ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ വിദേശരാജ്യങ്ങളിൽ പര്യടനം നടത്തിയ സർവകക്ഷി സംഘാംഗങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയായ 7 ലോക് കല്യാൺ മാർഗിലായിരുന്നു കൂടിക്കാഴ്ച.
ജനപ്രതിനിധികളെ ഇത്തരത്തിൽ അയക്കുന്ന രീതിയെ ലോക രാഷ്ട്രങ്ങൾ സ്വാഗതം ചെയ്തുവെന്ന് പ്രതിനിധി സംഘം പ്രധാനമന്ത്രിയെ അറിയിച്ചു. പ്രതിനിധി സംഘാംഗത്തിലെ ഓരോരുത്തരെയും കണ്ട പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു.
താൻ വ്യക്തിപരമായി തയാറാക്കിയ റിപ്പോർട്ട് പ്രധാനമന്ത്രിക്ക് നൽകിയെന്ന് ശശി തരൂർ എംപി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ ഏഴ് സംഘങ്ങളാണ് വിദേശപര്യടനം നടത്തിയത്.
നയതന്ത്ര പ്രവർത്തനങ്ങളുടെ ഭാഗമായി ഒന്നിലധികം രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങൾ, മുൻ അംബാസഡർമാർ, മുൻ സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ അന്‍പതിലധികം അംഗങ്ങൾ മുപ്പതിലധികം രാജ്യങ്ങളാണ് സന്ദർശിച്ചത്.