ഗാസാ ഭരണം ഹമാസ് ഉപേക്ഷിക്കണം; ആവശ്യത്തിൽ പങ്കുചേർന്ന് അറബ് ലീഗ്
Wednesday, July 30, 2025 11:03 PM IST
ന്യൂയോർക്ക്: പലസ്തീൻ രാഷ്ട്രരൂപീകരണമെന്ന ലക്ഷ്യം സാക്ഷാത്കരിക്കാനായി ഹമാസ് ആയുധം താഴെവച്ച് ഗാസയുടെ ഭരണം വെടിയണമെന്ന ആവശ്യത്തിൽ പങ്കുചേർന്ന് അറബ് രാജ്യങ്ങളും.
പലസ്തീൻ രാഷ്ട്രരൂപീകരണം ലക്ഷ്യമിട്ട് ന്യൂയോർക്കിൽ നടന്ന യുഎൻ ഉച്ചകോടിയിൽ യൂറോപ്യൻ യൂണിയനും മറ്റ് പതിനേഴ് രാജ്യങ്ങൾക്കുമൊപ്പമാണ് അറബ് ലീഗും ഇക്കാര്യം ആവശ്യപ്പെട്ടത്.
ഇവരെല്ലാം ചേർന്ന് പുറത്തിറക്കിയ ഏഴ് പേജ് പ്രസ്താവനയിൽ, ഹമാസ് ഭീകരർ ഇസ്രയേലിൽ നടത്തിയ ഭീകരാക്രമണത്തെ അപലപിക്കാനും അറബ് ലീഗ് തയാറായി. സൗദിയും ഖത്തറും ഈജിപ്തും ഉൾപ്പെടുന്ന അറബ് ലീഗിൽനിന്ന് ഇത്തരമൊരു നീക്കമുണ്ടാകുന്നത് ഇതാദ്യമാണ്.
ഹമാസ് ഗാസയുടെ ഭരണം അവസാനിപ്പിച്ച് ആയുധങ്ങൾ പലസ്തീൻ അഥോറിറ്റിക്കു കൈമാറാനാണ് നിർദേശിച്ചിരിക്കുന്നത്. യുദ്ധം അവസാനിച്ചശേഷം സമാധാനം ഉറപ്പുവരുത്താനായി ഗാസയിൽ വിദേശസേനയെ വിന്യസിക്കാനുള്ള സാധ്യത ആരായണമെന്നും നിർദേശിക്കുന്നു.
ഫ്രാൻസും സൗദിയും സംയുക്തമായാണ് ഉച്ചകോടി സംഘടിപ്പിച്ചത്. ബ്രിട്ടനും കാനഡയും പ്രസ്താവനയിൽ ഒപ്പുവച്ചിട്ടുണ്ട്. ഇസ്രയേലും അമേരിക്കയും ഉച്ചകോടിയിൽ പങ്കെടുത്തില്ല.