ദിയയുടെ ആഭരണക്കടയിൽ നിന്ന് പണം തട്ടിയ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു
Saturday, June 14, 2025 10:22 PM IST
തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാറിന്റെ മകൾ ദിയയുടെ ആഭരണക്കടയിൽ നിന്ന് പണം തട്ടിയ കേസിന്റെ തുടരന്വേഷണം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഡി.കെ.പൃഥിരാജിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും.
കേസ് അന്വേഷിച്ചിരുന്ന മ്യൂസിയം പോലീസിൽ നിന്നു ഇതു സംബന്ധിച്ച ഫയലുകൾ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ദിയയുടെ സ്ഥാപനത്തിൽ നിന്നു ജീവനക്കാരായ യുവതികൾ 69 ലക്ഷം രൂപ തട്ടിയെന്ന കേസാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്.
ദിയയുടെ പരാതിയിൽ കേസിൽ പ്രതികളായ മൂന്നു ജീവനക്കാരും ഒളിവിലാണ്. ഇവരെ അറസ്റ്റ് ചെയ്യുകയാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ ആദ്യ വെല്ലുവിളി. കൃഷ്ണകുമാർ മുഖ്യമന്ത്രിയുടെ ഓഫീസിൽ അടക്കം പരാതി നൽകിയതിനെ തുടർന്നാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിച്ചു കൊണ്ട് സംസ്ഥാന പോലീസ് മേധാവി വ്യാഴാഴ്ച ഉത്തരവിറക്കിയത്.
കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തിങ്കളാള്ച തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും. ജീവനക്കാരികളായ വിനിത, ദിവ്യ, രാധാകുമാരി എന്നിവർ സ്ഥാപനത്തിന്റെ ക്യുആർ കോഡിന് പകരം സ്വന്തം അക്കൗണ്ടുകളുടെ ക്യുആർ കോഡും ഗൂഗിൾ പേ നന്പറും നൽകി 69 ലക്ഷം തട്ടിയെന്നാണ് കേസ്.
വനിത ജീവനക്കാർ കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരേ തട്ടിക്കൊണ്ടുപോകൽ അടക്കം ചൂണ്ടിക്കാട്ടി നൽകിയ പരാതിയും അതേ ദിവസം കോടതിയുടെ പരിഗണനയ്ക്ക് എത്തും.