പരീക്ഷണങ്ങൾ പൂര്‍ത്തിയായി; ശുഭാംശു നാളെ തിരിക്കും
വാഷിംഗ്ടണ്‍: ഇന്ത്യന്‍ വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയുള്‍പ്പെടെ നാലുപേരെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തിച്ച ആക്സിയം4 ദൗത്യത്തിന്റെ ഭൂമിയിലേക്കുള്ള മടക്കയാത്ര നാളെയുണ്ടാകുമെന്ന് ഐഎസ്ആര്‍ഒ.
ആക്സിയം-4 ബഹിരാകാശ ദൗത്യത്തില്‍ ഇന്ത്യയുടെ പങ്കാളിത്തത്തിന്റെ ഭാഗമായി ശുഭാംശു ഏഴ് പരീക്ഷണങ്ങള്‍ നടത്തിയെന്ന് ഐഎസ്ആര്‍ഒ പറഞ്ഞു. പൂര്‍ത്തിയായ നാല് പരീക്ഷണങ്ങളില്‍ അതിജീവനം, പുനരുജ്ജീവിപ്പിക്കല്‍, പുനരുത്പാദനം, ട്രാന്സ്ക്രിപ്റ്റോം എന്നിവ ഉള്‍പ്പെടും.
ശുഭാംശുവിന്റെ മടക്കയാത്ര നാളെ വൈകുന്നേരം 4.30ന് പ്രതീക്ഷിക്കുന്നതായി ആക്സിയം സ്പേസ് ഇന്‍കോര്‍പറേറ്റഡ് അറിയിച്ചു.
സിറിയയിൽ ന്യൂനപക്ഷങ്ങൾക്കു സംരക്ഷണം നൽകണമെന്ന് യൂറോപ്യൻ പാർലമെന്റ്
സ്ട്രാസ്ബർഗ് (ഫ്രാൻസ്): സിറിയയിലെ ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കു സംരക്ഷണം നൽകാൻ അവിടത്തെ സർക്കാർ തയാറാകണമെന്ന് യൂറോപ്യൻ പാർലമെന്റ്. ഇതുസംബന്ധിച്ച അടിയന്തര പ്രമേയം പാർലമെന്റ് സമ്മേളനം അംഗീകരിച്ചു.
ഡെമാസ്കസിലെ ഗ്രീക്ക് ഓർത്തഡോക്സ് പള്ളിക്കു നേരേ കഴിഞ്ഞമാസം 22നുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച പാർലമെന്റ്, ഇസ്ലാമിക തീവ്രവാദം വളരുന്നത് തടയാനും മതസ്വാതന്ത്ര്യം സംരക്ഷിക്കാനും നടപടി വേണമെന്നും ആവശ്യപ്പെട്ടു.
25 പേരുടെ മരണത്തിനിടയാക്കിയ ഡമാസ്കസിലെ മാർ ഏലിയാസ് പള്ളിക്കുനേരേയുണ്ടായ ഭീകരാക്രമണത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്താനും കുറ്റക്കാരെ എത്രയും വേഗം നിയമത്തിനുമുന്നിൽ കൊണ്ടുവരാനും സിറിയൻ സർക്കാരിനോട് യൂറോപ്യൻ പാർലമെന്റ് ആവശ്യപ്പെട്ടു.
സിറിയയിലെ സഭയെ പിന്തുണയ്ക്കുന്നതിനും അനുരഞ്ജനത്തിനും മതാന്തര സംഭാഷണത്തിനും പിന്തുണ നൽകുന്നതിന് സിറിയ പുനർനിർമാണ ഫണ്ട് രൂപീകരിക്കാനും അംഗരാജ്യങ്ങളോട് പാർലമെന്റ് ആഹ്വാനം ചെയ്തു. മതസ്വാതന്ത്ര്യ ലംഘനങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരേ ആവശ്യം വന്നാൽ ഉപരോധമേർപ്പെടുത്താനും പാർലമെന്റ് ആവശ്യപ്പെട്ടു. സിറിയയിൽ ക്രൈസ്തവർക്കെതിരേ സംഘടിത ആക്രമണം ശക്തമായിരിക്കെയാണു യൂറോപ്യൻ യൂണിയന്റെ ഇടപെടലെന്നതു ശ്രദ്ധേയമാണ്.
ക്രൈസ്തവരെ അധിക്ഷേപിക്കുക, പള്ളികൾ ആക്രമിക്കുക, സഭയുടെ പ്രവർത്തനങ്ങളിൽ ഇടപെടുക, സൈനിക-സുരക്ഷാ ചെക്ക്പോയിന്റുകളിൽ ക്രൈസ്തവരെ പ്രത്യേക പരിശോധനകൾക്കു വിധേയമാക്കുക, കല്ലറകളിലെ കുരിശുകൾ പിഴുതുമാറ്റിയും മറ്റും സെമിത്തേരികൾ വികൃതമാക്കുക തുടങ്ങിയ സംഭവങ്ങൾ അനുദിനം വർധിക്കുകയാണ്. ഇതിനെല്ലാം പുറമെ സംഘടിത സാമ്പത്തിക വിവേചനത്തിനും ക്രൈസ്തവർ വിധേയരാകുന്നുണ്ട്.
സർക്കാർ ജോലികൾ നിഷേധിക്കുക, സ്വകാര്യ മേഖലയിലെ പ്രധാന ജോലികളിൽനിന്ന് ഒഴിവാക്കുക, ബിസിനസ് ലൈസൻസുകൾ പുതുക്കുമ്പോഴും സർക്കാർ സേവനങ്ങൾ തേടുമ്പോഴും മനഃപൂർവമായ തടസങ്ങൾ സൃഷ്ടിക്കുക തുടങ്ങിയ വിവേചനങ്ങൾക്കും ന്യൂനപക്ഷങ്ങൾ വിധേയരാകുന്നു.
ചർച്ചയിൽ പ്രതീക്ഷയറ്റു; ഗാസ വെടിനിർത്തൽ വിദൂരത്ത്
ദോഹ: ഗാസ വെടിനിർത്തലിനായി ഇസ്രയേലും ഹമാസും തമ്മിൽ ഖത്തറിൽ നടത്തുന്ന ചർച്ച തകർച്ചയുടെ വക്കിലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗാസയിലെ സഹായവിതരണം, ഇസ്രേലി സേനയുടെ പിന്മാറ്റം എന്നീ വിഷയങ്ങളിൽ അഭിപ്രായസമന്വയത്തിലെത്താൻ കഴിയാത്തതാണു കാരണം.
ഖത്തർ തലസ്ഥാനമായ ദോഹയിൽ കഴിഞ്ഞ ഞായറാഴ്ച മുതൽ തന്പടിച്ചിരിക്കുന്ന ഇസ്രേലി, ഹമാസ് പ്രതിനിധികൾ എട്ടു വട്ടം പരോക്ഷ ചർച്ചകൾ നടത്തി. അമേരിക്ക മുന്നോട്ടുവച്ച 60 ദിവസത്തെ വെടിനിർത്തൽ നിർദേശമാണു പരിഗണനയിലുള്ളത്.
ഗാസയിലുള്ള ഇസ്രേലി സേനയുടെ പിന്മാറ്റം സംബന്ധിച്ച പദ്ധതി ഹമാസ് അംഗീകരിക്കാൻ തയാറല്ല. പിന്മാറ്റത്തിനു ശേഷവും ഗാസയിലെ 40 ശതമാനം പ്രദേശവും ഇസ്രേലി സേനാ നിയന്ത്രണത്തിലായിരിക്കും എന്നതാണു കാരണം. തെക്കൻഗാസയിലെ റാഫ അടക്കമുള്ള പ്രദേശങ്ങളിൽനിന്ന് പിൻവാങ്ങില്ലെന്നാണ് ഇസ്രേലി നിലപാട്.
ഗാസയിലെ സഹായവിതരണത്തിന്റെ ചുമതല ഐക്യരാഷ്ട്രസഭ പോലുള്ള ഏജൻസികളെഏൽപ്പിക്കണമെന്ന ഹമാസിന്റെ ആവശ്യം ഇസ്രയേലിനു സ്വീകാര്യമല്ല. ഏറെ വിവാദങ്ങളുണ്ടാക്കിയ ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ എന്ന സംഘടനവഴി സഹായവിതരണം നടത്താനാണ് ഇസ്രയേലിനു താത്പര്യം.
അമേരിക്ക കൂടുതൽ ഇടപെടലുകൾ നടത്തിയില്ലെങ്കിൽ ചർച്ച പൊളിയുമെന്നാണ് ഇസ്രയേൽ, പലസ്തീൻ വൃത്തങ്ങൾ നല്കുന്ന സൂചന.
യുക്രെയ്ൻ കേണൽ വെടിയേറ്റു മരിച്ചു
കീവ്: ഡ്രോൺ ആക്രമണത്തിൽ റഷ്യൻ യുദ്ധവിമാനങ്ങൾ നശിപ്പിച്ച ഓപ്പറേഷൻ സ്പൈഡർ വെബിൽ സുപ്രധാന പങ്കുവഹിച്ച യുക്രെയ്ൻ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു.
യുക്രെയ്ൻ സെക്യൂരിറ്റി സർവീസിലെ(എസ്ബിയു) മുതിർന്ന ഉദ്യോഗസ്ഥൻകൂടിയായ കേണൽ ഇവാൻ വൊറേണിഷ് പട്ടാപ്പകൽ വെടിയേറ്റു മരിക്കുകയായിരുന്നു.
തലസ്ഥാനമായ കീവിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. തെരുവിൽവച്ച് ഇദ്ദേഹത്തിനു സമീപമെത്തിയ അക്രമി അഞ്ചു തവണ നിറയൊഴിച്ചശേഷം കടന്നുകളഞ്ഞു. വെടിവയ്ക്കുന്ന ദൃശ്യങ്ങൾ നിരീക്ഷണ കാമറകളിൽ പതിഞ്ഞു. അന്വേഷണം ആരംഭിച്ചെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണു യുക്രെയ്ൻ വൃത്തങ്ങൾ അറിയിച്ചത്.
എസ്ബിയു സംഘം ജൂൺ ഒന്നിന് റഷ്യയിലെ അഞ്ചു വ്യോമസേനാ താവളങ്ങളിൽ നടത്തിയ ഓപ്പറേഷൻ സ്പൈഡർ വെബ് ആക്രമണത്തിൽ 20 യുദ്ധവിമാനങ്ങൾക്കു കേടുപാട് സംഭവിക്കുകയും ഇതിൽ പത്തെണ്ണം പൂർണമായി നശിക്കുകയും ചെയ്തിരുന്നു.
വെസ്റ്റ് ബാങ്കിൽ യുഎസ് പൗരൻ കൊല്ലപ്പെട്ടു
രമള്ള: വെസ്റ്റ് ബാങ്കിലെ അധിനിവേശ ഇസ്രേലികൾ നടത്തിയ ആക്രമണത്തിൽ അമേരിക്കൻ പൗരനടക്കം രണ്ടു പലസ്തീനികൾ കൊല്ലപ്പെട്ടു. രമള്ളയ്ക്കു വടക്ക് സിൻജിൽ എന്ന പട്ടണത്തിൽ അമേരിക്കൻ പൗരൻ സെയ്ഫുള്ള മുസലത്തിനെ (20) ഇസ്രേലികൾ തല്ലിക്കൊന്നുവെന്നാണു റിപ്പോർട്ട്.
ഇയാളുടെ സഹോദരൻ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുറ്റക്കാർക്കെതിരേ നടപടിയെടുക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് തയാറാകണമെന്ന് ഫ്ലോറിഡയിലുള്ള സെയ്ഫുള്ളയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഇസ്രേലി സേന അറിയിച്ചു. പലസ്തീനികൾ ഇസ്രേലികളെ കല്ലെറിഞ്ഞതിനെത്തുടർന്നാണ് സംഘർഷമുണ്ടായതെന്നും സേന കൂട്ടിച്ചേർത്തു.
ഇരുപത്തിമൂന്നുകാരനായ ഹുസൈൻ അൽ ഷലബിയാണു കൊല്ലപ്പെട്ട രണ്ടാമൻ. നെഞ്ചിൽ വെടിയേറ്റാണു മരണം.
യുക്രെയ്നിൽ റഷ്യൻ വ്യോമാക്രമണം തുടരുന്നു
കീവ്: യുക്രെയ്നിൽ റഷ്യൻ വ്യോമാക്രമണം തുടരുന്നു. ഇന്നലത്തെ ആക്രമണത്തിൽ 597 ഡ്രോണുകളും 26 മിസൈലുകളും റഷ്യ പ്രയോഗിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു.
രണ്ടു പേർ കൊല്ലപ്പെടുകയും 20 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ലുവീവ് അടക്കം പടിഞ്ഞാറൻ നഗരങ്ങളിൽ വലിയ നാശമുണ്ടായി. പാശ്ചാത്യ ശക്തികൾ റഷ്യക്കെതിരേ കൂടുതൽ ഉപരോധം ചുമത്തണമെന്ന് സെലൻസ്കി ആവശ്യപ്പെട്ടു.
ക്യൂബൻ പ്രസിഡന്റ് മിഗുവേൽ ഡയസിന് അമേരിക്കയുടെ വീസ ഉപരോധം
വാഷിംഗ്ടൺ ഡിസി: ക്യൂബൻ പ്രസിഡന്റ് മിഗുവേൽ ഡയസ് കാനലിന് അമേരിക്കയുടെ വീസ ഉപരോധം. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലാണു ക്യൂബൻ പ്രസിഡന്റിനെ കരിന്പട്ടികയിൽ ഉൾപ്പെടുത്തിയത്. ക്യൂബൻ പ്രതിരോധമന്ത്രി അൽവാരോ ലോപ്പസ് മിയേര, ആഭ്യന്തരമന്ത്രി ലാസറോ അൽബേർട്ടോ എന്നിവർക്കെതിരേയും വീസാ നിയന്ത്രണമുണ്ട്.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആണ് ഇതിനുള്ള ഉത്തരവിൽ ഒപ്പിട്ടത്. 2021ൽ ഹവാനയിൽ നടന്ന ജനകീയ പ്രക്ഷോഭത്തെ ക്യൂബൻ സർക്കാർ അടിച്ചമർത്തിയത് ഉദാഹരണമാണെന്നു റൂബിയോ ചൂണ്ടിക്കാട്ടി.
അതേസമയം, ഭരണകൂടത്തെ അട്ടിമറിക്കാനായി അമേരിക്ക ആസൂത്രിതമായി പ്രക്ഷോഭം സംഘടിപ്പിക്കുകയായിരുന്നുവെന്നാണ് ക്യൂബൻ ഭരണകൂടം പറയുന്നത്.
1960 മുതൽ ക്യൂബ അമേരിക്കൻ ഉപരോധത്തിലാണ്. ക്യൂബയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ മുൻ പ്രസിഡന്റ് ബറാക് ഒബാമ ആരംഭിച്ച നടപടികൾ ഇപ്പോഴത്തെ പ്രസിഡന്റ് ട്രംപ് റദ്ദാക്കി. ഭീകരതയ്ക്കു പിന്തുണ നല്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ക്യൂബയെയും ട്രംപ് ഭരണകൂടം ഉൾപ്പെടുത്തി.
ക്യൂബൻ പ്രസിഡന്റിനെതിരായ പുതിയ യുഎസ് നടപടികളെ റഷ്യയും ചൈനയും അപലപിച്ചു.
മാർപാപ്പയ്ക്കു ദിവസേന ലഭിക്കുന്നത് 100 കിലോ കത്തുകൾ
വത്തിക്കാൻ സിറ്റി: സമൂഹമാധ്യമങ്ങളുടെ കാലമാണെങ്കിലും ലെയോ പതിനാലാമൻ മാർപാപ്പയ്ക്കു ദിവസേന തപാൽമുഖേന ലഭിക്കുന്നത് 100 കിലോ വരുന്ന കത്തുകൾ.
എല്ലാ രാജ്യങ്ങളിൽനിന്നും കത്തുകൾ ലഭിക്കാറുണ്ടെന്നും ഏതു രാജ്യത്തുനിന്നാണ് കൂടുതൽ കത്തുകൾ ലഭിക്കുന്നതെന്നു പരിശോധിച്ചിട്ടില്ലെന്നും ഇറ്റാലിയൻ തപാൽ സർവീസിന്റെ റോമിലെ ഫ്യുമിചീനോ സോർട്ടിംഗ് സെന്റർ മേധാവി അന്റോണെല്ലോ ചിദിചിമോ പറഞ്ഞു.
മാർപാപ്പയ്ക്കുള്ള കത്തുകളും പോസ്റ്റ്കാർഡുകളും ഫ്യുമിചീനോ സോർട്ടിംഗ് സെന്ററിൽ സുരക്ഷാപരിശോധനയ്ക്കു വിധേയമാക്കുകയും കംപ്യൂട്ടർ നിയന്ത്രിത റെക്കോർഡിംഗ്, വെയിംഗ് മെഷീൻ ഉപയോഗിച്ച് പ്രോസസ് ചെയ്യുകയും ചെയ്യുന്നു. തുടർന്ന് വത്തിക്കാനിലെ വിതരണ കേന്ദ്രത്തിൽ എത്തിച്ചു കൈമാറും.
മാർപാപ്പ പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമ്പോൾ കുട്ടികൾ കത്തുകളും കുറിപ്പുകളും ചിത്രങ്ങളും അദ്ദേഹത്തിന് കൈമാറാറുണ്ട്. ഫ്രാൻസിസ് മാർപാപ്പ റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിലായിരിക്കെ രോഗവിവരങ്ങൾ തേടി കുട്ടികളുടേതടക്കം ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നുമായി ദിവസേന നൂറുകണക്കിന് കത്തുകളാണ് ലഭിച്ചിരുന്നത്.
റഷ്യന്‍ ആക്രമണത്തില്‍ യുക്രെയ്നിലെ വത്തിക്കാൻ കാര്യാലയത്തിനു കേടുപാട്
കീവ്: റഷ്യൻ ഡ്രോൺ ആക്രമണത്തിൽ യുക്രെയ്ൻ തലസ്ഥാനമായ കീവിലെ വത്തിക്കാൻ നുൺഷ്യേച്ചറിനു കേടുപാട് സംഭവിച്ചു. വ്യാഴാഴ്ച പുലർച്ചെ നടന്ന റഷ്യന്‍ ആക്രമണത്തിലാണ് നാശനഷ്ടമുണ്ടായത്.
ആക്രമണത്തിൽ എംബസിയുടെ മേൽക്കൂരയ്ക്കും പാർക്കിംഗ് ഗാരേജിനും കേടുപാടുകൾ സംഭവിച്ചതായും റഷ്യ- യുക്രെയ്ൻ യുദ്ധം വർഷങ്ങൾ പിന്നിട്ടിട്ടും അതിന്റെ ഭീകരതയ്ക്ക് അയവു വന്നിട്ടില്ലെന്നതിന്റെ തെളിവാണ് ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങളെന്നും അപ്പസ്തോലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. വിസ്വൽദസ് കുൽബൊക്കാസ് ആരോപിച്ചു.
ആളപായങ്ങളോ മറ്റും ഉണ്ടായില്ലെന്നത് ആശ്വാസകരമാണ്. വർഷങ്ങളായി തുടരുന്ന യുദ്ധത്തിൽ ഇരകളാകുന്ന സഹോദരങ്ങൾക്കുവേണ്ടി ദിവസവും പ്രഭാതത്തിൽ ബലിയർപ്പിക്കുന്നത് തുടരുകയാണെന്ന് ആര്‍ച്ച്ബിഷപ് പറഞ്ഞു.
തുടരെയുള്ള ഡ്രോൺ ആക്രമണങ്ങൾ മൂലം ആളുകൾക്ക് കൃത്യമായി ജോലികൾ ചെയ്യാൻ കഴിയാത്തതും ഏറെ വിഷമകരമാണ്. തകർന്ന റോഡുകൾ യാത്രാതടസം ഉണ്ടാക്കുന്നുണ്ട്. മിസൈലുകളുടെയും ഡ്രോണുകളുടെയും ഇന്ധനത്തിന്റെ വിഷവസ്തുക്കൾ നഗരം മുഴുവൻ വ്യാപിക്കുന്നതിനാൽ വായു മലിനീകരിക്കപ്പെടുകയും നിരവധിയാളുകൾക്ക് അത് അനാരോഗ്യം സൃഷ്ടിക്കുകയും ചെയ്യുന്നു.
ആക്രമണങ്ങളുടെ തീവ്രത വർധിക്കുന്ന പശ്ചാത്തലത്തില്‍ ഏവരുടെയും പ്രാർഥന അഭ്യർഥിക്കുകയാണെന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയിൽ നടന്ന ഡ്രോൺ ആക്രമണങ്ങളിലും മിസൈൽ വർഷത്തിലും കീവ് നഗരത്തിലെ വിവിധ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു.
റഷ്യ-യുക്രെയ്ൻ സമാധാനചർച്ചയ്ക്കു മധ്യസ്ഥത വഹിക്കാമെന്ന് വീണ്ടും മാർപാപ്പ
വത്തിക്കാൻ സിറ്റി: റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാൻ വത്തിക്കാന്റെ മധ്യസ്ഥതയിൽ ചർച്ചയ്ക്കു തയാറാണെന്ന് ആവർത്തിച്ച് ലെയോ പതിനാലാമൻ മാർപാപ്പ.
യുദ്ധം നീണ്ടുപോകുന്നതിൽ അതിയായ ദുഃഖമുണ്ടെന്നും വേനൽക്കാലവസതിയായ കസ്തെ ഗൺഡൊൾഫോയിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ മാർപാപ്പ പറഞ്ഞു.
യുദ്ധദുരിതം പേറുന്ന യുക്രെയ്ൻ ജനതയോടൊപ്പമാണു താനെന്നും അവരുടെ വേദനയിൽ പങ്കുചേരുന്നുവെന്നും യുദ്ധത്തടവുകാരുടെ മോചനത്തിനും പൊതുവായ പരിഹാരമാർഗങ്ങൾക്കുമായുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും മാർപാപ്പ അറിയിച്ചു. സംഘർഷം അവസാനിപ്പിക്കാൻ പരസ്പരസംഭാഷണമാണു മാർഗമെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
മേയ് മാസത്തിൽ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടശേഷം ഇതു രണ്ടാംതവണയാണ് സെലൻസ്കി ലെയോ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത്. സമാധാനചർച്ചയ്ക്കു മധ്യസ്ഥത വഹിക്കാൻ വത്തിക്കാൻ തയാറാണെന്ന് മുന്‍പ് മാർപാപ്പ പ്രഖ്യാപിച്ചെങ്കിലും റഷ്യയിൽനിന്ന് അനുകൂല പ്രതികരണമുണ്ടായിരുന്നില്ല.
കുർദ് തീവ്രവാദികൾ നിരായുധീകരണം തുടങ്ങി
ബാഗ്ദാദ്: തുർക്കിയുമായുള്ള ശത്രുത അവസാനിപ്പിച്ച കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി (പികെകെ) തീവ്രവാദ സംഘടന നിരായുധീകരണ നടപടികൾ തുടങ്ങി. ഇന്നലെ ഇറാക്കിൽ നടന്ന ചടങ്ങിൽ സ്ത്രീകളടക്കം മുപ്പതു പോരാളികൾ ആയുധങ്ങൾ കൂട്ടിയിട്ട് തീകൊളുത്തി നശിപ്പിച്ചു. നടപടികളെ തുർക്കി സർക്കാർ സ്വാഗതം ചെയ്തു.
പികെകെയും തുർക്കി സർക്കാരും തമ്മിൽ നാലു പതിറ്റാണ്ടു നീണ്ട സംഘർഷത്തിൽ 40,000 പേർ കൊല്ലപ്പെട്ടിരുന്നു. തുർക്കി ജയിലിൽ കഴിയുന്ന പികെകെ നേതാവ് അബ്ദുള്ള ഒസെലാന്റെ നിർദേശപ്രകാരം സംഘടന മേയിൽ പിരിച്ചുവിടാൻ തീരുമാനിക്കുകയായിരുന്നു. കുർദുകളുടെ അവകാശങ്ങൾക്കായി ജനാധിപത്യ മാർഗങ്ങളിലൂടെ പോരാടാനാണു തീരുമാനം.
ഇന്നലെ വടക്കൻ ഇറാക്കിലെ സുലൈമാനിയ പ്രദേശത്തുള്ള ഒരു ഗുഹയിലാണു നിരായുധീകരണ ചടങ്ങുകൾ നടന്നത്. ഉന്നത കമാൻഡർമാർ അടക്കമുള്ള പികെകെ പോരാളികൾ തോക്കുകളും മറ്റ് ആയുധങ്ങളും കൂട്ടിയിട്ടു കത്തിക്കുകയായിരുന്നു.
തുർക്കി, ഇറാക്ക്, സിറിയ പ്രദേശങ്ങിലെ കുർദ് വംശജർക്കു സ്വതന്ത്രരാജ്യം രൂപവത്കരിക്കാനാണ് പികെകെ സ്ഥാപിതമായത്. പിന്നീട്, ഇതുപേക്ഷിച്ച് തുർക്കിയിലെ കുർദ് മേഖലയ്ക്ക് സ്വയംഭരണം വേണമെന്നാവശ്യപ്പെട്ടു പോരാട്ടം തുടർന്നു. തുർക്കി സേനയുടെ നിരന്തര ആക്രമണത്തിൽ പികെകെ പോരാളികൾക്ക് ഇറാക്കിലേക്ക് പിൻവാങ്ങേണ്ടിവന്നു.
പികെകെ പിരിച്ചുവിട്ട പശ്ചാത്തലത്തിൽ കുർദുകളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ തുർക്കി ഭരണകൂടം തയാറാകണമെന്നു ജയിലിൽ കഴിയുന്ന നേതാവ് അബ്ദുള്ള ഒസെലാൻ അടുത്ത ദിവസങ്ങളിൽ അഭ്യർഥിച്ചിരുന്നു.
ബുദ്ധവിഹാരത്തിൽ മ്യാൻമർ പട്ടാളത്തിന്റെ ആക്രമണം; 23 പേർ കൊല്ലപ്പെട്ടു
യാങ്കോൺ: മ്യാൻമറിലെ പട്ടാള ഭരണകൂടം ബുദ്ധവിഹാരത്തിനു നേർക്കു നടത്തിയ ആക്രമണത്തിൽ നാലു കുട്ടികളടക്കം 23 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
സാഗെയിംഗ് മേഖലയിലെ ലിന്താലു ഗ്രാമത്തിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. പട്ടാള ഭരണകൂടം വ്യോമാക്രമണം നടത്തിയെന്നാണു പ്രദേശവാസികൾ പറഞ്ഞത്.
പാട്ടാളവും ജനാധിപത്യവാദികളായ വിമതരും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്ന സ്ഥലമാണിത്. യുദ്ധം മൂലം അഭയാർഥികളായ ഇരുനൂറോളം പേർ ബുദ്ധവിഹാരത്തിൽ അഭയം തേടിയിരുന്നു.
ആക്രമണം സംബന്ധിച്ചു പ്രതികരിക്കാൻ പട്ടാളം തയാറായില്ലെന്നു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
2021ൽ ജനാധിപത്യ നേതാവ് ആംഗ് സാൻ സൂചി അടക്കമുള്ളവരെ തടവിലാക്കിയാണ് പട്ടാളം അധികാരം പിടിച്ചെടുത്തത്. വിമതർ ശക്തിപ്പെട്ടതു മൂലം രാജ്യത്തിന്റെ പലഭാഗങ്ങളിലും പട്ടാളത്തിനു നിയന്ത്രണണില്ല.
പാക് വിമർശകരുടെ യുട്യൂബ് നിരോധനം നീക്കി
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അടക്കമുള്ള സർക്കാർ വിമർശകരുടെ യുട്യൂബ് അക്കൗണ്ടുകൾ മരവിപ്പിച്ച കീഴ്ക്കോടതി ഉത്തരവ് മേൽക്കോടതി റദ്ദാക്കി.
പ്രമുഖ മാധ്യമപ്രവർത്തകരുടേതടക്കം 27 അക്കൗണ്ടുകൾക്കെതിരേ ഇസ്ലാമാബാദിലെ ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവിനു നിയമസാധുത ഇല്ലെന്ന് അഡീഷണൽ സെഷൻസ് കോടതി ഇന്നലെ വിധിക്കുകയായിരുന്നു.
പുതുതായി രൂപംകൊണ്ട ദേശീയ സൈബർ കുറ്റാന്വേഷണ ഏജൻസി തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ചാനലുകൾ നിരോധിച്ചത്.
പ്രസവാശുപത്രിയിൽ റഷ്യൻ ആക്രമണം
കീവ്: യുക്രെയ്നിലെ പ്രസവാശുപത്രിയിൽ ഡ്രോൺ ആക്രമണം നടത്തി റഷ്യ. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിൽ ഇന്നലെയാണ് ആക്രമണമുണ്ടായത്.
ജനാലകൾ പൊട്ടിത്തെറിച്ച് വാർഡിലെ കിടക്കകളിൽ വീണത് നവജാത ശിശുക്കളെയും അമ്മമാരെയും ഭയചകിതരാക്കി. ദിവസങ്ങൾക്കു മുന്‍പ് പ്രസവിച്ച അമ്മമാർ കുഞ്ഞുങ്ങളെയെടുത്ത് സുരക്ഷിത കേന്ദ്രങ്ങളിലേക്കോടി എന്നാണ് റിപ്പോർട്ട്.
മൂന്ന് അമ്മമാരും കുഞ്ഞുങ്ങളും കടുത്ത മാനസിക പിരിമുറുക്കം നേരിട്ടുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. പ്രസവവും ശസ്ത്രക്രിയകളും നടക്കുന്ന ഭാഗത്തെ കെട്ടിടം ആക്രമണത്തിൽ തകർന്നു.
ഇസ്ലാമാബാദ്: ടിക് ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ തയാറാകാത്ത മകളെ പിതാവ് വെടിവച്ചുകൊന്നു. പാക്കിസ്ഥാനിലെ റാവൽപിണ്ടിയിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം.
മെൽബൺ രൂപതയ്ക്ക് അഭിമാനമായി സാന്തോം ഗ്രോവ് ഉദ്ഘാടനം ചെയ്തു
മെല്‍ബണ്‍: മെൽബൺ സീറോമലബാർ രൂപതയുടെ പാസ്റ്ററൽ ആൻഡ് റിന്യുവൽ സെന്റർ-സാൻതോം ഗ്രോവ് ഉദ്ഘാടനം ചെയ്തു. സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യ കാർമികത്വത്തിൽ വി. കുര്‍ബാന അർപ്പിച്ചതിനു ശേഷമാണ് ഉദ്ഘാടന കർമം നിർവഹിച്ചത്. ചടങ്ങിൽ മെല്‍ബണ്‍ ബിഷപ് മാര്‍ ജോണ്‍ പനന്തോട്ടത്തില്‍ അധ്യക്ഷനായിരുന്നു.
രൂപതയുടെ പ്രഥമ ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍, എംപി പോളിൻ റിച്ചാർഡ്, എംപി സിൻഡി മകലേയ്, കോൺസുലർ ജനറൽ ഓഫ് ഇന്ത്യ ഡോ. സുശീൽ കുമാർ, പള്ളോട്ടൈൻ കോളജ് ചെയർമാൻ ഗാവിൻ റോഡറിക്, എംപി ഇവാൻ വാൾട്ടേഴ്സ് തുടങ്ങിയവർ പ്രസംഗിച്ചു. വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി സ്വാഗതവും ഫിനാൻസ് ഓഫീസർ ഡോ. ജോൺസൺ ജോർജ് നന്ദിയും പറഞ്ഞു.
ഓസ്ട്രേലിയയിലെ വിവിധ രൂപതകളിലും മെൽബൺ സീറോമലബാർ രൂപതയിലും സേവനം ചെയ്യുന്ന വൈദികർ, ഇടവകകളിൽനിന്നും മിഷനുകളിൽനിന്നുമുള്ള പ്രതിനിധികൾ, ഓസ്ട്രേലിയയിലെ ഫെഡറൽ-സ്റ്റേറ്റ് മന്ത്രിമാർ, എംപിമാർ, സാമൂഹിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ ഉൾപ്പെടെ നിരവധിപ്പേർ ചടങ്ങിൽ പങ്കെടുത്തു.
പാസ്റ്ററൽ സെന്ററിന് പുറമേ മൈഗ്രന്റ് റിസർച്ച് സെന്റർ, ലൈബ്രറി തുടങ്ങിയവ ഈ സെന്ററിൽ പ്രവർത്തിക്കും. രൂപതാ തലത്തിൽ നടക്കുന്ന ധ്യാനങ്ങൾക്കും കോൺഫറൻസുകൾക്കും വിവിധ മിനിസ്ട്രികളുടെ പ്രോഗ്രാമുകൾക്കും പ്രയോജനം ചെയ്യുന്ന വിധത്തിലാണ് സാന്തോം ഗ്രോവ് വിഭാവനം ചെയ്തിരിക്കുന്നത്.
മെൽബൺ സിറ്റിയിൽനിന്ന് 60 കിലോമീറ്റർ അകലെ വെസ്ബേണിൽ 200 ഏക്കർ വി സ്തൃതിയുണ്ട് സാന്തോം ഗ്രോവിന്.
യുദ്ധം തിരിഞ്ഞുകൊത്തുന്നു ; തൊഴിലാളികളില്ലാതെ റഷ്യ; ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യാൻ നീക്കം
മോസ്കോ: യാതൊരു നീതീകരണവുമില്ലാതെ നാലു വർഷമായി യുക്രെയ്നുമായി തുടരുന്ന യുദ്ധവും ജനനനിരക്കിലെ കുറവും റഷ്യയെ എത്തിച്ചിരിക്കുന്നത് ഗുരുതര പ്രതിസന്ധിയിൽ.
യുദ്ധത്തിന്റെ പേരിൽ ലോകത്തുനിന്ന് ഒറ്റപ്പെട്ട റഷ്യ പാശ്ചാത്യരാജ്യങ്ങളുടെ ഉപരോധവും യുദ്ധച്ചെലവും മൂലം കടുത്ത സാന്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടതിനു പിന്നാലെ തൊഴിലാളികളുടെ ക്ഷാമംമൂലം രാജ്യത്തെ ഫാക്ടറികളുടെയും നിർമാണ കന്പനികളുടെയും പ്രവർത്തനം സ്തംഭനാവസ്ഥയിലാണെന്നാണ് റിപ്പോർട്ട്.
ഈ പ്രതിസന്ധി തരണം ചെയ്യാൻ ഈ വർഷം അവസാനത്തോടെ പത്തു ലക്ഷം ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യാനാണു നീക്കം. റിക്രൂട്ട്മെന്റ് ശ്രമങ്ങൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞതായും 4000ത്തോളം ഇന്ത്യൻ തൊഴിലാളികൾ നിലവിൽ റഷ്യയിൽ ജോലി ചെയ്യുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.
മോസ്കോ, സെന്റ് പീറ്റേഴ്സ്ബർഗ് തുടങ്ങിയ നഗരങ്ങളിലേക്കാണ് തൊഴിലാളികളുടെ പ്രാരംഭ ബാച്ചിനെ അയച്ചിരിക്കുന്നത്. കൂടാതെ, നിയമന പ്രക്രിയ കാര്യക്ഷമമാക്കുന്നതിനായി ഇന്ത്യയിൽ റിക്രൂട്ട്മെന്റ് ക്യാമ്പുകൾ വ്യാപകമാക്കാൻ റഷ്യൻ കമ്പനികൾ തീരുമാനിച്ചിട്ടുമുണ്ട്.
മെറ്റൽ ഫാക്ടറികൾ, മെഷീൻ മാനുഫാക്ചറിംഗ്, നിർമാണ മേഖലകളിലാണു തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത്. എന്നാൽ, കഠിനമായ ശൈത്യകാലവും ഭക്ഷണശീലങ്ങളിലെ വ്യത്യാസങ്ങളും ഭാഷാതടസങ്ങളും ഇന്ത്യൻ തൊഴിലാളികൾക്കു ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കാം.
ആവശ്യമായ നൈപുണ്യങ്ങളുള്ള തൊഴിലാളികളാൽ സന്പന്നമായ രാജ്യം എന്നതിനപ്പുറം, ഇന്ത്യയുമായി റഷ്യക്കു ദീർഘകാലമായുള്ള നല്ല ബന്ധവും പ്രതീക്ഷയുണർത്തുന്നതാണെന്ന് മോസ്കോ ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എൻജിനിയറിംഗ്, മെറ്റൽ- സ്റ്റീൽ പ്ലാന്റുകൾ, കെട്ടിടനിർമാണം, മാനുഫാക്ചറിംഗ് തുടങ്ങിയ മേഖലകളിലാണ് ഭൂരിപക്ഷം അവസരങ്ങളും രാജ്യത്തുള്ളത്.
മുൻകാലങ്ങളിൽ റഷ്യൻ ഭാഷ സംസാരിക്കുന്ന സമീപരാജ്യങ്ങളിൽനിന്നാണു റഷ്യ കൂടുതലായും തൊഴിലാളികളെ കണ്ടെത്തിയിരുന്നത്. എന്നാൽ, യുക്രെയ്നുമായുള്ള യുദ്ധത്തിൽ ഒറ്റപ്പെട്ടതോടെ റിക്രൂട്ട്മെന്റ് നടപടികൾ നിലയ്ക്കുകയായിരുന്നു.
രാജ്യത്തെ വ്യാവസായിക, നിർമാണമേഖലകളിൽ കഴിഞ്ഞ വർഷം 26 ലക്ഷം തൊഴിലാളികളുടെ കുറവുണ്ടായെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. യുക്രെയ്നുമായുള്ള യുദ്ധത്തിനു പിന്നാലെ വിദേശത്തേക്കുള്ള പൗരന്മാരുടെ പലായനമാണു പ്രതിസന്ധി രൂക്ഷമാക്കിയത്.
യുദ്ധം മൂലം റഷ്യ കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണ്. രാജ്യം സാന്പത്തികമാന്ദ്യത്തിന്റെ പടിവാതിൽക്കലാണെന്ന് പുടിൻ ഭരണകൂടം അടുത്തിടെ പരസ്യമായി സമ്മതിച്ചിരുന്നു.
മുഖ്യവരുമാനമാർഗമായിരുന്ന ക്രൂഡ് ഓയിൽ, എൽഎൻജി എന്നിവ വാങ്ങുന്നത് വെട്ടിക്കുറച്ച യൂറോപ്യൻ രാജ്യങ്ങളുടെ നിലപാടാണ് സാമ്പത്തിക ആഘാതമായത്. 2027ഓടെ റഷ്യയിൽനിന്നുള്ള എണ്ണയും എൽഎൻജിയും വാങ്ങുന്നത് പൂർണമായി നിർത്താനാണ് യൂറോപ്യൻ യൂണിയന്റെ നീക്കം. ഇതിനെല്ലാം പുറമെ റഷ്യയിൽ ജനനനിരക്ക് വൻതോതിലാണു കുറയുന്നത്.
റഷ്യയിലെ ജനനനിരക്ക് നിലവില്‍ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. 2023ലെ കണനുസരിച്ച് റഷ്യയിലെ സ്ത്രീകളുടെ പ്രത്യുത്പാദന നിരക്ക് 1.41 ആണ്. നിലവിലെ ജനസംഖ്യ പിടിച്ചുനിര്‍ത്തണമെങ്കില്‍ അത് 2.05 ആകണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ജനസംഖ്യാവർധനവ് പ്രോത്സാഹിപ്പിക്കാൻ സർക്കാർ നിരവധി നടപടികളും സൗജന്യങ്ങളും പ്രഖ്യാപിച്ചെങ്കിലും ഫലമുണ്ടായില്ല.
യുക്രെയ്ൻ യുദ്ധത്തിൽ കൊല്ലപ്പെട്ടത് പത്തു ലക്ഷത്തിലേറെ റഷ്യക്കാർ
2022 ഫെബ്രുവരി 24ന് യുക്രെയ്നുനേരേ പൂർണതോതിലുള്ള അധിനിവേശം റഷ്യ ആരംഭിച്ചതിനുശേഷം ഇതുവരെ പത്തു ലക്ഷത്തിനടുത്ത് റഷ്യക്കാർ കൊല്ലപ്പെട്ടതായാണു റിപ്പോർട്ട്.
അമേരിക്ക ആസ്ഥാനമായുള്ള സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിന്റെ റിപ്പോർട്ടുപ്രകാരം യുക്രെയ്ന്റെ ആക്രമണത്തിൽ 2,50,00 സൈനികരുൾപ്പെടെ 9,50,000 റഷ്യക്കാർ കൊല്ലപ്പെട്ടു.
സമാന ആൾനാശം യുക്രെയ്നിലുമുണ്ടായി. അവിടെ 60,000ത്തിനും ഒരു ലക്ഷത്തിനുമിടയിൽ സൈനികർ കൊല്ലപ്പെട്ടതായും മൊത്തം മരണസംഖ്യ നാലു ലക്ഷത്തിനടുത്ത് വരുമെന്നും റിപ്പോർട്ടിലുണ്ട്.
നിഷേധിച്ച് റഷ്യ
മോസ്കോ: ഈ വർഷം അവസാനത്തോടെ ഇന്ത്യയിൽനിന്ന് പത്തു ലക്ഷം തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ റഷ്യയുടെ തൊഴിൽ മന്ത്രാലയം തള്ളി.
അതേസമയം, റഷ്യയിൽ തൊഴിലെടുക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന തരത്തിലുള്ള വൊക്കേഷണൽ ട്രെയിനിംഗ് സ്കൂളുകൾ ഇന്ത്യയിൽ സ്ഥാപിക്കാമെന്ന ആശയം റഷ്യയിലെ വ്യവസായികളുടെയും സംരംഭകരുടെയും കൂട്ടായ്മ മുന്നോട്ടുവച്ചിട്ടുണ്ട്.
എന്നാൽ, പ്രദേശങ്ങളുടെയും തൊഴിൽദാതാക്കളുടെ ആവശ്യങ്ങളുടെയും അടിസ്ഥാനത്തിൽ ഒരു വർഷം മുന്‍പ് നിശ്ചയിച്ച ക്വോട്ട പ്രകാരമാണ് ഇന്ത്യയിൽനിന്നുള്ള റിക്രൂട്ട്മെന്റുകൾ നടക്കുകയെന്ന് മന്ത്രാലയം പിന്നീട് ഒരു വാർത്താ വെബ്സൈറ്റിനെ അറിയിച്ചു.
ഹൂതി ആക്രമണം; രണ്ടാം കപ്പൽ മുങ്ങി
സനാ: യെമനിലെ ഹൂതികളുടെ ആക്രമണത്തിനിരയായ ചരക്കുകപ്പൽ ചെങ്കടലിൽ മുങ്ങി. എറ്റേർണിറ്റി സി എന്ന കപ്പലിലുണ്ടായിരുന്ന 25 ജീവനക്കാരിൽ നാലു പേർ കൊല്ലപ്പെട്ടു.
കുറച്ച് ജീവനക്കാരെ ഹൂതികൾ തട്ടിക്കൊണ്ടുപോയെന്ന് അമേരിക്കൻ വൃത്തങ്ങൾ അറിയിച്ചു. പത്തു പേരെ രക്ഷപ്പെടുത്താനായി. ഹൂതി ആക്രമണത്തിൽ ദിവസങ്ങൾക്കിടെ മുങ്ങുന്ന രണ്ടാമത്തെ കപ്പലാണിത്.
ലൈബീരിയയിൽ രജിസ്റ്റർ ചെയ്ത് ഗ്രീക്ക് കന്പനി പ്രവർത്തിപ്പിക്കുന്ന കപ്പലിനു നേർക്ക് തിങ്കളാഴ്ചയാണ് ആക്രമണമുണ്ടായത്. ചെറു ബോട്ടുകളിൽ കപ്പലിനു സമീപമെത്തിയ ഹൂതികൾ റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകൾ പ്രയോഗിച്ചു. തുടർന്ന് കപ്പലിൽ കയറി സ്ഫോടനങ്ങൾ നടത്തി. ആക്രമണത്തിന്റെ വീഡിയോ ഹൂതികൾ പുറത്തുവിട്ടു.
ഇസ്രയേലിലേക്കു ചരക്ക് കൊണ്ടുപോകുന്നു എന്നാരോപിച്ചാണ് ഹൂതികൾ കപ്പലിനെ ആക്രമിച്ചത്. കപ്പൽ ജീവനക്കാരിൽ 21 പേർ ഫിലിപ്പീൻസ് പൗരന്മാരാണ്. റഷ്യയിൽനിന്നും ഗ്രീസിൽനിന്നുമുള്ള ജീവനക്കാർ കപ്പലിലുണ്ടായിരുന്നു. ആക്രമണത്തിൽ റഷ്യൻ ജീവനക്കാരന്റെ ഒരു കാൽ നഷ്ടപ്പെട്ടുവെന്നാണു റിപ്പോർട്ട്.
ഒരാഴ്ചയ്ക്കുള്ളിൽ ഇതു രണ്ടാം തവണയാണ് ഹൂതികൾ ചരക്കുകപ്പൽ മുക്കുന്നത്. ഞായറാഴ്ച മാജിക് സീസ് എന്ന കപ്പലാണു മുക്കിയത്. ഇതും ലൈബീരിയയിൽ രജിസ്റ്റർ ചെയ്ത് ഗ്രീക്ക് കന്പനി പ്രവർത്തിപ്പിച്ച കപ്പലായിരുന്നു. ഇതിലുണ്ടായിരുന്ന 22 ജീവനക്കാരെ മറ്റൊരു കപ്പൽ രക്ഷപ്പെടുത്തി.
ഇസ്രേലി ആക്രമണം നേരിടുന്ന ഗാസയിലെ പലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഹൂതികൾ ചെങ്കടലിലൂടെ പോകുന്ന കപ്പലുകൾ ആക്രമിക്കുന്നത്. ഇറാന്റെ പിന്തുണയോടെയാണ് ഹൂതികൾ പ്രവർത്തിക്കുന്നത്.
ഉർസുല അവിശ്വാസത്തെ അതിജീവിച്ചു
ബ്രസൽസ്: യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോർ ദെർ ലെയ്നെതിരേ അവതരിപ്പിക്കപ്പെട്ട അവിശ്വാസപ്രമേയം പരാജയപ്പെട്ടു. യൂറോപ്യൻ പാർലമെന്റിൽ 175 അംഗങ്ങളാണ് പ്രയേമത്തെ പിന്തുണച്ചത്. 360 പേർ എതിർത്തു. 18 അംഗങ്ങൾ വിട്ടുനിന്നു.
നിയമവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെട്ട ഉർസുലയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു എന്നാരോപിച്ച് തീവ്ര വലതുപക്ഷ എംപിമാരാണു പ്രമേയം അവതരിപ്പിച്ചത്. കോവിഡ് കാലത്ത് ഉർസുലയും വാക്സിൻ നിർമിക്കുന്ന ഫൈസർ കന്പനിയും തമ്മിൽ നടത്തിയ ആശയവിനിമയം സുതാര്യമല്ലായിരുന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടി.
എന്നാൽ, തന്റെ സമീപനമാണ് യൂണിയനിലെ എല്ലാ രാജ്യങ്ങൾക്കും ഒരേപോലെ വാക്സിൽ ലഭിക്കാൻ കാരണമെന്ന് ഉർസുല മറുപടി നല്കി.
സീയൂൾ: ഡിസംബറിൽ പട്ടാളനിയമം പ്രഖ്യാപിക്കാൻ ശ്രമിച്ചതിനു ക്രിമിനൽ കേസ് നേരിടുന്ന ദക്ഷിണകൊറിയയിലെ മുൻ പ്രസിഡന്റ് യൂൺ സുക് യോൾ വീണ്ടും അറസ്റ്റിൽ.
തെളിവു നശിപ്പിക്കാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി സീയൂളിലെ സെൻട്രൽ ഡിസ്ട്രിക്റ്റ് കോടതി വീണ്ടും അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. സീയൂളിലെ ജയിലിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ജനുവരിയിലും യൂൺ അറസ്റ്റിലായിരുന്നു. 52 ദിവസത്തെ ജയിൽവാസത്തിനുശേഷം സാങ്കേതിക കാരണങ്ങളാൽ മോചിതനായി. ഇതിനിടെ യൂൺ ഇംപീച്ച് ചെയ്യപ്പെടുകയുമുണ്ടായി.
സീയൂൾ ജയിലിൽ യൂണിനു പ്രത്യേക ആനുകൂല്യങ്ങൾ ലഭ്യമല്ലെന്നാണു റിപ്പോർട്ട്. പത്ത് ചതുരശ്ര മീറ്റർ വിസ്തീർണമുള്ള സെല്ലിൽ കുറ്റവാളികളുടെ യൂണിഫോം ധരിച്ചു വേണം കഴിയാൻ. എയർകണ്ടീഷണർ തുടങ്ങിയ സൗകര്യങ്ങളുമില്ല.
ബ്രസീലിന് ട്രംപിന്റെ 50% ചുങ്കം; ഓഗസ്റ്റ് ഒന്നിന് പ്രാബല്യത്തിൽ
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലേക്കുള്ള ചെന്പ് ഇറക്കുമതിക്ക് 50 ശതമാനം ചുങ്കം ചുമത്തുമെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചു. ബ്രസീലിൽനിന്നുള്ള എല്ലാവിധ ഉത്പന്നങ്ങൾക്കും 50 ശതമാനം ഇറക്കുമതിചുങ്കം ചുമത്തും. രണ്ടു തീരുമാനങ്ങളും ഓഗസ്റ്റ് ഒന്നിനു പ്രാബല്യത്തിൽ വരുമെന്നാണ് അറിയിപ്പ്.
അമേരിക്കൻ ടെക് കന്പനികളെ ആക്രമിക്കുന്നു, 2022ലെ തെരഞ്ഞെടുപ്പു പരാജയത്തിനു പിന്നാലെ കലാപം നടത്തിയതിനു കേസ് നേരിടുന്ന മുൻ ബ്രസീലിയൻ പ്രസിഡന്റ് ജയിർ ബൊൾസെനാരോയെ വേട്ടയാടുന്നു എന്നീ കാരണങ്ങളുടെ പേരിലാണ് ബ്രസീലിനെതിരേ ഇത്ര ഉയർന്ന ചുങ്കം ചുമത്തുന്നതെന്ന് ട്രംപ് അറിയിച്ചു.
അമേരിക്കയ്ക്കെതിരേ തിരിച്ചും ചുങ്കം ചുമത്തുമെന്നു ബ്രസീലിയൻ പ്രസിഡന്റ് ലുലാ ഡാ സിൽവ പ്രതികരിച്ചു. ബ്രസീലിയൻ ജൂഡിഷറി സംവിധാനത്തിൽ ട്രംപ് ഇടപെടാൻ ശ്രമിക്കേണ്ടെന്നും ലുല മുന്നറിയിപ്പു നല്കി.
അതേസമയം, അമേരിക്കയിലേക്കുള്ള ബ്രീസീലിയൻ ഇറക്കുമതിയേക്കാൾ കൂടുതലാണ് ബ്രസീലിലേക്കുള്ള അമേരിക്കൻ കയറ്റുമതി. കഴിഞ്ഞവർഷം 4,230 കോടി ഡോളറിന്റെ വസ്തുക്കൾ ബ്രസീലിൽനിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്തു. ഇതേ സമയത്ത് 4,970 കോടി ഡോളറിന്റെ വസ്തുക്കളാണ് അമേരിക്ക ബ്രസീലിലേക്കു കയറ്റുമതി ചെയ്തത്.
ദേശീയസുരക്ഷാ കാരണങ്ങളാലാണു വിവിധ രാജ്യങ്ങളിൽനിന്ന് അമേരിക്കയിലേക്കുള്ള ചെന്പ് ഇറക്കുമതിക്ക് ചുങ്കം വർധിപ്പിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. വിമാനം, ഇലക്ട്രിക് വാഹനങ്ങൾ, സെമികണ്ടക്ടർ എന്നിവയുടെ ഉത്പാദനത്തിനും പ്രതിരോധ ആവശ്യങ്ങൾക്കും ചെന്പ് വ്യാപകമായി ഉപയോഗിക്കുന്നു. മുന്‍പ് അമേരിക്ക ഭരിച്ചവർ ചെന്പ് വ്യവസായമേഖലയെ നശിപ്പിച്ചെന്നും ട്രംപ് ആരോപിച്ചു.
വെടിനിർത്തൽ ചർച്ച നിലച്ചിട്ടില്ലെന്ന് റഷ്യ
മോസ്കോ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ നിലച്ചിട്ടില്ലെന്ന് റഷ്യ. മൂന്നാം വട്ട ചർച്ച നടത്താനുള്ള നിർദേശത്തിൽ യുക്രെയ്ന്റെ പ്രതികരണം കാത്തിരിക്കുകയാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് റഷ്യൻ പ്രസിഡന്റ് പുടിന്റെ സമീപനത്തിൽ അതൃപ്തി പ്രകടിപ്പിക്കുകയും യുക്രെയ്നുള്ള ആയുധക്കയറ്റുമതി തുടരാൻ തീരുമാനിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പെസ്കോവ് ഇക്കാര്യം വിശദീകരിച്ചത്.
ചർച്ചയിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനാണു റഷ്യ മുൻഗണന നല്കുന്നതെന്നു പെസ്കോവ് പറഞ്ഞു. ചർച്ചയിലൂടെ ലക്ഷ്യം നേടാനായില്ലെങ്കിൽ സൈനിക നടപടി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും റഷ്യൻ വിദേശമന്ത്രി സെർജി ലാവ്റോവും ഇന്നലെ ക്വാലാലംപു രിൽ കൂടിക്കാഴ്ച നടത്തി.
ആക്സിയം ദൗത്യം പൂർത്തിയായി; ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് വൈകും
ന്യൂയോർക്ക്: ഇന്ത്യക്കാരൻ ശുഭാംശു ശുക്ല ഉൾപ്പെടുന്ന ആക്സിയം 4 ബഹിരാകാശ ദൗത്യം പൂർത്തിയായി. 14 ദിവസത്തെ ദൗത്യത്തിനാണ് ശുഭാംശുവും സംഘവും ജൂൺ 26ന് ബഹിരാകാശനിലയിലെത്തിയത്.
ജൂലൈ ഒന്പതിനു 14 ദിവസം പൂർത്തിയായെങ്കിലും ദൗത്യസംഘം ഭൂമിയിലേക്കു തിരിക്കാൻ ജൂലൈ 14 വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണു യൂറോപ്യൻ സ്പേസ് ഏജൻസി നല്കുന്ന സൂചന.
എന്നാൽ, ഇക്കാര്യത്തിൽ ഐഎസ്ആർഒയുടെ പ്രതികരണം ലഭ്യമായിട്ടില്ല. മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സൺ, മിഷൻ സ്പെഷലിസ്റ്റുകളായ സ്ലാവോസ് ഉസ്നാൻസ്കി-വിസ്നിയേവ്സ്കി, ടിബോർ കാപു എന്നിവരാണ് ദൗത്യസംഘത്തിലെ മറ്റ് അംഗങ്ങൾ.
രണ്ടാഴ്ചയ്ക്കിടെ അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനിൽ ശുഭാംശുവും സംഘവും സാക്ഷിയായത് 230 സൂര്യോദയങ്ങൾക്ക്. സംഘം ബഹിരാകാശത്ത് 96.5കിലോമീറ്റർ ദൂരം സഞ്ചരിച്ചു. ആക്സിയം സ്പേസ് പ്രസ്താവനയിൽ അറിയിച്ചതാണ് ഇക്കാര്യം.
എയ്ഡ്സ് ധനസഹായം ട്രംപ് വെട്ടിക്കുറച്ചത് തിരിച്ചടിയെന്ന് യുഎൻ
ലണ്ടൻ: എയ്ഡ്സ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നൽകിവന്നിരുന്ന ധനസഹായം യുഎസ് വെട്ടിക്കുറച്ചത് വൻതിരിച്ചടിയാണെന്ന് യുഎൻ ഉദ്യോഗസ്ഥർ. ഇടക്കാലത്ത് എയ്ഡ്സ് മൂലം മരിക്കുന്നവരുടെ എണ്ണം വലിയതോതിൽ കുറച്ചുകൊണ്ടുവരാൻ സാധിച്ചിരുന്നു.
എന്നാൽ, യുഎസ് അപ്രതീക്ഷിതമായി ധനസഹായം പിൻവലിച്ചത് ഞെട്ടലുണ്ടാക്കി. ഇതുമൂലം, 2029 ആകുന്പോൾ 40 ലക്ഷം മരണവും 60 ലക്ഷം രോഗബാധയും ലോകത്താകമാനം റിപ്പോർട്ട് ചെയ്യപ്പെടുമെന്നും യുഎൻ പറയുന്നു.
ആരോഗ്യകേന്ദ്രങ്ങൾ അടച്ചുപൂട്ടുകയും പരിശോധന പരിപാടികൾ അവസാനിപ്പിക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. ജനുവരിയിലാണ് യുഎസ് നൽകിവന്നിരുന്ന വിദേശസഹായങ്ങളെല്ലാം മരവിപ്പിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുമാനിച്ചത്.
സ്വന്തം രാജ്യത്തിന്റെ പണം എങ്ങനെ ചെലവഴിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം ട്രംപിന് ഉണ്ടെങ്കിലും ഉത്തരവാദിത്തമുള്ള സർക്കാർ ആയിരുന്നെങ്കിൽ മറ്റ് രാജ്യങ്ങൾക്ക് മുൻകൂട്ടി അറിയിപ്പ് നൽകണമായിരുന്നുവെന്ന് എച്ച്ഐവി വിദഗ്ധർ അഭിപ്രായപ്പെടുന്നു.
എയ്ഡ്സ് ദുരിതാശ്വാസത്തിനായുള്ള പ്രസിഡന്റിന്റെ എമർജൻസി പ്ലാൻ 2003ൽ ജോർജ് ഡബ്ല്യു. ബുഷിന്റെ കാലത്താണ് ആരംഭിച്ചത്.
ഇന്ത്യക്കാരനായ ക്ഷേത്രപൂജാരിക്കെതിരേ ലൈംഗികാതിക്രമ പരാതിയുമായി നടി
ക്വലാലംപുർ: അനുഗ്രഹം നല്‍കാനെന്ന വ്യാജേന ഇന്ത്യക്കാരനായ ക്ഷേത്രപൂജാരി ലൈംഗികാതിക്രമം നടത്തിയെന്നു മലേഷ്യയിലെ നടിയും മോഡലുമായ ഇന്ത്യന്‍ വംശജ ലിഷാല്ലിനി കനരന്.
മലേഷ്യയിലെ സെപാംഗിലുള്ള മാരിയമ്മന്‍ ക്ഷേത്രത്തിലെ പൂജാരിക്കെതിരേയാണു താരം ഇന്‍സ്റ്റഗ്രാമിലൂടെ തുറന്നുപറച്ചില്‍ നടത്തിയത്.
മലേഷ്യന്‍ ടെലിവിഷന്‍ അവതാരകയും അഭിനേത്രിയും മോഡലുമായ ലിഷാല്ലിനി 2021ലെ മിസ് ഗ്രാന്‍ഡ് മലേഷ്യ ജേതാവാണ്. ജൂണ്‍ 21ന് നടന്ന സംഭവമാണ് നടി ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്.
ഇന്ത്യയില്‍നിന്ന് കൊണ്ടുവന്ന ‘ദിവ്യജലം’ എന്നു പറഞ്ഞ് ഏതോ ദ്രാവകം തന്റെ ശരീരത്തിലേക്ക് തളിച്ചശേഷം പൂജാരി മോശമായി തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നാണ് ലിഷാല്ലിനിയുടെ വെളിപ്പെടുത്തല്‍.
ക്ഷേത്ര പൂജാരിയുടെ അഭാവത്തില്‍ താത്കാലികമായി പൂജാകര്‍മങ്ങള്‍ നിര്‍വഹിക്കാനെത്തിയ പൂജാരിക്കെതിരേയാണു നടിയുടെ ആരോപണമെന്ന് സെപാംഗ് പോലീസ് മേധാവി നോര്‍ഹിസാം ബഹാമന്‍ പറഞ്ഞു. പൂജാരിക്കുവേണ്ടി മലേഷ്യന്‍ പോലീസ് തെരച്ചില്‍ നടത്തിവരികയാണ്.
ഇന്ത്യയും നമീബിയയും നാല് കരാറുകളിൽ ഒപ്പുവച്ചു
വിൻഡ്ഹോക്ക്: രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനായി, ഊർജവും ആരോഗ്യവുമടക്കമുള്ള മേഖലകളിലായി നാല് കരാറുകളിൽ ഇന്ത്യയും നമീബിയയും ഒപ്പുവച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും നമീബിയ പ്രസിഡന്റ് നന്ദി നന്ദൈത്വയും തമ്മിൽ നടത്തിയ ചർച്ചയ്ക്കു ശേഷമാണ് ഇവയിൽ ഒപ്പുവച്ചത്. മോദി നടത്തുന്ന അഞ്ച് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്റെ അവസാന ഘട്ടത്തിലാണ് നമീബിയയിലെത്തിയത്. ജൈവ ഇന്ധനങ്ങൾ, ആരോഗ്യം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലടക്കം നാല് കരാറുകളാണ് ഒപ്പിട്ടത്.
മോദി നമീബിയയിലേക്ക് നടത്തുന്ന ആദ്യത്തെ സന്ദർശനമാണിത്. രാജ്യത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ പ്രധാനമന്ത്രികൂടിയാണ് അദ്ദേഹം. "വിലപ്പെട്ടതും വിശ്വസ്തനുമായ പങ്കാളി’എന്നാണ് നമീബിയയെ മോദി വിശേഷിപ്പിച്ചത്. സ്റ്റേറ്റ് ഹൗസിൽ ആചാരപരമായ സ്വീകരണമൊരുക്കിയാണ് അദ്ദേഹത്തെ നമീബിയ വരവേറ്റത്.
ജർമൻ പള്ളികളിൽ മതതീവ്രവാദികളുടെ അതിക്രമം
മ്യൂണിക്: ജർമനിയിൽ ദേവാലയ ശുശ്രൂഷിക്ക് കഴിഞ്ഞ ദിവസം മതതീവ്രവാദിയുടെ ആക്രമണത്തിൽ പരിക്കേറ്റു. മയിൻസ് രൂപതയിൽപ്പെട്ട റോസ്ഗാവ് പള്ളിയിലെ ശുശ്രൂഷിക്കുനേരേയാണ് ആക്രമണമുണ്ടായത് പള്ളിമുറ്റത്തുനിന്ന് അത്യുച്ചത്തിലുള്ള പാട്ടു കേട്ട് പുറത്തിറങ്ങിയ ശുശ്രൂഷിയെ സിറിയക്കാരനായ 33 വയസുള്ള അക്രമി മുഷ്ടി ചുരുട്ടി ഇടിക്കുകയായിരുന്നു.
തുടർന്നു ഭിത്തിയിൽ സ്ഥാപിച്ചിരുന്ന കുരിശുരൂപം ഇളക്കിയെടുത്ത് അത് ഒടിയുന്നതുവരെ ശുശ്രൂഷിയെ മർദിച്ചു. മതമുദ്രാവാക്യങ്ങൾ വിളിച്ചതിനൊപ്പം, “ഇയാളെ കൊല്ലാൻ എന്നെ സഹായിക്കൂ” എന്നും അക്രമി വിളിച്ചുകൂവി. ഓടിക്കൂടിയ ആളുകൾ അക്രമിയെ പോലീസിൽ ഏൽപ്പിച്ചു.
ഇതേദിവസംതന്നെ ബവേറിയ സംസ്ഥാനത്തെ ഗർമിഷ്-പാർട്ടെൻകീർഹെനിലെ സെന്റ് മാർട്ടിൻ ഇടവകപ്പള്ളി തീവച്ചു നശിപ്പിക്കാനും ശ്രമമുണ്ടായി. അൾത്താരവിരിക്കു തീകൊളുത്തിയ അക്രമിയെ പള്ളിയിൽ പ്രാർഥിക്കാനെത്തിയ ഒരു അച്ഛനും മകനുമാണ് പിടിച്ചുനിർത്തിയത്. പാഞ്ഞെത്തിയ അഗ്നിരക്ഷാസേനയും പോലീസും തീ പടരുന്നത് തടയുകയും അക്രമിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 28കാരനായ അക്രമി രണ്ടു വനിതാപോലീസുകാരുൾപ്പെടെ മൂന്നുപേരെ മർദിച്ച് അവശരാക്കി. ഇവർ ചികിത്സയിലാണ്.
1730ൽ പണിതീർത്ത സെന്റ് മാർട്ടിൻ പള്ളിയിൽ വിഖ്യാതമായ ചുമർചിത്രങ്ങളും ശില്പങ്ങളുമുണ്ട്. പള്ളിയുടെ മച്ചിലെ ചിത്രങ്ങളും പള്ളിയിലെ പിയാനോയും അതിപ്രശസ്തമാണ്. അനേകം ടൂറിസ്റ്റുകൾ എത്തുന്ന ഈ പള്ളി തെക്കൻ ജർമനിയിലെ പ്രധാന ആകർഷണകേന്ദ്രമാണ്.
ബാഡൻ-വ്യുർട്ടംബർഗ് സംസ്ഥാനത്തെ ലാംഗെനാവ് പള്ളിയിൽ ആരാധനയ്ക്കെത്തുന്ന വിശ്വാസികൾ അനേകം മാസങ്ങളായി ചീത്തവിളികൾക്കും ശാരീരികാക്രമണങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കുകയാണ്. സെന്റ് മാർട്ടിൻ പ്രൊട്ടസ്റ്റന്റ് പള്ളിയുടെ ഭിത്തികൾ മുഴുവൻ യഹൂദവിരുദ്ധ ഗ്രഫീത്തികൾകൊണ്ടു വികൃതമാക്കിയിരിക്കുന്നു. ഒക്ടോബർ ഏഴിലെ ഹമാസ് ഭീകരാക്രമണത്തെ പള്ളിപ്രസംഗത്തിൽ വികാരി റാൽഫ് സെഡ്് ലാക്ക് അപലപിച്ചതാണു കാരണം. പള്ളിയിൽ വന്ന ഒരു 84കാരനെ ഒരു അക്രമി തള്ളിയിട്ടു ചവിട്ടി പരിക്കേൽപ്പിക്കുകയുണ്ടായി. മറ്റനേകം പേർക്കും പരിക്കേറ്റു.
മൂന്ന് അക്രമികളെ പോലീസ് അറസ്റ്റ് ചെയ്തു. അസഭ്യവർഷം കാരണം പള്ളിയിൽ വരുന്നവരുടെ എണ്ണം കുറഞ്ഞതായി വികാരി പറഞ്ഞു. ഹമാസ് നടത്തിയ കൂട്ടക്കൊലയും മാനഭംഗങ്ങളും തട്ടിക്കൊണ്ടുപോകലുംപോലും ശരിവയ്ക്കുന്നവർ ജർമൻ ജനാധിപത്യമൂല്യങ്ങളുടെ ശത്രുക്കളാണെന്ന് ബിഷപ് ഏണസ്റ്റ് വില്യം ഗോൾ പ്രതികരിച്ചു.
അമേരിക്കൻ വിമാനത്താവളങ്ങളിൽ ഷൂസ് അഴിച്ചുള്ള പരിശോധന നിർത്തലാക്കി
വാഷിംഗ്ടൺ: അമേരിക്കയിൽ വിമാനയാത്രക്കാരുടെ ഷൂസ് അഴിച്ചുള്ള സുരക്ഷാപരിശോധന നിർത്തലാക്കി. ആഭ്യന്തര സുരക്ഷാവിഭാഗം സെക്രട്ടറി ക്രിസ്റ്റി നൊയെം ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തീരുമാനം ചൊവ്വാഴ്ച പ്രാബല്യത്തിൽ വന്നതായും അവർ അറിയിച്ചു. ഇതുവഴി ചെക്ക് പോയിന്റുകളിൽ യാത്രക്കാരുടെ നീണ്ട കാത്തിരിപ്പ് ഒഴിവാകും.
2006 ഓഗസ്റ്റ് മുതലാണ് യുഎസ് ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ യാത്രക്കാരുടെ ഷൂസ് അഴിച്ചുള്ള പരിശോധന നിർബന്ധമാക്കിയത്. 2001 സെപ്റ്റംബർ 11 ലെ ഭീകരാക്രമണത്തിനു പിന്നാലെ ഇതേ വർഷം ഡിസംബർ 22ന് മിയാമിയിൽനിന്നു പാരീസിലേക്കുള്ള അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ യാത്ര ചെയ്യവേ ‘ഷൂ ബോംബർ’ എന്നറിയപ്പെടുന്ന ബ്രിട്ടീഷ് ഇസ്ലാമിക തീവ്രവാദി റിച്ചാർഡ് റീഡ് തന്റെ ഷൂസിൽ ഒളിപ്പിച്ച സ്ഫോടകവസ്തുക്കൾ തീപ്പെട്ടികൊണ്ടു കത്തിക്കാൻ ശ്രമിക്കവേ പിടിയിലായിരുന്നു. ഈ സംഭവത്തോടെയാണു അഞ്ചു വർഷത്തിനുശേഷം ഷൂസ് അഴിച്ചുള്ള പരിശോധന നിർബന്ധമാക്കിയത്.
അമേരിക്കയിലെ ന്യൂ മെക്സിക്കോയിലും പ്രളയം
ഹൂസ്റ്റൺ: അമേരിക്കയിൽ ടെക്സസിന്റെ പടിഞ്ഞാറൻ അതിർത്തിയിലുള്ള ന്യൂ മെക്സിക്കോ സംസ്ഥാനത്തും മിന്നൽപ്രളയം. മൂന്നു പേർ മരിച്ചതായി റിപ്പോർട്ട് ചെയ്തു. കനത്ത മഴയിൽ റിയഡോസോ നദിയിൽ ജലനിരപ്പ് ഉയർന്നതാണ് ദുരന്തത്തിനു കാരണം. റിയഡോസോ വില്ലേജിലാണ് മൂന്നു മരണങ്ങളും റിപ്പോർട്ട് ചെയ്തത്. മുതിർന്നയാളും രണ്ടു കുട്ടികളും നദിയിലെ ഒഴുക്കിൽപ്പെട്ടുപോയതാണ്.
ഒട്ടേറെ വീടുകൾക്കു നാശം നേരിട്ടുവെന്നാണ് റിപ്പോർട്ട്. ഒരു വീട് പ്രളയത്തിൽ ഒലിച്ചുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞവർഷത്തെ കാട്ടുതീയിൽ വനമേഖല വ്യാപകമായി നശിച്ച ന്യൂ മെക്സിക്കോയിൽ മിന്നൽപ്രളയത്തിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ മുന്നറിയിപ്പു നല്‍കിയിരുന്നു.
ടെക്സസിൽ കണ്ടെത്താനുള്ളത് 161 പേരെ
ടെക്സസ് മിന്നൽ പ്രളയത്തിൽ കുറഞ്ഞത് 161 പേരെയെങ്കിലും കണ്ടെത്താനുണ്ടെന്ന് സംസ്ഥാന ഗവർണർ ഗ്രെഗ് ആബട്ട് അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ ദുരന്തത്തിൽ 111 പേർ മരിച്ചതായാണ് ഇതുവരെയുള്ള കണക്ക്.
പ്രളയം ഏറ്റവും കൂടുൽ ബാധിച്ച കെർ കൗണ്ടിയിൽ മാത്രം ഇത്രയും പേരെ കാണാതായിട്ടുണ്ട്. മറ്റു കണ്ടികളിലെ കണക്ക് അദ്ദേഹം നല്‍കിയില്ല.
വെള്ളിയാഴ്ച പുലർച്ചയുണ്ടായ ദുരന്തത്തിൽ 111 പേർ മരിച്ചെന്നാാണ് ഇതുവരെയുള്ള കണക്ക്. ഇതിൽ 90 മരണങ്ങളും കെർ കൗണ്ടിയിലെ കെർവിൽ മേഖലയിലാണ്.
തെരച്ചിൽ തുടരുന്തോറും മരണസംഖ്യ ഉയരുമെന്നാണ് നിഗമനം. ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ചാണ് തെരച്ചിൽ.
ബോർഡർ പെട്രോൾ, എഫ്ബിഐ തുടങ്ങിയ ഏജൻസികളിലെ ഉദ്യോഗസ്ഥരും തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.
സുനാക്ക് വീണ്ടും ഗോൾഡ്മാൻ സാക്സിൽ
ലണ്ടൻ: ഇന്ത്യൻ വംശജനായ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് ലോകത്തിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ ഗോൾഡ്മാൻ സാക്സിലെ ജോലിക്കാരനായി. നിക്ഷേപ മേഖലയിൽ സേവനങ്ങൾ നല്കുന്ന ബാങ്കിന്റെ ഇടപാടുകാർക്ക് സുനാക് ഉപദേശം നല്‍കുമെന്നാണ് അറിയിപ്പ്.
ഇത് പാർട്ട് ടൈം ജോലിയാണ്. റിച്ച്മണ്ട് ആൻഡ് നോർത്തലേർട്ടൺ മണ്ഡലത്തിൽനിന്നുള്ള പാർലമെന്റ് അംഗത്വം അദ്ദേഹം രാജിവയ്ക്കില്ല. ജോലിയിൽനിന്നുള്ള വരുമാനം ഭാര്യ അക്ഷത മൂർത്തിയുമായി ചേർന്ന് ആരംഭിച്ച റിച്ച്മണ്ട് പ്രൊജക്ട്എന്ന ജീവകാരുണ്യ സംഘടനയ്ക്കു സംഭാവന നല്‍കും.
ഇപ്പോൾപ്രതിപക്ഷത്തുള്ള കൺസർവേറ്റീവ് പാർട്ടിക്കാരനായ സുനാക് കഴിഞ്ഞവർഷം ജൂലൈ വരെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നു. രാഷ്ട്രീയത്തിലിറങ്ങുന്നതിനു മുന്‍പ് ഗോൾഡ്മാൻ സാക്സിൽ അനലിസ്റ്റായി ജോലി നോക്കിയിരുന്നു.
ട്രംപിന്റെ വിമർശനത്തിനു പിന്നാലെ യുക്രെയ്നിൽ റഷ്യൻ ഡ്രോൺ മഴ
കീവ്: യുക്രെയ്ന് കൂടുതൽ ആയുധങ്ങൾ നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെ യുക്രെയ്നിൽ വൻ വ്യോമാക്രമണം നടത്തി റഷ്യ. ചൊവ്വാഴ്ച രാത്രി റഷ്യൻ സേന 728 ഡ്രോണുകൾ യുക്രെയ്നു നേരേ പ്രയോഗിച്ചു.
പൊളിഷ് അതിർത്തിയോടു ചേർന്ന വടക്കുപടിഞ്ഞാറൻ യുക്രെയ്നിലെ ലുറ്റ്സ്ക് നഗരത്തെയാണ് റഷ്യൻ സേന പ്രധാനമായും ലക്ഷ്യമിട്ടത്. റഷ്യൻ ഡ്രോണുകളിൽ ഭൂരിഭാഗവും നിർവീര്യമാക്കിയെന്നാണ് യുക്രെയ്ൻ സേന അറിയിച്ചത്. അതേസമയം വ്യാപകമായി കെട്ടിടങ്ങൾ നശിച്ചു.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ സമാധാനനീക്കങ്ങളോട് സഹകരിക്കാത്ത പശ്ചാത്തലത്തിലാണ് ട്രംപ് യുക്രെയ്നു കൂടുതൽ ആയുധങ്ങൾ നല്‍കുമെന്നറിയിച്ചത്. പുടിനെ അദ്ദേഹം നിശിതമായി വിമർശിക്കുകയുമുണ്ടായി
പുടിൻ ആകർഷകമായിട്ടാണ് പെരുമാറുന്നതെങ്കിലും അസംബന്ധമാണ് പറയാറുള്ളതെന്ന് ട്രംപ് ആരോപിച്ചു. റഷ്യക്കെതിരേ കൂടുതൽ ഉപരോധങ്ങൾ ചുമത്താൻ നിർദേശിക്കുന്ന ബിൽ പരിഗണനയിലുണ്ടെന്നും ട്രംപ് അറിയിച്ചു. റഷ്യയിൽനിന്ന് എണ്ണയും വാതകവും വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ 500 ശതമാനം ചുങ്കം ചുമത്താനാണ് ബില്ലിൽ നിർദേശിക്കുന്നത്.
ട്രംപ് ജനുവരിയിൽ അമേരിക്കൻ പ്രസിഡന്റായതു മുതൽ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ശ്രമിക്കുന്നതാണ്. ഉപാധികളില്ലാതെ വെടിനിർത്തണമെന്ന ട്രംപിന്റെ ആവശ്യം അംഗീകരിക്കാൻ പുടിൻ തയാറല്ലെന്നാണ് റിപ്പോർട്ട്. യുക്രെയ്നെ നിരായുധീകരിക്കുക, റഷ്യക്കുമേലുള്ള പാശ്ചാത്യ ഉപരോധങ്ങൾ പിൻവലിക്കുക, മരവിപ്പിച്ചിരിക്കുന്ന റഷ്യൻ ആസ്തികൾ വിട്ടുനല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് പുടിൻ ഉന്നയിക്കുന്നത്. ആദ്യകാലങ്ങളിൽ പുടിനെ പ്രംശസിച്ചിരുന്ന ട്രംപ് ഇപ്പോൾ അദ്ദേഹത്തെ നിശിതമായി വിമർശിക്കാൻ തുടങ്ങിയിട്ടുണ്ട്.
ഉത്തരകൊറിയക്കാരെ മടക്കിയയച്ച് ദക്ഷിണകൊറിയ
സീയൂൾ: അബദ്ധത്തിൽ ദക്ഷിണകൊറിയയിൽ പ്രവേശിക്കേണ്ടിവന്ന ആറ് ഉത്തരകൊറിയക്കാരെ മടക്കിയയച്ചു. നാട്ടിലേക്കു തിരിച്ചുപോകാൻ നിരന്തരം ആഗ്രഹം പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് ഇവരെ ഉത്തരകൊറിയയിലേക്ക് അയച്ചതെന്ന് ദക്ഷിണകൊറിയൻ വൃത്തങ്ങൾ അറിയിച്ചു.
രണ്ടുപേർ മാർച്ചിലും നാലു പേർ മേയിലും കടൽവഴിയാണ് ദക്ഷിണകൊറിയയിലെത്തിയത്. പരന്പരാഗത തോണികളിൽ മീൻ പിടിക്കാൻ പോകുന്ന ഉത്തരകൊറിയക്കാർ അബദ്ധത്തിൽ ദക്ഷിണകൊറിയയിലെത്താറുണ്ട്.
മോസ്കോയിൽ ബോംബിടുമെന്ന് ട്രംപ് പുടിനെ ഭീഷണിപ്പെടുത്തിയെന്ന്
മോസ്കോ: യുക്രെയ്നെ ആക്രമിക്കുന്നതിൽനിന്ന് റഷ്യൻ പ്രസിഡന്റ് പുടിനെ പിന്തിരിപ്പിക്കാൻ റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ബോംബിടുമെന്ന് ട്രംപ് ഭീഷണി മുഴക്കിയതായി റിപ്പോർട്ട്. അമേരിക്കയിലെ സിഎൻഎൻ ചാനലാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
ട്രംപ് കഴിഞ്ഞവർഷം അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നതിനു മുന്‍പ് പുടിനുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണത്രേ ഭീഷണി മുഴക്കിയത്. അതേസമയം, സിഎൻഎൻ റിപ്പോർട്ടിന്റെ ആധികാരികതയെക്കുറിച്ച് അറിയില്ലെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചു.
പരിശ്രമങ്ങൾ പാഴായി; നിമിഷപ്രിയയുടെ വധശിക്ഷ 16ന്
സനാ: യെമൻ പൗരൻ തലാൽ അബു മഹ്ദി കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം16നു നടപ്പാക്കും. ഇതു സംബന്ധിച്ച ഉത്തരവിൽ യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഒപ്പുവച്ചു. സനാ ജയിൽ അധികൃതർക്ക് ഉത്തരവ് കൈമാറി. വധശിക്ഷ നടപ്പാക്കുമെന്ന റിപ്പോർട്ട് ഇന്ത്യൻ എംബസിയും സ്ഥിരീകരിച്ചിട്ടുണ്ട്.
പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിനിയാണു നിമിഷപ്രിയ. തൊടുപുഴ സ്വദേശി ടോമിയാണ് ഭർത്താവ്. 2012ലാണ് നിമിഷപ്രിയ യെമനിൽ നഴ്സായി ജോലിക്കു പോയത്. 2015ൽ സനായിൽ തലാലിന്റെ സ്പോണ്സർഷിപ്പിൽ നിമിഷപ്രിയ ക്ലിനിക് ആരംഭിച്ചിരുന്നു.
സഹപ്രവർത്തകയുമായി ചേർന്ന് തലാലിനെ വധിച്ചെന്ന കേസിൽ 2017 ജൂലൈയിലാണ് നിമിഷപ്രിയ അറസ്റ്റിലായത്. 2018ൽ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. വിധിക്കെതിരായ അപ്പീലുകൾ വിവിധ കോടതികൾ തള്ളി. നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ പലപ്രാവശ്യം നടന്നെങ്കിലും ഫലം കണ്ടിരുന്നില്ല. തലാലിന്റെ കുടുംബത്തെ ഇന്നു കാണുമെന്നും കുടുംബം മാപ്പുനല്‍കുക മാത്രമാണ് വധശിക്ഷ ഒഴിവാക്കാനുള്ള ഏക വഴിയെന്നും സാമൂഹികപ്രവർത്തകൻ സാമുവൽ ജെറോം പറഞ്ഞു.
അമേരിക്കയിൽ കാറിൽ ട്രക്കിടിച്ചു തീപിടിച്ച് നാലംഗ ഇന്ത്യൻ കുടുംബം വെന്തുമരിച്ചു
ഡാളസ്: അമേരിക്കയിലെ ഡാളസിനടുത്ത് ഗ്രീൻ കൗണ്ടിയിലുണ്ടായ വാഹനാപകടത്തിൽ നാലംഗ ഇന്ത്യൻ കുടുംബം മരിച്ചു. ഹൈദരാബാദിനടുത്ത ത്രിമുൾഗേരി സ്വദേശി ബി. ശ്രീവെങ്കട്ട് (40), ഭാര്യ തേജസ്വിനി (36), മക്കളായ സിതാര (9), മ്രിത (7) എന്നിവരാണു മരിച്ചത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
ശ്രീവെങ്കട്ടിന്റെ അറ്റ്ലാന്റയിൽ താമസിക്കുന്ന സഹോദരി ദീപികയെ സന്ദർശിച്ചശേഷം ഡാളസിനടുത്ത് ഓബ്രെയിലെ സട്ടൺഫീൽഡ്സിലുള്ള വീട്ടിലേക്ക് മടങ്ങവേ ഇവരുടെ എസ്യുവിയിൽ ദിശ തെറ്റി വന്ന മിനി ട്രക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിനു തീപിടിക്കുകയും നാലുപേരും വെന്തുമരിക്കുകയുമായിരുന്നു. മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം കത്തി. ഡിഎൻഎ പരിശോധനയ്ക്കുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും. തുടർന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് സംസ്കരിക്കും.
മൂന്നു വർഷം മുന്‍പാണ് ശ്രീവെങ്കട്ടും കുടുംബവും അമേരിക്കയിലേക്കു പോയത്. ശ്രീവെങ്കിട്ടിന്റെ മാതാപിതാക്കളായ പശുപതിനാഥിനും ഗിരിജയ്ക്കുമൊപ്പം കഴിഞ്ഞ നാലിനാണ് കുടുംബം അറ്റ്ലാന്റയിലുള്ള സഹോദരിയുടെ വീട്ടിലേക്കു പോയത്. തുടർന്ന് മാതാപിതാക്കളെ സഹോദരി ദീപികയ്ക്കൊപ്പമാക്കിയശേഷം മടങ്ങവേയായിരുന്നു ദുരന്തം.
മോദി ഇന്ന് നമീബിയയിൽ, വിവിധ കരാറുകളിൽ ഒപ്പിടും
വിൻഡ്ഹോക്: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തെക്കൻ ആഫ്രിക്കൻ രാജ്യമായ നമീബിയ സന്ദർശിക്കും. 27 വർഷങ്ങൾക്കുശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി നമീബിയ സന്ദർശിക്കുന്നത്. തലസ്ഥാനമായ വിൻഡ്ഹോകിൽ എത്തുന്ന മോദി പ്രസിഡന്റ് നെറ്റുംബോ നാൻഡിൻ ഡൈറ്റ്യായുമായി കൂടിക്കാഴ്ച നടത്തും.
നമീബിയൻ രാഷ്ട്രപിതാവും സ്ഥാപക പ്രസിഡന്റുമായ സാം നുയോമയുടെ ശവകുടീരത്തിൽ ആദരവ് അർപ്പിക്കും. തുടർന്ന് നമീബിയൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന മോദി നമീബിയയിലുള്ള ഇന്ത്യക്കാരുമായും സംവദിക്കും.
നമീബിയയുമായി ഇതിനോടകം 600 മില്യൺ യുഎസ് ഡോളറിന്റെ വ്യാപാരവും 800 മില്യൺ യുഎസ് ഡോളർ വിവിധ തലങ്ങളിൽ നിക്ഷേപവും ഇന്ത്യയ്ക്കുണ്ട്. ഇത് കൂടുതൽ മെച്ചപ്പെടുത്താനും ഇരു രാജ്യങ്ങളുടെയും വളർച്ചയ്ക്ക് സഹായകരമായ പുതിയ പദ്ധതികൾ ആവിഷ്കരിക്കാനും സന്ദർശനം സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇതോടൊപ്പം മാനവശേഷി വികസനത്തിനും വിദ്യാഭ്യാസത്തിനും കൃഷിക്കുമൊക്കെയുള്ള ഇന്ത്യൻ സഹായം കൂടുതൽ വർധിപ്പിക്കുമെന്നും നമീബിയ പ്രതീക്ഷിക്കുന്നു. ഇതിനോടകം നമീബിയയിൽനിന്നുള്ള വിവിധ തലങ്ങളിലുള്ള 1700ൽപ്പരം പേർ ഇന്ത്യയിൽ പരിശീലനം നേടിയിട്ടുണ്ട്. ഓരോ വർഷവും 25 നമീബിയൻ വിദ്യാർഥികൾ ഇന്ത്യയിൽ സ്കോളർഷിപ്പോടുകൂടി പഠിക്കുന്നുണ്ട്. നൂറുകണക്കിന് വിദ്യാർഥികൾ ഇന്ത്യയിലെ സ്വകാര്യ യൂണിവേഴ്സിറ്റികളിലും പഠിക്കുന്നു.
നമീബിയയുടെ പ്രകൃതിസന്പത്തിലും ഇന്ത്യക്കു താത്പര്യമുണ്ട്. യുറേനിയം, കോപ്പർ, കോബൾട്ട്, ലിഥിയം, ഗ്രാഫൈറ്റ്, പെട്രോളിയം പ്രകൃതിവാതകം തുടങ്ങി ധാരാളം ധാതുക്കളും നമീബിയയിൽനിന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു.
ഇന്ത്യയുടെ ഏകീകൃത പേമെന്റ് ഇന്റർഫേസ് (യുപിഐ) നമീബിയയിൽ അവതരിപ്പിക്കുന്നതിനുള്ള കരാറും മോദിയുടെ സന്ദർശനവേളയിൽ ഉണ്ടാകും.
രണ്ടു സുഹൃദ്രാജ്യങ്ങൾ തമ്മിലുള്ള ബന്ധംആഴപ്പെടുത്തുന്നതിനും മറ്റ് നിരവധി വികസനപ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും സന്ദർശനം സഹായിക്കുമെന്ന് നമീബിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ രാഹുൽ ശ്രീവാസ്തവ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യയുമായുള്ള വ്യാപാര കരാർ ഉടനെന്ന് ട്രംപ്
ന്യൂയോർക്ക്: ഇന്ത്യയുമായുള്ള വ്യാപാര കരാർ ഉടൻ നടപ്പാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 14 രാജ്യങ്ങൾക്കുമേൽ ഉയർന്ന ഇറക്കുമതിതീരുവ ചുമത്താൻ തീരുമാനിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. “യുകെയുമായി ഞങ്ങൾ ഒരു കരാറിൽ ഏർപ്പെട്ടു, ചൈനയുമായും ഞങ്ങൾ ഒരു കരാറിൽ ഏർപ്പെട്ടു. ഇന്ത്യയുമായുള്ള കരാറിന് അരികിലാണ്’’- ട്രംപ് വൈറ്റ് ഹൗസിൽ പറഞ്ഞു.
ജപ്പാൻ, ദക്ഷിണ കൊറിയ അടക്കം 14 രാജ്യങ്ങൾക്കുമേൽ പകരം തീരുവ ഏർപ്പെടുത്തുന്നതിനുള്ള സമയപരിധി നീട്ടിക്കൊണ്ടാണ് തിങ്കളാഴ്ച പുതിയ തീരുവ പ്രഖ്യാപിച്ചത്. ഏപ്രിൽ രണ്ടിനു മരവിപ്പിച്ച പകരംതീരുവ പുതുക്കിയ തോതിൽ ഓഗസ്റ്റ് ഒന്നു മുതൽ ചുമത്തുകയാണെന്ന് 14 രാജ്യങ്ങൾക്ക് ട്രംപ് കത്തയച്ചിരുന്നു. ഇന്നു മുതൽ പകരംതീരുവ ചുമത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. ഓഗസ്റ്റ് ഒന്നിനകം യുഎസുമായി ധാരണയിലെത്തിയാൽ തീരുവ കുറയ്ക്കാൻ സന്നദ്ധമാണെന്ന് ട്രംപ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾക്കു മേൽ 25 ശതമാനം തീരുവയാണു ചുമത്തിയത്.
മാർപാപ്പയ്ക്ക് സമ്മാനമായി രണ്ടു വൈദ്യുത വാഹനങ്ങൾ
വത്തിക്കാൻ സിറ്റി: അജപാലന സന്ദർശനവേളകളിൽ ഉപയോഗിക്കുന്നതിനായി രണ്ടു വൈദ്യുത വാഹനങ്ങൾ ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് സമ്മാനമായി ലഭിച്ചു. ഇറ്റലിയിലെ ഇലക്ട്രിക് വാഹന നിർമാണ കന്പനിയായ“എക്സെലേൻസിയ”യാണു വാഹനങ്ങൾ സമ്മാനിച്ചത്.
കന്പനി സ്ഥാപകരായ ദൊമേനിക്കൊ, ജൊവാന്നി സാപ്പിയ എന്നിവരുമുൾപ്പെട്ട പ്രതിനിധിസംഘം നേരിട്ട് ഈ വാഹനങ്ങൾ മാർപാപ്പയ്ക്കു കൈമാറി. സുരക്ഷിതത്വം, പരിസ്ഥിതിസൗഹൃദ ഘടകങ്ങൾ എന്നിവയുടെ കാര്യത്തിൽ ഉന്നതനിലവാരം പുലർത്തുന്നവയാണ് ഈ വാഹനങ്ങൾ.
എവിടേക്കും അതേപടി കയറ്റിക്കൊണ്ടുപോകാവുന്ന രീതിയിലാണ് ഇവയുടെ നിർമാണം. സാധാരണ പൊതുപരിപാടികളിലും മാർപാപ്പയ്ക്ക് ഈ വാഹനങ്ങൾ ഉപയോഗിക്കാനാകും.
പാരീസിലെ ബസിലിക്കയിൽ അതിക്രമം; അക്രമി പിടിയിൽ
പാരീസ്: പാരീസിലെ മോമാർത്ര് കുന്നിൻമുകളിലുള്ള തിരുഹൃദയ ബസിലിക്കാ പള്ളിയിൽ ഇസ്ലാമിക തീവ്രവാദിയുടെ വിളയാട്ടം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെ ഏതാണ്ട് വിജനമായ പള്ളിയിൽ പ്രവേശിച്ച ഇയാൾ അൾത്താരയിൽ ചാടിക്കയറുകയും മതമുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു.
തടയാനെത്തിയ പള്ളി ജീവനക്കാരനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച ഇയാളെ ഉടനടി സ്ഥലത്തെത്തിയ പോലീസ് കസ്റ്റഡിയിലെടുത്തു. അക്രമിയുടെ മർദനമേറ്റ ജീവനക്കാരൻ ചികിത്സ തേടി. ഇയാളുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
1987ൽ പണി തുടങ്ങി 1919ൽ പൂർത്തിയായ ബസിലിക്ക പാരീസിലെ ഏറ്റവും പ്രസിദ്ധമായ ദൃശ്യങ്ങളിലൊന്നാണ്. മോമാർത്ര് കുന്നിൻമുകളിലെ പള്ളിമുറ്റത്തുനിന്ന് നോക്കിയാൽ പാരീസിന്റെ വിശാലദൃശ്യം ലഭിക്കും. പാരീസ് നഗരത്തിന്റെ മധ്യസ്ഥനായ വിശുദ്ധ ഡെന്നീസിന്റെ രക്തസാക്ഷിത്വം നടന്ന സ്ഥലത്താണ് ഈ പള്ളി പണിതിരിക്കുന്നത്. 1885 മുതൽ ഈ പള്ളിയിൽ നിത്യാരാധന നടക്കുന്നുണ്ട്.
യുക്രെയ്ന് ആയുധങ്ങൾ നൽകി സഹായിക്കുന്നത് തുടരുമെന്നു ട്രംപ്
വാഷിംഗ്ടൺ: യുക്രെയ്നിലേക്കുള്ള ആയുധക്കയറ്റുമതി നിർത്തിവയ്ക്കാൻ തീരുമാനിച്ച് ദിവസങ്ങൾക്കുശേഷം, ആയുധങ്ങൾ നൽകുന്നത് തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. രാജ്യത്തിന്റെ ആയുധശേഖരത്തിൽ കുറവ് വരുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് യുക്രെയ്നിന് ചില ആയുധങ്ങൾ നൽകുന്നത് താത്കാലികമായി നിർത്തിവയ്ക്കുമെന്ന് പെന്റഗൺ കഴിഞ്ഞയാഴ്ച അറിയിച്ചത്.
“അവർ കടുത്ത ആക്രമണം നേരിടുന്നുണ്ട്. അവർക്ക് സ്വയം പ്രതിരോധിക്കണം. അതിനാൽ ഞങ്ങൾ കുറച്ചുകൂടി ആയുധങ്ങൾ അയയ്ക്കാൻ പോകുന്നു”, ട്രംപ് പറഞ്ഞു. ആയുധവിതരണം പൊടുന്നനെ നിർത്തിവയ്ക്കാനുള്ള യുഎസിന്റെ മുൻതീരുമാനം യുക്രെയ്നെയും സഖ്യകക്ഷികളെയും അദ്ഭുതപ്പെടുത്തിയിരുന്നു. ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെ ആയുധങ്ങൾ കയറ്റിയയ്ക്കുന്ന നടപടി പുനരാരംഭിക്കുമെന്ന് പെന്റഗൺ വക്താവ് ഷോൺ പാർനെൽ സ്ഥിരീകരിച്ചു.
തിങ്കളാഴ്ച ഇസ്രയേൽ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനായി വൈറ്റ് ഹൗസിൽ ഒരുക്കിയ അത്താഴവിരുന്നിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ ട്രംപ് വിമർശിച്ചു. യുക്രെയ്നും റഷ്യയും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ശ്രമിച്ചുവരികയാണ്.
സമാധാന ചർച്ചകളിലേക്ക് പുടിനെ എത്തിക്കാൻ റഷ്യയുടെ എണ്ണ വ്യവസായത്തിനു മേൽ പുതിയ ഉപരോധങ്ങൾ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. റഷ്യയുടെ എണ്ണ വാങ്ങുന്ന രാജ്യങ്ങളുടെ ഉത്പന്നങ്ങൾക്കുമേൽ 500 ശതമാനം തീരുവ ചുമത്താനുള്ള ബില്ലുമായി മുന്നോട്ടുപോകാൻ ട്രംപ് തനിക്ക് അനുമതി നൽകിയിട്ടുണ്ടെന്നു സെനറ്റർ ലിൻഡ്സേ ഗ്രഹാമും പറഞ്ഞു. ഇത് ഇന്ത്യക്കും ചൈനയ്ക്കും തിരിച്ചടിയാകുമെന്നു കരുതപ്പെടുന്നു.
ട്രംപിനെ സമാധാന നൊബേലിന് നാമനിർദേശം ചെയ്ത് നെതന്യാഹു
വാഷിംഗ്ടൺ: ഇറാനും ഇസ്രയേലും തമ്മിലുണ്ടായ സംഘർഷത്തിൽ ഇടപെട്ടതിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് ഇസ്രയേൽ പ്രധാനമന്ത്രി നന്ദി അറിയിച്ചു.
ട്രംപിനെ സമാധാന നൊബേലിനു നാമനിർദേശം ചെയ്തുകൊണ്ടു നൊബേൽ കമ്മിറ്റിക്ക് കത്തയച്ചിട്ടുണ്ടെന്നും നെതന്യാഹു പറഞ്ഞു.
ഇസ്രയേലികളുടെ മാത്രമല്ല, മൊത്തം ജൂതരുടെ അഭിനന്ദനവും ആരാധനയും പ്രകടിപ്പിക്കുകയാണെന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം കത്ത് ട്രംപിന് നൽകിയത്.
ടെക്സസ് പ്രളയം: മരണം 100 കവിഞ്ഞു
ഒാസ്റ്റിൻ: യുഎസിലെ ടെക്സസിൽ വെള്ളിയാഴ്ചയുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു. കാണാതായവരുടെ എണ്ണത്തെ സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. ക്യാംപ് മിസ്റ്റിക് എന്ന വേനൽക്കാല ക്യാന്പിൽ പങ്കെടുത്ത 27 പെൺകുട്ടികളും ജീവനക്കാരും മരിച്ചവരിൽ ഉൾപ്പെടുന്നു.
പത്തു പെൺകുട്ടികളെയും ക്യാന്പ് കൗൺസിലറെയും കാണാതായിട്ടുണ്ട്. നാഷണൽ വെതർ സർവീസിനായി ബജറ്റിൽ തുക വെട്ടിച്ചുരുക്കിയത് രക്ഷാപ്രവർത്തനത്തെ ബാധിച്ചുവെന്ന തരത്തിലുള്ള വാർത്തകൾ വൈറ്റ് ഹൗസ് തള്ളിക്കളഞ്ഞിട്ടുണ്ട്.
കനത്ത മഴയിൽ ഗ്വാദലൂപ്പെ നദി കരകവിഞ്ഞൊഴുകിയ കെർ കൗണ്ടിയിൽ മരിച്ച 84 പേരിൽ 56 മുതിർന്നവരും 28 കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. ഇവരിൽ 32 പേരെ ഇനിയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ക്യാംപിന്റെ സഹ ഉടമയും ഡയറക്ടറുമായ റിച്ചാർഡ് ഈസ്റ്റ് ലാൻഡ് (70) കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മരണപ്പെട്ടതെന്നു ഓസ്റ്റിൻ അമേരിക്കൻ സ്റ്റേറ്റ്സ്മാൻ പത്രം റിപ്പോർട്ട് ചെയ്തു.
പ്രദേശത്ത് കൂടുതൽ മഴയും മിന്നൽപ്രളയവുമുണ്ടാകാൻ സാധ്യതയുള്ളതായി നാഷണൽ വെതർ സർവീസ് അറിയിച്ചിട്ടുണ്ട്.
കനത്ത മഴ: നേപ്പാളിൽ 18 പേരെ കാണാതായി, പാലം ഒഴുകിപ്പോയി
കാഠ്മണ്ഡു: കനത്ത മഴയിൽ നേപ്പാളിൽ 18 പേരെ ഒഴുക്കിൽപ്പെട്ട് കാണാതായി. ഇവരിൽ ആറ് ചൈനീസ് പൗരന്മാരും ഉൾപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം നേപ്പാളിനെയും ചൈനയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാലവും ഇന്നലെ തകർന്നു.
ചൈനയിൽ തുടർച്ചയായി തകർത്തു പെയ്യുന്ന കാലവർഷമാണ് തിങ്കളാഴ്ച രാത്രിയോടെ നേപ്പാളിലെ ഭോതെകോഷി നദിയിൽ വെള്ളപ്പൊക്കത്തിന് കാരണമായത്. ഇന്നലെ പുലർച്ചെ 3.15ന് റസുവ ജില്ലയിലെ മിതേരി പാലം ഒഴുകിപ്പോകുകയായിരുന്നു. നേപ്പാൾ സൈന്യം, പോലീസ്, ആംഡ് പോലീസ് ഫോഴ്സ് എന്നിവർ സംയുക്തമായി നടത്തുന്ന രക്ഷാദൗത്യത്തിൽ രണ്ട് പോലീസുകാരടക്കം 11 പേരെ രക്ഷപ്പെടുത്തി.
ചൈനയിൽനിന്ന് ഇറക്കുമതി ചെയ്ത അഞ്ച് ഇലക്ട്രിക് വാഹനങ്ങളും നിരവധി വീടുകളും ഒഴുകിപ്പോയെന്നാണ് വിവരം. ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
യുദ്ധത്തിൽ 1,060 പേർ കൊല്ലപ്പെട്ടെന്ന് ഇറാൻ
ദുബായ്: ഇസ്രേലുമായുള്ള യുദ്ധത്തിൽ 1,060 പേർ കൊല്ലപ്പെട്ടെന്ന് ഇറാൻ. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും ഇറാൻ സർക്കാർ അറിയിച്ചു.
ഇറേനിയൻ സ്റ്റേറ്റ് ടെലിവിഷൻ സംപ്രേഷണം ചെയ്ത അഭിമുഖത്തിൽ ഇറാൻ ഫൗണ്ടേഷൻ ഓഫ് മാർട്ടിയേഴ്സ് ആൻഡ് വെറ്ററൻസ് അഫയേഴ്സ് തലവൻ സയീദ് ഒഹാദിയാണ് പുതിയ കണക്ക് പുറത്തുവിട്ടത്. നിരവധി പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നും ഇദ്ദേഹം പറഞ്ഞു.
ഗാസയിൽ അഞ്ച് ഇസ്രേലി സൈനികർ കൊല്ലപ്പെട്ടു
ഗാസാ സിറ്റി: വടക്കൻ ഗാസയിൽ വഴിയരികിൽ സ്ഥാപിച്ച കുഴിബോംബ് പൊട്ടി അഞ്ച് ഇസ്രേലി സൈനികർ കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയിൽ ബേത് ഹനൂനിലായിരുന്നു സംഭവം.
പഹല്‍ഗാം ഭീകരാക്രമണം മുഴുവന്‍ മനുഷ്യരാശിക്കും നേർക്കുള്ള ആക്രമണം: മോദി
റിയോ ഡി ഷനെറോ: പഹല്‍ഗാം ഭീകരാക്രമണം മുഴുവന്‍ മനുഷ്യരാശിക്കും നേരേയുള്ള ആക്രമണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഭീകരതയ്ക്കെതിരെ ലോകരാജ്യങ്ങളെല്ലാം നടപടി സ്വീകരിക്കണമെന്ന് അദേഹം പറഞ്ഞു. ബ്രസീലിലെ റിയോ ഡി ഷനെറോയില് നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു മോദി.
“ഏപ്രിലിലെ പഹല്‍ഗാം ഭീകരാക്രമണം ഇന്ത്യക്കെതിരായ ആക്രമണം മാത്രമല്ല, മുഴുവന്‍ മനുഷ്യരാശിക്കുമെതിരായ ആക്രമണമായിരുന്നു. തീവ്രവാദികള്‍ക്ക് ധനസഹായം നല്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ സുരക്ഷിത താവളങ്ങള്‍ നല്കുന്നതോ ആയവരെ ഒറ്റപ്പെടുത്തണം. തീവ്രവാദത്തെ നേരിടുന്നതില്‍ ഇരട്ടത്താപ്പ് പാടില്ല”- മോദി പറഞ്ഞു.
ആഗോള ഭരണത്തിന്റെയും സമാധാനത്തിന്റെയും സുരക്ഷയുടെയും പരിഷ്കരണം എന്ന വിഷയത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചത്.
ദലൈലാമയുടെ പിറന്നാൾ: ഇന്ത്യയോട് പ്രതിഷേധമറിയിച്ച് ചൈന
ബെയ്ജിംഗ്: ദലൈലാമയുടെ 90ാം പിറന്നാളിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകളറിയിച്ചതിനെ വിമർശിച്ച് ചൈന.
മോദിയുടെ പ്രവൃത്തിക്കെതിരേയും ആഘോഷപരിപാടികളിൽ ഇന്ത്യൻ ഉദ്യോഗസ്ഥർ പങ്കെടുത്തതിനെതിരേയും ഇന്ത്യയോട് പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും ചൈന അറിയിച്ചു.
ടിബറ്റുമായി ബന്ധപ്പെട്ട ചൈനയുടെ നിലപാട് വ്യക്തമാണ്, അത് ഏവർക്കും സുപരിചിതവുമാണ്. ഈ വിഷയത്തിൽ ചൈനയുടെ വികാരങ്ങൾ ഇന്ത്യ മനസിലാക്കണമെന്നും ചൈനീസ് വിദേശകാര്യമന്ത്രി മാവേ നിംഗ് മാധ്യമങ്ങളോടു പറഞ്ഞു.
ദലൈലാമയ്ക്ക് മോദി പിന്നാളാശംസകൾ നേർന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അവർ. ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ തലയിടാൻ ടിബറ്റ് വിഷയം ഉപയോഗിക്കുന്നത് ഇന്ത്യ നിർത്തണമെന്നും അവർ ആവശ്യപ്പെട്ടു.
ധരംശാലയിൽ നടന്ന പിറന്നാളാഘോഷങ്ങളിൽ കേന്ദ്ര മന്ത്രിമാരായ കിരൺ റിജിജു, രാജീവ് രഞ്ജൻ സിംഗ്, അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു, സിക്കിം മന്ത്രി സോനം ലാമ എന്നിവർ പങ്കെടുത്തിരുന്നു.
പുടിൻ പുറത്താക്കിയ മന്ത്രി ജീവനൊടുക്കി
മോസ്കോ: റഷ്യയിൽ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പുറത്താക്കിയ ഗതാഗതമന്ത്രി റൊമാൻ സ്റ്റാറോവോയിറ്റ് മണിക്കൂറുകൾക്കകം ജീവനൊടുക്കിയെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്നലെ മോസ്കോ നഗരത്തിലെ ഒരു കാറിൽ വെടിയേറ്റു മരിച്ച നിലയിൽ സ്റ്റാറോവോയിറ്റിന്റെ മൃതദേഹം കണ്ടെത്തി. അദ്ദേഹം സ്വയം വെടിവച്ചു മരിച്ചുവെന്നാണു റഷ്യൻ അധികൃതർ പറയുന്നത്.
യുക്രെയ്നുമായി അതിർത്തി പങ്കിടുന്ന കുർസ്ക് പ്രവിശ്യയുടെ ഗവർണറായിരുന്ന സ്റ്റാറോവിയിറ്റിനെ ഒരു വർഷം മുന്‍പാണു പുടിൻ ഗതാഗത മന്ത്രിയായി നിയമിച്ചത്.
ഇന്നലെ സ്റ്റാറോവോയിറ്റിനെ പദവിയിൽനിന്നു നീക്കം ചെയ്തതിന് ഒരു കാരണവും പുടിൻ നല്‍കിയിട്ടില്ല.
അതേസമയം, യുക്രെയ്നുമായുള്ള യുദ്ധവും പാശ്ചാത്യ ഉപരോധങ്ങളും റഷ്യൻ ഗതാഗതമേഖലയെ ശ്വാസം മുട്ടിക്കുന്നുവെന്നാണു റിപ്പോർട്ട്. യാത്രാവിമാനങ്ങൾക്കാവശ്യമായ പാർട്സുകൾ പാശ്ചാത്യരാജ്യങ്ങളിൽനിന്ന് ലഭിക്കുന്നില്ല. റഷ്യയിലെ ഏറ്റവും വലിയ തൊഴിൽദാതാവുകൂടിയായ റെയിൽവേയും പ്രതിസന്ധിയിലാണ്.
നൊവ്ഗൊരോദ് പ്രവിശ്യാ ഗവർണർ ആന്ദ്രെയ് നികിതിനെ ഇടക്കാല ഗതാഗത മന്ത്രിയായി നിയമിച്ചിട്ടുണ്ട്.
ഹിസ്ബുള്ളയെ നിരായുധീകരിക്കാൻ ഊർജിത ശ്രമം
ബെയ്റൂട്ട്: ലെബനനിലെ ഹിസ്ബുള്ള ഭീകര സംഘടനയെ നിരായുധീകരിക്കാനുള്ള നീക്കങ്ങൾ അമേരിക്ക ഊർജിതമാക്കി. അമേരിക്കയുടെ തുർക്കി അംബാസഡർ തോമസ് ബറാക് ഇതുസംബന്ധിച്ച ചർച്ചകൾക്കായി ഇന്നലെ ലബനൻ സന്ദർശിച്ചു. ലബനീസ് സർക്കാരിന്റെ പ്രതികരണം തൃപ്തികരമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
കഴിഞ്ഞവർഷം ഇസ്രയേലുമായുള്ള യുദ്ധത്തിൽ നേതൃനിരയെയും ആയിരക്കണക്കിനു ഭടന്മാരെയും നഷ്ടപ്പെട്ട ഹിസ്ബുള്ള ഇപ്പോൾ വളരെ ദുർബലമാണ്. എന്നാലും ഇസ്രയേലിനുള്ള ഭീഷണി പൂർണമായി ഇല്ലാതാക്കാനായി സംഘടനയെ നിരായുധീകരിക്കാനാണ് അമേരിക്കൻ നീക്കം. ഇതു സംബന്ധിച്ച് അമേരിക്കയിൽനിന്നും ലബനീസ് നേതൃത്വത്തിൽനിന്നും ഹിസ്ബുള്ള വളരെയധികം സമ്മർദം നേരിടുന്നുവെന്നാണ് റിപ്പോർട്ട്.
നാലു മാസത്തിനുള്ളിൽ ഹിസ്ബുള്ളയെ പൂർണമായി നിരായുധീകരിക്കാനുള്ള പദ്ധതിയാണ് അംബാസഡർ തോമസ് ബറാക് മുന്നോട്ടു വച്ചിരിക്കുന്നത്. ഇതിനു പകരമായി ഇസ്രേലി സേന തെക്കൻ ലബനനിൽനിന്ന് പൂർണമായി പിന്മാറുകയും ലബനനിൽ വ്യോമാക്രമണം നിർത്തുകയും ചെയ്യും. എന്നാൽ, ഹിസ്ബുള്ള നേതൃത്വത്തെ ഇസ്രയേൽ ഇനിയും ലക്ഷ്യമിടില്ലെന്ന ഉറപ്പു ലഭിക്കാതെ ആയുധം താഴെ വയ്ക്കില്ലെന്നാണ് സംഘടനയുടെ നിലപാട്.
കഴിഞ്ഞവർഷം അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രയേലുമായി ഉണ്ടാക്കിയ വെടിനിർത്തൽ ധാരണ പ്രകാരം ആയുധഡിപ്പോകളിൽ പലതും ഹിസ്ബുള്ള ഉപേക്ഷിച്ചിരുന്നു. അതേസമയം, വെടിനിർത്തൽ ധാരണ സംഘിച്ച് ഇസ്രേലി സേന ഇപ്പോഴും തെക്കൻ ലബനന്റെ പല ഭാഗത്തു തുടരുന്നുണ്ടെന്നും ഹിസ്ബുള്ള ആരോപിക്കുന്നു.
ബ്രിക്സിൽ ചേർന്നാൽ 10% ചുങ്കം; ഭീഷണിയുമായി ഡോണൾഡ് ട്രംപ്
റിയോ ഡി ഷെനേറോ: ബ്രിക്സ് കൂട്ടായ്മയിൽ ചേരുന്ന രാജ്യങ്ങൾക്കു മേൽ പത്തുശതമാനം ചുങ്കം ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഞായറാഴ്ച ബ്രസീലിലെ റിയോ ഡി ഷെനേറോയിൽ ബ്രിക്സ് ഉച്ചകോടി ആരംഭിച്ചതിനു പിന്നാലെയായിരുന്നു ട്രംപിന്റെ ഭീഷണി.
ട്രംപ് വിവിധ രാജ്യങ്ങൾക്കുമേൽ ചുങ്കം ചുമത്തിയത് ആഗോള വാണിജ്യത്തിനു ഭീഷണിയാണെന്ന് ഉച്ചകോടിയുടെ ഉദ്ഘാടനത്തിൽ ബ്രിക്സ് രാജ്യങ്ങൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ആരോപിച്ചിരുന്നു.
ബ്രിക്സിന്റെ അമേരിക്കാവിരുദ്ധ നയങ്ങളോടു ചേരുന്ന രാജ്യങ്ങൾക്കുമേൽ പത്തു ശതമാനം അധികച്ചുങ്കം ചുമത്തുമെന്നും ഇതിൽ ഒഴികഴിവ് ഉണ്ടാകില്ലെന്നും മണിക്കൂകൾക്കുള്ളിൽ ട്രംപ് സോഷ്യൽ മീഡിയയിൽ മറുപടി നല്‍കുകയായിരുന്നു. അതേസമയം ബ്രിക്സിന്റെ അമേരിക്കാവിരുദ്ധ നയങ്ങളെന്താണെന്നു ട്രംപ് വിശദീകരിച്ചില്ല.
വാണിജ്യ യുദ്ധങ്ങൾ, പശ്ചിമേഷ്യയിലേത് അടക്കമുള്ള സംഘർഷങ്ങൾ തുടങ്ങിയ ആഗോള പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുന്നതിൽ ജി ഏഴ്, ജി 20 കൂട്ടായ്മകൾ പരാജയപ്പെടുന്നതിനിടെ ബ്രിക്സിനു പ്രാധാന്യം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽകൂടിയാണ് ട്രംപിന്റെ ഭീഷണി.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക രാജ്യങ്ങൾ ചേർന്നാരംഭിച്ച ബ്രിക്സിൽ ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാൻ, യുഎഇ എന്നിവരടക്കം ഇപ്പോൾ പത്ത് അംഗങ്ങളുണ്ട്. 30 രാജ്യങ്ങൾ ബ്രിക്സിൽ പൂർണമായോ ഭാഗികമായോ അംഗത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
ശീതയുദ്ധകാലത്തെ ചേരിചേരാ പ്രസ്ഥാനത്തിനു തുല്യമാണ് ബ്രിക്സ് എന്നാണ് ബ്രസീലിയൻ പ്രസിഡന്റ് ലുലാ ഡാ സിൽവ ഉച്ചകോടിയുടെ ഉദ്ഘാടനത്തിൽ പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൾ റാമഫോസ എന്നിവർ ഉച്ചകോടിയിൽ നേരിട്ടു സംബന്ധിക്കുന്നുണ്ട്. റഷ്യൻ പ്രസിഡന്റ് പുടിൻ വീഡിയോ ലിങ്കിലൂടെയാണു പങ്കെടുക്കുന്നത്. ചൈനയിൽനിന്നു പ്രധാനമന്ത്രിയാണ് എത്തിയത്.
ഓസ്റ്റിൻ: അമേരിക്കയിലെ ടെക്സസിൽ വെള്ളിയാഴ്ചയുണ്ടായ മിന്നൽപ്രളയത്തിൽ മരണസംഖ്യ 81 ആയി. 41 പേരെ കണ്ടെത്താനുണ്ട്.
ഗ്വാദലൂപ്പെ നദീതീരത്തുള്ള കെർ കൗണ്ടിയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്. എഴുനൂറോളം പെൺകുട്ടികൾ വേനൽക്കാല ക്യാന്പിൽ പങ്കെടുത്തത് ഇവിടെയായിരുന്നു.
ട്രാവിസ് കൗണ്ടി, ബേണറ്റ് കൗണ്ടി, വില്യംസൺ കൗണ്ടി, കെണ്ടാൽ കൗണ്ടി, ടോം ഗ്രീൻ കൗണ്ടി എന്നിവിടങ്ങളിലും മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ചയും പ്രളയജലം ഇറങ്ങിയിട്ടില്ല. കൂടുതൽ മഴ പെയ്യുമെന്ന പ്രവചനമുണ്ട്. ഇത്തരം സാഹചര്യങ്ങൾ തെരച്ചിലിനു പ്രതികൂലമാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ടെക്സസ് അധികൃതർ നല്കിയ സൂചന.
പെൺകുട്ടികളുടെ ക്യാന്പ് നടന്ന സ്ഥലത്താണ് വലിയ തോതിൽ തെരച്ചിൽ നടക്കുന്നത്. മരണപ്പെട്ടവരിൽ ഒട്ടേറെ പെൺകുട്ടികൾ ഉൾപ്പെടുന്നു. കാണാതായവരിലും പെൺകുട്ടികളുണ്ട്. എല്ലാവരെയും കണ്ടെത്തിയ ശേഷമേ തെരച്ചിൽ അവസാനിപ്പിക്കൂ എന്ന് ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് ആവർത്തിച്ചു.
വെള്ളിയാഴ്ച പുലർച്ചെ കനത്ത മഴ പെയ്ത് നദി കരകവിഞ്ഞതാണ് വൻ ദുരന്തത്തിനിടയാക്കിയത്.