ലോഡ്സില്‍ പേസ് യുദ്ധം: ദക്ഷിണാഫ്രിക്ക 138; ഓസീസിനും ബാറ്റിംഗ് തകർച്ച
Friday, June 13, 2025 12:37 AM IST
ലോഡ്സ്: തീതുപ്പുന്ന പന്തുകളുമായി പേസര്‍മാര്‍ അരങ്ങുവാണപ്പോള്‍ ലോഡ്സ് ബാറ്റര്‍മാരുടെ ശവപ്പറമ്പായി. 2025 ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ലോഡ്സില്‍ അരങ്ങേറുന്നത് പേസ് യുദ്ധം.
ഒന്നാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ദക്ഷിണാഫ്രിക്കയുടെ പേസര്‍ കഗിസൊ റബാഡയ്ക്ക് (5/51), ആറ് വിക്കറ്റുമായി ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (6/28) മറുപടി നല്കി. അതോടെ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 212ന് എതിരേ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് വെറും 138ല്‍ അവസാനിച്ചു. ഫലത്തില്‍ പ്രോട്ടീസിന് എതിരേ കംഗാരുക്കള്‍ക്ക് 74 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്.
എന്നാൽ, ദക്ഷിണാഫ്രിക്കയും വിട്ടുകൊടുക്കാൻ തയാറല്ലായിരുന്നു. രണ്ടാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ ഓസ്ട്രേലിയയെ അവർ വിറപ്പിച്ചു. റബാഡയും (3/44) ലുൻഗി എൻഗിഡിയും (3/35) മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സും അവതാളത്തിൽ. രണ്ടാം ദിനം അവസാനിച്ചപ്പോൾ ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 144 റണ്‍സ് എന്ന നിലയിലാണ്. അലക്സ് കാരെ (43), മാർനസ് ലബൂഷെയ്ൻ (22), മിച്ചൽ സ്റ്റാർക്ക് (16 നോട്ടൗട്ട് ) എന്നിവർക്കു മാത്രമാണ് രണ്ടക്കം കാണാൻ സാധിച്ചത്. രണ്ടാം ഇന്നിംഗ്സിൽ രണ്ടു വിക്കറ്റ് കൈയിലിരിക്കേ ഓസ്ട്രേലിയയ്ക്ക് 218 റണ്‍സ് ലീഡായി.
കമ്മിന്‍സിന്റെ തീപ്പന്ത്
നാലു വിക്കറ്റ് നഷ്ടത്തില്‍ 43 റണ്‍സ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാന്‍ രണ്ടാംദിനമായ ഇന്നലെ ക്രീസിലെത്തിയത്. ആദ്യദിനത്തിന്റെ അവസാനം ഓസീസിനു വേണ്ടി പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്സല്‍വുഡ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തിയിരുന്നു.
തെംബ ബൗമയും (84 പന്തില്‍ 36) ഡേവിഡ് ബെഡിംഗ്ഹാമുമായിരുന്നു (111 പന്തില്‍ 45) രണ്ടാംദിനം ഇന്നിംഗ്സ് പുനരാരംഭിക്കാന്‍ എത്തിയത്. ആദ്യദിനം മത്സരം അവസാനിച്ചപ്പോള്‍ ബൗമ മൂന്നും ബെഡിംഗ്ഹാം എട്ടും റണ്‍സുമായി ക്രീസില്‍ തുടരുകയായിരുന്നു. ദക്ഷിണാഫ്രിക്കയെ ഇരുവരും മുന്നോട്ടു നയിക്കുമെന്നു തോന്നിച്ചെങ്കിലും സ്കോര്‍ 94ല്‍ നില്ക്കുമ്പോള് ബൗമ പുറത്ത്. കമ്മിന്‍സിന്റെ പന്തില്‍ മാര്‍നസ് ലബൂഷെയ്ന്റെ ക്യാച്ചിലായിരുന്നു ബൗമ മടങ്ങിയത്.
തുടര്‍ന്ന് വിക്കറ്റ് കീപ്പര്‍ കെയ്ല്‍ വെരെയ്ന്‍ (13), മാര്‍ക്കോ യാന്സണ് (0), ഡെവിഡ് ബെഡിംഗ്ഹാം, കഗിസൊ റബാഡ (1) എന്നിവരെ കമ്മിന്‍സ് പുറത്താക്കി. ഇതിനിടെ കേശവ് മഹാരാജ് (7) റണ്ണൗട്ടുമായി. റബാഡയെ പുറത്താക്കിയതോടെ കമ്മിന്‍സ് ആറ് വിക്കറ്റ് നേട്ടത്തിലുമെത്തി. ചുരുക്കത്തില്‍ ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സില്‍ രണ്ടാംദിനം വീണ ആറു വിക്കറ്റില്‍ അഞ്ചും കമ്മിന്‍സാണ് സ്വന്തമാക്കിയത്. ഒരെണ്ണം റണ്ണൗട്ടും.
ലോഡ്സിലെ രാജാവ്
18.1 ഓവറില്‍ 28 റണ്‍സ് വഴങ്ങിയാണ് പാറ്റ് കമ്മിന്‍സ് ആറ് വിക്കറ്റ് വീഴ്ത്തിയത്. ആറ് മെയ്ഡനും എറിഞ്ഞു. ക്രിക്കറ്റിന്റെ ഈറ്റില്ലമായ ലോഡ്സില്‍ ഒരു ടെസ്റ്റ് ക്യാപ്റ്റന്റെ ഏറ്റവും മികച്ച ബൗളിംഗ് എന്ന റിക്കാര്‍ഡും കമ്മിന്‍സ് സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ മുന്‍ക്യാപ്റ്റനായ ബോബ് വില്ലിസ് 1982ല്‍ ഇന്ത്യക്കെതിരേ കുറിച്ച 6/101 ആയിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ്. 6/28 എന്ന പ്രകടനത്തോടെ കമ്മിന്‍സ് ലോഡ്സിന്റെ രാജാവായി.
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ 5+ വിക്കറ്റ് നേട്ടത്തില്‍ രണ്ടാം സ്ഥാനത്തും കമ്മിന്‍സ് എത്തി. ഓസ്ട്രേലിയന്‍ മുന്‍താരം റിച്ചി ബെനൗഡിന്റെ ഒമ്പത് പ്രാവശ്യം അഞ്ച് വിക്കറ്റ് എന്ന നേട്ടത്തിനൊപ്പമാണ് കമ്മിന്‍സ് ഇപ്പോള്‍. 12 തവണ 5+ വിക്കറ്റ് നേടിയ പാക്കിസ്ഥാന്റെ മുന്‍ ക്യാപ്റ്റന്‍ ഇമ്രാന് ഖാന്റെ പേരിലാണ് റിക്കാര്‍ഡ്.
ഫൈനലിലെ റിക്കാര്‍ഡ്
ഒരു ഐസിസി ഫൈനല്‍ മത്സരത്തില്‍ അഞ്ചോ അതില്‍ കൂടുതലോ വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന റിക്കാര്‍ഡും ഇതോടെ കമ്മിന്‍സിനു സ്വന്തം. പുരുഷ-വനിതാ ഐസിസി ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിംഗും കമ്മിന്‍സിന്റെ 6/28 തന്നെ. ഐസിസി 2017 വനിതാ ഏകദിന ഫൈനലില്‍ ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിന്റെ അന്യ ഷ്റബ്സോള്‍ കുറിച്ച 6/46 ആയിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ്.