വിമാനദുരന്തത്തിൽ വ്യോമയാന മന്ത്രാലയം; അപകടം 36-ാം സെക്കന്‍ഡില്‍
ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്ന് 36-ാം സെക്കന്‍ഡില്‍ തകര്‍ന്നുവീഴുകയായിരുന്നുവെന്ന് വ്യോമയാന മന്ത്രാലയം.
എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് അവസാനസന്ദേശം എത്തുന്നത് അപകടം നടന്ന വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39 നാണെന്നും മന്ത്രാലയം സെക്രട്ടറി എസ്.കെ. സിന്‍ഹ പറഞ്ഞു.
20 മിനിറ്റിനുശേഷം, ഉച്ചകഴിഞ്ഞു രണ്ടോടെയാണ് അപകടവിവരം അധികൃതര്‍ സ്ഥിരീകരിക്കുന്നത്. 650 അടിക്കു മുകളിലേക്കു പറക്കാന്‍ കഴിയാതെ വന്നതോടെ പൈലറ്റ് അപായസന്ദേശം അയച്ചു.
“മെയ്ദേ, മെയ്ദേ” എന്നായിരുന്നു ക്യാപ്റ്റന്‍ സുമിത് അഗര്‍വാളിന്റെയും സംഘത്തിന്റെയും അവസാന വാക്കുകള്‍. അപകടസ്ഥലത്ത് ഉണ്ടായിരുന്നവരടക്കം 274 പേരുടെ മരണം സ്ഥിരീകരിച്ചു. 15 വര്‍ഷത്തിനിടെ രാജ്യം കണ്ട ഏറ്റവും വലിയ വ്യോമദുരന്തമാണിത്.
2010ല്‍ മംഗളൂരു വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് താഴേക്കു പതിച്ച് 158 പേരാണു മരിച്ചതെന്നു വ്യോമയാനമന്ത്രാലയം സെക്രട്ടറി പറഞ്ഞു.
അഹമ്മദാബാദ് വിമാനത്താവളത്തിൽനിന്ന് ഉച്ചയ്ക്ക് 1.39 നാണു വിമാനം പറന്നുയര്‍ന്നത്. 650 അടി ഉയരത്തിലെത്തിയശേഷം അപകടത്തില്‍പ്പെടുകയായിരുന്നു. വിമാനത്താവളത്തില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയുള്ള മേധാനിനഗറിലാണു തകര്‍ന്നുവീണത്.
രണ്ട് എന്‍ജിനുകളും പരാജയപ്പെട്ടതോ പക്ഷി ഇടിച്ചതോ ആകാം അപകടകാരണമെന്നാണ് ഇതുവരെ ലഭ്യമായ ദൃശ്യങ്ങള്‍ വിശകലനം ചെയ്ത് വിദഗ്ധര്‍ പറയുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
തകര്‍ന്നുവീണ സ്ഥലത്തുനിന്ന് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനായി നൂറിലധികം തൊഴിലാളികളും 40 എന്‍ജിനിയര്‍മാരുമാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത്.
ആശ്രിതർക്ക് 1.25 കോടി
അപകടത്തിൽ ജീവൻ നഷ്ടമായവരുടെ ആശ്രിതർക്ക് ഇടക്കാല ധനസഹായമായി 25 ലക്ഷം രൂപ വീതം നൽകുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ടാറ്റാ സൺസ് പ്രഖ്യാപിച്ച ഒരുകോടി രൂപയ്ക്കു പുറമേയാണിതെന്നു സമൂഹമാധ്യമത്തിലൂടെ എയർ ഇന്ത്യ വ്യക്തമാക്കി.
നീറ്റ് യുജി: മഹേഷിന് ഒന്നാംറാങ്ക്
ന്യൂഡൽഹി: മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ് യുജി (2025) ഫലം പ്രസിദ്ധീകരിച്ചു. രാജസ്ഥാനില്‍നിന്നുള്ള മഹേഷ് കുമാറിന് ഒന്നാം റാങ്കും മധ്യപ്രദേശിൽനിന്നുള്ള ഉത്കർഷ് അവാദിയ രണ്ടാം റാങ്കും നേടി.
കൃഷാംഗ് ജോഷി (മഹാരാഷ്ട്ര), മൃണാൽ കിഷോർ ഝാ (ഡൽഹി) എന്നിവർക്കാണ് യഥാക്രമം മൂന്നും നാലും റാങ്കുകൾ. അഞ്ചാം റാങ്ക് നേടിയ ഡൽഹിയിലെ അവിക അഗർവാൾ പെൺകുട്ടികളിൽ രാജ്യത്ത് ഒന്നാമതെത്തി.
കേരളത്തിൽ ഒന്നാമതെത്തിയത് കോഴിക്കോട് കുട്ടോത്ത് സ്വദേശിനിയായ ഡി.ബി. ദീപ്നിയയാണ്. പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിൽ പരിശീലനം നേടിയ ദീപ്നിയ 720ൽ 643 മാർക്ക് നേടി അഖിലേന്ത്യാ തലത്തിൽ 109-ാം റാങ്കിന് അർഹയായി. അഖിലേന്ത്യാ തലത്തിൽ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ ദീപ്നിയ 18-ാം സ്ഥാനം നേടി.
ആറ് മൃതദേഹങ്ങൾകൂടി വിട്ടുനല്‍കും
അഹമ്മദാബാദ്: വിമാനാപകടത്തിൽ മരിച്ച ആറുപേരെ അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ നടത്തിയ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞുവെന്നും മൃതദേഹം ഉടൻ ബന്ധുക്കൾക്കു വിട്ടുനൽകുമെന്നും അധികൃതർ.
ഡിഎൻഎ പരിശോധനയില്ലാതെ നേരിട്ട് തിരിച്ചറിയാൻ കഴിഞ്ഞ എട്ട് മൃതദേഹങ്ങൾ നേരത്തേ ബന്ധുക്കൾക്കു കൈമാറിയിരുന്നു.
ഇതുവരെ 270 മൃതദേഹങ്ങളാണ് ആശുപത്രിയിൽ കൊണ്ടുവന്നത്. കത്തിക്കരിഞ്ഞ് തിരിച്ചറിയാൻ കഴിയാത്ത രീതിയിലാണു മൃതദേഹങ്ങളിൽ ഭൂരിഭാഗവും. 220 പേരുടെ ബന്ധുക്കൾ ഡിഎൻഎ സാന്പിളുകൾ നൽകുന്നതിനായി പോലീസിനെ സമീപിച്ചു.
ഏകദേശം 72 മണിക്കൂറോളം ഡിഎൻഎ പരിശോധനയ്ക്ക് ആവശ്യമായി വരുമെന്നാണ് അധികൃതർ പറയുന്നത്.ഡിഎൻഎ പരിശോധന സമയബന്ധിതമായി പൂർത്തിയാക്കാൻ ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ) അധികൃതരുമായി ചർച്ച നടത്തിയെന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹർഷ് സാംഗ്വി അറിയിച്ചു.
ആശുപത്രിയിലെത്തിച്ചത് 270 മൃതദേഹങ്ങൾ
അഹമ്മദാബാദ്: വിമാനാപകടത്തിൽ കൊല്ലപ്പെട്ട 270 പേരുടെ മൃതദേഹങ്ങൾ ആശുപത്രിയിലെത്തിച്ചതായി അഹമ്മദാബാദ് സിവിൽ ആശുപത്രി ഡോക്ടർമാർ.
265 പേർ മരിച്ചുവെന്നാണ് നേരത്തേ അധികൃതർ പറഞ്ഞിരുന്നത്. ഇന്നലെ ഒരു യാത്രക്കാരന്റെ മൃതദേഹവും ഏതാനും പേരുടെ ശരീരഭാഗങ്ങളും അപകടസ്ഥലത്തുനിന്നും കണ്ടെത്തി. ഇതോടെ ഏകദേശം 270 പേരുടെ മരണം ഉറപ്പിക്കാമെന്ന് ബിജെപി മെഡിക്കൽ കോളജ് ജൂണിയർ ഡോക്ടർമാരുടെ സംഘടനാപ്രതിനിധി ഡോ. ധുവൽ ഗാമിതി അറിയിച്ചു.
അപകടസ്ഥലത്ത് തുടരുന്ന അഹമ്മദാബാദ് ഫയർ ആൻഡ് എമർജൻസി (എഎഫ്ഇഎസ്) അംഗങ്ങളാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റൽ കെട്ടിടത്തിനു സമീപം അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ശ്രമം തുടരുകയാണ്.
ഫ്ലൈറ്റ് നന്പർ മാറ്റം പരിഗണിച്ച് എയർ ഇന്ത്യ
ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ വിമാനദുരന്തത്തിനു ശേഷം അപകടത്തിനിടയായ വിമാനത്തിന്റെ ഫ്ലൈറ്റ് നന്പർ പുനർനാമകരണം ചെയ്യുന്നത് പരിഗണിക്കാൻ എയർ ഇന്ത്യ.
എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനം അഹമ്മദാബാദിൽനിന്ന് ലണ്ടനിലെ ഗാറ്റ്വിക്കിലേക്ക് നടത്തിയിരുന്ന ഫ്ലൈറ്റ് സർവീസിന്റെ നന്പർ AI171ൽ നിന്ന് AI159 ആയി മാറ്റുമെന്ന് എയർ ഇന്ത്യ അധികൃതർ സൂചന നൽകി.
യാത്രക്കാർക്ക് മാനസികാഘാതമുണ്ടാകുമെന്ന് കണ്ടാണ് പേരുമാറ്റത്തിനൊരുങ്ങുന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
എട്ട് ഡ്രീംലൈനർ വിമാനങ്ങളുടെ സുരക്ഷാ പരിശോധന പൂർത്തിയായി: വ്യോമയാന മന്ത്രി
ന്യൂഡൽഹി: എയർ ഇന്ത്യയുടെ 34 ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങളിൽ എട്ടെണ്ണത്തിന്റെ പരിശോധന പൂർത്തിയായെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. എയർ ഇന്ത്യയുടെ എല്ലാ ബി 787 വിമാനങ്ങളും വിശദമായ സുരക്ഷാപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) ഉത്തരവിട്ടിരുന്നു.
പരിശോധനയുടെ വിശദാംശങ്ങളിലേക്ക് മന്ത്രി കടന്നില്ലെങ്കിലും എട്ടു വിമാനങ്ങളിലും അപാകതകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഉന്നതകേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അഹമ്മദാബാദ് വിമാനദുരന്തത്തിനുശേഷം കേന്ദ്ര വ്യോമയാന മന്ത്രി ആദ്യമായി നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ഡ്രീംലൈനർ വിമാനങ്ങളുടെ ഒരു പാദത്തിന്റെ പരിശോധന പൂർത്തിയായിട്ടുണ്ടെന്ന് അറിയിച്ചത്. ഇതിനു പിന്നാലെ ഡിജിസിഎ നിർദേശിച്ച ബോയിംഗ് 787 വിമാനങ്ങളുടെ ഒറ്റത്തവണ സുരക്ഷാ പരിശോധന പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണെന്ന് എയർ ഇന്ത്യ എക്സിലൂടെ അറിയിച്ചു.
ഒൻപത് 787 ഡ്രീംലൈനർ വിമാനങ്ങളുടെ പരിശോധന പൂർത്തിയാക്കിയിട്ടുണ്ടെന്നും ശേഷിക്കുന്ന 24 വിമാനങ്ങളുടെ പരിശോധന അനുവദിച്ചിരിക്കുന്ന സമയപരിധിക്കുള്ളിൽ പൂർത്തിയാക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
അപകടത്തിനു കാരണമായ വിമാനത്തിന്റെ ഒരു ബ്ലാക്ക് ബോക്സ് വിമാനം ഇടിച്ചുകയറിയ ബിജെ മെഡിക്കൽ കോളജിന്റെ ഹോസ്റ്റലിന്റെ മേൽക്കൂരയിൽനിന്ന് കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചോടെയാണ് കണ്ടെത്തിയതെന്ന് നായിഡു മാധ്യമങ്ങളെ അറിയിച്ചു. എന്നാൽ വിമാനത്തിന്റെ മറ്റൊരു ബ്ലാക്ക് ബോക്സായ കോക്ക്പിറ്റ് വോയിസ് റിക്കാർഡർ (സിവിആർ) കണ്ടെത്തുന്നതിനെ സംബന്ധിച്ചുള്ള അന്വേഷണത്തെപ്പറ്റി മന്ത്രി പരാമർശിച്ചില്ല. കണ്ടെത്തിയ ബ്ലാക്ക് ബോക്സ് ഡീകോഡ് ചെയ്തുകൊണ്ടിരിക്കുകയാണെന്നും റാം മോഹൻ നായിഡു പറഞ്ഞു.
കേന്ദ്ര വ്യോമയാന മന്ത്രാലയം സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ വ്യോമയാന സെക്രട്ടറി സമീർ കുമാർ സിംഹയും പങ്കെടുത്തു. അപകടത്തിനുമുന്‍പ് ബോയിംഗ് 787-8 വിമാനം പാരീസിൽനിന്ന് ഡൽഹിയിലേക്കും ഡൽഹിയിൽനിന്ന് അഹമ്മദാബാദിലേക്കും പ്രശ്നങ്ങളൊന്നുമില്ലാതെ പറന്നിരുന്നുവെന്ന് വ്യോമയാന സെക്രട്ടറി ചൂണ്ടിക്കാട്ടി.
650 അടി ഉയരത്തിലെത്തിയതിനു ശേഷം വിമാനത്തിനു ഉയരം നഷ്ടമാകുകയായിരുന്നുവെന്നും 1:39ഓടെ പൈലറ്റ് എയർ ട്രാഫിക്ക് കണ്ട്രോളിനു (എടിസി) ’മേയ്ദേ’ കോൾ നൽകിയിരുന്നുവെന്നും വ്യോമയാന സെക്രട്ടറി വ്യക്തമാക്കി. എന്നാൽ എടിസി തിരികെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ പ്രതികരണമുണ്ടായില്ല. കൃത്യം ഒരു മിനിറ്റിനുശേഷം വിമാനം ഇടിച്ചു തകർന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.
ആഭ്യന്തര സെക്രട്ടറി തലവനായ ഉന്നതതല സമിതി അന്വേഷിക്കും
സീനോ സാജു
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തം അന്വേഷിക്കാൻ കേന്ദ്രസർക്കാർ ഉന്നതതല സമിതി രൂപീകരിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതി മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും. ഭാവിയിൽ ഇത്തരം അപകടങ്ങൾ തടയുന്നതിനുള്ള സമഗ്രമായ മാർഗനിർദേശങ്ങളും സമിതി നിർദേശിക്കും.
എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) അന്വേഷണം നടത്തുന്നുണ്ടെന്നും ഉന്നതതല സമിതിയുടേത് സ്വതന്ത്രാന്വേഷണമായിരിക്കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു അറിയിച്ചു. സമിതിയുടെ ആദ്യ യോഗം തിങ്കളാഴ്ച നടക്കും.
ഫ്ലൈറ്റ് ഡാറ്റ, കോക്ക്പിറ്റിലെ ശബ്ദ റിക്കാർഡറുകൾ, വിമാനത്തിന്റെ അറ്റകുറ്റപ്പണിയുടെ രേഖകൾ, എയർ ട്രാഫിക് കണ്ട്രോളിന്റെ (എടിസി) ലോഗുകൾ, സാക്ഷിമൊഴികൾ എന്നിങ്ങനെയുള്ള എല്ലാ രേഖകളും ഉന്നതതലസമിതിക്ക് അന്വേഷണത്തിനായി ലഭ്യമാകും.
അപകടമുണ്ടായ സ്ഥലത്തു സമിതി നേരിട്ട് അന്വേഷണം നടത്തുകയും ജീവനക്കാരുടെയും എയർ ട്രാഫിക് കണ്‍ട്രോളർമാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും അഭിമുഖങ്ങളെടുക്കുകയും ചെയ്യും. വിദേശികളോ വിദേശ വിമാനനിർമാതാക്കളോ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ രാജ്യാന്തര ഏജൻസികളുമായി സഹകരിക്കാനും സമിതിക്ക് അധികാരമുണ്ട്.
ഇത്തരം അപകടങ്ങൾ തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി പുറപ്പെടുവിച്ചിട്ടുള്ള മാർഗരേഖകളും സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളും (എസ്ഒപി) വിശകലനം ചെയ്തു സമിതി നിർദേശങ്ങൾ സമർപ്പിക്കുമെന്ന് വ്യോമയാന മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
രാജ്യത്തുണ്ടാകുന്ന വിമാനാപകടങ്ങളും അനുബന്ധ സാഹചര്യങ്ങളും അന്വേഷിക്കുന്നത് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു കീഴിലെ പ്രത്യേക വിഭാഗമായ എഎഐബി ആയതിനാൽ ഇത്തരം അപകടങ്ങളെ നേരിടുന്നതിനും തടയുന്നതിനുമായുള്ള എസ്ഒപി രൂപീകരിക്കുന്നതിലായിരിക്കും സമിതി ശ്രദ്ധ കേന്ദ്രീകരിക്കുക. വിമാനാപകടങ്ങൾ തടയുന്നതിൽ രാജ്യാന്തരതലത്തിൽ സ്വീകരിച്ചിട്ടുള്ള മികച്ച നടപടിക്രമങ്ങൾ സമിതി നിർദേശിക്കുന്ന എസ്ഒപികളിൽ ഉൾപ്പെടുത്തും.
അപകടത്തിന്റെ മൂലകാരണം കണ്ടെത്തുന്നതിനായി യന്ത്രത്തകരാർ, മാനുഷിക പിഴവ്, കാലാവസ്ഥാ സാഹചര്യങ്ങൾ, നിയമനിയന്ത്രണലംഘനങ്ങൾ, മറ്റു കാരണങ്ങൾ എന്നിവ പരിശോധിക്കുകയും ചെയ്യും. രക്ഷാപ്രവർത്തനം, അവയുടെ ഏകോപനം എന്നിങ്ങനെയുള്ള കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അടിയന്തര ദുരന്തപ്രതികരണവും സമിതിയുടെ വിലയിരുത്തലിനു വിധേയമാകും.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ അധ്യക്ഷനായിട്ടുള്ള സമിതിയിൽ വ്യോമയാന മന്ത്രാലയത്തിന്റെ സെക്രട്ടറി, ആഭ്യന്തര മന്ത്രാലയത്തിന്റെ അഡീഷണൽ അല്ലെങ്കിൽ ജോയിന്റ് സെക്രട്ടറി, ഗുജറാത്ത് സർക്കാരിന്റെ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതിനിധി, ഗുജറാത്തിലെ സംസ്ഥാന ദുരന്ത പ്രതികരണ അഥോറിറ്റിയുടെ പ്രതിനിധി, അഹമ്മദാബാദ് പോലീസ് കമ്മീഷണർ, വ്യോമസേനയുടെ സുരക്ഷാ പരിശോധനാ വിഭാഗത്തിന്റെ ഡയറക്ടർ ജനറൽ, വ്യോമയാന സുരക്ഷാ ബ്യൂറോയുടെ (ബിസിഎഎസ്) ഡയറക്ടർ ജനറൽ, വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ (ഡിജിസിഎ) ഡയറക്ടർ ജനറൽ, ഇന്റലിജൻസ് ബ്യൂറോ സ്പെഷൽ ഡയറക്ടർ, കേന്ദ്രസർക്കാരിന്റെ ഫോറൻസിക് സയൻസ് സർവീസസ് ഡയറക്ടറേറ്റിന്റെ ഡയറക്ടർ എന്നിവരാണ് അംഗങ്ങൾ.
ഇവരെക്കൂടാതെ വ്യോമയാനരംഗത്തെ വിദഗ്ധർ, അന്വേഷണ ഉദ്യോഗസ്ഥർ, നിയമോപദേശകർ എന്നിവർക്കും സമിതിയുടെ അംഗീകാരപ്രകാരം അംഗങ്ങളാകാമെന്ന് ഉന്നതതല സമിതി രൂപീകരിച്ചുകൊണ്ടുള്ള വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.
മധ്യപ്രദേശിൽ നാല് നക്സലുകളെ വധിച്ചു
ബാലഘട്ട്: മധ്യപ്രദേശിലെ ബാലഘട്ടിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ നാല് മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു.
ഏറ്റുമുട്ടൽ നടന്ന വനമേഖലയിൽനിന്ന് ഗ്രനേഡ് ലോഞ്ചറും റൈഫിളും ഉൾപ്പെടെ ആയുധങ്ങൾ കണ്ടെത്തിയെന്നും മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു.
ഹാക്ക്ഫോഴ്സും സിആർപിഎഫും സംയുക്തമായി പച്ച്മന്ദർ മേഖലയിൽ നടത്തിയ തിരച്ചിലിനിടെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു.
ജി 7 ഉച്ചകോടി: പ്രധാനമന്ത്രി ഇന്ന് യാത്ര തിരിക്കും
ന്യൂഡൽഹി: ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്രതിരിക്കും.
കാനഡയിലെ ആൽബർട്ടയിൽ 16, 17 തീയതികളിൽ നടക്കുന്ന ഉച്ചകോടിക്കു പുറമേ സൈപ്രസ്, ക്രൊയേഷ്യ സന്ദർശനവും ചതുർദിന സന്ദർശനത്തിന്റെ ലക്ഷ്യമാണ്. ഇന്ന് സൈപ്രസിലെത്തുന്ന പ്രധാനമന്ത്രി മോദി സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡിസുമായി ചർച്ച നടത്തും. ലിമാസോളിൽ വ്യവസായ പ്രമുഖരെയും പ്രധാനമന്ത്രി കാണും. തുടർന്ന് ജി 7 ഉച്ചകോടിക്കായി കാനഡയിലേക്കു തിരിക്കും. ഇറാന്- ഇസ്രയേല്‍ സംഘര്‍ഷം ജി 7 ഉച്ചകോടിയിൽ ചർച്ചാവിഷയമാകും.
ചര്‍ച്ചയിലൂടെ സംഘര്‍ഷം തീര്‍ക്കണമെന്ന ഇന്ത്യൻ നിലപാട് ഉച്ചകോടിയിലും പ്രധാനമന്ത്രി ആവർത്തിക്കും. ഇതോടൊപ്പം പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് നടത്തിയ ഓപ്പറേഷന് സിന്ദൂറിനെക്കുറിച്ചും പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കും.
ഉച്ചകോടിക്കിടെ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി മോദി കൂടിക്കാഴ്ച നടത്തും. മോശം സ്ഥിതിയിലായ ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുന്നതിനുള്ള വഴികൾ കൂടിക്കാഴ്ചയിൽ ഉരുത്തിരിഞ്ഞേക്കും.
ഇംഫാലിൽ വൻ ആയുധശേഖരം പിടികൂടി
ഇംഫാൽ: മണിപ്പുരിലെ ഇംഫാലിൽ മെഷീൻ ഗൺ ഉൾപ്പെടെ വൻ ആയുധശേഖരം പിടിച്ചെടുത്തു. ഇംഫാൽ താഴ്വരയിലെ അഞ്ച് ജില്ലകളിൽനിന്നായാണ് ആയുധശേഖരം കണ്ടെടുത്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മണിപ്പുർ പോലീസ്, സെൻട്രൽ ആംഡ് പോലീസ് ഫോഴ്സ് (സിഎപിഎഫ്), കരസേനാ വിഭാഗം എന്നിവയുടെ സംയുക്ത സംഘങ്ങൾ വെള്ളിയാഴ്ചയും ശനിയാഴ്ചയും രാത്രിയിൽ നടത്തിയ പരിശോധനയിലാണ് ആയുധശേഖരം പിടിച്ചെടുത്തത്.
151 എസ്എൽആർ റൈഫിളുകൾ, 65 ഇൻസാസ് റൈഫിളുകൾ, 73 സാധാരണ റൈഫിളുകൾ, അഞ്ച് കാർബൈൻ തോക്കുകൾ, രണ്ട് എംപി 5 തോക്കുകൾ, 12 ലൈറ്റ് മെഷീൻ ഗൺ, ആറ് എകെ സീരീസ് റൈഫിളുകൾ, രണ്ട് അമോഗ് റൈഫിളുകൾ, ആറ് പിസ്റ്റളുകൾ, ഒരു എആർ-15, രണ്ട് ഫ്ലെയർ തോക്കുകൾ എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
ജ്വല്ലറി ഉടമയെ ആക്രമിച്ച് 1.25 കിലോ സ്വർണവും പണവും കാറും കവർന്നു
കോയന്പത്തൂർ: തൃശൂരിലേക്കു വരികയായിരുന്ന കാർ തടഞ്ഞ് 1.25 കിലോ സ്വർണവും 60,000 രൂപയും കാറും കവർന്നു.
ഇന്നലെ രാവിലെ എട്ടോടെ എട്ടിമട മാകാളിയമ്മൻ ക്ഷേത്രത്തിനു സമീപത്തുവച്ചാണ് കവർച്ച നടന്നത്. തൃശൂർ ജെപി ജ്വല്ലറി ഉടമ ജെയ്സണ്‍ ജേക്കബിന്റെ കാർ തടഞ്ഞാണ് സ്വർണവും പണവും കവർന്നത്. ബാർ രൂപത്തിലുള്ള സ്വർണമാണു നഷ്ടപ്പെട്ടത്.
ഒഡീഷയിൽ സ്ഫോടനം: സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു
ഭുവനേശ്വർ: ഒഡീഷയിലെ സുന്ദർഗഡിൽ മാവോയിസ്റ്റുകൾക്കായുള്ള തെരച്ചിലിനിടെ സിആർപിഎഫ് ജവാൻ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു.
ഉത്തർപ്രദേശ് കുശിനഗർ സ്വദേശി എഎസ്ഐ സത്യവാൻ കുമാർ സിംഗാണ് മരിച്ചത്. ഒഡീഷ-ജാർഖണ്ഡ് അതിർത്തിയിൽ സരന്ദ വനമേഖലയിൽ തെരച്ചിൽ നടത്തുന്നതിനിടെയായിരുന്നു സ്ഫോടനമുണ്ടായത്. ഐഇഡി പൊട്ടിത്തെറിച്ചാണ് മരണം സംഭവിച്ചത്.
മടങ്ങിവന്ന മണ്ഡലിന് ആർജെഡിയിൽ അധ്യക്ഷക്കസേര
പാട്ന: ബിഹാറിൽ ആർജെഡി അധ്യക്ഷനായി അതീവ പിന്നാക്ക വിഭാഗ നേതാവായ മംഗാനി ലാൽ മണ്ഡൽ നിയമിതനായേക്കും.
പാർട്ടി നേതാവ് ലാലുപ്രസാദ് യാദവിന്റെ സാന്നിധ്യത്തിൽ ഇബിസി നേതാവായ മണ്ഡൽ നാമനിർദേശപത്രിക സമർപ്പിച്ചു. നേരത്തേ പാർട്ടി വിട്ട് നിതീഷ് കുമാറിനൊപ്പം പോയ മണ്ഡൽ ജനുവരിയിലാണ് ആർജെഡിയിൽ തിരിച്ചെത്തിയത്.
പാർലമെന്റിന്റെ ഇരുസഭകളിലും അംഗമായിരുന്ന മണ്ഡൽ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. അധ്യക്ഷസ്ഥാനത്തേക്ക് മണ്ഡൽ മാത്രമാണ് നാമനിർദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്.
19ന് മണ്ഡലിനെ ആർജെഡി സംസ്ഥാന അധ്യക്ഷനായി നിയമിച്ചേക്കും. അതീവ പിന്നാക്ക വിഭാഗത്തിന് പാർട്ടിയിൽ പരിഗണന ലഭിക്കുന്നില്ലെന്നാരോപിച്ച് 2019 ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പാണ് മണ്ഡൽ ആർജെഡി വിട്ടത്.
നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവിലെത്തിയ അദ്ദേഹം പാർട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റായി. എന്നാൽ ഒരു വർഷത്തിനു ശേഷം മണ്ഡലിനെ ജനറൽ സെക്രട്ടറിയാക്കി നിതീഷ് കുമാർ തരംതാഴ്ത്തി. ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കുകകൂടി ചെയ്തതോടെ ജെഡിയുവിനോട് വിടപറഞ്ഞു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി പിന്നാക്ക വിഭാഗത്തെ പാർട്ടിയിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മണ്ഡലിനെ അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവരാൻ ലാലു ശ്രമിക്കുന്നത്.
ആക്സിയം 4 വിക്ഷേപണം 19ന്
ന്യൂഡൽഹി: പലകുറി മാറ്റിവച്ച ആക്സിയം 4 ബഹിരാകാശ ദൗത്യ വിക്ഷേപണം ഈമാസം 19ന് നടക്കും.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല അടക്കം നാലുപേരെ വഹിച്ചുകൊണ്ടുള്ള ദൗത്യമാണ് ആക്സിയം 4. അമേരിക്കൻ സ്വകാര്യ കമ്പനിയായ ആക്സിയം സ്പേസ്, നാസയും സ്പേസ് എക്സുമായി സഹകരിച്ചാണ് ഈ ദൗത്യം നടത്തുന്നത്.
ബഹിരാകാശരംഗത്തെ ഇന്ത്യ-നാസ സഹകരണത്തിന്റെ ഭാഗമായാണു 39കാരനായ ശുഭാംശു ശുക്ല ആക്സിയം 4 ദൗത്യത്തില്‍ ബഹിരാകാശത്തേക്കു പോകാന്‍ കാത്തിരിക്കുന്നത്. ശുഭാംശു ശുക്ലയ്ക്കു പുറമെ മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സൺ (യുഎസ്എ), സ്ലാവോസ് ഉസ്നാൻസ്കി-വിസ്നിയേവ്സ്കി (പോളണ്ട്), ടിബോർ കപു (ഹംഗറി) എന്നിവരാണ് ആക്സിയം 4 ദൗത്യത്തിലെ മറ്റ് അംഗങ്ങള്‍.
ആക്സിയം 4 ദൗത്യസംഘത്തെ വഹിച്ചുള്ള ഡ്രാഗണ്‍ പേടകം സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിൽ മേയ് 29ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍നിന്നു വിക്ഷേപിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനുശേഷം ജൂണ്‍ 8, 10, 11 തീയതികളിലും നിശ്ചയിച്ചെങ്കിലും ദൗത്യം നടന്നില്ല.
ആദ്യം കാലവസ്ഥാപ്രശ്നങ്ങളും പിന്നീട് ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ദ്രവീകൃത ഓക്സിജന്‍ ചോര്‍ച്ച കണ്ടെത്തിയതും ദൗത്യം വൈകിപ്പിച്ചു.
ബഹിരാകാശ നിലയത്തിലെ റഷ്യൻ മൊഡ്യൂളിൽ മര്‍ദവ്യതിയാനം കണ്ടെത്തിയത് ദൗത്യം വൈകാന്‍ ഒടുവില്‍ കാരണമായി. വിക്ഷേപണം വൈകിയതോടെ നിലവിൽ ശുഭാംശു ശുക്ലയും സംഘവും ക്വാറന്റൈനിൽ തുടരുകയാണ്.
"ഓപ്പറേഷൻ റൈസിംഗ് ലയൺ'; ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ
ന്യൂഡൽഹി: ഇറാനിലെ ആണവകേന്ദ്രങ്ങളിലടക്കം ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. സംഘർഷം വർധിക്കുന്നതിനു കാരണമായ നടപടികളിൽനിന്ന് ഇരു രാജ്യങ്ങളും വിട്ടുനിൽക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ഇരു രാജ്യങ്ങൾക്കുമിടയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സംഘർഷം ലഘൂകരിക്കുന്നതിനുമായി നിലവിലുള്ള ആശയവിനിമയ മാർഗങ്ങളും നയതന്ത്രജ്ഞതയും വിനിയോഗിക്കണം. ഇന്ത്യക്ക് ഇരുരാജ്യങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും സാധ്യമായ എല്ലാ സഹായവും നൽകുന്നതിനു തയാറാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഇരു രാജ്യങ്ങളിലെയും ഇന്ത്യൻ സമൂഹങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും എല്ലാ ഇന്ത്യക്കാരും ജാഗ്രത പുലർത്തണമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
മേഖലകളിൽ സംഘർഷസാധ്യത വർധിച്ചതിനാൽ ഇസ്രയേലിലെയും ഇറാനിലെയും ഇന്ത്യൻ എംബസികൾ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജാഗ്രത പുലർത്തണമെന്നും അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും ഇന്ത്യൻ എംബസികൾ നിർദേശിച്ചു.
അതിനിടെ, സംഘർഷത്തെത്തുടർന്ന് ഇറാന്റെ വ്യോമാതിർത്തി അടച്ചിട്ടതിനാൽ എയർ ഇന്ത്യയുടെ 15ലധികം വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.
അഹമ്മദാബാദ് വിമാനദുരന്തം; അന്വേഷണത്തിന് എൻഐഎയും എഎഐബിയും
അഹമ്മദാബാദ്: രാജ്യത്തെ കണ്ണീരിലാഴ്ത്തിയ അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ കാരണം കണ്ടെത്താൻ വിവിധ അന്വേഷണസംഘങ്ങളുടെ തീവ്രശ്രമം.
വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി), ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), യുഎസിലെയും യുകെയിലെയും വിദഗ്ധസംഘം എന്നിവർ അന്വേഷണം നത്തും. വിദേശസംഘങ്ങൾ ഇന്ത്യയിലെത്തിയതായി ടാറ്റ ചെയർമാൻ അറിയിച്ചു. ഇന്ത്യൻ വ്യോമാതിർത്തിയിൽ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ പ്രാഥമിക ചുമതല എഎഐബിക്കാണ്.
വിമാനത്തിലെ ബ്ലാക്ബോക്സുകളില്‍ ഒരെണ്ണം കണ്ടെത്തിയതായി വ്യോമയാനമന്ത്രി രാം മോഹന്‍ നായിഡു അറിയിച്ചു. അപകടത്തെക്കുറിച്ച് നിർണായക വിവരങ്ങൾ നൽകുന്ന ബ്ലാക്ബോക്സ് വിമാനം ഇടിച്ചിറങ്ങിയ അഹമ്മദാബാദ് ബിജെ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍നിന്ന് എഎഐബിയും ഗുജറാത്ത് സർക്കാർ നിയോഗിച്ച 40 അംഗ സംഘവും വീണ്ടെടുക്കുകയായിരുന്നു.
വിമാനത്തിന്റെ വേഗം, പറക്കുന്ന ഉയരം, എന്‍ജിനുകളുടെ പ്രവര്‍ത്തനം, പൈലറ്റുമാര്‍ തമ്മിലുള്ളതും പൈലറ്റുമാരും എയര്‍ ട്രാഫിക് കണ്ട്രോളുമായുള്ളതും ഉൾപ്പെടെ കോക്പിറ്റിലെ ശബ്ദം എന്നിവ ബ്ലാക്ബോക്സിൽനിന്നു ലഭിക്കും. ഇതിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തുടരന്വേഷണം.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ അപകടസ്ഥലം സന്ദർശിച്ചു. വിമാനത്തിൽനിന്ന് രക്ഷപ്പെട്ട ഏക യാത്രക്കാരൻ വിശ്വാസ് കുമാർ രമേശിനെയും പരിക്കേറ്റ മറ്റു പലരെയും അദ്ദേഹം കണ്ടു.
അഹമ്മദാബാദ് പോലീസ് കേസെടുത്തു
വിമാനദുരന്തത്തിൽ യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 241 പേരും അപകടം നടന്ന മേഘാനി നഗറിലുണ്ടായിരുന്ന 24 പേരും ഉൾപ്പെടെ 265 പേർ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക വിലയിരുത്തൽ.
ആറ് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തു. മൃതദേഹങ്ങളില്‍ ഭൂരിഭാഗവും കത്തിക്കരിഞ്ഞ നിലയിലാണ്. ഡിഎന്‍എ പരിശോധനയ്ക്കുശേഷമേ ഇവ ബന്ധുക്കള്‍ക്കു കൈമാറൂ. ഇതിന് കൂടുതല്‍ ദിവസങ്ങള്‍ വേണ്ടിവരുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
അഹമ്മദാബാദ് ബിജെ മെഡിക്കൽ കോളജ് വളപ്പിലെ ഓൾഡ് ഐജിപി കാമ്പസിലാണു വിമാനം ഇടിച്ചിറങ്ങിയത്. എംബിബിഎസ് വിദ്യാർഥികളും റസിഡന്റ് ഡോക്ടർമാരും താമസിക്കുന്ന കെട്ടിടങ്ങളാണിവ.
ഇന്നലെ ഉച്ചയ്ക്ക് 1.44-നാണ് വിമാനം തകർന്നുവീണ് തീപിടിച്ചെന്ന വിവരം ലഭിച്ചതെന്ന് പോലീസിന്റെ എഫ്ഐആറിൽ പറയുന്നു.
അതേസമയം, അപകടത്തിൽ 294 പേർ മരിച്ചതായി സ്ഥിരീകരിക്കാത്ത കണക്കുകൾ പുറത്തുവന്നു. മരണമടഞ്ഞവരിൽ 10 മെഡിക്കല്‍ വിദ്യാര്‍ഥികളുണ്ടെന്നും പറയപ്പെടുന്നു. .
മരിച്ചവരിൽ നാലു മെഡിക്കൽ വിദ്യാർഥികളും
വിമാനദുരന്തത്തില്‍ ബിജെ മെഡിക്കല്‍ കോളജിലെ നാലു വിദ്യാര്‍ഥികള്‍ മരിച്ചതായി റസിഡന്റ് ഡോക്ടര്‍മാരുടെ അഖിലേന്ത്യാ സംഘടനയായ ഫെയ്മ സ്ഥിരീകരിച്ചു. ആശുപത്രിയിലെ റസിഡന്റ് ഡോക്ടര്‍മാരുടെ ബന്ധുക്കളായ ആറുപേരും അപകടത്തിൽ മരിച്ചു. 24 വിദ്യാര്‍ഥികളാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്.
ഡ്രീംലൈനറുകളിൽ സുരക്ഷാപരിശോധന
ന്യൂഡൽഹി: എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങളിൽ സുരക്ഷാപരിശോധന നടത്താൻ വ്യോമയാന നിയന്ത്രണ സമിതിയായ ഡിജിസിഎയുടെ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) നിർദേശം.
ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ സർവീസുകളിൽ 26 ബോയിംഗ് 787-8 എസ് വിമാനങ്ങളും ബോയിംഗ് 787-9എസ് ഇനത്തിലുള്ള ഏഴ് വിമാനങ്ങളും ഉണ്ട്. യുഎസിലെ ജനറൽ ഇലക്ട്രിക്കൽസിന്റെ ടർബോഫാൻ എൻജിനുകൾ ഘടിപ്പിച്ചിരിക്കുന്ന വിമാനങ്ങളിൽ സൂക്ഷ്മമായ അറ്റകുറ്റപ്പണിയും നിർദേശിച്ചു. ഡിജിസിഎയുടെ പ്രാദേശിക ഓഫീസുകളുമായി സഹകരിച്ചാകും ഇവ നടത്തുക.
ഇന്ധനടാങ്ക് പൊട്ടിത്തെറിച്ചത് ദുരന്തവ്യാപ്തി വർധിപ്പിച്ചു
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത് ഇന്ധനടാങ്ക് പൊട്ടിത്തെറിച്ചപ്പോഴുണ്ടായ ഉയര്‍ന്ന താപനിലയെന്നു റിപ്പോര്‍ട്ട്. അപകടത്തിനു പിന്നാലെ വിമാനത്തിന്റെ ഇന്ധനടാങ്ക് പൊട്ടിത്തെറിച്ചു. ഈ സമയം ഉയര്‍ന്ന വലിയ അഗ്നിഗോളം പ്രദേശത്തെ താപനില 1000 ഡിഗ്രി സെല്ഷസിന് സമാനമാക്കി.
ഉയര്‍ന്ന താപനില രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി സൃഷ്ടിച്ചതായും അപകടത്തില്‍പ്പെട്ടവര്‍ക്ക് രക്ഷപ്പെടാനുള്ള സാധ്യത ഇല്ലാതാക്കിയെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു. അപകടം സംഭവിക്കുമ്പോള്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ ഉണ്ടായിരുന്നത് 1.25 ലക്ഷം ലിറ്റര്‍ ഇന്ധനമായിരുന്നെന്ന് പ്രദേശം സന്ദര്‍ശിച്ചശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതികരിച്ചിരുന്നു.
വിമാനം തകര്‍ന്ന സ്ഥലത്തു രക്ഷാപ്രവര്‍ത്തനം ആദ്യഘട്ടത്തില്‍ ദുഷ്കരമായിരുന്നുവെന്ന് സംസ്ഥാന ദുരന്ത പ്രതിരോധ സേനാംഗം വ്യക്തമാക്കി. എല്ലായിടത്തും അവശിഷ്ടങ്ങളുണ്ടായിരുന്നു. പല അവശിഷ്ടങ്ങൾക്കും അതികഠിനമായ ചൂടായിരുന്നു. പിപിഇ കിറ്റുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു രക്ഷാദൗത്യത്തിന് ഇറങ്ങിയത്.
കടുത്ത ചൂടിൽ മൃഗങ്ങൾക്കും പക്ഷികൾക്കുംപോലും രക്ഷപ്പെടാൻ സാധിച്ചില്ല. ദുരന്തസ്ഥലത്തുനിന്ന് നായ്ക്കളുടെയും പക്ഷികളുടെയും ജഡാവശിഷ്ടങ്ങൾ കണ്ടെടുത്തതായും ദുരന്ത പ്രതിരോധ സേനാംഗം അറിയിച്ചു.
അച്ഛനു കൊടുത്ത വാക്ക് പാലിക്കാനാകാതെ സുമീത്തിന്റെ മടക്കം
മുംബൈ: മുംബൈയിലെ ജൽവായു വിഹാറിലെ ഫ്ലാറ്റിൽ തനിച്ചുകഴിയുന്ന അച്ഛൻ പുഷ്കരാജ് സബർവാളിനെ പരിചരിക്കാനായി ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചിരിക്കെയാണ് ക്യാപ്റ്റൻ സുമീത് സബർവാൾ എന്നന്നേക്കുമായി മടങ്ങിയത്. അഹമ്മദാബാദിൽ തകർന്നുവീണ എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിന്റെ പൈലറ്റായിരുന്നു സുമീത്.
മുൻ ഡിജിസിഎ ഉദ്യോഗസ്ഥനാണു പുഷ്കരാജ് സബർവാൾ. രണ്ടുവർഷം മുന്‍പ് ഭാര്യ മരിച്ചു. അതിനാൽത്തന്നെ സമയം കിട്ടുമ്പോഴെല്ലാം ജൽവായു വിഹാറിലെ ഫ്ലാറ്റിലുള്ള അച്ഛനെ കാണാൻ സുമീത് എത്താറുണ്ട്. 60കാരനായ സുമീത് അവിവാഹിതനാണ്.
ഒരാഴ്ച മുന്‍പാണ് പൈലറ്റ് ജോലി അവസാനിപ്പിച്ച് അച്ഛനെ പരിചരിച്ച് വീട്ടിലിരിക്കാമെന്ന് അദ്ദേഹം അച്ഛനെ വിളിച്ചറിയിച്ചത്. 82 വയസുള്ള അച്ഛന് തന്റെ സാമീപ്യം അനിവാര്യമായ സമയമാണിതെന്ന് സുമീത് സുഹൃത്തുക്കളോടു പറഞ്ഞിരുന്നു.
അഹമ്മദാബാദ് വിമാനത്താവളത്തിൽനിന്ന് വിമാനം പുറപ്പെടുന്നതിനു തൊട്ടുമുന്‍പായി സുമീത് അവസാനമായി വീട്ടിലേക്കു വിളിച്ചിരുന്നു. ലണ്ടനിൽ ലാൻഡ് ചെയ്തശേഷം വിളിക്കാമെന്നാണ് പിതാവിനോടു പറഞ്ഞത്. എന്നാൽ, മകന്റെ വിളിക്കായി കാതോർത്തിരുന്ന ആ പിതാവിനെ തേടിയെത്തിയത് ദാരുണമായ ദുരന്തവാർത്തയാണ്.
എയർ ഇന്ത്യയുടെ സീനിയർ പൈലറ്റായ സുമീത് സബർവാളിനു വിമാനം പറത്തുന്നതിൽ 30 വർഷത്തെ പ്രവൃത്തിപരിചയമുണ്ട്. 8200 മണിക്കൂർ കോക്പിറ്റിലിരുന്ന് വിമാനം പറത്തിയ അനുഭവസമ്പത്തുള്ള വ്യക്തികൂടിയാണ് സബർവാൾ.
പൈലറ്റുമാര്‍ക്ക് പരിശീലനം നല്കുന്ന ലൈന്‍ ട്രെയിനിംഗ് ക്യാപ്റ്റനാണ് സുമീത്. പരിശീലനം നേടിയ പൈലറ്റുമാര്‍ വിമാനം പറത്തുമ്പോള്‍ അവരോടൊപ്പം പോയി പ്രവര്‍ത്തനമികവ് പരിശോധിക്കുന്ന ഓഫീസര്‍കൂടിയാണ് അദ്ദേഹം.
പലപ്പോഴും അദ്ദേഹം വിമാനത്തിന്റെ സുരക്ഷാ പരിശോധന നടത്തുകയും ചെയ്തിട്ടുണ്ടെന്ന് സുഹൃത്തുക്കൾ ഓർമിക്കുന്നു.
കാരണമറിയാൻ കാത്തിരിക്കണം
അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം ആവശ്യമാണെന്നു വ്യോമയാന വിദഗ്ധർ. അന്വേഷണം പൂർത്തിയാകുംവരെ ജനം കാത്തിരിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.
അപകടത്തിൽപ്പെട്ട ഡ്രീംലൈനർ വിമാനങ്ങളുടെ ചരിത്രം പരിശോധിച്ചാൽ മുൻകാലങ്ങളിലും സാങ്കേതിക സംവിധാനങ്ങളെക്കുറിച്ച് ഒട്ടേറെ വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ വ്യോമയാന മേഖലയ്ക്കു വലിയ സംഭാവനകൾ നൽകിയിട്ടുണ്ട് ഈ ശ്രേണിയിലുള്ള വിമാനങ്ങൾ.
ഡ്രീംലൈനർ വിമാനം വലിയ അപകടത്തിൽപ്പെട്ട ആദ്യസംഭവമാണിതെന്ന് എയർ ഇന്ത്യ മുൻ എക്സിക്യുട്ടീവ് ഡയറക്ടർ ജിതേന്ദ്ര ഭാർഗവ പറഞ്ഞു. അപകടമുണ്ടായി, എന്നാൽ എങ്ങനെയാണിതെന്ന് വിശദമായ അന്വേഷണത്തിലൂടെയേ വ്യക്തമാകൂ-അദ്ദേഹം പറഞ്ഞു.
വസ്തുനിഷ്ഠമായ അന്വേഷണം പൂർത്തിയാകുംവരെ കാത്തിരിക്കുകയാണ് ഏറ്റവും അഭികാമ്യം-ജിതേന്ദ്ര ഭാർഗവ വ്യക്തമാക്കി. അഹമ്മദാബാദ് അപകടത്തെ നിർഭാഗ്യകരം എന്നാണ് സരോഷ് ദമാനിയ ആൻഡ് കന്പനിയിലെ സരോഷ് ദമാനി വിശേഷിപ്പിച്ചത്.
വിമാനത്തിന്റെ ഫ്ളാപ്പ്, എൻജിൻ എന്നിവയുടെ കാര്യത്തിൽ അന്വേഷണ റിപ്പോർട്ട് ലഭിച്ചാലേ വ്യക്തത കൈവരു. പൈലറ്റ് രേഖപ്പെടുത്തുന്ന വിവരങ്ങൾക്കു ഒട്ടേറെ സെൻസറുകളും മറ്റ് സംവിധാനങ്ങളും ഉള്ള ബോയിംഗ് 787 പോലുള്ള ആധുനിക വിമാനങ്ങളിൽനിന്ന് നിരവധി വിവരങ്ങൾ ലഭിക്കും-അദ്ദേഹം പറഞ്ഞു.
ആകാശത്തെ പ്രണയിച്ച റോഷ്നി
ആകാശത്തെ അതിരറ്റു സ്നേഹിച്ചവളായിരുന്നു അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ച ഫ്ലൈറ്റ് അറ്റൻഡന്റ് റോഷ്നി രാജേന്ദ്ര സോംഗാരെ. അറിയപ്പെടുന്ന ട്രാവല്‍ ഇന്ഫ്ലുവന്സർകൂടിയായിരുന്ന ഈ 26കാരിക്ക് ഇന്‍സ്റ്റഗ്രാമില്‍ 64,000ത്തോളം ഫോളോവേഴ്സുണ്ട്. ‘സ്കൈ ലവ്സ് ഹെര്‍’ എന്നാണു തന്റെ അക്കൗണ്ടിന് റോഷ്നി പേരു നല്‍കിയിരിക്കുന്നത്.
ജോലിക്കിടയില്‍ വിവിധ രാജ്യങ്ങളില്‍നിന്നു പകര്‍ത്തിയ ചിത്രങ്ങളും റീലുകളുമാണ് റോഷ്നി തന്റെ അക്കൗണ്ടില്‍ അധികവും പങ്കുവച്ചിരുന്നത്. ഏറ്റവുമൊടുവിൽ ഒരാഴ്ച മുമ്പും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വ്യോമയാന മേഖലയില്‍ ജോലി ചെയ്യുകയെന്നതായിരുന്നു റോഷ്നിയുടെ സ്വപ്നം. കഠിനാധ്വാനത്തിലൂടെ ആ സ്വപ്നം നേടിയെടുക്കുകയും ചെയ്തു. സ്പൈസ് ജെറ്റിൽ കരിയർ ആരംഭിച്ച റോഷ്നി പിന്നീട് എയർ ഇന്ത്യയിൽ ജോലിയിൽ പ്രവേശിക്കുകയായിരുന്നു.
എയര്‍ ഇന്ത്യയുടെ യൂണിഫോം അഭിമാനത്തോടെയാണ് അവള് ധരിച്ചിരുന്നതെന്നും അവളുടെ ജീവിതം ഇങ്ങനെ അവസാനിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും റോഷ്നിയുടെ അമ്മാവൻ പ്രവീൺ സുഖ്ദെരെ വ്യക്തമാക്കി.
താനെ സ്വദേശിയായ മർച്ചന്റ് നേവി ഓഫീസറുമായി റോഷ്നിയുടെ വിവാഹം ഉറപ്പിച്ച്, ഈ വർഷം നവംബറിൽ വിവാഹനിശ്ചയം നടത്താനും അടുത്ത വർഷം മാർച്ചിൽ വിവാഹം നടത്താനും കുടുംബാംഗങ്ങൾ തീരുമാനിച്ചിരിക്കുകയായിരുന്നു. മൂന്നുദിവസം മുന്‍പാണ് റോഷ്നി ജോലിക്കായി വീട്ടിൽനിന്നു പോയത്.
മകളുടെ വേർപാടറിഞ്ഞു വിതുന്പുന്ന മാതാപിതാക്കളായ രാജേന്ദ്രനെയും ശോഭയെയും, ചേച്ചിയുടെ ദുരന്തവാർത്ത ഇനിയും ഉൾക്കൊള്ളാനാകാത്ത സഹോദരൻ വിഘ്നേഷിനെയും ആശ്വസിപ്പിക്കാൻ പാടുപെടുകയാണ് ബന്ധുക്കൾ.
ആരോപണങ്ങളൊഴിയാതെ ബോയിംഗ്
സനു സിറിയക്
ഏറ്റവും സുരക്ഷിത യാത്രാമാർഗമെന്നാണു വ്യോമഗതാഗതം അറിയപ്പെടുന്നത്. എന്നാൽ, വിമാനങ്ങളുടെ നിർമാണം മുതൽ എല്ലാഘട്ടത്തിലും അതിസൂക്ഷ്മത പാലിച്ചില്ലെങ്കിൽ വലിയ ദുരന്തത്തിലേക്കു നയിക്കുമെന്നതിൽ സംശയമില്ല.
കാരണം വ്യക്തമല്ലെങ്കിലും അത്തരമൊരു ദുരന്തത്തിലേക്കാണ് വ്യാഴാഴ്ച അഹമ്മദാബാദിൽനിന്നു ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനം കാബിൻ ക്രൂ ഉൾപ്പെടെ 242 യാത്രക്കാരുമായി പതിച്ചത്. ഒരാളൊഴികെ വിമാനത്തിലുണ്ടായിരുന്ന 241 പേരും കൊല്ലപ്പെട്ടുവെന്നത് വിമാനദുരന്തത്തിന്റെ ആഴം വ്യക്തമാക്കുന്നു.
അമേരിക്ക ആസ്ഥാനമായുള്ള അന്താരാഷ്ട്ര വിമാനനിർമാണക്കന്പനിയായ ബോയിംഗാണ് അപകടത്തിൽപ്പെട്ട എയർ ഇന്ത്യയുടെ 787 വിഭാഗത്തിൽപ്പെട്ട ഐഎ 171 എന്ന വിമാനത്തിന്റെ നിർമാതാക്കൾ. അഹമ്മദാബാദിൽ തകർന്ന വിമാനമുൾപ്പെടെ ഈ വിഭാഗത്തിൽപ്പെട്ട 33 വിമാനങ്ങൾ എയർ ഇന്ത്യയുടെ പക്കലുണ്ട്.
ഇതിൽ ആറെണ്ണം എയർ ഇന്ത്യയുടെ ഭാഗമാകുന്നതിനുമുന്പ് ടാറ്റയ്ക്ക് ഓഹരിപങ്കാളിത്തമുള്ള വിസ്താര എയർലൈൻസ് വാങ്ങിയതാണ്. കഴിഞ്ഞ വർഷം നവംബറിലാണ് വിസ്താര, എയർ ഇന്ത്യയുമായി ലയിച്ചത്. നിർമാണത്തിലെ പിഴവുകളും സാങ്കേതിക തകരാറുകളുമുണ്ടെന്ന ആരോപണങ്ങളും വിവാദങ്ങളും കെട്ടടങ്ങുന്നതിനു മുന്‍പാണ് മറ്റൊരു ബോയിംഗ് വിമാനംകൂടി അപകടത്തിൽപ്പെടുന്നത്.
ആദ്യ ആരോപണം ഉന്നയിച്ചതു ബോയിംഗ് എൻജിനിയർ
ബോയിംഗ് 787 ഡ്രീംലൈനർ ജെറ്റുകളുടെ നിർമാണത്തിൽ പിഴവുകൾ ആദ്യമായി ഉന്നയിച്ചു രംഗത്തുവന്നത് ബോയിംഗിന്റെ മുൻ ഗുണനിലവാര നിയന്ത്രണ എൻജിനിയറും വിസിൽ ബ്ലോവറുമായ സാം സാലെഹ്പുറാണ്. 2024 ജനുവരിയിൽ അമേരിക്കയുടെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന് (എഫ്എഎ) അദ്ദേഹം പരാതി നൽകി.
വിമാനത്തിന്റെ ബോഡി ഭാഗങ്ങൾ തമ്മിൽ യോജിപ്പിക്കുന്നതിൽ സാങ്കേതിക പിഴവുകൾ സംഭവിച്ചുവെന്നും 1,000ത്തിലധികം വൈഡ്ബോഡി ജെറ്റുകളെ ഈ പിഴവ് ബാധിക്കുമെന്നും കാലപ്പഴക്കം ചെല്ലുംതോറും അപകടസാധ്യത വർധിക്കുമെന്നുമാണ് സാം ഉന്നയിച്ച ആരോപണം.
ഇദ്ദേഹത്തിനു പുറമെ കന്പനിയിലെ മുൻ ഗുണനിലവാര നിയന്ത്രണ എൻജിനിയറായിരുന്ന ജോണ്‍ ബാർനെറ്റും വിമാനശ്രേണിയിലെ നിർമാണപിഴവുകൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം ബോയിംഗ് കന്പനി നിഷേധിച്ചു.
2021ൽ സമാനമായ പരാതികൾ ലഭിച്ചതിനെത്തുടർന്ന് വിമാനക്കന്പനികൾക്ക് എയർ ക്രാഫ്റ്റുകൾ നൽകുന്ന നടപടി താത്കാലികമായി നിർത്തിവച്ചിരുന്നു. 2024 ജനുവരിയിൽ പറക്കലിനിടെ 737 മാക്സ് ശ്രേണിയിൽപ്പെട്ട വിമാനത്തിന്റെ ഡോർ പ്ലഗ് വേർപെട്ട സംഭവത്തിനുശേഷം നിരവധി വിസിൽ ബ്ലോവർമാരാണു ബോയിംഗിനെതിരേ രംഗത്തെത്തിയത്.
എയർ ഇന്ത്യയുടെ 787 നേരിട്ടത് 32 വലിയ തകരാറുകൾ
ബോയിംഗ് 787 ഡ്രീംലൈനർ വിമാനം എയർ ഇന്ത്യയുടെ ഭാഗമായതിനുശേഷം നേരിട്ടത് 136 ചെറിയ തകരാറുകളും എൻജിൻ ഓഫായത് അടക്കമുള്ള 32 വലിയ സാങ്കേതിക പിഴവുകളുമാണ്. ഫ്ലൈറ്റ് കണ്ട്രോൾ തകരാറുകൾ, ഗിയറുകൾക്കു സംഭവിച്ച സാങ്കേതിക പിഴവ്, കാബിനുള്ളിലെ പുക, ആശയവിനിമയ സംവിധാനത്തിലെ തകരാർ, വിമാനത്തിന്റെ വിൻഡ് ഷീൽഡിലുണ്ടായ തകരാർ, ടയർ പൊട്ടിത്തെറിക്കൽ, ഹൈഡ്രോളിക് ചോർച്ച തുടങ്ങി വലിയ ദുരന്തത്തിലേക്കു നയിക്കാൻ സാധ്യതയുണ്ടായിരുന്ന തകരാറുകളാണ് 2015നും 2024നും ഇടയിൽ എയർ ഇന്ത്യയുടെ 787 വിമാനങ്ങൾക്കു സംഭവിച്ചത്.
ഇത്തരം സാങ്കേതിക തകരാറുകൾ നിമിത്തം പലപ്പോഴും വിമാനം സർവീസ് മുടക്കിയതും പകരം മറ്റു വിമാനങ്ങൾ സർവീസ് നടത്തിയതും എയർ ഇന്ത്യയെ വലിയ സാന്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചതായി സിവിൽ ഏവിയേഷൻ മന്ത്രാലയം നേരത്തെ പാർലമെന്റിൽ അറിയിച്ചിരുന്നു.
തുടർന്ന് പത്തു ദിവസത്തേക്ക് എയർ ഇന്ത്യയുടെ എല്ലാ ഡ്രീംലൈനർ വിമാനങ്ങളും നിലത്തിറക്കുകയും ബോയിംഗ് കന്പനിയുടെ നേതൃത്വത്തിൽ നവീകരണങ്ങൾ നടത്തുകയും ചെയ്തു.
ഈ സാങ്കേതികപ്പിഴവുകൾക്കും സാന്പത്തിക പ്രതിസന്ധികൾക്കുമിടയിലാണ് കേന്ദ്രസർക്കാർ സ്ഥാപനമായിരുന്ന എയർ ഇന്ത്യ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതും കന്പനിയെ മറ്റൊരു തലത്തിലേക്കു നയിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതും. എങ്കിലും കാലപ്പഴക്കവും സാങ്കേതികപ്പിഴവുകളും വിമാനത്തെ പിന്തുടർന്നുകൊണ്ടേയിരുന്നു.
ആശ്വാസ വാക്കുകളുമായി പ്രധാനമന്ത്രി
അഹമ്മദാബാദ്: ദുരന്തഭൂമിയിൽ ആശ്വാസവാക്കുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ രാവിലെ സർദാർ പട്ടേൽ വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി നേരേ അപകടസ്ഥലത്തേക്ക് എത്തുകയായിരുന്നു.
വിമാനം തകർന്ന സ്ഥലത്ത് 20 മിനിറ്റോളം ചെലവഴിച്ചു. വ്യോമയാനമന്ത്രി കെ. രാം മോഹൻ നായിഡു, ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹർഷ് സംഗ്വി എന്നിവർ അപകടത്തെക്കുറിച്ച് പ്രധാനമന്ത്രിയോടു വിശദീകരിച്ചു.
തുടർന്ന് ആശുപത്രിയിലെത്തിയ പ്രധാനമന്ത്രി അപകടത്തിൽനിന്നു രക്ഷപ്പെട്ട ഏകയാത്രക്കാരൻ വിശ്വാസ് കുമാർ രമേശുമായി സംസാരിച്ചു. പരിക്കേറ്റു ചികിത്സയിൽകഴിയുന്ന മറ്റു ചിലരെയും പ്രധാനമന്ത്രി കണ്ടു. 25 പേർ ചികിത്സയിൽ കഴിയുന്ന വാർഡിലും പ്രധാനമന്ത്രി എത്തി. ഡോക്ടർമാരുമായും പ്രധാനമന്ത്രി സംസാരിച്ചു.
വിമാനദുരന്തത്തിൽ മരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ കുടുംബാംഗങ്ങളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. വിമാനത്താവളത്തിനടുത്തുള്ള ഗുജ്സെയിലെ വീട്ടിലെത്തിയ പ്രധാനമന്ത്രി മോദി രൂപാണിയുടെ ഭാര്യ അഞ്ജലി രൂപാണിയെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചു.
“വിജയ്ഭായ് രൂപാണി തങ്ങളുടെ കൂടെ ഇല്ലെന്നതു സങ്കൽപ്പിക്കാൻ പോലും കഴിയില്ല. പതിറ്റാണ്ടുകളായി എനിക്ക് അദ്ദേഹത്തെ അറിയാം. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങിലുൾപ്പെടെ, ഒരുമിച്ച്, തങ്ങൾ തോളോടു തോൾ ചേർന്ന് പ്രവർത്തിച്ചു’’- മോദി എക്സിൽ വ്യക്തമാക്കി.
ഭാര്യയുടെ ചിതാഭസ്മം നിമജ്ജനം ചെയ്തു മടങ്ങിയ അർജുന് ദാരുണാന്ത്യം
ഭാര്യയുടെ ചിതാഭസ്മം നിമജ്ജനം ചെയ്തശേഷം ലണ്ടനിലേക്കു മടങ്ങുകയായിരുന്ന അർജുൻ പട്ടോളിയയ്ക്ക് അഹമ്മദാബാദ് വിമാനദുരന്തത്തിൽ ദാരുണാന്ത്യം. ഏതാനും ദിവസംമുന്പാണ് അർജുന്റെ ഭാര്യ ഭാരതി മരിച്ചത്.
ഗുജറാത്തിലെ അമ്രേലി ജില്ലയിലെ വാദിയ ഗ്രാമത്തിൽ തന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യണമെന്നത് ഭാരതിയുടെ ആഗ്രഹമായിരുന്നു. അതിനാണ് അർജുനെത്തിയത്. ചിതാഭസ്മം നിമജ്ജനം ചെയ്തശേഷം ലണ്ടനിലുള്ള മക്കളുടെ അടുത്തേക്കു പോകുകയായിരുന്നു അർജുൻ.
എട്ടും നാലും വയസ് പ്രായമുള്ള രണ്ടു പെണ്മക്കളാണ് ഇദ്ദേഹത്തിനുള്ളത്.
മരണത്തിന്റെ തീവാതിൽ കടന്നൊരാൾ! വിശ്വാസിനും അവിശ്വസനീയം
ടിജോ മാത്യു
മരണത്തിന്റെ തീപ്പിടിയിൽനിന്നു ചാടിക്കടക്കാനായെന്നു വിശ്വാസ്കുമാർ രമേഷിന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. “കൺമുന്നിലാണ് എല്ലാം സംഭവിച്ചത്. ഞാൻ ജീവിച്ചിരിക്കുന്നുവെന്ന് വിശ്വസിക്കാൻ ഇനിയും കഴിയുന്നില്ല’’- അഹമ്മദാബാദിലെ സിറ്റി സിവിൽ ആശുപത്രിയിൽ സുഖംപ്രാപിച്ചുവരുന്ന വിശ്വാസ് പറയുന്നു.
സഹോദരനുൾപ്പെടെ കൂടെയുണ്ടായിരുന്നവരെല്ലാം കത്തിയമർന്നപ്പോൾ വിശ്വാസിന്റെ മുന്നിൽ വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്നു, മരണത്തിൽനിന്നു ജീവിതത്തിലേക്കുള്ള വാതിൽ. ബോയിംഗ് 787 ഡ്രീംലൈനർ വിമാനത്തിന്റെ 11A സീറ്റിലായിരുന്നു നാൽപ്പതുകാരനായ വിശ്വാസ് ഇരുന്നത്.
ഇക്കോണമി ക്ലാസിലെ ആദ്യനിരയിലെ ആറു സീറ്റുകളിലൊന്നാണിത്. വിശ്വാസ് ഇരുന്നത് വിമാനത്തിന്റെ ഗാലിയോട് (അടുക്കള) ചേർന്നുള്ള വിൻഡോ സീറ്റ് എമർജൻസി വാതിലിനടുത്തായിരുന്നതും രക്ഷയായി. താൻ ഇരുന്ന ഭാഗം ഹോസ്റ്റൽ കെട്ടിടത്തിൽ ഇടിച്ചില്ലെന്നു വിശ്വാസ് പറയുന്നു.
“വിമാനം ഇടിച്ചിറങ്ങിയപ്പോൾ എന്റെ മുന്നിലെ എമർജൻസി വാതിൽ പൊട്ടിത്തുറന്നതു കണ്ടു. നൊടിയിടയിൽ ആ ഭാഗത്തുകൂടി പുറത്തേക്കു ചാടി. ഞാൻ ഇരുന്നിരുന്ന വശം ഹോസ്റ്റൽ കെട്ടിടത്തിന്റെ ഭിത്തിയോട് ചേർന്നാണ് കിടന്നത്. അതാണ് മറ്റുള്ളവർക്ക് പുറത്തുകടക്കാനാവാതിരുന്നത്. എന്നാൽ എന്റെ സീറ്റിനോടു ചേർന്ന് വിടവ് കണ്ടു. ഇതിലൂടെ പുറത്തു കടക്കാനായി.
ആളിപ്പടർന്ന തീയിൽ ഇടതുകൈക്കു പൊള്ളലേറ്റു. എങ്ങനെയോ അവിടെനിന്നും പുറത്തേക്ക് ഓടി. ഇപ്പോഴും അറിയില്ല, എങ്ങനെയാണു രക്ഷപ്പെട്ടതെന്ന്’’- വിശ്വാസ് കൂട്ടിച്ചേർത്തു. വിശ്വാസ് ഇരുന്ന വിമാനഭാഗം നിലത്തുവീണതും മരണത്തിൽനിന്നു കുതറിമാറാനുള്ള മറ്റൊരു കാരണമായി.
“പറന്നുയർന്ന് സെക്കൻഡുകൾക്കുള്ളിൽ പെട്ടെന്ന് വിമാനം നിശ്ചലമായതുപോലെ തോന്നി. പച്ചയും വെള്ളയും ലൈറ്റുകൾ തെളിഞ്ഞു.
മരിക്കാൻ പോകുകയാണെന്ന് തോന്നി, പക്ഷേ കണ്ണുകൾ തുറന്നപ്പോൾ ജീവനോടെ ഉണ്ടായിരുന്നു. ജീവിച്ചിരിപ്പുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല’’- ആശുപത്രിക്കിടക്കയിൽ തന്നെ സന്ദർശിക്കാനെത്തുന്ന മാധ്യമപ്രവർത്തകരോട് വിശ്വാസ് പറഞ്ഞുകൊണ്ടിരുന്നു.
ഗുജറാത്തിനോടു ചേർന്നുള്ള തീരദേശപട്ടണമായ ദിയു സ്വദേശിയായ വിശ്വാസിന്റെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടർമാർ പറഞ്ഞു. വിശ്വാസ് ലണ്ടനിലുള്ള ബന്ധുക്കളുമായി സംസാരിച്ചതായും ഡോക്ടർമാർ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിശ്വാസിനെ സന്ദർശിച്ചിരുന്നു.
മരണത്തെ ഒളിപ്പിച്ച ഇഷ്ടനമ്പർ
ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി തന്റെ ഭാഗ്യനമ്പറായി കൂടെക്കൂട്ടിയ അക്കം ദൗർഭാഗ്യത്തിന്റേതുകൂടിയായി. 1206 എന്ന നമ്പറായിരുന്നു രൂപാണി തന്റെ ലക്കി നമ്പറായി കരുതിയത്. സ്വന്തമാക്കിയ വാഹനങ്ങൾക്കെല്ലാം ഈ രജിസ്ട്രേഷൻ നമ്പർ ഉറപ്പാക്കി.
എന്നാൽ വിധി അതിലൊളിപ്പിച്ച ദൗർഭാഗ്യത്തെ അദ്ദേഹം അറിയാതെപോയി. അദ്ദേഹത്തിന്റെ മടക്കമില്ലാത്ത യാത്രയുടെ തീയതിയായും ഈ നമ്പർ മാറിയി, ജൂൺ 12 (12/06).
ജന്മനാടായ രാജ്കോട്ടിൽ 1206 എന്ന വാഹന രജിസ്ട്രേഷൻ നമ്പർ കാണുമ്പോഴേ രൂപാണിയുടെ കാർ ആളുകൾക്ക് തിരിച്ചറിയാൻ കഴിയുമായിരുന്നു.
എയർ ഇന്ത്യ വിമാനത്തിൽ ലണ്ടനിൽ താമസിക്കുന്ന മകൾക്കരികിലേക്കു പോകുകയായിരുന്നു രൂപാണി. അവിടെയുണ്ടായിരുന്ന ഭാര്യ അഞ്ജലി ബെന്നിനൊപ്പം തിരികെ വരാനായിരുന്നു തീരുമാനം. എന്നാൽ വിധി മറ്റൊന്നായി. ഇന്നലെ രാവിലെ അഞ്ജലി ബെൻ ലണ്ടനിൽനിന്നു ഗാന്ധിനഗറിൽ എത്തി.
കുക്കി, മെയ്തെയ് വ്യത്യാസമില്ലാതെ അവര്‍ ഒന്നിച്ചു ജോലി ചെയ്തു; മരണത്തിലും പിരിയാതെ...
ഇംഫാൽ: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ട വിമാനജീവനക്കാരില്‍ രണ്ടുപേര്‍ വംശീയ കലാപം മുറിവേല്‍പ്പിച്ച മണിപ്പുരില്നിന്നുള്ളവര്.
എയര്‍ ഹോസ്റ്റസുമാരായ നംഗ്തോയ് ശര്‍മ കോങ്ബ്രയ്ലാത്പം (22), ലാനൂംതെം സിംഗ്സണ് (26) എന്നിവരാണു മരിച്ച മണിപ്പുര്‍ സ്വദേശികളായ കാബിന് ക്രൂ അംഗങ്ങള്‍. ഇവരുള്‍പ്പെടെ പത്തു ജീവനക്കാരാണ് ദുരന്തത്തില്‍ കൊല്ലപ്പെട്ടത്.
നംഗ്തോയ് ശര്‍മ മെയ്തെയ് വിഭാഗത്തിലും കാംഗ്പോക്പി ജില്ലയില്‍നിന്നുള്ള ലാനൂംതെം സിംഗ്സണ് കുക്കി വിഭാഗത്തിലും പെട്ടവരാണ്. ദുരന്തവാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ബന്ധുക്കളും നാട്ടുകാരുമെല്ലാം നംഗ്തോയ് ശർമയുടെ വീട്ടിലെത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ ഒമ്പതിനാണ് നംഗ്തോയ് അവസാനമായി വീട്ടുകാരോടു സംസാരിച്ചത്.
നിർധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ലാനൂംതെം സിംഗ്ണ്. അച്ഛൻ വർഷങ്ങൾക്കുമുന്‍പ് മരിച്ചുപോയതിനാൽ അമ്മ ഏറെ കഷ്ടപ്പെട്ടാണ് ലാനൂംതെമിനെയും മൂന്നു സഹോദരങ്ങളെയും വളർത്തിയത്.
മൂത്ത സഹോദരനു ജോലിയൊന്നുമില്ല. രോഗബാധിതനുമാണ്. ഇളയ രണ്ടു സഹോദരങ്ങൾ സ്കൂളിൽ പഠിക്കുകയാണ്. നേരത്തെ ഇംഫാലിലെ രാജ്ഭവനടുത്ത് ഓൾഡ് ലാംബുലെനിൽ താമസിച്ചിരുന്ന ഇവരുടെ കുടുംബം വംശീയ കലാപത്തെത്തുടര്‍ന്ന് കാംഗ്പോക്പിയിലേക്കു പലായനം ചെയ്തിരുന്നു.
ഇറാനെതിരായ ഇസ്രേലി ആക്രമണം ; സിപിഎം അപലപിച്ചു
ന്യൂഡൽഹി: ഇറാനെതിരേ ഇസ്രയേൽ നടത്തിയ ആക്രമണത്തെ അപലപിച്ച് സിപിഎം. പശ്ചിമേഷ്യൻ രാജ്യങ്ങൾക്കെതിരേ സ്വന്തം താത്പര്യപ്രകാരം ആക്രമണം അഴിച്ചുവിടുന്ന ഇസ്രയേൽ ഒരു ‘തെമ്മാടി’ രാഷ്ട്രത്തെപ്പോലെയാണു പെരുമാറുന്നതെന്ന് സിപിഎം വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തി. മാസങ്ങൾക്കുമുന്പേ പദ്ധതിയിട്ട ആക്രമണമാണ് ഇപ്പോൾ നടത്തിയത്.
പശ്ചിമേഷ്യൻ മേഖലകളിൽ ആധിപത്യം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇസ്രയേൽ ഇത്തരം ആക്രമണങ്ങൾ അഴിച്ചുവിടുന്നത്. അമേരിക്കൻ പിന്തുണയില്ലാതെ ഇതു സാധ്യമാകില്ലെന്നും സിപിഎം ആരോപിച്ചു.
ഇസ്രയേൽ ആക്രമണത്തെ അപലപിക്കുന്നതിന് ഇന്ത്യൻ സർക്കാർ തയാറാകണം. സൈനിക നടപടികൾ അവസാനിപ്പിക്കുന്നതിനുള്ള ഇടപെടലുകൾ കേന്ദ്രസർക്കാർ നടത്തണം. അതോടൊപ്പം ഐക്യരാഷ്ട്ര സഭയിൽ പലസ്തീനെ അനുകൂലിച്ച് വോട്ട് ചെയ്യുന്നതിൽനിന്ന് ഇന്ത്യ വിട്ടുനിന്നത് അങ്ങേയറ്റം ഖേദകരമാണെന്നും ഇസ്രയേലിനുള്ള ബിജെപി സർക്കാരിന്റെ മൗന പിന്തുണ അവസാനിപ്പിക്കാൻ തയാറാകണമെന്നും സിപിഎം ആവശ്യപ്പെട്ടു.
അഹമ്മദാബാദിൽ വിമാനം തകർന്ന് 241 മരണം
അഹമ്മദാബാദ്: അഹമ്മദാബാദിൽ വിമാനം തകർന്ന് 241 മരണം. അഹമ്മദാബാദിൽനിന്ന് ലണ്ടൻ ഗാറ്റ്വിക്കിലേക്കു പുറപ്പെട്ട വിമാനമാണ് തകർന്നത്. സർദാർ വല്ലഭ്ഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമാണ് അപകടം.
വിമാനത്തിൽ 230 യാത്രക്കാരിൽ 169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷുകാർ, ഏഴു പോർച്ചുഗീസുകാർ, ഒരു കനേഡിയൻ പൗരനും ഉണ്ടായിരുന്നു. വിമാനത്തിലുണ്ടായിരുന്നത് രണ്ടു പൈലറ്റുമാരും 10 ക്രൂ അംഗങ്ങളുമാണ്.
യാത്രക്കാരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും പത്തനംതിട്ട സ്വദേശിനി രഞ്ജിത ആർ. നായരും പത്തു കുട്ടികളും രണ്ടു പിഞ്ചുകുഞ്ഞുങ്ങളും ഉണ്ടായിരുന്നു. അപകടത്തിൽനിന്ന് രക്ഷപ്പെട്ടത് ഒരേയൊരാൾ മാത്രമാണ്. വിമാനം പതിച്ച കെട്ടിടത്തിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചു.
►മൃതദേഹങ്ങൾ കത്തിക്കരിഞ്ഞനിലയിൽ, തിരിച്ചറിയാൻ ഡിഎൻഎ പരിശോധന
►വിമാനം തകർന്നുവീണ് നിരവധി കെട്ടിടങ്ങൾക്കു തീപിടിച്ചു
►വിമാനം താഴേക്കു പതിച്ചത് 600-800 അടി ഉയരത്തിൽ എത്തിയശേഷം
►വീണത് മെഡിക്കൽ വിദ്യാർഥികളുടെ ഹോസ്റ്റലിനു മുകളിൽ
►അപകടത്തിൽപ്പെട്ടത് 2014 മുതൽ എയർ ഇന്ത്യ പറത്തുന്ന വിമാനം
►വിമാനം പറത്തിയത് പരിചയസന്പന്നരായ പൈലറ്റുമാർ
►അപകടത്തിനു തൊട്ടുമുന്‍പ് പൈലറ്റ് അപായസന്ദേശം അയച്ചു
►അപകടകാരണം വിമാനത്തിൽ പക്ഷി ഇടിച്ചതാകാമെന്നു സംശയം
►ദുരന്തമുഖത്ത് രക്ഷാപ്രവർത്തകരായി മലയാളികളും
►മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം ടാറ്റാ ഗ്രൂപ്പ് നൽകും
►അപകടസ്ഥലം സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
►ലോകനേതാക്കൾ അനുശോചിച്ചു
വിശ്വാസിന്റേത് അദ്ഭുത രക്ഷപ്പെടൽ
അഹമ്മദാബാദ്: രാജ്യത്തെ അഗാധ ദുഃഖത്തിലാഴ്ത്തിയ അപകടത്തിനിടെയും വിശ്വാസ്കുമാർ രമേഷിനെ (40) ജീവനോടെ കണ്ടെത്തിയത് ആശ്വാസമായി. 11എ സീറ്റിൽ യാത്ര ചെയ്തിരുന്നയാളാണ് ബ്രിട്ടീഷ് പൗരനും ഇന്ത്യൻ വംശജനുമായ വിശ്വാസ്.
മുഖത്തും കാലിലും നെഞ്ചിലും പരിക്കേറ്റ വിശ്വാസ് അഹമ്മദാബാദിലെ സിറ്റി സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ രാത്രി വിശ്വാസിനെ സന്ദർശിച്ചു.
യാത്രക്കാരിൽ ഒരാൾപോലും ജീവനോടെ ഉണ്ടാകില്ലെന്നു കരുതിയ സന്ദർഭത്തിലാണ് ഏവരെയും അദ്ഭുതപ്പെടുത്തി വിശ്വാസ്കുമാർ രക്ഷാപ്രവർത്തകർക്കിടയിലേക്കു നടന്നെത്തിയത്. ലണ്ടൻ യാത്രയിൽ ഒപ്പമു ണ്ടായിരുന്ന സഹോദരൻ അജയ്കുമാർ (45) അപകട ത്തിൽ മരിച്ചു.
തെരഞ്ഞെടുപ്പു രേഖകളുടെ പൊതുപരിശോധനയ്ക്ക് കേന്ദ്രം തടയിട്ടെന്ന് കോണ്‍ഗ്രസ്
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് രേഖകളുടെ പൊതുപരിശോധനയ്ക്ക് ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാർ നിശബ്ദമായി തടയിട്ടുവെന്ന് കോണ്‍ഗ്രസ് നേതാവ് പവൻ ഖേര. ഹരിയാന തെരഞ്ഞെടുപ്പിന്റെ രേഖകൾ കൈമാറണമെന്നുള്ള ഹൈക്കോടതി ഉത്തരവ് കേന്ദ്രം നടപ്പിലാക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു പവൻ ഖേരയുടെ ആരോപണം.
ഹരിയാന തെരഞ്ഞെടുപ്പിന്റെ സിസിടിവി ദൃശ്യങ്ങളും 17സി റിക്കാർഡുകളും (ആകെ വോട്ടർമാർ, പോൾ ചെയ്ത വോട്ടുകൾ തുടങ്ങിയ വിവരങ്ങൾ അടങ്ങുന്ന തെരഞ്ഞെടുപ്പ് വിശദാംശങ്ങളുടെ രേഖ) കൈമാറണമെന്നു കഴിഞ്ഞ വർഷം ഡിസംബർ ഒന്‍പതിന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ഉത്തരവിട്ടുവെന്ന് പവൻ ഖേര ചൂണ്ടിക്കാട്ടി.
ഇതിനുശേഷം എല്ലാ രേഖകളുടെയും പരിശോധന അനുവദിക്കുന്നത് ഭരണനിർവഹണത്തിൽ ബുദ്ധിമുട്ടാകുമെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമമന്ത്രാലയത്തിനു കത്തെഴുതിയിരുന്നുവെന്നും ഡിസംബർ 20നു തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യപ്പെട്ടുവെന്നും പവൻ ഖേര പറഞ്ഞു.
ഭേദഗതിയെത്തുടർന്നു നേരത്തേ എല്ലാ തരത്തിലുമുള്ള രേഖകളും പൊതുജനങ്ങൾക്ക് പരിശോധിക്കാമെന്നതിൽനിന്നു ‘നിയമത്തിൽ പ്രതിപാദിക്കുന്ന രേഖകൾ’ മാത്രം പൊതുജനങ്ങൾക്ക് പരിശോധനയ്ക്കായി നൽകും എന്ന രീതിയിലേക്ക് നിയമം മാറി.
ഇതിനെത്തുടർന്നു നിയമത്തിൽ പ്രതിപാദിക്കുന്ന രേഖകളിൽനിന്ന് സിസിടിവി ദൃശ്യങ്ങളും വീഡിയോ റിക്കാർഡിംഗുകളും മറ്റു ഇലക്ട്രോണിക് തെളിവുകളും ഇല്ലാതായെന്നും കോടതിവിധി വന്നതിനു 11 ദിവസത്തിനുള്ളിലാണ് ഈ ഭേദഗതി ഉണ്ടായിട്ടുള്ളതെന്നും കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.
ആഗോള ലിംഗ സമത്വ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 131
ന്യൂഡൽഹി: ലോക സാന്പത്തിക ഫോറം തയാറാക്കിയ ഈ വർഷത്തെ ആഗോള ലിംഗ അന്തര സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 131-ാമത്. കഴിഞ്ഞ വർഷത്തേതിൽനിന്ന് രണ്ടു സ്ഥാനം താഴെ.
തുല്യതാ സ്കോറിൽ 100ൽ 64 മാത്രം സ്കോർ ചെയ്ത ഇന്ത്യ ദക്ഷിണേഷ്യയിൽത്തന്നെ ഏറ്റവും മോശം സ്കോർ ചെയ്ത രാജ്യങ്ങളിലൊന്നാണെന്ന് റിപ്പോർട്ടിൽ വ്യക്തമാകുന്നു. 148 രാജ്യങ്ങളുടെ സന്പദ്ഘടനയെ ആസ്പദമാക്കിയുള്ള സൂചികയിൽ ഐസ്ലൻഡ് ഒന്നാംസ്ഥാനം നിലനിർത്തിയപ്പോൾ പാക്കിസ്ഥാനാണ് ഏറ്റവും പിന്നിൽ.
സാന്പത്തിക പങ്കാളിത്തവും അവസരവും, വിദ്യാഭ്യാസനേട്ടം, ആരോഗ്യവും അതിജീവനവും, രാഷ്ട്രീയ ശക്തീകരണം എന്നീ നാല് പ്രധാന ഉപസൂചികകൾ പ്രകാരമാണ് ആഗോള ലിംഗ അന്തര സൂചിക തയാറാക്കിയിട്ടുള്ളത്.
100 എന്നുള്ള സ്കോർ പൂർണ ലിംഗ സമത്വം കൈവരിച്ചുവെന്നു കണക്കിലാക്കുന്പോൾ ഇന്ത്യക്ക് 64.4 സ്കോർ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. സ്ഥാനത്തിൽ താഴെ പതിച്ചുവെങ്കിലും കഴിഞ്ഞ വർഷത്തേതിനേക്കാൾ ഇന്ത്യ ഈ വർഷം 0.3 സ്കോർ അധികം നേടിയിട്ടുണ്ട്.
സാന്പത്തിക പങ്കാളിത്തത്തിലും അവസരത്തിലും, വിദ്യാഭ്യാസ നേട്ടത്തിലും കഴിഞ്ഞ വർഷത്തേക്കാൾ ഇന്ത്യയിൽ ലിംഗ അസമത്വം കുറഞ്ഞിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
സാക്ഷരതയിലെയും ഉന്നത വിദ്യാഭ്യാസത്തിലുമുള്ള സ്ത്രീകളുടെ ഉയർന്ന പങ്കാളിത്തമാണ് വിദ്യാഭ്യാസ നേട്ടത്തിൽ ഇന്ത്യക്ക് കഴിഞ്ഞ വർഷത്തേക്കാൾ മികച്ച സ്കോർ നേടാൻ കഴിഞ്ഞതിന്റെ കാരണം.
2025ൽ പാർലമെന്റിലെയും മന്ത്രിസഭകളിലെയും സ്ത്രീ പങ്കാളിത്തത്തിൽ കുറവ് വന്നതിനാൽ രാഷ്ട്രീയ ശക്തീകരണത്തിന്റെ തുല്യതാ സ്കോറിലും ഇന്ത്യക്ക് ഈ വർഷം കുറവു വന്നിട്ടുണ്ട്.
ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ളത് 24-ാം സ്ഥാനം കരസ്ഥമാക്കിയ ബംഗ്ലാദേശാണ്. കഴിഞ്ഞ വർഷത്തേതിൽനിന്ന് 75 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ബംഗ്ലാദേശ് 24-ാം സ്ഥാനത്തെത്തിയത്.
അപകടത്തിൽപെട്ടത് 2014 മുതൽ എയർ ഇന്ത്യ പറത്തുന്ന വിമാനം
ന്യൂഡൽഹി: അമേരിക്കയിലെ ബോയിംഗ് കന്പനി നിർമിച്ച 787-8 ഡ്രീംലൈനർ വിമാനം ലോകത്തിലെ ഏറ്റവും സുരക്ഷിത യാത്രാവിമാനങ്ങളിലൊന്നായിട്ടാണ് കരുതപ്പെടുന്നത്.
2012 മുതലാണ് എയർ ഇന്ത്യ ഡ്രീംലൈനറുകൾ ഉപയോഗിക്കാൻ തുടങ്ങിയത്. അപകടത്തിൽപ്പെട്ട വിമാനം ആദ്യം പറന്നത് 2013 ഡിസംബറിലാണ്. 2024 ജനുവരിയിൽ എയർ ഇന്ത്യയുടെ സ്വന്തമായി.
ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഇന്നലെ രാവിലെ 11.14നാണ് അഹമ്മദാബാദിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. അതിനു മുന്‍പ് ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽനിന്നു ഡൽഹിയിലേക്കായിരുന്നു യാത്ര.
വെള്ളിയാഴ്ച രാത്രി 1.34ന് ഡൽഹിയിലിറങ്ങിയ വിമാനം രാവിലെ പത്തിന് അഹമ്മദാബാദിലേക്കു തിരിച്ചു. അഹമ്മദാബാദിൽനിന്നു ലണ്ടനിലെ ഗാറ്റ്വിറ്റ് വിമാനത്താവളത്തിലേക്കു പറക്കുന്നതിനു മുന്‍പായി എൻജിനിയറിംഗ്, ഫ്ലൈറ്റ് സുരക്ഷാ പരിശോധനകൾ നടത്തിയിരുന്നു.
അഞ്ച് മെഡിക്കൽ വിദ്യാർഥികളും മരിച്ചു
അഹമ്മദാബാദ്: എയർഇന്ത്യ വിമാനദുരന്തത്തിൽ അഹമ്മദാബാദിലെ ബിജെ മെഡിക്കൽ കോളജ് വിദ്യാർഥികളായ അഞ്ചു പേരും മരിച്ചു. 40 മെഡിക്കൽ വിദ്യാർഥികൾക്കു പരിക്കേറ്റു.
സർദാർ വല്ലഭ്ഭായ് പട്ടേൽ വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന വിമാനം തൊട്ടടുത്ത് മേഘാനി നഗറിൽ സ്ഥിതി ചെയ്യുന്ന ബിജെ മെഡിക്കൽ കോളജിലെ കാന്റീനിലും തുടർന്ന് സീനിയർ റെസിഡന്റ് ഡോക്ടർമാർക്കുള്ള അതുല്യം ഹോസ്റ്റലിലും ഇടിക്കുകയായിരുന്നു.
വിമാനത്തിന്റെ വാൽഭാഗം മെഡിക്കൽ കോളജ് ഹോസ്റ്റലിൽ തറഞ്ഞിരുന്നു. ഹോസ്റ്റൽ കാന്റീനിൽ വിദ്യാർഥികൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേയാണ് വിമാനം ഇടിച്ചത്. ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്ന തന്റെ മകൻ രണ്ടാം നിലയിൽനിന്നു ചാടിയാണ് രക്ഷപ്പെട്ടതെന്ന് ഹോസ്റ്റലിൽ മകനെ കാണാനെത്തിയ റാമില എന്ന വനിത പറഞ്ഞു.
ഇവിടെ മരിച്ചവരിൽ നാലു പേർ അണ്ടർ ഗ്രാജ്വേറ്റ് വിദ്യാർഥികളും ഒരാൾ പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർഥിയുമാണ്. ഉച്ചയൂണിന്റെ സമയമായിരുന്നതിനാല്‍ വിദ്യാർഥികളിൽ കൂടുതല്‍ പേരും ഭക്ഷണശാലയിലായിരുന്നു. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
വിമാനദുരന്തത്തിൽ ജീവൻ നഷ്ടമായ രണ്ടാമത്തെ ഗുജറാത്ത് മുഖ്യമന്ത്രി
അഹമ്മദാബാദ്: വിമാനദുരന്തത്തിൽ ജീവൻ നഷ്ടമായവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും. 12-ാം നന്പർ യാത്രക്കാരനായിരുന്നു ഇദ്ദേഹം.
വിമാനദുരന്തത്തിൽ മരിച്ച രണ്ടാമത്തെ ഗുജറാത്ത് മുഖ്യമന്ത്രിയാണ് വിജയ് രൂപാണി. ആറു ദശകം മുന്‍പ് അന്നത്തെ മുഖ്യമന്ത്രി ബൽവന്ത് റായ് മേത്തയും വിമാനാപകടത്തിൽ മരിച്ചിരുന്നു. ഗുജറാത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്ന മേത്ത 1965ലാണു മരിച്ചത്.
ഇന്ത്യ-പാക് യുദ്ധസമയത്ത് ഇദ്ദേഹം അഹമ്മദാബാദിൽനിന്ന് മിതാപുരിലേക്ക് ബീച്ച്ക്രാഫ്റ്റിൽ സഞ്ചരിക്കവേ പാക് വ്യോമസേനയുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. മേത്തയുടെ ഭാര്യ സരോജ്ബെൻ, സഹായികൾ, ഒരു മാധ്യമപ്രവർത്തകൻ, രണ്ടു വിമാന ജീവനക്കാർ എന്നിവർ പാക് ആക്രമണത്തിൽ കൊല്ലപ്പെട്ടു.
2009ൽ അന്നത്തെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. രാജശേഖർ റെഡ്ഢി ഹെലികോപ്റ്റർ അപകടത്തിലാണു മരിച്ചത്. നല്ലമല വനമേഖലയിലായിരുന്നു അപകടം. 2011ൽ അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ഡോർജീ ഖണ്ഡു ഹെലികോപ്റ്ററിൽ അപകടത്തിൽ മരിച്ചു. തൊട്ടടുത്ത ദിവസം 13,700 അടി ഉയരത്തിലാണ് ഖണ്ഡുവിന്റെ മൃതദേഹം കണ്ടെത്തിയത്. മോശം കാലാവസ്ഥയെത്തുടർന്നായിരുന്നു അപകടം.
ഗുജറാത്തിന്റെ 16-ാം മുഖ്യമന്ത്രി
ഗുജറാത്തിന്റെ പതിനാറാം മുഖ്യമന്ത്രിയാണ് അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച വിജയ് രൂപാണി. 2016 മുതൽ 2021 വരെ രണ്ടു ടേമിൽ രൂപാണി മുഖ്യമന്ത്രിയായിരുന്നു.
1956 ഓഗസ്റ്റ് രണ്ടിന് ബർമയിൽ (ഇന്നത്തെ മ്യാൻമർ) ജൈന ബനിയ കുടുംബത്തിലാണ് വിജയ് രൂപാണി ജനിച്ചത്. 1960ൽ കുടുംബം രാജ്കോട്ടിൽ തിരിച്ചെത്തി. എബിവിപിയുടെയും ആർഎസ്എസിന്റെയും പ്രവർത്തകനായിരുന്ന രൂപാണി 1971ൽ ജനസംഘത്തിൽ ചേർന്നു. അടിയന്തരാവസ്ഥക്കാലത്ത് 11 മാസം ജയിലിലായിരുന്നു. 1980ൽ ബിജെപി രൂപവത്കൃതമായതോടെ അതിന്റെ സജീവ പ്രവർത്തകനായി. 1996ൽ രാജ്കോട്ട് മേയറായി.
2014ൽ രാജ്കോട്ട് വെസ്റ്റ് മണ്ഡലത്തിൽനിന്ന് ഇദ്ദേഹം ആദ്യമായി നിയമസഭാംഗമായി. 2014 നവംബറിൽൽ ആനന്ദി ബെൻ പട്ടേൽ മന്ത്രിസഭയിൽ അംഗമായി.ഗതാഗതം, ജലവിതരണം, തൊഴിൽ എന്നീ വകുപ്പുകളുടെ ചുമതലയാണു ലഭിച്ചത്. 2016ൽ രൂപാണി ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്തെത്തി.
2016ൽ ആനന്ദി ബെൻ പട്ടേലിനു പകരം ഗുജറാത്ത് മുഖ്യമന്ത്രിയായി. 2017ലെ തെരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും അധികാരത്തിലെത്തിയപ്പോഴും രൂപാണിതന്നെ മുഖ്യമന്ത്രിയായി. 2021 സെപ്റ്റംബറിൽ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. തുടർന്ന് ഭൂപേന്ദ്ര പട്ടേൽ മുഖ്യമന്ത്രിയായി.
യുകെയിലുള്ള മകളെ കാണാൻ പോകവേയാണ് രൂപാണിക്കു ദാരുണാന്ത്യമുണ്ടായത്. ബിജെപി വനിതാ വിഭാഗം നേതാവ് അഞ്ജലിയാണു ഭാര്യ. മൂന്നു മക്കളുണ്ട്. ഇളയമകൻ പൂജിത് മുന്‍പ് വാഹനാപകടത്തിൽ മരിച്ചു.
ഇന്ത്യൻ വ്യോമാതിർത്തിയിലെ വിമാനദുരന്തങ്ങൾ
ന്യൂഡൽഹി: ലോകത്തിൽ വളരെ വേഗം വളരുന്ന വ്യോമ മേഖലയിൽ ഒന്നാണ് ഇന്ത്യ. സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് വിമാനയാത്ര ഏറ്റവും സുരക്ഷിത ഗതാഗതമാർഗം ആണെങ്കിലും അപകടങ്ങൾ സംഭവിക്കുന്പോൾ അത് രാജ്യാന്തരതലത്തിൽതന്നെ വലിയ ദുരന്തമായി മാറാറുണ്ട്. ഇത്തരത്തിൽ ഇന്ത്യൻ വ്യോമാതിർത്തിയിൽ നടന്ന വിമാന ദുരന്തങ്ങൾ.
അറബിക്കടൽ വിമാനാപകടം -1978
1978 ജനുവരി ഒന്നിന് ബോയിംഗ് 747 വിഭാഗത്തിൽപ്പെടുന്ന എയർ ഇന്ത്യ വിമാനം എംപറർ അശോക അറബിക്കടലിൽ തകർന്ന് വീണുണ്ടായ അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന 213 പേരും മരിച്ചു. മുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ദുബായിലേക്ക് പോകുകയായിരുന്ന വിമാനം പറന്നുയർന്ന ഉടൻ അറബിക്കടലിൽ പതിക്കുകയായിരുന്നു. ഉപകരണങ്ങളുടെ തകരാറും വിമാനത്തിന് ദിശ നഷ്ടപ്പെട്ടതുമാണ് അപകടകാരണം. അപകടത്തത്തുടർന്ന് പൈലറ്റ് പരിശീലനത്തിലും സുരക്ഷാ പരിശോധനയിലും പരിഷ്കാരങ്ങൾ ഏർപ്പെടുത്തി.
അഹമ്മദാബാദ് -1988
മുംബൈയിൽനിന്ന് അഹമ്മദാബാദിലേക്ക് പുറപ്പെട്ട ഇന്ത്യൻ എയർലൈൻസ് വിമാനം തകർന്നുണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 135 യാത്രക്കാരിൽ 133 പേരും കൊല്ലപ്പെട്ടു. മോശം കാലാവസ്ഥ കാരണം രാവിലെ 6.53നാണ് വിമാനം അപകടത്തിൽപ്പെട്ടത്. അഹമ്മദാബാദ് വിമാനത്താവളത്തിൽനിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെ ചിലോഡ കൊട്ടാർപൂർ ഗ്രാമത്തിനടുത്തുള്ള നെൽവയലിൽ വിമാനം തകർന്നുവീഴുകയായിരുന്നു.
ബംഗളൂരു -1990
മുംബൈയിൽനിന്ന് ബംഗളൂരുവിലേക്കു പുറപ്പെട്ട ഇന്ത്യൻ എയർലൈൻസ് വിമാനം ലാൻഡിംഗിനിടെ റണ്‍വേയിൽനിന്ന് തെന്നിമാറിയതാണ് അപകടം സംഭവിച്ചത്. എയർബസിന്റെ എ 320 വിഭാഗത്തിൽപ്പെട്ട വിമാനമായിരുന്നു പൈലറ്റിന്റെ തെറ്റായ തീരുമാനത്തത്തുടർന്ന് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 146 യാത്രക്കാരിൽ 92 പേർ മരിച്ചു. ബംഗളൂരു വിമാനാപകടത്തിനു പിന്നാലെ പുതിയ വിമാന മോഡലുകൾക്കായുള്ള പൈലറ്റ് യോഗ്യത മാനദണ്ഡങ്ങൾ പുനർ മൂല്യനിർണയം നടത്താൻ വ്യോമയാന മന്ത്രാലയം തീരുമാനിച്ചു.
ചർഖി ദാദ്രി -1996
ഇന്ത്യൻ വ്യോമാതിർത്തിയിലെ ഏറ്റവും വലിയ വിമാന ദുരന്തങ്ങളിൽ ഒന്നാണ് 1996 നവംബർ 12ന് സംഭവിച്ച ഈ അപകടം. സൗദി എയർലൈൻസിന്റെ ബോയിംഗ് 747 വിമാനവും കസാക്കിസ്ഥാൻ എയർലൈൻസിന്റെ ഇലൂഷിൻ ഇൽ 76 വിമാനവും ഡൽഹിക്കു 100 കിലോമീറ്റർ പടിഞ്ഞാറ് ചർഖി ദാദ്രിക്കു മുകളിൽ പരസ്പരം കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് രണ്ട് വിമാനത്തിലുമായി ഉണ്ടായിരുന്ന 349 യാത്രക്കാരാണ്. ലോകത്തിൽതന്നെ ആകാശത്ത് വിമാനങ്ങൾ പരസ്പരം കൂട്ടിയിടിച്ചുണ്ടായ ഏറ്റവും വലിയ അപകടങ്ങളിൽ ഒന്നാണിത്. വ്യോമഗതാഗത നിർദേശങ്ങൾ കൃത്യമായി പാലിക്കാതിരുന്നതാണ് അപകടകാരണം. ആശയവിനിമയ തകരാറും അപകടത്തിലേക്ക് നയിച്ചു.
പാറ്റ്ന -2000
അലയൻസ് വിമാനം ആൾതാമസമുള്ള എസ്റ്റേറ്റിനു മുകളിൽ തകർന്നുവീണായിരുന്നു അപകടം. വിമാനത്തിലുണ്ടായിരുന്ന 55 യാത്രക്കാരും പ്രദേശവാസികളായ അഞ്ചുപേരും അപകടത്തിൽ മരിച്ചു. 2000 ജൂലൈ 17നായിരുന്നു സംഭവം.
മംഗലാപുരം -2010
2010 മേയ് 22ന് ദുബായിൽനിന്ന് മംഗലാപുരത്തേക്കു പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡ് ചെയ്യുന്പോൾ റണ്‍വേയിൽനിന്നു തെന്നിമാറിയാണ് അപകടമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന 166 പേരിൽ 158 പേർ മരിച്ചു. ടേബിൾ ടോപ് റണ്‍വേയിൽ ലാൻഡ് ചെയ്യുന്നതിൽ പൈലറ്റ് എടുത്ത തെറ്റായ തീരുമാനമാണ് അപകടത്തിലേക്കു നയിച്ചത്. റണ്‍വേയിൽനിന്ന് തെന്നിമാറിയ വിമാനം കുന്നിൻചെരുവിലേക്കു പതിക്കുകയായിരുന്നു. ഈ അപകടത്തിനുശേഷമാണ് അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ ലാൻഡിംഗ് പ്രോട്ടോകോൾ വ്യോമയാന മന്ത്രാലയം അവതരിപ്പിച്ചത്.
കോഴിക്കോട്-2020
കേരളത്തെ ഞെട്ടിച്ച അപകടം. കോവിഡ് 19 പകർച്ചവ്യാധി സമയത്ത് മറ്റു രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ സ്വദേശത്തേക്ക് എത്തിക്കുന്നതിനുള്ള വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായിരുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ 1344 നന്പർ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
കാബിൻ ക്രൂ ഉൾപ്പെടെ 190 യാത്രക്കാരുമായി 2020 ഓഗസ്റ്റ് ഏഴിന് ദുബായിൽനിന്നു പുറപ്പെട്ട വിമാനം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ റണ്‍വേ വിട്ട് കുന്നിൻചെരുവിലേക്ക് മറിയുകയായിരുന്നു. രണ്ട് പൈലറ്റുമാർ ഉൾപ്പെടെ 21 പേർ അപകടത്തിൽ മരിച്ചു.
ശക്തമായ മഴയത്ത് ടേബിൾ ടോപ് റണ്‍വേയിൽ കാഴ്ച വ്യക്തമല്ലാതിരുന്നിട്ടും വിമാനം ലാൻഡ് ചെയ്യാൻ പൈലറ്റ് എടുത്ത തീരുമാനം അപകടത്തിലേക്കു നയിച്ചു എന്നാണ് കണ്ടെത്തൽ. രണ്ടുതവണ ലാൻഡിംഗ് ശ്രമം നടത്തി പരാജയപ്പെട്ടശേഷം മൂന്നാമതു നടത്തിയ ശ്രമത്തിലാണ് അപകടമുണ്ടായത്.
മെഡിക്കൽ കോളജ് പരിസരത്ത് ചിതറിത്തെറിച്ച് അവശിഷ്ടങ്ങൾ
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന് നിമിഷങ്ങൾക്കകം തകർന്നുവീണ എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനർ എയർക്രാഫ്റ്റിന്റെ അവശിഷ്ടങ്ങൾ ഹോസ്റ്റലിലും ബിജെ മെഡിക്കൽ കോളജിലെ ഡോക്ടർമാർ താമസിക്കുന്ന ക്വാർട്ടേഴ്സിന്റെ പരിസരത്തും കണ്ടെത്തി. അവശിഷ്ടങ്ങൾക്കിടയിൽ കത്തിക്കരിഞ്ഞ മൃതദേഹങ്ങളും ചിതറിക്കിടക്കുന്നതിന്റെ ദൃശ്യങ്ങൾ അപകടത്തിനുശേഷം പ്രചരിച്ച വീഡിയോകളിലുണ്ട്.
വിമാനം തകർന്നുവീണ സ്ഥലത്തിന് ചുറ്റുമുള്ള പ്രദേശം നിബിഡമായ ജനവാസകേന്ദ്രമാണ്. അപകടത്തിനു തൊട്ടുപിന്നാലെ, പ്രദേശത്തുനിന്നു മൃതദേഹങ്ങൾ പുറത്തെടുക്കാനും ജീവനോടെയുള്ളവരെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.
13.39ന് പറന്നുയർന്ന വിമാനം ഉടനെ ഹോസ്റ്റലിന്റെയും ബിജെ മെഡിക്കൽ കോളജ് ആൻഡ് സിവിൽ ഹോസ്പിറ്റലിലെ ഡോക്ടർമാർ താമസിക്കുന്ന ക്വാർട്ടേഴ്സിന്റെയും മുകളിലേക്കു പതിക്കുകയായിരുന്നു.
നിലം പതിക്കുന്നതിനു മുൻപ് വിമാനം വളരെ താഴ്ന്നാണു പറന്നിരുന്നതെന്നു ഹരേഷ് ഷാ എന്ന ദൃക്സാക്ഷി പറയുന്നു. കെട്ടിടത്തിലേക്കു വീണയുടനെ വലിയൊരു പൊട്ടിത്തെറിയുടെ ശബ്ദം കേട്ടുവെന്നും തുടർന്ന് വിമാനത്തിനും കെട്ടിടത്തിനും തീപിടിച്ചുവെന്നും ഷാ കൂട്ടിച്ചേർത്തു.
പ്രദേശവാസികളാണ് ആദ്യം സ്ഥലത്തേക്ക് ഓടിയെത്തുകയും രക്ഷാപ്രവർത്തനത്തിനു തുടക്കം കുറിക്കുകയും ചെയ്തത്. ഹോസ്റ്റലിന്റെ ഊണുമുറിയിലേക്കാണ് വിമാനം വീണത്. മുറിയിലുണ്ടായിരുന്നവരിൽ ആഘാതത്തിൽ പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റിയെന്നു മറ്റൊരു ദൃക്സാക്ഷി പറഞ്ഞു.
കോളജിന്റെ പരിസരത്ത് നിർത്തിയിട്ടിരുന്ന കാറുകളുൾപ്പെടെയുള്ള നിരവധി വാഹനങ്ങളും കത്തിനശിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിൽ സൈന്യത്തോടൊപ്പം ബിഎസ്എഫും സ്റ്റേറ്റ് റിസർവ് പോലീസും ലോക്കൽ പോലീസും പങ്കെടുത്തു.
സഞ്ജയ് ഗാന്ധി മുതൽ വിജയ് രൂപാണി വരെ
വിമാന-ഹെലികോപ്റ്റർ അപകടങ്ങളിൽ രാജ്യത്തിനു നഷ്ടമായത് നിരവധി നേതാക്കളെയാണ്. ഈ പട്ടികയിൽ ഒടുവിലത്തെയാളാണു ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി.
കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മകനുമായ സഞ്ജയ് ഗാന്ധിയാണ് ആദ്യത്തേത്. 1980 ജൂണ്‍ 23ന് സഞ്ജയ് ഗാന്ധി പറത്തിയ ഡൽഹി ഫ്ലൈയിംഗ് ക്ലബ്ബിന്റെ പുതിയ വിമാനം നിയന്ത്രണം നഷ്പ്പെട്ടു തകർന്നുവീഴുകയായിരുന്നു.
മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മാധവറാവു സിന്ധ്യയുടെ മരണവും വിമാനാപകടത്തിലാണ്. 2001 സെപ്റ്റംബർ 30ന് ഉത്തർപ്രദേശിലെ മെയിൻപുരിക്കടുത്ത് മാധവറാവു സിന്ധ്യ സഞ്ചരിച്ച വിമാനം വയലിൽ തകർന്നുവീഴുകയായിരുന്നു. നാലു മാധ്യമപ്രവർത്തകരടക്കം എട്ടുപേരാണ് അന്നു മരിച്ചത്. കനത്ത മഴയെത്തുടർന്ന് മോശം കാലാവസ്ഥയിൽ വിമാനം തകർന്നുവീഴുകയായിരുന്നു.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന വൈ. എസ്. രാജശേഖര റെഡ്ഢി 2009 സെപ്റ്റംബർ മൂന്നിന് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു. ആന്ധ്രയിലെ ചിറ്റൂരിലെ ഗ്രാമങ്ങൾ സന്ദർശിക്കാൻ യാത്ര ചെയ്യവെ മോശം കാലാവസ്ഥയിൽ വനമേഖലയിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. നല്ലമല വനത്തിലെ കുന്നിൻമുകളിൽനിന്നാണു മൃതദേഹം കണ്ടെത്തിയത്.
12-ാം ലോക്സഭയുടെ സ്പീക്കറും ടിഡിപി നേതാവുമായിരുന്ന ജിഎംസി ബാലയോഗി 2002 മാർച്ച് മൂന്നിന് ആന്ധ്രപ്രദേശിൽ ഹെലികോപ്റ്റർ തകർന്നുവീണ് മരിച്ചു. ബെൽ 206 ഹെലികോപ്റ്ററിന്റെ പൈലറ്റും ബാലയോഗിയുടെ സ്റ്റാഫും മരിച്ചിരുന്നു.
അരുണാചൽപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ഡോർജി ഖണ്ഡു 2011 ഏപ്രിൽ 30ന് സേല പാസിന് സമീപം ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു.
കോൺഗ്രസ് നേതാവായിരുന്ന എസ്. മോഹൻ കുമാരമംഗലം 1973 മേയ് 31ന് ഡൽഹിക്കു സമീപം വിമാനാപകടത്തിൽ മരിച്ചു.
ഹരിയാന മന്ത്രിമാരായിരുന്ന ഒ.പി. ജിൻഡാലും സുരേന്ദ്ര സിംഗും 2005 ൽ ഉത്തർപ്രദേശിലെ സഹാറൻപൂരിനടുത്ത് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു.
രാഷ്ട്രീയ നേതാക്കൾക്കുപുറമെ മറ്റു ചില പ്രമുഖ വ്യക്തിത്വങ്ങളെയും ആകാശദുരന്തത്തിൽ രാജ്യത്തിനു നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിൽ പ്രമുഖ വ്യക്തിത്വമാണ് ജനറൽ ബിപിൻ റാവത്ത്. രാജ്യത്തെ ആദ്യത്തെ സംയുക്ത സേനാ മേധാവിയായിരുന്ന ജനറൽ ബിപിൻ റാവത്ത് 2021 ഡിസംബർ എട്ടിന് തമിഴ്നാട്ടിലെ കൂനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണു മരിച്ചത്. അദ്ദേഹത്തെക്കൂടാതെ ഭാര്യ മധുലിക റാവത്തും പത്ത് സായുധസേനാംഗങ്ങളും മരിച്ചിരുന്നു.
ഇന്ത്യയുടെ പ്രശസ്തനായ ആണവ ശാസ്ത്രജ്ഞൻ ഹോമി ബാബ മരിച്ചത് 1966 ജനുവരി 24ന് സ്വിസ് ആൽപ്സിലെ മോണ്ട് ബ്ലാങ്ക് പർവതത്തിൽ എയർ ഇന്ത്യ വിമാനം തകർന്നുണ്ടായ അപകടത്തിലാണ്. മുംബൈയിൽനിന്നു ലണ്ടനിലേക്കു പോയ ഈ വിമാനത്തിലെ 117 യാത്രക്കാരും മരിച്ചിരുന്നു.
ഇന്ത്യയുടെ ആണവ പദ്ധതികളുടെ പിതാവെന്ന് അറിയപ്പെടുന്ന ഹോമി ബാബയുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിനു പിന്നിൽ അമേരിക്കൻ ചാരസംഘടനയായ സിഐഎയാണെന്ന് ആരോപണമുയർന്നിരുന്നു. പൈലറ്റും എയർട്രാഫിക് കൺട്രോളുമായുള്ള ആശയവിനിമയ തകരാണ് അപകടത്തിലേക്കു നയിച്ചതെന്ന് പിന്നീട് കണ്ടെത്തി.
പ്രശസ്ത ദക്ഷിണേന്ത്യൻ ചലച്ചിത്രതാരം സൗന്ദര്യ 2004 ഏപ്രിൽ 17ന് ബംഗളൂരുവിനടുത്ത് ചെറുവിമാനം തകർന്നു മരിച്ചു.
തകർന്നുവീണത് ബോയിംഗിന്റെ ‘അഭിമാനം’
മുംബൈ: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ യാത്രാവിമാനമെന്നാണ് അഹമ്മദാബാദിൽ തകർന്നുവീണ ബോയിംഗ് 787-8 ഡ്രീംലൈനർ അറിയപ്പെടുന്നത്.
13,530 കിലോമീറ്റർ നിർത്താതെ പറക്കാം. അതിനാൽത്തന്നെ ഭൂഖണ്ഡാന്തര സർവീസുകൾക്കായി ആഗോളതലത്തിൽ വിമാനക്കമ്പനികൾ ഉപയോഗിക്കുന്നത് ഡ്രീംലൈനറാണ്. ഭൂപ്രകൃതിയുടെയും തടസങ്ങളുടെയും ത്രീഡി കാഴ്ച നൽകുന്ന സിന്തറ്റിക് വിഷൻ സിസ്റ്റം ഡ്രീംലൈനറിന്റെ പ്രത്യേകതയാണ്.
2011ലാണ് ബോയിംഗ് ഈയിനം വിമാനം അവതരിപ്പിച്ചത്. 14 വർഷത്തിനിടെ ബോയിംഗ് 1,182 ഡ്രീംലൈനർ വിമാനങ്ങളാണു നിർമിച്ചു കൈമാറിയിട്ടുള്ളത്. എയർ ഇന്ത്യക്കു പുറമെ, ഖത്തർ എയർവേസ്, ജപ്പാൻ എയർലൈൻസ്, ഓൾ നിപ്പോൺ എയർവേസ്, യുഎസ് എയർലൈൻസ്, അമേരിക്കൻ എയർലൈൻസ് തുടങ്ങി ലോകത്തിലെ അന്‍പതോളം മുൻനിര വിമാനക്കന്പനികൾ ഇതു സർവീസ് നടത്തുന്നു.
ഭാരം കുറഞ്ഞതും കരുത്തുറ്റതുമായ ഘടനയാണ് വിമാനക്കമ്പനികളെ ബോയിംഗ് 787-8 മോഡലുകളിലേക്ക് അടുപ്പിക്കുന്നത്. മറ്റു വിമാനങ്ങളെ അപേക്ഷിച്ച് 25 ശതമാനം വരെ ഇന്ധന ഉപയോഗം കുറവാണ് ബോയിംഗ് 787-8 ഡ്രീംലൈനര്‍ മോഡലുകള്‍ക്ക് എന്നതും ഇതിന്റെ പ്രിയം വര്‍ധിപ്പിക്കുന്നു.
സാധാരണയായി 242 മുതൽ 290 വരെ യാത്രക്കാർക്ക് ഇരിക്കാൻ കഴിയും. എയർലൈൻ കോൺഫിഗറേഷൻ അനുസരിച്ച് ഉയർന്ന ട്രാഫിക്കുള്ളതും ദീർഘദൂര റൂട്ടുകൾക്കും ഇത് അനുയോജ്യമാണ്. ഭാരം കുറഞ്ഞതും കരുത്തുറ്റതും ശബ്ദം കുറവുള്ളതുമാണ് ഡ്രീംലൈനർ.
വിശ്വാസ്യതയ്ക്കും നൂതന സുരക്ഷാ സവിശേഷതകൾക്കും പേരുകേട്ട ബോയിംഗ് 787-8 ഡ്രീംലൈനറിന് ശക്തമായ പ്രവർത്തന റെക്കോർഡുണ്ട്. ലോകമെമ്പാടുമുള്ള 425ലധികം നോൺസ്റ്റോപ്പ് റൂട്ടുകളിൽ ഉപയോഗിക്കുന്നത് ഈയിനം വിമാനങ്ങളാണ്. ദീർഘദൂര യാത്രയ്ക്ക് ഉപയോഗിക്കുന്നതായതിനാൽ സാധാരണ വിമാനങ്ങളേക്കാൾ ഏറെ സുരക്ഷാ സംവിധാനങ്ങളാണ് ഡ്രീം ലൈനറിലുള്ളത്.
14 വർഷത്തിനുള്ളിൽ 787 ഡ്രീംലൈനർ വിമാനങ്ങൾ നൂറു കോടിയിലധികം യാത്രക്കാരെ വഹിച്ചിട്ടുണ്ടെന്നാണ് ബോയിംഗ് കമ്പനി അവകാശപ്പെടുന്നത്. നൂതനമായ ഇന്റീരിയറുകൾ, വിശാലമായ കാബിനുകൾ, ഏതൊരു വൈഡ്ബോഡി കൊമേഴ്സ്യൽ ജെറ്റിലും ലഭ്യമായ ഏറ്റവും വലിയ വിൻഡോകളുള്ള മികച്ച കാഴ്ചകൾ എന്നിവയെല്ലാം ഡ്രീംലൈനറിന്റെ പ്രത്യേകതകളാണ്.
അഹമ്മദാബാദിലെ അപകടത്തിന്റെ പശ്ചാത്തലത്തിൽ ബോയിംഗിന് ഓഹരിവിപണിയിൽ വൻ തിരിച്ചടിയുണ്ടായിട്ടുണ്ട്. എട്ടുശതമാനം വരെ ഓഹരിവില ഇടിഞ്ഞു. വിമാനത്തിന്റെ സുരക്ഷയെ സംബന്ധിച്ച ആശങ്കകൾ ഉയരുന്നതിനാൽ വില്പനയെ ഇതു ബാധിച്ചേക്കാം.
അഹമ്മദാബാദ് വിമാനത്താവളത്തിൽനിന്നു എല്ലാ സാങ്കേതിക പരിശോധനകളും പൂർത്തിയാക്കി പറന്നുയർന്ന് അഞ്ചു മിനിറ്റിനകം വിമാനത്തിന് എന്തു സംഭവിച്ചുവെന്നത് ബോയിംഗ് കമ്പനി നടത്തുന്ന അന്വേഷണത്തിൽ വ്യക്തമാകും. അഹമ്മദാബാദ് അപകടത്തെക്കുറിച്ച് അറിഞ്ഞെന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരുന്നുവെന്നുമാണ് ബോയിംഗ് വക്താവ് പ്രതികരിച്ചത്.
ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിനു സംഭവിക്കുന്ന ആദ്യത്തെ വലിയ അപകടം
2011ൽ സർവീസിൽ പ്രവേശിച്ചതിനുശേഷം ബോയിംഗ് 787-8 ഡ്രീംലൈനറുമായി ബന്ധപ്പെട്ട ആദ്യത്തെ പ്രധാന ദുരന്തമാണ് അഹമ്മദാബാദിലേത്. എങ്കിലും 14 വർഷത്തെ ചരിത്രത്തിൽ ചെറിയ അപകടങ്ങളും വിമാനത്തിനുണ്ടായിട്ടുണ്ട്.
2013 ജൂലൈയിൽ ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന എത്യോപ്യൻ എയർലൈൻസിന്റെ ബോയിംഗ് 787 വിമാനത്തിന് തീപിടിച്ചതാണ് ആദ്യത്തെ അപകടം. എമർജൻസി ലൊക്കേറ്റർ ട്രാൻസ്മിറ്ററിലെ ഷോർട്ട് സർക്യൂട്ടായിരുന്നു തീപിടിത്തത്തിനു കാരണം.
ഇതേ വർഷംതന്നെ ടോക്കിയോയിൽവച്ചും ബോസ്റ്റണിൽ ജപ്പാൻ വിമാനക്കന്പനിയുടെ 787 വിമാനങ്ങളുടെ ലിഥിയം ബാറ്ററികൾ അമിതമായി ചൂടായതിനെത്തുടർന്ന് മുഴുവൻ വിമാനങ്ങളിലും ഡിസൈനിൽ മാറ്റം വരുത്തി.
കഴിഞ്ഞ വർഷം മാർച്ചിൽ ചിലിയൻ വിമാനക്കന്പനിയായ ലാതാം എയർലൈൻസിന്റെ 787 വിമാനം സിഡ്നിയിൽനിന്ന് ഓക്ലൻഡിലേക്കു യാത്ര ചെയ്യവെ ശക്തമായി കുലുങ്ങിയതിനെത്തുടർന്ന് 50 യാത്രക്കാർക്ക് പരിക്കേറ്റിരുന്നു.
പാരീസ് എയർ ഷോ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് അഹമ്മദാബാദ് ദുരന്തമെന്നത് ബോയിംഗിന് തിരിച്ചടിയാണ്. ലോകത്തിലെ ഏറ്റവും വലിയ എയർഷോകളിലൊന്നായ ഈ എയർ ഷോയിൽ ബോയിംഗും അവരുടെ യൂറോപ്യൻ എതിരാളിയായ എയർബസും നൂതന മോഡൽ വിമാനങ്ങൾ പ്രദർശിപ്പിക്കുകയും വിമാനക്കന്പനികളിൽനിന്ന് ഓർഡർ വാങ്ങിച്ചെടുക്കുകയും ചെയ്യുന്നു.
പറത്തിയത് പരിചയസന്പന്നരായ പൈലറ്റുമാർ
അഹമ്മദാബാദ്: ഗുജറാത്തിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കം തകർന്നുവീണ എയർ ഇന്ത്യ വിമാനം പറത്തിയിരുന്നത് പരിചയസമ്പന്നരായ പൈലറ്റുമാർ.
ക്യാപ്റ്റൻ സുമീത് സബർവാളും ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദറുമായിരുന്നു പൈലറ്റുമാർ. വിമാനം പറന്നയുടൻതന്നെ പൈലറ്റുമാർ അപായസന്ദേശം (മേയ് ഡേ സന്ദേശം) നൽകിയിരുന്നു. തുടർന്ന് എയർ ട്രാഫിക് കണ്‍ട്രോളിൽനിന്ന് തിരിച്ചു ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ക്യാപ്റ്റൻ സുമീത് സബർവാളും ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദറും ചേർന്ന് 9300 മണിക്കൂർ വിമാനം പറത്തി പരിചയമുള്ളവരായിരുന്നുവെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു. ക്യാപ്റ്റൻ സബർവാൾ 8200 മണിക്കൂർ വിമാനം പറത്തിയിട്ടുണ്ട്. സഹപൈലറ്റിന് 1100 മണിക്കൂർ വിമാനം പറത്തി പരിചയമുണ്ട്.
ബോയിംഗ് 787 ഡ്രീംലൈനർ വിമാനം ആദ്യമായി ഇന്ത്യയിൽ എത്തിച്ചപ്പോൾ സുമീത് സബർവാളും പൈലറ്റുമാരിൽ ഒരാളായിരുന്നു.
അഹമ്മദാബാദ്: ടേക്ക് ഓഫിനിടെ പക്ഷി ഇടിച്ചതിനെത്തുടർന്ന് ഇരു എൻജിനുകൾക്കും ഒരുപോലെ തകരാർ സംഭവിച്ചതാണ് അഹമ്മദാബാദ് വിമാനദുരന്തത്തിനു കാരണമെന്നു സംശയിക്കുന്നതായി വ്യോമയാന വിദഗ്ധർ.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ മുൻ ഡെപ്യൂട്ടി ചീഫ് ഫ്ലൈറ്റ് ഇൻസ്പെക്ടറും ബോയിംഗ് 777 വിമാനം 15 വർഷം പറത്തി പരിചയസന്പന്നനുമായ ക്യാപ്റ്റൻ സി.എസ്. രാൻധാവയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിമാനത്തിലെ ഇന്ധനം വെള്ളവുമായി കൂടിക്കലർന്നു നിയന്ത്രണസംവിധാനം തടസപ്പെടാനിടയായതും ഒരു കാരണമാകാൻ സാധ്യതയുണ്ടെങ്കിലും പക്ഷി ഇടിച്ചെന്ന സംശയത്തിനാണ് മുൻഗണനയെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പക്ഷിയോ പക്ഷിക്കൂട്ടമോ ഇടിച്ചാൽ വിമാന എൻജിനുകൾക്ക് പൂർണ തകരാർ സംഭവിച്ചേക്കാം.
അഹമ്മദാബാദ്, ആഗ്ര വിമാനത്താവളങ്ങൾ പക്ഷിശല്യം ഏറെയുള്ള വിമാനത്താവളങ്ങളാണെന്നും പക്ഷി ഇടിച്ചുള്ള അപകടങ്ങൾ ലാൻഡിംഗിനിടയിലും ടേക്ക് ഓഫിനിടയിലും പലകുറി ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വളരെ താഴ്ന്നു പ്റന്ന് എത്തിയ വിമാനം വിമാനത്താവളത്തിന് സമീപത്തുള്ള കെട്ടിടങ്ങള്‍ക്കു മുകളില്‍ ഇടിച്ചിറങ്ങുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. ടേക്ക് ഓഫിനിടെ വേണ്ട പരമാവധി വേഗത കൈവരിക്കാൻ വിമാനത്തിനായില്ലെന്നും റിപ്പോർട്ടുകളുണ്ട്.
ടേക്ക് ഓഫിനിടെ അപായസൂചന തിരിച്ചറിഞ്ഞ പൈലറ്റ് എയർട്രാഫിക് കൺട്രോൾ യൂണിറ്റിലേക്ക് ‘മേയ്ഡേ’ കോൾ നടത്തിയിരുന്നു. എന്നാൽ എയർട്രാഫിക് കൺട്രോൾ തിരിച്ചു ബന്ധപ്പെട്ടെങ്കിലും മറുപടിയുണ്ടായില്ല.
വ്യോമയാനമേഖലയിലും സമുദ്ര ഗതാഗതരംഗത്തും അടിയന്തര സഹായം ആവശ്യമുള്ള ഘട്ടങ്ങളിൽ നൽകുന്ന അപായസൂചനയാണ് ‘മേയ്ഡേ’ കോൾ. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട റേഡിയോ സിഗ്നലാണത്. ‘എന്നെ സഹായിക്കൂ ’ എന്നർഥം വരുന്ന ‘മെഡേ’ എന്ന ഫ്രഞ്ച് പദത്തിൽ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം.
1920കളിലാണ് ഈ വാക്ക് ആദ്യമായി ഉപയോഗിച്ചുതുടങ്ങുന്നത്. ഇംഗ്ലണ്ടിലെ ക്രോയ്ഡൻ വിമാനത്താവളത്തിലെ ഓഫീസറായ സ്റ്റാൻലി മോക്ക്ഫോർഡാണ് അപായസൂചന നൽകാൻ മേയ്ഡേ ഉപയോഗിച്ചുതുടങ്ങുന്നത്. അടിയന്തര ഘട്ടങ്ങളിൽ പൈലറ്റുമാർക്കും ഗ്രൗണ്ട് സ്റ്റാഫുകൾക്കും അപായസന്ദേശം നൽകാൻ എന്തെങ്കിലും വാക്ക് വേണമെന്ന് ആവശ്യം ഉയർന്നു.
അന്ന് കൂടുതലും ക്രോയ്ഡൻ വിമാനത്താവളത്തിനും പാരീസിലെ ലെ ബോർഷേ വിമാനത്താവളത്തിനുമിടയിലായിരുന്നു വ്യോമഗതാഗതം നടന്നിരുന്നത്. അതുകൊണ്ടുതന്നെ ഫ്രഞ്ച് ഭാഷയിൽനിന്നുള്ള വാക്ക് കണ്ടെത്താമെ്ന്ന ആശയം ഫെഡറിക്കിനു തോന്നി. അങ്ങനെ ‘വരൂ എന്നെ സഹായിക്കൂ’ എന്ന് അർഥമുള്ള ‘മെഡേ’ എന്ന പദത്തിൽനിന്ന് മേയ്ഡേ എന്ന പേരുണ്ടായി.
1923 ഓടെ അന്താരാഷ്ട്ര്തലത്തിൽ ഈ വാക്ക് ഉപയോഗിക്കാൻ തുടങ്ങി. ഏറ്റവും അടിയന്തര പ്രാധാന്യമുള്ള ആശയവിനിമയമായാണു മേയ്ഡേ കോളിനെ വിശേഷിപ്പിക്കുന്നത്.
ഇന്ത്യയെ ആശ്വസിപ്പിച്ച് ലോകം
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തത്തിൽ ഇന്ത്യയെ ആശ്വസിപ്പിച്ച് ലോകം. വിമാനാപകടത്തെക്കുറിച്ചുള്ള വാർത്ത ഹൃദയഭേദകമാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു. വിമാനത്തിൽ ഒരു കനേഡിയൻ പൗരനും ഉണ്ടായിരുന്നു. കനേഡിയൻ സർക്കാർ വൃത്തങ്ങൾ ഇന്ത്യയിലെ അധികൃതരെ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭനാകമായ വാർത്തയെന്നാണ് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി പ്രതികരിച്ചത്. പ്രധാനമന്ത്രി മോദിക്കും ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കും അദ്ദേഹം അനുശോചനം അറിയിച്ചു.
ദുഃഖകരമായ ഈ നിമിഷത്തിൽ ഇന്ത്യക്കും ഇന്ത്യയിലെ ജനങ്ങൾക്കുമൊപ്പം യൂറോപ്പ് ഉണ്ടെന്നു യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺ ദെർ ലെയ്ൻ പറഞ്ഞു.
യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വൊൻ, ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മക്രോൺ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്, ഐറിഷ് പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, ബംഗ്ലാദേശ് സർക്കാരിന്റെ മുഖ്യ ഉപദേശകൻ മുഹമ്മദ് യൂനുസ്, ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായക, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, ജർമൻ വിദേശകാര്യമന്ത്രി ജൊവാൻ വേഡ്പുൽ തുടങ്ങിയവരും അനുശോചനവും ഐക്യദാർഢ്യവും അറിയിച്ചു.
രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ഗുജറാത്തിലെ വിമാനദുരന്തത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഗാധ ദുഃഖം രേഖപ്പെടുത്തി. സംഭവം ഹൃദയഭേദകമാണെന്നും ദുരന്തത്തിനിരയായവരുടെ ദുഖത്തോടൊപ്പം രാജ്യം നിലകൊള്ളുന്നുവെന്നും രാഷ്ട്രപതി എക്സിൽ കുറിച്ചു. സംഭവം വാക്കുകൾകൊണ്ട് വിവരിക്കാവുന്നതിനുമപ്പുറം ഹൃദയം തകർക്കുന്നതാണെന്നും പ്രധാനമന്ത്രി മോദി പ്രതികരിച്ചു.
ലെയോ പതിനാലാമൻ മാർപാപ്പ
അഹമ്മദാബാദ് വിമാനദുരന്തത്തിൽ ലെയോ പതിനാലാമൻ മാർപാപ്പ അനുശോചിച്ചു. ദുരന്തത്തിൽ താൻ അതീവ ദുഃഖിതനാണെന്നും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനമറിയിക്കുന്നതിനൊപ്പം പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കുന്നതിനായി പ്രാർഥിക്കുന്നുവെന്നും മാർപാപ്പയുടെ സന്ദേശത്തിൽ പറയുന്നു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്
വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ അപകടങ്ങളിലൊന്നാണു അഹമ്മദാaബാദിൽ സംഭവിച്ചതെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിക്കുന്നുവെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്തെങ്കിലും സഹായം ചെയ്തുതരേണ്ടതുണ്ടെങ്കിൽ അതു ചെയ്യാമെന്ന് ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്നും വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവെ ട്രംപ് പറഞ്ഞു.
ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ
അഹമ്മദാബാദ് വിമാനദുരന്തത്തിൽ കടുത്ത ദുഃഖം പ്രകടിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ. ലണ്ടനിലേക്കു പുറപ്പെട്ട വിമാനത്തിൽ 53 ബ്രിട്ടീഷുകാരുണ്ടായിരുന്നു. സംഭവം ഹൃദയഭേദകമാണ്. വിവരങ്ങൾ അപ്പപ്പോൾ തന്നെ ലഭിക്കുന്നുണ്ടെന്ന് സ്റ്റാർമർ അറിയിച്ചു.
വസ്തുതാവിവരങ്ങൾ ലഭിക്കാനും സഹായം ലഭ്യമാക്കാനും ഇന്ത്യയിലെ പ്രാദേശിക അധികൃതരുമായി ബ്രിട്ടീഷ് സർക്കാർ ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി ഡേവിഡ് ലാമി അറിയിച്ചു. ദുരന്തത്തിൽ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺസുലേറ്റ് സേവനങ്ങൾക്കായി 020 7008 5000 എന്ന നന്പരിൽ ബന്ധപ്പെടുക.
മുഖ്യമന്ത്രി പിണറായി വിജയൻ
ഏറെ ഹൃദയഭേദകമാണ് അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ വിമാനാപകടമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മരിച്ചവരിലുണ്ടെന്നത് ദുരന്തത്തിന്റെ ആഴം കൂട്ടുന്നു. കേരളീയരെ സംബന്ധിച്ച് കൂടുതൽ വേദനാജനകമായ കാര്യമാണ് മരണപ്പെട്ടവരിൽ തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാറുമുണ്ടെന്ന വിവരം. ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
മാർ റാഫേൽ തട്ടിൽ
അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ ആഘാതത്തിൽ കഴിയുന്ന എല്ലാവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. ലണ്ടനിലേക്കു പുറപ്പെട്ട വിമാനം തകർന്നുവീണു മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. രക്ഷാപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നതിലും പരിക്കേറ്റവർക്ക് മികച്ച പരിചരണം ഉറപ്പാക്കുന്നതിലും ഭരണ സംവിധാനങ്ങൾ കാര്യക്ഷമത പ്രകടിപ്പിക്കുമെന്ന് മാർ തട്ടിൽ പ്രത്യാശ പ്രകടിപ്പിച്ചു.
സിബിസിഐ
അഹമ്മദാബാദ് വിമാനാപകടത്തിൽ ദുഃഖം രേഖപ്പെടുത്തി ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ). അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുന്നതായും പരിക്കേറ്റവർ വേഗം സുഖംപ്രാപിക്കുന്നതിനായി പ്രാർഥിക്കുന്നതായും സിബിസിഐ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഐക്യദാർഢ്യം നേരുന്നു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മശാന്തിക്കായും പരിക്കേറ്റവർക്ക് വേഗം സുഖം പ്രാപിക്കുന്നതിനുമായി പ്രാർഥിക്കുവാൻ എല്ലാ കത്തോലിക്കാ വിശ്വാസികളോടും രാജ്യത്തെ സുമനസുകളേയും സിബിസിഐ ആഹ്വാനം ചെയ്തു.
പത്തുമിനിറ്റ് വൈകി, ജീവിതത്തിലേക്കു തിരിച്ചുനടന്ന് ഭൂമി ചൗഹാൻ
അഹമ്മദാബാദ്: തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിൽ ലണ്ടനിലേക്കു പോകേണ്ടവരുടെ പട്ടികയിൽ ഭൂമി ചൗഹാനുമുണ്ടായിരുന്നു. എന്നാൽ പത്തു മിനിറ്റ് വൈകിയതോടെ ഈ യുവതിയുടെ യാത്ര മുടങ്ങുകയും അതു ജീവിതത്തിലേക്കുള്ള രക്ഷപ്പെടലായി ഭവിക്കുകയും ചെയ്തു.
ഇന്നലെ ഉച്ചയ്ക്ക് 1.30നാണ് യുവതി വിമാനത്താവളത്തിലെത്തിയത്. എന്നാൽ ഇതിനോടകം വിമാനം നീങ്ങിത്തുടങ്ങിയിരുന്നു. വിമാനാപകട വാർത്തയറിഞ്ഞു താൻ വിറയ്ക്കുകയായിരുന്നുവെന്നും തനിക്ക് സംസാരിക്കാനാകുന്നില്ലായിരുന്നുവെന്നും ഭൂമി പറഞ്ഞു.
തന്റെ ജീവൻ കാത്തുരക്ഷിച്ച ദൈവിക ഇടപെടലിന് നന്ദി പറയുന്നതായും യുവതി പറഞ്ഞു. കുടുംബസമേതം ലണ്ടനിൽ താമസിക്കുന്ന ഭൂമി ചൗഹാൻ രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം അവധിക്കു നാട്ടിലെത്തിയതായിരുന്നു. തനിച്ചാണു നാട്ടിലേക്കു പോന്നത്.
വിമാനം കൃത്യസമയത്താണെന്നും എന്നാൽ തനിക്കു കൃത്യസമയത്ത് എത്താൻ സാധിക്കാത്തതിനാൽ വിമാനം മിസായെന്നും അതിനാൽ വീട്ടിലേക്ക് മടങ്ങുകയാണെന്നും യുവതി ഭർത്താവിനെ വിളിച്ച് അറിയിച്ചിരുന്നു.
ഖുശ്ബുവിന് ജീവൻ നഷ്ടമായതു ഭർത്താവിന്റെ ജോലിസ്ഥലത്തേക്കുള്ള ആദ്യ യാത്രയിൽ
അഹമ്മദാബാദ്: വിവാഹിതയായി ആറു മാസത്തിനുശേഷം ഭർത്താവ് വിപുലിന്റെ ജോലിസ്ഥലമായ ലണ്ടനിലേക്കുള്ള ആദ്യയാത്ര ഖുശ്ബുവിന് അന്ത്യയാത്രയായി. രാജസ്ഥാനിലെ ബാലോത്ര ജില്ലയിൽനിന്നുള്ളയാളാണു 21 കാരിയായ ഖുശ്ബു.
കഴിഞ്ഞ ജനുവരിയിലായിരുന്നു ലണ്ടനിൽ ഡോക്ടറായ വിപുലുമായുള്ള വിവാഹം. വിവാഹം കഴിഞ്ഞ് രണ്ടു മാസത്തിനുശേഷം വിപുൽ ലണ്ടനിലേക്ക് മടങ്ങിയിരുന്നു. ലണ്ടനിലേക്കു പോകുന്നതിനായി അച്ഛൻ മദർസിംഗിനും അനന്തരവനുമൊപ്പമാണ് ബുധനാഴ്ച രാത്രിയിൽ ഖുശ്ബു അഹമ്മദാബാദിലെത്തിയത്.
ഒരു കുടുംബത്തിലെ അഞ്ചു പേർ ഉൾപ്പെടെ 10 രാജസ്ഥാൻകാർ മരിച്ചു
ജയ്പുർ: അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ചത് 10 രാജസ്ഥാൻ സ്വദേശികൾ. ഡോക്ടർ ദന്പതികളും മൂന്നു മക്കളും മാർബിൾ വ്യാപാരിയുടെ മക്കളും മരിച്ചവരിൽ ഉൾപ്പെടുന്നു.
ബൻസ്വാര ജില്ലക്കാരായ ഡോ. കൗമി വ്യാസ്, ഭാര്യ പ്രതിക് ജോഷി, മക്കളായ മിരായ, പ്രദ്യുത്, നകുൽ എന്നിവരാണ് മരിച്ച കുടുംബാംഗങ്ങൾ. പ്രദ്യുതും നകുലും ഇരട്ടകളാണ്.
പ്രമുഖ മാർബിൾ വ്യാപാരി സഞ്ജീവ് മോദിയുടെ മക്കളായ ശുഭും ഷാഗണും മരിച്ചവരിൽ ഉൾപ്പെടുന്നു. എംബിഎ ബിരുദധാരികളായ ഇവർ പിതാവിന്റെ ബിസിനസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയായിരുന്നു. ലണ്ടനിലേക്കു വിനോദയാത്ര പോയതായിരുന്നു ഇരുവരും.
ഡിഎൻഎ സാന്പിൾ ശേഖരണം തുടങ്ങി
അഹമ്മദാബാദ്: വിമാനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങൾ കൈമാറുന്നതിനായി അടുത്ത ബന്ധുക്കളുടെ ഡിഎൻഎ സാമ്പിൾ ശേഖരണം തുടങ്ങി.
ബിജെ മെഡിക്കൽ കോളജിലെ കസോതി ഭവനിലാണ് രക്തസാമ്പിൾ ശേഖരണ നടപടി തുടങ്ങിയത്. ഗാന്ധിനഗർ ഫോറൻസിക് ലാബിലാണ് ഡിഎൻഎ പരിശോധന നടത്തുക. ഡിഎൻഎ ഫലം ലഭിച്ചശേഷമായിരിക്കും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറുക.
കോവിഡ് വ്യാപനം; പ്രധാനമന്ത്രിയെ സന്ദർശിക്കുന്നതിനു മുന്‍പ് പരിശോധന നിർബന്ധമാക്കി
ന്യൂഡൽഹി: രാജ്യത്തു കോവിഡ് കേസുകൾ ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് മന്ത്രിമാർ ഉൾപ്പെടെയുള്ളവർക്കു കോവിഡ് പരിശോധന നിർബന്ധമാക്കി. പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലികളിൽ അദ്ദേഹത്തോടൊപ്പം വേദി പങ്കിടുന്നവർക്കും പരിശോധന നിർബന്ധമാക്കും.
7121 സജീവ കോവിഡ് കേസുകളാണ് രാജ്യത്ത് ഇന്നലെവരെ റിപ്പോർട്ട് ചെയ്തത്. കേരളത്തിലാണ് ഏറ്റവും കൂടുതൽ കേസുകളുള്ളത്. ഗുജറാത്ത്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലും വൈറസ് ബാധ ക്രമാതീതമായി ഉയർന്നിട്ടുണ്ട്.
വൈറസുകളുടെ എണ്ണം ക്രമാതീതമായി വർധിച്ചെങ്കിലും ആശങ്കപ്പെടാനില്ലെന്നും കൂടുതലും കേസുകൾ വീടുകളിൽത്തന്നെ ചികിത്സ ലഭിച്ചു ഭേദമാകുന്നതായും ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു.
ഇന്ധനചോർച്ച; ആക്സിയം-4 ദൗത്യം വീണ്ടും മാറ്റി
ന്യൂഡല്‍ഹി: ഇന്ത്യക്കാരനായ ശുഭാംശു ശുക്ല ഉള്‍പ്പെടെയുള്ളവരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കാനുള്ള ആക്സിയം-4 ദൗത്യം വീണ്ടും മാറ്റിവച്ചു.
കാലാവസ്ഥ പ്രതികൂലമായതിനെത്തുടര്ന്നായിരുന്നു ആദ്യം ദൗത്യം മാറ്റിവച്ചതെങ്കില്‍ ഇത്തവണ ഗുരുതരമായ സാങ്കേതിക പ്രശ്നം മൂലമാണു മാറ്റിയത്.
പേടകം വിക്ഷേപിക്കുന്ന ഫാല്‍ക്കണ്‍ 9 റോക്കറ്റിലെ ലിക്വിഡ് ഓക്സിജന്‍ ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ദൗത്യം മാറ്റിവച്ചത്. പരിശോധനകള്‍ തുടരുന്നുവെന്നും പുതിയ തീയതി വൈകാതെ പുറത്തുവിടുമെന്നും സ്പേസ് എക്സ് അറിയിച്ചു.
ആദ്യം മേയ് 29നായിരുന്നു ആക്സിയം പദ്ധതിയുടെ ഭാഗമായ ബഹികാശയാത്ര നിശ്ചയിച്ചിരുന്നത്. പിന്നീടത് ഈ മാസം എട്ടിലേക്കും പിന്നാലെ 10ലേക്കും 11ലേക്കും മാറ്റിവച്ചു.
നാസയുടെ മുതിര്‍ന്ന ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാന്‍സ്കി, ഹംഗറിയില്‍നിന്നുള്ള ടിബോര്‍ കാപു എന്നിവരാണ് ആക്സിയം- 4ലെ മറ്റ് അംഗങ്ങള്‍.
പ്രധാനമന്ത്രി മോദി നുണയനെന്ന് ഖാർഗെ
കൽബുർഗി: എൻഡിഎ സർക്കാരിന്റെ 11 വർഷ കാലയളവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 33 തെറ്റുകൾ ചെയ്തതായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
ഇത്രയധികം കള്ളംപറയുന്ന, ആളുകളെ കുരുക്കിലാക്കിയ, യുവാക്കളെ വഞ്ചിച്ച ഒരു പ്രധാനമന്ത്രിയെ താൻ ഇതുവരെ കണ്ടിട്ടില്ല. ഞാൻ 65 വർഷമായി രാഷ്ട്രീയത്തിലുണ്ട്. ഇദ്ദേഹത്തെപ്പോലെ ആരെയും കണ്ടിട്ടില്ല- ഖാർഗെ പറഞ്ഞു.
""പ്രധാനമന്ത്രി എല്ലാക്കാര്യത്തിലും കള്ളമാണ് പറയുന്നത്. അദ്ദേഹം പറയുന്നതൊന്നും നടപ്പാക്കിയിട്ടില്ല. ഇതേക്കുറിച്ച് ചോദിച്ചാലോ, അദ്ദേഹത്തിന് ഉത്തരമില്ല. നോട്ട് നിരോധനം, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത്, എംഎസ്പി തുടങ്ങി നിരവധി കാര്യങ്ങൾ. താൻ ജനങ്ങളോട് കള്ളം പറഞ്ഞതാണെന്നോ തെറ്റ് ചെയ്തായോ അദ്ദേഹം ഒരിക്കലും സമ്മതിച്ചിട്ടില്ല, ഒരിക്കലും അദ്ദേഹം ക്ഷമാപണം നടത്തിയിട്ടില്ല''-ഖാർഗെ കൂട്ടിച്ചേർത്തു.
എസി 20 ഡിഗ്രി സെൽഷസിൽ താഴെ പ്രവർത്തിപ്പിക്കാനാകില്ല!
ന്യൂഡൽഹി: കൊടും ചൂട് സമയത്ത് എയർ കണ്ടീഷനറുകളുടെ താപനില 20 ഡിഗ്രി സെൽഷസിനു താഴെയാക്കാൻ ആകാത്ത സ്ഥിതി വരുന്നു. എയർ കണ്ടീഷണറുകളുടെ പ്രവർത്തനത്തിന് നിയന്ത്രണം കൊണ്ടുവരാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ.
എസിയുടെ താപനില 20നും 28നും ഇടയിൽ സെൽഷസിൽ പരിമിതപ്പെടുത്താനാണു നീക്കം. അതോടെ എസി ഉപയോഗിച്ച് 20 ഡിഗ്രി സെൽഷസിനു താഴെ തണുപ്പിക്കാനോ 28 സെൽഷസിനു മുകളിൽ ചൂടാക്കാനോ കഴിയില്ല.
വൈദ്യുതിലാഭവും രാജ്യത്തിന്റെ വർധിച്ചുവരുന്ന ഊർജ ആവശ്യം നിയന്ത്രിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് കേന്ദ്ര ഊർജമന്ത്രി മനോഹർ ലാൽ ഖട്ടർ അറിയിച്ചു. വീടുകളിൽ മാത്രമല്ല, ഹോട്ടലുകളിലും കാറുകളിലെയും എസികൾക്കും നിയന്ത്രണം ബാധകമാകും.
പല വീടുകളിലും കെട്ടിടങ്ങളിലും എസികൾ 16 ഡിഗ്രി സെൽഷസിൽ വരെ പ്രവർത്തിപ്പിക്കാറുണ്ട്. ഇത് പവർ ഗ്രിഡിൽ അധികസമ്മർദം ഉണ്ടാക്കുന്നുണ്ട്.
തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ ശ്രമം: കോണ്‍ഗ്രസ്
ന്യൂഡൽഹി: യുപിഎ സർക്കാരിന്റെ കാലത്തു നടപ്പാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനാണു മോദി സർക്കാർ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ്.
പദ്ധതി ഇല്ലാതാക്കുന്നതിനായി കഴിഞ്ഞ പത്തു വർഷമായി ആവശ്യമായ ഫണ്ട് കേന്ദ്രസർക്കാർ അനുവദിക്കുന്നില്ല. ഇതിന്റെ ഫലമായി ഈ സാന്പത്തികവർഷത്തിന്റെ ആരംഭത്തിൽത്തന്നെ ആകെ അനുവദിച്ച 86,000 കോടി രൂപയിൽ 21,000 കോടി രൂപ കുടിശികയിനത്തിൽ ഗുണഭോക്താക്കൾക്കു സർക്കാർ നൽകണം.
ഇത്തരത്തിൽ കൂടുതൽ ഫണ്ട് അനുവദിക്കാതെ കുടിശിക വരുത്തി പദ്ധതി ഇല്ലാതാക്കാനാണു കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് കമ്യൂണിക്കേഷൻ വിഭാഗം ജനറൽ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ ജയ്റാം രമേശ് ആരോപിച്ചു.
മൂന്നു ഘട്ടമായി പദ്ധതി ഇല്ലാതാക്കാനാണു കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
ആദ്യഘട്ടത്തിൽ ഫണ്ട് അപര്യപ്തത നിമിത്തം ഗുണഭോക്താക്കൾക്കുള്ള വേതനം സ്തംഭിപ്പിക്കുകയും 15 ദിവസത്തിനകം കുടിശിക തീർക്കണമെന്ന വ്യവസ്ഥ നിലനിൽക്കെ ഈയിനത്തിൽ വലിയ വർധന വരുത്തുകയും ചെയ്തു.
രണ്ടാംഘട്ടം കേന്ദ്ര ധനമന്ത്രാലയത്തിന്റെ പ്രതിമാസ/പാദവാർഷിക ചെലവ് പദ്ധതി അവതരിപ്പിച്ച് ആദ്യ ആറു മാസത്തെ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പിന്റെ ചെലവ്, പദ്ധതിയുടെ ആകെ വാർഷിക ബജറ്റിന്റെ 60 ശതമാനമായി പരിമിതപ്പെടുത്തി. ഇതിൽ കുടിശികയും ഉൾപ്പെടും.
മൂന്നാമതായി, കുടിശിക തീർത്തതിനുശേഷം ബജറ്റ് കമ്മി കാരണം ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ജോലി നൽകുന്നത് കാലക്രമേണ ഇല്ലാതാക്കും. ഇതിൽ ആദ്യ രണ്ടുഘട്ടം കേന്ദ്രസർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. അവസാനഘട്ടം ഉടൻ നടപ്പാക്കുമെന്നും ജയ്റാം രമേശ് ആരോപിച്ചു.
കഴിഞ്ഞ സാന്പത്തികവർഷം വരെ പദ്ധതിക്കുവേണ്ടി ചെലവാക്കുന്നതിന് പരിധി ഏർപ്പെടുത്തിയിരുന്നില്ല.
എന്നാൽ, ഈ സാന്പത്തികവർഷം മുതൽ ആദ്യ ആറു മാസത്തേക്ക് പദ്ധതിയുമായി ബന്ധപ്പെട്ട ചെലവിന് പരിധി ഏർപ്പെടുത്താനാണു ധനമന്ത്രാലയം ശ്രമിക്കുന്നത്.
കേന്ദ്രസർക്കാരിന്റെ ഈ നടപടികൾക്കു പകരം തൊഴിലുറപ്പ് വേതനം 400 രൂപയായി ഉയർത്തുക, ആധാർ അധിഷ്ഠിത പേമെന്റ് ബ്രിഡ്ജ് സിസ്റ്റംസ് (എബിപിഎസ്) നിർബന്ധമാക്കാതിരിക്കുക, നിയമപരമായി നിശ്ചയിച്ചിട്ടുള്ള 15 ദിവസത്തിനുള്ളിൽ കുടിശിക നൽകുക തുടങ്ങിയ നടപടികൾ സ്വീകരിച്ച് സാധാരണക്കാർക്കുവേണ്ടി ആരംഭിച്ച പദ്ധതി ഊർജിതപ്പെടുത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
സിവില്‍ സര്‍വീസ് പ്രിലിമിനറി ഫലം പ്രസിദ്ധീകരിച്ചു
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പ്രിലിമിനിറി പരീക്ഷാ ഫലം യുണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന് പ്രസിദ്ധീകരിച്ചു.
സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയ്ക്ക് അര്‍ഹത നേടിയ വിദ്യാര്‍ഥികളുടെ പേരുവിവരങ്ങള്‍ യുപിഎസ്സി വെബ്സൈറ്റില്‍ ലഭ്യമാകും. മേയ് 25 നായിരുന്നു പരീക്ഷ.