രാജ്യത്ത് യുപിഐ എടിഎമ്മിന് തുടക്കം
എസ്.ആർ. സുധീർ കുമാർ
കൊല്ലം: കാർഡ്ലെസ് ബാങ്കിംഗിന്റെ പുതിയ യുഗത്തിന് തുടക്കം കുറിച്ച് രാജ്യത്ത് ആദ്യത്തെ കാഷ് ഡിപ്പോസിറ്റ് സൗകര്യമുള്ള യുപിഐ എടിഎം ആരംഭിച്ചു. സ്ലൈസ് ബാങ്കിന്റെ ബംഗളൂരു ശാഖയിലാണ് എടിഎം പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയത്.
ഈ എടിഎമ്മിൽ ക്യൂആർ കോഡ് സ്കാൻ വഴി പണം പിൻവലിക്കാനും നിക്ഷേപിക്കാനും സാധിക്കും. ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡിന്റെ ആവശ്യകത തന്നെ ഇല്ലാതാക്കുന്നതാണ് പുതിയ എടിഎം സംവിധാനം. പണം പിൻവലിക്കുന്നതിന് ഉപയോക്താക്കൾ എടിഎം സ്ക്രീനിൻ യുപിഐ കാഷ് പിൻവലിക്കൽ ഓപ്ഷൻ ആദ്യം തെരഞ്ഞെടുക്കണം.
തുടർന്ന് ആവശ്യമുള്ള പിൻവലിക്കൽ തുക രേഖപ്പെടുത്തുക. ഇതോടെ എടിഎം സ്ക്രീനിൽ ക്യൂആർ കോഡ് പ്രദർശിപ്പിക്കപ്പെടും. തുടർന്ന് ഉപയോക്താവ് യുപിഐ ബന്ധപ്പെടുത്തിയ ഏതെങ്കിലും മൊബൈൽ ആപ്ലിക്കേഷൻ ( ഗൂഗിൾ പേ , ഫോൺ പേ , പേടിഎം തുടങ്ങിയവ പോലുള്ളവ) തുറന്ന് ക്യൂആർ കോഡ് സ്കാൻ ചെയ്യുക. തുടർന്ന് ഇതുമായി ബന്ധപ്പെട്ട മൊബൈൽ ഫോണിലെ യുപിഐ പിൻ ഉപയോഗിച്ച് ഇടപാട് നടത്തുക. വിജയകരമായ ആധികാരികത ഉറപ്പാക്കുമ്പോൾ എടിഎം പണം വിതരണം ചെയ്യും.
ഇതുപോലെ എടിഎമ്മിലെ ക്യൂആർ കോഡ് സ്കാൻ ചെയ്ത് ലളിതമായ രീതിയിൽ പണം നിക്ഷേപിക്കുകയും ചെയ്യാം. കാർഡ്ലെസ് കാഷ് മാനേജ്മെന്റ് സംവിധാനമാണ് ഈ സംവിധാനം വഴി ബാങ്ക് ലക്ഷ്യമിടുന്നത്.
മുംബൈ: ലാഭനഷ്ടങ്ങൾ മാറിമറിഞ്ഞ ഇന്ത്യൻ ഓഹരിവിപണി ഇന്നലെ നഷ്ടത്തിൽ ക്ലോസ് ചെയ്തു. തുടർച്ചയായ രണ്ടാം ദിവസമാണ് വിപണി നഷ്ടത്തിലാകുന്നത്.
ഇന്ത്യ-യുഎസ് വ്യാപാരക്കരാറിലാകുമെന്ന പ്രതീക്ഷയിൽ തുടക്കത്തിൽ നേട്ടത്തിലായിരുന്ന ഓഹരിസൂചികകളായ നിഫ്റ്റി 50യും സെൻസെക്സും രണ്ടാം പകുതിയിൽ തകർന്നു. വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിനൊപ്പം ഇന്ത്യ-യുഎസ് വ്യാപാരക്കരാറിലുള്ള അനിശ്ചിതത്വങ്ങളും നിക്ഷേപകരെ വാങ്ങലുകളിൽനിന്ന് പിൻവലിച്ചു.
വ്യാപാരത്തിന്റെ രണ്ടാം പകുതിയിൽ ലാഭമെടുപ്പും അനിശ്ചിതമായ ആഗോള സൂചനകളും വില്പനസമ്മർദത്തിലേക്കു നയിച്ചു. 25,500ത്തിനു മുകളിൽ പിടിച്ചുനിന്ന നിഫ്റ്റി സൂചിക ഇന്നലെത്തെ ഏറ്റവും ഉയർന്ന നിലയിൽനിന്ന് 100ലധികം പോയിന്റ് താഴ്ന്നു. വ്യാപാരത്തിനിടെ 600ലധികം പോയിന്റ് ഉയർന്നശേഷമാണ് സെൻസെക്സ് വീണത്.
സെൻസെക്സ് 170.22 പോയിന്റ് (0.20%) നഷ്ടത്തിൽ 83,239.47ലും നിഫ്റ്റ് 48.10 പോയിന്റ് (0.19%) താഴ്ന്ന് 25,405.30ലുമാണ് ക്ലോസ് ചെയ്തത്. മേഖലാ സൂചികകളിൽ നിഫ്റ്റി ഓട്ടോ (0.44%), ഫാർമ (0.42%), മീഡിയ (1.45%) എന്നിവ നേട്ടം കൊയ്തു. മീഡിയ സൂചികയാണ് ഇന്നലെ ഏറ്റവും മികച്ച പ്രകടനം നടത്തിയത്. നിഫ്റ്റി ഐടി 0.06 ശതമാനത്തിന്റെ നേരിയ ഇടിവ് നേരിട്ടു. വിശാലവിപണികളിൽ നിഫ്റ്റി മിഡ്കാപ്, സ്മോൾകാപ് നേരിയ നേട്ടം സ്വന്തമാക്കി.
നഷ്ടം നേരിട്ടവയിൽ മുന്നിൽ നിഫ്റ്റി പൊതുമേഖലാ ബാങ്കുകൾ (0.89%) ആണ്. നിക്ഷേപകർ ലാഭം രേഖപ്പെടുത്തിയതോടെയാണ് പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ ഇടിഞ്ഞത്. കൂടാതെ മെറ്റൽ, റിയാലിറ്റി ഓഹരികളും നഷ്ടത്തിലായി.
ജോയ് ആലുക്കാസിൽ ‘ബിഗസ്റ്റ് ജ്വല്ലറി സെയിൽ ഓഫ് ദ ഇയർ’
കൊച്ചി: ജോയ് ആലുക്കാസ് ഷോറൂമുകളിൽ 13 വരെ ‘ബിഗസ്റ്റ് ജ്വല്ലറി സെയിൽ ഓഫ് ദ ഇയർ’ ഫെസ്റ്റിവൽ നടക്കും.
ഗോൾഡ്, ഡയമണ്ട്സ്, അൺകട്ട് ഡയമണ്ട്സ്, പ്ലാറ്റിനം, സിൽവർ, പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങൾ എന്നിവ വാങ്ങുന്നവർക്ക് പണിക്കൂലിയിൽ ഫ്ലാറ്റ് 50 ശതമാനം കിഴിവ് ലഭിക്കുന്നതാണ് ഓഫർ.
പരമ്പരാഗത ഇന്ത്യൻ ക്ലാസിക് മുതൽ ആധുനിക ഇറ്റാലിയൻ, ടർക്കിഷ്, എത്നോ- മോഡേൺ ശൈലിയിലുള്ള, പത്തു ലക്ഷത്തിലധികം ആഭരണ ഡിസൈനുകൾക്ക് ഓഫർ ലഭിക്കും. ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ എല്ലാ ഷോറൂമുകളിലും ഓഫർ ലഭ്യമാണ്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,105 രൂപയും പവന് 72,840 രൂപയുമായി.
ജോളി സിൽക്സിൽ റിയൽ ആടി സെയിൽ
തൃശൂർ: മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞവിലയിൽ ഗുണനിലവാരമുള്ള വസ്ത്രങ്ങൾ നേടാൻ അവസരവുമായി ജോളി സിൽക്സിൽ റിയൽ ആടി സെയിൽ ആരംഭിച്ചു.
കൊല്ലം, കോട്ടയം, തിരുവല്ല, അങ്കമാലി ഷോറൂമുകളിൽനിന്ന് 999 രൂപയ്ക്കു താഴെയുള്ള വിലകളിൽ ഉപയോക്താക്കൾക്ക് ഏറ്റവും പുതിയ കളക്ഷനുകൾ സ്വന്തമാക്കാം.
കാഞ്ചീപുരം സാരി, ബനാറസി സാരി, ഡെയ്ലിവെയർ സാരി, കുർത്ത, കിഡ്സ് വെയർ, മെൻസ് വെയർ, ചുരിദാർ മെറ്റീരിയൽ, വെസ്റ്റേണ്‍ വെയർ തുടങ്ങിയവയുടെ ഏറ്റവും വലിയ കളക്ഷനാണ് ആടി സെയിലിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നതെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് സിഎംഡി ജോയ് ആലുക്കാസ് പറഞ്ഞു.
റിക്കാർഡ് വില്പനയുമായി സ്കോഡ ഇന്ത്യ
കൊച്ചി: 25 വര്‍ഷം പിന്നിടുന്ന സ്കോഡ ഓട്ടോ ഇന്ത്യ നടപ്പുവര്‍ഷത്തെ ആദ്യ ആറുമാസം 36,000 കാറുകള്‍ വിറ്റ് ചരിത്രനേട്ടം കൈവരിച്ചു.
മുന്‍ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 130 ശതമാനം കൂടുതലാണിത്. നേരത്തെ 2022 ലാണ് ഏറ്റവും ഉയര്‍ന്ന അര്‍ധവാര്‍ഷിക വില്പന കമ്പനി കൈവരിച്ചത്. 28,899 യൂണിറ്റുകളാണ് അന്നു വിറ്റഴിച്ചത്.
കമ്പനിയുടെ പുതിയ മോഡലായ കൈലാഖ് മികച്ച വില്പന രേഖപ്പെടുത്തി. സംസ്ഥാനത്ത് 295 ഔട്ട്ലെറ്റുകളാണ് സ്കോഡയ്ക്കുള്ളത്. 2025 അവസാനത്തോടെ ഇതു 350 ആയി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു.
മെഡിക്കൽ കോളജ് യൂറോളജി വിഭാഗത്തിന് ഉപകരണങ്ങൾ സംഭാവന ചെയ്ത് യുഎസ്ടി
തിരുവനന്തപുരം: ഐടി കന്പനിയായ യുഎസ് ടി തിരുവനന്തപുരം മെഡിക്കൽ കോളജ് യൂറോളജി വിഭാഗത്തിന് 12 ലക്ഷം രൂപയുടെ ഉപകരണങ്ങൾ സംഭാവന ചെയ്തു.
മെഡിക്കൽ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന്റെ അഭ്യർഥനയെത്തുടർന്ന്, യൂറോളജി ശസ്ത്രക്രിയകൾക്ക് അത്യാവശ്യമായ ഹോപ്കിൻസ് ടെലിസ്കോപ്പുകളാണ് യുഎസ് ടി കൈമാറിയത്. സിസ്റ്റോസ്കോപ്പുകൾ എന്നറിയപ്പെടുന്ന ഈ ടെലിസ്കോപ്പുകൾ സിസ്റ്റോസ്കോപ്പി, ടിയുആർപി നടപടിക്രമങ്ങൾക്കായി ഉപയോഗിക്കുന്നവയാണ്.
കഴിഞ്ഞ ദിവസം യുഎസ് ടി ജീവനക്കാർ ഈ ഉപകരണങ്ങൾ യൂറോളജി വകുപ്പിന് കൈമാറി. യുഎസ് ടി ചീഫ് വാല്യൂസ് ഓഫീസർ സുനിൽ ബാലകൃഷ്ണൻ, ഓപ്പറേഷൻസ് സീനിയർ ഡയറക്ടർ ഹരികൃഷ്ണൻ മോഹൻകുമാർ, ജയശ്രീ, വിനീത് മോഹനൻ, കെ.റോഷ്നി ദാസ് എന്നിവരും മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. പി. കെ. ജബ്ബാർ, സൂപ്രണ്ട് ഡോ. ബി. എസ്. സുനിൽ കുമാർ യൂറോളജി പ്രഫസർ ഡോ. ഹാരിസ് ചിറക്കൽ എന്നിവരും സന്നിഹിതരായിരുന്നു.
ജെഎം ഫിനാന്ഷലിൽ പുതിയ ഫണ്ട് ഓഫര്‍
കൊച്ചി: മുന്‍നിര ധനകാര്യ സേവന സ്ഥാപനങ്ങളിലൊന്നായ ജെഎം ഫിനാന്ഷലിന്റെ കീഴിലുള്ള ജെഎം ഫിനാന്‍ഷല്‍ അസെറ്റ് മാനേജ്മെന്റ് ലിമിറ്റഡ് പുതിയ ഇക്വിറ്റി സ്കീം (ജെഎം ലാര്‍ജ് ആൻഡ് മിഡ് കാപ് ഫണ്ട്) അവതരിപ്പിച്ചു.
പുതിയ ഫണ്ട് ഓഫര്‍ 18 വരെ സബ്സ്ക്രൈബ് ചെയ്യാം. ലാര്‍ജ് കാപ്, മിഡ് കാപ് ഓഹരികളില്‍ ഒരേ സമയം നിക്ഷേപിക്കാന്‍ കഴിയുന്ന വിധമാണ് ഇതിന്റെ ഘടനയെന്ന് അധികൃതർ പറഞ്ഞു.
ടാറ്റ എയ്സ് പ്രോ പുറത്തിറക്കി
കൊച്ചി: വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് ഫോർ വീലര്‍ മിനി ട്രക്കായ ടാറ്റ എയ്സ് പ്രോ പുറത്തിറക്കി.
സംരംഭകരെയും ചെറുകിട ബിസിനസുകാരെയും ലക്ഷ്യമിട്ടാണു പുതിയ മോഡൽ വിപണിയിലെത്തിച്ചത്. പെട്രോള്‍, ബൈഫ്യുവല്‍ (സിഎന്‍ജി + പെട്രോള്‍), ഇലക്ട്രിക് എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ എയ്സ് പ്രൊ ലഭ്യമാണ്. 3.99 ലക്ഷം രൂപ മുതലാണ് വില.
ഇന്ത്യൻ ടയർ കയറ്റുമതിയിൽ നേട്ടം
കൊച്ചി: രാജ്യത്തു ടയർ കയറ്റുമതിയിൽ നേട്ടം. 2024-25 സാമ്പത്തിക വർഷത്തിൽ കയറ്റുമതി 25,000 കോടി കടന്നു. മുൻ വർഷത്തെ 23,073 കോടിയിൽ നിന്നാണ് ടയർ കയറ്റുമതി ഒന്‍പതു ശതമാനം വർധിച്ച് 25,051 കോടി രൂപയിലെത്തിയതെന്നു വാണിജ്യ മന്ത്രാലയം പുറപ്പെടുവിച്ച കണക്കുകൾ വ്യക്തമാക്കുന്നു.
170 രാജ്യങ്ങളിലേക്ക് ഇന്ത്യൻ ടയറുകൾ കയറ്റുമതി ചെയ്യുന്നുണ്ട്. യുഎസ്, യൂറോപ്യൻ യൂണിയൻ, ലാറ്റിൻ അമേരിക്ക, പൂർവേഷ്യ തുടങ്ങിയ മേഖലകളിലാണ് ഇന്ത്യൻ ടയറുകൾക്കു ഡിമാൻഡുള്ളത്.
ഇന്ത്യൻ ടയർ വ്യവസായം ലക്ഷം കോടിയോളം രൂപയുടെ വാർഷിക വിറ്റുവരവിലേക്ക് ഉയർന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. വിവിധ ഇന്ത്യൻ ടയർ കമ്പനികൾ അതിന്റെ അന്താരാഷ്ട്ര സാന്നിധ്യം ശക്തമായിട്ടുണ്ട്. അപ്പോളോ ടയേഴ്സ്, സിയറ്റ്, ജെകെ ടയർ, എംആർഎഫ് തുടങ്ങിയ കമ്പനികൾ ബ്രാൻഡ് ഫിനാൻസ് പുതിയതായി പ്രസിദ്ധീകരിച്ച പട്ടികയിൽ ലോകത്തെ ഏറ്റവും ശക്തമായ 15 ടയർ ബ്രാൻഡുകളിൽ ആദ്യ ഉൾപ്പെട്ടിട്ടുണ്ട്.
അതേസമയം ടയർ വ്യവസായത്തിന് ആവശ്യമായ സ്വാഭാവിക റബറിന്റെ(എൻആർ) 40 ശതമാനവും ഇറക്കുമതി ചെയ്യുകയാണെന്നു കണക്കുകൾ പറയുന്നു. ആഭ്യന്തര വിപണിയിലെ ലഭ്യതക്കുറവ് മൂലമാണ് ഇറക്കുമതി വേണ്ടിവരുന്നതെന്നാണ് ടയർ കന്പനികൾ വിശദീകരിക്കുന്നത്.
ടയർ നിർമാണ മേഖലയിലുണ്ടായ ഉണർവിന്റെ പശ്ചാത്തലത്തിൽ 2030ഓടെ 20 ലക്ഷം ടൺ സ്വാഭാവിക റബർ ആവശ്യമായി വരുമെന്നു കന്പനികൾ പറയുന്നു.
റബർ കൃഷി വ്യാപിപ്പിക്കാൻ പദ്ധതി തയാറാക്കും: ആത്മ
കൊച്ചി: സ്വാഭാവിക റബറിന്റെ ക്ഷാമം പരിഹരിക്കാനും കേരളത്തിൽ റബർ കൃഷി വ്യാപിപ്പിക്കാനും റബർ ബോർഡുമായി ചേർന്ന് പദ്ധതി തയാറാക്കുമെന്ന് ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ (ആത്മ) ചെയർമാൻ അരുണ്‍ മാമ്മന്‍ പറഞ്ഞു.
വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ മാർഗനിർദേശ പ്രകാരം റബർ ബോർഡുമായി ചേർന്ന് പ്രോജക്ട് ഇൻറോഡ് ആരംഭിച്ചിട്ടുണ്ട്. ആത്മയിലെ നാലു പ്രമുഖ അംഗ കമ്പനികളിൽ നിന്നും ലഭിക്കുന്ന 1,100 കോടി രൂപയുടെ പിന്തുണയോടെ, രണ്ടുലക്ഷം ഹെക്ടറിൽ സ്വാഭാവിക റബർ കൃഷി പ്രോത്സാഹിപ്പിക്കും. റബർ കൃഷിക്ക് അനുയോജ്യമായ ഇടങ്ങളിൽ അടിസ്ഥാനസൗകര്യങ്ങളും വിദഗ്ധ പിന്തുണയും നൽകും.
ഇന്ത്യ തന്ത്രപരമായ എണ്ണശേഖരം നിർമിക്കുന്നു
ന്യൂഡൽഹി: രാജ്യത്ത് ഊർജ സുരക്ഷ വർധിപ്പിക്കുന്നതിനും വിതരണത്തിൽ ഉണ്ടാകാവുന്ന തടസങ്ങൾ നേരിടുന്നതിനുമായി മൂന്നു പ്രധാന തന്ത്രപ്രധാന എണ്ണ ശേഖരങ്ങൾ നിർമിക്കാൻ ഇന്ത്യ പദ്ധതിയിടുന്നു.
അടിയന്തര ശേഖരം വർധിപ്പിക്കുന്നതിനും ഊർജ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമായി ഇന്ത്യ മൂന്ന് പുതിയ തന്ത്രപ്രധാന എണ്ണ ശേഖരങ്ങൾ നിർമിക്കുന്നതിനെക്കുറിച്ച് പര്യവേഷണം നടത്തുന്നുണ്ടെന്ന് തന്ത്രപ്രധാന കരുതൽ ശേഖരത്തിന്റെ ചുമതലയുള്ള കന്പനിയുടെ തലവൻ പറഞ്ഞു.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരും ഉപഭോക്താവുമായ ഇന്ത്യ, എണ്ണ ആവശ്യങ്ങളുടെ 80 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുന്നു. കൂടാതെ ഭൗമരാഷ്ട്രീയ പ്രതിസന്ധികൾ മൂലം എണ്ണ സംഭരണത്തിലുള്ള ആഘാതം ലഘൂകരിക്കുന്നതിനായി അസംസ്കൃത എണ്ണ സ്രോതസുകളെ നിരന്തരം വൈവിധ്യവത്കരിക്കുന്നു.
പുതിയ കരുതൽ ശേഖരം നിർമിക്കുന്നതിനുള്ള സാധ്യതാ പഠനങ്ങൾ സർക്കാർ ഉടമസ്ഥതയിലുള്ള എൻജിയറിംഗ് കണ്‍സൾട്ടൻസി എൻജിനിയേഴ്സ് ഇന്ത്യ ലിമിറ്റഡ് നടത്തിവരികയാണെന്ന് ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ് ലിമിറ്റഡിന്റെ സിഇഒ എൽ.ആർ. ജെയിൻ ദേശീയ, അന്തർദേശീയ മാധ്യമങ്ങളോടു പറഞ്ഞു.
ദക്ഷിണേന്ത്യയിലെ മംഗലാപുരം, പാദൂർ, വിശാഖപട്ടണം എന്നീ മൂന്ന് സ്ഥലങ്ങളിൽ നിലവിൽ ഇന്ത്യക്ക് തന്ത്രപ്രധാനമായ പെട്രോളിയം കരുതൽ ശേഖരമുണ്ട്. വിതരണത്തിൽ തടസങ്ങൾ ഉണ്ടായാൽ 5.33 മില്യണ്‍ ടണ്‍ ക്രൂഡ് ഓയിൽ സംഭരിക്കാൻ ഇത് സഹായിക്കും.
ഇന്ത്യയിലെ മരുഭൂമി സംസ്ഥാനമായ രാജസ്ഥാനിലെ ബിക്കാനീറിൽ ഉപ്പ് ഗുഹകളിൽ 5.2 മുതൽ 5.3 മില്യണ്‍ ടണ്‍ വരെ ശേഷിയുള്ള ഒരു പുതിയ കരുതൽ ശേഖരവും തെക്കൻ കർണാടകയിൽ മംഗലാപുരത്ത് 1.75 മില്യണ്‍ ടണ്‍ ശേഷിയുള്ള ഒരു ശേഖരവും നിർമിക്കാൻ പദ്ധതിയിടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ ബിനയിൽ കരുതൽ ശേഖരം സൃഷ്ടിക്കാനും പദ്ധതിയിടുന്നുണ്ട്.
സാധ്യതാ പഠനങ്ങൾക്ക് ശേഷം, പദ്ധതികൾക്ക് ഫെഡറൽ മന്ത്രിസഭയുടെ അംഗീകാരം ആവശ്യമാണ്. പാദൂരിലെ 2.5 മില്യണ്‍ ടണ്‍ തന്ത്രപരമായ പെട്രോളിയം കരുതൽ ശേഖരത്തിനും ഒഡീഷയിലെ ചാണ്ടിഖോളിലെ 4 മില്യണ്‍ ടണ്‍ ശേഖരത്തിനും പുറമേയാണ് ഇവ വരുന്നത്. ഇവയ്ക്ക് ഇതിനകം അംഗീകാരം ലഭിച്ചിട്ടുണ്ട്.
തന്ത്രപരമായ പെട്രോളിയം ശേഖരം സംബന്ധിച്ച നയങ്ങളിൽ ഇന്ത്യ കഴിഞ്ഞ കുറെ വർഷങ്ങൾക്കിടയിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇതിൽ ജപ്പാനും കൊറിയയും തുടരുന്ന സ്വകാര്യ പങ്കാളിത്തം, വാണിജ്യവത്കരണം എന്നിവ അനുവദിക്കുന്നു.
എണ്ണ സംഭരണ ശേഷി വർധിപ്പിക്കുന്നത് ഇന്ത്യയെ അന്താരാഷ്ട്ര ഉൗർജ ഏജൻസിയിൽ ചേരാൻ സഹായിക്കും. ഈ ഏജൻസി അംഗങ്ങൾക്ക് കുറഞ്ഞത് 90 ദിവസത്തെ എണ്ണ ഉപഭോഗം നിർബന്ധമാണ്.
കന്പനികളുടെ കൈവശമുള്ളതും ഗതാഗതത്തിലുള്ളതും ഉൾപ്പെടെ ഇന്ത്യയുടെ സംഭരണശേഷി നിലവിൽ 75 ദിവസത്തെ ഇന്ധന ആവശ്യം നിറവേറ്റാൻ പര്യാപ്തമാണ്.
ഡിജിറ്റൽ തട്ടിപ്പു തടയാൻ ജനങ്ങൾ തന്നെ കരുതണമെന്ന് വിദഗ്ധർ
ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് മുതലായ സൈബർ തട്ടിപ്പുകൾ തടയുന്നതിനു ജനങ്ങൾതന്നെ കരുതലെടുക്കണമെന്ന് വിദഗ്ധർ.
രാജ്യത്തു വർധിച്ചുവരുന്ന സൈബർ തട്ടിപ്പുകൾ തടയുന്നതിനു ബാങ്കുകൾ ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും എന്നാൽ തട്ടിപ്പിനു ഇരയാകാതിരിക്കാനുള്ള പ്രാഥമിക നടപടികൾ സ്വീകരിക്കേണ്ടത് ജനങ്ങൾതന്നെയാണെന്നും സൈബർ സുരക്ഷാ വിദഗ്ധനായ സുന്ദരേശ്വർ കൃഷ്ണമൂർത്തി ഒരു ദേശീയ ദിനപത്രത്തോടു വ്യക്തമാക്കി.
മെസേജിംഗ് ആപ്പിൽ അജ്ഞാത നന്പറുകൾ ബ്ലോക്ക് ചെയ്യുക, കോളർ ഐഡി ഉപയോഗിക്കുക, അജ്ഞാത നന്പറുകളുമായി അധികനേരം ഇടപഴകാതിരിക്കുക, ബാങ്കിംഗിനും സാന്പത്തിക ഇടപാടുകൾക്കും മറ്റൊരു നന്പർ ഉപയോഗിക്കുകയും ഈ നന്പർ മറ്റാരുമായും കൈമാറാതിരിക്കുകയും ചെയ്യുക എന്നിവയാണ് സൈബർ സുരക്ഷാ വിദഗ്ധർ ജനങ്ങൾക്ക് മുന്നിൽവയ്ക്കുന്ന പ്രധാന നിർദേശങ്ങൾ.
ഓണ്‍ലൈൻ തട്ടിപ്പുകൾക്കെതിരെ സൈബർ ഇൻഷ്വറൻസ് എടുക്കുന്നതും പരിഗണിക്കണം. പണമാവശ്യപ്പെട്ട് ബന്ധുക്കളോ സുഹൃത്തുക്കളോ ബന്ധപ്പെട്ടാൽ ഉടൻതന്നെ ആ വ്യക്തിയെ പ്രത്യേകമായി ബന്ധപ്പെട്ടു ആധികാരികത ഉറപ്പു വരുത്തണമെന്നും നിർദേശമുണ്ട്.
ഫിക്സഡ് ഡെപ്പോസിറ്റുകളിലും മ്യൂച്വൽ ഫണ്ടുകളിലും ബാങ്ക് അക്കൗണ്ടുകളിലുമുള്ള പണം സംരക്ഷിക്കുന്നതിനായി പ്രതിവർഷം 1000 രൂപയിൽ താഴെ മാത്രം നൽകിയുള്ള സൈബർ ഇൻഷ്വറൻസുകളുണ്ടെന്ന് സൈബർ ഫോറൻസിക്സ് വിദഗ്ധനായ രൺജിത് ബെല്ലാരി വ്യക്തമാക്കി.
രാജ്യത്തു ഡിജിറ്റൽ അറസ്റ്റ് എന്നൊരു നടപടിയില്ലെന്നും അത്തരം അറസ്റ്റുമായി ബന്ധപ്പെട്ടു ആരെങ്കിലും ബന്ധപ്പെട്ടാൽ അങ്ങനെയുള്ള കോളുകൾ ഉടൻ തന്നെ cybercrime.gov.in വെബ്സൈറ്റ് വഴി റിപ്പോർട്ട് ചെയ്യണമെന്നും നിർദേശമുണ്ട്.
രാജ്യത്ത് യുപിഐ ഇടപാടുകളിൽ കഴിഞ്ഞ മാസം നേരിയ കുറവ്
എസ്.ആർ. സുധീർ കുമാർ
കൊല്ലം: ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനമായ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) വഴിയുള്ള ഇടപാടുകളിൽ ജൂണിൽ നേരിയ കുറവ്. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപി.സിഐ) കണക്കുകൾ പ്രകാരം, മേയ് മാസത്തിൽ എക്കാലത്തെയും ഉയർന്ന നിലയിലെത്തിയതിന് ശേഷമാണ് ഈ കുറവ് രേഖപ്പെടുത്തിയത്.
ജൂണിൽ യുപിഐ വഴി 1,840 കോടി ഇടപാടുകളിലായി 24.04 ലക്ഷം കോടി രൂപയുടെ വിനിമയമാണ് നടന്നത്. ഇത് മേയ് മാസത്തിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇടപാടുകളുടെ എണ്ണത്തിൽ ഏകദേശം 1.5 ശതമാനം കുറവും മൂല്യത്തിൽ 4.4 ശതമാനം കുറവുമാണ്. മേയിൽ 25.14 ലക്ഷം കോടി രൂപയുടെ 1,868 കോടി ഇടപാടുകളാണ് നടന്നത്.
എന്നാൽ, വാർഷികാടിസ്ഥാനത്തിൽ യുപിഐ ഇടപാടുകളുടെ എണ്ണത്തിൽ 32 ശതമാനം വർധനയും, ഇടപാട് മൂല്യത്തിൽ 20 ശതമാനം വർധനയും ഉണ്ടായിട്ടുണ്ട്. ജൂണിൽ ശരാശരി പ്രതിദിന ഇടപാടുകൾ 61.3 കോടിയായിരുന്നു, ഇത് മേയ് മാസത്തിലെ 60.2 കോടിയേക്കാൾ അല്പം കൂടുതലാണ്. എന്നാൽ ശരാശരി പ്രതിദിന ഇടപാട് മൂല്യം മേയ് മാസത്തിലെ 81,106 കോടി രൂപയിൽ നിന്ന് 80,131 കോടി രൂപയായി കുറഞ്ഞു.
ഓണക്കാലത്ത് ‘എനിക്കും വേണം ഖാദി ’ കാമ്പയിനുമായി ഖാദിബോര്‍ഡ്
കണ്ണൂർ: വിവിധ ഉത്പന്നങ്ങളുടെ വില്പനയിലൂടെ നൂറുകോടി വിറ്റുവരവ് ലക്ഷ്യമിട്ട് ഓഗസ്റ്റ് ഒന്നുമുതല്‍ സെപ്റ്റംബര്‍ നാലുവരെ ‘എനിക്കും വേണം ഖാദി ’ എന്ന കാമ്പയിന് ആരംഭിക്കുമെന്ന് ഖാദിബോര്‍ഡ് വൈസ് ചെയര്മാന് പി. ജയരാജന് കണ്ണൂര്‍ പയ്യാമ്പലം റസ്റ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം റിബേറ്റിനൊപ്പം 25 ലക്ഷം രൂപയുടെ സമ്മാന പദ്ധതികളും ഓണക്കാലത്ത് നടപ്പാക്കും.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും നല്‍കും. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ഖാദി ട്രെന്‍ഡ്സ് ആന്‍ഡ് വൈബ്സ് വഴിയുള്ള കസ്റ്റമൈസ്ഡ് ഉത്പന്നങ്ങള്‍, ഖാദി ബാഗുകള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയവയുടെ ഓണ്‍ലൈന്‍ വിപണനം, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയുടെ സഹായത്തോടെയുള്ള വസ്ത്രങ്ങളുടെ വിപണനം എന്നിവ ഖാദിയുടെ വിറ്റുവരവിലും സ്വീകാര്യതയിലും വലിയ വര്‍ധന ഉണ്ടാക്കി. ഇറ്റലി, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള ഖാദിവസ്ത്രങ്ങളുടെ കയറ്റുമതി ആരംഭിച്ചത് മറ്റൊരു നാഴികക്കല്ലാണെന്നും പി. ജയരാജന് പറഞ്ഞു.
വരുമാനവര്‍ധന ലക്ഷ്യമിട്ട് ഖാദി ബോർഡിന്റെ വസ്തുക്കളുടെ ഉപയോഗ സാധ്യത പരിശോധിക്കുന്നതിനു സ്പെഷല്‍ ഓഫീസറെ നിശ്ചയിച്ചതായി പി. ജയരാജന് പറഞ്ഞു.
ഓഫീസര്‍ നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വസ്തുക്കള്‍ വരുമാനദായകമായി മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിക്കും.
പ്രാരംഭഘട്ടമായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി ധാരണയിലെത്തുകയും കണ്ണൂര്‍ പാപ്പിനിശേരി, കാസര്‍ഗോഡ് മാവുങ്കല്‍ എന്നിവിടങ്ങളില്‍ പെട്രോള്‍ ഔട്ട്ലെറ്റുകൾ ഉടന്‍ തുടങ്ങുകയും ചെയ്യും.
ഖാദി കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍, പട്ടികജാതി പട്ടികവര്‍ഗ ഖാദി സൊസൈറ്റികള്‍ എന്നിവയുടെ പുനരുദ്ധാരണത്തിനും പുനരുജ്ജീവനത്തിനുമായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും പി. ജയരാജന് പറഞ്ഞു.
ഭീമയില്‍ ഡയമണ്ട് ഫെസ്റ്റ്
കൊച്ചി: വജ്രാഭരണങ്ങള്‍ക്കായി പ്രത്യേകം ആഘോഷമൊരുക്കി ഡയമണ്ട് ഫെസ്റ്റിന് തുടക്കം കുറിച്ച് ഭീമ ജുവല്‍സ്. കേരളത്തിലുടനീളമുള്ള തങ്ങളുടെ ഷോറൂമുകളില്‍ ‘സീസണ് ഓഫ് സ്പാര്‍ക്കിള്‍’ എന്ന പേരിലാണ് ഡയമണ്ട് ഫെസ്റ്റിന് തുടക്കം കുറിച്ചിരിക്കുന്നതെന്ന് ഭീമ ജുവല്‍സിന്റെ മാനേജിംഗ് ഡയറക്ടര്‍ അഭിഷേക് ബിന്ദുമാധവ് പറഞ്ഞു.
ഡയമണ്ട് കാരറ്റ് വാല്യുവിന് 30 ശതമാനം വരെ കിഴിവ്, അണ്‍കട്ട് ഡയമണ്ട് ആഭരണങ്ങള്‍ക്ക് 30 ശതമാനം ഫ്ളാറ്റ് റിഡക്ഷന്‍, സോളിറ്റയേഴ്സിന് ഓരോ കാരറ്റിനും 10 ശതമാനം വരെ കിഴിവ് എന്നീ ഓഫറുകളിലൂടെ വജ്രാഭരണങ്ങള്‍ സ്വന്തമാക്കാനുള്ള മികച്ച അവസരമാണ് സീസണ് ഓഫ് സ്പാര്ക്കിളിലൂടെ ഭീമ ജുവല്‍സ് ഒരുക്കുന്നത്.
ഒരു ലക്ഷത്തിനും അതിന് മുകളിലും വിലവരുന്ന സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ കാരറ്റ് വാല്യുവിന് 2,500 രൂപ മൂല്യമുള്ള എക്സ്ക്ലൂസീവ് ഡയമണ്ട് കൂപ്പണും സ്വന്തമാക്കാം. ഉപഭോക്താവിന് അടുത്ത തവണ വജ്രാഭരണം വാങ്ങുമ്പോള്‍ ഈ കൂപ്പണ്‍ ഉപയോഗിക്കാം.
ഉപഭോക്താക്കള്‍ക്കായി നറുക്കെടുപ്പും ഭീമ ജുവല്‍സ് ഒരുക്കുന്നു. വിജയികളാകുന്നവര്‍ക്ക് ഡയമണ്ട് പെന്‍ഡന്റ്, സ്വര്‍ണനാണയങ്ങള്‍ ഇവിയിലേതെങ്കിലും സ്വന്തമാക്കാം. 27 വരെയാണ് ഫെസ്റ്റ്.
സ്ഥിരനിക്ഷേപങ്ങൾക്കു കേരള ബാങ്ക് പലിശ നിരക്കു കുറച്ചു
തിരുവനന്തപുരം: സ്ഥിരനിക്ഷേപങ്ങൾക്കു പലിശനിരക്കു കുറച്ച കേരള ബാങ്കിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം. സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന നടപടിയെന്നാണു പൊതുവെ വിമർശനം ഉയർന്നിരിക്കുന്നത്.
സഹകരണസംഘങ്ങൾ മറ്റു അനുബന്ധ ബാങ്കുകളിൽ സ്ഥിരനിക്ഷേപം നൽകാതെ കേരള ബാങ്കിലാണു നിക്ഷേപം നടത്തിയിരിക്കുന്നത്. ഇപ്പോൾ സ്ഥിരനിക്ഷേപത്തിനു പലിശ കുറച്ചതോടെ നേരത്തേ ലഭിച്ചിരുന്ന പലിശ സഹകരണ സംഘങ്ങൾക്കു ലഭിക്കില്ല. ഇതു സംഘങ്ങൾക്കു ബാധ്യതയും നഷ്ടവും വരുത്തുമെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പ്രാഥമിക സഹകരണ സംഘങ്ങളുടെ സ്ഥിരനിക്ഷേപങ്ങൾക്കു കേരള ബാങ്ക് നൽകിയിരുന്ന പലിശ നിരക്കു കുറച്ച നടപടി പിൻവലിക്കണമെന്നു കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ആവശ്യപ്പെട്ടു.
പ്രൈമറി സംഘങ്ങൾ ശേഖരിക്കുന്ന നിക്ഷേപങ്ങൾക്കു നൽകുന്ന പലിശനിരക്കിനേക്കാൾ ഒരു ശതമാനം കൂടുതൽ പലിശ കേരളബങ്കിലെ സംഘം നിക്ഷേപങ്ങൾക്കു നൽകണമെന്നും മന്ത്രിക്കും കേരള ബാങ്ക് ചെയർമാനും നൽകിയ നിവേദനത്തിൽ സംഘടന ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണു കേരളബാങ്ക് സംഘങ്ങളുടെ സ്ഥിര നിക്ഷേപ പലിശ നിരക്ക് 7.10% ആയി കുറവ് വരുത്തിയത്. എന്നാൽ പ്രാഥമിക സംഘങ്ങൾ ഒരു വർഷം മുതൽ രണ്ടു വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 8%മുതൽ 8.5% വരെ പലിശ നൽകുന്നുണ്ട്. ബാങ്കിന്റെ നടപടി കേരളത്തിലെ സഹകരണ മേഖലയുടെ തകർച്ചയ്ക്ക് വഴിയൊരുക്കുമെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടുള്ളവർ പറയുന്നത്.
ജൂണിലെ താരം ഹ്യുണ്ടായി ക്രെറ്റ
മുംബൈ: ജൂണിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാർ ക്രെറ്റയെന്ന് ഹ്യുണ്ടായി ഇന്ത്യ പ്രഖ്യാപിച്ചു. ജൂണിൽ 15,786 യൂണിറ്റുകളുടെ വിൽപ്പനയാണ് നടന്നത്.
മാർച്ച്, ഏപ്രിൽ മാസങ്ങളിലും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലായിരുന്നു ഈ ജനപ്രിയ മിഡ്-സൈസ് എസ്യുവി.
“ക്രെറ്റ വെറുമൊരു ഉത്പന്നമല്ല, 12 ലക്ഷത്തിലധികം ഇന്ത്യൻ കുടുംബങ്ങളുടെ വികാരമാണ്. കഴിഞ്ഞ ദശകത്തിൽ, ബ്രാൻഡ് ക്രെറ്റ എസ്യുവി മേഖലയെ സ്ഥിരമായി പുനർനിർവചിക്കുകയും ഇന്ത്യയിലെ ഹ്യുണ്ടായിയുടെ വളർച്ചയുടെ ശക്തമായ ഒരു സ്തംഭമായി തുടരുകയും ചെയ്തു.
രാജ്യത്ത് 10 വർഷം പൂർത്തിയാക്കുന്നവേളയിൽ ജൂണിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി മാറുന്നത്, ഇന്ത്യൻ ഉപഭോക്താക്കൾ ബ്രാൻഡിൽ അർപ്പിച്ച സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും തെളിവാണ്.
2015ൽ പുറത്തിറങ്ങിയശേഷം ഓരോ വർഷവും രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മിഡ്-സൈസ് എസ്യുവിയാണ് ഹ്യുണ്ടായി ക്രെറ്റ”. ഹ്യുണ്ടായി മോട്ടോർ ഇന്ത്യയുടെ ഡയറക്ടറും സിഇഒയുമായ തരുണ്‍ ഗർഗ് പറഞ്ഞു. 2015 ജൂലൈയിലാണ് ക്രെറ്റ ഇന്ത്യൻ വാഹന വിപണിയിൽ എത്തിയത്.
മിഡ് സൈസ് എസ്യുവി വിഭാഗത്തിൽ ക്രെറ്റ മത്സരിക്കുന്നത് മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, ടാറ്റ കർവ്, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, ഹോണ്ട എലിവേറ്റ്, സ്കോഡ കുഷാഖ്, ഫോക്സ് വാഗണ്‍ ടൈഗണ്‍, എംജി ആസ്റ്റർ എന്നിവയുമായാണ്.
ക്രെറ്റ പെട്രോൾ, ഡീസൽ വിഭാഗത്തിലും ഇലക്ട്രിക് വാഹനമായും ലഭിക്കുന്നതാണ്.
സ്വര്‍ണവിലയില്‍ വര്‍ധന
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് ഇന്നലെ വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 9065 രൂപയും പവന് 72520 രൂപയുമായി.
50 ശതമാനം വിലക്കുറവുമായി ലുലു; ഫ്ലാറ്റ് 50 സെയില്‍ വ്യാഴാഴ്ച മുതൽ
കോട്ടയം: 50 ശതമാനം വിലക്കുറവുമായി ലുലു ഫ്ലാറ്റ് 50 സെയിലിന് വ്യാഴാഴ്ച തുടക്കമാകും. ഞായറാഴ്ച വരെയാണ് ഫ്ലാറ്റ് ഫിഫ്റ്റി സെയിൽ നടക്കുക.
ഹൈപ്പർ മാർക്കറ്റ്, ഫാഷൻ സ്റ്റോർ, കണക്ട് തുടങ്ങിയ ലുലു സ്റ്റോറുകളിൽ നിന്ന് ഫ്ലാറ്റ് ഫിഫ്റ്റി സെയിലിലൂടെ വമ്പിച്ച വിലക്കുറവിൽ ഷോപ്പിംഗ് നടത്താൻ സാധിക്കും.
എൻഡ് ഓഫ് സീസൺ സെയിലിന്റെ ഭാഗമായി തുടരുന്ന ഓഫർ വിൽപ്പനയും ഇതോടൊപ്പം തുടരുകയാണ്. അന്താരാഷ്ട്ര ബ്രാൻഡുകൾ ഉൾപ്പെടുന്ന ലുലു മാളുകളിലെ വിവിധ ഷോപ്പുകൾ ലുലു ഓൺ സെയിലിലൂടെ ഓഫർ വിൽപ്പനയുടെ ഭാഗമാകും.
ഇലക്ട്രോണികിസ് ആൻഡ് ഹോം അപ്ലയൻസ് ഉത്പന്നങ്ങളുടെ വൻ ശേഖരമാണ് ഫ്ലാറ്റ് ഫിഫ്റ്റിയുടെ ഭാഗമായി ലുലു കണക്ടിൽ ഒരുക്കിയിരിക്കുന്നത്. ടിവി, വാഷിംഗ് മെഷിൻ, ഫ്രിഡ്ജ് തുടങ്ങി വീട്ടുപകരണങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും 50 ശതമാനം കിഴിവിൽ സ്വന്തമാക്കാം.
ഇതിന് പുറമേ ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്ന് റീട്ടെയിൽ ഉത്പന്നങ്ങൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവയും 50 ശതമാനം കിഴിവിൽ ഫ്ലാറ്റ് ഫിഫ്റ്റി സെയിലിലൂടെ വാങ്ങിക്കാൻ സാധിക്കും.
ലുലു ഫാഷനിലും മികച്ച ഓഫറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ജുവലറി, സ്പെക്സ്, കോസ്മെറ്റിക്സ് ആൻഡ് ബ്യൂട്ടി എന്നിവയെല്ലാം അതിശയിപ്പിക്കുന്ന വിലക്കുറവിൽ സ്വന്തമാക്കാം.
ഫുഡ് കോർട്ടിലെ എല്ലാ ഷോപ്പുകളും വിനോദകേന്ദ്രമായ ഫൺട്യൂറയും ഓഫർ ദിനങ്ങളിൽ രാത്രി വൈകി പ്രവർത്തിക്കും. രാവിലെ ഒമ്പതിന് തുറക്കുന്ന മാൾ പുലർച്ചെ രണ്ട് വരെ തുറന്ന് പ്രവർത്തിക്കും. പ്രത്യേക പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
സോഹോ കോർപറേഷൻ കൊട്ടാരക്കരയിൽ
തിരുവനന്തപുരം: ഇന്ത്യയിലെ സോഫ്റ്റ്വെയർ വ്യവസായ രംഗത്തെ അതികായരായ സോഹോ കോർപറേഷൻ കൊട്ടാരക്കരയിൽ നങ്കൂരമുറപ്പിക്കുകയാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
വൻകിട ബിസിനസുകൾക്കുസോഫ്റ്റ്വെയർ സേവനങ്ങൾ ലഭ്യമാക്കുന്ന സോഹോ കോർപറേഷൻ ഇന്ന് ലോകമെമ്പാടും അറിയപ്പെടുന്ന കമ്പനിയാണ്. തമിഴ്നാട്ടിലെ തെങ്കാശിക്കടുത്താണ് അവരുടെ വൈജ്ഞാനിക വിഭവശേഷിയുടെ ആസ്ഥാനം. അവർതന്നെ വളർത്തിയെടുക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന കോർപറേറ്റ് രീതിയാണ് സോഹോയുടേത്.
കേരളത്തിലെ വൻകിട നഗരങ്ങളെ പരിഗണിക്കാതെ കൊട്ടാരക്കരപോലെ ഇടത്തരം നഗരത്തിൽ അവർ കേന്ദ്രം തുറക്കാൻ തയ്യാറായതെന്ന് മന്ത്രി പറഞ്ഞു.
പുനരുപയോഗ ഊര്‍ജമേഖലയില്‍ 200 കോടിയുടെ പദ്ധതിയുമായി ഇന്‍കല്‍
കൊച്ചി: പുനരുപയോഗ ഊര്‍ജമേഖലയില്‍ 200 കോടി രൂപയുടെ പദ്ധതിയുമായി ഇന്‍കല്‍. ഇടപ്പള്ളി മാരിയറ്റ് ഹോട്ടലില്‍ നടന്ന വാർത്താസമ്മേളനത്തില്‍ കമ്പനി ചെയര്മാന് കൂടിയായ മന്ത്രി പി. രാജീവ് പ്രഖ്യാപനം നടത്തി.
പൊതുസ്വകാര്യ പങ്കാളിത്തത്തോടെയുള്ള സംരംഭമായ ഇന്‍കല്‍ 2024-25 സാമ്പത്തികവര്‍ഷത്തില്‍ 123.87 കോടി രൂപയുടെ റിക്കാർഡ് വിറ്റുവരവാണ് കൈവരിച്ചതെന്നു മന്ത്രി പറഞ്ഞു. 23.53 കോടി രൂപ അറ്റാദായം ഉണ്ടാക്കാനും കമ്പനിക്ക് സാധിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വിറ്റുവരവിലും അറ്റാദായത്തിലും ഗണ്യമായ വര്‍ധന ഉണ്ടായി. തുടര്‍ച്ചയായ നാലാംവര്‍ഷവും കമ്പനി ലാഭത്തിലായതിനാല്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തെ പോലെ മൂന്നാംവര്‍ഷവും ഡിവിഡന്റ് നല്കുന്നതു തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇന്‍കലിന്റെ ഉടമസ്ഥതയിലുള്ള മലപ്പുറം ഗ്രീന്‍സ് വ്യവസായ പാര്‍ക്കില്‍ 75 ഏക്കറില്‍ 23.2 മെഗാ വാട്ട് സോളാര്‍ വൈദ്യുതി പദ്ധതിക്കാണ് ആദ്യഘട്ടത്തില്‍ തുടക്കമാകുന്നത്. മറ്റു പ്രമുഖ വ്യവസായ ഗ്രൂപ്പുകളുമായുള്ള ഗ്രൂപ്പ് കാപ്പിറ്റല്‍ മോഡല്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് കാസര്‍ഗോഡ്, പാലക്കാട് ജില്ലകളിലും ഭൂമി വാങ്ങി പദ്ധതി വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇന്‍കല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. കെ. ഇളങ്കോവന്, സ്വതന്ത്ര ഡയറക്ടര്‍മാരായ ജേക്കബ് കോവൂര്‍ നൈനാന്, അഡ്വ. ഗീതാ കുമാരി, ബിസിനസ് ഡെവലപ്മെന്റ് സീനിയര്‍ ഡിജിഎം ബഷീര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വാണിജ്യ പാചകവാതക സിലിണ്ടറിന് 58.50 രൂപ കുറച്ചു
കൊച്ചി: രാജ്യത്ത് വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോയുടെ വാണിജ്യ എല്‍പിജി സിലിണ്ടറിനു 58.50 രൂപയാണു കുറച്ചത്.
1,671 രൂപയാണ് പുതിയ വില. വാണിജ്യ സിലിണ്ടറിനു കഴിഞ്ഞ നാലു മാസത്തിനിടെ 140 രൂപയാണു കുറഞ്ഞത്. 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറിന് കൊച്ചിയില്‍ 57.5 രൂപയാണു കുറഞ്ഞത്.
1,672 രൂപയാണ് കൊച്ചിയിലെ പുതിയ വില. നേരത്തേ 1729.5 രൂപയായിരുന്നു വില. അതേസമയം, ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,020 രൂപയും പവന് 72,160 രൂപയുമാണ് വര്‍ധിച്ചത്.
കൊച്ചി: ആമസോൺ ഇന്ത്യ പ്രൈം ഡേ 2025 പ്രഖ്യാപിച്ചു. 12ന് പുലർച്ചെ 12 മുതൽ 14ന് രാത്രി 12 വരെ പ്രൈം മെംബർമാർക്കു മാത്രമായി 72 മണിക്കൂർ മികച്ച ഡീലുകൾ, സേവിംഗ്സ്, പുതിയ ലോഞ്ചുകൾ, എക്സ്ക്ലൂസീവ് എന്റർടെയിൻമെന്റ് എന്നീ ഓഫറുകളുണ്ട്.
ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകളിലെയും എസ്ബിഐ ക്രെഡിറ്റ് കാർഡുകളിലെയും ഇഎംഐ ട്രാൻസാക്ഷനുകൾ എന്നിവ ഉപയോഗിച്ച് പേമെന്റ് ചെയ്യുമ്പോൾ 10 ശതമാനം ഇളവുണ്ടാകും.
ലുലുവില്‍ ഫ്ലാറ്റ് 50 സെയില്‍ മൂന്നിനു തുടങ്ങും
കൊച്ചി: അമ്പത് ശതമാനം കിഴിവുമായി ലുലു ഫ്ലാറ്റ് 50 സെയിലിന് മൂന്നിനു തുടക്കമാകും. നാല് ദിവസങ്ങളിലായിട്ടാണ് ഫ്ലാറ്റ് ഫിഫ്റ്റി സെയിലും ലുലുമാളിലെ വിവിധ ഷോപ്പുകള്‍ അണിനിരക്കുന്ന ലുലു ഓണ്‍ സെയിലും നടക്കുക.
ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട് എന്നിവിടങ്ങളില്‍നിന്ന് ഫ്ലാറ്റ് ഫിഫ്റ്റി സെയിലിലൂടെ 50 ശതമാനം വിലക്കിഴിവില്‍ ഷോപ്പിംഗ് നടത്താന്‍ സാധിക്കും.
ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടത്തിവരുന്ന എന്‍ഡ് ഓഫ് സീസണ് സെയിലിന്റെ ഭാഗമായി തുടരുന്ന കിഴിവ് വില്പനയും ഇതോടൊപ്പം തുടരും. ലുലു ഓണ്‍ സെയിലിന്റെ ലോഗോ പ്രകാശനം സിനിമാ താരങ്ങളായ ശ്രുതി രാമചന്ദ്രനും മാധവ് സുരേഷ് ഗോപിയും ചേര്‍ന്ന് നിര്‍വഹിച്ചു.
കൊച്ചി ലുലുമാള്‍ ജനറല്‍ മാനേജര്‍ വിഷ്ണു ആര്. നാഥ്, മാള്‍ മാനേജര്‍ റിചേഷ് ചാലുമ്പറമ്പില്‍, ലുലു ഫാഷന്‍ സ്റ്റോര്‍ മാനേജര്‍ വിജയ് ജയിംസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
കഴിഞ്ഞ ദിവസം ആരംഭിച്ച എന്‍ഡ് ഓഫ് സീസണ് സെയില്‍ 20 വരെ തുടരും. അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന ലുലു മാളുകളിലെ വിവിധ ഷോപ്പുകള്‍ ഓഫര്‍ വില്പനയുടെ ഭാഗമാകും. കൂടാതെ 50 ശതമാനം വിലക്കുറവില്‍ ലുലു കണക്ട് , ലുലു ഫാഷന്‍, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവയില്‍നിന്നും സാധനങ്ങള്‍ വാങ്ങുവാന്‍ ലുലു ഫ്ലാറ്റ് ഫിഫ്റ്റി സെയിലിലൂടെയും സാധിക്കും.
ഫ്ലാറ്റ് ഫിഫ്റ്റി തുടരുന്ന മൂന്നു മുതല്‍ ആറു വരെയുള്ള ദിവസങ്ങളില്‍ ലുലു ഫുഡ് കോര്‍ട്ടിലെ എല്ലാ ഷോപ്പുകളും, വിനോദകേന്ദ്രമായ ഫണ്‍ട്യൂറയും രാത്രി വൈകിയും പ്രവര്‍ത്തിക്കും. അഞ്ചിന് ആരംഭിക്കുന്ന ഇടതടവില്ലാത്ത 42 മണിക്കൂര്‍ സെയില്‍ ഏഴിന് പുലര്‍ച്ചെ വരെ നീണ്ടുനില്‍ക്കും.
ഇതേ ദിവസങ്ങളില്‍ ലുലു ഓണ്‍ സെയിലിലൂടെ ലുലുമാളിലെ വിവിധ ഷോപ്പുകളില്‍ നിന്ന് 50 ശതമാനം വരെ വിലക്കിഴിവില്‍ ഷോപ്പിംഗ് നടത്താനുള്ള അവസരവും ഒരുങ്ങും. Lulu Online India Shopping ആപ്പ് വഴിയും www.luluhypermarket.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചോ ഷോപ്പിംഗ് നടത്താം. ലുലു ഹാപ്പിനസ് ലോയലിറ്റി അംഗങ്ങള്‍ക്ക് നാളെ മുതല്‍ ഓഫര്‍ ഉപയോഗപ്പെടുത്താം.
യുഎസ് റെമിറ്റൻസ് ടാക്സ് കുറച്ചു
ന്യൂയോർക്ക്: യുഎസ് പൗരത്വമില്ലാത്തവർ യുഎസിന് പുറത്തേക്ക് അയയ്ക്കുന്ന പണത്തിന് ഈടാക്കാൻ ശിപാർശ ചെയ്തിരുന്ന നികുതി (റെമിറ്റൻസ് ടാക്സ്) വീണ്ടും കുത്തനെ വെട്ടിക്കുറച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വണ്‍ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്ട്. 5 ശതമാനം നികുതി ഏർപ്പെടുത്തണമെന്നായിരുന്നു ബില്ലിലെ ആദ്യ ശിപാർശ. പിന്നീടത് 3.5 ശതമാനമാക്കി. ഇത് ഭേദഗതി ചെയ്ത് ഒരു ശതമാനമാക്കിയിരിക്കുകയാണ്.
പുതിയ ഭേദഗതിയിൽ കറൻസി, മണി ഓർഡർ, ചെക്ക് മുതലായ രീതികളിൽ പണമയച്ചാൽ മാത്രമേ നികുതിയുള്ളൂ. ബാങ്ക് അക്കൗണ്ടുകൾ തമ്മിലോ, യുഎസിൽനിന്നു നേടിയ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് വഴിയോ അയയ്ച്ചാൽ നികുതിയില്ല. ഈ വർഷം ഡിസംബർ 31ന് ശേഷമുള്ള പണമയയ്ക്കലുകൾക്കാണ് നികുതി ബാധകമാകുകയെന്ന് യുഎസ് സെനറ്റിന്റെ പുതിയ തീരുമാനം വ്യക്തമാക്കുന്നു.
യുഎസ് സെനറ്റിന്റെ പുതിയ നടപടി യുഎസിലുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശ്വാസമായി.
സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിൽ
മുംബൈ: തുടർച്ചയായ നാലു ദിവസത്തെ നേട്ടത്തിനുശേഷം ഇന്ത്യൻ ഓഹരിസൂചികകൾ താഴ്ചയിൽ. നിഫ്റ്റിയും സെൻസെക്സും തകർച്ചയെ നേരിട്ടപ്പോൾ മിഡ്കാപ്, സ്മോൾകാപ് സൂചികകൾ നേട്ടത്തിലെത്തി. സമ്മിശ്രമായ ആഗോള സൂചനകളാണ് ഇന്ത്യൻ വിപണിയെ ബാധിച്ചത്.
സെൻസെക്സ് 452 പോയിന്റ് (0.54%) താഴ്ന്ന് 83,606.46ലും നിഫ്റ്റി 121 പോയിന്റ് (0.47%) നഷ്ടത്തിൽ 25,517.05ലും ക്ലോസ് ചെയ്തു. ബിഎസ്ഇ മിഡ്കാപ്, സ്മോൾകാപ് സൂചികകൾ ഉയർന്ന് യഥാക്രമം 0.67 ശതമാനത്തിലും 0.81 ശതമാനത്തിലും ക്ലോസ് ചെയ്തു. നിഫ്റ്റി മിഡ്കാപ് (0.60%), നിഫ്റ്റി സ്മോൾകാപ് (0.52%) ഉയർന്ന് വ്യാപാരം പൂർത്തിയാക്കി.
മിഡ്കാപ്, സ്മോൾകാപ് സൂചികകളിലുണ്ടായ നേട്ടത്തോടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ വിപണി മൂലധനത്തിൽ നഷ്ടമുണ്ടായില്ല. 460 ലക്ഷം കോടി രൂപയിൽനിന്ന് ഒരു ലക്ഷം കോടി രൂപ ഉയർന്ന് 461 ലക്ഷം കോടിയിലെത്തി.
ജൂണിൽ നിഫ്റ്റി 50 തുടർച്ചയായ നാലാം മാസവും നേട്ടത്തിലെത്തി. ജൂണിൽ മൂന്നു ശതമാനമാണ് ഉയർന്നത്. വാർഷിക കണക്കിൽ സൂചിക 7.5 ശതമാനത്തിന്റെ നേട്ടമാണുണ്ടാക്കിയത്.
‘ക്യാപ്റ്റൻ കൂൾ’ ട്രേഡ് മാർക്ക്
ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന ക്യാപ്റ്റൻ കൂൾ എന്ന പേര് ട്രേഡ്മാർക്ക് ആക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണി. ഇതിനായി ധോണി അപേക്ഷ നൽകി. നായകനായി കളത്തിൽ പുലർത്തിയ ശാന്തമായ സ്വഭാവത്തിനാണ് ആരാധകർ ധോണിയെ ക്യാപ്റ്റൻ കൂൾ എന്നു വിളിക്കാൻ തുടങ്ങിയത്.
ജൂണ്‍ 5ന് ട്രേഡ് മാർക്ക് രജിസ്ട്രി പോർട്ടൽ വഴി മുൻ നായകൻ ഓണ്‍ലൈനായി അപേക്ഷ ഒൗദ്യോഗികമായി സമർപ്പിച്ചു. ക്രിക്കറ്റ് ലോകത്ത് തന്റെ പേരിന്റെ പര്യായമായി വ്യാപകമായി അംഗീകരിക്കപ്പെട്ട വിളിപ്പേരിൽ ധോണിക്ക് പ്രത്യേക അവകാശങ്ങൾ നേടാനുള്ള ഉദ്ദേശ്യമാണ് ഇതിലൂടെയുള്ളത്.
കായിക പരിശീലനം, പരിശീലന സേവനങ്ങൾ, പരിശീലന കേന്ദ്രങ്ങൾ എന്നിവയ്ക്കായി ’ക്യാപ്റ്റൻ കൂൾ’ ഉപയോഗിക്കാനുള്ള എക്സ്ക്ലൂസീവ് അവകാശങ്ങൾ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ആവശ്യപ്പെടുന്നു.
ട്രേഡ് മാർക്ക് രജിസ്ട്രി പോർട്ടൽ പ്രകാരം, അപേക്ഷ സ്വീകരിച്ച് പരസ്യം ചെയ്തിട്ടുണ്ട്. ജൂണ്‍ 16ന് ഒൗദ്യോഗിക ട്രേഡ് മാർക്ക് ജേണലിൽ ഈ ട്രേഡ്മാർക്ക് പ്രസിദ്ധീകരിച്ചു.
ട്രേഡ്മാർക്കിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനു തടസങ്ങളൊന്നുമില്ലായിരുന്നുവെന്ന് ധോണിയുടെ അഭിഭാഷക മാൻസി അഗർവാൾ പറഞ്ഞു. ധോണിയുടെ ടീം ആദ്യമായി ട്രേഡ്മാർക്കിനായി ഫയൽ ചെയ്തപ്പോൾ, ട്രേഡ് മാർക്ക് നിയമത്തിലെ സെക്ഷൻ 11(1) പ്രകാരം രജിസ്ട്രി ഒരു എതിർപ്പ് ഉന്നയിച്ചു. റിക്കാർഡിൽ ഇതിനകം തന്നെ സമാനമായ ഒരു മാർക്ക് ഉള്ളതിനാൽ ഈ വാചകം ആളുകളെ ആശയക്കുഴപ്പത്തിലാക്കുമോ എന്നായിരുന്നു ആശങ്ക.
മറുപടിയായി, ‘ക്യാപ്റ്റൻ കൂൾ’ എന്ന പേര് ധോണിയുമായി വ്യക്തമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ധോണിയുടെ നിയമ പ്രതിനിധികൾ വാദിച്ചു. വർഷങ്ങളായി ആരാധകരും മാധ്യമങ്ങളും ഒരുപോലെ ഈ പേര് ജനപ്രിയമായി ഉപയോഗിക്കുന്നുണ്ടെന്നും ഇത് അദ്ദേഹത്തിന്റെ പൊതു വ്യക്തിത്വത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നുവെന്നും അവർ ഉൗന്നിപ്പറഞ്ഞു.
ആ വിളിപ്പേര് വെറുമൊരു ആകർഷകമായ ടാഗിനേക്കാൾ വളരെ കൂടുതലാണെന്ന് രജിസ്ട്രി സമ്മതിച്ചു; അത് ധോണിയുടെ വാണിജ്യ പ്രതിച്ഛായയുടെ വലിയൊരു ഭാഗമാണ്. ‘ക്യാപ്റ്റൻ കൂൾ’ എന്ന അദ്ദേഹത്തിന്റെ പ്രശസ്തി വർഷങ്ങളോളം പഴക്കമുള്ളതാണ്, കൂടാതെ ലോകമെന്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾക്ക് സുപരിചിതമാണ്.
വാണിജ്യ മേഖലയിൽ തങ്ങളുടെ പ്രതിച്ഛായ സംരക്ഷിക്കുന്നതിനായി സെലിബ്രിറ്റികൾക്കും അറിയപ്പെടുന്ന വ്യക്തികൾക്കും വ്യക്തിഗത ബ്രാൻഡിംഗും വിശേഷകമായ ഐഡന്റിറ്റികളും എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ഈ കേസ് എടുത്തുകാണിക്കുന്നു.
ഫോക്സ്വാഗൺ പെർഫോമൻസ് സെന്റർ തുറന്നു
കൊച്ചി: ഫോക്സ്വാഗൺ ഇന്ത്യ രാജ്യത്തെ ആദ്യത്തെ പെർഫോമൻസ് സെന്റർ ചെന്നൈയിലെ മൗണ്ട് റോഡിൽ തുറന്നു.
ഗോൾഫ് ജിടിഐയും ടിഗുവാൻ ആർ ലൈനും വാങ്ങാൻ താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട റീട്ടെയിൽ അനുഭവം നൽകുന്നതിനാണു സെന്റർ ആരംഭിച്ചത്.
പെർഫോമൻസ് സെന്റർ ഇന്ത്യയിലുടനീളം ആരംഭിക്കുന്ന പുതിയ ടച്ച്പോയിന്റുകളിൽ ആദ്യത്തേതാണെന്ന് അധികൃതർ അറിയിച്ചു.
25 സ്കൂളുകളിൽ വണ്ടര്‍ലാ സ്റ്റം ലാബ്
കൊച്ചി: 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന വണ്ടര്‍ലാ ഹോളിഡേസ് ലിമിറ്റഡ് സംസ്ഥാനത്തെ 25 സ്കൂളുകള്‍ക്ക് സ്റ്റം (സയന്‍സ്, ടെക്നോളജി, എൻജിനിയറിംഗ്, മാത്തമാറ്റിക്സ്) ലാബുകള്‍ നല്‍കും.
അടുത്ത തലമുറയിലെ ശാസ്ത്രജ്ഞരെ രൂപപ്പെടുത്താനുള്ള ശ്രമമാണ് വണ്ടര്‍ലാബ്സ് എന്ന പദ്ധതിയിലൂടെ കന്പനി ലക്ഷ്യമാക്കുന്നതെന്നു വണ്ടർലാ എക്സിക്യൂട്ടീവ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അരുണ്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.
സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകള്‍, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്വകാര്യസ്കൂളുകള്‍ എന്നിവയെയാണ് പദ്ധതിയില്‍ ഉൾപ്പെടുത്തുക. നാട്ടിന്‍പുറങ്ങളിലെ വിദ്യാലയങ്ങള്‍ക്കാണ് മുന്‍ഗണന. തെരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകളില്‍ യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളിലായി 200 വിദ്യാർഥികളെങ്കിലും ഉണ്ടാകണം. പദ്ധതിയുടെ ഭാഗമാകാൻ സ്കൂളുകള്‍ https:// apps.wonderla.co.in/wonderlabs. എന്ന പോര്‍ട്ടലില്‍ അപേക്ഷിക്കണം.
അപൂർവ ഭൗമ മൂലകങ്ങൾ: ചൈനയുടെ നിയന്ത്രണങ്ങളെ മറികടക്കാൻ ഇന്ത്യയും ജപ്പാനും ഒന്നിക്കുന്നു
മുംബൈ: അപൂർവ ഭൗമമൂലകങ്ങളുടെ കയറ്റുമതിയിൽ ചൈന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെത്തുടർന്ന് വിതരണ ശൃംഖലയിലെ തടസങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗം കണ്ടെത്താൻ ഇന്ത്യൻ, ജാപ്പനീസ് കന്പനികൾ ഒരുമിച്ച് ശ്രമിക്കുന്നുണ്ടെന്ന് റിപ്പോർട്ട്.
ഇന്ത്യൻ കന്പനികളുമായുള്ള സഹകരണത്തിലൂടെ ഒരു വഴി കണ്ടെത്തുന്നതിനായി ജപ്പാനിലെ ഇലക്ട്രിക് വാഹന, ബാറ്ററി വ്യവസായത്തിൽ നിന്നുള്ള ഒരു ഡസനിലധികം കന്പനികൾ ഡൽഹിയിലുണ്ടെന്ന് മിന്റ് റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന ചില കന്പനികളാണ് മിത്സുബിഷി കെമിക്കൽസ്, സുമിറ്റോമോ മെറ്റൽസ് ആൻഡ് മൈനിംഗ്, പാനസോണിക് തുടങ്ങിവ. ഈ കന്പനികളെല്ലാം ജാപ്പനീസ് വ്യാവസായിക സംഘ ടനയായ ബാറ്റർ അസോസിയേഷൻ ഓഫ് സപ്ലൈ ചെയിൻ (ബിഎഎസ്സി) അംഗങ്ങളാണ്. റിലയൻസും അമാര രാജും ഇന്ത്യയെ പ്രതിനിധീകരിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.
ലിഥിയം-അയണ്‍ ബാറ്ററികൾക്കും ലിഥിയം, ഗ്രാഫൈറ്റ് തുടങ്ങിയ നിർണായക ധാതുക്കൾക്കും വേണ്ടിയുള്ള പങ്കാളിത്തങ്ങൾ, കൂടാതെ ഈ മേഖലകളിലെ ചൈനയുടെ ആധിപത്യത്തെ മറികടക്കുന്നതിനായി വൈവിധ്യമാർന്ന വിതരണ ശൃംഖലയ്ക്കുള്ള സഹകരണങ്ങൾ എന്നിവ കന്പനികൾ പര്യവേക്ഷണം ചെയ്യാൻ സാധ്യതയുണ്ട്.
സ്മാർട്ട്ഫോണ്‍ മുതൽ ഇലക്ട്രിക് വാഹനങ്ങളുടെ വരെ നിർമാണത്തിന് ആവശ്യമായ അപൂർവ ഭൗമ മൂലക കാന്തങ്ങളുടെ കയറ്റുമതിയിൽ ചൈന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതേത്തുർന്ന് ഇന്ത്യയിലേക്കുള്ള ഓട്ടോ പാർട്സുകളുടെ കയറ്റുമതിയിൽ കാലതാമസമുണ്ടായിരിക്കുകയാണ്. ഇത് ഉത്പാദനത്തിൽ തടസമുണ്ടാക്കുമോയെന്ന ആശങ്കയിലാണ് കാർ നിർമാതാക്കൾ.
വർധിച്ചുവരുന്ന ആഗോള വ്യാപാര സംഘർഷങ്ങൾക്കിടയിൽ നിർണായക ധാതുക്കളുടെ വിതരണം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ സർക്കാർ ശക്തമാക്കുകയാണെന്ന് കഴിഞ്ഞ ആഴ്ച ആദ്യം ധനകാര്യ മന്ത്രാലയം പറഞ്ഞിരുന്നു.
വ്യാവസായിക ഉത്പാദനം താഴ്ന്നു
ന്യൂഡൽഹി: ഇന്ത്യയുടെ വ്യാവസായിക ഉത്പാദനം മേയിൽ താഴ്ന്ന നിലയിൽ. എട്ടുമാസത്തെ താഴ്ന്ന നിരക്കായ 1.2 ശതമാനത്തിലേക്കാണ് ഉത്പാദനം കുറഞ്ഞത്. മുൻമാസം ഇത് 2.6 ശതമാനത്തിലായിരുന്നുവെന്ന് ഇന്നലെ പുറത്തിറങ്ങിയ കണക്കുകൾ വ്യക്തമാക്കുന്നു.
കോർ മേഖലയിലെ പ്രകടനത്തിലുണ്ടായ കുറവ് ഇടിവിനു കാരണമായി. കോർ സെക്ടർ വളർച്ച ഏപ്രിലിലെ ഒരു ശതമാനത്തിൽ നിന്ന് മേയ് മാസത്തിൽ ഒന്‍പത് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 0.7 ശതമാനമായി കുറഞ്ഞു.
വൈദ്യുതി മേഖല അഞ്ച് വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവിന് സാക്ഷ്യം വഹിച്ചു. വളർച്ച 5.8 ശതമാനമായി ചുരുങ്ങി. അധിക മഴയാണ് വൈദ്യുത മേഖലയ്ക്കു തിരിച്ചടിയായത്.
ജെജെ ഗാർഡൻ ഡ്രാഗണ്‍ ഫ്രൂട്ട് ജാം വിപണിയിലേക്ക്
റാന്നി: അത്തിക്കയം കേന്ദ്രീകരിച്ചുള്ള ജെജെ ഗാർഡൻ ഡ്രാഗണ്‍ ഫ്രൂട്ട് പ്ലാന്റേഷന്റെ ബൈ പ്രോഡക്ടായി ജെജെ ഗാർഡൻ ഡ്രാഗണ്‍ ഫ്രൂട്ട് ജാം വിപണിയിലിറങ്ങുന്നു.
ജാം, സ്ക്വാഷ്, ഡ്രൈ ഫ്രൂട്ട്സ് എന്നിവ അടക്കം വിവിധ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാൻ ലക്ഷ്യമിടുന്നതിന്റെ ആദ്യപടിയായാണ് ജെജെ ഗാർഡൻ ഡ്രാഗണ്‍ ഫ്രൂട്ട് ജാം വിപണിയിലിറക്കാനുള്ള ആദ്യ ഘട്ടം പൂർത്തിയാക്കിയത്. പ്രകൃതിദത്ത ചേരുവകളിൽ ഗുണ സമൃദ്ധവും ഏറെ രുചികരവുമായ ഡ്രാഗണ്‍ ഫ്രൂട്ട് ഉത്പന്നങ്ങൾ മാർക്കറ്റ് ചെയ്ത് ഉപയോക്താക്കളുടെ കൈകളിലെത്തിക്കുന്നതിലൂടെ ഫാം ടു ഹോം എന്ന സന്ദേശമാണ് ലക്ഷ്യമിടുന്നത്.
ഏറെ മധുരമുള്ള ഡ്രാഗണ്‍ പഴം വൈറ്റമിന്റെയും നാരുകളുടെയും കലവറയാണ്. ഇത് ദഹന പ്രക്രിയയെ സഹായിക്കും. സ്വാഭാവിക കളറിൽതന്നെ ഉത്പാദിപ്പിക്കപ്പെടുന്നതിനാൽ കൃത്രിമ കളറോ മറ്റോ ചേർക്കപ്പെടുന്നില്ല. രോഗപ്രതിരോധത്തിനും ആരോഗ്യസംരക്ഷണത്തിനും അത്യുത്തമം.
വെള്ളായണി കാർഷിക കോളജിന്റെ സഹകരണത്തോടെയാണ് പ്രോജക്ടിന്റെ തുടക്കമെങ്കിലും പ്ലാന്റേഷനോടു ചേർന്നു തന്നെ ഭാവിയിൽ വിവിധ തരം പ്രോഡക്ടുകൾ ഉത്പാദിപ്പിച്ച് മാർക്കറ്റ് ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് ജെജെ ഗാർഡൻ ഡയറക്ടർ കെ.എസ്. ജോസഫ് പറഞ്ഞു.
ജെജെ ഗാർഡൻ പ്ലാന്റേഷന്റെ വിപുലീകരണത്തോടൊപ്പം വിവിധയിടങ്ങളിൽ ആവശ്യക്കാർക്ക് ഏക്കർകണക്കിന് തോട്ടങ്ങൾ പ്ലാന്റ് ചെയ്തു നൽകി വരുന്നുണ്ട്. മതിയായ ബിസിനസ് സർവീസും ഇവർ ലഭ്യമാക്കുന്നു.
ആമസോൺ പ്രൊപ്പല്: വിജയികളെ പ്രഖ്യാപിച്ചു
കൊച്ചി: ആമസോണിന്റെ പ്രൊപ്പല് ഗ്ലോബല്‍ ബിസിനസ് ആക്സിലറേറ്റര്‍ സീസണ് നാലിലെ വിജയികളെ പ്രഖ്യാപിച്ചു.
ദീപക് അഗര്‍വാള്‍ സ്ഥാപിച്ച ഓറിക്, വിദുഷി വിജയ്വര്ഗിയ സ്ഥാപിച്ച ഐഎസ്എകെ ഫ്രാഗ്രന്‍സസ്, അന്‍ഷിത മെഹ്റോത്ര സ്ഥാപിച്ച ഫിക്സ് മൈ കേള്‍സ് എന്നീ ബ്രാന്‍ഡുകളാണു വിജയികളായത്.
ഇ-കൊമേഴ്സ് കയറ്റുമതി ഉപയോഗിച്ച് ലോകമെമ്പാടുമുള്ള ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുന്നതിന് ഡയറക്ട് ടു കണ്‍സ്യൂമര്‍ (ഡി2സി) മേഖലയില്‍ വളര്‍ന്നുവരുന്ന ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് പിന്തുണ നല്‍കുന്നതിനാണ് ഈ പ്രോഗ്രാം രൂപകല്പന ചെയ്തിരിക്കുന്നത്.
വിജയികള്‍ക്ക് ആമസോണില്‍ നിന്ന് 100,000 ഡോളര്‍ ഇക്വിറ്റി ഫ്രീ ഗ്രാന്റ് ലഭിച്ചു. ആമസോണ്‍ ഇന്ത്യ പ്രൊപ്പല് സീസണ് 5 ലേക്കുള്ള അപേക്ഷകള്‍ ജൂലൈ 15 വരെ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഫോള്‍ഡബിള്‍ ഗാലക്സി പ്രീ ബുക്കിംഗ് തുടങ്ങി
കൊച്ചി: സാംസംഗ് ഗാലക്സിയുടെ അടുത്ത തലമുറ ഫോള്‍ഡബിള്‍ സ്മാര്‍ട്ട് ഫോണുകളുടെ പ്രീ ബുക്കിംഗ് തുടങ്ങി.
2000 രൂപ ടോക്കണ്‍ തുകയായി നല്കി സാംസംഗ്.കോം, സാംസംഗ് എക്സ്ക്ലൂസീവ് സ്റ്റോറുകള്‍, ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, റീട്ടെയില്‍ ഔട്ട്ലെറ്റുകള് എന്നിവയിലൂടെ ബുക്കിംഗ് നടത്താം.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 8,915 രൂപയും പവന് 71,320 രൂപയുമായി.
ടാല്‍റോപ് വില്ലേജ് പാര്‍ക്ക് ബാലരാമപുരത്ത് പ്രവര്‍ത്തനമാരംഭിച്ചു
കോവളം: ടാല്‍റോപ്പിന്റെ പത്താമത് വില്ലേജ് പാര്‍ക്ക് ബാലരാമപുരത്ത് പ്രവര്‍ത്തനമാരംഭിച്ചു. ഇതോടെ തിരുവനന്തപുരം ജില്ലയില്‍ ടാല്‍റോപ് ഇതിനകം പ്രവര്‍ത്തനമാരംഭിച്ചത് 10 വില്ലേജ് പാര്‍ക്കുകള്‍.
ബാലരാമപുരം പഞ്ചായത്തിനെ ടെക്നോളജിയുടെയും സംരംഭകത്വത്തിന്റെയും പ്രദേശമാക്കി മാറ്റുന്ന ടാല്‍റോപിന്റെ വില്ലേജ് പാര്‍ക്കിന്റെ ഉദ്ഘാടനം എം. വിന്‍സെന്റ് എംഎല്‍എ നിര്‍വഹിച്ചു.
ബാലരാമപുരത്ത് പ്രവര്‍ത്തനമാരംഭിച്ച വില്ലേജ് പാര്‍ക്കില്‍ അന്തര്‍ദേശീയ നിലവാരത്തിലുള്ള ഇന്‍ഫ്രാസ്ട്രക്ചറാണ് ഒരുക്കിയിരിക്കുന്നത്.
ബാലരാമപുരം പഞ്ചായത്തിനെ സിലിക്കണ്‍ വാലി മോഡല്‍ കേരളത്തിന്റെ ഭാഗമാക്കുന്ന ‘സിലിക്കണ്‍ വാലി മോഡല്‍ ബാലരാമപുരം’, ടെക്നോളജിയില്‍ മിടുക്കരായ ഒരു കുട്ടിയെ കണ്ടെത്തി ക്രിയേറ്റര്‍മാരാക്കുന്ന സൗജന്യ വിദ്യാഭ്യാസ പദ്ധതിയായ ‘വണ്‍ ക്രിയേറ്റര്‍ ഫ്രം വണ്‍ വാര്‍ഡ്’ എന്നീ പ്രോജക്ടുകളുടെ ലോഞ്ചും നടന്നു.
ബാലരാമപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്. ഷാമില ബീവി, വാര്‍ഡ് മെമ്പര്‍മാരായ ജെ.കെ. ദേവി, എല്‍.വി. പ്രസാദ്, വില്ലേജ് പാര്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രതിനിധി ഫൈറൂസ് മുഹമ്മദ്, ടാല്‍റോപ് കമ്യൂണിറ്റി ഡയറക്ടര്‍ സി.വി. ഫസ്ന, സെയില്‍സ് ഡയറക്ടര്‍ പി.ജെ. പ്രവീണ്‍, പ്രോജക്ട് മാനേജര്‍ ആര്. ഗായത്രീദേവി, ബിസിനസ് ഡവലപ്മെന്റ് മാനേജര്‍ ജെ.എസ്. സൂര്യ തുടങ്ങിയവരും സംസാരിച്ചു.
എരിതീയിൽ എണ്ണ ഒഴിക്കാൻ കേരഫെഡ്
ഓണ വില്പന ലക്ഷ്യമാക്കി എരിതീയിൽ എണ്ണയൊഴിക്കാൻ കേരഫെഡ് ഒരുങ്ങുന്നു. ഓഫ് സീസണിലെ പച്ചത്തേങ്ങ സംഭരണം പ്രഹസനമാവും. പാം ഓയിൽ ലോബി ഇറക്കുമതി ഇരട്ടിപ്പിക്കാനുള്ള നീക്കത്തിൽ. കനത്ത മഴയിൽ കുരുമുളക് വള്ളികളിൽനിന്നും തിരികൾ അടർന്നു. ഉത്സവകാല ഡിമാൻഡ് മുന്നിൽകണ്ട് ഉത്തരേന്ത്യക്കാർ മുളക് വാങ്ങുന്നു.
റബർ വില ഇരുന്നൂറ് കടന്നിട്ടും ഷീറ്റ് ലഭ്യത നാമമാത്രം, കർഷകർ റിക്കാർഡ് പ്രകടനത്തെ ഉറ്റുനോക്കുന്നു. രാജ്യാന്തര കൊക്കോ വില വർധിച്ചു. ആഭരണ വിപണികളിൽ സ്വർണ വില ആകർഷകമായി.
വേണ്ട സമയത്ത് ഉണർന്നു പ്രവർത്തിക്കുന്നതിൽ വീഴ്ച വരുത്തിയ കേര ഫെഡ് അനവസരത്തിൽ നാളികേര സംഭരണത്തിന് ഒരുങ്ങുന്നു. വിപണി വിലയ്ക്ക് തേങ്ങ സംഭരിക്കുമെന്നു പറയുന്നതിൽനിന്ന് തന്നെ വ്യക്തം, തമിഴ്നാട് ലോബിക്ക് വെളിച്ചെണ്ണ വില വീണ്ടും ഉയർത്തി കൊള്ളലാഭത്തിന് അവസരം ഒരുക്കാനുള്ള അണിയറ നീക്കമെന്ന്.
പ്രതികൂല കാലാവസ്ഥയിൽ ഉത്പാദനം കുറയുമെന്ന് ജനുവരിയിൽതന്നെ വ്യക്തമായപ്പോൾ ഓഫ് സീസണിലെ എണ്ണ ഉത്പാദനത്തിന് ആവശ്യമായ കൊപ്ര സംഭരിക്കാതെ ഒഴിഞ്ഞു മാറിയ ഈ അർധസർക്കാർ സ്ഥാപനം കാലവർഷത്തിൽ വിളവെടുപ്പ് പൂർണമായി സ്തംഭിച്ചപ്പോൾ മാർക്കറ്റ് ഇടപെടലിന് ഒരുങ്ങുന്നതിനെ സംശയദൃഷ്ടിയോടെ വിപണിവൃത്തങ്ങൾ വീക്ഷിക്കുന്നു.
വിളവെടുപ്പ് ഉൗർജിതമായ ജനുവരി അവസാനം 22,500 രൂപയിൽ നിലകൊണ്ട വെളിച്ചെണ്ണ ഇപ്പോൾ 37,700 രൂപയിലാണ്, അന്ന് 15,200 രൂപയ്ക്ക് ലഭിക്കുമായിരുന്ന കൊപ്ര ഇപ്പോൾ അന്നത്തെ എണ്ണ വിലയായ 22,500ന് ശേഖരിക്കേണ്ട ദുരവസ്ഥ. വിപണിയെക്കുറിച്ചും ഉത്പാദന രംഗത്തെ ചലനങ്ങളെക്കുറിച്ചും യാതൊന്നും പഠിക്കാതെ കാട്ടിലെ തടിയും തേവരുടെ ആനയുമായി നടക്കുന്നവർക്ക് മുന്നിലുള്ളത് കൊയ്ത്തുകാലമാണ്. അതേ, ചിങ്ങത്തിന് മുന്നേ അവർ കൊയ്ത്തിന് ഇറങ്ങാനുള്ള അണിയറ ഒരുക്കത്തിലാണ്.
ഡ്രയർ സംവിധാനമുള്ള സഹകരണ സംഘങ്ങളെ ആദ്യം കണ്ടെത്തും, അപ്പോൾ ഇതൊന്നുമുള്ള സംഘങ്ങളെപ്പറ്റി പോലും കേര ഫെഡിന് ഒരു വിവരവും ഇല്ലെന്ന് വ്യക്തം. പല കർഷക സംഘങ്ങളും നേരത്തേ വില്പനയ്ക്ക് എത്തിച്ച ചരക്കിന് മുടന്തൻ ന്യായങ്ങൾ ഉന്നയിച്ച് ഉയർന്ന വില നൽക്കാതെ നിരുത്സാഹപ്പെടുത്തി മടക്കിയ ചരിത്രം തന്നെയാണ് പലരും ഏജൻസിയെ പൂർണമായി തഴയാൻ കാരണം. അക്കൂട്ടരെ എങ്ങനെയെങ്കിലും വീണ്ടും കളത്തിൽ ഇറക്കിയാൽ കലക്കവെളളത്തിൽ മീൻ പിടിക്കുക എളുപ്പമാവും. എന്തായാലും ഓണവിപണിയിൽ ഇക്കുറി കേരഫെഡ് തിളച്ചുമറിയും. എന്നാൽ മാത്രമല്ലേ വെളിച്ചെണ്ണയുമായി പിന്നിലുള്ള ഡസൻ കണക്കിന് ഇതര ബ്രാൻഡുകൾക്ക് ഓണത്തിനിടയ്ക്ക് പൂട്ട് കച്ചവടം നടത്താനാവൂ.
ഭക്ഷ്യയെണ്ണ ഇറക്കുമതി ലോബിയും ആവേശത്തിലാണ്. ദീപാവലി വരെയുള്ള ഉത്സവ കാല ഡിമാൻഡ് മുന്നിൽ കണ്ട് ടണ്‍ കണക്കിന് പാചകയെണ്ണ ഇറക്കുമതിക്ക് അവർ കരാർ ഉറപ്പിച്ചു. ഇന്തോനേഷ്യയും മലേഷ്യയും പാം ഓയിൽ വിളന്പാൻ ഒരുങ്ങുന്നതിനിടയിൽ ബ്രസീലിയൻ കയറ്റുമതിക്കാരും കത്തിക്ക് മൂർച്ച കൂട്ടുന്ന തിരക്കിലാണ്.
മഴ കനത്തതോടെ കുരുമുളക് വള്ളികളിൽനിന്നും വ്യാപകമായി തിരികൾ അടന്നുവീഴുന്നു. പ്രതികൂല കാലാവസ്ഥ തുടർന്നാൽ അടുത്ത സീസണിൽ വിളവെടുപ്പിന് ചരക്കുതന്നെ കാണുമോയെന്ന ആശങ്കയിലാണ് ഒരു വിഭാഗം കർഷകർ. അതേസമയം ഉത്സവകാല ആവശ്യങ്ങൾക്ക് മുളക് സംഭരണത്തിന് അന്തർസംസ്ഥാന വാങ്ങലുകാർ രംഗത്തുണ്ട്. ഇനിയും കാത്തുനിന്നാൽ വില കുതിച്ചു കയറുമോയെന്ന ഭീതിയും അവരിലുണ്ട്. വിലക്കയറ്റം പ്രതീക്ഷിച്ച് കർഷകരും മധ്യവർത്തികളും ചരക്ക് വില്പന കുറച്ചു. കഴിഞ്ഞ സീസണിൽ വിളവ് കുറവായിരുന്നതിനാൽ കരുതൽ ശേഖരം പതിവിലും കുറവാണ്. ശേഷിക്കുന്ന മുളകിന് പൊന്നും വില കിട്ടണമെന്ന നിലപാടിലാണവർ. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് വില 683 രൂപ.
ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങളിൽ വിളവെടുപ്പ് തുടങ്ങിയെങ്കിലും വിളവ് പ്രതീക്ഷയ്ക്കൊത്ത് ഉയരില്ലെന്നാണ് സൂചന. കഴിഞ്ഞ വർഷം കടുത്ത വേനൽ ഏലത്തോട്ടങ്ങൾക്ക് തിരിച്ചടിയായെങ്കിൽ ഇത്തവണ ശക്തമായ മഴ കൃഷിനാശത്തിന് ഇടയാക്കി. പല ഭാഗങ്ങളിലും ശരങ്ങൾ കടപുഴകി വീണത് സാന്പത്തിക നഷ്ടം വരുത്തും. ഒരു മാസത്തിനിടയിൽ ഏകദേശം 500 ഹെക്ടറിൽ ഏലം കൃഷിക്ക് നാശം സംഭവിച്ചു. പ്രമുഖ ലേല കേന്ദ്രങ്ങളിൽ ശരാശരി ഇനം ഏലക്ക കിലോ 2500 രൂപയിലും മികച്ചയിനങ്ങൾ 3000 രൂപയിലുമാണ്.
സംസ്ഥാനത്ത് നാലാം ഗ്രേഡ് റബർ കിലോ 200 രൂപക്ക് മുകളിലേയ്ക്ക് സഞ്ചരിച്ചു. കാലവർഷാരംഭം മുതൽ മികച്ച വില കാർഷിക മേഖല ഉറ്റു നോക്കുകയായിരുന്നു. കൂടിയ വിലയ്ക്ക് ഷീറ്റ് സംഭരിക്കാൻ ടയർ നിർമാതാക്കൾ ഉത്സാഹം കാണിച്ചില്ല. ബാങ്കോക്കിൽ ഷീറ്റ് വില 193 രൂപയിൽനിന്നും 197ലേക്ക് കയറിയത് പ്രതീക്ഷ പകരുന്നു. എന്നാൽ ജപ്പാൻ എക്സ്ചേഞ്ചിൽ റബർ കിലോ 314 യെന്നിലാണ്. സാങ്കേതികമായി വീക്ഷിച്ചാൽ 326-337 യെന്നിലേക്ക് സഞ്ചരിക്കാൻ റബർ ശ്രമം നടത്താം. കനത്ത മഴയിൽ തായ്ലൻഡിൽ ടാപ്പിംഗ് സ്തംഭിച്ചത് ബാങ്കോക്കിന് ഉൗർജം പകരാം. കേരളത്തിൽ സ്വർണ വില പവന് 73,880 രൂപയിൽനിന്നും വാരാന്ത്യം 71,440 രൂപയായി.
ഓഹരി സൂചികയിൽ ഉണർവിന്റെ കാലം
ഇന്ത്യൻ ഓഹരി ഇൻഡക്സുകൾ ചിറകുവിരിച്ച് പുതിയ ഉയരങ്ങൾ ലക്ഷ്യമാക്കിയുള്ള പ്രയാണത്തിലാണ്. പിന്നിട്ടവാരം സൂചന നൽകിയതാണ് ബുൾ ഇടപാടുകാർ വിപണിയിൽ ആധിപത്യം ഉറപ്പിക്കാൻ ഒരുങ്ങുന്ന വിവരം.
തെക്കുപടിഞ്ഞാറൻ കാലവർഷം ഇന്നോ നാളയോ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പ്രവേശിക്കുമെന്നത് സന്പദ്ഘടനയുടെ വളർച്ചയ്ക്ക് വേഗത പകരും. ക്രൂഡ് ഓയിൽ വില താഴ്ന്നതും രൂപ ശക്തിപ്രാപിക്കുന്നതും കൂട്ടിവായിച്ചാൽ ഓഹരി സൂചികയിൽ ഇനി ഉണർവിന്റെ കാലമാവും. മുൻനിര സൂചികകൾ രണ്ട് ശതമാനം ഉയർന്നു. ബോംബെ സെൻസെക്സ് 1650 പോയിന്റും നിഫ്റ്റി സൂചിക 525 പോയിന്റും പ്രതിവാര നേട്ടത്തിലാണ്.
നിഫ്റ്റി ബുൾ റണ്ണിൽ
നിഫ്റ്റി ഒരു ബുൾ റണ്ണിന് ഒരുങ്ങുന്ന കാര്യം കഴിഞ്ഞ ലക്കം വ്യക്തമാക്കിയിരുന്നു. 25,112 പോയിന്റിൽ ട്രേഡിംഗ് ആരംഭിച്ച ദേശീയ ഓഹരി സൂചികയ്ക്ക് വ്യക്തമാക്കിയിരുന്ന ആദ്യ രണ്ട് പ്രതിരോധങ്ങളായ 25,262-25,412 പോയിന്റ് മറികടന്നു.
അടുത്ത ലക്ഷ്യം അന്ന് സൂചിപ്പിച്ച 25,836 പോയിന്റിനെ കൈപ്പിടിയിൽ ഒതുക്കാനുള്ള ശ്രമങ്ങളാവും മുന്നിലുള്ള ദിവസങ്ങളിൽ. ഈ വാരം ആ ലക്ഷ്യം വിപണി പൂർത്തീകരിച്ചാൽ 25,919നെ മുന്നിൽകണ്ട് ചുവടുവയ്ക്കും. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ ജൂലൈയിൽ സൂചിക 26,201-27,000 റേഞ്ചിൽ ഇടംപിടിക്കാം. ഉയർന്ന തലങ്ങളിൽ ലാഭമെടുപ്പിന് ഓപ്പറേറ്റർമാർ രംഗത്ത് ഇറങ്ങിയാൽ 25,090ൽ സപ്പോർട്ടുണ്ട്. വാരാന്ത്യം നിഫ്റ്റി 25,637 പോയിന്റിലാണ്.
ഡെയ്ലി, വീക്കിലി ചാർട്ടുകളിൽ ഒട്ടുമിക്ക ഇൻഡിക്കേറ്റുകളും ബുള്ളിഷ് സിഗ്നൽ നിലനിർത്തുന്നത് ഓപ്പറേറ്റർമാരുടെ ആത്മവിശ്വാസം വർധിപ്പിക്കാം. അതേസമയം ചില ഇൻഡിക്കേറ്ററുകൾ ഓവർ ബോട്ട് മേഖലയിലെത്തിയത് കണക്കിലെടുത്താൽ ലാഭമെടുപ്പിന് ഫണ്ടുകൾ നീക്കം നടത്താമെന്നത് ഒരു തിരുത്തലിന് വഴിയൊരുക്കിയാൽ പുതിയ നിക്ഷേപകർക്ക് വിപണിയിൽ പ്രവേശിക്കാനുള്ള അവസരമാക്കി മാറ്റാം.
നിഫ്റ്റി ജൂലൈ ഫ്യൂച്ചേഴ്സ് 25,112ൽനിന്നും 25,750ലേക്ക് കയറി. ഇതിനിടയിൽ വിപണിയിലെ ഓപ്പണ്‍ ഇന്ററസ്റ്റിലെ ഉണർവുകൂടി കണക്കിലെടുത്താൽ 26,500ലേക്ക് ജൂലൈ ഫ്യൂച്ചർ സഞ്ചരിക്കാം. സ്ഥിതിഗതികൾ വിലയിരുത്തിയാൽ ഫണ്ടുകൾ ഒരു പുതിയ ദീർഘകാല നിക്ഷേപത്തിന് നീക്കം നടത്താനും ഇടയുണ്ട്.
സെൻസെക്സ് ബുള്ളിഷ് മൂഡിൽ
സെൻസെക്സ് ബുള്ളിഷ് മൂഡിലാണ്. മുൻവാരത്തിലെ 82,495 പോയിന്റിൽനിന്നും അന്ന് സൂചിപ്പിച്ച രണ്ടാം പ്രതിരോധമായ 83,390 പോയിന്റ് മറികടന്ന് 84,089 വരെ കയറിയ ശേഷം മാർക്കറ്റ് ക്ലോസിംഗിൽ 84,058 പോയിന്റിലാണ്. ഈവാരം വിപണി 84,939ലെ തടസം മറികടന്നാൽ അടുത്ത പ്രതിരോധമായ 85,820-85,900 പോയിന്റിനെ ലക്ഷ്യമാക്കും. അതേസമയം ഉയർന്ന തലത്തിലെ ലാഭമെടുപ്പ് വില്പന സമ്മർദമായാൽ 82,326ൽ ആദ്യ താങ്ങ് പ്രതീക്ഷിക്കാം. ബുൾ റാലിയുടെ നിലവിലെ കരുത്ത് കണക്കിലെടുത്താൽ ഓഗസ്റ്റ്-സെപ്റ്റംബറിൽ സെൻസെക്സ് 90,000-92,000 റേഞ്ചിൽ ഇടംപിടിക്കാം.
വിദേശ ധനകാര്യസ്ഥാപനങ്ങൾ വാങ്ങൽ താത്പര്യം തുടരുന്നു. പിന്നിട്ടവാരം 9568.13 കോടി രൂപയുടെ ഓഹരികൾ വിറ്റെങ്കിലും ഇതിനിടയിൽ 13,991.14 കോടി രൂപയുടെ നിക്ഷേപം നടത്തി. ആഭ്യന്തര ഫണ്ടുകൾ തുടർച്ചയായി പത്താം വാരത്തിലും നിക്ഷേപകരായി തുടരുന്നു. മൊത്തം 784.16 കോടി രൂപയുടെ വില്പനയും 13,174.33 കോടി രൂപയുടെ വാങ്ങലിനും അവർ താത്പര്യം കാണിച്ചു.
രൂപ തിരിച്ചുവരവ് നടത്തി
രൂപയുടെ മൂല്യം 86.58ൽനിന്നും 86.83ലേക്ക് ദുർബലമായ ശേഷമാണ് തിരിച്ചു വരവിന്റെ പാദയിലേക്ക് പ്രവേശിച്ചത്. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ വരവും രാജ്യാന്തര മാർക്കറ്റിൽ ക്രൂഡ് ഓയിലിന് നേരിട്ട തളർച്ചയും ഇന്ത്യൻ നാണയം നേട്ടമാക്കി ഒരു വേള 85.40ലേക്ക് കരുത്തുകാണിച്ച ശേഷം മാർക്കറ്റ് ക്ലോസിംഗിൽ 85.48ലാണ്. ജനുവരിക്ക് ശേഷമുള്ള ഏറ്റവും മികച്ച പ്രകടനത്തിലുടെയാണ് രൂപ കരുത്ത് തിരിച്ചുപിടിച്ചത്.
ഇതിനിടയിൽ ഇറാൻ-ഇസ്രയേൽ സംഘർഷങ്ങൾക്ക് അയവു വന്നത് ക്രൂഡ് ഓയിലിന്റെ തിരിച്ചുവരവ് സുഗമമാക്കി. രൂപയുടെ ചലനങ്ങൾ വീക്ഷിച്ചാൽ 85.20 വരെ കരുത്ത് വീണ്ടെക്കാം. സ്ഥിതിഗതികൾ അനുകൂലമായാൽ രൂപ 84.80ലേക്കും തുടർന്ന് 84.45ലേക്കും മികവുകാണിക്കാം. ക്രൂഡ് ഓയിൽ വില രാജ്യാന്തര മാർക്കറ്റിൽ ബാരലിന് 69 ഡോളറിൽനിന്നും 67.41 ഡോളറായി.
സ്വർണത്തിന് തളർച്ച
ട്രോയ് ഔണ്‍സിന് 3394 ഡോളർ വരെ തുടക്കത്തിൽ സഞ്ചരിച്ച സ്വർണത്തിൽ ഓപ്പറേറ്റർമാർ ലാഭമെടുപ്പ് നത്തിയതോടെ മഞ്ഞലോഹ വില 3254 ഡോളറായി തളർന്ന ശേഷം ക്ലോസിംഗിൽ 3273 ഡോളറിലാണ്. 3204 ഡോളറിലെ സപ്പോർട്ട് നഷ്ടപ്പെട്ടാൽ 3144ൽ താങ്ങ് കണ്ടെത്താൻ വിപണി ശ്രമം നടത്താം. ആഭരണ കേന്ദ്രങ്ങളിലെ ചലനങ്ങൾ നിരീക്ഷിക്കുന്ന വിവാഹ പാർട്ടികളെ സംബന്ധിച്ച് കർക്കടത്തിൽ ആദ്യ വാങ്ങലിന് അവസരം പ്രതീക്ഷിക്കാമെങ്കിലും പശ്ചിമേഷ്യയിൽനിന്നു വെടിയോച്ച മുഴങ്ങിയാൽ സ്ഥിതിഗതികളില്‍ മാറ്റം സംഭവിക്കും.
കൊളംബോ കപ്പൽശാല നിയന്ത്രണം ഇന്ത്യൻ കന്പനിക്ക്
മുംബൈ: ഇന്ത്യയിലെ മസഗോണ്‍ ഷിപ് ബിൽഡേഴ്സ് ശ്രീലങ്കയിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ കപ്പൽശാല കൊളംബോ ഡോക് യാർഡ് പിഎൽസിയുടെ ഭൂരിഭാഗം ഓഹരികൾ ഏറ്റെടുത്തു.
കൊളംബോ ഡോക്ക്യാർഡ് പിഎൽസിയിലെ 51 ശതമാനം ഓഹരികളാണ് മസഗോണ്‍ ഡോക്ക് ഷിപ് ബിൽഡേഴ്സ് ലിമിറ്റഡ് (എം ഡിഎൽ) വാങ്ങിയത്. 52.96 മില്യണ്‍ ഡോളറിനാണ് (ഏകദേശം 452 കോടി രൂപ) പൊതുമേഖലാ സ്ഥാപനമായ മസഗോണ്‍ ഡോക്ക് ഷിപ് ബിൽഡേഴ്സിന്റെ ആദ്യ അന്താരാഷ്ട്ര ഏറ്റെടുക്കൽ പൂർത്തിയായത്.
കഴിഞ്ഞ വർഷം, കൊളംബോ ഡോക്ക്യാർഡിൽ ഭൂരിഭാഗം ഓഹരികളും കൈവശം വച്ചിരുന്ന ജാപ്പനീസ് കന്പനിയായ ഒനോമിച്ചി ഡോക്ക്യാർഡ്, ഓഹരികൾ വിൽക്കാൻ തീരുമാനിച്ചിരുന്നു. ഇവരിൽനിന്നാണ് 51 ശതമാനം ഓഹരികൾ മസഗോണ്‍ സ്വന്തമാക്കിയത്. 51 ശതമാനം ഓഹരി ഏറ്റെടുത്തതോടെ കൊളംബോ ഡോക്ക്യർഡിന്റെ നിയന്ത്രണാധികാരവും മസഗോണിന് സ്വന്തമാകും.
പൊതുമേഖലാ സ്ഥാപനമായ മസഗോണിന്റെ ഏറ്റെടുക്കലോടെ കപ്പൽ നിർമാണത്തിലും കപ്പലുകളുടെ അറ്റകുറ്റപ്പണികളിലും പുതിയ സാധ്യതകൾ തേടാനും മേഖലയിലേക്കുള്ള ചൈനീസ് കടന്നുകയറ്റം കുറക്കാനും കഴിയും. അഞ്ച് പതിറ്റാണ്ടായി കപ്പൽ നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന കൊളംബോ ഡോക്ക്യാർഡ് പിഎൽസി ശ്രീലങ്കയിലെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ട കന്പനിയാണ്.
കൊളംബോ ഡോക്ക്യാർഡ്
1974 മുതൽ പ്രവർത്തിക്കുന്ന കൊളംബോ ഡോക്ക്യാർഡ് ജപ്പാൻ, നോർവേ, ഫ്രാൻസ്, യുഎഇ, ഇന്ത്യ, മറ്റ് നിരവധി ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾക്കായി ഓഫ്ഷോർ സപ്പോർട്ട് വെസലുകൾ, കേബിൾ-ലേയിംഗ് കപ്പലുകൾ, ടാങ്കറുകൾ, പട്രോൾ ബോട്ടുകൾ എന്നിവ നിർമിക്കുന്നതിൽ വൈദഗ്ധ്യം നേടിയിട്ടുണ്ട്.
കൊളംബോ തുറമുഖത്തിൽ സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാന കപ്പൽ നിർമാണ ശാലയായ കൊളംബോ ഡോക്ക്യാർഡ് നിലവിൽ നഷ്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2024 ൽ കൊളംബോ ഡോക്ക്യാർഡ് ഏകദേശം 70.7 കോടി രൂപയുടെ നഷ്ടം റിപ്പോർട്ട് ചെയ്തു.
2024 നവംബറിലാണ് ജാപ്പനീസ് കന്പനിയായ ഒനോമിച്ചി കൊളംബോ ഡോക്ക്യാർഡിന്റെ ഓഹരികൾ വിൽക്കുന്നുവെന്ന് അറിയിച്ചത്. തുടർന്ന് തുറമുഖത്തിന്റെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ നിക്ഷേപകരെ തേടി ശ്രീലങ്കൻ സർക്കാർ ഇന്ത്യക്കു മുന്നിലെത്തി. കന്പനിയുടെ സാന്പത്തിക നിലയിലും ഇപ്പോഴുള്ള ജീവനക്കാരുടെ കാര്യത്തിലും ചില ആശങ്കകളുണ്ടായതിനാൽ കാര്യങ്ങൾ നീണ്ടുപോയി.
നിരവധി പരിശോധനകൾക്ക് ശേഷം എംഡിഎല്ലിന് കൊളംബോ ഡോക്ക്യാർഡ് ഏറ്റെടുക്കാനുള്ള അനുമതി ലഭിക്കുകയായിരുന്നു. ഏറ്റെടുക്കൽ നടപടികൾ 4-6 മാസമെടുത്താണ് പൂർത്തിയാക്കുന്നത്. ഇതാദ്യമായാണ് ഇന്ത്യയിലെ ഒരു കപ്പൽ നിർമാണ കന്പനി വിദേശ കന്പനിയിൽ ഇത്രയധികം നിക്ഷേപം നടത്തുന്നത്.
നിലവിൽ കന്പനിയെ നിയന്ത്രിക്കുന്ന ഒനോമിച്ചി ഡോക്ക്യാർഡ്, ജാപ്പനീസ്, ശ്രീലങ്കൻ സർക്കാരുകളിൽനിന്ന് സാന്പത്തിക ആശ്വാസത്തിനായി അപേക്ഷിച്ചിട്ടുണ്ട്.
ഇന്ത്യക്ക് ഗുണകരം
ലോകത്തിലെ സുപ്രധാന സമുദ്രവാണിജ്യ ഇടനാഴിയായ ഇന്ത്യൻ ഓഷ്യൻ റീജണിൽ (ഐഒആർ) മികച്ച അവസരമാണ് കൊളംബോ ഡോക്ക്യാർഡ് തുറന്നിടുന്നത്. മേഖലയിലെ സാന്നിധ്യം വർധിപ്പിക്കുന്നതിനൊപ്പം ആഗോള കപ്പൽ നിർമാണ, മറൈൻ എൻജിനിയറിംഗ് മേഖലയിലും സാന്നിധ്യമറിയിക്കാൻ മസഗോണ്‍ ഡോക്കിനാകും.
വാറൻ ബഫറ്റ് ആറു ബില്യണ്‍ ബെർക്ക്ഷെയർ ഓഹരികൾ ദാനം ചെയ്തു
ന്യൂയോർക്ക്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് റിക്കാർഡ് സംഭാവനയുമായി പ്രമുഖ ഓഹരി നിക്ഷേപകനായ വാറന്‍ ബഫറ്റ്.
ബഫറ്റ് ബെർക്ക്ഷെയർ ഹാത്ത്വേയിലെ ആറു ബില്യണ്‍ ഡോളർ (600 കോടി രൂപ) ഗേറ്റ്സ് ഫൗണ്ടേഷനും നാല് കുടുംബ ചാരിറ്റികൾക്കും സംഭാവന ചെയ്തു. ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് മുന്‍പ് തന്റെ സന്പത്ത് ദാനം ചെയ്യാൻ തുടങ്ങിയതിനുശേഷം അദ്ദേഹം നൽകുന്ന ഏറ്റവും വലിയ വാർഷിക സംഭാവനയാണിത്.
ഏകദേശം 12.36 മില്യണ്‍ ബെർക്ക്ഷെയർ ക്ലാസ് ബി ഓഹരികൾ സംഭാവന ചെയ്തതോടെ ബഫറ്റിന്റെ ചാരിറ്റികൾക്കുള്ള മൊത്തം സംഭാവന 60 ബില്യണ്‍ ഡോളറിലധികം ആയി.
ഗേറ്റ്സ് ഫൗണ്ടേഷന് 9.43 മില്യണ്‍ ഓഹരികളും, സൂസൻ തോംസണ്‍ ബഫറ്റ് ഫൗണ്ടേഷന് 943,384 ഓഹരികളും, മക്കളായ ഹൊവാർഡ്, സൂസി, പീറ്റർ എന്നിവർ നേതൃത്വം നൽകുന്ന മൂന്ന് ചാരിറ്റികൾക്കും 660,366 ഓഹരികളും അദ്ദേഹം സംഭാവന ചെയ്തു. 94 വയസുള്ള ബഫറ്റ് 2006 മുതലാണ് തന്റെ സന്പത്ത് ദാനം ചെയ്യാൻ തുടങ്ങിയത്.
ബെർക്ക്ഷെയറിന്റെ ഓഹരികളിൽ 13.8 ശതമാനം ഇപ്പോഴും വാറൻ ബഫറ്റിന്റെ കൈവശമുണ്ട്.ഫോബ്സ് മാസികയുടെ കണക്കനുസരിച്ച്, ഈ സംഭാവനകൾക്കു മുന്‍പ് അദ്ദേഹത്തിന്റെ 152 ബില്യണ്‍ ഡോളറായിരുന്നു. ഇത് അദ്ദേഹത്തെ ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും ധനികനായ വ്യക്തിയാക്കി.
പുതിയ സംഭാവനകൾക്കു ശേഷം ബഫറ്റ് സന്പന്നരുടെ പട്ടികയിൽ ആറാം സ്ഥാനത്തെത്തും. കഴിഞ്ഞ ജൂണിൽ അദ്ദേഹം സംഭാവന 5.3 ബില്യണ്‍ ഡോളറിന്റെയും നവംബറിൽ കുടുംബ ചാരിറ്റികൾക്ക് 1.14 ബില്യണ്‍ ഡോളർ കൂടി സംഭാവന ചെയ്തു. ജൂണിലെ സംഭാവനയെയാണ് ഇപ്പോൾ മറികടന്നത്.
സ്വത്തിന്റെ 99.5 ശതമാനവും മരണശേഷം മക്കളുടെ മേല്‍നോട്ടത്തിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റിലേക്ക് സംഭാവന ചെയ്തു കൊണ്ട് തന്റെ വില്പത്രം അദ്ദേഹം തിരുത്തി എഴുതിയത് കഴിഞ്ഞ വര്‍ഷമാണ്.
തന്റെ മരണത്തോടെ ഗേറ്റ്സ് ഫൗണ്ടേഷനുള്ള സംഭാവനകള്‍ നിര്‍ത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ബഫറ്റ് കഴിഞ്ഞ ജൂണില്‍ പറഞ്ഞിരുന്നു. മക്കളായ സൂസി ബഫറ്റിന് 71 വയസും ഹോവാര്‍ഡ് ബഫറ്റിന് 70 വയസും പീറ്റര്‍ ബഫറ്റിന് 67 വയസുമാണ് ഉളളത്. വാറന്‍ ബഫറ്റിന്റെ സ്വത്ത് വിതരണം ചെയ്യാന്‍ അവര്‍ക്ക് ഒരു പതിറ്റാണ്ടോളം സമയമെടുക്കുമെന്നാണ് കരുതുന്നത്.
ജെഫ് ബെസോസും ലോറൻ സാഞ്ചസും വിവാഹിതരായി
വെനീസ്: വെനീസിൽ നടന്ന ആഡംബരപൂർണമായ ചടങ്ങിൽ ആമസോണ്‍ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ ജെഫ് ബെസോസും മാധ്യമപ്രവർത്തക ലോറൻ സാഞ്ചസും വിവാഹിതരായി.വെനീഷ്യൻ കായലിൽ ഡോഗെസ് കൊട്ടാരത്തിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന സാൻ ജോർജിയോ മജോറെ ദ്വീപിലായിരുന്നു വിവാഹച്ചടങ്ങുകൾ.
മൂന്ന് ദിവസം നീണ്ട വിവാഹാഘോഷത്തിന് 40 മുതൽ 48 മില്യണ്‍ യൂറോ (ഏകദേശം 430 കോടി രൂപ) യാണ് ചെലവായത്. ഇവിടേക്ക് ക്ഷണിക്കപ്പെട്ട 200 അതിഥികൾ മോട്ടോർ ബോട്ടിലാണ് എത്തിച്ചേർന്നത്. നേരത്തേതന്നെ അതിഥികൾ വെനീസിലേക്ക് സ്വകാര്യ വിമാനങ്ങളിലും ഉല്ലാസക്കപ്പലുകളിലും ഏത്തിച്ചേർന്നിരുന്നു. 90 സ്വകാര്യ ജെറ്റുകൾ, 30 വാട്ടർ ടാക്സികൾ, ആഡംബര ഹോട്ടലുകൾ എന്നിവയാണ് അതിഥികൾക്കായി ഒരുക്കിയത്.
സാഞ്ചസിന്റെ വിവാഹവസ്ത്രങ്ങൾക്ക് മാത്രം 12 കോടിയോളം രൂപ ചെലവ് വരുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ള നിറത്തിലുള്ള മെർമെയ്ഡ് ലൈൻ ഗൗണായിരുന്നു സാഞ്ചസിന്റെ വിവാഹവസ്ത്രം. ഇറ്റലിയിലെ ആഡംബര ഫാഷൻ ഹൗസായ ഡോൾട്ട് ആന്‍ഡ് ഗബ്ബാനയാണ് ഇത് ഡിസൈൻ ചെയ്തത്. കറുപ്പ് നിറത്തിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു ജെഫ് ബെസോസിന്റെ വേഷം.
ബിൽ ഗേറ്റ്സ്, ഓർലാൻഡോ ബ്ലൂം, ജോർദാൻ രാജ്ഞി, ഓപ്ര വിൻഫ്രി, ലിയോനാർഡോ ഡികാപ്രിയോ, ക്രിസ് ജെന്നർ, കെൻഡാൽ ജെന്നർ, കെയ്ൽ ജെന്നർ, കിം കാർദാഷിയൻ, സാം ആൾട്ട്മാൻ, യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മകളായ ഇവാങ്ക ട്രംപ്, ഭർത്താവ് ജാറെഡ് കുഷ്നർ, യുഎസ് ഗായകൻ അഷർ, ഒർലാൻഡോ ബ്ലൂം, അമേരിക്കൻ ഫുട്ബോൾ താരം ടോം ബ്രാഡി തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
2023 മേയിലായിരുന്നു ജെഫ് ബെസോസിന്റേയും ലോറൻ സാഞ്ചസിന്റെയും വിവാഹനിശ്ചയം. മുൻ ഭാര്യയായ മക്കെൻസി സ്കോട്ടുമായി ജെഫ് ബെസോസ് നേരത്തെ വിവാഹമോചനം നേടിയിരുന്നു.
മഞ്ഞളിന് നല്ലകാലം വരുന്നു; കേന്ദ്ര സബ്സിഡി ഉടന്‍
കോട്ടയം: സ്പൈസസ് ബോര്‍ഡ് വിഭജിച്ച് മഞ്ഞള്‍ ബോര്‍ഡ് നിലവില്‍ വന്നതോടെ മഞ്ഞളിനും മഞ്ഞള്‍ ഉത്പന്നങ്ങള്‍ക്കും വിലയും നിലയും ഉയര്‍ന്നേക്കും. മരുന്ന്, സോപ്പ്, പാനീയം തുടങ്ങിവയില്‍ മഞ്ഞളിന് ഡിമാന്‍ഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ മഞ്ഞള്‍ കൃഷിക്ക് വ്യാപനം നല്‍കുകയാണ് ലക്ഷ്യം.
വിദേശവിപണിയിലും മഞ്ഞളിന് പ്രിയമേറുകയാണ്. ആഗോളതലത്തില്‍ മഞ്ഞള്‍ കൃഷിയുടെ 70 ശതമാനവും ഇന്ത്യയിലാണ്. മികച്ചയിനം മഞ്ഞള്‍ ഉത്പാദനം വ്യാപിപ്പിക്കുന്നതിനും കൃഷി ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങള്‍ കൃഷിക്ക് സബ്സിഡി നല്‍കിത്തുടങ്ങിയിട്ടുണ്ട്.
കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിനു കീഴിലാണ് നാഷണല്‍ ടര്‍മറിക് ബോര്‍ഡ്. തെലങ്കാനയിലെ നിസാമാബാദിലാണ് ബോര്‍ഡിന്റെ ആസ്ഥാനമെങ്കിലും കൊച്ചി സ്പൈസസ് ബോര്‍ഡില്‍ പ്രാദേശിക ഓഫീസ് പ്രവര്‍ത്തിക്കും.
കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, മധ്യപ്രദേശ്, മേഘാലയ ഉള്‍പ്പെടെ 20 സംസ്ഥാനങ്ങളിലെ കൃഷിക്ക് മഞ്ഞള്‍ ബോര്‍ഡ് സഹായം നല്‍കും. കൂടാതെ ഗവേഷണം, വികസനം, മൂല്യവര്‍ധന എന്നിവയില്‍ ബോര്‍ഡ് സഹായിക്കും.
നിലവില്‍ കേരളത്തില്‍ 2300 ഹെക്ടറില്‍ മഞ്ഞള്‍ കൃഷിയുണ്ട്. കേരളത്തിലെ ഉത്പാദനം 6653 ടണ്‍. ദേശീയതലത്തില്‍ 1.62 ലക്ഷം ടണ്‍ മഞ്ഞളും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുമാണു കഴിഞ്ഞവര്‍ഷം കയറ്റി അയച്ചത്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 440 രൂപയും ഗ്രാമിന് 55 രൂപയുടെയും കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ ഗ്രാമിന് 8,930 രൂപയും പവന് 71,440 രൂപയുമായി.
ബംഗ്ലാദേശ് കുടിശിക അടച്ചു
ധാക്ക: വൈദ്യുതി നല്കിയ വകയിൽ ബംഗ്ലാദേശ് കുടിശികയായിരുന്ന തുകയിൽ 384 മില്യണ്‍ ഡോളർ അദാനി പവറിന് അടച്ചതായി റിപ്പോർട്ട്. ജൂണ്‍ 27 വരെ ബംഗ്ലാദേശ് അടയ്ക്കേണ്ടിയിരുന്നത് 437 മില്യണ്‍ ഡോളറായിരുന്നു. ഇതിലെ 384 മില്യണ്‍ ഡോളറാണ് അടച്ചുതീർത്തത്.
2022ലെ റഷ്യ-യുക്രെയ്ൻ സംഘർഷത്തെത്തുടർന്ന് ഇറക്കുമതിച്ചെലവുകൾ വർധിച്ചതും പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ സ്ഥാനഭ്രഷ്ടിലേക്ക് നയിച്ച ആഭ്യന്തര രാഷ്ട്രീയ പ്രക്ഷുബ്ധതയും രാജ്യത്തിന്റെ സാന്പത്തിക സ്ഥിതിയെ ഞെരുക്കിയതിനാൽ, 2017ലെ കരാർ പ്രകാരമുള്ള പണമടയ്ക്കൽ ബാധ്യതകൾ നിറവേറ്റുന്നതിൽ ബംഗ്ലാദേശ് ബുദ്ധിമുട്ടി.
മാർച്ച് 31 വരെയുള്ള കുടിശിക പൂർണമായും ബംഗ്ലാദേശ് അടച്ചുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വൈദ്യുതിവിതരണത്തിലെ കുടിശിക പെരുകിയതോടെ കഴിഞ്ഞ നവംബറിൽ ബംഗ്ലാദേശിനുള്ള വൈദ്യുതിയിൽ അദാനി പവർ പകുതിയായി കുറച്ചിരുന്നു. ഈ വർഷം മാർച്ചിൽ കുടിശിക തിരിച്ചടയ്ക്കാൻ തുടങ്ങിയതോടെ വൈദ്യുതിവിതരണം പുനഃസ്ഥാപിക്കുകയും ചെയ്തു.
ഇതുവരെ ഏകദേശം രണ്ട് ബില്യണ്‍ ഡോളറിന്റെ ബില്ലുകളിലായി ബംഗ്ലാദേശ് അടച്ചത് 1.5 ബില്യണ്‍ ഡോളറാണ്. കൃത്യമായി കുടിശിക അടച്ചു തീർത്താൽ പിഴത്തുക ഒഴിവാക്കാമെന്ന് അദാനി പവർ സമ്മതിച്ചിരുന്നു.
2017ൽ ഷേഖ് ഹസീന സർക്കാരുമായി ഒപ്പുവച്ച കരാർ പ്രകാരം ജാർഖണ്ഡിലെ ഗോഡ വൈദ്യുതി പ്ലാന്റിൽനിന്നുള്ള വൈദ്യുതി അടുത്ത 25 വർഷത്തേക്ക് ബംഗ്ലാദേശിന് നല്‍കണം.
ആഭ്യന്തര കലാപവും സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളും രൂക്ഷമായതോടെയാണ് ബംഗ്ലാദേശിന്റെ തിരിച്ചടവ് മുടങ്ങിയത്. എൻടിപിസിയും പിടിസി ഇന്ത്യ ലിമിറ്റഡും ഉൾപ്പെടെ മറ്റ് ഇന്ത്യൻ പൊതുമേഖലാ സ്ഥാപനങ്ങളും ബംഗ്ലാദേശിലേക്ക് വൈദ്യുതി വിൽക്കുന്നുണ്ട്.
സിറ്റിയുടെ പുതിയ സ്പോർട്ട്
ഓട്ടോസ്പോട്ട്/ അരുൺ ടോം
വാഹനപ്രേമികൾക്കിടയിൽ ഹോണ്ട എന്ന പേരിന് വലിയ സ്ഥനമുണ്ട്. പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞുപോലെയാണ് ജാപ്പനീസ് വാഹനനിർമാതാക്കളായ ഹോണ്ടയുടെ വാഹനങ്ങളും. അതിൽ എടുത്തു പറയേണ്ട പേര് ഹോണ്ട സിറ്റിയുടെതാണ്. ഇന്ത്യയിൽ 1998ന് എത്തിയ ‘സിറ്റി’യുടെ ജൈത്രയാത്ര പുതിയ രൂപത്തിലും ഭാവത്തിലും ഇപ്പോഴും തുടരുകയാണ്. ഈ യാത്രയിലെ ഏറ്റവും പുതിയ എഡിഷൻ കഴിഞ്ഞ ദിവസം വിപണിയിലെത്തി.
ഹോണ്ട സിറ്റി സ്പോർട്ട് എന്ന പേരിലാണ് ഈ ലിമിറ്റഡ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. എക്സ്റ്റീരിയറിലും ഇന്റീരിയറിലും കാര്യമായ മാറ്റങ്ങൾ വരുത്തി സ്പോർട്ടി ലുക്കും യുവത്വമുള്ള ഡിസൈനും നൽകിയാണ് വാഹനം വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഹോണ്ട സിറ്റി വി വേരിയന്റിൽ ഇല്ലാത്ത അധിക ഫീച്ചറുകളും സിറ്റി സ്പോർട്ടിലുണ്ട്. ഹോണ്ട സിറ്റി സ്പോർട്ട് ലിമിറ്റഡ് എഡിഷൻ മോഡലിന് 14.89 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. നിലവിലെ സിറ്റി വി സിവിടി വേരിയന്റിനേക്കാൾ 49,000 രൂപ കൂടുതലാണ്. റേഡിയന്റ് റെഡ് മെറ്റാലിക്ക്, പ്ലാറ്റിനം വൈറ്റ് പേൾ, മെറ്റീരിയോയിഡ് ഗ്രേ മെറ്റാലിക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് വാഹനം ലഭ്യമാകുന്നത്.
റോഡ് പ്രസൻസ്
ഏതൊരു വാഹനപ്രേമിയുടെയും കണ്ണുടക്കുന്ന രീതിയിലുള്ള മാറ്റങ്ങളാണ് ഹോണ്ട വാഹനത്തിൽ വരുത്തിയിരിക്കു ന്നത്. മുൻഭാഗത്ത് സ്പോർട്ടി ബ്ലാക്ക് ഗ്രില്ലും പിന്നിൽ സ്പോർട്ടി ബ്ലാക്ക് സ്പോയിലറുമാണ് നൽകിയിരിക്കുന്നത്. മെറ്റാലിക് ഗ്രേ ഫിനിഷിലുള്ള മൾട്ടി സ്പോക്ക് അലോയ് വീലുകൾ വാഹനത്തിന്റെ ഭംഗി കൂട്ടുന്നു. ഗ്രോസ് ബ്ലാക്കിലുള്ള ഷാർക്ക് ഫിൻ ആന്റിന, ബ്ലാക്ക് ഒൗട്ട് റിയർ വ്യൂ മിറർ കവറുകൾ, പിൻഭാഗത്തെ സ്പോർട്ട് എംബ്ലം എന്നിവ ഹോണ്ട സിറ്റി സ്പോർട്ടിന്റെ റോഡ് പ്രസൻസ് ഉറപ്പിക്കുന്നു.
ബ്ലാക്ക് & റെഡ്
പുറത്തുമാത്രം ഒതുങ്ങാതെ ഉള്ളിലേക്കും മാറ്റങ്ങൾ കൊണ്ടുവരാൻ ഹോണ്ട ശ്രമിച്ചിട്ടുണ്ട്. ചുവപ്പിന്റെ അകന്പടിയോടെയുള്ള ബ്ലാക്ക് ഇന്റീരിയറാണ് നൽകിയിരിക്കുന്നത്. ഏഴ് നിറത്തിലുള്ള ആംബിയന്റ് ലൈറ്റിംഗ് സിസ്റ്റം, ലെതറിൽ പൊതിഞ്ഞ അപ്ഹോൾസ്റ്ററി, റെഡ് സ്റ്റിച്ചിംഗുള്ള കറുത്ത സ്റ്റിയറിംഗ്്, ഗ്ലോസി ബ്ലാക്ക് എസി വെന്റുകൾ എന്നിവ പ്രധാന മാറ്റങ്ങളാണ്. ഡോറുകൾ, റൂഫ്, പില്ലറുകൾ എന്നീ ഇന്റീരിയർ ഘടകങ്ങളും ബ്ലാക്ക് ഒൗട്ട് ചെയ്തിട്ടുണ്ട്. സീറ്റുകൾ, ഡോർ ഇൻസെർട്ടുകൾ എന്നിവിടങ്ങളിൽ ചുവപ്പ് ഹൈലൈറ്റുകൾ നൽകിയിട്ടുണ്ട്. ഡാഷ്ബോർഡിനും ചുവപ്പ് ട്രിമ്മിംഗ് ലഭിക്കും. ഒരൽപ്പം ത്രില്ല് വേണ്ടവർക്ക് വേണ്ടി പാഡിൽ ഷിഫ്റ്റും സ്റ്റിയറിംഗിൽ നൽകിയിട്ടുണ്ട്. ഫ്രണ്ട് ഫോഗ് ലൈറ്റുകൾ, ഓട്ടോ ഹൈ-ബീം ഹെഡ്ലൈറ്റുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 8 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കീലെസ് എൻട്രി ആൻഡ് ഗോ, ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കണ്ട്രോൾ, ലെവൽ 2 അഡാസ് തുടങ്ങിയ നിരവധി ഫീച്ചറുകൾ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളും ഏറേക്കുറേ വി വേരിയന്റിന് സമമാണ്.
സ്പോർട്സ് മോഡ്
ഹോണ്ട സിറ്റിയുടെ മറ്റ് മോഡലുകളിലുള്ള 121 പിഎസ് കരുത്തും 145 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന അതേ 1.5 ലിറ്റർ ഐവിടെക് പെട്രോൾ എൻജിനാണ് പുതിയ സ്പോർട്ട് വേരിയന്റിലുമുള്ളത്.
ഹോണ്ട സിറ്റി സ്പോർട്ട് സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സിൽ മാത്രമാണ് ലഭിക്കുക. സ്പോർട്സ് മോഡ് ഉൾപ്പെടുത്തിയ 7 സ്പീഡ് ഓട്ടോമാറ്റിക് സിവിടി ഗിയർബോക്സാണുള്ളത്. ഹോണ്ട സിറ്റി സ്പോർട്ട് ലിമിറ്റഡ് എഡിഷൻ മോഡലിന് 18.40 കിലോമീറ്റർ മൈലേജ് ലഭിക്കുമെന്നാണ് കന്പനി അവകാശപ്പെടുന്നത്.
വില :14.89 ലക്ഷം
മൈലേജ്: 18.40 കിലോമീറ്റർ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 8,985 രൂപയും പവന് 71,880 രൂപയുമായി.
ചൈനയുമായി വ്യാപാരക്കരാറിലെത്തി, അടുത്തത് ഇന്ത്യയുമായിട്ടെന്ന് ട്രംപ്
ന്യൂയോർക്ക്: ചൈനയുമായി യുഎസ് വ്യാപാരക്കരാർ ഒപ്പിട്ടുവെന്നും അടുത്തത് ഇന്ത്യയുമായിട്ടുള്ള ‘വളരെ വലിയ’കരാർ ആയിരിക്കാമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. തന്റെ സ്വപ്നമായ ബിഗ് ബ്യൂട്ടിഫുൾ ബില്ലിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു ട്രംപിന്റെ വാക്കുകൾ.
ജനീവയിൽ നടന്ന പ്രാഥമിക ചർച്ചകളുടെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. പരസ്പരം ചുമത്തിയ താരിഫുകൾ കുറയ്ക്കാൻ ധാരണയായത് അവിടെവെച്ചാണ്. പിന്നീട് ലണ്ടനിലും ചർച്ചകൾ മുന്നോട്ടു പോയിരുന്നു. “എല്ലാവർക്കും ഒരു കരാറുണ്ടാക്കാനും അതിന്റെ ഭാഗമാകാനും ഇഷ്ടമാണ്.
നിങ്ങൾക്ക് കരാറിൽ ഏർപ്പെടാൻ താത്പര്യമുള്ള ആരെങ്കിലുമുണ്ടോ എന്നാണ് ഏതാനും മാസം മുന്‍പ് മാധ്യമങ്ങൾ ചോദിച്ചിരുന്നത്. ഇന്നലെ നാം ചൈനയുമായി കരാർ ഒപ്പുവച്ചു. ചില മികച്ച ഡീലുകൾ വരുന്നുണ്ട്. അടുത്തത് ഇന്ത്യയുമായിട്ടുള്ളതാകാം. വളരെ വലുതാണത്’’, അദ്ദേഹം പറഞ്ഞു. എന്നാൽ എല്ലാ രാജ്യങ്ങളുമായും കരാറുകൾ ഉണ്ടാക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.
യുഎസുമായി കരാറിലേർപ്പെടാത്ത രാജ്യങ്ങൾക്ക് കനത്ത നികുതി ഈടാക്കുമെന്നും അദ്ദേഹം അറിയിച്ചു. “നാം എല്ലാവരുമായും ഡീലുകൾ ഉണ്ടാക്കില്ല. ചിലർക്ക് നാം നന്ദി പറഞ്ഞുകൊണ്ടൊരു കത്തെഴുതും. 25, 35, 45 ശതമാനം നികുതി അവർ നൽകണം. അതാണ് ഏറ്റവും എളുപ്പമുള്ള വഴി. പക്ഷേ, എന്റെ ജനതയ്ക്ക് അങ്ങനെ ചെയ്യാൻ താത്പര്യമില്ല. അതിൽ അല്പമൊക്കെ ചെയ്യാൻ ആഗ്രഹമുണ്ട്.
പക്ഷേ ഞാൻ ഉണ്ടാക്കുന്നതിനേക്കാളും കൂടുതൽ ഡീലുകൾ ഉണ്ടാക്കാൻ അവർ അഗ്രഹിക്കുന്നു’’ ട്രംപ് പറഞ്ഞു. യുഎസ്-ചൈന കരാറിന്റെ വിശദാംശങ്ങളിലേക്ക് അദ്ദേഹം കടന്നില്ലെങ്കിലും, റെയർ എർത്ത് മൂലകങ്ങളുമായി ബന്ധപ്പെട്ടതാണിതെന്നു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
നിർണായക ധാതുക്കളുടെയും കാന്തങ്ങളുടെയും മേൽ ചൈന ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ മൂലം ഉണ്ടാകുന്ന കാലതാമസം യുഎസ് വ്യവസായങ്ങളെ (വാഹനം, പ്രതിരോധം, സാങ്കേതിക വിദ്യ) ബാധിക്കുന്നത് ഒഴിവാക്കാനും ധാരണയായെന്ന് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. അവർ റെയർ എർത്ത് മൂലകങ്ങൾ നമുക്ക് കൈമാറുന്പോൾ അവർക്കുമേൽ നമ്മൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും നീക്കുമെന്ന് യുഎസ് കൊമേഴ്സ് സെക്രട്ടറി ഹോവാർഡ് ലുത്നിക് പറഞ്ഞു.
ഇന്ത്യയുമായി വരാനിരിക്കുന്ന കരാറിനെക്കുറിച്ചും ഈ മാസത്തിന്റെ തുടക്കത്തിൽ ലുത്നിക് സംസാരിച്ചിരുന്നു. ശുഭാപ്തി വിശ്വാസത്തിലാണെന്ന പറഞ്ഞ അദ്ദേഹം, കരാർ ഇരുരാജ്യങ്ങൾക്കും ഗുണകരമാകുന്ന തരത്തിലായിരിക്കുമെന്ന സൂചനയും നൽകിയിരുന്നു.
ജൂലൈ ഒന്പതിനു കരാറുണ്ടാക്കാൻ നീക്കം
വാഷിംഗ്ടൺ ഡിസി: കൊമേഴ്സ് ഡിപ്പാർട്ട്മെന്റിലെ പ്രത്യേക സെക്രട്ടറി രാജേഷ് അഗർവാളിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സംഘം വ്യാപാര ചർച്ചകളുടെ അടുത്ത ഘട്ടത്തിനായി യുഎസിലെത്തിയ ദിവസംതന്നെയാണ് ഇന്ത്യയുമായു ള്ള കരാറിനെ ക്കുറിച്ച് ട്രംപിന്റെ പ്രഖ്യാപനവും. ഇടക്കാല വ്യാപാരക്കരാറിനായുള്ള ചർച്ചകളിലാണ് ഇന്ത്യയും യുഎസും. ജൂലൈ ഒൻപതിന് മുൻപ് അന്തിമ ഉടന്പടിയുണ്ടാക്കാനാണ് നീക്കം.
യുഎസിന് ഡ്യൂട്ടി ഇളവുകൾ നൽകാൻ ഇന്ത്യ മടിക്കുന്നത് കാർഷിക, ഡെയറി മേഖലകളിലാണ്. വാഹനങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ, വൈനുകൾ, ആപ്പിളുകൾ, ജനിതക മാറ്റം വരുത്തിയ കാർഷിക വിളകൾ എന്നിവയ്ക്കാണ് യുഎസ് ഡ്യൂട്ടി ഇളവുകൾ ആവശ്യപ്പെടുന്നത്.
കായികാധ്വാനം വളരെയേറെ ആവശ്യമുള്ള ടെക്സ്റ്റൈൽ, രത്നങ്ങൾ, ആഭരണങ്ങൾ, തുകൽ ഉത്പന്നങ്ങൾ, വസ്ത്രങ്ങൾ, പ്ലാസ്റ്റിക്ക്, രാസവസ്തുക്കൾ, മുന്തിരി, വാഴപ്പഴം, ചെമ്മീൻ എന്നിവയ്ക്ക് ഇളവ് ലഭിക്കണമെന്നതാണ് ഇന്ത്യയുടെ ആവശ്യം.
ഒക്ടോബറോടുകൂടി ഉഭയകക്ഷി വ്യാപാരക്കരാറിന്റെ ആദ്യ ഘട്ടത്തിനായുള്ള ചർച്ചകൾ അവസാനിപ്പിക്കാനാണ് ഇരുരാജ്യങ്ങളുടെയും ശ്രമം. 2030 ആകുന്നതോടെ ഉഭയകക്ഷിവ്യാപാരം നിലവിലെ 191 ബില്യണിൽനിന്ന് 500 ബില്യൺ യുഎസ് ഡോളറിലെത്തിക്കാനുള്ള പദ്ധതിയാണിത്.
വാഗണ്ആറിനു വെല്ലുവിളിയുമായി ക്രെറ്റ
മുംബൈ: മാരുതി സുസുക്കിയുടെ വാഗണ്ആറിനു വെല്ലുവിളിയുമായി ഹ്യൂണ്ടായി ക്രെറ്റ. 2025 ജനുവരി മുതൽ മേയ് വരെയുള്ള കാലയളവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകളിൽ മാരുതി സുസുക്കിയുടെ വാഗണ്‍ആർ ഒന്നാം സ്ഥാനത്തു നിൽക്കുന്പോൾ ക്രെറ്റയാണ് രണ്ടാമത്.
88,494 യൂണിറ്റ് വാഗണ്‍ആറാണ് ഈ കാലയളവിൽ വിറ്റത്. രണ്ടാമതുള്ള ക്രെറ്റയെക്കാൾ 3750 യൂണിറ്റിന്റെ കൂടുതലാണ് വാഗണ്‍ആറിനുള്ളത്. ക്രെറ്റയുടെ 84,744 യൂണിറ്റുകളാണ് ആദ്യ അഞ്ചുമാസത്തിൽ വിറ്റത്.
നിലവിലെ വേഗത കണക്കിലെടുക്കുന്പോൾ 2025ൽ ഹ്യുണ്ടായി ക്രെറ്റയുടെ വാർഷിക വിൽപ്പന 2,00,000 യൂണിറ്റ് കടന്നേക്കാം.
അടുത്ത സ്ഥാനത്ത് മാരുതി സുസുക്കി ഡിസയറാണ്. 2025ലെ ആദ്യ അഞ്ചുമാസം 80,617 യൂണിറ്റ് വിൽപ്പനയാണ് നടത്തിയത്. അടുത്ത സ്ഥാനങ്ങളിൽ മാരുതി സുസുക്കിയുടെ സ്വിഫ്റ്റ് (79,823 യൂണിറ്റ്), ബ്രെസ (79,222 യൂണിറ്റ്) എന്നിവയാണ്.
1999ൽ വാഹന വിപണിയിലെത്തിയ വാഗണ്‍ആറിന്റെ 32,00,000 യൂണിറ്റുകളാണ് ഇതുവരെ വിറ്റത്. 2015ലാണ് ക്രെറ്റ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഈ എസ്യുവിയുടെ 12,52,000 യൂണിറ്റുകളാണ് ഇതുവരെ വിറ്റത്.
ക്രെറ്റയ്ക്ക് ഫ്യുവൽ എൻജിൻ വാഹനങ്ങൾക്കൊപ്പം ഹൈബ്രിഡ് വേർഷനുമുണ്ട്. ക്രെറ്റ ഇലക്ട്രിക്കിൽ രണ്ടു ബാറ്ററി ഓപ്ഷനുകളാണ് ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നത്. 42 കെഡബ്ല്യുഎച്ചും 51.4 കെഡബ്ല്യുഎച്ചും.
ചെറിയ ബാറ്ററി വകഭേദങ്ങൾക്ക് 390 കിലോമീറ്റർ മൈലേജ് അവകാശപ്പെടുന്നു. അതേസമയം വലിയ ബാറ്ററിയുള്ളവ ഒറ്റ ഫുൾ ചാർജിൽ 473 കിലോമീറ്റർ ഓടാൻ കഴിയും.
അംബാനിയും അദാനിയും ഇന്ധന വിൽപ്പനയിൽ ഒന്നിക്കുന്നു
മുംബൈ: ഇന്ത്യയിലെ അതിസന്പന്നരായ മുകേഷ് അംബാനിയും ഗൗതം അദാനിയും ഒരിക്കൽക്കൂടി കൈകോർക്കുന്നു. ഇരു കന്പനികളും തങ്ങളുടെ സംരംഭങ്ങൾ വഴി പരസ്പരം ഇന്ധനങ്ങൾ വിൽക്കും.
മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്, ബ്രിട്ടീഷ് എണ്ണക്കന്പനിയായ ബിപി എന്നിവയുടെ സംയുക്ത സംരംഭമായ ജിയോ-ബിപിയും ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിനു കീഴിലെ സിറ്റി ഗ്യാസ് വിതരണക്കന്പനിയായ അദാനി ടോട്ടൽ ഗ്യാസുമാണ് സഹകരിക്കുന്നത്.
ഇതുപ്രകാരം, അദാനി ടോട്ടൽ ഗ്യാസിന്റെ സിഎൻജി വിതരണ സ്റ്റേഷനുകളിൽ ജിയോ-ബിപി പെട്രോളും ഡീസലും വില്‍ക്കും. പകരമായി ജിയോ-ബിപിയുടെ തെരഞ്ഞെടുത്ത ഒൗട്ട് ലെറ്റുകളിലൂടെ അദാനി ടോട്ടൽ ഗ്യാസ് സിഎൻജിയും വിൽക്കും. രാജ്യമെന്പാടുമായി 650 സിഎൻജി സ്റ്റേഷനുകളാണ് അദാനി ടോട്ടൽ ഗ്യാസിനുള്ളത്. ജിയോ-ബിപിക്ക് 2,000ഓളം പന്പുകളുണ്ട്.
അദാനി ഗ്രൂപ്പും ഫ്രഞ്ച് കന്പനിയായ ടോട്ടൽ എനർജീസും തമ്മിലെ സംയുക്ത സംരംഭമാണ് അദാനി ടോട്ടൽ ഗ്യാസ്. വീടുകളിൽ പാചകാവശ്യത്തിനും വാഹനങ്ങൾക്ക് ഇന്ധനാവശ്യത്തിനും വ്യാവസായിക സ്ഥാപനങ്ങൾക്കും അദാനി ടോട്ടൽ ഗ്യാസ് പ്രകൃതിവാതകം ലഭ്യമാക്കുന്നു. ഗതാഗത വിഭാഗത്തിനായി കംപ്രസ്ഡ് ബയോഗ്യാസ്, ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ്, ദ്രവീകൃത പ്രകൃതി വാതകം (എൽഎൻജി) എന്നിവയും അദാനി ടോട്ടൽ ഗ്യാസ് വാഗ്ദാനം ചെയ്യുന്നു
സഹകരണം രണ്ടാം തവണ
അദാനിയും അംബാനിയും തമ്മിൽ ബിസിനസ് രംഗത്ത് ഇതു രണ്ടാംതവണയാണ് കൈകോർക്കുന്നത്. അദാനി പവറിന് കീഴിലുള്ള മഹാൻ എനർജെൻ എന്ന കന്പനിയുടെ 26% ഓഹരികൾ 2024 മാർച്ചിൽ 50 കോടി രൂപയ്ക്ക് റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റെടുത്തിരുന്നു. അദാനി പവറിന് മധ്യപ്രദേശിലുള്ള ഉൗർജോത്പാദന സ്ഥാപനമാണ് മഹാൻ എനർജെൻ. ഈ പ്ലാന്റിൽനിന്നുള്ള വൈദ്യുതിയുടെ 500 മെഗാവാട്ട് റിലയൻസ് ആണ് ഉപയോഗിക്കുന്നത്.
ഇന്ത്യയുടെ നാച്ചുറൽ ഗ്യാസ് ആവശ്യകത 2030 ആകുന്പോഴേക്കും 60 ശതമാനം വർധിക്കുമെന്നാണ് അന്താരാഷ്ട്ര എനർജി ഏജൻസിയുടെ കണക്കുകൂട്ടൽ.
ഓഹരികളിൽ മുന്നേറ്റം
അദാനി ടോട്ടൽ ഗ്യാസ്, റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ ഇന്നലെ മികച്ച നേട്ടത്തിലാണ് വ്യാപാരം നടത്തിയത്. അദാനി ടോട്ടൽ ഗ്യാസ് ഓഹരി അഞ്ചു ശതമാനത്തിലധികം ഉയർന്ന് 682 രൂപയിൽ വ്യാപാരം പൂർത്തിയാക്കി. ഒരു ഘട്ടത്തിൽ ഓഹരിവില 693.90 രൂപവരെയും എത്തിയിരുന്നു.
റിലയൻസ് ഇൻഡസ്ട്രീസ് ഓഹരിവില 1.34% നേട്ടവുമായി 1,515.40 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.