മലപ്പുറം: നിലമ്പൂരിൽ കോൺഗ്രസ് നേതാക്കൾ സഞ്ചരിച്ച വാഹനം തടഞ്ഞ് പരിശോധിച്ചതിൽ പ്രതിഷേധം. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും ഷാഫി പറമ്പിൽ എംപിയും സഞ്ചരിച്ച വാഹനമാണ് ഇന്നലെ രാത്രി നിലമ്പൂർ വടപുറത്തുവച്ച് പോലീസ് തടഞ്ഞ് പരിശോധിച്ചത്.
വാഹനത്തിൽ ഉണ്ടായിരുന്ന പെട്ടികൾ പുറത്തെടുത്ത് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു. പെട്ടിയിൽ വസ്ത്രങ്ങളും പുസ്തകങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. വാഹന പരിശോധനക്കിടെ ഉദ്യോഗസ്ഥരോട് രാഹുൽ മാങ്കൂട്ടത്തിൽ കയർത്തു.
സിപിഎമ്മിന് വേണ്ടി വേഷം കെട്ടേണ്ടന്ന് ഷാഫിയും രാഹുലും ഉദ്യോഗസ്ഥരോട് പറഞ്ഞു. പരിശോധന ഏകപക്ഷീയമാണെന്ന് ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടവും പ്രതികരിച്ചു. യുഡിഎഫ് എംപിമാരുടെയും ജനപ്രതിനിധികളുടെയും വണ്ടി മാത്രമാണ് പരിശോധിക്കുന്നതെന്നും ഷാഫി വിമർശിച്ചു.
സിപിഎം നേതാക്കളുടെ വാഹനങ്ങളും പരിശോധിക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും ആവശ്യപ്പെട്ടു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്തെ പെട്ടി പരിശോധന വൻ വിവാദമായിരുന്നു.