ജാതി സെൻസസ് നടത്തും: കേന്ദ്രം
സനു സിറിയക്
ന്യൂഡൽഹി: രാജ്യത്തെ പൊതുസെൻസസിനൊപ്പം ജാതി സെൻസസുകൂടി നടത്താൻ കേന്ദ്രസർക്കാർ. ഇന്നലെ നടന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതോടെ അടുത്ത വർഷം നടത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ച പൊതുസെൻസസിനൊപ്പം ജാതിവിവരങ്ങളും ശേഖരിക്കും.
മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഡൽഹിയിൽ മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്. ചില സംസ്ഥാനങ്ങൾ നടത്തുന്നത് ജാതിസർവേ മാത്രമാണെന്ന് മന്ത്രി ആരോപിച്ചു. സെൻസസ് നടത്തുകയെന്നതു കേന്ദ്രസർക്കാർ വിഷയമാണ്.
രാഷ്ട്രീയലക്ഷ്യങ്ങൾ മുന്നിൽക്കണ്ടു മാത്രമാണ് സംസ്ഥാനങ്ങൾ ഇത്തരമൊരു നീക്കം നടത്തിയത്. ഇത് സമൂഹത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. നിലവിൽ കർണാടക, തെലുങ്കാന, ബിഹാർ സംസ്ഥാനങ്ങളാണ് ജാതി സർവേ നടത്തിയ സംസ്ഥാനങ്ങൾ.
പ്രതിപക്ഷം നിരന്തരമായി ആവശ്യപ്പെടുന്ന വിഷയമാണ് ജാതി സെൻസസ്. പാർലമെന്റിലടക്കം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പലവട്ടം ഈ വിഷയം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ദരിദ്രർ, യുവാക്കൾ, സ്ത്രീകൾ, കർഷകർ എന്നീ നാല് ജാതികൾ മാത്രമേ തനിക്കുള്ളൂ എന്നായിരുന്നു പ്രതിപക്ഷ ആവശ്യത്തോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി. എന്നാൽ ഇതെല്ലാം അപ്രസക്തമാക്കുന്നതാണ് കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം.
അതേസമയം പൊതുസെൻസസ് എന്നുമുതൽ നടത്തുമെന്നോ അതിന്മേൽ സ്വീകരിച്ച തുടർനടപടികൾ എന്താണെന്നോ കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടില്ല. ബിഹാർ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുകൊണ്ടുള്ള ബിജെപി സർക്കാരിന്റെ രാഷ്ട്രീയനീക്കത്തിന്റെ ഭാഗമായാണു പ്രതിപക്ഷം നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരുന്ന ജാതി സെൻസസ് ഇപ്പോൾ പ്രഖ്യാപിച്ചതെന്നാണു വിലയിരുത്തൽ.
ബിജെപിയുടെ സഖ്യകക്ഷിയും ബിഹാറിലെ ഭരണകക്ഷിയുമായ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദൾ യുണൈറ്റഡ് (ജെഡിയു) ജാതി സെൻസസ് നടത്തണമെന്ന നിലപാടാണു സ്വീകരിച്ചത്. 2023 ൽ നിതീഷ് കുമാർ സംസ്ഥാനത്ത് ഇതു നടപ്പാക്കുകയും ചെയ്തിരുന്നു. സമാന നിലപാടുതന്നെയാണ് ബിജെപിയുടെ മറ്റൊരു സഖ്യകക്ഷിയായ തെലുങ്കുദേശം പാർട്ടിയും (ടിഡിപി) സ്വീകരിച്ചത്.
2011 ലാണ് രാജ്യത്ത് അവസാനമായി സെൻസസ് നടന്നത്. തുടർന്ന് 2021 ൽ നടക്കേണ്ടിയിരുന്ന സെൻസസ് കോവിഡ് മഹാമാരി കാരണം മാറ്റിവച്ചു. മോദി സർക്കാർ മൂന്നാമതും അധികാരത്തിലെത്തിയതിനു പിന്നാലെ 2026ൽ സെൻസസ് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, തുടർനടപടികളെപ്പറ്റി ഇപ്പോഴും വ്യക്തതയില്ല.
രാജ്യത്തിന്റെ പൊതുവിഭവങ്ങൾ തുല്യമായി വീതിക്കുന്നതിനും പിന്നാക്കവിഭാഗത്തിനുവേണ്ട പരിഗണന നടപ്പാക്കുന്നതിനും ജാതി സെൻസസ് അത്യാവശ്യഘടകമാണ്. വ്യക്തമായ കണക്കുകൾ കേന്ദ്രസർക്കാരിന് ഇതുവഴി ലഭിക്കും.
രാജ്യത്തെ വിവിധ ജാതികൾ, അവയുടെ സാമൂഹിക-സാന്പത്തിക-തൊഴിൽ-വിദ്യാഭ്യാസ അവസ്ഥകൾ, ഭരണകൂടത്തിന്റെ കൈകൾ എത്താത്തത് എവിടെ, വിഭവങ്ങളുടെ വിതരണം സംബന്ധിച്ച കൃത്യമായ കണക്കുകൾ എന്നിങ്ങനെ ഒട്ടനവധി ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാൻ ജാതി സെൻസസിനു കഴിയുമെന്നാണ് അനുകൂലിക്കുന്നവരുടെ വിലയിരുത്തൽ.
സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്
ന്യൂഡൽഹി: പൊതു സെൻസസിനൊപ്പം ജാതി സെൻസസ് നടത്തുമെന്ന കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
എന്നാൽ, സെൻസസ് നടപ്പാക്കുന്നതിനുള്ള കൃത്യമായ സമയപരിധിയും തുടർനടപടികളും കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ പ്രഖ്യാപനത്തിനുശേഷം ഡൽഹിയിൽ കോണ്‍ഗ്രസ് ആസ്ഥാനത്തു നടന്ന പത്രസമ്മേളനത്തിലാണ് രാഹുൽ ഇക്കാര്യം ആവശ്യപ്പെട്ടത്.
പാക്കിസ്ഥാന് ഇന്ത്യയുടെ താക്കീത്
ന്യൂഡൽഹി: നിയന്ത്രണരേഖയിലും അതിർത്തിയിലും പാക്കിസ്ഥാൻ തുടർച്ചയായി നടത്തുന്ന വെടിവയ്പിനെതിരേ താക്കീത് നല്കി ഇന്ത്യ. ഇരു രാജ്യങ്ങളിലെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ്(ഡിജിഎംഒ) ചൊവ്വാഴ്ച ഹോട്ട്ലൈനിൽ സംസാരിക്കവേയാണ് ഇന്ത്യ നിലപാട് കടുപ്പിച്ചത്.
ഡിജിഎംഒമാർ എല്ലാ ചൊവ്വാഴ്ചയും ഹോട്ട്ലൈനിൽ ബന്ധപ്പെടാറുണ്ട്. നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും തുടർച്ചയായ ആറാം ദിവസവും പാക് പ്രകോപനം തുടർന്നു. അന്താരാഷ്ട്ര അതിർത്തിയിലെ നാലു ജില്ലകളിലായിരുന്നു പാക് വെടിവയ്പ്. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.
ഭീകരരെ ജീവനോടെ പിടികൂടാൻ നിർദേശം
പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ നിഷ്ഠുരമായി കൊലപ്പെടുത്തിയ ഭീകരരെ ജീവനോടെ പിടികൂടാൻ ശ്രമിക്കണമെന്നു സൈന്യത്തിനും പോലീസിനും നിർദേശം നല്കി കേന്ദ്ര സർക്കാർ. ഭീകരർ എത്തിയത് പാക്കിസ്ഥാനിൽനിന്നാണെന്നും ഭീകരതയ്ക്ക് പാക്കിസ്ഥാൻ പിന്തുണ നല്‍കുന്നുവെന്നും ലോകരാജ്യങ്ങളെ തെളിവു സഹിതം അറിയിക്കാനാണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്നലെ പഹൽഗാമിൽനിന്നു 40 കിലോമീറ്റർ അകലെ വനപ്രദേശത്ത് സുരക്ഷാസേന ഭീകർക്കായി തെരച്ചിൽ നടത്തി. നാലു ഭീകരരാണ് ബൈസരണിൽ ആക്രമണം നടത്തിയതെന്നാണു നിഗമനം.
ഇന്ത്യ തിരിച്ചടിക്കുമെന്നു ഭയന്ന് പാക്കിസ്ഥാൻ ഐക്യരാഷ്ട്ര സഭയുടെ സഹായം തേടിയിട്ടുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് അമേരിക്കയും ബ്രിട്ടനും ആവശ്യപ്പെട്ടു. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും വിദേശമന്ത്രിമാരുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഉടൻ സംസാരിക്കും.
പഹൽഗാം ഭീകരാക്രമണത്തിൽ ലഷ്കർ-ഇ-തൊയ്ബ ഉന്നത കമാൻഡർ ഫാറൂഖ് അഹമ്മദിന് മുഖ്യ പങ്കുണ്ടെന്നു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സൂചന നല്കി. കഴിഞ്ഞദിവസം ഫാറൂഖിന്റെ കുപ്വാരയിലെ വീട് സുരക്ഷാസേന തകർത്തിരുന്നു.
അട്ടാരി-വാഗ അതിർത്തിവഴി ഇന്ത്യ വിട്ടത് 786 പാക്കിസ്ഥാൻകാർ. ഇവരിൽ 55 നയതന്ത്രജ്ഞരും ഉൾപ്പെടുന്നു. ആറു ദിവസത്തിനിടെ ഇന്ത്യ വിട്ടവരുടെ കണക്കാണിത്. 25 നയതന്ത്രജ്ഞരടക്കം 1465 ഇന്ത്യക്കാർ മടങ്ങിയെത്തി.
786 പാക് പൗരന്മാർ ഇന്ത്യ വിട്ടു
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാൻ പൗരന്മാരുടെ വീസ റദ്ദാക്കിയുള്ള കേന്ദ്ര സർക്കാരിന്റെ ഉത്തരവിനെത്തുടർന്ന് അട്ടാരി-വാഗ അതിർത്തിയിലൂടെ സ്വരാജ്യത്തേക്കു മടങ്ങിയത് 786 പാക്കിസ്ഥാൻ പൗരന്മാരാണ്.
55 നയതന്ത്രപ്രതിനിധികൾ, അവരുടെ ആശ്രിതർ, ജീവനക്കാർ എന്നിവർ രാജ്യം വിടേണ്ടിവന്ന പാക്കിസ്ഥാൻ പൗരന്മാരിൽപ്പെടുന്നു.
സുരക്ഷാകാര്യ മന്ത്രിസഭാസമിതി യോഗം ചേർന്നു
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ രണ്ടാമതും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ സുരക്ഷാകാര്യ മന്ത്രിസഭാ സമിതി (സിസിഎസ്) യോഗം ചേർന്നു.
ജമ്മുകാഷ്മീരിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുന്നതടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി. യോഗതീരുമാനങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ചൊവ്വാഴ്ച സേനാമേധാവികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.
സിസിഎസ് യോഗത്തിനുപുറമെ, രാഷ്ട്രീയകാര്യങ്ങൾക്കായുള്ള മന്ത്രിസഭാസമിതിയും (സിസിപിഎ) സാന്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാസമിതിയും (സിസിഇഎ) പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്നിരുന്നു.
ഇന്ത്യ സൈനിക നടപടിക്കെന്ന് പാക്കിസ്ഥാൻ
ഇസ്ലാമാബാദ്: അടുത്ത 36 മണിക്കൂറിനകം തങ്ങൾക്കെതിരേ ഇന്ത്യയുടെ സൈനികനടപടിയുണ്ടാകുമെന്നു പാക്കിസ്ഥാന്റെ ആരോപണം. വിശ്വസനീയ ഇന്റലിജൻസ് വൃത്തങ്ങളിൽനിന്നാണ് ഇക്കാര്യം അറിഞ്ഞതെന്നും തങ്ങളെ ആക്രമിച്ചാൽ പ്രത്യാഘാതം ഉണ്ടാകുമെന്നും പാക്കിസ്ഥാൻ ഇൻഫർമേഷൻ മന്ത്രി അത്താവുള്ള തരാർ പറഞ്ഞു.
സൈന്യത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി പൂർണ സ്വാതന്ത്ര്യം നല്‍കിയതിനു പിന്നാലെയാണ് പാക്കിസ്ഥാന്റെ മറുപടിയുണ്ടായത്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുടെ പേരിൽ ഇന്ത്യ തങ്ങൾക്കെതിരേ ആക്രമണത്തിനു തുനിയുകയാണെന്ന് പാക് മന്ത്രി കുറ്റപ്പെടുത്തി. പാക് അധിനിവേശ കാഷ്മീരിലെ ഗിൽജിത്, സ്കർദു എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനസർവീസുകളും പാക്കിസ്ഥാൻ റദ്ദാക്കി.
പ്രധാനമന്ത്രിയുടെ റഷ്യൻ സന്ദർശനം റദ്ദാക്കി
ന്യൂഡൽഹി: മോസ്കോയിൽ ഈമാസം ഒന്പതിനു നടക്കുന്ന റഷ്യൻ വിക്ടറി ദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണു സന്ദർശനം റദ്ദാക്കിയതെന്നാണ് റിപ്പോർട്ടുകൾ.
പ്രധാനമന്ത്രിക്കു പകരം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗായിരിക്കും ഇന്ത്യയെ പ്രതിനിധീകരിച്ച് റഷ്യയിലെത്തുക. അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങളെ ഒപ്പം നിർത്തുന്ന നടപടിയുടെ ഭാഗമായാണ് പ്രധാനമന്ത്രി റഷ്യൻ സന്ദർശനം റദ്ദാക്കിയതെന്ന് സൂചനയുണ്ട്.
ഡിജിറ്റൽ സൗകര്യങ്ങളുടെ ലഭ്യത മൗലികാവകാശം; സുപ്രധാന നിർദേശവുമായി സുപ്രീംകോടതി
ന്യൂഡൽഹി: ഡിജിറ്റൽ സൗകര്യങ്ങളുടെ ലഭ്യത ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിന്റെ ഒരു ആന്തരിക ഘടകമാണെന്നു സുപ്രീംകോടതി.
ഈ സൗകര്യങ്ങൾ സമൂഹത്തിന്റെ എല്ലാ തുറകളിലുള്ളവർക്കും ലഭ്യമാകുന്നുവെന്ന് അധികൃതർ ഉറപ്പുവരുത്തണമെന്നും ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ബാങ്കിംഗ് മേഖലകളിൽ നടപ്പാക്കിയ നോ യുവർ കസ്റ്റമർ (കെവൈസി) പ്രക്രിയ ലഘൂകരിക്കുന്നതിനുള്ള നിർദേശവും കോടതി മുന്നോട്ടുവച്ചു.
ആസിഡ് ആക്രമണം നേരിട്ട ഒരു യുവതിയും കാഴ്ചവൈകല്യമുള്ള ഒരാളും കെവൈസി പ്രക്രിയ ചെയ്യുന്നതിന് ബാങ്കിൽ നേരിട്ട പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ വിധി പുറപ്പെടുവിക്കുന്പോഴാണ് കോടതി നിർണായക നിർദേശങ്ങൾ നൽകിയത്.
മുഖത്ത് വൈകല്യം സംഭവിച്ചവരോ മറ്റു വൈകല്യമുള്ളവരോ ഉൾപ്പെടെ സമൂഹത്തിലെ എല്ലാ മേഖലകളിലുള്ളവർക്കും കെവൈസി പോലുള്ള ഡിജിറ്റൽ പ്രക്രിയകൾ ഒരുപോലെ ലഭ്യമാകുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. ഇത്തരം സംവിധാനങ്ങൾ കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ചു പരിഷ്കരിക്കേണ്ടതാണ്.
രാജ്യത്തു ഡിജിറ്റൽ വിഭജനം വർധിക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി. ആസിഡ് ആക്രമണം നേരിട്ട നിരവധിപ്പേർക്കു പരിഷ്കരിക്കപ്പെടാത്ത സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ ഇത്തരത്തിൽ നീതി നിഷേധിക്കപ്പെടുന്നുണ്ടെന്നും ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി.
കാഞ്ചി കാമകോടി പീഠത്തിന് പിൻഗാമി; സത്യ ചന്ദ്രശേഖരേന്ദ്ര സരസ്വതി അഭിഷിക്തനായി
കാഞ്ചീപുരം: കാഞ്ചി കാമകോടി പീഠത്തിന്റെ 71-ാമത് ശങ്കരാചാര്യരായി വേദ പണ്ഡിതൻ സത്യ ചന്ദ്രശേഖരേന്ദ്ര സരസ്വതി അഭിഷിക്തനായി.
കാഞ്ചീപുരത്തെ പഞ്ചഗംഗാ തീർഥം കാമാക്ഷി അംബാൾ ദേവസ്ഥാനത്തു നടന്ന ചടങ്ങിൽ മഠാധിപതി ശങ്കരാചാര്യ വിജയേന്ദ്ര സരസ്വതി മുഖ്യകാർമികത്വം വഹിച്ചു.
ആന്ധ്രപ്രദേശിലെ അന്നവാരം ക്ഷേത്രയിൽ ദുഡ്ഡു ശ്രീനിവാസ സൂര്യ സുബ്രഹ്മണ്യ ധന്വന്തരിയുടെയും അലിവേലു മംഗദേവിയുടെയും മകനായി 2001 ലാണ് സത്യ ചന്ദ്രശേഖരേന്ദ്ര സരസ്വതി ജനിച്ചത്.
ഗണേഷ് ശർമ ദ്രാവിഡ് എന്നതാണ് പൂർവാശ്രമത്തിലെ നാമം. യജുർവേദം, സാമവേദം, ഷഡംഗങ്ങൾ, ദശോപനിഷദ് എന്നിവയിൽ ആശ്രമപഠനം പൂർത്തിയാക്കിയിട്ടുണ്ട്.
പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്
ന്യൂഡൽഹി: പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് വിലക്ക്. യാത്ര, സൈനിക വിമാനങ്ങൾക്ക് ഇന്ത്യയിൽ പ്രവേശിക്കുന്നതിന് അനുമതി നൽകേണ്ടെതില്ലേന്ന് കേന്ദ്രസർക്കാർ തീരുമാനിച്ചു.
അതേസമയം, പാക്കിസ്ഥാൻ വഴിയെത്തുന്ന വിദേശ വിമാന സർവീസുകൾക്ക് തടസമുണ്ടാകില്ല. ഇന്ത്യൻ വിമാനങ്ങൾക്കു നേരത്തെ പാക്കിസ്ഥാൻ അനുമതി നിഷേധിച്ചിരുന്നു. പാക്കിസ്ഥാൻ തീരുമാനം വന്ന് ആറു ദിവസത്തിനു ശേഷമാണ് ഇന്ത്യയുടെ മറുപടി.
ഐസിഎസ്ഇ, ഐഎസ്സി ഫലം പ്രസിദ്ധീകരിച്ചു
ന്യൂഡൽഹി: ഐസിഎസ്ഇ (പത്താം ക്ലാസ്), ഐഎസ്സി (പന്ത്രണ്ടാം ക്ലാസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഐസിഎസ്ഇയിൽ 99.09 ശതമാനവും ഐഎസ്സിയിൽ 99.02 ശതമാനവും പേർ വിജയിച്ചു. ഇരുപരീക്ഷകളിലും പെണ്‍കുട്ടികളാണു മികച്ച പ്രകടനം കാഴ്ചവച്ചത്.
ഐസിഎസ്ഇയിൽ പെണ്‍കുട്ടികളുടെ വിജയശതമാനം 99.37 ശതമാനമാണെങ്കിൽ ആണ്‍കുട്ടികളുടേത് 98.84 ശതമാനമാണ്. ഐഎസ്സി പരീക്ഷയെഴുതിയ 99.45 ശതമാനം പെണ്‍കുട്ടികളും വിജയിച്ചപ്പോൾ ആണ്‍കുട്ടികളുടെ വിജയശതമാനം 98.64 ശതമാനമാണ്.
ഐസിഎസ്ഇ പരീക്ഷയിൽ മികച്ച രണ്ടാമത്തെ പ്രകടനം കാഴ്ചവച്ചത് 99.73 ശതമാനത്തോടെ ദക്ഷിണേന്ത്യൻ മേഖലയാണ്. ഐഎസ്സിയിൽ 99.76 ശതമാനത്തോടെ രാജ്യത്തെ മറ്റു മേഖലകളെ പിന്നിലാക്കി ദക്ഷിണേന്ത്യൻ മേഖല ഒന്നാമതെത്തി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതിയത്.
ഇരു പരീക്ഷകളിലും കേരളത്തിൽനിന്നുള്ള വിദ്യാർഥികൾ തിളങ്ങി. ഐസിഎസ്ഇയിൽ കേരളത്തിന്റെ വിജയശതമാനം 99.94 ആണെങ്കിൽ ഐഎസ്സി പരീക്ഷയെഴുതിയ മുഴുവൻ പേരും കേരളത്തിൽനിന്ന് വിജയിച്ച് നൂറു ശതമാനം നേട്ടം സംസ്ഥാനം സ്വന്തമാക്കി.
ഐസിഎസ്ഇ പരീക്ഷയിൽ കേരളത്തിലും പെണ്‍കുട്ടികളാണ് കൂടുതൽ ശോഭിച്ചത്. പരീക്ഷയെഴുതിയ ആണ്‍കുട്ടികളിൽ 99.92 ശതമാനം പേർ വിജയിച്ചപ്പോൾ പെണ്‍കുട്ടികളിൽനിന്ന് 99.95 ശതമാനം പേർ വിജയിച്ചു.
കെ.എം. ഏബ്രഹാമിനെതിരായ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി സ്റ്റേ
ന്യൂഡൽഹി: അനധികൃത സ്വത്ത് സന്പാദനക്കേസിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ.എം. ഏബ്രഹാമിനെതിരേ സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആർ സുപ്രീംകോടതി സ്റ്റേ ചെയ്തു. സർക്കാരിന്റെ മുൻകൂർ അനുമതി തേടാതെയാണു കേസെടുത്തതെന്ന വാദം അംഗീകരിച്ചാണു കോടതി നടപടി.
സിബിഐ അന്വേഷണത്തിനു നിർദേശം നൽകിയ കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണു കെ.എം. ഏബ്രഹാം സുപ്രീംകോടതിയെ സമീപിച്ചത്.
അഴിമതിനിരോധന നിയമപ്രകാരം പൊതുസേവകന്റെ പേരിൽ അന്വേഷണം നടത്തണമെങ്കിൽ സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്ന സുപ്രീംകോടതി മുൻ ഉത്തരവും കോടതിയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
സമാന നിലപാട് സ്വീകരിച്ച സംസ്ഥാനസർക്കാർ ഏബ്രഹാമിന്റെ വാദത്തെ കോടതിയിൽ പിന്തുണച്ചു. വ്യക്തിവിരോധം മാത്രമാണു തനിക്കെതിരേയുള്ള പരാതിയുടെ അടിസ്ഥാനമെന്നും കെ.എം. ഏബ്രഹാം ഹർജിയിൽ ചൂണ്ടിക്കാട്ടി. തുടർന്നാണ് സിബിഐ അന്വേഷണം സ്റ്റേ ചെയ്തത്.
പശ്ചിമബംഗാളില്‍ ഹോട്ടലിൽ തീപിടിത്തം; 14 പേര് മരിച്ചു
കോല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 14 പേര് മരിച്ചു. 13 പേർക്കു പരിക്കേറ്റു. കോല്‍ക്കത്ത നഗരമധ്യത്തിലുള്ള ഋതുരാജ് ഹോട്ടലില്‍ ചൊവ്വാഴ്ച രാത്രി 7.30ഓടെയാണ് തീപിടുത്തമുണ്ടായത്. അപകടസമയത്ത് ആറുനിലക്കെട്ടിടത്തിലെ 42 മുറികളിലായി 88 പേരുണ്ടായിരുന്നു.
ശ്വാസം മുട്ടിയും മുകളിൽനിന്നു ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയുമാണ് ആളുകൾ മരിച്ചത്. തീ നിയന്ത്രണവിധേയമാക്കിയതായി കോല്‍ക്കത്ത പോലീസ് കമ്മീഷണര്‍ മനോജ് കുമാര്‍ വര്‍മ മാധ്യമങ്ങളോട് പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം കാരണമെന്നാണ് പ്രാഥമിക നിഗമനം.
മരിച്ചവരിൽ 11 പുരുഷന്മാരും ഒരു സ്ത്രീയും രണ്ട് കുട്ടികളും ഉൾപ്പെടുന്നു. 14 മൃതദേഹങ്ങളും തിരിച്ചറിഞ്ഞതായി പരിക്കേറ്റവരെ സന്ദർശിച്ച ശേഷം മേയർ ഫിർഹാദ് ഹക്കീം പറഞ്ഞു. കെട്ടിടത്തില്‍ ആവശ്യമായ സുരക്ഷയോ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ലെന്ന് അഗ്നിശമന സേനയിലെ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.
സ്റ്റേയർകേസ് ബ്ലോക്കായിരുന്നെന്നും ജനാലകൾ തുറക്കാനാകാത്തവിധം മുദ്രവച്ചിരുന്നെന്നും അനധികൃത ഡാൻസ് ബാർ ഹോട്ടലിൽ പ്രവർത്തിച്ചിരുന്നെന്നും അവർ പറഞ്ഞു.
ദേശീയസുരക്ഷാ ഉപദേശക ബോർഡ് പുനഃസംഘടിപ്പിച്ചു
ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേശക ബോർഡ് (എൻഎസ്എബി) കേന്ദ്രസർക്കാർ പുനഃസംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി രഹസ്യാന്വേഷണ ഏജൻസിയായ റിസർച്ച് ആൻഡ് അനാലിസിസ് വിംഗിന്റെ (റോ) മുൻ മേധാവി അലോക് ജോഷിയെ എൻഎസ്എബി അധ്യക്ഷനാക്കി നിയമിച്ചു.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ദേശീയസുരക്ഷയിൽ പ്രഗൽഭരായ, സർക്കാരിന് പുറത്തുനിന്നുള്ള അംഗങ്ങളെ ഉൾപ്പെടുത്തി ഏഴംഗ ബോർഡ് സർക്കാർ പുനഃസംഘടിപ്പിച്ചത്.
പശ്ചിമ എയർ കമാൻഡ് മുൻ മേധാവി എയർ മാർഷൽ പി.എം. സിംഹ, സൗത്തേണ്‍ ആർമി മുൻ കമാൻഡർ ലഫ്. ജനറൽ എ.കെ. സിംഗ്, റിയർ അഡ്മിറൽ മോണ്ടി ഖന്ന, വിരമിച്ച മുൻ ഐപിഎസ് ഉദ്യോഗസ്ഥരായ രഞ്ജൻ വർമ, മൻമോഹൻ സിംഗ്, മുൻ ഐഎഫ്എസ് ഓഫീസർ ബി. വെങ്കടേഷ് വർമ എന്നിവരാണ് ബോർഡിലെ മറ്റംഗങ്ങൾ.
ആഭ്യന്തര, വിദേശ സുരക്ഷ, വിദേശകാര്യം, പ്രതിരോധം, ശാസ്ത്രം, സാങ്കേതികം, സാന്പത്തികകാര്യം എന്നിവയിൽ വിദഗ്ധരായ വിരമിച്ച മുതിർന്ന ഉദ്യോഗസ്ഥരെയാണ് എൻഎസ്എബിയിൽ സാധാരണയായി അംഗങ്ങളാക്കുക.
വീട്ടുതടങ്കലിലെന്ന് വൈ.എസ്. ശർമിള
വിജയവാഡ: തന്നെ സംസ്ഥാന സർക്കാർ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ആന്ധ്രപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വൈ.എസ്. ശർമിള ആരോപിച്ചു.
നടപടിയുടെ കാരണം അറിയില്ലെന്നും അത് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുതന്നെ ജനങ്ങളോട് പറയണമെന്നും ശർമിള സമൂഹമാധ്യമമായ എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ആവശ്യപ്പെട്ടു.
തന്റെ ജോലിസ്ഥലമായ കോൺഗ്രസ് ഓഫീസിൽ പോകുന്നത് തെറ്റാണോയെന്നും ഭരണഘടനാവകാശങ്ങൾ ഹനിക്കുന്നത് എന്തിനാണെന്നും അവർ ചോദിച്ചു.
മംഗളൂരുവിലെ ആള്‍ക്കൂട്ട കൊലപാതകം: 20 പേര് അറസ്റ്റിൽ
മംഗളൂരു: മംഗളൂരുവില്‍ മലയാളി യുവാവ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. വയനാട് പുല്‍പ്പള്ളി സാന്ദീപനികുന്നിലെ മുച്ചിക്കാടന്‍ കുഞ്ഞീതുക്കുട്ടിയുടെയും റുഖിയയുടെയും മകന് മുഹമ്മദ് അഷ്റഫ് (38) ആണു കൊല്ലപ്പെട്ടത്.
ഒരു വര്‍ഷമായി മംഗളൂരു നഗരത്തില്‍ ആക്രി സാധനങ്ങള്‍ പെറുക്കിവിറ്റു ജീവിക്കുകയായിരുന്ന അഷ്റഫ്. ഇയാള്‍ 20 വര്‍ഷത്തോളമായി മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്നു വീട്ടുകാര്‍ പറയുന്നു.
നിരവധി ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. മാനസികനില തകരാറിലാകുമ്പോള്‍ ആര്‍ക്കും മനസിലാകാത്ത രീതിയില്‍ ഉച്ചത്തില്‍ സംസാരിക്കുകയും അലഞ്ഞുതിരിഞ്ഞു നടക്കുകയും ചെയ്യുക പതിവായിരുന്നെന്നും എന്നാല്‍ ആരെയും ഉപദ്രവിച്ചതായി കേട്ടിട്ടില്ലെന്നും വീട്ടുകാര്‍ പറയുന്നു.
മലപ്പുറം സ്വദേശികളായ അഷ്റഫിന്റെ കുടുംബം നാലുവര്‍ഷം മുമ്പാണു വയനാട്ടിലേക്കു താമസം മാറിയത്. അഷ്റഫ് മുമ്പ് പുല്‍പ്പള്ളിയില്‍ ലോട്ടറി വില്പനക്കാരനായിരുന്നു.
അഷ്റഫിന്റെ കൊലപാതകത്തില്‍ ഇന്നലെ അഞ്ചു പേര്‍കൂടി അറസ്റ്റിലായി. കൈക്കമ്പയിലെ യതിരാജ്, വാമഞ്ചൂരിലെ സച്ചിന്, കുലശേഖരയിലെ അനില്‍, കുഡുപ്പു സ്വദേശികളായ സുശാന്ത്, ആദര്‍ശ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 20 ആയി.
27ന് ഉച്ചകഴിഞ്ഞ് മൂന്നോടെ മംഗളുരു കുഡുപ്പുവില്‍ പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കുന്നതിനിടെയാണ് 25 ലേറെ പേര് ചേര്‍ന്നാണ് അഷ്റഫിനെ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയത്. പാക്കിസ്ഥാന് അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. എന്നാല്‍ പ്രതികളുടെ ഈ അവകാശവാദം പോലീസ് തള്ളി.
പാക്കിസ്ഥാന് അനുകൂലമായി സംസാരിക്കുന്നത് രാജ്യദ്രോഹം: സിദ്ധരാമയ്യ
ബംഗളൂരു: പാക്കിസ്ഥാന് അനുകൂലമായി സംസാരിക്കുന്നത് തെറ്റാണെന്നും അത് രാജ്യദ്രോഹത്തിനു തുല്യമാണെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മംഗളൂരുവിൽ ആൾക്കൂട്ട ആക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംഭവത്തിനു പിന്നിലുള്ളവരെ ചോദ്യം ചെയ്തപ്പോൾ ഇര ‘പാക്കിസ്ഥാൻ സിന്ദാബാദ്’ എന്ന മുദ്രാവാക്യം വിളിച്ചതായി ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു. ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
അറസ്റ്റിലായവർ മാത്രമാണ് ഇക്കാര്യം പറഞ്ഞത്. ഇപ്പോൾ ഏകദേശം 20 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഞങ്ങൾ സംഭവം ഗൗരവമായി എടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്- അദ്ദേഹം പറഞ്ഞു.
മണിപ്പുരിൽ ജനകീയ സർക്കാർ വേണമെന്ന് എംഎൽഎമാർ അമിത് ഷായ്ക്ക് കത്തെഴുതി
ഇംഫാൽ: രാഷ്ട്രപതിഭരണമേർപ്പെടുത്തിയ മണിപ്പുരിൽ ജനകീയ സർക്കാർ വേണമെന്ന് ആവശ്യപ്പെട്ട് 21 എംഎൽഎമാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി. ബിജെപി(13), 3 എൻപിപി(3), നാഗാ പീപ്പിൾ ഫ്രണ്ട്(3) രണ്ട് സ്വതന്ത്രർ എന്നിവരാണു കത്തിൽ ഒപ്പുവച്ചിരിക്കുന്നത്.
വളരെ പ്രതീക്ഷയോടെയാണ് മണിപ്പുരിലെ ജനങ്ങൾ രാഷ്ട്രപതി ഭരണത്തെ വരവേറ്റത്. മൂന്നു മാസം കഴിഞ്ഞിട്ടും സമാധാനവും ശാന്തിയും തിരികെയെത്തിക്കാനുള്ള നടപടികളൊന്നും കാണാനാകുന്നില്ലെന്നും കത്തിൽ പറയുന്നു.
പ്രസിഡന്റ് ഭരണത്തിനെതിരേ സംസ്ഥാനത്ത് രംഗത്തുവന്നിരിക്കുന്ന നിരവധി സംഘടനകൾ റാലികളും യോഗങ്ങളും നടത്തുന്നുണ്ട്. ജനപ്രിയ സർക്കാർ രൂപവത്കരിക്കപ്പെടാത്തതിൽ എംഎൽഎമാരായ തങ്ങളെ അവർ കുറ്റപ്പെടുത്തുകയും ജനങ്ങളെ ഇളക്കിവിടാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്നും കത്തിൽ പറയുന്നു.
എന്നാൽ, ഗവർണറെ സമീപിക്കാതെ കേന്ദ്രത്തിനു കത്തെഴുതിയ എംഎൽഎമാരെ മണിപ്പുർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെയ്ഷം മേഘചന്ദ്ര സിംഗ് വിമർശിച്ചു. മുഖ്യമന്ത്രി ബിരേൻ സിംഗ് രാജിവച്ചതോടെയാണു സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയത്.
പാക് പതാകയിൽ കുട്ടിയെക്കൊണ്ട് മൂത്രമൊഴിപ്പിച്ചു; മൂന്നു പേർക്കെതിരേ കേസ്
അലിഗഡ് (യുപി): പാക്കിസ്ഥാൻ പതാകയിൽ മൂത്രമൊഴിക്കാൻ സ്കൂൾ കുട്ടിയെ നിർബന്ധിക്കുന്ന വീഡിയോയിൽ മൂന്നു പേർക്കെതിരേ കേസെടുത്ത് പോലീസ്.
ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം. തിങ്കളാഴ്ച സ്കൂളിൽനിന്നു മടങ്ങുന്നതിടെ നിലത്തുകിടന്ന പാക്കിസ്ഥാൻ പതാക നോക്കുകയായിരുന്ന കുട്ടിയെ ഒരു കൂട്ടം ആളുകൾ തടഞ്ഞുവയ്ക്കുകയായിരുന്നു.
കുട്ടിയുടെ പേരു ചോദിച്ച ശേഷം അസഭ്യം പറയുകയും പാക് പതാകയിൽ മൂത്രമൊഴിക്കാൻ നിർബന്ധിക്കുകയായിരുന്നെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ദേവൻ ഭാരതി മുംബൈ പോലീസ് കമ്മീഷണർ
മുംബൈ: മുംബൈ പോലീസ് കമ്മീഷണറായി ദേവൻ ഭാരതിയെ നിയമിച്ചു. വിരമിക്കുന്ന വിവേക് ഫാൻസാൽക്കറിനു പകരമാണ് ഭാരതിയുടെ നിയമനം.
1994 ബാച്ച് ഐപിഎസ് ഓഫീസറായ ദേവൻ ഭാരതി നിലവിൽ മുംബൈ പോലീസ് സ്പെഷൽ കമ്മീഷണറാണ്. മഹാരാഷ്ട്ര എടിഎസ് തലവനായും പ്രവർത്തിച്ചിട്ടുണ്ട്. മുംബൈ ഭീകരാക്രമണക്കേസ് അന്വേഷണ സംഘത്തിൽ ദേവൻ ഭാരതിയുമുണ്ടായിരുന്നു.
പഹൽഗാം ഭീകരാക്രമണം; തിരിച്ചടിക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ-പാക്കിസ്ഥാൻ ബന്ധത്തിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്പോൾ രാജ്യത്തിന്റെ പ്രതികരണരീതി, ലക്ഷ്യം, സമയം തുടങ്ങിയവ തീരുമാനിക്കാൻ സൈന്യത്തിന് പൂർണസ്വാതന്ത്ര്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ സേനാമേധാവികളുൾപ്പെടെ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
തീവ്രവാദത്തിനെതിരേ കനത്ത തിരിച്ചടി നൽകുക എന്നതു രാജ്യത്തിന്റെ ദൃഢനിശ്ചയമാണ്. സൈന്യത്തിന്റെ കാര്യക്ഷമതയിൽ തനിക്കു പൂർണവിശ്വാസമുണ്ടെന്നും മോദി ആവർത്തിച്ചു. ആക്രമണത്തെത്തുടർന്ന് രാജ്യത്തിന്റെ പ്രതിരോധ നടപടികളടക്കം വിലയിരുത്തുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ, കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, നാവികസേന മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠി, വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ് തുടങ്ങിയവരുടെ യോഗമാണു പ്രധാനമന്ത്രിയുടെ വസതിയിൽ നടന്നത്. പഹൽഗാം ഭീകരാക്രമണത്തിനുശേഷം ആദ്യമായാണ് മോദി സൈനികമേധാവികളുമായി കൂടിക്കാഴ്ച നടത്തുന്നത്.
ഭീകരരെയും അവർക്കു പിന്നിൽ പ്രവർത്തിക്കുന്നവരെയും പിന്തുടർന്നു ശിക്ഷിക്കുമെന്ന് പ്രധാനമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. സൈന്യം തിരിച്ചടിക്ക് ഒരുങ്ങുന്നുവെന്ന സൂചനകളാണ് ഡൽഹി കേന്ദ്രീകരിച്ചുള്ള ഉന്നതതല നീക്കങ്ങളിൽ നിന്നു വ്യക്തമാകുന്നത്.
മന്ത്രിസഭാസമിതി യോഗം ഇന്ന്
സുരക്ഷാകാര്യങ്ങൾക്കായുള്ള മന്ത്രിസഭാസമിതി ഇന്നു യോഗം ചേരുന്നുണ്ട്. ഭീകരാക്രമണത്തിനുശേഷം രണ്ടാം തവണയാണു സുരക്ഷാകാര്യങ്ങൾക്കായുള്ള മന്ത്രിസഭാസമിതി യോഗം ചേരുന്നത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ മന്ത്രിസഭായോഗവും ഇന്നു നടക്കും. കൂടുതൽ നടപടികൾ വിലയിരുത്തുന്നതിനും തീരുമാനിക്കുന്നതിനുമായി ആഭ്യന്തരമന്ത്രാലയത്തിന്റെ ഉന്നതതല യോഗവും ഇന്നലെ ഡൽഹിയിൽ നടന്നു.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, അതിർത്തി സുരക്ഷാസേന, ആസാം റൈഫിൾസ്, ദേശീയ സുരക്ഷാ ഗാർഡ് (എൻഎസ്ജി) എന്നിവയുടെ ഡയറക്ടർ ജനറൽമാർ, സെൻട്രൽ റിസർവ് പോലീസ് സേന (സിആർപിഎഫ്), സശസ്ത്ര സീമ ബൽ (എസ്എസ്ബി), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐസ്എഫ്) എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരടക്കം ഈ യോഗത്തിൽ പങ്കെടുത്തു.
തിങ്കളാഴ്ച പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ പ്രതിരോധമന്ത്രിയുമായി സ്ഥിതിഗതികൾ വിശദീകരിച്ചശേഷമായിരുന്നു ഈ കൂടിക്കാഴ്ച.
നയതന്ത്ര നീക്കത്തിനുശേഷം സൈനിക നീക്കം
ഭീകരാക്രമണത്തിനുശേഷം ആദ്യം നയതന്ത്രനീക്കങ്ങൾ നടത്തിയശേഷം രാജ്യം സൈനിക നീക്കത്തിലേക്കു കടക്കുന്നുവെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ആക്രമണത്തിനു തൊട്ടുപിന്നാലെ സുരക്ഷാകാര്യ കാബിനറ്റ് കമ്മിറ്റി (സിസിഎസ്) യോഗം ചേർന്നു പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ മരവിപ്പിക്കുന്നതടക്കം നിർണായകമായ തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നു.
പാക്കിസ്ഥാൻ തെമ്മാടിരാഷ്ട്രമെന്ന് യുഎന്നിൽ ഇന്ത്യ
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഐക്യരാഷ്ട്രസഭയിൽ പാക്കിസ്ഥാനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ. ഭീകരസംഘടനകളെ പിന്തുണയ്ക്കുകയും ധനസഹായം നൽകി മേഖലയെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്ന "തെമ്മാടി രാഷ്ട്ര’മായി’ പാക്കിസ്ഥാൻ മാറുന്നുവെന്നാണ് ഇന്ത്യ ആരോപിച്ചത്.
ഐക്യരാഷ്ട്ര സഭയുടെ തീവ്രവാദവിരുദ്ധ പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട യോഗത്തിലാണ് ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ യോജ്ന പട്ടേലിന്റെ വിമർശനം. പാക്കിസ്ഥാൻ പ്രതിനിധി പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് പരാമർശിച്ചതിനു പിന്നാലെയായിരുന്നു ഇന്ത്യയുടെ മറുപടി.
ഐസിഎസ്സി, ഐഎസ്സി പരീക്ഷാ ഫലം ഇന്ന്
ന്യൂഡൽഹി: ഐസിഎസ്സി (പത്താം ക്ലാസ്), ഐഎസ്സി (പന്ത്രണ്ടാം ക്ലാസ്) പരീക്ഷാ ഫലം ഇന്ന് രാവിലെ 11ന് പ്രഖ്യാപിക്കും.
ഫലപ്രഖ്യാപനത്തെക്കുറിച്ച് സിഐഎസ്സിഇ ആണ് അറിയിച്ചത്. പരീക്ഷാ ഫലം സിഐഎസ്സിഇയുടെ വൈബ്സൈറ്റിലും (www. cisce.org) കരിയഴ്സ് പോർട്ടലിലും ഡിജി ലോക്കറിലും ലഭ്യമായിരിക്കും.
സഞ്ജീവ് ഭട്ടിന്റെ ജാമ്യാപേക്ഷ തള്ളി
ന്യൂഡൽഹി: കസ്റ്റഡി മരണക്കേസിൽ അറസ്റ്റിലായ ഗുജറാത്ത് കേഡറിലെ മുൻ ഐപിഎസ് ഉദ്യോഗസ്ഥനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമർശകനുമായ സഞ്ജീവ് ഭട്ടിന്റെ ജാമ്യാപേക്ഷയും ജീവപര്യന്തം തടവ് താത്കാലികമായി നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയും സുപ്രീംകോടതി തള്ളി.
സഞ്ജീവിന്റെ അപ്പീലിൽ വാദം കേൾക്കൽ വേഗത്തിലാക്കാൻ കേസ് പരിഗണിച്ച ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. ജീവപര്യന്തം ശിക്ഷ വിധിച്ച ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് ശരിവച്ചുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്.
മംഗളൂരുവിൽ ആൾക്കൂട്ട ആക്രമണം: മലയാളി യുവാവ് കൊല്ലപ്പെട്ടു
മംഗളൂരു: പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ മലയാളി യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. വയനാട് പുൽപ്പള്ളി സ്വദേശി അഷ്റ ഫാണു കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് 15 പേരെ അറസ്റ്റ് ചെയ്തു. പ്രദേശവാസികളായ ഓട്ടോഡ്രൈവർ സച്ചിൻ (26), ദേവദാസ് (50), മഞ്ജുനാഥ് (32), നിതേഷ് കുമാർ (33), സായ്ദീപ് (29), ദീക്ഷിത് കുമാർ (32), സന്ദീപ് (23), വിവിയൻ അൽവാരിസ് (41),ശ്രീദത്ത (32), രാഹുൽ (23), പ്രദീപ്കുമാർ (35), മനീഷ് ഷെട്ടി (21), ധനുഷ് (31), ദീക്ഷിത് (27), കിഷോർ കുമാർ (37) എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് മംഗളൂരു നഗരത്തിനു സമീപം കുഡുപ്പുവിലായിരുന്നു സംഭവം. മത്സരത്തിനിടെ ഇയാൾ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ചാണ് ഓട്ടോ ഡ്രൈവർ സച്ചിന്റെ നേതൃത്വത്തിൽ അഷ്റഫിനെ ക്രൂരമായി മർദിച്ചത്. പിന്നീട് ഇയാളെ മൈതാനത്തിനു സമീപം ഉപേക്ഷിച്ച് സംഘം പിരിഞ്ഞുപോകുകയായിരുന്നു.
ഏറെനേരം വൈകിയാണ് പോലീസെത്തി ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽവച്ചാണ് അഷ്റഫ് മരിച്ചത്. ഇന്നലെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് മർദനമേറ്റതുമൂലമുണ്ടായ ആന്തരിക രക്തസ്രാവമാണു മരണകാരണമെന്നു കണ്ടെത്തിയത്.
അസ്വാഭാവിക മരണമെന്നു കാണിച്ച് നേരത്തേ രജിസ്റ്റർ ചെയ്ത കേസിൽ ഭാരതീയ ന്യായസംഹിതയിലെ ആൾക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട വകുപ്പുകൾ കൂട്ടിച്ചേർത്തിട്ടുണ്ട്.അഷ്റഫിന്റെ മൃതദേഹം ഗവ. വെൻലോക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം, പാക്കിസ്ഥാനു മുദ്രാവാക്യം വിളിക്കാനുള്ള സാഹചര്യംകൂടി പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു.
ജസ്റ്റീസ് ഗവായിയെ ചീഫ് ജസ്റ്റീസായി നിയമിച്ചു
ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസായി ബി.ആർ. ഗവായിയെ നിയമിച്ചു. മേയ് 14ന് ഇദ്ദേഹം സ്ഥാനമേൽക്കും. ഇന്ത്യയുടെ 52-ാം ചീഫ് ജസ്റ്റീസായി ജസ്റ്റീസ് ഗവായിയെ നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം നിയമ മന്ത്രാലയം പുറപ്പെടുവിച്ചു.
ഇദ്ദേഹത്തിന് ആറു മാസം പദവിയിൽ തുടരാം. നിലവിലെ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന വിരമിക്കുന്ന ഒഴിവിലാണ് ജസ്റ്റീസ് ഗവായിയുടെ നിയമനം. നിയമനത്തിന് രാഷ്ട്രപതി അംഗീകാരം നല്കി. തുടർന്നാണ് നിയമമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്.
2019 മേയ് 24നാണ് ജസ്റ്റീസ് ഗവായ് സുപ്രീംകോടതി ജഡ്ജിയായത്. ജസ്റ്റീസ് സഞ്ജീവ് ഖന്ന കഴിഞ്ഞാൽ സീനിയർ മോസ്റ്റ് ജസ്റ്റീസ് ഗവായി ആണ്. മഹാരാഷ്ട്രയിലെ അമരാവതിയിൽ 1960 നവംബർ 24നാണ് ജസ്റ്റീസ് ഗവായി ജനിച്ചത്.
"പെഗാസസ് ’ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നു സുപ്രീംകോടതി
സനു സിറിയക്
ന്യൂഡൽഹി: രാജ്യസുരക്ഷ മുൻനിർത്തി ചാര സോഫ്റ്റ്വേർ (സ്പൈവേർ) ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നു സുപ്രീംകോടതി. എന്നാൽ, സ്വകാര്യവ്യക്തികൾക്കെതിരേ ഇത് ഉപയോഗിക്കുന്നുണ്ടെന്ന ആരോപണം പരിശോധിക്കുമെന്നും ജസ്റ്റീസുമാരായ സൂര്യകാന്ത്, എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
മാധ്യമപ്രവർത്തകർ, ജഡ്ജിമാർ, സന്നദ്ധപ്രവർത്തകർ തുടങ്ങിയവരെ നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ ചാര സോഫ്റ്റ്വെറായ പെഗാസസ് ഉപയോഗിച്ചുവെന്ന് ആരോപിച്ചുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.
പെഗാസസ് ദുരുപയോഗത്തെക്കുറിച്ചുള്ള അന്വേഷണത്തിനു കോടതി നിയോഗിച്ച വിദഗ്ധസമിതി റിപ്പോർട്ട് പരസ്യപ്പെടുത്തി ചർച്ചയ്ക്കു വിധേയമാക്കാൻ അനുവദിക്കില്ല. എന്നാൽ പെഗാസസ് ദുരുപയോഗത്തിനിരയായ വ്യക്തികളെ റിപ്പോർട്ടിനെക്കുറിച്ച് അറിയിക്കാമെന്നും കോടതി പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും നിലനിർത്താനാണ് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്.
വ്യക്തികൾക്ക് സ്വകാര്യതയ്ക്കുള്ള അവകാശമുണ്ട്. അവർക്ക് അക്കാര്യത്തിൽ ഭരണഘടനാസംരക്ഷണം ലഭിക്കുമെന്നും കോടതി വ്യക്തമാക്കി.ഇത്തരമൊരു ചോർത്തൽ നടന്നതായി സമൂഹമാധ്യമ കന്പനിയായ വാട്സ് ആപ് അമേരിക്കയിലെ ഒരു കോടതിയിൽ സമ്മതിച്ചതായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഇന്നലത്തെ ചൂണ്ടിക്കാട്ടി.
പൗരന്മാർക്കെതിരേ കേന്ദ്രസർക്കാർ ഇത്തരമൊരു സോഫ്റ്റ്വേർ ഉപയോഗിച്ചത് ഗുരുതരവിഷയമാണെന്ന് മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാനും വാദത്തിനിടയിൽ പറഞ്ഞു. വാദങ്ങളെല്ലാം ആരോപങ്ങൾ മാത്രമാണെന്നായിരുന്നു കോടതിയുടെ നിലപാട്.
മറ്റെന്തോ ഉദ്ദേശ്യത്തോടെയാണ് ഇത്തരം വാദം ഉന്നയിക്കുന്നതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയും വ്യക്തമാക്കി.
പാക് പ്രതിരോധമന്ത്രിയുടെ എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തു കേന്ദ്രം
ന്യൂഡൽഹി: പാക്കിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് കേന്ദ്രസർക്കാർ ബ്ലോക്ക് ചെയ്തു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ തീരുമാനം.
പാക്കിസ്ഥാന് തീവ്രവാദ സംഘടനകൾ പിന്തുണയും സാന്പത്തികസഹായവും നൽകിയിട്ടുള്ള നീണ്ട ചരിത്രമുണ്ടെന്ന് ഭീകരാക്രമണമുണ്ടായതിനു പിന്നാലെ സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ ഖ്വാജ തുറന്നുസമ്മതിച്ചിരുന്നു. ഇന്ത്യക്കെതിരേ ആണവായുധം ഉപയോഗിക്കാൻ മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
ഖ്വാജയുടെ പ്രസ്താവനകൾ ചൂണ്ടിക്കാട്ടി ഇന്ത്യ ഐക്യരാഷ്ട്രസഭയിലും വിഷയം ഉയർത്തിയിരുന്നു. ഖ്വാജയുടെ പ്രസ്താവനകൾ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാന്റെ പങ്ക് വ്യക്തമായി തുറന്നുകാട്ടുന്നതാണെന്നായിരുന്നു ഇന്ത്യൻ പ്രതിനിധി ഐക്യരാഷ്ട്രസഭയിൽ പറഞ്ഞത്.
പഹൽഗാം ഭീകരാക്രമണത്തിനുശേഷം പ്രകോപനപരവും വർഗീയവുമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് കഴിഞ്ഞദിവസം പാക്കിസ്ഥാനിലെ 16 യുട്യൂബ് ചാനലുകൾക്കും കേന്ദ്രം വിലക്കേർപ്പെടുത്തിയിരുന്നു.
അഞ്ചാംദിനവും പാക് പ്രകോപനം
ശ്രീനഗർ: ജമ്മുകാഷ്മീരിലെ നിയന്ത്രണരേഖയിൽ തുടർച്ചയായ അഞ്ചാംദിവസവും പ്രകോപനമില്ലാതെ പാക്കിസ്ഥാന്റെ വെടിവയ്പ്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചുവെന്ന് സേനാവൃത്തങ്ങൾ അറിയിച്ചു. കാഷ്മീരിലെ കുപ്വാര, ബാരാമുള്ള ജില്ലകളിലും ജമ്മുവിലെ അഖ്നൂർ മേഖലയിലുമാണ് പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചത്.
ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായില്ല. 26 വിനോദസഞ്ചാരികളുടെ ജീവൻ നഷ്ടമായ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് സിന്ധുനദീജല കരാർ റദ്ദാക്കുന്നതുൾപ്പെടെ കടുത്ത നടപടികളിലേക്ക് ഇന്ത്യ നീങ്ങിയതോടെയാണ് പാക് സൈന്യത്തിന്റെ പ്രകോപനം.
പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് മോദിയോടു കോൺഗ്രസ്
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണം ചർച്ച ചെയ്യുന്നതിനായി പാർലമെന്റ് പ്രത്യേകമായി സമ്മേളിക്കണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രി മോദിക്ക് ഇരുസഭകളിലെയും പ്രതിപക്ഷനേതാക്കളുടെ കത്ത്.
ഭീകരാക്രമണത്തെ നേരിടാനുള്ള ഇന്ത്യയുടെ കൂട്ടായ ഐക്യവും ഇച്ഛാശക്തിയും പ്രകടിപ്പിക്കുന്നതിനായി സഭകൾ സമ്മേളിക്കണമെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കത്തിൽ പറയുന്നു.
ഒത്തൊരുമയും ഐക്യദാർഢ്യവും അനിവാര്യമായ ഈ അവസരത്തിൽ പാർലമെന്റിന്റെ ഇരുസഭകളും എത്രയും പെട്ടെന്നുതന്നെ സമ്മേളിക്കേണ്ടത് അത്യാവശ്യമാണെന്ന് മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കി. നമ്മുടെ കൂട്ടായ ദൃഢനിശ്ചയത്തിന്റെയും ഇച്ഛാശക്തിയുടെയും ശക്തമായ തെളിവായിരിക്കുമിതെന്നും ഖാർഗെ സൂചിപ്പിച്ചു.
പഹൽഗാം ഭീകരാക്രമണം എല്ലാ ഇന്ത്യക്കാരെയും രോഷം കൊള്ളിക്കുന്നുവെന്നും തീവ്രവാദത്തിനെതിരേ ഇന്ത്യ ഒറ്റക്കെട്ടാണെന്നു പ്രകടമാക്കണമെന്നും രാഹുൽ മോദിക്കയച്ച കത്തിൽ പറയുന്നു. പാർലമെന്റ് സമ്മേളിക്കുന്നതിലൂടെ ജനപ്രതിനിധികൾക്ക് അവരുടെ ഐക്യവും നിശ്ചയദാർഢ്യവും പ്രകടമാക്കാമെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
കാഷ്മീരിലെ 48 ടൂറിസം കേന്ദ്രങ്ങൾ പൂട്ടി
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കാഷ്മീർ താഴ്വരയിലെ അന്‍പതോളം വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചുപൂട്ടി.
പൊതുജനങ്ങൾക്കായുള്ള പാർക്കുകളും ഉദ്യാനങ്ങളുമാണ് മുൻകരുതലെന്ന നിലയിൽ താഴിട്ടത്. താഴ്വരയിലെ 87 പാർക്കുകളിൽ ആക്രമണസാധ്യത നിലനിൽക്കുന്ന 48 കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനമാണു വിലക്കിയത്. പത്തുവർഷത്തിലേറെയായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും ഇതിലുണ്ട്.
സുരക്ഷാസാഹചര്യങ്ങൾ വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും വരുംദിവസങ്ങളിൽ കൂടുതൽ പാർക്കുകൾ പൂട്ടിയേക്കുമെന്നും അധികൃതർ പറഞ്ഞു. ദൂഷ്പത്രി, കോക്കർനാഗ്, ദുക്സം, സിന്തൻ ടോപ്പ്, അച്ചബാൽ, ബാംഗസ് വാലി, മാർഗൻ ടോപ്പ്, തോസാമൈദാൻ എന്നിവിടങ്ങളിലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളാണു പൂട്ടിയത്.
ദേശീയ മാസ്റ്റേഴ്സ് പവർലിഫ്റ്റിംഗ്: മെഡലുകളുമായി ദന്പതികൾ
ധരംശാല: ഹിമാചൽപ്രദേശിലെ ധരംശാലയിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് ഗെയിംസ് പവർലിഫ്റ്റിംഗിൽ കേരളത്തിനായി മെഡൽ നേടി ദന്പതികൾ. അനുപമ സ്വർണവും ഭർത്താവ് സിബി സെബാസ്റ്റ്യൻ വെങ്കലവും കരസ്ഥമാക്കി.
45 പ്ലസ് വനിതാ വിഭാഗം 83 കിലോഗ്രാം വിഭാഗത്തിലാണ് അനുപമയുടെ സ്വർണ നേട്ടം. 50 പ്ലസ് 83 കിലോഗ്രാം വിഭാഗത്തിലാണ് സിബി സെബാസ്റ്റ്യൻ വെങ്കല മെഡൽ നേടിയത്.
കഴിഞ്ഞ വർഷം ഡിസംബറിൽ മലപ്പുറം വേദിയായ സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസിൽ അനുപമ സ്വർണവും സിബി വെള്ളിയും നേടിയിരുന്നു. ജനുവരിയിൽ കൊച്ചിയിൽ നടന്ന സംസ്ഥാന പവർ ലിഫ്റ്റിംഗ് ചാന്പ്യൻഷിപ്പിലും ഈ നേട്ടം ദന്പതികൾ ആവർത്തിച്ചു. പിന്നാലെയാണ് ദേശീയ ഗെയിംസിലും മിന്നുന്ന പ്രകടനം ഇരുവരും കാഴ്ചവച്ചത്.
കോട്ടയം കളത്തിപ്പടിയിലെ സോളമൻസ് ജിം ഫിറ്റ്നസ് സെന്റർ ആൻഡ് സ്പോർട്സ് ക്ലബ്ബിലാണ് ഇരുവരും പരിശീലനം നടത്തുന്നത്.
വ്യാപാരയുദ്ധം രാഷ്ട്രീയചിത്രം മാറ്റുന്പോൾ
സീനോ സാജു
ന്യൂഡൽഹി: കാനഡയുടെ പ്രധാനമന്ത്രിപദത്തിൽനിന്ന് താൻ പടിയിറങ്ങുമെന്ന് ജനുവരി ആറിന് ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിക്കുന്നതുവരെ കനേഡിയൻ രാഷ്ട്രീയത്തിന്റെ തെരഞ്ഞെടുപ്പ് ചിത്രം മറ്റൊന്നായിരുന്നു. ലിബറൽ പാർട്ടിയുടെ ഉൾപാർട്ടി പ്രശ്നങ്ങളും പാർട്ടിയുടെ നേതാവ് ജസ്റ്റിൻ ട്രൂഡോയുടെ നേതൃപാടവത്തെക്കുറിച്ചുയർന്ന ചോദ്യങ്ങളും ജനവികാരത്തെ സ്വാധീനിച്ചപ്പോൾ അടുത്ത തെരഞ്ഞെടുപ്പിൽ കണ്‍സേർവേറ്റിവ് പാർട്ടി വലിയ ഭൂരിപക്ഷം ലഭിച്ച് അധികാരത്തിൽ വരുമെന്ന് പലരും വിധിയെഴുതി.
പത്തു വർഷം തുടർച്ചയായി കനേഡിയൻ പ്രധാനമന്ത്രിപദം അലങ്കരിച്ച ട്രൂഡോക്ക് സർക്കാരിലെ അഴിമതികളുടെ പരന്പരകളും നയതന്ത്ര നിലപാടുകളും ഭരണത്തിന്റെ അവസാന കാലത്തു തിരിച്ചടിയായി.
2021ലെ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം ഇല്ലാതിരുന്ന ലിബറൽ പാർട്ടിക്ക് സർക്കാർ രൂപീകരിക്കാൻ ആവശ്യമുള്ള പിന്തുണ നൽകിയിരുന്ന ജഗ്മീത് സിംഗിന്റെ ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻഡിപി) കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പിന്തുണ പിൻവലിച്ചതും ട്രൂഡോക്ക് തിരിച്ചടിയായിരുന്നു. ഫലത്തിൽ ജസ്റ്റിൻ ട്രൂഡോ പടിയിറങ്ങുമെന്ന് പ്രഖ്യാപിക്കുന്നതിന് മുന്‍പുവരെ കാനഡയുടെ അടുത്ത തലവൻ പ്രതിപക്ഷമായ കണ്‍സർവേറ്റിവ് പാർട്ടിയിൽനിന്നൊരാളായിരിക്കുമെന്ന് ജനഹിത പോളുകൾ പ്രവചിച്ചു.
എന്നാൽ, കാനഡയുടെ വലിയ അതിർത്തിപറ്റിക്കിടക്കുന്ന ഒരു മഹാരാജ്യത്തിന് പുതിയൊരു രാഷ്ട്രത്തലവൻ വന്നപ്പോൾ അതിന്റെ അലയൊലികൾ കാനഡയുടെ രാഷ്ട്രീയത്തിലുമുണ്ടായി. ജനുവരി 20ന് അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റതിനു മാസങ്ങൾക്കു ശേഷം മാത്രം ജനഹിതം കീഴ്മേൽ മറിഞ്ഞു.
അസ്ഥിരതയുടെ വക്താവായ ഡോണൾഡ് ട്രംപ് അനിശ്ചിതത്വത്തിന്റെ ‘ട്രംപ് കാർഡ്’ പുറത്തിറക്കിയപ്പോൾ ലോകരാഷ്ട്രീയവും വ്യാപാരവും സ്തംഭിച്ചു. ലോകരാജ്യങ്ങൾക്കുമേൽ ട്രംപ് പ്രഖ്യാപിച്ച വ്യാപാരയുദ്ധത്തിനിടയിലാണ് മാർക്ക് കാർണി എന്ന സാന്പത്തിക വിദഗ്ധൻ ലിബറൽ പാർട്ടിയുടെ തലപ്പത്തേക്കെത്തുന്നത്.
യുകെയുടെ കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തലവനായി സേവനമനുഷ്ഠിച്ചിട്ടുള്ള കാർണി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ 300 വർഷത്തെ ചരിത്രത്തിനിടയിൽ ഈ സ്ഥാനം അലങ്കരിക്കുന്ന ആദ്യ ബ്രിട്ടീഷ് ഇതര വ്യക്തിയുമാണ്. 2008ലെ ആഗോള സാന്പത്തിക പ്രതിസന്ധിക്കിടയിലൂടെ കാനഡയെ കരകയറ്റിയതും അന്ന് ബാങ്ക് ഓഫ് കാനഡയുടെ ഗവർണറായി പ്രവർത്തിച്ചിരുന്ന കാർണിയാണ്.
ലോകം ആഗോള അനിശ്ചിതത്വത്തിലൂടെ കടന്നുപോകുന്ന നാളുകളിൽ തന്നെ ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി ഹ്രസ്വകാലത്തേക്ക് കാനഡയുടെ ഏറ്റവും പ്രമുഖനായ സാന്പത്തികവിദഗ്ധൻ രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയായി ചുമതലയേറ്റു. എന്നാൽ, വളരെ കുറഞ്ഞ നാൾകൊണ്ടുതന്നെ കാനഡയുടെ തെരഞ്ഞെടുപ്പ് ചിത്രം മാറ്റിയെഴുതുന്നതിൽ ഇതുവരെ ഒരു രാഷ്ട്രീയ ചുമതലയും വഹിച്ചിട്ടില്ലാത്ത കാർണിയുടെ രാഷ്ട്രീയ നയങ്ങളും തന്ത്രങ്ങളും പ്രധാനമായി.
കാനഡയെ അമേരിക്കയുടെ 51-ാമത് സംസ്ഥാനമാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ച ട്രംപ് തങ്ങളുടെ അയൽരാജ്യത്തിനുമേൽ ഭീമൻ തീരുവകൾ ചുമത്തിയപ്പോൾ വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരുന്നു കാർണിയുടേത്.
ഹാരിപോട്ടർ കഥകളിലെ വില്ലനായ വോൾഡ മോർട്ടിനോട് ട്രംപിനെ ഉപമിച്ച കാർണി അമേരിക്കയ്ക്കെതിരേ രൂക്ഷമായ ഭാഷയിൽതന്നെ തിരിച്ചടിക്കുകയും ചെയ്തു. കാനഡയിലെ വോ ട്ടർമാരുടെ നിലപാടുകൾക്ക് യു-ടേണ്‍ നൽകിയതിനു ലിബറൽ പാർട്ടി മുഖ്യമായി കടപ്പെട്ടിരിക്കുന്നത് ട്രംപിനോടും അവരുടെ നായകൻ കാർണിയോടുമാണ്.
പ്രതിസന്ധികളിൽ രാജ്യത്തെ മുന്‍പും നയിച്ചിട്ടുള്ള മാർക്ക് കാർണിക്കുതന്നെ ട്രംപ് ഉയർത്തുന്ന സാന്പത്തിക വെല്ലുവിളികൾക്കിടയിലൂടെ കാനഡയെ നയിക്കാനുള്ള അധികാരവും കനേഡിയൻ ജനത കൈമാറി.
ആഗോളരാജ്യങ്ങൾക്കിടയിൽ ലോകത്തിലെ ഏറ്റവും വലിയ സന്പന്ന രാജ്യമായ അമേരിക്ക ചെലുത്തുന്ന നിർണായക സ്വാധീനം ചുരുങ്ങിയ മാസങ്ങൾകൊണ്ട് അയൽരാജ്യത്തെ സ്വാധീനിച്ചപ്പോൾ ട്രംപ് ഇപ്പോൾ മരവിപ്പിച്ചിരിക്കുന്ന മറ്റു രാജ്യങ്ങൾക്കു മേലുള്ള ഭീമൻ തീരുവ പല രാജ്യങ്ങളുടെയും സന്പദ്ഘടനയും രാഷ്ട്രീയ അടിത്തറയും തിരുത്തിയെഴുതിയേക്കാം.
ട്രംപിന്റെ നയങ്ങൾക്ക് മൗനാനുവാദം മൂളിയല്ല, ശക്തമായ എതിർപ്പറിയിച്ചുകൊണ്ടാണ് മാർക്ക് കാർണി കാനഡയുടെ രാഷ്ട്രത്തലവനായതെന്ന വസ്തുത കൂടി പരിഗണിക്കുന്പോൾ, വ്യാപാരയുദ്ധം ഇനി അമേരിക്കയുടെ നയങ്ങളോടുള്ള രാജ്യങ്ങളുടെ നിലപാടുകൾകൊണ്ട് ആഗോള രാഷ്ട്രീയചിത്രം കൂടി മാറ്റിവരയ്ക്കാനാണ് സാധ്യത.
ആക്സിയം 4 വിക്ഷേപണം മേയ് 29ന്, ശുഭാന്‍ഷു ശുക്ല ബഹിരാകാശത്തേക്ക്
ന്യൂഡല്‍ഹി: ആക്സിയം 4 വിക്ഷേപണം മേയ് 29നു രാത്രി 10.30ന് നടക്കും. രാകേഷ് ശര്‍മയ്ക്കുശേഷം ആദ്യമായി ഇന്ത്യക്കാരനായ ഒരാൾ, ശുഭാന്‍ഷു ശുക്ല ബഹിരാകാശനിലയത്തിലേക്കു പോകുന്നുവെന്നതാണ് ആക്സിയം ദൗത്യത്തിന്റെ സവിശേഷത.
നാസയുടെ മുതിര്‍ന്ന ബഹിരാകാശ പര്യവേക്ഷക പെഗ്ഗി വിറ്റ്സണ്‍, പോളണ്ടുകാരനായ സ്ലാവോസ് ഉസ്നാന്‍സ്കി, ഹംഗറിക്കാരന്‍ ടിബോര്‍ കാപു എന്നിവരാണ് ആക്സിയം 4ലെ മറ്റു യാത്രക്കാര്‍.
സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റായിരിക്കും വിക്ഷേപണ വാഹനം. സ്പേസ് എക്സിന്റെതന്നെ ഡ്രാഗണ്‍ പേടകമാണ് യാത്രാവാഹനം. ഗഗന്യാന് ദൗത്യത്തിനു മുന്നോടിയായാണ് ശുഭാന്‍ഷു ശുക്ല ബഹിരാകാശനിലയത്തിലേക്കു പോകുന്നത്.
രാജ്യവിരുദ്ധ പോസ്റ്റ്: വനിതാഡോക്ടർക്കെതിരേ കേസ്
മംഗളൂരു: പഹൽഗാം ഭീകരാക്രമണവും പാക്കിസ്ഥാനുമായുള്ള സംഘർഷവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ രാജ്യവിരുദ്ധ പോസ്റ്റിട്ടതിന് വനിത ഡോക്ടർക്കെതിരേ കേസെടുത്തു.
നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡയറ്റീഷ്യൻ ഡോ.ആതിഫ ഫാത്തിമയ്ക്കെതിരേയാണ് മംഗളൂരു സിറ്റി പോലീസ് കേസെടുത്തത്. ഇവരുടെ മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്.
ജോലിയിൽനിന്ന് ഇവരെ സസ്പെൻഡ് ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
പഹൽഗാം ആക്രമണം; സുരക്ഷാ നടപടികൾ വിലയിരുത്തി മോദി-രാജ്നാഥ് സിംഗ് കൂടിക്കാഴ്ച
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടച്ചിട്ട മുറിയിൽ നിർണായക കൂടിക്കാഴ്ച നടത്തി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിനു ശേഷം രാജ്യം സ്വീകരിച്ച സൈനികനടപടികളും സുരക്ഷാ തയാറെടുപ്പുകളും കൂടിക്കാഴ്ചയിൽ ചർച്ചയായി.
ആക്രമണം ഉടലെടുത്ത മേഖലയിൽ സുരക്ഷാസേനകൾ ഭീകരവാദികളുടെയും കൂട്ടാളികളുടെയും വീടുകളടക്കം റെയ്ഡ് ചെയ്തു മേഖലയിലെ സൈനിക ഇടപെടൽ ശക്തിപ്പെടുത്തുന്പോഴാണ് രാജ്യം സ്വീകരിച്ച സുരക്ഷാ തയാറെടുപ്പുകളെക്കുറിച്ച് രാജ്നാഥ് സിംഗ് പ്രധാനമന്ത്രിയോടു വിവരിച്ചത്.
പാക്കിസ്ഥാന്റെ നീക്കങ്ങളെ പ്രതിരോധിക്കാനുള്ള നിർണായക തീരുമാനങ്ങളെടുക്കാൻ സംയുക്ത സൈനിക മേധാവി അനിൽ ചൗഹാനുമായി കഴിഞ്ഞദിവസം ചർച്ച നടത്തിയതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുമായും രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തിയത്.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ച 40 മിനിറ്റ് നീണ്ടുനിന്നു. കൂടിക്കാഴ്ചയുടെ വിവരങ്ങൾ പ്രധാനമന്ത്രിയുടെയും പ്രതിരോധമന്ത്രിയുടെയും കാര്യാലയങ്ങളിൽനിന്ന് പുറത്തുവിട്ടിട്ടില്ല.
ഭീകരാക്രമണം നടത്തിയവർക്ക് ഏറ്റവും കടുത്ത ശിക്ഷ നൽകുമെന്നും ഇരകൾക്ക് നീതി ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി കഴിഞ്ഞദിവസവും ആവർത്തിച്ചിരുന്നു. യുദ്ധസമാന അന്തരീക്ഷം ഉടലെടുത്ത സാഹചര്യത്തിൽ അതിർത്തി നിയന്ത്രണരേഖയിലും (എൽഒസി) ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും മറ്റ് അതിർത്തികളിലും ഇന്ത്യ പ്രതിരോധം വർധിപ്പിക്കുമെന്നാണു സൂചന.
പാക് വെടിവയ്പ്: തിരിച്ചടി ഭയന്ന് പാക് ഭീകരർ പിന്മാറുന്നു
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന്റെ പേരിൽ ഇന്ത്യ-പാക് ബന്ധം മോശമായി തുടരുന്നതിനിടെ കാഷ്മീരിലെ കുപ്വാര, ജമ്മുവിലെ പൂഞ്ച് സെക്ടറുകളിൽ തുടർച്ചയായ നാലാം ദിവസവും പാക് സൈന്യം വെടിയുതിർത്തു.
നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ നടത്തിയ പ്രകോപനത്തെ ഇന്ത്യ അതിശക്തമായി നേരിട്ടു. പൂഞ്ച് സെക്ടറില്‍ പാക്കിസ്ഥാന് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് ഇതാദ്യമാണ്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പഹല്‍ഗാം ആക്രമണത്തിനു പിന്നിൽ പാക് ഭീകരസംഘടനയായ ലഷ്കർ ഇ ത്വയ്ബയുടെ പങ്ക് വ്യക്തമായതിനു പിന്നാലെ സിന്ധുനദീജല കരാർ റദ്ദാക്കുന്നതുൾപ്പെടെ കടുത്ത നിലപാടുകളിലേക്ക് ഇന്ത്യ നീങ്ങിയതോടെയാണ് പാക് സൈന്യം അതിർത്തിയിൽ പ്രകോപനം തുടരുന്നത്.
അതിനിടെ, ഇന്ത്യയുടെ തിരിച്ചടി ഭയന്ന്, നുഴഞ്ഞുകയറ്റത്തിനായി പാക് അധിനിവേശ കാഷ്മീരില്‍ (പിഒകെ) സജ്ജമാക്കിയിരുന്ന ഭീകരരെ പാക് സൈനിക കേന്ദ്രങ്ങളിലേക്കും ബങ്കറുകളിലേക്കും പിന്‍വലിച്ചതായി രഹസ്യന്വേഷണ വൃത്തങ്ങള്‍ സൂചന നല്കി.
പിഒകെയിലെ കെല്, സര്‍ദി, ദുധ്നിയാല്, അദ്മുഖം, ജുറ, ലിപ, പച്ചിബാന്‍, ഫോര്‍വേഡ് കഹുത, കോട്ലി, ഖുയിരാട്ട, മന്ദര്‍, നിക്കയില്, ചമന്‍കോട്ട്, ജാന്‍കോട്ട് എന്നിവിടങ്ങളില്‍നിന്നാണ് ഭീകരരെ പിന്‍വലിച്ചത്. നിയന്ത്രണരേഖയില്‍നിന്ന് ജമ്മു കാഷ്മീരിലേക്ക് ഈ മേഖലകളിലൂടെയാണ് നാളുകളായി ഭീകരർ ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയിരുന്നത്.
തുടർനടപടികളെക്കുറിച്ച് ഇന്ത്യ ശക്തമായ ആലോചനകൾ തുടരുന്നതിനിടെ പാക്കിസ്ഥാനു പരോക്ഷപിന്തുണയുമായി ചൈന ഇന്നലെ പരസ്യപ്രതികരണം നടത്തി.
പഹൽഗാം ആക്രമണത്തിൽ നീതിയുക്തവും വേഗത്തിലുമുള്ളതുമായ അന്വേഷണം സ്വാഗതം ചെയ്യുകയാണെന്നു പറഞ്ഞ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ, പരമാധികാരം സംരക്ഷിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമത്തെ അംഗീകരിക്കുമെന്നും വ്യക്തമാക്കി. എന്നാൽ പഹൽഗാം സംഭവത്തിലെ അന്വേഷണത്തിൽ സഹകരിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല.
ചൈനയും റഷ്യയും അന്വേഷണത്തിൽ പങ്കാളികളാകണമെന്നു പാക്കിസ്ഥാൻ ആവശ്യപ്പെട്ടതായി ഒരു റഷ്യൻ മാധ്യമത്തിൽ വന്ന വാർത്ത ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പ്രതികരണം.
സേനയ്ക്കു കരുത്തേകാൻ കൂടുതൽ റഫാൽ യുദ്ധവിമാനങ്ങൾ
സനു സിറിയക്
ന്യൂഡൽഹി: നാവികസേനയുടെ ശേഷി വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഫ്രാൻസിൽനിന്ന് 26 റഫാൽ-എം യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ഫ്രഞ്ച് പ്രതിരോധമന്ത്രി സെബാസ്റ്റ്യൻ ലെകോർണുവും ഒപ്പുവച്ചു. കേന്ദ്ര പ്രതിരോധ സെക്രട്ടറി രാജേഷ് കുമാറിന്റെ സാന്നിധ്യത്തിൽ ഒപ്പിട്ട കരാറിന്റെ പകർപ്പ് ഇരുരാജ്യങ്ങളുടെയും ഉദ്യോഗസ്ഥർ പരസ്പരം കൈമാറി.
63,000 കോടി രൂപയുടെ 22 സിംഗിൾ സീറ്റ് വിമാനങ്ങളും നാല് ഇരട്ടസീറ്റ് വിമാനങ്ങളുമാണ് ഫ്രാൻസിൽനിന്ന് ഇന്ത്യ വാങ്ങുന്നത്. അറ്റകുറ്റപ്പണി, ലോജിസ്റ്റിക് സപ്പോർട്ട്, പരിശീലനം, തദ്ദേശീയമായി ഉപകരണങ്ങൾ നിർമിക്കാനുള്ള സാങ്കേതികവിദ്യ എന്നിവയടക്കമുള്ള പാക്കേജാണു കരാറിലുള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി കരാറിനു നേരത്തേ അനുമതി നൽകിയിരുന്നു. വിമാനവാഹിനി കപ്പലുകളായ ഐഎൻഎസ് വിക്രാന്ത്, ഐഎൻഎസ് വിക്രമാദിത്യ തുടങ്ങിയവയിലായിരിക്കും റഫാൽ വിമാനങ്ങൾ വിന്യസിക്കുക.
ഫ്രഞ്ച് പ്രതിരോധമന്ത്രി സെബാസ്റ്റ്യൻ ലെകോർണുവിന്റെ ഡൽഹി സന്ദർശനസമയത്ത് കരാർ ഒപ്പിടാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ അദ്ദേഹം ഇന്ത്യയിൽ എത്താതിരുന്നതിനാൽ ഒപ്പിട്ട കരാർ ഇരുരാജ്യങ്ങളുടെയും ഉദ്യോഗസ്ഥർ പരസ്പരം കൈമാറുകയായിരുന്നു. കരാറനുസരിച്ച് ഇന്ത്യ ഒരു തുക ഫ്രാൻസിന് ആദ്യം കൈമാറും. തുടർന്നായിരിക്കും ആദ്യവിമാനം ഇന്ത്യയിൽ എത്തുക.
റഫാൽ വിമാനങ്ങളുമായി ബന്ധപ്പെട്ട് നാവികസേനാ പൈലറ്റുമാരുടെ പരിശീലനം പൂർത്തിയാക്കുന്നതും ആദ്യവിമാനം കൈമാറുന്നതും ഒരേസമയം ആകുന്ന തരത്തിലായിരിക്കും തുടർനടപടികൾ. 2028 മേയ് മാസത്തോടെ കരാറനുസരിച്ചുള്ള ആദ്യവിമാനം ഇന്ത്യയിൽ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. 2031 ഓടെ 26 വിമാനങ്ങളും ലഭിക്കും.
റഷ്യൻ നിർമിത മിഗ് 29 യുദ്ധവിമാനങ്ങളാണ് ഇന്ത്യയുടെ പക്കൽ നിലവിലുള്ളത്. ഇവയുടെ കാലപ്പഴക്കം പ്രതിരോധപ്രവർത്തനങ്ങളിൽ കാര്യമായ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണു റഫാൽ വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചത്.
കപ്പലുകളിൽനിന്നു പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഇരട്ട എൻജിൻ യുദ്ധവിമാനങ്ങൾ തദ്ദേശീയമായി വികസിപ്പിക്കുന്നതുവരെ നാവികസേനയുടെ ഇടക്കാല സുരക്ഷാ ആവശ്യങ്ങൾ റഫാൽ വിമാനങ്ങൾ നിറവേറ്റും.
ഇന്ത്യ സ്വന്തമായി നിർമിക്കുന്ന ഇരട്ട എൻജിൻ യുദ്ധവിമാനങ്ങളുടെ ഒരു പ്രോട്ടോ ടൈപ്പ് മാത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് ഇവയുടെ നിർമാണം പുരോഗമിക്കുന്നത്.
ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് നടപടികൾ നിരീക്ഷിക്കാൻ ഇന്ത്യ നേരത്തേതന്നെ തീരുമാനമെടുത്തിന്റെ തുടർച്ചയാണു റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള കരാർ.
കടൽയുദ്ധത്തിൽ ഇന്ത്യയുടെ പ്രഹരശേഷി വർധിപ്പിക്കാനാണ് റഫാൽ വിമാനങ്ങളുടെ മറൈൻ വേരിയന്റായ റഫാൽ-എം വിമാനങ്ങൾ രാജ്യത്തെത്തിക്കുന്നത്. 2023 ജൂലൈയിൽത്തന്നെ റഫാൽ-എം വിമാനങ്ങളെത്തിക്കാൻ പ്രതിരോധമന്ത്രാലയം അനുമതി നൽകിയിരുന്നു. നിലവിൽ വ്യോമസേനയുടെ ഭാഗമായി ഇന്ത്യയുടെ പക്കൽ 36 റഫാൽ യുദ്ധവിമാനങ്ങളുണ്ട്.
ബിബിസി റിപ്പോർട്ടിൽ അതൃപ്തിയുമായി കേന്ദ്രം; പാക്കിസ്ഥാനിലെ 16 യുട്യൂബ് ചാനലുകൾക്ക് ഇന്ത്യയിൽ വിലക്ക്
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാധ്യമമായ ബിബിസിയുടെ റിപ്പോർട്ടിൽ അതൃപ്തി പ്രകടിപ്പിച്ച് കേന്ദ്രസർക്കാർ. റിപ്പോർട്ടുകളിൽ "തീവ്രവാദികൾ' എന്ന വാക്കിനു പകരം "അക്രമകാരികൾ' എന്ന വാക്ക് ഉപയോഗിച്ചതിനാണ് കേന്ദ്രസർക്കാർ അതൃപ്തി അറിയിച്ചത്.
ബിബിസി ഇന്ത്യ മേധാവി ജാക്കി മാർട്ടിന് ഇതുസംബന്ധിച്ച കത്ത് കേന്ദ്രസർക്കാർ കൈമാറി. ഇതോടൊപ്പം ഭീകരാക്രമണം സംബന്ധിച്ച റിപ്പോർട്ടിന് തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ട് നൽകിയതും ഇന്ത്യയുടെ അതൃപ്തിക്കു കാരണമായി. വരുംദിവസങ്ങളിൽ ബിബിസിയുടെ റിപ്പോർട്ടുകൾ കൂടുതലായി നിരീക്ഷിക്കുമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഇതോടൊപ്പം പാക്കിസ്ഥാനിലെ 16 യുട്യൂബ് ചാനലുകൾക്ക് ഇന്ത്യയിൽ വിലക്കേർപ്പെടുത്തി. പഹൽഗാം ഭീകരാക്രമണത്തിനുശേഷം പ്രകോപനപരവും വർഗീയവുമായ ഉള്ളടക്കം പ്രചരിപ്പിച്ചതിനാണു നടപടി.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ശിപാർശപ്രകാരമാണു വിലക്ക്. പാക്കിസ്ഥാനിലെ പ്രധാനപ്പെട്ട ചില മാധ്യമപ്രവർത്തകരുടെ യുട്യൂബ് ചാനലുകളും നിരോധിച്ചവയിൽ ഉൾപ്പെടുന്നു.
16 ചാനലുകൾക്കുമായി 63 ദശലക്ഷം സബ്സ്ക്രൈബർമാരാണുള്ളത്. ഡോണ്‍, സമ ടിവി, എആർവൈ ന്യൂസ്, ബോൾ ന്യൂസ്, റാഫ്തർ, ജിയോ ന്യൂസ്, സുനോ ന്യൂസ് എന്നീ വാർത്താ ഏജൻസികളുടെ യുട്യൂബ് ചാനലുകളും നിരോധിച്ചവയിലുണ്ട്.
തഹാവൂർ റാണയുടെ കസ്റ്റഡി നീട്ടി
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയുടെ കസ്റ്റഡി 12 ദിവസത്തേക്കുകൂടി നീട്ടി. 18 ദിവസത്തെ കസ്റ്റഡി അവസാനിച്ചതിനെത്തുടർന്ന് എൻഐഎ സമർപ്പിച്ച അപേക്ഷപ്രകാരമാണു പട്യാല കോട തി പ്രത്യേക ജഡ്ജി ചന്ദർജിത് സിംഗ് കസ്റ്റഡി നീട്ടിയത്.
കനത്ത സുരക്ഷയിൽ മുഖം മറച്ചാണു റാണയെ കോടതിയിൽ ഹാജരാക്കിയത്. റാണ അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്ന് എൻഐഎയ്ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദയാൻ കൃഷ്ണനും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ നരേന്ദർ മാനും ആരോപിച്ചു.
റാണയെ കസ്റ്റഡിയിൽ ലഭിച്ചതിനുശേഷമുള്ള വിവരങ്ങളും അന്വേഷണ ഏജൻസി പ്രത്യേക ജഡ്ജിയുടെ ചേംബറിനെ അറിയിച്ചു. മുംബൈ ഭീകരാക്രമണത്തിനു സമാനമായ പദ്ധതികൾ ഡൽഹി ഉൾപ്പെടെയുള്ള രാജ്യത്തെ നഗരങ്ങളെ ലക്ഷ്യമിട്ടു റാണ ആസൂത്രണം ചെയ്തതായി എൻഐഎ കോടതിയിൽ ചൂണ്ടിക്കാട്ടി.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കം; കൂടുതൽ നിയന്ത്രണങ്ങൾ പരിഗണനയിലെന്ന് കേന്ദ്രം
ന്യൂഡൽഹി: ഓടിടി പ്ലാറ്റ്ഫോമുകളിലും സമൂഹമാധ്യമങ്ങളിലും അശ്ലീല ഉള്ളടക്കം പ്രചരിക്കുന്ന വിഷയം ഗുരുതര ആശങ്ക സൃഷ്ടിക്കുന്നതാണെന്നും ഇതിനെതിരേ കൂടുതൽ നിയന്ത്രണങ്ങൾ പരിഗണനയിലുണ്ടെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. ഇത്തരം ഉള്ളടക്കങ്ങൾ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കവെയാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.
വിഷയം ഗൗരവമുള്ളതാണെന്നു നിരീക്ഷിച്ച ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, എ.ജി. മസിഹ് എന്നിവരുടെ ബെഞ്ച് കേന്ദ്രസർക്കാരിനും ഒടിടി പ്ലാറ്റ്ഫോമുകളായ നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം, ആൾട്ട് ബാലാജി, ഉല്ലു ഡിജിറ്റൽ, മുബി എന്നിവയ്ക്കും ഗൂഗിൾ, മെറ്റ, ആപ്പിൾ എന്നീ കന്പ നികൾക്കും നോട്ടീസ് അയച്ചു.
സമൂഹമാധ്യമങ്ങൾക്കും ഒടിടി പ്ലാറ്റ്ഫോമുകൾക്കും സാമൂഹിക ഉത്തരവാദിത്വമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. സമാനമായ മറ്റു ഹർജികൾക്കൊപ്പം ഈ ഹർജിയും ഉൾപ്പെടുത്തി.
വിഷയം പാർലമെന്റിന്റെ പരിധിയിൽ വരുന്നതിനാൽ ഇടപെടാൻ പരിമിതികളുണ്ടെന്നാണ് കോടതി ഇന്നലെ ചൂണ്ടിക്കാട്ടിയത്. ഇപ്പോൾ നിയമനിർമാണ മേഖലകളിൽ സുപ്രീംകോടതി കടന്നുകയറുന്നു എന്ന ആരോപണം തങ്ങൾ നേരിടുന്നതായും ഹർജി പരിഗണിക്കവേ ജസ്റ്റീസ് ഗവായ് കൂട്ടിച്ചേർത്തു.
നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർമാർ വൈകിക്കുന്നതിനെതിരേ നിലപാട് സ്വീകരിച്ച സുപ്രീംകോടതി ഉപരാഷ്ട്രപതി അടക്കമുള്ളവരിൽനിന്നു പരോക്ഷ വിമർശനം നേരിട്ടിരുന്നു. ഇതടക്കമുള്ള വിഷയം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് ഗവായ് വിമർശനം ഉന്നയിച്ചത്.
യാതൊരു പരിശോധനയും കൂടാതെയാണ് അശ്ലീല ഉള്ളടക്കങ്ങൾ ഓണ്‍ലൈനുകളിൽ ലഭ്യമാകുന്നതെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതു ശരിവയ്ക്കുന്ന നിലപാടാണ് കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും കോടതിയിൽ സ്വീകരിച്ചത്. കുട്ടികളടക്കം ഇത്തരം ഉള്ളടക്കങ്ങളുടെ ഇരകളാകുന്നുണ്ട്.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ ചില പതിവുപരിപാടികളിൽ ഉപയോഗിക്കുന്ന ഭാഷകൾപോലും വികൃതമാണ്. 18 വയസിനു മുകളിൽ പ്രായമുണ്ടാകണം എന്നതു മാത്രമാണ് ഇത്തരം ഉള്ളടക്കങ്ങൾ കാണാനുള്ള ഏക മാനദണ്ഡം. കുട്ടികളടക്കം ഇത്തരം ഉള്ളടക്കം നിറഞ്ഞ പരിപാടികൾ കാണാൻ സാധ്യതയുണ്ടെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു.
പിഎഫ്ഐ നേതാവിന് മൂന്നു ദിവസത്തെ പരോൾ
ന്യൂഡൽഹി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) ചെയർമാൻ ജയിലിൽ കഴിയുന്ന ഒ.എം.എ. സലാമിന് മൂന്നു ദിവസത്തെ പരോൾ അനുവദിച്ച് ഡൽഹി ഹൈക്കോടതി. ജസ്റ്റീസ് രവീന്ദർ ദുദേജയുടെ ബെഞ്ചാണ് വ്യവസ്ഥകളോടെ പരോൾ അനുവദിച്ചത്.
നേരത്തേ മകളുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ കേരളത്തിലെത്താൻ പരോളിന് അനുമതി തേടിയെങ്കിലും ലഭിച്ചിരുന്നില്ല. തുടർന്ന് ഒരു വർഷത്തിനുശേഷം മകളുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് കേരളത്തിൽ പോകാൻ മൂന്നു ദിവസത്തെ പരോൾ കോടതി നൽകുകയായിരുന്നു.
പരോൾ ദിനങ്ങളിൽ ഫോണ്‍ ഉപയോഗിക്കരുത്, കുടുംബക്കാരല്ലാതെ മറ്റുള്ളവരുമായി സന്പർക്കം പാടില്ല, പൊതുപരിപാടി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പങ്കെടുക്കരുത്, ഒരുതവണ മകളുടെ ശ്മശാനം സന്ദർശിക്കാം, യാത്രയുടെ ചെലവുകൾ പൂർണമായും സലാം വഹിക്കണം തുടങ്ങി കർശന ഉപാധികളോടെയാണു പരോൾ അനുവദിച്ചിരിക്കുന്നത്.
നേരത്തെ ഒരു ദിവസവും ആറു മണിക്കൂറും പരോൾ അനുവദിച്ച വിചാരണക്കോടതി നടപടിക്കെതിരേ സലാം ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് ഹൈക്കോടതി പരോൾ കാലാവധി നീട്ടി നൽകിയത്.
ഡൽഹിലെ തിഹാർ ജയിലിലാണു സലാം. 2022 ലാണ് സലാം ഉൾപ്പെടെയുള്ള പിഎഫ്ഐ പ്രവർത്തകരെ എൻഐഎ അറസ്റ്റ് ചെയ്തത്.
24 മാവോയിസ്റ്റുകൾ കീഴടങ്ങി
ബിജാപുർ: തലയ്ക്ക് 28.50 ലക്ഷം രൂപ വിലയിട്ടിരുന്ന 14 പേരുൾപ്പെടെ 28 മാവോയിസ്റ്റുകൾ ഛത്തീസ്ഗഡിൽ കീഴടങ്ങി. ഇതിൽ 11 പേർ സ്ത്രീകളാണ്.
തെലുങ്കാനയുമായി അതിർത്തി പങ്കിടുന്ന ബിജാപുർ ജില്ലയിൽ കഴിഞ്ഞ 21 മുതൽ കാൽലക്ഷത്തോളം സുരക്ഷാസേനാംഗങ്ങൾ മാവോയിസ്റ്റ് വിരുദ്ധ നടപടികളുമായി മുന്നോട്ടുനീങ്ങുന്നതിനിടെയാണു കീഴടങ്ങൽ. ബസ്തർ, പ്രതാപ്പുർ മേഖലകളിലെ വിവിധ കമ്മിറ്റികളിലെ അംഗങ്ങളാണിവർ.
നേതാക്കളുടെ പരാമർശങ്ങൾ പാർട്ടിയുടേതല്ല: കോണ്‍ഗ്രസ്
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ നേതാക്കൾ നടത്തുന്ന പരാമർശങ്ങൾ അവരുടെ സ്വന്തം കാഴ്ചപ്പാടുകളാണെന്നും പാർട്ടിയുടേതല്ലെന്നും കോണ്‍ഗ്രസ്. ഭീകരാക്രമണവുമായി ബന്ധപ്പെട്ടു ചില നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ വിവാദമാകുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതൃത്വം നയം വ്യക്തമാക്കിയത്.
ആക്രമണമുണ്ടായതിനുശേഷം പ്രവർത്തകസമിതി യോഗം ചേർന്നു പ്രമേയം പാസാക്കിയിട്ടുണ്ടെന്നും ഇതുതന്നെയാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക കാഴ്ചപ്പാടെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് വ്യക്തമാക്കി. ഇന്ത്യ-പാക്കിസ്ഥാൻ ബന്ധം യുദ്ധസമാനമായ സാഹചര്യത്തിലേക്കു കടക്കുന്പോൾ നേതാക്കൾ പരസ്യപ്രസ്താവന നടത്തുന്നത് കോണ്‍ഗ്രസ് വിലക്കിയിട്ടുമുണ്ട്.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയടക്കം നടത്തിയ പ്രസ്താവനകളാണു വിവാദമായത്. യുദ്ധത്തിന്റെ ആവശ്യമില്ലെന്നായിരുന്നു സിദ്ധരാമയ്യയുടെ പ്രസ്താവനയെങ്കിൽ ആക്രമണത്തിനുമുന്‍പ് ഭീകരവാദികൾ ഇരകളുടെ ജാതിയോ മതമോ ചോദിച്ചിട്ടില്ലെന്നും ഇത് അപ്രായോഗികമാണെന്നുമായിരുന്നു കർണാടക മന്ത്രി ആർ. ബി. ടിമ്മാപൂരിന്റെ പ്രസ്താവന.
ആക്രമണത്തിൽ പങ്കില്ലെന്ന് പാക്കിസ്ഥാൻ അവകാശപ്പെടുന്നുണ്ടെങ്കിൽ അവരുടെ പ്രസ്താവന അംഗീകരിച്ച് അന്വേഷണ ഏജൻസികളുടെ തുടരന്വേഷണത്തിന്റെ ഫലങ്ങൾക്കായി കാത്തിരിക്കണമെന്നും പാക്കിസ്ഥാനുമായി പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്നുമായിരുന്നു ജമ്മുകാഷ്മീരിലെ കോണ്‍ഗ്രസ് നേതാവ് സൈഫുദ്ദീൻ സോസ് പ്രതികരിച്ചത്.
പാക് പിടിയിലായ ബിഎസ്എഫ് ജവാന്റെ ഭാര്യ ചണ്ഡിഗഡിൽ തിരിച്ചെത്തി
കോൽക്കത്ത: രാജ്യാന്തര അതിർത്തി കടന്നുവെന്നാരോപിച്ച് പാക്കിസ്ഥാൻ പിടികൂടിയ ബിഎസ്എഫ് ജവാൻ പൂർണം സാഹുവിന്റെ ഭാര്യ പാക് റേഞ്ചേഴ്സിന്റെ ചോദ്യംചെയ്യലിനുശേഷം ചണ്ഡിഗഡിൽ തിരിച്ചെത്തി.
മോചനവുമായി ബന്ധപ്പെട്ട് ബിഎസ്എഫ് അധികൃതരിൽനിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനായി പഞ്ചാബിലെ ഫിറോസ്പുരിലേക്കുള്ള യാത്രയിലാണ് പൂർണം സാഹുവിന്റെ ഭാര്യയായ രജനി. ഗർഭിണിയായ രജനിക്കൊപ്പം മകനും മൂന്ന് ബന്ധുക്കളുമുണ്ട്.
ഭർത്താവിന്റെ മോചനവുമായി ബന്ധപ്പെട്ട് വ്യക്തമായ വിവരങ്ങൾ ലഭിക്കാത്ത സാഹചര്യത്തിലാണ് നേരിട്ടിറങ്ങിയതെന്ന് അവർ പറഞ്ഞു.
ബംഗാളിലെ ഹൂഗ്ലിയിലുള്ള റിഷ്റയിലെ ഹരിസഭയിലാണ് പൂര്‍ണം സാഹുവിന്റെ വീട്. കൈമാറ്റം സംബന്ധിച്ച് ഇരുസേനകളും ചര്‍ച്ച നടത്തിയതായി വിവരമുണ്ടെങ്കിലും തുടർന്നുള്ള വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
സർവകക്ഷിയോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കാത്തതിനെ വിമർശിച്ച് ഖാർഗെ
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണം ചർച്ച ചെയ്യാനായി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാത്തതിനെ വിമർശിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
രാജ്യത്തിന്റെ അഭിമാനത്തിനു മുറിവേറ്റപ്പോൾ ബിഹാറിൽ പ്രധാനമന്ത്രി തെരഞ്ഞെടുപ്പുപ്രസംഗം നടത്തിയതിനെ "ദൗർഭാഗ്യകരം’എന്നാണു ഖാർഗെ വിശേഷിപ്പിച്ചത്.
എല്ലാ പാർട്ടികളുടെയും നേതാക്കൾ പങ്കെടുത്ത യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുത്ത് തുടർപദ്ധതികൾ വിശദീകരിക്കാത്തതു നിരാശാജനകമാണെന്നും ഖാർഗെ പറഞ്ഞു. രാജസ്ഥാനിലെ ജയ്പുരിൽ നടന്ന ഭരണഘടനാ സംരക്ഷണ റാലിയെ അഭിസംബോധന ചെയ്തു പ്രസംഗിക്കവെയായിരുന്നു മോദിയെ കടന്നാക്രമിച്ചുകൊണ്ടുള്ള ഖാർഗെയുടെ പ്രസംഗം.
പത്മ പുരസ്കാരങ്ങൾ സമ്മാനിച്ചു
ന്യൂഡൽഹി: പത്മ പുരസ്കാരങ്ങൾ രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിച്ചു. രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ മലയാളികളായ ഒളിന്പ്യൻ പി.ആർ. ശ്രീജേഷ്, ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, സിനിമാതാരവും നർത്തകിയുമായ ശോഭന തുടങ്ങിയർ രാഷ്ട്രപതിയിൽനിന്നു രാജ്യത്തെ മൂന്നാമത്തെ വലിയ സിവിലിയൻ പുരസ്കാരമായ പത്മഭൂഷണ്‍ ഏറ്റുവാങ്ങി.
മലയാളി ഫുട്ബോൾ താരം ഐ.എം. വിജയൻ, കലാകാരി ഓമനക്കുട്ടിയമ്മ എന്നിവർ പത്മശ്രീ പുരസ്കാരവും സ്വീകരിച്ചു. മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരൻ അന്തരിച്ച എം.ടി. വാസുദേവൻ നായർക്കു മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചിരുന്നു. ആകെ ഏഴുപേർക്ക് പത്മവിഭൂഷണും 19 പേർക്ക് പത്മഭൂഷണും 113 പേർക്ക് പത്മശ്രീയും രാഷ്ട്രപതി സമ്മാനിച്ചു.
തമിഴ് സിനിമാതാരം അജിത് കുമാർ, തെലുങ്ക് സിനിമാതാരം നന്ദമൂരി ബാലകൃഷ്ണ എന്നിവരും പുരസ്കാരം ഏറ്റുവാങ്ങിയ പ്രമുഖരാണ്. ഗായകൻ പങ്കജ് ഉദാസിനും മരണാന്തര ബഹുമതിയായി പത്മഭൂഷണ്‍ ലഭിച്ചിരുന്നു.
നീറ്റ് യുജി പരീക്ഷ കനത്ത സുരക്ഷയിൽ
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷ സുഗമമായി നടത്താൻ സുരക്ഷ ശക്തമാക്കാനൊരുങ്ങി വിദ്യാഭ്യാസ മന്ത്രാലയം. ഇതു സംബന്ധിച്ച ചർച്ചകൾ നടത്താനായി സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും കളക്ടർമാരും ചേർന്ന് ചർച്ചകൾ നടത്തിവരികയാണ്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ പരിശോധനയ്ക്കു പുറമേ പരീക്ഷ നടക്കുന്ന 5000ത്തിലധികം കേന്ദ്രങ്ങളിൽ പോലീസും പരിശോധന നടത്തും.
പരീക്ഷാകേന്ദ്രങ്ങളിലെ വിപുലമായ തയാറെടുപ്പുകൾ വിലയിരുത്താൻ കളക്ടർമാർ, പോലീസ് സൂപ്രണ്ടുമാർ എന്നിവരുമെത്തും. 2024ലെ നീറ്റ് പരീക്ഷയിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി ആരോപണങ്ങൾ ഉയർന്നതിനാലാണ് ഇത്തവണ സുരക്ഷ കടുപ്പിക്കുന്നത്.
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ജില്ലാതലത്തിലുള്ള ഏകോപന സമിതികൾ തയാറായിക്കഴിഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത മാസം നാലിന് രാജ്യത്തെ 550 നഗരങ്ങൾ നീറ്റ് യുജി പരീക്ഷയ്ക്ക് വേദിയാകും.
പഹൽഗാം ഭീകരാക്രമണം : അന്വേഷണം ഏറ്റെടുത്ത് എൻഐഎ
ന്യൂഡൽഹി: 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന്റെ അന്വേഷണച്ചുമതല ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഔദ്യോഗികമായി ഏറ്റെടുത്തു. ജമ്മു കാഷ്മീർ പോലീസായിരുന്നു ഇതുവരെ അന്വേഷണത്തിനു മേൽനോട്ടം വഹിച്ചത്. എന്നാൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശപ്രകാരം ദേശീയ ഏജൻസി ഔദ്യോഗികമായി അന്വേഷണം ഏറ്റെടുത്തതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
എൻഐഎ ഇൻസ്പെക്ടർ ജനറലിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ, എസ്പി എന്നിവരും അന്വേഷണസംഘത്തിലുണ്ടാകും. ഭീകരാക്രമണത്തിലെ ദൃക്സാക്ഷികളെ എൻഐഎ ചോദ്യം ചെയ്തുവരികയാണ്.
ഇതോടൊപ്പം ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടവരിൽനിന്നും വിവരങ്ങൾ തേടുന്നുണ്ട്. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥർ രാജ്യവ്യാപകമായി സന്ദർശനം നടത്തിവരികയാണെന്ന് എൻഐഎ വ്യക്തമാക്കി.
മഹാരാഷ്ട്ര, ഒഡീഷ, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഇരകളുടെ കുടുംബാംഗങ്ങളിൽനിന്ന് ഇതിനോടകം അന്വേഷണസംഘം വിവരങ്ങൾ തേടിയിട്ടുണ്ട്. അഞ്ചു മുതൽ ഏഴുവരെ ഭീകരരാകാം ആക്രമണം നടത്തിയതെന്നാണ് എൻഐഎയുടെ പ്രാഥമിക നിഗമനം. പാക്കിസ്ഥാനിൽ പരിശീലനം നേടിയ രണ്ട് പ്രാദേശിക തീവ്രവാദികളുടെ വിവരം എൻഐഎയ്ക്ക് നേരത്തേതന്നെ ലഭിച്ചിരുന്നു.
ആക്രമണത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്ന മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങളും സുരക്ഷാ ഏജൻസികൾ നേരത്തെ പുറത്തുവിട്ടിട്ടുണ്ട്. ആസിഫ് ഫൗജി, സുലൈമാൻ ഷാ, അബു തൽഹ എന്നിവരുടെ രേഖാചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഭീകരരെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നവർക്ക് ജമ്മുകാഷ്മീർ പോലീസ് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
എൻഐഎ സംഘം പ്രദേശത്ത് പരിശോധന നടത്തിവരികയാണ്. ഫോറൻസിക് സംഘം ഉൾപ്പെടെ തെളിവുശേഖരണത്തിന് സ്ഥലത്തെത്തിയിട്ടുണ്ട്.
മൂന്നു ഭീകരരുടെ വീടുകൾകൂടി തകർത്തു
ശ്രീനഗർ: ജമ്മു കാഷ്മീരിൽ ഇന്നലെ മൂന്നു ഭീകരുടെ വീടുകൾകൂടി അധികൃതർ തകർത്തു. ബന്ദിപ്പോറ, പുൽവാമ, ഷോപിയാൻ ജില്ലകളിലായി അദ്നാൻ ഷാഫി, അമീർ നസീർ, ജമീൽ അഹമ്മദ് ഷെർഗോജ്റി എന്നീ ഭീകരരുടെ വീടുകളാണു തകർത്തത്. ഇതോടെ മൂന്നു ദിവസത്തിനിടെ ഒന്‍പതു ഭീകരരുടെ വീടുകൾ തകർത്തു. വെള്ളിയാഴ്ച മൂന്നു ഭീകരരുടെയും ശനിയാഴ്ച രണ്ടു ഭീകരരുടെയും വീടുകൾ തകർത്തിരുന്നു.
സമയപരിധി കഴിഞ്ഞു; 537 പാക്കിസ്ഥാനികൾ ഇന്ത്യ വിട്ടു
ന്യൂഡൽഹി: ഇന്ത്യ വിടാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചതോടെ ഒന്‍പത് നയതന്ത്രജ്ഞരടക്കം 537 പാക്കിസ്ഥാൻ പൗരന്മാർ നാലു ദിവസത്തിനിടെ അട്ടാരി-വാഗ അതിർത്തി കടന്ന് പാക്കിസ്ഥാനിലേക്കു മടങ്ങി. 14 നയതന്ത്രജ്ഞരടക്കം 850 ഇന്ത്യക്കാർ പാക്കിസ്ഥാനിൽനിന്നു സ്വദേശത്തെത്തി.
ഇന്നലെ മാത്രം 237 പാക്കിസ്ഥാനികളാണ് സ്വദേശത്തേക്കു മടങ്ങിയത്. ചില പാക് പൗരന്മാർ വിമാനത്തിലാണു മടങ്ങിയത്. മെഡിക്കൽ വീസയിലെത്തിയവർ ചൊവ്വാഴ്ചയ്ക്കകം മടങ്ങണമെന്നാണു നിർദേശം. സമയപരിധിക്കുള്ളിൽ ഇന്ത്യ വിടാത്ത പാക് പൗരന്മാരെ അറസ്റ്റ് ചെയ്യും. ഇവരെ വിചാരണ ചെയ്ത് മൂന്നു വർഷംവരെ തടവോ മൂന്നു ലക്ഷം രൂപ പിഴയോ രണ്ടും ചേർത്തോ ശിക്ഷ നൽകും. ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ട് 2025 പ്രകാരമാണു നടപടി. ഏപ്രിൽ നാലിനാണ് നിയമം പ്രാബല്യത്തിലായത്.
അതേസമയം, തുടർച്ചയായ മൂന്നാം ദിവസവും പാക്കിസ്ഥാൻ സേന നിയന്ത്രണരേഖയിൽ വെടിവയ്പ് നടത്തി. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. ശനിയാഴ്ച രാത്രിയും ഇന്നലെ രാവിലെയുമായി കുപ്വായിലെ നൗഗാം സെക്ടറിലും ബാരാമുള്ളയിലെ ബോണിയാർ സെക്ടറിലുമായിരുന്നു പാക് വെടിവയ്പുണ്ടായത്.
ജമ്മു കാഷ്മീരിലെ കുപ്വാര ജില്ലയിൽ സാമൂഹ്യപ്രവർത്തകനെ ഭീകരർ വെടിവച്ചു കൊന്നു. ഗുലാം റസൂൽ മാഗ്രേ(45) ആണു ശനിയാഴ്ച രാത്രി സ്വന്തം വീട്ടിൽവച്ച് കൊല്ലപ്പെട്ടത്. ഭീകരരുടെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഗുലാം റസൂലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഭീകരാക്രമണം നടത്തിയവർക്കും ഗൂഢാലോചനക്കാർക്കും കടുത്ത ശിക്ഷ; മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: രാജ്യത്തിന് പഹൽഗാം ആഴത്തിലുള്ള ദുഃഖമുണ്ടാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഹൽഗാം ഭീകരാക്രമണം ഓരോ പൗരന്റെയും ഹൃദയം തകർത്തു. രാജ്യം ഒറ്റക്കെട്ടായി പ്രതിസന്ധിയെ മറികടക്കുമെന്നും പ്രതിവാര റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി.
""ഭീകരവാദത്തിനെതിരേ രാജ്യം ഒരുമിച്ചു പോരാടും. ഭീകരാക്രമണം നടത്തിയവർക്കും ഗൂഢാലോചന നടത്തിയവർക്കും കഠിനശിക്ഷ നൽകും. കാഷ്മീരിൽ വികസനവും സമാധാനവും തിരികെയെത്തിയ സമയത്താണ് ഭീകരാക്രമണ മുണ്ടായത്. രാജ്യത്തിന്റെയും കാഷ്മീരിന്റെയും പുരോഗതിയെ തടസപ്പെടുത്തുന്ന നീക്കമാണു ഭീകരരുടെ ഭാഗത്തുനിന്നുണ്ടായത്. ലോകരാജ്യങ്ങളുടെ പിന്തുണ ഇന്ത്യക്കുണ്ട്.
പല ലോകനേതാക്കളും എന്നെ ഫോണിൽ വിളിച്ചു. ചിലർ സന്ദേശങ്ങൾ അയച്ചു. ഭീകരവാദത്തെ നേരിടാൻ 140 കോടി ഇന്ത്യൻ ജനതയ്ക്കൊപ്പം ഈ ലോകം മുഴുവൻ കൂടെയുണ്ട്.
ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കുമെന്ന് ഉറപ്പു നൽകുന്നു. ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്ക് തക്കതായ മറുപടി ഇന്ത്യ നൽകും.'' മോദി വ്യക്തമാക്കി. ഭീകരാക്രമണത്തിന്റെ ചിത്രങ്ങൾ കണ്ടശേഷം ഓരോ ഇന്ത്യക്കാരന്റെയും രക്തം തിളച്ചുമറിയുന്നതായി തനിക്ക് അനുഭവപ്പെടുന്നുവെന്നും രാജ്യം മുഴുവനും ഇതേ വികാരമാണെന്നും മോദി മൻ കി ബാത്തിൽ പറഞ്ഞു.
ഭീകരാക്രമണത്തിനു പിന്നിലുള്ളവരുടെ ഭീരുത്വം പ്രകടമാകുന്നതാണ് പഹൽഗാം ആക്രമണം എന്നതിൽ സംശയമില്ല. തീവ്രവാദികൾക്കെതിരേ തിരിച്ചടിക്കാൻ രാജ്യം സജ്ജമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
വരുംദിവസങ്ങളിൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് പല നിർണായകനീക്കങ്ങൾ നടന്നേക്കാമെന്നാണ് പ്രധാനമന്ത്രിയുടെ വാക്കുകളിൽനിന്നു വ്യക്തമാകുന്നത്.
പഹൽഗാം ഭീകരാക്രമണം: പ്രാദേശിക വീഡിയോഗ്രാഫർ നിർണായക സാക്ഷി
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിൽ പ്രാദേശിക റീൽസ് വീഡിയോഗ്രാഫർ നിർണായക സാക്ഷിയാകും. പ്രദേശവാസിയായ യുവാവ് ബൈസരണിൽ വീഡിയോ ചിത്രീകരണം നടത്തുന്നതിനിടെയാണ് ഭീകരാക്രമണമുണ്ടായത്. ഉടൻ മറ്റു സഞ്ചാരികൾക്കൊപ്പം ഓടി രക്ഷപ്പെട്ട ഇയാൾ പൈൻ മരത്തിനു മുകളിൽ കയറി ഒളിച്ചിരുന്ന് സംഭവം മുഴുവൻ ചിത്രീകരിക്കുകയായിരുന്നു. വെടിവയ്പ് അവസാനിക്കുകയും ഭീകരർ രക്ഷപ്പെടുകയും ചെയ്തശേഷമാണ് ഇയാൾ മരത്തിൽനിന്നു താഴെയിറങ്ങിയത്.
ഭീകരാക്രമണത്തിൽ അന്വേഷണം ആരംഭിച്ച എൻഐഎ, വീഡിയോഗ്രാഫറെ ചോദ്യം ചെയ്യുകയും റെക്കോർഡ് ചെയ്ത ദൃശ്യങ്ങളെല്ലാം പരിശോധിക്കുകയും ചെയ്തു.
നാലു ഭീകരർ രണ്ടു സംഘങ്ങളായി തിരിഞ്ഞ് പുൽമേടിന്റെ രണ്ടു വശങ്ങളിൽനിന്നു വെടിയുതിർത്തതായാണു പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച സൂചന.
ലഘുഭക്ഷണം വിൽക്കുന്ന കടകൾക്കു സമീപം രണ്ട് തോക്കുധാരികൾ നിലയുറപ്പിച്ചിരുന്നതായി ദൃക്സാക്ഷികൾ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. കടകൾക്കു പിന്നിൽ ഒളിച്ചിരുന്ന ഈ തോക്കുധാരികൾ ഉച്ചകഴിഞ്ഞു രണ്ടരയോടെ പുറത്തേക്കു വരികയായിരുന്നു.
ആദ്യം അവർ അവിടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന നാട്ടുകാരല്ലാത്തവരോട് അവരുടെ മതത്തെക്കുറിച്ച് ചോദിച്ചു. കുറച്ചു പേരോട് കലിമ ചൊല്ലാൻ ആവശ്യപ്പെട്ടു. കൂട്ടാക്കാത്തവരെ വെടിവച്ചു കൊന്നു. തുടക്കത്തിൽ സംശയിച്ചതുപോലെ ഇത് വിവേചനരഹിതമായ വെടിവയ്പല്ലെന്നാണ് എൻഐഎ കരുതുന്നത്.
പ്രത്യേക ലക്ഷ്യം വച്ചാണ് ഓരോരുത്തർക്കുനേരേയും അവർ വെടിയുതിർത്തത്. ആദ്യത്തെ രണ്ടു ഭീകരർ നാലു വിനോദസഞ്ചാരികളെ വെടിവച്ചു വീഴ്ത്തിയതോടെ എങ്ങും പരിഭ്രാന്തിയായി. ഇതോടെ മറ്റു രണ്ടു ഭീകരർ സിപ്പ് ലൈനിനു സമീപത്തുനിന്നു പുറത്തുവന്ന് ഓടി രക്ഷപ്പെടുന്ന ജനക്കൂട്ടത്തിനു നേരേ വെടിയുതിർക്കുകയായിരുന്നുവെന്നും ദൃക്സാക്ഷിയുടെ മൊഴിയുണ്ട്.
സിദ്ധരാമയ്യയുടെ വിവാദ പ്രസ്താവന പാക് മാധ്യമങ്ങളിൽ
ബംഗളൂരു: പഹൽഗാം തീവ്രവാദ ആക്രമണത്തെക്കുറിച്ചുള്ള കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ, പാക്കിസ്ഥാനുമായി യുദ്ധം ആവശ്യമില്ലെന്ന പ്രസ്താവന ആഘോഷമാക്കി പാക് മാധ്യമങ്ങൾ. പിന്നാലെ സിദ്ധരാമയ്യയ്ക്കെതിരേ ബിജെപി രംഗത്തെത്തി.
യുദ്ധഭീതിയിൽ രാജ്യം നിർണായക ഘട്ടത്തിലൂടെ കടന്നുപോകുന്പോൾ ശത്രുരാജ്യത്തിന്റെ കളിപ്പാവയായി സിദ്ധരാമയ്യ മാറിയെന്ന് നിയമസഭാ പ്രതിപക്ഷ നേതാവ് ആർ. അശോക ആരോപിച്ചു. ""തിരിച്ചടിയെന്നോണു പാക്കിസ്ഥാനുമായി യുദ്ധം ചെയ്യേണ്ടതില്ല. കാഷ്മീരിലെത്തുന്നവർക്ക് മതിയായ സുരക്ഷ നല്‍കുക. ഇതിനായുള്ള പരിശ്രമമാണ് കേന്ദ്രം കൈക്കൊള്ളേണ്ടത്'' എന്നായിരുന്നു സിദ്ധരാമയ്യ പറഞ്ഞത്.
അതേസമയം, യുദ്ധം ആവശ്യമില്ലെന്ന തന്റെ പ്രസ്താവനയിൽ തിരുത്തുമായി ഇന്നലെ സിദ്ധരാമയ്യ രംഗത്തെത്തി. യുദ്ധം പാടില്ലെന്നു പറഞ്ഞില്ലെന്നും അനിവാര്യമായ സാഹചര്യത്തിൽ മാത്രമേ പാക്കിസ്ഥാനുമായി യുദ്ധം ചെയ്യാവൂ എന്നാണ് താൻ പറഞ്ഞതെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
ബാലാജിയും പൊൻമുടിയും പുറത്ത്
ചെന്നൈ: സെന്തിൽ ബാലാജി, കെ. പൊൻമുടി എന്നിവരെ തമിഴ്നാട് മന്ത്രിസഭയിൽനിന്ന് ഒഴിവാക്കി. ഇവരുടെ രാജി ഗവർണർ സ്വീകരിച്ചു.
ഇഡി അന്വേഷണം നേരിടുന്നയാളാണ് സെന്തിൽ ബാലാജി. മന്ത്രിസ്ഥാനം രാജിവച്ചില്ലെങ്കിൽ ജാമ്യം റദ്ദാക്കുമെന്നു സുപ്രീംകോടതി ബാലാജിക്ക് അന്ത്യശാസനം നല്‍കിയിരുന്നു. സ്ത്രീകളെയും ഹൈന്ദവരെയും കുറിച്ച് നടത്തിയ അശ്ലീല പരാമർശമാണ് പൊൻമുടിയുടെ മന്ത്രിസ്ഥാനം നഷ്ടമാക്കിയത്.
ബാലാജിയുടെ വൈദ്യുതി വകുപ്പ് ഗതാഗത വകുപ്പ് മന്ത്രി എസ്.എസ്. ശിവശങ്കർ കൈകാര്യം ചെയ്യും. എക്സൈസ് വകുപ്പ് ഹൗസിംഗ് മന്ത്രി എസ്. മുത്തുസ്വാമിക്കു നല്കി. പൊൻമുടിയുടെ വനം, ഖാദി വകുപ്പുകൾ ആർ.എസ്. രാജാ കണ്ണപ്പൻ കൈകാര്യം ചെയ്യും.
മനോ തങ്കരാജിനെ മന്ത്രിസഭയിൽ വീണ്ടും ഉൾപ്പെടുത്തി. മുന്‍പു നടന്ന മന്ത്രിസഭാ പുനഃസംഘടനയിലാണ് തങ്കരാജിനു സ്ഥാനം നഷ്ടമായത്. തങ്കരാജിന്റെ സത്യപ്രതിജ്ഞ ഇന്നു നടക്കും.
800 കുടിലുകൾ കത്തിനശിച്ചു; രണ്ടുകുട്ടികൾ മരിച്ചു
ന്യൂഡൽഹി: ഡൽഹിയിലെ ചേരിപ്രദേശത്ത് ഇന്നലെ രാവിലെയുണ്ടായ വൻ അഗ്നിബാധയിൽ രണ്ട് കുട്ടികൾക്കു ദാരുണാന്ത്യം. 800 കുടിലുകൾ ചാന്പലായ അത്യാഹിതത്തിൽ അഞ്ചു പേർക്കു പരിക്കേറ്റു.
രോഹിണി സെക്ടറിലെ ശ്രീനികേതനിൽ ഇന്നലെ രാവിലെയുണ്ടായ ദുരന്തത്തിൽ മൂന്നും നാലും വയസുള്ള രണ്ടു കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല.
കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കത്തിക്കരിഞ്ഞ നിലയിലാണ് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. പതിനേഴ് ഫയർ എൻജിനുകൾ മൂന്നു മണിക്കൂറോളം പ്രവർത്തിപ്പിച്ചാണ് അഗ്നിബാധ നിയന്ത്രണവിധേയമാക്കിയത്.
പ്രദേശത്തുനിന്ന് വലിയതോതില്‍ പുകപടലങ്ങള്‍ ഉയരുന്നതായി അറിയിച്ച് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സന്ദേശമെത്തിയതെന്ന് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥന് അറിയിച്ചു. അഗ്നിബാധയുടെ കാരണം വ്യക്തമല്ല. പ്രദേശത്തെ താത്കാലിക കുടിലുകള്‍ നില്ക്കുന്നിടത്തുനിന്ന് തീ പടര്‍ന്നശേഷം വലിയതോതില്‍ വ്യാപിക്കുകയായിരുന്നു. അഞ്ചേക്കറോളം സ്ഥലമാണ് വിഴുങ്ങിയത്.
ഭീകരർക്കായുള്ള തെരച്ചിലിൽ ജാഗ്രത വേണമെന്ന് രാഷ്ട്രീയനേതൃത്വം
ശ്രീനഗർ: കാഷ്മീരിൽ ഭീകരരെയും ഭീകരരെ സഹായിക്കുന്നവരെയും കണ്ടെത്തുന്നതിനുള്ള സൈനിക നടപടികൾ പുരോഗമിക്കുന്നതിനിടെ നടപടിക്രമങ്ങളിൽ ജാഗ്രത തുടരണമെന്ന് കാഷ്മീരിലെ രാഷ്ട്രീയ നേതൃത്വം. ഭീകരരെയും ജനങ്ങളെയും വേർതിരിച്ചു കാണുമെന്ന് ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
പഹൽഗാം ആക്രമണത്തെത്തുടർന്ന് വിവിധ ജില്ലകളിലായി ഒന്‍പത് ഭീകരരുടെ വീടുകളാണ് സുരക്ഷാസേന തകർത്തത്. ഇതിൽ ഭൂരിഭാഗവും തെക്കൻ കാഷ്മീരിലാണ്. ഭീകരരെ സഹായിക്കുന്നുവെന്നു സംശയിക്കുന്ന നൂറുകണക്കിനു പേരെ കാഷ്മീർ താഴ്വരയിൽനിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഭീകരതയ്ക്കെതിരേ സുപ്രധാന പോരാട്ടത്തിന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രി ഒമർ അബ്ദുള്ള, കാഷ്മീരികളെ ഒറ്റപ്പെടുത്തുന്ന തരത്തിലാകരുത് സൈനികനടപടികളെന്നു കൂട്ടിച്ചേർത്തു. ഭീകരതയ്ക്കും നിരപരാധികളെ കൊലപ്പെടുത്തുന്നതിനുമെതിരേ കാഷ്മീരിലെ ജനത പരസ്യ നിലപാട് സ്വീകരിച്ചുകഴിഞ്ഞു. സ്വതന്ത്രമായും വേഗത്തിലുമാണ് ജനത ഈ നിലപാടിലെത്തിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ജനങ്ങളെ അകറ്റുന്ന തരത്തിലുള്ള തെറ്റായ ഒരു നടപടിയും പാടില്ലെന്ന് പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തിയും പറഞ്ഞു. കുറ്റക്കാരെ ശിക്ഷിക്കണം, ഒരു ദയയും അവരോടു കാണിക്കേണ്ടതില്ല. എന്നാൽ, നിരപരാധികൾക്ക് ഇതുമൂലം ബുദ്ധിമുട്ടും ഉണ്ടാകാൻ പാടില്ലെന്നും അവർ പറഞ്ഞു. നിരപരാധികളെ ഒരുതരത്തിലും ശിക്ഷിക്കരുതെന്ന് ഹുറിയത്ത് ചെയർമാൻ മിർവായിസ് ഉമർ ഫാറുഖും പറഞ്ഞു. പഹൽഗാമിലെ കൊടുംക്രൂരതയെ കാഷ്മീരി ജനത ഒന്നടങ്കം എതിർക്കുകയാണ്. നിരപരാധികളും അറസ്റ്റിലാകുന്നുവെന്ന വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത് അസ്വസ്ഥത സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സൈന്യത്തിന്റെ യൂണിഫോമുകൾ വിൽക്കുന്നതു വിലക്കി
കിഷ്ത്വാർ: ജമ്മു കാഷ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ സൈനികവേഷങ്ങൾ നിർമിക്കുന്നതും വിൽക്കുന്നതും ഉത്തരവിലൂടെ വിലക്കി കിഷ്ത്വാർ ജില്ലാ ഭരണകൂടം.
സ്വകാര്യ സ്ഥാപനങ്ങൾ, തുണിക്കടകൾ എന്നിവ വഴി സൈനിക യൂണിഫോമുകളും മറ്റ് അനുബന്ധ സാമഗ്രികളും വിൽക്കാൻ പാടില്ലെന്നാണു ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ്.
നിരോധനാജ്ഞ മറികടന്ന് യൂണിഫോമുകൾ വിൽക്കുന്നതു ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയെടുക്കുമെന്ന് കിഷ്ത്വാർ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രാജേഷ് കുമാർ ശ്രാവൺ പറഞ്ഞു. തഹസിൽദാർ, ഫസ്റ്റ് ക്ലാസ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ റാങ്കിനു മുകളിലുള്ളവർ എന്നിവർക്ക് ഇതു സംബന്ധിച്ച് പരിശോധന നടത്തി നിയമലംഘനത്തിനെതിരേ നടപടിയെടുക്കാം.