വിപണിയിൽ തകർച്ച
Friday, June 13, 2025 12:37 AM IST
മുംബൈ: ആഗോളതലത്തിലെ അനിശ്ചിതത്വങ്ങളും പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന പ്രതിസന്ധിയും ഇന്ത്യൻ ഓഹരിവിപണിയെ ഇന്നലെ ചുവപ്പിലാക്കി. ഇതിനു ചുവടുപിടിച്ച നിക്ഷേപർ ഓഹരികൾ വിറ്റൊഴിച്ചതിനെത്തുടർന്ന് വിപണി തകർച്ചയിലേക്കു വീണു.
ബിഎസ്സി സെൻസെക്സ് 823 പോയിന്റുകൾ (ഒരു ശതമാനം) ഇടിഞ്ഞ് 81,691.98 എന്ന നിലയിലെത്തി.
ആറ് ദിവസത്തെ തുടർച്ചയായ മുന്നേറ്റത്തിനുശേഷം നിഫ്റ്റിയും ഇന്നലെ ചുവപ്പിലായി. വ്യാപാരം പൂർത്തിയായപ്പോൾ 253.20 പോയിന്റ് (1.01%) ഇടിഞ്ഞ് 24,888.2 എന്ന നിലയിലായിരുന്നു. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെയും മൂലധനം 7.11 ലക്ഷം കോടി രൂപ കുറഞ്ഞ് 449.42 ലക്ഷം കോടി രൂപയായി. നിഫ്റ്റി മിഡ്കാപ്, സ്മോൾകാപ് സൂചികകൾ യഥാക്രമം 1.60 ശതമാനവും 1.78 ശതമാനവും താഴേക്ക് പതിച്ചു.
മേഖലാ സൂചികകളിൽ നിഫ്റ്റി ഹെൽത്ത് കെയർ മാത്രമാണ് നേരിയ നേട്ടത്തിലായത്. വെറും 0.05 ശതമാനം മാത്രമാണ് നേട്ടമുണ്ടാക്കിയത്. ബാക്കിയുള്ള എല്ലാ സൂചികകളും നഷ്ടത്തിലായി. നിഫ്റ്റി റിയൽറ്റി, കണ്സ്യൂമർ ഡ്യൂറബിൾസ്, ഓയിൽ ആൻഡ് ഗ്യാസ്, ഓട്ടോ, മെറ്റൽ എന്നീ സൂചികകൾ രണ്ടുശതമാനത്തോളമാണ് നഷ്ടത്തിലായത്. നിഫ്റ്റി ബാങ്ക് 0.67 ശതമാനവും പിഎസ്യു ബാങ്ക് 1.27 ശതമാനവും പ്രൈവറ്റ് ബാങ്ക് 0.79 ശതമാനവും ഇടിഞ്ഞു.
വിപണിയിലെ വീഴ്ചയ്ക്കുള്ള കാരണങ്ങൾ-
പശ്ചിമേഷ്യ വീണ്ടും അശാന്തിയിലേക്ക് നീങ്ങുമെന്ന സൂചനകളാണ് നിക്ഷേപകരെ ഇന്നലെ ആശങ്കയിലാഴ്ത്തിയത്. ആണവായുധം സ്വന്തമാക്കാൻ ഇറാനെ അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു.
ഇറാനിലെ ആണവകേന്ദ്രങ്ങൾ ഇസ്രയേൽ ആക്രമിച്ചേക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ടുകൾക്കിടെ പശ്ചിമേഷ്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് യുഎസ് സൈനികരോട് പിൻമാറാൻ ട്രംപ് ഉത്തവിട്ടിരുന്നു.
ഇസ്രയേൽ ആക്രമിച്ചാൽ പശ്ചിമേഷ്യയലെ യുഎസ് കേന്ദ്രങ്ങൾ തകർക്കുമെന്നാണ് ഇറാന്റെ മറുപടി. ഇതോടെ മേഖലയിലെ ഓഹരി വിപണികളെല്ലാം കുത്തനെയിടിഞ്ഞു. സൗദി അറേബ്യൻ ഓഹരി വിപണി 1.3 ശതമാനം നഷ്ടത്തിലായി.
പുതിയ വ്യാപാരക്കരാറുകളുടെ നിബന്ധനകൾ വിശദീകരിച്ചുകൊണ്ട് വ്യാപാരപങ്കാളിത്തമുള്ള രാജ്യങ്ങൾക്ക് ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ കത്തയയ്ക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇത് സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. ഇത് വിപണികളിൽ വീണ്ടും അസ്വസ്ഥത പരത്തി.
യുഎസ്-ചൈന വ്യാപാരക്കരാറിലെത്തിയെങ്കിലും താരിഫുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കൊന്നും പരിഹാരമായിട്ടില്ല. വിഷയത്തിലെ സുതാര്യതക്കുറവാണ് നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്നത്. വ്യാപാര സൂചനകൾ നെഗറ്റീവായതോടെ ആഗോള ഓഹരി വിപണികളും ഇന്നലെ ഇടിവിലാണ്.