ജോണ്സണ് വേങ്ങത്തടം
കബറിടംവരെ വിടാതെ പിന്തുടർന്ന ജനക്കൂട്ടത്തെ വിട്ടുപിരിഞ്ഞ് ഉമ്മന്‍ ചാണ്ടി ഇനി ദീപ്തമായ ഓര്‍മയായി. കേരള രാഷ്ട്രീയത്തിലെ ഏറ്റവും സംശുദ്ധനായ നേതാവ് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയുടെ കിഴക്കുവടക്കായി വൈദീകരുടെ കബറിടത്തിനുസമീപം തീർത്ത പുതിയ കല്ലറയിൽ അന്ത്യനിദ്രയിലാണ്ടു.
ഉമ്മന്‍ ചാണ്ടിയുടെ അന്ത്യാഭിലാഷംപോലെ യാതൊരുവിധ ഔദ്യോഗിക ബഹുമതിയും ഇല്ലാതെ വിശ്വാസപൂര്‍ണമായ പ്രാര്‍ഥനയോടെയാണ് സംസ്കാരം നടന്നത്. എന്നാൽ ദേശീയ പതാക പുതപ്പിച്ച് മൃതദേഹം ഉമ്മൻ ചാണ്ടിയുടെ പണിതീരാത്ത പുതിയ വീട്ടിലേക്കു സംവഹിച്ചത് പോലീസ് ഉദ്യോഗസ്ഥരായിരുന്നു.
സമാനതകളില്ലാത്ത യാത്രയയപ്പാണ് കേരള ജനത തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞുഞ്ഞിനു നല്‍കിയത്. വിടാതെ പിന്തുടർന്ന ജനക്കൂട്ടം കബറിടത്തോളവും കൂടെനിന്നു. ആയിരക്കണക്കിനാളുകളാണ് രാത്രി വൈകിയും പള്ളിപ്പരിസരത്തു നിലയുറപ്പിച്ചിരുന്നത്.
പുതുപ്പള്ളി ദേവാലയ അങ്കണത്തിലേക്കുള്ള വിലാപയാത്രയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സംബന്ധിച്ചു. പിന്നീട് രാത്രി 9.55ന് അദ്ദേഹം റീത്ത് സമർപ്പിച്ച് അന്ത്യോപചാരമർപ്പിച്ചു. ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മയെ നെഞ്ചോടു ചേർത്ത് ആശ്വസിപ്പിച്ചു. മക്കളായ ചാണ്ടി ഉമ്മന്‍, മറിയം ഉമ്മന്‍, അച്ചു ഉമ്മന്‍ എന്നിവരെയും രാഹുൽ ആശ്വസിപ്പിച്ചു. തുടർന്ന് എ.കെ. ആന്റണിക്കു സമീപം ഇരുന്നു.10.20ന് രാഹുൽ മടങ്ങി.
രാത്രി പത്തരയോടെ പൊതുദർശനം അവസാനിപ്പിച്ച് മൃതദേഹം പെട്ടിക്കുള്ളിലാക്കി ദേവാലയത്തിനുള്ളിലേക്കു മാറ്റി. ഈ സമയമത്രയും പ്രാർഥനാഗീതങ്ങൾക്കൊപ്പം കണ്ണേ, കരളേ കുഞ്ഞൂഞ്ഞേ എന്ന ഹൃദയഭാദകമായ മുദ്രാവാക്യം മുഴങ്ങുന്നുണ്ടായിരുന്നു.
സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ദേവാലയത്തിലെത്തി അന്ത്യോപചാരമർപ്പിച്ചു. എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ, കെ. സുധാകരൻ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ സമുന്നതരായ കോൺഗ്രസ് നേതാക്കളെല്ലാം അവസാന സമയംവരെയും കൂടെനിന്നു.
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്, ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ബിഷപ്പുമാർ, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സിനിമാതാരങ്ങൾ, മന്ത്രിമാര്‍ എന്നിവരടക്കം ലക്ഷക്കണക്കിന് ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്.