഇതിനെതിരേ പ്രകാശാനന്ദ കീഴ്ക്കോടതി മുതൽ ഹൈക്കോടതി വരെ കേസ് നടത്തി. ഹൈക്കോടതി ജസ്റ്റീസ് ബാലസുബ്രഹ്മണ്യം കേസിന്റെ വിധി പ്രസ്താവിച്ചു.
പ്രകാശാനന്ദ പക്ഷത്തിന് അധികാരം കൈമാറണമെന്ന ഉത്തരവ് കോടതി നല്കി. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടുതവണ പ്രകാശാനന്ദ ശിവഗിരിയിൽ പ്രവേശിക്കാനെത്തിയെങ്കിലും തടഞ്ഞു. ഇതിനു പിന്നാലെയാണ് സർക്കാരിനു കോടതിയലക്ഷ്യം നേരിടേണ്ടിവരുമെന്ന ഉത്തരവ് ഉണ്ടായതും പോലീസിന്റെ സഹായത്തോടെ കോടതി വിധി നടപ്പാക്കാൻ നീക്കം നടത്തിയതും.
ശിവഗിരിയിൽ അന്നുണ്ടായ സംഭവത്തിൽ തനിക്ക് വളരെ വേദനയുണ്ടെന്നും ആന്റണി പറഞ്ഞു. ശിവഗിരിയിൽ പിന്നീടൊരിക്കൽ പോയപ്പോൾ ഖേദം പ്രകടിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മുത്തങ്ങയിൽ താൻ ആദിവാസികളെ ചുട്ടുകരിച്ചുവെന്ന പ്രചാരണമാണ് നടത്തിയത്. മുത്തങ്ങയിലുണ്ടായ സംഭവത്തിലും ഏറെ വേദനയുണ്ട്.
മുത്തങ്ങ വന്യജീവി സങ്കേതത്തിൽ ആദിവാസികൾ കുടിൽകെട്ടിയത് പൊളിച്ചുനീക്കണമെന്ന കർശന നിർദേശം അന്നത്തെ വാജ്പേയിയുടെ നേതൃത്വത്തിലുളള കേന്ദ്ര സർക്കാർ നല്കി. ഇക്കാര്യം ആവശ്യപ്പെട്ട് മൂന്നുവട്ടം കേന്ദ്രം കത്തു നല്കി. വന്യജീവി സങ്കേതത്തിൽ കെട്ടിയ കുടിലുകൾ ഒഴിപ്പിക്കണമെന്ന നിലപാടായിരുന്നു അന്നത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളുടേതും.
അക്കാലത്തെ മാധ്യമവാർത്തകൾ പരിശോധിച്ചാൽ ഇതു വ്യക്തമാകും. എന്നാൽ, പിന്നീട് ഇവരെല്ലാം നിലപാടു മാറ്റി. മുത്തങ്ങയിലെ പോലീസ് നടപടി സിബിഐ അന്വേഷിച്ച് റിപ്പോർട്ട് നൽകിയിട്ടുള്ളതാണ്.
ആരാണ് തെറ്റു ചെയ്തിട്ടുള്ളതെന്നു സിബിഐ റിപ്പോർട്ട് പുറത്തുവന്നാൽ വ്യക്തത ലഭിക്കും. ഈ രണ്ടു വിഷയങ്ങളിൽ പ്രതികരിക്കാനായാണ് താൻ എത്തിയതെന്നും മറ്റു വിഷയങ്ങളിൽ അഭിപ്രായപ്രകടനത്തിനില്ലെന്നും ആന്റണി കൂട്ടിച്ചേർത്തു. ഏറെ നാളുകൾക്കു ശേഷമാണ് എ.കെ. ആന്റണി പത്രസമ്മേളനത്തിനായി കെപിസിസി ഓഫീസിലെത്തിയത്.
സംരക്ഷണഭിത്തി നിർമാണത്തിനിടെ മണ്ണിടിഞ്ഞ് രണ്ടു തൊഴിലാളികൾ മരിച്ചു
അടിമാലി: ആനച്ചാൽ ചിത്തിരപുരത്തിന് സമീപം സ്വകാര്യ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി നിർമാണത്തിനിടെ മണ്ണിടിഞ്ഞ് രണ്ട് തൊഴിലാളികൾ മരിച്ചു. നിർമാണ ജോലികൾക്കിടെ മണ്ണിടിഞ്ഞ് തൊഴിലാളികളുടെ മേൽ പതിക്കുകയായിരുന്നു.
ആനച്ചാൽ ശങ്കുപ്പടി കുഴിക്കാട്ടുമറ്റം രാജീവൻ (40), ബൈസൺവാലി ഈന്തുംതോട്ടത്തിൽ ബെന്നി (45) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരത്തോടെയായിരുന്നു ചിത്തിരപുരം തട്ടാത്തിമുക്കിന് സമീപം അപകടം ഉണ്ടായത്. മണ്ണ് വീണതിനെ തുടർന്ന് തൊഴിലാളികൾ ഏറെ നേരം മണ്ണിനടിയിൽ കുടുങ്ങിക്കിടന്നു.
അടിമാലി, മൂന്നാർ അഗ്നി രക്ഷാ സേനാംഗങ്ങളും പ്രദേശവാസികളും ചേർന്ന് യന്ത്ര സഹായത്തോടെ ഏറെ സമയത്തെ രക്ഷാപ്രവർത്തനത്തിനൊടുവിൽ തൊഴിലാളികളെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം തുടർനടപടികൾക്കായി മാറ്റി.
പതിനാറുകാരനെ പീഡിപ്പിച്ച സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ
തൃക്കരിപ്പൂർ: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട 16 വയസുകാരനെ ലൈംഗിക പീഡനത്തിരയാക്കിയ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിലായി.
പയ്യന്നൂർ കോറോം നോർത്തിലെ അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളി സി. ഗിരീഷിനെയാണ് (47) പയ്യന്നൂർ ഇൻസ്പെക്ടർ കെ.പി. ശ്രീഹരി അറസ്റ്റ് ചെയ്തത്. ഇയാളെ പയ്യന്നൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
2024 ജൂലൈ മുതൽ സ്വവർഗരതിക്കാർ ഉപയോഗിക്കുന്ന ഗ്രൈൻഡർ ആപ് വഴി പരിചയപ്പെട്ട വിദ്യാർഥിയെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിലുൾപ്പെട്ട പയ്യന്നൂർ സ്റ്റേഷൻ പരിധിയിൽ പെരുമ്പയിലെ വ്യാപാര സ്ഥാപനത്തിലെ മാനേജരായ യുവാവ് ഒളിവിലാണ്. ഇയാൾ മലപ്പുറത്തേക്ക് കടന്നതായാണു വിവരം. പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ ഉന്നതരടങ്ങുന്ന സംഘം പീഡിപ്പിച്ചതു വീടുകളും ലോഡ്ജുകളും ബീച്ചിനടുത്തുള്ള കെട്ടിടങ്ങളും കേന്ദ്രീകരിച്ചാണെന്ന് അന്വേഷണസംഘം പറഞ്ഞു.
കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, എറണാകുളം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ശൃംഖലയിൽപെട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, ഫുട്ബോൾ പരിശീലകൻ, യൂത്ത് ലീഗ് നേതാവ് ഉൾപ്പെടെയുള്ളവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
പയ്യന്നൂരിലേയും ചെറുവത്തൂരിലേയും വിവിധ ലോഡ്ജുകൾ, കാലിക്കടവിലെ ക്ലബ് ഓഫീസ്, വിദ്യാർഥിയുടെയും കേസിൽ ഉൾപ്പെട്ട ചിലരുടെയും വീടുകളിലും എത്തിച്ചായിരുന്നു പീഡനം. ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട് വിദ്യാർഥി ലൈംഗികാതിക്രമത്തിന് ഇരയാവുന്ന കേസുകൾ അപൂർവമാണ്.
മാര്‍ ജേക്കബ് തൂങ്കുഴിയുടെ നിര്യാണത്തിൽ വിവിധ മത മേലധ്യക്ഷന്മാരും നേതാക്കളും അനുശോചിച്ചു
കോട്ടയം അതിരൂപതയ്ക്കു വലിയ നഷ്ടം
കോട്ടയം: തന്റെ ജീവിതം മുഴുവൻ ദൈവജനത്തിനായി സമർപ്പിച്ച ആർച്ച്ബിഷപ് മാർ ജേക്കബ് തൂങ്കുഴിയുടെ വിയോഗം കോട്ടയം അതിരൂപതയ്ക്കു വലിയ നഷ്ടമാണെന്ന് ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കുടിയേറ്റ മേഖലയായ മാനന്തവാടി രൂപതയ്ക്ക് 22 വർഷവും പിന്നീട് താമരശേരി രൂപതയ്ക്കും തുടർന്ന് ഒരു പതിറ്റാണ്ടിലേറെ തൃശൂർ അതിരൂപതയ്ക്കും നേതൃത്വം നൽകിയ മാർ ജേക്കബ് തൂങ്കുഴി എക്കാലവും കോട്ടയം അതിരൂപതയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. പിതാവിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.
വേദനാജനകം: മാനന്തവാടി രൂപത
മാനന്തവാടി: 1973ൽ മാനന്തവാടി രൂപതയുടെ സ്ഥാപനാനന്തരം രൂപതയുടെ പ്രഥമമെത്രാനായി നിയുക്തനായ മാർ ജേക്കബ് തൂങ്കുഴിയുടെ നിര്യാണം വേദനാജനകമെന്ന് മാനന്തവാടി രൂപത പ്രസ്താവനയിൽ അറിയിച്ചു.
വിശാല മാനന്തവാടി രൂപതയുടെ ഇടയനായി നീണ്ട 22 വർഷവും താമരശേരി രൂപതയുടെ ഇടയനായി രണ്ടു വർഷത്തോളവും തുടർന്ന് വിശ്രമജീവിതത്തിലേക്കു പ്രവേശിക്കുന്നത് വരെ തൃശൂർ അതിരൂപതയുടെ മെത്രാപ്പോലീത്തായായി പത്തു വർഷത്തോളവും ശുശ്രൂഷ ചെയ്ത അഭിവന്ദ്യപിതാവിന്റെ നിര്യാണം മാനന്തവാടി രൂപതയെ സംബന്ധിച്ചിടത്തോളം വേദനാജനകമാണ്.
മാനന്തവാടി രൂപത സ്ഥാപിതമായ കാലഘട്ടത്തിൽ കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലായി വിശാലമായി വ്യാപിച്ചു കിടന്നിരുന്ന രൂപതയെ അതിന്റെ ബാലാരിഷ്ടതകളുടെ മധ്യത്തിൽ സഭാത്മകചൈതന്യത്തിലും ദൈവാഭിമുഖ്യത്തിലും നയിച്ച് രൂപതയുടെ ഇന്നത്തെ രൂപഭാവങ്ങൾക്ക് അടിത്തറയിടാൻ ജേക്കബ് തൂങ്കുഴി പിതാവിനു സാധിച്ചു എന്നത് രൂപത സാഭിമാനവും കൃതജ്ഞതയോടെയും അനുസ്മരിക്കുന്നു.
മാനന്തവാടി രൂപതയിൽ മാർ ജേക്കബ് തൂങ്കുഴി പിതാവിന്റെ പ്രവർത്തനങ്ങൾ രൂപതാംഗങ്ങൾ മാത്രമല്ല, നാനാജാതിമതസ്ഥരും ഗോത്രവിഭാഗങ്ങളും രാഷ്ട്രീയ, സാമുദായികനേതാക്കളും ശ്രദ്ധിച്ചിരുന്നു. അവർ ആ പ്രവർത്തനങ്ങളോട് സർവാത്മനാ സഹകരിച്ചിരുന്നു. ആരെയും ആകർഷിക്കുന്ന ലളിതവും സൗമ്യസുന്ദരവുമായ അദ്ദേഹത്തിന്റെ ഇടപെടലുകളും പ്രവർത്തനശൈലിയും ആ ഇടയജീവിതത്തിന്റെ തനതുസവിശേഷതകളായിരുന്നു. വിവിധ ജനവിഭാഗങ്ങളെ ചേർത്തുനിർത്തിക്കൊണ്ട് ആരംഭിച്ച ഇടയശുശ്രൂഷയിൽ വലിയ ദൈവാനുഗ്രഹങ്ങൾ രൂപതയുടെ പ്രാദേശികാതിർത്തിക്കുള്ളിൽ കൈവരിക്കാൻ അദ്ദേഹത്തിന് സാധിച്ചു. അതിന്റെ ഉത്തമോദാഹരണമാണ് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി.
പാവപ്പെട്ടവർക്കും സമൂഹത്തിലെ അശരണർക്കും ആലംബമേകുക എന്ന ലക്ഷ്യത്തോടെ അദ്ദേഹത്തിന്റെ അജപാലനശുശ്രൂഷാ കാലഘട്ടത്തിൽ തുടക്കം കുറിച്ച സംരംഭങ്ങളാണ് സെന്റ് ജോസഫ്സ് മിഷൻ ആശുപത്രി, മേരിമാതാ കോളജ്, ന്യൂമാൻസ് പാരലൽ കോളജ്, മറ്റ് നിരവധി സ്കൂളുകൾ എന്നിവ. അഭിവന്ദ്യ പിതാവിന്റെ നേതൃത്വത്തിൽ വയനാട്ടിലെ തിരുനെല്ലിയിൽ രൂപവത്കരിച്ച ട്രൈബൽ ഡെവലപ്പ്മെന്റ് സെന്റർ പാവപ്പെട്ടവരോടും പ്രത്യേകിച്ച് വയനാടൻ ഗോത്രജനതയോടുമുള്ള പിതാവിന്റെ കരുതൽ വ്യക്തമാക്കുന്ന മറ്റൊരുദാഹരണമാണ്. തിരുനെല്ലി വനത്തിലെ ആദിവാസി ഉൗരുകൾ പിതാവ് സന്ദർശിക്കുമായിരുന്നു എന്നതും ശ്രദ്ധേയമാണ്. തൃശൂർ അതിരൂപത അധ്യക്ഷസ്ഥാനത്തുനിന്നു വിരമിച്ച് വിശ്രമജീവിതത്തിലായിരുന്ന സമയത്തും രൂപതയുമായുള്ള തന്റെ ആത്മബന്ധം പിതാവ് നിലനിർത്തിയിരുന്നു.
സാധിക്കുന്ന സന്ദർഭങ്ങളിലെല്ലാം രൂപതയുടെ വിവിധ ഇടവകകളും സ്ഥാപനങ്ങളും സന്ദർശിക്കുമായിരുന്ന പിതാവിന്റെ സ്നേഹനിർഭരമായ സാന്നിധ്യവും സൗമ്യമായ കുശലാന്വേഷണങ്ങളും ഇനിയുണ്ടാവില്ലല്ലോ എന്ന ദുഃഖത്തോടെ മാനന്തവാടി രൂപതാകുടുംബം ഒന്നാകെ തൂങ്കുഴി പിതാവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും പിതാവിനുവേണ്ടി പ്രാർഥിക്കുകയും ചെയ്യുന്നുവെന്നും പ്രസ്ഥാവനയിൽ അറിയിച്ചു.
ആർച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍
കോഴിക്കോട്: തന്റെ ജീവിതത്തിന്റെ വിശുദ്ധിയും ലാളിത്യവും കൊണ്ട് കേരളത്തെയും അനവധി പ്രദേശങ്ങളെയും പ്രകാശിപ്പിച്ച മഹാനായ വ്യക്തിത്വമാണ് അഭിവന്ദ്യ മാര്‍ ജേക്കബ് തൂങ്കുഴി പിതാവ്. അദ്ദേഹം സ്നേഹത്തിന്റെ നിറകുടവും ലാളിത്യത്തിന്റെ ജീവിക്കുന്ന മാതൃകയും സൗഹൃദബന്ധത്തിന്റെ വലിയ സാക്ഷ്യവുമായിരുന്നു. പുഞ്ചിരിയോടെ വരവേല്‍ക്കുന്ന സ്വഭാവം, കുട്ടികളോടൊപ്പം കളിക്കുകയും സുഹൃത്തുക്കളോടൊപ്പം ചിരിക്കുകയും എല്ലാവരോടും സൗമ്യമായി സംസാരിക്കുകയും ചെയ്തിരുന്ന അദ്ദേഹത്തിന്റെ ജീവിതശൈലി, ഇന്നും നമ്മെ പ്രചോദിപ്പിക്കുന്നതും അനുഗമിക്കാവുന്നതുമാണെന്ന് ഡോ. ചക്കാലയ്ക്കൽ അനുസ്മരിച്ചു.
ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ
തൃശൂർ: ഇടയവഴിയിലെ സൗമ്യനക്ഷത്രമാണ് മാർ ജേക്കബ് തൂങ്കുഴിയെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനിസഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ.
കാർഷികഗ്രാമമായ പാലായിലെ വിളക്കുമാടത്ത് ജനിച്ച മാർ ജേക്കബ് തൂങ്കുഴിയെത്തേടിയെത്തിയ ആദ്യ അജപാലനദൗത്യവും മലയോരമേഖലയിലായിരുന്നു. മാനന്തവാടി രൂപതയുടെ പ്രഥമമെത്രാനായി നിയമിതനായ പിതാവ് കുടിയേറ്റജനതയെ സത്യവിശ്വാസത്തിൽ നയിക്കുന്നതിൽ നിർണായകപങ്കു വഹിച്ചു. താമരശേരി രൂപത ബിഷപ്, തൃശൂർ അതിരൂപതയുടെ ആർച്ച്ബിഷപ്, സിബിസിഐ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും ശോഭിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: മാര്‍ ജേക്കബ് തൂങ്കുഴിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചനം രേഖപ്പെടുത്തി. തൃശൂര്‍ അതിരൂപത ആര്‍ച്ച്ബിഷപ്, മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപ്, താമരശേരി രൂപതാ ബിഷപ് എന്നീ സ്ഥാനങ്ങളില്‍ അദ്ദേഹം സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ചു. 1997 ല്‍ തൃശൂര്‍ അതിരൂപത ആര്‍ച്ച്ബിഷപ് സ്ഥാനമേറ്റെടുത്ത മാര്‍ ജേക്കബ് തൂങ്കുഴി നീണ്ട 10 വര്‍ഷക്കാലം ആ സ്ഥാനത്തു തുടര്‍ന്നു. രണ്ടുതവണ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് പദവിയും വഹിച്ചു. അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ
തൃശൂർ: മാർ ജേക്കബ് തൂങ്കുഴിയുടെ വിയോഗത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അനുശോചിച്ചു. രണ്ടുവർഷം മുന്‍പാണ് അദ്ദേഹം മെത്രാൻപദവിയിൽ അര നൂറ്റാണ്ടു പിന്നിട്ടത്. സൗമ്യമായ സംഭാഷണവും ആത്മീയതേജസുമായി വിശ്വാസികളുടെ നല്ല ഇടയനായി സഭ ഏൽപ്പിച്ച ചുമതലകൾ സ്തുത്യർഹമായി നിർവഹിച്ചു.
സണ്ണി ജോസഫ്
തൃശൂർ: മാര്‍ ജേക്കബ് തൂങ്കുഴിയുടെ വേര്‍പാട് ഏറെ ദുഃഖകരമാണെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. സമൂഹത്തിനും സഭയ്ക്കും വിശ്വാസികള്‍ക്കുംവേണ്ടി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ച ആത്മീയനേതാവാണു മാര്‍ തൂങ്കുഴി. തൃശൂര്‍ അതിരൂപതയില്‍ ഒരു പതിറ്റാണ്ട് മെത്രാപ്പോലീത്തയായി പ്രവര്‍ത്തിച്ച അദ്ദേഹം സഭയുടെ വിദ്യാഭ്യാസരംഗത്തെ പുരോഗതിക്കു വഴികാട്ടിയായിരുന്നു.
രമേശ് ചെന്നിത്തല
തൃശൂർ: ക്രൈസ്തവസഭയിലും സമൂഹത്തിലും മാർ ജേക്കബ് തൂങ്കുഴിയുടെ പ്രവർത്തനശൈലി എക്കാലവും മാർഗദീപമായിരിക്കുമെന്നു മുൻ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ആത്മീയചിന്തയെ മനുഷ്യരാശിയുടെ ഉന്നമനത്തിനായി മാർ തൂങ്കുഴി പാകപ്പെടുത്തി. നീതിയും സത്യവും മുറുകെപ്പിടിച്ചു. പുരോഗമനചിന്തയും വിദ്യാഭ്യാസകാഴ്ചപ്പാടും സമന്വയിച്ചതിനാൽ വിദ്യാഭ്യാസരംഗത്തു വലിയ സംഭാവന നൽകാൻ അദ്ദേഹത്തിനു സാധിച്ചു.
ഡോ. ഫ്രാന്‍സിസ് ക്ലീറ്റസ്
തിരുവനന്തപുരം: മാര്‍ ജേക്കബ് തൂങ്കുഴിയുടെ വിയോഗത്തില്‍ രാഷ്ട്രദീപിക ലിമിറ്റഡ് ചെയര്മാന് ഡോ. ഫ്രാന്‍സിസ് ക്ലീറ്റസ് അനുശോചനം രേഖപ്പെടുത്തി. സഭയുടെ ചരിത്ര വഴികളിലെ നിര്‍ണായക കാലഘട്ടത്തില്‍ വ്യക്തവും സുചിന്തിതവുമായ നിലപാടുകള്‍ സ്വീകരിച്ച് സഭയെ നയിച്ച മാര്‍ ജേക്കബ് തൂങ്കുഴി എക്കാലവും അനുസ്മരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
മാര്‍ തൂങ്കുഴി പങ്കാളിത്ത അജപാലന നേതൃശൈലിയുടെ ആള്‍രൂപം: മാര്‍ റാഫേല്‍ തട്ടില്‍
കൊച്ചി: കാലം ചെയ്ത തൃശൂര്‍ അതിരൂപത മുന്‍ ആർച്ച്ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴി പങ്കാളിത്ത നേതൃശൈലിയുടെ ആള് രൂപമായിരുന്നെന്നു സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
ദീര്‍ഘകാലം അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവത്തില്‍, സഹപ്രവര്‍ത്തകരെ വിശ്വസിക്കാനും അവരുടെ കഴിവുകളെ വിലമതിക്കാനും കഴിവുകള്‍ പുറത്തെടുക്കാന്‍ അവര്‍ക്ക് ആത്മവിശ്വാസം നല്‍കാനും സാധിച്ചിരുന്ന മികച്ച ആത്മീയനേതാവായിരുന്നു മാര്‍ ജേക്കബ് തൂങ്കുഴിയെന്ന് മേജര്‍ ആര്‍ച്ച്ബിഷപ് അനുസ്മരിച്ചു.
മലബാറിന്റെ സമഗ്ര പുരോഗതിക്ക്, പ്രത്യേകിച്ച് കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകള്‍ ഉള്‍പ്പെടുന്ന മാനന്തവാടി രൂപതയ്ക്കും കോഴിക്കോട്, മലപ്പുറം ജില്ലകള്‍ ഉള്‍പ്പെടുന്ന താമരശേരി രൂപതയ്ക്കും അദ്ദേഹം നല്കിയ സംഭാവനകള്‍ നിസ്തുലമാണ്. കുടിയേറ്റജനതയുടെ ഒപ്പം നടന്നു ജീവിതം കരുപ്പിടിപ്പിക്കാന്‍ അവരെ സഹായിച്ച നല്ല ഇടയനായിരുന്നു അദ്ദേഹം. തൃശൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്ത എന്ന നിലയില്‍ അതിരൂപതയുടെ സമഗ്രപുരോഗതിക്കും വിശ്വാസത്തിന്റെ വളര്‍ച്ചയ്ക്കും വേണ്ടി മാര്‍ ജേക്കബ് തൂങ്കുഴി നല്കിയ നേതൃത്വം എന്നും ഓര്‍മിക്കപ്പെടുന്നതാണ്.
വൈദികപരിശീലനം ജീവിതഗന്ധിയാക്കി മാറ്റുന്നതിനും പ്രായോഗിക പരിശീലനത്തിനു പ്രാധാന്യം നല്‍കുന്നതിനും അദ്ദേഹം നടത്തിയ ശ്രമഫലമായിരുന്നു മേരിമാതാ മേജര്‍ സെമിനാരിയെന്ന് മാര്‍ തട്ടില്‍ അനുസ്മരിച്ചു. മാര്‍ ജേക്കബ് തൂങ്കുഴിയുമായി വര്‍ഷങ്ങളായുള്ള ബന്ധമാണ് തനിക്കുണ്ടായിരുന്നതെന്നും മേജര്‍ ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു.
പരിചയപ്പെടുന്ന ഏതൊരാളിലും നന്മയുടെ ഒരു അംശം കണ്ടെത്തുകയും അത് ഓര്‍മിച്ചുവച്ച് പറയുകയും ചെയ്യുന്ന ഒരു വലിയ മനസായിരുന്നു അദ്ദേഹത്തിന്റേത്. 2007 മുതല്‍ അദ്ദേഹം സഭാഭരണത്തില്‍നിന്നു വിരമിച്ചെങ്കിലും വിശ്രമജീവിതം എന്നത് വെറുമൊരു വിളിപ്പേരില്‍ ഒതുക്കിക്കൊണ്ടായിരുന്നു ജീവിച്ചത്. എല്ലാക്കാര്യത്തിലും എല്ലായിടത്തും ഓടിയെത്തിയ അദ്ദേഹം ജീവിതത്തിലുടനീളം തന്റെ പൗരോഹിത്യ ശുശ്രൂഷയെ സേവനംകൊണ്ടും സ്നേഹംകൊണ്ടും ലാളിത്യംകൊണ്ടും അന്വര്‍ഥമാക്കിയിരുന്നു.
ദൈവസ്നേഹത്തിന്റെ ജ്വലിക്കുന്ന പ്രതിഫലനമായി, സുവിശേഷസന്ദേശം ജീവിതത്തില്‍ പകര്‍ത്തി സൗമ്യ സാന്നിധ്യമായി മാറിയ മാര്‍ ജേക്കബ് തൂങ്കുഴിയുടെ വേര്‍പാടില്‍ ദുഃഖിക്കുന്ന എല്ലാവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹത്തിന് ആദരാഞ്ജലികള്‍ നേരുകയും ആത്മശാന്തിക്കായി പ്രാര്‍ഥിക്കുകയും ചെയ്യുന്നുവെന്നും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.
മാര്‍ തൂങ്കുഴി ; ധൈര്യപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്ത പിതാവ്: കർദിനാൾ മാർ ആലഞ്ചേരി
കാക്കനാട്: അഭിവന്ദ്യ തൂങ്കുഴി പിതാവിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. എല്ലായ്പ്പോഴും സൗമ്യതയും ശാന്തതയും പുലർത്തിയിരുന്ന പിതാവ് എതിരഭിപ്രായങ്ങൾ പോലും സഹിഷ്ണതയോടെയാണ് ശ്രവിച്ചിരുന്നത്. എല്ലാവരോടും സ്നേഹപൂർവം ഇടപെടാനുള്ള സവിശേഷ സിദ്ധിക്ക് ഉടമയായിരുന്നു അദ്ദേഹം. ക്രിസ്തുദാസി സന്യാസിനീസമൂഹത്തിന്റെ സ്ഥാപനത്തിലും വളർച്ചയിലും അദ്ദേഹത്തിന്റെ നിർണായകമായ ഇടപെടലുണ്ടായിരുന്നു.
മേജർ ആർച്ച്ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട എന്നെ പിതാവ് ധൈര്യപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്തു. സിബിസിഐയുടെ വൈസ് പ്രസിഡന്റായി രണ്ടുതവണ തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഭാരതസഭയിലെതന്നെ ശ്രദ്ധേയനായ ആർച്ച്ബിഷപ്പായിരുന്നു. അദ്ദേഹത്തിന്റെ നിസ്വാർഥ സേവനങ്ങൾക്ക് സഭാസമൂഹത്തിന്റെ കൃതജ്ഞതയോടൊപ്പം ആദരാഞ്ജലികളും അർപ്പിക്കുന്നു.
ഭൂപതിവ് ചട്ട ഭേദഗതി റദ്ദാക്കണം: കര്‍ഷക മഹാപഞ്ചായത്ത്
കോട്ടയം: ഭൂനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഗുരുതരമായ വീഴ്ച സര്‍ക്കാറിന് ഉണ്ടായി എന്നാണ് അതിന്റെ ചട്ട രൂപീകരണത്തിലൂടെ വ്യക്തമായിരിക്കുന്നതെന്ന് 111 സ്വതന്ത്ര കര്‍ഷക സാമൂഹിക സംഘടനകളുടെ അപ്പക്സ് ബോഡിയായ കർഷക മഹാപഞ്ചായത്ത്.
അതുകൊണ്ട് 2023ല്‍ കൊണ്ടുവന്ന ഭൂഭേദഗതി നിയമം റദ്ദാക്കണമെന്നും 1960ലെ നിയമത്തിലെ സെക്ഷന്‍ 7(1) നല്കുന്ന അധികാരമുപയോഗിച്ച് കൃഷിക്കും വീടിനും എന്ന വിവിധ ചട്ടങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടത് ഇതര ഉപയോഗങ്ങള്ക്കുമെന്ന വ്യവസ്ഥ കൂട്ടിച്ചേര്‍ത്ത് പരിഹരിക്കുകയാണ് വേണ്ടതെന്നും കർഷക മഹാപഞ്ചായത്ത് നേതാക്കൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
60 വര്‍ഷക്കാലമായി ആവശ്യപ്പെടുന്നു എന്നുള്ള പെരുനുണയും കര്‍ഷകര്‍ക്ക് വലിയ ആശ്വാസം പകരുന്നു എന്നുള്ളതും ബോധപൂര്‍വം ഈ ജനതയെ വഞ്ചിക്കുന്നതിനു വേണ്ടി നടത്തുന്ന ഹീന നീക്കമാണ്. പുതിയ വ്യവസ്ഥയില്‍ വീട് നിർമാണം പോലും നിരോധിക്കപ്പെട്ട സാഹചര്യമാണ് ഉരുത്തിരിഞ്ഞിട്ടുള്ളത്.
ഭൂമി ഈടിന്മേല് ബാങ്കിലോണുകള് വരെ തടസപ്പെടും. ഇതടക്കം ഒട്ടനവധി ദുരന്തങ്ങളാണ് ഈ നിയമം മുന്നോട്ടുവയ്ക്കുന്നത്. അതുകൊണ്ട് ഈ നിയമ ഭേദഗതിയില്‍നിന്ന് അടിയന്തരമായി പിന്മാറി പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ സംസ്ഥാനതലത്തില്‍ സമരം പോരാട്ടങ്ങള്‍ ശക്തിപ്പെടുത്താനും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുമാണ് തീരുമാനം.
സുധാകരൻ നന്പൂതിരി ഗുരുവായൂർ മേൽശാന്തി
ഗുരുവായൂർ: ക്ഷേത്രം മേൽശാന്തിയായി പാലക്കാട് ശ്രീകൃഷ്ണപുരം വലംപിരിമംഗലം മൂർത്തിയേടത്തുമന എം.എസ്.എൻ. സുധാകരൻ നന്പൂതിരി(59)യെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.
ആദ്യമായാണ് ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയാകുന്നത്. ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. പ്രിൻസിപ്പലാണ്. എഴുത്തുകാരനും സംഗീതജ്ഞനും മൃദംഗം, ഘടം കലാകാരനുമാണ്.
അടിയന്തരപ്രമേയ ചർച്ച: മന്ത്രിയുടെ പ്രസംഗത്തിനിടെ സഭ ബഹിഷ്കരിച്ചു പ്രതിപക്ഷം
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ വ്യാപനത്തേക്കുറിച്ചു നിയമസഭയിൽ നടന്ന അടിയന്തരപ്രമേയ ചർച്ചയ്ക്ക് ആരോഗ്യമന്ത്രി വീണാ ജോർജ് മറുപടി പറയുന്നതിനിടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
പ്രമേയ അവതാരകനായ എൻ. ഷംസുദ്ദീനെ അപമാനിച്ച് മന്ത്രി നടത്തിയ പരാമർശങ്ങൾക്കു മറുപടി നൽകാൻ അവസരം നൽകിയില്ലെന്നു കുറ്റപ്പെടുത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ ബഹിഷ്കരണം. മസ്തിഷ്കജ്വരം നിയന്ത്രിക്കുന്നതിലും പ്രതിരോധിക്കുന്നതിലും സർക്കാർ ഇരുട്ടിൽ തപ്പുകയാണെന്ന് പ്രമേയം അവതരിപ്പിച്ചു കൊണ്ട് ഷംസുദ്ദീൻ കുറ്റപ്പെടുത്തിയിരുന്നു.
ഷംസുദ്ദീന്റെ മണ്ഡലത്തിലുൾപ്പെടെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ ആലോചനായോഗങ്ങളേക്കുറിച്ചു വിശദമാക്കിയ മന്ത്രി, ഷംസുദ്ദീൻ മണ്ഡലത്തിലെങ്ങുമില്ലേ എന്നു ചോദിച്ചതാണ് ഷംസുദ്ദീനെയും പ്രതിപക്ഷത്തെയും ചൊടിപ്പിച്ചത്.
ഇതിനു മറുപടി പറയുന്നതിനായി ഷംസുദീൻ എഴുന്നേറ്റെങ്കിലും മന്ത്രി വഴങ്ങിയില്ല. സ്പീക്കറോട് അഭ്യർഥിച്ചെങ്കിലും വിശദീകരണത്തിന് അനുമതി ലഭിച്ചില്ല. ഇതോടെ ഷംസുദ്ദീൻ സ്വന്തം സീറ്റിൽ നിന്ന് എഴുന്നേറ്റ് മുൻഭാഗത്തേക്കു നടന്നു വന്നു. പ്രതിപക്ഷ അംഗങ്ങളും പ്രതിഷേധവുമായി എഴുന്നേറ്റു. ഇതിനിടെ ഷംസുദീൻ നടത്തിയ പരാമർശം ശരിയായില്ലെന്നു സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു.
എന്നാൽ ഷംസുദ്ദീന്റെ പരാമർശം എന്തെന്നു കേൾക്കാമായിരുന്നില്ല. ഒരു അംഗത്തേക്കുറിച്ച് മന്ത്രി തെറ്റിദ്ധാരണാജനകമായ പരാമർശം നടത്തിയാൽ അതിൽ വിശദീകരണം നൽകാൻ അംഗത്തിന് അവകാശമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. എന്നാൽ ഷംസുദ്ദീന്റെ പരാമർശത്തേക്കുറിച്ചായിരുന്നു സ്പീക്കർ വീണ്ടും പറഞ്ഞത്.
ഷംസുദ്ദീൻ ഒന്നും പറഞ്ഞിട്ടില്ലെന്നു പ്രതിപക്ഷ നേതാവും പറഞ്ഞു. ഉടൻ തന്നെ ബഹിഷ്കരണം പ്രഖ്യാപിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി. സ്വന്തം സീറ്റിൽ നിന്നു മാറിനിന്ന് ബഹളത്തിനിടയിൽ അംഗങ്ങൾ നടത്തുന്ന പരാമർശങ്ങൾ രേഖകളിൽ ഉണ്ടാകില്ല.
ഒരു അടിയന്തരപ്രമേയം പോയ വഴി
സാബു ജോണ്‍
തിരുവനന്തപുരം: ആരോഗ്യവകുപ്പിനേക്കുറിച്ച് വിമർശനം അഴിച്ചു വിടുന്ന പ്രതിപക്ഷം ആരുടെയോ ക്വട്ടേഷൻ എടുത്തിരിക്കുകയാണെന്നായിരുന്നു ഭരണപക്ഷത്തുള്ള പലരുടെയും പക്ഷം. അമീബിക് മസ്തിഷ്കജ്വരമായിരുന്നു ചർച്ചയ്ക്കു വന്നത്. അപ്പോൾ പിന്നെ അമീബയുടെ ക്വട്ടേഷനാണോ എടുത്തതെന്നായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
തുടർച്ചയായ രണ്ടാം ദിവസവും അടിയന്തരപ്രമേയത്തിന് അനുമതി നൽകാൻ തീരുമാനിച്ചപ്പോൾ ആഹ്ലാദിച്ചത് ഭരണപക്ഷമാണ്. ചർച്ചയാകാമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചപ്പോൾ ഭരണപക്ഷാംഗങ്ങൾ ഡസ്കിലടിച്ച് സന്തോഷം പ്രകടിപ്പിച്ചു. തങ്ങൾ അവതരിപ്പിച്ച പ്രമേയത്തിൽ ചർച്ചയാകാമെന്നു സർക്കാർ സമ്മതിച്ചെങ്കിൽ അതു തങ്ങളുടെ വിജയമല്ലേ എന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോദിച്ചു. പിന്നാലെ പ്രസംഗിച്ച പ്രതിപക്ഷത്തു നിന്നുള്ള മറ്റംഗങ്ങളും ഇതേ ചോദ്യം ഉയർത്തി.
ഭരണപക്ഷം പക്ഷേ അങ്ങനെയല്ല ചിന്തിക്കുന്നത്. ഇടതുപക്ഷത്തിന്റെ ഉന്നതമായ ജനാധിപത്യമൂല്യവും അമീബിക് മസ്തിഷ്കജ്വരത്തേക്കുറിച്ച് ജനങ്ങൾ അറിയേണ്ട കാര്യങ്ങൾ അറിയിക്കുവാനുമാണു ചർച്ചയ്ക്കു സമ്മതിച്ചതെന്നാണ് ഡി.കെ. മുരളി പറഞ്ഞത്. ഒരുകാര്യം ഭരണപക്ഷക്കാർക്ക് ഉറപ്പാണ്. കേരളത്തിലെ ആരോഗ്യമേഖല ഒന്നിനും കൊള്ളില്ലെന്നു പറഞ്ഞു പരത്തുന്നതിനു പിന്നിൽ പ്രതിപക്ഷത്തിനു കൃത്യമായ ഉദ്ദേശ്യമുണ്ട്.
അത് സ്വകാര്യമേഖലയെ സഹായിക്കാനാണ്. എറണാകുളത്തെ ആശുപത്രി ലോബിയേക്കുറിച്ചും ചിലർ പറഞ്ഞു. പ്രതിപക്ഷത്തിനും ഇക്കാര്യത്തിൽ വ്യക്തമായ ബോധ്യമുണ്ട്. സർക്കാർ ആശുപ്രത്രികളെ ഒന്നിനും കൊള്ളില്ലാത്തതാക്കി സ്വകാര്യ മേഖലയെ സഹായിക്കുകയാണത്രെ സർക്കാരും ഭരണപക്ഷവും ചെയ്യുന്നത്. രണ്ടു മണിക്കൂർ ചർച്ചയ്ക്കൊടുവിലും ഈ തർക്കത്തിനു തീർപ്പുണ്ടായില്ല.
കേരളം നന്പർ വണ്‍ എന്നു വെറുതേ തള്ളുന്നതിൽ കാര്യമില്ലെന്നാണ് പ്രമേയ അവതാരകനായ എൻ. ഷംസുദ്ദീനു പറയാനുള്ളത്. സഭ നിർത്തിവച്ചുള്ള ചർച്ചയിലും മോൻസ് ജോസഫിനു വലിയ വിശ്വാസമില്ല. കഴിഞ്ഞ ദിവസം പോലീസ് അതിക്രമങ്ങളേക്കുറിച്ചു വിശാലമായി ചർച്ച ചെയ്തിട്ടും മറുപടി പറഞ്ഞപ്പോൾ മുഖ്യമന്ത്രി കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടെടുത്തതോടെയാണ് ഈ ചർച്ചയിൽ മോൻസിനു വിശ്വാസം നഷ്ടപ്പെട്ടത്. ആരോഗ്യമന്ത്രി മികച്ച അവതാരകയാണെന്നു നജീബ് കാന്തപുരം സമ്മതിക്കും. പക്ഷേ ആരോഗ്യമന്ത്രി എന്ന നിലയിൽ വൻ പരാജയമാണത്രെ.
വകുപ്പിനേക്കുറിച്ചു പറഞ്ഞ എല്ലാ കുറ്റങ്ങൾക്കും കുറവുകൾക്കുമുള്ള മറുപടിയും രേഖകളുമെല്ലാമായാണ് മന്ത്രി വീണാ ജോർജ് മറുപടിക്ക് എത്തിയത്. രൂക്ഷമായി വിമർശിച്ചവരെ മന്ത്രി തിരിച്ചും വിമർശിച്ചു. പ്രമേയാവതാരകനായ എൻ. ഷംസുദ്ദീന്റെ മണ്ഡലത്തിൽ ഈ വിഷയത്തിൽ പ്രത്യേക യോഗം നടത്തിയതു ചൂണ്ടിക്കാട്ടിയ മന്ത്രി, ഷംസുദ്ദീൻ മണ്ഡലത്തിലെങ്ങുമില്ലേ എന്നു ചോദിച്ചപ്പോൾ ഷംസുദ്ദീനു കൊണ്ടു. വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും മന്ത്രി വഴങ്ങിയില്ല.
സ്പീക്കറും ഇടപെട്ടില്ല. ഷംസുദ്ദീൻ പ്രതിഷേധിച്ചു കൊണ്ടു മെല്ലെ മുൻനിരയിലേക്കു നീങ്ങി. പ്രതിപക്ഷാംഗങ്ങളും എഴുന്നേറ്റു. ഇതിനിടെ പെട്ടെന്ന് സ്പീക്കറുടെ ശബ്ദം ഉയർന്നു. ഷംസുദ്ദീൻ നടത്തിയ പരാമർശം ശരിയായില്ലെന്നു സ്പീക്കർ പറഞ്ഞു. ഷംസുദ്ദീനു വിശദീകരണം നൽകാൻ അവകാശമുണ്ടെന്നു പ്രതിപക്ഷ നേതാവ് വാദിച്ചെങ്കിലും ഷംസുദ്ദീന്റെ പരാമർശത്തിൽ പിടിച്ചു നിൽക്കുകയായിരുന്നു സ്പീക്കർ. ഷംസുദ്ദീൻ പറഞ്ഞതെന്തെന്നു പലരും കേട്ടില്ല. അതെന്താണെന്ന് സ്പീക്കറും പറഞ്ഞില്ല. ഒന്നും പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവും വാദിച്ചു.
വിളിച്ചു പറയുന്നതൊന്നും രേഖയിലുണ്ടാകില്ലാത്തതിനാൽ ഇതിലുള്ള ദുരൂഹത അങ്ങനെ തന്നെ തുടരും. ഇതിനിടെ മന്ത്രി സജി ചെറിയാൻ രംഗത്തെത്തിയെങ്കിലും സ്പീക്കർ പ്രോത്സാഹിപ്പിച്ചില്ല. എന്തു പറയുമെന്ന് നിശ്ചയമില്ലാത്തതു കൊണ്ടാ കാം. ഷംസുദ്ദീനോടു കാട്ടിയ അനീതി ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു പുറത്തിറങ്ങി. അവകാശവാദങ്ങളും നേട്ടങ്ങളും രേഖയിൽ കയറാനായി മന്ത്രി കുറച്ചു കാര്യങ്ങൾ കൂടി പറഞ്ഞ് അവസാനിപ്പിച്ചു.
ഇതിനിടയിലും രണ്ട് അംഗങ്ങൾ സഭയ്ക്കു പുറത്തു സത്യഗ്രഹമിരിക്കുന്നുണ്ടായിരുന്നു. അവരുടെ കാര്യം ഭരണപക്ഷമോ പ്രതിപക്ഷമോ ഓർത്തതായി കണ്ടില്ല. ഭരണപക്ഷത്തെ പി. ബാലചന്ദ്രൻ മാത്രം ഒരു പരിഹാസ പരാമർശം നടത്തി.
ഇന്നലത്തെ പ്രമേയം പാളിപ്പോയതിന്റെ രണ്ട് അടയാളങ്ങൾ പുറത്തുണ്ട്. സമരസംഘടന എന്നവകാശപ്പെടുന്ന പാർട്ടിയുടെ നേതാവിനു സമരം ചെയ്യുന്നവരോടുള്ള ഈ സമീപനം അപമാനകരമാണെന്നു പറഞ്ഞ് മുസ് ലിം ലീഗിലെ നജീബ് കാന്തപുരം ബാലചന്ദ്രനോടുള്ള പ്രതിഷേധം രേഖപ്പെടുത്തി.
ലൈഫ് വീടുകൾക്കും രക്ഷയില്ല; ദീപിക വാർത്ത നിയമസഭയിൽ
തിരുവനന്തപുരം: ലൈഫ് വീടുകൾക്കും രക്ഷയില്ലെന്ന ദീപിക വാർത്ത നിയമസഭയിൽ. ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് വീടു നിർമാണത്തിനു പണം നൽകാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായതു സംബന്ധിച്ച ദീപിക പ്രസിദ്ധീകരിച്ച വാർത്തയാണ് ലൈഫ് പദ്ധതിയിലെ പ്രതിസന്ധി സംബന്ധിച്ച ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിക്കവേ കോണ്‍ഗ്രസിലെ പി.സി. വിഷ്ണുനാഥ് ഉയർത്തിക്കാട്ടിയത്.
ലൈഫ് പദ്ധതിയുടെ ആദ്യ ഗഡു ലഭിച്ചതിനെ തുടർന്ന് അടിസ്ഥാന നിർമാണം പൂർത്തിയാക്കിയവർക്ക് രണ്ടും മൂന്നും ഗഡു പണം ലഭിക്കാത്തതിനാൽ നിർമാണം പ്രതിസന്ധിയിലായിരിക്കുകയാണെന്നു ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിക്കവേ പി.സി. വിഷ്ണുനാഥ് ആരോപിച്ചു.
ലൈഫ് പദ്ധതിയിൽ 1500 കോടി രൂപ കൂടി വായ്പയെടുക്കുന്നതോടെ ഗുണഭോക്താക്കൾക്ക് തുടർഗഡുക്കൾ തടസമില്ലാതെ വിതരണം ചെയ്യാനാകുമെന്ന് മന്ത്രി എം.ബി. രാജേഷ് മറുപടി പറഞ്ഞു.
സർക്കാരിന്റെ കാലാവധി കഴിയുന്പോൾ ആറു ലക്ഷം പേർക്ക് സ്വന്തം വീട് ഉറപ്പാക്കാനാകും. 2017 മുതൽ ഇതുവരെ 4,62,412 പേരുടെ ഭവനനിർമാണം പൂർത്തിയായി. കരാറൊപ്പിട്ടത് 5,95,536 പേരാണ്. ലൈഫിൽ കേന്ദ്രവിഹിതം 48000 രൂപ മാത്രമാണ്. വീടു നിർമാണത്തിന് 1.35ലക്ഷം രൂപയാണ് കേന്ദ്രം കണക്കാക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ പണം നൽകുന്നത് കേരളത്തിലാണ്. ഇതുവരെ ലൈഫിൽ 18,885 കോടി രൂപയാണ് ചെലവഴിച്ചത്. ഇതിൽ 2080 കോടി മാത്രമാണ് കേന്ദ്രവിഹിതം.
16,000 കോടിയും സംസ്ഥാനം കണ്ടെത്തിയതാണ്. സാന്പത്തിക ബാധ്യതയുള്ളതിനാൽ 4 ലക്ഷമെന്ന വിഹിതം ഇനിയും കൂട്ടാനാവില്ലെന്നും പി.സി. വിഷ്ണുനാഥിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
സത്യവാങ്മൂലം തിരുത്തി നൽകിയിട്ടില്ലെന്ന് മന്ത്രി വാസവൻ
തിരുവനന്തപുരം : ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച് ഉമ്മൻചാണ്ടി സർക്കാർ നൽകിയ അഡീഷണൽ സത്യവാങ്മൂലം തുടർന്നുവന്ന എൽഡിഎഫ് സർക്കാർ തിരുത്തി നൽകിയിട്ടില്ലെന്നു മന്ത്രി വി.എൻ. വാസവൻ.
ശബരിമലയിൽ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികൾ വിശാലബഞ്ചിന്റെ പരിഗണനയിലാണ്. പുനഃപരിശോധനാ ഹർജികൾ നിലനിൽക്കുമോ എന്ന വിഷയം മാത്രമാണു നിലവിൽ സുപ്രീംകോടതി പരിഗണിക്കുന്നത്. തുടർനടപടികൾ ആരംഭിക്കാത്ത സാഹചര്യത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കേണ്ട നിലപാടു പരിശോധിക്കേണ്ടതായി വന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
കൃഷിക്കും കാർഷിക വ്യവസായ സംരംഭങ്ങൾക്കുമായി 2024-25 സാന്പത്തിക വർഷത്തിൽ കേരളബാങ്കിൽ നിന്നും 4552 കോടി രൂപ വിതരണം നടത്തിയിട്ടുണ്ടന്നും അദ്ദേഹം അറിയിച്ചു.
വിഎഫ്പിസികെയിൽ വൈവിധ്യവത്കരണം നടപ്പാക്കുമെന്നു കൃഷിമന്ത്രി
തിരുവനന്തപുരം: കൃഷി വകുപ്പിനു കീഴിലുള്ള സ്വയംഭരണ കന്പനിയായ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കേരളയിൽ വൈവിധ്യവത്കരണം നടപ്പാക്കുമെന്നു മന്ത്രി പി. പ്രസാദ് നിയമസഭയിൽ അറിയിച്ചു.
ആദ്യഘട്ടത്തിൽ വിഎഫ്പിസികെയുടെ ഭരണപരമായ ചെലവുകൾ കുതിച്ചു കയറുന്നത് അടക്കമുള്ള വിഷയങ്ങൾ പഠന വിധേയമാക്കാൻ കൃഷി വകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
രണ്ടു ലക്ഷത്തോളം കർഷകർ അടങ്ങുന്ന കന്പനിയെ പുനരുദ്ധരിക്കാൻ സാങ്കേതിക ഉപദേശങ്ങൾ അടക്കം നൽകാൻ സമിതിയോടു നിർദേശിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കും.
വിഎഫ്പിസികെയിലെ ജീവനക്കാർക്ക് ശന്പളവും കർഷകർക്ക് കാർഷിക ഉത്പന്നങ്ങൾ വിതരണം നടത്തിയതിന്റെ വിലയും ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നു മോൻസ് ജോസഫ് സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.
കവുങ്ങു കർഷകരുടെ കടങ്ങൾക്ക് മോറട്ടോറിയം പ്രഖ്യാപിക്കുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നു എൻ.എ. നെല്ലിക്കുന്നിന്റെ സബ്മിഷന് മന്ത്രി പി. പ്രസാദ് മറുപടി നൽകി.
ന്യൂറോളജിസ്റ്റുമാരുടെ സംസ്ഥാന സമ്മേളനം
കണ്ണൂർ: ന്യൂറോളജിസ്റ്റുകളുടെയും ന്യൂറോ സർജൻമാരുടെയും അഖിലേന്ത്യാ സംയുക്ത സംഘടനയായ ന്യുറോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ (കൈരളി ന്യൂറോസയൻസ് സൊസൈറ്റി ) അർധവാർഷിക സംസ്ഥാന സമ്മേളനം 20, 21 തീയതികളിൽ കണ്ണൂരിൽ നടക്കും.
പയ്യാന്പലം കൃഷ്ണ ബീച്ച് റിസോർട്ടിൽ 20ന് വൈകുന്നേരം ആറിന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പീയൂഷ് നന്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിൽ ന്യൂറോളജി, ന്യൂറോ സർജറി എന്നീ വിഷയങ്ങളിലെ നൂതന പ്രവണതകളെക്കുറിച്ച് വിദഗ്ദ്ധർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. കേരളത്തിലെ മുഴുവൻ മെഡിക്കൽ കോളജുകളിലേയും ആശുപത്രികളിലേയും ന്യൂറോളജി-ന്യൂറോ സർജറി അധ്യാപകരും ഡോക്ടർമാരും പിജി വിദ്യാർഥികളും പങ്കെടുക്കും.
ഗുരുവായൂര്‍ ദേവസ്വം ഭേദഗതി ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു
തിരുവനന്തപുരം: ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനും അംഗങ്ങള്‍ക്കും ഓണറേറിയവും സിറ്റിങ് ഫീസും അനുവദിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന 2025 ലെ ഗുരുവായൂര്‍ ദേവസ്വം ഭേദഗതി ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.
ദേവസ്വം മന്ത്രി വി.എന്‍.വാസവനാണ് ബില്‍ അവതരിപ്പിച്ചത്. 1978 ലെ നിയമ പ്രകാരം ചെയര്‍മാനും അംഗങ്ങളും ദിനബത്തയും യാത്രപ്പടിയുമല്ലാതെ മറ്റൊരു പ്രതിഫലവും വാങ്ങരുതെന്നാണ് വ്യവസ്ഥ.
ഗുരുവായൂരിലെ പ്രതിമാസ വരുമാനം അഞ്ചുമുതല്‍ ആറരകോടി രൂപ വരെയാണ്. ക്ഷേത്രത്തില്‍ വിവിധതരത്തിലുള്ള വികസനപ്രവര്ത്തനങ്ങല് നടക്കുമ്പോള്‍ 1978 സാഹചര്യങ്ങള്‍ വച്ച് നിശ്ചയിച്ചിരുന്ന കാര്യങ്ങളില്‍ മാറ്റം വരുത്തേ തുണ്ടെന്ന് ബില്‍ അവതരിപ്പിച്ചു കൊണ്ട് മന്ത്രി വ്യക്തമാക്കി.
കയര്‍ തൊഴിലാളി ക്ഷേമ സെസ്: കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പിനു ശ്രമിക്കുമെന്ന് മന്ത്രി പി. രാജീവ്
തിരുവനന്തപുരം: കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്ക് സെസ് പിരിക്കുന്നതു സംബന്ധിച്ച് കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പിന് ശ്രമിക്കുമെന്ന് മന്ത്രി പി. രാജീവ്.
നിയമസഭയില്‍ 2025 ലെ കേരള കയര്‍ തൊഴിലാളി ക്ഷേമനിധി(ഭേദഗതി) ബില്ലിന്മേല് നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
സെസ് പിരിക്കുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് കമ്പനികളുമായും തൊഴിലാളികളുമായി ചേര്‍ന്ന് കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അമീബിക് മസ്തിഷ്കജ്വരം ; ആക്ഷൻ പ്ലാനിന് രൂപംനൽകി: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: അമീബിക് മസ്തിഷ്കജ്വരം പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വ്യക്തമായ മാർഗനിർദേശങ്ങൾ ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതിന്റെ അടിസ്ഥാനത്തിൽ ആക്ഷൻ പ്ലാനും രൂപീകരിച്ചിട്ടുണ്ട്.
അമീബിക് മസ്തിഷ്കജ്വരം തുടക്കത്തിൽതന്നെ കണ്ടെത്തി രോഗിയെ രക്ഷപ്പെടുത്തുന്നതിനാണ് സർക്കാർ പ്രാധാന്യം കൊടുക്കുന്നത്. സർക്കാർ ആശുപത്രികളിൽ ഒന്നും നടക്കുന്നില്ലെന്നു വരുത്തിത്തീർക്കാനുള്ള ബോധപൂർവമായ ശ്രമം നടന്നുവരുന്നുണ്ട്. ആരോഗ്യമേഖലയിൽ വിവിധ സ്ഥാപനങ്ങൾക്ക് 2000 കോടി രൂപ കൊടുത്തുതീർക്കാനുണ്ടെന്ന് പ്രതിപക്ഷം പറയുന്നു.
പാവപ്പെട്ടവർക്കു വലിയ തോതിൽ ചികിത്സ നൽകുന്നുണ്ടെന്നുള്ളതിന്റെ തെളിവാണിത്.
2015-16 ൽ യുഡിഎഫ് സർക്കാർ പദ്ധതി വിഹിതത്തിന്റെ അഞ്ചു ശതമാനം ആരോഗ്യമേഖലയ്ക്കായി നീക്കിവച്ചെങ്കിൽ ഇപ്പോൾ അത് 7.18 ശതമാനമായി വർധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അമീബിക് മസ്തിഷ്കജ്വരം ; ആരോഗ്യവകുപ്പ് ഇരുട്ടിൽ തപ്പുന്നു: വി.ഡി. സതീശൻ
തിരുവനന്തപുരം: അമീബിക് മസ്തികജ്വരത്തെ പ്രതിരോധിക്കുന്നതിൽ ആരോഗ്യവകുപ്പ് ഇരുട്ടിൽ തപ്പുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കാരണം കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ കേന്ദ്ര ഏജൻസികളുടെയോ മറ്റ് വിദഗ്ധ ഏജൻസികളുടെയോ സഹായം തേടണം.
അമീബിക് മസ്തിഷ്കജ്വരം വ്യാപിക്കുന്നു എന്നു കാട്ടി പ്രതിപക്ഷം നോട്ടീസ് നൽകിയ അടിയന്തരപ്രമേയത്തിന്റെ ചർച്ചയിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്. കഴിഞ്ഞ കാലങ്ങളിൽ കേരളം ആരോഗ്യരംഗത്ത് നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. എന്നാൽ കുറെ വർഷങ്ങളായി ഇതെല്ലാം നിശ്ചലാവസ്ഥയിലാണ്.
കേരളത്തിൽ ആദ്യത്തെ മസ്തിഷ്കജ്വരം കേസ് റിപ്പോർട്ട് ചെയ്യുന്നത് 2016 ലാണ്. എന്നാൽ ഇത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കുഴപ്പമാണെന്നു വരുത്തിത്തീർക്കാനാണ് ആരോഗ്യമന്ത്രി ശ്രമിക്കുന്നത്. അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ഉറവിടം കണ്ടെ ത്തുന്നതിലും പൊതുജനങ്ങൾക്ക് ആവശ്യമായ മുന്നറിയിപ്പു നൽകുന്നതിലും സർക്കാർ പരാജയപ്പെട്ടെന്നും സതീശൻ കുറ്റപ്പെടുത്തി.
സാനിറ്ററി മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുമെന്നു മന്ത്രി രാജേഷ്
തിരുവനന്തപുരം: കേരളത്തിലെ മുഴുവൻ സാനിറ്ററി മാലിന്യവും സംസ്കരിക്കാനാകുന്ന പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് മന്ത്രി എം.ബി രാജേഷ് നിയമസഭയിൽ പറഞ്ഞു.
തൃശൂർ കോർപറേഷൻ, പാലക്കാട്, വർക്കല നഗരസഭ, എളവള്ളി, കൊരട്ടി പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ സാനിറ്ററി മാലിന്യ സംസ്കരണത്തിനായി ഡബിൾ ചേംബർ ഇൻസിനറേറ്ററുകൾ പ്രവർത്തിക്കുന്നുണ്ട്.
ഇനി നാല് റീജണൽ പ്ലാന്റുകൾ കൂടി വരുമെന്നും വി.കെ. പ്രശാന്തിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
ബ്രഹ്മപുരത്ത് ഒൻപത് ലക്ഷം മെട്രിക് ടണ്ണിലധികം മാലിന്യത്തിൽ 90 ശതമാനവും നീക്കിക്കഴിഞ്ഞു. 10 ശതമാനം അവശേഷിക്കുന്നത് ഒരു മാസത്തിനകം നീക്കും. മാത്രമല്ല, അവിടെ ഏതാണ്ട് 93 കോടി രൂപ ചെലവിൽ പ്രതിദിനം 150 ടണ്‍ ജൈവമാലിന്യം സംസ്കരിക്കാൻ കഴിയുന്ന കംപ്രസ്ഡ് ബയോ ഗ്യാസ് പ്ലാന്റ് പണി പൂർത്തിയായിക്കഴിഞ്ഞു. ട്രയൽ റണ്‍ വിജയകരമായി നടത്തി.
ക്ഷേത്രങ്ങളിലേക്ക് ടൂറിസം പാക്കേജുമായി ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: കേരളത്തിലെ അഞ്ച് ദേവസ്വം ബോര്‍ഡുകളുടെയും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഭാവിയില്‍ സംസ്ഥാനത്തെ പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ആരാധന നടത്തുന്ന രീതിയില്‍ പ്രത്യേക ടൂറിസം പാക്കേജ് തയാറാക്കുമെന്ന് ദേവസ്വം മന്ത്രി വി.എന്‍. വാസവന്.
നിയമസഭയില്‍ 2025 ലെ ഗുരുവായൂര്‍ ദേവസ്വം(ഭേദഗതി) ബില്ലിന്മേല് നടന്ന ചര്‍ച്ചയ്ക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കെഎസ്ആര്‍ടിസിയുമായി കൈകോര്ത്തുകൊണ്ടാകും പദ്ധതി വിഭാവനം ചെയ്യുക. ഇതുസംബന്ധിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരുമായി ചര്‍ച്ച നടത്തിയതായും മന്ത്രി അറിയിച്ച ു.
അപകടത്തിനു ശേഷം ഉമാ തോമസ് നിയമസഭയിൽ
തിരുവനന്തപുരം: അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കോണ്‍ഗ്രസ് അംഗം ഉമാ തോമസ് ഇന്നലെ വീണ്ടും നിയമസഭയിലെത്തി. കഴിഞ്ഞ ഡിസംബറിലുണ്ടായ അപകടത്തിനു ശേഷം ചേർന്ന സമ്മേളനങ്ങളിൽ ഉമാതോമസ് അവധിക്ക് അപേക്ഷിച്ചിരുന്നു.
കഴിഞ്ഞ ദിവസം നിയമസഭാ സബ്ജക്ട് കമ്മിറ്റി യോഗത്തിൽ പങ്കെടുത്തെങ്കിലും സമ്മേളനത്തിനെത്തിന് എത്തിയിരുന്നില്ല. ഇന്നലെ സഭയിൽ എത്തിയ ഉമാ തോമസിനെ ഭരണ- പ്രതിപക്ഷ ഭേദമില്ലാതെ അംഗങ്ങൾ കുശലാന്വേഷണത്തോടെ സ്വീകരിച്ചു.
കലൂർ സ്റ്റേഡിയത്തിൽ 12,000 ഭരതനാട്യ നർത്തകരുടെ കലാപ്രകടനത്തിനുള്ള വേദിയിൽ 20 അടിയിലേറെ താഴ്ചയിലേക്കു വീണായിരുന്നു ഉമാ തോമസിന് ഗുരുതരമായി പരിക്കേറ്റത്.
ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാന്‍ ‘സിഎം വിത്ത് മി’യുമായി സര്‍ക്കാര്‍
തിരുവനന്തപുരം: ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും സര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയിലുള്ള ആശയവിനിമയം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പുതിയ സംരംഭവുമായി സര്‍ക്കാര്‍.
‘മുഖ്യമന്ത്രി എന്നോടൊപ്പം’ അഥവാ സി എം വിത്ത് മി എന്ന പേരില്‍ സമഗ്ര സിറ്റിസണ്‍ കണക്ട് സെന്റർ ആരംഭിക്കുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു. വെള്ളയമ്പലത്ത് എയര്‍ ഇന്ത്യയില്‍ നിന്ന് ഏറ്റെടുത്ത കെട്ടിടത്തിലാകും സിറ്റിസണ്‍ കണക്ട് സെന്റർ പ്രവര്‍ത്തിക്കുക. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുക, ജനങ്ങളുടെ അഭിപ്രായം ഉള്‍ക്കൊള്ളുക, പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പുതിയ സംരംഭം.
ഇതിനു പുറമേ പ്രധാന സര്‍ക്കാര്‍ പദ്ധതികള്‍, ക്ഷേമ പദ്ധതികള്‍, മേഖലാധിഷ്ഠിത സംരംഭങ്ങള്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തുടങ്ങിയവയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ വിവരങ്ങള്‍ നല്‍കുക തുടങ്ങിയ കാര്യങ്ങളെല്ലാം പരിഗണനയില്‍ വരും.
പുതിയ സംരംഭത്തിലൂടെ ശക്തമായ ആശയവിനിമയ സംവിധാനം വഴി പൊതുജനസര്ക്കാര് ഇടപെടല്‍ കൂടുതല്‍ ആഴത്തിലാക്കാനും കേരളത്തിന്റെ സമഗ്രവും സുസ്ഥിരവുമായ വികസനമാതൃകയെ ശക്തിപ്പെടുത്താനും കഴിയുമെന്നാണ് പ്രതീക്ഷ.
പരിപാടിയുടെ ഫലപ്രദമായ പ്രവര്‍ത്തനത്തിനായി പരിചയസമ്പന്നരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉണ്ടായിരിക്കും. നവകേരളം കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന കിഫ്ബി, അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിലും ആവശ്യമായ ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിലും നിര്‍ണായക പങ്ക് വഹിക്കും.
പരിപാടിക്ക് സാങ്കേതിക, അടിസ്ഥാന സൗകര്യങ്ങളും മനുഷ്യവിഭവശേഷിയും നല്‍കുന്നതിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. വര്‍ക്കിംഗ് അറേഞ്ച്മെന്റ് അടിസ്ഥാനത്തില്‍ കെഎഎസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാരെ നിയമിക്കും. തത്വത്തില്‍ അതിനായി ആവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിക്കാനും മേല്‍നോട്ടത്തിനുമായി അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥരെ പുനര്‍വിന്യസിക്കാനും ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതിനും അവരുടെ അഭിപ്രായം സ്വരൂപിക്കാനും അവര്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ സ്വീകരിച്ച നടപടികള്‍ അവരെ അറിയിക്കാനും ഉള്ളടക്ക നിര്‍മാണം, വികസനം, പ്രചരണം എന്നിവയ്ക്കുമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന് അധിക വകയിരുത്തലിലൂടെ 20 കോടി രൂപ അനുവദിക്കും. പരിപാടിയുടെ ഫലപ്രദമായ നടത്തിപ്പ്, മേല്‍നോട്ടം, ഗുണനിലവാരം എന്നിവ ഉറപ്പുവരുത്തുന്നതിന് വിവരപൊതുജന സമ്പര്‍ക്ക വകുപ്പിനെ ചുമതലപ്പെടുത്തി.
മലങ്കര കത്തോലിക്കാ യുവജന കൺവൻഷൻ നാളെ
പത്തനംതിട്ട: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 95-ാം പുനരൈക്യ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി മലങ്കര കത്തോലിക്കാ യുവജന പ്രസ്ഥാനത്തിന്റെ 34-ാമത് അന്തര്‍ദേശീയ യുവജന കണ്വന്ഷന് നാളെ പത്തനംതിട്ട രൂപതയുടെ ആതിഥേയത്വത്തില്‍ തട്ട സെന്റ് ആന്റണീസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തില്‍ നടക്കും.
ഉച്ചകഴിഞ്ഞ് 1.30ന് മന്ത്രി റോഷി അഗസ്റ്റിന് സംഗമം ഉദ്ഘാടനം ചെയ്യും. എംസിവൈഎം സഭാതല പ്രസിഡന്റ് മോനു ജോസഫ് അധ്യക്ഷത വഹിക്കും. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാവ മുഖ്യ പ്രഭാഷണം നടത്തും.
ആന്റോ ആന്റണി എംപി, പത്തനംതിട്ട ബിഷപ് ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത, യുവജന കമ്മീഷന് ചെയര്മാന് ഡോ. മാത്യൂസ് മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത, ബിബിന്‍ ഏബ്രഹാം എന്നിവര്‍ പ്രസംഗിക്കും.
പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷം ; പള്ളിയുടെ ഫോട്ടോ ഉൾപ്പെടുത്തിയ ബിജെപി പോസ്റ്റർ വിവാദമായി
തൊടുപുഴ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75-ാം ജന്മദിനം പള്ളിയിൽ ആഘോഷിക്കുമെന്ന ബിജെപി പോസ്റ്റർ വിവാദത്തിൽ. മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുമെന്നാണ് പോസ്റ്ററിൽ സൂചിപ്പിച്ചിരുന്നത്.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോർജ്, ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റ് നോബിൾ മാത്യു, നോർത്ത് ജില്ലാ പ്രസിഡന്റ് ജോയി കോയിക്കക്കുടി, ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റ് പി.പി. സാനു എന്നിവരുടെ ഫോട്ടോ ഉൾപ്പെടുത്തിയാണ് പോസ്റ്റർ അടിച്ചത്. ചൊവ്വാഴ്ച രാത്രിയോടെയാണ് ഇതു പ്രചരിച്ചത്.
ഇതു വിശ്വാസികൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. തുടർന്ന് കോതമംഗലം രൂപതയ്ക്കും ഇടവകയ്ക്കും പോസ്റ്ററുമായി യാതൊരു ബന്ധമില്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തിനായി കൂദാശകളെയോ ദേവാലയത്തേയോ പള്ളിപരിസരത്തേയോ ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പള്ളിയുടെ ഫോട്ടോ ഉപയോഗിച്ച് പോസ്റ്റർ ഇറക്കിയത് അപലപനീയമാണെന്നും മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ ആരോലിച്ചാലിൽ പ്രസ്താവനയിൽ അറിയിച്ചു.
ഇന്നു ലോക മുളദിനം ; മുളങ്കാടുകൾ മൂളുന്നതു വെറുതെയല്ല
ആന്റണി ആറിൽചിറ
2018ലെ പ്രളയകാലത്തു കേരളത്തിലെ നദികളിൽ തീരശോഷണം ഏറ്റവും കുറവ് ബാധിച്ചത് ഭാരതപ്പുഴയുടെ തീരങ്ങളെ ആയിരുന്നു. ഇതിന്റെ കാരണം അന്വേഷിച്ചുപോയവർ ചെന്നുനിന്നത് ഭാരതപ്പുഴയുടെ തീരങ്ങളിലെ മുളങ്കാടുകളിലാണ്. അവയാണ് തീരശോഷണത്തെ പ്രതിരോധിച്ചത്.
2009ൽ തായ്ലൻഡിലെ ബാങ്കോക്കിൽ നടന്ന ലോക മുള കോൺഗ്രസിലാണ് ലോക മുളദിനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഇന്ത്യക്കു രണ്ടാം സ്ഥാനം
മുള കൃഷിയിൽ ലോകത്തിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സസ്യങ്ങളിൽ ഒന്നാണ് മുള. കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുകയും ഓക്സിജൻ പുറത്ത് വിടുകയും ചെയ്യുന്നു. വിളവെടുത്താലും വീണ്ടും കുറ്റിയിൽനിന്നു വളരുന്നു എന്നതും സവിശേഷതയാണ്.
നദീതീരങ്ങളെ ബലപ്പെടുത്താൻ പണ്ട് മുളകളാണ് ഉപയോഗിച്ചിരുന്നത്. വേമ്പനാട് കായൽ കുത്തി നിലങ്ങളാക്കിയപ്പോഴും ചിറയുടെ സംരക്ഷണാർഥം പലതരം മുളകൾ വച്ചു പിടിപ്പിച്ചിരുന്നു. കല, സംഗീതം, ആചാരം, കരകൗശല വസ്തുക്കൾ, നിർമിതികൾ തുടങ്ങി സാംസ്കാരിക പൈതൃകങ്ങളുടെ കാര്യത്തിൽ മുളയ്ക്ക് വലിയ പങ്കുണ്ട്. ഇന്നും ക്ഷേത്രങ്ങളിലെ പല ആചാരനുഷ്ഠാനങ്ങളിലും മുളയ്ക്കും മുള ഉത്പന്നങ്ങൾക്കും ഇടമുണ്ട്.
ഏഷ്യൻ ആഫ്രിക്കൻ തെക്കൻ അമേരിക്കൻ രാജ്യങ്ങളുടെ സംസ്കാര തനിമയിൽ മുള നിർണായക സ്ഥാനം വഹിക്കുന്നു. ഇന്ത്യയിലെ പല ആദിവാസി സമൂഹങ്ങളിലും മുള ഒരു പ്രധാന ഘടകമാണ്. 2025ലെ ലോകമുളദിനത്തിന്റെ ഔദ്യോഗിക പ്രമേയം ‘അടുത്ത തലമുറ മുള, പരിഹാരം, നവീകരണം, രൂപകല്പന’ എന്നതാണ്.
പി.ജെ. ജോസഫിന്റെ ജീവചരിത്രം പുറത്തിറങ്ങുന്നു; പ്രകാശനം നാളെ
കോട്ടയം: ഇന്നു ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയും എംഎല്‍എയുമായ കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫിന്റെ ജീവചരിത്രം പി.ജെ. ജോസഫ്, കാലഘട്ടത്തിന് മുമ്പേ സഞ്ചരിച്ച കര്‍മയോഗി നാളെ പ്രകാശനം ചെയ്യും.
കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിയംഗമായ ഡോ. ജോബിന് എസ്. കൊട്ടാരമാണ് പുസ്തകം രചിച്ചിരിക്കുന്നത്. നാളെ 2.30ന് ചങ്ങനാശേരി അതിരൂപത ആസ്ഥാനത്ത് സന്ദേശനിലയം ഹാളില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ ജീവചരിത്രം പ്രകാശനം ചെയ്യും.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, മോന്‍സ് ജോസഫ് എംഎല്‍എ, ജോബ് മൈക്കിള്‍ എംഎല്‍എ, മുന്‍ കേന്ദ്രമന്ത്രി പി.സി. തോമസ്, കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം കെ.സി. ജോസഫ്, എസ്ബി കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. സ്റ്റെഡി കാഞ്ഞുപ്പറമ്പില്‍, സീറോമലബാര്‍ സഭ ഉന്നത വിദ്യാഭ്യാസ കമ്മിറ്റി സെക്രട്ടറി ഫാ. റെജി പ്ലാത്തോട്ടം, കേരള കോണ്‍ഗ്രസ് സ്റ്റേറ്റ് കോഓര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫ്, ഗ്രന്ഥകാരന് ഡോ. ജോബിന് എസ്. കൊട്ടാരം എന്നിവര്‍ പ്രസംഗിക്കും.
വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോള്‍ പ്ലസ് ടു നടപ്പിലാക്കിയതു വഴി കേരളത്തില്‍ ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനത്തിന് അവസരമൊരിക്കിയതിനെക്കുറിച്ചും നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ അദ്ദേഹത്തെ കാര്യങ്ങള്‍ ധരിപ്പിച്ച് സ്വാശ്രയ മേഖലയില്‍ മെഡിക്കല്‍, എന്‍ജിനിയറിംഗ് കോഴ്സുകള്‍ അടക്കം പ്രഫഷണല്‍ കോഴ്സുകള്‍ ആരംഭിച്ച് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് പൊളിച്ചെഴുത്ത് നടത്തിയതിനെക്കുറിച്ചും പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
തിരുവോണം ബംപർ; വില്പന 56 ലക്ഷം കടന്നു
തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ ടിക്കറ്റ് വില്പന 56 ലക്ഷം കവിഞ്ഞു. പ്രകാശനം കഴിഞ്ഞ് 50 ദിവസം പിന്നിടുമ്പോൾ 56,67,570 ടിക്കറ്റുകളാണ് വിറ്റുപോയത്.
പാലക്കാടാണ് ഏറ്റവും കൂടുതൽ വില്പന നടന്നത്. 10,66,720 ടിക്കറ്റുകൾ. ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ഓണം ബംപർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിലൂടെ ലഭിക്കുന്നത്.
രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും നൽകുന്നു എന്നതാണ് തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ മറ്റൊരു സവിശേഷത. കൂടാതെ 5,000 മുതൽ 500 രൂപ വരെ സമ്മാനമായി നൽകുന്നു.
500 രൂപ ടിക്കറ്റ് വിലയുള്ള ഈ വർഷത്തെ തിരുവോണം ബംപർ 27-ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് നറുക്കെടുക്കുക.
അവകാശികളാരുമില്ല, എറണാകുളം ഗസ്റ്റ്ഹൗസിലെ മോതിരം ലേലത്തിന്
കൊല്ലം: അവകാശികളാരുമില്ല, എത്രകാലമാണ് സൂക്ഷിക്കുക, എറണാകുളം ഗസ്റ്റ് ഹൗസിലെ അവകാശികളില്ലാത്ത സ്വര്‍ണമോതിരം ലേലം ചെയ്യും. അതിനു സര്‍ക്കാര്‍ അനുമതിയും നല്കി. അങ്ങനെ കാലങ്ങളായി മോതിരത്തിനുവേണ്ടി കാവലിരുന്ന ഗസ്റ്റ് ഹൗസ് അധികാരികള്‍ക്കും ജീവനക്കാര്‍ക്കും ആശ്വാസമാകുന്നു.
വളരെ പഴക്കമുള്ള കഥയാണെങ്കിലും സ്വര്‍ണത്തിന്റെ വിലയോര്‍ക്കുമ്പോള്‍ അവകാശികള്‍ ആരും വരാത്തതിലും അതിശയം. 2011ലാണ് സംഭവം. ഗസ്റ്റ് ഹൗസിലെ ഫയലുകള്‍ സൂക്ഷിക്കുന്ന അലമാരയിലാണ് സാധനം കണ്ടത്.
അലമാര തുറന്നു പരിശോധിച്ചപ്പോള്‍ 2011 ഫെബ്രുവരി ഏഴാംതീയതിയിലെ കുറിപ്പില്‍ പൊതിഞ്ഞ 9.62 ഗ്രാം തൂക്കം വരുന്ന ഒരു സ്വര്‍ണമോതിരം വച്ചിരിക്കുന്നു. അന്നു മുതല്‍ ഗസ്റ്റ് ഹൗസില്‍ ഈ മോതിരത്തിനുവേണ്ടി കാവല്‍നില്‍ക്കുകയാണ്. ജീവനക്കാര്‍ പലരോടും ചോദിച്ചെങ്കിലും അവകാശികളൊന്നും മുന്നിലെത്തിയില്ല.
എന്നാല്‍ ആരെങ്കിലും അവകാശികള്‍ വന്നാല്‍ കൊടുത്തുവിട്ടു തലയൂരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അവസാനം വിനോദ സഞ്ചാരവകുപ്പ് ഡയറക്ടര്‍ തന്നെ രംഗത്തിറങ്ങി സര്‍ക്കാരിനു മുന്നിലൊരു അപേക്ഷ വച്ചു. അവകാശികളാരുമില്ലാത്തതുകൊണ്ട് ഈ മോതിരം ലേലം ചെയ്തു കൊടുത്തു ലഭിക്കുന്ന പണം സര്‍ക്കാരിലേക്ക് മുതല്‍കൂട്ടണം.
നമുടെ സര്‍ക്കാരല്ലേ, ഇതുസംബന്ധിച്ചു വളരെ വിശദമായി പരിശോധിച്ചു. ഇപ്രകാരം വില്ക്കുന്നതുവഴി ലഭിക്കുന്ന തുക സര്‍ക്കാരിലേക്ക് മുതല്‍കൂട്ടുന്ന വ്യവസ്ഥ അനുസരിച്ചു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വിനോദസഞ്ചാര ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. അങ്ങനെ ഉടനെതന്നെ ഈ മോതിരത്തിനൊരു അവകാശിയുണ്ടാകും.