കോൺക്ലേവിന് പ്രാർഥനാസഹായം തേടി കർദിനാൾസംഘം
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാസഭയുടെ 267-ാമത് മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനായി ഈമാസം ഏഴിന് ആരംഭിക്കുന്ന കോൺക്ലേവിനായി പ്രാർഥിക്കണമെന്ന് ലോകമെങ്ങുമുള്ള കത്തോലിക്കാ വിശ്വാസികളോട് കർദിനാൾ സംഘം അഭ്യർഥിച്ചു.
കർദിനാൾമാരുടെ ഇന്നലെ നടന്ന ഏഴാമത് പ്രീ കോൺക്ലേവ് സമ്മേളനമാണ് തങ്ങൾക്കു മുന്നിലെ ഭാരിച്ച ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റുന്നതിന് പ്രാർഥനാസഹായം തേടിയത്.
ഭരമേൽപ്പിക്കപ്പെട്ട ഉത്തരവാദിത്വത്തെക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ടെന്നും പരിശുദ്ധാത്മാവിന്റെ നിവേശനത്തിനു വിധേയരായി, സ്വർഗസ്ഥനായ പിതാവിന്റെ അനന്തമായ ജ്ഞാനത്തിന്റെയും കരുതലിന്റെയും എളിമയുള്ള ഉപകരണങ്ങളായി തങ്ങളെത്തന്നെ മാറ്റേണ്ടത് ആവശ്യമാണെന്നും കർദിനാൾസംഘത്തിന്റെ സമ്മേളനത്തിനുശേഷം വത്തിക്കാൻ പ്രസ് ഓഫീസ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഇന്നലെ നടന്ന കർദിനാൾമാരുടെ യോഗം വത്തിക്കാനിലെ നിലവിലെ സാന്പത്തികസ്ഥിതി ചർച്ച ചെയ്തു. ഫ്രാൻസിസ് മാർപാപ്പയുടെ വേർപാടിനെത്തുടർന്നുള്ള ഔദ്യോഗിക ദുഃഖാചരണത്തിന്റെ അഞ്ചാം ദിനമായിരുന്ന ഇന്നലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് കർദിനാൾ ലെയണാർദോ സാന്ദ്രി മുഖ്യകാർമികത്വം വഹിച്ചു.
പങ്കെടുക്കുന്നവരിൽ സന്യസ്തരായ 33 കര്‍ദിനാൾമാരും
വത്തിക്കാന്‍ സിറ്റി: കോണ്‍ക്ലേവില്‍ വിവിധ സന്യാസ സമൂഹങ്ങളില്‍നിന്നുള്ള 33 കർദിനാൾമാരും. 18 വ്യത്യസ്ത സന്യാസ സമൂഹങ്ങളില്‍നിന്ന് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്ത്തപ്പെട്ടവരാണിവർ. ഏറ്റവുമധികം പേരുള്ളത് സലേഷ്യന്‍ സന്യാസ സമൂഹത്തില്‍നിന്നാണ് - അഞ്ചുപേർ.
നാലുപേര്‍ ഓർഡർ ഓഫ് ഫ്രയേഴ്സ് മൈനർ എന്ന സമൂഹത്തില്നിന്നുള്ളവരാണ്. ഫ്രാന്‍സിസ് മാർപാപ്പ അംഗമായിരുന്ന ഈശോസഭ, ഫ്രാൻസിസ്കൻ സഭ എന്നീ സമൂഹങ്ങളിൽനിന്നുള്ള നാലുപേർ വീതവും ഡൊമിനിക്കൻ സഭ, റിഡംപ്റ്ററിസ്റ്റ് സഭ, ഡിവൈൻ വേഡ് മിഷനറി സഭ എന്നീ സമൂഹങ്ങളിൽനിന്നുള്ള രണ്ടുപേർ വീതവും കോണ്‍ക്ലേവിന്റെ ഭാഗമാകും.
അധികാരത്തിൽ 100 ദിവസം; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ട്രംപ്
ഡിട്രോയിറ്റ്: അധികാരത്തിലേറിയതിന്റെ നൂറാം നാൾ റാലി നടത്തി ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞും പ്രതിപക്ഷത്തെ വിമർശിച്ചും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മിഷിഗൺ സംസ്ഥാനത്തെ വാറനിൽ നടത്തിയ റാലിയിൽ “നമ്മൾ തുടങ്ങിയിട്ടേയുള്ളൂ, നിങ്ങൾ ഇനിയും കാണാനിരിക്കുന്നു” എന്നാണു ട്രംപ് പ്രഖ്യാപിച്ചത്.
അമേരിക്കയുടെ വാണിജ്യപങ്കാളികൾക്ക് ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തിയത് അഭ്യന്തര ഉത്പാദനം വർധിക്കാനിടയാക്കും. അമേരിക്കൻ വാഹനവ്യവസായത്തിന്റെ ഹൃദയമായ ഡിട്രോയിറ്റിൽ പുതിയ ഉത്പാദന പ്ലാന്റുകൾ തുടങ്ങാനായി കാർ കന്പനികൾ വരിനിൽക്കുകയാണ്.
അനധികൃത കുടിയേറ്റം തടയുന്നതിൽ വൻ നേട്ടമാണു കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ തെക്കൻ അതിർത്തിയിലൂടെ 1.4 ലക്ഷം പേരാണ് അമേരിക്കയിൽ കടന്നത്. ഈ വർഷം അത് ഏഴായിരത്തിൽ താഴെയായി. അനധികൃത കുടിയേറ്റക്കാരെ അമേരിക്കയിൽനിന്ന് എൽ സാൽവദോറിലെ തടവറയിലേക്കു നാടുകടത്തുന്നതിന്റെ വീഡിയോയും ട്രംപ് പ്രസംഗത്തിനിടെ പ്രദർശിപ്പിച്ചു.
തന്റെ ജനപ്രീതി ഇടിഞ്ഞുവെന്ന അഭിപ്രായസർവേ ഫലങ്ങൾ വ്യാജമാണെന്ന് ട്രംപ് അവകാശപ്പെട്ടു. മുൻ പ്രസിഡന്റ് ജോ ബൈഡനെയും അദ്ദേഹത്തിന്റെ ഡെമോക്രാറ്റിക് പാർട്ടിയെയും ട്രംപ് കളിയാക്കി. വരുന്നയാഴ്ചകളിൽ വൻതോതിൽ നികുതി വെട്ടിക്കുറയ്ക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
വിയറ്റ്നാം യുദ്ധം അവസാനിച്ചിട്ട് 50 വർഷം; ആഘോഷമാക്കി ജനവും സർക്കാരും
ഹോചിമിൻ സിറ്റി: വിയറ്റ്നാം യുദ്ധം അവസാനിച്ചതിന്റെ 50-ാം വാർഷികം വിയറ്റ്നാം ജനത ആഘോഷപൂർവം കൊണ്ടാടി. ഹോചിമിൻ നഗരത്തിൽ ഇന്നലെ വന്പൻ സൈനിക പരേഡോടെയാണ് ആഘോഷങ്ങൾ പൂർത്തിയായത്.
ആയിരക്കണക്കിനു പട്ടാളക്കാർ മാർച്ച് ചെയ്ത പരേഡിൽ റഷ്യൻ നിർമിത യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും പ്രദർശിപ്പിച്ചു. സമാധാനം, ഐക്യം, വികസനം എന്നീ സങ്കൽപ്പങ്ങളിലൂന്നിയ രാജ്യമായി തുടരുമെന്ന് വിയറ്റ്നാം കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി തോ ലാം പ്രഖ്യാപിച്ചു.
കമ്യൂണിസ്റ്റുകളുടെ നേതൃത്വത്തിലുള്ള വടക്കൻ വിയറ്റ്നാമും അമേരിക്കൻ പിന്തുണയുള്ള തെക്കൻ വിയറ്റ്നാമും തമ്മിൽ രണ്ടു പതിറ്റാണ്ടാണ് യുദ്ധം ചെയ്തത്. കമ്യൂണിസ്റ്റ് വിയറ്റ്നാം സേന 1975 ഏപ്രിൽ 30ന് തെക്കൻ വിയറ്റ്നാമിന്റെ തലസ്ഥാനമായ സൈഗോൺ (ഇപ്പോഴത്തെ ഹോചിമിൻ സിറ്റി) പിടിച്ചെടുത്തതോടെയാണ് യുദ്ധം അവസാനിച്ചത്. രണ്ടു വർഷത്തിനകം രാജ്യത്തിന്റെ ഏകീകരണം പൂർത്തിയായി. യുദ്ധത്തിൽ 60,000 അമേരിക്കക്കാർ അടക്കം 30 ലക്ഷം പേർ കൊല്ലപ്പെട്ടു.
വിയറ്റ്നാം ഇപ്പോൾ അമേരിക്കയുടെ പ്രധാന വാണിജ്യ പങ്കാളികളിലൊന്നാണ്. 1995ലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം സാധാരണ നിലയിലായത്. മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ 2023ൽ വിയറ്റ്നാം സന്ദർശിച്ചതോടെ ബന്ധം സുദൃഢമായി.
വിയറ്റ്നാം യുദ്ധം അവസാനിച്ചതിന്റെ ആഘോഷത്തിൽ ഹോചിമിൻ സിറ്റിയിലെ അമേരിക്കൻ കോൺസൽ ജനറൽ സൂസൻ ബേൺസ് പങ്കെടുത്തു.
സ്വിറ്റ്സർലൻഡിൽ ഹമാസിനെ നിരോധിക്കുന്നു
സൂറിച്ച്: പലസ്തീൻ ഭീകരസംഘടനയായ ഹമാസിനെ നിരോധിക്കുന്ന നിയമം മേയ് 15ന് പ്രാബല്യത്തിൽ വരുമെന്ന് സ്വിസ് സർക്കാർ അറിയിച്ചു.
ഒക്ടോബർ ഏഴ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെട്ട ബിൽ സ്വിസ് പാർലമെന്റ് ഡിസംബറിൽ അംഗീകരിച്ചിരുന്നു.
ഹമാസ് സാന്പത്തിക ഇടപാടുകൾക്കടക്കം സ്വിറ്റ്സർലൻഡിനെ ദുരുപയോഗിക്കുന്നതു തടയാൻ വേണ്ടിയാണ് നിയമം. ഹമാസ് പ്രവർത്തകരെ സ്വിറ്റ്സർലൻഡിൽനിന്നു പുറത്താക്കാനും പ്രവേശനം നിഷേധിക്കാനും നിയമത്തിലൂടെ സാധിക്കും.
നൈജീരിയയിൽ ഭീകരാക്രമണം; 26 പേർ കൊല്ലപ്പെട്ടു
ലാഗോസ്: വടക്കുകിഴക്കൻ നൈജീരിയയിലെ ബോർണോ സംസ്ഥാനത്തുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു.
റോഡിൽ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടി രണ്ടു വാഹനങ്ങൾ തകരുകയായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ് എന്ന ഭീകരസംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റു.
കാർണിയെ അഭിനന്ദിച്ച് ട്രംപ്
വാഷിംഗ്ടൺ ഡിസി: കനേഡിയൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച പ്രധാനമന്ത്രി മാർക്ക് കാർണിയെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു. ഇരു നേതാക്കളും വൈകാതെ കൂടിക്കാഴ്ച നടത്തുമെന്ന് കാർണിയുടെ ഓഫീസ് പിന്നാലെ അറിയിച്ചു.
ഇറക്കുമതിച്ചുങ്കമടക്കം ട്രംപിന്റെ കനേഡിയൻവിരുദ്ധ നിലപാടുകളാണു കാർണിയുടെ ലിബറൽ പാർട്ടിയെ ജയത്തിലേക്കു നയിച്ചത്. അതേസമയം കേവല ഭൂരിപക്ഷത്തിനുവേണ്ട 172 സീറ്റുകൾ നേടാൻ ലിബറലുകൾക്കു കഴിഞ്ഞില്ല. 169 സീറ്റുകളിൽ അവർ ജയിക്കുമെന്നാണ് പ്രതീക്ഷ. ന്യൂ ഡെമോക്രാറ്റിക് പാർട്ടിയടക്കമുള്ളവരുടെ പിന്തുണയോടെ ലിബറലുകൾ ഭരണം നിലനിർത്തും.
ചർച്ച കാനഡയുടെ നിബന്ധനയ്ക്കനുസരിച്ച്
ഒട്ടാവ: അമേരിക്കയുമായുള്ള സുരക്ഷാ, വാണിജ്യ ചർച്ചകൾ കാനഡയുടെ നിബന്ധനകൾക്കനുസരിച്ച് ആയിരിക്കുമെന്നു പ്രധാനമന്ത്രി മാർക്ക് കാർണി. അമേരിക്ക കാനഡയെ ബഹുമാനിക്കണമെന്ന് അദ്ദേഹം വാർത്താചാനലിനോടു പറഞ്ഞു.
ഇറാനും യൂറോപ്യൻ ശക്തികളും തമ്മിൽ നാളെ ചർച്ച
ടെഹ്റാൻ: ആണവക്കരാർ വിഷയത്തിൽ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ യൂറോപ്യൻ ശക്തികളുമായി വെള്ളിയാഴ്ച ചർച്ച നടത്തുമെന്ന് ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു.
യൂറോപ്യൻ ശക്തികളുമായി ബന്ധം മെച്ചപ്പെടുത്തുകകൂടി ലക്ഷ്യമിടുന്ന ചർച്ച ഇറ്റാലിയൻ തലസ്ഥാനമായ റോമിലായിരിക്കും. ചർച്ചയിൽ പങ്കെടുക്കുമെന്നു യൂറോപ്യൻ ശക്തികൾ സ്ഥിരീകരിച്ചു. ഇതിനു ശേഷം ശനിയാഴ്ച റോമിൽ ഇറാനും അമേരിക്കയും തമ്മിൽ നാലാം വട്ട ആണവചർച്ചയും നടക്കുന്നുണ്ട്.
ഇറാന്റെ ആണവപദ്ധതികൾ പരിമിതപ്പെടുത്താൻ 2015ലുണ്ടാക്കിയ കരാറിൽ യൂറോപ്യൻ ശക്തികളും കക്ഷികളായിരുന്നു. 2018ൽ ട്രംപിന്റെ ഒന്നാം ഭരണകാലത്ത് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയതോടെയാണ് കരാർ ദുർബലമായത്. ഇപ്പോൾ വീണ്ടും ഇറാനുമായി കരാറുണ്ടാക്കാൻ മുൻകൈ എടുത്തിരിക്കുന്നതും ട്രംപാണ്.
റഷ്യയെയും ഉത്തരകൊറിയയെയും റോഡ് മാർഗം ബന്ധിപ്പിക്കാൻ പാലം
മോസ്കോ: റഷ്യയെയും ഉത്തരകൊറിയയെയും റോഡ് വഴി ബന്ധിപ്പിക്കാനായി പാലംപണി തുടങ്ങി. ഇരു രാജ്യങ്ങളുടെയും അതിർത്തിക്കിടയിലുള്ള റ്റൂമൻ നദിക്കു കുറുകേയാണു പാലം.
പണി തുടങ്ങുന്നതുമായി ബന്ധപ്പെട്ട ചടങ്ങിൽ റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്തിൻ പങ്കെടുത്തു. രാജ്യങ്ങൾ തമ്മിലുള്ള തന്ത്രബന്ധം ശക്തിപ്പെടുത്താൻ വേണ്ടിയാണ് ഈ പാലമെന്ന് അദ്ദേഹം പറഞ്ഞു.
1959ൽ കൊറിയൻ യുദ്ധം അവസാനിച്ചതിനു പിന്നാലെ റ്റൂമൻ നദിക്കു കുറുകേ റഷ്യയെയും ഉത്തരകൊറിയയെയും ബന്ധിപ്പിക്കുന്ന ‘ഫ്രണ്ട്ഷിപ് ബ്രിജ്’ എന്നൊരു റെയിൽപ്പാലം പണിതിരുന്നു. ഇതിന്റെ സമീപത്താണു പുതിയ പാലം.
850 മീറ്റർ നീളമുള്ള പാലം അടുത്തവർഷം തുറന്നുകൊടുക്കാനാണ് പദ്ധതി. വ്യാപാരവും നിക്ഷേപവും ചരക്കുകടത്തുമെല്ലാം വർധിപ്പിക്കാൻ ഇതിലൂടെ കഴിയുമെന്ന് ഇരു രാജ്യങ്ങളും പ്രതീക്ഷിക്കുന്നു.
ബംഗ്ലാദേശിൽ അറസ്റ്റിലായ ഹിന്ദു സന്യാസിക്ക് ജാമ്യം
ധാക്ക: രാജ്യദ്രോഹക്കുറ്റം ചുമത്തി ബംഗ്ലാ പോലീസ് അറസ്റ്റ് ചെയ്ത ഹിന്ദു സന്യാസി ചിൻമയ് കൃഷ്ണദാസിനു ജാമ്യം. ആറു മാസമായി ജയിലിൽ കഴിയുന്ന അദ്ദേഹത്തിന് ജാമ്യം നല്കാൻ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
ദേശീയപതാകയെ അപമാനിച്ചു എന്നാരോപിച്ച് കഴിഞ്ഞവർഷം നവംബർ 26ന് ധാക്ക വിമാനത്താവളത്തിൽ അറസ്റ്റിലായ അദ്ദേഹത്തിനുമേൽ രാജ്യദ്രോഹക്കുറ്റം ചുമത്തുകയായിരുന്നു. വിചാരണക്കോടതി ജാമ്യം നിഷേധിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
കോൺക്ലേവിൽ പങ്കെടുക്കുന്ന കർദിനാൾമാരിൽ 15 പേർ 79 വയസുള്ളവർ
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാസഭയുടെ 267-ാമത് മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനായി മേയ് ഏഴുമുതൽ സിസ്റ്റൈൻ ചാപ്പലിൽ നടക്കുന്ന കോൺക്ലേവിൽ പങ്കെടുക്കുന്ന കർദിനാൾമാരിൽ 15 പേർ 79 വയസ് പ്രായമുള്ളവരാണ്.
ഇവരിൽത്തന്നെ സ്പെയിനിലെ മാഡ്രിഡ് ആർച്ച്ബിഷപ്പായി വിരമിച്ച കർദിനാൾ ഒസോറോ സിയെറ, ഗിനിയയിൽനിന്നുള്ള കർദിനാൾ റോബർട്ട് സാറാ, പോളണ്ടിൽനിന്നുള്ള കർദിനാൾ സ്റ്റനിസ്ലാവ് റിൽക്കോ, പാക്കിസ്ഥാനിൽനിന്നുള്ള കർദിനാൾ ജോസഫ് കൂറ്റ്സ് എന്നിവരാണ് മുതിർന്നവർ. ഇതിൽ അടുത്ത മാസം 80 വയസിലേക്ക് കടക്കുന്നവരുമുണ്ട്. 80 വയസ് പൂർത്തിയായ കർദിനാൾമാർക്കു കോൺക്ലേവിൽ പങ്കെടുക്കാനാകില്ല.
കോൺക്ലേവിൽ പങ്കെടുക്കുന്നവരിൽ 15 പേർ 60 വയസിൽ താഴെയുള്ളവരാണ്. മെൽബണിലെ യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാസഭാധ്യക്ഷൻ 45 വയസുള്ള കർദിനാൾ മൈക്കോള ബൈചൊക് ആണ് കോൺക്ലേവിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കർദിനാൾ.
കോൺക്ലേവിൽ പങ്കെടുക്കുന്നവരിൽ കരീബിയൻ രാജ്യമായ ഹെയ്തിയിൽനിന്നുള്ള ആദ്യകർദിനാൾ ചിബ്ലി ലാംഗ്ല്വായുവുമുണ്ട്. ലെ കായെസ് ബിഷപ്പായ ഇദ്ദേഹത്തെ 2014 ഫെബ്രുവരി 22നാണ് ഫ്രാൻസിസ് മാർപാപ്പ കർദിനാൾസ്ഥാനത്തേക്ക് ഉയർത്തിയത്. കരീബിയൻ രാജ്യങ്ങളെ പ്രതിനിധീകരിച്ച് ഇദ്ദേഹത്തിനുപുറമെ ക്യൂബയിലെ ഹവാന ആർച്ച്ബിഷപ് കർദിനാൾ ജുവാൻ ഗാർസിയ റൊഡ്രിഗസും കോൺക്ലേവിൽ പങ്കെടുക്കും.
അതേസമയം, ആരോഗ്യകാരണങ്ങളാൽ രണ്ട് കർദിനാൾമാർ കോൺക്ലേവിൽ പങ്കെടുക്കില്ലെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മത്തെയോ ബ്രൂണി അറിയിച്ചു.
കോൺക്ലേവിന്റെ സമയക്രമം ഇന്നലെ നടന്ന കർദിനാൾമാരുടെ യോഗം തീരുമാനിച്ചു. മേയ് ഏഴിനു രാവിലെ പത്തിനായിരിക്കും സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കർദിനാൾ തിരുസംഘത്തിന്റെ തലവൻ കർദിനാൾ ജൊവാന്നി ബാത്തിസ്ത റേയുടെ മുഖ്യകാർമികത്വത്തിൽ എല്ലാ കർദിനാൾമാരും പങ്കെടുക്കുന്ന വിശുദ്ധ കുർബാന.
പ്രാദേശികസമയം വൈകുന്നേരം 4.30ന് പോളൈൻ ചാപ്പലിൽ പ്രാർഥനയോടെ കോൺക്ലേവ് ഔദ്യോഗികമായി തുടങ്ങും. തുടർന്ന് സകലവിശുദ്ധരുടെയും ലുത്തിനിയ ചൊല്ലി കർദിനാൾമാർ സിസ്റ്റൈൻ ചാപ്പലിലേക്കു നീങ്ങും.
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരശുശ്രൂഷയിൽ പങ്കെടുത്ത എല്ലാവർക്കും ഇന്നലെ നടന്ന കർദിനാൾമാരുടെ ആറാം സമ്മേളനം നന്ദി അറിയിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തെത്തുടർന്നുള്ള ദുഃഖാചരണത്തിന്റെ നാലാംദിനമായിരുന്ന ഇന്നലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് കർദിനാൾ മൗറോ ഗാംബെത്തി മുഖ്യകാർമികത്വം വഹിച്ചു.
വിശുദ്ധ പത്രോസിന്റെ അടുത്ത പിന്‍ഗാമിയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിൽ പങ്കെടുക്കുന്ന കര്‍ദിനാള്‍ സംഘത്തിനുവേണ്ടി ലോകമെങ്ങും പ്രാർഥനകൾ ഉയരുന്നുണ്ട്.
ടൊറോന്റോ: കനേഡിയൻ പൊതു തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ലിബറൽ പാർട്ടിക്ക് ഉജ്വല വിജയം.
കാനഡയെ യുഎസിന്റെ 51-ാം സംസ്ഥാനമാക്കുമെന്നു ഡോണൾഡ് ട്രംപിന്റെ ഭീഷണിയും തീരുവയുദ്ധവും ലിബറൽ പാർട്ടിക്ക് അനുകൂലമായി ജനം വോട്ട് ചെയ്യാൻ കാരണമായി. ട്രംപ് വിരുദ്ധ വികാരം ആളിക്കത്തിക്കാൻ കാർണിക്കായി. ജസ്റ്റിൻ ട്രൂഡോ രാജിവച്ചതിനു പിന്നാലെ മാർച്ചിലാണ് മാർക്ക് കാർണി കനേഡിയൻ പ്രധാനമന്ത്രിയായത്. കാർണി പ്രധാനമന്ത്രിസ്ഥാനത്തു തുടരും.
കാർണിയുടെ എതിരാളിയും കൺസർവേറ്റീവ് പാർട്ടി നേതാവുമായ പിയർ പൊയ്ലിയേവർ ഒട്ടാവ ജില്ലയിലെ സീറ്റിൽ പരാജയപ്പെട്ടു. കാനഡയുടെ ഭരണം കൺസർവേറ്റീവുകൾ പിടിക്കുമെന്നായിരുന്നു ഏതാനും നാൾ മുന്‍പുവരെയുണ്ടായിരുന്ന സ്ഥിതി. ഡോണൾഡ് ട്രംപുമായുള്ള സാമ്യം പൊയ്ലിയേവർക്കു തിരിച്ചടിയായി.
തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം അമേരിക്കയ്ക്കെതിരേ മാർക്ക് കാർണി ആഞ്ഞടിച്ചു. “നമ്മുടെ ഭൂമി, നമ്മുടെ ജലം, നമ്മുടെ രാജ്യം, നമ്മുടെ സന്പത്ത് എല്ലാം തട്ടിയെടുക്കാൻ അമേരിക്ക ആഗ്രഹിച്ചു. അതു വെറുതെയുള്ള ഭീഷണിയല്ലായിരുന്നു. നമ്മുടെ രാജ്യത്തെ സ്വന്തമാക്കാൻ പ്രസിഡന്റ് ട്രംപ് ശ്രമിച്ചു. അതൊരിക്കലും സംഭവിക്കാൻ പോകുന്നില്ല”-കാർണി പറഞ്ഞു.
343 സീറ്റാണ് പാർലമെന്റിലുള്ളത്. കേവല ഭൂരിപക്ഷത്തിനുവേണ്ടത് 172 പേരുടെ പിന്തുണയാണ്. ലിബറൽ ഡെമോക്രാറ്റിക് പാർട്ടി 168 സീറ്റുകളിൽ വിജയിക്കുകയോ ലീഡ് നേടുകയോ ചെയ്തിട്ടുണ്ട്.
കൺസർവേറ്റീവുകൾ 144 സീറ്റ് നേടി. ബ്ലോക്ക് ക്യൂബെക്വാസ് 23ഉം എൻഡിപി ഏഴും ഗ്രീൻ പാർട്ടി ഒന്നും സീറ്റ് നേടി. 2021ലെ തെരഞ്ഞെടുപ്പിനേക്കാൾ ലിബറലിന് 10.9 ശതമാനം വോട്ടും കൺസർവേറ്റീവിന് 7.7 ശതമാനം വോട്ടും വർധിച്ചു. എൻഡിപിക്ക് 11.6 ശതമാനം വോട്ട് കുറഞ്ഞു.
കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ ചെറു പാർട്ടികളുടെ പിന്തുണയോടെ ലിബറൽ പാർട്ടി സർക്കാർ രൂപവത്കരിക്കും. ജഗ്മീത് സിംഗിന്റെ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ പിന്തുണയോടെയായിരുന്നു ജസ്റ്റിൻ ട്രൂഡോ നാലു വർഷം ഭരണം നടത്തിയത്. കഴിഞ്ഞ തവണ 24 സീറ്റുണ്ടായിരുന്ന എൻഡിപി ഏഴിലേക്കു ചുരുങ്ങി. ജഗ്മീത് സിംഗും പരാജയപ്പെട്ടു.
ഖലിസ്ഥാൻവാദി ജഗ്മീത് സിംഗിന്റെ പാർട്ടിക്കു വൻ തിരിച്ചടി
ടൊറോന്റോ: കാനഡയിലെ ഖലിസ്ഥാൻവാദി നേതാവ് ജഗ്മീത് സിംഗിന്റെ ന്യൂ ഡെമോക്രാറ്റിക് പാർട്ടിക്ക് (എൻഡിപി) തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി. ബ്രിട്ടീഷ് കൊളംബിയയിലെ ബേണബി സെൻട്രൽ സീറഅറിൽ ജഗ്മീത് സിംഗ് പരാജയപ്പെട്ടു.
ഏഴു സീറ്റുകളിൽ മാത്രമാണ് എൻഡിപിക്ക് വിജയിക്കാനായത്. മുൻ തെരഞ്ഞെടുപ്പിൽ പാർട്ടി 24 സീറ്റിൽ വിജയിച്ചിരുന്നു. രണ്ടു ശതമാനം മാത്രം വോട്ട് ലഭിച്ച എൻഡിപിക്ക് ദേശീയ പാർട്ടി പദവി നഷ്ടമാകും. അധ്യക്ഷസ്ഥാനം ഒഴിയുമെന്ന് ജഗ്മീത് അറിയിച്ചു.
എട്ടു വർഷമായി ഇദ്ദേഹമാണ് എൻഡിപിയെ നയിക്കുന്നത്. ജസ്റ്റിൻ ട്രൂഡോ സർക്കാരിന്റെ ഭാഗമായിരുന്നു എൻഡിപി.
കാനഡയില്‍ ഇന്ത്യന്‍ വിദ്യാർഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി, ദുരൂഹത
ഒട്ടാവ: കാനഡയില്‍ ഇന്ത്യന്‍ വിദ്യാർഥിനിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പഞ്ചാബിലെ ആംആദ്മി പാര്‍ട്ടി പ്രാദേശിക നേതാവായ ദാവീന്ദര്‍ സൈനിയുടെ മകളും കാനഡയില്‍ കോളജ് വിദ്യാര്‍ഥിനിയുമായ വംശിക സൈനി (21) യെയാണ് ഒട്ടാവയിലെ ബീച്ചില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
വിദ്യാര്‍ഥിനിയുടെ മരണം കാനഡയിലെ ഇന്ത്യന്‍ എംബസിയും ഇന്നലെ സ്ഥിരീകരിച്ചു. വിഷയത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ ഇടപെടുന്നുണ്ടെന്നും മരണം സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണെന്നും എംബസി അറിയിച്ചു.
വെള്ളിയാഴ്ച രാത്രി എട്ടോടെയാണു വംശിക താമസസ്ഥലത്തുനിന്ന് മറ്റൊരു വാടകവീട് നോക്കാനായി പുറത്തേക്കുപോയത്. എന്നാല്‍, രാത്രി 11.30 മുതല്‍ വംശികയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായി. പിന്നീട് വംശികയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. പിറ്റേദിവസം കോളജില്‍ പരീക്ഷയ്ക്കും ഹാജരായില്ല. തുടര്‍ന്ന് തെരച്ചില്‍ തുടരുന്നതിനിടെയാണ് ബീച്ചില്‍നിന്നു മൃതദേഹം കണ്ടെത്തിയത്.
വംശിക എല്ലാദിവസവും രാവിലെ കുടുംബത്തെയും സുഹൃത്തുക്കളെയും ഫോണില്‍ വിളിക്കാറുണ്ടായിരുന്നുവെന്നും വെള്ളിയാഴ്ച രാവിലെയാണു മകള്‍ അവസാനമായി വിളിച്ചതെന്നും പിതാവ് ദാവീന്ദര്‍ സൈനി പ്രതികരിച്ചു. സാധാരണപോലെയാണു മകള്‍ സംസാരിച്ചതെന്നും സംഭാഷണത്തില്‍ അസ്വാഭാവികതയൊന്നും തോന്നിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വംശികയുടെ മരണകാരണം സംബന്ധിച്ച് പോലീസ് ഇതുവരെ വ്യക്തത നല്‍കിയിട്ടില്ല. വിദ്യാര്‍ഥിനിയുടെ മൊബൈല്‍ഫോണും പോലീസിന് ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നായിരുന്നു പോലീസിന്റെ പ്രതികരണം.
ബംഗ്ലാദേശിൽ ഇസ്ലാമിക സംഘടന ഗ്രന്ഥശാല കൊള്ളയടിച്ചു
ധാക്ക: ബംഗ്ലാദേശിലെ റ്റംഗയിൽ ജില്ലയിലുള്ള ഗ്രന്ഥശാല ഇസ്ലാമിക സംഘടനയുടെ പ്രവർത്തകർ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു.
ഖിലാഫത് മജിലിസ് എന്ന സംഘടനയാണ് അതിക്രമത്തിന് പിന്നിൽ. നിരീശ്വരവാദികൾ എഴുതിയ പുസ്തകങ്ങൾ നീക്കം ചെയ്യാനെന്ന പേരിൽ രവീന്ദ്രനാഥ ടാഗോർ, കാസി നസറുൾ ഇസ്ലാം, സഫർ ഇഖ്ബാൽ, ഹുമയുൺ ആസാദ് എന്നിവരുടെ 400ലധികം പുസ്തകങ്ങൾ ഇവർ മോഷ്ടിച്ചെന്ന് ബംഗ്ലാദേശി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റ്റംഗയിലെ ധൻബാരി പട്ടണത്തിൽ നിരീശ്വരവാദികൾക്കു സ്ഥാനമില്ലെന്നും ഇത് അവസാന വാക്കാണെന്നും സംഘടനാ തലവൻ റിഷാദ് അമിൻ പറഞ്ഞു.
ഡിറ്റക്റ്റീവ് പോലീസിന്റെ സാന്നിധ്യത്തിലാണ് മോഷണം നടന്നത്. മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാർ തീവ്ര ഇസ്ലാമിസ്റ്റുകളെ പ്രോൽസാഹിപ്പിക്കുകയാണെന്ന് നേരത്തേ ആരോപണങ്ങളുയർന്നിരുന്നു.
സ്പെയിനിലും പോർച്ചുഗലിലും വൈദ്യുതി പുനഃസ്ഥാപിച്ചു
മാഡ്രിഡ്: സ്പെയിനിലും പോർച്ചുഗലിലും ഏതാണ്ട് പൂർണമായും വൈദ്യുതി പുനഃസ്ഥാപിച്ചു. വൻ പരിഭ്രാന്തിക്കിടയാക്കിയ അപ്രതീക്ഷിത സംഭവത്തിന്റെ കാരണം സംബന്ധിച്ച് നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്. അധികൃതർ ഇത് സംബന്ധിച്ച് കൂടുതൽ വിശദീകരണം നൽകിയിട്ടില്ല.
മെട്രോകൾ, വിമാനങ്ങൾ, മൊബൈൽ സർവീസുകൾ, എടിഎമ്മുകൾ എന്നിവയെല്ലാം നിശ്ചലമായ അപ്രതീക്ഷിത വൈദ്യുതി മുടക്കമാണ് ഇന്നലെയോടെ പരിഹരിക്കപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 9 മണിയോടെ സ്പെയിനിലെ 99 ശതമാനം വൈദ്യുതിയും പുനഃസ്ഥാപിച്ചുവെന്ന് ഇലക്ട്രിസിറ്റി ഒാപ്പറേറ്റർ റെഡ് ഇലക്ട്രിക്ക അറിയിച്ചു. ഇതേസമയം രാജ്യത്തെ 89 സബ്സ്റ്റേഷനുകളും പ്രവർത്തിച്ചുതുടങ്ങിയെന്നും പോർച്ചുഗൽ ഗ്രിഡ് ഓപ്പറേറ്ററും അറിയിച്ചു.
സ്പെയിനിൽ ഇന്നലെ രാവിലെ സ്കൂളുകൾ തുറക്കുകയും ഗതാഗതക്കുരുക്കിന് അയവ് വരികയും ചെയ്തിരുന്നു. ഇത്തരമൊരു അവസ്ഥയിലേക്കു നയിച്ചിട്ടുണ്ടാകാൻ സാധ്യതയുള്ള അസാധാരണ അന്തരീക്ഷ/കാലാവസ്ഥാ പ്രതിഭാസങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് സ്പെയ്ൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. സൈബർ ആക്രമണ സാധ്യത തള്ളിക്കളയുന്നില്ലെന്നാണ് കഴിഞ്ഞ ദിവസം അധികൃതർ പ്രതികരിച്ചത്.
മാൾട്ടയുടെ ഗോൾഡൻ പാസ്പോർട്ട് പദ്ധതി നിർത്തണമെന്ന് കോടതി
ബ്രസൽസ്: മാൾട്ടയുടെ ഗോൾഡൻ പാസ്പോർട്ട് പദ്ധതി അവസാനിപ്പിക്കാൻ യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റിസ് ഉത്തരവിട്ടു.
യൂറോപ്യൻ രാജ്യങ്ങളുടെ പൗരത്വം വിൽക്കാനുള്ളതല്ലെന്ന് കോടതി പറഞ്ഞു. കോടതി വിധി മാനിക്കുന്നുവെന്നും ഇതിന്റെ നിയമവശങ്ങൾ പരിശോധിക്കുമെന്നും മാൾട്ട സർക്കാർ പ്രതികരിച്ചു. 2015 മുതൽ 1.4 ബില്യൺ യൂറോ (1.6 ബില്യൺ യുഎസ് ഡോളർ) പദ്ധതിയിലൂടെ രാജ്യത്തിനു ലഭിച്ചിട്ടുണ്ടെന്നും സർക്കാർ കൂട്ടിച്ചേർത്തു.
ധനികർക്ക് പൗരത്വം വാങ്ങാനുള്ള അവസരം ഒരുകാലത്ത് യൂറോപ്പിൽ വ്യാപകമായി ലഭ്യമായിരുന്നു. എന്നാൽ അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങളെക്കുറിച്ച് ആശങ്കകൾ കാരണം ഇവ സമീപകാലത്ത് പിൻവലിക്കുകയുണ്ടായി.
സിറിയയിൽ സംഘർഷം: നാലു പേർ കൊല്ലപ്പെട്ടു
ഡമാസ്കസ്: സിറിയയിലെ സർക്കാർ അനുകൂല പോരാളികളും ന്യൂനപക്ഷ ഡ്രൂസ് വിഭാഗവും തമ്മിലുണ്ടായ വെടിവയ്പിൽ നാലു പേർ കൊല്ലപ്പെട്ടു.
ഡമാസ്കസ് നഗരത്തിന്റെ പ്രാന്തപ്രദേശമായ ജറാമനയിൽ ഇന്നലെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഇസ്ലാം മതപ്രവാചകനായ മുഹമ്മദിനെ വിമർശിക്കുന്ന ഓഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു സംഘർഷം തുടങ്ങിയത്.
വത്തിക്കാനിൽ പ്രോ-ലൈഫ് ഗ്ലോബല്‍ ഫെലോഷിപ്പിന്റെ പ്രാര്‍ഥനായജ്ഞം
വത്തിക്കാന്‍: മേയ് ഏഴിന് കോണ്‍ക്ലേവ് ആരംഭിക്കുന്നതുവരെ വത്തിക്കാനിൽ പ്രോ- ലൈഫ് ഗ്ലോബല്‍ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ഒമ്പതു ദിവസത്തെ ഉപവാസപ്രാര്ഥന ആരംഭിച്ചു.
സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ജപമാല പ്രാര്‍ഥനയ്ക്കും തുടക്കം കുറിച്ചു. ഇനിയുള്ള ദിവസങ്ങളില്‍ തീര്‍ഥാടനകേന്ദ്രങ്ങള്‍, ബസിലിക്കകള്‍ എന്നിവ സന്ദര്‍ശിച്ച് പ്രോ- ലൈഫ് ശുശ്രൂഷകര്‍ പ്രാര്‍ഥിക്കുമെന്ന് പ്രോ- ലൈഫ് ഗ്ലോബല്‍ ഫെലോഷിപ്പ് ചെയര്മാന് സാബു ജോസ് പറഞ്ഞു.
ഇതോടൊപ്പം വിവിധ രാജ്യങ്ങളിലും പുതിയ മാർപാപ്പയ്ക്കായി പ്രോ -ലൈഫ് ശുശ്രൂഷകരുടെ പ്രാര്‍ഥനാകൂട്ടായ്മകള്‍ നടക്കും.
ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ കണ്ടെത്താൻ കോൺക്ലേവ് മേയ് ഏഴു മുതൽ
വത്തിക്കാനിൽനിന്ന് ഫാ. പ്രിൻസ് തെക്കേപ്പുറം സിഎസ്എസ്ആർ
വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ തെരഞ്ഞെടുക്കാനുള്ള കർദിനാൾമാരുടെ നിർണായക കോൺക്ലേവ് മേയ് ഏഴിന് ആരംഭിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. ആഗോള കത്തോലിക്കാ സഭയുടെ 267-ാമത് മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിന്റെ ഒരുക്കങ്ങൾ തുടരുന്നതിനിടെയാണ് ഇന്നലെ രാവിലെ വത്തിക്കാനിൽ നടന്ന കർദിനാൾ സംഘത്തിന്റെ പൊതുയോഗം കോൺക്ലേവിന്റെ തീയതി തീരുമാനിച്ചത്.
കും, ക്ലാവേ എന്നീ രണ്ടു ലത്തീൻ വാക്കുകൾ സംയോജിപ്പിച്ചതാണ് കോൺക്ലേവ് എന്ന പദം. "താക്കോൽ സഹിതം' എന്നർഥം. കർദിനാൾമാർ അകത്തു പ്രവേശിക്കുന്പോൾ വാതിൽ പൂട്ടുന്നതുകൊണ്ടാണ് ഈ പേര്.
കോൺക്ലേവിനു മുന്നോടിയായി മേയ് ഏഴിനു രാവിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കർദിനാൾ തിരുസംഘത്തിന്റെ തലവൻ കർദിനാൾ ജൊവാന്നി ബാത്തിസ്ത റേയുടെ മുഖ്യകാർമികത്വത്തിൽ എല്ലാ കർദിനാൾമാരും പങ്കെടുക്കുന്ന വിശുദ്ധ കുർബാന നടക്കും. "പ്രോ എലിജെൻദോ റൊമാനോ പൊന്തിഫീച്ചെ’ എന്ന പേരിലാണ് കോൺക്ലേവിനു മുന്നോടിയായുള്ള ഈ വിശുദ്ധ കുർബാന അർപ്പണം അറിയപ്പെടുന്നത്.
വിശുദ്ധ കുർബാനയെത്തുടർന്ന് സകല വിശുദ്ധരുടെയും ലുത്തിനിയ ചൊല്ലി പ്രദക്ഷിണമായി ഔദ്യോഗികമായ ചുവന്ന വസ്ത്രം ധരിച്ചു സിസ്റ്റൈൻ ചാപ്പലിലേക്കു നീങ്ങും. ഫോണുൾപ്പെടെ എല്ലാവിധ ഇലക്ട്രോണിക് ഉപകരണങ്ങളും സ്വിസ് ഗാർഡുകളുടെ നിയന്ത്രണത്തിൽ ഏൽപ്പിച്ചതിനുശേഷം ദേഹപരിശോധനയ്ക്കുശേഷമാണ് അവർ കോൺക്ലേവിനായി ചാപ്പലിൽ പ്രവേശിക്കുക. ഇതോടെ ഡീൻ ചാപ്പലിന്റെ വാതിൽ അടയ്ക്കും. തുടര്‍ന്ന് പരിശുദ്ധാത്മാവിന്റെ വരദാനത്തിനായും മാർഗനിർദേശത്തിനായും പ്രാർഥിച്ചശേഷം പ്രതിജ്ഞയെടുക്കും. പിന്നീട് നടക്കുന്ന കോണ്‍ക്ലേവ് അതീവ രഹസ്യസ്വഭാവത്തോടെയായിരിക്കും. പുതിയ മാർപാപ്പയെ തെരഞ്ഞെടുത്താൽ മാത്രമേ ചാപ്പലിന്റെ വാതിൽ തുറക്കൂ. അതുവരെ കർദിനാൾമാർക്ക് പുറംലോകവുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല. താമസവും ഭക്ഷണവുമെല്ലാം സിസ്റ്റൈൻ ചാപ്പലിനുള്ളിൽ തയാറാക്കിയിരിക്കുന്ന സ്ഥലത്തായിരിക്കും.
സിക്സ്റ്റസ് നാലാമൻ മാർപാപ്പയാണ് ഈ ചാപ്പൽ നിർമിച്ചത്(1473-1481). അദ്ദേഹം പണിയിച്ചതുകൊണ്ടാണ് സിസ്റ്റൈൻ എന്ന പേരുണ്ടായത്. വിശ്രുത കലാകാരൻ മൈക്കലാഞ്ചലോ ഈ ചാപ്പലിന്റെ മദ്ബഹാഭിത്തിയിൽ അന്ത്യവിധിയുടെ ചിത്രം രചിക്കുന്നത് 1535-41 വർഷങ്ങളിലാണ്.
250 ലധികം അംഗങ്ങളുള്ള കർദിനാൾ സംഘത്തിലെ 80 വയസിൽ താഴെ പ്രായമുള്ള 135 കർദിനാൾമാർക്കാണ് വോട്ടവകാശമുള്ളത്. 72 രാജ്യങ്ങളിൽനിന്നുള്ള കർദിനാൾ ഇലക്ടേഴ്സിന്റെ വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടുന്നയാൾ തന്റെ തെരഞ്ഞെടുപ്പ് അംഗീകരിക്കുകയും ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറാകുകയും ചെയ്യുന്നതോടെയാണു മാർപാപ്പയെ ഔദ്യോഗികമായി തെരഞ്ഞെടുക്കുന്നത്.
സിസ്റ്റൈൻ ചാപ്പൽ അടച്ചു, ഇനി കാത്തിരിപ്പിന്റെ ദിനങ്ങൾ
കോൺക്ലേവിന്റെ തീയതി പ്രഖ്യാപിച്ചതോടെ സിസ്റ്റൈന്‍ ചാപ്പലിൽ ഒരുക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ചാപ്പൽ ഇന്നലെ അടച്ചു. പുതിയ പുകക്കുഴൽ സ്ഥാപിക്കുന്നതടക്കം അല്പം അറ്റകുറ്റപ്പണികൾ ഉടൻ നടത്തും.
മാർപാപ്പയെ തെരഞ്ഞെടുത്ത സന്തോഷവാർത്ത ലോകത്തോടു വിളംബരം ചെയ്ത് സിസ്റ്റൈൻ ചാപ്പലിലെ പുകക്കുഴലിൽനിന്നു വെള്ള പുക ഉയരുകയും സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മണികൾ മുഴങ്ങുകയും സ്വിസ് ഗാർഡുകൾ വത്തിക്കാൻ ചത്വരത്തിൽ ബാൻഡ് വാദ്യവുമായി വലംവയ്ക്കുകയും ചെയ്യും.
തുടർന്ന് കർദിനാൾ സംഘത്തിലെ മുതിർന്നയാൾ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മട്ടുപ്പാവിലെത്തി "ഹാബേമുസ് പാപ്പാം’ (നമുക്കൊരു പാപ്പായെ ലഭിച്ചിരിക്കുന്നു) എന്ന് അറിയിച്ച് പുതിയ മാർപാപ്പയുടെ പേരും സ്വീകരിച്ച നാമവും വെളിപ്പെടുത്തും. പിന്നാലെ പുതിയ മാർപാപ്പ വിശ്വാസികൾക്കുമുന്നിൽ പ്രത്യക്ഷനായി അഭിസംബോധന ചെയ്യും.
കോൺക്ലേവ് രണ്ടുദിവസത്തിലധികം നീണ്ടേക്കും
ഇതിനുമുന്‍പ് 2005ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയെ തെരഞ്ഞെടുത്ത കോൺക്ലേവും 2013ൽ ഫ്രാൻസിസ് മാർപാപ്പയെ തെരഞ്ഞെടുത്ത കോൺക്ലേവും കേവലം രണ്ടുദിവസം മാത്രമേ നീണ്ടുനിന്നുള്ളൂ. എന്നാൽ ഇക്കുറി കോൺക്ലേവ് നീണ്ടുപോകാനുള്ള സാധ്യതയേറെയാണെന്നാണ് സ്വീഡിഷ് കർദിനാൾ ആൻഡേഴ്സ് ആർബൊറെലിയസ് ഇന്നലെ പറഞ്ഞത്.
കർദിനാൾ സംഘത്തിലെ ഭൂരിഭാഗം പേരും ഫ്രാൻസിസ് മാർപാപ്പയുടെ കാലത്തു നിയമിതരായവരായതിനാൽ ആദ്യം ഇവരെല്ലാം പരസ്പരം പരിചയപ്പെടുന്ന ചടങ്ങായിരിക്കും നടക്കുകയെന്നും കർദിനാൾ ആൻഡേഴ്സ് വിശദീകരിച്ചു.
പഹൽഗാം ആക്രമണം; പാക്കിസ്ഥാനിൽനിന്ന് എത്തിയത് ആയിരത്തിലേറെ ഇന്ത്യക്കാർ
ലാഹോർ: പഹൽഗാം തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പൗരന്മാരെ പുറത്താക്കുന്ന നടപടി ഇരു രാജ്യങ്ങളും തുടരുന്നു.
ഇരുരാജ്യങ്ങൾക്കുമിടയിലെ വാഗാ അതിർത്തി അടച്ചു. അതേസമയം, ആറു ദിവസത്തിനിടെ പാക്കിസ്ഥാനിൽനിന്ന് വാഗാ അതിർത്തിവഴി ഇന്ത്യയിൽ തിരിച്ചെത്തിയവർ ആയിരം കടന്നുവെന്നും ഇന്ത്യയിൽനിന്ന് എണ്ണൂറോളം പൗരന്മാർ പാക്കിസ്ഥാനിൽ തിരിച്ചെത്തിയെന്നും പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വാഗാ അതിർത്തിവഴി ഞായറാഴ്ച മാത്രം 236 പാക് പൗരന്മാർ തിരിച്ചെത്തി. 115 ഇന്ത്യക്കാർ നാട്ടിലും എത്തി. വാഗാ അതിർത്തിയിൽ പാക്കിസ്ഥാൻ റേഞ്ചേഴ്സും ബിഎസ്എഫുമാണ് രേഖകൾ പരിശോധിക്കുന്നത്. സാർക്ക് വീസ ഇളവിൽ രാജ്യത്തു തങ്ങുന്ന പാക് പൗരന്മാർ രാജ്യം വിട്ടുപോകണമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
പുടിൻ മൂന്നു ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചു
മോസ്കോ: രണ്ടാം ലോകമഹായുദ്ധത്തിൽ സോവിയറ്റ് സേന വിജയം നേടിയതിന്റെ 80-ാം വാർഷികത്തോടനുബന്ധിച്ച് റഷ്യൻ പ്രസിഡന്റ് പുടിൻ യുക്രെയ്നുമായുള്ള യുദ്ധത്തിൽ ഏകപക്ഷീയ വെടിനിർത്തൽ പ്രഖ്യാപിച്ചു. മേയ് എട്ടു മുതൽ 10 വരെ 72 മണിക്കൂറാണ് വെടി നിർത്തുക.
ഇക്കാലയളവിൽ റഷ്യ സൈനിക നടപടികൾ നിർത്തിവയ്ക്കുമെന്ന് ക്രെംലിൻ അറിയിച്ചു. യുക്രെയ്നും വെടി നിർത്താൻ തയാറാകുമെന്ന് റഷ്യ പ്രതീക്ഷിക്കുന്നു. യുക്രെയ്ൻ സേന ആക്രമണത്തിനു മുതിർന്നാൽ റഷ്യ ശക്തമായ തിരിച്ചടി നല്‍കുമെന്നും അറിയിപ്പിൽ പറയുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരം വെടിനിർത്തലിനായി റഷ്യക്കും യുക്രെയ്നുംമേൽ സമ്മർദം ചെലുത്തുന്നതിനിടെയാണ് പുടിന്റെ നീക്കങ്ങൾ. നേരത്തേ ഈസ്റ്ററിനോടനുബന്ധിച്ചും പുടിൻ ഏകപക്ഷീയിയമായി 30 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു.
തുടർന്ന് യുക്രെയ്നും വെടി നിർത്തുമെന്നറിയിച്ചു. എന്നാൽ വെടിനിർത്തൽ കാലയളവിൽ ആക്രമണം നേരിട്ടതായി റഷ്യയും യുക്രെയ്നും ആരോപിച്ചു.
യുഎസ് ആക്രമണത്തിൽ 68 അഭയാർഥികൾ കൊല്ലപ്പെട്ടതായി ഹൂതികൾ
സനാ: അമേരിക്കൻ സേന യെമനിൽ നടത്തിയ ആക്രമണത്തിൽ 68 ആഫ്രിക്കൻ അഭയാർഥികൾ കൊല്ലപ്പെട്ടതായി ഹൂതി വിമതർ അവകാശപ്പെട്ടു.
ശനിയാഴ്ച രാത്രി വടക്കുപടിഞ്ഞാറൻ യെമനിലെ സാദാ പ്രവിശ്യയിൽ അമേരിക്കൻ സേന നടത്തിയ ആക്രമണത്തിനിടെ അഭയാർഥികളെ പാർപ്പിച്ചിരുന്ന തടവറയിൽ ബോംബ് പതിക്കുകയായിരുന്നത്രേ. 47 അഭയാർഥികൾക്കു പരിക്കേറ്റുവെന്നും ഇതിൽ പലരുടെയും നില അതീവഗുരുതരമാണെന്നും ഹൂതികൾ പറഞ്ഞു.
അതേസമയം, അമേരിക്കൻ സേന വിഷയത്തിൽ പ്രതികരണത്തിനു തയാറായില്ല. മാർച്ച് 15ന് പ്രസിഡന്റ് ട്രംപിന്റെ ഉത്തരവു പ്രകാരം യെമനിലെ 800 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്നും നൂറുകണക്കിനു ഹൂതി പ്രവർത്തകർ കൊല്ലപ്പെട്ടുവെന്നും അമേരിക്കൻ സേന കഴിഞ്ഞദിവസം അറിയിച്ചതിനു പിന്നാലെയാണ് ജയിലിൽ ബോംബ് വീണ കാര്യം ഹൂതികൾ പറഞ്ഞത്.
ആഫ്രിക്കയിൽനിന്ന് യെമൻ വഴി സൗദിയിലേക്കു കുടിയേറാൻ ശ്രമിക്കവേ പിടിയിലായ അഭയാർഥികളാണ് കൊല്ലപ്പെട്ടതെന്നു കരുതുന്നു.
ഫിലിപ്പീൻസുമായി തർക്കമുള്ള ദ്വീപ് പിടിച്ചെടുത്തുവെന്ന് ചൈന
ബെയ്ജിംഗ്: തെക്കൻ ചൈനാക്കടലിൽ ഫിലിപ്പീൻസുമായി തർക്കമുള്ള കുഞ്ഞന്ദ്വീപ് പിടിച്ചെടുത്തതായി ചൈന അവകാശപ്പെട്ടു.
സ്പ്രാറ്റ്ലി ദ്വീപ് സമൂഹത്തിൽപ്പെട്ട, 200 ചതുരശ്രമീറ്റർ മാത്രം വിസ്തീർണമുള്ള സാൻഡി കേ എന്ന മണൽത്തിട്ട ചൈനയുടെ പരമാധികാരത്തിനു കീഴിലായെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നാല് ഉദ്യോഗസ്ഥർ ഇവിടെ ചൈനീസ് പതാക പിടിച്ചു നിൽക്കുന്ന ചിത്രവും പുറത്തുവിട്ടു. ചൈനീസ് ഉദ്യോഗസ്ഥർ പിന്നീട് ഇവിടെനിന്നു പോയി.
ഇതിനു പിന്നാലെ സ്പ്രാറ്റ്ലി ദ്വീപുകളിൽപ്പെട്ട മൂന്നു മണൽത്തിട്ടകളിൽ തങ്ങളുടെ നിയന്ത്രണത്തിലാക്കിയെന്ന് ഫിലിപ്പീൻസ് അറിയിച്ചു. ചൈന പുറത്തുവിട്ടതിനു സമാനമായി ഈ മണൽത്തിട്ടകളിൽ ഫിലിപ്പീനി ദേശീയപതാക പിടിച്ചു നിൽക്കുന്ന ഉദ്യോഗസ്ഥരുടെ ചിത്രവും പുറത്തുവിട്ടു.
വെടിനിർത്തൽ ചർച്ച: ആദ്യം സന്നദ്ധത അറിയിക്കേണ്ടത് യുക്രെയ്നെന്ന് റഷ്യ
മോസ്കോ: വെടിനിർത്തലിനായി നേരിട്ടു ചർച്ച നടത്താനുള്ള സന്നദ്ധത യുക്രെയ്നാണ് ആദ്യം അറിയിക്കേണ്ടതെന്ന് റഷ്യ. റഷ്യയുമായി നേരിട്ടു ചർച്ചകൾ നടത്തുന്നത് യുക്രെയ്ൻ നിയമം മൂലം നിരോധിച്ചിരിക്കുകയാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞയാഴ്ച റഷ്യയിലെത്തിയ അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ നേരിട്ടു ചർച്ച നടത്താനുള്ള നിർദേശം മുന്നോട്ടു വച്ചിരുന്നുവെന്നും പെസ്കോവ് അറിയിച്ചു.
2022 മാർച്ചിലാണ് ഇരു രാജ്യങ്ങളും അവസാനമായി നേരിട്ടു ചർച്ച നടത്തിയത്. യുക്രെയ്ന്റെ നാലു പ്രദേശങ്ങൾ റഷ്യയോടു കൂടിച്ചേർത്തതിനു പിന്നാലെ നേരിട്ടുള്ള ചർച്ചകൾ വിലക്കി യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
വെടിനിർത്തലുണ്ടായാൽ മാത്രം റഷ്യയുമായി നേരിട്ടു ചർച്ചയ്ക്കു തയാറാണെന്നാണ് സെലൻസ്കി ശനിയാഴ്ച വത്തിക്കാനിൽ യുഎസ് പ്രസിഡന്റ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയത്.
റഷ്യയെ സഹായിക്കാൻ സൈനികരെ അയച്ചു; സ്ഥിരീകരിച്ച് ഉത്തരകൊറിയ
പ്യോഗ്യാംഗ്: യുക്രെയ്ൻ യുദ്ധത്തിൽ റഷ്യക്കുവേണ്ടി തങ്ങളുടെ പട്ടാളക്കാർ പോരാടുന്ന കാര്യം ഉത്തരകൊറിയ ഔദ്യോഗികമായി സമ്മതിച്ചു.
പരമോന്നത നേതാവ് കിം ജോംഗ് ഉന്നിന്റെ ഉത്തരവു പ്രകാരമാണ് പട്ടാളക്കാർ റഷ്യയിൽ പോയതെന്ന് ഉത്തരകൊറിയയിലെ സെൻട്രൽ മിലിട്ടറി കമ്മീഷന്റെ അറിയിപ്പിൽ പറയുന്നു. ഉത്തരകൊറിയൻ ഭടന്മാർ സ്വരാജ്യത്തിനുവേണ്ടിയെന്നപോലെയാണ് അവിടെ പോരാടുന്നതെന്നും കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസങ്ങളിൽ റഷ്യൻ സേനയും ഉത്തരകൊറിയൻ ഭടന്മാരുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇന്നലെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഉത്തരകൊറിയയ്ക്കും കിം ജോംഗ് ഉന്നിനും വ്യക്തിപരമായി നന്ദി അറിയിച്ചു. റഷ്യക്കുവേണ്ടി ജീവൻ ബലികഴിച്ച ഉത്തരകൊറിയക്കാരോടുള്ള ആദരവ് എന്നും നിലനിൽക്കുമെന്ന് പുടിൻ പറഞ്ഞു.
ആറു മാസം മുന്‍പാണ് ഉത്തരകൊറിയൻ ഭടന്മാർ റഷ്യക്കായി പോരാടാനെത്തിയത്. പല ഘട്ടങ്ങളിലായി 14,000 ഭടന്മാർ റഷ്യയിലെത്തി.
സ്പെയിനിലും പോർച്ചുഗലിലും വൈദ്യുതി നിലച്ചു
ലിസ്ബൺ: പോർച്ചുഗൽ, സ്പെയിൻ രാജ്യങ്ങളിൽ ഇന്നലെ അപ്രതീക്ഷിതമായി വൈദ്യുതി നിലച്ചത് വൻ പരിഭ്രാന്തിക്കിടയാക്കി.
വിമാനങ്ങളും ട്രെയിനുകളും അടക്കമുള്ള ഗതാഗത സംവിധാനങ്ങളെ പ്രതിസന്ധി ബാധിച്ചു. ട്രാഫിക് ലൈറ്റുകൾ കത്താതിരുന്നത് വാഹനക്കുരുക്കിനിടയാക്കി.
അൻഡോറ എന്ന കുഞ്ഞൻ രാജ്യത്തും ഫ്രാൻസിന്റെ ചില ഭാഗങ്ങളിലും വൈദ്യുതി ഇല്ലാതായി. പ്രതിസന്ധിയുടെ കാരണം വ്യക്തമല്ല.
സൈബർ ആക്രമണ സാധ്യത തള്ളിക്കളയുന്നില്ലെന്നാണ് അധികൃതർ പറഞ്ഞത്. വൈദ്യുതി പുനഃസ്ഥാപിക്കാൻ ആറു മുതൽ പത്തു വരെ മണിക്കൂർ എടുക്കുമെന്ന് സ്പെയിനിലെ വൈദ്യുതിവിതരണ ഏജൻസിയായ റെഡ് ഇലക്ട്രിക്ക അറിയിച്ചു.
സ്പെയിനിലെയും പോർച്ചുഗലിലെയും പ്രതിനിധികൾ ഇന്നലെ അടിയന്തരമായി കൂടിക്കാഴ്ച നടത്തി പ്രതിസന്ധി പരിഹരിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചു. സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചസ് റെഡ് ഇലക്ട്രിക്കയുടെ കൺട്രോൾ സെന്റർ സന്ദർശിച്ചു.
എവറസ്റ്റ് കയറ്റം പരിചയസന്പന്നർക്കു മാത്രമാക്കാൻ നേപ്പാൾ
കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടിയിൽ കയറാനുള്ള അനുമതി പരിചയസന്പന്നർക്കു മാത്രം നല്‍കുന്നതിനെക്കുറിച്ച് നേപ്പാൾ ആലോചിക്കുന്നു. ഇതു സംബന്ധിച്ച നിയമത്തിന്റെ കരട് പാർലമെന്റിന്റെ പരിഗണനയിലാണ്.
നേപ്പാളിലെ 7,000 മീറ്റർ ഉയരമുള്ള ഏതെങ്കിലും കൊടുമുടി കയറിയിട്ടുള്ളവർക്കു മാത്രമായിരിക്കും എവറസ്റ്റ് പെർമിറ്റ് നല്‍കുക. 8849 മീറ്ററാണ് എവറസ്റ്റിന്റെ ഉയരം.
എവറസ്റ്റ് കീഴടക്കാനെത്തുന്നവരുടെ എണ്ണം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തത്. മലയറ്റക്കാരുടെ എണ്ണം കൂടുന്പോൾ തിരക്കും അപകടങ്ങളും വർധിക്കുന്നുണ്ട്. 2023ൽ 478 പേർക്കാണ് എവറസ്റ്റ് കയറാൻ അനുമതി ലഭിച്ചത്. ഇതിൽ 12 പേർ മരിക്കുകയും അഞ്ചു പേരെ കാണാതാവുകയും ചെയ്തു. കഴിഞ്ഞവർഷം കൊടുമുടി കയറിയ 421 പേരിൽ എട്ടു പേർ മരിച്ചു.
കോൺക്ലേവിൽ പങ്കെടുക്കുന്ന 135 കർദിനാൾമാരിൽ 108 പേരും ഫ്രാൻസിസ് മാർപാപ്പ നിയമിച്ചവർ
വത്തിക്കാൻ സിറ്റി: വിശുദ്ധ പത്രോസ് ശ്ലീഹായുടെ പിൻഗാമിയെ തെരഞ്ഞെടുക്കാൻ അടുത്ത മാസം ഏഴിനു നടക്കുന്ന കോൺക്ലേവിൽ പങ്കെടുക്കുന്ന 135 കർദിനാൾമാരിൽ 108 പേരും ഫ്രാൻസിസ് മാർപാപ്പ നിയമിച്ചവരാണ്. ഇതിൽ മലയാളിയായ ജോർജ് ജേക്കബ് കൂവക്കാട്ട് ഉൾപ്പെടെ 20പേരെ കഴിഞ്ഞ ഡിസംബറിലാണു കർദിനാൾസ്ഥാനത്തേക്ക് ഉയർത്തിയത്.
കോൺക്ലേവിൽ പങ്കെടുക്കുന്നവരിൽ 15 പേർ 60 വയസിൽ താഴെയുള്ളവരാണ്. മെൽബണിലെ യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാസഭാധ്യക്ഷൻ 45 വയസുള്ള കർദിനാൾ മൈക്കോള ബൈചൊക് ആണ് കോൺക്ലേവിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കർദിനാൾ.
ഇറ്റലിക്കാരനായ കർദിനാൾ ജോർജോ മാരെംഗോ (50), പോർച്ചുഗലിൽനിന്നുള്ള കർദിനാൾ അമേരിക്കോ മാനുവൽ അഗ്വിയാർ ആൽവസ് (51), മലയാളിയായ കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട്ട് (51), ടൊറന്റോ ആർച്ച്ബിഷപ് കർദിനാൾ ഫ്രാൻസിസ് ലെയോ (53) എന്നിവരാണ് കോൺക്ലേവിൽ പങ്കെടുക്കുന്ന പ്രായം കുറഞ്ഞ മറ്റു കർദിനാൾമാർ.
ചരിത്രം പരിശോധിക്കുന്പോൾ 25-ാം വയസിൽ കോൺക്ലേവിൽ പങ്കെടുക്കാൻ ഭാഗ്യം ലഭിച്ച കർദിനാളുമുണ്ട്. 1565-1566 കോൺക്ലേവിൽ പങ്കെടുത്ത കർദിനാൾ അൽഫോൻസോ ജെസുവാൽദോ ദി കൊൻസായ്ക്ക് അന്ന് കേവലം 25 വയസ് മാത്രമായിരുന്നു പ്രായം.
2013ലെ കോൺക്ലേവിൽ സീറോമലങ്കര മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാബാവയായിരുന്നു ഏറ്റവും പ്രായം കുറഞ്ഞ കർദിനാൾ. 53 വയസായിരുന്നു അന്ന് മാർ ക്ലീമിസിനുണ്ടായിരുന്നത്.
ഇന്ത്യ ഡാം തുറന്നു; പാക്കിസ്ഥാനിൽ വെള്ളപ്പൊക്കം
ഇസ്ലാബാദ്/ന്യൂഡൽഹി: ഝലം നദിയിലെ ഉറി ഡാമിൽനിന്ന് ഇന്ത്യ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടതിനെത്തുടർന്ന് പാക് അധിനിവേശ കാഷ്മീരിലെ (പിഒകെ) താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. സിന്ധു നദീജല കരാർ മരവിപ്പിച്ചശേഷം ഇന്ത്യയുടെ ആദ്യ പ്രധാന നടപടിയാണിത്.
ജമ്മു കാഷ്മീരിലെ അനന്ത്നാഗ് ജില്ലയിൽനിന്ന് പിഒകെയിലെ ചകോതി മേഖലയിലേക്കാണു വെള്ളം ഒഴുകിയെത്തിയത്. നദീതീരത്തുള്ളവരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റി. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിതെന്ന് പാക്കിസ്ഥാൻ കുറ്റപ്പെടുത്തി.
അതേസമയം, ഇക്കാര്യത്തിൽ ഇന്ത്യ പ്രതികരിച്ചിട്ടില്ല.
ഫ്രാൻസിസ് മാർപാപ്പയുടെ കബറിടത്തിങ്കലേക്ക് പ്രാർഥനയോടെ വിശ്വാസികൾ
വത്തിക്കാൻ സിറ്റി: റോമിലെ പരിശുദ്ധ കന്യാമറിയത്തിന്റെ വലിയപള്ളിയിൽ ഫ്രാൻസിസ് മാർപാപ്പയുടെ കബറിടം സന്ദർശിക്കാൻ വിശ്വാസികളുടെ പ്രവാഹം. ഇന്നലെ രാവിലെ ഏഴിനാണ് കബറിടം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. ഇതിനുമുന്‍പുതന്നെ പള്ളിയിലേക്ക് നീണ്ട ക്യൂ രൂപപ്പെട്ടിരുന്നു. മാർപാപ്പയുടെ മരണപത്രമനുസരിച്ച് ലത്തീൻ ഭാഷയിൽ "ഫ്രാൻസിസ്കുസ്’’എന്നു മാത്രമെഴുതി പ്രത്യേകിച്ച് അലങ്കാരപ്പണികളൊന്നും നടത്താതെയാണു കബറിടം നിർമിച്ചത്.
ലാളിത്യത്തിന്റെ മറ്റൊരു പ്രതീകമായി കല്ലറയ്ക്കുമുകളിൽ ഒരു വെള്ള റോസാപ്പൂവും കാണപ്പെട്ടു. വരുംദിവസങ്ങളിലും വിശ്വാസികളുടെ പ്രവാഹമുണ്ടാകുമെന്നതിനാൽ വലിയപള്ളിയിൽ അധികൃതർ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തുന്ന തീർഥാടകരെല്ലാം മാർപാപ്പ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ കന്യാമറിയ ത്തിന്റെ വലിയപള്ളിയും സന്ദർശിച്ചശേഷമാണു മടങ്ങുന്നത്.
ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തെത്തുടർന്ന് സാർവത്രികസഭ ശനിയാഴ്ച മുതൽ ഒന്‍പത് ദിവസത്തേക്കു പ്രഖ്യാപിച്ച ദുഃഖാചരണത്തിന്റെ ഭാഗമായി എല്ലാ ദിവസവും വൈകുന്ന േരം അഞ്ചിന് വിവിധ കർദിനാൾമാരുടെ കാർമികത്വത്തിൽ സെന്റ് പീറ്റേഴ്സ് ബസിലിക്ക യിൽ വിശുദ്ധ കുർബാനയും ജപമാലയും ഉണ്ട്.ദുഃഖാചരണത്തിന്റെ രണ്ടാം ദിനമായ ഇന്നലെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വിശുദ്ധ കുർബാനയർപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് കർദിനാൾമാരെല്ലാവരും ഫ്രാൻസിസ് മാർപാപ്പയുടെ ഖബറിടത്തിലെത്തി പ്രാർഥന നടത്തുകയും ആദരാഞ്ജലിയർപ്പിക്കുകയും ചെയ്തു.
സീറോമലബാർ സഭയുടെ സാന്താ അനസ്താസിയ ബസിലിക്കയിൽ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് എന്നിവരുടെ മുഖ്യകാർമികത്വത്തിൽ ഫ്രാൻസിസ് മാർപാപ്പയ്ക്കുവേണ്ടി വിശുദ്ധ കുർബാനയർപ്പിച്ചു.
മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ മുഖ്യകാർമികത്വത്തിൽ റോമിലെ സാന്‍ ഗ്രെഗോരിയോ സേത്തിമോ പള്ളിയില്‍ സീറോമലങ്കര സഭാംഗങ്ങൾ ഒന്നുചേർന്ന് മാർപാപ്പയ്ക്കുവേണ്ടി വിശുദ്ധ കുർബാനയർപ്പിച്ചു. ദുഃഖാചരണത്തിന്റെ മൂന്നാംദിനമായ ഇന്ന് റോമാ രൂപതയുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും.
റോമാ രൂപത വികാരി ജനറാൾ കർദിനാൾ ബാൾദസാരെ റെയ്ന മുഖ്യകാർമികത്വം വഹിക്കും. പൗരസ്ത്യസഭകളുടെ നേതൃത്വത്തിലുള്ള വിശുദ്ധ കുർബാനയർപ്പണം മേയ് രണ്ടിനാണ്. പൗരസ്ത്യസഭാ കാര്യാലയത്തിന്റെ അധ്യക്ഷൻ കർദിനാൾ ക്ലൗദിയോ ഗുജറാത്തി മുഖ്യകാർമികത്വം വഹിക്കും. അതേസമയം, ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ തെരഞ്ഞെടുക്കാനുള്ള സുപ്രധാന കോൺക്ലേവിന്റെ തീയതി ഇന്നു പ്രഖ്യാപിച്ചേക്കുമെന്ന് സൂചനയുണ്ട്. ഇന്നു നടക്കുന്ന കർദിനാൾമാരുടെ സമ്മേളനത്തിലായിരിക്കും പ്രഖ്യാപനം.
വാൻകൂവറിൽ ഫിലിപ്പീനി ആഘോഷത്തിലേക്ക് കാറിടിച്ചുകയറ്റി ഒന്‍പതു പേരെ കൊലപ്പെടുത്തി
വാൻകൂവർ: കാനഡയിലെ വാൻകൂവർ നഗരത്തിൽ ഒരു അക്രമി ഫിലിപ്പീനി വംശജരുടെ തെരുവാഘോഷത്തിലേക്കു കാർ ഓടിച്ചുകയറ്റി ഒന്‍പതു പേരെ കൊലപ്പെടുത്തി. ശനിയാഴ്ച രാത്രി എട്ടിനുണ്ടായ സംഭവത്തിൽ ഒട്ടേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്നവർ അക്രമിയെ ഓടിച്ചിട്ടു പിടികൂടി പോലീസിനു കൈമാറി.
16-ാം നൂറ്റാണ്ടിലെ ഡാറ്റു ലാപു-ലാപു എന്ന ഫിലിപ്പീനി നേതാവ് സ്പാനിഷ് പര്യവേക്ഷകൻ ഫെർഡിനാന്റ് മഗല്ലനെ യുദ്ധത്തിൽ തോൽപ്പിച്ചതിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും നടത്തുന്ന ലാപു-ലാപു ആഘോഷത്തിനിടെയാണ് ആക്രമണമുണ്ടായത്. ആയിരക്കണക്കിനു ഫിലിപ്പീനി വംശജർ തെരുവിൽ പാർട്ടി നടത്തുന്നതിനിടെ അക്രമി കാർ ഇടിച്ചുകയകയായിരുന്നു.
30 വയസുള്ള പുരുഷനാണ് ആക്രമണം നടത്തിയതെന്നു പോലീസ് അറിയിച്ചു. സംഭവത്തിന് തീവ്രവാദ ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും കൂട്ടിച്ചേർത്തു.
ഫിലിപ്പീൻസിന്റെ മധ്യപ്രദേശങ്ങളിൽ നടക്കുന്ന ലാപു-ലാപു ഉത്സവം രണ്ടു വർഷം മുന്‍പാണ് വാൻകൂവറിലും ഔദ്യോഗികമായി ആഘോഷിക്കാൻ തുടങ്ങിയത്. ഇന്ന് പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയുണ്ടായ ആക്രമണത്തിൽ കനേഡിയൻ പ്രധനമന്ത്രി മാർക്ക് കാർണിയും മറ്റ് രാഷ്ട്രീയ നേതാക്കളും അനുശോചനം രേഖപ്പെടുത്തി.
ടൈറ്റാനിക്കിൽവച്ചെഴുതിയ കത്തിന് നാലു ലക്ഷം ഡോളർ
ലണ്ടൻ: ടൈറ്റാനിക് ദുരന്തത്തെ അതിജീവിച്ച യാത്രക്കാരൻ കപ്പലിൽവച്ചെഴുതിയ കത്തിന് ലേലത്തിൽ ലഭിച്ചത് നാലു ലക്ഷം ഡോളർ. ഇംഗ്ലണ്ടിലെ വിൽറ്റ്ഷെയറിൽ നടന്ന ലേലത്തിൽ അജ്ഞാതനാണ് ഇത്ര ഉയർന്ന തുകയ്ക്കു കത്ത് സ്വന്തമാക്കിയത്.
കേണൽ ആർച്ചിബാൾഡ് ഗ്രേസി എന്ന യാത്രക്കാരൻ തന്റെ പരിചയക്കാരന് അയച്ചതാണ് കത്ത്. 1912 ഏപ്രിൽ പത്തിന് ഇംഗ്ലണ്ടിലെ സതാംപ്ടണിൽനിന്നു ന്യൂയോർക്കിലേക്കു കന്നിയാത്ര ആരംഭിച്ച ടൈറ്റാനിക്കിലെ 2200 യാത്രക്കാരിലൊരാളായിരുന്നു കേണൽ. കപ്പലിൽ കയറിയ അന്നുതന്നെയാണ് അദ്ദേഹം കത്തെഴുതിയത്. പിറ്റേന്ന് അയർലൻഡിലെ ക്വീൻസ്ടൗണിൽ കപ്പൽ നങ്കൂരമിട്ടപ്പോൾ കത്ത് പോസ്റ്റ് ചെയ്തു.
യാത്രതുടങ്ങി അഞ്ചാം ദിനമാണ് അറ്റ്ലാന്റിക്കിലെ മഞ്ഞുമലയിലിടിച്ച് കപ്പൽ മുങ്ങിയത്. 1500 പേരാണുമരിച്ചത്. ലൈഫ് ബോട്ടിൽ രക്ഷപ്പെടാൻ ഭാഗ്യം ലഭിച്ചവരിലൊരാളായിരുന്നു കേണൽ. ദുരന്തം അതിജീവിച്ചതിനെക്കുറിച്ച് ‘ദ ട്രൂത്ത് എബൗട്ട് ദ ടൈറ്റാനിക് ’ എന്നൊരു പുസ്തകം അദ്ദേഹം എഴുതിയിട്ടുണ്ട്. ലൈഫ് ബോട്ടിലുണ്ടായിരുന്ന പകുതിപ്പേരും കൊടുംതണുപ്പ് മൂലം മരിച്ചിരുന്നു. തണുപ്പും പരിക്കുകളും കേണലിന്റെ ആരോഗ്യത്തെയും ബാധിച്ചു. ആ വർഷം ഡിസംബറിൽ അബോധാവസ്ഥയിലായ അദ്ദേഹം രണ്ടു വർഷത്തിനകം മരണമടഞ്ഞു.
ഇറാൻ സ്ഫോടനം: മരണം 40, പരിക്കേറ്റത് 800 പേർക്ക്
ടെഹ്റാൻ: ഇറാനിലെ ഷഹീദ് രജായി തുറമുഖത്തുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 40ഉം പരിക്കേറ്റവരുടെ എണ്ണം 800ഉം ആയി ഉയർന്നു. ഇന്നലെ രാവിലെയോടെ എൺപതുശതമാനം തീ അണയ്ക്കാൻ കഴിഞ്ഞതായി സ്ഥലം സന്ദർശിച്ച ആഭ്യന്തരമന്ത്രി ഇസ്കന്ദർ മൊമേനി അറിയിച്ചു.
പേർഷ്യൻ ഗൾഫ് തീരത്തെ ബന്ദർ അബ്ബാസ് നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഇറാന്റെ ഏറ്റവും വലിയ തുറമുഖത്ത് ശനിയാഴ്ച രാവിലെയുണ്ടായ സ്ഫോടനത്തിനു വ്യക്തമായ വിശദീകരണം ലഭിച്ചിട്ടില്ല. രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന ഡിപ്പോയ്ക്കു തീപിടിച്ചതാകാം കാരണമെന്ന് ചില ഇറേനിയൻ വൃത്തങ്ങൾ അഭിപ്രായപ്പെട്ടു.
എന്നാൽ, ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾക്കായി എത്തിച്ച ഇന്ധനം നിറച്ച കണ്ടെയ്നറുകൾക്കു തീപിടിച്ചതാകാം കാരണമെന്ന് സമുദ്രസുരക്ഷാ കൺസൾട്ടൻസി സ്ഥാപനമായ ആംബ്രേ ഇന്റലിജൻസ് അഭിപ്രായപ്പെട്ടു. റോക്കറ്റ് ഇന്ധനമായി ഉപയോഗിക്കുന്ന സോഡിയം പെർക്ലോറേറ്റ് എന്ന രാസവസ്തു അടുത്തിടെ തുറമുഖത്ത് ഇറക്കിയിരുന്നതായി ഇവർ ചൂണ്ടിക്കാട്ടി. ചൈനയിൽനിന്ന് രണ്ടു കപ്പലുകളിൽ മിസൈൽ ഇന്ധനം ഇവിടെ എത്തിച്ചിരുന്നതായും ചില റിപ്പോർട്ടുകളിൽ പറയുന്നു.
അത്യുഗ്ര സ്ഫോടനത്തിന്റെ ശബ്ദം 50 കിലോമീറ്റർ അകലെ കേട്ടു. തുറമുഖത്തിനു കിലോമീറ്ററുകൾ അകലെയുള്ള കെട്ടിടങ്ങളിലെ ചില്ലുജനാലകൾ തകർന്നു. ബന്ദർ അബ്ബാസ് നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നലെ അവധി നല്കി. ഇറേനിയൻ പ്രസിഡന്റ് മസൂദ് പസെഷ്കിയാൻ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇറാനും അമേരിക്കയും തമ്മിൽ മൂന്നാം വട്ട ആണവചർച്ചകൾ ആരംഭിച്ചിരിക്കേയാണ് സ്ഫോടനം. എന്നാൽ, ചർച്ചയ്ക്കും സ്ഫോടനത്തിനും തമ്മിൽ ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം
.
സഹായിക്കാമെന്ന് പുടിൻ
മോസ്കോ: തുറമുഖ സ്ഫോടനത്തിൽ സഹായിക്കാൻ തയാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇറാനെ അറിയിച്ചു. ഒട്ടേറെപ്പേർ മരിച്ച സംഭവത്തിൽ പുടിൻ അനുശോചനം പ്രകടിപ്പിച്ചുവെന്നും ക്രെംലിൻ അറിയിപ്പിൽ പറയുന്നു. യുക്രെയ്ൻ അധിനിവേശത്തിന് ആയുധം നല്കി സഹായിക്കുന്ന ഇറാനുമായി റഷ്യക്ക് അടുത്ത ബന്ധമുണ്ട്.
യുക്രെയ്ൻ സൈനികരെ തുരത്തി കുർസ്ക് പ്രദേശം തിരികെപ്പിടിച്ചെന്ന് റഷ്യ
മോസ്കോ: യുക്രെയ്ൻ സേന അധിനിവേശം നടത്തിയ കുർസ്ക് പ്രദേശം മുഴുവനായി വീണ്ടെടുത്തുവെന്നു റഷ്യ. ശനിയാഴ്ച പ്രസിഡന്റ് പുടിനുമായി വീഡിയോ ലിങ്കിൽ നടത്തിയ കൂടിക്കാഴ്ചയിൽ റഷ്യൻ സൈനിക മേധാവി വലേറി ഗെരാസിമോവ് ആണ് ഇക്കാര്യം അറിയിച്ചത്.
യുക്രെയ്ൻ സേനയിൽനിന്ന് അവസാന ഗ്രാമവും തിരിച്ചുപിടിച്ചു. ഓപ്പറേഷനിൽ 76,000 യുക്രെയ്ൻ സൈനികർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തു. കുർസ്ക് ഓപ്പറേഷനിൽ ഉത്തരകൊറിയൻ ഭടന്മാർ ധീരതയോടെ പോരാടിയെന്നും ഗെരാസിമോവ് പുടിനോടു പറഞ്ഞു. യുക്രെയ്നെതിരായ യുദ്ധത്തിൽ ഉത്തരകൊറിയൻ പട്ടാളക്കാരുടെ സേവനം റഷ്യ പരസ്യമായി അംഗീകരിക്കുന്നത് ഇതാദ്യമാണ്. അതേസമയം, റഷ്യയുടെ അവകാശവാദം യുക്രെയ്ൻ അംഗീകരിച്ചിട്ടില്ല.
ഇന്ത്യക്കു പൂർണ പിന്തുണ: എഫ്ബിഐ
വാഷിംഗ്ടൺ ഡിസി: പഹൽഗാം ഭീകരാക്രമണത്തെഅപലപിച്ച് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ. ഇന്ത്യക്കു പൂർണ പിന്തുണ വാഗ്ദാനം ചെയ്ത പട്ടേൽ, സുരക്ഷാസേനയെ പ്രശംസിച്ചു.
“കാഷ്മീരിൽ നടന്ന ഭീകരാക്രമണത്തിന്റെ എല്ലാ ഇരകൾക്കും എഫ്ബിഐയുടെ അനുശോചനം അറിയിക്കുന്നു. ഇന്ത്യൻ സർക്കാരിനു ഞങ്ങളുടെ പൂർണ പിന്തുണ നൽകുന്നത് തുടരും. ഭീകരിൽനിന്നു ലോകം നേരിടുന്ന ഭീഷണികളെക്കുറിച്ചുള്ള ഓർമപ്പെടുത്തലാണിത്. ദുരിതമനുഭവിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുന്നു”- പട്ടേൽ എക്സിൽ പോസ്റ്റിൽ വ്യക്തമാക്കി.
കാരുണ്യത്തിലൂടെ പുതിയൊരു ലോകം സൃഷ്ടിക്കാം: കർദിനാൾ പരോളിൻ
വത്തിക്കാൻ സിറ്റി: ക്രിസ്തുവിന്റെ അനന്തമായ കരുണയിലേക്ക് നോക്കാൻ വിശ്വാസികളെ ക്ഷണിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ.
ഫ്രാൻസിസ് മാർപാപ്പയുടെ വേർപാടിനെത്തുടർന്നു പ്രഖ്യാപിച്ച ദുഃഖാചരണത്തിന്റെ രണ്ടാം ദിനമായ ഇന്നലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന വിശുദ്ധ കുർബാനമധ്യേ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. കാരുണ്യം നമ്മെ സുഖപ്പെടുത്തുക മാത്രമല്ല, പുതിയൊരു ലോകത്തെ സൃഷ്ടിക്കുമെന്നും വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും അഗ്നി കെടുത്തിക്കളയുമെന്നും കർദിനാൾ പറഞ്ഞു.
കാരുണ്യം നമ്മുടെ ജീവിതങ്ങളെ ക്രിസ്തുവിലേക്ക് ഒന്നിപ്പിക്കുന്ന സുവർണ നൂലാണ്. ദൈവകരുണയുടെ തിരുനാളിനെ അനുസ്മരിച്ച്, ഫ്രാൻസിസ് മാർപാപ്പ ദൈവത്തിന്റെ കരുണയ്ക്ക് വലിയ ഊന്നൽ നൽകിയിരുന്നുവെന്നും അതിനു പരിധികളില്ലെന്നും അതു നമ്മെ ഉയർത്താനും പുതുക്കാനും പ്രവർത്തിക്കുന്നുവെന്നും കർദിനാൾ പറഞ്ഞു. മുറിവേറ്റവരെ ആർദ്രതയോടെ, കരുണയുടെ സുഗന്ധതൈലം കൊണ്ട് സുഖപ്പെടുത്തുന്ന ഒരു സഭയുടെ തിളങ്ങുന്ന സാക്ഷിയായിരുന്നു ഫ്രാൻസിസ് മാർപാപ്പ.
ദൈവത്തിന്റെ കരുണയിലേക്ക് നാം തുറക്കപ്പെടുകയും പരസ്പരം കരുണയുള്ളവരായിരിക്കുകയും വേണം. നമ്മുടെ യോഗ്യതകൾ കണക്കിലെടുക്കാതെ, നാമോരോരുത്തരോടും കരുണയും ആർദ്രതയുമുള്ള ഒരു ദൈവം നമ്മെ സ്നേഹിക്കുന്നു എന്ന കണ്ടെത്തലാണ് സുവിശേഷം നൽകുന്ന സദ്വാർത്ത. നമ്മുടെ ജീവിതം കരുണയാൽ നെയ്തതാണെന്ന് ഇതു നമ്മെ ഓർമ്മപ്പെടുത്തുന്നു. പരിധികളില്ലാതെ നമ്മെ സ്നേഹിക്കുകയും നമ്മോടു ക്ഷമിക്കുകയും ചെയ്യുന്ന ഒരാൾ നമുക്കുണ്ടെങ്കിൽ മാത്രമേ നമുക്ക് നമ്മുടെ വീഴ്ചകളിൽനിന്ന് എഴുന്നേൽക്കാനും ഭാവിയിലേക്ക് നോക്കാനും കഴിയൂ.
പരസ്പരം അംഗീകരിക്കാതെയും പരസ്പരം ക്ഷമിക്കാതെയും സമാധാനം സാധ്യമല്ലെന്ന് ഫ്രാൻസിസ് മാർപാപ്പ ശക്തമായി വിശ്വസിച്ചിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യേശുവിന്റെ മരണത്തിൽ ദുഃഖിക്കുന്ന അപ്പസ്തോലന്മാരെപ്പോലെ മാർപാപ്പയുടെ വേർപാട് നമ്മെ ദുഃഖിപ്പിക്കുകയും നമ്മുടെ ഹൃദയങ്ങളെ അസ്വസ്ഥമാക്കുകയും അന്പരപ്പുണ്ടാക്കുകയും ചെയ്യുന്നുണ്ട്.
ഇരുൾ നിറഞ്ഞ ഈ സാഹചര്യത്തിലാണ് ക്രിസ്തു തന്റെ പുനരുത്ഥാനത്തിലൂടെ നമ്മുടെ ഹൃദയങ്ങളെ പ്രകാശിപ്പിച്ചത് എന്നോർക്കണം. ഫ്രാൻസിസ് മാർപാപ്പ ഇതു നമ്മെ ഓർമിപ്പിക്കുകയും പലപ്പോഴും ഇത് ആവർത്തിക്കുകയും തന്റെ ജീവിതത്തിൽ സുവിശേഷത്തിന്റെ ആനന്ദം കണ്ടെത്തുകയും ചെയ്തു- കർദിനാൾ പരോളിൻ പറഞ്ഞു.
വിശുദ്ധ വര്‍ഷമായ 2025ന്റെ ഭാഗമായി റോമില്‍ നടക്കുന്ന ജൂബിലിയിൽ പങ്കെടുക്കാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയിരിക്കുന്ന യുവജനങ്ങളടക്കം രണ്ടു ലക്ഷത്തോളം പേർ വിശുദ്ധ കുർബാനയിൽ പങ്കെടുത്തു.
പാക്കിസ്ഥാനിൽ 54 ടിടിപി ഭീകരരെ വധിച്ചു
പെഷവാർ: പാക്കിസ്ഥാനിലേക്കു നുഴഞ്ഞുകയറാൻ ശ്രമിച്ച 54 ടിടിപി (തെഹ്രീത്-ഇ-താലിബാൻ) ഭീകരരെ സുരക്ഷാസേന വധിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി അഫ്ഗാനിസ്ഥാനിൽനിന്നു പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൺഖ്വ പ്രവിശ്യയിലേക്കു നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരാണ് കൊല്ലപ്പെട്ടത്. വൻ ആയുധശേഖരവും സ്ഫോടകവസ്തുക്കളും സുരക്ഷാസേന കണ്ടെടുത്തു.
ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരവോടെ വിടനൽകി ലോകം
വത്തിക്കാനിൽനിന്ന് ഫാ. പ്രിൻസ് തെക്കേപ്പുറം സിഎസ്എസ്ആർ
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പ നിത്യതയിലേക്ക് യാത്രയായി. അശരണരുടെയും നിസ്വരുടെയും പക്ഷം ചേര്‍ന്ന്, കനിവിന്റെയും ആർദ്രതയുടെയും എളിമയുടെയും ആൾരൂപമായി മാനവരാശിയുടെ ഹൃദയം കവര്‍ന്ന ഇടയശ്രേഷ്ഠന് വികാരനിർഭര യാത്രയയപ്പാണു ലോകം നൽകിയത്.
സെന്റ് പീറ്റേഴ്സ് ചത്വരത്തിലും റോമാ നഗരത്തിന്റെ ചരിത്രപ്രസിദ്ധമായ തെരുവീഥികളിലുമായി തിങ്ങിനിറഞ്ഞ ജനലക്ഷങ്ങളുടെ ആദരവും കണ്ണീർക്കണങ്ങളും ഏറ്റുവാങ്ങിയായിരുന്നു ജനപ്രിയ മാർപാപ്പയുടെ സംസ്കാരശുശ്രൂഷകളും അന്ത്യയാത്രയും.
ഒടുവിൽ, തനിക്കു പ്രിയപ്പെട്ട പരിശുദ്ധ ദൈവമാതാവിന്റെ വലിയപള്ളിയിൽ റോമൻ ജനതയുടെ സംരക്ഷക (സാലുസ് പോപ്പുളി റൊമാനി) യുടെ ചാരെ അന്ത്യവിശ്രമം. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽനിന്ന് വലിയപള്ളിയിലേക്കു നടത്തിയ ആറ് കിലോമീറ്റർ നീണ്ട വിലാപയാത്ര ചരിത്രത്തിൽ ഇടംപിടിക്കുന്നതായി.
ഇന്നലെ രാവിലെ പ്രാദേശികസമയം പത്തിനാണ് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ സംസ്കാരശുശ്രൂഷകൾ ആരംഭിച്ചത്. ഇതിനുമുന്‍പ് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽനിന്ന് ഭൗതികദേഹം കർദിനാൾമാരുടെ നേതൃത്വത്തിൽ ചത്വരത്തിലേക്ക് സംവഹിച്ചു.
ചത്വരത്തിലെ അൾത്താരയുടെ മധ്യത്തിൽ പ്രത്യേക പ്ലാറ്റ്ഫോമൊന്നും തീർക്കാതെ നിലത്തു ഭൗതികദേഹപേടകം പ്രതിഷ്ഠിച്ചതും, ഭൗതികദേഹം വഹിച്ച സാധാരണ തടികൊണ്ടു നിർമിച്ച പെട്ടിയുമൊക്കെ ഫ്രാൻസിസ് മാർപാപ്പയുടെ ലാളിത്യം വിളിച്ചോതി. തുടർന്നു നടന്ന വിശുദ്ധ കുർബാനയ്ക്ക് കർദിനാൾ തിരുസംഘത്തിന്റെ തലവൻ കർദിനാൾ ജൊവാന്നി ബാത്തിസ്ത റേ മുഖ്യകാർമികത്വം വഹിച്ചു.
ലോക സമാധാനത്തിനായി മതിലുകൾ ഇല്ലാതാക്കാനും മാനവിക തയ്ക്കായി പാലങ്ങൾ നിർമിക്കാനും ലോകത്തിന് ആഹ്വാനം നൽകിയ മാർപാപ്പയെ അനുസ്മരിച്ച് കർദിനാൾ ബാത്തിസ്ത റേ നടത്തിയ സന്ദേശം കരഘോഷത്തോടെയാണു വിശ്വാസികള്‍ ഏറ്റുവാങ്ങിയത്.
വിവിധ രാഷ്ട്രത്തലവന്മാരടക്കം നാലു ലക്ഷത്തോളം പേരാണ് മാർപാപ്പയ്ക്കു വിടചൊല്ലാൻ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെത്തിയത്. റോമിലേക്കുള്ള വീഥികളെല്ലാം വിശ്വാസികളാൽ നിറഞ്ഞിരുന്നു. ആറു ലക്ഷത്തിലധികം പേരെങ്കിലും സംസ്കാരശുശ്രൂഷയിൽ പങ്കെടുത്തെന്നാണ് വത്തിക്കാന്റെ അനുമാനം.
കഴിഞ്ഞ 12 വർഷമായി ലോകസമാധാനത്തിനായി നിരന്തരം ശബ്ദമുയർത്തിയിരുന്ന മാർപാപ്പയുടെ ഭൗതികദേഹം സാക്ഷിയാക്കി ചില നിർണായക കൂടിക്കാഴ്ചകൾക്കു സെന്റ് പീറ്റേഴ്സ് ബസിലിക്ക ഇന്നലെ വേദിയായതും മറ്റൊരു ചരിത്രമായി.
യുക്രെയ്ൻ-റഷ്യ വെടിനിർത്തൽ വിഷയത്തിൽ യുക്രേനിയൻ പ്രസിഡന്റ് സെലൻസ്കിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബസിലിക്കയിൽ നടത്തിയ കൂടിക്കാഴ്ചയും ഇതിൽ നിർണായക ഫലങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായുള്ള സെലൻസ്കിയുടെ പ്രതികരണവും മാർപാപ്പയോടുള്ള ആദരവുകൂടിയായി. പിണക്കം മാറ്റിവച്ച് യൂറോപ്യൻ നേതാക്കളെ സ്നേഹത്തോടെ തലോടുന്ന ട്രംപിന്റെ മറ്റൊരു മുഖവും പള്ളിയിൽ കാണാനായി.
ഭൗതികദേഹത്തിൽ സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലും മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയും ഉൾപ്പെടെ 23 വ്യക്തിഗത പൗരസ്ത്യസഭകളുടെ തലവന്മാർ പ്രത്യേക പ്രാർഥനകൾ നടത്തി.
വിശുദ്ധ കുർബാനയ്ക്കും പ്രാർഥനകൾക്കും ശേഷം ഭൗതികദേഹം വീണ്ടും സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് എത്തിച്ചു. സാന്താമാർത്ത ചത്വരത്തിൽവച്ച് ഭൗതികദേഹം പോപ് മൊബീലിലേക്കു മാറ്റി. തുടർന്ന് വിലാപയാത്രയായാണ് കന്യാമറിയത്തിന്റെ വലിയപള്ളിയിലേക്ക് എത്തിച്ചത്.
ഇതിനുമുന്‍പ് 1978ലാണ് റോമൻ നഗരവീഥികളിലൂടെ ഒരു മാർപാപ്പയുടെ വിലാപയാത്ര നടന്നത്. പോൾ ആറാമൻ മാർപാപ്പ കസ്തേൽ ഗണ്ടോൾഫോയിൽവച്ചു മരിച്ചതിനാൽ മൃതദേഹം റോമിലേക്കു കൊണ്ടുവരാനായിരുന്നു അത്.
ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികദേഹം എത്തിച്ചപ്പോൾ പള്ളിയുടെ പടവുകളിൽ വെള്ളപ്പൂക്കളുമായി ദരിദ്രരും അശരണരും തടവുകാരുമായ 40 പേർ കാത്തുനിന്നിരുന്നു. ഒടുവിൽ മാർപാപ്പ തന്നെ നിശ്ചയിച്ച സ്ഥലത്ത്, അലങ്കാരങ്ങളെല്ലാം ഒഴിവാക്കി ഫ്രാൻസിസ്കുസ് എന്നു മാത്രം ലത്തീനിൽ ആലേഖനം ചെയ്ത കല്ലറയിൽ നിത്യനിദ്ര. ഇനി, കരുണയുടെ മഹായിടയന്റെ പിൻഗാമിയെ കണ്ടെത്തുന്ന കോൺക്ലേവിനായി ലോകത്തിന്റെ കാത്തിരിപ്പ്.
വിലാപയാത്രയിലും ലാളിത്യം
മഹോന്നത പദവിയിലും സാധാരണക്കാരനായി ജീവിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികദേഹം വഹിച്ചുള്ള വിലാപയാത്രയിലും ലാളിത്യം പ്രകടമായി. ചരിത്രമുറങ്ങുന്ന നിത്യനഗരമായ റോമിന്റെ നഗരവീഥിയികളിലൂടെ, വിദേശരാജ്യ സന്ദർശനങ്ങളിലെല്ലാം വിശ്വാസികളെ അഭിവാദ്യം ചെയ്തിരുന്ന അതേ പോപ്പ് മൊബീലിലായിരുന്നു അന്ത്യയാത്രയും.
കൊളോസിയം അടക്കം ചരിത്രസ്മാരകങ്ങളുടെ ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞ് നിറകണ്ണുകളോടെ പ്രിയപിതാവിനു യാത്രാമൊഴിയേകി രണ്ടുലക്ഷത്തോളെ ആളുകൾ കാത്തുനിന്നിരുന്നു.
ഒടുവിൽ, തന്റെ പ്രിയപ്പെട്ട അമ്മയ്ക്കരികിൽ, ഓരോ അപ്പോസ്തോലിക യാത്രയുടെ തുടക്കത്തിലും ഒടുക്കത്തിലും പ്രാർഥനാനിരതനായി നിന്ന സെന്റ് മേരി മേജർ ബസിലിക്കയിലേക്ക് നിശ്ചലനായി ഫ്രാൻസിസ് മാർപാപ്പയെത്തി.
ഓരോ യാത്രയിലും നന്ദിസൂചകമായി മാതാവിന്റെ തിരുസ്വരൂപത്തിൽ പൂക്കളർപ്പിച്ചിരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ പതിവ് രീതിയെ സൂചിപ്പിച്ച് നാലു കുട്ടികൾ റോസാപ്പൂക്കൾ തിരുസ്വരൂപത്തിനു മുന്നിൽ അർപ്പിച്ചു.
അന്വേഷിക്കാൻ തയാറെന്ന് പാക് പ്രധാനമന്ത്രി
ഇസ്ലാമാബാദ്: പഹൽഗാം ആക്രമണത്തിനെതിരേ ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ തയാറാണെന്ന പ്രസ്താവനയുമായി പാക്കിസ്ഥാൻ.
സ്വതന്ത്രവും സുതാര്യവുമായ അന്വേഷണത്തിന് തയാറാണെന്നു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫാണ് പറഞ്ഞത്.
കാകുലിൽ പാക്കിസ്ഥാൻ മിലിറ്ററി അക്കാദമിയുടെ പാസിംഗ് ഔട്ട് പരേഡിനിടെയായിരുന്നു പ്രഖ്യാപനം.
അതേസമയം പാക് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോട് ജമ്മു കാഷ്മീർ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഉൾപ്പെടെ രൂക്ഷമായാണു പ്രതികരിച്ചത്.
പഹല്‍ഗാമില്‍ എന്തെങ്കിലും സംഭവിച്ചുവെന്ന് പാക്കിസ്ഥാൻ ആദ്യം സമ്മതിച്ചില്ല. ഇന്ത്യയാണ് അത് ആസൂത്രണം ചെയ്തതെന്നായിരുന്നു കുറ്റപ്പെടുത്തൽ- അദ്ദേഹം ചൂണ്ടിക്കാട്ടി.
"ആയിരത്തിലേറെ വർഷം പഴക്കമുള്ള തർക്കം'; പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ട്രംപ്
വാഷിംഗ്ടൺ/ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാഷ്മീരിനുവേണ്ടി ഇന്ത്യയും പാക്കിസ്ഥാനും ആയിരംവർഷത്തിലേറെ, ഒരുപക്ഷെ അതിനേക്കാൾ ഏറെ കാലമായി പോരാട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ഒരുരീതിയില്‍ അല്ലെങ്കില്‍ മറ്റൊരുരീതിയില്‍ അവര്‍തന്നെ പ്രശ്നം പരിഹരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. രണ്ട് രാജ്യങ്ങളുടെയും നേതാക്കളെ അറിയാമെന്നും ട്രംപ് പറഞ്ഞു.
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി പ്രാർഥിക്കുകയാണെണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് റ്റാമി ബ്രൂസും പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം പഴിചാരുന്നതിനിടെ സംഘർഷം ശമിപ്പിക്കുന്നതിന് യുഎസ് ഇടപെടൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് സാഹചര്യം സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു മറുപടി. സ്ഥിതിഗതികൾ അനുനിമിഷം മാറിക്കൊണ്ടിരിക്കുകയാണെന്നും അവർ പ്രതികരിച്ചു.
ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ട്രംപ് സംസാരിച്ചിരുന്നു.
ഭീകരാക്രമണത്തെ യുഎസ് അപലപിക്കുന്നതായും ഹീനമായ കുറ്റകൃത്യം ചെയ്ത കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
ലണ്ടനിൽ പാക് നയതന്ത്രജ്ഞന്റെ പ്രകോപനം
ലണ്ടൻ: പഹൽഗാം ഭീകരാക്രമണത്തിനെതിരേ ലണ്ടനിൽ പ്രതിഷേധിക്കാനെത്തിയ ഇന്ത്യക്കാർക്കുനേരേപാക്കിസ്ഥാൻ നയതന്ത്രജ്ഞന്റെ പ്രകോപനപരമായ ആംഗ്യങ്ങൾ.
ലണ്ടനിലെ പാക് ഹൈക്കമ്മീഷനു മുന്നിൽ നടന്ന പ്രതിഷേധത്തിനിടെ ഇന്ത്യക്കാരും പാക് പൗരന്മാരും ഏറെ നേരം നേർക്കുനേർ നിന്ന് പ്രകോപനപരമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
ഇന്ത്യൻ പ്രതിഷേധക്കാരെ പാക്കിസ്ഥാന് ഡിഫന്‍സ് അറ്റാഷെ തൈമൂര്‍ റാഹത്ത് ആണ് പ്രകോപനപരമായി നേരിട്ടത്. സമരക്കാരെ നോക്കി കഴുത്തറക്കുമെന്ന് ആംഗ്യംകാണിച്ചായിരുന്നു ഭീഷണി. ഇതോടെ ഇരുഭാഗത്തെയും ആളുകൾ പ്രദേശത്ത് തടിച്ചുകൂടുകയായിരുന്നു. ഇതിനിടെ പാക്കിസ്ഥാന് ഹൈക്കമ്മീഷനില്‍ ഉച്ചത്തില്‍ പാട്ടുവയ്ക്കുകയും ചെയ്തു.
2019ലെ മിന്നലാക്രമണത്തിനിടെ പാക്കിസ്ഥാന്റെ പിടിയിലായ ക്യാപ്റ്റൻ അഭിനന്ദൻ വർധമാന്റെ ചിത്രവുമായുള്ള പോസ്റ്ററും അവർ കൈയിൽ പിടിച്ചിരുന്നു. പാക്കിസ്ഥാനിലെ ചായ ഒന്നാന്തരമാണെന്ന അഭിനന്ദന്റെ വാക്കുകൾ പോസ്റ്ററിൽ ചേർത്തിരുന്നു.
ബലൂചിസ്ഥാനില്‍ സ്ഫോടനം; പത്ത് പാക് സൈനികർ കൊല്ലപ്പെട്ടു
ക്വറ്റ: പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ സ്ഫോടനത്തിൽ പത്ത് പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു.
ബലൂചിസ്ഥാനിലെ ക്വറ്റയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ മാര്‍ഗത് ചൗക്കിയില്‍ വെള്ളിയാഴ്ച ഉണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ഏറ്റെടുത്തു.
പാക് സൈന്യത്തിന്റെ വാഹനവ്യൂഹം ലക്ഷ്യമാക്കി വിദൂരനിയന്ത്രിത സ്ഫോടക വസ്തു ഉപയോഗിക്കുകയായിരുന്നുവെന്ന് ബിഎൽഎ അവകാശപ്പെട്ടു. പാക് സൈന്യത്തിനെതിരേ പോരാട്ടം കൂടുതല്‍ തീവ്രതയോടെ തുടരുമെന്ന് ബിഎൽഎ വക്താവ് ജിയന്ദ് ബലൂച് അറിയിച്ചു.
വ്യാഴാഴ്ച ബിഎൽഎ നടത്തിയ വ്യത്യസ്ത ആക്രമണങ്ങളിൽ ഏഴ് പാക് സൈനികർ കൊല്ലപ്പെട്ടിരുന്നു. നാലു പേർക്കു പരിക്കേൽക്കുകയും ചെയ്തു.
സമുറാൻ, കോൽവ, കലാജ് ജില്ലകളിലായിരുന്നു ആക്രമണം. ചില മേഖലകളിലെ സുരക്ഷാ പോസ്റ്റുകളും ബിഎൽഎ പിടിച്ചെടുത്തിരുന്നു.
ബന്ദികളെ മോചിപ്പിക്കാൻ സന്നദ്ധത അറിയിച്ച് ഹമാസ്
ജറൂസലെം: ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിലെത്താൻ ഹമാസ് സന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്.
തങ്ങളുടെ കസ്റ്റഡിയിലുള്ള അവശേഷിക്കുന്ന ബന്ദികളെ ഒരുമിച്ചു മോചിപ്പിക്കാമെന്നും പകരം അഞ്ചു വർഷത്തെ വെടിനിർത്തൽ വേണമെന്നുമാണ് ഹമാസ് മുന്നോട്ടുവയ്ക്കുന്ന ഉപാധി.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനായി ഈജിപ്തിന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചയിൽ പങ്കെടുക്കാനായി കയ്റോയിലേക്കു പോകാനിരിക്കെയാണ് ഹമാസ് നേതൃത്വം ഇക്കാര്യം അറിയിച്ചത്.
ബന്ദികളെ മോചിപ്പിച്ച് ഗാസയിലെ സംഘർഷം അവസാനിപ്പിക്കാൻ മേഖലയിലെ ജനങ്ങളിൽനിന്ന് ഹമാസിനുമേൽ അനുദിനം സമ്മർദമേറിവരുന്നതിനിടെയാണ് പുതിയ നീക്കം. ഹമാസിനെതിരേ കഴിഞ്ഞദിവസവും നൂറുകണക്കിന് ജനങ്ങൾ ഗാസയിൽ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു.
ഫ്രാൻസിസ് മാർപാപ്പ തെളിച്ച വഴിയിലൂടെ സഭ മുന്നോട്ട്; കബറടക്ക കുർബാനയിൽ കർദിനാൾ റേ
വത്തിക്കാൻ സിറ്റി: പന്ത്രണ്ടു വർഷത്തെ അജപാലനദൗത്യത്തിൽ ഫ്രാൻസിസ് മാർപാപ്പ മുറുകെപ്പിടിച്ച പാവപ്പെട്ടവരോടും അഗതികളോടുമുള്ള കരുതലും അനീതിക്കെതിരായ പോരാട്ടവും യുദ്ധവിരുദ്ധതയും കത്തോലിക്കാ സഭ തുടരുമെന്ന്, ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്ക കുർബാനയ്ക്ക് കാർമികത്വം വഹിച്ച കർദിനാൾ ജൊവാന്നി ബാത്തിസ്ത റേ. ഫ്രാൻസിസ് മാർപാപ്പ തെളിച്ച വഴിയിൽനിന്നൊരു മടക്കം സഭയ്ക്കില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു, കർദിനാൾ തിരുസംഘത്തിന്റെ അധ്യക്ഷൻകൂടിയായ കർദിനാൾ റേ കുർബാനയ്ക്കിടെ നല്കിയ സന്ദേശം.
വിശ്വാസം ഉറപ്പുവരുത്തുന്ന അനശ്വരത, കല്ലറകളിൽ ഒതുങ്ങുന്നില്ല
ഫ്രാൻസിസ് പാപ്പാ തന്റെ പന്ത്രണ്ടു വർഷക്കാലത്തെ പത്രോസിനടുത്ത ശുശ്രൂഷാ കാലയളവിൽ നിരവധി തവണ വിശുദ്ധ ബലിയർപ്പിച്ച വത്തിക്കാൻ ചത്വരത്തിൽ, ഇന്ന് അദ്ദേഹത്തിന്റെ ഭൗതികശരീരത്തിനു ചുറ്റും നിന്നുകൊണ്ട്, ഹൃദയവേദനയോടെ പ്രാർഥനകളിൽ ആയിരിക്കുമ്പോൾ, വിശ്വാസം ഉറപ്പുവരുത്തുന്ന അനശ്വരത, കല്ലറകളിൽ ഒതുങ്ങുന്നില്ല; മറിച്ച്, ഒരിക്കലും അവസാനിക്കാത്ത സന്തോഷം ആസ്വദിക്കുന്ന പിതാവിന്റെ ഭവനത്തിൽ നമ്മെ എത്തിക്കുന്നുവെന്നു പറഞ്ഞുകൊണ്ടാണ് കർദിനാൾ റേ തന്റെ സന്ദേശം ആരംഭിച്ചത്. കബറടക്ക ശുശ്രൂഷകൾക്കായി ലോകത്തിന്റെ നാനാഭാഗത്തുനിന്നെത്തിയ രാഷ്ട്രത്തലവന്മാർക്കും പ്രതിനിധികൾക്കും നാനാതുറകളിൽനിന്നുള്ള ജനങ്ങൾക്കും കർദിനാൾ സംഘത്തിന്റെ നാമത്തിൽ അദ്ദേഹം നന്ദിയർപ്പിച്ചു.
ജനങ്ങളുടെ ഹൃദയങ്ങളെയും മനസിനെയും സ്പർശിക്കാൻ ഫ്രാൻസിസ് മാർപാപ്പയ്ക്കുണ്ടായിരുന്ന പ്രത്യേക സിദ്ധി കർദിനാൾ ഓർമിപ്പിച്ചു. മാർപാപ്പയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി കഴിഞ്ഞ ദിവസങ്ങളിൽ വത്തിക്കാനിലേക്ക് ഒഴുകിയെത്തിയ ലക്ഷങ്ങൾ ഇതിനുദാഹരണമായിരുന്നു. അനശ്വര സന്തോഷത്തിലേക്ക് ഫ്രാൻസിസ് പാപ്പായെ ദൈവം സ്വീകരിക്കുന്നതിനായി അദ്ദേഹത്തിന്റെ ആത്മാവിനുവേണ്ടി നമുക്കു പ്രാർഥിക്കാമെന്നും കർദിനാൾ എല്ലാവരെയും ഓർമിപ്പിച്ചു.
അനാരോഗ്യം മറന്ന് ഫ്രാൻസിസ് മാർപാപ്പാ
നല്ലിടയനായ കർത്താവിന്റെ പാത പിന്തുടർന്ന ഫ്രാൻസിസ് മാർപാപ്പ അവശതകൾക്കിടയിലും സ്വയം സമർപ്പണത്തോടെ ജോലി തുടർന്നു. കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടും മരണത്തിനു തലേന്ന് ഈസ്റ്റർ ഞായറിൽ അദ്ദേഹം സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിൽനിന്ന് നമ്മെ അനുഗ്രഹിച്ച ചിത്രം ഓർമയിൽനിന്നു മായ്ക്കാനാവില്ല. തുടർന്ന് പോപ്പ്മൊബീലിൽ വത്തിക്കാൻ ചത്വരത്തിലെത്തിയ മാർപാപ്പ ഈസ്റ്റർ കുർബാനയ്ക്കെത്തിയവരെ അഭിവാദ്യം ചെയ്യാനും തയാറായി.
യേശുവിന്റെ പത്രോസിനോടുള്ള ചോദ്യങ്ങൾ എടുത്തു പറഞ്ഞുകൊണ്ട് സന്ദേശം തുടർന്നു: ""പത്രോസേ, നീ ഇവരേ ക്കാൾ എന്നെ സ്നേഹിക്കുന്നുണ്ടോ?'' എന്ന യേശുവിന്റെ ചോദ്യത്തിന്, പത്രോസ് നൽകിയ മറുപടി നൈസർഗികവും ആത്മാർഥവുമായിരുന്നു. ""കർത്താവേ, നീ എല്ലാം അറിയുന്നു; ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ടെന്ന് നിനക്കറിയാമല്ലോ!''എന്ന പത്രോസിന്റെ മറുപടിക്ക് യേശു നൽകുന്ന ദൗത്യം തന്റെ ആടുകളെ മേയ്ക്കുക എന്നതായിരുന്നു.
സേവിക്കപ്പെടാനല്ല, സേവിക്കാനും എല്ലാവർക്കുമായി തന്റെ ജീവൻ മറുവിലയായി നൽകാനും വന്ന യേശുവിന്റെ അതേ സേവനമാതൃക തുടരുകയെന്നതാണ്, പത്രോസിന്റെ പിൻഗാമികളുടെയും ദൗത്യം. ഈ ദൗത്യം അഭംഗുരം തന്റെ ജീവിതത്തിൽ പ്രാവർത്തികമാക്കിയ വ്യക്തിയാണ് ഫ്രാൻസിസ് പാപ്പായെന്നും അവസാന നാളുകളിൽ വേദനയുടെ നിമിഷങ്ങളിൽ പോലും അദ്ദേഹം ആത്മദാനത്തിന്റെ ഈ പാത പിന്തുടർന്നുവെന്നും കർദിനാൾ അനുസ്മരിച്ചു.
വെല്ലുവിളികളിലും വിശ്വാസത്തെ മുറുകെപ്പിടിച്ചു
മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ നാമധേയം സ്വീകരിച്ചപ്പോൾ തന്നെ അദ്ദേഹത്തിന്റെ അജപാലനശൈലിയെക്കുറിച്ചു സൂചന ലഭിച്ചിരുന്നു. എല്ലാവരെയും, പ്രത്യേകിച്ചു മാറ്റിനിർത്തപ്പെട്ടവരെ തുറന്ന ഹൃദയത്തോടെ സ്വീകരിച്ച അദ്ദേഹം ജനങ്ങൾക്കിടയിലെ മാർപാപ്പയായിരുന്നു.
ഇന്നത്തെ കാലത്തിന്റെ പ്രശ്നങ്ങൾക്ക് സുവിശേഷത്തിന്റെ ജ്ഞാനത്തിൽനിന്നു പരിഹാരങ്ങൾ നിർദേശിച്ച അദ്ദേഹം വെല്ലുവിളികൾക്കിടയിൽ വിശ്വാസത്തെ മുറുകെപ്പിടിച്ചു ജീവിക്കാൻ ക്രൈസ്തവരെ പ്രോത്സാഹിപ്പിച്ചു.
കടുത്ത കുടിയേറ്റവിരുദ്ധനായ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ മുന്നിലിരുത്തിക്കൊണ്ട്, ട്രംപിനെതിരായ മാർപാപ്പയുടെ വിമർശനം ആവർത്തിച്ച കർദിനാൾ, കുടിയേറ്റക്കാരെ തടയാൻ വേലികെട്ടുന്നതിനു പകരം പാലം പണിയുകയാണു വേണ്ടതെന്നു നിർദേശിച്ചു.
അഭയാർഥികളോടും കുടിയേറ്റക്കാരോടുമുള്ള ഫ്രാൻസിസ് മാർപാപ്പയുടെ അനുകന്പ അനന്തമായിരുന്നു. പാവപ്പെട്ടവർക്കുവേണ്ടി പോരാടണമെന്ന അദ്ദേഹത്തിന്റെ നിലപാട് ഉറച്ചതായിരുന്നു. ഇറാക്കിലേക്കടക്കം അദ്ദേഹം നടത്തിയ 46 അപ്പസ്തോലിക പര്യടനങ്ങൾ മതസൗഹാർദം വളർത്താൻകൂടി ലക്ഷ്യമിട്ടുള്ളതായിരുന്നു.
2021 ൽ ഇറാക്കിലേക്ക് എല്ലാ അപകടസാധ്യതകളും മറികടന്ന് അപ്പസ്തോലിക യാത്ര നടത്തിയത് ചരിത്രത്തിൽ രേഖപ്പെടുത്തുമെന്നും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങളിൽ നിന്ന് വളരെയധികം ദുരിതമനുഭവിച്ച ഇറാക്കി ജനതയുടെ മുറിവുകളിൽ മരുന്ന് പകരുന്നതായിരുന്നു പാപ്പായുടെ സന്ദർശനമെന്നും കർദിനാൾ പറഞ്ഞു. ഏഷ്യ-ഓഷ്യാനിയയിലെ നാല് രാജ്യങ്ങളിലേക്കുള്ള 2024ലെ അപ്പസ്തോലിക സന്ദർശനത്തോടെ, ലോകത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്കു കടന്നുചെല്ലാനുള്ള ഫ്രാൻസിസ് പാപ്പായുടെ ആഗ്രഹം പൂർത്തീകരിക്കപ്പെട്ടുവെന്നും കർദിനാൾ പറഞ്ഞു.
സഭയിൽനിന്നും അകന്നുകഴിയുന്നവരെ പോലും ഔപചാരികത ഇല്ലാതെ അഭിസംബോധന ചെയ്യുവാൻ ഫ്രാൻസിസ് പാപ്പാ ശ്രദ്ധിച്ചിരുന്നുവെന്നും ആഗോളവത്കരണ കാലത്തെ ഉത്കണ്ഠകളും കഷ്ടപ്പാടുകളും പ്രതീക്ഷകളും പങ്കിടാനും ദുരിതങ്ങളോട് സംവേദനക്ഷമതയോടെ പ്രതികരിക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് അനേകർക്ക്, ആശ്വാസവും പ്രോത്സാഹനവും പ്രദാനം ചെയ്തിട്ടുണ്ടെന്നും കർദിനാൾ ഓർമപ്പെടുത്തി.
യുദ്ധം മനുഷ്യത്വത്തിന്റെ പരാജയം
സാഹോദര്യം, ദയ തുടങ്ങി ഫ്രാൻസിസ് മാർപാപ്പ ഊന്നിപ്പറയാറുള്ള ഗുണങ്ങളെക്കുറിച്ചും, കാലാവസ്ഥാ വ്യതിയാനത്തിനെതിരായ അദ്ദേഹത്തിന്റെ പോരാട്ടത്തെക്കുറിച്ചും കർദിനാൾ ഓർമിപ്പിച്ചു. യുദ്ധത്തിന്റെയും സംഘർഷത്തിന്റെയും സമയത്ത് സമാധാനത്തിനായി നിരന്തരം ആഹ്വാനം ചെയ്ത മാർപാപ്പ ‘യുദ്ധം മനുഷ്യത്വത്തിന്റെ പരാജയം’ ആണെന്ന് ആവർത്തിച്ചുകൊണ്ടിരുന്നു. ആഗോള സമാധാനത്തിനുവേണ്ടിയുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ശ്രമങ്ങളെക്കുറിച്ച് കർദിനാൾ റേ പറഞ്ഞപ്പോൾ വത്തിക്കാൻ ചത്വരത്തിൽ കരഘോഷങ്ങളുയർന്നു.
ദൈവകരുണയുടെ പ്രവാചകനായിരുന്ന ഫ്രാൻസിസ് പാപ്പാ, നമ്മോട് ക്ഷമിക്കുന്നതിൽ ദൈവം ഒരിക്കലും മടുത്തിട്ടില്ലെന്ന് ആവർത്തിച്ച് ഊന്നിപ്പറഞ്ഞുകൊണ്ട്, നിരവധി തവണ കരുണയുടെ സുവിശേഷം ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇതാണ് കരുണയുടെ അസാധാരണ ജൂബിലിവർഷം പ്രഖ്യാപിക്കുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സുവിശേഷത്തിന്റെ കാരുണ്യവും സന്തോഷവും ഫ്രാൻസിസ് പാപ്പായുടെ സന്ദേശങ്ങളിൽ എപ്പോഴും ഉൾച്ചേർന്നിരുന്ന രണ്ടു പദങ്ങളാണ്.
ദൈവാലിംഗനത്തിൽ വിശ്രമിക്കുന്ന ഫ്രാൻസിസ് മാർപാപ്പയോട് പ്രാർഥനാ സഹായം തേടിയാണ് കർദിനാൾ പ്രസംഗം അവസാനിപ്പിച്ചത്. ‘നിങ്ങൾ എനിക്കുവേണ്ടി പ്രാർഥിക്കാൻ മറക്കരുത്’ എന്നു പറഞ്ഞുകൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ തന്റെ പ്രസംഗങ്ങളും സന്ദേശങ്ങളും അവസാനിപ്പിച്ചിരുന്നത്.
“പ്രിയപ്പെട്ട ഫ്രാൻസിസ്, ഞങ്ങളിപ്പോൾ അങ്ങയോട് പ്രാർഥനാസഹായം തേടുന്നു. കഴിഞ്ഞ ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിൽനിന്ന് അനുഗ്രഹിച്ചതുപോലെ സഭയെ അനുഗ്രഹിക്കുക, റോമിനെ അനുഗ്രഹിക്കുക, ലോകത്തെ മുഴുവൻ അനുഗ്രഹിക്കുക.”
വിശ്വാസികൾ ആർത്തുവിളിച്ചു സാന്തോ സുബിതോ...
വത്തിക്കാൻ സിറ്റി: സെന്റ് പീറ്റേഴ്സ് ചത്വര ത്തിൽ തിങ്ങിനിറഞ്ഞ വിശ്വാസിസമൂഹത്തിന്റെ ""സാന്തോ സുബിതോ...'' (ഉടനെ വിശുദ്ധനാക്കൂ) ഉദ്ഘോഷണങ്ങൾക്കിടയിൽ ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികദേഹം നിത്യവിശ്രമത്തിനായി, അദ്ദേഹം സ്വയം തെരഞ്ഞെടുത്ത റോമിലെ പരിശുദ്ധ കന്യാമറിയത്തിന്റെ വലിയപള്ളിയിലേക്ക് (മേരി മേജർ ബസിലിക്ക) സംവഹിക്കപ്പെട്ടു.
മുൻകൂട്ടി അറിയിച്ചതുപ്രകാരം പ്രാദേശികസമയം ഇന്നലെ രാവിലെ പത്തിനുതന്നെ കബറടക്ക ശുശ്രൂഷകൾ ആരംഭിച്ചു. പുലർച്ചെതന്നെ വത്തിക്കാനിലേക്കുള്ള വഴികളെല്ലാം വിശ്വാസികളെക്കൊണ്ടു നിറഞ്ഞിരുന്നു. അക്ഷരാർഥത്തിൽ വത്തിക്കാൻ ലോകത്തിന്റെ തലസ്ഥാനമായി മാറി.
റോമാക്കാർക്ക് റോം ""കപ്പൂത്ത് മുന്തി''യാണ്(ലോകതല സ്ഥാനം) ഇറ്റലിയുടെ അനുഗൃഹീത ശില്പിയായ ബെർണീനി വിഭാവനം ചെയ്ത അതിമനോഹരമായ സെന്റ് പീറ്റേഴ്സ് ചത്വരത്തിന്, എല്ലാവരെയും ഉൾക്കൊള്ളാൻ കൈവിരിച്ചു നിൽക്കുന്ന സഭയാകുന്ന അമ്മയുടെ രൂപമാണ്.
ഹൃദയം തുറന്ന് എല്ലാവരെയും സ്നേഹിക്കുകയും ജനങ്ങൾക്കിടയിൽ ജീവിക്കാനാഗ്രഹിക്കുകയും ചെയ്ത മാർപാപ്പയെ യാത്രയാക്കാൻ ചത്വരത്തിലും സമീപത്തുമായി മാത്രം എത്തിയത് മൂന്നു ലക്ഷത്തിലേറെ ആളുകൾ.
കർദിനാൾ കോളജിന്റെ ഡീൻ കർദിനാൾ ജോവാന്നി ബാത്തിസ്ത റേയുടെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ 220 കർദിനാൾമാരും 750 ബിഷപ്പുമാരും നാലായിരത്തിലധികം വൈദികരും സഹകാർമികരായി.
വിശുദ്ധ കുർബാന ഒന്നരമണിക്കൂർ നീണ്ടു. പരസ്പരം പോരടിക്കുകയും വിരുദ്ധ നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്ന ലോകനേതാക്കൾ വിശുദ്ധ കുർബാനയ്ക്കിടയിൽ പരസ്പരം കൈ കൊടുക്കുന്നതും പുഞ്ചിരിക്കുന്നതും ജനക്കൂട്ടത്തിന് കൗതുകക്കാഴ്ചയായി.
യുദ്ധങ്ങൾ ഒഴിവാക്കി സമാധാനം സ്ഥാപിക്കണമെന്ന ഫ്രാൻസിസ് പാപ്പായുടെ നിർദേശം കർദിനാൾ റേ സുവിശേഷ പ്രസംഗത്തിൽ അനുസ്മരിപ്പിച്ചപ്പോൾ ജനക്കൂട്ടം ഹർഷാരവം മുഴക്കിയതും പോരടിക്കുന്ന ലോകനേതാക്കൾക്കുള്ള താക്കീതായി.
വിശുദ്ധ കുർബാനയെത്തുടർന്ന് പരേതാത്മാവിന്റെ നിത്യശാന്തിക്കുവേണ്ടിയുള്ള ലത്തീൻ ക്രമത്തിലെ പ്രാർഥനകളോടൊപ്പം ആഗോളസഭയുടെ പൗരസ്ത്യ പാരമ്പര്യത്തിൽനിന്നുള്ള പ്രാർഥനകളും സഭാപിതാക്കന്മാർ ചേർന്നു നടത്തിയത് സഭയുടെ കൂട്ടായ്മയുടെ നിദർശനവുമായി.
ശ്രദ്ധേയമായി വിലാപയാത്ര
കത്തോലിക്കാ സഭ അടുത്ത നൂറ്റാണ്ടുകളിലൊന്നും സാക്ഷ്യംവഹിക്കാത്ത വിലാപയാത്രയാണ് വിശുദ്ധ കുർബാനയ്ക്കുശേഷം നടന്നത്. സെന്റ് പീറ്റേഴ്സിൽനിന്നു മൃതദേഹം സാന്താ മാർത്താ ചത്വരത്തിലേക്കും തുടർന്ന് പെറുജിനോ കവാടത്തിലൂടെ റോമാ നഗരത്തിലേക്കും സംവഹിക്കുന്പോൾ സെന്റ് പീറ്റേഴ്സിലെ ഭീമാകാരമായ പള്ളിമണികൾ ദുഃഖസാന്ദ്രമായി മുഴങ്ങിക്കൊണ്ടിരുന്നു. വിടവാങ്ങുന്നേൻ...
വത്തിക്കാനിൽനിന്നു വെനീസ് ചത്വരത്തിലൂടെ റോമൻ ഫോറം ഉൾപ്പെടുന്ന വഴിയിലൂടെ കൊളോസിയത്തിലെത്തി അവിടെനിന്ന് വിശാലമായ മേരുളാന റോഡിലൂടെ, കബറടക്കസ്ഥലമായ റോമിലെ മേരി മേജർ ബസിലിക്കയിലെത്തിയ ഒരു ചരിത്രയാത്ര.
ഫ്രാൻസിസ് പാപ്പാ കഴിഞ്ഞ നിരവധി ദുഃഖവെള്ളികളിൽ കുരിശിന്റെ വഴി നടത്തിയത് കൊളോസിയത്തിലാണ്. ആ സ്മരണകൾ ഉണർത്തുന്ന കൊളോസിയത്തിനരികിലൂടെ, മാർപാപ്പമാരുടെ വഴി എന്നറിയപ്പെടുന്ന മേരുളാന റോഡിലേക്ക് വിലാപ യാത്ര പ്രവേശിച്ചു. റോമൻ രൂപതയുടെ കത്തീഡ്രലായ ജോൺ ലാറ്ററൻ ബസിലിക്കയെയും മേരി മേജർ ബസിലിക്കയെയും ബന്ധിപ്പിക്കുന്ന പാതയാണിത്. വത്തിക്കാനിലേക്കു താമസം മാറുന്നതുവരെ മാർപാപ്പമാരുടെ തിരുനാൾ പ്രദക്ഷിണങ്ങളെല്ലാം നടന്ന വഴി. ഇരുവശങ്ങളിലും ഹർഷാരവം മുഴക്കി കാത്തുനിന്ന ജനക്കൂട്ടത്തിനു നടുവിലൂടെയാണ് ഫ്രാൻസിസ് മാർപാപ്പ അവസാനമായി കടന്നുവന്നത്.
സാവധാനം മാതാവിന്റെ പള്ളിയെ സമീപിച്ച പോപ്മൊബീലിനെ എതിരേറ്റത് ഫ്രാൻസിസ് മാർപാപ്പയുടെ സുഹൃത്തുക്കളായ സാധാരണക്കാരുടെ പ്രതിനിധികൾ ചേർന്ന്. ലോകനേതാക്കളെയും അഗതികളെയും ചേർത്തുനിർത്തിയ മാർപാപ്പ തന്റെ പ്രിയപ്പെട്ട പള്ളിയിൽ വളരെ ലളിതമായി രൂപകല്പന ചെയ്ത കബറിടത്തിൽ നിത്യവിശ്രമം കൊള്ളുന്നു.
ഏറ്റവുമവസാനം "" രാജകന്യകേ (സാൽവേ റെജീന) എന്ന ഒരു സഹാസ്രാബ്ദത്തിലേറെ പഴക്കമുള്ള മരിയൻഗീതം ലത്തീനിൽ ആലപിച്ചു."" ഞങ്ങളുടെ ഭൂമിയിലെ പ്രവാസത്തിനുശേഷം ഈശോമിശിഹായെ കാണിച്ചുതരണമേ'' എന്ന അവസാനവരി പാടുന്പോൾ പലരും കണ്ണീരണിഞ്ഞു. അങ്ങനെ മാതൃസവിധത്തിൽ ഫ്രാൻസിസ് പാപ്പായ്ക്ക് വിടയേകിയതോടെ സംസ്കാരശുശ്രൂഷകൾക്കു വിരാമമായി.
കബറിടം ഇന്നു രാവിലെ മുതൽ പൊതുജനങ്ങൾക്കു സന്ദർശിക്കാം
ഇന്നു രാവിലെ മേരി മേജർ ബസിലിക്കയിലെ ഫ്രാൻസിസ് മാർപാപ്പയുടെ കബറിടം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. കബറടക്കത്തിനുശേഷം ഇന്നലെ രാത്രി ഇവിടെ ജപമാലപ്രാർഥന നടന്നു.
വരുംദിവസങ്ങളിലും കർദിനാൾമാരുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയും ജപമാലപ്രാർഥനയും ഉണ്ടായിരിക്കും. ഫ്രാൻസിസ് മാർപാപ്പയുടെ അന്ത്യവിശ്രമസ്ഥലം മേരി മേജർ ബസിലിക്കയാണെന്ന അറിയിപ്പ് വന്നതിനു പിന്നാലെ ഇവിടേക്ക് വിശ്വാസികളുടെ പ്രവാഹമാണ്.
ആദരമർപ്പിച്ച് ലോകനേതാക്കൾ
വത്തിക്കാൻ സിറ്റി: സമീപകാലത്തു ലോകം കണ്ടിട്ടില്ലാത്ത തരത്തിലുള്ള ലോകനേതാക്കളുടെ സംഗമത്തിനാണ് വത്തിക്കാൻ ഇന്നലെ സാക്ഷ്യം വഹിച്ചത്. രാഷ്ട്രപതി ദ്രൗപദി മുർമുവും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും അടക്കം 158 വിദേശരാജ്യ പ്രതിനിധിസംഘങ്ങളാണ് ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്ക ശുശ്രൂഷകളിൽ പങ്കെടുത്തത്.
രാഷ്ട്രപതിക്കു പുറമേ കേന്ദ്രമന്ത്രി കിരൺ റിജിജു, കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, ഗോവ ഡെപ്യൂട്ടി സ്പീക്കർ ജോഷ്വാ ഡിസൂസ എന്നിവരും ഇന്ത്യൻ പ്രതിനിധിസംഘത്തിലുണ്ടായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, ബ്രിട്ടനിലെ വില്യം രാജകുമാരൻ തുടങ്ങിയ പ്രമുഖരും ശുശ്രൂഷകളിൽ സംബന്ധിച്ചു.
ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികദേഹം അടക്കം ചെയ്ത പെട്ടിക്കു സമീപമായിരുന്നു വിശിഷ്ട വ്യക്തികളുടെ സ്ഥാനം. മാർപാപ്പയുടെ സ്വദേശമായ അർജന്റീനയിലെ പ്രസിഡന്റ് ഹാവിയർ മിലേ ആണ് ഏറ്റവും മുൻനിരയിൽ ആദ്യസിറ്റീലിരുന്നത്. ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാത്തരെല്ല, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി എന്നിവരായിരുന്നു തുടർന്നുള്ള സീറ്റുകളിൽ. ഇവർക്കുശേഷം വത്തിക്കാൻ നയതന്ത്രഭാഷയായ ഫ്രഞ്ചിലെ അക്ഷരമാലാ ക്രമത്തിലായിരുന്നു വിശിഷ്ട വ്യക്തികളുടെ സ്ഥാനം. രാഷ്ട്രപതി ദ്രൗപദി മുർമു, ഡോണൾഡ് ട്രംപ്, ഭാര്യ മെലാനിയ, മക്രോൺ, യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി തുടങ്ങിയവർ മുൻനിരയിലായിരുന്നു.
മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഭാര്യ ജിൽ ബൈഡൻ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺ ദെർ ലെയ്ൻ, പോളണ്ട് പ്രസിഡന്റ് ആന്ദ്രസെയ് ദൂദ, ഡൊമിനിക്കൻ റിപ്പബ്ലിക് പ്രസിഡന്റ് ലൂയി അബിനാദർ, ബെർജിയം രാജാവ് ഫിലിപ്പ്-മെറ്റിൽഡ രാജ്ഞി, ജർമൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമെയർ, ക്രൊയേഷ്യൻ പ്രസിഡന്റ് സോറൻ മിലാനോവിച്ച്, ഇക്വഡോർ പ്രസിഡന്റ് ഡാനിയേൽ നൊബോവ, ഐറിഷ് പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ, മോൾഡോവ പ്രസിഡന്റ് മിയ സന്ദു, ലാത്വിയ പ്രസിഡന്റ് എഡ്ഗാർ റിൻകെവിച്ച്സ്, ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ, സ്വീഡനിലെ കാൾ പതിനാറാമൻ-സിൽവിയ രാജ്ഞി, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ഡെന്മാർക്കിലെ മേരി രാജ്ഞി, ചൈനീസ് വൈസ് പ്രസിഡന്റ് ചെൻ ചിൻ ജെൻ, ജോർദാനിലെ അബ്ദുള്ള രാജാവ്-റാനിയ രാജ്ഞി, മൊണാക്കോയിലെ ആൽബർട്ട് രാജകുമാരൻ-ഷാർലെറ്റ് രാജകുമാരി, ഹംഗറിയിലെ പ്രസിഡന്റ് തമാസ് സുൽയോക്, പ്രധാനമന്ത്രി വിക്തർ ഓർബൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് റോബർത്ത മെത്സോള തുടങ്ങിയവർ വിശിഷ്ട വ്യക്തികളുടെ സംഘത്തിലുണ്ടായിരുന്നു.
കബറടക്ക ശുശ്രൂഷകൾക്കു സാക്ഷ്യം വഹിച്ചത് ആറു ലക്ഷത്തോളം പേർ
കബറടക്ക ശുശ്രൂഷകൾ നടന്ന സെന്റ് പീറ്റേഴ്സ് ചത്വരവും പുറമേ വത്തിക്കാനിലെയും റോമിലെയും നിരത്തുകൾ ജനങ്ങളെക്കൊണ്ടു നിറഞ്ഞിരുന്നു. അതിനാൽതന്നെ ചുരുങ്ങിയത് ആറു ലക്ഷം പേരെങ്കിലും സംസ്കാരച്ചടങ്ങിൽ പങ്കെടുത്തെന്നാണ് നിഗമനം.
ശുശ്രൂഷകളിൽ പങ്കെടുക്കാനായി വെള്ളിയാഴ്ച രാത്രിയിൽതന്നെ വിവിധ രാജ്യങ്ങളിൽനിന്നുള്ള വിശ്വാസികൾ ക്യൂവിൽനിലയുറപ്പിച്ചിരുന്നു. പലരും ഉറക്കമുപേക്ഷിച്ചാണ് മണിക്കൂറുകളോളം ക്യൂവിൽ നിന്നത്. രാവിലെ വിമാനത്താവളത്തിലേതിനു സമാനമായ ത്രിതല സുരക്ഷാപരിശോധനകൾക്കുശേഷമാണ് വിശ്വാസികളെ ചത്വരത്തിലേക്കു കയറ്റിവിട്ടത്.
സുരക്ഷയ്ക്ക് യുദ്ധവിമാനങ്ങളും
ഇറ്റാലിയൻ സൈന്യവും പോലീസും ഒരുക്കിയ സുരക്ഷാവലയത്തിലാണ് കബറടക്ക ശുശ്രൂഷകൾ നടന്നത്. സൈന്യത്തിലെ എണ്ണായിരത്തോളം കമാൻഡോസംഘവും മൂവായിരത്തോളം പോലീസുകാരുമാണ് സുരക്ഷയ്ക്കു നേതൃത്വം നൽകിയത്.
ഇതിനു പുറമെ വിശ്വാസികളെ സഹായിക്കുന്നതിനായി നൂറുകണക്കിന് വോളന്റിയർമാരും രംഗത്തുണ്ടായിരുന്നു. വിലാപയാത്ര കടന്നുപോയ ആറ് കിലോമീറ്റർ റോഡിലെ കെട്ടിടങ്ങളിലെല്ലാം യന്ത്രത്തോക്കുകളുമായി സൈനികർ നിലയുറപ്പിച്ചിരുന്നു.
യുദ്ധവിമാനങ്ങളും ഡ്രോണുകളും മിസൈലുകളും സജ്ജമാക്കിയിരുന്നു. വ്യോമസേനയുടെ നിരീക്ഷണവിമാനങ്ങൾ ഇടവിട്ട് വത്തിക്കാൻ ചത്വരത്തിനു മുകളിലൂടെ പറന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
ഇറേനിയൻ തുറമുഖത്ത് ഉഗ്രസ്ഫോടനം; നാലു മരണം, 560 പേർക്കു പരിക്ക്
ടെഹ്റാൻ: ഇറാനിലെ ഷഹീദ് രജായി തുറമുഖത്തുണ്ടായ ഉഗ്രസ്ഫോടനത്തിൽ നാലു പേർ മരിക്കുകയും 560 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ടെഹ്റാനിൽനിന്ന് 1050 കിലോമീറ്റർ അകലെ പേർഷ്യൻ ഗൾഫ് തീരത്തുള്ള ബന്ദാർ അബ്ബാസ് നഗരത്തിൽ സ്ഥിതിചെയ്യുന്ന തുറമുഖത്ത് ഇന്നലെ രാവിലെയാണ് സംഭവം. തുറമുഖത്തുണ്ടായിരുന്ന ഒട്ടേറെ കണ്ടെയ്നറുകൾ പൊട്ടിത്തെറിച്ചുവെന്നാണ് റിപ്പോർട്ട്.
സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ലെന്നാണ് ഇറേനിയൻ അധികൃതർ ആദ്യം അറിയിച്ചത്. തീപിടിത്തത്തിനു പിന്നാലെയാണ് കണ്ടെയ്നറുകൾ പൊട്ടിത്തെറിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി റിപ്പോർട്ടുണ്ട്.
ഇറേനിയൻ ബാലിസ്റ്റിക് മിസൈലുകൾക്കുള്ള ഖര ഇന്ധനമാണ് കണ്ടെയ്നറുകളിൽ ഉണ്ടായിരുന്നതെന്നു പറയുന്നു. കപ്പലിലെത്തിച്ച ഇന്ധനം ശരിയായ രീതിയിൽ കൈകാര്യം ചെയ്യാതിരുന്നതു മൂലമാണത്രേ തീപിടിത്തമുണ്ടായത്.
ഉഗ്രസ്ഫോടനശബ്ദം 50 കിലോമീറ്റർ ചുറ്റളവിൽ കേട്ടു. കിലോമീറ്ററുകൾ അകലെയുള്ള കെട്ടിടങ്ങളിലെ ചില്ലുജനാലകൾ തകർന്നു. കൂൺ ആകൃതിയിൽ പുകയുണ്ടാകുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. തീയണയ്ക്കുന്നതിനുവേണ്ടി തുറമുഖപ്രവർത്തനങ്ങൾ നിർത്തിവച്ചു.
ഇറാനും അമേരിക്കയും ഒമാനിൽ മൂന്നാംവട്ട ആണവചർച്ചകൾ ആരംഭിച്ചതിനിടെയായാണ് സ്ഫോടനം. ഇറാന്റെ ആണവപദ്ധതികൾ പരിമിതപ്പെടുത്താനായി കരാറുണ്ടാക്കാനാണ് ചർച്ച.
സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ട്രംപ് -സെലൻസ്കി കൂടിക്കാഴ്ച
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്കശുശ്രൂഷകളിൽ പങ്കെടുക്കാനെത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയും വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ സ്വകാര്യ കൂടിക്കാഴ്ച നടത്തി. 15 മിനിറ്റ് നീണ്ട കൂടിക്കാഴ്ച വളരെ ഫലപ്രദമായിരുന്നുവെന്ന് വൈറ്റ് ഹൗസും യുക്രെയ്ൻ വൃത്തങ്ങളും അറിയിച്ചു.
യുക്രെയ്നും റഷ്യയും വെടിനിർത്തലിന്റെ വക്കിലാണെന്ന് ട്രംപ് പറഞ്ഞതിനു പിറ്റേന്നാണ് കൂടിക്കാഴ്ച നടന്നത്. ട്രംപും സെലൻസ്കിയും ബസിലിക്കയ്ക്കുള്ളിൽ കസേരയിലിരുന്നു സംസാരിക്കുന്ന ചിത്രങ്ങൾ യുക്രെയ്ൻ വൃത്തങ്ങൾ പുറത്തുവിട്ടു.
സഹായികളെ കൂടാതെയാണ് ഇരുവരും സംസാരിച്ചത്. മറ്റൊരു ചിത്രത്തിൽ ട്രംപ്, സെലൻസ്കി, ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ എന്നിവർ ബസിലിക്കയ്ക്കുള്ളിൽ കൂടിനിന്നു സംസാരിക്കുന്നതും കാണാം.
ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം ട്രംപും സെലൻസ്കിയും മുഖാമുഖം സംസാരിക്കുന്ന ആദ്യ സന്ദർഭമാണിത്. ഫെബ്രുവരി കൂടിക്കാഴ്ചയിൽ ലോകമാധ്യമങ്ങൾക്കു മുന്നിൽ സെലൻസ്കിയെ നാണംകെടുത്തുന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചിരുന്നത്.
വെടിനിർത്തൽ ചർച്ചകൾക്കായുള്ള അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് കഴിഞ്ഞദിവസം റഷ്യയിലെത്തി പ്രസിഡന്റ് പുടിനെ കണ്ടിരുന്നു.
സെലൻസ്കിക്ക് ജനത്തിന്റെ സ്നേഹവായ്പ്
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്കശുശ്രൂഷകളിൽ പങ്കെടുക്കാനായി സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ഇരിപ്പിടത്തിലേക്കു കടന്നുവന്ന യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയെ കരഘോഷത്തോടെയാണു ചത്വരത്തിൽ തിങ്ങിനിറഞ്ഞ ജനങ്ങൾ എതിരേറ്റത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെ ലോകത്തിലെ മുൻനിര നേതാക്കളെല്ലാം സന്നിഹിതരായിരുന്നെങ്കിലും സെലൻസ്കിക്കു മാത്രമാണ് സ്നേഹോഷ്മള വരവേല്പ് ലഭിച്ചത്.
റഷ്യയുടെ അധിനിവേശത്തിനെതിരേ പടപൊരുതുകയും യുദ്ധത്തിന്റെ കെടുതിയിൽ വലയുകയും ചെയ്യുന്ന യുക്രെയ്ൻ ജനതയോടുള്ള ലോകത്തിന്റെ ആദരവും സ്നേഹവും പ്രകടമാക്കുന്നതായിരുന്നു ആ കരഘോഷം. ജനങ്ങൾ സമാധാനം ആഗ്രഹിക്കുന്നുവെന്ന സന്ദേശംകൂടിയായി ഇത്. യുദ്ധത്തിന്റെ കെടുതിയിൽ വലയുന്ന യുക്രെയ്ൻ ജനതയോടും പ്രസിഡന്റ് സെലൻസ്കിയോടും ഫ്രാൻസിസ് മാർപാപ്പ പ്രത്യേക സ്നേഹവായ്പ് കാത്തുസൂക്ഷിച്ചിരുന്നു.
ഒരുവശത്ത് സമാധാനാഹ്വാനം നടത്തുന്പോഴും മറുവശത്ത് യുദ്ധക്കെടുതിയിൽ വലയുന്ന യുക്രെയ്ൻ ജനതയെ നെഞ്ചോടു ചേർത്തുപിടിച്ച മാർപാപ്പ, അവർക്കായി സാന്പത്തികസഹായം നൽകുകയും രണ്ടു വർഷത്തിനിടെ ആറ് ആംബുലൻസുകൾ നൽകുകയും തന്റെ ദൂതനായി 12 തവണ കർദിനാൾ കൊറാഡ് ക്രാജെവ്സ്കിയെ യുക്രെയ്നിലേക്ക് അയക്കുകയും ചെയ്തിരുന്നു.
ക്രിസ്മസ്, ഈസ്റ്റർ വേളകളിൽ യുക്രെയ്നിലെ കുട്ടികൾക്കായി മാർപാപ്പ സമ്മാനങ്ങളും അയച്ചുനൽകിയിരുന്നു.
ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഇന്നു വിട
വത്തിക്കാനിൽനിന്ന് ഫാ. പ്രിൻസ് തെക്കേപ്പുറം സിഎസ്എസ്ആർ
വത്തിക്കാൻ സിറ്റി: ജനപ്രിയ മാർപാപ്പയ്ക്ക് വിടചൊല്ലാൻ വത്തിക്കാൻ ഒരുങ്ങി. പൊതുദർശനം അവസാനിച്ചതോടെ ഇന്നലെ രാത്രി എട്ടിന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന പ്രാർഥനകൾക്കിടെ കമർലെങ്കോ കര്‍ദിനാള്‍ കെവിൻ ഫാരെലൻ മൃതദേഹപേടകം അടച്ചു. ഇന്നു രാവിലെ പ്രാദേശികസമയം പത്തിന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ സംസ്കാരശുശ്രൂഷകൾ ആരംഭിക്കും.
കർദിനാൾ തിരുസംഘത്തിന്റെ തലവൻ കർദിനാൾ ജൊവാന്നി ബാത്തിസ്ത റെ മുഖ്യകാർമികത്വം വഹിക്കും. സംസ്കാരശുശ്രൂഷകൾക്കുശേഷം ഭൗതികദേഹം വിലാപയാത്രയായി റോമിലെ പരിശുദ്ധ കന്യാകാമറിയത്തിന്റെ വലിയ പള്ളിയിലേക്ക് കൊണ്ടുപോകും.
റികൺസിലിയേഷന്‍ റോഡ്, വിക്ടർ ഇമ്മാനുവൽ പാലം, വിക്ടർ ഇമ്മാനുവൽ കോഴ്സ്, വെനീസ് ചത്വരം, റോമൻ ഫോറം, കൊളോസിയം, ലാബിക്കാന റോഡ്, മെരുളാന റോഡ് വഴിയാണ് വിലാപയാത്ര കടന്നുപോവുക. കബറടക്കം ലളിതവും സ്വകാര്യവുമായ ചടങ്ങായിരിക്കുമെന്ന് വത്തിക്കാൻ അറിയിച്ചിട്ടുണ്ട്. അന്‍പതോളം പേർ മാത്രമേ പള്ളിയകത്തെ സംസ്കാരകർമത്തിൽ സംബന്ധിക്കുകയുള്ളൂ.
അതേസമയം, ഫ്രാൻസിസ് മാർപാപ്പയ്ക്കു വിടചൊല്ലാൻ ലോകമെങ്ങുംനിന്നുള്ള നേതാക്കളും വിശ്വാസികളും വത്തിക്കാനിലേക്കു പ്രവഹിക്കുകയാണ്. ഇന്നത്തെ സംസ്കാരശുശ്രൂഷയിൽ പങ്കെടുക്കാനായി ഇന്നലെ അർധരാത്രിയിൽത്തന്നെ ആളുകൾ ക്യൂവിൽ നിരന്നുകഴിഞ്ഞിരുന്നു.
വിമാനത്താവളത്തിലേതിനു സമാനമായ ത്രിതല സുരക്ഷാസംവിധാനത്തിലൂടെയാണ് ആളുകളെ ചത്വരത്തിൽ പ്രവേശിപ്പിക്കുന്നത്. 170 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധിസംഘങ്ങൾ പങ്കെടുക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. ഇതിൽ ഏകദേശം 50 രാഷ്ട്രത്തലവന്മാരും പത്ത് രാജകുടുംബാംഗങ്ങളും ഉൾപ്പെടുന്നു.
ലോകനേതാക്കളുടെ, സമീപകാലത്തെ ഏറ്റവും വലിയ ഒത്തുചേരലിനായിരിക്കും വത്തിക്കാൻ ഇന്നു സാക്ഷ്യം വഹിക്കുന്നത്. ഏകദേശം മൂന്നു ലക്ഷം പേർ സംസ്കാരച്ചടങ്ങിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികദേഹം ഒരുനോക്കു കാണാൻ ഇന്നലെയും വത്തിക്കാനിലേക്ക് ജനപ്രവാഹമായിരുന്നു.
രാഷ്ട്രപതി ആദരാഞ്ജലി അർപ്പിച്ചു
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരശുശ്രൂഷയിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം വത്തിക്കാനിൽ എത്തി.
ഇന്നലെ വൈകുന്നേരം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലിയർപ്പിച്ചു. ഇന്നത്തെ സംസ്കാരശുശ്രൂഷയിലും രാഷ്ട്രപതി പങ്കെടുക്കും.
രാഷ്ട്രപതിക്കൊപ്പം കേന്ദ്ര പാർലമെന്ററികാര്യ-ന്യൂനപക്ഷ മന്ത്രി കിരൺ റിജിജു, കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, ഗോവ ഡെപ്യൂട്ടി സ്പീക്കർ ജോഷ്വ പീറ്റർ ഡിസൂസ എന്നിവരുമുണ്ട്.
കേരളത്തിൽനിന്നു സംസ്ഥാനസർക്കാരിനെ പ്രതിനിധീകരിച്ച് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ വത്തിക്കാനിലെത്തി. വത്തിക്കാനിലെത്തിയ രാഷ്ട്രപതിയെ കർദിനാൾ മാർ ജോർജ് കൂവക്കാട്ടും സിബിസിഐ പ്രസിസന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തും ചേർന്ന് സ്വീകരിച്ചു.
അമേരിക്കയ്ക്കുവേണ്ടി ഭീകരതയ്ക്കു പാലൂട്ടി: പാക്കിസ്ഥാൻ
ലണ്ടൻ: പാശ്ചാത്യ ശക്തികൾക്കുവേണ്ടി ഭീകരർക്കു പരിശീലനവും സാമ്പത്തിക സഹായവും ചെയ്തിരുന്നതായി വെളിപ്പെടുത്തി പാക്കിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. ഈ തെറ്റിനു പാക്കിസ്ഥാൻ വലിയതോതിൽ സഹിക്കേണ്ടിവന്നതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായവും പരിശീലനവും നല്‍കുന്നുണ്ട്. അമേരിക്കയ്ക്കും ബ്രിട്ടൻ ഉൾപ്പെടെ പടിഞ്ഞാറൻ രാജ്യങ്ങൾക്കും വേണ്ടി ഈ വൃത്തികെട്ട ജോലി ചെയ്തുവരുന്നു. അതൊരു തെറ്റായിരുന്നു. ഇപ്പോള്‍ അതിന്റെ പരിണത ഫലങ്ങള്‍ നേരിടുകയാണെന്നും ആസിഫ് പറഞ്ഞു.
സ്കൈ ന്യൂസിനു നൽകിയ അഭിമുഖത്തിലായിരുന്നു പാക് പ്രതിരോധമന്ത്രിയുടെ വെളിപ്പെടുത്തൽ. പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാന്റെ പ്രതികരണവും നിലപാടും ആരാഞ്ഞപ്പോഴായിരുന്നു ഖ്വാജ ആസിഫ് ഇക്കാര്യം പറഞ്ഞത്.
ഈ മേഖലയിൽ എന്ത് സംഭവിച്ചാലും പാക്കിസ്ഥാനെ കുറ്റപ്പെടുത്താൻ വൻശക്തികൾക്കു സൗകര്യമാണ്. 80കളിൽ സോവിയറ്റ് യൂണിയനെതിരായ യുദ്ധത്തിൽ പാശ്ചാത്യ ശക്തികളുടെ പക്ഷത്തുനിന്നു പോരാടി.
ഇന്നത്തെ ഭീകരരെല്ലാം വാഷ്ടിംഗ്ടണിൽ വൈൻ രുചിക്കുകയും അത്താഴം കഴിക്കുകയുമായിരുന്നു. 9/11 ഭീകരാക്രമണത്തിനുശേഷമുണ്ടായ യുദ്ധത്തിലും സമാനമായ സാഹചര്യം ആവർത്തിച്ചു. സർക്കാർ വീണ്ടും തെറ്റ് ചെയ്തു. പാക്കിസ്ഥാനെ നിഴൽശക്തിയായി ഉപയോഗിക്കുകയായിരുന്നു ആ സമയത്ത്- അദ്ദേഹം പറഞ്ഞു.
പഹൽഗാം ആക്രമണത്തിനു ശേഷം സംഘർഷം രൂക്ഷമാകുമെന്ന് ഭയക്കുന്നുണ്ടോയെന്ന ചോദ്യത്തിന്, ഏതു രീതിയിലാണോ അതേ രീതിയിൽ പ്രതികരിക്കാൻ രാജ്യം തയാറാണെന്നു പാക് മന്ത്രി പറഞ്ഞു.
ഇന്ത്യ എന്ത് ചെയ്യുന്നോ അതിനനുസരിച്ചായിരിക്കും പാക്കിസ്ഥാന്റെ പ്രതികരണം. സമഗ്രആക്രമണമോ അതുപോലെയുള്ളതോ സംഭവിച്ചാൽ യുദ്ധം ഉണ്ടാകുമെന്നും ഖ്വാജ ആസിഫ് പറഞ്ഞു.