രാവിലെ പതിനൊന്നോടെ കടുവയെ കണ്ടെത്തിയെങ്കിലും മയക്കുവടി വയ്ക്കാനുള്ള ഡോക്ടർ എത്തിയത് വൈകിട്ട് അഞ്ചരയോടെയാണ്. തുടർന്ന് പടക്കം പൊട്ടിച്ച് കടുവയെ പുറത്തുചാടിച്ച് വെടിവയ്ക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. ആളുകളെ പ്രദേശത്തുനിന്നു മാറ്റി പടക്കം പൊട്ടിച്ചു, പന്തം കത്തിച്ചു. പക്ഷേ കടുവയെ കണ്ടില്ല. ഒടുവിൽ കടുവ രക്ഷപ്പെട്ടതായി ഡിഎഫ്ഒ പ്രഖ്യാപിച്ചു.
പിറ്റേദിവസം രാവിലെ വീണ്ടും തെരച്ചിൽ ആരംഭിച്ചു. തലേദിവസം രക്ഷപ്പെട്ടുവെന്ന് പറയുന്ന സ്ഥലത്ത് വീണ്ടും കടുവയെ കണ്ടുവെന്ന് കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ചർ സുധീർ നരോത്ത് അറിയിച്ചു. തെരച്ചിൽ ഊർജിതമാക്കി. ഇത്തവണ വനപാലകർ നാട്ടുകാരെയും കൂടെ കൂട്ടി. രാത്രി വൈകുവോളം തെരച്ചിൽ നടത്തിയിട്ടും കടുവയെ കണ്ടെത്തിയില്ല. രണ്ടു കൂടുകളും കാമറയും സ്ഥാപിച്ചു.
അവർ ഞങ്ങളെ പറ്റിച്ചുഇത്തവണയെങ്കിലും കടുവയെ പിടികൂടുമെന്ന പ്രതീക്ഷുണ്ടായിരുന്നുവെന്നും അതും നടന്നില്ലെന്നും കടുവയെ കണ്ടെത്തിയ കൃഷിയിടത്തിന്റെ തൊട്ടടുത്ത വീട്ടുകാരനായ താഴത്തെ മുറിയിൽ ജോൺ പറയുന്നു. കടുവയെ കണ്ട ആളുകൾ വിവരം വനപാലകരെ അറിയിക്കുന്പോഴെല്ലാം അത് കടുവയല്ല, പൂച്ചയാണെന്നായിരുന്നു മറുപടി. പട്ടാപ്പകൽ കടുവ റോഡ് മുറിച്ചുകടക്കുന്നതിന്റെ വീഡിയോ നാട്ടുകാർ എടുത്തിരുന്നില്ലെങ്കിൽ, പൂച്ചയാണെന്ന നിഗമനത്തിൽ ഇപ്പോഴും അധികൃതർ നിൽക്കുമായിരുന്നു. കടുവയെ കണ്ടെത്തിയപ്പോൾ, ആളുകൾ ബഹളമുണ്ടാക്കാതെ മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഞങ്ങൾ മാറി നിന്നു. അവർക്കുവേണ്ട ഭക്ഷണവും വെള്ളവും നൽകി. മറ്റു സൗകര്യങ്ങളും ഒരുക്കി. കടുവയെ എങ്ങനെയെങ്കിലും ഈ നാട്ടിൽനിന്ന് പിടിച്ചുകൊണ്ടുപോകുമല്ലോ എന്ന ഒറ്റ ആശ്വാസത്തിലാണ് ഇതെല്ലാം ചെയ്തത്. പക്ഷേ അവർ ഞങ്ങളെ പറ്റിക്കുകയായിരുന്നു -ജോൺ പറഞ്ഞു.
ഒളിഞ്ഞും തെളിഞ്ഞും കടുവകരിയംകാപ്പിൽ വനംവകുപ്പ് സ്ഥാപിച്ച കൂടിനു സമീപത്തെ കാമറയിൽ കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞതായി ഇന്നലെ കണ്ടെത്തി. പുലർച്ചെ കരിയംകാപ്പ് കുരിശുപള്ളിക്കു സമീപം പട്രോളിംഗ് നടത്തുകയായിരുന്ന വനപാലക സംഘവും കടുവയെ നേരിട്ടു കണ്ടു. കടുവ പ്രദേശം വിട്ടുപോയിട്ടില്ലെന്നതിനു തെളിവാണിത്.
കഴിഞ്ഞ നാലുദിവസമായി ഇവിടെത്തന്നെയാണ് കടുവ നിലയുറപ്പിച്ചിരിക്കുന്നത്. പ്രദേശത്തെ ജലലഭ്യതയും പൊന്തക്കാടുകളും ചിലയിടങ്ങളിലെ പാറമടകളും കടുവയ്ക്ക് ചേർന്ന ആവാസവ്യവസ്ഥയാണെന്നു പറയുന്നു. പ്രദേശത്ത് ആറളം വൈൽഡ് ലൈഫ്, കൊട്ടിയൂർ വൈൽഡ് ലൈഫ്, കൊട്ടിയൂർ സെക്ഷൻ ഫോറസ്റ്റ്, റാപ്പിഡ് റെസ്പോൺസ് ടീമുകളുടെ തുടങ്ങിയവരുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായിട്ടില്ല.