ചൈനീസ് ടെക് ഭീമന്മാരുടെ കയറ്റുമതികേന്ദ്രമായി ഇന്ത്യ
Sunday, June 15, 2025 1:48 AM IST
മുംബൈ: ചൈനീസ് സ്മാർട്ട്ഫോണ്‍, ഇലക്ട്രോണിക്സ് കന്പനികൾ അവരുടെ ഇന്ത്യൻ പ്ലാന്റുകളിൽ നിന്ന് പശ്ചിമേഷ്യ, ആഫ്രിക്ക, യുഎസ്എ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഉത്പന്നങ്ങൾ അയയ്ക്കാൻ തുടങ്ങിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മുന്‍പ് ഈ വിപണികളിലേക്ക് ഭൂരിഭാഗവും ചൈനയും വിയറ്റ്നാമും ആയിരുന്നു വിതരണം ചെയ്തിരുന്നത്. കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയിൽ പ്രാദേശിക ഫാക്ടറികൾ വികസിപ്പിക്കുന്നതിനുമുള്ള ഇന്ത്യൻ സർക്കാരിന്റെ ശ്രമങ്ങളെത്തുടർന്നാണ് ഈ മാറ്റം.
റെഗുലേറ്ററി ഫയലിംഗുകൾ കാണിക്കുന്നത്, നീക്കം ഇതിനകംതന്നെ ഫലം കാണുന്നുണ്ടെന്നാണ്. മേയ് 12ന് കന്പനികളുടെ രജിസ്ട്രാറിൽ സമർപ്പിച്ച രേഖകൾ പ്രകാരം, 2024 സാന്പത്തികവർഷത്തിൽ ഓപ്പോ മൊബൈൽസ് ഇന്ത്യ 272 കോടി രൂപ കയറ്റുമതി വരുമാനം നേടിയപ്പോൾ, റിയൽമി മൊബൈൽ ടെലികമ്യൂണിക്കേഷൻസ് (ഇന്ത്യ) 114 കോടി രൂപകയറ്റുമതി വരുമാനം നേടിയതായി റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിൽ നിർമിച്ച ടെലിവിഷനുകളും ഇലക്ട്രിക് സാധനങ്ങളും അടുത്ത വർഷം ആദ്യം പശ്ചിമേഷ്യൻ, ആഫ്രിക്കൻ വിപണികളിലേക്ക് കയറ്റുമതി ചെയ്യാൻ ഹിസെൻസ് ഗ്രൂപ്പ് പദ്ധതിയിടുന്നുവെന്ന് റിപ്പോർട്ടുണ്ട്.
“ഹിസെൻസിന്റെ ചൈനയിലെ പ്ലാന്റിൽ ചെയ്ത ഡിസൈനുകളും എല്ലാം ഇവിടെയും ആവർത്തിക്കും,’’ ശ്രീസിറ്റിയിൽ ഒരു പുതിയ പ്ലാന്റിൽ 100 കോടി രൂപ നിക്ഷേപിക്കുന്ന ഇന്ത്യയിലെ പങ്കാളിയായ എപാക്ക് ഡ്യൂറബിളിന്റെ മാനേജിംഗ് ഡയറക്ടർ അജയ് സിംഘാനിയ പറഞ്ഞു.
2020ൽ അതിർത്തിസംഘർഷങ്ങൾ രൂക്ഷമായതിനുശേഷം ഇന്ത്യൻ പങ്കാളികളുമായി പ്രവർത്തിക്കുക, ആഭ്യന്തര വിതരണ ശൃംഖലകൾ കെട്ടിപ്പടുക്കുക, ഇന്ത്യയിൽനിന്ന് കയറ്റുമതി ചെയ്യുക, ഇന്ത്യക്കാരെ ഉയർന്ന തസ്തികകളിലേക്ക് ഉൾപ്പെടുത്തുക എന്നിങ്ങനെ പ്രാദേശികവത്കരണം കൂടുതൽ ആഴത്തിലാക്കാൻ ഉദ്യോഗസ്ഥർ അനൗപചാരികമായി ചൈനീസ് കന്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യ മൂന്ന് ലക്ഷ്യങ്ങൾ പുരോഗമിക്കുന്പോൾ, ഒരു പ്രധാന ചൈനീസ് ഇലക്ട്രോണിക്സ് കന്പനിയും ഇതുവരെ ഒരു ഇന്ത്യൻ ചീഫ് എക്സിക്യൂട്ടീവിനെ നിയമിച്ചിട്ടില്ല.
ഡിക്സണ്‍ ടെക്നോളജീസിൽനിന്ന് യുഎസിലേക്ക് ഇതിനകം അയച്ച മോട്ടറോള സ്മാർട്ട് ഫോണുകൾക്ക് പുറമേ, ഇന്ത്യയിൽ അസംബിൾ ചെയ്ത സെർവറുകളും ലാപ്ടോപ്പുകളും ലെനോവോ ഗ്രൂപ്പ് ഉടൻ കയറ്റുമതി ചെയ്യും.
ട്രാൻസ്ഷൻ ഹോൾഡിംഗ്സിന്റെ ഐടെൽ, ടെക്നോ, ഇൻഫിനിക്സ് ബ്രാൻഡുകൾക്കായി ഹാൻഡ്സെറ്റുകൾ നിർമിക്കുന്ന ഡിക്സണ്‍, വിദേശ ഓർഡറുകൾ നിറവേറ്റുന്നതിനായി ശേഷി 50 ശതമാനം വർധിപ്പിക്കുകയാണ്. ട്രാൻസ്ഷൻ ആഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്യാൻ തുടങ്ങി.
ഹയർ സമാനമായ നീക്കങ്ങൾ വിലയിരുത്തുന്നുണ്ടെന്നും വിവോ, വണ്‍പ്ലസ്, ഷവോമി തുടങ്ങിയ ബ്രാൻഡുകൾ കയറ്റുമതി പങ്കാളിത്തത്തെക്കുറിച്ച് ചർച്ച നടത്തുന്നുണ്ടെന്നും വ്യവസായ എക്സിക്യൂട്ടീവുകൾ പറയുന്നു.
2025 സാന്പത്തികവർഷത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി ഇനമായി സ്മാർട്ട് ഫോണുകൾ മാറി, കയറ്റുമതി കഴിഞ്ഞ വർഷത്തേക്കാൾ 55 ശതമാനം വർധിച്ച് 24.14 ബില്യണ്‍ ഡോളറിലെത്തി. ഏകദേശം 17.4 ബില്യണ്‍ ഡോളറിന്റെ വിൽപ്പന ആപ്പിളിനായിരുന്നു, ബാക്കിയുള്ളതിൽ ഭൂരിഭാഗവും സാംസംഗിനും. ഇപ്പോൾ ഈ പട്ടികയിൽ ചേരാൻ ഒരു കൂട്ടം ചൈനീസ് ബ്രാൻഡുകൾ ക്യൂവിലാണ്.