സംഘർഷം രൂക്ഷം; ഇസ്രയേലിൽ ഇറേനിയൻ മിസൈൽ വർഷം
ടെല്‍അവീവ്/ടെഹ്റാൻ: ഇറാന്റെ ആണവ, സൈനികകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തെത്തുടർന്നു രൂപപ്പെട്ട സംഘർഷം മൂർച്ഛിക്കുന്നു. തിരിച്ചടിയായി വെള്ളിയാഴ്ച രാത്രിയിലും ഇന്നലെ പുലർച്ചെയുമായി ഇറാൻ നടത്തിയ മിസൈൽ വർഷത്തിൽ ഇസ്രയേലിൽ കനത്ത നാശമുണ്ടായി.
റാമത്ത് ഗാൻ, റിഷോൻ ലെസ്യോൺ എന്നീ പട്ടണങ്ങളിലുണ്ടായ മിസൈൽ ആക്രമണത്തിൽ മൂന്നു പേർ മരിക്കുകയും 80 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി ടൈംസ് ഓഫ് ഇസ്രയേല്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ ഇസ്രയേലില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇസ്രയേലും ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി. ഇറാനിലെ താബ്രിസിലുള്ള ഓയിൽ സംസ്കരണശാല ഇസ്രേലി ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ടുണ്ട്. ഇറാനില്‍ വീണ്ടും ആക്രമണം നടത്താന്‍ വ്യോമസേന തയാറാണെന്ന് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) വ്യക്തമാക്കി. ഇറാന് മിസൈല്‍ ആക്രമണം തുടര്‍ന്നാല്‍ ടെഹ്റാന് കത്തിയെരിയുമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്സും മുന്നറിയിപ്പ് നല്കി.
ലോകത്ത് ഏറ്റവും കരുത്തുറ്റതെന്നു വിശേഷിപ്പിക്കപ്പെടുന്ന അയൺ ഡോം അടക്കമുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഭേദിച്ചാണ് ഇറേനിയൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഇസ്രേലി തലസ്ഥാനമായ ടെല്‍ അവീവ് വരെയെത്തിയത്.
ഇസ്രയേലിലെ പെന്റഗൺ എന്നറിയപ്പെടുന്ന മേഖലയാണിത്. ഇസ്രയേൽ സൈനിക ഉദ്യോഗസ്ഥരുടെ വസതികളും പ്രതിരോധ മന്ത്രാലയവും നിർണായക സൈനിക ഇന്റലിജൻസ് യൂണിറ്റുകളുമാണ് ഈ മേഖലയിലുള്ളത്. നിരവധി ഇസ്രേലി ജനവാസകേന്ദ്രങ്ങളിലും മിസൈൽ ആക്രമണത്തിൽ നാശമുണ്ടായി.
‘ഓപ്പറേഷൻ റൈസിംഗ് ലയൺ’ എന്നു പേരിട്ടാണ് തലസ്ഥാനമായ ടെഹ്റാനിൽ ഉൾപ്പെടെ ഇറാനിലെ 150 കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയതെങ്കിൽ ‘ഓപ്പറേഷന് ട്രൂ പ്രോമിസ് 3’ എന്ന പേരിലാണ് ഇറാന് ഇസ്രയേലിനു നേരേ തിരിച്ചടിച്ചത്.
ഇസ്രയേലിനു തക്കതായ തിരിച്ചടി നല്‍കിയെന്നും ‘അരാഷ്’ചാവേർ ഡ്രോണുകള്‍ ഉപയോഗിച്ച് ഇസ്രയേലിലെ ലക്ഷ്യങ്ങള്‍ ഭേദിച്ചെന്നുമാണ് ഇറാന്റെ അവകാശവാദം. ഇസ്രയേലിന്റെ ആക്രമണത്തില്‍ 78 പേര് കൊല്ലപ്പെട്ടതായും 320 പേര്‍ക്ക് പരിക്കേറ്റതായുമാണ് ഇറാന് അറിയിച്ചിരിക്കുന്നത്.
അതേസമയം, തങ്ങളുടെ തിരിച്ചടി തടയാന്‍ ഇസ്രയേലിനെ സഹായിക്കരുതെന്ന് യുഎസ്, യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് ഇറാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇസ്രയേലിനെ സഹായിക്കുകയാണെങ്കില്‍ മേഖലയിലുള്ള ഈ മൂന്നു രാജ്യങ്ങളുടെ സൈനികതാവളങ്ങളും കപ്പലുകളും ആക്രമിക്കുമെന്നും ഇറാന് മുന്നറിയിപ്പ് നൽകി.
വെള്ളിയാഴ്ച രാവിലെ ഇസ്രയേൽ നടത്തിയ ആക്രമണത്തില്‍ ഇറാനിലെ ഒന്‍പത് പ്രമുഖ ആണവ ശാസ്ത്രജ്ഞര്‍ കൊല്ലപ്പെട്ടതായാണു റിപ്പോർട്ട്. ഇതു രാജ്യത്തിന് വലിയ തിരിച്ചടിയാണ്. ഇറാനിലെ 150 കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായും ഇസ്രയേല്‍ അവകാശപ്പെട്ടു.
അതിനിടെ, ഇസ്രയേലിന്റെ മൂന്ന് എഫ്–35 വിമാനങ്ങൾ വെടിവച്ചിട്ടെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലോക്ക്ഹീഡ് മാർട്ടിൻ എഫ്-35 ലൈറ്റ്നിംഗ് 2 യുദ്ധവിമാനങ്ങളാണ് വെടിവച്ചിട്ടതെന്നാണ് ഇറാൻ മാധ്യമങ്ങളെ ഉദ്ധരിച്ച് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. വനിതാ പൈലറ്റിനെ പിടികൂടിയതായും റിപ്പോർട്ടുകൾ അവകാശപ്പെടുന്നുണ്ട്.
എന്നാൽ, ഇറാൻ സേന ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായുള്ള ഇറേനിയൻ മാധ്യമവാർത്തകൾ ഇസ്രയേൽ നിഷേധിച്ചു.
യുഎസ്, ബ്രിട്ടീഷ്, ഫ്രഞ്ച് താവളങ്ങൾ ആക്രമിക്കും; ഭീഷണിയുയര്‍ത്തി ഇറാൻ
ടെൽ അവീവ്/ടെഹ്റാൻ: ഇറാനിലെ ഇസ്രേലി ആക്രമണവും ഇറാൻ ഇസ്രയേലിനു നല്കിയ തിരിച്ചടിയും പശ്ചിമേഷ്യയില്‍ സംഘർഷം വ്യാപിക്കുന്നതിന്റെ സൂചനയാണു നല്‍കുന്നത്.
ഇസ്രയേലിനെ സഹായിക്കുന്ന യുഎസ്, ബ്രിട്ടൻ, ഫ്രാൻസ് രാജ്യങ്ങളുടെ പശ്ചിമേഷ്യയിലെ സ്ഥാപനങ്ങളും കപ്പലുകളും ആക്രമിക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിക്കഴിഞ്ഞു. ഇസ്രയേലിനെതിരേ ഇതുവരെ നടത്തിയ ആക്രമണങ്ങൾ തുടക്കം മാത്രമെന്നാണ് ഇറാന്റെ അറിയിപ്പ്. ഇറാനെതിരായ സൈനിക ഓപ്പറേഷൻ ദിവസങ്ങൾ നീളുമെന്ന് ഇസ്രയേലും നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.
ഉറക്കമില്ലാത്ത രാത്രി
വെള്ളിയാഴ്ച ഇറാനിലെയും ഇസ്രയേലിലെയും ജനങ്ങൾക്ക് ഉറക്കമില്ലാത്ത രാത്രിയായിരുന്നു. ഇസ്രയേലിലെ ജറുസലെം, ടെൽ അവീവ് നഗരങ്ങളിലും ഇറേനിയൻ തലസ്ഥാനമായ ടെഹ്റാനിലും സ്ഫോടനശബ്ദങ്ങൾ കേട്ടു.
ഇസ്രയേലിനു നേർക്ക് ഇരുന്നൂറു മിസൈലുകളാണ് ഇറാൻ തൊടുത്തത്. മൂന്നു ഘട്ടങ്ങളായി ഇറാൻ നടത്തിയ ആക്രമണം ശനിയാഴ്ച പുലര്‍ച്ചെ വരെ നീണ്ടു. മിസൈൽ ആക്രമണത്തെക്കുറിച്ചു മുന്നറിയിപ്പു നല്കുന്ന സൈറൺ ഇസ്രയേലിലുടനീളം മുഴങ്ങി. ജനങ്ങൾ ബങ്കറുകളിൽ അഭയം തേടി. മിസൈലുകൾ പതിച്ച് മൂന്നു പേർ മരിക്കുകയും എഴുപതോളം പേർക്കു പരിക്കേൽക്കുകയും ചെയ്തുവെന്നാണ് ഇസ്രയേലിൽനിന്നുള്ള റിപ്പോർട്ട്.
ഇവർ ബങ്കറുകളിൽ അഭയം തേടിയവരല്ലെന്നും ഇസ്രേലി വൃത്തങ്ങൾ പറഞ്ഞു. ടെൽ അവീവിൽ ജനസാന്ദ്രതയേറിയ മേഖലയിലെ ബഹുനില ക്കെട്ടിടത്തിൽ മിസൈൽ പതിച്ച് വലിയ നാശമുണ്ടായി. നഗരപ്രാന്തത്തിലെ റമാത്ത് ഗാനിൽ ഒന്‍പതു കെട്ടിടങ്ങൾ തകർന്നു.
മിസൈലുകള്‍ വെടിവച്ചിട്ടു
ഇറാൻ തൊടുത്ത മിസൈലുകളിൽ ഭൂരിഭാഗവും വെടിവച്ചിട്ടുവെന്ന് ഇസ്രേലി സേന അവകാശപ്പെട്ടു. അന്‍പതിൽ താഴെ മിസൈലുകളാണ് വ്യോമകവചം ഭേദിച്ചത്. ഇതിൽ തന്നെ കുറേയെണ്ണം ജനവാസ കേന്ദ്രങ്ങളിൽ പതിക്കില്ലെന്ന നിഗമനത്തിൽ വെടിവച്ചിടാതിരുന്നതാണ്. ഇസ്രേലി ഭൂമിയിൽ നേരിട്ടു പതിച്ചത് വളരെ കുറച്ച് മിസൈലുകൾ മാത്രം.
ഇറേനിയൻ ആക്രമണത്തിൽ സൈനിക താവളങ്ങൾക്കു കേടുപാടില്ലെന്നാണ് ഇസ്രയേൽ അറിയിച്ചത്. മിസൈലുകൾക്കു പുറമേ ഡ്രോൺ ആക്രമണവും ഇറാൻ നടത്തി. ഇറാൻ ആദ്യം പ്രയോഗിച്ച നൂറു ഡ്രോണുകൾക്കു പുറമേയാണിത്. ഇസ്രേലി നാവിക, വ്യോമ സേനകൾ ഡ്രോണുകളെ നിർവീര്യമാക്കി. ലബനനിൽനിന്ന് ഇസ്രയേലിന്റെ വടക്കൻ അതിർത്തിയിലേക്കും ഡ്രോണുകൾ വന്നു. ഇവയും നശിപ്പിച്ചുവെന്നാണ് അറിയിപ്പ്.
രണ്ട് ജനറൽമാർകൂടി കൊല്ലപ്പെട്ടു
ഇറാന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രേലി സേന ഇന്നലെ വീണ്ടും വ്യോമാക്രമണം നടത്തി. ടെഹ്റാനു പുറമേ ഇറാന്റെ വടക്കുപടിഞ്ഞാറൻ മേഖലകളും ഇസ്രയേൽ ലക്ഷ്യമിട്ടു. ടെഹ്റാനിലെ മെഹ്റാബാദ് വിമാനത്താവളത്തിൽ ബോംബ് വീണതായി ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറേനിയൻ വ്യോമസേനാ താവളംകൂടിയായ ഇവിടെ യുദ്ധവിമാനങ്ങൾ പാർക്ക് ചെയ്തിരുന്നു.
ഇറാന്റെ വടക്കുപടിഞ്ഞാറുള്ള ലോറസ്താൻ, ഹമദാൻ, കെർമാൻ എന്നീ പ്രവിശ്യകളിലും വടക്കുപടിഞ്ഞാറൻ നഗരമായ തബ്രീസിലും ആക്രമണമുണ്ടായി. ഇറാന്റെ സുപ്രധാന സൈനികതാവളങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. രണ്ടു പേർ കൊല്ലപ്പെട്ടതായി ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതിനു പുറമേ രണ്ട് മുതിർന്ന സൈനിക ജനറൽമാർകൂടി കൊല്ലപ്പെട്ടതായി ഇറാൻ അറിയിച്ചിട്ടുണ്ട്. സായുധസേനാ ഇന്റലിജൻസ് വിഭാഗത്തിന്റെ ഡെപ്യൂട്ടി തലവൻ ഗുലാംറേസ മെഹ്റബി, ഓപ്പറേഷൻ വിഭാഗം ഡെപ്യൂട്ടി മേധാവി മെഹ്ദി റബ്ബാനി എന്നിവരാണവർ.
ഭീഷണി
ഇസ്രയേലിനെതിരായ സൈനിക നടപടി തുടരുമെന്നും ഇസ്രയേലിന്റെ മിത്രങ്ങളായ പാശ്ചാത്യ ശക്തികളെക്കൂടി ആക്രമിക്കുമെന്നുമാണ് ഇറാന്റെ ഭീഷണി. ഇസ്രയേലിനെതിരേ ഇറാൻ തൊടുക്കുന്ന ആയുധങ്ങൾ വെടിവച്ചിടാൻ സഹായിച്ചാൽ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ പശ്ചിമേഷ്യയിലെ താവളങ്ങളും കപ്പലുകളും ആക്രമിക്കും.
വരുംദിവസങ്ങളിൽ പശ്ചിമേഷ്യയിലെ അമേരിക്കൻ സേനാ താവളങ്ങൾക്കു നേരേ ആക്രമണം ഉണ്ടാകുമെന്ന് ഇറാൻ വ്യക്തമായ ഭാഷയിൽ പറഞ്ഞിട്ടുണ്ട്.
ഇസ്രയേലിനു നേരേ കഴിഞ്ഞ ദിവസം നടത്തിയത് പരിമിതമായ ആക്രമണമായിരുന്നു. വരും ദിവസങ്ങളിലും ആക്രമണം തുടരും. ഇസ്രേലി സേന അധിനിവേശം നടത്തിയ പ്രദേശങ്ങളിലേക്കും അമേരിക്കൻ താവളങ്ങളിലേക്കും യുദ്ധം പടരുമെന്ന് ഇറേനിയൻ സൈനിക നേതൃത്വം പറഞ്ഞു.
ഇറാനും ഇസ്രയേലും ഉത്തരവാദിത്വവും യുക്തിയും പുലർത്തണമെന്ന് മാർപാപ്പ
വത്തിക്കാൻ സിറ്റി: ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ ഇരു രാജ്യങ്ങളും ഉത്തരവാദിത്വവും യുക്തിയും പുലർത്തണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ആരും ഒരിക്കലും മറ്റൊരാളുടെ നിലനിൽപ്പിന് ഭീഷണിയാകരുതെന്നും മാർപാപ്പ പറഞ്ഞു.
യുദ്ധത്തിൽനിന്ന് പിന്മാറാനും പൊതുനന്മയ്ക്കായി സംഭാഷണത്തിൽ ഏർപ്പെടാനും ഇറാൻ, ഇസ്രയേൽ നേതാക്കളോട് മാർപാപ്പ അഭ്യർഥിച്ചു. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കായിക ജൂബിലി ആഘോഷത്തിനിടെ ഇറാൻ-ഇസ്രയേൽ സംഘർഷത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മാർപാപ്പ.
ഇക്കാലത്ത്, വളരെയധികം ആശങ്കയുണ്ടാക്കുന്ന വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. ഇറാനിലെയും ഇസ്രയേലിലെയും സ്ഥിതി ഗുരുതരമായി വഷളായിരിക്കുന്നു. അത്തരമൊരു സൂക്ഷ്മമായ നിമിഷത്തിൽ, ഉത്തരവാദിത്വത്തോടും യുക്തിയോടുമുള്ള പെരുമാറ്റം ഉണ്ടാകണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ആണവഭീഷണിയിൽനിന്ന് മുക്തമായ ഒരു സുരക്ഷിതലോകം കെട്ടിപ്പടുക്കുന്നതിന് പ്രതിബദ്ധതയുടെ ആവശ്യകതയുണ്ട്. നീതി, സാഹോദര്യം, പൊതുനന്മ എന്നിവയിൽ അധിഷ്ഠിതമായ ശാശ്വത സമാധാനം കെട്ടിപ്പടുക്കുന്നതിന് ഇതാവശ്യമാണ്. ബഹുമാനപൂർവമായ ഇടപെടലുകളിലൂടെയും ആത്മാർഥമായ സംഭാഷണങ്ങളിലൂടെയും ഇതിലേക്ക് എത്തിച്ചേരണം.
എല്ലാവർക്കും സുരക്ഷയും അന്തസും ഉറപ്പാക്കുന്ന പരിഹാരങ്ങൾ പ്രോത്സാഹിപ്പിച്ചുകൊണ്ടും അനുരഞ്ജനത്തിന്റെ പാതകൾ തുറന്നുകൊണ്ടും സമാധാനലക്ഷ്യത്തെ പിന്തുണയ്ക്കേണ്ടത് എല്ലാ രാജ്യങ്ങളുടെയും കടമയാണെന്നും മാർപാപ്പ ഓർമിപ്പിച്ചു.
ഹോർമുസ് അടയ്ക്കാൻ ആലോചിച്ച് ഇറാൻ
ടെഹ്റാൻ: സുപ്രധാന എണ്ണക്കടത്തു പാതയായ സ്ഥിതി ചെയ്യുന്ന ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതിനെക്കിറുച്ച് ഇറാൻ ആലോചിക്കുന്നതായി റിപ്പോർട്ട്.
പേർഷ്യൻ ഉൾക്കടലിനും ഒമാൻ ഉൾക്കടലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഇടങ്ങിയ പ്രദേശമാണ് ഹോർമുസ്. അറബിരാജ്യങ്ങളിൽനിന്നുള്ള എണ്ണടാങ്കറുകൾ ഹോർമുസ് കടന്നാണ് അറബിക്കടലിലേക്കും തുടർന്നു ലോകത്തിന്റെ മറ്റുഭാഗങ്ങളിലേക്കും സഞ്ചരിക്കേണ്ടത്.
ലോകത്ത് ഉപയോഗിക്കുന്ന എണ്ണയുടെ 25 ശതമാനവും ദ്രവീകൃത പ്രകൃതിവാതകത്തിന്റെ 20-35 ശതമാനവും ഹോർമുസ് വഴിയാണ് കടന്നുപോകുന്നത്.
ഇറേനിയന്‍ നാവികസേനയ്ക്ക് അനയാസം കടലിടുക്ക് ഉപരോധിക്കാനാകും. അന്താരാഷ്ട്ര വിപണിയിൽ എണ്ണ, പ്രകൃതിവാതക വില കുത്തനെ ഉയരുകയായിരിക്കും ഇതിന്റെ ഫലം.
ഇറേനിയൻ മിസൈൽ വീഴ്ത്താൻ അമേരിക്കയും
ടെൽ അവീവ്: ഇസ്രയേലിനെതിരേ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന്റെ പ്രഹരശേഷി കുറയ്ക്കാൻ അമേരിക്കൻ സേനയും സഹായിച്ചു. പശ്ചിമേഷ്യയിലെ അമേരിക്കയുടെ വ്യോമപ്രതിരോധ സംവിധാനങ്ങളും യുദ്ധക്കപ്പലുകളും ഇറേനിയൻ മിസൈലുകളെ വെടിവച്ചിട്ടു.
അമേരിക്കയുടെ പേട്രിയറ്റ്, ഥാഡ് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പശ്ചിമേഷ്യയിൽ സ്ഥാപിച്ചിട്ടുണ്ട്. ഇറാൻ അയച്ച തരം ബാലിസ്റ്റ് മിസൈലുകളെ വീഴ്ത്താൻവേണ്ടി മാത്രമുള്ളതാണ് ഥാഡ്. മെഡിറ്ററേനിയൻ കടലിൽ നിലയുറപ്പിച്ചിട്ടുള്ള അമേരിക്കൻ യുദ്ധക്കപ്പലുകളും ചില മിസൈലുകളെ വെടിവച്ചിട്ടു.
പശ്ചിമേഷ്യയിലെ സൈനികശേഷി വർധിപ്പിക്കാനുള്ള നീക്കത്തിലാണ് അമേരിക്ക. ബാലിസ്റ്റിക് മിസൈലുകളെ തകർക്കാൻ ശേഷിയുള്ള തോമസ് ഹണ്ടർ എന്ന യുദ്ധക്കപ്പലിനോട് മെഡിറ്ററേനിയൻ കടലിന്റെ കിഴക്കോട്ട് നീങ്ങാൻ നിർദേശം നല്കി. അറേബ്യൻ കടലിലുള്ള കാൾ വിൻസൻ എന്ന വിമാനവാഹിനയെ ആവശ്യമെങ്കിൽ മെഡിറ്ററേനിയനിലേക്ക് അയയ്ക്കാൻ തയാറാക്കി നിർത്തിയിരിക്കുകയാണ്.
ഇന്തോ-പസഫിക് മേഖലയിലുള്ള നിമിറ്റ്സ്, അടുത്തിടെ ജപ്പാൻ വിട്ട ജോർജ് വാഷിംഗ്ടൺ എന്നീ വിമാനവാഹിനികളെയും വേണ്ടിവന്നാൽ മെഡിറ്ററേനിയനിലേക്ക് അയയ്ക്കുമെന്നാണ് അമേരിക്കൻ സൈനിക വൃത്തങ്ങൾ സൂചിപ്പിച്ചത്.
ഇതിനു പുറമേ, അറബ് രാജ്യങ്ങളിലെ അമേരിക്കൻ സേനാ താവളങ്ങളിൽ സുരക്ഷ ശക്തമാക്കി. വിമാനങ്ങൾ പട്രോളിംഗ് പറക്കൽ നടത്തുന്നുണ്ട്. പശ്ചിമേഷ്യയിൽ ഏതാണ്ട് 40,000 അമേരിക്കൻ സൈനികരുണ്ട്.
ടെഹ്റാൻ: ഇസ്രയേലിനെ നേരിടാൻ ഇറാന്റെ സായുധസേന തയാറാണെന്ന് ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്. രാജ്യത്തെ ജനങ്ങൾ സേനയ്ക്കൊപ്പമാണെന്നും ഇന്നലെ സോഷ്യൽ മീഡിയയിൽ നല്കിയ സന്ദേശങ്ങളിൽ ഖമനയ് പറഞ്ഞു.
“ഇസ്രയേൽ വലിയ അബദ്ധം ചെയ്തിരിക്കുന്നു. ഇസ്രയേലിന്റെ തകർച്ചയാണ് ഇതിന്റെ അനന്തരഫലം. ഇറേനിയൻ ജനത ചിന്തിയ വിലയേറിയ രക്തത്തിനു പകരം ചോദിക്കാതിരിക്കില്ല.
ഇറാന്റെ വ്യോമാതിർത്തി ലംഘിച്ചതിനും പകരം ചോദിക്കും. ഇറാന്റെ സായുധസേന തയാറാണ്. ജനങ്ങളും ഉദ്യോഗസ്ഥരും സേനയ്ക്കു പിന്നിലുണ്ട്.
ഇസ്രയേലിനോട് ഒരു ദയയും ഇറാൻ കാണിക്കില്ല. ഇസ്രേലി ജനതയുടെ ജീവിതം കയ്പു നിറഞ്ഞതാകും. ശത്രുവിന് ശക്തമായ തിരിച്ചടി നല്‍കും.
ഇറാനിലെ ഇസ്ലാമിക റിപ്പബ്ലിക് ഇസ്രയേലിനേതിരേ വിജയം കൈവരിക്കും” - ഖമനെയ് പറഞ്ഞു.
നെതന്യാഹുവിന്റെ മകന്റെ വിവാഹം മാറ്റിവച്ചു
ടെൽ അവീവ്: ഇറാനുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മകൻ അവ്നർ നെതന്യാഹുവിന്റെ തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന വിവാഹം മാറ്റിവച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തു; ടെഹ്റാൻ ഇനി സുരക്ഷിതമല്ല
ടെൽ അവീവ്: ഇറേനിയൻ തലസ്ഥാനമായ ടെഹ്റാനിലെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തുവെന്ന് ഇസ്രയേൽ. ടെഹ്റാൻ ഇനി സുരക്ഷിതമല്ലെന്നും യുദ്ധവിമാനങ്ങൾക്ക് അവിടെ അനായാസം ആക്രമണം നടത്താനാകുമെന്നും ഇസ്രേലി സേന പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയിലെ ആക്രമണങ്ങിളൂടെ ടെഹ്റാനിക്കു പാത ഒരുക്കിയെന്നാണ് ഇസ്രേലി സേനാ മേധാവി ഇയാൽ സമീറും വ്യോമസേനാ തലവൻ തോമർ ബാറും ഇന്നലെ രാവിലെ അറിയിച്ചത്.
വെള്ളിയാഴ്ച രാത്രിയിലെ ആക്രമണത്തിൽ 70 യുദ്ധവിമാനങ്ങൾ പങ്കെടുത്തുവെന്നും ടെഹ്റാനിലെ വ്യോമപ്രതിരോധ സംവിധാനങ്ങൾ അടക്കം 40 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്നും ഇസ്രേലി സേനാ വക്താവ് എഫി ഡെഫ്രിൻ പറഞ്ഞു.
ഇസ്രേലി യുദ്ധവിമാനങ്ങളും ഡ്രോണുകളും സുഗമമായി രണ്ടര മണിക്കൂർ ടെഹ്റാനു മുകിളൂടെ പറന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൂതി മിസൈൽ പതിച്ചത് പലസ്തീൻ പട്ടണത്തിൽ; അഞ്ചു പേർക്കു പരിക്ക്
രമള്ള: ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ ഇസ്രയേലിനു നേർക്കു നടത്തിയ മിസൈൽ ആക്രമണത്തിൽ അഞ്ചു പലസ്തീനികൾക്കു പരിക്ക്.
ഇസ്രയേലിനു നേർക്കാണ് മിസൈൽ തൊടുത്തതെങ്കിലും അതു പതിച്ചത് വെസ്റ്റ് ബാങ്കിലെ പലസ്തീൻ പട്ടണമായ സയറിൽ ആയിരുന്നു. പരിക്കേറ്റവരിൽ മൂന്നു പേർ കുട്ടികളാണ്.
വെള്ളിയാഴ്ച വൈകിട്ട് ഇറേനിയൻ മിസൈൽ ആക്രമണം ഉണ്ടാകുന്നതിനു മുന്‍പാണ് ഹൂതി മിസൈൽ വന്നത്.
ജറുസലെമിലും വെസ്റ്റ്ബാങ്കിലെ ഇസ്രേലി അധിനിവേശ പ്രദേശങ്ങളിലും മിസൈലിനെക്കുറിച്ചു മുന്നറിയിപ്പു നല്കുന്ന സൈറൺ മുഴങ്ങി. സൈറൺ പലസ്തീൻ പട്ടത്തിൽ കേട്ടോ എന്നതിൽ വ്യക്തതയില്ല.
ടെഹ്റാൻ: ഇസ്രേലി ആക്രമണത്തോടെ ഇറാൻ-യുഎസ് ആണവചർച്ചയുടെ കാര്യത്തിൽ അനിശ്ചിതത്വം. ഇസ്രേലി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ചർച്ചയ്ക്ക് അർഥമില്ലാതായി എന്നാണ് ഇറേനിയൻ വിദേശകാര്യമന്ത്രായം വക്താവ് ഇസ്മയിൽ ബാഗേയി ഇന്നലെ പറഞ്ഞത്.
ഇറാനിൽ ആക്രമണം നടത്താൻ ഇസ്രയേലിനെ അനുവദിച്ച അമേരിക്കയ്ക്ക് ഇറാനെ ചർച്ചയ്ക്കു വിളിക്കാൻ അവകാശമില്ല. അതേസമയം, ഇന്ന് ഒമാനിലെ ആണവചർച്ചയിൽ ഇറാൻ പങ്കെടുക്കുമോ എന്നതു സംബന്ധിച്ച് തീരുമാനം ആയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയും ഇറാനും തമ്മിലുള്ള ആറാം വട്ട ചർച്ചയാണ് ഇന്ന് ഒമാൻ തലസ്ഥാനമായ മസ്കറ്റിൽ നിശ്ചയിച്ചിരുന്നത്. ഇറാന്റെ ആണവ പദ്ധതികൾ അവസാനിപ്പിക്കാനായി കറാറുണ്ടാക്കുക എന്നതാണ് ചർച്ചയുടെ ലക്ഷ്യം.
പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ചർച്ച നടക്കുമോ എന്നതിൽ തീർച്ചയില്ല. അതേസമയം, ചർച്ച നടത്താനുള്ള ബുദ്ധി ഇറേനിയൻ നേതൃത്വം കാട്ടുമെന്നാണ് അമേരിക്ക പറഞ്ഞത്.
ഇന്ത്യക്കു മധ്യസ്ഥത വഹിക്കാൻ കഴിയും: ഇസ്രേലി അംബാസഡർ
ന്യൂഡൽഹി: ഇറാൻ-ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കുന്നതിന് ഇന്ത്യക്കു മധ്യസ്ഥത വഹിക്കാനാകുമെന്ന് ഇന്ത്യയിലെ ഇസ്രേലി അംബാസഡർ റൂവൻ അസർ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ ഫോണിൽ സംസാരിച്ചതിനു പിന്നാലെയാണ് അസർ ഇതു പറഞ്ഞത്.
ഇരു രാജ്യങ്ങളുമായും ചർച്ച നടത്താൻ ഇന്ത്യക്കാകും. നല്ല സുഹൃത്തായ ഇന്ത്യക്കുള്ള ആശങ്കകൾ ശ്രദ്ധാപൂർവം ഇസ്രയേൽ കേൾക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇസ്രയേലിനു മുന്നിൽ മറ്റു വഴികളില്ല
ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകാൻ ലോകത്തിലെ ഒരു രാജ്യത്തിനും താത്പര്യമുണ്ടാകില്ലെന്നും ഇറാനെ ആക്രമിക്കുക എന്നതല്ലാതെ ഇസ്രയേലിനു മുന്നിൽ മറ്റു വഴികൾ ഇല്ലായിരുന്നുവെന്നും റൂവൻ അസർ പറഞ്ഞു.
ഇസ്രയേലിനെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ രഹസ്യമായി അണ്വായുധം നിർമിക്കാനുള്ള ശ്രമത്തിലായിരുന്നു ഇറാൻ. ഈ പശ്ചാത്തലത്തിലാണ് ഇറാന്റെ ആണവകേന്ദ്രങ്ങളും ബാലിസ്റ്റിക് മിസൈൽ സംവിധാനങ്ങളും ആക്രമിക്കുകയെന്ന നിർണായക തീരുമാനം ഇസ്രയേൽ എടുത്തത്.
അടുത്ത മൂന്നു വർഷത്തിനകം പതിനായിരവും തുടർന്നുള്ള ആറു വർഷത്തിനകം ഇരുപതിനായിരവും ബാലിസ്റ്റിക് മിസൈലുകൾ നിർമിക്കാനുള്ള നീക്കത്തിലായിരുന്നു ഇറാൻ. ഈ ഭീഷണികൾ അവസാനിപ്പിക്കുക എന്നതല്ലാതെ മറ്റു മാർഗങ്ങൾ ഇസ്രയേലിനു മുന്നിലില്ലായിരുന്നു.
ഇറാൻ യുറേനിയം സന്പുഷ്ടീകരിച്ച് അണ്വായുധം നിർമിക്കില്ല എന്നുറപ്പാക്കാൻവേണ്ടിയാണ് ആക്രമണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടെൽ അവീവ്: വെള്ളിയാഴ്ച പുലര്‍ച്ചെ ഇറാനു നേർക്കു നടത്തിയ ആക്രമണത്തിൽ നതാൻസിലെ യുറേനിയം സന്പുഷ്ടീകരണ കേന്ദ്രം ഭാഗികമായി നശിപ്പിച്ചുവെന്ന് ഇസ്രേലി സേന അറിയിച്ചു.
നതാൻസിലെ ഭൂഗർഭ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആണവ ഇന്ധനമായ യുറേനിയം സന്പുഷ്ടീകരിക്കുന്നതിന് ഭൂഗർഭ കേന്ദ്രങ്ങളിലുണ്ടായിരുന്ന സംവിധാനങ്ങളെല്ലാം നശിച്ചു. ഇതോടെ ഇറാന് ആണവപദ്ധതികൾ തുടരാൻ വലിയ തടസം നേരിടുമെന്നാണ് ഇസ്രേലി നേതൃത്വത്തിന്റെ നിഗമനം.
ഇറാന്റെ ഏറ്റവും വലിയ യുറേനിയം സന്പുഷ്ടീകരണ കേന്ദ്രമാണ് നതാൻസ്. ഇവിടെ വലിയ നാശമുണ്ടായതായി ഇറാനും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, അണുവികിരണ ചോർച്ച ഉണ്ടായിട്ടില്ലെന്നാണ് ഇറാൻ അറിയിച്ചിരിക്കുന്നത്.
ഇന്ത്യ ഹെൽപ് ലൈൻ തുറന്നു
ജറുസലെം: ടെൽ അവീവിൽ ഇന്ത്യൻ എംബസി ഹെൽപ്ലൈൻ തുറന്നു. ഇന്ത്യക്കാരുടെ സുരക്ഷാ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് സമൂഹമാധ്യമമായ എക്സിലൂടെ എംബസി അധികൃതർ അറിയിച്ചു.
+972 54-7520711 +972 54-3278392 എന്നീ ടെലിഫോൺ നന്പറുകളിലും cons1.
[email protected] എന്ന ഇ മെയിൽ വിലാസത്തിലും 24 മണിക്കൂറും സേവനം ലഭ്യമാണ്.
ഇസ്രേലി അധികൃതർ നിർദേശിക്കുന്ന സുരക്ഷാ മുൻകരുതലുകൾ പിന്തുടരണം. അനാവശ്യ യാത്രകൾ ഒഴിവാക്കി ഷെൽട്ടറുകൾക്കു സമീപം തുടരണമെന്നും ഇന്ത്യക്കാരോട് എംബസി അധികൃതർ നിർദേശിച്ചു.
യുഎസ് നിയമസഭാംഗവും ഭർത്താവും വെടിയേറ്റ് മരിച്ചു
വാഷിംഗ്ടൺ: അമേരിക്കയിലെ മിന്നസൊട്ട സംസ്ഥാനത്തെ നിയമസഭാംഗവും ഭർത്താവും വെടിയേറ്റ് മരിച്ചു. ഡെമോക്രാറ്റിക് പാർട്ടി നേതാവ് മെലിസ ഹൊർട്ട്മാനും ഭർത്താവ് മാർക്കുമാണ് മരിച്ചത്.
മറ്റൊരു നിയമസഭാംഗമായ ജോൺ ഹൊഫ്മാനും ഭാര്യക്കും വെടിയേറ്റെങ്കിലും ഇവരുടെ പരിക്ക് ഗുരുതരമല്ല. ഇന്നലെ പുലർച്ചെ രണ്ടോടെ ചാംപ്ലിനിലെ വീട്ടിൽവച്ചാണ് മെലിസയ്ക്കും ഭർത്താവിനും വെടിയേറ്റതെങ്കിൽ പിന്നാലെ ജോൺ ഹൊഫ്മാനും ഭാര്യക്കും വെടിയേറ്റത് ബ്രൂക്ലിനിലെ വീട്ടിൽ വച്ചാണ്.
പോലീസ് ഉദ്യോഗസ്ഥന്റെ യൂണിഫോമിലെത്തിയയാളാണു ആക്രമണം നടത്തിയതെന്നും രാഷ്ട്രീയപ്രേരിതമായ ആസൂത്രിത ആക്രമണമാണു നടന്നതെന്നും മിന്നെസൊട്ട ഗവർണർ ടിം വാൽസ് ചൂണ്ടിക്കാട്ടി.
നിയമപാലകന്റെ വാഹനമെന്നു തോന്നിപ്പിക്കുംവിധമുള്ള ലൈറ്റുകൾ ഘടിപ്പിച്ചാണ് അക്രമി എസ്യുവി വാഹനത്തിലെത്തിയത്. പ്രതിക്കായി വ്യാപക തെരച്ചിൽ നടത്തിവരികയാണ്. സംഭവത്തെത്തുടർന്ന് ചാംപ്ലിനിലെയും ബ്രൂക്ലിനിലെയും പ്രദേശവാസികളോട് വീടുകളിൽ കഴിയാൻ നിർദേശിച്ചിട്ടുണ്ട്.
മിന്നസോട്ട സംഭവം ഭീകരമാണെന്നും ഇത്തരത്തിലുള്ള അതിക്രമം വച്ചുപൊറുപ്പിക്കില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. അന്വേഷണത്തെ സഹായിക്കാൻ എഫ്ബിഐ സംഘം സ്ഥലത്തെത്തിയിട്ടുണ്ടെന്ന് യുഎസ് അറ്റോർണി ജനറൽ പാം ബൊണ്ടി പറഞ്ഞു.
യുക്രെയ്നിൽ വീണ്ടും ദുരിതാശ്വാസ സഹായമെത്തിച്ച് വത്തിക്കാൻ
വത്തിക്കാന്‍ സിറ്റി: മൂന്നു വർഷമായി തുടരുന്ന യുദ്ധത്തിൽ ഏറെ ദുരിതമനുഭവിക്കുന്ന യുക്രെയ്നിലെ സാധാരണക്കാരായ ജനതയെ വീണ്ടും ചേര്‍ത്തുപിടിച്ച് വത്തിക്കാന്‍.
മെത്തകൾ, ഭക്ഷണം, പലചരക്കു സാധനങ്ങൾ, കുട്ടികൾക്കുള്ള പോഷകാഹാരം, കളിപ്പാട്ടങ്ങൾ തുടങ്ങിയവയുമായി മാര്‍പാപ്പയുടെ ഉപവിപ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്ന കർദിനാൾ കോൺറാഡ് ക്രജേവ്സ്കിയുടെ നേതൃത്വത്തില്‍ ട്രക്ക് വത്തിക്കാനിൽനിന്ന് യുക്രെയ്നിലെ ഖാർഖിവിൽ എത്തി.
ഫ്രാൻസിസ് മാർപാപ്പയുടെ കാലത്തും യുക്രെയ്നിലെ വിവിധ മേഖലകളിൽ വത്തിക്കാൻ സഹായങ്ങൾ എത്തിച്ചിരുന്നുവെന്നും ആ ദൗത്യം ഇപ്പോഴും തുടരുകയാണെന്നും കർദിനാൾ ക്രജേവ്സ്കി പറഞ്ഞു.
ഫ്രാൻസിസ് മാർപാപ്പയുടെ ജീവിതമാതൃക പിന്തുടർന്ന് ലെയോ പതിനാലാമൻ മാർപാപ്പയും ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ ഊർജസ്വലതയോടെ തുടരുന്നുണ്ടെന്നും പീഡിതരായ യുക്രെയ്ൻ ജനതയെ അദ്ദേഹവും തന്റെ ഹൃദയത്തോടു ചേർത്തുപിടിക്കുകയാണെന്നും കർദിനാൾ കൂട്ടിച്ചേർത്തു.
ഏതാനും ആഴ്ചകളായി തുടരുന്ന റഷ്യൻ ബോംബാക്രമണങ്ങളാൽ തകർന്ന യുക്രേനിയൻ നഗരമായ ഖാർഖിവിലെ ജനത കടുത്ത ദുരിതത്തിലാണ്. ഈ പശ്ചാത്തലത്തിലാണ് വത്തിക്കാന്‍ സഹായം എത്തിക്കുന്നത്. റോമിലെ യുക്രേനിയൻ പള്ളിയായ സാന്താ സോഫിയ ബസിലിക്കയിൽനിന്നുമാണ് സഹായങ്ങൾ നിറച്ച ട്രക്ക് യുക്രെയ്നിലേക്കു യാത്ര തിരിച്ചത്. കർദിനാൾ ക്രാജേവ്സ്കിയും വാഹനത്തിൽ ഉണ്ടായിരുന്നു.
യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ഗാസയിലേക്കും വത്തിക്കാൻ ദുരിതാശ്വാസസഹായം എത്തിച്ചിരുന്നു. ഏറ്റവുമൊടുവിൽ ഫ്രാൻസിസ് മാർപാപ്പ ഉപയോഗിച്ചിരുന്ന പോപ് മൊബീൽ പ്രത്യേക ക്ലിനിക്കാക്കി രൂപാന്തരം ചെയ്ത് ഗാസയിലേക്ക് അയച്ചിരുന്നു.
ഇസ്രേലി ആക്രമണം ഇറാന്റെ ആണവപദ്ധതി അന്തിമഘട്ടത്തിൽ എത്തിനിൽക്കെ
അണുബോംബ് വികസിപ്പിച്ചെടുക്കാനുള്ള പദ്ധതി അന്തിമഘട്ടത്തിൽ എത്തിനിൽക്കെയാണ് ഇറാന്റെ ആണവകേന്ദ്രങ്ങൾക്കുമേൽ ഇസ്രയേൽ പ്രഹരമേൽപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ നടത്തിയ ആക്രമണത്തിൽ ഇസ്രേലി വ്യോമസേന ഇറേനിയൻ ആണവകേന്ദ്രങ്ങളാണു പ്രധാനമായും ലക്ഷ്യമിട്ടതെങ്കിലും ഇവിടങ്ങളിൽ കാര്യമായ നാശമുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.
എന്നാൽ, രാജ്യത്തെ പ്രധാനപ്പെട്ട ഒന്‍പത് ആണവ ശാസ്ത്രജ്ഞരെ വധിക്കാൻ കഴിഞ്ഞത് ആണവ പദ്ധതിയുമായി മുന്നോട്ടുപോകാൻ ഇറാനു പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. മുതിര്‍ന്ന ഇറേനിയൻ ആണവ ഗവേഷകരെ ഇസ്രയേല്‍ വര്‍ഷങ്ങളായി ഉന്നമിടുകയും അതു ലക്ഷ്യം കാണുകയും ചെയ്തിരിക്കുന്നു.
ഇസ്രേലി ആക്രമണത്തിൽ ഇറാന്റെ പ്രധാന ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളായ നതാന്‍സിലും ബുഷേറിലും കാര്യമായ നാശമുണ്ടായെങ്കിലും ഏറ്റവും രഹസ്യസ്വഭാവമുള്ള ആണവ സമ്പുഷ്ടീകരണ കേന്ദ്രമായ ഫോര്ഡോയിലുണ്ടായ നാശത്തെക്കുറിച്ച് ഇനിയും വ്യക്തത ലഭിച്ചിട്ടില്ല. ഭൂഗര്‍ഭ അറയില്‍ സ്ഥിതി ചെയ്യുന്ന ഫോര്‍ഡോ തകര്‍ക്കാന്‍ കെല്‍പ്പുള്ള ബോംബുകള്‍ ഇസ്രയേലിന്റെ പക്കലില്ലെന്നും ഇസ്രേലി വ്യോമാക്രമണത്തെ ഫോര്‍ഡോ അതിജീവിച്ചിട്ടുണ്ടെങ്കില്‍ ഇറാന്റെ ആണവ പദ്ധതികള്‍ തുടരുമെന്നുമാണ് ചില അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ പക്ഷം.
ഫോർഡോയിലെയും ബുഷേറിലെയും ആണവകേന്ദ്രത്തിനു ചെറിയ തകരാർ മാത്രമേ സംഭവിച്ചിട്ടുള്ളൂവെന്നാണ് ഇറേനിയൻ സർക്കാർ വൃത്തങ്ങൾ പറഞ്ഞത്. എന്നാൽ നതാൻസിലെ ഇസ്രേലി ആക്രമണം റേഡിയോ ആക്ടീവ്, രാസ മലിനീകരണത്തിനു കാരണമായതായി ഐഎഇഎ മേധാവി റഫായേല്‍ ഗ്രോസി ഐക്യരാഷ്ട്രസഭയെ അറിയിച്ചിട്ടുണ്ട്.
‘ഇറേനിയൻ ആണവ പദ്ധതികളുടെ തുടിക്കുന്ന ഹൃദയം’ എന്നു വിശേഷിപ്പിക്കപ്പെടുന്ന സങ്കേതമാണ് നതാന്‍സ്. ഇറാന്റെ ആണവായുധ ശേഖരത്തിനുള്ള ഇന്ധനം നിര്‍മിക്കപ്പെട്ടത് ഇവിടെയാണെന്നാണ് അനുമാനം. അണുബോബ് നിർമാണത്തിന്റെ തൊട്ടുപടിക്കലെത്തി നില്ക്കുന്ന ന്യൂക്ലിയര്‍ ഇന്ധനമാണ് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നതാന്‍സില്‍ ഇറാന് തയാറാക്കിക്കൊണ്ടിരുന്നത്.
ഇറാന്റെ ഏറ്റവും രഹസ്യസ്വഭാവമുള്ള ആണവ സമ്പുഷ്ടീകരണ കേന്ദ്രമാണ് ഫോര്‍ഡോ. ഇറേനിയന്‍ നഗരമായ ക്വോമിന് 32 കിലോമീറ്റര്‍ അകലെയുള്ള ഫോര്‍ഡോ ഗ്രാമത്തിലാണ് ഈ ഭൂഗര്‍ഭ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. അറ്റോമിക് എനര്‍ജി ഓര്ഗനൈസേഷന് ഓഫ് ഇറാന്റെ നിയന്ത്രണത്തിലുള്ള ഫോര്‍ഡോ ഇസ്രയേലിന് അത്രയെളുപ്പം കടന്നാക്രമിക്കാന്‍ കഴിയുന്നയിടമല്ല എന്നു വിലയിരുത്തപ്പെടുന്നു. ഫോര്‍ഡോ ആണവ സമ്പുഷ്ടീകരണ കേന്ദ്രം ഒരു മലയ്ക്കു കീഴിലായി തറനിരപ്പില്‍നിന്ന് അര മൈലോളം ആഴത്തില്‍ കട്ടിയേറിയ കോണ്‍ക്രീറ്റ് കെട്ടിലാണ് നിർമിച്ചിരിക്കുന്നത്. ഇസ്രയേല്‍ വ്യോമക്കണ്ണുകള് എത്താതിരിക്കാന്‍ കണക്കുകൂട്ടിയാണ് ഈ പ്രദേശം ആണവ സമ്പുഷ്ടീകരണത്തിനായി ഇറാന് തെരഞ്ഞെടുത്തത്.
ഇറേനിയൻ വാദം തള്ളി അന്താരാഷ്ട്ര ആണവോർജ ഏജൻസിയും
തങ്ങളുടെ ആണവപദ്ധതികൾ തികച്ചും സമാധാനപരമാണെന്നും ബുഷേർ പോലുള്ള ആണവോർജ പ്ലാന്റുകളിലേക്കുള്ള ഇന്ധന ആവശ്യത്തിനായാണു യുറേനിയം സന്പുഷ്ടീകരണമെന്നുമാണ് ഇറാൻ ആവർത്തിക്കുന്നത്. എന്നാൽ, ഈ വാദം ശരിയല്ലെന്നാണ് അമേരിക്കയും ഇസ്രയേലും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമൊക്കെ പറയുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇറാൻ ആണവ സമ്പുഷ്ടീകരണം വേഗത്തിലാക്കിയതായാണ് അന്താരാഷ്ട്ര പരിശോധകരുടെ നിഗമനം.
ഇറാന് ആണവായുധം നിര്‍മിക്കുന്നതിന് തൊട്ടടുത്തെത്തിയെന്ന് കഴിഞ്ഞയാഴ്ച അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി മേധാവി റഫായേല്‍ ഗ്രോസി പറഞ്ഞിരുന്നു. ഒന്‍പത് അണുബോംബുകൾ നിര്‍മിക്കാനാവശ്യമായ എല്ലാ കാര്യങ്ങളും ഇപ്പോള്‍ അവരുടെ പക്കലുണ്ടെന്നും എപ്പോള്‍ വേണമെങ്കിലും അതു സംഭവിക്കാമെന്നും ഫ്രഞ്ച് മാധ്യമമായ ലെ മോണ്ടെയ്ക്കു നല്കിയ അഭിമുഖത്തിൽ ഗ്രോസി വ്യക്തമാക്കിയിരുന്നു.
ആണവായുധം സ്വായത്തമാക്കുന്നതില്നിന്ന് ഇറാന് ഒട്ടും അകലെയല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. മൂന്ന് അപ്രഖ്യാപിത ആണവകേന്ദ്രങ്ങളിൽനിന്നു പരിശോധകർ കണ്ടെത്തിയ മനുഷ്യനിർമിത യുറേനിയം കണികകളെക്കുറിച്ചുള്ള അന്വേഷണവുമായി ഇറാൻ സഹകരിക്കാത്തതിനാൽ അവരുടെ ആണവപദ്ധതി പൂർണമായും സമാധാനപരമാണെന്ന് ഉറപ്പുനൽകാൻ കഴിയില്ലെന്നും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി മേധാവി അറിയിച്ചിരുന്നു.
അണുബോംബ് വികസിപ്പിച്ചെടുക്കാനുള്ള ഘടകങ്ങൾ നിർമിക്കാനുള്ള ഇറേനിയൻ ഭരണകൂടത്തിന്റെ ശ്രമങ്ങളിൽ ‘കാര്യമായ പുരോഗതി’ കൈവരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ ശേഖരിച്ചതായി ഇസ്രയേൽ സൈന്യം വ്യക്തമാക്കിയിരുന്നു. ഇതിൽ യുറേനിയം ലോഹ കോർ, ആണവ സ്ഫോടനം നടത്താനുതകുന്ന ന്യൂട്രോൺ ഉറവിട ഇനീഷ്യേറ്റർ എന്നിവ ഉൾപ്പെടുന്നു.
നെതന്യാഹുവിന്റെ ആശങ്ക
ഇറാനിൽ ഇപ്പോൾ ഒമ്പത് ആണവായുധങ്ങൾക്ക് ആവശ്യമായ ഇന്ധനമുണ്ടെന്നും ഒരു വർഷത്തിനുള്ളിൽ ആ ഇന്ധനം ‘ആയുധമാക്കാൻ’ കഴിയുമെന്നുമാണ് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വാദം. അതിനാല്‍ത്തന്നെ ഇറാനെതിരേ സൈനിക നടപടി അനിവാര്യമായിരുന്നെന്നും ഇതിലേക്കു കടന്നില്ലെങ്കില്‍ അപകടസാധ്യത വളരെയധികം കൂടുതലാണെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ നിര്‍ദേശിച്ചതായും ഇസ്രയേല്‍ ജനതയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തില്‍ നെതന്യാഹു വാദിച്ചു. ഇറാന്റെ ആണവ പദ്ധതികള്‍ വേരോടെ പിഴുതെറിയുമെന്നും ഇറാനിൽനിന്ന് ആണവഭീഷണി ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും ഇസ്രയേൽ അതിന്റെ ദൗത്യം അവസാനിപ്പിക്കുകയെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
പിന്തിരിയാനിടയില്ല
ഇറാനെതിരായ ആക്രമണങ്ങളുടെ മുന്‍കാല ചരിത്രം സൂചിപ്പിക്കുന്നത് അവയുടെ ഫലം പ്രവചനാതീതമാണ് എന്നാണ്. 15 വര്‍ഷം മുമ്പ് മാല്‍വെയര്‍ ഉപയോഗിച്ച് സെൻട്രിഫ്യൂജുകളില്‍ ഇസ്രയേല്‍ നടത്തിയ സമർഥമായ സൈബര്‍ ആക്രമണം പോലും ഇറാന്റെ ആണവ പദ്ധതികള്‍ ഒന്നോ രണ്ടോ വർഷത്തേക്കു മാത്രമേ മന്ദീഭവിപ്പിച്ചുള്ളൂ. ജോർജ് ഡബ്ല്യു ബുഷിന്റെ ഭരണകാലം തൊട്ടിങ്ങോട്ട് നതാന്‍സ് ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തിലെ ആയിരക്കണക്കിന് സെൻട്രിഫ്യൂജുകള്‍ ലക്ഷ്യമിട്ട് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ഇസ്രയേലും യുഎസും നിരവധി ആക്രമണശ്രമങ്ങളാണു നടത്തിയത്.
ഇതിനുശേഷം, സെൻട്രിഫ്യൂജുകൾക്ക് ആവശ്യമായ നിർണായക ഘടകങ്ങള്‍ നിർമിക്കുന്ന കെട്ടിടങ്ങൾ ഇസ്രയേൽ തകർക്കുകയും ആണവായുധ നിർമാണത്തിലെ ബുദ്ധികേന്ദ്രങ്ങളായ ശാസ്ത്രജ്ഞരെ അതീവരഹസ്യമായി സ്ഫോടനത്തിലൂടെയും മറ്റും വധിക്കാൻ തുടങ്ങുകയും ചെയ്തു. എന്നാൽ, അവപോലും ഇറാന് താത്കാലിക തിരിച്ചടികള്‍ മാത്രമേ നല്കിയുള്ളൂ.
ഇസ്രയേലിന്റെയും യുഎസിന്റെയും ഓരോ ആക്രമണത്തിനുശേഷവും ഇറാന് ആണവായുധ നിര്‍മാണ ശ്രമങ്ങളില്‍ കരുത്താർജിക്കുകയായിരുന്നു എന്നതാണു വസ്തുത.
2015ലെ കരാർ
ഇറാന് 2015ല്‍ ഒപ്പിട്ട കരാർപ്രകാരം ആണവ ഇന്ധനത്തിന്റെ 97 ശതമാനം ഉപേക്ഷിക്കാനും നഥാന്‍സിലെ സമ്പുഷ്ടീകരണം മന്ദഗതിയിലാക്കാനും നിർബന്ധിതരായി. ആണവായുധങ്ങള്‍ക്കു പകരം ആണവോർജം ഉത്പാദിപ്പിക്കുന്നതിന് ഉപയോഗപ്രദമായ ഒരു തലത്തിലേക്ക് സമ്പുഷ്ടീകരണത്തിന്റെ അളവ് പരിമിതപ്പെടുത്താനും ഇതോടെ ഇറാന് പ്രേരിതരായി. ബറാക് ഒബാമ യുഎസ് പ്രസിഡന്റായിരുന്ന സമയത്താണ് സുപ്രധാന കരാർ യാഥാര്‍ഥ്യമായത്.
ഈ കരാറിനുശേഷം ഇറാന് ആണവായുധ നിര്‍മാണം അവസാനിപ്പിച്ചതായി യുഎസ് വിശ്വസിച്ചില്ലെങ്കിലും നതാന്‍സിലെ ആണവ പദ്ധതികളുടെ ശക്തി കുറഞ്ഞുവെന്നായിരുന്നു അനുമാനം. 2015ലെ കരാറിനെ ദുരന്തമെന്നു വിശേഷിപ്പിച്ച് പിന്നീട് അധികാരത്തിൽ വന്ന ഡോണള്‍ഡ് ട്രംപ് 2018ല്‍ ഈ കരാറില്‍നിന്നു പിന്‍വാങ്ങി. തൊട്ടുപിന്നാലെ നതാന്‍സ് ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഇറാന് ശക്തമാക്കി.
ഇറാന് ഇസ്രേലി പ്രഹരം; പശ്ചിമേഷ്യ സംഘർഷഭരിതം
ദുബായ്: ഇറാന്റ ആണവ, സൈനികകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്നലെ രാവിലെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മൂന്ന് ഉന്നത സൈനിക ഓഫീസർമാർ കൊല്ലപ്പെട്ടു. തലസ്ഥാനമായ ടെഹ്റാനിൽ ഉൾപ്പെടെയായിരുന്നു "ഓപ്പറേഷൻ റൈസിംഗ് ലയൺ' എന്നു പേരിട്ട സൈനിക നടപടി.
ഇറേനിയൻ ആംഡ് ഫോഴ്സസ് ചീഫ് ഓഫ് സ്റ്റാഫ് ജനറൽ മുഹമ്മദ് ബഗേരി, പാരാമിലിട്ടറി സേനയായ റെവലൂഷണറി ഗാർഡ് തലവൻ ജനറൽ ഹൊസൈൻ സലാമി, ബാലിസ്റ്റിക് മിസൈൽ പദ്ധതി തലവൻ ജനറൽ അമീർ അലി ഹാജിസാദേ എന്നിവർ കൊല്ലപ്പെട്ടു.
ഇക്കാര്യം ഇറേനിയൻ സർക്കാർ ടെലിവിഷൻ സ്ഥിരീകരിച്ചു. ആറ് ഉന്നത ശാസ്ത്രജ്ഞരും 20 സീനിയർ കമാൻഡർമാരും കൊല്ലപ്പെട്ടതായി ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് പറഞ്ഞു. കുട്ടികളടക്കം നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.
200 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് 100 ലക്ഷ്യങ്ങളിലേക്കായിരുന്നു ഇസ്രേലി ആക്രമണം. നതാൻസ് അടക്കം ഇറാന്റെ സുപ്രധാന ആണവനിലയങ്ങൾ തകർന്നു.
കിഴക്കൻ ഇറാനിലെ മൂന്നു സൈനികകേന്ദ്രങ്ങളും ടെഹ്റാനിലെ റെവലൂഷണറി ഗാർഡിന്റെ ആസ്ഥാനവും ഉൾപ്പെടെ ഇസ്രയേൽ തകർത്തു. ഇറാന്റെ ഭീഷണി അവസാനിക്കുംവരെ സൈനികനടപടി തുടരുമെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
ഇസ്രയേൽ കഠിനമായ ശിക്ഷ നേരിടേണ്ടി വരുമെന്ന് ആയത്തൊള്ള അലി ഖമനയ് മുന്നറിയിപ്പ് നല്കി. ആക്രമണത്തിനു തിരിച്ചടിയായി ഇസ്രയേലിനെ ലക്ഷ്യമിട്ട് നൂറിലേറെ ഡ്രോണുകൾ ഇറാൻ തൊടുത്തു. ഇവയെല്ലാം തകർത്തെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. തങ്ങളുടെ വ്യോമപാതയിലൂടെ ഡ്രോൺ പറന്നതായി ഇറാക്കും ജോർദാനും സ്ഥിരീകരിച്ചു.
ഇറാനെ ആക്രമിച്ചതിനു പിന്നാലെ ഇസ്രയേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ടെൽ അവീവ് വിമാനത്താവളം അടച്ചു. ഇറാൻ, ഇറാക്ക് രാജ്യങ്ങൾ വ്യോമപാത അടച്ചു. ഇത് പശ്ചിമേഷ്യയിൽ വിമാനസർവീസുകളെ ബാധിച്ചു.
അമേരിക്കയുമായുള്ള ആണവകരാറിൽ ധാരണയിലെത്തിയില്ലെങ്കിൽ ഇറാൻ രൂക്ഷമായ ആക്രമണം നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പു നല്കി. അതേസമയം, ഇസ്രേലി ആക്രമണത്തെ ഗൾഫ് രാജ്യങ്ങളും തുർക്കിയും റഷ്യയും അപലപിച്ചു.
സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്ന് ലോകരാജ്യങ്ങൾ ആവശ്യപ്പെട്ടു. നരേന്ദ്ര മോദി, ഡോണൾഡ് ട്രംപ്, കീയർ സ്റ്റാർമർ എന്നിവരടക്കമുള്ള ലോകനേതാക്കളെ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥിതിഗതികൾ ധരിപ്പിച്ചു.
1980കളിലെ ഇറാൻ-ഇറാക്ക് യുദ്ധത്തിനു ശേഷമുള്ള ഏറ്റവും രൂക്ഷമായ ആക്രമണമാണ് ഇന്നലെ ഇറാൻ നേരിട്ടത്. നതാൻസിൽ കാര്യമായ നാശമുണ്ടായതായി ഇസ്രേലി സേന അറിയിച്ചു. പടിഞ്ഞാറൻ ഇറാനിൽ നിരവധി റഡാർ സംവിധാനങ്ങളും മിസൈൽ ലോഞ്ചറുകളും തകർത്തതായി ഇസ്രേലി സേന അറിയിച്ചു.
ഇറാനിലെ ഇസ്രയേൽ ആക്രമണത്തിനു പിന്നാലെ ആഗോള ഓഹരിവിപണിയിൽ വൻ ഇടിവുണ്ടായി. ഇന്ധന വില ഏഴു ശതമാനം ഉയർന്നു.
ഇറാനിലേക്ക് ആയുധങ്ങൾ രഹസ്യമായി കടത്തി ഇസ്രയേൽ
ദുബായ്: ആക്രമണത്തിനു മുന്നോടിയായി ചാരസംഘടനയായ മൊസാദിന്റെ നേതൃത്വത്തിൽ ഇറാനിലേക്ക് ആയുധങ്ങൾ രഹസ്യമായി കടത്തിയെന്ന് ഇസ്രയേൽ സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. പേര് വെളിപ്പെടുത്താത്ത രണ്ട് ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്.
സ്ഫോടനാത്കമായ ഡ്രോണുകൾ വിക്ഷേപിക്കാനുള്ള ബേസ് ഇറാനിൽത്തന്നെ സ്ഥാപിച്ചതിനുശേഷം ഇന്നലെ അവ ടെഹ്റാനിലെ മിസൈൽ ലോഞ്ചറുകളെ ലക്ഷ്യം വച്ച് നീങ്ങുന്ന തരത്തിൽ പ്രവർത്തനക്ഷമമാക്കുകയായിരുന്നു.
മധ്യ ഇറാനിലേക്കു കടത്തിയ ആയുധങ്ങൾ ഭൂതല- വ്യോമ മിസൈലുകൾക്കു സമീപം സ്ഥാപിച്ചു. വാഹനങ്ങളിലും സ്ട്രൈക്ക് സിസ്റ്റങ്ങൾ വിന്യസിച്ചു. ആക്രമണങ്ങൾ ആരംഭിച്ചശേഷം ഇവയെല്ലാം പ്രവർത്തനക്ഷമമാക്കുകയായിരുന്നു.
ഇറാന് പുതിയ കമാൻഡർമാർ
ദുബായ്: സൈനികമേധാവികൾ ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ടതിനു പിന്നാലെ പുതിയ കമാൻഡർമാരെ നിയമിച്ച് ഇറാൻ. ആംഡ് ഫോഴ്സസ് തലവനായി ജനറൽ അബ്ദുൾറഹിം മൗസാവിയെയും റെവലൂഷണറി ഗാർഡ് തലവനായി മുഹമ്മദ് പാക്പൗറിനെയും നിയമിച്ചു. പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് ആണ് നിയമനം നടത്തിയത്.
ഇസ്രയേൽ-ഇറാൻ സംഘർഷത്തിന്റെ നാൾവഴി
2018: 2015ൽ ലോകരാജ്യങ്ങളുമായി ആണവകരാർ ഒപ്പിടുന്നതിനു മുൻപ് ഇറാൻ തന്റെ ആണവപദ്ധതി മറച്ചുവച്ചുവെന്നും ഇതു സംബന്ധിച്ച ആയിരക്കണക്കിനു പേജുകൾ നീളുന്ന ഡേറ്റ ഇസ്രയേലിനു ലഭിച്ചെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ടെഹ്റാനിലെ സുരക്ഷിതകേന്ദ്രങ്ങളിൽനിന്നും ഇസ്രേലികളല്ലാത്തവരാണ് ഇവ കണ്ടെടുത്തതെന്നു മുൻ മൊസാദ് തലവനും സ്ഥിരീകരിച്ചു.
☛ 2020: 2015ലെ കരാർ ശിഥിലമായതിനു ശേഷം ഇറാന്റെ ആണവപദ്ധതിക്കെതിരേയുള്ള ആക്രമണം ഇസ്രയേൽ വർധിപ്പിച്ചു.
☛ 2020 ജൂലൈ: ഇറാന്റെ നതാൻസ് ആണവ സന്പുഷ്ടീകരണ കേന്ദ്രത്തിലുണ്ടായ അജ്ഞാത സ്ഫോടനത്തിൽ സെൻട്രിഫ്യൂജ് നിർമാണകേന്ദ്രം തകർന്നു. സംഭവത്തിനു പിന്നിൽ ഇസ്രയേലാണെന്ന് ഇറാൻ ആരോപിച്ചു.
☛ 2020 നവംബർ: ടെഹ്റാനിൽ ഒരു കാറിൽ സഞ്ചരിക്കവേ, ഇറാനിലെ ഉന്നത ആണവശാസ്ത്രജ്ഞൻ മൊഹ്സെൻ ഫഖ്രിസാദേഹിനെ റിമോട്ട് കൺട്രോൾകൊണ്ട് പ്രവർത്തിക്കുന്ന മെഷീൻ ഗൺ ഉപയോഗിച്ച് കൊലപ്പെടുത്തി. ഇറാന്റെ ആണവപരിപാടിക്ക് തുടക്കം കുറിച്ച ഇദ്ദേഹത്തിന്റെ വധത്തിനു പിന്നിലും ഇസ്രയേലാണെന്ന് ഇറാൻ ആരോപിച്ചു.
☛ 2021 ഏപ്രിൽ 11: നതാൻസിലെ ഭൂഗർഭ ആണവകേന്ദ്രം ആക്രമിക്കപ്പെട്ടു. ഇസ്രയേലിനു നേർക്ക് ഇറാൻ വിരൽ ചൂണ്ടിയെങ്കിലും നെതന്യാഹു ഉത്തരവാദിത്വം ഏറ്റെടുത്തില്ല. എന്നാൽ, ഭൂഗർഭ കേന്ദ്രത്തിൽ തങ്ങളുടെ രാജ്യം സൈബർ ആക്രമണം നടത്തിയതായി ഇസ്രയേലിലെ മാധ്യമങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്തു.
☛ 2021 ഏപ്രിൽ 16: യുറേനിയം 60 ശതമാനം വരെ സന്പുഷ്ടീകരിക്കാൻ ഇറാൻ ആരംഭിച്ചു.
☛ 2022 ജൂൺ: തങ്ങളുടെ രണ്ട് ആണവ ശാസ്ത്രജ്ഞരെ വിവിധ നഗരങ്ങളിൽവച്ച് വിഷം കൊടുത്തു കൊന്നത് ഇസ്രയേൽതന്നെയെന്ന് ഇറാൻ ആരോപിച്ചു.
☛ 2023 ഒക്ടോബർ 7: ഗാസയിൽ ഹമാസ് നടത്തിയ നരനായാട്ടിൽ 1,200 പേർ വധിക്കപ്പെടുകയും 250 പേരെ ബന്ദികളാക്കി പിടിക്കുകയും ചെയ്തു.
☛ 2024 ഫെബ്രുവരി 14: ഇസ്രേലി ആക്രമണം ഇറാന്റെ പ്രകൃതിവാതക പൈപ്പ്ലൈനിൽ നിരവധി സ്ഫോടനങ്ങളുണ്ടാക്കി. വടക്കൻ ഛാഹർമഹൽ ആൻഡ് ബഖ്തിയരി പ്രവിശ്യയിൽ നിന്നു കാസ്പിയൻ നഗരങ്ങളിലേക്ക് നീളുന്ന പൈപ്പ്ലൈനായിരുന്നു ഇത്.
☛ 2024 ഏപ്രിൽ 1: സിറിയയിലെ ഡമാസ്കസിലുള്ള ഇറേനിയന്‍ കോൺസുലേറ്റ് ഇസ്രേലി വ്യോമാക്രമണത്തിൽ തകർന്നു. രണ്ട് ഇറേനിയന്‍ ജനറൽമാർ അടക്കം 16 പേർ കൊല്ലപ്പെട്ടു.
☛ 2024 ഏപ്രിൽ 14: ആക്രമണത്തിനു പ്രതികാരമായി 300 മിസൈലുകളും ഡ്രോണുകളുമടങ്ങുന്ന വന്പിച്ച ആക്രമണം ഇറാൻ അഴിച്ചുവിട്ടെങ്കിലും ഇവയിൽ ഭൂരിഭാഗവും ഇസ്രയേൽ നിർവീര്യമാക്കി.
☛ 2024 ഏപ്രിൽ 19: ഇറാനിലെ ഇസ്ഫഹനിലുള്ള വിമാനത്താവളത്തിൽ വ്യോമപ്രതിരോധ സംവിധാനത്തിനു നേർക്ക് ഇസ്രയേൽ നടത്തിയതെന്ന് സംശയിക്കപ്പെടുന്ന ആക്രമണമുണ്ടായി.
☛ 2024 ജൂലൈ 31: ടെഹ്റാൻ സന്ദർശനവേളയിൽ ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു.
☛ 2024 സെപ്റ്റംബർ 27: ഹിസ്ബുള്ള നേതാവ് ഹസൻ നസറുള്ളയെ ഇസ്രയേൽ വധിച്ചു.
☛ 2024 ഒക്ടോബർ 1: ഇസ്രയേലിനെതിരേ നേരിട്ടുള്ള രണ്ടാമത്തെ ആക്രമണം ഇറാൻ ആരംഭിച്ചു.
☛ ഭൂരിഭാഗം മിസൈലുകളും യുഎസ് നേതൃത്വത്തിലുള്ള സഖ്യവും ഇസ്രയേലും വെടിവച്ചിട്ടു.
☛ 2024 ഒക്ടോബർ 16: ഗാസയിൽ ഹമാസ് നേതാവ് യഹ്യ സിൻവറിനെ ഇസ്രയേൽ വധിച്ചു.
☛ 2024 ഒക്ടോബർ 26: ഇസ്രയേൽ ആദ്യമായി ഇറാനു നേർക്ക് പരസ്യമായ ആക്രമണം നടത്തി. രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളും ആണവ പരിപാടിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും ലക്ഷ്യം വെയ്ക്കപ്പെട്ടു.
☛ 2025 ഏപ്രിൽ 30: മൊസാദിനു വേണ്ടി പ്രവർത്തിച്ചെന്നും റെവലൂഷണറി ഗാർഡ് കേണൽ ഹസൻ സയ്യദ് ഖോദായിയുടെ കൊലപാതകത്തിൽ പങ്കുവഹിച്ചുവെന്നും ആരോപിച്ച് ഇറാൻ ഒരാൾക്ക് വധശിക്ഷ നൽകി.
കാര്‍ലോ അക്കുത്തിസിനെയും പിയെർ ഫ്രസാത്തിയെയും സെപ്റ്റംബർ ഏഴിന് വിശുദ്ധരായി പ്രഖ്യാപിക്കും
വത്തിക്കാന്‍ സിറ്റി: തിരുസഭാ ചരിത്രത്തിൽ വിശുദ്ധ പദവിയിലേക്ക് പ്രവേശിക്കുന്ന ആദ്യ കംപ്യൂട്ടർ പ്രതിഭ, ആദ്യ മില്ലേനിയൽ വിശുദ്ധൻ എന്നീ ഖ്യാതികളോടെ വാഴ്ത്തപ്പെട്ട കാര്‍ലോ അക്കുത്തിസിനെ ഈ വർഷം സെപ്റ്റംബർ ഏഴിന് വിശുദ്ധനായി നാമകരണം ചെയ്യും.
ഇതേ ദിവസംതന്നെ, പാവപ്പെട്ടവരെ സഹായിക്കുന്നതിനിടെ 24-ാം വയസിൽ പോളിയോ ബാധിച്ചു മരിച്ച ഇറ്റാലിയൻ യുവാവ് പിയെർ ജോർജോ ഫ്രസാത്തിയെയും വിശുദ്ധനായി പ്രഖ്യാപിക്കും. വിശുദ്ധരുടെ നാമകരണം സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനായി ഇന്നലെ ലെയോ പതിനാലാമൻ മാർപാപ്പ വിളിച്ചുചേര്‍ത്ത കർദിനാൾമാരുടെ സമ്മേളനത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
2025 ജൂബിലി വര്‍ഷത്തില്‍ ഏപ്രിൽ 25 -27 ദിവസങ്ങളിലായി ക്രമീകരിച്ചിരുന്ന കൗമാരക്കാരുടെ ജൂബിലിയോടനുബന്ധിച്ച് കാര്‍ലോയെ വിശുദ്ധനായി പ്രഖ്യാപിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായതിനാൽ വിശുദ്ധ പദവി പ്രഖ്യാപനം നീട്ടിവയ്ക്കുകയായിരുന്നു.
1991 മേയ് മൂന്നിന് ലണ്ടനിലായിരുന്നു കാര്‍ലോയുടെ ജനനം. സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അതീവ തത്പരനായിരുന്നു കാര്‍ലോ.
ലോകത്തിലെ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ബൃഹത്തായ ഓൺലൈൻ ശേഖരംതന്നെ നന്നേ ചെറിയ പ്രായത്തിനുള്ളിൽ കാർലോ സജ്ജീകരിച്ചിരുന്നു.
11-ാംവയസിൽ ആരംഭിച്ച ഈ ഉദ്യമം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയിരുന്നു.അനേകരെ ദിവ്യകാരുണ്യത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നതിനുശേഷമാണ് 2006 ഒക്ടോബര്‍ 12ന് തന്റെ 15-ാം വയസിൽ മരിച്ചത്. 2020 ഒക്ടോബർ പത്തിന് കാര്‍ലോ അക്കുത്തിസ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടു.
കാര്‍ലോയുടെ മാതാപിതാക്കളും സഹോദരങ്ങളും വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തില്‍ നേരിട്ടു സാക്ഷ്യം വഹിച്ചിരുന്നു.
ഇരുവരെയും കൂടാതെ ഏഴു വാഴ്ത്തപ്പെട്ടവരെ ഈവർഷം ഒക്ടോബർ 19ന് വിശുദ്ധരായി നാമകരണം ചെയ്യാനും ഇന്നലെ ലെയോ പതിനാലാമൻ മാർപാപ്പയുടെ അധ്യക്ഷതയിൽ നടന്ന കർദിനാൾമാരുടെ സമ്മേളനം തീരുമാനിച്ചു.
മാർഡിനിലെ അർമേനിയൻ ആർച്ച്ബിഷപ്പും രക്തസാക്ഷിയുമായ ഇഗ്നാസിയോ ചൗക്രുല്ല മാലോയാൻ, പാപ്പുവ ന്യൂഗിനിയയിൽനിന്നുള്ള അല്മായനും മതാധ്യാപകനും രക്തസാക്ഷിയുമായ പീറ്റർ ട്ടോ റോട്ട്, വെറോണയിലെ ജീവകാരുണ്യ സന്യാസിനീ സമൂഹം സ്ഥാപക വിൻചെൻസ മരിയ പൊളോണി, യേശുദാസി സന്യാസിനീ സമൂഹം സ്ഥാപക മരിയ ദെൽ മോന്തേ കാർമേലോ റെൻഡിലെസ് മാർട്ടിനെസ്, ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ പുത്രിമാരുടെ സഭാംഗം മരിയ ത്രോൺകാത്തി, അല്മായരായ ഹോസെ ഗ്രിഗോറിയോ ഹെർണാണ്ടസ് ചിസ്നെറോസ്, ബാർത്തൊളോ ലോൻഗോ എന്നിവരെയാണ് വിശുദ്ധരായി പ്രഖ്യാപിക്കുക.
ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്
വാഷിംഗ്ടൺ ഡിസി: ആണവപദ്ധതിൽ അവസാനിപ്പിക്കാനുള്ള കരാറിൽ ഒപ്പിട്ടില്ലെങ്കിൽ ഇറാൻ ഇനിയും മൃഗീയ ആക്രമണങ്ങൾ നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പു നല്കി.
“ കരാറിൽ ഒപ്പുവയ്ക്കണമെന്ന് ഇറാനോടു നേരത്തേ ഞാൻ പറഞ്ഞതാണ്. അവസരങ്ങൾക്കു പിന്നാലെ അവസരങ്ങൾ ഇറാനു നൽകി.
പക്ഷേ, അവർ അതിനു വഴങ്ങിയില്ല. ഇപ്പോൾ തന്നെ വലിയ തോതിൽ മരണങ്ങളും നാശവും ഉണ്ടായി. ഈ കശാപ്പ് അവസാനിപ്പിക്കാൻ ഇനിയും സമയമുണ്ട്.
പദ്ധതിയിലുള്ള അടുത്ത ആക്രമണം കൂടുതൽ മൃഗീയമായിരിക്കും. പഴയ ഇറേനിയൻ സാമ്രാജ്യത്തിൽ എന്തെങ്കിലും അവശേഷിക്കണം എന്നുണ്ടെങ്കിൽ കരാറിൽ ഒപ്പിട്ടേ പറ്റൂ” - ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
അണ്വായുധം സ്വന്തമാക്കുന്നതു തടയാൻ നീക്കം
ടെൽ അവീവ്: ഇറാൻ അണ്വായുധം സ്വന്തമാക്കുന്നതു തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രയേലിന്റെ സൈനിക നീക്കങ്ങൾ.
ഇറാൻ അണ്വായുധം സ്വന്തമാക്കുന്നതു നിലനിൽപ്പിനു ഭീഷണിയായിട്ടാണ് ഇസ്രയേൽ കരുതുന്നത്. ഇറാനെ അണ്വായുധം സ്വന്തമാക്കാൻ അനുവദിക്കില്ലെന്ന് ഇസ്രയേൽ വർഷങ്ങളായി ആവർത്തിക്കുന്നതാണ്.
ആണവപദ്ധതികൾ സമാധാന ആവശ്യങ്ങൾക്കാണെന്നാണ് ഇറാന്റെ വാദം. എന്നാൽ ഇസ്രയേലും പാശ്ചാത്യ ശക്തികളും ഇതു മുഖവിലയ്ക്കെടുക്കുന്നില്ല. ഇറാന്റെ ആണവ പദ്ധതികൾ പരിമിതപ്പെടുത്താൻ ലക്ഷ്യമിട്ട് അമേരിക്ക നടത്തുന്ന ചർച്ചകൾ ഫലം കാണാത്തതും, ആണവ ഇന്ധനമായ യുറേനിയത്തിന്റെ സന്പുഷ്ടീകരണം ഇറാൻ വർധിപ്പിക്കുന്നുവെന്ന റിപ്പോർട്ടുകളും ഇസ്രയേൽ ഗൗരവമായി എടുത്തു.
60 ശതമാനം സന്പുഷ്ടീകരിച്ച യുറേനിയം ഇറാന്റെ പക്കൽ ധാരാളമുണ്ട്. ഇത് കൂടുതൽ സന്പുഷ്ടീകരിച്ച് ഒന്‍പത് ആറ്റം ബോംബുകൾ നിർമിക്കാൻ ഇറാനാകുമെന്നാണ് റിപ്പോർട്ടുകൾ.
നതാൻസിൽ അണുവികിരണ ചോർച്ചയില്ല
ടെഹ്റാൻ: ഇസ്രേലി ആക്രമണം നേരിട്ട നതാൻസ് ആണവനിലയത്തിൽ അണുവികരണചോർച്ച ഉണ്ടായിട്ടില്ലെന്ന് ഇറേനിയൻ വൃത്തങ്ങൾ അറിയിച്ചതായി അന്താരാഷ്ട്ര ആണവോർജ ഏജൻസി പറഞ്ഞു.
സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഏജൻസി കൂട്ടിച്ചേർത്തു. ടെഹ്റാനിൽനിന്ന് 225 കിലോമീറ്റർ അകലെയാണ് നതാൻസ്.
ശത്രുവിന്റെ തല വെട്ടുന്ന തന്ത്രം
ഇറേനിയൻ നേതൃത്വത്തെ അടിമുടി ഞെട്ടിക്കുന്ന വൻ ആക്രമണമാണ് ഇസ്രേലി സേന നടത്തിയത്. ആണവ, സൈനിക കേന്ദ്രങ്ങളിലുണ്ടായ നാശത്തിനു പുറമേ ഇറാന്റെ ഉന്നത സൈനിക കമാൻഡർമാരും ആണവശാസ്ത്രജ്ഞന്മാരും കൊല്ലപ്പെട്ടു.
ഇസ്രേലി ആക്രമണത്തെക്കുറിച്ചുള്ള സൂചനകൾ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചിരുന്നെങ്കിലും അത് ഇത്ര മാരകവും കനത്തതുമാകുമെന്ന് ഇറാൻ പ്രതീക്ഷിച്ചിരുന്നില്ല.
പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന വിപ്ലവഗാർഡ് എന്ന സൈനികവിഭാഗത്തിന്റെ തലവൻ ഹുസൈൻ സലാമി, ഇറേനിയൻ സായുധസേനാ മേധാവി മൊഹമ്മദ് ബാഗേരി എന്നിവരടക്കമുള്ളവരാണ് ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ശത്രുസേനയുടെ തല വെട്ടുന്ന തന്ത്രമാണ് ഇസ്രയേൽ പ്രയോഗിച്ചത്. ഇതേ തന്ത്രം പ്രയോഗിച്ചുതന്നെയാണ് ഗാസയിലെ ഹമാസ് ഭീകരസംഘടനയുടെ നേതാക്കളായ ഇസ്മയിൽ ഹനിയ, യഹ്യ സിൻവർ എന്നിവരെയും ലബനനിലെ ഹിസ്ബുള്ളയുടെ തലവനായിരുന്ന ഹസൻ നസറുള്ളയെയും ഇസ്രയേൽ ഉന്മൂലനം ചെയ്തത്.
കൊല്ലപ്പെട്ട പ്രമുഖർ
ഹുസൈൻ സലാമി: ഇറാനിലെ വിപ്ലവഗാർഡുകളുടെ തലവൻ. ഇറേനിയൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പ്രത്യേക സൈനികവിഭാഗമാണ് വിപ്ലവഗാർഡ്.
മുഹമ്മദ് ബാഗേരി: ഇറേനിയൻ സായുധ സേനയുടെ തലവൻ (ചീഫ് ഓഫ് സ്റ്റാഫ്).
ഗുലാമലി റഷീദ്: വിപ്ലവഗാർഡിനു കീഴിലെ എൻജിനിയറിംഗ് സ്ഥാപനമായ ഖതം അൽ അൻബിയ സെന്ററിന്റെ കമാൻഡർ.
ഫ്രെയ്ദൂൺ അബ്ബാസി: പ്രമുഖ ആണവ ശാസ്ത്രജ്ഞൻ. മുന്‍പ് ഇറാന്റെ ആറ്റമിക് എനർജി ഓർഗനൈസേഷൻ മേധാവിയായിരുന്നു.
മുഹമ്മദ് മെഹ്ദി തെഹ്റാഞ്ചി: ആണവ ശാസ്ത്രജ്ഞൻ. ടെഹ്റാനിലെ ഇസ്ലാമിക് അസാദ് യൂണിവേഴ്സിറ്റി പ്രസിഡന്റായിരുന്നു.
ആണവ ശാസ്ത്രജ്ഞരായ അബ്ദുൾഹമീദ് മിനൗച്ചർ, അഹമ്മദ് റേസ സുൽഫഗാരി, അമീർഹുസൈൻ ഫേഖി, മൊടെൽബിസാദെ എന്നിവരും കൊല്ലപ്പെട്ടു.
ഖമനെയ്യുടെ മുതിർന്ന ഉപദേഷ്ടാവായ അലി ഷംഖാനിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ആക്രമണത്തെക്കുറിച്ചറിയാം; പക്ഷേ, യുഎസിനു പങ്കില്ല: ട്രംപ്
വാഷിംഗ്ടൺ ഡിസി: ഇസ്രേലി ആക്രമണത്തെക്കുറിച്ച് മുന്നറിവുണ്ടായിരുന്നെന്ന് യുഎസ് പ്രസിഡന്റ് ഡോൺഡ് ട്രംപ്. എന്നാൽ, ആക്രമണത്തിൽ അമേരിക്കൻ സേനയ്ക്കു പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയുമായുള്ള ആണവചർച്ചയിൽ ഇറാൻ തുടർന്നും സഹകരിക്കുമെന്നു പ്രതീക്ഷ പ്രകടിപ്പിച്ച ട്രംപ്, ഇറാൻ അണ്വായുധം സ്വന്തമാക്കാൻ സമ്മതിക്കില്ലെന്നും കൂട്ടിച്ചേർത്തു.
അതേസമയം, ഇസ്രേലി ആക്രമണം അമേരിക്കൻ പിന്തുണയോടെ ആണെന്നാണ് ഇറാൻ ആരോപിച്ചിരിക്കുന്നത്.
ഞായറാഴ്ച ഒമാനിലാണ് അമേരിക്ക-ഇറാൻ ആണവചർച്ച നിശ്ചയിച്ചിരിക്കുന്നത്. ആറാം വട്ട ചർച്ചയാണിത്. അതേസമയം, ഇസ്രേലി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ചർച്ച നടക്കുമോ എന്നതിൽ വ്യക്തതയില്ല.
ആണവകരാറിൽ ഒപ്പിടുക, അല്ലെങ്കിൽ കൂടുതലാക്രമണം
ആണവപദ്ധതികൾ അവസാനിപ്പിക്കാനുള്ള കരാറിൽ ഒപ്പിട്ടില്ലെങ്കിൽ ഇറാൻ ഇനിയും മൃഗീയ ആക്രമണങ്ങൾ നേരിടേണ്ടിവരുമെന്ന് ട്രംപ് പിന്നീട് മുന്നറിയിപ്പു നല്കി.
“കരാറിൽ ഒപ്പുവയ്ക്കണമെന്ന് ഇറാനോട് ഞാൻ നേരത്തേ പറഞ്ഞതാണ്. അവസരങ്ങൾക്കു പിന്നാലെ അവസരങ്ങൾ ഇറാനു ഞാൻ നല്കി. പക്ഷേ, അവർ വഴങ്ങിയില്ല. ഈ കശാപ്പ് അവസാനിപ്പിക്കാൻ ഇനിയും സമയമുണ്ട്. അടുത്ത ആക്രമണം കൂടുതൽ മൃഗീയമായിരിക്കും.
പഴയ ഇറേനിയൻ സാമ്രാജ്യത്തിൽ എന്തെങ്കിലും അവശേഷിക്കണമെന്നുണ്ടെങ്കിൽ കരാറിൽ ഒപ്പിട്ടേ പറ്റൂ.” - ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഇസ്രയേലിനു കടുത്ത ശിക്ഷ നല്‍കും: ഖമനയ്
ടെഹ്റാൻ: ഇസ്രയേലിനു കടുത്ത ശിക്ഷ നല്‍കുമെന്നാണ് ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് ഇന്നലെ പ്രതികരിച്ചത്.
“ ഞങ്ങളുടെ പ്രിയപ്പെട്ട രാജ്യത്ത് ഇസ്രയേൽ വലിയ കുറ്റകൃത്യം ചെയ്തിരിക്കുന്നു. ഇറേനിയൻ സേന അതിനു ശിക്ഷ നല്കാതിരിക്കില്ല.
കയ്പേറിയതും വേദന നിറഞ്ഞതുമായ വിധിയാണ് ഇസ്രയേലിനെ കാത്തിരിക്കുന്നത്. അതു തീർച്ചയായും ലഭിച്ചിരിക്കും”- ഖമനയ് പറഞ്ഞു.
തിരിച്ചടിക്കു തയാറെടുക്കുന്നു
ഇറാൻ ഇന്നലെ ഇസ്രയേലിലേക്കു നൂറ് ഡ്രോണുകൾ തൊടുത്തു. ഇറാന്റെ പ്രത്യാക്രമണം ഇതിൽ അവസാനിക്കുമെന്ന് നിരീക്ഷകർ കരുതുന്നില്ല. ഇസ്രയേലിന് ഉചിതമായ മറുപടി നല്കാൻ ഇറാൻ തയാറെടുക്കുന്നുവെന്നാണു സൂചന.
ഇസ്രേലി ആക്രമണത്തിനുള്ള മറുപടി അതിശക്തമായിരിക്കുമെന്ന് ഇറേനിയൻ വൃത്തങ്ങൾ സൂചിപ്പിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇസ്രയേൽ ഒരുങ്ങി
ഇറാന്റെ തിരിച്ചടി പ്രതീക്ഷിക്കുന്ന ഇസ്രയേൽ മുന്നൊരുങ്ങളെടുത്തിട്ടുണ്ട്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നലെ പുലർച്ചെ മൂന്നിനു സൈറണുകൾ കേട്ടുകൊണ്ടാണ് ഇസ്രേലി ജനത ഉണർന്നത്.
ജാഗ്രത പാലിക്കണമെന്ന നിർദേശം ജനങ്ങളുടെ ഫോണിൽ ലഭിച്ചു. അധിനിവേശ വെസ്റ്റ്ബാങ്കിലെ പലസ്തീൻ നഗരങ്ങളിൽ അനിശ്ചിതകാലത്തേക്കു ലോക്ഡൗൺ പ്രഖ്യാപിച്ചു.
രാജ്യത്തുടനീളം ആവശ്യത്തിനു രക്തം ലഭ്യമാക്കാനുള്ള നടപടികൾ ഇസ്രേലി സർക്കാർ സ്വീകരിച്ചു. ഗുരുതരാവസ്ഥയിലല്ലാത്ത രോഗികളെ ആശുപത്രിയിൽനിന്നു പറഞ്ഞുവിടാൻ തുടങ്ങി.
ഇസ്രേലി ജനത ഭക്ഷണവും വെള്ളവും സംഭരിക്കുന്നതായി അവിടെനിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. സൂപ്പർ മാർക്കറ്റുകൾ അതിവേഗം കാലിയാകുന്നു. ജനങ്ങൾ ഇസ്രേലി സേനയുടെ നിർദേശങ്ങൾ പാലിക്കണമെന്ന് പ്രധാനമന്ത്രി നെതന്യാഹു നിർദേശിച്ചു.
ഓപ്പറേഷൻ റൈസിംഗ് ലയൺ തുടക്കം മാത്രം
ടെഹ്റാൻ: ഓപ്പറേഷൻ റൈസിംഗ് ലയൺ തുടങ്ങിയിട്ടേയുള്ളൂവെന്നാണ് ഇസ്രയേൽ വ്യക്തമാക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ ഇറാനെതിരേ കൂടുതൽ ആക്രമണങ്ങളുണ്ടാകുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞുകഴിഞ്ഞു. പശ്ചിമേഷ്യാ സംഘർഷം അനിയന്ത്രിതമായി പടരുന്നതായിരിക്കും ഇതിന്റെ ഫലം.
യുക്രെയ്ൻ മാതൃകയിലും ആക്രമണം
ഇറാന്റെ ആണവകേന്ദ്രങ്ങളിലും സൈനിക ആസ്ഥാനങ്ങളിലുമാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ പറയുന്നു. ആണവ ഇന്ധനമായ യുറേനിയം സന്പുഷ്ടീകരിക്കുന്ന ഇറാനിലെ പ്രമുഖ കേന്ദ്രമായ നതാൻസ് ആണവനിലയം, ടെഹ്റാനിലെ വിവിധ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ആക്രമണമുണ്ടായി. ഇരുനൂറോളം യുദ്ധവിമാനങ്ങളാണ് മിസൈലുകളും ബോംബുകളും വർഷിച്ചത്.
യുക്രെയ്ൻ സേന റഷ്യക്കെതിരേ പരീക്ഷിച്ച ഡ്രോൺ ആക്രമണവും ഇസ്രയേൽ നടത്തിയതായി റിപ്പോർട്ടുണ്ട്. മാസങ്ങൾക്കു മുന്‍പേ റഷ്യയിലേക്ക് ഒളിപ്പിച്ചു കടത്തിയ ഡ്രോണുകൾ ഉപയോഗിച്ച് റഷ്യൻ ബോംബർ വിമാനങ്ങൾ തകർക്കുന്ന തന്ത്രമാണ് യുക്രെയ്ൻ സേന അടുത്തിടെ പ്രയോഗിച്ചത്. ഇതിനു സമാനമായി ഇസ്രേലി ചാരസംഘടനയായ മൊസാദ് ഇറാനിലേക്കു ഡ്രോണുകൾ ഒളിപ്പിച്ചു കടത്തിയിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
പ്രത്യാക്രമണശേഷി നിർവീര്യമാക്കാക്കി
ഇറാന്റെ തിരിച്ചടികൂടി പ്രതീക്ഷിച്ചുകൊണ്ടാണ് ഇസ്രേലി സേന ഓപ്പറേഷൻ ആസൂത്രണം ചെയ്തത്. മൊസാദ് ഒളിപ്പിച്ചു കടത്തിയ ഡ്രോണുകൾ ഉപയോഗിച്ച് ഇറാന്റെ മിസൈൽ വിക്ഷേണ കേന്ദ്രങ്ങളിൽ വൻ ആക്രമണം നടത്തി. ഇസ്രയേലിനെതിരെ ദീർഘദൂര മിസൈലുകൾ പ്രയോഗിക്കുന്നതു തടയാൻ ലക്ഷ്യമിട്ടാണിത്.
ഇറാന്റെ സൈനികശേഷിയുടെ കുന്തമുന ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളാണ്. ഇന്നലെ ഇസ്രയേലിനുള്ള മറുപടിയായി മിസൈലുകൾ തൊടുക്കാൻ ഇറാൻ തയാറായില്ല.
പകരം, നൂറോളം ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ഡ്രോണുകൾ ഇസ്രയേലിൽ നാശമുണ്ടാക്കിയതു സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല. ഇറേനിയൻ ഡ്രോണുകളിൽ ഭൂരിഭാഗവും വെടിവച്ചിട്ടുവെന്നാണ് ഇസ്രേലി സേന അറിയിച്ചത്.
ആക്രമണം ദിവസങ്ങൾ നീളും: നെതന്യാഹു
ടെൽ അവീവ്: ഓപ്പറേഷൻ റൈസിംഗ് ലയൺ എന്ന പേരിൽ ഇറാനെതിരേ ആരംഭിച്ച ആക്രമണം ദിവസങ്ങൾ നീളുമെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.
ഇറാനുവേണ്ടി അണ്വായുധം നിർമിക്കാൻ ശ്രമിച്ചവരെയാണ് ഇസ്രയേൽ ലക്ഷ്യമിട്ടത്. ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതുവരെ, ദിവസങ്ങളോളം ആക്രമണം നീളുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആക്രമണം വർഷങ്ങളായുള്ള തയാറെടുപ്പിനുശേഷം
ടെൽ അവീവ്: ഇറാനിലെ ആണവകേന്ദ്രങ്ങളും മിസൈൽ ഫാക്ടറികളുമുൾപ്പെടെ നൂറു കേന്ദ്രങ്ങളിൽ 200 ഓളം ഇസ്രേലി യുദ്ധവിമാനങ്ങൾ നടത്തിയ ആക്രമണം വർഷങ്ങൾ നീണ്ട ആസൂത്രണത്തിനും തയാറെടുപ്പുകൾക്കുംശേഷം.
ഇതിന്റെ ഭാഗമായി ഇറാനിൽ കടന്നുചെന്ന് ഇസ്രേലി ചാരസംഘടനയായ മൊസാദ് പദ്ധതികൾ ആവിഷ്കരിച്ചു. ടെഹ്റാനു സമീപം രഹസ്യകേന്ദ്രത്തിൽ ഡ്രോൺ ബേസ് തന്നെ മൊസാദ് സ്ഥാപിച്ചു.
ഇവിടേക്ക് അതീവരഹസ്യമായി കൃത്യതയാർന്ന ആക്രമണം നടത്താൻ കഴിയുന്ന ആയുധങ്ങളും ഡ്രോണുകളും വൻതോതിൽ ഒളിച്ചുകടത്തി. കമാൻഡോകളും വേഷംമാറി എത്തി. ഇതൊക്കെ കൂടാതെ ആയുധങ്ങൾ നിറച്ച വാഹനങ്ങളും ഇറാനിലെത്തിയിരുന്നു.
രാത്രിയിൽ ആക്ടിവേറ്റ് ചെയ്യപ്പെട്ട ഡ്രോൺ ബേസ് ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ നശിപ്പിച്ചു. വ്യോമപ്രതിരോധശേഷി അലങ്കോലമായതോടെ ഇസ്രയേലി യുദ്ധവിമാനങ്ങൾക്ക് ആക്രമണം നടത്താൻ അനുകൂല സാഹചര്യമൊരുങ്ങി.
അടുത്തിടെ റഷ്യയിൽ വൻതോതിലുള്ള ഡ്രോൺ ആക്രമണം നടത്തി യുക്രെയ്ൻ ലോകത്തെ ഞെട്ടിച്ചിരുന്നു. ഡ്രോണുകളും മറ്റ് ആയുധങ്ങളും റഷ്യയിലേക്ക് ഒളിച്ചുകടത്തി അവിടെ എത്തിച്ചശേഷം അനുകൂല സന്ദർഭത്തിൽ വമ്പൻ ആക്രമണം നടത്തിയ യുദ്ധരീതിയെ നൂതന യുദ്ധതന്ത്രമെന്നാണു പ്രതിരോധവിദഗ്ധർ വിശേഷിപ്പിച്ചത്. ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണവും ഈ രീതിയോടു സാമ്യമുള്ളതാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
‘ഓപ്പറേഷൻ റൈസിംഗ് ലയൺ’ എന്നപേരിൽ നടന്ന ഇസ്രേലി സൈനികനടപടി പ്രധാനമായും ഇറാന്റെ ആണവ പദ്ധതികളെ ലക്ഷ്യംവച്ചുള്ളതായിരുന്നു. നിരന്തരമായ മുന്നറിയിപ്പുകൾ അവഗണിച്ച് ആണവായുധ പദ്ധതിയുമായി മുന്നോട്ടുപോയ സാഹചര്യത്തിൽ തങ്ങളുടെ നിലനില്പിനുവേണ്ടിയാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലിന്റെ വിശദീകരണം.
അണ്വായുധം സ്വന്തമാക്കുന്നതിനായി ഇറേനിയൻ ഭരണകൂടം പതിറ്റാണ്ടുകളായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും ഇത് അവസാനിപ്പിക്കാൻ ലോകരാജ്യങ്ങൾ സാധ്യമായ എല്ലാ നയതന്ത്ര വഴികളും തേടിയെങ്കിലും ഇറേനിയൻ ഭരണകൂടം മുന്നോട്ടുപോകുകയായിരുന്നുവെന്നും ഇസ്രേലി സൈനിക വൃത്തങ്ങൾ പ്രസ്താവനയിൽ അറിയിച്ചു.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇറേനിയൻ തിരിച്ചടിയുണ്ടാകുമെന്ന് അറിയാവുന്ന ഇസ്രയേൽ രാജ്യത്തെ പൗരന്മാർക്ക് അതീവ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.
സൈറൺ മുഴങ്ങുന്പോൾ ബങ്കറുകളിലേക്കു മാറാനാണു നിർദേശം. ആളുകൾ പുറത്തിറങ്ങുന്നതിനും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. അതിർത്തിയിലുടനീളം സൈനികരെയും വിന്യസിച്ചു. അവധിയിലുള്ള സൈനികരെയെല്ലാം തിരിച്ചുവിളിച്ചാണ് ഇസ്രയേലിന്റെ തയാറെടുപ്പുകൾ.
ഇറാനിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം
ടെഹ്റാൻ: ഇറാനിലെ ഇന്ത്യൻ സ്വദേശികൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും രാജ്യത്തെ ഇന്ത്യൻ എംബസി അറിയിച്ചു.
എംബസിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിക്കണമെന്നും പ്രാദേശിക ഭരണകൂടങ്ങൾ നിർദേശിക്കുന്ന സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കണമെന്നും ഇന്ത്യൻ എംബസി എക്സിൽ കുറിച്ചു.
ഇസ്രേലി ആക്രമണത്തെ അപലപിച്ച് റഷ്യ
മോസ്കോ: ഇറാന് നേർക്കുണ്ടായ ഇസ്രേലി വ്യോമാക്രമണത്തെ റഷ്യ അപലപിച്ചു. പ്രകോപനം കൂടാതെയുള്ള നടപടി മേഖലയിലെ സംഘർഷങ്ങൾ അപകടകരമായ വിധത്തിൽ വർധിക്കാനിടയാക്കിയെന്നുമാണ് റഷ്യയുടെ നിലപാട്.
യുഎൻ ചാർട്ടറും അന്താരാഷ്ട്ര നിയമവും ലംഘിച്ചാണ് ഇസ്രയേൽ ഇറാനെതിരേ നീങ്ങിയതെന്നു റഷ്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട് റോമിലെ സ്ഥാനിക ദേവാലയത്തിന്റെ ശുശ്രൂഷ ഏറ്റെടുത്തു
വത്തിക്കാന്‍ സിറ്റി: കർദിനാൾ മാര്‍ ജോര്‍ജ് കൂവക്കാട്ട് റോമിലെ ചിര്ക്കോണ്വല്ലാസീയോനെ ആപ്പിയയിൽ, പാദുവായിലെ വിശുദ്ധ അന്തോനീസിന്റെ നാമത്തിലുള്ള ഇടവക പള്ളിയുടെ സ്ഥാനിക ശുശ്രൂഷ ഏറ്റെടുത്തു.
എല്ലാ കര്‍ദിനാൾമാര്‍ക്കും റോമില്‍ത്തന്നെ ഒരു സ്ഥാനിക ഇടവക ലഭിക്കുന്ന പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് റോമാ രൂപതയിലെ ഈ ദേവാലയം ലഭിച്ചത്.
ഇടവകമധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റെ തിരുനാള്‍ദിനമായ ഇന്നലെയാണ് അദ്ദേഹം സ്ഥാനം ഏറ്റെടുത്തത്. 1988ല്‍ ഇടവകയായ ഈ പള്ളിയില്‍ റോഗേഷനിസ്റ്റ് സന്യാസസമൂഹത്തിലെ വൈദികരാണ് ശുശ്രൂഷ നിര്‍വഹിക്കുന്നത്.
2012ല്‍ കര്‍ദിനാള്‍ ഡീക്കന്മാരുടെ സ്ഥാനിക ദേവാലയമായി തെരഞ്ഞെടുക്കപ്പെട്ട ഈ ഇടവക ഇതിനുമുമ്പ് മറ്റു രണ്ടു കര്‍ദിനാൾമാരുടെ സ്ഥാനിക ദേവാലയമായിരുന്നു. ഫാ. അന്റോണിയോയാണ് ഇപ്പോള്‍ ഈ ഇടവകയിലെ വികാരി.
ഇന്ത്യന്‍ സമയം ഇന്നലെ രാത്രി പത്തിന് വിശുദ്ധ കുര്‍ബാനയര്‍പ്പണത്തോടെ നടന്ന സ്ഥാനമേറ്റെടുക്കല്‍ ശുശ്രൂഷയില്‍ അദ്ദേഹത്തോടൊപ്പം മറ്റു കര്‍ദിനാൾമാരും മതാന്തര സംവാദത്തിനായുള്ള കാര്യാലയത്തിലെയും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയറ്റിന്റെയും പ്രതിനിധികളും ഉണ്ടായിരുന്നു.
മാര്‍ കൂവക്കാട്ടിന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചു. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലും ചടങ്ങില്‍ സന്നിഹിതനായിരുന്നു.
ഇറാനുമായി സംഘർഷസാധ്യത വർധിച്ചു; പശ്ചിമേഷ്യയിലെ അമേരിക്കക്കാർ മടങ്ങുന്നു
വാഷിംഗ്ടൺ ഡിസി: ഇറാനുമായി സംഘർഷസാധ്യത ഉടലെടുത്ത പശ്ചാത്തലത്തിൽ അമേരിക്ക പശ്ചിമേഷ്യയിലെ തങ്ങളുടെ പൗരന്മാരെ പിൻവലിക്കുന്നു. ഇറാക്കി തലസ്ഥാനമായ ബാഗ്ദാദിലെ യുഎസ് എംബസി ഭാഗികമായി ഒഴിയാൻ നിർദേശം നല്കി.
എംബസിയിലെ അത്യാവശ്യയിതര വിഭാഗം ജീവനക്കാരും കുടുംബാംഗങ്ങളും അമേരിക്കയിലേക്കു മടങ്ങും. ഇറാക്കിൽ വിന്യസിച്ചിട്ടുള്ള അമേരിക്കൻ സൈനികരുടെ കുടുംബാംഗങ്ങളോടും മടങ്ങാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കുവൈത്തും ബഹ്റിനും ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളിലെ അമേരിക്കൻ സൈനികരുടെ കുടുംബാഗങ്ങൾക്കു സ്വമേധയാ മടങ്ങാനുള്ള അധികാരവും നല്കി.
പശ്ചിമേഷ്യ അപകടം പിടിച്ച സ്ഥലമാകുമെന്നും അവിടെയുള്ള അമേരിക്കക്കാരെ മാറ്റുമെന്നും പ്രസിഡന്റ് ട്രംപ് ബുധനാഴ്ച പറഞ്ഞിരുന്നു. ഇറാൻ അണ്വായുധം സ്വന്തമാക്കാൻ സമ്മതിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാന്റെ അണവപദ്ധതികൾ അവസാനിപ്പിക്കുക ലക്ഷ്യമിട്ട് ട്രംപ് ഭരണകൂടം മുൻകൈ എടുത്തു നടത്തുന്ന ചർച്ചകളിൽ പുരോഗതിയില്ലാത്ത പശ്ചാത്തലത്തിലാണ് ഈ നടപടികൾ. ഇതിനു പുറമേ, ഇസ്രയേൽ ഇറാനെ ആക്രമിക്കാൻ പദ്ധതിയിടുന്നതായും റിപ്പോർട്ടുണ്ട്. ഇതിനു മറുപടിയായി ഇറാൻ, ഇറാക്കിലെ യുഎസ് സ്ഥാപനങ്ങളിൽ ആക്രമണം നടത്തിയേക്കുമെന്ന ഭീതിയാണു ജീവനക്കാരെ പിൻവലിക്കാനുള്ള കാരണമെന്നു സൂചനയുണ്ട്.
ആണവകരാറിനു തയാറായില്ലെങ്കിൽ ഇറാനിൽ ബോംബിടുമെന്നാണ് ട്രംപ് മുന്നറിയിപ്പു നല്‍കിയിട്ടുള്ളത്. ഇങ്ങനെ സംഭവിച്ചാൽ പശ്ചിമേഷ്യയിലെ അമേരിക്കൻ കേന്ദ്രങ്ങളെ ഇറാൻ ആക്രമിക്കുമെന്ന് അവരുടെ പ്രതിരോധ മന്ത്രി അസീസ് നസീർസാദെ ബുധനാഴ്ച പറഞ്ഞിരുന്നു.ഇതിനിടെ, ഇറാനും അമേരിക്കയും തമ്മിലുള്ള ആറാം വട്ട ആണവചർച്ച ഞായറാഴ്ച ഒമാനിൽ നടക്കുമെന്നാണ് റിപ്പോർട്ട്.
യുറേനിയം സന്പുഷ്ടീകരണം അവസാനിപ്പിക്കണമെന്ന അമേരിക്കൻ ആവശ്യം ഇറാൻ അംഗീകരിക്കാത്ത സാഹചര്യത്തിൽ ചർച്ചയ്ക്കു ഫലമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നില്ല. ഇതിനിടെ, ആണവ നിരായുധീകരണത്തിനുള്ള വ്യവസ്ഥകൾ ഇറാൻ പാലിക്കുന്നില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ 35 രാജ്യങ്ങൾ അംഗമായ ബോർഡ് ഇന്നലെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ട്രംപിന്റെ ഒന്നാം ഭരണകാലത്ത് 2020ൽ ഇറേനിയൻ ജനറൽ ഖ്വാസം സുലൈമാനിയെ അമേരിക്കൻ സേന വധിച്ചതിനു പ്രതികാരമായി ഇറാക്കിലെ അമേരിക്കൻ സൈനിക താവളങ്ങളിൽ ഇറാൻ മിസൈലാക്രമണം നടത്തിയിരുന്നു. നിലവിൽ 2500 യുഎസ് സൈനികർ ഇറാക്കിലുണ്ട്. കുവൈത്ത്, ഖത്തർ, യുഎഇ, ബഹ്റിൻ എന്നീ അറബ് രാജ്യങ്ങളിലും അമേരിക്കൻ സേനാ സാന്നിധ്യമുണ്ട്.
പശ്ചിമേഷ്യയിലെ അമേരിക്കക്കാരെ പിൻവലിക്കുന്നുവെന്ന വാർത്തയ്ക്കു പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില നാലു ശതമാനം ഉയർന്നു.
ഇറാൻ ആണവ നിരായുധീകരണം ലംഘിച്ചു: അന്താരാഷ്ട്ര ആണവോർജ ഏജൻസി
വിയന്ന: ആണവ നിരായുധീകരണ മാനദണ്ഡങ്ങൾ ഇറാൻ ലംഘിച്ചതായി അന്താരാഷ്ട്ര ആണവോർജ ഏജൻസി ബോർഡ് പ്രഖ്യാപിച്ചു.
35 രാജ്യങ്ങൾ ഉൾപ്പെട്ട ബോർഡിൽ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളാണ് ഇതിനാവശ്യമായ പ്രമേയം അവതരിപ്പിച്ചത്. 19 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചു. 11 പേർ വിട്ടുനിന്നപ്പോൾ റഷ്യ, ചൈന, ബുർക്കിന ഫാസോ എന്നിവർ എതിർത്തു വോട്ട് ചെയ്തു. വിഷയം ഇനി യുഎൻ രക്ഷാസമിതിയുടെ പരിഗണനയ്ക്കു വിടും.
ആണവകേന്ദ്രങ്ങളിലെ പരിശോധനയിൽ ഇറാൻ സഹകരിക്കുന്നില്ലെന്നും രഹസ്യ പദ്ധതികൾ നടത്തുന്നതായി സംശയമുണ്ടെന്നും ആരോപിക്കുന്ന റിപ്പോർട്ട് അന്താരാഷ്ട്ര ആണവോർജ ഏജൻസി കഴിഞ്ഞയാഴ്ച പുറത്തുവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്നലെ ഏജൻസി ബോർഡ് പ്രമേയം പരിഗണിച്ചത്.
2015ൽ വൻശക്തികളുമായി ഉണ്ടാക്കിയ കരാർ അനുസരിച്ച് ഇറാൻ ആണവ പദ്ധതികൾ പരിമിതപ്പെടുത്തിയിരുന്നു. 2018ൽ യുഎസ് പ്രസിഡന്റായിരുന്ന ട്രംപ് കരാറിൽനിന്ന് ഏകപക്ഷീയമായി പിൻമാറി ഇറാനെതിരേ ഉപരോധങ്ങൾ ചുമത്തി. ഇതിനു മറുപടിയായി ആണവ ഇന്ധനമായ യുറേനിയത്തിന്റെ സന്പുഷ്ടീകരണ തോത് ഇറാൻ ഉയർത്തിത്തുടങ്ങി. അണ്വായുധം സ്വന്തമാക്കാനാണ് ഇറാന്റെ നീക്കങ്ങളെന്ന് പാശ്ചാത്യ ശക്തികൾ ആരോപിക്കുന്നു.
വടക്കൻ അയർലൻഡിൽ കുടിയേറ്റവിരുദ്ധ കലാപം
ലണ്ടൻ: ബ്രിട്ടന്റെ ഭാഗമായ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ കുടിയേറ്റവിരുദ്ധ കലാപം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായ കേസില്‍ 14 വയസു പ്രായമുള്ള രണ്ട് ആണ്‍കുട്ടികള്‍ അറസ്റ്റിലായതിനു പിന്നാലെ തിങ്കളാഴ്ചയാണ് കലാപം ആരംഭിച്ചത്. പ്രതികള്‍ റുമേനിയന്‍ വംശജരാണെന്നു സൂചനയുണ്ട്.
കേസിനാസ്പദമായ സംഭവം നടന്ന ആന്‍ട്രിം കൗണ്ടിയിലെ ബാലിമെനയിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. തിങ്കളാഴ്ച ഇരയുടെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രദേശവാസികള്‍ നടത്തിയ റാലി അക്രമപരന്പരയുടെ തുടക്കമായി.
മുഖംമൂടി ധരിച്ച നൂറുകണക്കിന് അക്രമികൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പോലീസിനെ ആക്രമിക്കുകയും വാഹനങ്ങൾക്കും വീടുകൾക്കും തീയിടുകയുമുണ്ടായി. ബുധനാഴ്ച രാത്രി കുടിയേറ്റക്കാരെ പാര്‍പ്പിച്ചിരുന്ന ഒരു കേന്ദ്രം അക്രമികള്‍ തീവച്ചുനശിപ്പിച്ചു. സംഘര്‍ഷങ്ങളില്‍ പോലീസുകാരടക്കം ഒട്ടേറെപ്പേര്‍ക്കു പരിക്കുണ്ട്.
ലോസ് ആഞ്ചലസ് പ്രക്ഷോഭം പടരുന്നു ; കുടിയേറ്റ വിരുദ്ധതയ്ക്ക് എതിരേ യുഎസ് നഗരങ്ങളിൽ പ്രകടനം
ലോസ് ആഞ്ചലസ്: പ്രസിഡന്റ് ട്രംപിന്റെ കുടിയേറ്റവിരുദ്ധ നടപടികൾക്കെതിരേ ലോസ് ആഞ്ചലസിൽ ആരംഭിച്ച പ്രക്ഷോഭം അമേരിക്കയിലെ മറ്റു നഗരങ്ങളിലേക്കു പടരുന്നു.
തലസ്ഥാനമായ വാഷിംഗ്ടൺ ഡിസി, ന്യൂയോർക്ക്, സാൻ ഫ്രാൻസിസ്കോ, ഫിലാഡെൽഫിയ, അറ്റ്ലാന്റ, ഓസ്റ്റിൻ എന്നീ വൻ നഗരങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രകടനങ്ങളുണ്ടായി.
ലോസ് ആഞ്ചലസിൽ അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാനായി ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് വകുപ്പ് റെയ്ഡ് നടത്തുന്നതിലുള്ള പ്രതിഷേധം തുടർച്ചയായ അഞ്ചാം ദിനമായ ചൊവ്വാഴ്ചയും തുടർന്നു.
അക്രമവും കൊള്ളയും റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ നഗരഹൃദയത്തിലെ ഒന്നര കിലോമീറ്റർ ചുറ്റളവിൽ മേയർ കാരെൻ ബാസ് ചൊവ്വാഴ്ച രാത്രി മുതൽ അനിശ്ചിത കാലത്തേക്കു കർഫ്യൂ പ്രഖ്യപിച്ചു. കർഫ്യൂ പാലിക്കാൻ തയാറാകാതിരുന്നവരെ പോലീസ് അറസ്റ്റ് ചെയ്തു.
ന്യൂയോർക്ക് നഗരത്തിലെ പ്രകടനത്തിൽ ആയിരക്കണക്കിനു പേർ പങ്കെടുത്തുവെന്നാണു റിപ്പോർട്ട്. ഒട്ടേറെപ്പേരെ അറസ്റ്റ് ചെയ്തതായി ന്യൂയോർക്ക് പോലീസ് അറിയിച്ചു. ലോസ് ആഞ്ചലസിലേതു പോലുള്ള പ്രതിഷേധം ന്യൂയോർക്കിൽ അനുവദിക്കില്ലെന്ന് മേയർ എറിക് ആഡംസ് വ്യക്തമാക്കി.
സാൻഫ്രാൻസിസ്കോയിലെ പ്രതിഷേധത്തിൽ വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും കേടുപാടുണ്ടായി. 150 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഇതിനിടെ, ട്രംപിന്റെ ഉത്തരവു പ്രകാരം ലോസ് ആഞ്ചലസ് നഗരത്തിൽ 4,000 നാഷണൽ ഗാർഡ് സൈനികരെയും 700 മറീനുകളെയും വിന്യസിച്ചിട്ടുണ്ട്. രാജ്യരക്ഷയ്ക്കു ചുമതലപ്പെട്ട സൈനികരെ സ്വന്തം പൗരന്മാർക്കെതിരേ വിന്യസിച്ചത് അമേരിക്കൻ രാഷ്ട്രീയത്തിൽ ചൂടേറിയ ചർച്ചകൾക്കിടയാക്കി. സൈനികരെ പിൻവലിക്കണമെന്നു ലോസ് അഞ്ചലസ് ഉൾപ്പെടുന്ന കലിഫോർണിയ സംസ്ഥാനത്തിന്റെ ഗവർണർ ഗാവിൻ ന്യൂസം ആവശ്യപ്പെട്ടു.
ഗവർണറുടെ കീഴിൽ വരുന്ന നാഷണൽ ഗാർഡ്സിനെ പ്രസിഡന്റ് പ്രത്യേക അധികാരം ഉപയോഗിച്ചു വിന്യസിച്ചതിനെ ചോദ്യംചെയ്ത് അദ്ദേഹം കോടതിയ സമീപിച്ചിട്ടുമുണ്ട്. 2028ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നയാളാണു ഗാവിൻ.
ടെക്സസ് സംസ്ഥാനത്തെ സാൻ അന്റോണിയോ നഗരത്തിലും പ്രക്ഷോഭകരെ നേരിടാൻ നാഷണൽ ഗാർഡ്സിനെ വിന്യസിച്ചിട്ടുണ്ട്. എന്നാൽ, സംസ്ഥാന ഗവർണർ ഗ്രെഗ് അബട്ടാണ് ഇതിന് ഉത്തരവ് നല്‍കിയത്. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കാരനാണ് ആബട്ട്.
ഇറാന്റെ സന്പുഷ്ട യുറേനിയം നീക്കം ചെയ്യാൻ സഹായിക്കാമെന്ന് റഷ്യ
മോസ്കോ: ഇറാന്റെ പക്കലുള്ള സന്പുഷ്ട യുറേനിയം നീക്കം ചെയ്യാൻ സഹായിക്കാമെന്ന് റഷ്യ. ഇറാനും അമേരിക്കയും തമ്മിൽ ആണവകരാർ സാധ്യമാകാനുള്ള നടപടികൾ ശക്തിപ്പെടുത്തണമെന്നും ഇക്കാര്യത്തിൽ സഹായിക്കാൻ റഷ്യ തയാറാണെന്നും ഡെപ്യൂട്ടി വിദേശകാര്യമന്ത്രി സെർഗി റിയാബ്കോവ് പറഞ്ഞു.
ഇറാൻ-അമേരിക്ക ചർച്ചയിൽ കാര്യമായ പുരോഗതി ഉണ്ടാകാത്ത പശ്ചാത്തലത്തിലാണു റഷ്യൻ മന്ത്രിയുടെ സഹായവാഗ്ദാനം. അമേരിക്ക മുന്നോട്ടുവച്ച ആണവകരാർ ഇറാൻ തള്ളിയിരുന്നു.
യുറേനിയം സന്പുഷ്ടീകരണം അവസാനിപ്പിക്കണമെന്നും, കൈയിലുള്ള സന്പുഷ്ട യുറേനിയം മൂന്നാമതൊരു രാജ്യത്തിനു കൈമാറണം എന്നുമുള്ള അമേരിക്കൻ ആവശ്യങ്ങൾ അംഗീകരിക്കാനാവില്ലെന്നാണ് ഇറാന്റെ നിലപാട്.
അടുത്തിടെ യുഎസ് പ്രസിഡന്റ് ട്രംപുമായി ഫോൺ ചർച്ച നടത്തിയ റഷ്യൻ പ്രസിഡന്റ് പുടിൻ, ഇറാനിൽ തനിക്കുള്ള സ്വാധീനം ഉപയോഗിക്കാൻ തയാറാണെന്ന് അറിയിച്ചിരുന്നു. യുക്രെയ്ൻ യുദ്ധത്തിൽ ഇറാൻ റഷ്യയെ ആയുധം നല്കി സഹായിക്കുന്നുണ്ട്.
റഷ്യ-യുഎസ് ബന്ധം മെച്ചപ്പെടാൻ സമയമെടുക്കും
മോസ്കോ: അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടാൻ സമയമെടുക്കുമെന്നു റഷ്യ. ഉഭയകക്ഷി ബന്ധത്തിൽ ഒട്ടേറെ പ്രതിബന്ധങ്ങളുണ്ടെന്നു ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ചൂണ്ടിക്കാട്ടി.
സങ്കീർണമായ ഘട്ടംഘട്ടമായുള്ള സങ്കീർണ നടപടികളാണു ബന്ധം മെച്ചപ്പെടുത്താൻ ഇപ്പോൾ നടക്കുന്നതെന്നും ഇതു തടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിലെ മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത് റഷ്യയുമായുള്ള ബന്ധം വഷളായിരുന്നു. ജനുവരിയിൽ അമേരിക്കൻ പ്രസിഡന്റായ ഡോണൾഡ് ട്രംപാണു ബന്ധം മെച്ചപ്പെടുത്താൻ നടപടികളാരംഭിച്ചത്. സഹകരണത്തിലൂടെ വൻ സാന്പത്തിക നേട്ടമുണ്ടാക്കാമെന്നാണ് ഇരു രാജ്യങ്ങളും പറയുന്നത്.
എന്നാൽ, യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനായി ട്രംപ് നടത്തുന്ന ശ്രമങ്ങളോട് റഷ്യ സഹകരിക്കാത്തത് സ്ഥിതിഗതികൾ മോശമാക്കിക്കൊണ്ടിരിക്കുകയാണ്.
ഗാസയിൽ 57 പേർ കൊല്ലപ്പെട്ടു
കയ്റോ: ഗാസയിലെ ഭക്ഷണവിതരണ കേന്ദ്രത്തിൽ ഇസ്രേലി സേന നടത്തിയ വെടിവയ്പിൽ 57 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
അമേരിക്കൻ പിന്തുണയുള്ള ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ എന്ന വിവാദ സംഘടന നെറ്റ്സരിം ഇടനാഴിയിൽ ആരംഭിച്ച ഭക്ഷണവിതരണ കേന്ദ്രത്തിലായിരുന്നു സംഭവം. 474 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
നെറ്റ്സരിമിലെ ഭക്ഷണവിതരണ കേന്ദ്രത്തിനു സമീപം സംശയാസ്പദ സാഹചര്യത്തിൽ മുന്നറിയിപ്പു വെടി ഉതിർത്തുവെന്നാണ് ഇസ്രേലി സേന അറിയിച്ചത്. ഇതോടെ ഭക്ഷണവിതരണ കേന്ദ്രങ്ങളിലെ വെടിവയ്പു സംഭവങ്ങളിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 224 ആയി.
ഇതിനിടെ ഗാസയിലെ മൊത്തം മരണസംഖ്യ 55,00നു മുകളിലായി. 2023 ഒക്ടോബർ ഏഴു മുതൽ കൊല്ലപ്പെട്ടവരുടെ എണ്ണം 55,104 ആയി എന്നാണ് ഹമാസിന്റെ ആരോഗ്യവകുപ്പ് ഇന്നലെ അറിയിച്ചത്. പരിക്കേറ്റവരുടെ എണ്ണം 1,27,394 ആണെന്നും അറിയിപ്പിൽ പറയുന്നു.
യഹൂദരെ ആക്രമിക്കാൻ പദ്ധതി: പാക് പൗരനെ യുഎസിനു കൈമാറി
ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തിലെ യഹൂദ കേന്ദ്രത്തിൽ ഭീകരാക്രമണത്തിനു പദ്ധതിയിട്ട മുഹമ്മദ് ഷാസെബ് ഖാൻ (20) എന്ന പാക്കിസ്ഥാൻ പൗരനെ കാനഡ അമേരിക്കയ്ക്കു കൈമാറി.
ന്യൂയോർക്ക് കോടതിയിൽ ഇയാൾക്കെതിരേ കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെയാണു നടപടി.
ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവിയായ ഇയാൾ ഹമാസ് ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികമായ 2024 ഒക്ടോബർ ഏഴിന് ന്യൂയോർക്കിലെ യഹൂദ കേന്ദ്രത്തിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടതായി കുറ്റപത്രത്തിൽ പറയുന്നു.
റഷ്യൻ വിമതന് 18 വർഷം തടവ് വിധിച്ച് കോടതി
മോസ്കോ: ജയിലിൽ മരിച്ച റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ അനുയായി ലിയോനിഡ് വോൾക്കോവിന് 18 വർഷം തടവുശിക്ഷ.
യുക്രെയ്ൻ യുദ്ധം സംബന്ധിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ചു, തീവ്രവാദത്തെ പിന്തുണച്ചു തുടങ്ങിയ കുറ്റങ്ങൾ കണ്ടെത്തിയാണു റഷ്യൻ പട്ടാളക്കോടതി ശിക്ഷ വിധിച്ചത്. വോൾക്കോവ് നിലവിൽ ലിത്വാനിയയിൽ പ്രവാസജീവിതം നയിക്കുകയാണ്. കോടതിവിധിയെ അദ്ദേഹം പരിഹസിക്കുകയാണു ചെയ്തത്.
ചൈനയിൽ ബിഷപ്പിനെ നിയമിച്ച് ലെയോ പതിനാലാമൻ മാർപാപ്പ
വത്തിക്കാൻ സിറ്റി: ചൈനയിലെ ഫ്യുഷോ അതിരൂപതയുടെ സഹായമെത്രാനായി മോൺ. ജോസഫ് ലിൻ യുൻത്വാനെ ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു.
മെത്രാൻമാരെ നിയമിക്കുന്നതിൽ ഫ്രാൻസിസ് മാർപാപ്പയുടെ കാലത്തു നിലവിൽ വന്ന ചൈനീസ് സർക്കാർ-വത്തിക്കാൻ താത്കാലിക കരാർ പ്രകാരമാണു പുതിയ ബിഷപ്പിന്റെ നിയമനം.
ചൈനയിലെ ഫുജിയാൻ പ്രവിശ്യയിൽപ്പെട്ടതാണ് ഫ്യുഷോ അതിരൂപത. ഈ അതിരൂപതാംഗമാണ് 73കാരനായ മോൺ. ജോസഫ് ലിൻ യുൻത്വാൻ. ആർച്ച്ബിഷപ് ജോസഫ് കായ് ബിംഗ്-റുയിയാണ് 1946ൽ സ്ഥാപിതമായ അതിരൂപതയുടെ ആർച്ച്ബിഷപ്.
വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി പിയെത്രോ പരോളിന്റെ നയതന്ത്ര ഇടപെടലിൽ 2018ൽ ഒപ്പുവച്ചു 2019 സെപ്റ്റംബറിൽ നിലവിൽ വന്ന കരാർ ഏറ്റവുമൊടുവിൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ പുതുക്കിയിരുന്നു.
കരാര്‍പ്രകാരം മെത്രാന്മാരുടെ നിയമനത്തിൽ പ്രാദേശികതലത്തില്‍ ഉയര്‍ന്നുവരുന്ന പേരുകള്‍ പരിഗണിച്ച് ചൈനീസ് സര്‍ക്കാര്‍ മൂന്നു പേരുകള്‍ നിര്‍ദേശിക്കുകയും അതില്‍നിന്ന് ഒരാളെ ബിഷപ്പായി വത്തിക്കാന്‍ നിയമിക്കുകയും ചെയ്യും.
വത്തിക്കാന്‍ അന്തിമ വീറ്റോ അധികാരം ഉണ്ടായിരിക്കും. അന്തിമമായി ബിഷപ്പിനെ പ്രഖ്യാപിക്കാനുള്ള അധികാരം വത്തിക്കാനാണെന്നു ബെയ്ജിംഗ് അംഗീകരിക്കുന്നു എന്നത് വലിയ നേട്ടമായി വിലയിരുത്തുന്നു.
കെനിയയിലെ അപകടം: പരിക്കേറ്റവരുടെ നില തൃപ്തികരം
ദോഹ: കെനിയയിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റവർ അപകടനില തരണം ചെയ്തു. ഖത്തറിൽനിന്നുള്ള അഞ്ചു മലയാളികൾ മരിച്ച അപകടത്തിൽ 27 പേർക്കായിരുന്നു പരിക്കേറ്റത്.
മരിച്ച സ്ത്രീകളുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റിരുന്നു. എന്നാൽ, എല്ലാവരും അപകടനില തരണം ചെയ്തതായും ആരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നും സംഘത്തോടൊപ്പമുള്ള ട്രാവൽ ഏജൻസി പ്രതിനിധി അറിയിച്ചു.
മരിച്ചവരുടെ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികൾ ചൊവ്വാഴ്ച രാത്രിയോടെ പൂർത്തിയാകുകയും എംബാം ചെയ്ത മൃതദേഹങ്ങൾ ഇന്നലെ രാവിലെ തലസ്ഥാനമായ നയ്റോബിയിലെ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു.
അഞ്ചുപേർക്കാണ് ഗുരുതര പരിക്കേറ്റത്. ഇവരെ എയർ ആംബുലൻസ് വഴിയാണ് 200 കിലോമീറ്റർ അകലെയുള്ള തലസ്ഥാനനഗരമായ നയ്റോബിയിലെ ആശുപത്രിയിലേക്കു മാറ്റിയത്.
13പേരെ നയ്റോബിയിലേക്ക് റോഡ് മാർഗവുമെത്തിച്ചു. ഇന്നും നാളെയുമായി മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കെനിയയിൽ വാഹനാപകടം ; അഞ്ചു മലയാളികൾ മരിച്ചു
നയ്റോബി (കെനിയ): ഖത്തറിൽനിന്നു കെനിയയിലേക്കു വിനോദയാത്ര പോയ സംഘത്തിന്റെ ബസ് കുഴിയിലേക്കു മറിഞ്ഞ് മൂന്നു സ്ത്രീകളും രണ്ടു കുട്ടികളും ഉൾപ്പെടെ അഞ്ചു മലയാളികൾ മരിച്ചു. മലയാളികളുൾപ്പെടെ 27 പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.
പാലക്കാട് മണ്ണൂർ കാഞ്ഞിരംപാറ റിഷിവില്ല പുത്തന്‍പുരയില്‍ കെ. രാധാകൃഷ്ണന്റെ മകള്‍ റിയ ആന്‍ (41), മകള്‍ ടൈറ (ഏഴ്), തൃശൂർ വെങ്കിടങ്ങ് തൊയക്കാവ് മാടക്കായിൽ മുഹമ്മദിന്റെ ഭാര്യ ജെസ്ന കുറ്റിക്കാട്ടുചാലിൽ (29), മകൾ റൂഹി മെഹറിൻ (ഒന്നര), തിരുവനന്തപുരം സ്വദേശിനി ഗീത ഷോജി ഐസക് (58) എന്നിവരാണു മരിച്ച മലയാളികൾ.
തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം നാലോടെ തലസ്ഥാനമായ നയ്റോബിയിൽനിന്ന് 200 കിലോമീറ്റർ അകലെ വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിലായിരുന്നു സംഭവം. ഡ്രൈവറും മൂന്ന് ടൂർ ഗൈഡുമാരുമടക്കം 32 പേരാണ് ബസിലുണ്ടായിരുന്നത്.
യാത്രാസംഘത്തിലെ എല്ലാവരും ഖത്തറിൽ താമസിക്കുന്ന കർണാടക, ഗോവ, കേരളം ഉൾപ്പെടെ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്. ഇവർ സഞ്ചരിച്ച ബസ് ന്യാൻഡറുവ കൗണ്ടിയിലെ ഗിചാകയിൽ ഒൽജോറോ-നകുരു ഹൈവേയിൽ കനത്ത മഴയിൽ നിയന്ത്രണം വിട്ടു തെന്നിനീങ്ങി മരത്തിലിടിച്ച് 100 മീറ്റർ താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബസിലുണ്ടായിരുന്ന വിനോദസഞ്ചാരികള്‍ നകൂറുവില്‍നിന്ന് ന്യാഹുരുരുവിലെ റിസോര്‍ട്ടിലേക്ക് യാത്രചെയ്യുകയായിരുന്നു. തിങ്കളാഴ്ച രാത്രി ന്യാഹുരുരുവിലെ റിസോര്‍ട്ടില്‍ തങ്ങാനായിരുന്നു ഇവരുടെ പദ്ധതി.
ഖത്തറിൽനിന്നു പെരുന്നാൾ അവധി ആഘോഷിക്കാൻ കഴിഞ്ഞ ആറിനാണു വിനോദയാത്രാസംഘം ട്രാവൽ ഏജൻസിക്കു കീഴിൽ യാത്രതിരിച്ചത്. സംഘം ഇന്നലെ വൈകുന്നേരം ദോഹയിൽ തിരിച്ചെത്തേണ്ടതായിരുന്നു.
ഗുരുതര പരിക്കേറ്റ മൂന്നുപേരെ കെനിയൻ തലസ്ഥാനമായ നയ്റോബിയിലെ ആശുപത്രിയിലും മറ്റുള്ളവരെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ റിയയുടെ ഭർത്താവ് ജോയൽ, മകൻ ട്രാവിസ്, മരിച്ച ജെസ്നയുടെ ഭർത്താവ് മുഹമ്മദ് എന്നിവരുമുൾപ്പെടുന്നു.
ഖത്തറില്‍ എയര്‍പോര്‍ട്ട് മെയിന്റനന്‍സ് കമ്പനി ഉദ്യോഗസ്ഥയാണു മരിച്ച റിയ. ഭര്‍ത്താവ് ജോയലിന്റെ ട്രാവല്‍ കമ്പനി നേതൃത്വം നല്കുന്ന വിനോദയാത്രാസംഘത്തിനൊപ്പമാണ് ഇവരും യാത്രപുറപ്പെട്ടത്. റിയയും കുടുംബവും ആറു വര്‍ഷമായി ഖത്തറിലാണ്. കുട്ടികള്‍ ഈ മാസം 22നും റിയയും ജോയലും അടുത്ത മാസം 24നും നാട്ടിലേക്കുവരാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു.
പുത്തന്‍പുരയില്‍ രാധാകൃഷ്ണന്റെയും ശാന്തിയുടെയും ഇരട്ടക്കുട്ടികളില്‍ ഒരാളാണ് റിയ. ദുബായില്‍ ജോലിചെയ്യുന്ന ഷിയ ഇരട്ടസഹോദരിയാണ്. ഇളയ സഹോദരന് റിഷിയും ദുബായിലാണു ജോലി ചെയ്യുന്നത്.
മരിച്ച ജെസ്നയുടെ കുടുംബം ഏറെ വർഷങ്ങളായി ഖത്തറിലാണു താമസം. ഖത്തറിൽ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലിചെയ്യുന്ന മുഹമ്മദ് കഴിഞ്ഞമാസം പിതാവ് ഹനീഫയുടെ ചികിത്സാർഥം അഞ്ചുദിവസത്തെ അവധിക്കു നാട്ടിലെത്തിയിരുന്നു. അപകടവാർത്തയറിഞ്ഞ് മുഹമ്മദിന്റെ സഹോദരി ഹെബ, ഭർത്താവ് സുബൈർ എന്നിവർ ഖത്തറിൽനിന്നു കെനിയയിലേക്ക് യാത്രതിരിച്ചിട്ടുണ്ട്.
ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവർക്ക് സഹായങ്ങളുമായി കെനിയയിലെ കേരള അസോസിയേഷൻ പ്രവർത്തകർ രംഗത്തുണ്ട്. നയ്റോബിയിലെ ഇന്ത്യൻ ഹൈക്കമ്മീഷനും ഖത്തറിലെ ഇന്ത്യൻ എംബസിയും കാര്യങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. ഇന്നലെ രാവിലെയോടെ ഖത്തറിൽനിന്നു ട്രാവൽ ഏജൻസി പ്രതിനിധികളും സ്ഥലത്തെത്തിയിട്ടുണ്ട്.
ഓസ്ട്രിയൻ സ്കൂളിൽ വെടിവയ്പ്; ഒന്‍പതു പേർ കൊല്ലപ്പെട്ടു
വിയന്ന: ഓസ്ട്രിയൻ നഗരമായ ഗ്രാസിലെ സ്കൂളിൽ ഇന്നലെയുണ്ടായ വെടിവയ്പിൽ വിദ്യാർഥികളടക്കം ഒന്‍പതു പേർ കൊല്ലപ്പെട്ടു.
വിദ്യാർഥികളെ വെടിവച്ചു കൊന്നശേഷം മുൻ വിദ്യാർഥികൂടിയായ അക്രമി (21) ശുചിമുറിയിൽ കയറി സ്വയം വെടിവച്ചു മരിച്ചു. 12 പേർക്കു പരിക്കേറ്റു. പരിക്കേറ്റ നിരവധി പേരെ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
കൊല്ലപ്പെട്ടവരിൽ ആറു പേർ പെൺകുട്ടികളാണ്. പ്രാദേശിക സമയം ഇന്നലെ രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം. പതിനൊന്നരയോടെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായെന്നും സ്കൂളിലുണ്ടായിരുന്നവരെ സുരക്ഷിത കേന്ദ്രത്തിലെത്തിച്ചുവെന്നും പോലീസ് എക്സിൽ കുറിച്ചു.
രാജ്യത്തെ ആഴത്തിൽ നടുക്കിയ ദേശീയ ദുരന്തമാണ് നടന്നതെന്നു ചാൻസലർ ക്രിസ്റ്റ്യൻ സ്റ്റോക്കർ പ്രതികരിച്ചു. മൂന്നു ലക്ഷം ജനങ്ങൾ താമസിക്കുന്ന ഗ്രാസ് ഓസ്ട്രിയയിലെ രണ്ടാമത്തെ വലിയ നഗരമാണ്.
ഇസ്രേലി മന്ത്രിമാർക്ക് ഉപരോധം
ജറുസലെം: ഇസ്രേലി മന്ത്രിമാരായ ഇറ്റാമർ ബെൻ-ഗിവർ, ബെസെലേൽ സ്മോട്രിച്ച് എന്നിവർക്കെതിരേ ഉപരോധം ഏർപ്പെടുത്തി ബ്രിട്ടൻ, ഓസ്ട്രേലിയ, കാനഡ, ന്യൂസിലൻഡ്, നോർവേ എന്നീ രാജ്യങ്ങൾ.
വെസ്റ്റ് ബാങ്കിൽ പലസ്തീനികൾക്കെതിരേ കലാപത്തിനു പ്രേരിപ്പിച്ചതിനാണ് ഉപരോധം.
ഹൊദെയ്ദ തുറമുഖ നഗരം ഇസ്രയേൽ നാവികസേന ആക്രമിച്ചു
ദുബായ്: ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള ഹൊദെയ്ദ തുറമുഖം ഇസ്രേലി നാവികസേന ആക്രമിച്ചു. നേവി മിസൈൽ കപ്പലുകളാണ് ആക്രമണം നടത്തിയെതന്നും ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമാണെന്നും ഇസ്രേലി സൈന്യം അറിയിച്ചു.
തുറമുഖം ഉപയോഗിച്ച് ഹൂതി ഭീകരർ ആയുധങ്ങൾ കൈമാറുകയായിരുന്നുവെന്നും സൈന്യം വ്യക്തമാക്കി.
ഡോക്കുകളെ ലക്ഷ്യം വച്ചായിരുന്നു ഇസ്രയേലിന്റെ അക്രമണം നടന്നതെന്നു ഹൂതികൾ അൽ മസിറാ സാറ്റലൈറ്റ് ന്യൂസ് ചാനലിലൂടെ അറിയിച്ചു.
യുക്രെയ്നിൽ ഡ്രോൺ ആക്രമണം; മൂന്നു പേർ കൊല്ലപ്പെട്ടു
കീവ്:യുക്രെയ്നിലെ രണ്ടു നഗരങ്ങളിലേക്ക് റഷ്യ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. 13 പേർക്കു പരിക്കേറ്റു.
തലസ്ഥാനമായ കീവിലും തെക്കൻ തുറമുഖ നഗരമായ ഒഡേസയിലുമായിരുന്നു റഷ്യൻ ആക്രമണം.
ഒഡേസയിൽ രണ്ടു പേരും കീവിൽ ഒരാളുമാണു കൊല്ലപ്പെട്ടത്. 315 ഡ്രോണുകളും ഏഴു മിസൈലുകളുമാണു റഷ്യൻ സൈന്യം തൊടുത്തത്.
ആക്രമണത്തിൽ ഒഡേസയിലെ ഒരു ആശുപത്രിയിലെ പ്രസവ വാർഡ് തകർന്നു. പ്രസവ വാർഡും എമർജൻസി മെഡിക്കൽ കെട്ടിടങ്ങളും ജനവാസമേഖലകളും ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടന്നതായി ഗവർണർ ഒലെഹ് കിപ്പെർ പറഞ്ഞു.
ഗർവെന്ന് ഗവർണർ: ട്രംപിനെതിരേ കലിഫോർണിയ കോടതിയിൽ
ലോസ് ആഞ്ചലസ്: കുടിയേറ്റവിരുദ്ധ നടപടികൾക്കെതിരായ പ്രക്ഷോഭത്തെ നേരിടാൻ ട്രംപ് ഭരണകൂടം കൂടുതൽ സൈന്യത്തെ ഇറക്കുന്നു. 2,000 നാഷണൽ ഗാർഡ്സിനെയും 700 മറീൻ കോറിനെയുമാണ് ലോസ് ആഞ്ചലസ് നഗരത്തിൽ ഇറക്കുന്നത്.
ഇതിനോടകംതന്നെ 2,000 നാഷണൽ ഗാർഡ്സിനെ നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്. എന്നാൽ, ട്രംപിന്റെ സൈനിക വിന്യാസത്തിൽ കലിഫോർണിയ ഇടഞ്ഞു. സംസ്ഥാനത്തിന്റെ അനുമതിയില്ലാതെ ലോസ് ആഞ്ചലസിൽ നാഷണൽ ഗാർഡിനെ വിന്യസിച്ച ട്രംപിന്റെ നടപടിക്കെതിരേ കോടതിയെ സമീപിച്ചു.
സൈനിക നീക്കം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കലിഫോർണിയ അറ്റോർണി ജനറൽ റോബ് ബോന്ദ ഫെഡറൽ സർക്കാരിനെതിരേ കേസ് ഫയൽ ചെയ്തു. സംസ്ഥാനത്തിന്റെ പരമാധികാരം ട്രംപ് ചവിട്ടിമെതിച്ചെന്ന് അദ്ദേഹം പറഞ്ഞു. ട്രംപിന്റെ അധികാരദുർവിനയോഗം നിസാരമായി കാണുന്നില്ലെന്ന് ബോന്ദ കൂട്ടിച്ചേർത്തു. ട്രംപിനെതിരേ കലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം ശക്തമായ വിമർശനമാണ് ഉന്നയിച്ചത്.
പ്രസിഡന്റിന്റെ ഗർവാണ് സൈന്യത്തെ വിന്യസിക്കാനുള്ള തീരുമാനത്തിനു പിന്നിലെന്ന് ന്യൂസം പറഞ്ഞു. ഇത് പൊതുസുരക്ഷയെ ലാക്കാക്കിയല്ല. പ്രസിഡന്റിന്റെ അപകടരമായ ഗർവാണു നടപടിക്കു പിന്നിൽ. ഇത് വീണ്ടുവിചാരമില്ലാത്തതും സൈനികരോടുള്ള അനാദരവുമാണെന്നും എക്സ് പോസ്റ്റിൽ ഗവർണർ പറഞ്ഞു.
സഹായം ആവശ്യമില്ലെന്ന് പറഞ്ഞിട്ടും സൈനികരെ വിന്യസിച്ച ട്രംപ് പൊതുസുരക്ഷയെ അപകടത്തിലാക്കുകയാണെന്ന് ലോസ് ആഞ്ചലസ് മേയർ കരേൻ ബാസ് പറഞ്ഞു.
സൈന്യത്തെ വിന്യസിച്ചതു വെല്ലുവിളി സൃഷ്ടിക്കുമെന്ന് പോലീസ് മേധാവി ജിം മക്ഡൊണൽ പ്രസ്താവനയിൽ പറഞ്ഞു. പ്രക്ഷോഭം കൈകാര്യം ചെയ്യാൻ പോലീസിന് കഴിവുണ്ട്. പോലീസുമായി സഹകരിക്കാതെയുള്ള സൈന്യത്തിന്റെ പ്രവർത്തനം വെല്ലുവിളി സൃഷ്ടിക്കുമെന്ന് പോലീസ് മേധാവി പറയുന്നു.
സൈന്യത്തെ വിന്യസിച്ചില്ലായിരുന്നെങ്കിൽ നഗരം പൂർണമായും നശിപ്പിക്കപ്പെടുമായിരുന്നെന്നാണ് ട്രംപ് പറയുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലോസ് ആഞ്ചലസിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) നടത്തുന്ന റെയ്ഡുകൾക്കെതിരേ ശക്തമായ പ്രതിഷേധമാണ് അരങ്ങേറുന്നത്.
ഗ്രേറ്റയെ ഇസ്രയേൽ നാടുകടത്തി
ടെൽ അവീവ്: ഗാസയ്ക്കു സഹായവസ്തുക്കളുമായി എത്തിയ പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബെർഗിനെ ഇസ്രയേൽ നാടുകടത്തി.
വിമാനത്തിൽ ഫ്രാൻസിലേക്കുപോയ ഗ്രേറ്റ ഇവിടെനിന്നു സ്വദേശമായ സ്വീഡനിലേക്കു മടങ്ങിയതായി ഇസ്രയേൽ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഗ്രേറ്റ വിമാനത്തിൽ ഇരിക്കുന്ന ചിത്രവും വിദേശകാര്യമന്ത്രാലയം എക്സിൽ പോസ്റ്റ് ചെയ്തു.
ഗ്രേറ്റ ഉൾപ്പെടെ മൂന്ന് ആക്ടിവിസ്റ്റുകളെയും പത്രപ്രവർത്തകനെയുമാണു നാടുകടത്തിയത്. മറ്റ് എട്ടു പേരെ ഇസ്രയേൽ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്. ഇവരിൽ യൂറോപ്യൻ പാർലമെന്റിലെ ഫ്രഞ്ച് അംഗവും പലസ്തീൻ വംശജയുമായ റിമ ഹസനുമുണ്ട്.
റിമയെ നേരത്തേ ഇസ്രയേലിൽ പ്രവേശിക്കുന്നതു വിലക്കിയിരുന്നു. ഇസ്രയേലിന്റെ പലസ്തീൻ നടപടികളെ വിമർശിച്ചതിനാണ് വിലക്കേർപ്പെടുത്തിയത്. ഇവരെ തടങ്കലിൽ പാർപ്പിക്കുമോ ഉടനെ വിട്ടയയ്ക്കുമോയെന്നു വ്യക്തമല്ല.
തടങ്കൽ നിയമവിരുദ്ധവും രാഷ്ട്രീയപ്രേരിതവും അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനവുമാണെന്ന് ‘ഫ്രീഡം ഫ്ലോട്ടില്ല സഖ്യം’ എന്ന സംഘടന പ്രസ്താവനയിൽ പറഞ്ഞു.
ഗ്രേറ്റയുൾപ്പെടെ 12 പേരാണ് മാഡ്ലീൻ എന്ന കപ്പലിൽ ഗാസയിലേക്കു വന്നത്. ഫ്രീഡം ഫ്ലോട്ടില്ല സഖ്യത്തിന്റെ ഭാഗമായാണു ഗാസയ്ക്കുള്ള അരിയും ശിശുഭക്ഷണവുമായി ഗ്രേറ്റയും സംഘവുമെത്തിയത്.
ബാഗ് പരിശോധിച്ച സ്കൂൾ ജീവനക്കാരിയെ വിദ്യാർഥി കുത്തിക്കൊന്നു
പാരീസ്: പാരീസിൽ ബാഗ് പരിശോധിച്ച സ്കൂൾ ജീവനക്കാരിയെ വിദ്യാർഥി കുത്തിക്കൊന്നു. സംഭവത്തിൽ പതിനഞ്ചുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച കിഴക്കൻ പാരീസിലെ നൊഴോസിൽ ഫ്രോസ്വാ ഡോൽറ്റോ സെക്കൻഡറി സ്കൂളിലായിരുന്നു സംഭവം.
ജീവനക്കാരിക്കു നിരവധി തവണ കുത്തേറ്റതായി പറയുന്നു. ആക്രമണത്തിന്റെ കാരണം അറിവായിട്ടില്ല.
ഇറാനിൽ ഒന്‍പത് ഐഎസ് ഭീകരരെ തൂക്കിലേറ്റി
ദുബായ്: ഇറാനിൽ ഒന്‍പത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ തൂക്കിലേറ്റി. ഇറേനിയൻ ജുഡീഷറിയുടെ മിസാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. 2018ലെ ആക്രമണത്തിനു പിന്നാലെ അറസ്റ്റിലായവരെയാണ് വധശിക്ഷയ്ക്കു വിധേയരാക്കിയത്.