ഐസ്വാൾ: മിസോറാം നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തീയതി ഡിസംബർ നാലിലേക്ക് മാറ്റി. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഈ തീരുമാനം അറിയിച്ചത്.
"വോട്ടെണ്ണൽ തീയതി ഡിസംബർ മൂന്നിൽ നിന്ന് മറ്റേതെങ്കിലും ദിവസത്തേക്ക് മാറ്റണമെന്ന് നിരവധി അഭ്യർഥനകൾ കമ്മീഷന് ലഭിച്ചിരുന്നു. മിസോറാമിലെ ജനങ്ങൾക്ക് ഒരു പ്രത്യേക പ്രാധാന്യമുള്ള ദിനമാണ് ഡിസംബർ മൂന്ന് ഞായറാഴ്ച. ഈ വിഷയങ്ങൾ പരിഗണിച്ച് കമ്മീഷൻ, 2023 ഡിസംബർ മൂന്ന് ഞായറാഴ്ചയിൽ നിന്ന് 2023 ഡിസംബർ നാലാം തീയതിയിലേക്ക് മിസോറാം നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തീയതി മാറ്റാൻ തീരുമാനിച്ചു'. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു.
വോട്ടെടുപ്പിന് മുമ്പ് തന്നെ മിസോറാമിലെ വോട്ടെണ്ണല്‍ തീയതി മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എല്ലാ പാര്‍ട്ടികളും ഇക്കാര്യത്തില്‍ ഏകകണ്ഠമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.
ഞായറാഴ്ച ക്രിസ്തുമത വിശ്വാസികളുടെ പുണ്യദിനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം. ക്രിസ്ത്യന്‍ സമുദായത്തിന് ആധിപത്യമുള്ള സംസ്ഥാനമായ മിസോറാമിലെ വോട്ടെണ്ണല്‍ തീയതി ഞായറാഴ്ചയാകുന്നത് ബുദ്ധിമുട്ടാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ഇതിനെ ബിജെപിയും കോണ്‍ഗ്രസും ഭരണകക്ഷിയായ എംഎന്‍എഫും ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണച്ചു.
ഭരണകക്ഷിയായ എംഎന്‍എഫ്, ബിജെപി, കോണ്‍ഗ്രസ്, സോറം പീപ്പിള്‍സ് മൂവ്മെന്റ്, പീപ്പിള്‍സ് കോണ്‍ഫറന്‍സ് തുടങ്ങിയ പാര്‍ട്ടികളാണ് കത്തയച്ചത്. സംസ്ഥാനത്തെ പ്രമുഖ സഭകളുടെ കൂട്ടായ്മയായ മിസോറം കൊഹ്റാന് ഹ്രുതുട്ട് കമ്മിറ്റിയും (എംകെഎച്ച്സി) വോട്ടെണ്ണല്‍ തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു.