ലോക ടെസ്റ്റ് ക്രിക്കറ്റ് കിരീടം ആഫ്രിക്ക തൂക്കി
ലണ്ടൻ: ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്ക. 27 വർഷത്തിനുശേഷം ഒരു സീനിയർ പുരുഷ ഐസിസി കിരീടം.
ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിന്റെ നാലാം ദിവസം അവർ ഓസ്ട്രേലിയയ്ക്കെതിരെ അഞ്ചു വിക്കറ്റിന്റെ തകർപ്പൻ ജയമാണ് നേടിയത്. സ്കോർ: ഓസ്ട്രേലിയ 212/207. ദക്ഷിണാഫ്രിക്ക 138/282-5.
മുന്നിൽനിന്ന് നയിച്ച തെംബ ബൗമ ഹാൻസി ക്രോണിയയ്ക്കുശേഷം ഐസിസി കപ്പുയർത്തുന്ന രണ്ടാമത്തെ ദക്ഷിണാഫ്രിക്കൻ നായകനായി. ന്യൂസിലൻഡിനും ഓസ്ട്രേലിയയ്ക്കും ശേഷം ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് നേടുന്ന മൂന്നാമത്തെ ടീമാണ് ദക്ഷിണാഫ്രിക്ക.
രണ്ടാം ഇന്നിംഗ്സിൽ 136 റൺസ് നേടി ടീമിനെ വിജയത്തിലേക്കടുപ്പിച്ച എയ്ഡൻ മാക്രം ആണ് പ്ലെയർ ഓഫ് ദ മാച്ച്. ബൗമ 66 റൺസോടെ ഉറച്ച പിന്തുണ നല്കി.
ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ദക്ഷിണാഫ്രിക്കയ്ക്ക്
ലണ്ടന്‍: കപ്പിനായി കാത്തിരിക്കുന്നവര്‍ക്ക് ഒരു നാള് വരും എന്നും, 2025 ആണ് ആ വര്‍ഷമെന്നും വീണ്ടും തെളിഞ്ഞു. 1909ല്‍ ഐസിസി ഫുള്‍ മെംബറായ ദക്ഷിണാഫ്രിക്കയ്ക്ക്, കന്നി ലോകകപ്പ് ട്രോഫി.
ക്രിക്കറ്റിന്റെ ഈറ്റില്ലമായ ലോഡ്സില്‍ ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് രാജാക്കന്മാരായി അവരോധിക്കപ്പെട്ടു. 2025 ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍, നിലവിലെ ജേതാക്കളായ ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റിനു കീഴടക്കിയാണ് ദക്ഷിണാഫ്രിക്കയുടെ കന്നി ലോകകപ്പ് നേട്ടം.
ഹന്‍സി ക്രോണിയയുടെ നേതൃത്വത്തില്‍ 1998ലെ പ്രഥമ ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കിയശേഷം ദക്ഷിണാഫ്രിക്കയുടെ ആദ്യ ഐസിസി കിരീടം, പ്രോട്ടീസിന് 27 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമുള്ള ഐസിസി ട്രോഫി. കപ്പിനായി പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പ് 2025ൽ ഇതിനോടകം അവസാനിപ്പിക്കുന്ന 12-ാമത് ടീമാണ് (11 ക്ലബ്ബുകൾ അടക്കം) ദക്ഷിണാഫ്രിക്ക.
ഏകദിനം, ട്വന്റി-20 ലോകകപ്പ് പോരാട്ടങ്ങളിലെല്ലാം മികച്ച ടീമുമായെത്തിയിട്ടും ഇക്കാലമത്രയും ട്രോഫിയില്‍ ചുംബിക്കാന്‍ സാധിക്കാതിരുന്നതിന്റെ വേദനയില്‍ തേന്‍ പുരട്ടി പ്രോട്ടീസ് സംഘം ലോഡ്സില്‍ ആര്‍ത്തുല്ലസിച്ചു... അതിലേക്കവരെ നയിച്ചത് ക്യാപ്റ്റന്‍ തെംബ ബൗമയുടെയും (66) ഓപ്പണര്‍ എയ്ഡന്‍ മാക്രത്തിന്റെയും (136) മിന്നും ഇന്നിംഗ്സുകളായിരുന്നു.
282 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് ദക്ഷിണാഫ്രിക്കയെ അടുപ്പിച്ച ഇന്നിംഗ്സ് കാഴ്ചവച്ച മാക്രമാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. ഓസ്ട്രേലിയയുടെ രണ്ട് ഇന്നിംഗ്സിലും ഓരോ വിക്കറ്റും മാക്രം നേടിയിരുന്നു. ന്യൂസിലന്‍ഡ് (2019-21), ഓസ്ട്രേലിയ (2021-23) ടീമുകള്‍ക്കുശേഷം ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ട്രോഫി സ്വന്തമാക്കുന്ന മൂന്നാമത് ടീമാണ് പ്രോട്ടീസ് എന്നറിപ്പെടുന്ന ദക്ഷിണാഫ്രിക്ക (2023-25).
ആദ്യസെഷനില്‍ കിരീടം
നാലാംദിനമായ ഇന്നലെ ആദ്യസെഷനില്ത്തന്നെ ദക്ഷിണാഫ്രിക്ക ജയം സ്വന്തമാക്കി. 282 റണ്‍സ് എന്ന ലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക, രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് എന്ന നിലയിലാണ് നാലാംദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ചത്.
102 റണ്‍സുമായി എയ്ഡന്‍ മാക്രവും 65 റണ്‍സുമായി തെംബ ബൗമയുമായിരുന്നു ക്രീസില്‍. രണ്ടു ദിവസംശേഷിക്കേ കന്നി ലോകകപ്പ് ട്രോഫിയിലേക്ക് 69 റണ്‍സിന്റെ അകലം മാത്രമായിരുന്നു പ്രോട്ടീസിനുണ്ടായിരുന്നത്.
നാലാംദിനം നാലു റണ്‍സ് സ്കോര്‍ ബോര്‍ഡില്‍ എത്തിയപ്പോഴേക്കും ബൗമയെ (66) പാറ്റ് കമ്മിന്‍സ് പുറത്താക്കി. ട്രിസ്റ്റണ്‍ സ്റ്റബ്സിനെ (8) മിച്ചല്‍ സ്റ്റാര്‍ക്ക് ബൗള്‍ഡാക്കുകകൂടി ചെയ്തതോടെ ഓസ്ട്രേലിയ മത്സരത്തിലേക്കു തിരിച്ചുവരുമെന്നു തോന്നിപ്പിച്ചു.
എന്നാല്‍, ഒരറ്റത്ത് ക്ഷമയോടെ നിലകൊണ്ട എയ്ഡന്‍ മാക്രത്തിനൊപ്പം ഡേവിഡ് ബെഡിംഗ്ഹാം (49 പന്തില്‍ 21 നോട്ടൗട്ട്) ചേര്‍ന്നതോടെ ദക്ഷിണാഫ്രിക്ക ജയത്തിലേക്കെത്തി. ജയിക്കാന്‍ ഏഴ് റണ്‍സ് മാത്രം വേണ്ടിയപ്പോള്‍ അനാവശ്യമായ ഷോട്ടിലൂടെ മാക്രം പുറത്ത്. ജോഷ് ഹെയ്സല്വുഡായിരുന്നു പന്ത് എറിഞ്ഞത്.
83-ാം ഓവറിലെ അവസാന പന്തില്‍ കെയ്ല്‍ വെരെയ്ന്‍ സിംഗിള്‍ എടുത്ത് സ്കോര്‍ ടൈയിലെത്തിച്ചു, 281/5. മിച്ചല്‍ സ്റ്റാര്‍ക്കിനെ അടുത്ത ഓവറിലെ ആദ്യ പന്തില്‍ വെരെയ്ന്‍ (13 പന്തില്‍ 4 നോട്ടൗട്ട്) കീപ്പര്‍ ക്യാച്ചിലൂടെ പുറത്താകേണ്ടതായിരുന്നു. എന്നാല്‍, അമ്പയര്‍ ഔട്ട് വിളിച്ചില്ല. റിവ്യു ബാക്കി ഇല്ലാത്തതിനാല്‍ ഡിആര്‍എസ് വിളിക്കാന്‍ ഓസ്ട്രേലിയയ്ക്കും സാധിച്ചില്ല. ഓവറിലെ നാലാം പന്തില്‍ (83.4) സിംഗിള്‍ എടുത്ത് വെരെയ്ന്‍ ദക്ഷിണാഫ്രിക്കയെ ജയത്തിലെത്തിച്ചു.
വെരെയ്നും ഡേവിഡ് ബെഡിംഗ്ഹാമും മൈതാനത്തു തുള്ളിച്ചാടി. ലോഡ്സിന്റെ മട്ടുപ്പാവില്‍ ദക്ഷിണാഫ്രിക്കന്‍ ടീമുകള്‍ ആഹ്ലാദചിത്തരായി. ഒരു നിമിഷം തലകുമ്പിട്ടിരുന്നശേഷം ക്യാപ്റ്റന്‍ തെംബ ബൗമയും ആഘോഷത്തിലേക്ക്... അതോടെ ഏവരും ഫിഫ ലോകകപ്പ് ഫുട്ബോളിന് ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിച്ച 2010ലെ “ദിസ് ടൈം ഫോര്‍ ആഫ്രിക്ക”... എന്ന ഗാനം മൂളി.
ബൗമ, മാക്രം; രണ്ടു ക്യാപ്റ്റന്മാര്
ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ രണ്ടു ക്യാപ്റ്റന്മാരുടെ (തെംബ ബൗമ, എയ്ഡന്‍ മാക്രം) ഇന്നിംഗ്സാണ് കന്നി ലോകകപ്പിലേക്ക് അവരെ എത്തിച്ചത്. ഫൈനലിലെ നാലാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയ്ക്കു മുന്നിലെത്തിയ 282 റണ്‍സ് എന്ന ലക്ഷ്യം അതുവരെയുള്ള മൂന്ന് ഇന്നിംഗ്സുകളെ അപേക്ഷിച്ച് വളരെ കൂടുതലായിരുന്നു.
കാരണം, ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 212ലും രണ്ടാം ഇന്നിംഗ്സ് 207ലും അവസാനിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നാം ഇന്നിംഗ്സില്‍ നേടാനായത് 138 റണ്‍സ് മാത്രവും.
ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ്, ഏകദിന ക്യാപ്റ്റനായ തെംബ ബൗമയും ട്വന്റി-20 ക്യാപ്റ്റനായ എയ്ഡന്‍ മാക്രവും മൂന്നാം വിക്കറ്റില്‍ 250 പന്തിൽ പടുത്തുയർത്തിയ 147 റണ്‍സ് കൂട്ടുകെട്ട് കാര്യങ്ങള്‍ അവര്‍ക്കനുകൂലമാക്കി.
“പൊക്കമില്ലായ്മയാണെന്റെ പൊക്കം”: ക്യാപ്റ്റന്‍ ബൗമ
“പൊക്കമില്ലായ്മയാണെന്റെ പൊക്കം” എന്നു പാടിയ കുഞ്ഞുണ്ണി മാഷിനെ മലയാളികള്‍ക്കു സുപരിചിതം. എന്നാല്‍, ഇങ്ങനെയൊരു ഈരടിയുണ്ടെന്നറിയാത്ത അഞ്ചടി നാലിഞ്ചുകാരനായ തെംബ ബൗമ ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തിന്റെ നെറുകയിലാണ്. ദക്ഷിണാഫ്രിക്കയെ കന്നി ഐസിസി ലോകകപ്പ് ട്രോഫിയിലെത്തിച്ച ക്യാപ്റ്റനെന്നാണ് തെംബ ബൗമ എന്ന 35കാരന്റെ വിശേഷണം.
അഞ്ചടി നാലിഞ്ച്, 1.62 മീറ്റര്‍. അതാണ് തെംബ ബൗമയുടെ ഉയരം. സഹതാരം മാര്‍ക്കോ യാന്‍സന്റെ (2.06 മീറ്റര്‍ ഉയരം) മുഖം കണ്ട് തന്റെ തലയിലുദിക്കുന്ന ആശയം പങ്കുവയ്ക്കണമെങ്കില്‍ ബൗമയ്ക്ക് നേരേ ആകാശത്തേക്കു നോക്കണം.
ഇന്ത്യക്കൊരു അഞ്ചടി അഞ്ചിഞ്ചുകാരനുണ്ടായിരുന്നു, സച്ചിന് തെണ്ടുല്‍ക്കര്‍. അതിലും ഉയരം കുറഞ്ഞൊരു ക്യാപ്റ്റനാണ് ബൗമ. 1.92 മീറ്റര്‍ ഉയരമുള്ള പാറ്റ് കമ്മിന്‍സിന്റെയും 1.96 മീറ്റര്‍ ഉയരമുള്ള ജോഷ് ഹെയ്സല്‍വുഡിന്റെയും 1.97 മീറ്റര്‍ ഉയരമുള്ള മിച്ചല്‍ സ്റ്റാര്‍ക്കിന്റെയും തീതുപ്പിയ പന്തുകളെ നേരിട്ടാണ് ബൗമ ദക്ഷിണാഫ്രിക്കയെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ട്രോഫിയിലേക്കു കൈപിടിച്ചത്.
തോല്‍ക്കാത്ത നായകന്
ബൗമയുടെ ക്യാപ്റ്റന്‍സിയില്‍ ദക്ഷിണാഫ്രിക്ക ഇതുവരെ ഒരു ടെസ്റ്റ് തോറ്റിട്ടില്ല. ഐസിസി ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ അടക്കം ബൗമയുടെ ക്യാപ്റ്റന്‍സിയില്‍ ദക്ഷിണാഫ്രിക്ക 10 ടെസ്റ്റ് കളിച്ചു. അതില്‍ ഒമ്പതിലും വിജയിച്ചു. ഒരെണ്ണം സമനിലയായി. വെസ്റ്റ് ഇന്‍ഡീസിനോടായിരുന്നു സമനില വഴങ്ങിയത്.
ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി സെഞ്ചുറി നേടിയ ആദ്യ കറുത്ത വര്ഗക്കാരന്, ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റനാകുന്ന ആദ്യ കറുത്ത വര്ഗക്കാരന്, ഇതാ ഇപ്പോള്‍ ദക്ഷിണാഫ്രിക്കയെ കന്നി ലോകകപ്പ് ട്രോഫിയില്‍ എത്തിച്ച ക്യാപ്റ്റന്‍ എന്ന റിക്കാര്‍ഡും ബൗമ സ്വന്തമാക്കിയിരിക്കുന്നു.
കറുത്ത ദിനങ്ങളേ വിട...
ഇംഗ്ലണ്ടിനും ഓസ്ട്രേലിയയ്ക്കും ശേഷം ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന ചരിത്രത്തിലെ മൂന്നാമത് ടീമാണ് ദക്ഷിണാഫ്രിക്ക. 1889ല്‍ ഇംഗ്ലണ്ടിനെതിരേ പോര്‍ട്ട് എലിസബത്തിലായിരുന്നു ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ആദ്യ ടെസ്റ്റ് മത്സരം. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) 1909ല്‍ നിലവില്‍ വന്നപ്പോള്‍ സ്ഥാപക അംഗവുമായിരുന്നു പ്രോട്ടീസ്.
എന്നാല്‍, ഐസിസി ലോകകപ്പ് മത്സരങ്ങള്‍ക്ക് 1975ല്‍ (പ്രഥമ ഏകദിന ലോകകപ്പ്) തുടക്കമായപ്പോള്‍ ക്രിക്കറ്റില്‍നിന്നുള്ള വിലക്കു നേരിടുകയായിരുന്നു അവര്‍ എന്നതും ചരിത്രം. 1970 മുതല്‍ 1991 വരെയുള്ള കാലഘട്ടത്തില്‍ ദക്ഷിണാഫ്രിക്കന്‍ ടീമിനെ ക്രിക്കറ്റ് വേദികളില്‍നിന്നു പൂര്‍ണമായി മാറ്റിനിര്‍ത്തിയിരുന്നു. അപ്പാര്‍ത്തീഡ് (അപ്പാര്‍ട്ട്ഹൈഡ്) എന്ന വര്‍ണവിവേചന നിയമം മൂലമായിരുന്നു അത്.
ദക്ഷിണാഫ്രിക്കയിലെ ഭൂരിപക്ഷ ജനവിഭാഗത്തിന്റെ അവകാശങ്ങളെ അടിച്ചമര്‍ത്തിക്കൊണ്ട് ന്യൂനപക്ഷമായ വെള്ളക്കാരുടെ നാഷണല്‍ പാര്‍ട്ടി സര്‍ക്കാര്‍ 1948 മുതല്‍ 1994 വരെ നടപ്പിലാക്കിയ വർണവിവേചന നിയമവ്യവസ്ഥയായിരുന്നു അപ്പാര്‍ത്തീഡ്. 1991 ജൂണില്‍ വര്‍ണവിവേചന നിയമം (അപ്പാര്‍ത്തീഡ്) റദ്ദാക്കിയതോടെയാണ് ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ഭൂപടത്തിലേക്കു തിരിച്ചെത്തിയത്.
അതുകൊണ്ടുതന്നെ 1992 ഐസിസി ഏകദിന ലോകകപ്പായിരുന്നു പ്രോട്ടീസ് പങ്കെടുത്ത ആദ്യ ലോക പോരാട്ടം. 1992, 1999, 2007, 2015, 2023 എന്നിങ്ങനെ അഞ്ച് പ്രാവശ്യം ദക്ഷിണാഫ്രിക്ക ഏകദിന ലോകകപ്പ് സെമിയില്‍ പരാജയപ്പെട്ടു.
ട്വന്റി-20 ലോകകപ്പിലാണെങ്കില്‍ 2009, 2014 സെമികളിലും 2024 ഫൈനലിലും തോല്‍വി. ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ആദ്യതവണ (1998) ജയിച്ചെങ്കിലും പിന്നീട് അഞ്ച് തവണ (2000, 2002, 2006, 2013, 2025) സെമിയില്‍ തോറ്റു പുറത്ത്.
കറുപ്പിന്റെ വെറുപ്പും സെമിയുടെ കയ്പ്പും പതിറ്റാണ്ടുകള്‍ നുകര്‍ന്നു മടുത്ത ദക്ഷിണാഫ്രിക്ക ഒടുവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്മാരായി. 136 വര്‍ഷമായി ടെസ്റ്റ് കളിക്കുന്ന, 116 വര്‍ഷമായി ഐസിസി പൂര്‍ണാംഗത്വമുള്ള ദക്ഷിണാഫ്രിക്കയുടെ കന്നി ലോകകപ്പ് ട്രോഫി. അതും കറുത്ത വര്‍ഗക്കാരനായ ക്യാപ്റ്റന്റെ കീഴില്‍...
ഓസീസിന് 15 വര്‍ഷത്തിനിടെ ആദ്യ ഫൈനല്‍ തോല്‍വി
ലണ്ടന്‍: ഐസിസി ക്രിക്കറ്റ് ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഓസ്ട്രേലിയ ഫൈനലില്‍ തോല്‍ക്കുന്നത് 15 വര്‍ഷത്തിനിടെ ഇതാദ്യം.
2023-25 ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റിനാണ് ഓസ്ട്രേലിയയെ കീഴടക്കിയത്. 2010 ഐസിസി ട്വന്റി-20 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനോടായിരുന്നു ഓസ്ട്രേലിയയുടെ ഇതിനു മുമ്പത്തെ തോല്‍വി.
വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക ടീമുകളാണ് ഓസ്ട്രേലിയയെ ഐസിസി ഫൈനല്‍ ചരിത്രത്തില്‍ മുമ്പ് കീഴടക്കിയ രണ്ടു ടീം. 1975 ഐസിസി ഏകദിന ലോകകപ്പ് ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസ് ഓസ്ട്രേലിയയെ കീഴടക്കിയായിരുന്നു ചാമ്പ്യന്മാരായത്.
1996 ഏകദിന ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയോടും ഓസ്ട്രേലിയ തോല്‍വി സമ്മതിച്ചു. ഇതുവരെ കളിച്ച 14 ഐസിസി ഫൈനലുകളില്‍ നാല് എണ്ണത്തില്‍ മാത്രമാണ് ഓസ്ട്രേലിയ പരാജയപ്പെട്ടതെന്നതും ശ്രദ്ധേയം.
പിഎസ്ജി x അത്ലറ്റിക്കോ
ന്യൂയോര്‍ക്ക്: ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോളില്‍ ഇന്നു സൂപ്പര്‍ പോരാട്ടം. ഗ്രൂപ്പ് ബിയില്‍ സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡും ഫ്രഞ്ച് കരുത്തരായ പാരീസ് സെന്റ് ജെര്‍മനും (പിഎസ്ജി) ഏറ്റുമുട്ടും.
രാത്രി 12.30നാണ് കിക്കോഫ്. 2024-25 യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാണ് പിഎസ്ജി. പ്രഥമ ചാമ്പ്യന്‍സ് ലീഗ് നേടിയശേഷം പിഎസ്ജിയുടെ ആദ്യമത്സരമാണിത്.
ഇന്നു രാത്രി 9.30നു നടക്കുന്ന ആദ്യമത്സരം ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കും ന്യൂസിലന്‍ഡില്‍നിന്നുള്ള ഓക്ലന്‍ഡ് സിറ്റി എഫ്സിയും തമ്മിലാണ്.
ബൗണ്ടറി ക്യാച്ചിൽ നിയമം മാറ്റി
ദുബായ്: ബൗണ്ടറി ക്യാച്ചുകളിൽ നിയമ മാറ്റം വരുന്നു. ബൗണ്ടറി ലൈനിനു പുറത്ത് ഒന്നിലധികം തവണ ഉയർന്നുചാടി പന്ത് കൈവശം നിലനിർത്തി നേടുന്ന ക്യാച്ചുകൾ ഇനി മുതൽ അനുവദനീയമല്ല. അത്തരം ക്യാച്ചുകൾ ബാറ്റർക്ക് റണ്‍സായി മാറും.
ഈ മാസം അവസാനം ആരംഭിക്കുന്ന ഐസിസി ലോക ടെസ്റ്റ് പോരാട്ടങ്ങൾ മുതൽ ഇതു ബാധകമാണ്. 2023ലെ ബിഗ് ബാഷ് ലീഗിൽ (ബിബിഎൽ) മൈക്കൽ നെസർ എടുത്ത വിവാദ ബൗണ്ടറി ക്യാച്ചിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമം കൊണ്ടുവന്നത്.
ഫീൽഡർ ബൗണ്ടറി ലൈനിന് പുറത്തേക്ക് ചാടി പന്ത് കൈകളിലെടുത്തശേഷം ആദ്യചാട്ടത്തിന് ഗ്രൗണ്ടിനുള്ളിൽ പ്രവേശിച്ച് ക്യാച്ച് പൂർത്തിയാക്കണമെന്നാണ് പുതിയ നിയമം. അല്ലാത്തപക്ഷം റൺസ് അനുവദിക്കും.
കേരള വനിതകൾക്കു ചാന്പ്യൻഷിപ്പ്
കൊച്ചി: പ്രഥമ അണ്ടര്‍ 23 ദേശീയ 3x3 ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ വനിതാവിഭാഗം കിരീടം കേരളത്തിന്. കര്‍ണാടകയെ 19-11നു തകര്‍ത്താണ് കേരളം ചാമ്പ്യന്മാരായത്. അതേസമയം, കേരളത്തിന്റെ പുരുഷ ടീം ഫൈനലില്‍ ഉത്തര്‍പ്രദേശിനോട് പരാജയപ്പെട്ടു (14-21).
പൂള്-എ ചാമ്പ്യന്മാരായി നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടിയ കേരള വനിതാ ടീം ഹരിയാനയെ തോൽപ്പിച്ചാണ് (21-10) സെമിയിൽ കടന്നത്ത്. സെമിയില്‍ മഹാരാഷ്ട്രയെ 16-9നും തകര്‍ത്തു. അക്ഷയ ഫിലിപ്പ്, ആന്‍ സക്കറിയ, എറിന് എല്‍സ ജോണ്‍, ചിന്നുകോശി എന്നിവരായിരുന്നു ടീമംഗങ്ങള്‍.
പുരുഷ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ വെസ്റ്റ് ബംഗാളിനെയും (16-13), സെമിയില്‍ തമിഴ്നാടിനെയുമാണ് (21-10) തോൽപ്പിച്ചത്. ആരോണ്‍ വര്‍ഗീസ്, മുഹമ്മദ് ഇര്ഫാന് സഹീര്‍, ജോയല്‍ ജോസഫ്, ജിയോ ലോനപ്പന് എന്നിവരായിരുന്നു കേരള ടീമില്‍.
വിജയികള്‍ക്ക് മൂന്നു ലക്ഷം രൂപയും, റണ്ണേഴ്സ് അപ്പിന് രണ്ടു ലക്ഷം രൂപയും സമ്മാനമായി ലഭിച്ചു.
ഫിഫ ക്ലബ് ലോകകപ്പിനു നാളെ
മയാമി: കാല്‍പ്പന്ത് ലോകത്തിലെ പുതിയ തുടക്കത്തിനു നാളെ കിക്കോഫ്... ഫിഫ രാജ്യാന്തര ലോകകപ്പ് മോഡലിലേക്കു പരിഷ്കരിച്ച, ഫിഫ ക്ലബ് ലോകകപ്പ് പോരാട്ടത്തിന് ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 5.30നു പന്തുരുളും... മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. അര്‍ജന്റൈന്‍ ഇതിഹാസതാരം ലയണല്‍ മെസിയുടെ ഇന്റര്‍ മയാമിയും ഈജിപ്ഷ്യന്‍ ക്ലബ് അല്‍ അഹ്ലിയും തമ്മിലാണ് ആദ്യ പോരാട്ടം.
ലോക ഫുട്ബോളിലെ ഏറ്റവും വലിയ താര സംഗമത്തിനാണ് നാളെ പന്തുരുണ്ടു തുടങ്ങുക. 81 ലോകരാജ്യങ്ങളില്‍നിന്നുള്ള കളിക്കാര്‍ 32 ക്ലബ്ബുകളുടെ ജഴ്സിയില്‍ എത്തുന്നു. അതില്‍ 22 രാജ്യങ്ങള്‍ ഇതുവരെ ഫിഫ ലോകകപ്പ് കളിച്ചിട്ടില്ല.
ആഫ്രിക്കയില്‍നിന്നും ഏഷ്യയില്‍നിന്നും നാല്, യൂറോപ്പില്‍നിന്ന് 12, നോര്‍ത്ത് & സെന്‍ട്രല്‍ അമേരിക്ക+കരീബിയന്സില്നിന്ന് നാല്, ഓഷ്യാനിയയില്‍നിന്ന് ഒന്ന്, ലാറ്റിനമേരിക്കയില്‍നിന്ന് ആറ് എന്നിങ്ങനെയാണ് ക്ലബ്ബുകളുടെ പങ്കാളിത്തം.
ഹൈലൈറ്റ്
►ക്ലബ് ലോകകപ്പ് ജൂണ്‍ 14-ജൂലൈ 13 വരെ.
►ആതിഥേയ രാജ്യം അമേരിക്ക.
►ന്യൂയോര്‍ക്ക്, മയാമി, ലോസ് ആഞ്ചലസ്, സിയാറ്റില്‍ അടക്കം 11 നഗരങ്ങളില്‍ 12 വേദികള്‍.
►ഫൈനല്‍ അരങ്ങേറുന്നത് ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍.
►ആകെ സമ്മാനത്തുക ഒരു ബില്യണ്‍ ഡോളര്‍ (₹ 8610.54 കോടി).
►ടൂര്‍ണമെന്റ് ജേതാക്കള്‍ക്കു ലഭിക്കുന്ന സമ്മാനത്തുക 125 മില്യണ്‍ ഡോളര്‍ (₹1076.39 കോടി)
►ക്ലബ് ലോകകപ്പിന്റെ പന്ത് മുണ്ടിയാല് ഡി ക്ലബ്സ് 25. അമേരിക്കന്‍ ദേശീയ പതാകയുടെ ചുവപ്പ്, വെള്ള, നീല കളറുകളാണ് പന്തിനുള്ളത്.
►32 ടീമുകളെ എട്ട് ഗ്രൂപ്പില്‍ തിരിച്ച് ആദ്യ റൗണ്ട് പോരാട്ടം. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ നോക്കൗട്ടില്‍.
►ഗ്രൂപ്പ് ബിയാണ് മരണഗ്രൂപ്പ് എന്ന വിശേഷണമുള്ളത്. പിഎസ്ജി, അത്ലറ്റിക്കോ മാഡ്രിഡ്, ബോട്ടഫോഗോ, സിയാറ്റില്‍ സൗണ്ടേഴ്സ് ടീമുകളാണ് ഗ്രൂപ്പ് ബിയില്‍.
►പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ശ്രദ്ധേയ അസാന്നിധ്യം.
ഫിഫ ക്ലബ് ലോകകപ്പ്
2000ലാണ് ഫിഫ ക്ലബ് ലോകകപ്പ് ആരംഭിച്ചത്. 2001-04 കാലഘട്ടത്തില്‍ ടൂര്‍ണമെന്റ് അരങ്ങേറിയില്ല. 2005 മുതല്‍ 2023വരെ എല്ലാ വര്‍ഷവും ലോകകപ്പ് നടന്നു. ആറ്, ഏഴ് ടീമുകള്‍ മാത്രമായിരുന്നു ഓരോ പ്രാവശ്യവും ഉണ്ടായിരുന്നത്.
രാജ്യാന്തര ലോകകപ്പ് മാതൃകയില്‍ ടൂര്‍ണമെന്റില്‍ 32 ടീമുകളെ പങ്കെടുപ്പിച്ച് 2025 മുതല്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍, 2024ല്‍ തീരുമാനമായി. പുതിയ ഫോര്‍മാറ്റിലെ പ്രഥമ ക്ലബ് ലോകകപ്പാണിത്തവണത്തേത്.
അമേരിക്കയ്ക്ക് ഇത്, അടുത്ത വര്‍ഷം ജൂണ്‍ 11 മുതല്‍ ജൂലൈ 19വരെ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ഡ്രസ് റിഹേഴ്സലാണ്.
ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് കിരീടത്തിലേക്ക് ദക്ഷിണാഫ്രിക്കൻ കൗണ്ടർ അറ്റാക്ക്
ലണ്ടന്‍: ശരിക്കും ഒരു യു ടേണ്‍, അതും കന്നി ലോകകപ്പിലേക്ക്... അതായിരുന്നു 2025 ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ മൂന്നാംദിനം ലോഡ്സില്‍ കണ്ടത്.
ആദ്യ ഇന്നിംഗ്സില്‍ 212നും രണ്ടാം ഇന്നിംഗ്സില്‍ 207നും പുറത്തായ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്കയ്ക്കു മുന്നില്‍വച്ചത് 282 റണ്‍സിന്റെ വിജയ ലക്ഷ്യം. ഒന്നാം ഇന്നിംഗ്സില്‍ വെറും 138നു പുറത്തായ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ജയിക്കാനുള്ള സ്കോര്‍ ഓസീസ് പടുത്തുയര്‍ത്തിയതായി ക്രക്കറ്റ് ലോകം കരുതി.
അതു ശരിവച്ച് ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സില്‍ ഒമ്പതു റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍ റയാന് റിക്കല്‍ട്ടനെ (6) പാറ്റ് കമ്മിന്‍സ് മടക്കി. സ്കോര്‍ 70ല്‍ നില്ക്കുമ്പോള് വിയാന്‍ മള്‍ഡറും (50 പന്തില്‍ 27) സ്റ്റാര്‍ക്കിനു മുന്നില്‍ കീഴടങ്ങി. അതോടെ പ്രോട്ടീസ് രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 70.
പരിക്കിൽ മുടന്തി ബൗമ, സെഞ്ചുറി മാക്രം
എന്നാൽ, ഓസീസ് ബൗളിംഗ് ആക്രമണത്തെ എയ്ഡൻ മാക്രവും (159 പന്തിൽ 102 നോട്ടൗട്ട്) ക്യാപ്റ്റൻ തെംബ ബൗമയും (121 പന്തിൽ 65 നോട്ടൗട്ട്) നെഞ്ചുവിരിച്ചു നേരിടുന്നതാണ് ലോഡ്സില്‍ പിന്നീടു കണ്ടത്. അതുവരെ ഓസീസിന്റെ ഭാഗത്തേക്കു ചെരിഞ്ഞ ടെസ്റ്റ് ലോകകപ്പ് ട്രോഫി അതോടെ ദക്ഷിണാഫ്രിക്ക തങ്ങളുടെ ഭാഗത്തേക്കു വലിച്ചടുപ്പിക്കാന്‍ തുടങ്ങി.
നേരിട്ട 156-ാം പന്തിൽ സെഞ്ചുറി നേടിയ മാക്രം, ബൗമയ്ക്ക് ഒപ്പം ചേർന്ന് മൂന്നാം വിക്കറ്റിൽ അഭേദ്യമായ 143 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 232 പന്തിൽ നിന്നാണിത്. ഈ കൂട്ടുകെട്ട് കന്നി ഐസിസി ലോകകപ്പ് എന്ന ദക്ഷിണാഫ്രിക്കൻ മോഹത്തിനു ചിറകു നൽകി.
മൂന്നാംദിനമായ ഇന്നലെ മത്സരം നിർത്തുന്പോൾ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 213 റണ്‍സ് എന്ന നിലയിലാണ്. 282 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് പ്രോട്ടീസിനു വേണ്ടിയത് 69 റണ്‍സ് മാത്രം, അതും എട്ട് വിക്കറ്റ് കൈയിൽ ഇരിക്കേ. നാലാം ദിനമായ ഇന്ന് അദ്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ദക്ഷിണാഫ്രിക്ക 2025 ഐസിസി ലോക ടെസ്റ്റ് ചാന്പ്യാരാകും.
മൂന്നാം വിക്കറ്റില്‍ ഓപ്പണര്‍ എയ്ഡന്‍ മാക്രത്തിനൊപ്പം ചേര്‍ന്നു ക്യാപ്റ്റന്‍ തെംബ ബൗമ നടത്തിയ പ്രതിരോധമായിരുന്നു ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്കു യു ടേണിലൂടെ തിരിച്ചെത്താന്‍ സഹായിച്ചത്.
മത്സരത്തില്‍ അതുവരെ ആധിപത്യം പുലര്‍ത്തിയ ഓസീസിന്റെ കൈകളില്‍നിന്ന് മത്സരം പതുക്കെ ചോരാന്‍ തുടങ്ങിയ മുഹൂര്‍ത്തം. നേരിട്ട 69-ാം പന്തില്‍ മാക്രം അര്‍ധസെഞ്ചുറി തികച്ചു. നേരിട്ട 83-ാം പന്തിൽ ബൗമയും അർധശതകത്തിലെത്തി. പരിക്കിനെത്തുടര്‍ന്നു ശുശ്രൂഷ നേടിയ ബൗമ മുടന്തിമുടന്തിയാണ് ഓരോ റണ്ണും എടുത്തതെന്നതും ശ്രദ്ധേയം.
സ്റ്റാര്‍ സ്റ്റാര്‍ക്ക്
എട്ടു വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് എന്ന നിലയില്‍ ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയതോടെയാണ് മൂന്നാംദിനമായ ഇന്നലെ കളിയാരംഭിച്ചത്. 16 റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കും ഒരു റണ്ണുമായി നഥാന്‍ ലിയോണുമായിരുന്നു ക്രീസില്‍.
ലിയോണ്‍ (2) ഒരു റണ്ണുകൂടി ചേര്‍ത്തു മടങ്ങി. 10-ാം വിക്കറ്റില്‍ സ്റ്റാര്‍ക്കും ജോഷ് ഹെയ്സല്‍വുഡും നടത്തിയ പോരാട്ടമാണ് ഓസീസ് സ്കോര്‍ 200 കടത്തിയത്. 136 പന്ത് നേരിട്ട സ്റ്റാര്‍ക്ക് 58 റണ്‍സുമായി പുറത്താകാതെ നിന്നു. 53 പന്തില്‍ 17 റണ്‍സ് നേടിയ ഹെയ്സല്‍വുഡിനെ എയ്ഡന്‍ മാക്രം പുറത്താക്കി. ദക്ഷിണാഫ്രിക്കയ്ക്കായി കഗിസൊ റബാഡ നാലും (4/59) ലുന്‍ഗി എന്‍ഗിഡി മൂന്നും (3/38) വിക്കറ്റ് വീഴ്ത്തി.
ഇന്ത്യ x ഇന്ത്യ എ പരിശീലന മത്സരം
ലണ്ടൻ: ഇന്ത്യ- ഇന്ത്യ എ പരിശീലന മത്സരത്തിന് തുടക്കം. 20ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങൾക്ക് മുന്‍പുള്ള ത്രിദിന മത്സരത്തിനാണ് ഇന്നലെ തുടക്കമായത്.
അതേസമയം, അനൗദ്യോഗിക പരിശീലന മത്സരത്തിന്റെ സംപ്രേഷണത്തിന് മാധ്യമങ്ങൾക്ക് ബിസിസിഐ അനുമതി നിഷേധിച്ചു. 16ന് മത്സരം അവസാനിക്കുന്ന ദിവസം താരങ്ങളൊ ബന്ധപ്പെട്ടവരോ മാധ്യമങ്ങളെ കാണുമെന്നും ബിസിസിഐ അറിയിച്ചു.
ആദരാഞ്ജലി അർപ്പിച്ച് ടീം
എയർ ഇന്ത്യ വിമാനാപകടത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിച്ച് ബെക്കൻഹാമിൽ നടന്ന ഇന്ത്യ- ഇന്ത്യ എ പരിശീലന മത്സരത്തിനു മുന്‍പ് താരങ്ങളും സപ്പോർട്ട് സ്റ്റാഫും കറുത്ത ആം ബാൻഡ് ധരിച്ച് ഒരു മിനിറ്റ് മൗനം ആചരിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്ക് യാത്രക്കാരും ജീവനക്കാരുമാടക്കം 242 പേരുമായി അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് യാത്രതിരിച്ച എയർ ഇന്ത്യ വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കകം തകർന്നുവീഴുകയായിരുന്നു.
ഗംഭീർ മടങ്ങി
ഇതിനിടെ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ നാട്ടിലേക്ക് മടങ്ങി. ഹൃദയാഘാതത്തെ തുടർന്ന് ന്യൂഡൽഹിയിലെ ആശുപത്രിയിൽ കഴിയുന്ന അമ്മയെ പരിചരിക്കുന്നതിനായി ഗംഭീർ വ്യാഴാഴ്ച രാവിലെ ലണ്ടനിൽനിന്നു തിരികെ നാട്ടിലേക്കു പുറപ്പെട്ടതായി ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.
ഗംഭീറിന്റെ അഭാവത്തിൽ അസിസ്റ്റന്റ് കോച്ച് റയാൻ ടെൻഡോഷേ, ബാറ്റിംഗ് കോച്ച് സിതാൻഷു കോട്ടക്, ബൗളിംഗ് കോച്ച് മോർൺ മോർക്കൽ എന്നിവർ ഇംഗ്ലണ്ട് പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ പരിശീലന ചുമതല വഹിക്കും.
വിറ്റ്സിനായി 1355 കോടി മുടക്കാൻ ലിവര്‍പൂള്‍
ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ജേതാക്കളായ ലിവര്‍പൂള്‍ എഫ്സി റിക്കാര്‍ഡ് തുകയ്ക്ക് ജര്‍മന്‍ താരം ഫ്ളോറിയന്‍ വിറ്റ്സിനെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നു.
വിറ്റ്സിനായി 116 മില്യണ്‍ പൗണ്ട് (1355.52 കോടി രൂപ) മുടക്കാനാണ് ലിവര്‍പൂള്‍ നീക്കം. ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാന്‍സ്ഫറാണിത്. ജര്‍മന്‍ ക്ലബ്ബായ ബയേര്‍ ലെവര്കുസെനില്നിന്നാണ് വിറ്റ്സിനെ ലിവര്‍പൂള്‍ റാഞ്ചുക.
ട്രാന്‍സ്ഫറിനായി ആദ്യം 100 മില്യണ്‍ പൗണ്ട് ലിവര്‍പൂള്‍ ബയേര്‍ ലെവര്കുസെനു നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. 116 മില്യണ്‍ പൗണ്ടില്‍ ട്രാന്‍സ്ഫര്‍ നടന്നാല്‍ അത് ബ്രിട്ടീഷ് റിക്കാര്‍ഡാകും.
2023ല്‍ ബ്രൈറ്റണില്‍നിന്ന് മോയിസസ് കൈസെഡോയെ ചെല്‍സി 115 മില്യണ്‍ പൗണ്ട് മുടക്കി സ്വന്തമാക്കിയതാണ് നിലവിലെ റിക്കാര്‍ഡ്. ലിവര്‍പൂളിന്റെ ഇതുവരെയുള്ള റിക്കാര്‍ഡ് ട്രാന്‍സ്ഫര്‍ 2022ല്‍ 85 മില്യണ്‍ പൗണ്ടിന് ഡാര്വിന് നൂനെസിനെ സ്വന്തമാക്കിയതാണ്.
തുടര്‍ച്ചയായ 14-ാം ജയം; ഡയമണ്ട് ഡുപ്ലാന്റിസ്
ഓസ്ലോ: ഡയമണ്ട് ലീഗില്‍ ഡയമണ്ടായി തിളങ്ങി സ്വീഡിഷ് പോള്‍വോള്‍ട്ടര്‍ അര്‍മാന്‍ഡ് ഡുപ്ലാന്റിസ്. ഓസ്ലോ ഡയമണ്ട് ലീഗില്‍ 6.15 മീറ്റര്‍ ക്ലിയര്‍ ചെയ്ത് പുരുഷ പോള്‍വോള്‍ട്ടില്‍ ഡുപ്ലാന്റിസ് സ്വര്‍ണം കരസ്ഥമാക്കി. ഓസ്ലോ ഡയമണ്ട് ലീഗിലെ മീറ്റ് റിക്കാര്‍ഡാണിത്. ഡയമണ്ട് ലീഗുകളില്‍ ഈ 25കാരന്റെ തുടര്‍ച്ചയായ 14-ാം സ്വര്‍ണമാണ്.
2017 യൂജിന്‍ പോരാട്ടത്തിലൂടെയാണ് ഡുപ്ലാന്റിസ് ഡയമണ്ട് ലീഗ് ആരംഭിച്ചത്. അന്ന് നാലാം സ്ഥാനത്തു ഫിനിഷ് ചെയ്തു. 2018 സ്റ്റോക്ഹോം ഡയമണ്ട് ലീഗിലാണ് ആദ്യ സ്വര്‍ണം.
ഓസ്ലോ ഡയമണ്ട് ലീഗില്‍ ആദ്യ സ്വര്‍ണം നേടിയത് 2020ല്‍. 2023 സൂറിച്ച് മുതല്‍ 2025 ഓസ്ലോ വരെയായി അവസാന 14 ഡയമണ്ട് ലീഗിലും ഡുപ്ലാന്റിസിനെ വെല്ലാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല.
ബാസ്കറ്റ് ഫൈനൽ ഡേ
കൊച്ചി: പ്രഥമ 3x3 അണ്ടർ 23 ദേശീയ പുരുഷ-വനിതാ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍, സെമി, ഫൈനല്‍ മത്സരങ്ങള്‍ ഇന്നു നടക്കും. മൂന്നാം ജയത്തോടെ കേരളത്തിന്റെ പുരുഷ ടീമും നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചു.
ലീഗിലെ അവസാന മത്സരത്തില്‍ കേരള പുരുഷന്മാര് ആന്ധ്രാപ്രദേശിനെ (19-6) പരാജയപ്പെടുത്തി ഗ്രൂപ്പ് ബിയില്‍ ഒന്നാമതെത്തി. കേരള വനിതകള്‍ പൂള് എ ചാമ്പ്യന്മാരായി ക്വാര്‍ട്ടര്‍ ഉറപ്പാക്കിയിരുന്നു. തമിഴ്നാട്, ഉത്തര്‍പ്രദേശ്, ഹരിയാന, കര്‍ണാടക ടീമുകളും ഇരുവിഭാഗത്തില്‍ നോക്കൗട്ട് റൗണ്ടിലേക്ക് ഇടം നേടി.
മധ്യപ്രദേശ് വനിതാ ടീമും, തെലുങ്കാന പുരുഷ ടീമും ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടം നേടിയിട്ടുണ്ട്. പശ്ചിമ ബംഗാള്‍-ഗുജറാത്ത് പ്രീക്വാര്‍ട്ടര്‍ വിജയികളാണ് ക്വാര്‍ട്ടറില്‍ കേരള പുരുഷ ടീമിന്റെ എതിരാളികള്‍. വനിതകള്‍ ഹരിയാന-രാജസ്ഥാന് മത്സരത്തിലെ വിജയികളെ നേരിടും.
ലോഡ്സില്‍ പേസ് യുദ്ധം: ദക്ഷിണാഫ്രിക്ക 138; ഓസീസിനും ബാറ്റിംഗ് തകർച്ച
ലോഡ്സ്: തീതുപ്പുന്ന പന്തുകളുമായി പേസര്‍മാര്‍ അരങ്ങുവാണപ്പോള്‍ ലോഡ്സ് ബാറ്റര്‍മാരുടെ ശവപ്പറമ്പായി. 2025 ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ലോഡ്സില്‍ അരങ്ങേറുന്നത് പേസ് യുദ്ധം.
ഒന്നാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ദക്ഷിണാഫ്രിക്കയുടെ പേസര്‍ കഗിസൊ റബാഡയ്ക്ക് (5/51), ആറ് വിക്കറ്റുമായി ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (6/28) മറുപടി നല്കി. അതോടെ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 212ന് എതിരേ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് വെറും 138ല്‍ അവസാനിച്ചു. ഫലത്തില്‍ പ്രോട്ടീസിന് എതിരേ കംഗാരുക്കള്‍ക്ക് 74 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്.
എന്നാൽ, ദക്ഷിണാഫ്രിക്കയും വിട്ടുകൊടുക്കാൻ തയാറല്ലായിരുന്നു. രണ്ടാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ ഓസ്ട്രേലിയയെ അവർ വിറപ്പിച്ചു. റബാഡയും (3/44) ലുൻഗി എൻഗിഡിയും (3/35) മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സും അവതാളത്തിൽ. രണ്ടാം ദിനം അവസാനിച്ചപ്പോൾ ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 144 റണ്‍സ് എന്ന നിലയിലാണ്. അലക്സ് കാരെ (43), മാർനസ് ലബൂഷെയ്ൻ (22), മിച്ചൽ സ്റ്റാർക്ക് (16 നോട്ടൗട്ട് ) എന്നിവർക്കു മാത്രമാണ് രണ്ടക്കം കാണാൻ സാധിച്ചത്. രണ്ടാം ഇന്നിംഗ്സിൽ രണ്ടു വിക്കറ്റ് കൈയിലിരിക്കേ ഓസ്ട്രേലിയയ്ക്ക് 218 റണ്‍സ് ലീഡായി.
കമ്മിന്‍സിന്റെ തീപ്പന്ത്
നാലു വിക്കറ്റ് നഷ്ടത്തില്‍ 43 റണ്‍സ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാന്‍ രണ്ടാംദിനമായ ഇന്നലെ ക്രീസിലെത്തിയത്. ആദ്യദിനത്തിന്റെ അവസാനം ഓസീസിനു വേണ്ടി പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്സല്‍വുഡ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തിയിരുന്നു.
തെംബ ബൗമയും (84 പന്തില്‍ 36) ഡേവിഡ് ബെഡിംഗ്ഹാമുമായിരുന്നു (111 പന്തില്‍ 45) രണ്ടാംദിനം ഇന്നിംഗ്സ് പുനരാരംഭിക്കാന്‍ എത്തിയത്. ആദ്യദിനം മത്സരം അവസാനിച്ചപ്പോള്‍ ബൗമ മൂന്നും ബെഡിംഗ്ഹാം എട്ടും റണ്‍സുമായി ക്രീസില്‍ തുടരുകയായിരുന്നു. ദക്ഷിണാഫ്രിക്കയെ ഇരുവരും മുന്നോട്ടു നയിക്കുമെന്നു തോന്നിച്ചെങ്കിലും സ്കോര്‍ 94ല്‍ നില്ക്കുമ്പോള് ബൗമ പുറത്ത്. കമ്മിന്‍സിന്റെ പന്തില്‍ മാര്‍നസ് ലബൂഷെയ്ന്റെ ക്യാച്ചിലായിരുന്നു ബൗമ മടങ്ങിയത്.
തുടര്‍ന്ന് വിക്കറ്റ് കീപ്പര്‍ കെയ്ല്‍ വെരെയ്ന്‍ (13), മാര്‍ക്കോ യാന്സണ് (0), ഡെവിഡ് ബെഡിംഗ്ഹാം, കഗിസൊ റബാഡ (1) എന്നിവരെ കമ്മിന്‍സ് പുറത്താക്കി. ഇതിനിടെ കേശവ് മഹാരാജ് (7) റണ്ണൗട്ടുമായി. റബാഡയെ പുറത്താക്കിയതോടെ കമ്മിന്‍സ് ആറ് വിക്കറ്റ് നേട്ടത്തിലുമെത്തി. ചുരുക്കത്തില്‍ ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സില്‍ രണ്ടാംദിനം വീണ ആറു വിക്കറ്റില്‍ അഞ്ചും കമ്മിന്‍സാണ് സ്വന്തമാക്കിയത്. ഒരെണ്ണം റണ്ണൗട്ടും.
ലോഡ്സിലെ രാജാവ്
18.1 ഓവറില്‍ 28 റണ്‍സ് വഴങ്ങിയാണ് പാറ്റ് കമ്മിന്‍സ് ആറ് വിക്കറ്റ് വീഴ്ത്തിയത്. ആറ് മെയ്ഡനും എറിഞ്ഞു. ക്രിക്കറ്റിന്റെ ഈറ്റില്ലമായ ലോഡ്സില്‍ ഒരു ടെസ്റ്റ് ക്യാപ്റ്റന്റെ ഏറ്റവും മികച്ച ബൗളിംഗ് എന്ന റിക്കാര്‍ഡും കമ്മിന്‍സ് സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ മുന്‍ക്യാപ്റ്റനായ ബോബ് വില്ലിസ് 1982ല്‍ ഇന്ത്യക്കെതിരേ കുറിച്ച 6/101 ആയിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ്. 6/28 എന്ന പ്രകടനത്തോടെ കമ്മിന്‍സ് ലോഡ്സിന്റെ രാജാവായി.
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ 5+ വിക്കറ്റ് നേട്ടത്തില്‍ രണ്ടാം സ്ഥാനത്തും കമ്മിന്‍സ് എത്തി. ഓസ്ട്രേലിയന്‍ മുന്‍താരം റിച്ചി ബെനൗഡിന്റെ ഒമ്പത് പ്രാവശ്യം അഞ്ച് വിക്കറ്റ് എന്ന നേട്ടത്തിനൊപ്പമാണ് കമ്മിന്‍സ് ഇപ്പോള്‍. 12 തവണ 5+ വിക്കറ്റ് നേടിയ പാക്കിസ്ഥാന്റെ മുന്‍ ക്യാപ്റ്റന്‍ ഇമ്രാന് ഖാന്റെ പേരിലാണ് റിക്കാര്‍ഡ്.
ഫൈനലിലെ റിക്കാര്‍ഡ്
ഒരു ഐസിസി ഫൈനല്‍ മത്സരത്തില്‍ അഞ്ചോ അതില്‍ കൂടുതലോ വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന റിക്കാര്‍ഡും ഇതോടെ കമ്മിന്‍സിനു സ്വന്തം. പുരുഷ-വനിതാ ഐസിസി ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിംഗും കമ്മിന്‍സിന്റെ 6/28 തന്നെ. ഐസിസി 2017 വനിതാ ഏകദിന ഫൈനലില്‍ ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിന്റെ അന്യ ഷ്റബ്സോള്‍ കുറിച്ച 6/46 ആയിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ്.
സൂപ്പര്‍ താര സംഗമം...
ന്യൂയോര്‍ക്ക്: ലോക ഫുട്ബോളിലെ ഏറ്റവും വലിയ താര സംഗമത്തിന് രണ്ടുദിനങ്ങളുടെ അകലം മാത്രം. ഫിഫ ലോകകപ്പിനേക്കാള്‍ രാജ്യങ്ങളുടെ പങ്കാളിത്തവും താരപ്രഭയുംകൊണ്ട് തരംഗമാകുമെന്നുറപ്പുള്ള മറ്റൊരു കാല്‍പ്പന്ത് പോരാട്ടം, 2025 ഫിഫ ക്ലബ് ലോകകപ്പ്.
അതെ, അമേരിക്ക ആതിഥേയത്വം വഹിക്കുന്ന പ്രഥമ ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോളിന് ഇന്ത്യന്‍ സമയം ഞായര്‍ പുലര്‍ച്ചെ 5.30നു കിക്കോഫ്. ഫിഫ ലോകകപ്പ് ജേതാക്കളായ 26 കളിക്കാര്‍... അതില്‍ത്തന്നെ 2022 ലോകകപ്പ് ജേതാക്കളായ അര്‍ജന്റീനയുടെ ലയണല്‍ മെസി അടക്കമുള്ള 13 പേര്... 81 ലോകരാജ്യങ്ങളില്‍നിന്നുള്ള കളിക്കാര്‍ 32 ക്ലബ്ബുകളുടെ ജഴ്സിയില്‍... 11 നഗരങ്ങളിലായി 12 വേദികള്‍, ഫൈനല്‍ അടക്കം 63 മത്സരങ്ങള്‍... 32 ക്ലബ്ബുകളെ എട്ട് ഗ്രൂപ്പുകളിലായി തിരിച്ചുള്ള ഫിഫ ക്ലബ് ലോകകപ്പിന്റെ പ്രഥമ എഡിഷന്റെ തിളക്കത്തിന് ഇതില്‍പ്പരം എന്തുവേണം...
മെസി മുതല്‍ എംബപ്പെവരെ
ജൂലൈ 14വരെ നടക്കുന്ന മുഖംമിനുക്കിയ ഫിഫ ക്ലബ് ലോകകപ്പില്‍ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി (ഇന്റര്‍ മയാമി), ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബപ്പെ (റയല്‍ മാഡ്രിഡ്), നോര്‍വെയുടെ വാഗ്ദാനം എര്‍ലിംഗ് ഹാലണ്ട് (മാഞ്ചസ്റ്റര്‍ സിറ്റി), ബ്രസീലിന്റെ വിനീഷ്യസ് ജൂണിയര്‍ (റയല്‍ മാഡ്രിഡ്), ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ച് (റയല്‍ മാഡ്രിഡ്), ഇംഗ്ലീഷ് താരങ്ങളായ ഹാരി കെയ്ന്‍ (ബയേണ്‍ മ്യൂണിക്), ജൂഡ് ബെല്ലിങ്ഗം (റയല്‍ മാഡ്രിഡ്), അര്‍ജന്റീനയുടെ ജൂലിയന്‍ ആല്‍വരസ് (അത്ലറ്റിക്കോ മാഡ്രിഡ്) എന്നിങ്ങനെ നീളുന്നു സൂപ്പര്‍ താര സാന്നിധ്യം. പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഫിഫ ക്ലബ് ലോകകപ്പിലെ ശ്രദ്ധേയ അസാന്നിധ്യം. റൊണാള്‍ഡോയുടെ സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ്സിക്കു ലോകകപ്പ് യോഗ്യത ലഭിച്ചില്ല.
ഫ്രാന്‍സിന്റെ ഉസ്മാന് ഡെംബെലെ (പിഎസ്ജി), അന്റോയിന്‍ ഗ്രീസ്മാന് (അത്ലറ്റിക്കോ മാഡ്രിഡ്), ഒലിവിയെ ഗിറൂ (ലോസ് ആഞ്ചലസ്), അര്‍ജന്റീനയുടെ എയ്ഞ്ചല്‍ ഡി മരിയ (ബെന്‍ഫിക), എന്‍സോ ഫെര്‍ണാണ്ടസ് (ചെല്‍സി), ലൗതാരൊ മാര്‍ട്ടിനെസ് (ഇന്റര്‍ മിലാന്), ജര്‍മനിയുടെ തോമസ് മ്യുള്ളര്‍ (ബയേണ്‍ മ്യൂണിക്), സ്പെയിനിന്റെ സെര്‍ജിയൊ റാമോസ് (സിഎഫ് മോണ്ടെറി), ബ്രസീല്‍ കൗമാര സൂപ്പര്‍ താരം എസ്റ്റേവാവോ വില്യന് (പാല്‍മീറസ്), തിയാഗൊ സില്‍വ (ഫ്ളുമിനെന്‍സ്) എന്നിങ്ങനെ നീളുന്നു 2025 ഫിഫ ക്ലബ് ലോകകപ്പിലെ താരങ്ങളുടെ നിര.
22 രാജ്യങ്ങള്‍ ലോകകപ്പില്‍
ഫിഫ ലോകകപ്പ് വേദിയില്‍ ഇതുവരെ എത്താന്‍ സാധിക്കാത്ത 22 രാജ്യങ്ങളില്‍നിന്നുള്ള കളിക്കാരും 2025 ക്ലബ് ലോകകപ്പില്‍ പങ്കാളികളാകുമെന്നതും പ്രത്യേകതയാണ്. ആറ് കോണ്‍ഫെഡറേഷനുകളില്‍നിന്നായി 81 രാജ്യങ്ങളിലെ കളിക്കാരാണ് ഫിഫ ക്ലബ് ലോകകപ്പിന് എത്തുന്നത്. ഏറ്റവും കൂടുതല്‍ കളിക്കാരെത്തുന്നത് ബ്രസീലില്‍നിന്ന് (141). അര്‍ജന്റീന (103), സ്പെയിന് (54), പോര്‍ച്ചുഗല്‍ (49), മെക്സിക്കോ (41), അമേരിക്ക (40), ഫ്രാന്‍സ് (37), ജര്‍മനി (36) രാജ്യങ്ങളാണ് തൊട്ടുപിന്നില്‍.
32 ടീം ഇതാദ്യം
ഫിഫ ലോകകപ്പ് മോഡലില്‍ 32 ടീമുകളെ എട്ടു ഗ്രൂപ്പുകളിലായി തിരിച്ചുള്ള പ്രഥമ ക്ലബ് ലോകകപ്പാണ് ഇത്തവണത്തേത്. മേജര്‍ ലീഗ് സോക്കറില്‍ ലയണല്‍ മെസിയുടെ ക്ലബ്ബായ ഇന്റര്‍ മയാമിയാണ് ആതിഥേയര്‍. ഇന്ത്യന്‍ സമയം ഞായര്‍ പുലര്‍ച്ചെ 5.30നു നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഇന്റര്‍ മയാമി ഈജിപ്ഷ്യന്‍ ക്ലബ്ബായ അല്‍ അഹ്ലിയെ നേരിടും.
ആഫ്രിക്കയില്‍നിന്നും ഏഷ്യയില്‍നിന്നും നാല്, യൂറോപ്പില്‍നിന്ന് 12, നോര്‍ത്ത് & സെന്‍ട്രല്‍ അമേരിക്ക+കരീബിയന്നില്നിന്ന് നാല്, ഓഷ്യാനിയയില്‍നിന്ന് ഒന്ന്, ലാറ്റിനമേരിക്കയില്‍നിന്ന് ആറ് എന്നിങ്ങനെയാണ് ക്ലബ്ബുകളുടെ പങ്കാളിത്തം.
12 മലയാളി കൗമാര താരങ്ങൾ മലേഷ്യയിൽ
കൊച്ചി: മലയാളികളായ 12 യുവ ഫുട്ബോൾ താരങ്ങൾക്ക് മലേഷ്യയിൽ പരിശീലനത്തിന് അവസരം. സൂപ്പർ ലീഗ് കേരളയാണ്(എസ്എൽകെ) 12 ദിവസത്തെ പരിശീലനത്തിനു കേരളത്തിൽനിന്നുള്ള താരങ്ങൾക്ക് അവസരമൊരുക്കിയത്. 15 -17 പ്രായത്തിലുള്ളവരാണു പരിശീലനത്തിനു തെരഞ്ഞെടുക്കപ്പെട്ടവര്‍.
സൂപ്പർ ലീഗ് കേരളയും ആന്ദ്രേ ഇനിയേസ്റ്റ സ്കൗട്ടിംഗും ചേർന്നൊരുക്കുന്ന ഫുട്ബോൾ പരിശീലന പദ്ധതിയുടെ ഭാഗമായാണ് താരങ്ങളുടെ അന്താരാഷ്ട്ര പരിശീലനം. സംഘം ഇന്നലെ മലേഷ്യലേക്കു തിരിച്ചു.
സ്പാനിഷ് ലാ ലിഗ ക്ലബ്ബായ വിയ്യാറയലിന്റെ അക്കാഡമിയിലാണ് കേരള താരങ്ങൾക്കു തീവ്രപരിശീലനം ലഭിക്കുക. 24വരെ നീളുന്ന പരിശീലനത്തിന്റെ മുഴുവൻ ചെലവും സൂപ്പർ ലീഗ് കേരളയാണ് വഹിക്കുന്നത്.
കേരളത്തിലെ യുവതാരങ്ങൾക്ക് രാജ്യാന്തര പരിചയവും പ്രഫഷണൽ മികവും നൽകുകയാണ് ലക്ഷ്യമെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ, എസ്എൽകെ ഡയറക്ടർ ഫിറോസ് മീരാൻ, സിഇഒ മാത്യു ജോസഫ് എന്നിവർ അറിയിച്ചു.
താരങ്ങൾ ഇവർ
ഹൃഷുബ് കോയോന്‍, പി. അല്‍ത്താഫ് റഹ്മാന്, പ്രയാഗ് എം. മറോളി (കണ്ണൂര്‍), ആരോണ്‍ അരൂജ (തൃശൂര്‍), അഫ്രാദ് നിഹാല്‍ മച്ചിങ്കല്‍, സി. മുഹമ്മദ് നിഹാൽ (മലപ്പുറം), ജൊഹാന്‍ ജിയോ മാത്യു, ഈവ് ആന്റണി, സിയോണ്‍ മാര്ട്ടിന്, അഭിനവ് ഷാജി, പി. എശ്വന്ത് മൂണ്‍ (എറണാകുളം), കെ.വി. ഫലാഹ് ലത്തീഫ് (പാലക്കാട്) എന്നിവരാണ് ടീമിലുള്ളത്. പരിശീലകന്: അഭിജിത്ത്.
ഇന്ത്യ കരുത്തർ: മക്കല്ലം
ലണ്ടൻ: ഇന്ത്യൻ യുവനിര ഇംഗ്ലീഷ് ടീമിന് കടുത്ത വെല്ലുവിളിയുയർത്തുമെന്ന് ഇംഗ്ലണ്ടിന്റെ മുഖ്യപരിശീലകൻ ബ്രണ്ടൻ മക്കല്ലം.
വിരാട് കോഹ്ലിയുടെയും രോഹിത് ശർമയുടെയും അഭാവമുണ്ടെങ്കിലും ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ശക്തരാണെന്നും 20ന് ആരംഭിക്കുന്ന അഞ്ച് ടെസ്റ്റ് മത്സരങ്ങൾ കടുപ്പമേറിയതാണെന്നും മക്കല്ലം പറഞ്ഞു.
എന്നാൽ, ഇന്ത്യക്ക് വെല്ലുവിളിയുയർത്താൻ തങ്ങൾ തയാറാണെന്നും ഇരുടീമും അടുത്ത ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിനുള്ള തുടക്കമാണ് കുറിക്കുന്നതെന്നും മക്കല്ലം കൂട്ടിച്ചേർത്തു.
6 ദിനത്തിനിടെ 3 റിക്കാര്‍ഡ്; സൂപ്പർ സമ്മര്‍
വിക്ടോറിയ: കാനഡയുടെ 18 കാരിയായ നീന്തല്‍ത്താരം സമ്മര്‍ മക്കിന്റോഷ് കഴിഞ്ഞ ആറു ദിവസത്തിനിടെ തകര്‍ത്തത് മൂന്നു ലോക റിക്കാര്‍ഡ്. 2025 കനേഡിയന്‍ സ്വിമ്മിംഗ് ട്രയല്‍സില്‍ 400 മീറ്റര്‍ മെഡ്ലെയില് മക്കിന്റോഷ് ഇന്നലെ ലോക റിക്കാര്‍ഡ് കുറിച്ചു.
2024 മേയില്‍ മക്കിന്റോഷ്തന്നെ കുറിച്ച റിക്കാര്‍ഡാണ് ഇന്നലെ തിരുത്തിയത്. 4:23.65 സെക്കന്‍ഡില്‍ പുതിയ റിക്കാര്‍ഡ് കുറിച്ച് സമ്മര്‍ മക്കിന്റോഷ് 400 മീറ്റര്‍ മെഡ്ലെ പൂര്‍ത്തിയാക്കി.
കഴിഞ്ഞ ശനിയാഴ്ച 400 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തലില്‍ ലോക റിക്കാര്‍ഡ് തിരുത്തിയ മക്കിന്റോഷ്, തിങ്കളാഴ്ച 200 മീറ്റര്‍ മെഡ്ലെയിലും പുതിയ സമയം കുറിച്ചിരുന്നു. 2024 പാരീസ് ഒളിമ്പിക്സില്‍ മൂന്നു സ്വര്‍ണവും ഒരു വെള്ളിയും ഈ കൗമാരതാരം സ്വന്തമാക്കി.
ലെവന് ജയിച്ചു; കോച്ച് പുറത്ത്
വാഴ്സൊ: സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയുമായുള്ള അസ്വാരസ്യങ്ങള്‍ക്കൊടുവില്‍ പോളണ്ട് ഫുട്ബോള്‍ ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്തുനിന്ന് മൈക്കല്‍ പ്രോബിയേഴ്സ് രാജിവച്ചു.
പോളണ്ടിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ലെവന്‍ഡോവ്സ്കിയെ പ്രോബിയേഴ്സ് ഒഴിവാക്കിയിരുന്നു. പോളണ്ടിനായി പ്രോബിയേഴ്സിന്റെ ശിക്ഷണത്തിനു കീഴില്‍ ഇനി കളിക്കില്ലെന്ന തന്റെ കടുത്ത തീരുമാനം ഞായറാഴ്ച ലെവന്‍ഡോവ്സ്കി അറിയിച്ചു. ഇതിനു പിന്നാലെയാണ് ഇന്നലെ മുഖ്യപരിശീലക സ്ഥാനം പ്രോബിയേഴ്സ് സ്വമേധയാ രാജിവച്ചത്.
ബാസ്കറ്റ്: കേരളം ക്വാർട്ടറിൽ
കൊച്ചി: അണ്ടർ 23 ദേശീയ ബാസ്കറ്റ്ബോളിൽ കേരള വനിതകൾ ക്വാർട്ടറിൽ. പുരുഷ ടീമും നോക്കൗട്ട് ഉറപ്പിച്ചു. വനിതകൾ പൂൾ എയിൽ ഗോവ (5-21), പഞ്ചാബ് (11-18) ടീമുകളെ കീഴടക്കിയാണ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്.
പുരുഷന്മാർ ഒരു മത്സരം ബാക്കിനിൽക്കേ രണ്ടു ജയം നേടി. പോണ്ടിച്ചേരി (12-19), പഞ്ചാബ് (18-21) ടീമുകളെയാണ് കേരള പുരുഷന്മാർ ആദ്യദിനം തോൽപ്പിച്ചത്.
ബ്രസീല്‍ 2026 ഫിഫ ലോകകപ്പ് യോഗ്യത സ്വന്തമാക്കി
സാവോ പോളൊ: കാര്‍ലോ ആന്‍സിലോട്ടി എത്തി, കാനറികള്‍ ലോകകപ്പ് യോഗ്യതയുമായി ചിറകടിച്ചുയർന്നു. അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീല്‍ ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ യോഗ്യത സ്വന്തമാക്കി. ഇറ്റാലിയന്‍ കോച്ച് കാര്‍ലോ ആന്‍സിലോട്ടിയുടെ ശിക്ഷണത്തില്‍ ആദ്യ ജയം കുറിച്ചാണ് ബ്രസീല്‍ ലാറ്റിനമേരിക്കന്‍ മേഖലയില്‍നിന്നു ലോകകപ്പ് ടിക്കറ്റ് എടുത്തത്.
സാവോ പോളോയില്‍ നടന്ന മത്സരത്തില്‍ ബ്രസീല്‍ 1-0നു പരാഗ്വെയെ കീഴടക്കി. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടിലെ 16-ാം മത്സരമായിരുന്നു. ജയത്തോടെ ബ്രസീല്‍ 25 പോയിന്റിലെത്തി. 44-ാം മിനിറ്റില്‍ വിനീഷ്യസ് ജൂണിയറായിരുന്നു ബ്രസീലിന്റെ ജയം കുറിച്ച ഗോള്‍ സ്വന്തമാക്കിയത്. ആന്‍സിലോട്ടിയുടെ ശിക്ഷണത്തില്‍ ബ്രസീലിന്റെ ആദ്യ ഹോം മത്സരമായിരുന്നു.
ഗോള്‍ നേടിയശേഷം വിനീഷ്യസ് ഡഗ്ഗൗട്ടിലേക്കെത്തി ആന്‍സിലോട്ടിയെ കെട്ടിപ്പിടിച്ച് ആഹ്ലാദം പങ്കിട്ടു. ഇക്വഡോറിന് എതിരായ എവേ പോരാട്ടത്തില്‍ സമനിലയോടെയാണ് (0-0) ആന്‍സിലോട്ടിയുടെ ബ്രസീല്‍ മാനേജീരിയല്‍ കരിയര്‍ ആരംഭിച്ചത്.
ചരിത്രം തുടരും...
ഫിഫ ലോകകപ്പ് ചരിത്രത്തിലെ എല്ലാ എഡിഷനിലും കളിക്കുന്ന ഏക ടീം എന്ന ചരിത്രം കളഞ്ഞുകുളിക്കാന്‍ ഇത്തവണയും ബ്രസീല്‍ തയാറായില്ല. അടുത്ത വര്‍ഷം അരങ്ങേറുക ബ്രസീലിന്റെ 23-ാം ഫിഫ ലോകകപ്പാണ്. അമേരിക്ക, കാനഡ, മെക്സിക്കോ രാജ്യങ്ങള്‍ സംയുക്തമായാണ് 2026 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
അര്‍ജന്റീന, ഇക്വഡോര്‍
ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടിലെ 16-ാം മത്സരത്തില്‍ അര്‍ജന്റീന സമനില വഴങ്ങി. പോയിന്റ് ടേബിളില്‍ (35) ഒന്നാം സ്ഥാനത്തു കുതിക്കുന്ന അര്‍ജന്റീന 1-1നു കൊളംബിയയുമായി സമനിലയില്‍ പിരിഞ്ഞു. 70-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് ചുവപ്പുകാര്‍ഡ് കണ്ടതോടെ അര്‍ജന്റീനയുടെ അംഗബലം 10ലേക്കു ചുരുങ്ങിയിരുന്നു.
24-ാം മിനിറ്റില്‍ ലൂയിസ് ഡിയസിലൂടെ കൊളംബിയ മുന്നില്‍. തിയാഗോ അല്‍മാഡയാണ് (81’) അര്‍ജന്റീനയെ സമനിലയില്‍ തളച്ചത്.
പെറുവിന് എതിരായ എവേ പോരാട്ടത്തില്‍ ഇക്വഡോര്‍ ഗോള്‍രഹിത സമനില സ്വന്തമാക്കി. ഇതോടെ ഇക്വഡോറും ലാറ്റിനമേരിക്കയില്‍നിന്ന് ലോകകപ്പ് യോഗ്യത സ്വന്തമാക്കി. 16 മത്സരത്തില്‍നിന്ന് 25 പോയിന്റുമായി നിലവില്‍ രണ്ടാം സ്ഥാനത്താണ് ഇക്വഡോര്‍. ഇത്രയും പോയിന്റുമായി ബ്രസീല്‍ മൂന്നാമതുണ്ട്.
10 ടീമുകള്‍ പങ്കെടുക്കുന്ന ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ആദ്യ ആറു സ്ഥാനക്കാരാണ് ലോകകപ്പിനു നേരിട്ടു യോഗ്യത നേടുക. ഏഴാം സ്ഥാനക്കാര്‍ക്കു പ്ലേ ഓഫിലൂടെ ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കാനുള്ള അവസരം ഉണ്ട്.
2026 ലോകകപ്പില്‍ 48 ടീമുകള്‍ കളിക്കുന്നതിനാലാണ് ലാറ്റിനമേരിക്കയില്‍നിന്ന് ആറ് സംഘത്തിനു നേരിട്ടു യോഗ്യത ലഭിക്കുക. 2022വരെ നാലു ടീമുകള്‍ക്കായിരുന്നു നേരിട്ട് യോഗ്യത.
ഇത്തവണയും ലോകകപ്പിനു ചിലി ഇല്ല
16-ാം റൗണ്ടില്‍ ബൊളീവിയയോട് 2-0നു പരാജയപ്പെട്ട ചിലി, തുടര്‍ച്ചയായ മൂന്നാം തവണയും ലോകകപ്പ് യോഗ്യത സ്വന്തമാക്കാനാവാതെ പുറത്ത്. 2014 ബ്രസീല്‍ ലോകകപ്പാണ് ചിലി അവസാനം കളിച്ചത്.
മറ്റൊരു മത്സരത്തില്‍ ഉറുഗ്വെ 2-0നു വെനസ്വേലയെ തോല്‍പ്പിച്ചു. 24 പോയിന്റുമായി ഉറുഗ്വെ, പരാഗ്വെ ടീമുകള്‍ നാലാം അഞ്ചും സ്ഥാനത്തുണ്ട്. കൊളംബിയ (22) ആറാമതും വെനസ്വേല (18) ഏഴാമതും.
ഇതുവരെ യോഗ്യത നേടിയ ടീം
നോര്‍ത്ത് അമേരിക്ക (കോണ്‍കാകാഫ്):
അമേരിക്ക, കാനഡ, മെക്സിക്കോ
(ആതിഥേയര്‍)
ഏഷ്യ (എഎഫ്സി):
ജപ്പാന്, ഇറാന്, ദക്ഷിണകൊറിയ,
ഓസ്ട്രേലിയ, ജോര്‍ദാന്‍, ഉസ്ബക്കിസ്ഥാന്
ഓഷ്യാനിയ (ഒഎഫ്സി):
ന്യൂസിലന്‍ഡ്
സൗത്ത് അമേരിക്ക (കോണ്‍മെബോള്‍):
അര്‍ജന്റീന, ബ്രസീല്‍, ഇക്വഡോര്‍
ലണ്ടന്‍: ഐസിസി 2025 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യദിനം വാണത് പേസർമാർ. 78.4 ഓവർ മാത്രം കളി നടന്ന ആദ്യദിനം വീണത് 14 വിക്കറ്റ്, പിറന്നത് 255 റൺസ് മാത്രം.
ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക, 56.4 ഓവറിൽ 212 റൺസിന് ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് ചുരുട്ടിക്കെട്ടി.
15.4 ഓവറിൽ 51 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ കഗിസൊ റബാഡയാണ് കംഗാരുക്കളെ മുട്ടുകുത്തിച്ചത്. മൂന്നു വിക്കറ്റ് വീഴ്ത്തിയ മാർക്കോ യാൻസൺ കഗിസൊ റബാഡയ്ക്കു മികച്ച പിന്തുണ നൽകി.
എന്നാൽ, മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, ജോഷ് ഹെയ്സൽവുഡ് എന്നിവരിലൂടെ ഓസ്ട്രേലിയ തിരിച്ചടിച്ചു. അതോടെ ആദ്യദിനം അവസാനിച്ചപ്പോൾ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് 22 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 43 റൺസ് എന്ന അവസ്ഥയിലായി. ആദ്യദിനം വീണ 14 വിക്കറ്റിൽ 12ഉം പേസർമാരാണ് സ്വന്തമാക്കിയത്, തീപ്പൊരി ഏറ്..!
ബ്യൂ വെബ്സ്റ്ററാണ് (92 പന്തിൽ 72) ഓസീസ് ഒന്നാം ഇന്നിംഗ്സിലെ ടോപ് സ്കോറർ. സ്റ്റീവ് സ്മിത്ത് 112 പന്തിൽ 62 റൺസ് നേടി. ഏഴാം ഓവറിന്റെ മൂന്നാം പന്തില്‍ ഓസീസ് ഓപ്പണര്‍ ഉസ്മാന് ഖ്വാജയെ (0) റബാഡ ഡേവിഡ് ബെഡിംഗ്ഹാമിന്റെ കൈകളിലെത്തിച്ചാണ് കംഗാരു വേട്ടയ്ക്കു തുടക്കമിട്ടത്.
ഓവറിന്റെ അവസാന പന്തില്‍ കാമറൂണ്‍ ഗ്രീനിനെയും (4) മടക്കി റബാഡയുടെ ഇരട്ടപ്രഹരം. കേശവ് മഹാരാജും എയ്ഡൻ മാക്രവും ഓരോ വിക്കറ്റ് വീഴ്ത്തി.
ഒന്നാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ ദക്ഷിണാഫ്രിക്കയുടെ ഓപ്പണർമാരായ മാക്രത്തെയും (0) റയാൻ റിക്കൾട്ടനെയും (16) സ്റ്റാർക്ക് മടക്കി.
വിയാൻ മൾഡറിനെ (6) പാറ്റ് കമ്മിൻസും ട്രിസ്റ്റൺ സ്റ്റബ്സിനെ (2) ജോഷ് ഹെയ്സൽവുഡും ക്ലീൻ ബൗൾഡാക്കി. ക്യാപ്റ്റൻ തെംബ ബൗമ (3), ഡേവിഡ് ബെഡിംഗ്ഹം (8) എന്നിവരാണ് ക്രീസിൽ.
ഇനി ക്യാപ്റ്റന്‍ പുരാന്
ന്യൂയോര്‍ക്ക്: രാജ്യാന്തര ക്രിക്കറ്റില്‍നിന്നു പൂര്‍ണമായി വിരമിച്ച വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പുരാന് ഇനി മേജര്‍ ലീഗ് ക്രിക്കറ്റ് (എംഎല്‍സി) ടീമായ എംഐ ന്യൂയോര്‍ക്കിന്റെ ക്യാപ്റ്റന്‍.
വിരമിക്കല്‍ പ്രഖ്യാപിച്ചതിന്റെ പിറ്റേദിനമാണ് 2025 സീസണില്‍ എംഐ ന്യൂയോര്‍ക്ക് ക്യാപ്റ്റനായി പുരാനെ ഫ്രാഞ്ചൈസി പ്രഖ്യാപിച്ചത്. മുംബൈ ഇന്ത്യന്‍സിന്റെ പോഷക ടീമാണ് എംഐ ന്യൂയോര്‍ക്ക്. 2023ലെ പ്രഥമ എംഎല്‍സി ടൂര്‍ണമെന്റിലെ ജേതാക്കളാണ് എംഐ ന്യൂയോര്‍ക്ക്. 2025 സീസണ് വെള്ളിയാഴ്ച ആരംഭിക്കും.
ശനിയാഴ്ച ടെക്സസ് സൂപ്പർ കിംഗ്സിനോടാണ് എംഐ ന്യൂയോർക്കിന്റെ ആദ്യ മത്സരം. ഇന്ത്യൻ സമയം രാവിലെ 6.30നാണ് ഈ മത്സരം. മേജർ ലീഗ് ക്രിക്കറ്റിൽ ഇന്ത്യൻ സമയം പുലർച്ചെ 1.30, 5.30, രാവിലെ 6.30 എന്നീ സമയക്രമങ്ങളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. ജൂലൈ 14നാണ് ഫൈനൽ.
29കാരനായ പുരാന് വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി 106 ട്വന്റി-20 മത്സരങ്ങളില്‍നിന്ന് 13 അര്‍ധസെഞ്ചുറി ഉള്‍പ്പെടെ 2275 റണ്‍സ് നേടി. 61 ഏകദിനങ്ങളില്‍നിന്ന് മൂന്നു സെഞ്ചുറിയും 11 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 1988 റണ്‍സുമുണ്ട്.
2025 ഐപിഎല്‍ ട്വന്റി-20യില്‍ ലക്നോ സൂപ്പര്‍ ജയന്റ്സിനുവേണ്ടി പുരാന് മിന്നും ബാറ്റിംഗായിരുന്നു കാഴ്ചവച്ചത്, 14 മത്സരങ്ങളില്‍നിന്ന് 43.67 ശരാശരിയില്‍ അഞ്ച് അര്‍ധസെഞ്ചുറി ഉള്‍പ്പെടെ 524 റണ്‍സ്. 196.25 ആയിരുന്നു സ്ട്രൈക്ക് റേറ്റ്.
സെനഗലിനോട് നാണംകെട്ട് ഇംഗ്ലണ്ട്
നോട്ടിംഗ്ഹാം: രാജ്യാന്തര സൗഹൃദ ഫുട്ബോളില്‍ ഇംഗ്ലണ്ടിനു നാണംകെട്ട തോല്‍വി. ആഫ്രിക്കന്‍ ടീമായ സെനഗലിനോട് ഹോം ഗ്രൗണ്ടില്‍ 3-1ന് ഇംഗ്ലണ്ട് പരാജയപ്പെട്ടു. ഏഴാം മിനിറ്റില്‍ ഹാരി കെയ്ന്റെ ഗോളില്‍ ലീഡ് നേടിയശേഷമാണ് ഇംഗ്ലണ്ടിന്റെ തോല്‍വി.
40-ാം മിനിറ്റില്‍ ഇസ്മയില സാര്‍ സെനഗലിനായി ഒരു ഗോള്‍ മടക്കി. തുടര്‍ന്ന് ഹബീബ് ദിയാറ (62’), ഷെയ്ഖ് സബാലി (90+3’) എന്നിവരും ഇംഗ്ലണ്ടിന്റെ വലയില്‍ പന്ത് എത്തിച്ചു. ജൂഡ് ബെല്ലിങ്ഗം ഒരു ഗോള്‍ മടക്കിയെങ്കിലും ഗോളിലേക്കുള്ള വഴിയില്‍ ഹാന്‍ഡ്ബോള്‍ വന്നതിനാല്‍ റഫറി അനുവദിച്ചില്ല.
തോമസ് ടൂഹെലിന്റെ ശിക്ഷണത്തിനു കീഴില്‍ ഇംഗ്ലണ്ടിന്റെ ആദ്യ തോല്‍വിയാണ്. അതേസമയം, സെനഗല്‍ തുടര്‍ച്ചയായ 24-ാം മത്സരത്തിലും തോല്‍വി അറിയാതെ കളംവിട്ടു.
അൻഡോറയ്ക്ക് എതിരായ ഫിഫ 2026 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ 1-0നു ജയിച്ച ടീമില്‍ 10 മാറ്റങ്ങളുമായാണ് ഇംഗ്ലണ്ടിനെ ടൂഹെല്‍ കളത്തില്‍ ഇറക്കിയത്.
ആഫ്രിക്കൻ ടീമിനോട് ആദ്യ തോല്‍വി
ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുന്ന ആദ്യ ആഫ്രിക്കന്‍ ടീം എന്ന ചരിത്രനേട്ടമാണ് സെനഗല്‍ സ്വന്തമാക്കിയത്. ഇതിനു മുമ്പ് 21 തവണ ഇംഗ്ലണ്ട് ആഫ്രിക്കന്‍ ടീമുകളുമായി ഏറ്റുമുട്ടി. അതില്‍ 15 എണ്ണത്തില്‍ ജയിച്ചു. ആറ് എണ്ണം സമനിലയായി. 2024 ജനുവരിക്കുശേഷം ഇതുവരെ തോല്‍വി അറിയാത്ത ടീമാണ് സെനഗല്‍.
മറ്റു സൗഹൃദ മത്സരങ്ങളില്‍ ഡെന്മാര്ക്ക്, സ്വീഡന്, ഗ്രീസ്, സ്വിറ്റ്സര്‍ലന്‍ഡ്, മെക്സിക്കോ തുടങ്ങിയ ടീമുകള്‍ ജയമാഘോഷിച്ചു.
കൊച്ചി: അണ്ടർ 23 ദേശീയ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിന് ഇന്നു കടവന്ത്ര റീജണൽ സ്പോർട്സ് സെന്ററിൽ തുടക്കമാകും. മൂന്നു ദിവസത്തെ ചാമ്പ്യൻഷിപ്പിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 51 പുരുഷ, വനിത ടീമുകൾ പങ്കെടുക്കും.
പുരുഷ വിഭാഗം ഉദ്ഘാടനമത്സരത്തിൽ മധ്യപ്രദേശ് മഹാരാഷ്ട്രയെ നേരിടും. കേരള വനിതാ ടീം രാവിലെ പത്തിനു ഗോവയെയും വൈകുന്നേരം അഞ്ചിന് പഞ്ചാബിനെയും നേരിടും.
കേരള ബാസ്കറ്റ്ബോൾ അസോസിയേഷൻ മുഖ്യരക്ഷാധികാരി ഡോ. വിജു ജേക്കബ് ഉദ്ഘാടനം നിർവഹിക്കും. പ്രസിഡന്റ് ജേക്കബ് ജോസഫ് അധ്യക്ഷത വഹിക്കും.
ഗ്രോനിംഗന്‍ (നെതര്‍ലന്‍ഡ്സ്): 2026 ഫിഫ ലോകകപ്പ് യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ ഡച്ചിന്റെ എട്ടടിയില്‍ മാള്‍ട്ട മാട്ടേല്‍. ഗ്രൂപ്പ് ജിയില്‍ ഡച്ച് സംഘം 8-0നു മാള്‍ട്ടയെ മറിച്ചു.
മെംഫിസ് ഡീപ്പെയാണ് (8’) പെനാല്‍റ്റിയിലൂടെ നെതര്‍ലന്‍ഡ്സിന്റെ ഗോള്‍ വേട്ടയ്ക്കു തുടക്കമിട്ടത്. ഡീപ്പെ (16’) തന്നെ രണ്ടാം ഗോളും നേടി. ഡോണിയന്‍ മാലെനും (74’, 80’) ഓറഞ്ചു പടയ്ക്കുവേണ്ടി ഇരട്ട ഗോള്‍ നേടി.
വിര്‍ജില്‍ വാന്‍ ഡിക് (20’), സാവി സൈമണ്‍സ് (61’), നോവ ലാംഗ് (78’), മിക്കി വാന്‍ ഡെ വെന്‍ (90+2’) എന്നിവരും ഡച്ചിനായി ഗോള്‍ സ്വന്തമാക്കി. ഗ്രൂപ്പ് ജിയിലെ മറ്റൊരു മത്സരത്തില്‍ ഫിന്‍ലന്‍ഡ് 2-1നു പോളണ്ടിനെ മറിച്ചു.
ഗ്രൂപ്പ് എച്ചില് ഓസ്ട്രിയ എവേ പോരാട്ടത്തില്‍ 4-0നു സാന്‍ മറീനോയെ തകര്‍ത്തു. ഗ്രൂപ്പ് കെയില്‍ സെര്‍ബിയ 3-0ന് അന്‍ഡോറയെ തോല്‍പ്പിച്ചു.
50 തികച്ച് ഡീപ്പെ റിക്കാര്‍ഡിനൊപ്പം
നെതര്‍ലന്‍ഡ്സ് ജഴ്സിയില്‍ മെംഫിസ് ഡീപ്പെ 50 ഗോള്‍ തികച്ചു. മാള്‍ട്ടയ്ക്ക് എതിരായ ഇരട്ടഗോളോടെയാണിത്. രാജ്യാന്തര ഫുട്ബോളില്‍ നെതര്‍ലന്‍ഡ്സിനായി ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന റോബിന് വാന്‍ പേഴ്സിയുടെ റിക്കാര്ഡിനൊപ്പവും ഡീപ്പെ എത്തി.
2005-2017 കാലഘട്ടത്തില്‍ ഓറഞ്ച് ജഴ്സിയില്‍ ഇറങ്ങിയ റോബിന് വാന്‍ പേഴ്സി 102 മത്സരങ്ങളില്‍ 50 ഗോള്‍ നേടി. 102-ാം മത്സരത്തിലാണ് ഡീപ്പെയും 50 ഗോള്‍ തികച്ചതെന്നതും ശ്രദ്ധേയം.
കൊച്ചി: തെരേസിയൻ സെന്റിനറി ഇന്റർ കൊളീജിയറ്റ് ബാസ്കറ്റ്ബോളിൽ ചങ്ങനാശേരി അസംപ്ഷൻ ജേതാക്കൾ.
ഫൈനലിൽ ചാലക്കുടി സേക്രഡ് ഹാർട്ട് കോളജിനെയാണ് അസംപ്ഷൻ കീഴടക്കിയത്. സ്കോർ: 70-52. അസംപ്ഷനുവേണ്ടി അക്ഷയ ഫിലിപ്പ് 28ഉം സാന്ദ്ര ഫ്രാൻസിസ് 23ഉം പോയിന്റ് നേടി.
ചെര്‍ക്കി സിറ്റിയില്‍
മാഞ്ചസ്റ്റര്‍: ഫ്രഞ്ച് അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ റയാന് ചെര്‍ക്കിയെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കി. ഫ്രഞ്ച് ക്ലബ് ഒളിമ്പിക് ലിയോണില്‍നിന്ന് അഞ്ചു വര്‍ഷ കരാറിലാണ് 21കാരനായ ചെര്‍ക്കി സിറ്റിയില്‍ എത്തിയത്.
വൂള്വ്സില്നിന്ന് അള്‍ജീരിയന്‍ ലെഫ്റ്റ് ബാക്കായ റയാന് ഐറ്റ് നൂറി, ചെല്‍സിയില്‍നിന്ന് ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ മാര്‍ക്കസ് ബെറ്റിനെല്ലി, എസി മിലാനില്‍നിന്നു ഡച്ച് മധ്യനിര താരം ടിയാനി റെയ്ജണ്ടേഴ്സ് എന്നിവരെയും സിറ്റി സ്വന്തമാക്കി. ഫിഫ ക്ലബ് ലോകകപ്പ് 15ന് ആരംഭിക്കാനിരിക്കേയാണ് സിറ്റിയുടെ സൈനിംഗുകള്‍.
ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ ഇന്നു മുതൽ
ലണ്ടൻ: 2025 ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിന് ഇന്നു ക്രിക്കറ്റിന്റെ ഹോം ഗ്രൗണ്ടിൽ തുടക്കം. ലണ്ടനിലെ ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിൽ ഏറ്റുമുട്ടുന്പോൾ അത് മറ്റൊരു ചരിത്രം കൂടിയാണ്. ലോഡ്സിലെ ആദ്യ ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ പോരാട്ടമാണെങ്കിലും ഇരുടീമും ഇവിടെ ഏറ്റുമുട്ടുന്നത് നൂറ്റാണ്ടിനുശേഷം.
1912ൽ ലോഡ്സിൽ ഇരുടീമും ഏറ്റുമുട്ടിയപ്പോൾ അന്ന് ജയവും സമനിലയുമായി മുന്നിൽനിന്ന ഓസീസ് ചരിത്രം ആവർത്തിക്കുമോ? അതോ, കിരീടപ്പോരിലെ സ്ഥിരംപരാജിതരെന്ന ചീത്ത പേര് പ്രോട്ടീസ് തിരുത്തുമോ? കാത്തിരുന്നു കാണാം... ഇന്ത്യൻ സമയം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മുതലാണ് മത്സരം.
ലോഡ്സ് മുൻതൂക്കം...
കഴിഞ്ഞ രണ്ടു വർഷങ്ങളിലായി മികച്ച ഫോമിലുള്ള രണ്ടു ടീമുകൾ ഏറ്റുമുട്ടുന്പോൾ ജയപരാജയങ്ങൾ കണക്കുകൾക്കതീതം. ഐസിസി ലോക ചാന്പ്യൻഷിപ്പ് പോയിന്റ് ടേബിളിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും. നിലവിലെ ചാന്പ്യന്മാരായ ഓസ്ട്രേലിയയുടെ ലക്ഷ്യം കിരീടം നിലനിർത്തൽ. മറുവശത്ത് കിരീടത്തിൽ കുറഞ്ഞ ഒന്നും ദക്ഷിണാഫ്രിക്കക്കാർ ആഗ്രഹിക്കുന്നില്ല.
ലോർഡ്സിൽ ഓസീസിന് മുൻതൂക്കമുണ്ട്. 40 മത്സരങ്ങളുടെ പരിചയസന്പത്ത്. 18 ജയം. ഏഴ് തോൽവിയും 15 സമനിലയും. പ്രോട്ടീസ് സന്പാദ്യം 18 മത്സരത്തിൽനിന്ന് ആറ് ജയം. എട്ട് പരാജയവും നാല് സമനിലയും.
പോരാട്ടം തീപാറും
മുൻ ഒന്നാം നന്പർ ടെസ്റ്റ് ബാറ്റർ മാർനസ് ലബൂഷെയ്ൻ ഉസ്മാൻ ഖ്വാജയ്ക്കൊപ്പം ഓസീസ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. ഓൾറൗണ്ടർ കാമറൂണ്‍ ഗ്രീൻ പുറംവേദനയ്ക്കുശേഷമുള്ള തന്റെ ആദ്യ ടെസ്റ്റിനിറങ്ങും. സ്റ്റീവ് സ്മിത്ത് മിന്നും ഫേമിൽ. സെഞ്ചുറികളുമായി തിളങ്ങുന്ന ട്രാവിസ് ഹെഡ് ബാറ്റിംഗ് കരുത്ത് കൂട്ടും.
ഇന്ത്യൻ പ്രീമിയർ ലീഗിൽ മിന്നും ഫോമിൽ പന്തെറിഞ്ഞ ജോഷ് ഹെയ്സൽവുഡ് മിച്ചൽ സ്റ്റാർക്കിനും പാറ്റ് കമ്മിൻസിനും ഒപ്പം പേസ് ആക്രമണത്തിൽ പങ്കാളിയാകുന്നതോടെ എതിരാളികളുടെ വീര്യം കുറയും. നഥാൻ ലയോണിന്റെ സ്പിൻ കെണിയും കരുത്താണ്.
2023-25 സീസണിൽ ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോററായ റയാൻ റിക്കൽട്ടണ് ആണ് ബാറ്റിംഗ് നിരയുടെ നെടുംതൂൺ. തെംബ ബൗമ, എയ്ഡൻ മാർക്രം, ട്രിസ്റ്റൻ സ്റ്റബ്സ് എന്നിവരും ബാറ്റിംഗ് കരുത്തുകളാണ്. കഗിസൊ റബാഡ, ലുങ്കി എൻഗിഡി, മാർക്കോ യാൻസൺ പേസ് ആക്രമണം കണക്കുകൾക്കതീതമായ വിനാശശാലികളാണ്. കേശവ് മഹാരാജിന്റെ സ്പിൻ ആക്രമണവും നിർണായകമാകും.
113 വർഷം മുന്‍പ്
ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിൽ 101 ടെസ്റ്റ് അരങ്ങേറി. ഇംഗ്ലണ്ടിൽ ഇരുടീമും പോരടിച്ചത് 113 വർഷം മുന്‍പ്, അതും ലോഡ്സിൽ. 1912ലെ പരന്പരയിൽ രണ്ട് ടെസ്റ്റ് നടന്നു. ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയ 10 വിക്കറ്റ് ജയം സ്വന്തമാക്കി. രണ്ടാം മത്സരം സമനിലയിൽ പിരിഞ്ഞു.
കൗലൂണ്‍ (ഹോങ്കോംഗ്): എഎഫ്സി ഏഷ്യന്‍ കപ്പ് 2027 യോഗ്യതാ ഫുട്ബോളില്‍ ഇന്ത്യക്കു തോല്‍വി. ഗ്രൂപ്പ് സിയില്‍ അരങ്ങേറിയ മത്സരത്തില്‍ ഇഞ്ചുറി ടൈമിലെ പെനാല്‍റ്റി ഗോളില്‍ ഇന്ത്യ 0-1നു ഹോങ്കോംഗിനോടു പരാജയപ്പെട്ടു. ഫിഫ ലോക റാങ്കിംഗില്‍ 157-ാം സ്ഥാനക്കാരാണ് ഹോങ്കോംഗ്.
ഇന്ത്യ 127-ാം റാങ്കുകാരും. 90+4-ാം മിനിറ്റിലായിരുന്നു മത്സരത്തിന്റെ വിധിനിര്‍ണയിച്ച പെനാല്‍റ്റി ഗോള്‍. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യ അവസരങ്ങള്‍ തുറന്നെടുക്കുന്നതില്‍ മികവു പുലര്‍ത്തി. എന്നാല്‍, പതിവുപോലെ ഫിനിഷിംഗില്‍ പിഴച്ചു.
39-ാം മിനിറ്റില്‍ മലയാളി താരം ആഷിഖ് കുരുണിയന് ഒരു സുവര്‍ണാവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. കുരുണിയന്റെ ക്ലോസ് റേഞ്ച് ഷോട്ട് ലക്ഷ്യത്തില്‍നിന്നകന്നു.
മത്സരം സമനിലയില്‍ കലാശിക്കുമെന്നുള്ള തോന്നല്‍ അവസാനിപ്പിച്ച് ഇഞ്ചുറി ടൈമില്‍ ഇന്ത്യയുടെ ഗോള്‍ കീപ്പര്‍ വിശാല്‍ കൈത്ത് ഹോങ്കോംഗിന്റെ ഉഡെബുലുസോറിയെ ബോക്സിനുള്ളില്‍ ഫൗള്‍ ചെയ്തു.
വീണുകിട്ടിയ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സ്റ്റെപാന് പെരേര ഹോങ്കോംഗിനു ജയം സമ്മാനിച്ചു. ഗ്രൂപ്പ് സിയില്‍ രണ്ടു മത്സരങ്ങളില്‍നിന്ന് ഒരു പോയിന്റുമായി നാലാമതാണ് ഇന്ത്യ.
നദാലിന്റെ റാക്കറ്റിന് തീവില; ₹1.34 കോടി!
മാഡ്രിഡ്: സ്പാനിഷ് ഇതിഹാസ ടെന്നീസ് താരം റാഫേല്‍ നദാല്‍, 2017 ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ ഉപയോഗിച്ച റാക്കറ്റ് റിക്കാര്‍ഡ് വിലയ്ക്കു ലേലത്തില്‍ പോയി.
നദാല്‍ 10-ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കാന്‍ ഉപയോഗിച്ച ബാബോലറ്റ് കമ്പനിയുടെ റാക്കറ്റാണ് ലേലത്തില്‍ പോയത്. 1,57,333.20 അമേരിക്കന്‍ ഡോളറാണ് ലേലത്തുക, ഏകദേശം 1.34 കോടി രൂപ.
ഒരു ടെന്നീസ് റാക്കറ്റിനു ലഭിക്കുന്ന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലേലത്തുകയാണിത്. 2022 ഓസ്ട്രേലിയന്‍ ഓപ്പണില്‍ നദാല്‍ ഉപയോഗിച്ച റാക്കറ്റിനായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ് ലേലത്തുക. 2023ല്‍ നടന്ന ലേലത്തില്‍ 1,39,700 ഡോളറിനായിരുന്നു (1.19 കോടി രൂപ) ലേലം. നദാലിന്റെ കരിയറിലെ അവസാന ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേട്ടം 2022ലായിരുന്നു.
കരിയറില്‍ 14 ഫ്രഞ്ച് ഓപ്പണ്‍ ഉള്‍പ്പെടെ 22 ഗ്രാന്സ്ലാം സിംഗിള്‍സ് കിരീടങ്ങള്‍ നദാലിനുണ്ട്.
ധോണിക്കു ഹാള്‍ ഓഫ് ഫെയിം
ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായി വിശേഷിപ്പിക്കപ്പെടുന്ന എം.എസ്. ധോണിക്ക് ഐസിസി ഹാള്‍ ഓഫ് ഫെയിം.
2004ല്‍ ഇന്ത്യക്കായി രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ ധോണി, 2007ല്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തെത്തി. ഐസിസി 2007 പ്രഥമ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ധോണിയുടെ കീഴിലാണ് ഇന്ത്യ ചാമ്പ്യന്മാരായത്. 2011 ഐസിസി ഏകദിന ലോകകപ്പിലും 2013 ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങളും ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ടീം ഇന്ത്യ സ്വന്തമാക്കി.
രാജ്യാന്തര കരിയറില്‍ 350 ഏകദിനത്തില്‍നിന്ന് 50.57 ശരാശരിയില്‍ 10,773 റണ്‍സ് സ്വന്തമാക്കി.10 സെഞ്ചുറിയും 73 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെയാണിത്. 90 ടെസ്റ്റില്‍നിന്ന് ആറ് സെഞ്ചുറി ഉള്‍പ്പെടെ 4876 റണ്‍സ് നേടി.
2019 ഐസിസി ഏകദിന ലോകകപ്പ് സെമി ഫൈനലാണ് ഇന്ത്യന്‍ ജഴ്സിയില്‍ ധോണിയുടെ അവസാന മത്സരം. 98 ട്വന്റി-20 മത്സരങ്ങളില്‍നിന്ന് 1617 റണ്‍സ് നേടി. ടെസ്റ്റില്‍ 294ഉം ഏകദിനത്തില്‍ 444ഉം ട്വന്റി-20യില്‍ 91ഉം പുറത്താക്കലും ഈ മുന്‍ വിക്കറ്റ് കീപ്പര്‍ നടത്തി.
ഇവരും ഹാള്‍ ഓഫ് ഫെയിമില്‍
ധോണിക്ക് ഒപ്പം ആറ് മുന്‍ താരങ്ങളും 2025 ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഉള്‍പ്പെട്ടു. ഓസ്ട്രേലിയന്‍ മുന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡന്, ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഹാഷിം അംല, ഗ്രെയിം സ്മിത്ത്, ന്യൂസിലന്‍ഡ് സ്പിന്നര്‍ ഡാനിയേല്‍ വെട്ടോറി, പാക്കിസ്ഥാന് വനിതാ താരം സന മിര്‍, ഇംഗ്ലീഷ് വനിതാ താരം സാറ ടെയ്ലര് എന്നിവരാണ് 2025 ഹാള്‍ ഓഫ് ഫെയിമില്‍ ധോണിക്കൊപ്പം ഉള്ളത്. ഹാള്‍ ഓഫ് ഫെയിമിലെത്തുന്ന ആദ്യ പാക് വനിതയാണ് സന മിര്‍.
11-ാമന്‍ ധോണി
ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുന്ന 11-ാമത് ഇന്ത്യന്‍ കളിക്കാരനാണ് എം.എസ്. ധോണി, ഒമ്പതാമത് പുരുഷ താരവും. ബിഷന്‍ സിംഗ് ബേദി, കപില്‍ ദേവ്, സുനില്‍ ഗാവസ്കര്‍ എന്നിവരാണ് ഹാള്‍ ഓഫ് ഫെയിമില്‍ ഇടംനേടിയ ആദ്യ ഇന്ത്യക്കാര്‍, 2009ല്‍. പിന്നീട് അനില്‍ കുംബ്ലെ (2015), രാഹുല്‍ ദ്രാവിഡ് (2018), സച്ചിന് തെണ്ടുല്‍ക്കര്‍ (2019), വിനൂ മങ്കാദ് (2021), വിരേന്ദര്‍ സെവാഗ് (2023) എന്നിവരും പട്ടികയില്‍ ഉള്‍പ്പെട്ടു. ഡയാന എഡുല്‍ജി (2023), നീതു ഡേവിഡ് (2023) എന്നിവരാണ് ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ വനിതകള്‍.
ഇറ്റാലിയന്‍ കോച്ച് സ്പാലെറ്റി ജയത്തോടെ മടങ്ങി
മിലാന്: 2026 ഫിഫ ലോകകപ്പ് ഫുട്ബോള്‍ യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ ഇറ്റലിക്കു ജയം. ഹോം മത്സരത്തില്‍ അസൂറികള്‍ 2-0നു മോള്‍ഡോവയെ തോല്‍പ്പിച്ചു.
ഗ്രൂപ്പ് ഐയിലെ ആദ്യ മത്സരത്തില്‍ ഇറ്റലി നോര്വെയോടു പരാജയപ്പെട്ടിരുന്നു. നോര്വെയോടു പരാജയപ്പെട്ടതിനു പിന്നാലെ മുഖ്യപരിശീലക സ്ഥാനത്തുനിന്ന് ലൂസിയാനോ സ്പാലെറ്റി തെറിക്കുമെന്നുറപ്പായി.
സ്പാലെറ്റിയുടെ ശിക്ഷണത്തില്‍ ഇറ്റലിയുടെ അവസാന മത്സരമായിരുന്നു മോള്‍ഡോവയ്ക്ക് എതിരായത്. ജയത്തോടെ പടിയിറങ്ങാനും ഇതോടെ സ്പാലെറ്റിക്കു സാധിച്ചു.
ജിയാകോമോ റാസ്പഡോറി (40’), ആന്‍ഡ്രിയ കാംബിയാസോ (50’) എന്നിവരായിരുന്നു ഇറ്റലിക്കുവേണ്ടി ഗോള്‍ സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ടു ലോകകപ്പിലും (2018, 2022) ഇറ്റലിക്കു യോഗ്യത നേടാന്‍ സാധിച്ചിരുന്നില്ല.
നോര്‍വെ, ബെല്‍ജിയം, ക്രൊയേഷ്യ
ഗ്രൂപ്പ് ഐയിലെ മറ്റൊരു മത്സരത്തില്‍ നോര്‍വെ 1-0നു എസ്റ്റോണിയയെ തോല്‍പ്പിച്ചു. 62-ാം മിനിറ്റില്‍ എര്‍ലിംഗ് ഹാലണ്ടിന്റെ വകയായിരുന്നു നോര്‍വെയുടെ ജയം കുറിച്ച ഗോള്‍.
ജയത്തോടെ നാലു മത്സരങ്ങളില്‍നിന്ന് 12 പോയിന്റുമായി നോര്‍വെ ഒന്നാം സ്ഥാനത്തു തുടരുന്നു. ഗ്രൂപ്പ് ചാമ്പ്യന്മാരാണ് ലോകകപ്പിനു നേരിട്ടു യോഗ്യത നേടുക. രണ്ടാം സ്ഥാനക്കാര്‍ക്കു പ്ലേ ഓഫ് അവസരം ഉണ്ട്.
ഗ്രൂപ്പ് ജെയില്‍ കെവിന് ഡിബ്രൂയിന്റെ ഗോളില്‍ ബെല്‍ജിയത്തിനു ജയം. ഏഴു ഗോള്‍ പിറന്ന ത്രില്ലറില്‍ ബെല്‍ജിയം 4-3നു വെയ്ൽസിനെ തോല്‍പ്പിച്ചു. 27 മിനിറ്റിനുള്ളില്‍ മൂന്നു ഗോളിനു ലീഡ് നേടിയ ബെല്‍ജിയം, മൂന്നു ഗോള്‍ തിരികെ വാങ്ങി സമനിലയിലായിരുന്നു.
തുടര്‍ന്ന് 88-ാം മിനിറ്റിലായിരുന്നു ഡിബ്രൂയിന്റെ വിജയ ഗോള്‍. ഗ്രൂപ്പ് ജെയില്‍ ഏഴു പോയിന്റുമായി വെയ്ൽസ് രണ്ടാമതും നാലു പോയിന്റുമായി ബെല്‍ജിയം മൂന്നാമതുമാണ്.
ഗ്രൂപ്പ് എല്ലില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ക്രൊയേഷ്യ രണ്ടാം സ്ഥാനത്ത്. ഹോം മത്സരത്തില്‍ ക്രൊയേഷ്യ 5-1നു ചെക്കിനെ കീഴടക്കി. ലൂക്കാ മോഡ്രിച്ചും (62’) ക്രൊയേഷ്യക്കുവേണ്ടി ഗോള്‍ നേടി. ഗ്രൂപ്പില്‍ ഒമ്പതു പോയിന്റുമായി ചെക്കാണ് ഒന്നാം സ്ഥാനത്ത്.
പോര്‍ട്ട് ഓഫ് സ്പെയിന്: രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പുരാന്.
സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുപത്തൊമ്പതുകാരനായ പുരാന് രാജ്യാന്തര ക്രിക്കറ്റിനോടു വിടപറയുന്ന വിവരം അറിയിച്ചത്.
2016ല്‍ ട്വന്റി-20യിലും 2019ല്‍ ഏകദിനത്തിലും വെസ്റ്റ് ഇന്‍ഡീസിനായി അരങ്ങേറി. ട്വന്റി-20യില്‍ 106 മത്സരങ്ങളില്‍നിന്ന് 13 അര്‍ധസെഞ്ചുറി ഉള്‍പ്പെടെ 2275 റണ്‍സ് നേടി. 61 ഏകദിനങ്ങളില്‍നിന്ന് മൂന്നു സെഞ്ചുറിയും 11 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 1988 റണ്‍സുണ്ട്.
ജുഡിന്റെ സഹോദരന് ഡോര്‍ട്ട്മുണ്ടില്‍
ഡോര്‍ട്ട്മുണ്ട്: ഇംഗ്ലീഷ് സൂപ്പര്‍ ഫുട്ബോളര് ജൂഡ് ബെല്ലിങ്ഗമിന്റെ സഹോദരന് ജോബ് ജര്‍മന്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍.
ഇംഗ്ലീഷ് ക്ലബ് സണ്ടര്ലന്ഡില്നിന്നാണ് പത്തൊമ്പതുകാരനായ ജോബ് ഡോര്‍ട്ട്മുണ്ടില്‍ എത്തിയത്. ജോബിന്റെ ചേട്ടന് ജൂഡും ഡോര്‍ട്ട്മുണ്ടിന്റെ താരമായിരുന്നു. നിലവില്‍ ജൂഡ് റയല്‍ മാഡ്രിഡിലാണ്.
തനുഷ്- അന്‍ഷുല്‍ റിക്കാര്‍ഡ്
നോര്‍ത്താംപ്ടണ്‍: ഇംഗ്ലണ്ട് ലയണ്‍സിന് എതിരായ രണ്ടാം ചതുര്‍ദിന ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ എ സമനില വഴങ്ങിയെങ്കിലും അവസാനദിനം റിക്കാര്‍ഡ് ബുക്കില്‍ മഷി പുരണ്ടു.
ഇന്ത്യ എയുടെ രണ്ടാം ഇന്നിംഗ്സില്‍ തനുഷ് കൊടിയനും അന്‍ഷുല്‍ കംബോജും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ അഭേദ്യമായ 149 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.
ഇന്ത്യ എയുടെ ചരിത്രത്തില്‍ എട്ടാം വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണിത്. 2010ല്‍ വെസ്റ്റ് ഇന്‍ഡീസ് എയ്ക്ക് എതിരേ ചേതേശ്വര്‍ പൂജാരയും ജസ്കരന്ദീപ് സിംഗ് ബട്ടറും ചേര്‍ന്നു നേടിയ 137 റണ്‍സായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ്.
തനുഷ് 108 പന്തില്‍ 90ഉം അന്‍ഷുല്‍ 86 പന്തില്‍ 51ഉം റണ്‍സുമായി പുറത്താകാതെനിന്നു. മത്സരം സമനിലയില്‍ കലാശിച്ചു. സ്കോര്‍: ഇന്ത്യ എ 348, 417/7 ഡിക്ലയേര്‍ഡ്. ഇംഗ്ലണ്ട് ലയണ്‍സ് 327, 32/3.
യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോളിൽ പോർച്ചുഗൽ ചാന്പ്യന്മാർ
മ്യൂണിക്: 2025 യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോള്‍ ഫൈനല്‍ വിശേഷിപ്പിക്കപ്പെട്ടത് പോര്‍ച്ചുഗല്‍ ഇതിഹാസം നാല്‍പ്പതുകാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സ്പെയിനിന്റെ പതിനേഴുകാരന് ലാമിന് യമാലും തമ്മിലുള്ള പോരാട്ടമായാണ്.
120 മിനിറ്റിലെ ഫുട്ബോളിനുശേഷം ഷൂട്ടൗട്ടിലൂടെ ജേതാക്കളെ നിശ്ചയിച്ച പോരാട്ടത്തില്‍ 88-ാം മിനിറ്റില്‍ റൊണാള്‍ഡോയും 105-ാം മിനിറ്റില്‍ യമാലും മൈതാനത്തുനിന്നു തിരികെ വിളിക്കപ്പെട്ടു.
ഷൂട്ടൗട്ടിന്റെ പിരിമുറുക്കം ഇരുവരും ഡഗ്ഗൗട്ടിലിരുന്നാണ് അനുഭവിച്ചത്. പോര്‍ച്ചുഗലിനു ട്രോഫി സമ്മാനിച്ചപ്പോള്‍ യമാല്‍ ഒഴികെയുള്ള സ്പാനിഷ് താരങ്ങള്‍ കൈയടിച്ചു. പോര്‍ച്ചുഗല്‍ ആഘോഷത്തോടു മുഖംതിരിച്ച യമാല്‍ ഒറ്റയ്ക്കു ഡ്രസിംഗ് റൂമിലേക്കു നടന്നു.
മത്സരം അധികസമയത്തേക്കു നീട്ടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പോര്‍ച്ചുഗലിന്റെ രണ്ടാം ഗോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ബൂട്ടില്നിന്നാണു പിറന്നത്. മറുവശത്ത് ലാമിന് യമാലിനു കാര്യമായ ചലനമുണ്ടാക്കാന്‍ സാധിച്ചില്ല.
നിശ്ചിത സമയത്ത് 2-2നു സമനിലയായ മത്സരത്തില്‍ അധികസമയത്തും ജേതാവിനെ കണ്ടെത്താനായില്ല. ഒടുവില്‍ ഷൂട്ടൗട്ടില്‍ 5-3ന്റെ ജയത്തോടെ പോര്‍ച്ചുഗല്‍ ചാമ്പ്യന്മാര്. മാര്ട്ടിന് സുബിമെന്‍ഡി (21’), മൈക്കല്‍ ഒയര്‍സാബല്‍ (45’) എന്നിവരാണ് സ്പെയിനിനായി വല ചലിപ്പിച്ചത്. നൂനൊ മെന്‍ഡെസ് (26’), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (61’) എന്നിവര്‍ പോര്‍ച്ചുഗലിനായും ഗോള്‍ നേടി.
തീപ്പൊരി പോരാട്ടം നാലാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ റൈറ്റ് ബാക്ക് ജാവോ നെവസിന്റെ ഷോട്ട് സ്പാനിഷ് ഗോള്‍മുഖം വിറപ്പിച്ചതോടെയാണ് മത്സരത്തിനു ചൂടുപിടിച്ചത്. 14-ാം മിറ്റില്‍ സ്പാനിഷ് താരം പെദ്രിയുടെ ക്ലോസ് റേഞ്ച് ഫിനിഷിംഗ് ശ്രമം പോസ്റ്റിനു തൊട്ടടുത്തൂകൂടി പുറത്ത്. 21-ാം മിനിറ്റില്‍ ആദ്യഗോള്‍. ബോക്സിനുള്ളിലെ പോരാട്ടത്തിനുശേഷം മാര്ട്ടിന് സുബിമെന്‍ഡി പന്ത് വലയിലാക്കുകയായിരുന്നു.
26-ാം മിനിറ്റില്‍ കരിയറിലെ ആദ്യ രാജ്യാന്തര ഗോളുമായി നൂനൊ മെന്‍ഡെസ് പോര്‍ച്ചുഗലിനെ ഒപ്പമെത്തിച്ചു. ക്രിസ്റ്റ്യാനോ റൊണാള്ഡോയില്നിന്നു ലഭിച്ച പന്ത് പെഡ്രൊ നെറ്റൊ മെന്ഡെസിനു മറിച്ചു. സ്പാനിഷ് പ്രതിരോധക്കാര്‍ക്കിടയിലൂടെ ബോക്സിനുള്ളിലേക്ക് ഊളിയിട്ട മെന്‍ഡെസിന്റെ ഷോട്ട് വലയില്‍.
45-ാം മിനിറ്റില്‍ പെദ്രിയുടെ പാസില്‍ ഒയര്‍സബാലിന്റെ ഗോള്‍. 49-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് പന്ത് വലയിലാക്കിയെങ്കിലും ഓഫ് സൈഡ് ഫ്ളാഗ് ഉയര്‍ന്നു. 61-ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ സമനില ഗോള്‍. നൂനൊ മെന്‍ഡെസ് ബോക്സിനുള്ളിലേക്കു നല്കിയ ലോക്രോസ് മിഗ്വേസയുടെ കാലില്‍ത്തട്ടി ഉയര്‍ന്നു.
പന്ത് കൃത്യമായി എത്തിയത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കാലിനു പാകം. വല കുലുക്കിയശേഷം അധികം ആഘോഷത്തിനു നില്‍ക്കാതെ റൊണാള്‍ഡോ പന്ത് എടുത്ത് മധ്യവരയിലേക്ക് ഓടി. 63-ാം മിനിറ്റില്‍ ബ്രൂണോ മെന്‍ഡെസിന്റെ ഉജ്വല ബ്ലോക്ക്. പെദ്രിയുടെ ഗോളെന്നുറച്ച ഷോട്ടിനെ മെന്‍ഡെസ് ബ്ലോക്ക് ചെയ്ത് അദ്ഭുതകരമായി രക്ഷിച്ചു.
ഷൂട്ടൗട്ടില്‍ കോസ്റ്റ സ്റ്റാര്‍ ഷൂട്ടൗട്ടില്‍ താരമായത് പോര്‍ച്ചുഗല്‍ ഗോള്‍ കീപ്പര്‍ ഡിയോഗോ കോസ്റ്റ. പോര്‍ച്ചുഗലിന്റെ ഗോണ്‍സാലോ റാമോസിന്റെ പെര്‍ഫെക്ട് ഷോട്ടിലൂടെയാണ് ഷൂട്ടൗട്ട് ആരംഭിച്ചത്.
മൈക്കല്‍ മെറിനോയിലൂടെ സ്പെയിന് ഒപ്പമെത്തി. തുടര്‍ന്ന് വിറ്റിഞ്ഞയും ബ്രൂണോ ഫെര്‍ണാണ്ടസും പോര്‍ച്ചുഗലിനായും അലെക്സ് ബെയ്നയും ഇസ്കോയും സ്പെയിനിനായും രണ്ടും മൂന്നും ഷോട്ടുകള്‍ പിഴവില്ലാതെ വലയിലാക്കി.
പോര്‍ച്ചുഗലിന്റെ നാലാം കിക്കെടുത്ത മെന്ഡെസിനും പിഴച്ചില്ല. എന്നാല്‍, സ്പെയിനിന്റെ ക്യാപ്റ്റന്‍ ആര്വാരൊ മൊറാട്ടയുടെ നാലാം കിക്ക് ഡിയോഗോ കോസ്റ്റ വലത്തോട്ടു ചാടി തടഞ്ഞു. റൂബെന്‍ നെവെസിന്റെ അഞ്ചാം കിക്കും സ്പാനിഷ് ഗോള്‍ കീപ്പറിനെ കടന്നു വലയിലായതോടെ 5-3നു പോര്‍ച്ചുഗലിനു ജയവും കപ്പും.
ഓ... മെന്‍ഡെസ്
മ്യൂണിക്: പ്രതിരോധം മുതല്‍ ആക്രമണം വരെ നിര്‍ണായക സാന്നിധ്യമായ പോര്‍ച്ചുഗല്‍ ലെഫ്റ്റ് ബാക്ക് നൂനൊ മെന്‍ഡെസാണ് നേഷന്‍സ് ലീഗ് ഫൈനലിന്റെ താരം. ഒരു ഗോള്‍ നേടുകയും നിര്‍ണായക ക്ലിയറന്‍സ് നടത്തുകയും ഗോള്‍ ഷോട്ട് ഉതിര്‍ക്കുകയും ചെയ്ത ഇരുപത്തിരണ്ടുകാരനായ മെന്‍ഡെസ് കളം നിറഞ്ഞു. ലാമിന് യമാലിനെ നിശബ്ദമാക്കിയതില് മെന്‍ഡെസിന്റെ പങ്ക് നിര്‍ണായകമായിരുന്നു.
ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തിലും മെന്‍ഡെസ് ഇതേ പ്രകടനമായിരുന്നു കാഴ്ചവച്ചത്. ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന്റെ മുഹമ്മദ് സലയെയും ആഴ്സണലിന്റെ ബുക്കായൊ സാക്കയെയും ബാഴ്സലോണയുടെ യമാലിനെയും മെന്‍ഡെസ് പൂട്ടിയിരുന്നു.
പെപ്പെ, മാര്‍ട്ടിനെസ് പോര്‍ച്ചുഗലിന്റെ ട്രോഫി ആഘോഷത്തില്‍ ഇതിഹാസതാരം പെപ്പെ എത്തിയതും ശ്രദ്ധിക്കപ്പെട്ടു. 2023ല്‍ പോര്‍ച്ചുഗലിന്റെ മുഖ്യപരിശീലക വേഷം അണിഞ്ഞ മാനേജര്‍ കരിയറിലെ ആദ്യ രാജ്യാന്തര ട്രോഫിയാണ് 2025 യുവേഫ നേഷന്‍സ് ലീഗ്.
ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം കാര്‍ലോസ് അല്‍കാരാസ് നിലനിര്‍ത്തി
പാരീസ്: അഞ്ച് മണിക്കൂര്‍, 29 മിനിറ്റ്... 2025 ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് ഫൈനല്‍ പോരാട്ടം നീണ്ടുനിന്ന സമയം.
ലോക ഒന്നാം നമ്പറായ ഇറ്റലിയുടെ യാനിക് സിന്നറും രണ്ടാം നമ്പര്‍ സ്പെയിനിന്റെ കാര്‍ലോസ് അല്‍കാരാസും തമ്മിലായിരുന്നു ഈ എപ്പിക് ഫൈനല്‍. ഫ്രഞ്ച് ഓപ്പണ്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫൈനലാണിത്. ഗ്രാന്സ്ലാം ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാമത് ഫൈനലും.
14 തവണ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായ സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാലിനെ ആദരിച്ചശേഷമാണ് 2025 എഡിഷന് റോളങ് ഗാരോസില്‍ ആരംഭിച്ചത്. കളിമണ്‍ കോര്‍ട്ടിന്റെ രാജകുമാരന് എന്ന വിശേഷണം ബാക്കിവച്ച് നദാല്‍ ടെന്നീസിനോടു വിടപറഞ്ഞു.
നദാലിന്റെ പിന്‍ഗാമി ആരെന്ന ചോദ്യത്തിനാണ് 2025 കിരീടത്തോടെ ഇരുപത്തിരണ്ടുകാരനായ കാര്‍ലോസ് അല്‍കാരാസ് ഉത്തരമേകിയത്; അതും, യാനിക് സിന്നറിന് എതിരായ ഫൈനലിലെ ആദ്യ രണ്ടു സെറ്റും നഷ്ടപ്പെട്ടശേഷമുള്ള തിരിച്ചുവരവ് ജയത്തിലൂടെ.
4-6, 6-7 (4-7), 6-4, 7-6 (7-3), 7-6 (10-2) എന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിലായിരുന്നു അല്‍കാരാസ് തുടര്‍ച്ചയായ രണ്ടാം തവണയും ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായത്. നാലാം സെറ്റില്‍ മൂന്നു മാച്ച് പോയിന്റ് സേവ് ചെയ്താണ് അല്‍കാരാസിന്റെ കിരീടധാരണം.
സിന്നറും അല്‍കാരാസും തമ്മില്‍ മൂന്നു തവണയാണ് അഞ്ച് സെറ്റുവരെ നീണ്ട പോരാട്ടം അരങ്ങേറിയത് (2025 ഫ്രഞ്ച് ഓപ്പണ്‍ ഫൈനല്‍, 2024 ഫ്രഞ്ച് ഓപ്പണ്‍ സെമി, 2022 യുഎസ് ഓപ്പണ്‍ ക്വാര്‍ട്ടര്‍). മൂന്നിലും അല്‍കാരാസ് വെന്നിക്കൊടി പാറിച്ചു.
2K കിഡ്സ് ഫൈനല്‍
2k കിഡ്സ് ഏറ്റുമുട്ടിയ ആദ്യ ഗ്രാന്സ്ലാം ഫൈനലായിരുന്നു 2025 ഫ്രഞ്ച് ഓപ്പണ്‍ എന്നതും ശ്രദ്ധേയം. 2001ല്‍ ജനിച്ച ഇരുപത്തിമൂന്നുകാരനായ യാനിക് സിന്നറും 2003ല്‍ ജനിച്ച ഇരുപത്തിരണ്ടുകാരനായ കാര്‍ലോസ് അല്‍കാരാസും ചേര്‍ന്ന് അവസാന എട്ട് ഗ്രാന്‍സ്ലാമിലെ ഏഴു ട്രോഫിയും പങ്കിട്ടെടുത്തെന്നതും വസ്തുത.
സിന്നറിന്റെ പേരില്‍ മൂന്നു ഗ്രാന്സ്ലാം സിംഗിള്‍സ് ട്രോഫികളുണ്ട്. 2024, 2025 ഓസ്ട്രേലിയന്‍ ഓപ്പണും 2024 യുഎസ് ഓപ്പണും. അല്‍കാരാസിന്റെ അഞ്ചാം ഗ്രാന്സ്ലാം സിംഗിള്‍സ് കിരീടമാണ്. ഫ്രഞ്ച് ഓപ്പണും (2024, 2025) വിംബിള്‍ഡണും (2023, 2024) രണ്ടു തവണ വീതവും യുഎസ് ഓപ്പണ്‍ (2022) ഒരു പ്രാവശ്യവും അല്‍കാരാസ് സ്വന്തമാക്കി.
ചരിത്ര ഫൈനല്‍
റോളങ് ഗാരോസ് ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പോരാട്ടമാണ് കാര്‍ലോസ് അല്‍കാരാസും യാനിക് സിന്നറും തമ്മില്‍ അരങ്ങേറിയത്. 1982ല്‍ സ്വീഡിഷ് താരം മാറ്റ്സ് വിലാന്‍ഡറും അര്ജന്റീനക്കാരന് ഗില്ലെര്‍മോ വിലാസും തമ്മില്‍ നടന്ന ഫൈനലായിരുന്നു ഇതുവരെ റോളങ് ഗാരോസിലെ റിക്കാര്‍ഡ്, നാലു മണിക്കൂര്‍ 42 മിനിറ്റ്. ഈ റിക്കാര്‍ഡ് പിന്തള്ളി അഞ്ച് മണിക്കൂര്‍ 29 മിനിറ്റ് നേരം അല്‍കാരാസും സിന്നറും റോളങ് ഗാരോസില്‍ നിറഞ്ഞുനിന്നു.
2012 ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിനാണ്, ഗ്രാന്സ്ലാം ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ റിക്കാര്‍ഡിലുള്ളത്. സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചും സ്പാനിഷ് താരം റാഫേല്‍ നദാലും തമ്മില്‍ അരങ്ങേറിയ ആ ഫൈനല്‍ അഞ്ച് മണിക്കൂര്‍ 53 മിനിറ്റ് നീണ്ടു. ഗ്രാന്സ്ലാം ഫൈനല്‍സ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാം കിരീട പോരാട്ടത്തിനാണ് 2025 ഫ്രഞ്ച് ഓപ്പണില്‍ റോളങ് ഗാരോസ് വേദിയായത്.
ലേലത്തില്‍ മിന്നി ജെറോം വിനീത്
കോഴിക്കോട്: പ്രൊ വോളിബോള്‍ ലീഗിന്റെ നാലാം സീസണ് താരലേലത്തില്‍ മിന്നിത്തിളങ്ങി മലയാളിതാരം ജെറോം വിനീത്.
താരലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുകയായ 22.5 ലക്ഷം രൂപയ്ക്ക് ജെറോം വിനീതുമായി ചെന്നൈ ബ്ലിറ്റ്സ് കരാര്‍ ഒപ്പിട്ടു. പ്ലാറ്റിനം വിഭാഗത്തില്‍നിന്ന് ആതിഥേയരായ കാലിക്കട്ട് ഹീറോസും തിളങ്ങി. ഇതേ തുകയ്ക്ക് മലയാളി താരം ഷമീമുദ്ദീനെ കാലിക്കട്ട് സ്വന്തമാക്കി. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ് ഷമീമുദ്ദീന്‍.
കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് വിനീത് കുമാറിനെ സ്വന്തമാക്കിയതും 22.5 ലക്ഷം രൂപയ്ക്കാണ്. അമല്‍ കെ. തോമസ് (6.5 ലക്ഷം), ഗോള്‍ഡ് വിഭാഗത്തില്‍നിന്ന് 14.75 ലക്ഷം രൂപയ്ക്ക് ജസ്ജോദ് സിംഗ് എന്നിവരും വിനിത് കുമാറിനൊപ്പം കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ടീമിന്റെ ഭാഗമായി.
ഷമീമിനെ കൂടാതെ കാലിക്കട്ട് ഹീറോസ്, റൈറ്റ് ടു മാച്ചിലൂടെ മോഹന്‍ ഉക്രപാണ്ഡ്യനെ എട്ട് ലക്ഷത്തിന് കൊണ്ടുവന്നപ്പോള്‍ ഇതേ തുകയ്ക്ക് എസ്. സന്തോഷിനെയും ടീമിലെത്തിച്ചു.
അവസാന ഘട്ടത്തില്‍ മികച്ച നീക്കവുമായി രംഗത്തെത്തിയ ബംഗളൂരു ടോര്‍പിഡോസ് പി.വി. ജിഷ്ണുവിനെ 14 ലക്ഷത്തിനു സ്വന്തമാക്കി. 6.5 ലക്ഷത്തിന് ജോയെല്‍ ബെഞ്ചമിന്‍, അഞ്ച് ലക്ഷം വീതം രൂപയ്ക്ക് ഐബിന്‍ ജോസ്, രോഹിത് കുമാര്‍ എന്നിവരും ടീമിലെത്തി.
എം. അശ്വിന്‍രാജ്, സമീര്‍ ചൗധരി (റൈറ്റ് ടു മാച്ച്) എന്നിവരാണ് എട്ട് ലക്ഷം വീതം രൂപയ്ക്ക് ചൈന്നെ പ്ലാറ്റിനം വിഭാഗത്തില്‍നിന്ന് സ്വന്തമാക്കിയ മറ്റ് രണ്ട് താരങ്ങള്‍. അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ് 11.5 ലക്ഷത്തിന് റൈറ്റ് ടു മാച്ചിലൂടെ ഷോണ്‍ ടി. ജോണിനെ നിലനിര്‍ത്തി. അംഗമുത്തു, ജി.എസ്. അഖിന് എന്നിവരെയും യഥാക്രമം 11, 10.5 ലക്ഷം രൂപയ്ക്ക് ടീം സ്വന്തമാക്കി.
പ്ലാറ്റിനം വിഭാഗത്തില്‍നിന്ന് ഒമ്പത് ലക്ഷം രൂപയ്ക്ക് ആയുഷിനെ സ്വന്തമാക്കിയതാണ് ഡല്‍ഹി തൂഫാന്‍സിന്റെ വലിയ നേട്ടം. ഗോള്‍ഡ് വിഭാഗത്തില്‍നിന്ന് ജോര്‍ജ് ആന്റണിയെയും (അഞ്ച് ലക്ഷം) ഡല്‍ഹി നേടി. ശിഖര്‍ സിംഗിനെ (16 ലക്ഷം) പ്ലാറ്റിനം വിഭാഗത്തില്‍നിന്ന് സ്വന്തമാക്കിഹൈദരാബാദ് ബ്ലാക്ഹോക്സ് തിളങ്ങി.
ആദികൃഷ്ണ ഇന്ത്യൻ വോളി ടീമിൽ
കൊച്ചി: ഉസ്ബെക്കിസ്ഥാനില്‍ നടക്കുന്ന അണ്ടര്‍ 19 പുരുഷ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വടക്കന്‍ പറവൂര്‍ സ്വദേശിയായ ആദികൃഷ്ണയും.
വാവക്കാട് നെടിയാറ ജീമോന്റെയും പാര്‍വതിയുടെയും മകനാണ് 17 കാരനായ ആദികൃഷ്ണ. കോട്ടയം വടവാതൂര്‍ ഗിരിദീപം ബഥനി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. അങ്കിത് കൃഷ്ണ സഹോദരനാണ്.
ഇന്ന് ഇറാനെതിരേയും 11ന് കിര്ഗിസ്ഥാനെതിരേയും 12ന് ഉസ്ബെക്കിസ്ഥാനെതിരേയുമാണ് ഇന്ത്യയുടെ മത്സരങ്ങള്‍.
രാഹുല്‍, അഭിമന്യു, തനുഷ് തിളങ്ങി
നോര്‍ത്താംപ്ടണ്‍: ഇംഗ്ലണ്ട് ലയണ്‍സിന് എതിരായ ചതുര്‍ദിന ക്രിക്കറ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ എയുടെ കെ.എല്‍. രാഹുല്‍, അഭിമന്യു ഈശ്വരന്, തനുഷ് കൊടിയന്‍ എന്നിവര്‍ക്ക് അര്‍ധസെഞ്ചുറി.
ഒന്നാം ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ രാഹുല്‍ രണ്ടാം ഇന്നിംഗ്സില്‍ 51 റണ്‍സ് സ്വന്തമാക്കി. അഭിമന്യു ഈശ്വരന് 80 റണ്‍സ് സ്കോര്‍ ചെയ്തു.
രണ്ടാം ഇന്നിംഗ്സില്‍ 84 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ എട്ടാം നമ്പറായി ക്രീസിലെത്തിയ തനുഷ് കൊടിയന്‍ 66 റണ്‍സുമായി ക്രീസിലുണ്ട്. ഇന്ത്യ എ 370/7 എന്ന നിലയിലാണ്. ഇന്ത്യയുടെ ലീഡ് 391 ആയി. സ്കോര്‍: ഇന്ത്യ എ 348, 374/7. ഇംഗ്ലണ്ട് ലയണ്‍സ് 327.
റൊണാള്‍ഡോ സൗദി വിടില്ല
മ്യൂണിക്: പോര്‍ച്ചുഗല്‍ സൂപ്പര്‍ ഫുട്ബോളര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ്സിയില്‍ തുടരുമെന്നു വ്യക്തമാക്കി.
കരാര്‍ അവസാനിക്കുന്നതോടെ റൊണാള്‍ഡോ അല്‍ നസര്‍ വിടുമെന്ന അഭ്യൂഹം ശക്തമായിരുന്നു. 2025 യുവേഫ നേഷന്‍സ് ലീഗ് ട്രോഫി സ്വന്തമാക്കിയശേഷമാണ് അല്‍ നസറില്‍ തുടരുമെന്നു റൊണാള്‍ഡോ അറിയിച്ചത്.
അണ്ടര്‍ 23 ദേശീയ ബാസ്കറ്റ്
കൊച്ചി: പ്രഥമ അണ്ടര്‍ 23 ദേശീയ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് 12ന് കൊച്ചിയില്‍ തുടക്കമാകും. 14 വരെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണു മത്സരങ്ങള്‍.
പുരുഷ (28), വനിതാ (23) വിഭാഗങ്ങളിലായി 51 ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.
ഫ്രഞ്ച് ക്വീൻ... ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം കൊക്കൊ ഗൗഫിന്
പാരീസ്: ചരിത്രം കുറിച്ച് അമേരിക്കയുടെ കൊക്കൊ ഗൗഫ് ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ട്രോഫി സ്വന്തമാക്കി. ലോക ഒന്നാം നമ്പറായ ബെലാറൂസിന്റെ അരീന സബലെങ്കയെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിലൂടെ കീഴടക്കിയാണ് കൊക്കൊ ഗൗഫ് കന്നി ഫ്രഞ്ച് ഓപ്പണ്‍ ട്രോഫിയില്‍ മുത്തംവച്ചത്.
സ്കോര്‍: 6-7 (5-7), 6-2, 6-4. ലോക രണ്ടാം നമ്പര്‍ താരമായ ഗൗഫിന്റെ കരിയറിലെ രണ്ടാം ഗ്രാന്സ്ലാം സിംഗിള്‍സ് കിരീട നേട്ടം. 2023 യുഎസ് ഓപ്പണ്‍ ആണ് ഗൗഫിന്റെ അക്കൗണ്ടിലെ ആദ്യ ഗ്രാന്സ്ലാം സിംഗിള്‍സ് കിരീടം.
ഫൈനലില്‍ 70 അണ്ഫോഴ്സ്ഡ് എററാണ് സബലെങ്ക വരുത്തിയത്. 2025ല്‍ സബലെങ്കയുടെ തുടര്‍ച്ചയായ രണ്ടാം ഗ്രാന്സ്ലാം ഫൈനല്‍ തോല്‍വിയാണ്. ജനുവരിയില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ അമേരിക്കയുടെ മാഡിസണ്‍ കീസിനോടും സബലെങ്ക പരാജയപ്പെട്ടിരുന്നു.
ഈ നൂറ്റാണ്ടില്‍ ആദ്യം
ഈ നൂറ്റാണ്ടില്‍ ലോക ഒന്നാം നമ്പര്‍ താരത്തിന് എതിരേ ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷം റോളങ് ഗാരോസില്‍ കിരീടത്തിലെത്തുന്ന ആദ്യ വനിതയാണ് ഇരുപത്തിയൊന്നുകാരിയായ ഗൗഫ്. 1999 ഫ്രഞ്ച് ഓപ്പണില്‍ സ്റ്റെഫി ഗ്രാഫ് (4-6, 7-5, 6-2) മാര്‍ട്ടിന ഹിംഗിസിന് എതിരേയാണ് ഇത്തരത്തില്‍ അവസാനമായി കിരീടം സ്വന്തമാക്കിയത്.
1990നുശേഷം ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ട്രോഫി സ്വന്തമാക്കുന്ന മൂന്നാമതു മാത്രം അമേരിക്കക്കാരിയാണ് ഗൗഫ്. ജെന്നിഫര്‍ കാപ്രിയറ്റി, സെറീന വില്യംസ് എന്നിവരാണ് ആദ്യ രണ്ട് അമേരിക്കന്‍ താരങ്ങള്‍.
2022ലും കൊക്കൊ ഗൗഫ് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ എത്തിയിരുന്നു. എന്നാല്‍, അന്ന് പോളിഷ് താരം ഇഗ ഷ്യാങ്ടെക്കിനോടു പരാജയപ്പെട്ടു. അതിന്റെ പരിഹാരക്രിയപോലെ രണ്ടു മണിക്കൂര്‍ 38 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ ഇത്തവണ റോളങ് ഗാരോസില്‍ ഗൗഫ് വെന്നിക്കൊടിപാറിച്ചു.
രണ്ടു ഗ്രാന്സ്ലാം; സമാനതകള്‍ ഏറെ
കൊക്കൊ ഗൗഫിന്റെ രണ്ട് ഗ്രാന്സ്ലാം സിംഗിള്‍സ് കിരീട നേട്ടത്തിലും സമാനതകള്‍ ഏറെ. അതില്‍ ആദ്യത്തേത് രണ്ടു ഫൈനലിലും ബെലാറൂസിന്റെ അരീന സബലെങ്കയെയാണ് ഗൗഫ് കീഴടക്കിയത് എന്നതാണ്, 2023 യുഎസ് ഓപ്പണിലും ഇപ്പോള്‍ ഫ്രഞ്ച് ഓപ്പണിലും.
മറ്റൊരു സമാനത രണ്ട് ഫൈനലിലും ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷമായിരുന്നു ഗൗഫ് കിരീടത്തിലേക്ക് എത്തിയത്. 2023 യുഎസ് ഓപ്പണില്‍ ഗൗഫിന്റെ ജയം 2-6, 6-3, 6-2ന്. 2025 ഫ്രഞ്ച് ഓപ്പണിലും ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷമാണ് അമേരിക്കന്‍ താരത്തിന്റെ കിരീട നേട്ടം. 2024 ഫ്രഞ്ച് ഓപ്പണ്‍ വനിതാ ഡബിള്‍സ് ചാമ്പ്യനുമാണ് മുന്‍ ലോക ഒന്നാം നമ്പറായ കൊക്കൊ ഗൗഫ്.
വീണ്ടും കായിക മന്ത്രി ‘മെസി വരും ട്ടാ...!’
കോട്ടയം: ഉപതെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ അര്‍ജന്റൈന്‍ ഇതിഹാസ ഫുട്ബോളര് ലയണല്‍ മെസി വരുമെന്ന പ്രഖ്യാപനവുമായി വീണ്ടും കായിക മന്ത്രി വി. അബ്ദുറഹിമാന് രംഗത്ത്. മെസിയുടെയും മന്ത്രിയുടെയും ചിത്രങ്ങളടങ്ങിയ പോസ്റ്ററില്‍ ‘മെസി വരും ട്ടാ...!’ എന്നും, ‘ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലേക്ക്’ എന്നും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ഇതോടെ പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്തും മെസി കേരളത്തിലേക്ക് എത്തുമെന്ന് വി. അബ്ദുറഹിമാന് അവകാശപ്പെട്ടതായുള്ള പരിഹാസരവും ഉയര്‍ന്നു.
ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ സമയത്ത് ലയണല്‍ മെസിയുടെ അര്‍ജന്റീന ടീം കേരളത്തില്‍ എത്തുമെന്നാണ് അബ്ദുറഹിമാന് വീണ്ടും അവകാശപ്പെട്ടതെന്നതും ശ്രദ്ധേയം. സ്പോണ്‍സര്‍മാര്‍ പണം കെട്ടിവച്ചെന്നും എല്ലാ തടസങ്ങളും നീങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അര്‍ജന്റൈന്‍ സൂചന ഇങ്ങനെ
ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നാല് സൗഹൃദ മത്സരങ്ങളാണ് ഫിഫ ഇന്റര്‍നാഷണല്‍ കലണ്ടറില്‍ അര്‍ജന്റീനയ്ക്കുള്ളത്. അര്‍ജന്റൈന്‍ ടീം വൃത്തങ്ങളില്‍നിന്നുള്ള സൂചന അനുസരിച്ച് ഒക്ടോബറില്‍ അര്‍ജന്റീന ചൈനയില്‍ രണ്ടു മത്സരങ്ങള്‍ കളിക്കും. ചൈനയ്ക്ക് എതിരേയാണ് ഒരു മത്സരം. റഷ്യ, ദക്ഷിണകൊറിയ, ജപ്പാന് ടീമുകളില്‍ ഒന്നായിരിക്കും മറ്റൊരു എതിരാളി.
നവംബറില്‍ അര്‍ജന്റീനയുടെ 50-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് അംഗോളയ്ക്കെതിരേ സ്വദേശത്തു കളിക്കും. ഖത്തറിലെ ലൂസൈല്‍ സ്റ്റേഡിയത്തില്‍ അമേരിക്കയ്ക്ക് എതിരേയാണ് നവംബറിലെ മറ്റൊരു മത്സരം. അര്‍ജന്റൈന്‍ ദേശീയ ടീം വൃത്തങ്ങളുടെ ഈ സൂചനകള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുകയോ ഷെഡ്യൂള്‍ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല. അതേസമയം, ഇന്ത്യയിലേക്ക് എത്തുന്നതു സംബന്ധിച്ച ഒരു സൂചനയും അര്‍ജന്റൈന്‍ വൃത്തങ്ങള്‍ ഇതുവരെ നല്‍കിയിട്ടില്ലെന്നതും ശ്രദ്ധേയം.
നിലവില്‍ 2026 ഫിഫ ലോകകപ്പ് ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ട് പോരാട്ടത്തിലാണ് അര്‍ജന്റീന. ബുധനാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30ന് കൊളംബിയയ്ക്ക് എതിരേയാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം. സെപ്റ്റംബറില്‍ വെനസ്വേല, ഇക്വഡോര്‍ ടീമുകള്‍ക്കെതിരായ മത്സരങ്ങളോടെയാണ് അര്‍ജന്റീനയുടെ 2026 ലോകകപ്പ് യോഗ്യതാ റൗണ്ട് അവസാനിക്കുക. നിലവിലെ ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ഇതിനോടകം യോഗ്യതയും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനവും ഉറപ്പിച്ചുകഴിഞ്ഞതാണ്.
തിരുവനന്തപുരം വേദിയാകും
ലയണല്‍ മെസിയുടെ അര്‍ജന്റൈന്‍ ടീം കേരളത്തിലേക്ക് എത്തിയാല്‍ തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിലായിരിക്കും കളിക്കുക. ക്രിക്കറ്റും ഫുട്ബോളും കളിക്കാവുന്ന തരത്തിലുള്ളതാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം. 2015 സാഫ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഇവിടെവച്ച് നടന്നിരുന്നു. 55,000 കാണികളെ ഉള്‍ക്കൊള്ളാവുന്നതാണ് കാര്യവട്ടം സ്റ്റേഡിയം. 2011 സെപ്റ്റംബറില്‍ ലയണല്‍ മെസിയും അര്‍ജന്റീനയും കോല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ കളിച്ചിരുന്നു. വെനസ്വേലയായിരുന്നു അന്ന് അര്‍ജന്റീനയുടെ എതിരാളികള്‍.
ഓസ്ലോ: തുടര്‍ച്ചയായ മൂന്നാം ഫിഫ ലോകകപ്പ് ഫുട്ബോളിലും ഇറ്റലി ഉണ്ടാകില്ലേ? 2026 ഫിഫ ലോകകപ്പ് യോഗ്യതയില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇറ്റലി മറുപടിയില്ലാത്ത മൂന്നു ഗോളിനു നോര്‍വെയോട് പരാജയപ്പെട്ടു. നാലു തവണ ചാമ്പ്യന്മാരായ ഇറ്റലിക്ക് 2018, 2022 ലോകകപ്പുകളില്‍ യോഗ്യത നേടാന്‍ സാധിച്ചിരുന്നില്ല.
നോര്‍വെയ്ക്ക് എതിരായ എവേ പോരാട്ടത്തില്‍ അലക്സാണ്ടര്‍ സോര്‍ലോത്ത് (14’), അന്റോണിയോ നുസ (34’), എര്‍ലിംഗ് ഹാലണ്ട് (42’) എന്നിവരുടെ ആദ്യപകുതിയിലെ ഗോളുകളിലാണ് ഇറ്റലി തോല്‍വി വഴങ്ങിയത്. ജയത്തോടെ ഗ്രൂപ്പ് ഐയില്‍ മൂന്നു മത്സരങ്ങളില്‍നിന്ന് ഒമ്പതു പോയിന്റുമായി നോര്‍വെ ഒന്നാം സ്ഥാനത്തു തുടരുന്നു. ആറു പോയിന്റുമായി ഇസ്രയേലാണ് രണ്ടാമത്. ഗ്രൂപ്പ് ചാമ്പ്യന്മാര് ലോകകപ്പിനു നേരിട്ട് യോഗ്യത നേടുമ്പോള്‍ രണ്ടാം സ്ഥാനക്കാര്‍ പ്ലേ ഓഫ് കളിക്കണം. തോല്‍വിക്കു പിന്നാലെ കോച്ച് ലൂസിയാനൊ സ്പെല്ലെറ്റിയെ ഇറ്റലി പുറത്താക്കി.
ഇംഗ്ലണ്ട്, ഡച്ച്, ക്രൊയേഷ്യ
ഗ്രൂപ്പ് കെയില്‍ ഇംഗ്ലണ്ട് 1-0ന് അണ്ടോറയെ കീഴടക്കി. 50-ാം മിനിറ്റില്‍ ഹാരി കെയ്ന്റെ ഗോളിലായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. മൂന്നു മത്സരങ്ങളില്‍നിന്ന് ഒമ്പതു പോയിന്റുമായി ഇംഗ്ലണ്ടാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്.
ഗ്രൂപ്പ് ജിയില്‍ നെതര്‍ലന്‍ഡ്സ് 2-0നു ഫിന്‍ലന്‍ഡിനെ കീഴടക്കി. മെംഫിസ് ഡീപ്പെ (6’), ഡെന്‍സില്‍ ഡെംഫ്രിസ് (23’’) എന്നിവരായിരുന്നു ഡച്ച് ടീമിന്റെ ഗോള്‍ നേട്ടക്കാര്‍. ഗ്രൂപ്പില്‍ നെതര്‍ലന്‍ഡ്സിന്റെ ആദ്യ മത്സരമായിരുന്നു. രണ്ടു മത്സരങ്ങളില്‍ ആറു പോയിന്റുമായി പോളണ്ടാണ് ഒന്നാമത്. ഗ്രൂപ്പ് എല്ലില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ക്രൊയേഷ്യ 7-0നു ജിബ്രാള്‍ട്ടറിനെ കീഴടക്കി.
ഓസ്ലോ: 2025 നോര്‍വെ ചെസ് ചാമ്പ്യന്‍ഷിപ്പില്‍, നോര്‍വെയുടെ ലോക ഒന്നാം നമ്പര്‍ മാഗ്നസ് കാള്സന് എതിരില്ല. ഏഴാം തവണയും കാള്സന് നോര്‍വെ ചെസ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കി. ഇന്ത്യയുടെ ലോക ചാമ്പ്യന്‍ ഡി. ഗുകേഷിനു മൂന്നാം സ്ഥാനത്തു ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ.
അവസാന റൗണ്ടില്‍ ഇന്ത്യയുടെ അര്ജുന് എറിഗൈസിയുമായി സമനിലയില്‍ പിരിഞ്ഞ കാള്സന് 16 പോയിന്റുമായി ചാമ്പ്യന്‍പട്ടം സ്വന്തമാക്കി. അമേരിക്കയുടെ ഫാബിയാനൊ കരുവാനയുമായി സമനിലയില്‍ പിരിഞ്ഞ ഗുകേഷ് 14.5 പോയിന്റുമായി മൂന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തു. കരുവാനയ്ക്കാണ് (15.5) രണ്ടാം സ്ഥാനം.
വനിതകളില്‍ ഉസ്ബക്കിസ്ഥാന്റെ അന്ന മുസിചുക്ക് (16.5) ഒന്നും ചൈനയുടെ ലീ ടിംഗ്ജി (16) രണ്ടും ഇന്ത്യയുടെ കൊനേരു ഹംപി (15) മൂന്നും സ്ഥാനത്തു ഫിനിഷ് ചെയ്തു.
ടീം ഇന്ത്യ ഇംഗ്ലണ്ടില്‍
ലണ്ടന്‍: ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കായി ലണ്ടിനില്‍ എത്തിയ ഇന്ത്യന്‍ ടീം പരിശീലനം ആരംഭിച്ചു. ലോഡ്സിലാണ് ഇന്ത്യയുടെ പരിശീലനം. അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരം ഈ മാസം 20ന് ലീഡ്സില്‍ നടക്കും.
ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള യുവ ഇന്ത്യയാണ് പരമ്പരയ്ക്ക് എത്തിയിരിക്കുന്നത്. രോഹിത് ശര്‍മ, വിരാട് കോഹ്ലി എന്നിവരുടെ വിരമിക്കലിനുശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പരയാണ്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, വൈസ് ക്യാപ്റ്റന്‍ ഋഷഭ് പന്ത്, ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജ, പേസര്‍മാരായ ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷദീപ് സിംഗ് തുടങ്ങിയവര്‍ പരിശീലനത്തില്‍ പങ്കെടുത്തു.
രോഹിത് വിരമിച്ചതോടെയാണ് ഗില്‍ ഇന്ത്യയുടെ 37-ാം ടെസ്റ്റ് ക്യാപ്റ്റനായത്. 2007നുശേഷം ഇംഗ്ലണ്ടില്‍ പരമ്പര നേടുക എന്നതാണ് ഗില്ലിന്റെയും സംഘത്തിന്റെയും മുന്നിലെ വെല്ലുവിളി.
നോര്‍ത്താംപ്ടണ്‍: ഇംഗ്ലണ്ട് ലയണ്‍സിന് എതിരായ രണ്ടാം ചതുര്‍ദിന ക്രിക്കറ്റില്‍ ഇന്ത്യ എയുടെ ഖലീല്‍ അഹമ്മദിന്റെ മിന്നും ബൗളിംഗ്. ഇന്ത്യ എയുടെ 348 റണ്‍സ് എന്ന ഒന്നാം ഇന്നിംഗ്സ് സ്കോറിനെതിരേ ക്രീസിലെത്തിയ ഇംഗ്ലണ്ട് ലയണ്‍സ് 76.2 ഓവറില്‍ 281/9 എന്ന നിലയില്‍ നില്ക്കുമ്പോള് മഴയെത്തി മത്സരം മുടങ്ങി. 15 ഓവറില്‍ 55 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഖലീല്‍ അഹമ്മദാണ് ഇംഗ്ലണ്ട് ലയണ്‍സിനെ പിടിച്ചുകെട്ടിയത്. എമിലിയോ ഗേ (71), ടോം ഹെയ്ന്‍സ് (54) എന്നിവര്‍ അര്‍ധസെഞ്ചുറി നേടി.
നേരത്തേ കെ.എല്‍. രാഹുലിന്റെ (116) സെഞ്ചുറിയും ധ്രുവ് ജുറെല്‍ (52), കരുണ്‍ നായര്‍ (40), നിതീഷ് കുമാര്‍ റെഡ്ഡി (34) എന്നിവരുടെ പ്രകടനവുമാണ് ഇന്ത്യ എയെ 348ല്‍ എത്തിച്ചത്.