ഇറാനുമായി സംഘർഷസാധ്യത വർധിച്ചു; പശ്ചിമേഷ്യയിലെ അമേരിക്കക്കാർ മടങ്ങുന്നു
Friday, June 13, 2025 12:37 AM IST
വാഷിംഗ്ടൺ ഡിസി: ഇറാനുമായി സംഘർഷസാധ്യത ഉടലെടുത്ത പശ്ചാത്തലത്തിൽ അമേരിക്ക പശ്ചിമേഷ്യയിലെ തങ്ങളുടെ പൗരന്മാരെ പിൻവലിക്കുന്നു. ഇറാക്കി തലസ്ഥാനമായ ബാഗ്ദാദിലെ യുഎസ് എംബസി ഭാഗികമായി ഒഴിയാൻ നിർദേശം നല്കി.
എംബസിയിലെ അത്യാവശ്യയിതര വിഭാഗം ജീവനക്കാരും കുടുംബാംഗങ്ങളും അമേരിക്കയിലേക്കു മടങ്ങും. ഇറാക്കിൽ വിന്യസിച്ചിട്ടുള്ള അമേരിക്കൻ സൈനികരുടെ കുടുംബാംഗങ്ങളോടും മടങ്ങാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കുവൈത്തും ബഹ്റിനും ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളിലെ അമേരിക്കൻ സൈനികരുടെ കുടുംബാഗങ്ങൾക്കു സ്വമേധയാ മടങ്ങാനുള്ള അധികാരവും നല്കി.
പശ്ചിമേഷ്യ അപകടം പിടിച്ച സ്ഥലമാകുമെന്നും അവിടെയുള്ള അമേരിക്കക്കാരെ മാറ്റുമെന്നും പ്രസിഡന്റ് ട്രംപ് ബുധനാഴ്ച പറഞ്ഞിരുന്നു. ഇറാൻ അണ്വായുധം സ്വന്തമാക്കാൻ സമ്മതിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാന്റെ അണവപദ്ധതികൾ അവസാനിപ്പിക്കുക ലക്ഷ്യമിട്ട് ട്രംപ് ഭരണകൂടം മുൻകൈ എടുത്തു നടത്തുന്ന ചർച്ചകളിൽ പുരോഗതിയില്ലാത്ത പശ്ചാത്തലത്തിലാണ് ഈ നടപടികൾ. ഇതിനു പുറമേ, ഇസ്രയേൽ ഇറാനെ ആക്രമിക്കാൻ പദ്ധതിയിടുന്നതായും റിപ്പോർട്ടുണ്ട്. ഇതിനു മറുപടിയായി ഇറാൻ, ഇറാക്കിലെ യുഎസ് സ്ഥാപനങ്ങളിൽ ആക്രമണം നടത്തിയേക്കുമെന്ന ഭീതിയാണു ജീവനക്കാരെ പിൻവലിക്കാനുള്ള കാരണമെന്നു സൂചനയുണ്ട്.
ആണവകരാറിനു തയാറായില്ലെങ്കിൽ ഇറാനിൽ ബോംബിടുമെന്നാണ് ട്രംപ് മുന്നറിയിപ്പു നല്കിയിട്ടുള്ളത്. ഇങ്ങനെ സംഭവിച്ചാൽ പശ്ചിമേഷ്യയിലെ അമേരിക്കൻ കേന്ദ്രങ്ങളെ ഇറാൻ ആക്രമിക്കുമെന്ന് അവരുടെ പ്രതിരോധ മന്ത്രി അസീസ് നസീർസാദെ ബുധനാഴ്ച പറഞ്ഞിരുന്നു.ഇതിനിടെ, ഇറാനും അമേരിക്കയും തമ്മിലുള്ള ആറാം വട്ട ആണവചർച്ച ഞായറാഴ്ച ഒമാനിൽ നടക്കുമെന്നാണ് റിപ്പോർട്ട്.
യുറേനിയം സന്പുഷ്ടീകരണം അവസാനിപ്പിക്കണമെന്ന അമേരിക്കൻ ആവശ്യം ഇറാൻ അംഗീകരിക്കാത്ത സാഹചര്യത്തിൽ ചർച്ചയ്ക്കു ഫലമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നില്ല. ഇതിനിടെ, ആണവ നിരായുധീകരണത്തിനുള്ള വ്യവസ്ഥകൾ ഇറാൻ പാലിക്കുന്നില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ 35 രാജ്യങ്ങൾ അംഗമായ ബോർഡ് ഇന്നലെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ട്രംപിന്റെ ഒന്നാം ഭരണകാലത്ത് 2020ൽ ഇറേനിയൻ ജനറൽ ഖ്വാസം സുലൈമാനിയെ അമേരിക്കൻ സേന വധിച്ചതിനു പ്രതികാരമായി ഇറാക്കിലെ അമേരിക്കൻ സൈനിക താവളങ്ങളിൽ ഇറാൻ മിസൈലാക്രമണം നടത്തിയിരുന്നു. നിലവിൽ 2500 യുഎസ് സൈനികർ ഇറാക്കിലുണ്ട്. കുവൈത്ത്, ഖത്തർ, യുഎഇ, ബഹ്റിൻ എന്നീ അറബ് രാജ്യങ്ങളിലും അമേരിക്കൻ സേനാ സാന്നിധ്യമുണ്ട്.
പശ്ചിമേഷ്യയിലെ അമേരിക്കക്കാരെ പിൻവലിക്കുന്നുവെന്ന വാർത്തയ്ക്കു പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില നാലു ശതമാനം ഉയർന്നു.