തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനും മകൾ ദിയക്കുമെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുത്ത് പോലീസ്. ദിയയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടെ പരാതിയിലാണ് കേസ്. കൃഷ്ണകുമാറിന്റെ സുഹൃത്ത് സന്തോഷിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
പൈസയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ച് തീർക്കുന്നതിന് വേണ്ടി ആരോപണവിധേയരായ വനിതാ ജീവനക്കാരെ വിളിച്ച് വരുത്തുകയും അതിന് ശേഷം മറ്റൊരിടത്തേക്ക് ഇവരെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയെന്നുമെന്ന പരാതിയിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുത്തിട്ടുണ്ട്.
ജീവനക്കാർ 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കാട്ടി കൃഷ്ണകുമാർ മുമ്പ് പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പോലീസ് ജീവനക്കാർക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാറിനും മകൾക്കുമെതിരെ ജീവനക്കാർ പരാതി നൽകിയത്.
അതേസമയം തങ്ങൾക്കെതിരെയുള്ള പരാതി വ്യാജമെന്നാണ് കൃഷ്ണകുമാറിന്റെ പ്രതികരണം. 69 ലക്ഷം രൂപ ജീവനക്കാർ തട്ടിയെടുത്തെന്ന് കൃഷ്ണകുമാർ പറഞ്ഞു.
തെറ്റ് സമ്മതിച്ച ജീവനക്കാർ എട്ട് ലക്ഷം രൂപ തിരിച്ചു നൽകി. ജീവനക്കാരുടെ പരാതി വ്യാജമാണെന്നും ഏത് തരത്തിലുള്ള അന്വേഷണം നേരിടാനും തയാറാണെന്നും കൃഷ്ണകുമാർ പ്രതികരിച്ചു.