ചെന്നൈ: രണ്ട് സെഞ്ചുറി പിറന്ന സൂപ്പർ ഡ്യൂപ്പർ പോരാട്ടത്തിൽ ലക്നോ സൂപ്പർ ജയന്റ്സിനു ജയം. ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ ആറ് വിക്കറ്റിന് ലക്നോ കീഴടക്കി.
ഋതുരാജ് ഗെയ്ക്വാദ് (60 പന്തിൽ 108 നോട്ടൗട്ട് ) ചെന്നൈ സൂപ്പർ കിംഗ്സിനും വേണ്ടിയും മാർക്കസ് സ്റ്റോയിൻസ് (63 പന്തിൽ 124 നോട്ടൗട്ട് ) ലക്നോയ്ക്കു വേണ്ടിയും സെഞ്ചുറി നേടി. സ്കോർ: ചെന്നൈ സൂപ്പർ കിംഗ്സ് 210/4 (20). ലക്നോ സൂപ്പർ ജയ്ന്റ്സ് 213/4 (19.3). ഇതോടെ ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 17-ാം സീസണിൽ പിറന്ന സെഞ്ചുറികളുടെ എണ്ണം ഒമ്പത് ആയി.
63 പന്തിൽ ആറ് സിക്സും 13 ഫോറും അടക്കമാണ് സ്റ്റോയിൻസ് ലക്നോയെ ഒറ്റയ്ക്ക് ജയത്തിലേക്ക് നയിച്ചത്. ക്വിന്റൺ ഡി കോക്ക് (0), കെ.എൽ. രാഹുൽ (16), ദേവ്ദത്ത് പടിക്കൽ (13), നിക്കോളാസ് പുരാൻ (34) എന്നിവരുടെ വിക്കറ്റാണ് ലക്നോയ്ക്ക് ചേസിംഗിനിടെ നഷ്ടപ്പെട്ടത്. ദീപക് ഹൂഡ (ആറ് പന്തിൽ 17 നോട്ടൗട്ട് ) സ്റ്റോയിൻസിന് ഒപ്പം പുറത്താകാതെ നിന്നു.
ടോസ് നേടിയ ലക്നോ സൂപ്പർ ജയന്റ്സ് ചെന്നൈ സൂപ്പർ കിംഗ്സിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ആദ്യ ഓവറിന്റെ അവസാന പന്തിൽ വിക്കറ്റ് വീഴ്ത്തി മാറ്റ് ഹെൻറി ക്യാപ്റ്റൻ കെ.എൽ. രാഹുലിന്റെ തീരുമാനം ശരിവച്ചു.
ഡാരെൽ മിച്ചലും (10 പന്തിൽ 11) ഋതുരാജ് ഗെയ്ക്വാദും ചേർന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 45 റണ്‍സ് നീണ്ടു. യാഷ് താക്കൂറിന്റെ പന്തിൽ ദീപക് ഹൂഡയ്ക്കു ക്യാച്ച് നൽകി ഡാരെൽ മിച്ചൽ പുറത്ത്.
രവീന്ദ്ര ജഡേജയ്ക്ക് (19 പന്തിൽ 16) കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. അഞ്ചാം നന്പറായി ക്രീസിലെത്തിയ ശിവം ദുബെ മികച്ച ഫോമിലായിരുന്നു. നേരിട്ട 22-ാം പന്തിൽ ദുബെ അർധസെഞ്ചുറിയിലെത്തി. 27 പന്തിൽ ഏഴ് സിക്സും മൂന്ന് ഫോറും അടക്കം 66 റണ്‍സ് നേടിയ ദുബെ റണ്ണൗട്ടായി. 46 പന്തിൽ 104 റണ്‍സിന്റെ കൂട്ടുകെട്ട് അതോടെ അവസാനിച്ചു.
60 പന്തിൽ മൂന്ന് സിക്സും 12 ഫോറും അടക്കമായിരുന്നു ഗെയ്ക്വാദ് 108 റണ്‍സുമായി പുറത്താകാതെനിന്നത്.
ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമോ യുസ്വേന്ദ്ര ചാഹൽ?
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബൗളർ (ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം അഥവാ ഗോട്ട്) ഹരിയാനക്കാരനായ യുസ്വേന്ദ്ര ചാഹൽ ആണോ? ലെഗ് സ്പിന്നറായ ചാഹലിനെ ഐപിഎല്ലിലെ ഗോട്ട് ആയി പരിഗണിക്കുന്നവർ ഏറെയുണ്ട്. ചാഹൽ ഗോട്ടിന്റെ പരിസരത്തുപോലുമില്ലെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്.
എന്നാൽ, ഗോട്ട് നിർണയത്തിനുള്ള അളവുകോൽ എന്താണെന്ന് ഇതുവരെ നിഷ്കർഷിച്ചിട്ടില്ലെന്നതിനാൽ ഐപിഎൽ ബൗളർമാരിൽ എക്കാലത്തെയും മികച്ച താരമായി ചാഹലിനെ വിശേഷിപ്പിക്കാം. കാരണം, ഐപിഎൽ ചരിത്രത്തിൽ 200 വിക്കറ്റ് തികച്ച ഏക ബൗളറാണ് ചാഹൽ. രാജസ്ഥാൻ റോയൽസിനുവേണ്ടി കളിക്കുന്ന ചാഹൽ മുംബൈ ഇന്ത്യൻസിന് എതിരായ മത്സരത്തിലാണ് ഐപിഎല്ലിൽ 200 വിക്കറ്റ് പൂർത്തിയാക്കിയത്.
153 മത്സരങ്ങളിൽനിന്ന് 7.73 ഇക്കോണമിയിലാണ് ചാഹലിന്റെ 200 ഐപിഎൽ വിക്കറ്റ്. 5/40 ആണ് മികച്ച ബൗളിംഗ് പ്രകടനം. ഒരു തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയപ്പോൾ ആറു തവണ നാല് വിക്കറ്റ് നേട്ടം കൈവരിച്ചിട്ടുണ്ട്.
ധോണിയുടെ ‘തില്ലി’
എം.എസ്. ധോണി ചാഹലിനെ പതിവായി വിളിക്കുന്നത് ‘തില്ലി’ എന്നാണ്. യുസി എന്നും ചാഹൽ അറിയപ്പെടാറുണ്ട്. ചാഹലിന്റെ മെലിഞ്ഞുണങ്ങിയതും അധികം ഉയരമില്ലാത്തതുമായ ശരീരപ്രകൃതമാണ് തില്ലി എന്ന പേരുവീഴാൻ കാരണം.
തില്ലി എന്നത് ഹിന്ദി പദമാണ്. തീപ്പെട്ടിക്കൊള്ളിയെയാണ് തില്ലി എന്നു വിളിക്കാറുള്ളത്. തില്ലി എന്ന തന്റെ ഇരട്ടപ്പേര് പൊതുയിടങ്ങളിൽ പരാമർശിക്കാനോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാനോ ചാഹലിന് മടിയില്ല. വിക്കറ്റിനു പിന്നിൽനിന്ന് തില്ലി എന്ന വിളി മിസ് ചെയ്യുന്നു എന്ന് ധോണി വിരമിച്ചശേഷം അദ്ദേഹത്തിന്റെ ഒപ്പമുള്ള ചിത്രം പങ്കുവച്ച് ചാ
തുടക്കം മുംബൈയിൽ
2013ൽ മുംബൈ ഇന്ത്യൻസിനുവേണ്ടിയാണ് ചാഹലിന്റെ ഐപിഎൽ അരങ്ങേറ്റം. സഹകളിക്കാരുടെ ക്രൂരമായ റാഗിംഗ് അനുഭവിക്കേണ്ടിവന്നിട്ടുണ്ട് ചാഹലിന്. മുംബൈ ഇന്ത്യൻസിൽ ആയിരുന്നപ്പോൾ മദ്യപിച്ചെത്തിയ സഹകളിക്കാർ തന്നെ ഹോട്ടലിന്റെ 15-ാം നിലയിലെ ജനാലവഴി പുറത്തേക്ക് തൂക്കിപ്പിടിച്ചെന്ന് ചാഹൽ വെളിപ്പെടുത്തിയിരുന്നു.
മുംബൈ ഇന്ത്യൻസിന്റെ ഓസ്ട്രേലിയൻ മുൻതാരങ്ങളായ ആൻഡ്രു സൈമണ്ട്സും ജയിംസ് ഫ്രാങ്ക്ളിനും തന്നെ റൂമിൽ കെട്ടിയിട്ട് മറന്നുപോയെന്നും ഒരുദിവസം അവിടെ കഴിയേണ്ടിവന്നെന്നും ചാഹൽ വെളിപ്പെടുത്തിയിട്ടുണ്ട്.
മുംബൈയിൽനിന്ന് ചാഹൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിലെത്തി. 2014 മുതൽ 2021വരെ ആർസിക്ക് ഒപ്പമായിരുന്നു. 2022 മുതൽ രാജസ്ഥാൻ റോയൽസിലാണ്. 2024 സീസണിൽ എട്ട് മത്സരങ്ങളിൽനിന്ന് 13 വിക്കറ്റ് ഇതുവരെ വീഴ്ത്തിയിട്ടുണ്ട്. ഹൽ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.
ജോക്കോ, ബോണ്‍മതി ലോക താരങ്ങൾ
മാഡ്രിഡ്: 2024ലെ ഏറ്റവും മികച്ച കായിക താരങ്ങൾക്കുള്ള ലോറസ് പുരസ്കാരം സെർബിയൻ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിനും സ്പാനിഷ് ഫുട്ബോളർ ഐറ്റാന ബോണ്മതിക്കും. കായിക മേഖലയിലെ ഓസ്കർ എന്നു വിശേഷിപ്പിക്കപ്പെടുന്ന പുരസ്കാരമാണ് ലോറസ് വേൾഡ് സ്പോർട്സ് അവാർഡ്.
കായിക ലോകത്തിലെ ഏറ്റവും മികച്ച പുരുഷ താരമായാണ് 24 ഗ്രാൻസ്ലാം സിംഗിൾസ് കിരീടങ്ങളുള്ള ജോക്കോവിച്ച് തെരഞ്ഞെടുക്കപ്പെട്ടത്. 2023 ഫിഫ വനിതാ ലോകകപ്പ് ജേതാക്കളായ സ്പാനിഷ് ടീം അംഗമാണ് ഐറ്റാന ബോണ്‍മതി. 2023 ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരവും ഇരുപത്താറുകാരിയായ ബോണ്മതിക്കായിരുന്നു.
അത്ലറ്റുകളായ ജമൈക്കയുടെ ഷെറിക്ക ജാക്സണ്, കെനിയയുടെ ഫെയ്ത് കിപ്യേഗോണ്‍, അമേരിക്കയുടെ ഷാകാരി റിച്ചാർഡ്സണ്, പോളിഷ് ടെന്നീസ് താരം ഇഗ ഷ്യാങ്ടെക്, അമേരിക്കൻ സ്കീയിംഗ് താരം മൈക്കേല ഷിഫ്രിൻ എന്നിവരെ പിന്തള്ളിയാണ് 2024ലെ മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം ബോണ്‍മതി സ്വന്തമാക്കിയത്.
റിക്കാർഡ് ജോക്കോ
ലോറസ് പുരസ്കാരം ഏറ്റവും കൂടുതൽ തവണ നേടുന്ന താരം എന്ന റിക്കാർഡിന് ഒപ്പം ജോക്കോവിച്ച് എത്തി. അഞ്ചാം തവണയാണ് ജോക്കോവിച്ച് പുരസ്കാരത്തിന് അർഹനാകുന്നത്. സ്വിറ്റ്സർലൻഡിന്റെ മുൻ ടെന്നീസ് താരമായ റോജർ ഫെഡററും അഞ്ച് തവണ ലോറസ് പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്.
മിലാൻ: സീരി എ ഫുട്ബോൾ കിരീടത്തിൽ 20-ാം തവണ മുത്തമിട്ട് ഇന്റർ മിലാൻ. മിലാൻ ഡർബിയിൽ എസി മിലാനെ ഒന്നിനെതിരേ രണ്ടു ഗോളിനു കീഴടക്കിയാണ് ഇന്റർ സീരി എ കിരീടം സ്വന്തമാക്കിയത്.
സീസണിൽ അഞ്ചു മത്സരങ്ങൾ ബാക്കിയിരിക്കേ ഇന്ററിന് രണ്ടാം സ്ഥാനത്തുള്ള എസി മിലാനെക്കാൾ 17 പോയിന്റ് ലീഡുണ്ട്. 33 കളിയിൽ 27 ജയവും അഞ്ചു സമനിലയുമുള്ള ഇന്ററിന് 86 പോയിന്റാണ്. എസി മിലാന് 69 പോയിന്റേയുള്ളൂ. സിരീ എ 20 തവണ നേടുന്ന രണ്ടാമത്തെ ക്ലബ്ബാണ് ഇന്റർ. 36 തവണ ജേതാക്കളായ യുവന്റസാണ് ഒന്നാമത്.
18-ാം മിനിറ്റിൽ ഫ്രാൻസെസ്കോ അസെർബിയുടെ ഹെഡറിൽ മുന്നിലെത്തി. 49-ാം മിനിറ്റിൽ മാർകസ് തുറാം ഇന്ററിന്റെ ലീഡ് ഉയർത്തി. 80-ാം മിനിറ്റിൽ ഫികായോ ടോമോറിയിലൂടെ ഒരു ഗോൾ മടക്കിയ എസി മിലാൻ ആക്രമിച്ചു തുടങ്ങിയെങ്കിലും സമനില നേടാനായില്ല.
ഇഞ്ചുറി ടൈമിൽ കളിക്കാർ തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളുമായി. അതോടെ ഇന്ററിന്റെ ഡെൻസൽ ഡംഫ്രീസിനും മിലാന്റെ തിയോ ഹെർണാണ്ടസിനും അതോടെ ചുവപ്പ് കാർഡ് ലഭിച്ചു.
ഫൈനൽ വിസിലിനു മുന്‍പ് മിലാൻ ഒന്‍പതു പേരായി. ഹെൻറിഖ് മഖിതര്യനെ കയ്യേറ്റം ചെയ്തതിന് ഡേവിഡ് കാലാബ്രിയയ്ക്ക് ചുവപ്പ് കാർഡ് കിട്ടി.
2023 ജനുവരി 18 മുതൽ മിലാൻ ഡർബിയിൽ വിവിധ ടൂർണമെന്റിലായി ആറു മത്സരങ്ങളിലും ജയം ഇന്ററിനായിയിരുന്നു. 14-2ന്റെ അഗ്രഗേറ്റ് സ്കോറാണ് ഇതുവരെ നേടിയത്.
23 ഗോളുമായി ലീഗിൽ ഗോൾ നേട്ടക്കാരിൽ മുന്നിലുള്ള ലൗടാരോ മാർട്ടിനസിന്റെ മികവാണ് ഇന്ററിനെ കിരീടത്തിലേക്കു നയിച്ചത്. മാർകസ് തുറാമും (12 ഗോൾ) മികച്ച പ്രകടനം നടത്തി.
ഐഎസ്എൽ ഫൈനൽ വേദി തീരുമാനമായി
കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോൾ 2023-24 സീസണ് ഫൈനലിന്റെ വേദി തീരുമാനമായി. ഏത് നഗരത്തിൽ ഫൈനൽ നടക്കും എന്നതു സംബന്ധിച്ചുള്ള തീരുമാനമായിട്ടില്ല എന്നതാണ് ശ്രദ്ധേയം.
അതേസമയം, ഫൈനലിൽ പ്രവേശിക്കുന്ന രണ്ടു ടീമുകളിൽ ലീഗ് റൗണ്ടിൽ ഉയർന്ന റാങ്കുള്ള ടീമിന്റെ ഹോം മത്സരമായാണ് കലാശപ്പോട്ടം അരങ്ങേറുക. ഐഎസ്എൽ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
മോഹൻ ബഗാൻ സൂപ്പർ ജയന്റ്, മുംബൈ സിറ്റി എഫ്സി, എഫ്സി ഗോവ, ഒഡീഷ എഫ്സി ടീമുകളാണ് യഥാക്രമം ആദ്യ നാല് സ്ഥാനങ്ങളിൽ. ഈ നാല് ടീമുകൾ തമ്മിലാണ് സെമി പോരാട്ടം. മേയ് നാലിനാണ് ഐഎസ്എൽ ഫൈനൽ.
ആദ്യപാദം ഒഡീഷയ്ക്ക്
ഭുവനേശ്വർ: ഐഎസ്എൽ ഫുട്ബോൾ ആദ്യപാദ സെമിയിൽ ഒഡീഷ എഫ്സിക്കു ജയം.
കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒഡീഷ 2-1ന് മോഹൻ ബഗാൻ സൂപ്പർ ജയ്ന്റിനെ കീഴടക്കി. മൂന്നാം മിനിറ്റിൽ മൻവീർ സിംഗിലൂടെ മോഹൻ ബഗാനായിരുന്നു ലീഡ് നേടിയത്. എന്നാൽ, കാർലോസ് ഡെൽഗാഡൊ (11’), റോയ് കൃഷ്ണ (39’) എന്നിവരിലൂടെ ഒഡീഷ ജയത്തിലേക്കു കുതിച്ചു.
67-ാം മിനിറ്റിൽ ബഗാന്റെ അർമാൻഡൊ സാദിക്കുവും 74-ാം മിനിറ്റിൽ ഡെൽഗാഡൊയും ചുവപ്പ് കാർഡ് കണ്ട് പുറത്തായി. രണ്ടാംപാദ സെമി കോൽക്കത്തയിൽ 28ന് നടക്കും.
പാലക്കാട്: എടക്കാട് യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ നടക്കുന്ന 48-ാമത് സംസ്ഥാന ജൂണിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ എറണാകുളം ഫൈനലിൽ.
ഓവർ ടൈം ത്രില്ലർ പോരാട്ടത്തിലൂടെ സെമിയിൽ കോഴിക്കോടിനെ കീഴടക്കിയാണ് എറണാകുളം ഫൈനലിലേക്ക് മാർച്ച് ചെയ്തത്. സ്കോർ: 74-72. എറണാകുളത്തിനായി അമാൻഡ മരിയ റോച്ച 26ഉം ട്രിയോണ ആൻ ഫിലിപ്പ് 10ഉം പോയിന്റ് നേടി. കോഴിക്കോടിന്റെ കെ. അർത്തിക 30ഉം ടി. ഹീര 13ഉം പോയിന്റ് സ്വന്തമാക്കി.
ആനന്ദിനുശേഷം കാൻഡിഡേറ്റ്സ് ചാന്പ്യനാകുന്ന ഇന്ത്യൻ താരമായി ഗുകേഷ്
ടൊറൊന്റോ: ഡി. ഗുകേഷ് എന്ന ദൊമ്മരാജു ഗുകേഷ്... ലോകത്തിനു മുന്നിൽ ഇന്ത്യൻ ചെസിന്റെ പുതിയ മുഖം. ഫിഡെ 2024 കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ ജയം കുറിച്ചതോടെ ചരിത്രത്താളുകളിൽ ഡി. ഗുകേഷ് എന്ന പേര് ചേർക്കപ്പെട്ടു.
ചെസ് ഇതിഹാസങ്ങളായ അമേരിക്കയുടെ ബോബി ഫിഷറിനും നോർവെയുടെ മാഗ്നസ് കാൾസനും ശേഷം ഫിഡെ കാൻഡിഡേറ്റ് ടൂർണമെന്റിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റിക്കാർഡുമായാണ് പതിനേഴുകാരനായ ഗുകേഷ് കാനഡയിലെ ടൊറൊന്റോയിൽ എത്തിയത്.
ഈ മാസം നാല് മുതൽ 21 വരെയായി നീണ്ട 14 റൗണ്ട് പോരാട്ടത്തിനൊടുവിൽ ഒന്‍പത് പോയിന്റുമായി ഗുകേഷ് ചാന്പ്യനായി. അതോടെ കാൻഡിഡേറ്റ്സ് ചാന്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ചരിത്രവും ഈ ചെന്നൈ സ്വദേശിക്കു സ്വന്തം.
2022 കാൻഡിഡേറ്റ്സ് ചാന്പ്യനായ റഷ്യയുടെ ഇയാൻ നിപോംനിഷി, ലോക രണ്ടും മൂന്നും നന്പറുകാരായ അമേരിക്കയുടെ ഫാബിയാനൊ കരുവാന, ഹികാരു നാകാമുറ എന്നീ ഫേവറിറ്റുകളെ നിഷ്പ്രഭമാക്കിയാണ് ഗുകേഷ് ചാന്പ്യനായത്.
14-ാം റൗണ്ടിൽ നാകാമുറയെ സമനിലയിൽ തളച്ചായിരുന്നു ഗുകേഷ് ചാന്പ്യനായത്. 10 സ്ഥാനം മുന്നേറി ലോക റാങ്കിംഗിൽ ആറാം സ്ഥാനത്തും ഗുകേഷ് എത്തി.
ഫോട്ടോഫിനിഷ് ഗുകേഷ് (8.5), ഇയാൻ നിപോംനിഷി, നാകാമുറ, കരുവാന (മൂവർക്കും എട്ട്) എന്നിങ്ങനെയായിരുന്നു 13-ാം റൗണ്ട് പൂർത്തിയായപ്പോൾ സ്കോർ. ഗുകേഷും നാകാമുറയും തമ്മിലും നിപോംനിഷിയും കരുവാനയും തമ്മിലുമായിരുന്നു 14-ാം റൗണ്ട്. ഗുകേഷ് x നാകാമുറ മത്സരം സമനിലയിൽ കലാശിച്ചതോടെ ഏവരുടെയും ശ്രദ്ധ നിപോംനിഷി x കരുവാന പോരാട്ടത്തിലേക്കായി. 71 നീക്കത്തിനു ശേഷമായിരുന്നു ഗുകേഷും നാകാമുറയും സമനിലയിൽ പിരിഞ്ഞത്.
ഒന്‍പത് പോയിന്റിൽ ഗുകേഷ് 14 റൗണ്ടും പൂർത്തിയാക്കിയതോടെ നിപോംനിഷി x കരുവാന മത്സരത്തിൽ ആരെങ്കിലും ജയിച്ചാൽ അയാൾക്കും ഒന്‍പത് പോയിന്റിൽ എത്താം എന്ന സാഹചര്യമായി. അങ്ങനെയെങ്കിൽ ചാന്പ്യനെ നിശ്ചയിക്കാൻ ടൈബ്രേക്കർ പോരാട്ടം അരങ്ങേറും എന്നതാണ് കാൻഡിഡേറ്റ്സ് ടൂർണമെന്റിന്റെ നിയമം.
എന്നാൽ, 109 നീക്കങ്ങൾക്കൊടുവിൽ നിപോംനിഷിയും കരുവാനയും സമനിലയിൽ പിരിഞ്ഞു. അതോടെ ഗുകേഷ് ചാന്പ്യൻ. നിപോംനിഷിയും കരുവാനയും തമ്മിലുള്ള മത്സരം തന്റെയും സിരകളെ ചൂടുപിടിപ്പിച്ചെന്ന് കാൻഡിഡേറ്റ്സ് ചാന്പ്യനായശേഷം ഗുകേഷ് തുറന്നു പറഞ്ഞു.
14-ാം റൗണ്ടിലെ മറ്റ് മത്സരങ്ങളിൽ ആർ. പ്രജ്ഞാനന്ദ അസർബൈജാന്റെ നിജത് അബാസോവിനെ തോൽപ്പിച്ചപ്പോൾ ഫ്രാൻസിന്റെ അലിറേസ ഫിറോസ്ജയും ഇന്ത്യയുടെ വിദിത് ഗുജറാത്തിയും സമനിലയിൽ പിരിഞ്ഞു.
ഗുകേഷ് v/s ഡിങ് ലിറൻ ഫിഡെ 2024 കാൻഡിഡേറ്റ്സ് ടൂർണമെന്റ് ചാന്പ്യനായതോടെ ലോക ചെസ് ചാന്പ്യൻഷിപ്പ് കിരീടത്തിനായി പോരാടാനുള്ള യോഗ്യത ഡി. ഗുകേഷ് സ്വന്തമാക്കി. വിശ്വനാഥൻ ആനന്ദിനുശേഷം കാൻഡിഡേറ്റ്സ് ചെസ് ചാന്പ്യനാകുകയും ലോക ചെസ് ചാന്പ്യൻഷിപ്പ് പോരാട്ടരംഗത്ത് എത്തുകയും ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനാണ് ഗുകേഷ്. ചൈനയുടെ ഡിങ് ലിറൻ ആണ് നിലവിലെ ലോക ചെസ് ചാന്പ്യൻ. ഡിങ് ലിറൻ കിരീടം നിലനിർത്താനായി ഗുകേഷിനോട് പോരാടും. ലിറനെ കീഴടക്കിയാൽ ആനന്ദിനുശേഷം വിശ്വചാന്പ്യനാകുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടമാണ് ഗുകേഷിനെ കാത്തിരിക്കുന്നത്.
ലിറൻ അസുഖബാധിതൻ 2023 ലോക ചെസ് ചാന്പ്യനായശേഷം ഡിങ് ലിറൻ വിവിധ ടൂർണമെന്റുകളിൽനിന്ന് പിന്മാറിയിരുന്നു. അസുഖബാധിതനായതോടെയായിരുന്നു സൂപ്പർബെറ്റ് ചെസ് ക്ലാസിക്, ഗ്രാൻഡ് ചെസ് ടൂർ തുടങ്ങിയ ടൂർണമെന്റുകളിൽനിന്നെല്ലാം ലിറൻ വിട്ടുനിന്നത്. എന്നാൽ, രോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹം പുറത്തുവിട്ടില്ല. 2024 ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിലൂടെയാണ് പിന്നീട് ലിറൻ തിരിച്ചെത്തിയത്. ലോക ചെസ് ചാന്പ്യൻ പട്ടം നിലനിർത്താനുള്ള പോരാട്ടത്തിന് തയാറാണെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു ലിറന്റെ ആ തിരിച്ചുവരവ്.
നേർക്കുനേർ പ്രായത്തേക്കാൾ ഇരുത്തം വന്ന കളിക്കാരനാണ് ഗുകേഷ് എന്നാണ് കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ ഇന്ത്യൻ താരം ജയിച്ചപ്പോൾ ഡിങ് ലിറൻ നടത്തിയ ആദ്യ പ്രതികരണം. ലോക ചെസ് ചാന്പ്യൻപട്ടം നിലനിർത്താൻ ഗുകേഷുമായുള്ള പോരാട്ടം കടുപ്പമേറിയതായിരിക്കുമെന്നും എന്നാൽ, ക്ലാസിക്കൽ ചെസിൽ തനിക്ക് ഗുകേഷിനുമേൽ മുൻതൂക്കമുണ്ടെന്നും ലിറൻ വ്യക്തമാക്കി.
ക്ലാസിക്കൽ ചെസിൽ ഇരുവരും രണ്ടു തവണ ഇതുവരെ ഏറ്റുമുട്ടിയിട്ടുണ്ട്. രണ്ടിലും ലിറൻ ജേതാവായി.
2024 കാൻഡിഡേറ്റ്സ് താരം, സ്കോർ, ജയം (പുരുഷന്മാർ)
ഡി. ഗുകേഷ് 9 5
ഹികാരു നാകാമുറ 8.5 5
ഇയാൻ നിപോംനിഷി 8.5 3
ഫാബിയാനൊ കരുവാന 8.5 4
ആർ. പ്രജ്ഞാനന്ദ 7 3
വിദിത് ഗുജറാത്തി 6 3
അലിറേസ ഫിറോസ്ജ 5 2
നിജത് അബാസോവ് 3.5 0
ആനന്ദിന്റെ പിൻഗാമി...
വെസ്റ്റ്ബ്രിഡ്ജ്-ആനന്ദ് ചെസ് അക്കാഡമിയിൽ ഗുകേഷിന്റെ മെന്ററാണ് ഇന്ത്യൻ ചെസ് ഇതിഹാസമായ വിശ്വനാഥൻ ആനന്ദ്.
ആനന്ദിനുശേഷം കാൻഡിഡേറ്റ്സ് ചാന്പ്യനായി ലോക ചെസ് ചാന്പ്യൻഷിപ്പ് യോഗ്യത സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനായി ഗുകേഷ്. 17-ാം വയസിൽ ഈ നേട്ടങ്ങളിലെത്തി ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ചരിത്രവും ഗുകേഷ് സ്ഥാപിച്ചു.
2023 സെപ്റ്റംബറിൽ ആനന്ദിനെ പിന്തള്ളി ഇന്ത്യയുടെ ഒന്നാം നന്പർ താരമായി ഗുകേഷ്. 37 വർഷത്തിനിടെ ആനന്ദിന് ഒന്നാം നന്പർ സ്ഥാനം നഷ്ടപ്പെട്ടത് അന്നായിരുന്നു. 2014ലാണ് ആനന്ദ് ഫിഡെ കാൻഡിഡേറ്റ്സ് ചെസ് ചാന്പ്യനായത്.
20 വർഷത്തിനുശേഷം മറ്റൊരു ഇന്ത്യക്കാരനും അതേ ഇരിപ്പിടത്തിൽ. 2022ൽ ചെന്നൈയിൽ നടന്ന ചെസ് ഒളിന്പ്യാഡിൽ 11ൽ ഒന്‍പത് പോയിന്റ് നേടി സ്വർണമെഡൽ നേടിയിരുന്നു ഗുകേഷ്. ഇന്ത്യയെ ടീം ഇനത്തിൽ വെങ്കലം നേടുന്നതിൽ ഗുകേഷിന്റെ പ്രകടനം നിർണായകമായിരുന്നു.
ഗുകേഷിനായി അച്ഛൻ ഡോക്ടർ പ്രാക്ടീസ് ഉപേക്ഷിച്ചു...
ചെന്നൈയിലെ തെലുങ്കു കുടുംബത്തിൽ 2006 മേയ് 29നായിരുന്നു ഗുകേഷിന്റെ ജനനം. ഇഎൻടി സർജനായ രജനികാന്തിന്റെയും മൈക്രോബയോളജിസ്റ്റായ പത്മയുടെയും മകനായ ഗുകേഷ് ഏഴാം വയസിൽ ചെസ് കളി പഠിച്ചു.
2015ൽ അണ്ടർ-9 ഏഷ്യൻ സ്കൂൾ ചെസ് ചാന്പ്യനായി. ഇന്ത്യയിൽനിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ്മാസ്റ്റർ പദവിയിലെത്തിയ ഗുകേഷിന്റെ ചെസ് ജീവിതത്തിനായി ഡോക്ടർ പ്രാക്ടീസ് രജനികാന്ത് ഉപേക്ഷിച്ചു എന്നതാണ് ശ്രദ്ധേയം.
തന്റെ ജോലിക്കൊപ്പം മകന്റെ ചെസ് ജീവിതവും നടക്കില്ലെന്ന് ഉറപ്പായതോടെയാണ് രജനികാന്ത് രാജിവച്ചത്. ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ഗ്രാൻഡ്മാസ്റ്റർ എന്ന റിക്കാർഡ് വെറും 17 ദിവസത്തിന്റെ വ്യത്യാസത്തിലാണ് റഷ്യയുടെ സെർജി കർജാക്കിനു മുന്നിൽ ഗുകേഷിനു നഷ്ടപ്പെട്ടത്.
ഏഴ് മണിക്കൂർ പരിശീലനം
ദിവസവും ഏഴ് മണിക്കൂർ ഗുകേഷ് പരിശീലനം നടത്താറുണ്ട്. സ്കൂളിലെ ചെസ് മാനേജർ വേലവന്റെ ശിക്ഷണമാണ് ഗുകേഷിന് മികച്ച അടിത്തറ നൽകിയത്. എതിരാളികളുടെ കളി വിശകലനം ചെയ്യുകയും അതിനനുസരിച്ച് സ്വയം തയാറെടുക്കുകയും ചെയ്യുന്നതാണ് ഗുകേഷിന്റെ ചെസ് ശൈലി.
വീട്ടിൽ അമ്മയ്ക്കൊപ്പം ബാഡ്മിന്റണ്‍ കളിക്കുകയാണ് ഗുകേഷിന്റെ മറ്റൊരു വിനോദം.
തമിഴ് കോമഡി കാണുകയാണ് മാനസിക സന്തോഷത്തിനായി ചെയ്യുന്നത്. വിജയ് സേതുപതിയാണ് ഗുകേഷിനിഷ്ടപ്പെട്ട സിനിമാതാരം.
ടൊറൊന്റോ: ഫിഡെ കാൻഡിഡേറ്റ് വനിതാ ടൂർണമെന്റിൽ അദ്ഭുതപ്രകടനവുമായി ഇന്ത്യയുടെ ആർ. വൈശാലി.
14 റൗണ്ട് പോരാട്ടത്തിലെ അവസാന അഞ്ച് മത്സരത്തിലും ജയം നേടി ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരിയായി വൈശാലി. ആർ. പ്രജ്ഞാനന്ദയുടെ ചേച്ചിയായ വൈശാലി 14-ാം റൗണ്ടിൽ റഷ്യയുടെ കാറ്റെറിന ലഗ്നോയെയാണ് തോൽപ്പിച്ചത്.
ടൂർണമെന്റിൽ വൈശാലിയുടെ ആറാം ജയം. ചാന്പ്യൻപട്ടം സ്വന്തമാക്കിയ ചൈനയുടെ ടാൻ സോങ് യിക്കുപോലും അഞ്ച് ജയമേയുള്ളൂ എന്നതാണ് ശ്രദ്ധേയം. ഒന്‍പത് പോയിന്റുമായാണ് സോങ്യി കാൻഡിഡേറ്റ്സ് ജേതാവായത്.
ഇന്ത്യയുടെ മറ്റൊരു താരമായ കൊനേരു ഹംപി 7.5 പോയിന്റുമായി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ചെനൈയുടെ ലീ ടിംഗ്ജി, വൈശാലി എന്നിവർക്കും 7.5 പോയിന്റ് വീതം ഉണ്ട്.
രാജസ്ഥാന് ഒമ്പത് വിക്കറ്റ് ജയം
ജയ്പുർ: ഐപിഎൽ ട്വന്റി20 ക്രിക്കറ്റിലെ രാജസ്ഥാനം വിട്ടു കളയാതെ രാജസ്ഥാൻ റോയൽസ്. ഹോം മത്സരത്തിൽ രാജസ്ഥാൻ ഒമ്പത് വിക്കറ്റിന് മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ചു.
സ്കോർ: മുംബൈ ഇന്ത്യൻസ് 179/9 (20). രാജസ്ഥാൻ റോയൽസ് 183/1 (18.4). ജോസ് ബട് ലറിന്റെ (25 പന്തിൽ 35) വിക്കറ്റ് മാത്രമാണ് ആതിഥേയർക്ക് ചേസിംഗിടെ നഷ്ടപ്പെട്ടത്.
സീസണിൽ ആദ്യമായി മിന്നും ബാറ്റിംഗുമായി യശസ്വി ജയ്സ്വാൾ കളം നിറഞ്ഞു. സെഞ്ചുറി നേടിയ ജയ്സ്വാളിന് (60 പന്തിൽ 104) ഒപ്പം സഞ്ജു സാംസണും (28 പന്തിൽ 38) പുറത്താകാതെ നിന്നു.
രാജസ്ഥാൻ റോയൽസ് പേസർ സന്ദീപ് ശർമയുടെ അഞ്ച് വിക്കറ്റ് പ്രകടനമായിരുന്നു മുംബൈ ഇന്നിംഗ്സിലെ ഹൈലൈറ്റ്. നാല് ഓവറിൽ 18 റണ്‍സ് വഴങ്ങിയ സന്ദീപ് അഞ്ച് വിക്കറ്റ് സ്വന്തമാക്കി. ഇഷാൻ കിഷൻ (0), സൂര്യകുമാർ യാദവ് (10), തിലക് വർമ (65), ടിം ഡേവിഡ് (3), ജെറാൾഡ് കോറ്റ്സി (0) എന്നിവരായിരുന്നു സന്ദീപിന്റെ ഇരകൾ.
ഐപിഎൽ ചരിത്രത്തിൽ രാജസ്ഥാനുവേണ്ടി അഞ്ച് വിക്കറ്റ് പ്രകടനം കാഴ്ചവയ്ക്കുന്ന നാലാമത് ബൗളറാണ് സന്ദീപ് ശർമ. 45 പന്തിൽ മൂന്ന് സിക്സും അഞ്ച് ഫോറും അടക്കം 65 റണ്‍സ് നേടിയ തിലക് വർമയാണ് മുംബൈ ഇന്നിംഗ്സിലെ ടോപ് സ്കോറർ. നേഹൽ വാഡിയ 24 പന്തിൽ 49 റണ്‍സ് നേടി.
ചാഹൽ @ 200
ഐപിഎൽ ചരിത്രത്തിൽ 200 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബൗളർ എന്ന നേട്ടത്തിൽ രാജസ്ഥാന്റെ യുസ്വേന്ദ്ര ചാഹൽ. മുംബൈയുടെ മുഹമ്മദ് നബിയെ (23) പുറത്താക്കിയാണ് ചാഹൽ 200 വിക്കറ്റ് തികച്ചത്. രാജസ്ഥാനുവേണ്ടി ട്രെന്റ് ബോൾട്ട് രണ്ട് വിക്കറ്റ് സ്വന്തമാക്കി. ഐപിഎൽ ചരിത്രത്തിൽ ആദ്യ ഓവറിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എന്ന നേട്ടത്തിൽ (26) ബോൾട്ട് എത്തി.
ബാസ്കറ്റ്: സൂപ്പർ സെമി
പാലക്കാട്: എടക്കാട് യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ നടക്കുന്ന 48-ാമത് സംസ്ഥാന ജൂണിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിന്റെ വനിതാ വിഭാഗത്തിൽ തൃശൂർ, കോഴിക്കോട്, എറണാകുളം, കൊല്ലം ടീമുകൾ സെമിയിൽ.
നിലവിലെ ചാന്പ്യന്മാരായ എറണാകുളം ക്വാർട്ടറിൽ 76-64ന് തിരുവനന്തപുരത്തെ കീഴടക്കി. മറ്റ് ക്വാർട്ടറുകളിൽ തൃശൂർ 69-24ന് കോട്ടയത്തെയും കോഴിക്കോട് 54-45ന് ആലപ്പുഴയെയും കൊല്ലം 41-23ന് വയനാടിനെയും തോൽപ്പിച്ചു.
മാഡ്രിഡ്: ഈ സീസണിലെ ഒഫീഷൽ റയൽ മാഡ്രിഡ്-ബാഴ്സലോണ എൽ ക്ലാസിക്കോ പോരാട്ടങ്ങൾ റയൽ മാഡ്രിഡിന്റെ ജയത്തോടെ അവസാനിച്ചു. റയൽ മാഡ്രിഡിന്റെ സാന്റിയാഗോ ബർണാബുവിൽ നടന്ന ലാ ലിഗ ഫുട്ബോളിൽ ഒന്നാം സ്ഥാനക്കാരായ റയൽ 3-2 ബാഴ്സലോണയെ തോൽപ്പിച്ചു.
ജയത്തോടെ റയൽ 36-ാമത് ലാ ലിഗ കിരീടത്തോട് അടുത്തു. ലീഗിൽ ആറു കളികൾ കൂടി ബാക്കിയിരിക്കേ റയലിന് (81 പോയിന്റ്) രണ്ടാമതുള്ള ബാഴ്സയുമായി 11 പോയിന്റിന്റെ ലീഡായി. എൽ ക്ലാസിക്കോയിൽ റയലിന്റെ തുടർച്ചയായ നാലാം ജയമാണ്.
ബാഴ്സയ്ക്കായി ആന്ദ്രെസ് ക്രിസ്റ്റ്യൻസെൻ (ആറ്), ഫെർമിൻ ലോപ്പസ് (69’) എന്നിവർ ഗോൾ നേടി. വിനീഷ്യസ് ജൂണിയർ (18’ പെനാൽറ്റി), ലൂകാസ് വാസ്ക്വസ് (73’) എന്നിവരാണ് റയലിനായി വലകുലുക്കിയ മറ്റുള്ളവർ. വാസ്ക്വസാണ് രണ്ടു ഗോളിനു വഴിയൊരുക്കിയത്.
യുണൈറ്റഡ് രക്ഷപ്പെട്ടു
ലണ്ടൻ: വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ എഫ്എ കപ്പ് ഫുട്ബോൾ സെമി ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം ഡിവിഷൻ ക്ലബ് കൊവന്ററി സിറ്റിയോട് തോൽക്കാതെ രക്ഷപ്പെട്ടു.
കൊവന്ററി സിറ്റി നടത്തിയ അപ്രതീക്ഷിത തിരിച്ചുവരവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2നാണ് യുണൈറ്റഡിന്റെ ജയം. മുഴുവൻ സമയം കഴിഞ്ഞ് അധിക സമയത്തും 3-3ന്റെ സമനിലയിൽ തുടർന്നതോടെയാണ് ഷൂട്ടൗട്ടിലേക്കു നീങ്ങിയത്.
മാഞ്ചസ്റ്റർ സിറ്റിയാണ് ഫൈനലിലെ എതിരാളികൾ. 1885നുശേഷം ആദ്യമായാണ് രണ്ടു ക്ലബ്ബുകൾ തുടർച്ചയായ രണ്ടു സീസണുകളിൽ എഫ്എ കപ്പ് ഫൈനലിൽ ഏറ്റുമുട്ടുന്നത്.
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂളിനു ജയം. ലിവർപൂൾ 3-1ന് ഫുൾഹാമിനെ തോൽപ്പിച്ചു. ജയത്തോടെ ലിവർപൂൾ രണ്ടാം സ്ഥാനത്തെത്തി. 33 മത്സരങ്ങളിൽ 74 പോയിന്റുമായി ആഴ്സണലാണ് ഒന്നാമത്. ലിവർപൂളിനും ഇത്രതന്നെ പോയിന്റാണ്.
എട മോനേ... ഗുകേഷ്... ചരിത്രത്തിനരികെ ഇന്ത്യയുടെ ഗുകേഷ്.
ടൊറൊന്റോ: എട മോനേ, ചരിത്രം പിറക്കട്ടെ... അതെ, ഈ അക്ഷരങ്ങൽ നിങ്ങൾ വായിക്കുന്പോൾ ഒരു പക്ഷേചരിത്രം പിറന്നിരിക്കാം. ആ ചരിത്രം ഡി. ഗുകേഷ് എന്ന പതിനേഴുകാരന്റെ പേരിലായിരിക്കും കുറിക്കപ്പെട്ടിരിക്കുക. കാര്യം എന്താണെന്നല്ലേ...? 2024 ഫിഡെ കാൻഡിഡേറ്റ്സ് ഓപ്പണ്‍ ചെസ് ടൂർണമെന്റിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ലോക ചാന്പ്യൻഷിപ് കിരീട പോരാട്ടത്തിനു യോഗ്യത നേടുന്ന രണ്ടാമത് ഇന്ത്യക്കാരൻ എന്ന ചരിത്രത്തിനരികെയാണ് ഗുകേഷ്.
14 റൗണ്ടുള്ള കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ ഇന്നലെ 13-ാം റൗണ്ട് പൂർത്തിയായപ്പോൾ 8.5 പോയിന്റുമായി ഗുകേഷ് ഒന്നാം സ്ഥാനത്താണ്. കാനഡയിലെ ടൊറൊന്റോയിൽ പ്രാദേശിക സമയം ഏപ്രിൽ 21 ഉച്ചകഴിഞ്ഞ് 2.30നാണ് 14-ാം റൗണ്ട് കാൻഡിഡേറ്റ്സ് മത്സരങ്ങൾ ആരംഭിക്കുന്നത്. അതായത് ഇന്ത്യയിൽ അപ്പോൾ സമയം ഏപ്രിൽ 22 പുലർച്ചെ 12.30.
13-ാം റൗണ്ടിൽ ഗുകേഷിന് ലീഡ് 13-ാം റൗണ്ടിൽ നിർണായക ലീഡ് നേടിയ ഡി. ഗുകേഷ് കാൻഡിഡേറ്റ്സ് ചെസ് ജേതാവാകാനുള്ള സാധ്യത വർധിപ്പിച്ചു. 13-ാം റൗണ്ടിൽ ഫ്രാൻസിന്റെ അലിറേസ ഫിറോസ്ജയെ 63 നീക്കം നീണ്ട മത്സരത്തിൽ ഗുകേഷ് കീഴടക്കി. വെള്ള കരുക്കൾകൊണ്ടായിരുന്നു ഗുകേഷിന്റെ കളി. ഇരുവരും ആദ്യതവണ (ഏഴാം റൗണ്ടിൽ) ഏറ്റുമുട്ടിയപ്പോൾ അലിറേസയോട് പരാജയപ്പെട്ടതിന്റെ കണക്കു തീർക്കുന്നതായിരുന്നു ഗുകേഷിന്റെ നിർണായക ജയം. ആദ്യതവണ ഏറ്റുമുട്ടിയപ്പോൾ ഗുകേഷിനായിരുന്നു കറുപ്പ് കരു.
13-ാം റൗണ്ടിലെ മറ്റ് മത്സരങ്ങളിൽ അമേരിക്കയുടെ ഫാബിയാനൊ കരുവാന ഇന്ത്യയുടെ ആർ. പ്രജ്ഞാനന്ദയെ തോൽപ്പിച്ചു. ഇതോടെ പ്രജ്ഞാനന്ദയുടെ ചാന്പ്യൻഷിപ് സാധ്യത അടഞ്ഞു. വെള്ള കരുക്കൾകൊണ്ട് കളിച്ച പ്രജ്ഞാനന്ദ 89 നീക്കം നീണ്ട മത്സരത്തിനൊടുവിലാണ് തോൽവി സമ്മതിച്ചത്.
മറ്റ് മത്സരങ്ങളിൽ റഷ്യയുടെ ഇയാൻ നിപോംനിഷിയും അമേരിക്കയുടെ ഹികാരു നാകാമുറയും തമ്മിലും ഇന്ത്യയുടെ വിദിത് ഗുജറാത്തിയും അസർബൈജാന്റെ നിജത് അബാസോവും തമ്മിലും സമനിലയിൽ പിരിഞ്ഞു.
ചതുഷ്കോണ പോരാട്ടം ഫിഡെ കാൻഡിഡേറ്റ്സ് ഓപ്പണ്‍ ചെസിന്റെ അവസാന റൗണ്ടിലേക്ക് പ്രവേശിച്ചപ്പോൾ ചാന്പ്യൻപട്ടം ആര് നേടും എന്നതിൽ തീരുമാനമായിട്ടില്ല എന്നതും ശ്രദ്ധേയം. 8.5 പോയിന്റുള്ള ഡി. ഗുകേഷിനു പിന്നിൽ എട്ട് പോയിന്റുമായി റഷ്യയുടെ ഇയാൻ നിപോംനിഷി, അമേരിക്കൻ താരങ്ങളായ ഹികാരു നാകാമുറ, ഫാബിയാനൊ കരുവാന എന്നിവർ ഉണ്ട്. അതായത് 14-ാം റൗണ്ടിലെ ഫലം അനുസരിച്ചേ ചാന്പ്യൻപട്ടം ആർക്കെന്നു തീരുമാനമാകൂ. കാൻഡിഡേറ്റ്സ് ചാന്പ്യനാകാൻ ചതുഷ്കോണ പോരാട്ടമാണ് അവസാന റൗണ്ടിൽ അരങ്ങേറുക എന്നു ചുരുക്കം.
14-ാം റൗണ്ടിൽ ഗുകേഷിന്റെ എതിരാളി നാകാമുറയാണ്. നിപോംനിഷിയും കരുവാനയും തമ്മിലും ഏറ്റുമുട്ടും. അതായത് 13 റൗണ്ട് പൂർത്തിയായപ്പോൾ പോയിന്റ് ടേബിളിലെ ആദ്യ നാല് സ്ഥാനക്കാർ തമ്മിലാണ് കിരീടത്തിനായുള്ള തീപ്പൊരി നേർക്കുനേർ പോരാട്ടം. ക്ലൈമാക്സിന് ഇതിൽകൂടുതൽ എന്തുവേണം?
ഈ രണ്ട് മത്സരവും സമനിലയിൽ കലാശിച്ചാൽ ഒന്‍പത് പോയിന്റുമായി ഡി. ഗുകേഷ് ചരിത്രത്തിലേക്ക് നടക്കും. നാകാമുറയും ഗുകേഷും ആദ്യതവണ ഏറ്റുമുട്ടിയപ്പോൾ 40 നീക്കത്തിൽ മത്സരം സമനിലയിൽ അവസാനിച്ചിരുന്നു.
വൈശാലി വണ്ടർ ഫിഡെ കാൻഡിഡേറ്റ്സ് വനിതാ ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആർ. വൈശാലി തുടർച്ചയായ നാല് റൗണ്ടിൽ ജയം നേടി. കാൻഡിഡേറ്റ്സ് വനിതാ ചാന്പ്യൻഷിപ്പിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് ആർ. പ്രജ്ഞാനന്ദയുടെ ചേച്ചികൂടിയായ ആർ. വൈശാലി.
14 റൗണ്ടുള്ള ചാന്പ്യൻഷിപ്പിലെ 10-ാം റൗണ്ട് മുതൽ 13-ാം റൗണ്ട് വരെയാണ് വൈശാലി തുടർച്ചയായി വെന്നിക്കൊടി പാറിച്ചത്. 13-ാം റൗണ്ടിൽ ചൈനയുടെ ലീ ടിംഗ്ജിയെയാണ് വൈശാലി തോൽപ്പിച്ചത്. 7.5 പോയിന്റുമായി ചാന്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്ത് തുടരുന്ന താരമാണ് ടിംഗ്ജി എന്നതാണ് ശ്രദ്ധേയം. 6.5 പോയിന്റുമായി ആറാം സ്ഥാനത്താണ് വൈശാലി.
ഇന്ത്യയുടെ മറ്റൊരു താരമായ കൊനേരു ഹംപി 13-ാം റൗണ്ടിൽ യുക്രെയ്നിന്റെ അന്ന മുസിചുക്കുമായി സമനിലയിൽ പിരിഞ്ഞു. 6.5 പോയിന്റുമായി ഹംപി മൂന്നാമതാണ്. ചൈനയുടെ ടാൻ സോങ്യിയാണ് (8.5) ഒന്നാം സ്ഥാനത്ത്.
പതിനേഴുകാരൻ വിശ്വനാഥൻ ആനന്ദിനുശേഷം ഫിഡെ കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റ് വിജയിക്കുന്ന ഇന്ത്യൻ താരം എന്ന ചരിത്രമാണ് ഡി. ഗുകേഷിനെ കാത്തിരിക്കുന്നത്. ചരിത്രത്തിൽ ഇതുവരെ ആനന്ദ് മാത്രമാണ് ഈ നേട്ടത്തിലെത്തിയ ഇന്ത്യൻ താരം. കാൻഡിഡേറ്റ്സ് ചെസ് ജയിക്കുകയും ലോക ചെസ് ചാന്പ്യൻഷിപ് ജയിക്കുകയും ചെയ്ത ഏക ഇന്ത്യക്കാരനും ആനന്ദാണ്.
കാൻഡിഡേറ്റ്സ് ചെസ് ചാന്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ എന്ന നേട്ടവും പതിനേഴുകാരനായ ഗുകേഷിനെ കാത്തിരിക്കുന്നു. കാൻഡിഡേറ്റ്സ് കിരീടം നേടിയാൽ 2024 ലോക ചെസ് ചാന്പ്യൻഷിപ്പിനായി ചൈനയുടെ ഡിങ് ലിറനെതിരേ മത്സരിക്കാനുള്ള ടിക്കറ്റ് ഗുകേഷിനു ലഭിക്കും. 2023 ലോക ചെസ് ചാന്പ്യൻഷിപ്പിൽ റഷ്യയുടെ ഇയാൻ നിപോംനിഷിയെ കീഴടക്കിയാണ് ഡിങ് ലിറൻ കിരീടം സ്വന്തമാക്കിയത്.
2023 സെപ്റ്റംബറിൽ വിശ്വനാഥൻ ആനന്ദിനെ പിന്തള്ളി ഇന്ത്യയുടെ ഒന്നാം നന്പർ സ്ഥാനത്ത് ഗുകേഷ് എത്തിയിരുന്നു. 37 വർഷത്തിനിടെ ആനന്ദിന് ഒന്നാം നന്പർ ഇന്ത്യൻ താരം എന്ന പദവി അന്നാണ് ആദ്യമായി നഷ്ടപ്പെട്ടത്. ഇതിഹാസങ്ങളായ അമേരിക്കയുടെ ബോബി ഫിഷറിനും നോർവെയുടെ മഗ്നസ് കാൾസനും ശേഷം ഫിഡെ കാൻഡിഡേറ്റ്സ് ചാന്പ്യൻഷിപ്പിൽ മത്സരിക്കുന്ന മൂന്നാമത് പ്രായം കുറഞ്ഞ താരമാണ് ഗുകേഷ്.
50 ആവേശം; ഈഡൻ ഗാർഡൻസിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് 50-ാം ജയം
കോൽക്കത്ത: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ എല്ലാ ആവേശവും നിറഞ്ഞ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ കീഴടക്കി കോൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഒരു റണ്ണിനായിരുന്നു കെകെആറിന്റെ ജയം. ഹോംഗ്രൗണ്ടായ ഈഡൻ ഗാർഡൻസിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ 50-ാം ജയമാണ്. സ്കോർ: കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 222/6 (20). റോയൽ ചലഞ്ചേഴ്സ് ബംഗളൂരു 221 (20).
223 റണ്‍സ് എന്ന ലക്ഷ്യത്തിനായി ക്രീസിലെത്തിയ ആർസിബിക്ക് അവസാന ഓവറിൽ 21 റണ്‍സായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്. മിച്ചർ സ്റ്റാർക്ക് എറിഞ്ഞ ആ ഓവറിൽ മൂന്ന് സിക്സ് അടിച്ച് കരണ്‍ ശർമ ആർസിബിക്ക് വിജയപ്രതീക്ഷ നൽകി. എന്നാൽ, അഞ്ചാം പന്തിൽ കരണ്‍ ശർമയും (ഏഴ് പന്തിൽ 20) അവസാന പന്തിൽ രണ്ടാം റണ്ണിനായി ശ്രമിച്ച ലോക്കി ഫെർഗൂസണും (1) പുറത്തായതോടെ കെകെആർ ഒരു റണ്‍ ജയം സ്വന്തമാക്കി.
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ കോൽക്കത്തയ്ക്കുവേണ്ടി ഫിൽ സാൾട്ട് വെടിക്കെട്ട് തുടക്കം കുറിച്ചു. 14 പന്തിൽ 48 റണ്‍സ് അടിച്ചെടുത്തശേഷമാണ് സാൾട്ട് മടങ്ങിയത്. അഞ്ചാം നന്പറായെത്തിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർ (36 പന്തിൽ 50) അർധസെഞ്ചുറി നേടി. റിങ്കു സിംഗ് (16 പന്തിൽ 24), ആന്ദ്രേ റസൽ (20 പന്തിൽ 27 നോട്ടൗട്ട്), രമൻദീപ് സിംഗ് (ഒന്‍പത് പന്തിൽ 24 നോട്ടൗട്ട്) എന്നിവരും തിളങ്ങി.
മറുപടിക്കിറങ്ങിയ ബംഗളൂരുവിന്റെ ഓപ്പണർമാരായ വിരാട് കോഹ്ലി (18), ഫാഫ് ഡുപ്ലെസി (7) എന്നിവർ തുടക്കത്തിലേ പുറത്തായി. വിൽ ജാക്സ് (32 പന്തിൽ 55), രജത് പാട്ടിദാർ (23 പന്തിൽ 52) എന്നിവർ മൂന്നാം വിക്കറ്റിൽ 102 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി പ്രതീക്ഷ നൽകി. എന്നാൽ, പിന്നാലെയെത്തിയ കാമറൂണ്‍ ഗ്രീൻ (6), ദിനേശ് കാർത്തിക് (18 പന്തിൽ 25) എന്നിവർക്ക് ടീമിനെ ജയത്തിലേക്ക് നയിക്കാൻ സാധിച്ചില്ല.
മൊഹാലി: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ഗുജറാത്ത് ടൈറ്റൻസിന് സീസണിലെ നാലാം ജയം. സ്പിന്നർമാരുടെ കരുത്തിൽ പഞ്ചാബ് കിംഗ്സിനെ ആദ്യം എറിഞ്ഞൊതുക്കിയ ഗുജറാത്ത് ശ്രദ്ധയോടെ ബാറ്റ് വീശി മൂന്ന് വിക്കറ്റ് ജയം സ്വന്തമാക്കി. സ്കോർ: പഞ്ചാബ് കിംഗ്സ് 142 (20). ഗുജറാത്ത് ടൈറ്റൻസ് 146/7 (19.1).
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് കാര്യങ്ങൾ അനുകൂലമായില്ല. ഓപ്പണിംഗ് വിക്കറ്റിൽ 52 റണ്‍സ് എടുത്തശേഷമായിരുന്നു പഞ്ചാബ് തലകുത്തി വീണത്. പ്രഭ്സിംറൻ സിംഗ് (21 പന്തിൽ 35), ഹർപ്രീത് ബ്രാർ (12 പന്തിൽ 29) എന്നിവരാണ് പഞ്ചാബിന്റെ ടോപ് സ്കോറർമാർ.
ഗുജറാത്തിനു വേണ്ടി സ്പിന്നർമാരായ സായ് കിഷോർ നാലും നൂർ അഹമ്മദ് രണ്ടും റഷീദ് ഖാൻ ഒരു വിക്കറ്റും വീഴ്ത്തി.
മറുപടിക്കിറങ്ങിയ ഗുജറാത്തിനു വേണ്ടി ശുഭ്മാൻ ഗിൽ (29 പന്തിൽ 35), സായ് സുദർശൻ (34 പന്തിൽ 31), രാഹുൽ തെവാട്യ (18 പന്തിൽ 36 നോട്ടൗട്ട്) എന്നിവർ പോരാട്ടം നയിച്ചു. അവസാന ഓവറുകളിൽ തെവാട്യ നടത്തിയ ആക്രമണമാണ് ഗുജറാത്തിനെ ജയത്തിലെത്തിച്ചത്.
ഫ്ളോറിഡ: അമേരിക്കൻ മേജർ ലീഗ് സോക്കർ ഫുട്ബോളിൽ ലയണൽ മെസിയുടെ മികവിൽ ഇന്റർ മയാമിക്കു ജയം. മെസി (11’, 81’ പെനാൽറ്റി) രണ്ട് ഗോൾ നേടുകയും ഒരു ഗോളിന് അസിസ്റ്റ് നടത്തുകയും ചെയ്ത മത്സരത്തിൽ ഇന്റർ മയാമി 3-1ന് നാഷ് വില്ലയെ തോൽപ്പിച്ചു.
സെർജിയൊ ബുസ്ക്വെറ്റ്സിന്റെ (39’) വകയായിരുന്നു ഇന്റർ മയാമിയുടെ ഒരു ഗോൾ. ഫ്രാങ്കൊ നെഗ്രിയുടെ (2’) സെൽഫ് ഗോളിൽ പിന്നിലായശേഷമായിരുന്നു ഇന്റർ മയാമി തിരിച്ചുവരവ് ജയം സ്വന്തമാക്കിയത്.
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ജയത്തോടെ ആഴ്സണൽ പോയിന്റ് ടേബിളിന്റെ തലപ്പത്തെത്തി. എവേ പോരാട്ടത്തിൽ ആഴ്സണൽ 2-0ന് വൂൾവ്സിനെ തോൽപ്പിച്ചു. ലിയാൻഡ്രൊ ട്രോസാർഡ് (45’), മാർട്ടിൻ ഒഡെഗാർഡ് (90+5’) എന്നിവരായിരുന്നു ആഴ്സണലിനായി ഗോൾ നേടിയത്.
ഷാങ്ഹായ്: ചൈനീസ് ഗ്രാൻപ്രീഫോർമുല വണ്‍ കാറോട്ടത്തിൽ നിലവിലെ ലോകചാന്പ്യനായ മാക്സ് വെർസ്റ്റപ്പൻ ജേതാവായി. റെഡ്ബുള്ളിന്റെ ഡ്രൈവറായ വെർസ്റ്റപ്പൻ 2024 സീസണിൽ നേടുന്ന നാലാം ജയമാണ്.
ലണ്ടൻ: എഫ്എ കപ്പ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റി ഫൈനലിൽ. സെമിയിൽ 1-0ന് ചെൽസിയെയാണ് സിറ്റി കീഴടക്കിയത്. 84-ാം മിനിറ്റിൽ ബെർണാഡോ സിൽവ നേടിയ ഗോളിലായിരുന്നു സിറ്റിയുടെ ജയം.
ജിറോണ യൂറോപ്പിന്
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ 2023-24 സീസണിലെ സർപ്രൈസ് ടീമായ ജിറോണ ക്ലബ് ചരിത്രത്തിൽ ആദ്യമായി യൂറോപ്യൻ പോരാട്ടത്തിനുള്ള ടിക്കറ്റ് ഉറപ്പിച്ചു.
ഹോം മത്സരത്തിൽ 4-1ന് കാഡിഫിനെ തോൽപ്പിച്ച ജിറോണ 32 മത്സരങ്ങളിൽനിന്ന് 68 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ലീഗിൽ ആറ് മത്സരങ്ങൾശേഷിക്കേ ചുരുങ്ങിയത് 2024-25 സീസണിലെ യൂറോപ്പ കോണ്‍ഫറൻസ് ലീഗിൽ എങ്കിലും ജിറോണ കളിക്കുമെന്നുറപ്പായി.
ബാസ്കറ്റ്: ഇനി ക്വാർട്ടർ
പാലക്കാട്: എടക്കാട് യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് സ്റ്റേഡിയത്തിൽ നടക്കുന്ന 48-ാമത് സംസ്ഥാന ജൂണിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ ക്വാർട്ടർ ഫൈനലിനു കളമൊരുങ്ങി.
ആണ്‍കുട്ടികളുടെ വിഭാഗത്തിൽ തൃശൂർ, ആലപ്പുഴ, മലപ്പുറം, കോട്ടയം, തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, ഇടുക്കി ടീമുകൾ അവസാന എട്ടിൽ ഇടംനേടി.
പെണ്‍കുട്ടികളുടെ വിഭാഗത്തിൽ എറണാകുളം, തൃശൂർ, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്,വയനാട് ടീമുകളാണ് ക്വാർട്ടറിൽ പ്രവേശിച്ചത്.
കുറാഷ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യക്ക് കിരീടം
കൊച്ചി: കൊച്ചിയില്‍ സമാപിച്ച പ്രഥമ സൗത്ത് ഏഷ്യന്‍ കുറാഷ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ കിരീടം സ്വന്തമാക്കി. നേപ്പാളാണ് റണ്ണേഴ്സ് അപ്പ്. ശ്രീലങ്കയ്ക്കാണ് മൂന്നാം സ്ഥാനം. തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ മാലദ്വീപ്, ബംഗ്ലാദേശ് രാജ്യങ്ങളില്‍നിന്നുള്ള താരങ്ങളും പങ്കെടുത്തു. സീനിയര്‍, ജൂണിയര്‍ വിഭാഗങ്ങളില്‍ 15 വീതം സ്വര്‍ണം നേടിയാണ് ഇന്ത്യയുടെ കിരീടനേട്ടം.
ഇരുവിഭാഗങ്ങളിലായി രണ്ടു സ്വര്‍ണവും 15 വെള്ളിയും 20 വെങ്കലവുമാണ് നേപ്പാള്‍ നേടിയത്. 15 വെള്ളിയും 19 വെങ്കലവുമാണ് ശ്രീലങ്കയുടെ സമ്പാദ്യം. മലയാളി താരം എ.ആര്. അര്ജുന് സീനിയര്‍ 90 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യക്കായി സ്വര്‍ണം നേടി. ജൂണിയര്‍ പെണ്‍കുട്ടികളുടെ 44 കിലോഗ്രാം വിഭാഗത്തില്‍ കൊച്ചി സ്വദേശി റൊവാന മരിയ രാജന് വെള്ളി നേടി.
മലപ്പുറം സ്വദേശിയായ അര്ജുന് തന്നെയാണ് മികച്ച പുരുഷതാരം. ഇന്ത്യയുടെ തന്നെ പൂജയെ മികച്ച വനിതാ താരമായി തെരഞ്ഞെടുത്തു. ജൂണിയറില്‍ നേപ്പാളിന്റെ ദിക്ഷ, ഇന്ത്യയുടെ ധര്‍മേന്ദര്‍ എന്നിവരാണ് മികച്ച താരങ്ങള്‍.
കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. ഇന്റര്‍നാഷണല്‍ കുറാഷ് അസോസിയേഷന് ടെക്നിക്കല്‍ ഡയറക്ടര്‍ രവി കപൂര്‍, കേരള കുറാഷ് അസോസിയേഷന് പ്രസിഡന്റ് വിവേക് വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. സമാപനച്ചടങ്ങില്‍ കുറാഷ് അസോസിയേഷന് ഓഫ് ഇന്ത്യ പ്രസിഡന്റും സംഘാടകസമിതി ചെയര്‍മാനുമായ രാജന് വര്‍ഗീസ്, അഭിനേതാക്കളും മോഡലുകളുമായ റിതു മന്ത്ര, രഞ്ജിത മേനോന്, ഡോ. പ്രശാന്ത് നായര്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
സൺറൈസേഴ്സ് ഹൈദരാബാദ് മൂന്നാം തവണയും 250 റൺസ് കടന്നു
ന്യൂഡൽഹി: 2024 സീസണ് ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ വെടിക്കെട്ട് അടി തുടർക്കഥ.
മുംബൈ ഇൻസിന് എതിരേ 277ഉം റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരേ 287ഉം നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഇന്നലെ ഡൽഹി ക്യാപ്പിറ്റൽസിനെതിരേ 20 ഓവറിൽ കുറിച്ചത് 266/7 എന്ന സ്കോർ. ലോക ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ടീം മൂന്ന് പ്രാവശ്യം 250ൽ കൂടുതൽ നേടുന്നത് ഇത് രണ്ടാം തവണ, ഐപിഎല്ലിൽ ആദ്യവും. സറെയാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയ ടീം.
16 പന്തിൽ അർധസെഞ്ചുറി പിന്നിട്ട ട്രാവിസ് ഹെഡും (32 പന്തിൽ 89), 12 പന്തിൽ 46 റണ്‍സ് നേടിയ അഭിഷേക് ശർമയും ചേർന്ന് ആദ്യവിക്കറ്റിൽ 131 റണ്‍സ് അടിച്ചെടുത്തു. 6.2 ഓവരിലായിരുന്നു ഇത്. പവർ പ്ലേ അവസാനിച്ചപ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 125 റണ്‍സായിരുന്നു സണ്‍റൈസേഴ്സിന്.
ഐപിഎൽ ചരിത്രത്തിൽ പവർപ്ലേയിലെ ഏറ്റവും ഉയർന്ന സ്കോറാണിത്. ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിൽ പവർപ്ലേയിൽ ഏറ്റവും കൂടുതൽ സിക്സും (11) സണ്‍റൈസേഴ്സ് ഇന്നിംഗ്സിൽ പിറന്നു. അഞ്ച് ഓവറിൽ സണ്‍റൈസേഴ്സ് 100 കടന്നു. ട്വന്റി-20 ചരിത്രത്തിൽ ഏറ്റവും കുറവ് പന്തിൽ (30) 100 റണ്‍സ് കടക്കുന്ന ചരിത്രവും അതോടെ കുറിക്കപ്പെട്ടു.
നിതീഷ് കുമാർ റെഡ്ഡി (27 പന്തിൽ 37), ഷഹ്ബാസ് അഹമ്മദ് (29 പന്തിൽ 59 നോട്ടൗട്ട്) എന്നിവരും സണ്‍റൈസേഴ്സിനായി കടന്നാക്രമണം നടത്തി.
മറുപടിക്കിറങ്ങിയ ഡൽഹി ക്യാപ്പിറ്റൽസിന് 19.1 ഓവറിൽ 199 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. സൺറൈസേഴ്സിന് 67 റൺസ് ജയം. 15 പന്തിൽ 50 കടന്ന് ഡൽഹിയുടെ ജേക്ക് ഫ്രേസർ മക്ഗുക്ക് (18 പന്തിൽ 65) ഈ സീസണിലെ വേഗമേറിയ അർധസെഞ്ചുറി സ്വന്തമാക്കി. അഭിഷേക് പോറൽ (22 പന്തിൽ 42), ഋഷഭ് പന്ത് (35 പന്തിൽ 44) എന്നിവരും ഡൽഹിക്കായി തിളങ്ങി.
ലോകറിക്കാർഡ് എട്ടാം വട്ടം
സിയാമെൻ (ചൈന): ലോക റിക്കാർഡ് തിരുത്തുന്നത് ഹോബിയാക്കിയ സ്വീഡിഷ് താരം അർമാൻഡ് ഡുപ്ലാന്റിസ് വീണ്ടും പുതിയ ഉയരം കീഴടക്കി. പുരുഷ പോൾവോൾട്ടിൽ എട്ടാം തവണയും ലോക റിക്കാർഡ് തിരുത്തി ഡുപ്ലാന്റിസ്.
2024 സീസണിലെ ആദ്യ ഡയമണ്ട് ലീഗിലാണ് ഡുപ്ലാന്റിസ് തന്റെതന്നെ റിക്കാർഡ് വീണ്ടും തിരുത്തിയത്. സിയാമെൻ ഡയമണ്ട് ലീഗിൽ 6.24 മീറ്ററാണ് ഇതുപത്തിമൂന്നുകാരനായ ഡുപ്ലാന്റിസ് കുറിച്ചു. 2023 സെപ്റ്റംബറിൽ യൂജിൻ ഡയമണ്ട് ലീഗിൽ കുറിച്ച 6.23 മീറ്ററാണ് ഡുപ്ലാന്റിസ് തിരുത്തിയത്.
23 വയസിനിടെ എട്ട് തവണ ലോക റിക്കാർഡ് തിരുത്തിയെന്നതാണ് ഡുപ്ലാന്റിസിന്റെ പ്രത്യേകത. 2020 ഫെബ്രുവരിയിൽ 6.17 മീറ്റർ ക്ലിയർ ചെയ്താണ് ഡുപ്ലാന്റിസ് ആദ്യമായി റിക്കാർഡ് ബുക്കിൽ ഇടംപിടിച്ചത്. 2014ൽ ഫ്രഞ്ച് താരം റെനൗഡ് ലാവിൽനെയുടെ പേരിലുണ്ടായിരുന്ന 6.16 മീറ്ററായിരുന്നു അതുവരെയുള്ള റിക്കാർഡ്.
പുരുഷ വിഭാഗം പോൾവോൾട്ടിൽ ഇൻഡോർ, ഔട്ട്ഡോർ വിഭാഗത്തിൽ നിലവിലെ ലോകറിക്കാർഡുകാരനായ ഡുപ്ലാന്റിസ് നിലവിലെ ഒളിന്പിക് ചാന്പ്യനാണ്. 2024 പാരീസ് ഒളിന്പിക്സിൽ സ്വർണം ഉറപ്പിച്ച് ഫീൽഡിൽ ഇറങ്ങുന്ന അപൂർവ താരങ്ങളിൽ ഒരാളുമാണ് ഡുപ്ലാന്റിസ്.
ഇൻഡോർ പോൾപോൾട്ടിൽ 6.22 മീറ്റർ ഉയരം ഡുപ്ലാന്റിസ് കീഴടക്കിയിട്ടുണ്ട്. 2022 യൂജിൻ, 2023 ബുഡാപെസ്റ്റ് ലോക ചാന്പ്യൻഷിപ്പുകളിലും ഈ യുവാവിന് എതിരില്ലായിരുന്നു. 2021 മുതൽ ഡയമണ്ട് ലീഗിൽ സ്വർണ ജേതാവാണ്.
ടോക്കിയോ ഒളിന്പിക്സിൽ 6.02 മീറ്റർ ക്ലിയർ ചെയ്തായിരുന്നു സ്വീഡിഷ് താരം സ്വർണത്തിൽ മുത്തംവച്ചത്. 6.19 മീറ്റർ ക്ലിയർ ചെയ്യാൻ നടത്തിയ മൂന്ന് ശ്രമവും പരാജയപ്പെട്ടു. ടോക്കിയോയിൽ വെള്ളിയും വെങ്കലവും നേടിയ താരങ്ങൾക്ക് ആറ് മീറ്റർ ക്ലിയർ ചെയ്യാൻ സാധിച്ചില്ല എന്നതും ശ്രദ്ധേയം. അതുപോലെ സിയാമെൻ ഡയമണ്ട് ലീഗിലും ഡുപ്ലാന്റിസ് മാത്രമേ ആറ് മീറ്റർ ക്ലിയർ ചെയ്തുള്ളൂ.
ബ്ലാസ്റ്റേഴ്സും ആർസിബിയും തമ്മിൽ...
ഒരു നാൾ വരും, അതുവരെ ആരാധകരേ ശാന്തരാകുവിൻ... എത്രനാൾ ഈ കാത്തിരിപ്പ് എന്നു ചോദിക്കരുതെന്നു മാത്രം. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെയും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെയും ആരാധകർക്കാണ് ഈ ദുരിതം.
രണ്ട് ടീമും കളിക്കുന്നത് രണ്ടിടങ്ങളിലാണ്, കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിലും റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിലും. എന്നാൽ, ഇരുടീമും തമ്മിൽ രണ്ട് കാര്യങ്ങളിൽ സാമ്യമുണ്ട്, ഇതുവരെ കിരീടം ഇല്ലാത്തതിലും ആരാധകരുടെ ശക്തമായ പിൻബലത്തിലും. ആരാധകർക്ക് എത്രമാത്രം സഹനശക്തി ഉണ്ടെന്ന് പരീക്ഷിക്കുകയാണോ ഈടീമുകളുടെ മാനേജ്മെന്റും കളിക്കാരും എന്നതാണ് സംശയം. അല്ലെങ്കിൽ ഇവരേക്കാൾ ഗ്ലാമർ കുറഞ്ഞ ടീമുകൾ ഐഎസ്എല്ലിലും ഐപിഎല്ലിലും ഇതിനോടകം കിരീടം സ്വന്തമാക്കിക്കഴിഞ്ഞു.
10-ാം സീസണും ശൂന്യം
ഇന്ത്യൻ സൂപ്പർ ലീഗിൽ 10-ാം സീസണിലും കിരീടം ഇല്ലാതെ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചു. 2023-24 സീസണിന്റെ പ്ലേ ഓഫ് എലിമിനേറ്ററിൽ പുറത്തായതോടെയാണിത്. 2014ൽ ക്ലബ് രൂപീകരിച്ചതിനുശേഷം മൂന്ന് സീസണിൽ (2014, 2016, 2021-22) ഫൈനലിൽ പ്രവേശിച്ചതു മാത്രമാണ് ബ്ലാസ്റ്റേഴ്സിന്റെ നേട്ടം.
2023-24 സീസണിൽ ഒരു ഘട്ടത്തിൽ ലീഗ് പോയിന്റ് ടേബിളിൽ കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്തുണ്ടായിരുന്നു. 2023 കലണ്ടർ വർഷം അവസാനിക്കുന്പോൾ ലീഗിന്റെ തലപ്പത്തായിരുന്നു കേരള ബ്ലാസ്റ്റേഴ്സ്. പിന്നീട് തലകുത്തി വീണ ടീം, ലീഗ് ടേബിളിൽ അഞ്ചാമതായി. പ്ലേ ഓഫ് എലിമിനേറ്ററിൽ പരാജയപ്പെട്ട് പുറത്താകുകയും ചെയ്തു.
ബ്ലാസ്റ്റേഴ്സിന്റെ ഈ പതനത്തിനു പരിക്കാണ്. പ്രീസീസണ് പരിശീലനം മുതൽ കേരള ബ്ലാസ്റ്റേഴ്സിനെ പരിക്ക് വിടാതെ പിന്തുടരുകയായിരുന്നു. ഏറ്റവും ഒടുവിൽ പ്ലേ ഓഫ് എലിമിനേറ്റർ പോരാട്ടത്തിനിടെ ഗോളി ലാറ ശർമയ്ക്കും പരിക്കേറ്റു.
ഓസ്ട്രേലിയൻ താരം ജോഷ്വ സൊറ്റിരിയൊയാണ് പ്രീസീസണ് പരിശീലനത്തിൽ പരിക്കേറ്റ് പുറത്തായത്. പിന്നീട് ഖ്വാമെ പെപ്ര, ദിമിത്രിയോസ് ഡയമാന്റകോസ്, അഡ്രിയാൻ ലൂണ, മാർക്കൊ ലെസ്കോവിച്ച്, ഫ്രെഡ്ഡി ലാൽവാമ് വ, ജീക്സണ് സിംഗ്, ഐബാൻബ ഡോഹ് ലിംഗ്, നവോച്ച സിംഗ്, സച്ചിൻ സുരേഷ് എന്നിവർക്കെല്ലാം പരിക്കേറ്റു. ബ്ലാസ്റ്റേഴ്സിന്റെ താളം നഷ്ടപ്പെടുത്തുന്നതായിരുന്നു ഇവരുടെയെല്ലാം പരിക്ക്. ഇതിന്റെയെല്ലാം ആകെത്തുക നിരാശയും...
17ഉം തഥൈവ
റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ഐപിഎല്ലിൽ 17-ാം സീസണിലും കിരീടം നേടാൻ സാധിക്കില്ലെന്ന് ഇതിനോടകം ഏകദേശം ഉറപ്പായിട്ടുണ്ട്. 14 മത്സരങ്ങളുള്ള ലീഗ് റൗണ്ടിലെ ഏഴ് കളി പൂർത്തിയാക്കിയപ്പോൾ ഒരു ജയം മാത്രമാണ് ആർസിബിക്കു നേടാൻ സാധിച്ചത്. രണ്ട് പോയിന്റുമായി ഏറ്റവും പിന്നിലാണ് (10-ാം സ്ഥാനം) ടീം.
ഇന്ന് കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേയാണ് റോയൽ ചലഞ്ചേഴ്സിന്റെ എട്ടാം മത്സരം. ഇന്നത്തേതുൾപ്പെടെ ശേഷിക്കുന്ന ഏഴ് മത്സരങ്ങളിലും ജയിച്ചാൽ മാത്രമേ പ്ലേ ഓഫ് ഉൾപ്പെടെ മുന്നോട്ടുള്ള പ്രയാണം ആർസിബിക്കു സാധ്യമാകൂ. കാരണം, ഒന്നാം സ്ഥാനത്തുള്ള രാജസ്ഥാൻ റോയൽസുമായി 10 പോയിന്റിന്റെ വ്യത്യാസം ആർസിബിക്ക് ഇപ്പോഴുണ്ട്.
ഐപിഎൽ ചരിത്രത്തിൽ രണ്ട് തവണ ഫൈനലിൽ (2009, 2016) പ്രവേശിച്ചതു മാത്രമാണ് ആർസിബിയുടെ ഇതുവരെയുള്ള നേട്ടം. 2023 സീസണിൽ ലീഗ് റൗണ്ടിൽ ആറാം സ്ഥാനത്തായിരുന്നു. കിരീട ദൗർഭാഗ്യത്തെത്തുടർന്ന് വിരാട് കോഹ്ലി ക്യാപ്റ്റൻ സ്ഥാനം രാജിവച്ചെങ്കിലും ടീമിന്റെ പ്രകടനത്തിൽ ഒരു മാറ്റവും വന്നില്ല എന്നതാണ് ദുഃഖം...
ട്വന്റി-20 ലോകകപ്പ്: ഇന്ത്യൻ ടീം പ്രഖ്യാപനം 28ന്
മുംബൈ: ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ ഈ മാസം 28ന് പ്രഖ്യാപിച്ചേക്കുമെന്നാണു സൂചന. മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപ്പിറ്റൽസും തമ്മിൽ ഡൽഹിയിൽ 27ന് നടക്കുന്ന ഐപിഎൽ മത്സരത്തിനുശേഷം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും ബിസിസിഐ സെലക്ടർ അജിത് അഗാർക്കറും കൂടിക്കാഴ്ച നടത്തുമെന്നും പിന്നാലെ ടീം പ്രഖ്യാപനം നടക്കുമെന്നുമാണ് റിപ്പോർട്ട്.
ലോകകപ്പിനുള്ള 15 അംഗ ടീം പ്രഖ്യാപനത്തിന് ഐസിസി അനുവദിച്ചിരിക്കുന്ന അവസാന തീയതി മേയ് ഒന്നാണ്. രാജസ്ഥാൻ റോയൽസിനുവേണ്ടി മിന്നും പ്രകടനം കാഴ്ചവയ്ക്കുന്ന സഞ്ജു സാംസണിനെ ടീമിൽ ഉൾപ്പെടുത്തുമോ എന്നതിനാണ് മലയാളി ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്നത്.
ഇന്ത്യയുടെ 15 അംഗ ടീം ഏകദേശം തീരുമാനമായതായാണ് വിവരം. ഓപ്പണർമാരായി രോഹിത് ശർമയും വിരാട് കോഹ്ലിയും എത്തുമെന്നും റിപ്പോർട്ടുണ്ട്. അതേസമയം, മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്ക് ഇടംലഭിച്ചേക്കില്ലെന്നും സൂചനയുണ്ട്.
രോഹിത്തിനു പിന്നാലെ സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ഋഷഭ് പന്ത്, അർഷദീപ് സിംഗ്, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് എന്നിവരുടെ ഇരിപ്പിടങ്ങൾ മാത്രമാണ് ഇതുവരെ ഉറപ്പായിട്ടുള്ളതെന്നും റിപ്പോർട്ടുണ്ട്.
ഐഎസ്എൽ : ഗോവ സെമിയിൽ
മഡ്ഗാവ്: ഐഎസ്എൽ ഫുട്ബോളിൽ എഫ്സി ഗോവ സെമി ഫൈനലിൽ. രണ്ടാം പ്ലേ ഓഫ് എലിമിനേറ്ററിൽ ഗോവ 2-1ന് ചെന്നൈയിൻ എഫ്സിയെ കീഴടക്കി.
നോഹ് സഡൗയി (36’), ബ്രെണ്ടൻ ഫെർണാണ്ടസ് (45’) എന്നിവരാണ് ഗോവയ്ക്കുവേണ്ടി ഗോൾ നേടിയത്. ലാസർ സിർകോവിച്ചിന്റെ (45+4’) വകയായിരുന്നു ചെന്നൈയിന്റെ ഗോൾ.
സെമിയിൽ മുംബൈ സിറ്റി എഫ്സിയാണ് ഗോവയുടെ എതിരാളികൾ. 24നാണ് ആദ്യപാദ സെമി. 23ന് നടക്കുന്ന ആദ്യസെമിയിൽ ഒഡീഷ എഫ്സി മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ നേരിടും.
28, 29 തീയതികളിലാണ് രണ്ടാംപാദ സെമി ഫൈനൽ.
ജൂണിയർ ബാസ്കറ്റ്
പാലക്കാട്: എടക്കാട് യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് സ്റ്റേഡിയത്തിൽനടക്കുന്ന 48-ാമത് സംസ്ഥാന ജൂണിയർ ബാസ്കറ്റിൽ പുരുഷവിഭാഗത്തിൽ തൃശൂർ 58-18ന് കോഴിക്കോടിനെ തോൽപ്പിച്ചു.
മറ്റു മത്സരങ്ങളിൽ ഇടുക്കി 55-10ന് വയനാടിനെയും ആലപ്പുഴ 67-44ന് മലപ്പുറത്തെയും പത്തനംതിട്ട 42-20ന് പാലക്കാടിനെയും തിരുവനന്തപുരം 73-49ന് എറണാകുളത്തെയും തോൽപ്പിച്ചു.
പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കൊല്ലം 58-21ന് തിരുവനന്തപുരത്തെയും തൃശൂർ 45-11ന് പത്തനംതിട്ടയെയും കോട്ടയം 44-11ന് പാലക്കാടിനെയും എറണാകുളം 38-7ന് വയനാടിനെയും കോഴിക്കോട് 47-2ന് കാസർഗോഡിനെയും കീഴടക്കി.
കേരള ബ്ലാസ്റ്റേഴ്സിനെ എക്സ്ട്രാ ടൈം ഗോളിൽ കീഴടക്കി ഒഡീഷ സെമി ഫൈനലിൽ
ഭുവനേശ്വർ: കിരീടം ഇല്ലാത്ത നാണക്കേടുമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പത്താം സീസണിലെ പോരാട്ടവും അവസാനിപ്പിച്ചു.
ഐഎസ്എൽ ഫുട്ബോൾ 2023-24 പ്ലേ ഓഫ് എലിമിനേറ്ററിൽ ഒഡീഷ എഫ്സിയോട് 2-1നു പരാജയപ്പെട്ട് ബ്ലാസ്റ്റേഴ്സ് പുറത്ത്. കൊന്പന്മാർ എന്നു വിശേഷിപ്പിക്കപ്പെടുന്ന ബ്ലാസ്റ്റേഴ്സ് അധിക സമയത്തേക്ക് നീണ്ട പോരാട്ടത്തിലാണ് കലിംഗ സ്റ്റേഡിയത്തിൽ തോൽവി വഴങ്ങിയത്.
ഫെഡോർ ചെർണിച്ചിലൂടെ (67’) ലീഡ് നേടിയ ബ്ലാസ്റ്റേഴ്സിനെ ഡിഗോ മൗറീഷ്യോയിലൂടെ (87’) നിശ്ചിത സമയത്ത് ഒഡീഷ സമനിലയിൽ പിടിച്ചു. തുടർന്ന് അധിക സമയത്തേക്ക് നീണ്ടപ്പോൾ 98-ാം മിനിറ്റിൽ മിസോറം താരമായ ഇസാക്ക് വാൻലാൽറുത്ഫെലയുടെ ഗോളിൽ ജയം സ്വന്തമാക്കുകയും ചെയ്തു. പ്ലേ ഓഫ് എലിമിനേറ്റർ ജയിച്ച ഒഡീഷ സെമിയിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ നേരിടും.
ലഭിച്ച അവസരങ്ങൾ നഷ്ടപ്പെടുത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് സംഘത്തെയാണ് കലിംഗ സ്റ്റേഡിയത്തിൽ കണ്ടത്. നിശ്ചിത സമയത്ത് 11 ഷോട്ട് പായിച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്ന് ഷോട്ട് ഓണ്‍ ടാർഗറ്റിലേക്കായിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ ഒഡീഷ എഫ്സി വല കുലുക്കി. എന്നാൽ, ഉടൻതന്നെ ബ്ലാസ്റ്റേഴ്സ് കളിക്കാരുടെ ശക്തമായ പ്രതിഷേധത്തിനൊടുവിൽ റഫറി ഓഫ് സൈഡ് വിളിച്ച് ഗോൾ റദ്ദാക്കി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ലഭിച്ച അവസരങ്ങൾ മുതലാക്കാൻ കേരള ബ്ലാസ്റ്റേഴ്സിനു സാധിച്ചില്ല. ബ്ലാസ്റ്റേഴ്സിന്റെ ആക്രമണം നയിച്ച മുഹമ്മദ് ഐമനും ഫെഡോർ ചെർണിച്ചുമായിരുന്നു അവസരം നഷ്ടപ്പെടുത്താനും മത്സരിച്ചത്. ഒടുവിൽ 67-ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് നേടി. മുഹമ്മദ് ഐമന്റെ ക്രോസിൽ ഫെഡോർ ചെർണിച്ച് ഒഡീഷ വല കുലുക്കി.
ലാറ ശർമ പുറത്ത്
ലീഗ് റൗണ്ടിലെ അവസാന രണ്ട് മത്സരങ്ങളിൽ ഇറങ്ങിയ ലാറ ശർമ മികച്ച സേവുകളുമായി ബ്ലാസ്റ്റേഴ്സ് വല കാത്തു. എന്നാൽ, കാലിനു പരിക്കേറ്റ് 78-ാം മിനിറ്റിൽ ലാറ ശർമ പുറത്തായി. പ്രഥമശുശ്രൂഷയ്ക്കുശേഷം കളത്തിൽ തുടരാൻ ലാറ ശർമ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അതോടെ കരണ്‍ജീത് സിംഗ് ഗോൾ വലയ്ക്ക് മുന്നിൽ.
81-ാം മിനിറ്റിൽ ചെർണിച്ചിനെ പിൻവലിച്ച് അഡ്രിയാൻ ലൂണയെ ബ്ലാസ്റ്റേഴ്സ് കളത്തിലിറക്കി. പരിക്കിനെത്തുടർന്ന് ഡിസംബർ മുതൽ കളത്തിനു പുറത്തായിരുന്ന ലൂണയുടെ തിരിച്ചുവരവായിരുന്നു അത്. 87-ാം മിനിറ്റിൽ ഡീഗൊ മൗറീഷ്യോയിലൂടെ ഒഡീഷ സമനിലയിലെത്തി. അതോടെ മത്സരം അധിക സമയത്തേക്ക്.
ലക്നോ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് 17 -ാം സീസണിൽ ലക്നോ സൂപ്പർ ജയ്ന്റ്സിന് നാലാം ജയം. ലക്നോ എട്ട് വിക്കറ്റിന് ചെന്നൈ സൂപ്പർ കിംഗ്സിനെ കീഴടക്കി. സ്കോർ: ചെന്നൈ 176/6 (20). ലക്നോ 180/2 (19).
ഒപ്പണർമാരായ കെ.എൽ. രാഹുലും (53 പന്തിൽ 82), ക്വിന്റൺ ഡി കോക്കും (43 പന്തിൽ 54) ലക്നോയ്ക്കു വേണ്ടി തിളങ്ങി. ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ ചെന്നൈ സൂപ്പർ കിംഗ്സിന് 33 റണ്‍സ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടു.
രചിൻ രവീന്ദ്ര മൊഹ്സിൻ ഖാന്റെ പന്തിൽ ഗോൾഡൻ ഡക്കായി. ഋതുരാജ് ഗെയ്ക്വാദിനും (13 പന്തിൽ 17) അധികനേരം തുടരാനായില്ല. ശിവം ദുബെ (3), സമീർ റിസ്വി (1) എന്നിവർ നിരാശപ്പെടുത്തി. 40 പന്തിൽ ഒരു സിക്സും അഞ്ച് ഫോറും അടക്കം 57 റണ്‍സുമായി പുറത്താകാതെനിന്ന രവീന്ദ്ര ജഡേജയാണ് ചെന്നൈയെ താങ്ങിനിർത്തിയത്.
മൊയീൻ അലിയും (20 പന്തിൽ 30), അജിങ്ക്യ രഹാനെയും (24 പന്തിൽ 36) ചെറുത്തുനിൽപ്പ് നടത്തി. എം.എസ്. ധോണി ഒന്‍പത് പന്തിൽ രണ്ട് സിക്സും മൂന്ന് ഫോറും അടക്കം 28 റണ്‍സുമായി പുറത്താകാതെനിന്നു.
ത്രില്ലടിപ്പിച്ച് ഗുകേഷ്
ടൊറൊന്റോ: ഫിഡെ 2024 കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിൽ ഇന്ത്യൻ കൗമാരതാരങ്ങളുടെ ത്രില്ലർ പോരാട്ടം. 14 റൗണ്ടുള്ള പോരാട്ടത്തിൽ 12 റൗണ്ട് കഴിഞ്ഞപ്പോൾ 7.5 പോയിന്റുമായി ഇന്ത്യയുടെ പതിനേഴുകാരനായ ഡി. ഗുകേഷ് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. 12-ാം റൗണ്ടിൽ അസർബൈജാന്റെ നിജത് അബാസോവിനെ കീഴടക്കിയതോടെയാണ് ഗുകേഷിന് 7.5 പോയിന്റായത്.
11-ാം റൗണ്ടിൽ ഇന്ത്യയുടെ വിദിത് ഗുജറാത്തിയെ കീഴടക്കി റഷ്യയുടെ ഇയാൻ നിപോംനിഷി ഏഴ് പോയിന്റുമായി ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. എന്നാൽ, 12-ാം റൗണ്ടിൽ ഇന്ത്യയുടെ പതിനെട്ടുകാരൻ ആർ. പ്രജ്ഞാനന്ദയോട് സമനിലയിൽ പിരിഞ്ഞു. ഇതോടെ നിപോംനിഷിക്കും 7.5 പോയിന്റ്.
അമേരിക്കയുടെ ഫാബിയാനൊ കരുവാന 12-ാം റൗണ്ടിൽ ഇന്ത്യയുടെ വിദിത് ഗുജറാത്തിയെ കീഴടക്കി. കരുവാനയുടെ പോയിന്റ് സന്പാദ്യം ഇതോടെ ഏഴ് ആയി. അമേരിക്കയുടെ ഹികാരു നാകാമുറ ഫ്രാൻസിന്റെ അലിറേസ ഫിറോസ്ജയെ കീഴടക്കി 7.5 പോയിന്റിൽ എത്തി.
ക്ലൈമാക്സ് പൊളിക്കും
രണ്ട് റൗണ്ട് ശേഷിക്കേ ഗുകേഷ്, നാകാമുറ, നിപോംനിഷി എന്നിവർക്ക് 7.5 പോയിന്റ് വീതവും കരുവാനയ്ക്ക് ഏഴും പ്രജ്ഞാനന്ദയ്ക്ക് ആറും പോയിന്റാണ്.
ഒന്നാം സ്ഥാനത്തിനായുള്ള പോരാട്ടം പ്രധാനമായും ഗുകേഷ്, നാകാമുറ, നിപോംനിഷി എന്നിവർ തമ്മിലാണ്. ടൈബ്രേക്കിനുള്ള സോണ്‍ബോണ്‍ ബെർഗർ സ്കോർ അനുസരിച്ച് ഗുകേഷ് ഒന്നാമതും നാകാമുറ രണ്ടാമതുമാണ്.
13-ാം റൗണ്ടിൽ നിപോംനിഷിയുടെ എതിരാളി നാകാമുറയാണ്. പ്രജ്ഞാനന്ദ കരുവാനയെയും ഗുകേഷ് ഫിറോസ്ജയെയും നേരിടും. 14-ാം റൗണ്ടിൽ ഗുകേഷിന്റെ എതിരാളി നാകാമുറയാണ്. നിപോംനിഷി നേരിടേണ്ടത് കരുവാനയെയും. പ്രജ്ഞാനന്ദയും അബാസോവും തമ്മിലാണ് 14-ാം റൗണ്ട്. 12-ാം റൗണ്ടിനുശേഷം ഒരുദിവസം വിശ്രമമുണ്ട്.
വനിതാ വിഭാഗത്തിൽ 12 റൗണ്ട് കഴിഞ്ഞപ്പോൾ എട്ട് പോയിന്റുമായി ചൈനയുടെ ടാൻ സോങ് യിയാണ് ഒന്നാമത്. ഇന്ത്യയുടെ കൊനേരു ഹംപി ആറ് പോയിന്റുമായി നാലാമതുണ്ട്. തുടർച്ചയായ മൂന്ന് ജയം നേടിയ ഇന്ത്യയുടെ ആർ. വൈശാലി 5.5 പോയിന്റോടെ ആറാമതാണ്.
അന്പന്പോ... അശുതോഷ്
തീപ്പന്തുമായി ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 17-ാം സീസണിൽ ബാറ്റർമാരുടെ കുഴിതോണ്ടുന്ന ജസ്പ്രീത് ബുംറയെ സിക്സർ പറത്താൻ കഴിയുമോ താങ്കൾക്ക്... അതും സ്ലോഗ് സ്വീപ് ഷോട്ടിലൂടെ...? 5.96 ഇക്കോണമിയുമായി ഐപിഎൽ 2024 സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് (13) വീഴ്ത്തിയ, ലോകത്തിലെ ഏറ്റവും മികച്ച ബൗളറായ ബുംറയെ സിക്സർ പറത്താൻ ധൈര്യം കാണിച്ച ഒരു യുവാവുണ്ട് പഞ്ചാബ് കിംഗ്സിൽ, മധ്യപ്രദേശിലെ രത്ലം സ്വദേശിയായ ഇരുപത്തഞ്ചുകാരൻ അശുതോഷ് ശർമ.
മുംബൈ ഇന്ത്യൻസും പഞ്ചാബ് കിംഗ്സും തമ്മിൽ നടന്ന മത്സരത്തിലാണ് ബുംറയെ ബാക്ക്വേഡ് സ്ക്വയർ ലെഗിനു മുകളിലൂടെ അശുതോഷ് സിക്സ് പറത്തിയത്. ഫ്രീഹിറ്റ് പന്തായിരുന്നു അതെന്നു വേണമെങ്കിൽ പറയാം, പക്ഷേ... ഫ്രീഹിറ്റാണെങ്കിലും ബൗളർ ജസ്പ്രീത് ബുംറയാണെന്നത് വിസ്മരിച്ചുകൂടാ...
അതെ, 2024 ഐപിഎൽ സീസണിൽ ബുംറയെ സിക്സർ പറത്തിയ ക്രെഡിറ്റ് അഷുതോഷിനും സ്വന്തം. സീസണിൽ അതുവരെ രണ്ട് സിക്സ് മാത്രമായിരുന്നു ബുംറ വഴങ്ങിയത്. ജസ്പ്രീത് ബുംറ എറിഞ്ഞ പഞ്ചാബ് ഇന്നിംഗ്സിലെ 13-ാം ഓവറിന്റെ അഞ്ചാം പന്ത് ഓവർ സ്റ്റെപ്പ് ആയതോടെ അന്പയർ നോ വിളിച്ചു.
ഫ്രീഹിറ്റിൽ യോർക്കർ പ്രതീക്ഷിച്ച അഷുതോഷിന്റെ ആഗ്രഹം പോലെ പന്ത് എത്തി. സ്ലോഗ് സ്വീപ് ഷോട്ടിലൂടെ പന്ത് ബാക്ക്വേഡ് സ്ക്വയർ ലെഗിനു മുകളിലൂടെ അശുതോഷ് സിക്സർ പറത്തി. തുടർന്ന് ഒരു ചെറു ചിരിയും. മത്സരശേഷം അശുതോഷ് പറഞ്ഞതാണ് ഏറെ ശ്രദ്ധേയം: “ബുംറയെ സ്വീപ് ചെയ്ത് സിക്സർ പറത്തണമെന്നത് എന്റെ ഒരു സ്വപ്നമായിരുന്നു. അത് സഫലമായി”.
എബിഡി ഷോട്ട് ദക്ഷിണാഫ്രിക്കൻ മുൻതാരം എബി ഡിവില്യേഴ്സിനെ അനുസ്മരിപ്പിക്കുന്ന ഷോട്ടിലൂടെ ആകാശ് മധ്വാളിനെയും മുംബൈക്കെതിരായ മത്സരത്തിൽ അശുതോഷ് സിക്സർ പറത്തിയിരുന്നു.
മധ്വാൾ എറിഞ്ഞ 16-ാം ഓവറിന്റെ നാലാം പന്തിൽ ലോംഗ് ഓഫിലൂടെ അശുതോഷ് സിക്സർ നേടി. എന്നാൽ, ഓവർ സ്റ്റെപ്പായ പന്ത് അന്പയർ നോ വിളിച്ചു. ഫ്രീഹിറ്റ് പന്തിൽ ഇടംകാൽ ഓണ്സൈഡാക്കിവച്ച് റിവേഴ്സ് സ്കൂപ്പിലൂടെ ഒരു സിക്സ്.
തേർഡ്മാന്റെ മുകളിലൂടെ പന്ത് ഗാലറിയിൽ. ഡിവില്യേഴ്സിനുശേഷം ഈ ഷോട്ട് ഇത്ര മനോഹരമായി ഒരു ബാറ്റർ കളിക്കുന്നത് ആദ്യമായാണ് കാണുന്നതെന്നായിരുന്നു ഹർഭജൻ സിംഗിന്റെ കമന്ററി.
അങ്ങനെ ഒരു ഡിപ്രെഷൻ കാലം മധ്യപ്രദേശ് ടീമിൽ ഇടംലഭിക്കാത്തതിനാൽ ഡിപ്രെഷനടിച്ച് നാല് വർഷം പുറത്ത് ഇരിക്കേണ്ടിവന്ന ചരിത്രവും അശുതോഷ് ശർമയ്ക്കു സ്വന്തം. സയീദ് മുഷ്താഖ് അലി ടൂർണമെന്റിൽ മധ്യപ്രദേശിനുവേണ്ടി ടോപ് സ്കോററായതിന്റെ പിറ്റേ സീസണിലാണ് അശുതോഷ് ടീമിനു പുറത്തായത്.
2020ൽ ചന്ദ്രകാന്ത് പണ്ഡിറ്റ് മധ്യപ്രദേശിന്റെ പരിശീലകനായെത്തിയതോടെയാണ് യാതൊരു കാരണവുമില്ലാതെ അശുതോഷിനെ പുറത്ത് ഇരുത്തിയതും നിരാശയിൽ യുവതാരം ഡിപ്രെഷനിലായതും. പിന്നീട് റെയിൽവേസിനുവേണ്ടി കളിച്ചാണ് അശുതോഷ് ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സ് ടീമിൽ എത്തിയത്.
കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലകനാണ് ചന്ദ്രകാന്ത് പണ്ഡിറ്റ്. 26ന് പഞ്ചാബും കോൽക്കത്തയും തമ്മിൽ ഏറ്റുമുട്ടും. ഐപിഎല്ലിൽ ആദ്യ 33 മത്സരങ്ങൾ (മുംബൈ x പഞ്ചാബ് ) കഴിഞ്ഞപ്പോൾ 120 റണ്‍സിൽ അധികം നേടിയ ബാറ്റർമാരിൽ ഏറ്റവും കൂടുതൽ സ്ട്രൈക്ക് റേറ്റ് അശുതോഷിനാണ്, 205.26. നാല് മത്സരങ്ങളിൽ 156 റണ്‍സ് ഈ സീസണിൽ നേടിക്കഴിഞ്ഞു. പഞ്ചാബിന്റെ എട്ടാം നന്പർ ബാറ്ററായാണ് അശുതോഷ് ഇറങ്ങുന്നതെന്നതും ഇതിനോടു ചേർത്തുവായിക്കണം.
അറ്റലാന്റ കടക്കാതെ ലിവർപൂൾ
ബെർഗാമോ (ഇറ്റലി): യൂറോപ്പ ലീഗ് ഫുട്ബോളിൽ സെമി കാണാതെ ലിവർപൂൾ പുറത്ത്. അറ്റലാന്റയ്ക്കെതിരേ രണ്ടാംപാദ ക്വാർട്ടർ ഫൈനൽ 1-0ന് ലിവർപൂൾ ജയിച്ചെങ്കിലും ആദ്യപാദത്തിലെ കണക്ക് തീർക്കാനായില്ല.
ആദ്യപാദത്തിൽ അറ്റലാന്റ 3-0ന്റെ ജയമാണ് സ്വന്തമാക്കിയത്. ഇരുപാദങ്ങളിലുമായി 3-1ന്റെ ജയത്തിൽ അറ്റലാന്റ സെമിയിലെത്തി. ഏഴാം മിനിറ്റിൽ പെനാൽറ്റിയിലൂടെ മുഹമ്മദ് സല ലിവർപൂളിനെ മുന്നിലെത്തിച്ചു. ഫ്രഞ്ച് ക്ലബ് മാഴ്സെയാണ് സെമിയിൽ അറ്റലാന്റയുടെ എതിരാളികൾ.
തോൽക്കാതെ ലെവർകൂസെൻ
ലണ്ടൻ: തുടർച്ചയായ 44-ാം മത്സരവും തോൽക്കാതെ ബുണ്ടസ് ലിഗ ചാന്പ്യന്മാരായ ബെയർ ലെവർകൂസെൻ.
യൂറോപ്പ ലീഗ് രണ്ടാംപാദ ക്വാർട്ടർ ഫൈനലിൽ ലെവർകൂസെൻ 1-1ന് വെസ്റ്റ് ഹാം യുണൈറ്റഡുമായി സമനിലയിൽ പിരിഞ്ഞു. ഇരുപാദങ്ങളിലുമായി 3-1ന്റെ ജയമാണ് ലെവർകൂസെൻ നേടിയത്. സെമിയിൽ എഎസ് റോമയാണ് ലെവർകൂസെന്റെ എതിരാളികൾ.
കോട്ടയത്തിന് ഇരട്ട ജയം
പാലക്കാട്: 48-ാമത് സംസ്ഥാന ജൂണിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിന്റെ ആദ്യദിനം കോട്ടയത്തിന് ഇരട്ടജയം. ആണ്‍കുട്ടികളുടെ വിഭാഗത്തിലും പെണ്‍കുട്ടികളുടെ വിഭാഗത്തിലും കോട്ടയം കാസർഗോഡിനെ കീഴടക്കി.
ആണ്‍കുട്ടികളുടെ വിഭാഗത്തിൽ 62-17നും പെണ്‍കുട്ടികളുടെ പോരാട്ടത്തിൽ 33-9നുമായിരുന്നു കോട്ടയത്തിന്റെ ജയം.
ആണ്‍കുട്ടികളുടെ മറ്റൊരു മത്സരത്തിൽ കൊല്ലം 61-28ന് വയനാടിനെ തോൽപ്പിച്ചു.
ഗോകുലം ടീം സെലക്ഷൻ
കോഴിക്കോട്: ഗോകുലം കേരള എഫ്സി സെന്റ് ജോസഫ് ദേവഗിരി കോളേജുമായി സഹകരിച്ച് വനിതാ ഫുട്ബോൾ ടീം സെലക്ഷൻ നടത്തുന്നു. 25ന് കോഴിക്കോട് സെന്റ് ജോസഫ് ദേവഗിരി കോളജ് ഗ്രൗണ്ടിൽ രാവിലെ ഏഴ് മുതലാണ് ട്രയൽസ്.
തെരഞ്ഞെടുക്കപ്പെടുന്ന കളിക്കാർക്ക് സൗജന്യ കോളജ് വിദ്യാഭ്യാസം, ഫുട്ബോൾ പരിശീലനം, താമസം, ഭക്ഷണം എന്നിവ ലഭിക്കും. ഒപ്പം ഗോകുലം കേരള എഫ്സിയെയും സെന്റ് ജോസഫ് ദേവഗിരി കോളജിനെയും പ്രതിനിധീകരിക്കാനും അവസരം ലഭിക്കും. ഹയർസെക്കൻഡറി പാസായവർക്കും ഫലം കാത്തിരിക്കുന്നവർക്കും ട്രയൽസിൽ പങ്കെടുക്കാം. വിവരങ്ങൾക്ക്: 7823958897.
ദക്ഷിണേഷ്യന്‍ കുറാഷ് ചാമ്പ്യന്‍ഷിന് ഇന്നു തുടക്കം
കൊച്ചി: പ്രഥമ സൗത്ത് ഏഷ്യന്‍ കുറാഷ് ചാമ്പ്യന്‍ഷിപ്പിന് ഇന്നു കൊച്ചിയില്‍ തുടക്കം. തേവര സേക്രഡ് ഹാര്‍ട്ട് കോളജിലാണ് ദ്വിദിന മത്സരങ്ങള്‍ നടക്കുന്നത്.
ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍, മാലദ്വീപ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള 230 താരങ്ങള്‍ പങ്കെടുക്കും. ടീമുകള്‍ ഇന്നലെ കൊച്ചിയിലെത്തി. ഇന്നു രാവിലെ 10.30ന് കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും.
ഇന്റര്‍നാഷണല്‍ കുറാഷ് അസോസിയേഷന്റെ ടെക്നിക്കല്‍ ഡയറക്ടര്‍ രവി കപൂര്‍, കുറാഷ് അസോസിയേഷന് ഓഫ് ഇന്ത്യ പ്രസിഡന്റും സംഘാടകസമിതി ചെയര്‍മാനുമായ രാജന് വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ തെസ്നി വര്‍ഗീസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
പഞ്ചാബ് കിംഗ്സിനെ പോരാടി വീഴ്ത്തി മുംബൈ
മൊഹാലി: 2.1 ഓവറിൽ 14 റൺസ് എടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും തിരിച്ചടിച്ച പഞ്ചാബ് കിംഗ്സ്, മുംബൈ ഇന്ത്യൻസിനെ വിറപ്പിച്ച ശേഷം കീഴടങ്ങി. ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ഒമ്പത് റൺസിനാണ് മുംബൈ ഇന്ത്യൻസിന്റെ ജയം. സ്കോർ: മുംബൈ 192/7 (20). പഞ്ചാബ് 183 (19.1).
തുടക്കത്തിലെ തകർച്ചയ്ക്കു ശേഷം പഞ്ചാബ് കിംഗ്സിന്റെ പോരാട്ടം നയിച്ചത് എട്ടാം നമ്പറായി എത്തിയ അശുതോഷ് ശർമയും ആറാം നമ്പർ ശശാങ്ക് സിംഗും ആയിരുന്നു. അശുതോഷ് ശർമ 28 പന്തിൽ 61ഉം ശശാങ്ക് സിംഗ് 25 പന്തിൽ 41ഉം റൺസ് നേടി.
അവസാന നാല് വിക്കറ്റിൽ 106 റൺസ് പഞ്ചാബ് നേടി എന്നതാണ് ശ്രദ്ധേയം. മുംബൈക്കു വേണ്ടി ജസ്പ്രീത് ബുംറ, കോറ്റ്സി എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ മുംബൈ ഇന്ത്യൻസിന് സ്കോർബോർഡിൽ 18 റൺസുള്ളപ്പോൾ ഇഷാൻ കിഷനെ (8) നഷ്ടപ്പെട്ടു.
എന്നാൽ, രണ്ടാം വിക്കറ്റിൽ സൂര്യകുമാർ യാദവും (53 പന്തിൽ 78) രോഹിത് ശർമയും (25 പന്തിൽ 36) ചേർന്ന് 81 റൺസ് കൂട്ടുകെട്ടുണ്ടാക്കി. മൂന്ന് സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു സൂര്യകുമാറിന്റെ ഇന്നിംഗ്സ്.
നാലാം നന്പറായെത്തിയ തിലക് വർമ 18 പന്തിൽ 34 റൺസുമായി പുറത്താകാതെനിന്നു. ഹാർദിക് പാണ്ഡ്യ (ആറ് പന്തിൽ 10), ടിം ഡേവിഡ് (ഏഴ് പന്തിൽ 14), റൊമാരിയൊ ഷെപ്പേഡ് (രണ്ട് പന്തിൽ ഒന്ന്) എന്നിവർ വേഗത്തിൽ മടങ്ങി. പഞ്ചാബ് കിംഗ്സിനായി ഹർഷൽ പട്ടേൽ മൂന്നും സാം കറൻ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.
ഷൂട്ടൗട്ടിലൂടെ മാഞ്ചസ്റ്റർ സിറ്റിയെ കീഴടക്കി റയൽ സെമിയിൽ
മാഞ്ചസ്റ്റർ: പുറത്താകലിന്റെ വക്കിൽനിന്ന് സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡ് മരണമാസ് തിരിച്ചുവരവിലൂടെ യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ സെമി ഫൈനലിൽ.
നിലവിലെ ചാന്പ്യന്മാരായ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയെ അവരുടെ തട്ടകത്തിൽവച്ച് നടന്ന രണ്ടാം പാദത്തിനുശേഷം പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് റയൽ കീഴടക്കിയത്. മാഡ്രിഡിൽവച്ചു നടന്ന ആദ്യപാദം 3-3 സമനിലയായിരുന്നു. മാഞ്ചസ്റ്ററിലെ രണ്ടാം പാദവും 1-1 സമനിലയിൽ കലാശിച്ചു. തുടർന്നായിരുന്നു ഷൂട്ടൗട്ട്.
മാഞ്ചസ്റ്റർ പോരാട്ടത്തിന്റെ 12-ാം മിനിറ്റിൽ റോഡ്രിഗോയിലൂടെ റയൽ ലീഡ് നേടി. 76-ാം മിനിറ്റിൽ കെവിൻ ഡി ബ്രൂയിന്റെ ഗോളിലൂടെ സിറ്റി സമനിലയിൽ. അധിക സമയത്തേക്ക് മത്സരം നീണ്ടെങ്കിലും വിജയഗോൾ പിറന്നില്ല.
താരം ലുനിൻ
പെനാൽറ്റി ഷൂട്ടൗട്ടിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ബെർണാഡൊ സിൽവ, മാറ്റിയോ കോവാസിക് എന്നിവരുടെ കിക്ക് തടഞ്ഞ യുക്രെയ്ൻ ഗോൾ കീപ്പർ ആൻഡ്രി ലുനിനാണ് റയൽ മാഡ്രിഡിന്റെ ഹീറോ. അതേസമയം, റയലിന്റെ ആദ്യ കിക്കെടുത്ത ലൂക്ക മോഡ്രിച്ചിന്റെ ഷോട്ട് തടഞ്ഞ് മാഞ്ചസ്റ്റർ സിറ്റി ഗോൾ കീപ്പർ എഡേഴ്സണ് ആതിഥേയർക്ക് പ്രതീക്ഷ നൽകി. എന്നാൽ, ലുനിന്റെ രണ്ട് ഉജ്വല രക്ഷപ്പെടുത്തൽ സിറ്റിയുടെ കഥകഴിച്ചു.
6-0: റയൽ മാഡ്രിഡ്
നിലവിലെ യുവേഫ ചാന്പ്യൻസ് ലീഗ് ജേതാക്കളെ നോക്കൗട്ട് ഘട്ടത്തിൽ റയൽ മാഡ്രിഡ് നേരിടുന്നത് ആറാം തവണയായിരുന്നു. ആറിലും റയൽ മാഡ്രിഡ് ജയം സ്വന്തമാക്കി. മറ്റാർക്കും അവകാശപ്പെടാനില്ലാത്ത റിക്കാർഡ്.
10-10: പെപ് & ആൻസിലോട്ടി
യുവേഫ ചാന്പ്യൻസ് ലീഗ് സെമിയിൽ റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആൻസിലോട്ടി എത്തുന്നത് ഇത് 10-ാം തവണ. പെപ് ഗ്വാർഡിയോളയുടെ റിക്കാർഡിന് (10) ഒപ്പവും ഇതോടെ ആൻസിലോട്ടി എത്തി.
പരിക്ക്; പാരീസിന് ശ്രീശങ്കർ ഇല്ല
കോട്ടയം: പാരീസ് ഒളിന്പിക്സിലേക്ക് ഇന്നേക്ക് 98 ദിനങ്ങൾ മാത്രം ശേഷിക്കേ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾക്ക് തിരിച്ചടിയായി മലയാളി ലോംഗ്ജംപ് താരം എം. ശ്രീശങ്കർ പരിക്കേറ്റ് പുറത്ത്.
പരിശീലനത്തിനിടെയേറ്റ പരിക്കിനെത്തുടർന്ന് പാരീസ് ഒളിന്പിക്സിൽനിന്ന് പിന്മാറുകയാണെന്ന് ശ്രീശങ്കർ അറിയിച്ചു. കാൽമുട്ടിനേറ്റ പരിക്കാണ് മലയാളി താരത്തിന്റെ ഒളിന്പിക് സ്വപ്നത്തിനു വിനയായത്. ശസ്ത്രക്രിയ വേണ്ടിവരുമെന്നും ചുരുങ്ങിയത് ആറ് മാസമെങ്കിലും വിശ്രമം വേണമെന്നും ഡോക്ടർമാർ വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്കു വേണ്ടി ശ്രീശങ്കർ മുംബൈയിലാണ്.
കഴിഞ്ഞ ദിവസം പാലക്കാട് മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ പരിശീലനം നടത്തുന്നതിനിടെയാണ് ശ്രീശങ്കറിന്റെ കാലിനു പരിക്കേറ്റത്. ചൈനയിലെ ഷാങ്ഹായിൽ 24ന് നടക്കാനിരിക്കുന്ന ഡയമണ്ട് ലീഗിനായി പുറപ്പെടാനുള്ള തയാറെടുപ്പിലായിരുന്നു.
മേയ് 10നു നടക്കാനിരിക്കുന്ന ദോഹ ഡയമണ്ട് ലീഗിലും താരത്തിന് എൻട്രി ലഭിച്ചിരുന്നു. ഡയമണ്ട് ലീഗുകൾക്കുശേഷം ഒളിന്പിക്സിനായി വിദേശത്തായിരുന്നു പരിശീലനം ക്രമീകരിച്ചിരുന്നത്. ലോംഗ്ജംപ് ലോകറാങ്കിംഗിൽ നിലവിൽ ഏഴാം സ്ഥാനത്തുള്ള ശ്രീശങ്കർ പാരീസ് ഒളിന്പിക്സിന് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ ട്രാക്ക് ആൻഡ് ഫീൽഡ് അത്ലറ്റായിരുന്നു. പാരീസ് ഒളിന്പിക് യോഗ്യത സ്വന്തമാക്കിയ ഏക മലയാളിയും.
ബാങ്കോക്കിൽ നടന്ന 2023 ഏഷ്യൻ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ 8.37 മീറ്റർ താണ്ടിയതോടെയാണ് ശ്രീശങ്കറിന് പാരീസ് ടിക്കറ്റ് ലഭിച്ചത്. ചാന്പ്യൻഷിപ്പിൽ വെള്ളിയും ശ്രീശങ്കറിനായിരുന്നു. 8.27 മീറ്ററാണ് പാരീസ് ഒളിന്പിക്സ് പുരുഷ ലോംഗ്ജംപിനുള്ള യോഗ്യതാ മാർക്ക്. ഇരുപത്തഞ്ചുകാരനായ ശ്രീശങ്കർ 2022 കോമണ്‍വെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും വെള്ളി നേടിയിരുന്നു. 2021 ടോക്കിയോ ഒളിന്പിക്സിൽ 7.69 മീറ്ററുമായി 13-ാം സ്ഥാനത്തായിരുന്നു ശ്രീശങ്കർ.
ഗണ്ണേഴ്സിനെ വീഴ്ത്തി ബയേൺ
മ്യൂണിക്: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ആദ്യപാദത്തിലെ സമനിലയിൽനിന്ന് ചിറകടിച്ചുയർന്ന് ജർമൻ ക്ലബ്ബായ ബയേണ്‍ മ്യൂണിക്.
ഇംഗ്ലീഷ് ക്ലബ്ബായ ആഴ്സണലിനെതിരേ രണ്ടാം പാദത്തിൽ ബയേണ്‍ 1-0ന്റെ ജയം സ്വന്തമാക്കി. ലണ്ടനിൽ നടന്ന ആദ്യപാദം 2-2 സമനിലയിൽ കലാശിച്ചിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി 3-2ന്റെ ജയത്തോടെയാണ് ബയേണ്‍ ചാന്പ്യൻസ് ലീഗ് സെമിയിൽ പ്രവേശിച്ചത്. 63-ാം മിനിറ്റിൽ ജോഷ്വ കിമ്മിച്ചിന്റെ വകയായിരുന്നു ബയേണിന്റെ ഗോൾ.
ചാന്പ്യൻസ് ലീഗ് സെമിയിൽ ബയേണ്‍ പ്രവേശിക്കുന്നത് ഇത് 13-ാം തവണ. 33 തവണ സെമിയിൽ പ്രവേശിച്ച റയൽ മാഡ്രിഡിനു പിന്നിൽ രണ്ടാമതാണ് ബയേണ്‍. ചാന്പ്യൻസ് ലീഗിൽ ബയേണിനെതിരേ ഏറ്റവും കൂടുതൽ തോൽവി (8) നേരിട്ട ടീമാണ് ആഴ്സണൽ.
ഇംഗ്ലീഷ് മുക്തം
2019-20നുശേഷം ഇംഗ്ലീഷ് ടീമുകൾ സെമിയിൽ പ്രവേശിക്കാത്ത സീസണ് ആണിത്. സെമിയിൽ ബയേണ്‍ റയൽ മാഡ്രിഡിനെയും ഡോർട്ട്മുണ്ട് പിഎസ്ജിയെയും നേരിടും.
വരവറിയിച്ച് വാര്യർ!
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 17-ാം സീസണിൽ കളിക്കുന്ന രണ്ടാമത് മലയാളിയായി തൃശൂർ സ്വദേശിയായ സന്ദീപ് വാര്യർ. മുപ്പത്തിമൂന്നുകാരനായ സന്ദീപ് വാര്യർ ഗുജറാത്ത് ടൈറ്റൻസിനുവേണ്ടി ഡൽഹി ക്യാപ്പിറ്റൽസിനെതിരേയാണ് കളത്തിലെത്തിയത്. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണ് മാത്രമായിരുന്നു 2024 സീസണിൽ മലയാളികളുടെ ഏക പ്രതിനിധി.
ഈ ഐപിഎൽ സീസണിൽ മൂന്നാമത്തെ മലയാളിയായി മുംബൈ ഇന്ത്യൻസിൽ വിക്കറ്റ് കീപ്പർ ബാറ്ററായി വിഷ്ണു വിനോദും ഉണ്ടായിരുന്നു. എന്നാൽ, കളിക്കാൻ സാധിച്ചില്ല. പരിക്കിനെത്തുടർന്ന് ടീമിൽനിന്ന് വിഷ്ണു പുറത്താകുകയും ചെയ്തു.
ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിൽ സന്ദീപ് വാര്യർ തന്റെ വരവ് അറിയിച്ചു. ഗുജറാത്ത് ടൈറ്റൻസിനുവേണ്ടിയുള്ള അരങ്ങേറ്റ മത്സരത്തിൽ രണ്ട് വിക്കറ്റ് ഈ മലയാളി പേസർ സ്വന്തമാക്കി. ഡൽഹിയുടെ പൃഥ്വി ഷായെ ഒരു ബൗണ്‍സറിലൂടെ സ്പെൻസർ ജോണ്‍സന്റെ കൈകളിലെത്തിച്ചും അഭിഷേക് പോറലിന്റെ വിക്കറ്റ് തെറിപ്പിച്ചുമായിരുന്നു സന്ദീപിന്റെ വിക്കറ്റ് നേട്ടം. പൃഥ്വി ഷായ്ക്ക് ഒഴിഞ്ഞുമാറാൻ അവസരം നൽകാത്ത ബൗണ്‍സറായിരുന്നു.
ഷായുടെ ബാറ്റിൽ കൊണ്ട പന്ത് ഷോർട്ട് തേർഡ് മാനിൽ സ്പെൻസർ ജോണ്‍സന്റെ കൈകളിൽ വിശ്രമിച്ചു. ആദ്യ രണ്ട് ഓവറിൽ 17 റണ്‍സിന് ഒരു വിക്കറ്റ് എന്നതായിരുന്നു സന്ദീപിന്റെ ബൗളിംഗ്. മൂന്നാം ഓവറിൽ ഷായ് ഹോപ്പും അഭിഷേക് പോറലും ചേർന്ന് ആദ്യ അഞ്ച് പന്തിൽ 23 റണ്‍സ് അടിച്ചു. എന്നാൽ, അഞ്ചാം പന്ത് സിക്സ് പറത്തിയ പോറലിന്റെ കുറ്റി അവസാന പന്തിൽ ഇളക്കിയാണ് സന്ദീപ് ഓവർ അവസാനിപ്പിച്ചത്. മൂന്ന് ഓവറിൽ 40 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന ബൗളിംഗുമായി സന്ദീപ് മത്സരവും പൂർത്തിയാക്കി.
സന്ദീപ് രണ്ട് വിക്കറ്റ് നേടിയെങ്കിലും ഗുജറാത്തിനു ജയിക്കാൻ സാധിച്ചില്ല. 17.3 ഓവറിൽ 89 റണ്‍സിനു പുറത്തായ ഗുജറാത്തിനെ 8.5 ഓവറിൽ 92/4 റണ്‍സ് എടുത്ത് ഡൽഹി തോൽപ്പിച്ചു. 17-ാം ഐപിഎൽ സീസണിലെ ഏറ്റവും ചെറിയ സ്കോറാണ് ഗുജറാത്തിന്റെ 89.
ഷമിയുടെ പകരക്കാരൻ
പരിക്കിനെത്തുടർന്ന് 2024 ഐപിഎൽ സീസണിൽനിന്ന് പൂർണമായി പിന്മാറിയ ഇന്ത്യൻ സൂപ്പർ പേസർ മുഹമ്മദ് ഷമിക്കു പകരക്കാരനായാണ് സന്ദീപ് വാര്യർ ഗുജറാത്ത് ടൈറ്റൻസിൽ എത്തിയത്.
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, മുംബൈ ഇന്ത്യൻസ്, കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകളുടെ ഭാഗമായ ചരിത്രവും സന്ദീപിനുണ്ട്. ഐപിഎൽ കരിയറിൽ ആകെ ആറ് മത്സരങ്ങളിൽനിന്ന് നാല് വിക്കറ്റാണ് സന്പാദ്യം.
തൃശൂർ വിട്ട് ചെന്നൈ
ആഭ്യന്തര ക്രിക്കറ്റിൽ തമിഴ്നാടിനുവേണ്ടിയാണ് സന്ദീപ് നിലവിൽ കളിക്കുന്നത്. 2021 സീസണ് മുതൽ സന്ദീപ് തമിഴ്നാട്ടിലേക്ക് ചേക്കേറുകയായിരുന്നു.
കേരള ക്രിക്കറ്റ് അസോസിയേഷനോട് പ്രത്യേക അഭ്യർഥന നടത്തിയായിരുന്നു കൂടുമാറ്റം. ചെന്നൈയിൽ ഇന്ത്യ സിമെന്റ്സിൽ ജോലി ലഭിക്കുകയും ചെന്നൈ സ്വദേശിനിയെ വിവാഹം കഴിക്കുകയും ചെയ്തതോടെയായിരുന്നു അത്.
വിദിത്തിനെ കീഴടക്കി നിപോംനിഷി കുതിച്ചു
ടൊറൊന്റോ: 2024 ഫിഡെ കാൻഡിഡേറ്റ്സ് ചെസിന്റെ 11-ാം റൗണ്ടിൽ ഇന്ത്യൻ താരങ്ങൾക്കു തിരിച്ചടി. ഇന്ത്യയുടെ വിദിത് ഗുജറാത്തിയെ കീഴടക്കി റഷ്യയുടെ ഇയാൻ നിപോംനിഷി ഏഴ് പോയിന്റുമായി ഒന്നാം സ്ഥാനത്ത് എത്തി.
അമേരിക്കയുടെ ഫാബിയാനൊ കരുവാനയുമായി സമനില പാലിച്ച ഇന്ത്യയുടെ ഡി. ഗുകേഷ് 6.5 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങി.
മറ്റൊരു ഇന്ത്യൻ താരമായ ആർ. പ്രജ്ഞാനന്ദ അമേരിക്കയുടെ ഹികാരു നാകാമുറയോടു പരാജയപ്പെട്ടു. നാകാമുറയ്ക്കും ഇതോടെ 6.5 പോയിന്റായി. പ്രജ്ഞാനന്ദയ്ക്ക് 5.5ഉം വിദിത്ത് ഗുജറാത്തിക്ക് അഞ്ച് പോയിന്റുമാണ്.
മൂന്ന് റൗണ്ട് മാത്രം ശേഷിക്കേ ചാന്പ്യൻഷിപ്പിനുള്ള പോരാട്ടം കടുത്തു. 12-ാം റൗണ്ടിൽ നിപോംനിഷിയുടെ എതിരാളി ആർ. പ്രജ്ഞാനന്ദയാണ്. ഗുകേഷിന്റെ എതിരാളി അസർബൈജാൻ താരം നിജത് അബാസോവും.
വനിതാ കാൻഡിഡേറ്റ്സ് ചാന്പ്യൻഷിപ്പിൽ 7.5 പോയിന്റുമായി ടാൻ സോങ് യി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഇന്ത്യയുടെ കൊനേരു ഹംപി (5.5) നാലാമതും ആർ. വൈശാലി (4.5) ഏഴാമതുമാണ്.
കലിംഗ കീഴടക്കാൻ
ഭുവനേശ്വർ: ഐഎസ്എൽ ഫുട്ബോൾ പ്ലേ ഓഫ് എലിമിനേറ്ററിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്ന് ഒഡീഷ എഫ്സിക്കെതിരേ ഇറങ്ങും. രാത്രി 7.30ന് കിക്കോഫ് നടക്കുന്ന മത്സരം ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ്. കലിംഗ യുദ്ധം ജയിക്കുന്ന ടീം സെമിയിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ നേരിടും.
ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ സ്ഥാനത്ത് കരണ്‍ജീത് സിംഗ് ഇറങ്ങുമോ അതോ യുവതാരം ലാറ ശർമയ്ക്ക് അവസരം ലഭിക്കുമോ എന്നു തുടങ്ങി സ്ട്രൈക്കർ ദിമിത്രിയോസ് ഡയമാന്റകോസും പ്ലേമേക്കർ അഡ്രിയാൻ ലൂണയും തിരിച്ചെത്തുമോ എന്നുവരെ നീളുന്ന നിരവധി ചോദ്യങ്ങൾക്ക് ഇന്ന് ഉത്തരം ലഭിക്കും.
ബാഴ്സലോണ: ബാഴ്സലോണ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ സ്പെയിനിന്റെ റാഫേൽ നദാൽ പുറത്ത്.
റൗണ്ട് ഓഫ് 32ൽ ഓസ്ട്രേലിയയുടെ അലക്സ് ഡി മിനാറിനോട് നേരിട്ടുള്ള സെറ്റുകൾക്കാണ് നദാലിന്റെ തോൽവി. സ്കോർ: 7-5, 6-1. ഈ വർഷം ജനുവരിക്കുശേഷം നദാൽ ആദ്യമായി മത്സര രംഗത്ത് എത്തിയ ടൂർണമെന്റാണ്.
പിഎസ്ജിയും ഡോർട്ട്മുണ്ടും ചാന്പ്യൻസ് ലീഗ് സെമിയിൽ
ബാഴ്സലോണ: എഫ്സി ബാഴ്സലോണയെ അവരുടെ സ്വന്തം കളത്തിൽ തോൽപ്പിക്കാനാകുമെന്ന് പാരീസ് സെന്റ് ജെർമയിൻ വീണ്ടും തെളിയിച്ചു.
യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ രണ്ടാം പാദ ക്വാർട്ടർ ഫൈനലിൽ കിലിയൻ എംബപ്പെയുടെ ഇരട്ട ഗോൾ മികവിൽ പിഎസ്ജി 4-1ന് ബാഴ്സലോണയെ തകർത്ത് സെമി ഫൈനലിൽ പ്രവേശിച്ചു. ഇരുപാദങ്ങളിലുമായി 6-4ന്റെ ജയമാണ് പിഎസ്ജി നേടിയത്.
ചാന്പ്യൻസ് ലീഗ്/യൂറോപ്യൻ കപ്പ് നോക്കൗട്ട് ഘട്ടത്തിൽ ഹോം മത്സരത്തിൽ ബാഴ്സലോണ രണ്ടാം തവണയാണ് നാലോ അതിനു മുകളിലോ ഗോൾ വഴങ്ങുന്നത്. രണ്ടും പിഎസ്ജിക്കെതിരേയായിരുന്നു (2021 ഫെബ്രുവരിയിൽ പ്രീക്വാർട്ടറിൽ 4-1ന്).
പാരീസിൽ നടന്ന ആദ്യപാദ മത്സരത്തിൽ ബാഴ്സലോണ 3-2ന് ജയിച്ചിരുന്നു. 61’ പെനാൽറ്റി, 89 മിനിറ്റുകളിലാണ് എംബപ്പെയുടെ ഗോളുകൾ. ഒൗസ്മാൻ ഡെംബെലെ (40’), വിതിഞ്ഞ (54’) എന്നിവരാണ് മറ്റ് ഗോൾ നേട്ടക്കാർ.
ബാഴ്സലോണയെ റാഫിഞ്ഞ 12-ാം മിനിറ്റിൽ മുന്നിലെത്തിച്ചതാണ്. 29-ാം മിനിറ്റിൽ റൊണാൾഡ് അരൗജൂ നേരിട്ട് ചുവപ്പ് കാർഡ് കണ്ടു പുറത്തായതോടെ ബാഴ്സയുടെ താളം തെറ്റി. പിഎസ്ജി നാലാം തവണയാണ് സെമിയിലെത്തുന്നത്.
ഡോർട്മുണ്ട്: സ്വന്തം കളത്തിൽ തകർപ്പൻ ജയവുമായി ബൊറൂസിയ ഡോർട്മുണ്ട് യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ സെമി ഫൈനലിൽ. രണ്ടിനെതിരേ നാലു ഗോളിനാണ് ഡോർട്മുണ്ട് അത്ലറ്റിക്കോ മാഡ്രിഡിനെ തകർത്തെറിഞ്ഞത്. ആദ്യപാദത്തിൽ അത്ലറ്റിക്കോ 2-1ന് ജയിച്ചിരുന്നു. ഇരുപാദങ്ങളിലുമായി 5-4ന്റെ ജയമാണ് ജർമൻ ക്ലബ് സ്വന്തമാക്കിയത്.
ആദ്യപകുതിയിൽ തന്നെ രണ്ടു ഗോളടിച്ച് ഡോർമുണ്ട് തിരിച്ചുവരവിനുള്ള സൂചനകൾ നൽകി. എന്നാൽ, രണ്ടാംപകുതിയിൽ രണ്ടു ഗോൾ നേടി അത്ലറ്റിക്കോ തിരിച്ചടിച്ചു. പിന്നീട് മൂന്നു മിനിറ്റിനിടെ രണ്ടുഗോളുകൾ നേടി ഡോർമുണ്ട് ഗംഭീര തിരിച്ചുവരവിലൂടെ ജയം സ്വന്തമാക്കി.
ജൂലിയൻ ബ്രാൻഡ് (34’), ഇയാൻ മാറ്റ്സെൻ (39’), നിക്ലസ് ഫുൾക്രഗ് (71’), മാഴ്സൽ സാബിറ്റ്സർ (74’) എന്നിവരാണ് ഡോർട്മുണ്ടിനായി വലകുലുക്കിയത്.
49-ാം മിനിറ്റിൽ മാറ്റ് ഹമ്മൽസിന്റെ ഓണ്‍ഗോളിൽ ഒരു ഗോൾ മടക്കിയ അത്ലറ്റിക്കോയുടെ രണ്ടാം ഗോൾ എയ്ഞ്ചൽ കൊറേയ (64’) വകയായിരുന്നു.
നാലാം തവണയാണ് ബൊറൂസിയ ഡോർമുണ്ട് ചാന്പ്യൻസ് ലീഗ് സെമി ഫൈനലിൽ പ്രവേശിക്കുന്നത്. 2012-13നുശേഷം ആദ്യമായും.