പലസ്തീൻ രാഷ്ട്രപദവി ഹമാസിനുള്ള പാരിതോഷികമല്ല: ബ്രിട്ടൻ
Wednesday, July 30, 2025 11:02 PM IST
ലണ്ടൻ: പലസ്തീൻ രാഷ്ട്രപദവി അംഗീകരിക്കാനുള്ള നീക്കം ഹമാസിനുള്ള പാരിതോഷികമാണെന്ന വിമർശനം തള്ളിക്കളഞ്ഞ് ബ്രിട്ടൻ.
ഗാസയിലെ ദാരുണാവസ്ഥ അവസാനിപ്പിക്കാൻ നടപടികളുണ്ടായില്ലെങ്കിൽ പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ ചൊവ്വാഴ്ച ഇസ്രയേലിനു മുന്നറിയിപ്പു നല്കിയിരുന്നു.
വെടിനിർത്തലിനു സമ്മതിക്കുക, ദ്വിരാഷ്ട്ര രൂപീകണത്തിലൂടെ ദീർഘകാല സമാധാനം ഉറപ്പാക്കാൻ നടപടികളെടുക്കുക എന്നീ കാര്യങ്ങൾക്കും ഇസ്രയേൽ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
2023ലെ ഭീകരാക്രമണത്തിന്റെ ഇരകൾക്കുള്ള ശിക്ഷയും ഹമാസിനുള്ള പാരിതോഷികവുമാണ് സ്റ്റാർമർ നല്കുന്നതെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. ഹമാസിന് ഇത്തരമൊരു സമ്മാനം നല്കരുതെന്ന് യുഎസ് പ്രസിഡന്റ് ട്രംപും പറഞ്ഞു.
എന്നാൽ ഗാസയിൽ പട്ടിണി കിടന്നു മരിക്കുന്ന കുട്ടികളെപ്രതിയാണ് ബ്രിട്ടന്റെ തീരുമാനമെന്ന് ഗതാഗത മന്ത്രി ഹെയ്ഡി അലക്സാണ്ടർ ഇന്നലെ മറുപടി നല്കി. ഗാസയിൽ സഹായവിതരണം പുനഃസ്ഥാപിക്കാൻ ഇസ്രയേലിനുമേൽ സമ്മർദം വർധിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.