3000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കിയേക്കും
Thursday, June 12, 2025 12:13 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: 3000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ നടത്തുന്ന വ്യാപാരികളില്‍നിന്നും ചാര്‍ജ് ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനം വന്നേക്കും.
മര്‍ച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) പുനരവതരിപ്പിക്കുന്ന തരത്തിലുള്ള നയംമാറ്റമാണ് കേന്ദ്ര ഗവൺമെന്റ് പരിഗണിക്കുന്നത്. ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളില്‍ വ്യാപാരികളും മറ്റ് ബിസിനസ് സ്ഥാപനങ്ങളും പേയ്മെന്റ് പ്രോസസിംഗ് കമ്പനിക്ക് നല്‍കേണ്ട ഫീസാണ് മര്‍ച്ചന്റ് ഡിസ്കൗണ്ട് നിരക്ക്.
നയം പ്രാബല്യത്തില്‍ വന്നാല്‍ 3000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ഫീസ് നല്‍കേണ്ടി വരും. അടിസ്ഥാന സൗകര്യങ്ങളും പ്രവര്‍ത്തന ചെലവും കൈകാര്യം ചെയ്യുന്നതില്‍ ബാങ്കുകളെയും പേയ്മെന്റ് സേവനദാതാക്കളെയും പിന്തുണയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കം.
ഇതിനായി വ്യാപാരികളുടെ വിറ്റുവരവിനേക്കാള്‍ ഇടപാട് മൂല്യത്തെ അടിസ്ഥാനമാക്കി എംഡിആര്‍ ഈടാക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. ചെറിയ തുകയുടെ യുപിഐ പേയ്മെന്റുകള്‍ക്ക് ഇളവ് ഉണ്ടായിരിക്കുമെങ്കിലും നിലവിലുള്ള സിറോ എംഡിആര്‍ നയം മാറ്റി വലിയ ഇടപാടുകള്‍ക്ക് താമസിയാതെ മര്‍ച്ചന്റ് ഫീസ് ഈടാക്കിത്തുടങ്ങും എന്നാണ് സൂചനകൾ.
ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ സാമ്പത്തിക സേവന വകുപ്പ് സാമ്പത്തികകാര്യ വകുപ്പ് അധികൃതരുമായി പ്രാഥമിക യോഗം ചേര്‍ന്നു. ഉയര്‍ന്ന മൂല്യമുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ചെലവ് വര്‍ധിക്കുന്നതിനെക്കുറിച്ച് ബാങ്കുകളും പേയ്മെന്റ് സേവനദാതാക്കളും സര്‍ക്കാരിനോട് ആശങ്ക ഉന്നയിച്ചിട്ടുണ്ട്.
യുപിഐ വഴിയുള്ള വ്യക്തി- വ്യാപാര ഇടപാടുകള്‍ 60 ലക്ഷം കോടിയിലേക്ക് എത്തിയിരിക്കുകയാണ്. യുപിഐ ഇടപാടുകളിലുള്ള ആളുകളുടെ വിശ്വാസം വര്‍ധിച്ചതായാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനാലാണ് നയം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ നീക്കം നടക്കുന്നത്.
യുപിഐ ഇടപാടുകള്‍ക്കായി വന്‍കിട വ്യാപാരികളില്‍ നിന്നായി 0.03 ശതമാനം എംഡിആര്‍ ഈടാക്കാനാണ് പേയ്മെന്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ആലോചന. നിലവില്‍ റുപേയ് ഒഴികെ ക്രെഡിറ്റ്, ഡെബിറ്റ് പേയ്മെന്റുകളുടെ എംഡിആര്‍ 0.9 മുതല്‍ രണ്ട് ശതമാനം വരെയാണ്. പുതിയ നയം രണ്ട് മാസത്തിനുള്ളിൽ നടപ്പാക്കാനാണ് സാധ്യത.