ദ്രോണാചാര്യ പ്രഫ. സണ്ണി തോമസ് അന്തരിച്ചു
ഉഴവൂർ: ലോക കായിക ഭൂപടത്തിൽ ശ്രദ്ധേയനായ ദ്രോണാചാര്യ പ്രഫ. സണ്ണി തോമസ് (84) അന്തരിച്ചു. ഇന്നലെ രാവിലെ സ്വവസതിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് 12.45ന് എറണാകുളം തേവക്കലിലെ വസതിയിലുള്ള ശുശ്രൂഷകൾക്കുശേഷം സെന്റ് മാർട്ടിൻ ഡി പോറസ് പള്ളിയിൽ.
ഇന്നു രാവിലെ 10ന് ഉഴവൂരിലെ വസതിയിൽ പ്രാർഥനാശുശ്രൂഷകൾക്കുശേഷം മൃതദേഹം എറണാകുളത്തെ വസതിയിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് 12 മുതൽ പൊതുദർശനത്തിന് വെയ്ക്കും. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം.
1941 സെപ്റ്റംബർ 26ന് കാഞ്ഞിരപ്പള്ളി കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ സ്കൂൾ പ്രഥമ ഹെഡ്മാസ്റ്റർ മേക്കാട്ട് കെ.കെ തോമസിന്റെയും മറിയക്കുട്ടി തോമസിന്റെയും മകനായാണ് ജനനം.
കോട്ടയം സിഎംഎസ് കോളജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി തേവര സേക്രഡ് ഹാർട്ട് കോളജിൽ അധ്യാപകനായി ഔദ്യോഗിക സേവനം ആരംഭിച്ചു.
1964ൽ ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജിൽ ഇംഗ്ലീഷ് വിഭാഗം മേധാവിയായി ചുമതലയേറ്റ പ്രഫ. സണ്ണി തോമസ്, 1997ൽ വൈസ് പ്രിൻസിപ്പലായി വിരമിച്ചു. സംസ്ഥാനതല മത്സരങ്ങളിൽ സ്വർണമെഡലുകളടക്കം നേടിയിട്ടുണ്ട്. അഞ്ച് തവണ സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യനായിരുന്നു. 1976ൽ ദേശീയ ചാന്പ്യ നായി.
1993ൽ ഷൂട്ടിംഗിൽ ആദ്യ ദേശീയ പരിശീലകനായ പ്രഫ. സണ്ണി തോമസ്, 2012 വരെ ചുമതലയിൽ തുടർന്നു. 2002ൽ രാഷ്ട്രപതിയിൽ നിന്ന് ദ്രോണാചാര്യ പുരസ്കാരം ഏറ്റുവാങ്ങി. അഭിനവ് ബിന്ദ്രയടക്കമുള്ള ലോകതാരങ്ങളെ വാർത്തെടുത്ത പരിശീലകനായി ശ്രദ്ധനേടി.
സെന്റ് സ്റ്റീഫൻസ് കോളജ് ബോട്ടണി വിഭാഗം മേധാവിയായി വിരമിച്ച പ്രഫ. ജോസമ്മ സണ്ണിയാണ് ഭാര്യ. മക്കളായ മനോജ് സണ്ണിയും സനിൽ സണ്ണിയും ഷൂട്ടിംഗ് ദേശീയ ചാമ്പ്യന്മാരും ജി.വി. രാജ അവാർഡ് ജേതാക്കളുമാണ്. മകൾ ഡോ. സോണിയ തൃശൂർ പുതുക്കാട് പ്രജ്യോതി നികേതൻ കോളജിൽ വൈസ് പ്രിൻസിപ്പലാണ്.
മരുമക്കൾ: ഡോ. ബീന (സെന്റ് തേരേസാസ് കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവി), മഞ്ജു (ഇൻഫോ പാർക്ക് എറണാകുളം), ദീപക് ജോർജ് (അസി. ജനറൽ മാനേജർ, കാത്തലിക് സിറിയൻ ബാങ്ക്, ചെന്നൈ).
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നാളെ നാടിനു സമർപ്പിക്കും
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നാടിനു സമർപ്പിക്കും. രാവിലെ 11ന് പ്രധാനമന്ത്രി വിഴിഞ്ഞം തുറമുഖം കമ്മീഷൻ ചെയ്യും.
കമ്മീഷനിംഗ് ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രിമാരായ സർബാനന്ദ സോനോവാൾ, സുരേഷ് ഗോപി, ജോർജ് കുര്യൻ, സംസ്ഥാന മന്ത്രിമാരായ വി. എൻ. വാസവൻ, വി. ശിവൻകുട്ടി, ജി.ആർ. അനിൽ, സജി ചെറിയാൻ, മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, എംപിമാരായ ശശി തരൂർ, അടൂർ പ്രകാശ്, എ. എ. റഹീം, എംഎൽഎ എം. വിൻസെന്റ്, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, മേയർ ആര്യ രാജേന്ദ്രൻ, അദാനി പോർട്സ് മാനേജിംഗ് ഡയറക്ടർ കരണ്‍ അദാനി തുടങ്ങിയവർ പങ്കെടുക്കുമെന്നു തുറമുഖ മന്ത്രി അറിയിച്ചു.
വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്‍ കഴിഞ്ഞ വർഷം ജൂലൈയിൽ ആരംഭിച്ചു. ഡിസംബർ മൂന്നിന് കമ്മീഷനിംഗ് സർട്ടിഫിക്കറ്റ് ലഭിച്ചു. ഇതുവരെ 285 കപ്പലുകൾ വിഴിഞ്ഞത്ത് എത്തി. ഈ കപ്പലുകളിലായി 5.93 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ സാധിച്ചു.
ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വന്ന കപ്പലുകളും കണ്ടൈയ്നറുകളും സംബന്ധിച്ച കണക്കുകൾ കൂട്ടിച്ചേർക്കുന്പോൾ രാജ്യത്തെ ഒന്നാമത്തെ തുറമുഖമായി വിഴിഞ്ഞം മാറിയെന്ന് മന്ത്രി പറഞ്ഞു.
വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് ചടങ്ങ്; രാജീവ് ചന്ദ്രശേഖറിന്റെ പേരില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് ചടങ്ങിലേക്കു കേരളം നൽകിയ പട്ടികയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ പേര് ഇല്ലായിരുന്നെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചു സംസ്ഥാനത്തിനു തിരിച്ചു നൽകിയ പട്ടികയിലാണ് രാജീവ് ചന്ദ്രശേഖറിന്റെ പേരുണ്ടായിരുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ്കൂടി അംഗീകരിച്ച പട്ടികയാണ് ഇത്തരം പരിപാടികൾക്ക് ഉപയോഗിക്കുന്നത്.
സംസ്ഥാനം പ്രധാനമന്ത്രിയുടെ ഓഫീസിനു നൽകിയ പട്ടികയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പേരുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചു വന്ന പട്ടികയിലും വി.ഡി.സതീശന്റെ പേരുണ്ട്. ഇതിനു ശേഷമാണ് എല്ലാവരെയും ക്ഷണിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എച്ച്. വെങ്കിടേഷ് ക്രമസമാധാന ചുമതലയുള്ള എഡിജിപി
തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി എച്ച്. വെങ്കിടേഷിനെ നിയമിച്ചു.
ക്രമസമാധാന ചുമതലയുള്ള എഡിജിപിയായിരുന്ന മനോജ് ഏബ്രഹാമിന് ഡിജിപി പദവിയിലേക്കു സ്ഥാനക്കയറ്റം നൽകി ഫയർ ഫോഴ്സ് മേധാവിയാക്കിയതിനെ തുടർന്നാണ് നിയമനം.
സംസ്ഥാന പോലീസ് മേധാവിക്കു താഴെ സംസ്ഥാനം മുഴുവൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി തസ്തികയാണിത്. വെങ്കിടേഷ് ഇന്നു ചുമതലയേൽക്കും.
നിലവിൽ ക്രൈംബ്രാഞ്ച് മേധാവിയായിരുന്നു എച്ച്. വെങ്കിടേഷ്. ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തേക്ക് പോലീസ് ആസ്ഥാനത്തെ എഡിജിപി എസ്. ശ്രീജിത്തിന് അധിക ചുമതല നൽകി നിയമിക്കുന്നതും പരിഗണിക്കുന്നു.
പുലിപ്പല്ല് കേസില്‍ വേടന് ജാമ്യം
കൊച്ചി: പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് (ഹിരണ്‍ദാസ് മുരളി) ജാമ്യം. വേടന് ജാമ്യം നല്‍കരുതെന്ന വനംവകുപ്പിന്റെ വാദം തള്ളി പെരുമ്പാവൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
വേടന് രാജ്യം വിട്ടുപോകാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നായിരുന്നു ജാമ്യത്തെ എതിര്‍ത്തുള്ള വനംവകുപ്പ് വാദം. എന്നാല്‍ ഏത് വ്യവസ്ഥയും അംഗീകരിക്കാമെന്ന് വേടന് കോടതിയില്‍ പറഞ്ഞു. തുടര്‍ന്നാണ് കോടതി ജാമ്യം അനുവദിച്ചത്.
തൃശൂരിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി വൈകുന്നേരം നാലോടെയാണ് വനംവകുപ്പ് വേടനെ കോടതിയില്‍ ഹാജരാക്കിയത്. പുലിപ്പല്ല് സമ്മാനമായി കിട്ടിയതാണെന്നും ഇത് യഥാർഥമാണെന്ന് അറിഞ്ഞിരുന്നില്ലെന്നും വേടന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു.
നിയമം അറിയില്ലയെന്നത് ന്യായീകരണമല്ലെന്നും മുമ്പ് കുറ്റകൃത്യങ്ങളില്‍ പെട്ടിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞു. ഇല്ലെന്ന് വേടന് അറിയിച്ചു. ഒരു സാധാരണക്കാരന് എങ്ങനെയാണ് പുലിപ്പല്ല് യഥാർഥമാണോ വ്യാജമാണോയെന്ന് തിരിച്ചറിയാന്‍ സാധിക്കുക. യഥാർഥമായിരുന്നെങ്കില്‍ ഇത് ധരിക്കില്ലായിരുന്നെന്നും വേടന് കോടതിയില്‍ പറഞ്ഞു.
"നല്ലൊരു മനുഷ്യനാകാന്‍ പറ്റുമോയെന്ന് നോക്കട്ടെ'
ലഹരി ഉപയോഗവും മദ്യപാനവും ശരിയായ ശീലമല്ല. എന്നെ കേള്‍ക്കുന്ന തന്റെ സഹോദരങ്ങള്‍ ഈ വഴി സ്വീകരിക്കരുത്. തിരുത്താനുള്ള ശ്രമത്തിലാണ് താന്‍. പുകവലിയും മദ്യപാനവും ഭയങ്കര പ്രശ്നമാണ്.
തെറ്റായാണ് അത് മനുഷ്യരെ സ്വാധീനിക്കുന്നത്. എന്നേ കേള്‍ക്കുന്നവര്‍ ചേട്ടനോട് ദയവ് ചെയ്ത് ക്ഷമിക്കണം. നല്ലൊരു മനുഷ്യനായി മാറാന്‍ പറ്റുമോയെന്ന് ഞാനൊന്ന് നോക്കട്ടെ.
- വേടൻ
നവീന്റെ മരണം: ടി.വി. പ്രശാന്തന്റെ സസ്പെൻഷൻ നീട്ടി
പരിയാരം: എഡിഎം കെ. നവീൻ ബാബുവിനെതിരേ കൈക്കൂലി ആരോപണം ഉന്നയിച്ച പരിയാരം മെഡിക്കൽ കോളജിലെ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരൻ ടി.വി. പ്രശാന്തന്റെ സസ്പെൻഷൻ മൂന്നു മാസത്തേക്കുകൂടി നീട്ടി ആരോഗ്യവകുപ്പ്.
എഡിഎമ്മിനു കൈക്കൂലി നൽകിയെന്ന്, അദ്ദേഹത്തിന്റെ മരണത്തിനു പിന്നാലെ പരസ്യമായി പ്രഖ്യാപിച്ചതും സർക്കാർ ജീവനക്കാരനായിരിക്കെ സ്വകാര്യ ബിസിനസ് സംരംഭത്തിൽ ഏർപ്പെട്ടതും ഗുരുതര അച്ചടക്കലംഘനവും പെരുമാറ്റച്ചട്ട ലംഘനവുമാണെന്നു കാണിച്ചാണ് ആറ് മാസം മുന്‍പ് ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തത്.
സർക്കാർ സർവീസിൽ ഇനി പ്രശാന്ത് ഉണ്ടാകില്ലെന്ന് അന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു. സംഭവത്തിൽ തുടരന്വേഷണമോ കൂടുതൽ അച്ചടക്കനടപടിയോ സ്വീകരിക്കാൻ വകുപ്പ് ഇതുവരെ തയാറായിട്ടില്ല.
2024 ഒക്ടോബർ 15ന് പുലർച്ചെയാണ് എഡിഎം കെ. നവീൻ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കി
കൊച്ചി: ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ 2023-24 ലെ തസ്തിക നിര്‍ണയത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ബാച്ചില്‍ 25 കുട്ടികളില്‍ കുറവാണെന്നു ചൂണ്ടിക്കാട്ടി മാനദണ്ഡങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായി സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകരെ സ്ഥലം മാറ്റിയ നടപടി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ റദ്ദ് ചെയ്തു.
207 അധ്യാപകരെയാണ് കുട്ടികളുടെ എണ്ണക്കുറവിന്റെ അടിസ്ഥാനത്തില്‍ സ്ഥലം മാറ്റിയത്. കൂടാതെ ഇവരെ ഒഴിവുള്ള സ്കൂളുകളില്‍ നിയമിക്കുന്നതിനു പകരം പക്ഷപാതപരമായി കുട്ടികളുള്ള സ്കൂളുകളില്‍ ജോലി ചെയ്യുന്ന നൂറിലധികം അധ്യാപകരെ സ്ഥലം മാറ്റിക്കൊണ്ട് അവിടെ നിയമിച്ച നടപടിയും റദ്ദ് ചെയ്തു.
റദ്ദ് ചെയ്ത സ്ഥലംമാറ്റത്തിലുള്പ്പെട്ട അധ്യാപകരെ ഉടന്‍ നടത്താനുദ്ദേശിക്കുന്ന പൊതു സ്ഥലംമാറ്റ നടപടികളില്‍ ഉള്‍പ്പെടുത്താനും പ്രഖ്യാപിച്ച സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട തീയതികള്‍ പുതുക്കുന്നതിനും വ്യക്തിഗത വിവരങ്ങള്‍ വീണ്ടും ശേഖരിക്കാനും നിർദേശമുണ്ട്.
തെറ്റായ നടപടിക്രമങ്ങളിലൂടെ അധ്യാപകരെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കിയതു സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്ന് പരാതിക്കാരനായ കേരള ഹയര്‍ സെക്കൻഡറി ടീച്ചേഴ്സ് യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എസ്. സന്തോഷ്കുമാര്‍ പറഞ്ഞു.
സര്‍ക്കാര്‍ സ്കൂളുകളില്‍നിന്ന് ഹയര്‍ സെക്കന്‍ഡറി അധ്യാപക തസ്തികകള്‍ വെട്ടിമാറ്റുന്നത് അവസാനിപ്പിക്കണം.
തസ്തിക നഷ്ടപ്പെടുന്നവരുടെ നിയമനത്തിനായി മാനദണ്ഡങ്ങള്‍ രൂപീകരിക്കണം. സ്കൂള്‍ തുറക്കുന്നതിനുമുമ്പ് സമയബന്ധിതമായി പൊതുസ്ഥലംമാറ്റം നടത്തണമെന്നും തെറ്റായ നടപടിക്രമങ്ങളിലൂടെ പൊതുസ്ഥലംമാറ്റം അട്ടിമറിക്കാന്‍ ശ്രമിക്കരുതെന്നും കേരള ഹയര്‍ സെക്കൻഡറി ടീച്ചേഴ്സ് യൂണിയന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു.
അഷ്റഫിന്റെ മൃതദേഹം കബറടക്കി
മലപ്പുറം: പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് മംഗളൂരുവിൽ ആൾക്കൂട്ട കൊലപാതകത്തിനിരയായ മലപ്പുറം ജില്ലയിലെ വേങ്ങര പറപ്പൂർ ചോലക്കുണ്ട് സ്വദേശി മൂച്ചിക്കാടൻ അഷ്റഫി(37)ന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ച് കബറടക്കി.
ഇന്നലെ രാവിലെ 10.30നാണ് പറപ്പൂർ ചോലക്കുണ്ടിലെ ബന്ധുവീട്ടിൽ മൃതദേഹം എത്തിച്ചത്. അയൽവീട്ടിൽ മുറ്റത്ത് ആംബുലൻസിലായിരുന്നു പൊതുദർശനം.
ആറ് വർഷങ്ങൾക്ക് മുന്‍പ് സാന്പത്തിക ബാധ്യതയെ തുടർന്ന് സ്വന്തം വീട് ബാങ്ക് ജപ്തി ചെയ്തതിനാലാണ് ആംബുലൻസിനകത്ത് പൊതുദർശനം നടത്തേണ്ടി വന്നത്.
തുടർന്ന് ചോലക്കുണ്ട് ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കം നടത്തി. പറപ്പൂർ സ്വദേശിയും വയനാട് പുൽപ്പള്ളി സാന്ദീപനി കുന്നിലെ താമസക്കാരനുമായ മൂച്ചിക്കാടൻ കുഞ്ഞീതുവിന്റെ മകനാണ് അഷ്റഫ്.
പറപ്പൂരിലെ ഇവരുടെ രണ്ട് വീടുകളും ജപ്തിയിലായതിനാൽ അഞ്ച് വർഷമായി ഇവരുടെ കുടുംബം വയനാട്ടിലാണ് താമസം.
വിഴിഞ്ഞം തുറമുഖം ; കണ്ടെയ്നർ ടെർമിനൽ 1200 മീറ്റർ നീളത്തിൽ വിപുലീകരിക്കും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം രണ്ടും മൂന്നും ഘട്ട വികസനത്തിന്റെ ഭാഗമായി കണ്ടെയ്നർ ടെർമിനൽ 1200 മീറ്റർ നീളത്തിൽ വിപുലീകരിക്കും. കൂടാതെ ബ്രേക്ക് വാട്ടറിന്റെ നീളം 900 മീറ്റർ കൂടി വർധിപ്പിക്കുന്നതുൾപ്പെടെ ഈ ഘട്ടത്തിൽ വിപുലമായ വികസനപ്രവർത്തനങ്ങളാണ് നടപ്പാക്കുകയെന്നു തുറമുഖ മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.
കണ്ടെയ്നർ സംഭരണ യാർഡിന്റെ വികസനം, 1220 മീറ്റർ നീളമുള്ള മൾട്ടിപർപ്പസ് ബർത്തുകൾ, 250 മീറ്റർ നീളമുള്ള ലിക്വിഡ് ബർത്തുകൾ , ലിക്വിഡ് കാർഗോ സംഭരണ സൗകര്യങ്ങളുടെ വികസനം എന്നിവയ്ക്ക് ആവശ്യമുള്ളത് 77.17 ഹെക്ടർ ഭൂമിയാണ്. ഈ ഭൂമി ഡ്രജിംഗിലൂടെ കടൽ നികത്തി കണ്ടത്തും. ഇതിനായി സ്വകാര്യ ഭൂമി ഏറ്റെടുക്കേണ്ടി വരില്ല.
തുറമുഖത്തിന്റെ ആദ്യഘട്ട നിർമാണത്തിന് 8867 കോടി രൂപയാണ് ചെലവ്. ഇതിൽ 5595 കോടി സംസ്ഥാന സർക്കാരും 2454 കോടി അദാനി കന്പനിയും 818 കോടി വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) ആയും ആണ് ചെലവഴിക്കുന്നത്.
അടുത്ത ഘട്ടത്തിനാവശ്യമായ 9500 കോടി രൂപ പൂർണമായും അദാനി പോർട്സ് വഹിക്കും.
കസ്റ്റംസ് ഡ്യൂട്ടിയായി പിരിച്ചെടുക്കുന്ന ഓരോ രൂപയിൽ നിന്നും 60 പൈസ കേന്ദ്രത്തിനും മൂന്ന് പൈസ വരെ സംസ്ഥാനത്തിനും ലഭിക്കും. പ്രതിവർഷം 10,000 കോടി രൂപ വിഴിഞ്ഞത്തുനിന്ന് വരുമാനമുണ്ടാകും. ഇതിൽ കേന്ദ്രത്തിന് ലഭിക്കാനിടയുള്ളത് 6,000 കോടി രൂപയുടെ അധിക വരുമാനമാണ്.
ലോകത്തെ തന്നെ ഏറ്റവും വലിയ ചരക്കു കപ്പലുകളായ സാൻ ഫെർണാണ്ടോ, എംഎസ്സി തുർക്കി തുടങ്ങിയ കപ്പലുകൾക്ക് വിഴിഞ്ഞം തുറമുഖത്ത് സുഗമമായി അടുക്കാൻ സാധിച്ചത് തുറമുഖത്തിന്റെ പ്രകൃതിദത്ത സൗകര്യങ്ങൾ മൂലമാണ്.
അസംസ്കൃത വസ്തുക്കളുടെ അഭാവം, ഓഖി, പ്രളയം, കോവിഡ് -19 തുടങ്ങിയ നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് നിർമാണം പൂർത്തിയാക്കുന്നത് എന്നും 2034 ഓടെ തുറമുഖത്തിന്റെ എല്ലാ ഘട്ട പ്രവർത്തനങ്ങളും പൂർണ സജ്ജമാകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
റെയിൽപാത നിർമാണം 2028ൽ പൂർത്തിയാകും
വിഴിഞ്ഞം തുറമുഖത്തെ റെയിൽവേയുമായി ബന്ധിപ്പിക്കുന്നതിനായുള്ള റെയിൽപാതയുടെ നിർമാണം 2028 ഓടെ പൂർത്തിയാകുമെന്നു തുറമുഖ മന്ത്രി വി.എൻ. വാസവൻ. തുറമുഖത്തെ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന 10.7 കിലോമീറ്റർ റെയിൽപ്പാതയുടെ നിർമാണ ചുമതല കൊങ്കണ്‍ റെയിൽവേ കോർപ്പറേഷനാണ്.
ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഈ പാതയുടെ 9.02 കിലോമീറ്റർ നിർമാണം ടണലിലൂടെയാണ്. ഇതിനായി 1482.92 കോടി രൂപ ചെലവിൽ 5.526 ഹെക്ടർ ഭൂമി ഏറ്റെടുക്കലും ഉൾപ്പെടുന്നു. റെയിൽപാതയുടെ ഡിപിആറിന് ദക്ഷിണ റെയിൽവേയുടെ അനുമതിയും പാരിസ്ഥിതിക അനുമതിയും ലഭിച്ചു.
റോഡ് ഗതാഗതവുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ട് കിലോമീറ്റർ അപ്രോച്ച് റോഡ് നിർമാണം പുരോഗമിക്കുന്നു. തലക്കോട് ജംഗ്ഷനിൽ എൻഎച്ച് 66 മായി ബന്ധിപ്പിക്കുന്ന ഡിസൈൻ നാഷണൽ ഹൈവേ അതോറിറ്റി അംഗീകരിച്ചെങ്കിലും, ചരക്കു നീക്കം കണക്കിലെടുത്ത് ക്ലോവർ ലീഫ് ഡിസൈൻ നിർദേശിച്ചു. ഇതിന് അധിക ഭൂമി ഏറ്റെടുക്കണം.
അതിന്റെ ചെലവും സമയബന്ധിത നടപടികളും സംസ്ഥാന സർക്കാർ നാഷണൽ ഹൈവേ അധികാരികളുമായി ചർച്ച ചെയ്യുകയാണ്. കാലതാമസം ഒഴിവാക്കാൻ താൽക്കാലിക സംവിധാനങ്ങൾ അതോറിറ്റി അംഗീകരിച്ചതായും മന്ത്രി വ്യക്തമാക്കി.
വിഴിഞ്ഞത്തു പ്രധാനമന്ത്രിയെത്തുന്ന നാളെ സതീശൻ യുഡിഎഫ് യോഗത്തിൽ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ വിളിക്കാത്തതിനെ തുടർന്നു വിവാദമായ വിഴിഞ്ഞം തുറമുഖം കമ്മീഷനിംഗിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്ന നാളെ കോഴിക്കോട് യുഡിഎഫ് യോഗം ചേരും.
യുഡിഎഫ് ചെയർമാൻ കൂടിയായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അധ്യക്ഷതയിൽ കോഴിക്കോട് ഡിസിസിയിലെ കെ. കരുണാകരൻ ഹാളിലാണ് യോഗം.
പി.വി. അൻവറിന്റെ യുഡിഎഫ് പ്രവേശം പ്രധാന ചർച്ചാ വിഷയമാകും. അൻവർ യുഡിഎഫ് നേതാക്കളെ വീടുകളിലെത്തി കണ്ടിരുന്നു. നിലന്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളും യോഗത്തിൽ ചർച്ചയാകും.
താൻ ആഗ്രഹിക്കുന്ന ആളെ നിലന്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആക്കണമെന്ന തരത്തിൽ പി.വി. അൻവറിന്റെ നേരത്തേ നടത്തിയ പ്രസ്താവനകളിൽ മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികൾ കടുത്ത എതിർപ്പ് ഉയർത്തിയിരുന്നു. ഇതിനു പിന്നാലെ തിരുവനന്തപുരത്തു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുമായി അൻവർ ചർച്ച നടത്തുകയും ചെയ്തിരുന്നു.
ക്രെഡിറ്റിനെച്ചൊല്ലി തർക്കിക്കാനില്ല, നാട് മുന്നോട്ടു പോകുന്നതിന് മുൻഗണനയെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുടെ ക്രെഡിറ്റിനെച്ചൊല്ലി തർക്കിക്കാൻ ഇല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നാട് മുന്നോട്ടു പോകണമെന്നു മാത്രമാണ് ആഗ്രഹം. തർക്ക വിഷയങ്ങൾക്കു മുൻഗണന നൽകാനില്ല.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കണ്ടെത്തൽ അല്ല, വിഴിഞ്ഞം പദ്ധതി. പതിറ്റാണ്ടുകളായി തുടരുന്ന പ്രക്രീയയുടെ സാക്ഷാത്കാരമാണിത്. ഇതിൽ രണ്ട് എൽഡിഎഫ് സർക്കാരിന്റെ ഒൻപത് വർഷം നിർണായകമായിരുന്നു.
പദ്ധതി യാഥാർഥ്യമാക്കാൻ ഉചിതമായ കാര്യങ്ങൾ ചെയ്യാനാണു ശ്രമിച്ചത്. അല്ലാതെ ക്രെഡിറ്റ് നേടാനല്ല. ബോട്ടുകളെ കൊണ്ടുവന്നല്ല, വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാക്കിയത്. വൻ കപ്പലുകൾ എത്തിച്ചാണ് ചരക്കു നീക്കം നടത്തിയത്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് വിഴിഞ്ഞം തുറമുഖത്തിനു നൽകണമെന്ന ആവശ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് പലർക്കും പല ആഗ്രഹങ്ങളുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ ജീവനക്കാര്‍ക്കെതിരായ നീക്കം ; അന്വേഷിക്കാൻ പൊതുവിദ്യാഭ്യാസ ജോയിന്റ് സെക്രട്ടറി
ബിനു ജോർജ്
കോഴിക്കോട്: ക്രൈസ്തവ വിശ്വാസികളായ ജീവനക്കാര്‍ വരുമാന നികുതി അടയ്ക്കുന്നില്ലെന്ന അടിസ്ഥാനരഹിതമായ പരാതിയില്‍ അന്വേഷണം നടത്തണമെന്നു നിര്‍ദേശിച്ചതുപോലുള്ള ഗുരുതരമായ വീഴ്ചകള്‍ ഭാവിയില്‍ ആവർത്തിക്കാതിരിക്കാൻ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. ഈ വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി ബി.ടി. ബിജുകുമാറിനെ ചുമതലപ്പെടുത്തി.
പൊതുവിദ്യാഭ്യാസ വകുപ്പില്‍ ആരെങ്കിലും ഇത്തരം പരാതി നല്കിയാല് അത് വിശദമായി പരിശോധിക്കുന്നതിനു പകരം മതസ്പര്‍ധ സൃഷ്ടിക്കുംവിധം നടപടി സ്വീകരിക്കുന്നത് ഒഴിവാക്കുന്നതിനും മലപ്പുറം സംഭവത്തിൽ ഉന്നതോദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കുന്നതിനുമാണ് ജോയിന്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് മന്ത്രി നിർദേശിച്ചിരുന്നു.
ക്രിസ്ത്യാനികളായ ജീവനക്കാര്‍ക്കെതിരേ ലഭിച്ച പരാതിയില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ വിശദമായ പരിശോധന നടത്തുന്നതിനു പകരം തുടര്‍നടപടി സ്വീകരിക്കുന്നതിനായി എല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്കു ഫെബ്രുവരി 13ന് നിര്‍ദേശം നല്‍കിയിരുന്നു. ഇത് വിവാദമായ സാഹചര്യത്തില്‍ തുടര്‍നടപടി മരവിപ്പിച്ച് ഫെബ്രുവരി 21ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്നു നിര്‍ദേശം നല്‍കിയിരുന്നു.
ആ നിര്‍ദേശം ലംഘിച്ച് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ അധിക ചുമതല വഹിക്കുന്ന മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഗീതാകുമാരി ഇതുസംബന്ധിച്ച നിര്‍ദേശം കീഴ് ഓഫീസുകളിലേക്കു കൈമാറി. ഇതുപ്രകാരം അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അധിക ചുമതല വഹിച്ചിരുന്ന സീനിയര്‍ സൂപ്രണ്ട് എ.കെ. ഷാഹിന തന്റെ അധികാരപരിധിയില്‍ വരുന്ന സ്കൂളിലേക്ക് ഇതുസംബന്ധിച്ച വിവരം ലഭ്യമാക്കുന്നതിന് നിര്‍ദേശം നല്‍കിയതോടെ വ്യാപക പ്രതിഷേധമാണുയര്‍ന്നത്.
കെസിബിസി ശക്തമായ പ്രതിഷേധം സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ജൂണിയര്‍ സൂപ്രണ്ട്, അരിക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട്, മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്നിവരെ സര്‍വീസില്‍ നിന്നു സസ്പെന്‍ഡു ചെയ്തിട്ടുണ്ട്.
കോഴിക്കോട് സ്വദേശിയാണ് ക്രൈസ്തവ ജീവനക്കാര്‍ക്കെതിരായി അടിസ്ഥാനരഹിതമായ പരാതി നല്‍കിയത്. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന എയിഡഡ് സ്കൂള്‍ അധ്യാപകര്‍ മറ്റെല്ലാ ഉദ്യോഗസ്ഥരെയുംപോലെ നികുതി നിയമങ്ങള്‍ക്കു വിധേയരാണെന്നിരിക്കെയാണ് ഇക്കാര്യം പരിശോധനാ വിധേയമാക്കാതെ ഉദ്യോഗസ്ഥര്‍ തുടര്‍നടപടിക്ക് നിര്‍ദേശം നല്‍കിയത്.
ഫാ. പോൾ പുതുവ വിസി സുപ്പീരിയർ ജനറൽ
കൊച്ചി: വിൻസെൻഷ്യൻ സഭയുടെ പുതിയ സുപ്പീരിയർ ജനറലായി ഫാ. പോൾ പുതുവ വിസി തെരഞ്ഞെടുക്കപ്പെട്ടു. വിൻസെൻഷ്യൻ ജനറലേറ്റിൽ നടന്ന 31-ാമത് ജനറൽ സിനാക്സിസിലാണ് തെരഞ്ഞെടുപ്പു നടന്നത്.
എറണാകുളം-അങ്കമാലി അതിരൂപതയിൽപെട്ട കുറ്റിപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് ഇടവകാംഗമായ ഫാ. പോൾ, പരേതനായ തോമസ്-അച്ചാമ്മ ദമ്പതികളുടെ മകനാണ്.
ഫാ. മാത്യു പോത്താലിൽ-അസിസ്റ്റന്റ് സുപ്പീരിയർ ജനറൽ, ഫാ. ജോസഫ് കൈപ്പടക്കുന്നേൽ-പോപ്പുലർ മിഷൻ, റിട്രീറ്റ്സ്, ഫാ. ഷിന്റോ മംഗലത്ത്-മീഡിയ, എഡ്യൂക്കേഷൻ, ഫാ. സ്കറിയ കൈതക്കളം-ഫിനാൻസ് എന്നിവർ ഭരണസമിതി അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു.
കേന്ദ്രത്തിനു നൽകിയ പട്ടികയിൽ പ്രതിപക്ഷനേതാവിന്റെ പേരുണ്ടായിരുന്നുവെന്ന് തുറമുഖ മന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് ചടങ്ങുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിനു നല്കിയ പട്ടികയിൽ പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്റെ പേര് ഉൾപ്പെട്ടിട്ടുണ്ടായിരുന്നുവെന്നു മന്ത്രി വി.എൻ. വാസവൻ. പ്രതിപക്ഷ നേതാവിനെ ക്ഷണിക്കുന്നത് സംബന്ധിച്ചുള്ള കാര്യം വിവാദമായതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
കേന്ദ്രത്തിന് അയച്ച പട്ടികയിൽ പ്രതിപക്ഷ നേതാവിന്റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. എന്നാൽ ഇതിൽ ആരൊക്കെ വേദിയിൽ ഇരിക്കണമെന്ന കാര്യം തീരുമാനിക്കുക പ്രധാനമന്ത്രിയുടെ ഓഫീസാണ്. സാധാരണയായി പ്രധാനമന്ത്രി പ്രസംഗിക്കുന്ന വേദിയിൽ ഏഴു പേരിൽ കൂടുതൽ ആളുകളെ പ്രസംഗിക്കാൻ അനുവദിക്കാറില്ല.
ബിജെപി സംസ്ഥാന അധ്യക്ഷനെ ഉദ്ഘാടന ചടങ്ങിൽ ഉൾപ്പെടുത്തിയത് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദേശ പ്രകാരമാണ്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും ഇത്തരത്തിൽ ഒരു കാര്യം പറയുന്പോൾ സംസ്ഥാന സർക്കാരിന് നിരാകരിക്കാൻ കഴിയില്ലെന്നും വാസവൻ പറഞ്ഞു.
ഉമ്മൻ ചാണ്ടി സർക്കാർ വിഴിഞ്ഞം പദ്ധതിക്കു കല്ലിടൽ നടത്തിയതല്ലാതെ നിർമാണ പ്രവർത്തനങ്ങൾ ഒന്നും ആരംഭിച്ചില്ലെന്നും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത് ഇടതു സർക്കാരാണെന്നും വാസവൻ കൂട്ടിച്ചേർത്തു.
ലഹരി: സ്കൂൾ പരിസരം നിരീക്ഷിക്കാൻ പോലീസുകാരെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലഹരിയുമായി ബന്ധപ്പെട്ടു സ്കൂൾ പരിസരം നിരീക്ഷിക്കാൻ പോലീസുകാരനെ നിയോഗിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
സ്കൂൾ പ്രവൃത്തി സമയത്തിന് ഒരു മണിക്കൂർ മുൻപും സ്കൂൾ പ്രവൃത്തി സമയം കഴിഞ്ഞും സ്കൂൾ പരിസരം നിരീക്ഷിക്കാനാണ് പോലീസുകാരനെ നിയോഗിക്കുക.
കേരളമാകെ ലഹരി വിരുദ്ധ ബോധവത്കരണ നടപടികൾ ശക്തമാക്കും. എല്ലാ വകുപ്പുകളുടെയും ഏകോപിതമായ ശ്രമം ഉറപ്പു വരുത്തും. തെരഞ്ഞെടുക്കപ്പെട്ട അധ്യാപകരെ കൗണ്‍സിലർമാരാക്കാനും രക്ഷിതാക്കൾക്കു ബോധവത്കരണം നൽകാനും മുന്നൊരുക്കം നടത്തിയിട്ടുണ്ട്.
കുട്ടികളുടെ സ്വഭാവ വ്യതിയാനം മനസിലാക്കി രക്ഷിതാക്കളും അധ്യാപകരും പരസ്പരം ആശയ വിനിമയം നടത്തണം. ലഹരി വിതരണക്കാരേയും മൊത്തക്കച്ചവടക്കാരേയും കണ്ടെത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
2025ലെ കെ-ഡിസ്ക് - സ്ട്രൈഡ് അസിസ്റ്റീവ് ഡിസൈനത്തോണിന് തുടക്കമായി
തിരുവനന്തപുരം: കെ-ഡിസ്ക് - സ്ട്രൈഡ് അസിസ്റ്റീവ് ഡിസൈനത്തോൺ 2025 ന് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചു. പദ്ധതിയുടെ വെബ്സൈറ്റും (https://stridedesignathon.ieee-link.org/) സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
സാമൂഹികജ്ഞാനവും സാങ്കേതിക മികവും ഒരുമിപ്പിച്ച് ഭിന്നശേഷി വിഭാഗത്തിലെ ജനങ്ങൾക്കായി അസിസ്റ്റീവ്/അഡാപ്റ്റീവ്/കോഗ്നിറ്റീവ് ഡിവൈസുകൾ രൂപകൽപന ചെയ്യുന്നതിനുള്ള നൂതനാശയങ്ങൾ ഉപയോഗപ്പെടുത്തുന്ന പദ്ധതിയാണ് STRIDE (സോഷ്യൽ ടെക്നോളജി & റിസർച്ച് ഫോർ ഇൻക്ലൂസീവ് ഡിസൈൻ എക്സലൻസ്).
കെ-ഡിസ്കിന്റെ നേതൃത്വത്തിൽ കുടുംബശ്രീ, കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി, കേരള സ്റ്റാർട്ടപ്പ് മിഷൻ സാമൂഹിക നീതി വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സമഗ്ര ശിക്ഷാ കേരളം സംയുക്തമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
വന്യജീവി ആക്രമണം; അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്: കെസിബിസി ജാഗ്രതാ കമ്മീഷന്
കൊച്ചി: കേരളത്തിൽ 2023-24 കാലത്ത് 2630 വന്യജീവി ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നടുക്കമുളവാക്കുന്നതാണെന്ന് കെസിബിസി ജാഗ്രതാ കമ്മീഷന്. അഞ്ചു വര്‍ഷത്തിനിടെ 103 പേര് കാട്ടാനകളുടെയും 341 പേര് മറ്റു വന്യജീവികളുടെയും ആക്രമണങ്ങളാല്‍ കൊല്ലപ്പെട്ടു.
വന്യജീവികളാല്‍ സംഭവിച്ച കൃഷി, സ്വത്ത് നഷ്ടങ്ങള്‍ കണക്കുകൂട്ടലുകള്‍ക്കും അതീതമാണ്. ഈ സാഹചര്യത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന വന്യജീവി ആക്രമണങ്ങളെയും അതിലേക്കു നയിക്കുന്ന സാഹചര്യങ്ങളെയും നിയന്ത്രിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്നും ജാഗ്രതാ കമ്മീഷന് ആവശ്യപ്പെട്ടു.
വന്യജീവി ആക്രമണത്തെത്തുടര്‍ന്നുള്ള മരണങ്ങളില്‍ 24 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നല്‍കണമെന്ന അമിക്കസ് ക്യൂറിയുടെ വിലയിരുത്തല്‍ സ്വാഗതാര്‍ഹമാണ്. മാത്രമല്ല, പരിക്കേറ്റവര്‍ക്കും സ്വത്ത് നഷ്ടപ്പെട്ടവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കാന്‍ നടപടി ഉണ്ടാകണം. ജനദ്രോഹപരമായ നിലപാടുകള്‍ നിരന്തരം സ്വീകരിക്കുന്ന വനംവകുപ്പിന്റെ നീക്കങ്ങളെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണം.
ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളിലും മറ്റു മലയോര വന പരിസരമേഖലകളിലും പതിറ്റാണ്ടുകളായി നിയമാനുസൃതമായി ജനങ്ങള്‍ കൈവശം വച്ചിട്ടുള്ള കൃഷി- ജനവാസഭൂമിയില് അതിക്രമിച്ചു കയറി അധികാരം സ്ഥാപിക്കാന്‍ ശ്രമിക്കുകയും ജനങ്ങളുടെ അവകാശങ്ങളെ ചോദ്യം ചെയ്യുകയും ചെയ്യുന്ന വനംവകുപ്പിന്റെ നീക്കങ്ങള്‍ നിയന്ത്രിക്കപ്പെടേണ്ടതാണ്.
ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങള്ക്കുപോലും വിലകല്പിക്കാതെയുള്ള ചില ഉദ്യോഗസ്ഥരുടെ അധികാരദുര്‍വിനിയോഗം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും കെസിബിസി ജാഗ്രതാ കമ്മീഷന് ആവശ്യപ്പെട്ടു.
കര്‍ഷക മഹാപഞ്ചായത്ത് മൂവാറ്റുപുഴയില്‍
കോട്ടയം: സേവ് വെസ്റ്റേണ്‍ ഗാട്ട്സ് പീപ്പിള്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന 111 കര്‍ഷക ബഹുജന സംഘടനകളുടെ പങ്കാളിത്തത്തോടെ ‘ഒഴിവാക്കപ്പെട്ടവരുടെ ഭൂരിപക്ഷ കേരളം’ അടിസ്ഥാന വിഷയമാക്കി രണ്ട് ദിവസത്തെ കര്‍ഷക മഹാപഞ്ചായത്ത് 10, 11 തീയതികളില്‍ മൂവാറ്റുപുഴ നെസ്റ്റില്‍ നടക്കും.
ഭൂനിയമങ്ങള്മൂലം പീഡിപ്പിക്കപ്പെടുന്ന ജനത, വന്യജീവി സംഘര്‍ഷവും വനനിയമങ്ങളും, സംസ്ഥാന ധനകാര്യ പ്രതിസന്ധി, മനുഷ്യരും പരിസ്ഥിതിയും, വികസനത്തില്‍ ഒഴിവാക്കപ്പെട്ടവര്‍ ഒന്നിക്കുന്നു, കാര്‍ഷിക ചെറുകിട കച്ചവട മേഖലയിലെ പ്രതിസന്ധികള്‍, കുടുംബശ്രീ മോഡലില്‍ കര്‍ഷക ശ്രീ, കര്‍ഷക മഹാപഞ്ചായത്തിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ നയരൂപീകരണം, ഒഴിവാക്കപ്പെട്ടവരുടെ പ്രകടന പത്രിക തയാറാക്കി രാഷ്ട്രീയ നേതൃത്വത്തിന് നൽകല് തുടങ്ങി കേരളത്തെ പൊതുവായി ബാധിക്കുന്ന ഒമ്പതു വിഷയങ്ങള്‍ ആസ്പദമാക്കിയുള്ള ക്ലാസുകളും ചര്‍ച്ചകളുമാണ് രണ്ട് ദിവസം നടക്കുന്നത്.
ഹൈക്കോടതി റിട്ട. ജഡ്ജി, പ്രമുഖരായ റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥര്‍, ദേശീയ തലത്തില്‍ അറിയപ്പെടുന്ന സാമൂഹിക-സാമ്പത്തിക-പരിസ്ഥിതി വിദഗ്ധര്‍, സമുദായ-മത-സാംസ്കാരിക നേതാക്കള്‍, സുപ്രീംകോടതി-ഹൈക്കോടതി അഭിഭാഷകര്‍ എന്നിവരാണ് ക്ലാസുകളും ചര്‍ച്ചകളും നയിക്കുന്നത്.
പത്തിന് റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ ദേശീയ കര്‍ഷക സമര നേതാവ് ശിവകുമാര്‍ വര്‍മ കക്കാജിയുടെ സാന്നിധ്യത്തില്‍ മഹാപഞ്ചായത്ത് ഉദ്ഘാടനം ചെയ്യുമെന്ന് ജയിംസ് വടക്കന്‍, കെ.വി. ബിജു, ഡിജോ കാപ്പന്, ജോയി കണ്ണംചിറ, റോജര്‍ സെബാസ്റ്റ്യന്‍, റസാക്ക് ചൂരവേലി, അഡ്വ. ബിനോയ് തോമസ്, സിജുമോന്‍ ഫ്രാന്‍സിസ്, സുജി മാസ്റ്റര്‍, ജിന്നറ്റ് മാത്യു, മാത്യു ജോസ്, പ്രഫ. ജോസ്കുട്ടി ഒഴുകയില്‍, ഷൈജു തിരുനെല്ലൂര്‍ എന്നിവര്‍ അറിയിച്ചു.
ഫൈൻ ആർട്സ് കോളജുകൾക്ക് പരിഷ്കരണം വേണമെന്നു ശിവജി പണിക്കർ കമ്മീഷൻ ശിപാർശ
തിരുവനന്തപുരം: സംസ്ഥാനത്തെ ഫൈൻ ആർട്സ് കോളജുകളിലെ പഠനരീതിയിൽ അടിമുടി പരിഷ്ക്കാരങ്ങൾ വേണമെന്നു പ്രഫ. ശിവജി പണിക്കർ കമ്മീഷൻ ശിപാർശ.
കഴിഞ്ഞദിവസമാണ് കമ്മീഷൻ സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചത്. ഫൈൻ ആർട്സ് കോളജുകളിൽ പുതിയ പഠനരീതികൾ കൊണ്ടുവരികയും പഴയവയിൽ മാറ്റങ്ങൾ വരുത്തണമെന്നുമാണ് പ്രധാന നിർദേശങ്ങളിൽ ഒന്ന്. പ്രവേശനരീതിയിലും മൂല്യനിർണയത്തിലും ഭരണ സംവിധാനത്തിലും മാറ്റം ഉണ്ടാവണം. ഒപ്പം സെമസ്റ്റർ രീതിവേണമെന്നും കമ്മീഷൻ ശിപാർശ ചെയ്യുന്നു.
പുലിപ്പല്ല് കേസ്: റാപ്പർ വേടനെ തൃശൂരിലെ ജ്വല്ലറിയിൽ എത്തിച്ച് തെളിവെടുത്തു
വിയ്യൂർ: പുലിപ്പല്ല് കൈവശംവച്ചതിനു വനംവകുപ്പ് കസ്റ്റഡിയിലെടുത്ത റാപ്പർ വേടനെ ഇന്നലെ രാവിലെ തൃശൂരിലെ ജ്വല്ലറിയിൽ എത്തിച്ച് തെളിവെടുത്തു.
തൃശൂർ തിരൂരിലുള്ള സരസ ജ്വല്ലറിയിലായിരുന്നു തെളിവെടുപ്പ്. ഉടമയുടെ വീടുംകൂടിയാണിത്. രാവിലെ 7.50നു കൊണ്ടുവന്ന വേടനെ തെളിവെടുപ്പ് പൂർത്തിയാക്കി പതിനഞ്ചുമിനിറ്റിനുശേഷം തിരികെ കൊണ്ടുപോയി. തിരൂരിലെ വേടന്റെ വീട്ടിലും പരിശോധന നടത്തി.
വേടന്റെ കൈവശമുണ്ടായിരുന്ന പുലിപ്പല്ലിന്റെ ലോക്കറ്റ് തയാറാക്കിയത് ഈ ജ്വല്ലറിയിലാണെന്നു വേടൻ മൊഴിനൽകിയിരുന്നു. തുടർന്നാണ് ഇവിടെ തെളിവെടുപ്പ് നടത്തിയത്. ശ്രീലങ്കൻ വംശജനായ വിദേശപൗരനിൽനിന്നാണു തനിക്കു പുലിപ്പല്ല് കിട്ടിയതെന്നാണു വേടന്റെ മൊഴി.
തൃശൂരിലെ ജ്വല്ലറിയിൽവച്ചാണ് ഇതു രൂപമാറ്റം വരുത്തി മാലയ്ക്കൊപ്പം ചേർത്തതെന്നും വേടൻ പറഞ്ഞിരുന്നു. പുലിപ്പല്ല് സമ്മാനിച്ച രഞ്ജിത് കുന്പിടിയുമായി ബന്ധപ്പെടാൻ വനംവകുപ്പ് ശ്രമം തുടരുകയാണ്.
വേടനും സംഘത്തിനും കഞ്ചാവ് നൽകിയ ചാലക്കുടി സ്വദേശി ആഷിക്കിനെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി. ജ്വല്ലറിയിലെ തെളിവെടുപ്പിനുശേഷം പെരുന്പാവൂർ കോടതിയിൽ ഹാജരാക്കാൻ വേടനെ കൊണ്ടുപോയി.
നിയമപരമല്ലാത്ത ലഹരി ആര് ഉപയോഗിച്ചാലും തെറ്റ്: അജു വര്‍ഗീസ്
കൊച്ചി: ലഹരി ഉപയോഗം വര്‍ധിക്കുന്നതിനെക്കുറിച്ച് പഠനം നടത്തണമെന്ന് നടന് അജു വര്‍ഗീസ്. നിയമപരമല്ലാത്ത ലഹരി ഉപയോഗത്തിന് താന്‍ എതിരാണ്. ഇടപെടേണ്ടത് അധികാരസ്ഥാനത്തുള്ളവരാണ്. ലഹരി ആര് ഉപയോഗിച്ചാലും തെറ്റാണ്.
കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ട സംവിധായകരെ താരങ്ങള്‍ പിന്തുണച്ചതിനെക്കുറിച്ച് തനിക്കറിയില്ല. കുട്ടികളിലെ ലഹരി ഇല്ലാതാക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും അജു വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു.
അഭിഭാഷകയും മക്കളും ആറ്റിൽ ചാടി മരിച്ച സംഭവം: ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ
ഏറ്റുമാനൂർ: അഞ്ചും രണ്ടും വയസുള്ള പെൺമക്കളുമായി യുവ അഭിഭാഷക ആറ്റിൽ ചാടി മരിച്ച സംഭവത്തിൽ അഭിഭാഷകയുടെ ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ.
നീറിക്കാട് തൊണ്ണമ്മാവുങ്കൽ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ്മോൾ തോമസ് (34), മക്കളായ നേഹ മരിയ ജിമ്മി (5), നോറ ജിസ് ജിമ്മി (2) എന്നിവരുമായി ആറ്റിൽ ചാടി മരിച്ച സംഭവത്തിൽ ഭർത്താവ് ജിമ്മി ജോസഫിനെ(37)യും ജിമ്മിയുടെ പിതാവ് ജോസഫിനെ(70)യുമാണ് ഏറ്റുമാനൂർ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 15നാണ് കണ്ണമ്പുരക്കു സമീപം പള്ളിക്കുന്ന് കടവിൽ മീനച്ചിലാറ്റിൽ കുഞ്ഞുങ്ങൾക്കൊപ്പം ജിസ്മോൾ ചാടിയത്.
ഭർതൃ ഗൃഹത്തിലെ പീഡനം മൂലമാണ് ജിസ്മോൾ കുട്ടികളുമായി ആറ്റിൽചാടി ജീവനൊടുക്കിയതെന്ന് ആ0രോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഏറ്റുമാനൂർ എസ്എച്ച്ഒ എ.എസ്. അൻസലിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തെ തുടർന്നാണ് അറസ്റ്റ്. ജിസ്മോളുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി.
വീട്ടിലെത്തിയും തെളിവുകൾ ശേഖരിച്ച പോലീസ് സമീപവാസികളുടെ മൊഴികളും രേഖപ്പെടുത്തി. ഇന്നലെ രാവിലെ പ്രതികളെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയാണ് കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് കോടതിയിൽ ഹാജരാക്കും.
നാലാമനെ ചോദ്യം ചെയ്യാന്‍ എക്സൈസ്; സമീര്‍ താഹിറിന് നോട്ടീസ്
കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റിലായ കേസില്‍ നാലാമനെ ചോദ്യം ചെയ്യാന്‍ എക്സൈസ്.
പിടിയിലായ സംവിധായകര്‍ക്കൊപ്പം ഉണ്ടായിരുന്ന ഇവരുടെ സുഹൃത്ത് ഷാലി മുഹമ്മദിന്റെ സുഹൃത്താണ് കഞ്ചാവ് എത്തിച്ചുനല്‍കിയതെന്ന് എക്സൈസ് കണ്ടെത്തിയിരുന്നു.
കൈക്കൂലി: തൃശൂർ ആർടി ഓഫീസിലെ രണ്ട് എംവിഐമാർ പിടിയിൽ
തൃശൂർ: ഡ്യൂട്ടി കഴിഞ്ഞു മടങ്ങുന്പോൾ ഡ്രൈവിംഗ് സ്കൂൾ ഏജന്റിൽനിന്നു കൈക്കൂലി കൈപ്പറ്റിയ തൃശൂർ ആർടി ഓഫീസിലെ രണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ വിജിലൻസിന്റെ പിടിയിലായി.
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എ.പി. കൃഷ്ണകുമാർ, കെ.ജി. അനീഷ് എന്നിവരെയാണു വിജിലൻസ് ഡിവൈഎസ്പി സി.ജി. ജിംപോളിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കൃഷ്ണകുമാറിൽനിന്ന് 42,000 രൂപയും അനീഷിൽനിന്ന് 30,000 രൂപയും പിടികൂടി. ഡ്രൈവിംഗ് സ്കൂളിന്റെ വിവിധ ആവശ്യങ്ങൾ നടത്തിക്കിട്ടാനായി കൈമാറിയ പണമാണിതെന്നു ബോധ്യപ്പെട്ടതായി ഡിവൈഎസ്പി പറഞ്ഞു.
വെസ്റ്റ് ഫോർട്ട് ഡ്രൈവിംഗ് സ്കൂൾ ഏജന്റ് വി.വി. ഹരിദാസിൽനിന്ന് കമ്മീഷൻതുകയായ 7,500 രൂപയും കണ്ടെടുത്തു. എംവിഐമാർ കൈക്കൂലിപ്പണം കൈപ്പറ്റുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒളരി എസ്എൻ പാർക്ക് റോഡിൽ ഏജന്റിനെ കാണാൻ കാറിലെത്തിയപ്പോഴാണ് എംവിഐമാർ പിടിയിലായത്.
വിജിലൻസ് സംഘത്തിൽ ഗസറ്റഡ് ഉദ്യോഗസ്ഥനായ സാറ്റിഷ് സൈമൺ, ഇൻസ്പെക്ടർ ജയേഷ് ബാലൻ എന്നിവരും ഉണ്ടായിരുന്നു.
അക്കാമ്മ ചെറിയാൻ സാംസ്കാരിക സമുച്ചയത്തിന് ഇടുക്കിയിൽ ഭൂമി
തിരുവനന്തപുരം: അക്കാമ്മ ചെറിയാന്റെ പേരിൽ സാംസ്കാരിക സമുച്ചയം നിർമിക്കാൻ ഇടുക്കി ആർച്ച് ഡാമിനോട് ചേർന്ന് നാല് ഏക്കർ ഭൂമി അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തിയാണ് ഭൂമി സാംസ്കാരിക വകുപ്പിന് കൈമാറുക. പീരുമേട് വില്ലേജിൽ 4.31 ഏക്കർ നേരത്തെ സാംസ്കാരിക വകുപ്പിന് നൽകിയെങ്കിലും സ്ഥലം അനുയോജ്യമല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് പുതിയ സ്ഥലം അനുവദിച്ചത്.
നാട്ടകം തട്ടകമാക്കിയ മെഡല്‍വേട്ട; ഇതിഹാസമായി ദ്രോണാചാര്യ സണ്ണി തോമസ്
റെജി ജോസഫ്
കോട്ടയം: തിടനാട് മേക്കാട്ട് കെ.കെ. തോമസിന്റെ അടുത്ത സുഹൃത്തായിരുന്നു കോട്ടയം റൈഫിള്‍സ് ക്ലബ് സെക്രട്ടറി സി.ടി. ജോണ്‍. ഒരിക്കല്‍ മേക്കാട്ട് വീട്ടിലെത്തിയ ജോണ്‍ അവിടെ തോമസിന്റെ പന്ത്രണ്ടു വയസുകാരന് മകന് സണ്ണി എയര്‍ റൈഫിളില്‍ ഉന്നംവച്ച് മുറ്റത്തെ മാവില്‍നിന്ന് മാങ്ങ വീഴ്ത്തുന്നതു കണ്ടു. ചെറിയ പ്രായക്കാരന്റെ അതിസൂക്ഷ്മതയും വെടിവയ്പിലെ വൈദഗ്ധ്യവും ജോണിനെ വിസ്മയിപ്പിച്ചു. പില്ക്കാലത്ത് സണ്ണി തോമസ് കോട്ടയം സിഎംഎസ് കോളജില്‍ വിദ്യാര്‍ഥിയായിരിക്കെ 1965ല്‍ നാട്ടകം പോളിടെക്നിക് കാമ്പസിലെ കോട്ടയം റൈഫിള്‍സ് ക്ലബ്ബിലേക്ക് സി.ടി. ജോണ്‍ പരിശീലനത്തിന് ക്ഷണിച്ചു.
ഇവിടെ ലഭിച്ച അംഗത്വവും പരിശീലനവുമാണ് സണ്ണി തോമസ് എന്ന ലക്ഷ്യം തെറ്റാത്ത മെഗാ ഷൂട്ടറെ രാജ്യത്തിനു ലഭിക്കാന്‍ ഇടയാക്കിയത്. സണ്ണി തോമസ് മെഡല്‍വേട്ട തുടങ്ങിയത് നാട്ടകത്തെ പരിശീലനകാലത്താണെന്ന് കോട്ടയം റൈഫിള്‍സ് ക്ലബ്ബിന്റെ നിലവിലെ പ്രസിഡന്റ് ചെറിയാന് കുര്യന് പറഞ്ഞു. നാടന്‍ എയര്‍ഗണ്ണില്‍ കാക്കകളെ ഉന്നംവച്ചു തുടങ്ങിയ അഭ്യാസം കോട്ടയം റൈഫിള്‍ ക്ലബ്ബില്‍ എത്തിയതോടെ ശാസ്ത്രീയമായി, ഭാഗ്യം പിഴച്ചതുമില്ല. ഇന്തോ- ചൈന യുദ്ധകാലമാണത്.
സൈന്യത്തിനൊപ്പം അവശ്യസാഹചര്യത്തില്‍ യുദ്ധഭൂമിയിലിറങ്ങാന് താത്പര്യമുള്ള സിവിലിയന്മാര്ക്കും വെടിവയ്പില്‍ പരിശീലനം നല്കാന് സര്‍ക്കാര്‍ അനുവദിച്ചിരുന്നു. അക്കാലത്താണ് രാജ്യത്തുടനീളം റൈഫിള്‍സ് അസോസിയേഷനുകളുടെ തുടക്കം. നാട്ടകം പോളിടെക് കാമ്പസില്‍ ജില്ലാ ഭരണകൂടം അക്കാലത്ത് അനുവദിച്ച 60 മീറ്റര്‍ നീളവും 26 മീറ്റര്‍ വീതിയുമുള്ള ഷൂട്ടിംഗ് ഏരിയയിലായിരുന്നു പരിശീലനം.
കോട്ടയം പോലീസ് ക്യാമ്പിലെ കോണ്‍സ്റ്റബിള്‍മാര്‍ തോക്കുമായി എത്തിയാണ് പരിശീലനം നല്‍കിയിരുന്നത്. റൈഫിളും പിസ്റ്റളും ഉള്‍പ്പെടെ നാലിനം തോക്കുകളിലായിരുന്നു സണ്ണി തോമസിനും തുടക്കം. 1965ല്‍ തിരുവനന്തപുരത്തു നടന്ന സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തായിരുന്നു സണ്ണിയുടെ മെഡല്‍ വേട്ടയുടെ തുടക്കം.
അഞ്ചു തവണ സംസ്ഥാന ചാമ്പ്യനും 1976ല്‍ ദേശീയ ഷൂട്ടിംഗ് ചാമ്പ്യനുമായി സണ്ണി അംഗീകാരങ്ങള്‍ നേടി. അക്കാലത്ത് ഡല്‍ഹിയിലും പോയി പരിശീലനം നേടിയിരുന്നു. ഉഴവൂര്‍ കോളജില്‍ ഇംഗ്ലീഷ് പ്രഫസറായിരിക്കെ 1993ലാണ് ഇന്ത്യയുടെ ദേശീയ ഷൂട്ടിംഗ് പരിശീലകനായി സണ്ണി തോമസ് അവരോധിക്കപ്പെടുന്നത്.
ഷൂട്ടിംഗില്‍ ഒന്നുമല്ലാതിരുന്ന ഇന്ത്യന്‍ ടീമിനെ 19 വര്‍ഷംകൊണ്ട് ലോക ഭൂപടത്തിലെ പ്രധാനപ്പെട്ട ഇടങ്ങളില്‍ ഒന്നാക്കി അദ്ദേഹം അടയാളപ്പെടുത്തി. 1994 ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് മുതല്‍ ശിഷ്യര്‍ മെഡല്‍വേട്ട തുടങ്ങി. ഉന്നം പിഴക്കാത്ത ഓരോ വെടിയിലും സ്വര്‍ണവും വെള്ളിയും വീണുകൊണ്ടിരുന്നു. 1998ല്‍ സ്വര്ണനില അഞ്ചിലേക്ക് ഉയര്‍ന്നു.
2004ല്‍ ഏതന്‍സ് ഒളിമ്പിക്സില്‍ രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് നേടിയ വെള്ളി മെഡല്‍ ഇന്ത്യന്‍ ഒളിമ്പിക്സിലെ ആദ്യ വ്യക്തിഗത വെള്ളിത്തിളക്കമായി. 2008 ബീജീംഗ് ഒളിംപിക്സില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണമണിഞ്ഞു. 2012 ലണ്ടന്‍ ഒളിംപിക്സില്‍ വിജയകുമാര്‍ വെള്ളിയും ഗഗന് നാരംഗ് വെങ്കലവും നേടി.
ഏഷ്യന്‍ ഗെയിംസുകളില്‍ 29 മെഡലുകളും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 95 മെഡലുകളും ലോകകപ്പില്‍ 50 മെഡലുകളും സണ്ണി തോമസിന്റെ ശിഷ്യര്‍ രാജ്യത്തിന് സമ്മാനിച്ചു. കാഞ്ചിവലിക്കാന്‍ മാന്ത്രിക വിരലുകളുള്ള സണ്ണിയുടെ കൈകളില്‍ 2001ല്‍ രാഷ്്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ദ്രോണാചാര്യ പുരസ്കാരം സമ്മാനിച്ചു.
2012-ല്‍ രാജ്യം പത്മശ്രീയും നല്കി ആദരിച്ചു. എല്ലാറ്റിനും നിമിത്തമായത് നാട്ടകം പോളിടെക് മൈതാനത്തെ റൈഫിള്‍സ് ക്ലബ്ബുതന്നെ.
“പഹല്‍ഗാം ആവര്‍ത്തിക്കാതിരിക്കാന്‍ ഹിന്ദുക്കള്‍ കൈയില്‍ കത്തി കരുതണം’’;വിവാദപ്രസംഗവുമായി കല്ലടുക്ക പ്രഭാകര്‍ ഭട്ട്
കാസര്‍ഗോഡ്: പഹല്‍ഗാമിലേത് പോലുള്ള തീവ്രവാദ ആക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഹിന്ദുക്കള്‍ വീടുകളില്‍ വാളും പുറത്തിറങ്ങുമ്പോള്‍ കത്തിയും കൈവശം വയ്ക്കണമെന്ന് കര്‍ണാടകയിലെ മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് കല്ലടുക്ക പ്രഭാകര്‍ ഭട്ട്. മഞ്ചേശ്വരം വോര്‍ക്കാടി ശ്രീമാതാ സേവാശ്രമത്തില്‍ നടന്ന പരിപാടിയിലാണ് അദ്ദേഹം പ്രകോപനപരമായ പ്രസംഗം നടത്തിയത്.
“എല്ലാ ഹിന്ദു വീട്ടിലും ഒരു വാള് സൂക്ഷിക്കണം. പഹല്‍ഗാം ആക്രമണസമയത്ത് ഹിന്ദുക്കള്‍ വാളെടുത്തിരുന്നെങ്കില് കഥ മറ്റൊന്നാകുമായിരുന്നു. നമ്മുടെ പെണ്മക്കള് പുറത്തിറങ്ങുമ്പോള്‍ വാനിറ്റി ബാഗുകളില്‍ കത്തി കരുതണം. ആറ് ഇഞ്ച് നീളമുള്ള കത്തി കൊണ്ടുപോകാന്‍ നിങ്ങള്‍ക്ക് ലൈസന്‍സ് ആവശ്യമില്ല. സന്ധ്യക്കുശേഷം നിങ്ങള്‍ പുറത്താണെങ്കില്‍, ആക്രമണത്തിനുള്ള എല്ലാ സാധ്യതയുമുണ്ട്, അക്രമികളോട് യാചിക്കരുത്.
കത്തി കാണിച്ചാല്‍ അവര്‍ ഓടിപ്പോകും. മുമ്പ് മുസ്ലിംകള് ആക്രമിക്കുമ്പോള്‍ ഹിന്ദുക്കള്‍ ഓടിയൊളിക്കുമായിരുന്നു. എന്നാല്‍ ഇന്ന് അതിനു മാറ്റം വന്നിരിക്കുന്നു. നാം ഉയര്‍ത്തെഴുന്നേല്‍ക്കണം’’-അദ്ദേഹം പറഞ്ഞു. മതവിദ്വേഷം വളര്‍ത്തുന്ന പ്രസംഗങ്ങളുടെ പേരില്‍ കര്‍ണാടകയില്‍ നിരവധി കേസുകളില്‍ പ്രതിയാണ് പ്രഭാകര്‍ ഭട്ട്.
ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കണം: എംഎല്‍എ
കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് വര്‍ഗീയ അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്ത പ്രഭാകര്‍ ഭട്ടിനെതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് എ.കെ.എം. അഷ്റഫ് എംഎല്‍എ മുഖ്യമന്ത്രിക്കും ഡിജിപിക്കും ജില്ലാ പോലീസ് മേധാവിക്കും കത്ത് നല്കി.
കാസര്‍ഗോട്ടെയും പ്രത്യേകിച്ച് മഞ്ചേശ്വരത്തെയും സമാധാനാന്തരീക്ഷം തകര്‍ത്ത് രാഷ്ട്രീയ മുതലെടുപ്പിനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഇത്തരം അങ്ങേയറ്റം വര്‍ഗീയപരമായ പ്രസംഗം. ഇതിനു പിന്നിലുള്ള ഗൂഢാലോചനയിലും അന്വേഷണം വേണം.
ആര്‍എസ്എസുകാര്‍ കാസര്‍ഗോട്ടെ പള്ളിയില്‍ കയറി ഒരു മൗലവിയെ കൊലപ്പെടുത്തിയിട്ടും പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിയെ കൊലപ്പെടുത്തി വര്‍ഗീയലഹളയ്ക്ക് ശ്രമിച്ചപ്പോഴും ആ കെണിയില്‍ വീഴാതെ തിരിച്ചടികള്‍ ഉണ്ടാകാത്ത നിലയില്‍ സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന കാസര്‍ഗോട്ട് വീണ്ടും വീണ്ടും ഇത്തരത്തിലുള്ള വിദ്വേഷപ്രസംഗങ്ങള്‍ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അഷ്റഫ് കൂട്ടിച്ചേര്‍ത്തു.
വന്യജീവി ആക്രമണം ; സാമ്പത്തികബാധ്യത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടിച്ചേല്‍പ്പിച്ച് സര്‍ക്കാര്‍
കോഴിക്കോട്: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന വന്യജീവിശല്യം തടയുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സാമ്പത്തികബാധ്യത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടിച്ചേല്‍പ്പിച്ച് സര്‍ക്കാര്‍. വനംവകുപ്പ് ചെയ്യേണ്ട പല കാര്യങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമേല്‍ സര്‍ക്കാര്‍ കെട്ടിവയ്ക്കുകയാണെന്നാണു പഞ്ചായത്തുകളുടെ ആരോപണം.
ഏറ്റവുമൊടുവിലായി, വന്യജീവി ആക്രമണം അടക്കമുള്ള അടിയന്തര സാഹചര്യങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളുടെ വാഹനം വനംവകുപ്പിന്റെ റാപിഡ് റെസ്പോണ്‍സ് ടീമിന് (ആര്‍ആര്‍ടി) തത്കാലത്തേക്കു വിട്ടുകൊടുക്കണമെന്നും അതല്ലെങ്കില്‍ അത്തരം സാഹചര്യങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ വാഹനം വാടകയ്ക്കെടുത്ത് വനംവകുപ്പിനു നല്‍കുകയോ ചെയ്യണമെന്നാണു തദ്ദേശ സ്വയംഭരണവകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് ആര്‍ആര്‍ടിയില്‍ പുതിയ തസ്തികകളോ വാഹനങ്ങളോ സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല.
നിലവിലുള്ള ജീവനക്കാരെയും വാഹനങ്ങളെയും പുനര്‍വിന്യസിക്കുകയാണ് ചെയ്തിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ സംഭവ സ്ഥലത്ത് കുതിച്ചെത്തേണ്ട ആര്‍ആര്‍ടിക്ക് ആവശ്യത്തിനു വാഹനം ഇല്ലാത്ത സാഹചര്യത്തിലാണ് ഈ ഉത്തരവാദിത്വം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലയില്‍ വച്ചിരിക്കുന്നത്.
മന്ത്രിസഭാ വാര്‍ഷികാഘോഷത്തിനും മറ്റും കോടികള്‍ ധൂര്‍ത്തടിക്കുകയാണെന്ന ആരോപണം ഉയരുന്നതിനിടെയാണു ജനങ്ങളെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളില്‍നിന്നു സര്‍ക്കാര്‍ ഒഴിഞ്ഞുമാറുന്നത്.
വന്യജീവിശല്യം തടയാന്‍ കേരളത്തില്‍ 3,000 കിലോമീറ്ററോളം ദൂരത്തില്‍ പ്രതിരോധവേലിയോ കിടങ്ങുകളോ നിര്‍മിക്കേണ്ടി വരുമെന്നാണു വനംവകുപ്പിന്റെ കണക്ക്. വനംവകുപ്പിന്റെ മാത്രം വിഹിതം ഉപയോഗിച്ച് ഇത്രയും ദൂരത്തില്‍ പ്രതിരോധനടപടികള്‍ സ്വീകരിക്കുന്നത് പ്രായോഗികമല്ലെന്നാണു സര്‍ക്കാരിന്റെ നിലപാട്.
ഇതിന്റെ ഭാഗമായി പ്രതിരോധ നടപടികള്‍ക്കായി ഫണ്ട് ചെലവഴിക്കാന്‍ നേരത്തേതന്നെ തദ്ദേശ സ്ഥാപനങ്ങള്‍ക്കു സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനാതിര്‍ത്തികളിലെ കിടങ്ങ് നിര്‍മാണം പല പഞ്ചായത്തുകളും ഏറ്റെടുത്തു നടപ്പിലാക്കുന്നുണ്ട്.
അതിദാരിദ്ര്യ നിര്‍മാര്‍ജനം, മാലിന്യമുക്ത കേരളം തുടങ്ങി സര്‍ക്കാര്‍ പ്രഖ്യാപിച്ച പല പദ്ധതികളുടെയും സാമ്പത്തികബാധ്യതകള്‍ പേറി വലയുകയാണു ഭൂരിഭാഗം പഞ്ചായത്തുകളും. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിക്കുന്ന പ്ലാന്‍ വിഹിതവും വിവിധ ഇനങ്ങളിലൂടെ പിരിഞ്ഞുകിട്ടുന്ന തനത് വിഹിതവുമാണ് പഞ്ചായത്തുകളുടെ പ്രധാന വരുമാനസ്രോതസ്. വരുമാനം കുറഞ്ഞ പഞ്ചായത്തുകള്‍ക്കാണു സര്‍ക്കാരിന്റെ പല നിര്‍ദേശങ്ങളും കടുത്ത ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.
ദേശീയ പണിമുടക്കിൽ പങ്കെടുത്ത അധ്യാപകരുടെ പ്രമോഷൻ തടഞ്ഞു
കണ്ണൂർ: 2020 ജനുവരി മാസത്തെ ദേശീയ പണിമുടക്കിൽ പങ്കെടുത്ത കണ്ണൂർ സർവകലാശാലയിലെ അധ്യാപകരുടെ പ്രമോഷൻ തടഞ്ഞു.
കാലിക്കട്ട് കോളജ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയമാണ് പ്രമോഷൻ തടഞ്ഞുകൊണ്ടുള്ള ഉത്തരവിറക്കിയത്. ഇതോടെ, ജനുവരി എട്ടിന്റെ ദേശീയ പണിമുടക്കിൽ പങ്കെടുത്ത സർവകലാശാലയിലെ 80 ശതമാനം അധ്യാപകരുടെയും പ്രമോഷൻ നഷ്ടമാകും.
കാലിക്കട്ട് കോളജ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിനു കീഴിൽ കണ്ണൂർ, കാലിക്കട്ട് സർവകലാശാലകളാണ് ഉൾപ്പെട്ടിരിക്കുന്നത്. പണിമുടക്കുമായി ബന്ധപ്പെട്ട് സർക്കാരോ സർവകലാശാലയോ വിഷയത്തിൽ നിലപാട് അറിയിച്ചിട്ടില്ല എന്നതിനാലാണ് പ്രമോഷൻ തടയുന്നത്.
എന്നാൽ, കാലിക്കട്ട് സർവകലാശാലാ പണിമുടക്കുമായി ബന്ധപ്പെട്ട് ഡയസ്നോൺ പ്രഖ്യാപിക്കുകയും പ്രമോഷൻ തടയില്ലെന്ന നിലപാടും അറിയിച്ചിരുന്നു.
വിഷയത്തിന്റെ ഗൗരവം സർവകലാശാലയെ അറിയിച്ച അധ്യാപകന്റെ അപേക്ഷയിൽ ഒരുമാസം കഴിഞ്ഞിട്ടും കണ്ണൂർ സർവകലാശാലാ സിൻഡിക്കറ്റ്, വൈസ് ചാൻസലർ എന്നിവർ നിലപാട് കൈക്കൊള്ളാത്തതിനാൽ സർവകലാശാലയിലെ കോളജുകളിലെ നൂറുകണക്കിന് അധ്യാപകരെ ഇതു ബാധിക്കും.
പണിമുടക്കിലൂടെ പ്രമോഷൻ തടയപ്പെടുന്നത് ചരിത്രത്തിൽ ആദ്യമാണെന്ന് കെപിസിടിഎ പത്രക്കുറിപ്പിലൂടെ അറിയിച്ചു. സർക്കാരും സർവകലാശാലയും ഒത്തുചേർന്ന് ഏറ്റവും തൊഴിലാളിവിരുദ്ധമായ സമീപനം കൈക്കൊള്ളുകയാണെന്ന് കെപിസിടിഎ സംസ്ഥാന പ്രസിഡന്റ് ഡോ. പ്രേമചന്ദ്രൻ കീഴോത്ത് പറഞ്ഞു.
തീരദേശ സംരക്ഷണ യാത്ര ഇന്നു മുതൽ
കോട്ടയം: കടലിന്റെ അവകാശം കടലിന്റെ മക്കൾക്ക് എന്ന മുദ്രാവാക്യവുമായി കടലവകാശ നിയമം നിർമിക്കണമെന്നാവശ്യപ്പെട്ട് കേരള യൂത്ത് ഫ്രണ്ട് -എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ നയിക്കുന്ന തീരദേശ സംരക്ഷണ യാത്രയ്ക്ക് ഇന്നു തുടക്കമാകും.
വൈകുന്നേരം നാലിന് കാസർഗോഡ് കസബ ബീച്ചിലെ ശ്രീകുറുംബാ ഭഗവതിക്ഷേത്രത്തിനു സമീപം പ്രത്യേകം തയാറാക്കിയ വേദിയിൽ കേരള കോൺഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി എംപി യാത്ര ഉദ്ഘാടനം ചെയ്യും.
കാസർഗോഡ് ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ, കണ്ണൂർ ജില്ലാ പ്രസിഡന്റ് ജോയി കൊന്നയ്ക്കൽ, അലക്സ് കോഴിമല, സംസ്ഥാന ജനറൽ സെക്രട്ടറി കുര്യാക്കോസ് പ്ലാപ്പറമ്പിൽ, സജി കുറ്റിയാനിമറ്റം, ഷിനോജ് ചാക്കോ, ബിജു തുളിശേരി, സാജൻ തൊടുക, ഷെയ്ക്ക് അബ്ദുള്ള, ഡാവി സ്റ്റീഫൻ, അഭിലാഷ് മാത്യു എന്നിവർ പ്രസംഗിക്കും.
എൻഎച്ച്എ പദ്ധതി ; ജിഎസ്ടിയിലെ സംസ്ഥാന വിഹിതവും റോയൽറ്റിയും ഒഴിവാക്കും
തിരുവനന്തപുരം: ദേശീയപാതാ അഥോറിറ്റി കേരളത്തിൽ നടപ്പാക്കുന്ന എല്ലാ പദ്ധതികളിലെയും നിർമാണ വസ്തുക്കളുടെ ജിഎസ്ടിയിലെ സംസ്ഥാന വിഹിതവും റോയൽറ്റിയും ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ദേശീയപാതാ വികസനത്തിൽ നാഴികക്കല്ലായി മാറാൻ പോകുന്നതാണ് ഈ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ദേശീയപാതയുടെ നിർമാണ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണു നടപടി. നിലവിൽ ചെലവു കുറയ്ക്കുന്നതിന്റെ ഭാഗമായി നിർമാണ വസ്തുക്കൾക്കും മറ്റും റോയൽറ്റി ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് ഒഴിവാക്കി നൽകിയിരുന്നത്.
കേരളത്തിന്റെ വികസനത്തിന് ദേശീയപാതാ വികസന പദ്ധതികളും പുതിയ ദേശീയപാതകളും അനിവാര്യമാണെന്നാണ് സർക്കാരിന്റെ കാഴ്ചപ്പാട്. ഇതു സംബന്ധിച്ച വിശദമായ നിർദേശം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിക്കു സമർപ്പിച്ചിരുന്നു.
സംസ്ഥാനത്തിന്റെകൂടി പങ്കാളിത്തം ഇത്തരം പദ്ധതികളിൽ വേണമെന്ന ആവശ്യം കേന്ദ്രമന്ത്രിതന്നെ മുന്നോട്ടു വച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വല്ലവരും ചെയ്തതിന്റെ പിതൃത്വം ഏറ്റെടുക്കാൻ മുഖ്യമന്ത്രിയുടെ ശ്രമം: വി.ഡി. സതീശൻ
കോട്ടയം: വല്ലവരും ചെയ്തതിന്റെ പിതൃത്വം ഏറ്റെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. കോട്ടയത്ത് മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ക്രെഡിറ്റ് ഏറ്റെടുക്കലാണു പിണറായി വിജയന് ചെയ്യുന്നത്.
ഉമ്മന്‍ചാണ്ടി വിഴിഞ്ഞം തുറമുഖ പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന് 6000 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടും കടല്‍ക്കൊള്ളയുമാണ് വിഴിഞ്ഞം പദ്ധതിയെന്ന ആരോപണമാണ് ഉയര്‍ത്തിയത്. ഇതു യാഥാര്‍ഥ്യമാകുമ്പോള്‍ ക്രെഡിറ്റ് എടുക്കാന്‍ വരുന്നത് വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു കഥാപാത്രത്തെ ഓര്‍മിപ്പിക്കും വിധമാണെന്നും വി.ഡി. സതീശന് ആരോപിച്ചു.
2019 -ൽ പൂര്‍ത്തിയാക്കേണ്ട വിഴിഞ്ഞം പദ്ധതി സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലമാണ് ആറു വര്‍ഷം വൈകിയത്. 2017 പൂര്‍ത്തിയാക്കേണ്ട റോഡ് കണക്ടിവിറ്റി, 2019 പൂര്‍ത്തിയാക്കേണ്ട വിഴിഞ്ഞം റെയില്‍ പാതയില്‍ 2025 ആയിട്ടും തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. വിഴിഞ്ഞം തുറമുഖ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കില്ല. സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷവും, വിഴിഞ്ഞം തുറമുഖ ഉദ്ഘാടനവും തമ്മില്‍ കൂട്ടിക്കലര്‍ത്തേണ്ട.
തനിക്ക് ക്ഷണക്കത്ത് നല്‍കിയത് പരിപാടി നടക്കുന്നതിന്റെ തലേദിവസം മാത്രമാണെന്നും, പ്രധാനമന്ത്രി വരുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിന് ഇത്തരത്തിലുള്ള നടപടിയാണോ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
പിണറായി വിജയന് സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ ആണോ, അതോ വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിനാണോ പ്രധാനമന്ത്രി വരുന്നത് എന്ന് ബിജെപിയും സിപിഎമ്മും വ്യക്തമാക്കട്ടെയെന്നും വി.ഡി. സതീശന് പ്രതികരിച്ചു.
ലോകബാങ്കിന്റെ 140 കോടി രൂപ സര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചിരിക്കുകയാണ്. ഇത് കുറ്റകൃത്യമാണ്. ഇത്തരത്തില്‍ പൈസയില്ലാത്ത സര്‍ക്കാരാണ് 100 കോടി രൂപ ചെലവഴിച്ച് നാലാം വാര്‍ഷികാഘോഷം ജനങ്ങളുടെ പണമെടുത്ത് ആര്‍ഭാടമായി നടത്തുന്നതെന്നും വി.ഡി. സതീശന് ആരോപിച്ചു.
അഡ്വ. ബി.എ. ആളൂർ അന്തരിച്ചു
തൃശൂർ: കുപ്രസിദ്ധ കൊലപാതകക്കേസുകളിൽ പ്രതിഭാഗം അഭിഭാഷകനായിരുന്ന അഡ്വ. ബി.എ. ആളൂർ (ബിജു ആന്റണി ആളൂർ-54) അന്തരിച്ചു.
സംസ്കാരം നാളെ പതിയാരം സെന്റ് ജോസഫ്സ് പള്ളിയിൽ. എറണാകുളം ലിസി ആശുപത്രിയിൽ വൃക്കസംബന്ധമായ രോഗങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. എരുമപ്പെട്ടി പതിയാരം ആളൂർ പരേതരായ ആന്റണിയുടെയും റോസിയുടെയും മകനാണ്.
സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്കും ജിഷ വധക്കേസ് പ്രതി അമിറുൾ ഇസ്ലാമിനും, കൂടത്തായി കൊലപാതക പരന്പരക്കേസിലെ പ്രതി ജോളിക്കുംവേണ്ടി കോടതിയിൽ ഹാജരായി വാർത്തകളിൽ ഇടം നേടിയ അഭിഭാഷകനാണ് അഡ്വ. ബി.എ. ആളൂർ.
ഗോവിന്ദച്ചാമിക്കു വിചാരണക്കോടതിയും തുടർന്നു ഹൈക്കോടതിയും വധശിക്ഷ വിധിച്ചെങ്കിലും അഡ്വ. ആളൂർ സുപ്രീംകോടതിയെ സമീപിക്കുകയും വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കുകയും ചെയ്തിരുന്നു. ഇലന്തൂർ നരബലിക്കേസിലും കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലും പ്രതിഭാഗം അഭിഭാഷകനായിരുന്നു.
അവിവാഹിതനാണ്. സഹോദരങ്ങൾ: ജോയ്, ബൈജു, ഷൈജൻ, ലിജി, പരേതനായ ജോസ്.
യൂണിഫോം തസ്തികകളിൽ ഉന്തിയ പല്ല് അയോഗ്യതയാകില്ല
തിരുവനന്തപുരം: യൂണിഫോം സർക്കാർ തസ്തികകളിലേക്ക് കായിക പരിശോധനയുടെ അടിസ്ഥാനത്തിൽ നടത്തുന്ന തെരഞ്ഞെടുപ്പുകളിൽ ഇനി ഉന്തിയ പല്ല് അയോഗ്യതയാകില്ല.
പോലീസ്, വനം-വന്യജീവി, ഗതാഗതം, എക്സൈസ് തുടങ്ങിയ വകുപ്പുകളിലെ യൂണിഫോം ഉപയോഗിക്കുന്ന തസ്തികകളിൽ ഉന്തിയപല്ലിന്റെ പേരിലുള്ള അയോഗ്യത ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
മറ്റെല്ലാ യോഗ്യതകളും ഉണ്ടെങ്കിലും ഉന്തിയപ്പല്ലിന്റെ പേരിൽ ഉദ്യോഗാർഥികളെ പുറന്തള്ളുന്നതു സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അതത് വകുപ്പുകളിൽ ഇതുസംബന്ധിച്ച് വിശേഷാൽ ചട്ടങ്ങളിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്യാൻ അനുമതി നൽകാനും തീരുമാനിച്ചു.
കേസുകൾ തീർപ്പാക്കാൻ "സമയം' പദ്ധതി
തിരുവനന്തപുരം: സംസ്ഥാനത്ത് സിവിൽ കേസുകൾ വേഗത്തിൽ തീർപ്പാക്കി നിയമ നിർവഹണം നടപ്പാക്കാൻ ’സമയം’ പദ്ധതിയുമായി കേരള സംസ്ഥാന ലീഗൽ സർവീസ് അഥോറിറ്റി (കെൽസ). ഇതിന്റെ ഭാഗമായുള്ള പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച തൈക്കാട് പോലീസ് ട്രെയിനിംഗ് കോളജിൽ ഹൈക്കോടതി ജഡ്ജി ഡോ.കൗസർ ഇടപ്പഗത്ത് നിർവഹിക്കും.
പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്ന കേസുകൾ എസ്എച്ച്ഒമാർ ജില്ലാ, താലൂക്ക് ലീഗൽ സർവീസ് അഥോറിറ്റിക്കു കൈമാറണം. അഭിഭാഷകർ കക്ഷികളുമായി ചർച്ച നടത്തി ഇരുകൂട്ടർക്കും സ്വീകാര്യമായ കരാറിൽ ഏർപ്പെടും. ഇത് അടിസ്ഥാനമാക്കി ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി നിശ്ചയിക്കുന്ന ജഡ്ജിയുടെ സാന്നിധ്യത്തിൽ ഉത്തരവ് പുറപ്പെടുവിക്കും.
കുടുംബം ഇരുന്നത് പ്രധാനമന്ത്രിയുടെ സുരക്ഷ ചർച്ച ചെയ്ത മീറ്റിംഗിൽ അല്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മകളും കൊച്ചുമകനും അടക്കമുള്ള കുടുംബം ഇരുന്നത് വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗിന് എത്തുന്ന പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച മീറ്റിംഗിന് അല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ഔദ്യോഗിക കാര്യങ്ങളൊന്നും ചർച്ച ചെയ്ത യോഗത്തിൽ അല്ല കുടുംബം ഇരുന്നത്. തന്റെ ഔദ്യോഗിക വാഹനത്തിൽ കൊച്ചുമകൻ മാത്രമാണുണ്ടായിരുന്നത്. കുട്ടിയെ മുൻപും കൊണ്ടുപോകുന്നതു നിങ്ങൾ കണ്ടിട്ടില്ലേ?
വിഴിഞ്ഞം തുറമുഖത്തെ കാര്യങ്ങൾ കാണുന്നതിനാണ് യാത്രയിൽ കുടുംബത്തെ ഒപ്പം കൂട്ടിയത്. മത്സ്യത്തൊഴിലാളി പെണ്‍കുട്ടികൾ ക്രെയിൻ ഉപയോഗിച്ചു കണ്ടെയ്നറുകളും കപ്പലിന്റെ ചലനങ്ങളും നിയന്ത്രിക്കുന്നത് കാണാനായി. കുട്ടികൾ പുരോഗമിച്ചതിന്റെ തെളിവാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
10 ബസുകളിൽനിന്ന് 13 ലക്ഷം ഈടാക്കി
തൃശൂർ: പാലിയേക്കര ടോൾ ബൂത്തിനു സമീപം ആർടിഒ എൻഫോഴ്സ്മെന്റ് ടീം നടത്തിയ വാഹനപരിശോധനയിൽ സംസ്ഥാനനികുതി അടയ്ക്കാത്ത ഇതരസംസ്ഥാന ബസുകൾ പിടികൂടി.
10 ടൂറിസ്റ്റ് ബസുകളിൽനിന്ന് നികുതി ഇനത്തിലും പിഴയിനത്തിലുമായി 13 ലക്ഷം രൂപ ഈടാക്കി. കളർലൈറ്റുകൾ ഘടിപ്പിച്ചുവന്ന കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളും പിടിയിലായി.
കെട്ടിട പെര്‍മിറ്റിന് കൈക്കൂലി ; കൊച്ചി കോര്പറേഷന് ഉദ്യോഗസ്ഥ വിജിലന്‍സ് പിടിയില്‍
കൊച്ചി: കെട്ടിട പെര്‍മിറ്റിന് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്പറേഷന് ഉദ്യോഗസ്ഥ വിജിലന്‍സ് പിടിയിലായി. കോര്പറേഷന് വൈറ്റില സോണല്‍ ഓഫീസിലെ ബില്‍ഡിംഗ് സെക്ഷന്‍ ഓവര്‍സിയറായ തൃശൂര്‍ മണ്ണുത്തി പൊള്ളന്നൂര്‍ സ്വദേശിനി സ്വപ്നയാണു പിടിയിലായത്. എറണാകുളം സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.
ഇദ്ദേഹം പുതുതായി പണികഴിപ്പിക്കുന്ന 5000 ചതുരശ്രയടി വിസ്തീര്‍ണമുള്ള അഞ്ചുനില കെട്ടിടത്തിന് പെര്‍മിറ്റ് ലഭിക്കുന്നതിനായി നഗരസഭയില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചിരുന്നു.
സ്ഥലപരിശോധന നടത്തിയ സ്വപ്ന, പെര്‍മിറ്റ് അനുവദിക്കുന്നതിന് ഓരോ കെട്ടിടത്തിനും 5000 രൂപ വച്ച് 25000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഇത്രയും പണമില്ലെന്നു പറഞ്ഞപ്പോള്‍ അതു കുറച്ച് 15000 രൂപയാക്കി. തുടര്‍ന്നു പരാതിക്കാരന് ഇക്കാര്യം എറണാകുളം വിജിലന്‍സ് മധ്യമേഖലാ സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു.
ഇന്നലെ പണവുമായി വൈറ്റിലയില്‍ എത്താന്‍ സ്വപ്ന നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് വൈകുന്നേരം പൊന്നുരുന്നി അമ്പലത്തിനു സമീപം സ്വന്തം കാറില്‍ വച്ച് പരാതിക്കാരനില്‍നിന്നു 15,000 രൂപ കൈക്കൂലി വാങ്ങവെ കെണിയൊരുക്കി കാത്തിരുന്ന വിജിലന്‍സ് സംഘം കൈയോടെ പിടികൂടുകയായിരുന്നു.
രാസപരിശോധനയില്‍ പണം കൈപ്പറ്റിയത് തെളിഞ്ഞു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. വിജിലന്‍സ് തയാറാക്കിയിട്ടുള്ള കൈക്കൂലിക്കാരുടെ പട്ടികയിലുള്ളയാളായിരുന്നു സ്വപ്ന.
സിഎഫ്കെ സംസ്ഥാന സമ്മേളനം മൂന്നിന്
കൊച്ചി: കണ്‍സ്യൂമേഴ്സ് ഫെഡറേഷന് ഓഫ് കേരള (സിഎഫ്കെ) 15-ാം സംസ്ഥാന സമ്മേളനം മൂന്നിന് രാവിലെ 10.30ന് എറണാകുളം വൈഎംസിഎ ഹാളില്‍ നടക്കുമെന്ന് ചെയര്മാന് കെ.ജി. വിജയകുമാരന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇന്‍വെന്റര്‍ പാര്‍ക്ക് നിര്‍മാണം തുടങ്ങി
കൊച്ചി: വിദ്യാര്‍ഥികളുടെ ശാസ്ത്രമേഖലയിലെ അഭിരുചികള്‍ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഭാവിശാസ്ത്രജ്ഞരെ സ്കൂളില്‍നിന്നു വാര്‍ത്തെടുക്കുക എന്ന ലക്ഷ്യവുമായി വര്‍ക്കല പാരഡൈസ് പബ്ലിക് സ്കൂളില്‍ ഇന്‍വെന്റര്‍ പാര്‍ക്ക് നിര്‍മാണം തുടങ്ങി.
പാഠപുസ്തകങ്ങളില്‍നിന്നു ലഭിക്കുന്ന ശാസ്ത്ര അറിവുകളില്‍ റിയല്‍ എക്സ്പെരിമെന്റുകള്‍ നടത്തുന്നതിന് സ്കൂള്‍ കാന്പസില്ത്തന്നെ സംവിധാനമൊരുക്കുന്നതിനുള്ള നടപടികള്‍ക്കാണ് തുടക്കമിടുന്നതെന്ന് സ്കൂള്‍ മാനേജ്മെന്റ് അറിയിച്ചു.
ജര്‍മനിയിലെ ജോലിസാധ്യതകളെക്കുറിച്ച് അറിയാന്‍ അവസരം
കൊച്ചി: ജര്‍മന്‍ ഭാഷാ കോഴ്സുകള്‍, നഴ്സിംഗ് മേഖലയിലെ ഡ്യുവല്‍ വൊക്കേഷണല്‍ ട്രെയിനിംഗ്, നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ജര്‍മനിയിലെ തൊഴിലവസരങ്ങള്‍ എന്നിങ്ങനെ അറിയാന്‍ ആഗ്രഹമുള്ളവര്‍ക്കായി കണ്സള്ട്ടേഷന് അവസരമൊരുക്കി വെസ്റ്റേണ്‍ യൂറോപ്യന്‍ ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ട്.
വിദഗ്ധരായ കൗണ്‍സലര്‍മാരുടെ നേതൃത്വത്തില്‍ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമാക്കാനുള്ള അവസരമാണ് പള്ളിമുക്ക് എ.എം. തോമസ് റോഡ് വെട്ടത്ത് ലൈനിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരുക്കിയിട്ടുള്ളത്. ഫോണ്‍ 7902288077, 8589095388.
വേടനും മോഹൻലാലിനും രണ്ടു നീതിയോ?; ചർച്ചയാക്കി സമൂഹമാധ്യമങ്ങൾ
കൊച്ചി: റാപ്പര്‍ വേടനെ കുടുക്കാന്‍ തിടുക്കം കാണിച്ച വനംവകുപ്പ് നടന് മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസില്‍ കാണിക്കുന്ന മെല്ലെപ്പോക്കിനെതിരേ പ്രതിഷേധം ശക്തം. ഒരേ സ്വഭാവമുള്ള രണ്ടു കേസുകളില്‍ രണ്ടു തരത്തിലുളള സമീപനമാണോ വേണ്ടതെന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളിലടക്കം ഉയരുന്നത്.
2011 ഓഗസ്റ്റില്‍ എറണാകുളം തേവരയിലെ മോഹന്‍ലാലിന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ആദായനികുതി വകുപ്പ് സംഘമാണ് വീട്ടില്‍നിന്ന് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. അന്നുതന്നെ വനംവകുപ്പിന് വിവരം കൈമാറി.
ആനക്കൊമ്പ് സൂക്ഷിക്കാനുള്ള നിയമപരമായ രേഖകളൊന്നും കൈവശം ഇല്ലാതിരുന്നിട്ടും നടനെതിരേ കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ വനംവകുപ്പ് തയാറായില്ല. തുടര്‍ന്ന് വലിയ കൂടിയാലോചനകള്‍ക്കു ശേഷം അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ച കേസില്‍ 2012 ജൂണിൽ ലാലിനെ ഒന്നാം പ്രതിയാക്കി വനംവകുപ്പ് കേസെടുത്തു.
വീട്ടിലെ മേശയില്‍ ഉറപ്പിച്ച നിലയില്‍ കണ്ടെത്തിയ തൊണ്ടി മുതലായ ആനക്കൊമ്പുകള്‍ വനംവകുപ്പ് കസ്റ്റഡിയില്‍ എടുത്തിരുന്നില്ല. നിയമലംഘനം വ്യക്തമായിട്ടും വേടനെ കസ്റ്റഡിയില്‍ എടുത്തതുപോലെ ലാലിനെ കസ്റ്റഡിയില്‍ എടുക്കാനും തയാറായില്ല.
നോട്ടീസ് നല്കി വനംവകുപ്പിന്റെ ഏതെങ്കിലുമൊരു ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതിനു പകരം മോഹന്‍ലാലിന്റെ സൗകര്യം നോക്കി അദ്ദേഹത്തിന്റെ വീട്ടിലേക്ക് നേരിട്ടെത്തിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തത്. തൃശൂരിലും കൊച്ചിയിലുമുള്ള രണ്ട് സുഹൃത്തുക്കള്‍ സൂക്ഷിക്കാനായി ഏല്‍പ്പിച്ചതാണ് ആനക്കൊമ്പുകളെന്നായിരുന്നു മോഹന്‍ലാല്‍ നല്കിയ മൊഴി.
ആനക്കൊമ്പ് വില്‍ക്കാനോ വാങ്ങാനോ കൈമാറ്റം ചെയ്യാനോ ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്ക് അനുമതിയില്ലാതെ മാറ്റാനോ ഒന്നും നിയമം ഇല്ലാതിരുന്നിട്ടുകൂടി ഈ മൊഴിക്കു ശേഷവും നടനെതിരേ നടപടികളൊന്നും ഉണ്ടായില്ല. ഇതിനിടയില്‍ ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം അനുവദിക്കണമെന്നാവശ്യപ്പെട്ട് നടന് അന്നത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചു. കത്തിലെ വിവരങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്ര വനം മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്കി. ചട്ടങ്ങള്‍ പലതും മറികടന്ന് വനംവകുപ്പ് മോഹന്‍ലാലിന് ഉടമസ്ഥാവകാശം അനുവദിക്കുകയാണുണ്ടായത്.
ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശം മോഹന്‍ലാലിനു നല്കിയ നടപടിയിലെ ചട്ടവിരുദ്ധത ചൂണ്ടിക്കാട്ടി ഏലൂര്‍ സ്വദേശി പൗലോസും മുന്‍ വനംവകുപ്പ് ഉദ്യോഗസ്ഥനും നല്കിയ ഹര്‍ജികള്‍ ഇപ്പോഴും ഹൈക്കോടതിയിലുണ്ട്. ഇതിനിടെ വനംവകുപ്പ് നടനെതിരേ പെരുമ്പാവൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍, തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലാല്‍ പെരുമ്പാവൂര്‍ കോടതിയെ സമീപിച്ചു. കോടതി ഈ ആവശ്യം തള്ളി. ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ച് തുടര്‍നടപടികള്‍ക്ക് സ്റ്റേ വാങ്ങിയിരിക്കുകയാണ് മോഹന്‍ലാല്‍.
വിവാദമായ ആനക്കൊമ്പുകളും അന്ന് വീട്ടില്‍നിന്നു കണ്ടെടുത്ത ആനക്കൊമ്പില്‍ തീര്‍ത്ത 13 വിഗ്രഹങ്ങളും ഇന്നും മോഹന്‍ലാലിന്റെ പക്കലുണ്ട്. വേടന്റെ കേസിലെ തിടുക്കം ഒരു ഘട്ടത്തിലും മോഹന്‍ലാലിന്റെ കാര്യത്തില്‍ വനംവകുപ്പില്‍നിന്നോ മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളില്‍നിന്നോ ഉണ്ടായിട്ടില്ലെന്നാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം.
സ്ത്രീധന പരാതികളില്‍ തെളിവ് ആവശ്യപ്പെടരുതെന്ന് ഹൈക്കോടതി
കൊച്ചി: വിവാഹസമയത്ത് മാതാപിതാക്കള്‍ മകള്‍ക്കു നല്കുന്ന ‘സ്ത്രീധന’ത്തിനു രേഖകളുണ്ടാകില്ലെന്നും ഇത്തരം വിഷയങ്ങളില്‍ കോടതികള്‍ യുക്തമായ തീരുമാനമെടുക്കുകയാണു വേണ്ടതെന്നും ഹൈക്കോടതി.
വിവാഹസമയത്തു മാതാപിതാക്കള്‍ നല്കിയ സ്വര്‍ണം തിരികെ വേണമെന്ന യുവതിയുടെ ആവശ്യം തെളിവില്ലെന്നതിന്റെ പേരില്‍ തള്ളിയ എറണാകുളം കുടുംബക്കോടതി ഉത്തരവ് ചോദ്യം ചെയ്യുന്ന ഹര്‍ജി അനുവദിച്ചാണ് ജസ്റ്റീസുമാരായ ദേവൻ രാമചന്ദ്രന്, എം.ബി. സ്നേഹലത എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ഹര്‍ജിക്കാരിക്ക് 59.5 പവൻ സ്വര്‍ണം തിരികെ നല്‍കാനും കോടതി നിര്‍ദേശിച്ചു.
2010ല്‍ വിവാഹിതരായ ദമ്പതിമാര്‍ പിന്നീട് അകന്നു. തുടര്‍ന്നാണ് 65.5 പവന് സ്വര്‍ണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് യുവതി കുടുംബക്കോടതിയെ സമീപിച്ചത്. ബന്ധുക്കള്‍ നല്കിയ ആറു പവന് സ്വര്ണമടക്കമായിരുന്നു ഇത്. ഇതില്‍ മാതാപിതാക്കള്‍ നല്കിയ 59.5 പവന് തിരികെ നല്‍കാനാണു ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചത്.
വിവാഹസമയത്ത് യുവതിക്കു മാതാപിതാക്കള്‍ നല്കുന്ന സ്വര്‍ണവും പണവും അവരുടെ സ്ത്രീധനമായിട്ടാണ് കരുതുന്നത്. അതു യുവതിയുടെ മാത്രം സ്വത്താണ്. ഇതു ഭര്‍ത്താവും വീട്ടുകാരും ദുരുപയോഗം ചെയ്യുന്ന ഒട്ടേറെ സംഭവങ്ങളുണ്ട്.
തര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ ആഭരണത്തിന്റെ ലിസ്റ്റൊന്നും സ്ത്രീയുടെ കൈവശം ഉണ്ടാകില്ല.ഇക്കാര്യത്തിലുള്ള പ്രായോഗിക ബുദ്ധിമുട്ട് കോടതികള്‍ മനസിലാക്കണം. ക്രിമനല്‍ കേസുകളിലെപ്പോലെ തെളിവു വേണമെന്നു നിഷ്കർഷിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു.
സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം; സരസ് മേളയ്ക്കായി നൂറ് രൂപയുടെ കൂപ്പണ്‍ പിരിവ് വിവാദത്തില്‍
കോഴിക്കോട്: സരസ് മേളയുടെ പേരില്‍ സമ്മാനക്കൂപ്പണ്‍ ഇറക്കിയും പണപ്പിരിവ് തുടരുന്നു.ബീച്ചില്‍ നാളെ ആരംഭിക്കുന്ന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള കുടുംബശ്രീയുടെ സരസ് മേളയ്ക്കായി അയല്‍ക്കൂട്ടങ്ങളില്‍നിന്ന് ഉള്‍പ്പെടെ 2000 രൂപയുടെ പിരിവ് നടത്തുന്നതായാണ് ആരോപണം.
പരിപാടി നടത്തിപ്പിന്റെ ഭാഗമായി കുടുംബശ്രീ 100 രൂപയുടെ സമ്മാനക്കൂപ്പണ്‍ ഇറക്കിയിട്ടുണ്ട്.കുടുംബശ്രീ പ്രവര്‍ത്തകര്‍ വീടുതോറും കയറി കൂപ്പണ്‍ പിരിക്കുകയാണിപ്പോള്. കൂപ്പണില്‍ അഞ്ചു സമ്മാനങ്ങളാണു വാഗ്ദാനം ചെയ്യുന്നത്. തുച്ഛമായ സമ്മാനങ്ങള്‍ കാണിച്ച് കോടികള്‍ പിരിക്കുകയാണു ലക്ഷ്യമെന്ന് ആരോപണമുണ്ട്.
കോടികള്‍ മുടക്കി നടത്തുന്ന സരസ് മേളയുടെ പിരിവ് നടത്തുന്നതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. കുടുംബശ്രീ മിഷന്റെ പേരില്‍ 100 രൂപ സമ്മാനക്കൂപ്പണ്‍ അടിച്ചുകൊണ്ട് ഓരോ അംഗത്തില്‍നിന്നും 100 രൂപ വീതം നിര്‍ബന്ധമായി പിരിക്കുന്നത് അവസാനിപ്പിക്കണമെന്ന് കേരള സ്റ്റേറ്റ് അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് ഐഎന്‍ടിയുസി ആവശ്യപ്പെട്ടു.
കുടുംബശ്രീയെ ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ തട്ടിപ്പ് അവസാനിപ്പിക്കണമെന്നും കുടുംബശ്രീ അംഗങ്ങളില്‍നിന്നു പിരിച്ചെടുത്ത തുക അവര്‍ക്ക് തിരിച്ചുനല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ പേരിൽ തട്ടിപ്പ്; ഒരാള്‍കൂടി പിടിയില്‍
കൊടകര: ഷെയര്‍ ട്രേഡിംഗിനായി പണം നല്കിയാല് ഇരട്ടിയായി ലാഭവിഹിതം തരാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് അഞ്ചരലക്ഷം രൂപയോളം തട്ടിയെടുത്ത കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി.
കൊടകര കനകമല സ്വദേശിയുടെ ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് വിവിധ അക്കൗണ്ട് നമ്പറുകളിലേക്ക് 5,43,329 രൂപ ട്രാന്‍സ്ഫര്‍ ചെയ്യിച്ച് ലാഭവിഹിതമോ നിക്ഷേപിച്ച പണമോ തിരികെ നല്‍കാതെ തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണു പെരിന്തല്‍മണ്ണ കീഴാറ്റൂര്‍ മുടവന്തോടി മുഹമ്മദ് സക്കറിയ(35)യെ കൊടകര പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ നേരത്തേ രണ്ടു പേര് അറസ്റ്റിലായിരുന്നു.
തട്ടിപ്പു സംബന്ധിച്ച് കനകമല സ്വദേശിയുടെ പരാതിയില്‍ കഴിഞ്ഞ ജനുവരി 21നാണു കൊടകര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
വിദേശത്തായിരുന്ന മുഹമ്മദ് സക്കറിയ നാട്ടില്‍ എത്തിയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് എത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പുസംഘത്തില്‍ ഉള്‍പ്പെട്ടതിനാല്‍ നേരത്തേ മുഹമ്മദ് ഷാഫിയെയും ഡെന്നിയെയും അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തിരുന്നു.
എസ്എസ്എൽസി ഫലം മേയ് ഒന്‍പതിന്
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം മേയ് ഒന്പതിനു പ്രഖ്യാപിക്കുമെന്നു മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
4,27,021 വിദ്യാർഥികൾ റെഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതി. ആൺകുട്ടികൾ 2,17,696. പെൺകുട്ടികൾ 2,09,325. സർക്കാർ സ്കൂളുകളിൽ-1,42,298, എയ്ഡഡ്-2,55,092, അണ് എയ്ഡഡ്-29,631 എന്നിങ്ങനെയാണ് വിദ്യാർഥികൾ. ടിഎച്ച്എസ്എൽസിയിൽ 3,057 കുട്ടികളാണ് പരീക്ഷ എഴുതിയത്.
സഹോദരങ്ങളടക്കം മൂന്നു കുട്ടികൾ മുങ്ങിമരിച്ചു
കല്ലടിക്കോട്: ചിറയിൽ കുളിക്കാൻ ഇറങ്ങിയ മൂന്നു കുട്ടികൾ മുങ്ങിമരിച്ചു. കരിമ്പ ഗ്രാമപഞ്ചായത്ത് മൂന്നാംവാർഡിൽ മൂന്നേക്കർ തുടിക്കോട് ആദിവാസി ഉന്നതിയിലെ തമ്പി - മാധവി ദമ്പതികളുടെ മകൾ രാധിക (ഒന്‍പത്), പ്രകാശൻ - അനിത ദമ്പതികളുടെ മക്കളായ പ്രദീപ് (അഞ്ച്), പ്രതീഷ് (മൂന്ന്) എന്നിവരാണ് മരിച്ചത്.
ഇന്നലെ വീടിനുസമീപം കളിച്ചുകൊണ്ടിരുന്ന കുട്ടികൾ ഉച്ചഭക്ഷണം കഴിക്കാൻ വരാഞ്ഞതിനെത്തുടർന്ന് വീട്ടുകാർ അന്വേഷിച്ചിറങ്ങുകയായിരുന്നു. അഞ്ചോടെ ഉന്നതിക്കു സമീപത്തുള്ള ചിറയ്ക്കുസമീപം കുട്ടികളുടെ ചെരിപ്പുകൾ കണ്ടതോടെ വെള്ളത്തിൽ നടത്തിയ തെരച്ചിലിലാണ് മൂവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്.
ചെളിയിൽ ആണ്ടനിലയിലാണ് കുട്ടികളെ കണ്ടെത്തിയത്. പ്രകാശന്റെ സഹോദരീഭർത്താവ് കൃഷ്ണനാണ് കുട്ടികളെ മുങ്ങിയെടുത്തത്. ഉടൻതന്നെ രാധികയെ തച്ചമ്പാറ ഇസാഫ് ആശുപത്രിയിലും പ്രദീപിനെയും പ്രതീഷിനെയും പാലക്കാട് ജില്ലാ ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
രാധിക മരുതുംകാട് ഗവ. എൽപി സ്കൂൾ നാലാംക്ലാസ് വിദ്യാർഥിയും പ്രദീപ് ഒന്നാംക്ലാസ് വിദ്യാർഥിയുമാണ്.
തെരുവുനായ ആക്രമണം: ആറുവയസുകാരി പേവിഷബാധയേറ്റു മരിച്ചു
കോഴിക്കോട്: തെരുവുനായയുടെ കടിയേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആറുവയസുകാരി പേവിഷ ബാധയെ തുടര്‍ന്ന് മരിച്ചു.
മലപ്പുറം പെരുവള്ളൂര്‍ കാക്കത്തടം കുന്നത്തുപറമ്പ് കുഴിക്കാട്ടു ചോലക്കല്‍ സല്‍മാനുല്‍ ഫാരിസിന്റെ മകള്‍ സിയാ ഫാരിസ് ആണ് മരിച്ചത്. മാര്‍ച്ച് 29നാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. തലയ്ക്കും കാലിനും തോളിലും ചുണ്ടിലുമാണ് കടിയേറ്റത്. തുടർന്ന് വാക്സിൻ എടുത്തിരുന്നു.
എട്ടു ദിവസം മുന്‍പ് പനി ബാധിക്കുകയും പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്തു. തുടര്‍ന്ന് ഇക്കഴിഞ്ഞ 25നാണ് കുട്ടിയെ വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതേ നായയുടെ കടിയേറ്റ മറ്റ് അഞ്ചു പേരും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവര്‍ക്ക് നിലവില്‍ ആരോഗ്യപ്രശ്നങ്ങളില്ല.
തോട്ടോളി ജുസൈലയാണ് സിയയുടെ അമ്മ: സഹോദരങ്ങള്‍: മുഹമ്മദ് സിയാന്, സൈബ ഫാരിസ്.
പേവിഷ പ്രതിരോധ വാക്സിന് എടുത്തിട്ടും മരണം: വൈറസ് അതിവേഗം തലച്ചോറിലേക്ക് വ്യാപിച്ചെന്ന്
കോഴിക്കോട്: പേവിഷ പ്രതിരോധ വാക്സിന് എടുത്തിട്ടും തെരുവുനായയുടെ കടിയേറ്റ അഞ്ചു വയസുകാരി മരിച്ച സംഭവം വാക്സിനെയും ആരോഗ്യവകുപ്പിനെയും സംശയമുനയില്‍ നിറുത്തുമ്പോള്‍ വാക്സിന് എടുത്താലും മരണത്തിലേക്കു നയിക്കാവുന്ന കാരണങ്ങളിലേക്കു വിരല്‍ ചൂണ്ടുകയാണ് ഡോക്ടർമാർ.
വളര്‍ത്തുമൃഗങ്ങളുടെയോ തെരുവുനായയുടെയോ കടിയേറ്റാല്‍ വീട്ടില്‍വച്ചുതന്നെ അടിയന്തരമായി ചെയ്യേണ്ട പ്രാഥമിക കാര്യങ്ങളുണ്ട്. അതിനു പകരം വാക്സിന് എടുത്തതുകൊണ്ടുമാത്രം ഇനി പ്രശ്നമേയില്ല എന്നു ചിന്തിക്കുന്നതാണ് പലപ്പോഴും ദാരുണമായ സംഭവങ്ങള്‍ക്കു കാരണം.
മലപ്പുറം പെരുവള്ളൂര്‍ സ്വദേശി സല്മാന് ഫാരിസിന്റെ മകള്‍ സിയ ഫാരിസയാണ് പേവിഷബാധയേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ മരിച്ചത്. കുട്ടിയുടെ മുറിവ് വീട്ടില്‍ വച്ച് കഴുകി വൃത്തിയാക്കിയിരുന്നില്ലെന്നാണ് ഡോക്ടര്‍മാര്‍ നല്കുന്ന സൂചന.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മുറിവ് കഴുകിയത്. കാറ്റഗറി മൂന്നില്‍ ഉള്‍പ്പെടുന്ന ആഴമുള്ള 13 മുറിവുകളാണ് കുട്ടിയില്‍ ഉണ്ടായിരുന്നത്.
പ്രോട്ടോക്കോള്‍ പ്രകാരമുള്ള മരുന്നുകള്‍ കുട്ടിക്ക് നല്‍കിയിരുന്നു. തലയില്‍ ആഴത്തിലുള്ള നാല് മുറിവുകളുണ്ടായിരുന്നു. കാലിലും ചുണ്ടിലും മുഖത്തും തോളിലുമായിരുന്നു മറ്റു മുറിവുകള്‍.
തലയിലെ ആഴത്തിലുള്ള മുറിവുകളിലൂടെ വൈറസ് അതിവേഗം തലച്ചോറിലേക്ക് വ്യാപിച്ചതാണ് പ്രതിരോധ വാക്സിന് ഫലം ചെയ്യാതിരിക്കാന്‍ കാരണമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിസിപ്പല്‍ ഡോ. കെ.ജി. സജിത്ത്കുമാര്‍ ചൂണ്ടിക്കാട്ടി.
സിയ ഫാരിസയെ ആദ്യം തിരൂരങ്ങാടിയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെന്നും അവിടെ വച്ച് കുട്ടിക്ക് ഐഡിആര്‍വി വാക്സിന് എടുത്തിരുന്നുവെന്നും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കമ്യൂണിറ്റി മെഡിസിന് വിഭാഗം മേധാവി ഡോ. അസ്മ പറഞ്ഞു. ആശുപത്രിയില്‍ വച്ച് കുട്ടിക്ക് ഇമ്യൂണോ ഗ്ലോബുലിന്‍ എന്ന ആന്റിബോഡി നല്കാന് ഡോക്ടര്‍ നിര്‍ദേശിച്ചതായി ചികിത്സാ രേഖകളിലുണ്ട്.
പക്ഷേ അതിനു തയാറാകാതെ രക്ഷിതാക്കള്‍ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു കൊണ്ടുവന്നു. പ്രഥമശുശ്രൂഷയും തുടര്‍ചികിത്സയും സമയബന്ധിതമായി ഉറപ്പാക്കുന്നതില്‍ കാലതാമസമുണ്ടായിയെന്നാണ് മനസിലാക്കുന്നതെന്നും ഡോ. അസ്മ പറഞ്ഞു.
പ്രഥമ ശുശ്രൂഷ പ്രധാനം
മൃഗങ്ങളുടെ കടിയേറ്റാല്‍ താമസംവിനാ പ്രഥമ ശുശ്രൂഷ നല്‍കണം. പേവിഷ ബാധയുള്ള മൃഗങ്ങള്‍ മൂലം മനുഷ്യരുടെ തലയില്‍ ആഴത്തിലുള്ള മുറിവുണ്ടായാല്‍ ഞരമ്പുകളിലൂടെ തലച്ചോറിലേക്ക് അണുബാധ പെട്ടെന്ന് വ്യാപിക്കാനുള്ള സാധ്യത ഏറെയാണ്.
ശരീരത്തില്‍ എവിടെയായാലും മൃഗങ്ങളുടെ കടിയേറ്റാല്‍ അടിയന്തരമായി പ്രഥമ ശുശ്രൂഷ നല്‍കുകയാണ് വളരെ പ്രധാനം. വെള്ളം ശക്തിയായി മുറിവിലേക്ക് ചീറ്റിച്ച് സോപ്പുപയോഗിച്ച് നന്നായി കഴുകണം.വെള്ളത്തിന്റെ ശക്തമായ ഒഴുക്ക് മുറിവിലെ വൈറസ് പുറത്തേക്കു പോകാന്‍ സഹായിക്കും.
സോപ്പ് ഉപയോഗിച്ചു കഴുകുന്നതിലൂടെ വൈറസിന്റെ പുറം ആവരണം നശിപ്പിക്കാന്‍ ഒരുപരിധി വരെ സാധിക്കും. തുടര്‍ന്ന് താമസംവിനാ ആശുപത്രിയില്‍ പ്രവേശിപ്പിക്കണം. ഇതിന് നിശ്ചിത സമയപരിധിയില്ല. കഴിയുന്നതും വേഗം എന്നാണ് നിര്‍ദേശിക്കാനുള്ളത്.
വൈറസ് കൂടുതല്‍ ഭാഗങ്ങളിലേക്കു വ്യാപിക്കാതിരിക്കാന്‍ ആശുപത്രിയില്‍ വച്ച് മുറിവുകളില്‍ പേവിഷ ബാധയ്ക്കെതിരായ ആന്റിബോഡി കുത്തിവയ്ക്കും. ഇതുവഴി ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വൈറസ് ബാധിക്കുന്നത് തടയാം.
മുറിവില്‍ ആന്റിബോഡി കുത്തിവച്ചശേഷം പിന്നീട് കൃത്യമായ ഇടവേളകളില്‍ പ്രതിരോധ വാക്സിന് എടുക്കണം. പേവിഷ ബാധയുള്ള മൃഗങ്ങളുടെ കടിയേറ്റ എല്ലാവര്ക്കും ഒരു പോലെയല്ല വൈറസ് ബാധയുണ്ടാവുക. മൃഗങ്ങളുടെ ഉമിനീരില്‍ വൈറസിന്റെ സാന്നിധ്യം ഇടവേളകളിലായാണ് ഉണ്ടാവുക.
ഉമിനീരില്‍ വൈറസ് സാന്നിധ്യം കൂടുതലുള്ള സമയത്താണ് കടിയേറ്റതെങ്കിൽ രോഗബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. വൈറസിന്റെ വകഭേദവും മരണത്തിനു കാരണമാകാം. കാട്ടുചെന്നായ്ക്കളില്നിന്നു പകര്‍ന്ന വൈറസാണാങ്കെില് അതിനു തീവ്രശേഷി ഉണ്ടാകും. ഈ വിഷയത്തില്‍ വിദഗ്ധ പരിശോധന ആവശ്യമാണ്.
ഡോ. അസ്മ (കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കമ്യൂണിറ്റി മെഡിസിന് വിഭാഗം മേധാവി)
ശാരദാ മുരളീധരൻ ഇന്നു വിരമിക്കും; ചീഫ് സെക്രട്ടറിയായി ജയതിലക് ചുമതലയേൽക്കും
തിരുവനന്തപുരം: ശാരദാ മുരളീധരൻ ഇന്നു ചീഫ് സെക്രട്ടറി പദമൊഴിയും. വൈകുന്നേരം നടക്കുന്ന ചടങ്ങിൽ സംസ്ഥാനത്തിന്റെ 50-ാമത് ചീഫ് സെക്രട്ടറിയായി ഡോ. എ. ജയതിലക് ചുമതലയേൽക്കും.
ജയതിലകിനെതിരേ ലഭിച്ച ചില പരാതികളിൽ ചില മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരോടു മുഖ്യമന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിൽ ചേർന്ന മന്ത്രിസഭായോഗമാണ് ധന അഡീഷണൽ ചീഫ് സെക്രട്ടറിയായ ഡോ. എ. ജയതിലകിനെ ചീഫ് സെക്രട്ടറിയാക്കാൻ തീരുമാനിച്ചത്. നിലവിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ മനോജ് ജോഷി കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിന്നു മടങ്ങി വരാൻ താൽപര്യം കാട്ടാതിരുന്ന സാഹചര്യത്തിലാണ് ജയതിലകിനെ നിശ്ചയിച്ചത്.
കളമശേരി പോളിയിലെ കഞ്ചാവ് കച്ചവടം: നാല് വിദ്യാർഥികളെ പുറത്താക്കി
കളമശേരി: കളമശേരി പോളിടെക്നിക്കിലെ കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട് നാലു വിദ്യാർഥികളെ കോളജ് ഔദ്യോഗികമായി പുറത്താക്കി.
ആകാശ്, ആദിത്യൻ ,അഭിരാജ്,അനുരാജ് എന്നീ വിദ്യാർഥികളെയാണു ടിസി നൽകി പുറത്താക്കിയത്. ഇവരിൽ രണ്ടുപേർ ജയിലിലും രണ്ടുപേർ പുറത്തുമാണുള്ളത്.
കഴിഞ്ഞ മാർച്ചിൽ പരീക്ഷയെഴുതിയവരാണ് നാലുപേരും. ആഭ്യന്തര അന്വേഷണസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു ടിസി നൽകാൻ തീരുമാനിച്ചതെന്ന് പ്രിൻസിപ്പൽ പറഞ്ഞു. പരീക്ഷാഫീസ് അടച്ച മുറയ്ക്കാണു പരീക്ഷ എഴുതിക്കേണ്ടിവരുന്നത്. കോടതി അനുമതിയോടെയാണു വിദ്യാർഥികൾ പരീക്ഷയെഴുതിയതെന്നും അദ്ദേഹം വ്യക്തമാക്കി.
പുറത്താക്കിയ വിദ്യാർഥികൾക്കു സ്വഭാവ സർട്ടിഫിക്കറ്റ് അനുവദിക്കില്ല. അതിനാൽ തുടർപഠനത്തിനോ ജോലിസാധ്യതയ്ക്കോ തടസം നേരിടാം. വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞുവയ്ക്കുന്ന കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്നും കോളജ് അധികൃതർ പറഞ്ഞു.
കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനിടെ ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു
കോതമംഗലം: കൃഷിയിടത്തിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്താനുള്ള ശ്രമത്തിനിടെ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു. കുട്ടന്പുഴ പിണവൂർക്കുടിയിലെ ആനന്ദൻകുടി ഗോത്രവർഗം ഉന്നതിയിലെ ചക്കനാനിക്കൽ സി.എം. പ്രകാശ് (61) ആണു മരിച്ചത്.
ഇന്നലെ പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ഉന്നതിയിൽ കാട്ടാനക്കൂട്ടം കൃഷിയിടത്തിലെത്തിയപ്പോൾ പ്രകാശും അയൽവാസികളായ രണ്ടുപേരും ചേർന്നു ടോർച്ച് തെളിച്ചും ഒച്ചവച്ചും പടക്കംപൊട്ടിച്ചും ആനകളെ തുരത്താൻ ശ്രമിച്ചു.
ആനകളിലൊന്ന് ഇവർക്കുനേരേ തിരിഞ്ഞതോടെ എല്ലാവരും ചിതറിയോടി. ഓടിയതിനുപിന്നാലെ പ്രകാശൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ കോതമംഗലത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വനത്തിൽനിന്ന് കുറച്ചു ദൂരെയാണ് പ്രകാശിന്റെ വീടും കൃഷിയിടവും. ഈ ഭാഗത്ത് കാട്ടാനകൾ കൃഷി നശിപ്പിക്കുന്നതു പതിവാണ്. രാത്രി ഉറക്കമിളച്ചിരുന്നാണ് ആനകളെ തുരത്തി കൃഷികൾ സംരക്ഷിക്കുന്നത്.
മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിച്ചു. ഭാര്യ: ഷെർലി. മക്കൾ: പ്രവീണ്‍ (സിവിൽ പോലീസ് ഓഫീസർ, തൃശൂർ), പ്രിയ (പിഎച്ച്ഡി വിദ്യാർഥിനി എംജി സർവകലാശാലാ കോളജ് കോട്ടയം, കെഎസ്യു സംസ്ഥാന കണ്‍വീനർ).
ജോളി മധുവിന്റെ മരണം: ഉദ്യോഗസ്ഥർക്കെതിരേ നടപടിക്ക് ചെയര്‍മാനു കത്ത്
കൊച്ചി: കേന്ദ്ര കയര്‍ ബോര്‍ഡ് ഓഫീസിലെ ജീവനക്കാരിയായിരുന്ന ജോളി മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ മൂന്ന് ഉദ്യോഗസ്ഥര്ക്കെതിരേ നടപടി ആവശ്യപ്പെട്ട് ബോര്‍ഡ് ചെയര്മാന് കത്ത്.
മുന്‍ സെക്രട്ടറി ജെ.കെ. ശുക്ല, ജോയിന്റ് ഡയറക്ടര്‍ പി.ജി. തോട്കര്‍, അഡ്മിന് ഇന്‍ ചാര്‍ജ് സി.യു. ഏബ്രഹാം എന്നിവര്‍ക്ക് ഗുരുതരവീഴ്ച സംഭവിച്ചതായാണ് അന്വേഷണസമിതി റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി ആവശ്യപ്പെട്ടാണു സെക്രട്ടറിയുടെ ചുമതലയുള്ള ജി. അരുണ്‍ ബോര്‍ഡ് ചെയര്മാന് വിപുല്‍ ഗോയലിനു കത്ത് നല്‍കിയത്.
കയര്‍ബോര്‍ഡിന്റെ കൊച്ചി ഓഫീസില്‍ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിന്റെ ചുമതലയുള്ള സെക്ഷന്‍ ഓഫീസറായിരുന്ന ജോളി മധു പക്ഷാഘാതത്തെത്തുടർന്ന് ചികിത്സയിലിരിക്കെ ഫെബ്രുവരി പത്തിനാണു മരിച്ചത്.
കാന്‍സര്‍ അതിജീവിത എന്ന പരിഗണനപോലും നല്‍കാതെ ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നതായി ജോളി അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.
1.175 കോടിയുടെ ഹവാല പണവുമായി കാറിലെത്തിയ യുവാവ് പിടിയിൽ
ബേക്കല്‍: കാറില്‍ രഹസ്യഅറയുണ്ടാക്കി കടത്തുകയായിരുന്ന 1,17,50,000 രൂപയുടെ ഹവാല പണവുമായി യുവാവ് അറസ്റ്റില്‍. ചെമ്മനാട് മേല്‍പറമ്പ് സ്വദേശി എം.എസ്. അബ്ദുള്‍ ഖാദറിനെയാണ് (46) ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ ആറോടെ ഉദുമ തൃക്കണ്ണാട് നടത്തിയ വാഹനപരിശോധനയിലാണു പണം പിടികൂടിയത്. കാറിന്റെ സീറ്റുകള്‍ക്ക് അടിയിലായി പ്രത്യേക അറകളുണ്ടാക്കിയാണ് 500 രൂപയുടെ 23,500 നോട്ടുകള്‍ ഇയാള്‍ സൂക്ഷിച്ചിരുന്നത്. ബിസിനസ് ആവശ്യത്തിനായി കൊണ്ടുപോകുന്ന പണമാണിതെന്നാണ് ഖാദര്‍ പോലീസിനോടു പറഞ്ഞത്. എന്നാല്‍ പണത്തിന്റെ ഉറവിടം വെളിപ്പെടുത്താന്‍ ഇയാള്‍ക്ക് കഴിഞ്ഞില്ല.
ഗള്‍ഫിലായിരുന്ന ഖാദര്‍ അഞ്ചുമാസം മുമ്പാണ് നാട്ടിലെത്തിയത്. ഇയാള്‍ക്ക് നാട്ടില്‍ യാതൊരു ബിസിനസുമില്ലെന്നു പോലീസ് പറഞ്ഞു. ഇയാള്‍ കീശയിൽനിന്ന് 40 പേരുടെ ലിസ്റ്റ് പോലീസ് കണ്ടെടുത്തു. വിദേശമലയാളികളുടെ കുടുംബങ്ങള്‍ക്ക് ഹവാല പണം എത്തിച്ചുനല്‍കുകയാണ് ഇയാളുടെ ജോലിയെന്നും പോലീസ് പറഞ്ഞു.
ബേക്കല്‍ ഡിവൈഎസ്പി വി.വി. മനോജ്, ബേക്കല്‍ എസ്എച്ച്ഒ ഡോ.ഒ. അപര്‍ണ എന്നിവരുടെ നേതൃത്വത്തിലാണ് വാഹനപരിശോധന നടത്തിയത്. ഇന്‍സ്പെക്ടര്‍ കെ.പി. ഷൈന്‍, പ്രൊബേഷന്‍ എസ്ഐമാരായ അഖില്‍ സെബാസ്റ്റ്യന്‍, മനു കൃഷ്ണന്, എസ്ഐ എം.
ബാലചന്ദ്രന്, സിപിഒമാരായ വിജേഷ്, തീര്ഥന്, സജേഷ് എന്നിവര്‍ പങ്കെടുത്തു. നടപടികള്‍ പൂര്‍ത്തിയാക്കി പിടികൂടിയ പണമുള്‍പ്പെടെ ഇയാളെ കോടതിയില്‍ ഹാജരാക്കി.
വിഴിഞ്ഞം: പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതിൽ വിവാദം
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മീഷനിംഗിനായി മേയ് രണ്ടിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ക്ഷണിക്കാത്തതു വിവാദത്തിലേക്ക്.
ജനാധിപത്യ മര്യാദ കാറ്റിൽ പറത്തി ഉമ്മൻ ചാണ്ടി സർക്കാർ യാഥാർഥ്യമാക്കിയ പദ്ധതിയുടെ കമ്മീഷനിംഗിന് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്ത ചടങ്ങ് കോണ്‍ഗ്രസ് വിവാദമാക്കിയതിനു പിന്നാലെ മന്ത്രി വി.എൻ. വാസവന്റെ ഓഫീസിൽനിന്നു പ്രതിപക്ഷ നേതാവിന് കത്ത് എത്തി.
ഉച്ചയോടെ മന്ത്രിയുടെ ദൂതൻ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിൽ എത്തിച്ച കത്തിൽ രണ്ടു വാചകങ്ങൾ മാത്രമാണ് ഉള്ളത്. വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് പ്രധാനമന്ത്രി മേയ് രണ്ടിന് നടക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ? അങ്ങയുടെ മഹനീയ സാന്നിധ്യം ചടങ്ങിനുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ചടങ്ങിൽ പ്രതിപക്ഷ നേതാവിന്റെ റോൾ എന്താണെന്നു കത്തിൽ വ്യക്തമാക്കിയിട്ടില്ല.
വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് ചടങ്ങിന്റെ വേദിയിലാണോ സദസിലാണോ പ്രതിപക്ഷ നേതാവിന്റെ സ്ഥാനമെന്നു വ്യക്തമായ ശേഷമേ പങ്കെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുകയുള്ളൂവെന്നാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചത്.
പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാതിരുന്ന വിവരം കോണ്‍ഗ്രസിന്റെ കോവളം എംഎൽഎ എം. വിൻസന്റാണ് പത്രസമ്മേളനം നടത്തി അറിയിച്ചത്. ഇതിനു പിന്നാലെ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും യുഡിഎഫ് കണ്‍വീനർ എം.എം. ഹസനും അടക്കമുള്ള നേതാക്കൾ രംഗത്ത് എത്തി. സംഭവം വിവാദമായതിനു പിന്നാലെ ആദ്യം രാഷ്ട്രീയമായ മറുപടിയാണ് സർക്കാർ നൽകിയത്.
സർക്കാരിന്റെ നാലാം വാർഷികവുമായി ബന്ധപ്പെട്ട പരിപാടിയായതിനാലാണ് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാതിരുന്നതെന്നായിരുന്നു ആദ്യ വിശദീകരണം. സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികൾ പ്രതിപക്ഷം ബഹിഷ്കരിച്ചിരുന്നു.
എന്നാൽ, എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായുള്ള പരിപാടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തിനാണ് എത്തുന്നതെന്നും നാലാം വാർഷികം സിപിഎമ്മും ബിജെപിയും ഒന്നിച്ചാണോ ആഘോഷിക്കുന്നതെന്നും ചോദിച്ചു കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നേതാക്കൾ തിരിച്ചടിച്ചു രംഗത്ത് എത്തി.
ഇതു സർക്കാരിനും എൽഡിഎഫിനും രാഷ്ട്രീയമായി ഏറെ ക്ഷീണുണ്ടാക്കി. ഇതിനു പിന്നാലെയാണ് ഉച്ചയോടെ മന്ത്രി വി.എൻ. വാസവന്റെ കത്ത് എത്തിച്ചു പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാൻ ശ്രമിച്ചത്. ഇതും പാളിയതോടെ ഇനി പ്രതിക്ഷ നേതാവിനെ മന്ത്രി നേരിട്ടോ ഫോണ്‍ വഴിയോ ക്ഷണിക്കുമോ എന്ന കാര്യമാണ് വ്യക്തമാകേണ്ടത്.
സാന്ദ്രാ തോമസിന്റെ പരാതി: കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷന് യോഗത്തില്‍ അധിക്ഷേപിച്ചെന്ന നിര്‍മാതാവും നടിയുമായ സാന്ദ്രാ തോമസിന്റെ പരാതിയില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു.
നിര്‍മാതാവ് ആന്റോ ജോസഫാണ് ഒന്നാം പ്രതി. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടി ബി. രാകേഷ്, അനില്‍ തോമസ്, ഔസേപ്പച്ചന് വാളക്കുഴി എന്നിവരാണു പ്രതിപ്പട്ടികയിലുള്ളത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍, ലൈംഗികച്ചുവയോടെ സംസാരം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണു കുറ്റപത്രം.
സിനിമാവിതരണവുമായി ബന്ധപ്പെട്ട് യോഗത്തിലേക്കു വിളിച്ചുവരുത്തി അസോസിയേഷന് ഭാരവാഹികള്‍ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചുവെന്നാണ് സാന്ദ്രാ തോമസ് പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് ഭാരവാഹികള്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെ അച്ചടക്കലംഘനത്തിന്റെ പേരില്‍ സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍നിന്നു പുറത്താക്കി.
ഇതോടെ, തന്നെ പുറത്താക്കിയ നടപടി ചട്ടവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി സാന്ദ്ര തോമസ് എറണാകുളം സബ് കോടതിയെ സമീപിച്ചു. മതിയായ വിശദീകരണം നല്‍കാതെയാണു പുറത്താക്കിയതെന്നും വിഷയത്തില്‍ കോടതി ഇടപെടണമെന്നും സാന്ദ്രാ തോമസ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരേ ഗുരുതര ആരോപണവുമായി സാന്ദ്ര രംഗത്തെത്തിയിരുന്നു. ഒന്നോ രണ്ടോ വ്യക്തികളുടെ തീരുമാനപ്രകാരം മാത്രമാണു സംഘടന പ്രവര്‍ത്തിക്കുന്നതെന്നും മറ്റുള്ളവരെ ഒന്നും അറിയിക്കുന്നില്ലെന്നുമാണ് സാന്ദ്രാ തോമസ് ആരോപിച്ചത്.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കെട്ടിടത്തില്‍ സിസിടിവിയുണ്ട്. അവിടെ മുറികളുണ്ട്. എന്തിനാണ് അവിടെ മുറികള്‍, അവിടെ എന്തൊക്കെയാണു നടക്കുന്നതെന്ന് അന്വേഷിക്കണം.
അസോസിയേഷനിലെ പല ഭാരവാഹികളുടെയും സാമ്പത്തിക സ്രോതസുകളെക്കുറിച്ച് അന്വേഷിക്കണമെന്നും സാന്ദ്രാ തോമസ് ആവശ്യപ്പെട്ടിരുന്നു.
ബ്രദർ വിനോദ് മങ്ങാട്ടിൽ കപ്പൂച്ചിൻ പാവനാത്മ പ്രോവിൻസ് പ്രൊവിൻഷ്യൽ
കണ്ണൂർ: കപ്പൂച്ചിൻ സഭയുടെ കണ്ണൂർ ആസ്ഥാനമായുള്ള പാവനാത്മ പ്രോവിൻസിന്റെ പ്രൊവിൻഷ്യലായി ബ്രദർ വിനോദ് മങ്ങാട്ടിൽ തെരഞ്ഞെടുക്കപ്പെട്ടു.
ഇരിട്ടി പട്ടാരം വിമലഗിരി ധ്യാനമന്ദിരത്തിൽ 28 മുതൽ മേയ് രണ്ടുവരെ നടക്കുന്ന അഞ്ചാമത് ഓർഡിനറി ചാപ്റ്ററിൽ ബ്രദർ മാത്യു മഠത്തിക്കുന്നേൽ വികാർ പ്രൊവിൻഷ്യലായും ബ്രദർ ജോജി പെരുംപെട്ടിക്കുന്നേൽ, ബ്രദർ ലിജോ തടത്തിൽ, ബ്രദർ ജോൺസൺ അരശേരിൽ എന്നിവർ കൗൺസിലർമാരായും തെരഞ്ഞെടുത്തു.
ചാലക്കുടി വ്യാജ ലഹരിക്കേസ്; നാരായണദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി; കുറ്റം സമ്മതിച്ചു
കൊടുങ്ങല്ലൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജലഹരിക്കേസിൽ കുടുക്കിയ കേസിലെ മുഖ്യപ്രതി തൃപ്പൂണിത്തുറ സ്വദേശി നാരായണദാസി(58)ന്റെ അറസ്റ്റ് രേഖപ്പെടുത്തി.
നടപടിക്രമങ്ങൾക്കുശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും. ബംഗളൂരുവിലെ ഹോംഗ സാന്ദ്ര ബൊമ്മനഹള്ളി എന്ന സ്ഥലത്ത് ഒളിവിൽ കഴിയുന്നെന്ന വിവരത്തെത്തുടർന്ന് കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ പിടികൂടിയത്. ഇന്നലെ പുലർച്ചെ നാലിനു കൊടുങ്ങില്ലൂരിലെത്തിച്ചു ചോദ്യംചെയ്തെന്നും പ്രതി കുറ്റം സമ്മതിച്ചെന്നും പോലീസ് പറഞ്ഞു.
2023 ഫെബ്രുവരി 27നാണ് ഷീല സണ്ണിയുടെ സ്കൂട്ടറിൽനിന്ന് എൽഎസ്ഡി സ്റ്റാന്പുകളെന്നു സംശയിക്കുന്ന വസ്തുക്കൾ ചാലക്കുടി എക്സൈസ് പിടികൂടിയത്. ഇവരെ അറസ്റ്റ് ചെയ്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
കേസിൽ 72 ദിവസം ജയിലിൽ കഴിഞ്ഞെങ്കിലും രാസപരിശോധനയിൽ മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയില്ല. ഷീലയെ കേസിൽ കുടുക്കാൻ ഗൂഢാലോചന നടന്നെന്നു വ്യക്തമായതോടെയാണ് നാരായണദാസിനെ പ്രതി ചേർത്തത്.
ഹൈക്കോടതിനിർദേശപ്രകാരം കേസന്വേഷണം എക്സൈസിൽനിന്ന് ഡിവൈഎസ്പി വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് ഏറ്റെടുത്തു. നാരായണദാസ്, കാലടി മറ്റൂർ വരയിലാൻവീട്ടിൽ ലിവിയ ജോസ് എന്നിവർ ചേർന്നാണ് ഷീലയെ കേസിൽ കുടുക്കാൻ ഗൂഢാലോചന നടത്തിയതെന്നു കണ്ടെത്തി.
നാരായണദാസ് ബംഗളൂരുവിലുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് എസ്ഐമാരായ ലാൽസണ്, സജി വർഗീസ്, സീനിയർ സിപിഒ മിഥുൻ ആർ. കൃഷ്ണ എന്നിവർ ചേർന്നാണ് ഒളിയിടത്തിൽനിന്നു പിടികൂടിയത്.
തൃശൂർ റേഞ്ച് ഡിഐജി എസ്. ഹരിശങ്കർ, കൊടുങ്ങല്ലൂർ ഡിവൈഎസ് പി വി.കെ. രാജു, മതിലകം ഇൻസ്പെക്ടർ എം.കെ. ഷാജി, കൊരട്ടി ഇൻസ്പെക്ടർ അമൃത് രംഗൻ, വലപ്പാട് എസ്ഐ എബിൻ, അഴീക്കോട് കോസ്റ്റൽ പോലീസ് എസ്ഐ സജി വർഗീസ്, ചാലക്കുടി എഎസ്ഐ ജിനി, കൊടുങ്ങല്ലൂർ കണ്ട്രോൾ റൂം സീനിയർ സിപിഒ മിഥുൻ ആർ. കൃഷ്ണ, എസ്ഐ ലാൽസണ്, കൊടുങ്ങല്ലൂർ എസ്ഐ ജലീൽ, റൂറൽ സ്പെഷൽ ബ്രാഞ്ച് എസ്ഐമാരായ പ്രദീപ്, സതീശൻ, സിപിഒ നിഷാന്ത്, എഎസ്ഐ ബിനു, എസ്സിപിഒ വിനോദ് കുമാർ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
ലിവിയ ജോസിനെ നാട്ടിലെത്തിക്കും
കൊടുങ്ങല്ലൂർ: വ്യാജലഹരിക്കേസിൽ പ്രതിചേർത്തതിനു പിന്നാലെ ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയ ജോസിനെ നാട്ടിലെത്തിക്കാൻ പോലീസ്.
കേസിൽ ലിവിയ രണ്ടാംപ്രതിയാകും. നാരായണദാസും ലിവിയയും സുഹൃത്തുക്കളാണെന്നും ഷീലയുമായുള്ള സാന്പത്തികപ്രശ്നങ്ങളാണു ലഹരിക്കേസിൽ കുടുക്കാനുള്ള ശ്രമത്തിനു പിന്നിലെന്നും പോലീസ് പറഞ്ഞു. മകനൊപ്പം ഷീല ഇറ്റലിയിലേക്കു പോകാൻ ശ്രമിച്ചതും വിരോധത്തിന് ഇടയാക്കി.
ബംഗളൂരുവിൽനിന്നാണു വ്യാജ എൽഎസ്ഡി സ്റ്റാന്പ് എത്തിച്ചത്. അറസ്റ്റിനു തലേന്ന് ലിവിയ ഷീലയുടെ വീട്ടിലെത്തി. ബാഗിലും സ്കൂട്ടറിലും സ്റ്റാന്പ് വച്ചു. അന്നുതന്നെ നാരായണദാസ് ഇരിങ്ങാലക്കുടയിലെ എക്സൈസ് ഉദ്യോഗസ്ഥനുമായി ചാലക്കുടിയിലെത്തി ഷീലയുടെ പോക്കുവരവുകൾ മനസിലാക്കിയിരുന്നു.
ഷീലയെ എക്സൈസ് പിടികൂടുന്പോഴും നാരായണദാസും ലിവിയയും ചാലക്കുടിയിലുണ്ടായിരുന്നു. മാർച്ച് ഏഴിനാണു പോലീസ് അന്വേഷണം ഏറ്റെടുക്കുന്നത്. തലേന്ന് ലിവിയ വിദേശത്തേക്കു കടന്നെന്നാണു സൂചന. ഇവരെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുമെന്നാണു വിവരം.
ഭിന്നശേഷി ജീവനക്കാരുടെ സെക്രട്ടേറിയറ്റ് സമരം ഇന്നു മുതൽ
തിരുവനന്തപുരം: എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി സർക്കാർ സർവീസിൽ താത്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്ത മുഴുവൻ ഭിന്നശേഷി ജീവനക്കാരെയും സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് താത്കാലിക ജോലി ചെയ്ത ഭിന്നശേഷിക്കാരുടെ സ്വതന്ത്ര സംഘടന (ടിബിഎസ്കെ)യുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല സമരം ഇന്നു തുടങ്ങും.
ഇന്നു രാവിലെ 10.30നു സിപിഐ നേതാവും മുൻ മന്ത്രിയുമായ സി. ദിവാകരൻ സമരം ഉദ്ഘാടനം ചെയ്യും. 2004 മുതൽ 2024 വരെ ജോലി ചെയ്ത ഭിന്നശേഷിക്കാരെ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ചു സ്ഥിരപ്പെടുത്തണമെന്നാണ് ആവശ്യം.
ഈ ആവശ്യം ഉന്നയിച്ചു മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് സമരവുമായി രംഗത്ത് എത്തുന്നതെന്ന് പ്രസിഡന്റ് എം.കെ. ബാബുരാജ്, ജനറൽ സെക്രട്ടറി ടി. ബിനു, എസ്. സന്തോഷ്കുമാർ എന്നിവർ പറഞ്ഞു.
സാമൂഹ്യസേവനങ്ങളുടെ നേര്‍ക്കാഴ്ചകളൊരുക്കി ഫിയാത്ത് മിഷന് രാജ്യാന്തര കോണ്‍ഗ്രസ്
ബെന്നി ചിറയില്‍
ചങ്ങനാശേരി: മിഷന് രൂപതകളിലെ ക്രൈസ്തവ മിഷനറിമാരുടെ സാമൂഹ്യസേവനങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും നേര്‍ക്കാഴ്ചകളൊരുക്കി ചെത്തിപ്പുഴയില്‍ സംഘടിപ്പിച്ചിരിക്കുന്ന ഫിയാത്ത് മിഷന് രാജ്യാന്തര കോണ്‍ഗ്രസ് സെമിനാറുകളും പ്രദര്‍ശന സ്റ്റാളുകളും സിനിമാ പ്രദര്‍ശന വേദികളും ശ്രദ്ധനേടുന്നു.
ഇറ്റലി, ഇംഫാല്‍, ഉജ്ജയിന്‍, ടൂറ, ഇറ്റാവാ, ഷംഷാബാദ്, രാജ്കോട്ട്, ബിജ്നോര്‍, സത്ന, കോഹിമ, രാമനാഥപുരം, മാണ്ഡ്യ, ദങ്കാനികോട്ടയ്, തക്കല തുടങ്ങിയ നിരവധി രൂപതകളിലെ മിഷന് പ്രവര്‍ത്തനങ്ങളും ഈ നാടുകളുടെ പരമ്പരാഗതജീവിതരീതികള്, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ആയുധങ്ങള്‍, ഭാഷകള്‍ തുടങ്ങി നിരവധി വിസ്മയക്കാഴ്ചകൾ പ്രദര്‍ശന സ്റ്റാളുകളിലുണ്ട് . പ്ലാസിഡ് സ്കൂള്‍ മൈതാനത്താണ് പ്രദര്‍ശനസ്റ്റാളുകള്‍ സജ്ജമാക്കിയിരിക്കുന്നത്.
ദിവസവും രാവിലെ ഒമ്പതിന് വിശുദ്ധകുര്‍ബാന, 24 മണിക്കറും ദിവ്യകാരുണ്യ ആരാധന, രാവിലെ 10 മുതല്‍ രാത്രി ഏഴുവരെ മിഷന് എക്സിബിഷന്, 7.30ന് ക്രിസ്തീയ സംഗീതനിശ, കാര്‍ലോ ദിവ്യാകാരുണ്യ എക്സിബിഷന്, കാര്‍ലോ ക്വിസ് എന്നീ പരിപാടികള്‍ ഉണ്ടാകും. പ്രവേശനവും ഭക്ഷണവും സൗജന്യമാണ്.
ജി. സുകുമാരൻ നായരെ മുഖ്യമന്ത്രി സന്ദർശിച്ചു
ചങ്ങനാശേരി: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ചങ്ങനാശേരി എൻഎസ്എസ് മിഷൻ ഹോസ്പിറ്റലിൽ എത്തിയാണ് മുഖ്യമന്ത്രി സുകുമാരൻ നായരെ കണ്ടത്.
ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് വിശ്രമത്തിൽ കഴിയുകയാണ് സുകുമാരൻ നായർ. മുഖ്യമന്ത്രിക്കൊപ്പം മന്ത്രി വി.എൻ. വാസവനും ചങ്ങനാശേരി എംഎൽഎ ജോബ് മൈക്കിളും കുടിക്കാഴ്ച്ചയിൽ പങ്കെടുത്തു. വിവരങ്ങൾ ചോദിച്ചറിഞ്ഞ മുഖ്യമന്ത്രി എത്രയും വേഗം കർമപഥത്തിൽ പൂർണ ആരോഗ്യവാനായി മടങ്ങിയെത്താൻ കഴിയട്ടേയെന്ന് ആശംസിച്ചാണ് മടങ്ങിയത്.
അതിരപ്പള്ളി പദ്ധതി നടപ്പാക്കാൻ പുതുവഴി തേടി കെഎസ്ഇബി
തിരുവനന്തപുരം: വ്യാപകമായ എതിർപ്പിനെ തുടർന്ന് നിർത്തിവച്ച അതിരപ്പള്ളി ജലവൈദ്യുത പദ്ധതി പുതിയ രീതിയിൽ നടപ്പാക്കാൻ കെഎസ്ഇബി.
ജലവൈദ്യുതി ഉത്പാദനത്തിനൊപ്പം വിനോദസഞ്ചാര സാധ്യത പതിന്മടങ്ങ് വർധിപ്പാക്കാൻ സഹായകമാണെന്നു ചൂണ്ടിക്കാട്ടിയാണ് പദ്ധതി നടപ്പാക്കാൻ കെഎസ്ഇബി നീക്കം നടത്തുന്നത്. ഇതിനായി സംസ്ഥാനത്തെ ആദ്യ ഇന്റഗ്രേറ്റഡ് ടൂറിസം കം പവർ ജനറേഷൻ പ്രോജക്ടിനുള്ള സാധ്യതാ പഠനം നടത്തിവരികയാണെന്ന് കെഎസ്ഇബി അറിയിച്ചു.
പദ്ധതി നടപ്പിലാക്കുന്നതിനായി പ്രധാനമായും അഞ്ച് കാര്യങ്ങളാണ് കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നത്. മഴയില്ലാത്ത സാഹചര്യങ്ങളിൽ അതിരപ്പിള്ളിക്ക് മുകൾഭാഗത്തുള്ള പെരിങ്ങൽകുത്ത്, ഷോളയാർ എന്നീ ജലവൈദ്യുത പദ്ധതികൾ രാത്രി സമയത്തു മാത്രമാണ് പൂർണതോതിൽ പ്രവർത്തിക്കുന്നത്.
ഇങ്ങനെ രാത്രിയിൽ വെള്ളച്ചാട്ടത്തിലൂടെ പ്രയോജനമില്ലാതെ ഒഴുകിപ്പോകുന്ന ജലം അതിരപ്പിള്ളി പദ്ധതിയുടെ ഭാഗമായുള്ള ജലാശയത്തിൽ ശേഖരിച്ചാൽ പകൽ സമയത്ത് വെള്ളച്ചാട്ടത്തിലൂടെ തുറന്നു വിട്ട് കഴിയുമെന്നും ഇതുവഴി വെള്ളച്ചാട്ടത്തിന്റെ മനോഹാരിത വർധിപ്പിക്കാം. ഇതിലൂടെ വർഷം മുഴുവൻ വിനോദസഞ്ചാരികൾക്ക് അതിരപ്പിള്ളിയുടെ മനോഹാരിത ആസ്വദിക്കാൻ കഴിയുമെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തിരിക്കുന്ന ജലാശയത്തിൽ ബോട്ടിംഗ്, റോപ് വേ, സിപ് ലൈൻ തുടങ്ങിയവ ഒരുക്കിയാൽ വിനോദസഞ്ചാരികളെ കൂടുതലായി ആകർഷിക്കാൻ കഴിയും.
സീപ്ലെയിൻ സർവീസിന് അനുമതി ലഭിച്ചാൽ ജലാശയത്തിൽ സീപ്ലെയിൻ ഇറക്കുകയുമാകാം. ഇതു വഴി വിനോദ സഞ്ചാര സാധ്യത വീണ്ടും വർധിക്കും. ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് പദ്ധതിയുടെ ഭാഗമായി കെഎസ്ഇബി ഏറ്റെടുക്കുന്ന സ്ഥലത്ത് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ കഴിയും ഇങ്ങനെയുള്ള വാദങ്ങളാണ് പദ്ധതി നടപ്പാക്കുന്നതിനായി മുന്നോട്ടുവയ്ക്കുന്നത്.
മുനമ്പം ഭൂമി : അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതിനുള്ള വിലക്ക് തുടരും
കൊച്ചി: മുനമ്പം വഖഫ് ഭൂമിക്കേസിൽ കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതിനുള്ള ഹൈക്കോടതിയുടെ താത്കാലിക വിലക്ക് തുടരും.
ഹര്‍ജി വീണ്ടും പരിഗണിക്കുന്ന മേയ് ഒമ്പതുവരെ വിലക്ക് തുടരാനാണു ജസ്റ്റീസുമാരായ ജി. ഗിരീഷ്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന അവധിക്കാല ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
മുനമ്പം വിഷയത്തില്‍ മുമ്പ് പറവൂര്‍ സബ് കോടതിയില്‍ നല്കിയ ഹര്‍ജിയും ഉത്തരവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിളിച്ചുവരുത്തണമെന്ന ആവശ്യം വഖഫ് ട്രൈബ്യൂണല്‍ തള്ളിയതിനെതിരേ വഖഫ് ബോര്‍ഡ് നല്കിയ ഹര്‍ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്.
മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വഖഫ് ട്രൈബ്യൂണലില്‍ വാദം തുടരുന്നതിനു തടസമില്ലങ്കിലും അന്തിമ ഉത്തരവ് ഹൈക്കോടതി വിധിക്കു വിധേയമായിരിക്കുമെന്നായിരുന്നു ഇടക്കാല ഉത്തരവ്. ഫറൂഖ് കോളജ് മാനേജ്മെന്റടക്കമുള്ള എതിര്‍കക്ഷികളോടു സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച കോടതി ഇതിനായാണു ഹർജി മാറ്റിയത്.
ഷാജി എൻ. കരുണിന് അന്ത്യാഞ്ജലി
തിരുവനന്തപുരം: ലോകശ്രദ്ധ നേടിയ സിനമകളുടെ സംവിധായകൻ ഷാജി എൻ. കരുണ്‍ ഇനി ഓർമ. തിങ്കളാഴ്ച അന്തരിച്ച ഷാജി എൻ. കരുണിന് ഇന്നലെ തലസ്ഥാനം യാത്രാമൊഴി നൽകി.
വഴുതക്കാട്ടുള്ള വസതിയിലും കലാഭവൻ തിയറ്ററിലുമായി നിരവധി വ്യക്തികൾ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. വൈകുന്നേരം മൂന്നരയോടെ തൈക്കാട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതിയോടെ സംസ്കാരം നടന്നു.
ഇന്നലെ രാവിലെ അദ്ദേഹത്തിന്റെ വസതിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു. രാവിലെ പത്തിനു കലാഭവൻ തിയറ്ററിൽ അദ്ദേഹത്തിന്റെ ഭൗതികശരീരം പൊതുദർശനത്തിനുവച്ചു.
മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി മന്ത്രി വി. ശിവൻകുട്ടി റീത്ത് അർപ്പിച്ചു. മന്ത്രിമാരായ ആർ. ബിന്ദു, ജെ. ചിഞ്ചുറാണി, സജി ചെറിയാൻ, യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ, അടൂർ പ്രകാശ് എംപി, അടൂർ ഗോപാലകൃഷ്ണൻ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, വി. മദുസൂദനൻനായർ, സൂര്യ കൃഷ്ണമൂർത്തി, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, ജോർജ് ഓണക്കൂർ എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു.
വേടന് വനംവകുപ്പ് കസ്റ്റഡിയില്‍
കൊച്ചി: പുലിപ്പല്ല് കൈവശംവച്ച കേസില്‍ റാപ്പര്‍ വേടനെ (ഹിരണ്‍ദാസ് മുരളി ) പെരുമ്പാവൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടു ദിവസത്തേക്ക് വനംവകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടു.
യാഥാർഥ പുലിപ്പല്ലായിരുന്നെന്ന് അറിയില്ലായിരുന്നുവെന്ന് വേടന് കോടതിയില്‍ പറഞ്ഞു. ഇന്നു തന്റെ ആല്‍ബം പുറത്തിറങ്ങുന്നതിനാല്‍ ജാമ്യം നല്‍കണമെന്ന വേടന്റെ ആവശ്യം തള്ളിയാണു കോടതി കസ്റ്റഡി അനുവദിച്ചത്.
പുലിപ്പല്ല് എവിടെനിന്നാണു കിട്ടിയതെന്ന ചോദ്യത്തിന് “ഇപ്പോഴൊന്നും പറയാന്‍ വകുപ്പില്ല മക്കളേ” എന്നായിരുന്നു കോടതിയില്‍ വേടന്റെ മറുപടി. കസ്റ്റഡിയില്‍ ലഭിച്ചതിനു പിന്നാലെ വേടനെ കൊച്ചി കണിയാമ്പുഴയിലെ ഫ്ലാറ്റില്‍ എത്തിച്ച് തെളിവെടുത്തു.
ഇന്ന് തൃശൂര്‍ വിയ്യൂരിലെ സരസ ജ്വല്ലറിയില്‍ എത്തിച്ച് തെളിവെടുക്കും. ഇവിടെയാണ് പുലിപ്പല്ലില്‍ വേടന് വെള്ളി കെട്ടിച്ചത്. വേടന് അന്വേഷണത്തോടു സഹകരിക്കുന്നുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
“വേടനാണ് ലോക്കറ്റ് വന്നുവാങ്ങിയത്, പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നു”
തൃശൂർ: റാപ്പർ വേടനാണു ലോക്കറ്റ് വന്നുവാങ്ങിയതെന്നും പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നെന്നും വേടനു ലോക്കറ്റ് നിർമിച്ചുനല്‍കിയ വിയ്യൂര്‍ സരസ ജ്വല്ലറി ഉടമ സന്തോഷ് മാധ്യമങ്ങളോടു പറഞ്ഞു.
അഞ്ചെട്ടു മാസമായെന്നു തോന്നുന്നു, ശരിക്ക് ഓർമയില്ല. പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നു. വെള്ളിയിൽ ഫ്രെയിംകെട്ടി ലോക്കറ്റ് പോലെ ആക്കണമെന്നുപറഞ്ഞപ്പോൾ പണിക്കാരെക്കൊണ്ട് ചെയ്തുകൊടുത്തതാണ്. വാങ്ങിക്കാൻ വന്നതു പുള്ളിക്കാരനായിരുന്നു. ആദ്യം ആളെ മനസിലായില്ല. പോയിക്കഴിഞ്ഞിട്ടാണ് മനസിലായത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് പോലീസോ വനംവകുപ്പോ തന്നെത്തേടി എത്തിയിട്ടില്ലെന്നും സന്തോഷ് വ്യക്തമാക്കി.
ഹൈബ്രിഡ് കഞ്ചാവ് കേസ്: തസ്ലീമയെ അറിയാമെന്നു സിനിമാ നിര്‍മാണ സഹായി ജോഷി
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമയെ അറിയാമെന്നു സിനിമാ നിര്‍മാണ സഹായി ജോഷി. ആലപ്പുഴ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ഓഫിസില്‍ മൊഴി നല്കാന് എത്തിയതായിരുന്നു ജോഷി.
ലഹരി ഇടപാടുകളുമായി ബന്ധമില്ല. തസ്ലീമ പണം ആവശ്യപ്പെട്ടപ്പോഴെല്ലാം നല്‍കിയിട്ടുണ്ട്. സിനിമാ മേഖലയിലെ കോ-ഓര്‍ഡിനേറ്റര്‍ എന്നാണ് തസ്ലീമ സ്വയം പരിചയപ്പെടുത്തിയത്.
ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവരുമായി വ്യക്തിപരമായി ബന്ധമില്ലെന്നും ജോഷി പറഞ്ഞു. ജോഷിയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. റിയാലിറ്റി ഷോ താരം ജിന്റോയും ചോദ്യം ചെയ്യലിനു ഹാജരായിട്ടുണ്ട്.
മുഖാമുഖം പരിപാടിയില്‍ അതിഥികളുമായി സംവദിച്ച് മുഖ്യമന്ത്രി
കോട്ടയം: കാലാനുസൃതമായ പുരോഗതി സംസ്ഥാനത്തിനു കൈവരുത്താനുള്ള ശ്രമങ്ങളാണ് സര്‍ക്കാരിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുള്ളവരുമായി കോട്ടയം ഈരയില്‍ക്കടവ് ആന്‍സ് കണ്വെന്ഷന് സെന്ററില്‍ നടത്തിയ മുഖാമുഖം പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇപ്പോള്‍ നേടേണ്ട പുരോഗതി ഇപ്പോള്‍ നേടിയില്ലെങ്കില്‍ നാം പിന്നോട്ടുപോകും. നാടിനു മാറ്റങ്ങളുണ്ടാകുമ്പോള്‍ എതിര്‍ക്കുന്നവര്‍ ഇവിടത്തെ വികസനവും പുരോഗതിയുമാണു തടയുന്നതെന്നും ഓര്‍മിപ്പിച്ചു.
മുഖാമുഖം പരിപാടിയില്‍ ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രി സംവദിച്ചു. സദസില്‍ നിന്നുന്നയിച്ച ചോദ്യങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞു. സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണഭോക്താക്കളുടെ പ്രതിനിധികള്‍, ട്രേഡ് യൂണിയന്-തൊഴിലാളി പ്രതിനിധികള്‍, യുവജനങ്ങള്‍, വിദ്യാര്‍ഥികള്‍, സാംസ്കാരിക-കായിക രംഗത്തെ പ്രതിഭകള്‍, പ്രഫഷണലുകള്‍, ഡോക്്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, അഭിഭാഷകര്‍, അധ്യാപകര്‍, വ്യവസായികള്‍, മാധ്യമ സ്ഥാപന പ്രതിനിധികള്‍, പ്രവാസികള്‍, പ്രശസ്ത വ്യക്തികള്‍, പൗരപ്രമുഖര്‍, സാമുദായിക നേതാക്കള്‍, കര്‍ഷകത്തൊഴിലാളികള്‍, കര്‍ഷകര്‍ തുടങ്ങി വിവിധ മേഖലയില്‍നിന്നുള്ളവര്‍ മുഖാമുഖത്തില്‍ പങ്കെടുത്തു.
മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിച്ചു. മന്ത്രി പി. പ്രസാദ്, ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്, ആസൂത്രണസമിതി ഉപാധ്യക്ഷന്‍ ഡോ. വി.കെ. രാമചന്ദ്രന്, ജോസ് കെ.മാണി എംപി, എംഎല്‍എമാരായ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജോബ് മൈക്കിള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേലത പ്രേംസാഗര്‍, ഗവണ്മെന്റ് സെക്രട്ടറി എസ്. ഹരികിഷോര്‍, ജില്ലാ കളക് ടര്‍ ജോണ്‍ വി. സാമുവല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇന്നു വിരമിക്കാനിരിക്കേ ഐ.എം. വിജയന് സ്ഥാനക്കയറ്റം
തിരുവനന്തപുരം: സർവീസിൽനിന്ന് ഇന്നു വിരമിക്കാനിരിക്കേ ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയന് കേരള പോലീസിൽ സ്ഥാനക്കയറ്റം.
ആംഡ് പോലീസ് ബറ്റാലിയനിലെ അസിസ്റ്റന്റ് കമൻഡാന്റ് തസ്തികയിൽ നിന്ന് സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ചു ഡെപ്യൂട്ടി കമാൻഡാന്റായി സ്ഥാനക്കയറ്റം നൽകി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.
എംഎസ്പി അസിസ്റ്റന്റ് കമൻഡാന്റായ അദ്ദേഹത്തിന് കഴിഞ്ഞ 26നു പോലീസ് സേന ഔദ്യോഗിക വിടവാങ്ങൽ നൽകിയിരുന്നു.
ഐ.എം. വിജയൻ നൽകിയ മഹത്തായ സംഭാവനകൾ പരിഗണിച്ചു പ്രത്യേക കേസായി ഡെപ്യൂട്ടി കമൻഡാന്റിന്റെ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ചാണ് സ്ഥാനക്കയറ്റമെന്ന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.
രാജേഷ് രവീന്ദ്രൻ മുഖ്യ വനം മേധാവിയാകും; ഗംഗാ സിംഗ് ഇന്നു വിരമിക്കും
തിരുവനന്തപുരം: പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ രാജേഷ് രവീന്ദ്രൻ സംസ്ഥാനത്തെ മുഖ്യ വനം മേധാവിയാകും.
മുഖ്യ വനം മേധാവിയായ ഗംഗാ സിംഗ് ഇന്നു വിരമിക്കുന്ന ഒഴിവിലാണ് രാജേഷ് രവീന്ദ്രനെ പരിഗണിക്കുന്നത്. നിലവിലെ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർമാർക്കു മാത്രമേ മുഖ്യ വനം മേധാവിയാകാൻ കഴിയുകയുള്ളൂ. നിലവിൽ ഈ തസ്തികയിൽ രാജേഷ് രവീന്ദ്രൻ മാത്രമേയുള്ളു.
1995 ബാച്ച് കേരള കേഡർ ഐഎഫ്എസ് ഉദ്യോഗസ്ഥനായ രാജേഷ് രവീന്ദ്രന്റെ പേര് മുഖ്യ വനം മേധാവി സ്ഥാനത്തേക്കു നിർദേശിച്ചു മുഖ്യമന്ത്രി പിണറായി വിജയന്, വനംമന്ത്രി എ.കെ. ശശീന്ദ്രൻ ഫയൽ കൈമാറി.
മുഖ്യമന്ത്രി അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് അദ്ദേഹം ചുമതലയേൽക്കും. നിലവിൽ പിസിസിഎഫ് (ഫോറസ്റ്റ് മാനേജ്മെന്റ്) തസ്തികയിൽ ജോലി നോക്കുകയാണ് രാജേഷ് രവീന്ദ്രൻ. ഇദ്ദേഹത്തിന് 2032 ജൂണ്‍ വരെ സർവീസുണ്ട്.
വന്യമൃഗ ആക്രമണം തടയാൻ ഒട്ടേറെ പദ്ധതികൾ ആസൂത്രണം ചെയ്ത വനംമേധാവി ഗംഗാ സിംഗ് ഇന്നു വിരമിക്കും. ഉത്തരാഖണ്ഡ് സ്വദേശിയായ ഗംഗാ സിംഗ് 1988 ഐഎഫ്എസ് ബാച്ചുകാരനാണ്.
തിരുവനന്തപുരം സാമൂഹ്യ വനവത്ക്കരണ വിഭാഗം ആസ്ഥാനം, മണ്ണാർക്കാട് സൈന്റവാലി നാഷണൽ പാർക്ക് എന്നിവിടങ്ങളിൽ വിവിധ കാലയളവുകളിൽ ഡപ്യൂട്ടി ഫോറസ്റ്റ് കണ്‍സർവേറ്ററായി സേവനം അനുഷ്ഠിച്ചു.
കോഴിക്കോട് സാമൂഹ്യവനവത്കരണ വിഭാഗം ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ, എഫ്എം ഐഎസ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ, ഡെറാഡൂണ്‍ ഇന്ദിരാഗാന്ധി നാഷണൽ ഫോറസ്റ്റ് അക്കാദമി പ്രഫസർ എന്നീ തസ്തികകളിലും സേവനമനുഷ്ഠിച്ചു.
സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ മറവില്‍ വന്‍ അഴിമതി: രമേശ് ചെന്നിത്തല
കൊച്ചി: എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലാം വര്‍ഷികത്തിന്റെ മറവില്‍ നടക്കുന്നത് വന്‍ അഴിമതിയെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
ആഘോഷത്തിനു ചെലവഴിക്കുന്ന 100 കോടിയിലധികം രൂപ സ്വന്തക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കും വീതിച്ചുനല്‍കുകയാണ്. പാവപ്പെട്ട ആശാ വര്‍ക്കര്‍മാര്‍ക്ക് ഒരു രൂപപോലും വര്‍ധിപ്പിച്ചു നല്‍കാത്ത സര്‍ക്കാരാണ് ധൂര്‍ത്താഘോഷം നടത്തുന്നത്.
വിഴിഞ്ഞത്തു പ്രതിപക്ഷനേതാവിനെ വിളിക്കാത്തത് മുഖ്യമന്ത്രിയുടെ അല്പത്തരമാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കുഞ്ഞാണ് വിഴിഞ്ഞം പദ്ധതി. പദ്ധതിയെ എതിര്‍ത്ത അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയാണ് പിണറായി വിജയന്.
വനിതാനേതാവായ പി.കെ. ശ്രീമതിയെപ്പോലും കമ്മിറ്റിയില്‍നിന്ന് പുറത്താക്കി പാര്‍ട്ടിയില്‍ ഏകാധിപത്യം നടത്തുന്നതുപോലെ ഭരണരംഗത്തും ഏകാധിപത്യം പുലര്‍ത്താനാണു മുഖ്യമന്ത്രി ശ്രമിക്കുന്നത്.
മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനെപ്പോലെ കെ.എം. ഏബ്രഹാമും അഴിമതിക്ക് ജയിലഴിയിലാകുന്നതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് മുഖ്യമന്ത്രിക്ക് എങ്ങനെ മാറി നില്ക്കാനാകും. പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
ലഹരി ഉപയോഗം: കൂടുതല്‍ മരണം ആലപ്പുഴയില്‍
സീമ മോഹന്‍ലാല്‍
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ലഹരി ഉപയോഗം മൂലം കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ആലപ്പുഴ ജില്ലയില്‍. 2025 ജനുവരി മുതല്‍ മാര്‍ച്ച് വരെ ആലപ്പുഴ ജില്ലയില്‍ ലഹരി ഉപയോഗം മൂലം 11 പേര് മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. മദ്യം , മയക്കുമരുന്ന്, മറ്റു ലഹരിവസ്തുക്കള്‍ എന്നിവയുടെ ഉപയോഗം മൂലമാണു മരണം സംഭവിച്ചിരിക്കുന്നത്.
2025, 2024 വര്‍ഷങ്ങളില്‍ ഓരോ ആൾ വീതവും 2023ല്‍ അഞ്ചുപേരും 2022ല്‍ നാലുപേരുമാണ് ആലപ്പുഴയില്‍ മരിച്ചത്. രണ്ടാംസ്ഥാനം കാസര്‍ഗോഡ് ജില്ലയ്ക്കാണ്. ഇവിടെ ഇക്കാലയളവില്‍ ഏഴുപേര്‍ മരിച്ചു. 2024ല്‍ ഒരാളും 2023ല്‍ രണ്ടുപേരും 2021ല്‍ നാലുപേരുമാണ് ലഹരി ഉപയോഗം മൂലം മരിച്ചത്.
മൂന്നു മരണവുമായി എറണാകുളം ജില്ലയാണു മൂന്നാം സ്ഥാനത്ത്. എറണാകുളത്ത് 2023, 2022, 2021 വര്‍ഷങ്ങളിലാണു മരണം റിപ്പോര്‍ട്ട് ചെയ്തത്. 2023ല്‍ തിരുവനന്തപുരത്തും തൃശൂരും ഓരോരുത്തരും മരിച്ചതായും കണക്കുകൾ പറയുന്നു.
അഞ്ചു വര്‍ഷത്തിനിടെ ലഹരിവസ്തുക്കളുടെ ഉപയോഗംമൂലം ചികിത്സ തേടിയവരില്‍ ഏറെപ്പേരും എറണാകുളം ജില്ലയില്‍നിന്നുള്ളവരാണ്. ജില്ലയിൽ 712 പേരാണ് ലഹരി ഉപയോഗത്തിനു ചികിത്സ നടത്തിയത്.
രണ്ടാം സ്ഥാനം മലപ്പുറം ജില്ലയ്ക്കാണ്. ഇവിടെനിന്ന് 486 പേരാണു ചികിത്സയ്ക്കെത്തിയത്. 462 പേരുമായി കൊല്ലവും 351 പേരുമായി കാസര്‍ഗോഡും തൊട്ടുപുറകിലുണ്ട്. 2024ല്‍ കൂടുതല്‍ പേര് ലഹരിക്കെതിരേ ചികിത്സ തേടിയതും എറണാകുളത്തുനിന്നുതന്നെയാണ് - 5,357 പേര്.
ഗ്രാൻഡ് മാസ്റ്റർ ചെസ് ടൂർണമെന്റ്: നാളെ തുടക്കം
കോട്ടയം: കേരളത്തിൽ ആദ്യമായി നടത്തപ്പെടുന്ന ഇന്റർനാഷണൽ ഗ്രാൻഡ്മാസ്റ്റർ ടൂർണമെന്റിന് ഇന്നു തുടക്കമാകും. കോട്ടയം അക്കാദമിയുടെ നേതൃത്വത്തിലാണ് ടൂർണമെന്റ്. 16 രാജ്യങ്ങളിൽ നിന്നായി 232 പേർ ടൂർണമെന്റിൽ പങ്കെടും.
ഒന്നാം സീഡ് മുൻ യൂറോപ്യൻ ചാന്പ്യനും അർമേനിയയുടെ ദേശീയ ചാന്പ്യനും ആയിരുന്ന ഗ്രാൻഡ് മാസ്റ്റർ കരൻ ഗ്രിഗോറിയൻ ആണ്.
രണ്ടാം സീഡ് മുൻ ലോക യൂത്ത് ചെസ് ചാന്പ്യനായിരുന്ന ഗ്രാൻഡ് മാസ്റ്റർ മാനുവൽ പെട്രോഷ്യൻ ആണ്. ജോർജിയൻ ഗ്രാൻഡ്മാർക്ക് പാൻസുലയാ ലവൻ, ഗ്രാൻഡ് മാസ്റ്റർ സാനി കിഡ്സ് ടോർണിക്കെ തുടങ്ങിയവരും മത്സരിക്കുന്നുണ്ട്.
ഇന്ത്യയിൽ നിന്നുള്ളവരിൽ പ്രമുഖ മുൻ ഏഷ്യൻ ജൂണിയർ ചാന്പ്യൻ ഗ്രാൻഡ്മാസ്റ്റർ ദീപൻ ചക്രവർത്തി, മുൻ കോമണ്‍വെൽത്ത് ചെസ് ചാന്പ്യൻ ഗ്രാൻഡ്മാസ്റ്റർ ആർ.ആർ. ലക്ഷ്മണ്, കോമണ്‍വെൽത്ത് ചെസ് ചാന്പ്യൻ ഗ്രാൻഡ്മാസ്റ്റർ കാർത്തികേയൻ പാണ്ഡ്യൻ തുടങ്ങിയവരാണ്.
അറുപത്തിയേഴുകാരനായ അമേരിക്കൻ ഗ്രാൻഡ് മാസ്റ്റർ റാസറ്റ് സിയാറ്റിനോ ആണ് ടൂർണമെന്റിലെ ഏറ്റവും പ്രായം കൂടിയ താരം. ടൂർണമെന്റ് മേയ് ഏഴിന് സമാപിക്കും.
മത്സരങ്ങൾ ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്യുമെന്ന് ചെസ് അസോസിയേഷൻ കേരള പ്രസിഡന്റും ടൂർണമെന്റ് സംഘാടകനുമായ രാജേഷ് നാട്ടകം അറിയിച്ചു.
കളിയും വ്യായാമവും വീഡിയോയിൽ ; കായികാധ്യാപകരില്ലാതെ സ്കൂളുകൾ
ശ്രീജിത് കൃഷ്ണൻ
കാസർഗോഡ്: തപാൽ മാർഗം നീന്തൽ പഠിപ്പിക്കുകയെന്ന പഴയകാലത്തെ തമാശയെ ഡിജിറ്റൽ യുഗത്തിൽ മറ്റൊരു തരത്തിൽ പ്രാവർത്തികമാക്കാനൊരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
പ്രൈമറി തലം മുതലുള്ള എല്ലാ സ്കൂളുകളിലും കായികപരിശീലനത്തിനും സൂംബാ നൃത്തമുൾപ്പെടെയുള്ള വിനോദവ്യായാമങ്ങൾക്കും പ്രത്യേക പിരീയഡുകൾ മാറ്റിവച്ചതിനൊപ്പം ഇവയ്ക്കായി ഡിജിറ്റൽ വീഡിയോ കണ്ടന്റുകൾ പുറത്തിറക്കിക്കൊണ്ടാണ് പുതിയ മാതൃക.
ക്ലാസ്മുറികളിലോ പൊതുവായ ഹാളുകളിലോ വീഡിയോകൾ പ്രദർശിപ്പിച്ച് കുട്ടികൾക്ക് അതു നോക്കി സ്വന്തമായോ അധ്യാപകരുടെ സഹായത്തോടെയോ പരിശീലിക്കാൻ അവസരമൊരുക്കണമെന്നാണു നിർദേശം. ഇതോടെ കായിക പരിശീലനത്തിന് പ്രത്യേക അധ്യാപകരെ നിയമിക്കാനുള്ള ബാധ്യതയിൽനിന്നു സർക്കാർ ഒഴിവാകുകയാണ്.
ഹെൽത്ത് കിഡ്സ് എന്ന പേരിൽ തയാറാക്കിയ പാഠപുസ്തകങ്ങളിലെ ഉള്ളടക്കം ആകെ 24 മിനിറ്റ് ദൈർഘ്യമുള്ള 40 വീഡിയോകളുടെ സമാഹാരമായാണു പുറത്തിറക്കിയിരിക്കുന്നത്. ചങ്ങല പൊട്ടിക്കൽ, തൂവാലക്കളി, ഹൈഫൈ ക്ലാപ്പ്, ഉലകംചുറ്റൽ, കങ്കാരു ഓട്ടം, ചതുരംചാട്ടം, പൂച്ചക്കളി, വളയക്കളി എന്നിവയാണു പ്രൈമറി സ്കൂൾ കുട്ടികൾക്കായി ആദ്യഘട്ട വീഡിയോകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പക്ഷേ, ഇതെല്ലാം വീഡിയോയിൽ കണ്ട് അനുകരിക്കുമ്പോൾ കുട്ടികൾക്ക് അപകടമൊന്നും പറ്റാതെ നോക്കേണ്ടത് മറ്റ് അധ്യാപകരുടെ ചുമതലയാകും. ഇതിനുള്ള പരിശീലനം കൂടി ഇത്തവണ അധ്യാപകരുടെ അവധിക്കാല പരിശീലന പരിപാടികളിൽ ഉൾപ്പെടുത്താനാണ് തീരുമാനം.
സംസ്ഥാനത്ത് യുപി വിഭാഗം മുതലുള്ള സ്കൂളുകളിലാണ് നേരത്തേ കായികാധ്യാപകരെ നിയമിച്ചിരുന്നത്. യുപി സ്കൂളുകളിൽ 500 കുട്ടികളെങ്കിലുമുണ്ടെങ്കിൽ കായികാധ്യാപക തസ്തിക അനുവദിക്കാമെന്നായിരുന്നു നിയമം.
ഹൈസ്കൂളുകളിൽ എട്ട്, ഒന്‍പത് ക്ലാസുകളിൽ അഞ്ചുവീതം ഡിവിഷനുകൾ ഉണ്ടെങ്കിൽ കായികാധ്യാപക തസ്തിക അനുവദിക്കാം. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇതുവരെ കായികാധ്യാപക തസ്തിക അനുവദിച്ചിട്ടില്ല.
ഏതാനും വർഷങ്ങളിലായി കുട്ടികളുടെ കുറവുമൂലം നിരവധി സ്കൂളുകളിൽ കായികാധ്യാപക തസ്തിക നഷ്ടമായി. പുതുതായി എവിടെയും തസ്തിക സൃഷ്ടിച്ചിട്ടുമില്ല. തസ്തികയുള്ള ഇടങ്ങളിൽതന്നെ സ്ഥിരനിയമനങ്ങൾ നടന്നിട്ട് കാലങ്ങളായി.
പലയിടങ്ങളിലും എസ്എസ്കെയുടെയും അതത് പിടിഎകളുടെയും മറ്റും കീഴിൽ താത്കാലിക നിയമനങ്ങളാണ് നടക്കുന്നത്. സ്ഥിര നിയമനങ്ങൾ നടക്കാത്തതുമൂലം സർവകലാശാലകളിൽ നിന്ന് കായികാധ്യാപക പരിശീലനം നേടിയെത്തുന്ന നിരവധി പേർക്കാണ് തൊഴിലവസരം നഷ്ടമാകുന്നത്.
ഹയർ സെക്കൻഡറി അധ്യാപകരുടെ ഓണ്‍ലൈൻ സ്ഥലംമാറ്റം സങ്കീർണമായി തുടരുന്നു: മന്ത്രി
തിരുവനന്തപുരം: സർക്കാർ സ്കൂളുകളിലെ ഹയർ സെക്കൻഡറി അധ്യാപകരുടെ ഓണ്‍ലൈൻ സ്ഥലംമാറ്റം വർഷങ്ങളായി സങ്കീർണമായി തുടരുന്നുവെന്നു മന്ത്രി വി. ശിവൻകുട്ടി.
2024-25 വർഷം ട്രാൻസ്ഫർ നടന്നില്ല. ഈ വർഷം പൊതുവിദ്യാഭ്യാസ വകുപ്പിലെ കൈറ്റിന്റെ കൂടെ മേൽനോട്ടത്തിൽ ഈ പ്രക്രിയ സമയബന്ധിതമായി നടന്നുകൊണ്ടിരിക്കുകയാണ്. അപേക്ഷ ക്ഷണിച്ച് രണ്ടു ദിവസംകൊണ്ട് തന്നെ രണ്ടായിരം അപേക്ഷകൾ വന്നു.
ഹയർ സെക്കൻഡറി വിഭാഗത്തിന്റെ ചരിത്രത്തിലാദ്യമായി മേയ് മാസത്തോടെ ഈ പ്രക്രിയ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. അധ്യാപകർക്കുണ്ടാകുന്ന പരാതികൾ പരിഹരിക്കാൻ പുതുതായി പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി, ഹയർസെക്കൻഡറി സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, കൈറ്റ് സിഇഒ എന്നിവർ അംഗങ്ങളായ കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പുതുക്കിയ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ അധ്യാപകർക്കും മേയ് 13 മുതൽ അഞ്ചു ദിവസം സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പരിശീലനം നടത്തും.
പുതുക്കിയ പാഠപുസ്തകങ്ങളെ പരിചയപ്പെടുത്തുന്നതു കൂടാതെ സംസ്ഥാനം ഇപ്പോൾ ഏറ്റെടുത്തിരിക്കുന്ന ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുടെ ഭാഗമായി മുഴുവൻ അധ്യാപകർക്കും പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു.