വെള്ളി വില കുതിക്കുന്നു; ഇന്നലെ കിലോയ്ക്ക് 1.71 ലക്ഷത്തിനു മുകളിൽ
ന്യൂഡൽഹി: ഇന്ത്യയിൽ ദീപാവലി, ധൻതേരസ് എന്നീ ആഘോഷങ്ങൾക്കു മുന്നോടിയായി വെള്ളി വില കുതിച്ചുയരുന്നു. ബുള്ളിയൻ മാർക്കറ്റിലുടനീളം നേട്ടങ്ങൾ രേഖപ്പെടുത്തിയതോടെ വെള്ളിയിൽ നിക്ഷേപകരുടെ താത്പര്യം ഉയർന്നു. ദീപാവലിയും ധൻതേരസും അടുത്തുവരുന്പോൾ, വെള്ളി വാങ്ങുന്നത് ശുഭസൂചനയായി കണക്കാക്കി പലരും അത് വാങ്ങാൻ ഇഷ്ടപ്പെടുന്നു.
ഇന്ത്യയിലും അന്താരാഷ്ട്ര വിപണികളിലും വെള്ളി വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ നിരവധിയാണ്. വ്യാവസായിക ആവശ്യകതയാണ് വെള്ളി വിലയെ നയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. ഇലക്ട്രോണിക്സ്, സൗരോർജം, ഓട്ടോമൊബൈൽ തുടങ്ങിയ നിരവധി ഹൈടെക് മേഖലകൾ നിർമാണത്തിനായി വെള്ളി ഉപയോഗിക്കുന്നു. വെള്ളിയുടെ വ്യാവസായിക ആവശ്യം ഉയരുന്പോൾ, അത് വെള്ളി വിലയിൽ വലിയ സ്വാധീനം ചെലുത്തുന്നു.
എംസിഎക്സ് സ്പോട്ട് പ്രൈസ് ഡെയ്ലി ഡാറ്റ പ്രകാരം, ഇന്നലെ വെള്ളി കിലോയ്ക്ക് 1,71,085 രൂപയിലായിരുന്നു വ്യാപാരം.
2025 ഒക്ടോബർ 10 ന് വെള്ളി വില 1,62,432 രൂപയായിരുന്നു, 2025 ഒക്ടോബർ 9 ന് ഇത് 1,58,112 രൂപയിലായിരുന്നു.
വെള്ളി നിക്ഷേപങ്ങളുടെ വ്യത്യസ്ത രൂപങ്ങൾ എന്തൊക്കെയാണ്?
നിക്ഷേപകർക്ക് വെള്ളി നാണയങ്ങൾ, ബാറുകൾ, ഡിജിറ്റൽ വെള്ളി, വെള്ളി ഇടിഎഫ് (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്) എന്നിങ്ങനെ വ്യത്യസ്ത രൂപങ്ങളിൽ വെള്ളി വാങ്ങാം.
സിൽവർ ഇടിഎഫ് എന്താണ്?
വെള്ളിയുടെ വില ട്രാക്ക് ചെയ്യുകയും നിക്ഷേപകർക്ക് ഭൗതികമായി സ്വന്തമാക്കാതെതന്നെ വെള്ളി വാങ്ങുകയും വിൽക്കുകയും ചെയ്യാൻ അനുവദിക്കുന്ന ഫണ്ടാണ് സിൽവർ ഇടിഎഫ്. വെള്ളിയുടെ വിലയെ അടിസ്ഥാനമാക്കി അവയുടെ മൂല്യം ഉയരുകയോ കുറയുകയോ ചെയ്യുന്നു. സ്റ്റോക്കുകൾ പോലെ ഒരു സ്റ്റോക്ക് എക്സ്ചേഞ്ചിൽ സിൽവർ ഫണ്ടുകൾ ലിസ്റ്റ് ചെയ്തിരിക്കും. വ്യാപാര ദിവസം മുഴുവൻ വാങ്ങുകയോ വിൽക്കുകയോ ചെയ്യാം.
വെള്ളിയുടെ പരിശുദ്ധി
വെള്ളിയുടെ പരിശുദ്ധി ആയിരം ഭാഗങ്ങളിലാണ് അളക്കുന്നത്. ‘999’, ‘925’ തുടങ്ങിയ വാക്കുകൾ എത്ര ഭാഗം യഥാർഥത്തിൽ വെള്ളിയുണ്ടെന്ന് കാണിക്കുന്നു.
ശുദ്ധമായ വെള്ളി അല്ലെങ്കിൽ 99.9 % വെള്ളി ലഭ്യമായ ഏറ്റവും ഉയർന്ന വെള്ളി ഗ്രേഡാണ്. ഇതിൽ 1000ൽ 999 ഭാഗം വെള്ളി അടങ്ങിയിരിക്കുന്നു. ഇതിന് മൃദുവായ ഘടനയുണ്ട്, ഇത് കൂടുതലും വെള്ളി ബാറുകൾ, നാണയങ്ങൾ, ചില പ്രീമിയം ആഭരണങ്ങൾ എന്നിവ നിർമിക്കാൻ ഉപയോഗിക്കുന്നു. ഇത് എളുപ്പത്തിൽ വളയുന്നതിനാൽ ദൈനംദിന ആഭരണങ്ങൾക്ക് മികച്ചതല്ല, പക്ഷേ നിക്ഷേപത്തിനും സമ്മാനങ്ങൾക്കും ഇത് അനുയോജ്യം.
925 സ്റ്റെർലിംഗ് വെള്ളി
ആഭരണങ്ങളിൽ, 925 വെള്ളിയാണ് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഗ്രേഡ്. ഇതിൽ 7.5 % മറ്റു ലോഹങ്ങൾ, സാധാരണയായി ചെന്പ്, 92.5 % വെള്ളി എന്നിവ അടങ്ങിയിരിക്കുന്നു. ഈ ചെറിയ മിശ്രിതം വെള്ളിയുടെ തിളക്കം നിലനിർത്തുകയും ദൈനംദിന ഉപയോഗത്തിന് ആവശ്യമായ കരുത്തുറ്റതാക്കുകയും ചെയ്യുന്നു.
വെള്ളി വാങ്ങലുകളിൽ ജിഎസ്ടി
നിങ്ങൾ ഓണ്‍ലൈനായോ ഒരു ജ്വല്ലറിയിൽ നിന്നോ വെള്ളി ബാറുകൾ വാങ്ങണമെങ്കിൽ, വാങ്ങുന്ന സമയത്ത് നിങ്ങൾ ചരക്ക് സേവന നികുതി നൽകേണ്ടിവരും. മൂന്നു ശതമാനം ജിഎസ്ടി നൽകണം. വെള്ളി ബാറുകൾ, നാണയങ്ങൾ, ആഭരണങ്ങൾ, അല്ലെങ്കിൽ അസംസ്കൃത വെള്ളി എന്നിവ വാങ്ങിയാലും ഈ നികുതി ബാധകമാണ്.
റിക്കാർഡ് കൈവിടാതെ സ്വർണം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും റിക്കാര്‍ഡ് . ഇന്നലെ ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 11,495 രൂപയും പവന് 91,960 രൂപയുമായി.
നവി മുംബൈയിൽ ‘നോർക്കാ കെയർ കരുതൽ സംഗമം - സ്നേഹകവചം’
തിരുവനന്തപുരം: നോർക്ക കെയർ ആരോഗ്യ അപകട ഇൻഷ്വറൻസ് പദ്ധതിയുടെ പ്രചാരണാർഥം മഹാരാഷ്ടയിലെ നവി മുംബൈയിൽ ‘നോർക്കാ കെയർ കരുതൽ സംഗമം - സ്നേഹകവചം’സംഘടിപ്പിച്ചു.
മഹാരാഷ്ട്രയിലെ പ്രവാസി സംഘടനകളും മലയാളി കൂട്ടായ്മകളും കൈകോർത്ത ‘സ്നേഹകവചം’ സംഗമം നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുബൈയിലെ 50 മലയാളി കുടുംബങ്ങൾക്ക് നോർക്ക കെയർ പദ്ധതിയിൽ ചേരുന്നതിനുള്ള സാമ്പത്തിക സഹായമായി 6,70,550 രൂപയുടെ ചെക്ക് പ്രിയ വർഗീസ്, എം.കെ നവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള ‘കെയർ ഫോർ മുംബൈ’സന്നദ്ധ സംഘടന പ്രതിനിധികൾ നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശേരിക്ക് കൈമാറി. അഞ്ച് കുടുംബങ്ങൾക്ക് ഉള്ള നോർക്ക കെയർ കാർഡുകളും ചടങ്ങിൽ പി. ശ്രീരാമകൃഷ്ണൻ വിതരണം ചെയ്തു.
നവി മുംബൈ റമാഡ ഹോട്ടലിൽ നടന്ന സ്നേഹകവചം സംഗമത്തിൽ നോർക്ക കെയർ പദ്ധതിയിൽ അംഗമാകുന്നതിനുളള ഗ്രൂപ്പ് രജിസ്ട്രേഷൻ നടപടികൾ നോർക്ക റൂട്ട്സ് ഹോം ഒതന്റിഫിക്കേഷൻ ഓഫീസർ എസ്.എച്ച്. ഷെമീംഖാൻ വിശദീകരിച്ചു. ലോക കേരള സഭ അംഗങ്ങൾ, 60 മലയാളി സംഘടനകളിൽ നിന്നുളള പ്രതിനിധികൾ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. മുംബൈ എൻ ആർകെ ഡെവലപ്പ്മെന്റ് ഓഫീസർ എസ്. റഫീഖ് ചടങ്ങിൽ സ്വാഗതം പറഞ്ഞു.
ഒരു കുടുംബത്തിന് (ഭർത്താവ്, ഭാര്യ, 25 വയസിൽ താഴെയുളള രണ്ടു കുട്ടികൾ) 13,411 രൂപ പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണൽ അപകട ഇൻഷ്വറൻസ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോർക്ക കെയർ പദ്ധതി.
നവംബർ ഒന്നു മുതൽ നോർക്ക കെയർ പരിരക്ഷ പ്രവാസികേരളീയർക്ക് ലഭ്യമാകും. സാധുവായ നോർക്ക പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി എൻആർകെ ഐഡി കാർഡുള്ള പ്രവാസികൾക്ക് 22 വരെ നോർക്ക കെയറിൽ അംഗമാകാം.
ചില്ലറ പണപ്പെരുപ്പം താഴ്ന്നു
ന്യൂഡൽഹി: ഭക്ഷ്യവസ്തുക്കളുടെ വിലയിലെ തുടർച്ചയായ കുറവ് കാരണം, സെപ്റ്റംബറിൽ ഇന്ത്യയുടെ ഭക്ഷ്യവില സൂചികയെ അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം 1.54 % ആയി കുറഞ്ഞു.
ഓഗസ്റ്റിൽ 2.07 ശതമാനമാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബറിൽ പണപ്പെരുപ്പ നിരക്ക് 2017 ജൂണിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഈ നിരക്ക് റിസർവ് ബാങ്കിന്റെ ലക്ഷ്യ പരിധിയായ 2-6 ശതമാനത്തിനു താഴെയാണ്.
ഗ്രാമ, നഗരപ്രദേശങ്ങളിലെ പണപ്പെരുപ്പവും സെപ്റ്റംബറിൽ താഴ്ന്നു. ഗ്രാമങ്ങളിലെ പണപ്പെരുപ്പം ഓഗസ്റ്റിലെ 1.69 ശതമാനത്തിൽനിന്ന് സെപ്റ്റംബറിൽ 1.07 ശതമാനത്തിലെത്തി. നഗരപ്രദേശങ്ങളിലെ പണപ്പെരുപ്പം ഓഗസ്റ്റിലെ 2.47 ശതമാനത്തിൽനിന്ന് 2.04 ശതമനത്തിലേക്കു താഴ്ന്നു.
പച്ചക്കറികൾ, എണ്ണകൾ, പഴങ്ങൾ, പയർവർഗങ്ങൾ, ധാന്യങ്ങൾ, ഇന്ധനം എന്നിവയുൾപ്പെടെയുള്ള പ്രധാന ഭക്ഷ്യവസ്തുക്കളുടെ വിലയിൽ ഉണ്ടായ കുറവാണ് ഇതിന് പ്രധാന കാരണം.
ഭക്ഷ്യവിലക്കയറ്റം നാലാം മാസവും നെഗറ്റീവ്
ഉപഭോക്തൃ ഭക്ഷ്യവില സൂചിക സെപ്റ്റംബറിൽ -2.28% എന്ന പണപ്പെരുപ്പം രേഖപ്പെടുത്തി. തുടർച്ചയായ നാലാം മാസമാണ് ഭക്ഷ്യവിലക്കയറ്റം നെഗറ്റീവാകുന്നത്. ഓഗസ്റ്റിൽ -0.69 ശതമാനമാണുണ്ടായിരുന്നത്. 2018 ഡിസംബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കുമാണ് ഇത്. ഗ്രാമീണ ഭക്ഷ്യവിലക്കയറ്റം -2.17 ശതമാനമായി. അതേസമയം നഗരപ്രദേശങ്ങളിലെ ഭക്ഷ്യവിലക്കയറ്റം -2.47 ശതമാനവും രേഖപ്പെടുത്തി.
കേരളം മുന്നിൽ
ദേശീയതലത്തിൽ പണപ്പെരുപ്പം കുറഞ്ഞപ്പോൾ കേരളം തുടർച്ചയായ ഒന്‍പതാം മാസവും രാജ്യത്ത് ഏറ്റവും കൂടുതൽ പണപ്പെരുപ്പം ഉള്ള സംസ്ഥാനമായി. ഓഗസ്റ്റിലെ 9.04 ശതമാനം നിരക്കിനെ അപേക്ഷിച്ച് സെപ്റ്റംബറിൽ 9.94 ശതമാനമായി ഉയർന്നു.
ഹിമാചൽപ്രദേശ് (2.98 %), തമിഴ്നാട് (3.09 %), ഉത്തരാഖണ്ഡ്് (3.77 %), ജമ്മുകാഷ്മീർ (4.79 %) എ്ന്നിവയാണ് കേരളത്തിനു പിന്നിൽ. ഉത്തർപ്രദേശ് (-1.21 %), തെലങ്കാന (-0.29 %), മധ്യപ്രദേശ് (-0.05 %) എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും താഴ്ന്ന പണപ്പെരുപ്പം രേഖപ്പെടുത്തിയ സംസ്ഥാനങ്ങൾ.
തമിഴ്നാട്ടിൽ വൻ നിക്ഷേപത്തിന് ഫോക്സ്കോണ്‍
ചെന്നൈ: തായ്വാനീസ് ഇലക്ട്രോണിക്സ് കരാർ നിർമാതാക്കളായ ഫോക്സ്കോണ്‍ തമിഴ്നാട്ടിൽ വൻ നിക്ഷേത്തിനൊരുങ്ങുന്നു. 15,000 കോടി രൂപയുടെ നിക്ഷേപം നടത്തും. 14,000 തൊഴിലവസരങ്ങളാണ് കന്പനി വാഗ്ദാനം ചെയ്യുന്നത്.
സംസ്ഥാനത്തിന്റെ വ്യവസായ മേഖലയ്ക്ക് പുതിയ ഉണർവ് നൽകുന്നതാണ് നടപടി. മൊബൈൽ ഫോണ്‍ ഘടകങ്ങളുടെ ഉത്പാദന ശേഷി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സുപ്രധാന നീക്കം നടത്തുന്നത്.
14,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നതാണ് നിക്ഷേപത്തിന്റെ ഏറ്റവും വലിയ നേട്ടം. എൻജിനിയറിംഗ് ബിരുദധാരികളിലും ഉയർന്ന വൈദഗ്ധ്യമുള്ള യുവാക്കളെയും കേന്ദ്രീകരിച്ചാണ് പുതിയ ഉയർന്ന മൂല്യമുള്ള തൊഴിലവസരങ്ങൾ ഒരുങ്ങുന്നത്. പുതിയ പദ്ധതിയുടെ ഭാഗമായി ഫോക്സ്കോണ്‍ ചെന്നൈക്ക് സമീപമുള്ള കാഞ്ചീപുരം ജില്ലയിൽ പുതിയ പ്ലാന്റ് സ്ഥാപിക്കാനാണ് സാധ്യത.
സംസ്ഥാനത്തിന്റെ എൻജിനിയറിംഗ് വൈദഗ്ധ്യവും ശക്തമായ വ്യാവസായിക അടിത്തറയും കന്പനിയുടെ തീരുമാനത്തിന് പിന്നിലുള്ളതായി തമിഴ്നാട് വ്യവസായ മന്ത്രി ടി.ആർ.ബി. രാജ പറഞ്ഞു.
സംരംഭകവർഷം പദ്ധതി: തുടങ്ങിയത് 3.75 ലക്ഷം സംരംഭം: മന്ത്രി പി. രാജീവ്
തൃശൂർ: സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി മൂന്നു വർഷംകൊണ്ട് കേരളത്തിൽ 3.75 ലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിച്ചെന്നു മന്ത്രി പി. രാജീവ്. ഇതിൽ 31 ശതമാനവും സ്ത്രീകളുടേതാണ്. ഒരുവർഷം ഒരു ലക്ഷം സംരംഭങ്ങളാണു ലക്ഷ്യമിട്ടതെങ്കിൽ ആറു മാസംകൊണ്ടുതന്നെ ഈ ലക്ഷ്യം പിന്നിട്ടു. കേരള വുമൺ ഓണ്‍ട്രപ്രണേഴ്സ് കോണ്‍ക്ലേവ് തൃശൂർ ലുലു ഇന്റർനാഷണൽ കണ്വൻഷൻ സെന്ററിൽ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഉദ്യം രജിസ്ട്രേഷൻ 2021ൽ ആരംഭിക്കുന്പോൾ 85,000 ആയിരുന്നെങ്കിൽ ഇപ്പോഴിത് 16.85 ലക്ഷമാണ്. ഇതിൽ പഴയ സംരംഭകരുമുണ്ടെന്നു പറഞ്ഞ മന്ത്രി, കോണ്‍ക്ലേവിന് എത്തിയവരോടു നേരിട്ടു കാര്യങ്ങൾ ആരാഞ്ഞു. മേഡ് ഇൻ കേരള പദ്ധതിയുടെ ഭാഗമായി നൻമ ബ്രാൻഡിംഗിലൂടെ ഉത്പന്നങ്ങൾ വിദേശങ്ങളിലേക്കടക്കം കയറ്റുമതി ചെയ്യാൻ കഴിയും. സംസ്ഥാന സർക്കാരിന്റെ അംഗീകാരമുള്ളത് ഗുണമേന്മയുടെ മുദ്രയായി മാറും.
അടുത്ത ഘട്ടത്തിൽ 10,000 സംരംഭങ്ങളെ ഒരുകോടി ടേണോവറിലേക്ക് മാറ്റും. ഇതിൽ 50 ശതമാനം വനിതാ സംരംഭകരായിരിക്കും. മിഷൻ തൗസൻഡ് പദ്ധതിയിലൂടെ ആയിരം സംരംഭങ്ങളെ 100 കോടി ടേണോവറിലേക്കും എത്തിക്കും. 444 സംരംഭങ്ങളെ ഇതിനകം തെരഞ്ഞെടുത്തു.
സർക്കാരിന്റെ കയറ്റുമതി നയത്തിന്റെ ഭാഗമായി ഉത്പന്നങ്ങൾ വിദേശത്തു കൊണ്ടുപോകാൻ സഹായം നൽകും. പ്രാദേശികതലത്തിൽ കെ-സ്റ്റോറുകൾവഴി ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കരാറിലെത്തി. ഇതുവരെ 30 കോടിയുടെ ഉത്പന്നങ്ങൾ വിറ്റഴിച്ചു.
ഓണ്‍ലൈൻവഴി വിപണനം നടത്താൻ സർക്കാരിന്റെ കെ-ഷോപ്പിയും പകുതിത്തുക സർക്കാർ നൽകുന്ന ഇൻഷ്വറൻസ് പദ്ധതിയും നിലവിലുണ്ട്. സ്ത്രീ സംരംഭകർക്കായി വ്യവസായ പാർക്കും സർക്കാർ പദ്ധതിയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
മന്ത്രി ആർ. ബിന്ദു, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, വ്യവസായ വകുപ്പ് ഓഫീസർ ഓണ്‍ സ്പെഷൽ ഡ്യൂട്ടി ആനി ജൂല തോമസ്, വ്യവസായ വകുപ്പ് ഡയറക്ടർ പി. വിഷ്ണുരാജ്, കെഎസ്ഐഡിസി എക്സിക്യുട്ടീവ് ഡയറക്ടർ ആർ. ഹരികൃഷ്ണൻ, ബിപിടി എക്സിക്യുട്ടീവ് ചെയർമാൻ കെ. അജിത് കുമാർ, ഫിക്കി പ്രതിനിധി ജ്യോതി ദീപക് അശ്വനി എന്നിവർ പങ്കെടുത്തു.
ജോസ് പ്രദീപ് കെടിഎം പ്രസിഡന്റ്; സ്വാമിനാഥൻ സെക്രട്ടറി
കൊച്ചി: കേരള ട്രാവൽ മാർട്ട് (കെടിഎം) സൊസൈറ്റിയുടെ പ്രസിഡന്റായി ജോസ് പ്രദീപിനെയും സെക്രട്ടറിയായി എസ്. സ്വാമിനാഥനെയും വീണ്ടും തെരഞ്ഞെടുത്തു.
സി. ഹരികുമാർ -വൈസ് പ്രസിഡന്റ്, ജോബിൻ ജോസഫ് -ജോയിന്റ് സെക്രട്ടറി, ജിബ്രാൻ ആസിഫ് -ട്രഷറർ എന്നിവരാണ് മറ്റു ഭാരവാഹികൾ.
മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ: പി.കെ. കൃഷ്ണചന്ദ്രൻ, വി. വിനോദ്, പ്രസാദ് മഞ്ഞാലി, മൈക്കിൾ ഡൊമിനിക്, ജെ. ജനേഷ്, പി.വി. മനു, രഞ്ജു ജോസഫ്, ജോസ് ഏബ്രഹാം, മരിയ റോഡ്രിഗസ്, ലളിത് വിശ്വകുമാർ, കെ.ആർ. വഞ്ചീശ്വരൻ, എസ്. ജയകുമാർ.
കേരള മോഡല്‍ മാനവ വികസനത്തിലെ ലോകമാതൃക: ധനമന്ത്രി
കൊച്ചി: എല്ലാവരെയും ഒരുപോലെ ചേര്‍ത്ത് പിടിച്ചുള്ള കേരള മോഡല്‍ മാനവ വികസനത്തിലെ ലോകമാതൃകയാണെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍.
വിഷന്‍ 2031ന്റെ ഭാഗമായി ധനവകുപ്പ് എറണാകുളം ഗോകുലം പാര്‍ക്ക് കണ്വെന്ഷന് സെന്ററില്‍ സംഘടിപ്പിച്ച സംസ്ഥാനതല സെമിനാറില്‍ ‘കേരളം@2031: ഒരു പുതിയ ദര്‍ശനം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ലോകത്തിലെ ഏറ്റവും സമ്പന്ന രാഷ്ട്രങ്ങളേക്കാള്‍ വരുമാനം കുറവാണെങ്കിലും മനുഷ്യവികസന സൂചികയില്‍ കേരളം മുന്നിലാണ്.
ശിശുമരണ നിരക്കിന്റെ കണക്കുകളില്‍ കേരളം അമേരിക്കന്‍ ഐക്യനാടുകളേക്കാള്‍ മുന്നിലാണ്. മുമ്പ് ഇന്ത്യന്‍ ശരാശരിയേക്കാള്‍ 30 ശതമാനം കുറവായിരുന്ന കേരളത്തിന്റെ ആളോഹരി വരുമാനം ഇപ്പോള്‍ 50-60 ശതമാനം ആണ്. ഇന്ത്യയിലെ ആകെ പ്രവാസി വരുമാനത്തില്‍ വലിയ പങ്ക് കേരളത്തില്‍ നിന്നാണ്.
വീസ ഫീസ് വര്‍ധന പോലുള്ള പുതിയ സാഹചര്യങ്ങള്‍ പ്രവാസത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്ക ഉയര്‍ത്തുന്നു. എല്ലാ പ്രതികൂല സാഹചര്യങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പൊതുചെലവുകള്‍ക്കും കുറവ് വരുത്തിയിട്ടില്ല.
വന്‍തോതില്‍ തനത് നികുതി, നികുതിയേതര വരുമാനം ഉയര്‍ത്തിയാണ് വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഒരു കുറവുമില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍ ധനസ്ഥിതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സെക്രട്ടറിമാരായ അജിത് പാട്ടീല്‍ (ധനകാര്യ റിസോഴ്സസ്), കേശവേന്ദ്രകുമാര്‍ (ഫിനാന്‍സ് എക്സ്പെന്റീച്ചര്‍) തുടങ്ങിയവര്‍ സംസാരിച്ചു.
സംസ്ഥാനതല കൈത്തറി കോൺക്ലേവ് 16ന് കണ്ണൂരിൽ
കണ്ണൂർ: സമഗ്ര വികസനം ലക്ഷ്യമിട്ട് പ്രതിസന്ധികൾ ചർച്ച ചെയ്യുന്നതിനായി സംസ്ഥാനതല കൈത്തറി കോൺക്ലേവ് കണ്ണൂർ റബ്കോ ഓഡിറ്റോറിയത്തിൽ 16നു നടക്കും. രാവിലെ 10നു മന്ത്രി പി. രാജീവ് ഉദ്ഘാടനം നിർവഹിക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും.
എംപിമാരായ കെ. സുധാകരൻ, വി. ശിവദാസൻ, പി. സന്തോഷ്കുമാർ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എംഎൽഎമാർ, വ്യവസായ വകുപ്പ് സ്പെഷൽ ഡ്യൂട്ടി ഓഫീസർ ആനി ജൂല തോമസ്, കൈത്തറി തൊഴിലാളി യൂണിയൻ നേതാക്കളായ അരക്കൻ ബാലൻ, താവം ബാലകൃഷ്ണൻ, ജോസ് ജോർജ് തുടങ്ങിയവർ പ്രസംഗിക്കും. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് സ്വാഗതവും സംഘാടക സമിതി ചെയർമാൻ ടി.കെ. ഗോവിന്ദൻ നന്ദിയും പറയും.
വിവിധ വിഷയങ്ങളിൽ ഹാൻവീവ് ചെയർമാൻ ടി.കെ. ഗോവിന്ദൻ, ഹാൻടെക്സ് കൺവീനർ പി.വി. രവീന്ദ്രൻ, തുടങ്ങിയവർ വിഷയം അവതരിപ്പിക്കും. വൈകുന്നേരം മൂന്നിനു ചേരുന്ന സമാപന സമ്മേളനം സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും.
മൂല്യവർധിത ഉത്പന്ന നിർമാണത്തിലൂടെ കൈത്തറി മേഖലയെ ശക്തിപ്പെടുത്താനും തൊഴിലാളികളുടെ ജോലി ഭാരം ലഘൂകരിച്ച് ഉത്പാദനവും വിപണനവും വർധിപ്പിക്കുന്നതിനുമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ വിദഗ്ധർ തയാറാക്കിയ റിപ്പോർട്ടിന്റെ കരട് കോൺക്ലേവിൽ അവതരിപ്പിക്കും.
പത്രസമ്മേളനത്തിൽ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ്. അജിമോൻ, കേരള ദിനേശ് ചെയർമാൻ എം.കെ. ദിനേശ് ബാബു, ഹാൻഡ് ലൂം വെൽഫെയർ ബോർഡ് ചെയർമാൻ അരക്കൻ ബാലൻ, എൻ. ശ്രീധരൻ, കൊല്ലോൺ മോഹനൻ, കെ.വി. സന്തോഷ്കുമാർ, വ്യവസായ വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാർ കെ.പി. ഗിരീഷ്കുമാർ എന്നിവർ പങ്കെടുത്തു.
വീണ്ടും വ്യാപാരയുദ്ധം; ഓഹരിവിപണിയിൽ ആശങ്ക
ഓഹരി അവലോകനം/ സോണിയ ഭാനു
ഭസ്മാസുരനായി മാറാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കം ആഗോള ഓഹരി നിക്ഷേപകരെ അങ്കലാപ്പിലാക്കി. ചൈനയ്ക്ക് നേരേ വാരാന്ത്യം തൊടുത്ത ആ യുദ്ധം അതേ വേഗത്തിൽ നാഗാസ്ത്രമായി അമേരിക്കൻ ഓഹരി വിപണിയിലേക്കുതന്നെ പതിച്ചത് യുഎസ് സമ്പദ്ഘടനയിൽ വൻ വിള്ളലുളവാക്കും.
ചൈനീസ് ഇറക്കുമതിക്ക് നൂറ് ശതമാനം നികുതിയാണ് അമേരിക്ക പ്രഖ്യാപിച്ചത്. ഇതിന്റെ ആഘാതം ഇന്ന് ഇടപാടുകളുടെ തുടക്കത്തിൽ യൂറോ-ഏഷ്യൻ മാർക്കറ്റുകളിലും പ്രതിഫലിക്കാം. ഓഹരി ഇൻഡക്സുകളിൽ മാത്രമല്ല ക്രിപ്റ്റോ കറൻസിയിലും കനത്ത തകർച്ച വെള്ളിയാഴ്ച സംഭവിച്ചത് ഒരു വിഭാഗം ഫണ്ടുകളെ മഞ്ഞലോഹത്തിൽ അഭയം തേടാൻ പ്രേരിപ്പിക്കും.
സ്ഥിതിഗതികൾ സങ്കീർണമെന്ന് വ്യക്തമായ രാജ്യാന്തര ഫണ്ടുകൾ അമേരിക്കയിൽ വിൽപ്പനക്കാരായി, ഇതോടെ 1.5 ട്രില്യൻ ഡോളറാണു വിപണിക്ക് നഷ്ടമായത്. ഇതിനിടയിൽ മികവിലേക്ക് തിരിച്ചുവരവ് നടത്തിക്കൊണ്ടിരുന്നു ക്രിപ്റ്റോ കറൻസിയിൽ റിക്കാർഡ് തകർച്ച രേഖപ്പെടുത്തി. പ്രതികൂല വാർത്തകളുടെ വേലിയേറ്റത്തിൽ ചരിത്രത്തിൽ ആദ്യമായി ഒറ്റ ദിവസം ക്രിപ്റ്റോയിൽ അലിഞ്ഞ് ഇല്ലാതായത് 19 ബില്യൺ ഡോളറാണ്.
ഇന്ത്യൻ വിപണിക്ക് പ്രതീക്ഷകൾ
ഇന്ത്യൻ ഓഹരി ഇൻഡക്സുകൾ രണ്ടാം വാരവും തിളക്കം നിലനിർത്തി ദീപാവലി ആഘോഷമാക്കി മാറ്റാനുള്ള ശ്രമത്തിലാണ്. അതേസമയം യുഎസ്-ചൈന വ്യാപാര യുദ്ധം പുതിയ തലങ്ങളിലേക്ക് നീങ്ങുന്നത് വിനിമയ വിപണിയിലും വൻ ചലനങ്ങൾക്ക് ഇടയാക്കും. പിന്നിട്ടവാരം സെൻസെക്സ് 1293 പോയിന്റും നിഫ്റ്റി സൂചിക 391 പോയിന്റും മികവിലാണ്. രണ്ട് ഇൻഡക്സുകളും ഒന്നര ശതമാനത്തിൽ അധികം നേട്ടം സ്വന്തമാക്കി.
വിദേശ ഫണ്ടുകൾ വീണ്ടും നിക്ഷേപത്തിന് ഉത്സാഹിച്ചു. പോയവാരം അവർ പുതിയ വാങ്ങലുകൾക്ക് കാണിച്ച തിരക്കിട്ട നീക്കങ്ങൾ ദീപാവലിക്ക് തിളക്കം പകരാം. തുടർച്ചയായ 26-ാം വാരവും ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ നിക്ഷപകരാണ്. യുഎസ്‐ബെയ്ജിംഗ് വ്യാപാര ബന്ധം വഷളാവുന്നതും ഇന്ത്യ -യുഎസ് വ്യാപാര ചർച്ചകൾ പുരോഗമിക്കുന്നതും മുൻനിർത്തി രാജ്യാന്തര ഫണ്ടുകൾ സുരക്ഷിത നിക്ഷേപ മേഖലയായി ഇന്ത്യയെ വീക്ഷിക്കുന്നത് വിപണിയുടെ അടിയൊഴുക്ക് ശക്തമാക്കും.
നിഫ്റ്റി സൂചിക മുൻവാരത്തിലെ 24,894 പോയിന്റിൽനിന്നും നേട്ടത്തിൽ ട്രേഡിംഗ് പുനരാരംഭിച്ചു. വാങ്ങൽ താത്പര്യത്തിൽ 25,000ലെ പ്രതിരോധം തകർത്ത് മുൻവാരം സൂചിപ്പിച്ച 25,106ലേക്കും തുടർന്ന് 25,330 പോയിന്റ് വരെ സഞ്ചരിച്ചു. എന്നാൽ, രണ്ടാം പ്രതിരോധമായി വ്യക്തമാക്കിയ 25,414ലേക്ക് ചുവടുവയ്ക്കാൻ അവസരം ലഭിക്കാതെ വാരാന്ത്യം 25,285 പോയിന്റിലാണ്. ഈ വാരം 25,442ലാണ് ആദ്യ പ്രതിരോധം. ഇത് മറികടന്നാൽ 25,600 പോയിന്റ് ദീപാവലി വേളയിൽ സ്വപ്നം കാണാമെങ്കിലും അമേരിക്കൻ നീക്കം ആഗോള വിപണികളെ പിടിച്ചുലച്ചാൽ നിഫ്റ്റിക്ക് 25,044 -24,744 റേഞ്ചിൽ താങ്ങ് പ്രതീക്ഷിക്കാം. സാങ്കേതിക വശങ്ങൾ ബുള്ളിഷെങ്കിലും വിവിധ ഇൻഡിക്കേറ്ററുകൾ ഓവർ ബോട്ടായതിനാൽ ലാഭമെടുപ്പ് തിരുത്തലിന് ഇടയാക്കാം.
നിഫ്റ്റി ഫ്യൂച്ചേഴ്സ് ഒക്ടോബർ 25,250ൽനിന്നും ഒന്നര ശതമാനം ഉയർന്ന് 25,411ലെത്തിയെങ്കിലും ചെറിയതോതിലുള്ള തിരുത്തൽ സാധ്യതകൾ മുന്നിലുള്ളതിനാൽ 25,225–25,175ൽ പരീക്ഷണങ്ങൾ നടത്താം. താഴ്ന്ന റേഞ്ചിൽ ബുൾ ഓപ്പറേറ്റർമാർ രംഗത്ത് എത്തിയാൽ അടുത്ത കുതിപ്പിൽ ഒക്ടോബർ ഫ്യൂച്ചർ 25,500നെ ലക്ഷ്യമാക്കാം. ഇതിനിടയിൽ വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റിൽ കുറവ് രോഖപ്പെടുത്തി. തൊട്ട് മുൻവാരത്തിലെ 180 ലക്ഷം കരാറുകളിൽനിന്നും 175 ലക്ഷമായി കുറഞ്ഞങ്കിലും മുന്നേറ്റത്തിനിടയിൽ സംഭവിച്ച ഈ കുറവ് ഷോർട്ട് കവറിംഗിനെ സൂചിപ്പിക്കുന്നു.
ബോംബെ സെൻസെക്സ് 81,207 പോയിന്റിൽനിന്നുള്ള കുതിച്ചുചാട്ടത്തിൽ 82,654 വരെ ഉയർന്ന ശേഷം വാരാന്ത്യം 82,500 പോയിന്റിലാണ്. ഈവാരം വിപണിക്ക് 81,587ൽ ആദ്യ താങ്ങുണ്ട്, അത് നിലനിർത്താനായില്ലെങ്കിൽ 80,674ലേക്ക് പരീക്ഷണങ്ങൾക്ക് മുതിരാം. അതേസമയം മുന്നേറിയാൽ 83,033 – 83,566 പോയിന്റിൽ പ്രതിരോധം ഉടലെടുക്കും.
കരുത്തിലെത്താൻ രൂപ
ഡോളറിനു മുന്നിൽ രൂപ കരുത്ത് നിലനിർത്താനുള്ള ശ്രമത്തിലാണ്. വിദേശ ഫണ്ടുകൾ വിൽപ്പന കുറച്ച് നിക്ഷേപത്തിന് ഓഹരി വിപണിയിൽ കാണിച്ച താത്പര്യം രൂപയിലും കൂടുതൽ ശ്രദ്ധിക്കപ്പെടേണ്ടതായിരുന്നു, എന്നാൽ, അത്തരം ഒരു ഉണർവ് കണ്ടതുമില്ല. രൂപ 88.71ൽനിന്നും 88.81ലേക്ക് ദുർബലമായെങ്കിലും പിന്നീട് 88.48ലേക്ക് ശക്തിപ്രാപിച്ച ശേഷം വാരാന്ത്യം 88.78ലാണ്. മൂന്നാഴ്ചകളായി രൂപയുടെ മൂല്യം നേരിയ റേഞ്ചിലാണ് നീങ്ങുന്നത്. സാങ്കേതികമായി വിലയിരുത്തിയാൽ 88.25ലേക്ക് ശക്തിപ്രാപിക്കാം.
ക്രൂഡ് ഓയിൽ വില കുറഞ്ഞേക്കും
ക്രൂഡ് ഓയിൽ വില ബാരലിന് 64.45 ഡോളറിൽനിന്നും 66.50ലേക്ക് ഉയർന്നതിനിടയിലെ വിൽപ്പന സമ്മർദത്തിൽ എണ്ണ വില 62.61 ഡോളറിലേക്ക് ഇടിഞ്ഞു. പലസ്തീൻ മേഖലയിലെ ശാന്തത എണ്ണ വിലയെ 62-58 ഡോളറിലേക്ക് അടുപ്പിക്കുമെന്നു മുൻവാരം വ്യക്തമാക്കിയിരുന്നു.
സാങ്കേതികചലനങ്ങൾ വിലയിരുത്തിയാൽ ക്രൂഡ് ഓയിൽ കൂടുതൽ ദുർബലമാകാൻ ഇടയുണ്ടെങ്കിലും ഫണ്ടുകൾ ലാഭമെടുപ്പിന് ഇറങ്ങുമെന്നത് ചെറിയ തോതിൽ പുൾബാക്ക് റാലിക്ക് വഴിയൊരുക്കാം. അഫ്ഗാൻ-പാക് അതിർത്തിയിൽ നിന്നുള്ള വെടിയൊച്ചകൾ വിരൽ ചൂണ്ടുന്നത് ഇറാൻ-ഇറാക്ക് സംഘർഷ കാലഘട്ടത്തിലേയ്ക്കാണ്, വീണ്ടും ഇസ്ലാമിക രാജ്യങ്ങളുടെ ഏറ്റുമുട്ടൽ പാശ്ചാത്യ രാജ്യങ്ങൾ ആയുധ വിൽപ്പനയ്ക്ക് അവസരമാക്കാം.
സ്വർണക്കുതിപ്പ്
ആഗോള സ്വർണ മാർക്കറ്റിൽ റിക്കാർഡ് പ്രകടനം. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 3885 ഡോളറിൽനിന്നും 4000 ഡോളറിലെ പ്രതിരോധം തകർത്ത് 4058 ഡോളർ വരെ ഉയർന്ന ശേഷം ക്ലോസിംഗിൽ 4016 ഡോളറിലാണ്. ഒരു വർഷത്തിൽ സ്വർണ വില ഉയർന്നത് 1360 ഡോളറാണ്, അതായത് 51 ശതമാനം.
അടുത്ത വാരം ദീപാവലിയോട് അനുബന്ധിച്ച് ചൊവ്വ, ബുധൻ ദിവസങ്ങൾ വിപണി അടഞ്ഞുകിടക്കും. ദീപാവലി മുഹൂർത്ത വ്യാപാര സമയം എക്സ്ചേഞ്ച് പിന്നീട് പ്രഖ്യാപിക്കും.
‘സംവത് 2082’നെ വരവേൽക്കാനുള്ള ഒരുക്കത്തിലാണു നിക്ഷേപകർ. മുഹൂർത്ത വ്യാപാരത്തിൽ ഇടപാടുകളുടെ വ്യാപ്തി നാമമാത്രമായിരിക്കും. പിന്നിട്ട 16 വർഷങ്ങളിലെ ചരിത്രം പരിശോധിച്ചാൽ 13 തവണയും സൂചിക മികവ് കാഴ്ച്ചവച്ചു.
വിപണിവിശേഷം / കെ.ബി. ഉദയഭാനു ഡോളർ ശക്തമാക്കാൻ അമേരിക്ക നടത്തിയ നീക്കം ഏഷ്യൻ റബർ അവധി വ്യാപാര മേഖലയ്ക്ക് ഊർജം പകർന്നു. ഇന്ത്യൻ വ്യവസായികളും വില ഉയർത്തി ഷീറ്റ് ശേഖരിച്ചു.
വെളിച്ചെണ്ണയിൽ ദീപാവലി പ്രതീക്ഷകൾക്ക് മങ്ങലേറ്റു, തമിഴ്നാട് ലോബി വെളിച്ചെണ്ണ വിറ്റുമാറാനുള്ള തിടുക്കത്തിൽ. കുരുമുളക് വീണ്ടും മുന്നേറി. ആഗോള വിപണിക്ക് ഒപ്പം കേരളത്തിലും സ്വർണം റിക്കാർഡ് പുതുക്കി.
വിനിമയ വിപണിയിൽ ഡോളറുമായുള്ള ദ്വന്ദയുദ്ധത്തിൽ ജാപ്പനീസ് നാണയത്തിന് കാലടറി. യെന്നിന്റെ മൂല്യം എട്ട് മാസത്തെ ഏറ്റവും ദുർബലമായ 153ലേക്ക് ഇടിഞ്ഞത് വിദേശ നിക്ഷേപകരെ റബറിലേക്ക് ആകർഷിച്ചു. ഏപ്രിലിൽ ഡോളറിന് മുന്നിൽ 140ലേക്ക് ശക്തിപ്രാപിച്ചിരുന്നു യെന്നിന്റെ മൂല്യം. ഒസാക്ക എക്സ്ചേഞ്ചിൽ വാരമധ്യം റബറിൽ വാങ്ങൽ താത്പര്യം അനുഭവപ്പെട്ടു. മാർച്ച് അവസാനം കിലോ 344 യെൻ വരെ കയറി ഇടപാടുകൾ നടന്ന റബർ കഴിഞ്ഞവാരം 294 യെന്നിലേക്ക് ഇടിഞ്ഞിരുന്നു.
ചൈന വിപണി ദേശീയ അവധി മൂലം ഒരാഴ്ച പൂർണമായി പ്രവർത്തനരഹിതമായതിനാൽ വ്യവസായികൾ ആഗോള റബർ മാർക്കറ്റിൽനിന്നും വിട്ടുനിൽക്കുകയായിരുന്നു. ഇതിനിടയിലെ വിലത്തകർച്ച ഓപ്പറേറ്റർമാരെ ഒസാക്കയിൽ വാങ്ങലുകാരാക്കിയത് റബറിനെ കിലോ 314 യെൻ വരെ ഉയർത്തി, ലാഭമെടുപ്പിൽ ക്ലോസിംഗിൽ നിരക്ക് 310 യെന്നിലാണ് ഫെബ്രുവരി അവധി. വിപണിയുടെ സാങ്കേതിക വശങ്ങൾ നൽകുന്ന സൂചനകൾ റബർ ഉത്പാദക രാജ്യങ്ങൾക്ക് അത്ര ശുഭകരമല്ല. നിലവിൽ 324 യെന്നിൽ ശക്തമായ പ്രതിരോധം തലയുയർത്തുന്നത് ഓപ്പറേറ്റർമാരെ വീണ്ടും ലാഭമെടുപ്പിന് പ്രേരിപ്പിക്കാം.
അതേസമയം മാസമധ്യം വരെ ശക്തമായ മഴ തുടരുമെന്ന തായ് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ് റബർ ക്ഷാമം തായ്ലൻഡിൽ സൃഷ്ടിക്കാം. ടാപ്പിംഗ് സ്തംഭിച്ചതിനാൽ ഒക്ടോബർ ഷിപ്പ്മെന്റുകൾ യഥാസമയം പൂർത്തിയാക്കാൻ കയറ്റുമതി മേഖലയ്ക്കാകുമോയെന്ന കാര്യത്തിൽ ഇനിയും വ്യക്തയില്ല. ബാങ്കോക്കിൽ റബർ കിലോ 180ൽനിന്നും 182 രൂപയായി ഉയർന്നത് ഇന്ത്യൻ വ്യവസായികളെ ആഭ്യന്തര മാർക്കറ്റിലേക്ക് അടുപ്പിച്ചു. വാരത്തിന്റെ ആദ്യ ദിനങ്ങളിൽ നേരിയ റേഞ്ചിൽ നീങ്ങിയ നാലാം ഗ്രേഡ് ശനിയാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ 18,700 രൂപയിലും അഞ്ചാം ഗ്രേഡ് 18,400 രൂപയിലുമാണ്. ന്യൂനമർദ ഫലമായി സംസ്ഥാനത്ത് രാത്രി മഴ കനത്തതിനാൽ ഒട്ടുമിക്ക ഭാഗങ്ങളിലും പുലർച്ചെ റബർ ടാപ്പിംഗിൽനിന്നും വിട്ടുനിൽക്കാൻ ഉത്പാദകർ നിർബന്ധിതരായി.
വെളിച്ചെണ്ണയ്ക്കു തിരിച്ചടി
ഏറെ പ്രതീക്ഷകളോടെയാണ് ദക്ഷിണേന്ത്യൻ കൊപ്രയാട്ട് വ്യവസായ രംഗം ദീപാവലിയെ ഉറ്റ് നോക്കിയത്. പ്രദേശിക വിപണികളിൽനിന്നും വെളിച്ചെണ്ണയ്ക്ക് ഡിമാൻഡ് ഉയരുമെന്ന കണക്കുകൂട്ടലിലായിരുന്നു വ്യവസായികൾ. എന്നാൽ, തമിഴ്നാട്ടിലെ വൻകിട മില്ലുകാരുടെ പ്രതീക്ഷകൾ പാടെ കാറ്റിൽ പറന്ന അവസ്ഥയിലാണ്. ഓണത്തിനു ശേഷം തളർച്ചയിൽനിന്നും നടുവ് നിവർത്താമെന്ന കണക്കുകൂട്ടലിൽ മഹാനവമി വേളയിൽ വെളിച്ചെണ്ണയ്ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ഓർഡറുകൾ പ്രതീക്ഷിച്ചു. എന്നാൽ, എണ്ണയുടെ ഉയർന്ന വില ഡിമാൻഡിന് തിരിച്ചടിയാതോടെ സ്റ്റോക്കിസ്റ്റുകൾ ചരക്ക് വിറ്റുമാറാനുള്ള തിടുക്കത്തിലാണ്. അവസാന പ്രതീക്ഷ ദീപാവലി ഡിമാൻഡിലാണ്. ചുരുങ്ങിയ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുന്നതിനിടയിലും കാങ്കയത്ത് എണ്ണ വില 31,475 രൂപയായി ഇടിഞ്ഞു. ഇതിന്റെ ചുവടുപിടിച്ച് കൊച്ചിയിലും നിരക്ക് താഴ്ന്ന് വാരാന്ത്യം 36,300 രൂപയിലും കൊപ്ര 21,850 രൂപയിലുമാണ്.
തിരിച്ചുവരവ് നടത്തി കുരുമുളക്
കുരുമുളക് തളർച്ചയിൽനിന്നും തിരിച്ചുവരവ് നടത്തി. നവരാത്രി ദിനങ്ങളിൽ ഉത്തരേന്ത്യൻ ഇടപാടുകാർ വിപണിയിൽനിന്നും അകന്ന് മുളക് വില ഇടിച്ചെങ്കിലും കർഷകരുടെ ചെറുത്തുനിൽപ്പ് കണ്ട് വാങ്ങലുകാർ വില ഉയർത്തി. വിപണിക്ക് താങ്ങ് പകരാൻ സ്റ്റോക്കിസ്റ്റുകൾ ചരക്ക് നീക്കം കുറച്ചത് അന്തർസംസ്ഥാന വാങ്ങലുകാരെ പ്രതിസന്ധിലാക്കി. മറ്റ് മാർഗങ്ങളില്ലെന്നു മനസിലാക്കിയ അവർ ഒടുവിൽ വില ഉയർത്തി. ദീപാവലി ഡിമാൻഡുള്ളതിനാൽ കുരുമുളക് വില കൂടുതൽ ആകർഷകമാകുമെന്ന നിലപാടിലാണ് ഒരു വിഭാഗം. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് 67,900 രൂപയിൽനിന്നും 68,400 രൂപയായി. അന്താരാഷ്ട്ര മാർക്കറ്റിൽ മലബാർ മുളക് വില ടണ്ണിന് 8200 ഡോളർ.
ഏലക്കയ്ക്ക് ആശ്വാസം
ആഭ്യന്തര വിദേശ ഇടപാടുകാർക്ക് ഏലക്ക ലേലത്തിൽ സജീവമായിരുന്നു. വില്പനയ്ക്ക് വന്ന ചരക്കിൽ വലിയ പങ്കും ഇടപാടുകാർ ശേഖരിച്ചത് ഉത്പാദന മേഖലയ്ക്ക് ആശ്വാസമായി. ക്രിസ്മസ് ആവശ്യങ്ങൾ മുന്നിൽക്കണ്ടുള്ള വാങ്ങലുകൾ പുരോഗമിക്കുന്നു. രാജ്യാന്തര വിപണിയിൽ ഗ്വാട്ടിമാലയുടെ സാന്നിധ്യം ശക്തമല്ല. അതേസമയം ശരാശരി ഇനങ്ങൾ കിലോ വാരാവസാനം 2482 രൂപയിലാണ്.
ആഭരണ കേന്ദ്രങ്ങളിൽ സ്വർണം റിക്കാർഡ് പുതുക്കി. പവൻ 87,560 രൂപയിൽനിന്നും കുതിച്ച് ശനിയാഴ്ച എക്കാലത്തെയും ഉയർന്ന നിരക്കായ 91,120 രൂപയായി, ഒരു ഗ്രാം സ്വർണ വില 11,390 രൂപ. അതേ സമയം വിപണിയിലെ മറ്റൊരു വിഭാഗം വ്യാപാരാന്ത്യം വില 91,720 രൂപയായി ഉയർത്തി.
സംസ്ഥാനത്തെ 300 ഭവനരഹിതർക്ക് വീടുവച്ചു നൽകാൻ അസറ്റ് ഹോംസ്
കൊല്ലം: അഞ്ചു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ 300 ഭവനരഹിതർക്ക് വീടുവച്ചു നൽകുമെന്ന് അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സുനിൽ കുമാർ പ്രഖ്യാപിച്ചു.അസറ്റ് ആഷിയാന എന്ന സിഎസ്ആർ പദ്ധതി വഴിയാണ് ഭവനം നിർമിച്ചു നൽകുന്നത്.
ഉന്നത ഗുണനിലവാരമുള്ളതും എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളുമുള്ള ഭവനങ്ങളാണ് തീർത്തും സൗജന്യമായി അസറ്റ് ആഷിയാനയിലൂടെ നിർമിച്ചു നൽകുകയെന്നും സുനിൽ കുമാർ പറഞ്ഞു. വിവിധ സന്നദ്ധ സംഘടനകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവരുടെ സഹകരണത്തോടെയാകും ഗുണഭോക്താക്കളെ കണ്ടെത്തുക.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ സംസ്ഥാന സർക്കാർ, കോഴിക്കോട് നഗരസഭ എന്നിവരുമായി സഹകരിച്ച് കോഴിക്കോട് കോർപറേഷൻ പരിധിയിൽ 60 വീടുകൾ നിർമിച്ചു നൽകും. ഇതിന്റെ ആലോചനായോഗവും പാർപ്പിടദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് നടന്നു.
മുൻ എംഎൽഎ എ. പ്രദീപ് കുമാർ, വിവിധ സന്നദ്ധ സംഘടനകളുടെ ഭാരവാഹികൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കൊച്ചി, തൃശൂർ, കൊല്ലം ജില്ലകളിലായി 240 ഗുണഭോക്താക്കളെക്കൂടി തെരഞ്ഞെടുത്ത് 300 വീടുകൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും സുനിൽ കുമാർ കൂട്ടിച്ചേർത്തു.
18 വർഷത്തിനുള്ളിൽ അസറ്റ് ഹോംസ് 90 പദ്ധതികൾ പൂർത്തിയാക്കി കൈമാറി. സംസ്ഥാനത്തെ 10 ജില്ലയിലായി 33 പദ്ധതികൾ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലുണ്ട്.
ചൈനയുടെ നടപടി ആഗോള സാങ്കേതികമേഖലയെ പ്രതിസന്ധിയിലാക്കുമെന്ന് റിപ്പോർട്ട്
തായ്പേയ് (തായ്വാൻ): അപൂർവ ഭൗമ ധാതുക്കളുടെ കയറ്റുമതിയിൽ നിയന്ത്രണം കർശനമാക്കാനുള്ള ചൈനയുടെ പുതിയ നീക്കം ആഗോള സാങ്കേതിക വിദ്യയെ ബാധിക്കുമെന്ന് റിപ്പോർട്ടുകൾ.
ചൈനയുടെ വ്യാപകമായ നിയന്ത്രണങ്ങൾ അമേരിക്കയിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല, മറിച്ച് ചൈനീസ് അപൂർവ ഭൗമ മൂലകങ്ങളെയോ സാങ്കേതികവിദ്യയെയോ ആശ്രയിക്കുന്ന ഏതൊരു രാജ്യത്തിനും മേൽ സമ്മർദ്ദം ചെലുത്താൻ രൂപകൽപ്പന ചെയ്തിരിക്കുന്നതാണെന്ന് ചുങ്-ഹുവ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഇക്കണോമിക് റിസർച്ചിലെ തായ്വാൻ ആസിയാൻ പഠന കേന്ദ്രത്തിന്റെ ഡയറക്ടർ ക്രിസ്റ്റി ഹ്സു മുന്നറിയിപ്പ് നൽകിയതായി ഫോക്കസ് തായ്വാൻ റിപ്പോർട്ട് ചെയ്തു.
ചൈനയുടെ നിയന്ത്രണങ്ങളെത്തെത്തുടർന്ന് തായ്വാനിലെ സാങ്കേതികവിദ്യ, നിർമാണ മേഖലകൾ ഉടൻ തന്നെ വലിയ പ്രതിസന്ധി നേരിട്ടേക്കാമെന്ന് ഇവർ പറഞ്ഞു.
ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സെമി-ഫിനിഷ്ഡ് ഉത്പന്നങ്ങളുടെയും ഇലക്ട്രോണിക് ഘടകങ്ങളുടെയും വലിയൊരു ഭാഗം ചൈനയിൽ നിന്നുള്ള വസ്തുക്കളെയോ ശുദ്ധീകരണ പ്രക്രിയകളെയോ ആശ്രയിക്കുന്നതിനാൽ തായ്വാനെ സാരമായി ബാധിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ചൈന ഈ നിയന്ത്രണങ്ങൾ പൂർണ്ണമായും നടപ്പിലാക്കുകയാണെങ്കിൽ, ലോകത്ത് അപൂർവ എർത്ത് വിലയിൽ വർധനവ് ഉണ്ടാകുമെന്നും ക്ഷാമം ഒഴിവാക്കാൻ പ്രധാന സന്പദ്വ്യവസ്ഥകൾ സംഭരണത്തിൽ വർധനവ് വരുത്തുമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി.
കയറ്റുമതി നിയന്ത്രണത്തിന്റെ വ്യാപ്തി അനിശ്ചിതത്വത്തിലാണെങ്കിലും, ചൈന പിന്നീട് സമീപനത്തിൽ അയവ് വരുത്തിയില്ലെങ്കിൽ മൊത്തത്തിലുള്ള പ്രത്യാഘാതങ്ങൾ ഗുരുതരമാകുമെന്ന് ഹ്സു കൂട്ടിച്ചേർത്തു.
അപൂർവ ഭൗമ ധാതുക്കൾ; 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് യുഎസ്
ബെയ്ജിംഗ്/ വാഷിംഗ്ടണ്‍ ഡിസി: യുഎസുമായുള്ള വ്യാപാര ചർച്ചകൾ തുടരുന്നതിനിടെ, നൂതന സാങ്കേതിക ഉത്പാദനത്തിന് നിർണായകമായ അപൂർവ ഭൗമ ധാതുക്കളുടെയും മറ്റ് വസ്തുക്കളുടെയും കയറ്റുമതി നിയന്ത്രണം ചൈന കർശനമാക്കി. ഇതിന് പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എല്ലാ ചൈനീസ് ഉത്പന്നങ്ങൾക്കും 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചു.
“ചൈന ഇത്തരമൊരു നീക്കം നടത്തുമെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. പക്ഷേ അവർ ചെയ്തു. ബാക്കിയെല്ലാം ചരിത്രം.”- ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ചൈനയ്ക്കെതിരേയുള്ള പുതിയ തീരുവ നവംബർ ഒന്നു മുതൽ നിലവിൽവരും. കൂടാതെ യുഎസ് നിർമിത നിർണായ സോഫ്റ്റ്വേറുകൾക്ക് കർശനമായ കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും പ്രഖ്യാപിച്ചു. ദക്ഷിണ കൊറിയയിൽ ഏഷ്യ-പസഫിക് സാന്പത്തിക സഹകരണ ഉച്ചകോടിയിൽ ട്രംപും ഷി ചിൻപിംഗും കൂടിക്കാഴ്ച നടത്തുമെന്നാണ് കരുതിയത്. എന്നാൽ പുതിയ സംഭവവികാസങ്ങളോടെ ഈ കൂടിക്കാഴ്ചയുടെ കാര്യം സംശയത്തിലായി.
അപൂർവ ഭൗമ ധാതുക്കളുടെ ആഗോള വിതരണത്തിന്റെ 70 ശതമാനവും സംസ്കരണ ശേഷിയുടെ 90 ശതമാനവും ചൈനയാണ് നിയന്ത്രിക്കുന്നത്. ബെയ്ജിംഗ് ഇതിനകംതന്നെ പ്രോസസിംഗ് സാങ്കേതികവിദ്യയും അനധികൃതമായി വിദേശ സഹകരണവും നിയന്ത്രിച്ചിരുന്നു. ചെറിയ അളവിൽ അപൂർവ ഭൗമ ധാതുക്കൾ അടങ്ങിയ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിന് പോലും വിദേശ കന്പനികൾക്ക് ഇപ്പോൾ ചൈനീസ് സർക്കാരിന്റെ അനുമതി ആവശ്യമാണ്, കൂടാതെ അവയുടെ ഉപയോഗ ഉദ്ദേശ്യം വിശദീകരിക്കുകയും വേണം.
ആഗോള സാങ്കേതിക വിതരണ ശൃംഖലയിലെ അവശ്യഘടകങ്ങളുടെയും ചൈനയിൽ പ്രധാനമായും ഉത്പാദിപ്പിക്കപ്പെടുന്ന ലിഥിയം ബാറ്ററികളുടെയും ചിലതരം ഗ്രാഫൈറ്റുകളുടെയും കയറ്റുമതിയിലും സമാനമായ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.
ദേശീയ സുരക്ഷ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതെന്ന് ബെയ്ജിംഗ് പറഞ്ഞു. ഈ നിയന്ത്രണങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ചൈനയിൽനിന്നുള്ള അപൂർവ ധാതുക്കളെ ആശ്രയിക്കുന്ന യുഎസ് ഉൾപ്പെടെയുള്ള വിദേശ പ്രതിരോധ മേഖലയിലെ നിർമാതാക്കൾക്ക് തിരിച്ചടി നൽകുകയെന്നതാണ്.
യുഎസുമായുള്ള വ്യാപാരയുദ്ധം രൂക്ഷമായതോടെ, ഏപ്രിലിൽ ചൈന നിരവധി അപൂർവ ഭൗമ ധാതുക്കുളുടെയും അനുബന്ധ വസ്തുക്കളുടെയും കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇത് ആഗോളതലത്തിൽ വലിയ ക്ഷാമത്തിന് കാരണമായി. ഏപ്രിലിൽ ഏഴ് അപൂർവ ലോഹങ്ങളുടെ കയറ്റുമതി ചൈന നിയന്ത്രിച്ചിരുന്നു. ഇതിന് പുറമെ ഇപ്പോൾ അഞ്ച് ലോഹങ്ങളിൽ കൂടി നിയന്ത്രണം കൊണ്ടുവന്നിരിക്കുകയാണ്.
ഹോൾമിയം, എർബിയം, തൂലിയം, യൂറോപ്പിയം, യെറ്റർബിയം എന്നീ ലോഹങ്ങൾക്കാണ് നിലവിൽ നിയന്ത്രണമേർപ്പെടുത്തിയത്. സമരിയം, ഗാഡോലിനിയം, ടെർബിയം, ഡിസ്പ്രോസിയം, ലുട്ടീഷ്യം, സ്കാർഡിയം, യട്രിയം എന്നീ ലോഹങ്ങളുടെ കയറ്റുമതിയാണ് ഈ വർഷത്തിന്റെ തുടക്കത്തിൽ നിയന്ത്രിച്ചത്.
ലാന്റനൈഡുകൾ എന്നറിയപ്പെടുന്ന 15 സിൽവറി വൈറ്റ് ലോഹങ്ങൾ ഉൾപ്പെടുന്ന 17 മൂലകങ്ങളുടെ ഒരു കൂട്ടമാണ് അപൂർവ ഭൗമ ധാതുക്കൾ. ഈ അപൂർവ ഭൗമ ധാതുക്കുളിൽ സ്കാൻഡിയം, യിട്രിയം എന്നിവയും ഉൾപ്പെടുന്നു. ഇവയിൽ 12 എണ്ണത്തിനും ചൈന കയറ്റുമതി നിയന്ത്രണം കൊണ്ടുവന്നു.
സ്മാർട്ട്ഫോണുകൾ, ടെലിവിഷനുകൾ തുടങ്ങിയ ഹൈടെക് ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ മാത്രമല്ല ഇലക്ട്രിക് വാഹനങ്ങൾ, വിമാന എൻജിനുകൾ എന്നിവയുടെ നിർമാണത്തിലും മിസൈലുകൾ, റഡാർ സംവിധാനം പോലുള്ള സൈനിക വസ്തുക്കളുടെ നിർമാണത്തിനും നിർണായക ഘടകമാണ്.
അപൂർവ ലോഹങ്ങൾ ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന പ്രത്യേക സാങ്കേതിക ഉപകരണങ്ങളുടെ കയറ്റുമതിയിലും ചൈന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഈ നിയന്ത്രണങ്ങളെല്ലാം ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് കരുതുന്നത്.
നവംബർ 1 മുതൽ 100 ശതമാനം അധിക തീരുവ വരുന്നതോടെ ചൈനയിൽനിന്ന് യുഎസിൽ എത്തുന്ന ഉത്പന്നങ്ങൾക്ക് ഇതോടെ മൊത്തം തീരുവ 130 ശതമാനമായേക്കും. നിലവിൽ ചൈനയ്ക്കു മേൽ 30 ശതമാനവും തീരുവയും ഇതിനെതിരേ ചൈന യുഎസിനു മേൽ 10 ശതമാനം തീരുവയുമാണ് ചുമത്തുന്നത്. ഇതേടെ യുഎസ് ഏറ്റവുമധികം തീരുവ ചുമത്തുന്ന രാജ്യമായി ചൈന മാറും. നിലവിൽ 50 ശതമാനം തീരുവയുള്ള ഇന്ത്യയും ബ്രസീലുമാണ് മുന്നിൽ.
കേരളം ബിസിനസ് സൗഹൃദ സംസ്ഥാനം; കെപിഎംജി ഇൻ ഇന്ത്യ-സിഐഐ റിപ്പോർട്ട് പുറത്തിറങ്ങി
കൊച്ചി: ദേശീയ സാമ്പത്തിക രംഗത്തെ സ്വാധീനിക്കുന്ന ബിസിനസ് സൗഹൃദ സംസ്ഥാനമായി കേരളം മാറിയെന്ന് കെപിഎംജി ഇൻ ഇന്ത്യ-സിഐഐ റിപ്പോർട്ട്. കൊച്ചിയിൽ നടന്ന സിഐഐ കേരള ബാങ്കിംഗ് ആൻഡ് എൻബിഎഫ്സി ഉച്ചകോടിയിലാണ് റിപ്പോർട്ട് അവതരിപ്പിച്ചത്.
ഇന്ത്യൻ ബാങ്കിംഗ്, ധനകാര്യ സേവനങ്ങൾ, ഇൻഷ്വറൻസ് (ബിഎഫ്എസ്ഐ) രംഗത്ത് നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. എല്ലാവരെയും ഉൾപ്പെടുത്തൽ, സുസ്ഥിരത എന്നിവയിലൂടെ സാമ്പത്തിക രംഗത്തെ ചലനാത്മക സ്വാധീനമേഖലയായി കേരളം വളരുന്നു.
യുപിഐ, ആധാർ, അക്കൗണ്ട് അഗ്രഗേറ്ററുകൾ തുടങ്ങിയ ഡിജിറ്റൽ സൗകര്യങ്ങൾ പകർന്ന പുരോഗതിയുടെ കരുത്തിൽ ഇന്ത്യയിലെ ബിഎഫ്എസ്ഐ മേഖല 2025ൽ 91 ട്രില്യൺ രൂപ മൂല്യത്തിലേക്ക് ഉയർന്നു. ശക്തമായ സഹകരണ ബാങ്കിംഗ് പൈതൃകത്തിനും നൂതനമായ എൻബിഎഫ്സികൾക്കും പേരുകേട്ട കേരളത്തിന്റെ സാമ്പത്തിക ആവാസവ്യവസ്ഥ ഈ ദേശീയ പരിണാമത്തിനു പ്രചോദനമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഗ്രാമീണ, അർധനഗര പ്രദേശങ്ങളിലേക്ക് എത്തുന്ന മുൻനിര മൈക്രോഫിനാൻസ്, എംഎസ്എംഇ വായ്പ, സ്ത്രീകൾ കേന്ദ്രീകരിച്ചുള്ള സാമ്പത്തിക ഉത്പന്നങ്ങൾ എന്നിവയിലൂടെ എല്ലാവരെയും സാമ്പത്തിക സേവനങ്ങളിൽ ഉൾപ്പെടുത്തുന്നതിൽ കേരളം മുന്നിലാണെന്ന് കെപിഎംജിയുടെ കൊച്ചിയിലെ ഫിനാൻഷൽ സർവീസസ് ടെക്നോളജി ലീഡറും ഓഫീസ് മാനേജിംഗ് പാർട്ണറുമായ വിഷ്ണു പിള്ള പറഞ്ഞു.
വീണ്ടും റിക്കാര്‍ഡില്‍ സ്വര്‍ണം; പവന് 91,120 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും റിക്കാര്‍ഡ് വര്‍ധന. ഇന്നലെ ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചത്.
ഇതോടെ സ്വര്‍ണവില ഗ്രാമിന് 11,390 രൂപയും പവന് 91,120 രൂപയുമായി സര്‍വകാല റിക്കാര്‍ഡില്‍ തുടരുകയാണ്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ വര്‍ധിച്ച് 9,365 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 7,285 രൂപയും 9 കാരറ്റിന് ഗ്രാമിന് 4,690 രൂപയുമാണ് വിപണി വില.
ലേണ്ഫ്ലുവന്സ് ഐപിഒയ്ക്ക്
കൊച്ചി: ലേണ്ഫ്ലുവന്സ് എഡ്യൂക്കേഷന്‍ ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിക്ക് പ്രാഥമിക രേഖ സമര്‍പ്പിച്ചു.
246 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടറുടെ 40,00,000 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രീ-ഐപിഒ പ്ലേസ്മെന്റും കമ്പനിയുടെ പരിഗണനയിലുണ്ട്.
മികച്ച യുവ സംരംഭത്തിനുള്ള ബർക്ക് ഇനീസിയോ അവാർഡ് എൽ സോളിന്
ചങ്ങനാശേരി: എസ്ബി കോളജ് എംബിഎ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ കേരളത്തിലെ മികച്ച നവ സംരംഭകർക്കായുള്ള ബർക്ക് ഇനീസിയോ അവാർഡ് കോളജിൽ നടന്ന ചടങ്ങിൽ എൽ സോൾ പവർ സൊല്യൂഷൻസ് മാനേജിംഗ് ഡയറക്ടർമാരായ ടിൻസു മാത്യു, ലിജോ പി. ജേക്കബ് എന്നിവർ ചേർന്ന് കോളജ് മാനേജർ മോൺ. ആന്റണി ഏത്തയ്ക്കാട്ടിൽനിന്ന് ഏറ്റുവാങ്ങി.
എട്ടു വർഷത്തിലേറെ പരിചയസമ്പത്തുള്ള ഈ സ്ഥാപനം കേരളത്തിലെ ഏറ്റവും വലിയ റസിഡൻഷൽ റൂഫ് ടോപ് സോളാർ ടീമുകളിലൊന്നാണ്. സ്വന്തം ബ്രാൻഡിൽ കേരളത്തിൽ ഏറ്റവും കൂടുതൽ റൂഫ് ടോപ് സോളാർ പ്ലാന്റുകൾ സ്ഥാപിച്ച റിക്കാർഡും ഇവർക്കുണ്ട്. കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന എൽ സോൾ പവർ സൊല്യൂഷൻസ് കേരളത്തിലെ എല്ലാ ജില്ലകളിലും സേവനം നൽകുന്നു.
ഇപ്പോൾ ദീപാവലിയോട് അനുബന്ധിച്ച് നടത്തപ്പെടുന്ന ദീപാവലി പവർ സേവർ ധമാക്ക ഓഫറിലൂടെ ബുക്ക് ചെയ്യുന്നവർക്ക് സ്പെഷൽ ഡിസ്കൗണ്ട് റേറ്റും റഫർ ആൻഡ് ഏർണിലൂടെ കസ്റ്റമേഴ്സിനെ റഫർ ചെയ്യുന്നവർക്ക് 10000 രൂപ മുതൽ ഗ്യാരന്റി കാഷ് പ്രൈസും ലഭ്യമാണ്.
കൂടാതെ കേന്ദ്ര ഗവൺമെന്റിന്റെ 78,000 രൂപ സബ്സിഡിയും കുറഞ്ഞ പലിശ നിരക്കിൽ കൊളാറ്ററൽ ഫ്രീ ലോൺ സൗകര്യങ്ങളും ഉറപ്പാക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി 7902222878, 7902222860 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
കോയമ്പത്തൂരിൽ ജോസ് ആലുക്കാസ് ഗ്രാൻഡ് ഷോറൂം തുറന്നു
കോയമ്പത്തൂർ: ജോസ് ആലുക്കാസ് ഗ്രൂപ്പിന്റെ പുതിയ ഗ്രാൻഡ് ഷോറൂം കോയമ്പത്തൂരിൽ ഉദ്ഘാടനം ചെയ്തു.
ജോസ് ആലുക്കാസ് ഗ്രൂപ്പ് ബ്രാൻഡ് അംബാസഡറും ചലച്ചിത്രനടനുമായ ആർ. മാധവൻ ഉദ്ഘാടനം നിർവഹിച്ചു. ജോസ് ആലുക്കാസിന്റെ ആത്മകഥയായ ‘തങ്കം’ (ഗോൾഡ്) തമിഴ് പതിപ്പും നടൻ മാധവൻ പുറത്തിറക്കി.
ജോസ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോസ് ആലുക്കാസ്, മാനേജിംഗ് ഡയറക്ടർമാരായ വർഗീസ് ആലുക്കാസ്, പോൾ ആലുക്കാസ്, ജോൺ ആലുക്കാസ്, കോയമ്പത്തൂർ എംപി ഡോ. ഗണപതി രാജ്കുമാർ, കോയമ്പത്തൂർ സിറ്റി മേയർ കെ. രംഗനായകെ, ഡെപ്യൂട്ടി മേയർ ആർ. വെട്രിസെൽവൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഫോറം സൗത്ത് ബിഎൽആർ ഫെസ്റ്റ്: വന്പൻ ഗ്രാമഫോൺ പ്രദർശനത്തിന്
കൊച്ചി: ബംഗളൂരുവിലെ ഫോറം സൗത്ത് ബിഎൽആർ ഫെസ്റ്റ് മൂന്നാം എഡിഷനിൽ ബാക്ക് ടു ദ് ഫ്യൂച്ചർ എന്ന തീമിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ വാക്ക്-ത്രൂ ഗ്രാമഫോൺ പ്രദർശിപ്പിച്ചു. 40 അടി ഉയരമുള്ള ഈ ഗ്രാമഫോണിൽ ഉയർന്ന ശബ്ദമുള്ള ഹോൺ, ആധുനിക ഡിസൈൻ മോട്ടിഫുകൾ തുടങ്ങിയ ഫീച്ചറുകളുണ്ട്.
20 കരകൗശല വിദഗ്ധരുടെ 15 ദിവസത്തെ പ്രവർത്തന ഫലമായാണ് ഗ്രാമഫോൺ നിർമിച്ചത്. ദക്ഷിണ ബംഗളൂരു ജെപി നഗർ ബനശങ്കരിയിലെ കനകപുര റോഡിലാണ് ബിഎൽആർ ഫെസ്റ്റ് നടക്കുന്നത്.
ഉഷ ഉതുപ്പിന്റെ കച്ചേരി, ഷോപ്പിംഗ് എക്സിബിഷനുകൾ, ഇൻസ്റ്റലേഷനുകൾ, സംവാദങ്ങൾ, തത്സമയ പ്രകടനങ്ങൾ, ഷോപ്പിംഗ് അവസരങ്ങൾ എന്നിവയും ഫെസ്റ്റിന്റെ ഭാഗമായുണ്ടെന്ന് അധികൃതർ അറിയിച്ചു.
നവീന പദ്ധതികളുമായി ധനലക്ഷ്മി ഹയർ പർച്ചേസ് ആൻഡ് ലീസിംഗ്; യുവരാജ് സിംഗ് ബ്രാൻഡ് അംബാസഡർ
തൃശൂർ: ധനകാര്യമേഖലയിൽ അതിവേഗ വളർച്ച കൈവരിച്ച് ജനശ്രദ്ധനേടി മുന്നേറുന്ന ധനലക്ഷ്മി ഹയർ പർച്ചേസ് ആൻഡ് ലീസിംഗ് ലിമിറ്റഡ്, സേവനത്തിന്റെ അഞ്ചാംവർഷത്തിലേക്കു കടക്കുന്പോൾ വിവിധ നവീനപദ്ധതികൾ ആവിഷ്കരിച്ചതായി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. വിപിൻദാസ് കടങ്ങോട്ട് അറിയിച്ചു.
2026 ജനുവരി മുതൽ പ്രശസ്ത ക്രിക്കറ്റ് താരമായ യുവരാജ് സിംഗ് കന്പനിയുടെ പുതിയ ബ്രാൻഡ് അംബാസഡറായി ചുമതലയേൽക്കും. കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായ യുവരാജ് സിംഗിനെ ബ്രാൻഡിന്റെ മുഖമാക്കുന്നതിലൂടെ കന്പനി വളർച്ചയുടെ പുതിയ പാതകൾ തുറക്കുകയാണെന്നു ചെയർമാൻ പറഞ്ഞു.
കേരളം, കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ന്യൂഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ശക്തമായ സാന്നിധ്യത്തിനുപുറമേ കന്പനി അഞ്ച് സംസ്ഥാനങ്ങളിലേക്കുകൂടി സേവനങ്ങൾ വ്യാപിപ്പിക്കും.
ഗോൾഡ് ലോണുകൾക്കായി മാത്രം പ്രവർത്തിക്കുന്ന എൻബിഎഫ്സി ആയി കന്പനി മാറുകയാണ്. മികച്ച സേവനവും കുറഞ്ഞ പലിശനിരക്കും ഉറപ്പാക്കി സ്വർണത്തിന്റെ സാധ്യതകൾ ജനങ്ങൾക്കു പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.
2026 മുതൽ കന്പനി എൻസിഡി പബ്ലിക് ഇഷ്യു (നോൺ കൺവെർട്ടബിൾ ഡിബഞ്ചേഴ്സ്) അവതരിപ്പിക്കും. നിക്ഷേപകർക്കു വിശ്വസ്തമായ വളർച്ചാമാർഗം നൽകുന്നതിനോടൊപ്പം പദ്ധതിയിലൂടെ കന്പനി സേവനമേഖലയിലും സാമൂഹികരംഗത്തും കൂടുതൽ വിപുലീകരണം ലക്ഷ്യമിടുകയാണ്.
തൃശൂരിൽ 50 പേരുടെയും 216 ആദിവാസി യുവതീയുവാക്കളുടെയും സമൂഹവിവാഹം നടത്തി സാമൂഹികപ്രതിബദ്ധത തെളിയിച്ച കന്പനി, 2030ൽ ആയിരം പേരുടെ സമൂഹവിവാഹം സംഘടിപ്പിക്കുമെന്നും ചെയർമാൻ ഡോ. വിപിൻദാസ് കടങ്ങോട്ട് പ്രഖ്യാപിച്ചു.
വനിതകള്‍ക്കായി ‘ഇടം’ ഒരുക്കി വി ഗാര്‍ഡ്
കൊച്ചി: വനിതകള്‍ക്കായി സൗജന്യ കൗണ്‍സലിംഗ് സെന്റര്‍ സംവിധാനം സജ്ജമാക്കി വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്.
കമ്പനിയുടെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഇടം എന്ന ഈ പദ്ധതി വെല്‍ഫെയര്‍ സര്‍വീസസ് എറണാകുളവുമായി (സഹൃദയ) ചേര്‍ന്നാണ് നടപ്പാക്കുന്നത്. ഹൈബി ഈഡന് എംപി സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ. റീന മിഥുന് ചിറ്റിലപ്പള്ളി അധ്യക്ഷത വഹിച്ചു.
മാനസിക സമ്മര്‍ദം, വിഷാദം, ഉത്കണ്ഠ തുടങ്ങിയവ സ്ത്രീകളെ വലിയ രീതിയില്‍ ബാധിക്കുന്ന ഈ സാഹചര്യത്തില്‍ സുരക്ഷിതവും എളുപ്പത്തില്‍ ലഭ്യമാകുന്നതുമായ കൗണ്‍സലിംഗ് സംവിധാനം ഒരുക്കുകയാണ് ഇടത്തിലൂടെ വി ഗാര്‍ഡ് ചെയ്യുന്നത്.
പൊന്നുരുന്നി വെല്‍ഫെയര്‍ സര്‍വീസസിന്റെ (സഹൃദയ) കാന്പസിലാണ് ഇടം കൗണ്‍സലിംഗ് സെന്റര്‍. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ കൗണ്‍സലിംഗ് സേവനങ്ങള്‍ക്കായി 9847610707 എന്ന നമ്പറില്‍ ബന്ധപ്പെടണം.
സ്കൂളുകള്‍, കോളജുകള്‍, കമ്യൂണിറ്റി സെന്ററുകള്‍ എന്നിവിടങ്ങളില്‍ മാനസികാരോഗ്യ അവബോധ ശില്പശാലകള് നടത്തുകയും മാനസിക പ്രശ്നങ്ങള്‍ നേരത്തേ തിരിച്ചറിഞ്ഞ് പിന്തുണ നല്‍കുകയും കോളജുകള്‍, കുടുംബശ്രീ തുടങ്ങിയവയുമായി സഹകരിച്ച് ഇടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുകയും ബോധവത്കരണ പരിപാടികള്‍ നടത്തുകയും ചെയ്യാൻ തയാറെടുക്കുകയാണ് വി ഗാര്‍ഡ്.
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് എ. ശ്രീകുമാര്‍, സിഎസ്ആര്‍ ചീഫ് ഓഫീസര്‍ കെ. സനീഷ്, സഹൃദയ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോസഫ് കൊളുത്തുവെള്ളില്‍, അസി. എക്സ്ക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സിബിന് തോമസ്, എറണാകുളം ഡിസ്ട്രിക്ട് സോഷ്യല്‍ ജസ്റ്റിസ് ഓഫീസര്‍ കെ.ജെ. ജോണ്‍ ജോഷി, തൃക്കാക്കര ഭാരത മാത കോളജ് അസിസ്റ്റന്റ് പ്രഫ. എ. ദൃശ്യ എന്നിവര്‍ പങ്കെടുത്തു.
ആദ്യം ഇറങ്ങി, പിന്നെ കയറി
കൊച്ചി: സംസ്ഥാനത്ത് ഇന്നലെ രാവിലെ വന്‍ ഇടിവിലേക്കു പോയ സ്വര്‍ണവില ഉച്ചയ്ക്കുശേഷം വീണ്ടും തിരിച്ചുകയറി. ഇസ്രയേല്‍-ഹമാസ് സമാധാന കരാറിനെത്തുടര്‍ന്ന് അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3,964 ഡോളറില്‍ എത്തിയതോടെ ഇന്നലെ രാവിലെ സ്വര്‍ണവില നിശ്ചയിക്കുമ്പോള്‍ ഗ്രാമിന് 170 രൂപയും പവന് 1,360 രൂപയും കുറഞ്ഞ് യഥാക്രമം ഗ്രാമിന് 11,210 രൂപയും പവന് 89,680 രൂപയുമായിരുന്നു.
അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3,960 ഡോളര്‍ വരെ കുറഞ്ഞ് ചെറിയ ചലനങ്ങള്‍ക്കുശേഷം ഉച്ചകഴിഞ്ഞ് മൂന്നോടെ വര്‍ധിച്ചു. ട്രോയ് ഔണ്‍സിന് 4,002 ഡോളറിലേക്ക് തിരിച്ചെത്തിയതിനെത്തുടര്‍ന്ന് വില വര്‍ധിച്ചു.
ഗ്രാമിന് 130 രൂപയും പവന് 1,040 രൂപയും വര്‍ധിച്ച് യഥാക്രമം ഗ്രാമിന് 11,340 രൂപയും പവന് 90,720 രൂപയുമായിട്ടാണു നിലവില്‍ വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4058 - 60 ഡോളര്‍ വരെ പോയിരുന്നു.
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളില്‍ അയവ് വന്നതിനെത്തുടര്‍ന്ന് ഓണ്‍ലൈന്‍ ട്രേഡിംഗ് നടത്തുന്ന വന്‍കിട നിക്ഷേപകര്‍ ലാഭമെടുത്തു പിരിഞ്ഞതോടെ സ്വര്‍ണവില ഇടിയുകയായിരുന്നു. സമാധാനകരാറിന്റെ ചലനങ്ങള്‍ മൂലം സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടങ്ങള്ക്കാണു സാധ്യത കാണുന്നതെന്ന് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുള്‍ നാസര്‍ പറഞ്ഞു. ഓണ്‍ലൈന്‍ ട്രേഡിംഗ് നടത്തുന്ന നിക്ഷേപകര്‍ ഏതു വിലയ്ക്കും സ്വര്‍ണം തിരിച്ചുവാങ്ങുന്നതാണ് വിലവര്‍ധനയ്ക്കു മറ്റൊരു കാരണം.
ജീവനക്കാരുടെ എണ്ണം കുറഞ്ഞു;ടിസിഎസിൽ കൂട്ടപ്പിരിച്ചുവിടലെന്ന് ആരോപണം
ബംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കന്പനിയായ ടാറ്റാ കണ്‍സൾട്ടൻസി സർവീസസിന്റെ രണ്ടാം പാദത്തിലെ ഫലങ്ങൾക്കൊപ്പം പുറത്തുവന്ന ജീവനക്കാരുടെ എണ്ണം സംബന്ധിച്ച റിപ്പോർട്ട് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തുന്നു.
ഈ പാദത്തിൽ കന്പനിയിലെ ജീവനക്കാരുടെ എണ്ണത്തിൽ ഏകദേശം 20,000ത്തോളം പേരുടെ കുറവുണ്ടായതായാണ് റിപ്പോർട്ട് കാണിക്കുന്നത്. കന്പനി കൂട്ട പിരിച്ചുവിടലാണ് നടത്തിയിരിക്കുന്നതെന്ന് ഐടി ജീവനക്കാരുടെ യൂണിയനായ നാസന്റ് ഇൻഫർമേഷൻ ടെക്നോളജി എംപ്ലോയീസ് സെനറ്റ് (എൻഐടിഇഎസ്) ആരോപിച്ചു.
2025-26 സാന്പത്തികവർഷത്തിന്റെ രണ്ടാം പാദത്തിൽ ടിസിഎസ് 1,135 കോടി രൂപയുടെ ഒറ്റത്തവണ പുനഃസംഘടനാ ചെലവാണ് രേഖപ്പെടുത്തിയത്. പ്രധാനമായും പിരിച്ചുവിടലിനും സ്ഥാപനത്തിലുടനീളം ജോബ് റോളുകൾ പുനഃക്രമീകരിക്കുന്നതിനുമുള്ള പദ്ധതിയാണ് കന്പനി മുന്നോട്ടു കൊണ്ടുപോയത്. വരും പാദത്തിൽ കൂടുതൽ പിരിച്ചുവിടലുകൾ ഉണ്ടാകുമെന്ന് സൂചന നൽകുന്നു.
കന്പനി നേരത്തേ ആസൂത്രണം ചെയ്തതിനേക്കാൾ 66 ശതമാനം കൂടുതലാണ് പിരിച്ചുവിടൽ നിരക്ക്. ഈ കണക്കുകൾ ചൂണ്ടിക്കാട്ടി ടിസിഎസ് കൂട്ടപിരിച്ചുവിടലുകൾ നടത്തുകയാണെന്ന് എൻഐടിഇഎസ്ആരോപിച്ചു. 2025-26 സാന്പത്തിക വർഷത്തിന്റെ ജൂണ്‍ മുതൽ സെപ്റ്റംബർ വരെയുള്ള പാദത്തിൽ ടിസിഎസിന്റെ മൊത്തം ജീവനക്കാരുടെ എണ്ണം 19,755 കുറഞ്ഞ് 5,93,314 ആയതായി കണക്കുകൾ വ്യക്തമാക്കുന്നു.
ജൂണ്‍ പാദത്തിൽ 6,13,069 ജീവനക്കാരാണുണ്ടായിരുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപുലീകരണം കണക്കിലെടുത്ത് കന്പനി ജീവനക്കാരുടെ എണ്ണം പുനഃക്രമീകരിക്കുന്നതായി ജൂലൈയിൽ അറിയിച്ചിരുന്നു. 2025-26 സാന്പത്തിക വർഷത്തിൽ ആഗോളതലത്തിൽ ഏകദേശം 12,000 ജീവനക്കാരെ (ഏകദേശം രണ്ടു ശതമാനം ജീവനക്കാരെ) പിരിച്ചുവിടുമെന്നായിരുന്നു കന്പനി വ്യക്തമാക്കിയത്. ഇതൊരു ചെറിയ വ്യത്യാസമല്ല. ടിസിഎഎസ് പ്രഖ്യാപിച്ചതിലും കൂടുതലായി 8000ത്തോളം ജീവനക്കാർ അപ്രത്യക്ഷരായിട്ടുണ്ടെന്ന് എൻഐടിഇഎസ് പ്രസിഡന്റ് ഹർപ്രീത് സിംഗ് സലൂജ പറഞ്ഞു.
20,000 പേരുടെ എണ്ണം കുറഞ്ഞത് സ്വമേധയാ ഉള്ളതും അല്ലാത്തതുമായ പിരിച്ചുവിടലാണെന്ന് ടിസിഎസ് പുതിയതായ നിയമിച്ച ചീഫ് ഹ്യൂമൻ റിസോഴ്സ് ഓഫീസർ സന്ദീപ് കുന്നുമൽ പറഞ്ഞു. സ്വമേധയാ അല്ലാതെ 6000 പേരെ പിരിച്ചുവിട്ടതായി അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടാംപാദ സാന്പത്തിക വർഷം ടിസിഎസിന്റെ ലാഭം 1.4 ശതമാനം വാർഷിക വളർച്ചയോടെ 12,075 കോടി രൂപയായി.
ടിസിഎസ് യുകെയിൽ പ്രവർത്തനം വിപുലീകരിക്കും
മുംബൈ: ഇന്ത്യയിലെ ഐടി ഭീമന്മാരായ ടാറ്റ കണ്‍സൾട്ടൻസി സർവീസസ് (ടിസിഎസ്) യുകെയിൽ പ്രവർത്തനം വിപുലീകരണം പ്രഖ്യാപിച്ചു. അടുത്ത മൂന്ന് വർഷങ്ങൾക്കുള്ളിൽ പുതിയ 5,000 തൊഴിലവസരങ്ങൾ യുകെയിൽ സൃഷ്ടിക്കും.
ഇതിന്റെ ഭാഗമായി ലണ്ടനിൽ എഐ എക്സ്പീരിയൻസ് സോണും ഡിസൈൻ സ്റ്റുഡിയോയും ആരംഭിക്കുന്നതായും ടിസിഎസ് പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബറിൽ ന്യൂയോർക്കിൽ ആദ്യ ഡിസൈൻ സ്റ്റുഡിയോ സ്ഥാപിച്ച ശേഷം രണ്ടാമത്തെ സ്റ്റുഡിയോയാണ് ലണ്ടൻ സ്റ്റുഡിയോ.
യുകെയുമായി ദീർഘകാലത്തെ ബിസിനസ് പങ്കാളിത്തം ഇന്ത്യൻ ഐടി സേവനദാതാക്കളായ ടാറ്റ കണ്‍സൾട്ടൻസി സർവീസസിനുണ്ട്. യുകെയിൽ അന്‍പത് വർഷത്തിലേറെയായി ടിസിഎസ് പ്രവർത്തിക്കുന്നു.
2024 സാന്പത്തിക വർഷത്തിൽ 3.3 ബില്യണ്‍ പൗണ്ടാണ് (ഏകദേശം 38,000 കോടി രൂപ) യുകെയുടെ സാന്പത്തിക വ്യവസ്ഥയിലേക്ക് ടിസിഎസ് കൂട്ടിച്ചേർത്തതെന്ന് ഓക്സ്ഫോർഡ് ഇക്കണോമിക്സ് റിപ്പോർട്ട് പറയുന്നു. ഇതേ 2024 സാന്പത്തിക വർഷത്തിൽ 780 മില്യണ്‍ പൗണ്ട് (ഏകദേശം 9000 കോടി രൂപ) നികുതി ഇനത്തിലും ടിസിഎസ് നൽകി. യുകെയിൽ കഴിഞ്ഞ സാന്പത്തിക വർഷത്തിൽ എൻജിനിയറിംഗ്, ഡാറ്റ അനലിറ്റിക്സ് എന്നിവയിലെ 15300 ജോബ് റോളുകൾ ഉൾപ്പെടെ നേരിട്ടും അല്ലാതെയും 42,700 തൊഴിലവസരങ്ങളുടെ ഭാഗമാവുകയും ചെയ്തു ടിസിഎസ് എന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു.
ആഗോളതലത്തിൽ ടിസിഎസിന്റെ രണ്ടാമത്തെ വലിയ വിപണിയാണ് യുകെ എന്നും പ്രദേശത്തെ നാല് രാജ്യങ്ങളിലും (ഇംഗ്ലണ്ട്, സ്കോട്ലൻഡ്, വെയ്ൽസ്, ഉത്തര അയർലൻഡ്) നിക്ഷേപം തുടരുമെന്നും ടിസിഎസിന്റെ യുകെ, അയർലൻഡ് തലവനായ വിനയ് സിംഗ്വി പ്രതികരിച്ചു.
കെഎസ്എഫ്ഇ 81.39 കോടി രൂപ ഗാരന്റി കമ്മീഷനായി സർക്കാരിനു കൈമാറി
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ധനകാര്യ സ്ഥാപനമായ കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് (കെഎസ്എഫ്ഇ) നടപ്പു സാന്പത്തിക വർഷത്തെ ഗാരന്റി കമ്മീഷന്റെ രണ്ടാം ഗഡു സർക്കാരിനു കൈമാറി. 81.39 കോടി രൂപ ആണ് കെഎസ്എഫ്ഇ സർക്കാരിന് കൈമാറിയത്.
ധനമന്ത്രി കെ.എൻ. ബാലഗോപാലിന് കെഎസ്എഫ്ഇ ചെയർമാൻ കെ. വരദരാജനും മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ. സനിലും ചേർന്നു ചെക്ക് കൈമാറി.
ചടങ്ങിൽ കെഎസ്എഫ്ഇ ഫിനാൻസ് ജനറൽ മാനേജർ എസ്. ശരത്ചന്ദ്രൻ, കന്പനി സെക്രട്ടറി എമിൽ അലക്സ്, ലെയ്സണ്‍ ഓഫീസർ ജി. ഗോപകുമാർ, കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്. മുരളി കൃഷ്ണപിള്ള, കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി എസ്. അരുണ്‍ ബോസ്, കെഎസ്എഫ്ഇ എംപ്ലോയിസ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്. വിനോദ്, കെഎസ്എഫ്ഇ ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്. സുശീലൻ തുടങ്ങിയവർ പങ്കെടുത്തു.
മലബാര്‍ ഗോള്‍ഡ് ന്യൂസിലന്‍ഡില്‍ പുതിയ ഷോറൂം ആരംഭിച്ചു
കോഴിക്കോട്: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ന്യൂസിലാന്‍ഡിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഓക്ക്ലാന്‍ഡിലെ ബോട്ടണി ടൗണ്‍ സെന്ററിലാണ് കമ്പനിയുടെ ആദ്യ ഷോറൂം ആരംഭിച്ചത്. ഇതോടെ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് 14 രാജ്യങ്ങളില്‍ ശക്തമായ സാന്നിധ്യം ഉറപ്പാക്കി. ബ്രാന്‍ഡിന്റെ അന്താരാഷ്ട്ര വിപുലീകരണ പദ്ധതിയില്‍ ന്യൂസിലാന്‍ഡിലെ പുതിയ ഷോറൂം ഒരു നാഴികക്കല്ലായി മാറുകയും ചെയ്തു.
പുതിയ ഷോറൂമിന്റെ ഉദ്ഘാടനം ന്യൂസിലാന്‍ഡ് എമര്‍ജന്‍സി മാനേജ്മെന്റ്, പോലീസ്-കായിക-വിനോദ മന്ത്രി മാര്‍ക്ക് മിച്ചല്‍ നിര്‍വഹിച്ചു. മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്മാന് കെ.പി. അബ്ദുള്‍ സലാം, മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് എംഡി ഷംലാല്‍ അഹമ്മദ്, സീനിയര്‍ ഡയറക്ടര്‍ സി. മായിന്‍കുട്ടി, മലബാര്‍ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ എ.കെ. നിഷാദ്, കെ.പി. വീരാന്‍കുട്ടി, മാനുഫാക്ചറിംഗ് ഹെഡ് എ.കെ. ഫൈസല്‍, ഫിനാന്‍സ് ആൻഡ് അഡ്മിന് ഡയറക്ടര്‍ സി.എം.സി. അമീര്‍, മലബാര്‍ ഗ്രൂപ്പ് ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ ഷാജി കക്കോടി, മറ്റു സീനിയര്‍ മാനേജ്മെന്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വീല്‍ചെയറുകളും സ്ട്രെച്ചറുകളും നല്കി മുത്തൂറ്റ് ഫിനാന്‍സ്
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിന്റെ കോര്‍പറേറ്റ് സോഷ്യല്‍ റസ്പോണ്‍സിബിലിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാക്കനാട് സഖി വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് വീൽചെയറുകളും സ്ട്രെച്ചറുകളും കൈമാറി.
എറണാകുളം അസി. കളക്ടര്‍ പാര്‍വതി ഗോപകുമാര്‍, മുത്തൂറ്റ് ഫിനാന്‍സ് എറണാകുളം മേഖല മാനേജര്‍ കെ.എസ്. വിനോദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കൈമാറിയത്. വിമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എസ്. ജീജ, സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍ എ.എസ്. ലിയ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. ചടങ്ങില്‍ മുത്തൂറ്റ് ഫിനാന്‍സ് കാക്കനാട് സെസ് ബ്രാഞ്ച് മാനേജര്‍ യു.എസ്. രഞ്ജിത്ത്, കാക്കനാട് ബ്രാഞ്ച് മാനേജര്‍ ആശ ശിവരാമന്, കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് വിഭാഗം കണ്ടന്റ് മാനേജര്‍ പി. പത്മകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മുഴുവന്‍ വണ്‍ സ്റ്റോപ്പ് സെന്ററുകളും ഭിന്നശേഷിസൗഹൃദമാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശമുള്ളതിനാല്‍ കാക്കനാട് വണ്‍ സ്റ്റോപ്പ് സെന്ററിനെ ഭിന്നശേഷി സൗഹൃദപരമാക്കുന്നതിനായാണ് മുത്തൂറ്റ് ഫിനാന്‍സ് സിഎസ്ആര്‍ പദ്ധതിപ്രകാരം രണ്ട് വീല്‍ചെയറുകള്‍, ഒരു ഫോള്‍ഡിംഗ് സ്ട്രെച്ചര്‍, ഒരു സ്ട്രെച്ചര്‍ ട്രോളി എന്നിവ നല്‍കിയത്.
ഇന്‍ഡെല്‍ മണി കടപ്പത്രങ്ങളിലൂടെ 300 കോടി സമാഹരിക്കുന്നു
കൊച്ചി: കേരളം ആസ്ഥാനമായ മുൻനിര ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയും സ്വര്‍ണ വായ്പാ വിതരണരംഗത്തെ മുന്‍ നിരക്കാരുമായ ഇന്‍ഡെല്‍ മണി ലിമിറ്റഡ്, ഓഹരിയാക്കി മാറ്റാന്‍ കഴിയാത്ത സംരക്ഷിത കടപ്പത്രങ്ങളിലൂടെ (എന്‍സിഡി) 300 കോടി രൂപ സമാഹരിക്കുന്നു. 13ന് ആരംഭിക്കുന്ന ഇഷ്യു 28ന് സമാപിക്കും.
പലിശനിരക്ക് പ്രതിവര്‍ഷം 12.25 ശതമാനമാണ്. മുഖവില 1000 രൂപ. അടിസ്ഥാന ഇഷ്യു 150 കോടി രൂപയുടേതാണെങ്കിലും ബിഎസ്ഇയില്‍ രജിസ്റ്റര്‍ ചെയ്യുന്ന കടപ്പത്രങ്ങളുടെ ആറാം ഇഷ്യുവിലൂടെ 300 കോടി രൂപ വരെ അധികം സ്വരൂപിക്കാനുള്ള അനുമതിയുണ്ട്. 72 മാസംകൊണ്ടു നിക്ഷേപം ഇരട്ടിക്കുന്ന കടപ്പത്രങ്ങള്‍ക്ക് പ്രതീക്ഷിച്ചതിലധികം ആവശ്യക്കാരുണ്ടായാല്‍ ഇഷ്യു നിശ്ചിത തീയതിക്കുമുമ്പ് അവസാനിക്കും.
ഇതിനുമുമ്പ് ഇറങ്ങിയ ഇഷ്യു എല്ലാം ഓവര്‍ സബ്സ്ക്രൈബ്ഡായിരുന്നു. അതിനാല്‍ ഇത്തവണയും അതേ ശുഭാപ്തി വിശ്വാസത്തിലാണ്. കമ്പനിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് തങ്ങളെ മുന്നോട്ടുനയിക്കുന്നതെന്നും ഇഷ്യുവിലൂടെ സമാഹരിക്കുന്ന പണം തുടര്വായ്പകള്ക്കായും ബ്രാഞ്ചുകളുടെ ശൃംഖല വികസിപ്പിക്കുന്നതിനുമാകും വിനിയോഗിക്കുകയെന്നും ഇന്‍ഡെല്‍ മണി എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഉമേഷ് മോഹനന് പറഞ്ഞു.
മുംബൈ: ഒരു ദിവസത്തെ തളർച്ചയ്ക്കുശേഷം ഓഹരിവിപണി വീണ്ടും ഉണർന്നു. സെപ്റ്റംബർ പാദ വരുമാനകണക്കുകൾ പുറത്തുവരുന്നതിനു മുന്നോടിയായി ഉയർന്ന തോതിൽ വാങ്ങലുകൾ ഉയർന്നതാണ് വിപണിക്കു കരുത്തായത്.
ബിഎസ്ഇ സെൻസെക്സ് 398 പോയിന്റ് (0.49%) ഉയർന്ന് 82172.10ലും എൻഎസ്ഇ നിഫ്റ്റി 136 പോയിന്റ് (0.54%) നേട്ടത്തോടെ 25181.80ലും വ്യാപാരം പൂർത്തിയാക്കി. ബിഎസ്ഇ മിഡ്കാപ്, സ്മോൾകാപ് സൂചികകൾ യഥാക്രമം 0.75 ശതമാനവും 0.18 ശതമാനവും ഉയർന്നു. നിഫ്റ്റി മിഡ്കാപ് സൂചിക 0.97 ശതമാനവും സമോൾകാപ് 0.61 ശതമാനവും ഉയർന്നു.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനിയുടെ മൊത്തം മൂലധനം കഴിഞ്ഞ സെഷനിലെ 458 ലക്ഷം കോടി രൂപയിൽനിന്ന് 460 ലക്ഷം കോടി രൂപയിലെത്തി. ഇതോടെ നിക്ഷേപർക്ക് ഒറ്റ സെഷനിൽ രണ്ടു ലക്ഷം കോടി രൂപയിലധികം ലഭിച്ചു.
നിഫ്റ്റി മേഖല സൂചികകളിൽ ഭൂരിഭാഗവും പോസിറ്റിവായിട്ടാണ് ക്ലോസ് ചെയ്തത്. ഐടി (1.12%), മെറ്റൽ (2.17%), ഫാർമ (1.05%), പിഎസ്യു ബാങ്ക് (0.61%) ഓഹരികൾ വാങ്ങലുകൾ ഉയർന്നതിനെത്തുടർന്ന് നേട്ടം കൊയ്തു. ഫിനാൻഷൽ സർവീസസ്, ബാങ്ക്, ഓട്ടോ, എഫ്എംസിജി, പ്രൈവറ്റ് ബാങ്ക, ഹെൽത്ത് കെയർ എന്നിവ ഉയർന്നാണ് വ്യാപാരം പൂർത്തിയാക്കിയത്.
ഗോപു നന്തിലത്ത് ജിമാർട്ടിൽ ദീപാവലി ഓഫർ ഇന്നുമുതൽ
തൃശൂർ: ഗൃഹോപകരണ ഇലക്ട്രോണിക്സ് ഡിജിറ്റൽ വിതരണശൃംഖലയായ ഗോപു നന്തിലത്ത് ജിമാർട്ടിൽ ദീപാവലി ഓഫറുകൾ ഇന്നു മുതൽ.
പുതുക്കിയ ജിഎസ്ടിക്ക് അനുസൃതമായി കന്പനികൾ വരുത്തിയ വിലക്കുറവും എക്സ്റ്റൻഡഡ് വാറന്റിയും പൈൻലാബ്സ് പർച്ചേസിലൂടെ ലഭിക്കുന്ന ഒരു ഇഎംഐ ബാക്ക്-കാഷ്ബാക്ക് ഓഫറും ജി-മാർട്ട് വക്കാലക്കാ ഓഫറും ചേർന്ന് വന്പൻ വിലക്കിഴിവാണ് ഉപയോക്താക്കളെ കാത്തിരിക്കുന്നത്.
ബജാജ്, എച്ച്ഡിബി, ഐഡിഎഫ്സി, ടിവിഎസ്സി എന്നീ ഫിനാൻസ് കന്പനികളുമായി ചേർന്ന് ട്രിപ്പിൾ സീറോ സ്കീമിൽ പർച്ചേസ് ചെയ്യാം. പൈൻലാബ്സുമായി ചേർന്ന് ഇഎംഐയിലൂടെ പ്രമുഖ ബ്രാൻഡുകൾ കാഷ്ബാക്ക് ഓഫറുകളും ഒരുക്കിയിട്ടുണ്ട്. വിവിധ ബ്രാൻഡുകളുടെ സ്മോൾ കിച്ചണ്‍ അപ്ലയൻസസിന് 50 ശതമാനം വരെയുള്ള ഡിസ്കൗണ്ടുമുണ്ട്. എക്സ്ചേഞ്ച് ഓഫറിലൂടെ പഴയ ഇലക്ട്രോണിക് ഗൃഹോപകരണങ്ങൾ മാറ്റിവാങ്ങുകയും ചെയ്യാം.
ഡെയ്കിൻ ഗ്രീൻ എക്സ്ചേഞ്ച് ഓഫറിലൂടെ പുതിയ മോഡൽ എസി വാങ്ങുന്പോൾ പഴയ എസിക്ക് 12,000 രൂപ വരെ എക്സ്ചേഞ്ച് ബെനഫിറ്റ് ലഭ്യമാണ്. ഈ ഓഫറുകൾ നന്തിലത്ത് ജിമാർട്ടിന്റെ കേരളത്തിലെ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്.
ടിസിഎസിനു കഴിഞ്ഞ വർഷത്തേക്കാൾ ലാഭം
മുംബൈ: ടാറ്റ കണ്‍സൾട്ടൻസി സർവീസസ് നടപ്പു സാന്പത്തിക വർഷത്തിലെ സെപ്റ്റംബർ പാദത്തിൽ അവരുടെ സംയോജിത ലാഭം കഴിഞ്ഞ വർഷത്തേക്കാൾ 1.4 ശതമാനം വർധിച്ച് 12,075 കോടി രൂപയായി റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷം ഇതേ പാദത്തിൽ കന്പനിയുടെ ലാഭം 11,909 കോടി രൂപയായിരുന്നു. എന്നാൽ, കഴിഞ്ഞ പാദത്തേക്കാൾ ടിസിഎസിന്റെ ലാഭം 5.4 ശതമാനം കുറഞ്ഞു. 2025-26 സാന്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ടിസിഎസിന്റെ സംയോജിത ലാഭം 12,760 കോടി രൂപയായിരുന്നു.
അവലോകന പാദത്തിലെ പ്രവർത്തനങ്ങളിൽനിന്നുള്ള ഏകീകൃത വരുമാനം കഴിഞ്ഞ സാന്പത്തിക വർഷത്തെ ഇതേ പാദത്തിലെ 64,259 കോടി രൂപയിൽനിന്ന് 2.4 ശതമാനം വർധിച്ച് 65,799 കോടി രൂപയായി.
ടിഎസിഎസിന്റെ ഉടമകൾക്ക് ഒരു രൂപ വീതമുള്ള ഓരോ ഇക്വിറ്റി ഷെയറിനും 11 രൂപ നിരക്കിൽ രണ്ടാമത്തെ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
ലോകോത്തര എഐ നിർമാണത്തിന് ടിസിഎസ്
രണ്ടാം പാദ വരുമാന പ്രഖ്യാപന വേളയിൽ യുഎസ് ആസ്ഥാനമായുള്ള ലിസ്റ്റ്എഞ്ചേജിനെ ഏറ്റെടുക്കുന്നതായി ടിസിഎസ് പ്രഖ്യാപിച്ചു. ലോകോത്തര എഐ അടിസ്ഥാനമാക്കിയുള്ള സൗകര്യങ്ങൾ നിർമിക്കുകയെ ലക്ഷ്യത്തോടെയാണ് ഈ ഏറ്റെടുക്കൽ. ഇന്നലെ നടന്ന ബോർഡ് യോഗത്തിൽ ഏറ്റെടുക്കൽ അംഗീകരിച്ചു. 72.8 മില്യൺ ഡോളറിനാണ് ഏറ്റെടുക്കൽ.
സെയിൽസ്ഫോഴ്സ് പ്രാക്ടീസ് മെച്ചപ്പെടുത്തുന്നതിനും ഏജന്റിക് എഐ കഴിവുകൾ വർധിപ്പിക്കുന്നതിനുമായി ടിസിഎസ് നടത്തുന്ന തന്ത്രപരമായ നിക്ഷേപമാണിത്.
സെയിൽസ്ഫോഴ്സിന്റെ എക്സ്ക്ലൂസീവ് ഡിജിറ്റൽ മാർക്കറ്റിംഗ് ഏജൻസിയും കണ്‍സൾട്ടിംഗ് പങ്കാളിയുമാണ് ലിസ്റ്റ്എഞ്ചേജ്, സെയിൽസ്ഫോഴ്സ് ഉപയോഗിച്ച് ബിസിനസുകളെ അവരുടെ ഉപഭോക്തൃ ഇടപെടൽ ഒപ്റ്റിമൈസ് ചെയ്യുന്നതിനും പരിവർത്തനം ചെയ്യുന്നതിനും സഹായിക്കുന്നതിൽ വൈദഗ്ധ്യം നേടിയിട്ടുണ്ട്.
2003-ൽ മസാച്യുസെറ്റ്സിൽ സ്ഥാപിതമായ ലിസ്റ്റ്എഞ്ചേജ്, സെയിൽസ്ഫോഴ്സ് മാർക്കറ്റിംഗ് ക്ലൗഡ്, ഡാറ്റ ക്ലൗഡ്, സിആർഎം, സർവീസ് ക്ലൗഡ്, അനുബന്ധ മേഖലകളിൽ വൈദഗ്ധ്യം വാഗ്ദാനം ചെയ്യുന്നു.
ചെന്പിനും വിലയേറുന്നു
മുംബൈ: അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിനും വെള്ളിക്കും മാത്രമല്ല ചെന്പിന്റെ വിലയും റിക്കാർഡ് തലത്തിലേക്ക് ഉയർന്നു.
പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് ഓഹരികളിൽ വലിയ മുന്നേറ്റമുണ്ടാക്കി. ഇന്നലെത്തെ വ്യാപാരത്തിനിടെ ഓഹരി 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തി. മാത്രമല്ല, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിക്ഷേപകർക്ക് ഓഹരി 1000 ശതമാനം വരെ നേട്ടമാണ് നൽകിയത്.
ആഗോളതലത്തിൽ ചെന്പിനുള്ള ഡിമാൻഡ് കുതിച്ചുയരുന്നതാണ് വില വർധനവിന് പ്രധാന കാരണം. അടിസ്ഥാന സൗകര്യങ്ങളുടെയും വൈദ്യുത വാഹനങ്ങളുടെയും വികാസത്തിന്റെയും ഫലമായി ആഭ്യന്തര ആവശ്യകതയും ശക്തമാക്കുന്നു. കൂടാതെ, ലോകമെന്പാടുമുള്ള ഖനികളിൽ ഉത്പാദനം കുറയുന്നതും വിതരണത്തിലെ പ്രശ്നങ്ങളും വിലയെ സ്വാധീനിക്കുന്നു.
ചെന്പിന്റെ ഡിമാൻഡ് കുറയാൻ സാധ്യതയില്ലാത്തതിനാൽ, ഹിന്ദുസ്ഥാൻ കോപ്പറിന്റെ ഓഹരികൾ ഇനിയും മുന്നോട്ട് പോകുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ.
സർക്കാർ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ കോപ്പർ ആണ് ഇന്ത്യയിൽ ചെന്പ് അയിര് ഖനനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഏക കന്പനി. കൂടാതെ രാജ്യത്ത് ചെന്പ് അയിരിന്റെ എല്ലാ ഖനനങ്ങൾക്കുള്ള പാട്ടങ്ങളും ഈ പൊതുമേഖല സ്ഥാപനത്തിന്റെ കൈവശമാണ്.
റിക്കാര്‍ഡ് കൈവിടാതെ സ്വർണം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർധന. ഇന്നലെ വിലയില്‍ കുതിപ്പുണ്ടായില്ലെങ്കിലും ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ചു. ഇതോടെ ഗ്രാമിന് 11,380 രൂപയും പവന് 91,040 രൂപയുമായി.
അന്താരാഷ്ട്ര വില ട്രോയ് ഔണ്‍സിന് 4,060 ഡോളര്‍ വരെ പോയതിനുശേഷം 4,006 ഡോളര്‍ വരെ കുറഞ്ഞ് 4,038 ഡോളറിലെത്തി.
ചെറിയ ബാങ്കുകളുടെ മെഗാ ലയനം വരുന്നു
പരവൂർ: ചെറിയ പൊതുമേഖലാ ബാങ്കുകളെ വലിയ ബാങ്കുകളുമായി ലയിപ്പിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നു.
മെഗാ ലയന പ്രക്രിയയ്ക്കുള്ള പ്രാരംഭ നടപടികൾ അധികൃതർ ആരംഭിച്ചു കഴിഞ്ഞതായാണ് സൂചന. നിലവിലെ മൂന്നു പ്രധാന ബാങ്കുകളെ കരുത്തുറ്റതാക്കാനാണ് മറ്റു ബാങ്കുകളെ അവയിലേക്ക് ലയിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്.
ബാങ്ക് ഒഫ് മഹാരാഷ്ട്ര, യൂക്കോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയെ എസ്ബിഐ ഗ്രൂപ്പിൽ ലയിപ്പിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. ബാങ്ക് ഒഫ് ബറോഡ, സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവയെ പിഎൻബി (പഞ്ചാബ് നാഷണൽ ബാങ്ക് ) ഗ്രൂപ്പിലും ലയിപ്പിക്കും.യൂണിയൻ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഒഫ് ഇന്ത്യ എന്നിവയെ കാനറാ ബാങ്ക് ഗ്രൂപ്പിലുമാണ് ഉൾപ്പെടുത്തുക.
ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പൊതുമേഖലാ ബാങ്കുകളുടെ ഏകീകരണ നടപടികൾക്ക് കേന്ദ്ര സർക്കാർ തുടക്കമിട്ടിട്ടുള്ളത്. നിലവിലെ സാമ്പത്തിക വർഷാവസാനത്തോടെ നടപടികൾ പൂർത്തീകരിക്കും എന്നാണ് സൂചന. ലയനത്തിനു ശേഷം എസ്ബിഐ, പിഎൻബി, കാനറാ എന്നീ ബാങ്കിംഗ് ഗ്രൂപ്പുകൾ ആഗോള തലത്തിൽ മികച്ച 20 ബാങ്കുകളിൽ ഉൾപ്പെടും.
കന്പനിയിൽ വേർപെടുത്തൽ പദ്ധതിയില്ലെന്ന് മഹീന്ദ്ര ഗ്രൂപ്പ്
മുംബൈ: കന്പനിയുടെ ഓട്ടോ, ട്രാക്ടർ ബിസിനസ് വേർപെടുത്താൻ ഒരു പദ്ധതിയുമില്ലെന്ന് മഹീന്ദ്ര ഗ്രൂപ്പ് ഇന്നലെ വ്യക്തമാക്കി. മഹീന്ദ്ര ഗ്രൂപ്പിൽനിന്ന് ഓട്ടോ, ട്രാക്ടർ ബിസിനസുകൾ രണ്ടാക്കുമെന്ന റിപ്പോർട്ടുകൾ ചില മാധ്യമങ്ങളിൽ വന്നിരുന്നു.
ഈ ഉൗഹാപോഹങ്ങൾ കണക്കിലെടുത്ത്, ഓട്ടോ, ട്രാക്ടർ ബിസിനസുകൾ വിഭജിക്കാനുള്ള പദ്ധതിയില്ലെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് വ്യക്തമാക്കേണ്ടത് ആവശ്യമാണെന്ന് കന്പനി സ്വയം കരുതുന്നതായി മഹീന്ദ്ര ഗ്രൂപ്പ് വ്യക്തമാക്കി.
കന്പനിയുടെ പുനഃസംഘടനയുടെ ഭാഗമായി മഹീന്ദ്ര ഗ്രൂപ്പ് തങ്ങളുടെ പ്രധാന ബിസിനസുകളായ ട്രാക്ടറുകൾ, പാസഞ്ചർ വാഹനങ്ങൾ (ഇവി ഉൾപ്പെടെ), ട്രക്കുകൾ എന്നിവയെ സ്വതന്ത്ര സ്ഥാപനങ്ങളായി വേർതിരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതേത്തുടർന്നാണ് കന്പനി ഒൗദ്യോഗിക വിശദീകരണം നടത്തിയത്.
മോണ്ട്ര ഇലക്ട്രിക് ഇവിയേറ്റര് അവതരിപ്പിച്ചു
കൊച്ചി: മോണ്ട്ര ഇലക്ട്രിക്കിന്റെ ഏറ്റവും പുതിയ സ്മോള്‍ കൊമേഴ്ഷ്യല്‍ വാഹനമായ ഇവിയേറ്റര് കേരളത്തില്‍ അവതരിപ്പിച്ചു.
മോണ്ട്ര ഇലക്ട്രിക് എസ്സിവി സിഇഒ സാജു നായര്‍, മോണ്ട്ര ഇലക്ട്രിക് സൗത്ത് ആന്‍ഡ് വെസ്റ്റ് സോണല്‍ ഹെഡ് ആര്. ശ്രീവത്സന്‍, മാര്‍ക്കറ്റിംഗ് ഹെഡ് സതദിപ് ബാനര്‍ജി, ഓട്ടേബാന് കോര്പറേഷന് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് വി.കെ. അരുണ്‍, ഓട്ടേബാന് കോര്പറേഷന് ജനറല്‍ മാനേജര്‍ ശരത് മുര്‍സില്‍ എന്നിവര്‍ ചേര്‍ന്നാണ് പുതിയ മോഡല്‍ അവതരിപ്പിച്ചത്.
ഏറ്റവും വലിയ എല്എഫ്പി ബാറ്ററി, ഇ ആക്സില്‍, ഓവര്‍ ദി എയര്‍ അപ്ഡേറ്റുകള് പോലുള്ള നൂതന സവിശേഷതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 7.4 കെഡബ്യുഎച്ച് എസി ചാര്‍ജര്‍ ഉപയോഗിച്ച് അഞ്ചു മണിക്കൂര്‍ 15 മിനിറ്റിലും, 3.3 കെഡബ്ല്യുഎച്ച് എസി ചാര്‍ജര്‍ ഉപയോഗിച്ച് 10 മണിക്കൂര്‍ 40 മിനിറ്റിലും 30 കെഡബ്ല്യുഎച്ച് ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരു മണിക്കൂര്‍ 17 മിനിറ്റിലും 20 ശതമാനം മുതല്‍ 100 ശതമാനം വരെ പൂര്‍ണ ചാര്‍ജിംഗ് സാധ്യമാകും.
വാഹനത്തിനും ബാറ്ററിക്കും ഏഴു വര്‍ഷം അല്ലെങ്കില്‍ 2.5 ലക്ഷം കിലോമീറ്റര്‍ വരെ വാറന്റി നല്കുന്നു. ആനുവല്‍ മെയിന്റനന്‍സ് കോണ്‍ട്രാക്ട് സൗകര്യവും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.
എൽപിജി വിതരണം തടസമില്ലാതെ തുടരും: ഇന്ത്യൻ ഓയിൽ
കൊച്ചി: എറണാകുളത്തും സമീപ ജില്ലകളിലുമുള്ള എല്ലാ ഇൻഡേൻ എൽപിജി ഉപഭോക്താക്കൾക്കും സിലിണ്ടറുകൾ തടസമില്ലാതെ സാധാരണനിലയിൽ ലഭിക്കുമെന്ന് ഇന്ത്യൻ ഓയിൽ അറിയിച്ചു.
എറണാകുളം ജില്ലയിൽ എൽപിജി സിലിണ്ടറുകൾക്ക് ക്ഷാമം നേരിടുന്നതായുള്ള വാർത്തകളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ ഓയിലിന്റെ പ്രതികരണം.
കൊച്ചിൻ ബോട്ട്ലിംഗ് പ്ലാന്റ് പൂർണശേഷിയിൽ പ്രവർത്തിക്കുന്നുണ്ട്. ഡിസ്ട്രിബ്യൂട്ടർമാർക്കുള്ള വിതരണം സാധാരണനിലയിൽ തുടരുന്നുണ്ട്.
സെപ്റ്റംബർ അവസാനവാരം ഒരുവിഭാഗം കരാർതൊഴിലാളികളുടെ സമരം പ്ലാന്റിന്റെ പ്രവർത്തനങ്ങളെ താത്കാലികമായി ബാധിച്ചിരുന്നു. ദേശീയ അവധി പ്രമാണിച്ച് ഒക്ടോബർ രണ്ടിന് പ്ലാന്റ് അടച്ചിടുകയും ചെയ്തു. എന്നാൽ തുടർന്ന് സാധാരണ ഉത്പാദനം പുനരാരംഭിക്കുകയും വിതരണം പൂർണമായും പുനഃസ്ഥാപിക്കുകയും ചെയ്തു.
വർധിച്ചുവരുന്ന അവധിക്കാല ആവശ്യകത കണക്കിലെടുത്ത് തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്ന് അധിക ലോഡുകൾ ഇറക്കുമതി ചെയ്യുന്നുണ്ട്.
എല്ലാ ഉപഭോക്താക്കൾക്കും എൽപിജി സിലിണ്ടറുകളുടെ സമയബന്ധിതവും സുരക്ഷിതവുമായ വിതരണം ഉറപ്പാക്കുന്നത് തുടരാനും എല്ലാ വീടുകളിലും വിശ്വസനീയവും സുരക്ഷിതവും തടസമില്ലാത്തതുമായ എൽപിജി വിതരണം നടത്താനും പ്രതിജ്ഞാബദ്ധമാണെന്നും ഇന്ത്യൻ ഓയിൽ പത്രക്കുറിപ്പിൽ അറിയിച്ചു.
വിഷന്‍ 2031: ധനകാര്യ സെമിനാര്‍ 13ന്
കൊച്ചി: സംസ്ഥാനത്തിന്റെ കഴിഞ്ഞകാല പുരോഗതി വിലയിരുത്താനും വികസനലക്ഷ്യങ്ങള്‍ നിശ്ചയിക്കാനുമായി സംഘടിപ്പിക്കുന്ന വിഷന്‍ 2031 സെമിനാര്‍ പരമ്പരയില്‍ ധനവകുപ്പ് നേതൃത്വം നല്കുന്ന സെമിനാര്‍ 13ന് രാവിലെ പത്തിന് കൊച്ചി ഗോകുലം കണ്വന്ഷന് സെന്ററില്‍ നടക്കും.
മോഡസ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസിനെ യുഎസ്ടി ഏറ്റെടുത്തു
തിരുവനന്തപുരം: എഐ, ടെക്നോളജി ട്രാന്സ്ഫോര്മേഷന് സൊല്യൂഷന്‍സ് കമ്പനിയായ യുഎസ്ടി ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോഡസ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുത്തു.
വിനോദസഞ്ചാര മേഖലയ്ക്ക് 800 കോടിയുടെ നിർദേശം
ന്യൂഡൽഹി: വിനോദസഞ്ചാര മേഖലയിൽ 800 കോടി രൂപയിലെറെ മുതൽമുടക്കുള്ള പദ്ധതികൾക്കായുള്ള പ്രൊപ്പോസൽ സംസ്ഥാന ടൂറിസം വകുപ്പ് കേന്ദ്രത്തിന് നല്കി.
ഏഷ്യയിലെതന്നെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചായ കണ്ണൂർ ജില്ലയിലെ മുഴുപ്പിലങ്ങാട് ബീച്ചിന് 150 കോടി രൂപ, ഫോർട്ട് കൊച്ചിക്ക് 100 കോടി രൂപ, കോഴിക്കോട് സരോവരം ബയോപാർക്കിന് 50 കോടി രൂപ തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള പ്രപ്പോസലാണ് സമർപ്പിച്ചത്.
കൂടരഞ്ഞിയിൽ ഉത്തരവാദിത്വ ടൂറിസം വില്ലേജ് 50 കോടി, കോവളം, കാപ്പിൽ ബീച്ചുകളുടെ വികസനം, വേങ്ങാട് ടൂറിസം വില്ലേജ് പദ്ധതി, കൊച്ചി ക്രൂയിസ് ടെർമിനൽ, കൊല്ലം പോർട്ട് ക്രൂയിസ് എന്നിവയും പദ്ധതികളിൽ ഉൾപ്പെടുന്നു. കോഴിക്കോട് ബേപ്പൂരിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് സ്ഥാപിക്കുന്നതിനുള്ള സഹായവും അഭ്യർഥിച്ചുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.
കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തുമായി അദ്ദഹത്തിന്റെ വസതിയിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിൽ പദ്ധതിക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നും ടൂറിസം പരിപാടിയിലേക്ക് കേന്ദ്രമന്ത്രിയെ ക്ഷണിച്ചതായും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ വിനോദസഞ്ചാരമേഖലയ്ക്ക് ഇതിനോടകം 374 കോടി രൂപയുടെ ആറ് പദ്ധതികൾ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ഈ പദ്ധതികൾ നല്ല രീതിയിൽ പൂർത്തീകരിച്ചുവരുന്നുണ്ട്. എല്ലാവരെയും കൂട്ടിപ്പിടിച്ച് മുന്നോട്ടുപോകുക എന്നതാണ് സർക്കാറിന്റെ ലക്ഷ്യമെന്നും മന്ത്രി പ്രതികരിച്ചു.
ഒരു പവന് സ്വര്‍ണം 90,880 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ റിക്കാര്‍ഡ് കുതിപ്പ് തുടരുന്നു. ഇന്നലെ രണ്ടു തവണയാണ് സ്വര്‍ണവില വര്‍ധിച്ചത്. ഇന്നലെ രാവിലെ സ്വര്‍ണവില നിശ്ചയിക്കുമ്പോള്‍ അന്താരാഷ്ട്ര വില 4,015 ഡോളറിലും രൂപയുടെ വിനിമയനിരക്ക് 88.75 ഉം ആയിരുന്നു.
അതനുസരിച്ച് ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 11,290 രൂപയും പവന് 90,320 രൂപയിലുമെത്തി.ഉച്ചയ്ക്കു ശേഷം അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4,038 ഡോളറിലേക്ക് ഉയര്‍ന്നു. രൂപയുടെ വിനിമയനിരക്ക് 88.77 ലേക്ക് മാറിയതിനെത്തുടര്‍ന്ന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വര്‍ധിച്ച് യഥാക്രമം ഗ്രാമിന് 11,360 രൂപയും പവന് 90,880 രൂപയുമായി.
ഏറ്റവും കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനവും മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജും ചേര്‍ത്താല്‍ ഒരു പവന് സ്വര്‍ണാഭരണം വാങ്ങാന്‍ നിലവില്‍ 99,000 രൂപ നല്‍കണം. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപ വര്‍ധിച്ച് 9,345 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7,275 രൂപയും ഒന്‍പത് കാരറ്റ് സ്വര്‍ണത്തിന് 4,710 രൂപയുമാണ് വിപണി വില.
2000 ടണ്ണിലധികം സ്വര്‍ണം കൈവശമുള്ള കേരളത്തിലെ ജനങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന വിലവര്‍ധനയാണ് ഉണ്ടായിട്ടുള്ളതെന്ന് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുള്‍ നാസര്‍ പറഞ്ഞു.
സ്വർണം: ഹോ, എന്തൊരു കയറ്റം
റ്റി.സി. മാത്യു
കഴുത്തിലും കാതിലും കൈയിലും മറ്റും കിടക്കുന്നത് ഇത്ര വിലയേറിയതാകും എന്ന് ആരും സ്വപ്നത്തിൽപോലും കരുതിയിട്ടുണ്ടാകില്ല. എല്ലാവരും വിമർശിക്കുകയും ചിലർ കുറ്റപ്പെടുത്തുകയും ചെയ്യുമ്പോഴും സ്വർണത്തെ മുറുകെപ്പിടിച്ചവർ ഇപ്പോൾ ആരാ ജയിച്ചത് എന്നു ചോദിച്ചാൽ വിമർശകർക്ക് ഉത്തരം ഉണ്ടാകില്ല. കാരണം അത്തരം കയറ്റമാണു സ്വർണത്തിന്റേത്. 22 കാരറ്റ് സ്വർണം ഒരു പവന് (എട്ടു ഗ്രാം) ഇന്നലെ 90,880 രൂപ. കഴിഞ്ഞ ജനുവരി ഒന്നിലെ 57,200 രൂപയിൽ നിന്ന് 58.89 ശതമാനം അധികം.
ഇതു കേരളത്തിൽ മാത്രമല്ല. ലോകമെങ്ങും സ്വർണം കുതിപ്പിലാണ്. 2025 തുടങ്ങുമ്പോൾ ലോകവിപണിയിൽ 24 കാരറ്റ് സ്വർണം ഒരു ട്രോയ് ഔൺസിന് (31.1 ഗ്രാം) 2625 ഡോളർ ആയിരുന്നു. ഇന്നലെ ഇന്ത്യൻ സമയം വെെകുന്നേരം അഞ്ചിന് വില 4040 ഡോളർ. 53.9 ശതമാനം അധികം.
1979 നു ശേഷം കാണാത്ത കയറ്റം
ഒരു തലമുറയുടെ ഓർമയിൽ ഇത്തരമൊരു വിലക്കുതിപ്പ് കണ്ടിട്ടില്ല. 46 വർഷം മുൻപ് 1979 ലാണ് ഇതിനേക്കാൾ വലിയ കയറ്റം ഉണ്ടായത്. ആ വർഷം ഔൺസിന് 226 ഡോളറിൽ നിന്ന് 512 ഡോളറിലേക്കു സ്വർണം കുതിച്ചു. 126.5 ശതമാനം ഉയർച്ച. എന്തു കൊണ്ടു മഞ്ഞലോഹം ഇപ്പോൾ കുതിക്കുന്നു എന്നതിനു പല കാരണങ്ങൾ പറയാനുണ്ട്. 2022ൽ ആരംഭിച്ച ഒരു കയറ്റമാണ് ഇപ്പോൾ ഇവിടെ എത്തിനിൽക്കുന്നത്. കോവിഡിനു ശേഷം 15 ശതമാനം ഇടിഞ്ഞ വില പിന്നീടു 133 ശതമാനം കുതിച്ചു. ഈ ബുൾ തരംഗത്തിന്റെ പ്രധാന കാരണങ്ങൾ.
സാമ്പത്തിക അനിശ്ചിത്വം
ഒന്ന്: സാമ്പത്തിക അനിശ്ചിതത്വം. അമേരിക്ക അടക്കമുള്ള വികസിത രാജ്യങ്ങളും ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങളും വലിയ കടമാണു വാങ്ങിക്കൂട്ടുന്നത്. അമേരിക്കയുടെ കടം അവരുടെ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) യുടെ 123 ശതമാനം വരും. ജപ്പാന് 235 ശതമാനം, ഇറ്റലിക്ക് 137 ശതമാനം, ഫ്രാൻസിന് 116 ശതമാനം എന്നിങ്ങനെയാണു കടബാധ്യത. (ഇന്ത്യയുടേത് 83 ശതമാനം മാത്രം.) ഈ കടം വർധിച്ചു വരികയാണ്.
അമേരിക്ക ഒരു ദിവസം 2100 കോടി ഡോളർ കണ്ട് കടം കൂട്ടുന്നു. 48 ദിവസം കൊണ്ട് ഒരു ലക്ഷം കോടി (ട്രില്യൺ) ഡോളർ പുതിയ കടം ഉണ്ടാകുന്നു. ഇത് ഇങ്ങനെ വർധിച്ചാൽ? രാജ്യങ്ങൾ ഇതു തിരിച്ചുകൊടുക്കാൻ പറ്റില്ല എന്നു പറഞ്ഞാലോ?
അമേരിക്കയിൽ ട്രംപ് ഭരണകൂടത്തിലെ ഒരു ഉപദേശകൻ ഹ്രസ്വകാലകടങ്ങൾ 100 വർഷ പലിശയില്ലാ കടപ്പത്രങ്ങളാക്കി മാറ്റുക എന്നതുപോലുള്ള (വികല)ആശയങ്ങൾ അവതരിപ്പിക്കുന്ന സമയമാണിത്. എന്തും സംഭവിക്കാം എന്നർഥം. ഇത്തരം ഉറപ്പില്ലായ്മ ധനകാര്യ മേഖലയിൽ ആർക്കും ഇഷ്ടമല്ല. അതിനാൽ ഒട്ടേറെ നിക്ഷേപകർ സ്വർണംപോലെ ഭദ്രമായ നിക്ഷേപങ്ങളിലേക്കു മാറുന്നു.
കേന്ദ്രബാങ്കുകൾ വാങ്ങിക്കൂട്ടുന്നു
രണ്ട്: കേന്ദ്രബാങ്കുകളുടെ വാങ്ങൽ. കഴിഞ്ഞ മൂന്നു വർഷങ്ങളിൽ വിവിധ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകൾ പ്രതിവർഷം 1000 ടണ്ണിലധികം വീതം സ്വർണം വാങ്ങിക്കൂട്ടുകയായിരുന്നു. ഒരു വർഷം ആഗോള വിപണിയിൽ വിൽപനയ്ക്കു വരുന്ന സ്വർണത്തിന്റെ അഞ്ചിലൊന്നാണിത്. 2010വരെ വിൽപനക്കാരായിരുന്ന കേന്ദ്രബാങ്കുകൾ പിന്നീടുള്ള ഒരു ദശകത്തിൽ ശരാശരി വാങ്ങിയിരുന്നതിന്റെ ഇരട്ടിയിലേറെ. ചൈനയും ഇന്ത്യയും അടക്കം ഈ വാങ്ങലിൽ സജീവമാണ്. എല്ലാവരും ഭദ്രത തേടുന്നു. ഡോളറിനെ ദുർബലമാക്കുന്ന ട്രംപ് നയങ്ങൾ കേന്ദ്രബാങ്കുകളെ യുഎസ് കടപ്പത്രങ്ങളിൽനിന്ന് അകറ്റുന്നു. പകരം സുരക്ഷിതത്വം സ്വർണത്തിലാണ്.
സംഘർഷം കൂടുന്നു
മൂന്ന്: ആഗോള സംഘർഷം. രാജ്യാന്തര തലത്തിൽ സംഘർഷമേഖലകൾ കൂടുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം ഔപചാരിക റഷ്യ-നാറ്റോ യുദ്ധമാകാനുള്ള സാധ്യത ചെറുതല്ല. കോക്കസസ് മേഖലയിൽ തുർക്കി-അസർബെയ്ജാൻ സഖ്യം വെറുതേ രൂപം കൊണ്ടതല്ല. സൗദി അറേബ്യ പാക്കിസ്ഥാന്റെ ആണവകുട (ആണവ സംരക്ഷണം) നേടിയതും വെറുതെയല്ല. ചൈനയുടെ മോഹങ്ങൾക്ക് അതിരില്ല. ഇതെല്ലാം ആശങ്ക കൂട്ടുന്നു. സ്വാഭാവികമായും നിക്ഷേപകർ സുരക്ഷിത താവളം തേടുന്നു.
നാല്: ഈ പ്രശ്നങ്ങൾക്കിടയിൽ അമേരിക്ക നടത്തുന്ന തീരുവയുദ്ധവും ഒടുവിൽ അമേരിക്കയിലെ ഭരണസ്തംഭനവും സ്വർണത്തെ റോക്കറ്റ് വേഗത്തിൽ കുതിപ്പിച്ചു. അതാണ് ഈ ദിവസങ്ങളിൽ ദിവസേന ആയിരം രൂപ വീതമുള്ള കയറ്റത്തിലേക്കു പവനെ എത്തിച്ചത്.
കുതിപ്പ് എവിടെ വരെ?
ഈ സാഹചര്യങ്ങളിൽ സ്വർണം എങ്ങോട്ടാണു പോകുന്നത്? ആർക്കും നിശ്ചയമില്ല. 4000 ഡോളർ എന്ന നാഴികക്കല്ല് പിന്നിട്ട സ്വർണം തിരുത്തലിലേക്കു നീങ്ങുമോ എന്നു വിപണിയിൽ സംസാരമുണ്ട്. അമേരിക്കൻ ഭരണസ്തംഭനം മാറിയാൽ സ്വർണം അൽപം താഴും എന്നതു തീർച്ചയാണ്. പക്ഷേ അതു താത്കാലികം മാത്രമായിരിക്കും.
ഒരു തിരുത്തലിൽ വില 12 ശതമാനം താഴ്ന്ന് ഔൺസിന് 3525 ഡോളർ വരെ താഴാം എന്നാണ് ബാങ്ക് ഓഫ് അമേരിക്കയിലെ വിദഗ്ധരുടെ വിലയിരുത്തൽ. തിരുത്തൽ ഇല്ലാതെ കയറ്റം തുടർന്നാൽ 5000 ഡോളറാണ് അവർ 2026 ഒടുവിൽ കണക്കാക്കുന്ന വില. 2000-2011 ലെ ബുൾ തരംഗത്തിന്റെ പാതയിലാണു സ്വർണമെങ്കിൽ 7000 ഡോളർ വരെ എത്താം എന്നും അവർ അനുമാനിക്കുന്നു.
2023ൽ 14.5ഉം 2024ൽ 25.5ഉം ശതമാനം കുതിച്ച സ്വർണം ഈ വർഷം ഇതുവരെ 50 ശതമാനത്തിലധികം കയറി. ഈ പോക്ക് ഇതേപോലെ തുടർന്നാൽ 2026 ഡിസംബറിൽ 4900 ഡോളർ ആകും ഒരൗൺസ് സ്വർണത്തിന്റെ വില എന്നാണ് നിക്ഷേപ ബാങ്കായ ഗോൾഡ്മാൻ സാക്സ് പ്രവചിക്കുന്നത്.
തുടർച്ചയായ ഏഴാം ആഴ്ചയിലും കയറിയ സ്വർണം ഭരണസ്തംഭനം തുടർന്നാൽ 4000 ഡോളറും കടന്നു പോകും എന്നാണ് വിപണിയിലെ നിഗമനം. എസ്ഐഎ വെൽത്ത് മാനേജ്മെന്റ് ചീഫ് മാർക്കറ്റ് സ്ട്രാറ്റജിസ്റ്റ് കോളിൻ ചിയഷിൻസ്കി പറയുന്നത് ഔൺസിന് 3900നു മുകളിൽ കയറിയാൽ 4000 ഡോളറിലേക്ക് സ്വർണവില അതിവേഗം നീങ്ങും എന്നാണ്. ചെെനയിലെ ഡിമാൻഡ് അൽപം കുറഞ്ഞതാണ് പുതിയ ആഴ്ചയിലെ പ്രധാന നെഗറ്റീവ് ഘടകം.
ഇരട്ടിക്കാൻ താമസമില്ല
എലിയട്ട് വേവ് മോഡലും മറ്റും ഉപയോഗിച്ച് വിപണിയുടെ സാങ്കേതികവിശകലനം നടത്തുന്നവർ 2030ഓടെ സ്വർണം ഔൺസിന് 8000-10,000 ഡോളർ മേഖലയിൽ എത്തുമെന്ന പ്രവചനം നടത്തുന്നുണ്ട്. ഡോയിച്ച് ബാങ്ക് 2026ൽ 5000 ഡോളറിലേക്കു സ്വർണം കയറും എന്ന നിഗമനക്കാരാണ്.
ഒരു ലക്ഷത്തിലേക്കു കയറുന്ന പവൻ അടുത്ത ഒരു ലക്ഷം കടക്കാൻ ചുരുങ്ങിയ വർഷങ്ങൾ കാത്തിരുന്നാൽ മതിയാകും. കേരളത്തിൽ ആയിരം രൂപയിൽ നിന്ന് 90,000 രൂപയിലേക്കു പവൻ വില ഉയരാൻ 45 വർഷം എടുത്തു.1980ലാണ് പവൻ 1000 രൂപ കടന്നത്. 28 വർഷം കഴിഞ്ഞ് 2008ൽ 10,000 രൂപ കടന്നു.
കാടത്തത്തിന്റെ ശേഷിപ്പ് എന്നാണു വിഖ്യാത ധനശാസ്ത്രജ്ഞൻ ജോൺ മേനാർഡ് കെയ്ൻസ് സ്വർണത്തെ വിശേഷിപ്പിച്ചത്. ആ സ്വർണം ഇപ്പോൾ ആശങ്കകൾക്കു നടുവിൽ ലോകരാജ്യങ്ങൾക്കും നിക്ഷേപകർക്കും ഭദ്രതയുടെ തുരുത്തായി മാറിയിരിക്കുന്നു.
വ്യാപാരക്കരാർ ഇന്ത്യൻ കുതിപ്പിന്റെ ലോഞ്ച്പാഡ്: ബ്രിട്ടീഷ് പ്രധാനമന്ത്രി
മുംബൈ: ഇന്ത്യ-യുകെ സ്വതന്ത്രവ്യാപാര കരാറിനു കീഴിൽ അതുല്യമായ അവസരങ്ങളാണ് കാത്തിരിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ. പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള ആദ്യ ഇന്ത്യാസന്ദർശനത്തിന് എത്തിയതായിരുന്നു അദ്ദേഹം.
2028 ഓടെ മൂന്നാമത്തെ വലിയ ആഗോള സമ്പദ്വ്യവസ്ഥയിലേക്കുള്ള ഇന്ത്യൻ കുതിപ്പിന്റെ ലോഞ്ച്പാഡായി വ്യാപാര കരാർ മാറുമെന്നും സ്റ്റാർമർ പറഞ്ഞു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി മുംബൈയിൽ വിമാനമിറങ്ങിയ സ്റ്റാർമർക്കൊപ്പം 125 പേരടങ്ങുന്ന പ്രതിനിധി സംഘവുമുണ്ട്.
പ്രമുഖ ബിസിനസുകാർ, സംരംഭകർ, സർവകലാശാല വൈസ് ചാൻസലർമാർ തുടങ്ങിയവരാണ് സംഘത്തിലുള്ളത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സ്റ്റാർമർ കൂടിക്കാഴ്ച നടത്തും. സ്വതന്ത്ര വ്യാപാരക്കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ച് രണ്ടര മാസത്തിനു ശേഷമാണ് സ്റ്റാർമറുടെ ഇന്ത്യാ സന്ദർശനം.
“ജൂലൈയില്‍ ഞങ്ങള്‍ സ്വതന്ത്ര സാമ്പത്തിക വ്യാപാര കരാറില്‍ ഒപ്പിട്ടു. എന്നാല്‍ കഥ അവിടെ അവസാനിക്കുന്നില്ല. വ്യാപാര കരാര്‍ വെറും പേപ്പര്‍ കഷണങ്ങളല്ല, വളര്‍ച്ചയ്ക്കുള്ള തുടക്കം കൂടിയാണ്. 2028-ഓടെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്വ്യവസ്ഥയാകാന് പോകുന്ന ഇന്ത്യയുമായുള്ള വ്യാപാരബന്ധം എളുപ്പവും ചെലവ് കുറഞ്ഞതുമാകും. ഇതുവഴി വരാനിരിക്കുന്ന അവസരങ്ങള്‍ സമാനതകളില്ലാത്തതാണ്”- സ്റ്റാര്‍മര്‍ പറഞ്ഞു.
ഇന്ത്യ-യുകെ സാമ്പത്തിക വ്യാപാര കരാര്‍ പ്രകാരം, ഇന്ത്യയുടെ കയറ്റുമതിയുടെ ഏകദേശം 99 ശതമാനത്തിനും യുകെയില്‍ തീരുവ ഒഴിവ് ലഭിക്കും. കൂടാതെ, 90 ശതമാനം യുകെ ഉത്പന്നങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവകളും ഇല്ലാതാകും.
ബേക്ക് എക്സ്പോ നാളെ മുതല്‍
കൊച്ചി: ബേക്കേഴ്സ് അസോസിയേഷന് കേരള സംഘടിപ്പിക്കുന്ന ബേക്ക് എക്സ്പോ 2025 നാളെ മുതല്‍ 12 വരെ അങ്കമാലി അഡ്ലക്സ് ഇന്റര്‍നാഷനല്‍ കണ്വന്ഷന് സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. നാളെ വൈകുന്നേരം നാലിന് ജോയ് ആലുക്കാസ് ഗ്രൂപ്പ് സിഎംഡി ജോയ് ആലുക്കാസ് ഉദ്ഘാടനം ചെയ്യും.
എംഎസ്എംഇ ജോയിന്റ് ഡയറക്ടര്‍ ആന്‍ഡ് ഹെഡ് ജി.എസ്. പ്രകാശ് മുഖ്യാതിഥിയാകും.ബേക്കറി ഉടമകള്‍, ജീവനക്കാര്‍, ഷെഫുകള്‍, വിതരണക്കാര്‍, വ്യവസായികള്‍, മൊത്തവിതരണക്കാര്‍, റീട്ടെയ്ലര്മാര് എന്നിവര്‍ക്കു ബിസിനസ് മേഖലയില്‍ ഏറെ പ്രയോജനകരമാകും എക്സ്പോയെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു പ്രേംശങ്കര്‍, സംസ്ഥാന സെക്രട്ടറി എ. നൗഷാദ്, ജില്ലാ ജനറല്‍ സെക്രട്ടറി പി.എസ്. ശിവദാസ്, വി.പി. അബ്ദുള്‍സലിം, കെ.കെ. സരുണ്‍ എന്നിവര്‍ പറഞ്ഞു.
ടാറ്റയിലെ അധികാരപ്പോര്: ഇടപെട്ട് സര്‍ക്കാര്‍
ന്യൂഡല്‍ഹി: ടാറ്റ ഗ്രൂപ്പിലെ അധികാരത്തര്‍ക്കത്തില്‍ ഇടപെട്ട് കേന്ദ്ര സര്‍ക്കാര്‍. ടാറ്റ പിന്തുടർന്നിരുന്ന അച്ചടക്കവും മര്യാദയും ധാര്‍മികതയും സംരക്ഷിക്കണമെന്നും സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിന് തടയിടുന്ന ട്രസ്റ്റികളെ വേണ്ടിവന്നാല്‍ പുറത്താക്കാനും കേന്ദ്രം നിര്‍ദേശിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
ടാറ്റ ട്രസ്റ്റ് ചെയര്മാന് നോയല്‍ ടാറ്റ, വൈസ് ചെയര്മാന് വേണു ശ്രീനിവാസന്, ടാറ്റ സണ്‍സ് ചെയര്മാന് എന്‍. ചന്ദ്രശേഖരന്, ട്രസ്റ്റി ഡേരിയസ് ഖംബാട്ടാ എന്നിവര്‍ ഇന്നലെ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ധനമന്ത്രി നിര്‍മല സീതാരാമനും സംബന്ധിച്ചു.
ടാറ്റയിലെ പ്രശ്നങ്ങള്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്നതിനാലാണ് കേന്ദ്ര നീക്കം.ടാറ്റ സണ്‍സില്‍ ഭൂരിപക്ഷ ഓഹരി പങ്കാളിത്തമുള്ള ടാറ്റ ട്രസ്റ്റിന്റെ ചെയര്മാന് നോയല്‍ ടാറ്റയുടെ അധികാരം സംബന്ധിച്ച തര്‍ക്കമാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. ട്രസ്റ്റികളെ അറിയിക്കാതെ നോയല്‍ ടാറ്റ ഏകപക്ഷീയമായ തീരുമാനമെടുക്കുന്നുവെന്നാണ് പ്രധാന ആരോപണം.
അദീബ് അഹമ്മദ് മികച്ച പ്രവാസി വ്യവസായികളുടെ പട്ടികയിൽ
കൊച്ചി: ലുലു ഫിനാൻഷൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് ഫിനാൻസ് വേൾഡ് പുറത്തിറക്കിയ യുഎഇയിലെ മികച്ച പ്രവാസി വ്യവസായികളുടെ പട്ടികയിൽ ഇടം നേടി.
സാങ്കേതികവിദ്യാധിഷ്ഠിത നവീകരണത്തിലൂടെ ആഗോള പങ്കാളിത്തത്തിലും ഡിജിറ്റൽ പണമിടപാടുകളിലും രാജ്യാന്തരതലത്തിലുള്ള പണമിടപാട് രംഗത്തും ലുലു ഫിനാൻഷൽ ഹോൾഡിംഗ്സ് ഇതിനകം ശ്രദ്ധ നേടി.
പത്തു രാജ്യങ്ങളിലായി കന്പനി ധനകാര്യ രംഗത്തു പ്രവർത്തിക്കുന്നുണ്ട്. ഫിക്കിയുടെ മിഡിൽ ഈസ്റ്റ് ചെയർമാൻകൂടിയാണ് മലയാളിയായ അദീബ് അഹമ്മദ്.
ബര്‍ക്ക്മാന്‍സ് സംരംഭക പുരസ്കാരം ഓക്സിജന്‍
ചങ്ങനാശേരി: എസ്ബി കോളജ് എംബിഎ വിഭാഗം കേരളത്തിലെ മികച്ച വ്യവസായസംരംഭകര്‍ക്കു നല്കുന്ന ബര്‍ക്കുമാന്‍സ് പുരസ്കാരത്തിന് ഓക്സിജന്‍ ഡിജിറ്റല്‍ എക്സ്പെര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് അര്‍ഹമായി.
മാനേജിംഗ് ഡയറക്ടര്‍ ഷിജോ കെ. തോമസ് പുരസ്കാരം ഏറ്റുവാങ്ങും. നാളെ രാവിലെ 11ന് എസ്ബി കോളജ് കാവുകാട്ട് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എംഎസ്എംഇ ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ജോയിന്റ് ഡയറക്ടറും ഓഫീസ് മേധാവിയുമായ ജി.എസ്. പ്രകാശ് മുഖ്യാതിഥിയായിരിക്കും.
മികച്ച നവ സംരഭകത്വ പുരസ്കാരം എന്‍സോള്‍ സഹസ്ഥാപകന്‍ ഏറ്റുവാങ്ങും. പൂര്‍വവിദ്യാര്‍ഥികളായ സംരംഭകര്‍ക്കായി ഏര്‍പ്പെടുത്തിയ പുരസ്കാരം എംബിഎ ഏഴാം ബാച്ചിലെ വിദ്യാര്‍ഥി ഇന്നവേറ്റീവ് ഗ്ലാസ് സൊലൂഷന്‍സ് ആൻഡ് ക്ലിയര്‍ എന്റര്‍പ്രൈസസ് എന്ന സംരംഭത്തിന്റെ മാനേജിംഗ് പാര്‍ട്ണര്‍ ജോസഫ് തോമസ് ഏറ്റുവാങ്ങും. കോളജ് മാനേജര്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് അധ്യക്ഷത വഹിക്കും.
പത്രസമ്മേളനത്തില്‍ എംബിഎ വിഭാഗം മേധാവി ഡോ. ജോയിച്ചന്‍ ഇമ്മാനുവേല്‍, ഡോ. ബിന്‍സായി സെബാസ്റ്റ്യന്‍, പ്രഫ. ആനി ചാക്കോ, ഡോ. മെര്ലിന് ജോസഫ്, വിദ്യാര്‍ഥി പ്രതിനിധികളായ കീര്‍ത്തി പ്രകാശ്, ഷീന്‍ മരിയ കുരുവിള എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.
ഗോള്‍ഡ് എക്സ്ചേഞ്ച് പദ്ധതിക്ക് തുടക്കമിട്ട് തനിഷ്ക്
തിരുവനന്തപുരം: ടാറ്റയുടെ പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ തനിഷ്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറുമായി ചേര്‍ന്ന് പുതിയ ‘ഗോള്‍ഡ് എക്സ്ചേഞ്ച്' പദ്ധതിക്ക് തുടക്കം കുറിച്ചു. ഇന്ത്യയിലെ വീടുകളില്‍ ഏകദേശം 25,000 ടണ്‍ സ്വര്‍ണം ഉപയോഗിക്കാതെ സൂക്ഷിച്ചിട്ടുണ്ട്.
ഈ സ്വര്‍ണം പുതിയ ഡിസൈനുകളിലേക്ക് മാറ്റാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സ്വര്‍ണ ഇറക്കുമതി കുറയ്ക്കാനാണ് തനിഷ്ക് ലക്ഷ്യമിടുന്നത്.
എക്സ്ചേഞ്ച് ചെയ്യുന്ന സ്വര്‍ണത്തിന് മൂല്യത്തില്‍ 0% കുറവ് തനിഷ്ക് വാഗ്ദാനം ചെയ്യുന്നു. ഒക്ടോര്‍ 21 വരെയാണ് ഈ ആനുകൂല്യം ലഭ്യമാവുക.
റെയില്‍വേയുടെ സുരക്ഷാ ഓപ്പറേഷന്കരാര് എയർടെലിന്
കൊച്ചി: ഇന്ത്യന്‍ റെയില്‍വേ സെക്യൂരിറ്റി ഓപ്പറേഷന്‍സ് സെന്ററിന്റെ (ഐആര്‍എസ്ഒസി) കരാര്‍ എയര്‍ടെല്‍ ബിസിനസിന്.
റെയില്‍വേയുടെ ഡിജിറ്റല്‍ നെറ്റ്വര്‍ക്ക് സുരക്ഷിതമാക്കുന്നതിനുള്ള സൈബര്‍ സുരക്ഷാ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള ദീർഘകാല കരാറാണിത്.
എയര്‍ടെല്‍ ഒരു നൂതന മള്‍ട്ടിലെയര്‍ സൈബര്‍ സെക്യൂരിറ്റി സംവിധാനം രൂപകല്പന ചെയ്യും. ഇതിലൂടെ റെയില്‍വേയുടെ ഐടി നെറ്റ്വര്ക്കിന് സൈബര്‍ ഭീഷണികളില്‍നിന്ന് 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കും.
റെയില്‍വേയുടെ എല്ലാ ഡിജിറ്റല്‍ സേവനങ്ങളും സുരക്ഷിതവും സുഗമവും സുതാര്യമായി പ്രവര്‍ത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.