ബന്ദിമോചനം: ഇസ്രയേലിൽ പ്രക്ഷോഭം
ടെൽ അവീവ്: ഗാസയിൽ വെടിനിർത്തലും ബന്ദിമോചനവും ആവശ്യപ്പെട്ട് ഇസ്രയേലിൽ പ്രക്ഷോഭം. ഗാസയിലെ ആശുപത്രിയിൽ അഞ്ച് മാധ്യമപ്രവർത്തകർ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ട ആക്രമണത്തിനു പിന്നാലെയാണ് ഇസ്രയേലിൽ പ്രക്ഷോഭം ശക്തമായത്.
ബന്ദികളുടെയും കാണാതായവരുടെയും കുടുംബങ്ങളുടെ കൂട്ടായ്മയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ദേശീയ സമരദിനമായി പ്രഖ്യാപിച്ച് നിരത്തിലിറങ്ങിയ പ്രക്ഷോഭകർ ടയറുകൾ കത്തിച്ച് റോഡിൽ ഗതാഗത തടസം സൃഷ്ടിച്ചു.
സുരക്ഷാ കാബിനറ്റ് ചേരുന്ന ജറൂസലേമിലെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ് നൂറുകണക്കിനു പ്രതിഷേധക്കാർ മാർച്ച് നടത്തിയത്. ഗാസ പിടിച്ചെടുക്കാനുള്ള ഐഡിഎഫിന്റെ അടുത്ത ഘട്ട പ്രവർത്തനത്തിനുള്ള പദ്ധതികൾ അംഗീകരിക്കുന്നതിനായാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ സുരക്ഷാ കാബിനറ്റ് ചേർന്നത്. ഇതിനിടെ, ഗാസയിലെ ആശുപത്രിയിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ നെതന്യാഹു ഖേദം പ്രകടിപ്പിച്ചു. ദാരുണമായ അപകടമെന്ന് വിശേഷിപ്പിച്ച നെതന്യാഹു, സംഭവം സൈന്യം അന്വേഷിക്കുമെന്ന് അറിയിച്ചു.
ഇതിനിടെ ഗാസയിൽ മൂന്നു പേർകൂടി പട്ടിണി മൂലം മരിച്ചു. പോഷകാഹാരക്കുറവും പട്ടിണിയും മൂലം മൂന്ന് പേർ കൂടി മരിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഗാസയിൽ പട്ടിണി മൂലം മരിച്ചവരുടെ എണ്ണം 186 ആയി. ഇതിൽ 117 പേരും കുട്ടികളാണ്.
ഇന്നലെ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 16 പലസ്തീനികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമാണ്.
ഇറാൻ അംബാസഡറെ പുറത്താക്കി ഓസ്ട്രേലിയ
മെൽബൺ: രാജ്യത്ത് ഇറാൻ ജൂതവിരുദ്ധ ആക്രമണങ്ങൾ നടത്തുന്നതായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്. ഇറാനുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കുകയാണെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി അറിയിച്ചു.
കഴിഞ്ഞ വർഷം സിഡ്നിയിലെ ഭക്ഷ്യ കമ്പനിയിലും മെൽബണിലെ സിനഗോഗിലുമുണ്ടായ ആക്രമണങ്ങൾ ഇറാന്റെ നിർദേശപ്രകാരമാണു നടന്നതെന്ന് ഓസ്ട്രേലിയൻ ഇന്റലിജൻസ് ഏജൻസി കണ്ടെത്തിയിട്ടുണ്ട്. ഇറാന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെന്നും ആൽബനീസ് പറഞ്ഞു.
ഓസ്ട്രേലിയയിലെ ഇറാൻ അംബാസഡർ അഹമ്മദ് സാദേഗിയെ പുറത്താക്കിയതായും ഇറാനിലെ ഓസ്ട്രേലിയൻ നയതന്ത്രജ്ഞരെ പിൻവലിച്ചതായും അൽബനീസ് അറിയിച്ചു.
ഇറാനിലെ ഓസ്ട്രേലിയക്കാരോടു രാജ്യംവിടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാനിലേക്കു യാത്ര ചെയ്യരുതെന്നു പൗരന്മാർക്കു മുന്നറിയിപ്പും നൽകിയിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഓസ്ട്രേലിയ ഒരു അംബാസഡറെ പുറത്താക്കുന്നത് ഇതാദ്യമാണ്.
ഇറാൻ റെവല്യൂഷണറി ഗാർഡ്സിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കാൻ ഓസ്ട്രേലിയ നിയമനിർമാണം നടത്തുമെന്ന് അൽബനീസ് പറഞ്ഞു. എന്നാൽ ആക്രമണങ്ങളിൽ ഇറാന്റെ പങ്ക് സംബന്ധിച്ച് തെളിവൊന്നും പുറത്തുവിട്ടിട്ടില്ല.
ഓസ്ട്രേലിയയിൽ വെടിവയ്പ്; രണ്ടു പോലീസുകാർ കൊല്ലപ്പെട്ടു
വെല്ലിംഗ്ടൺ: ഓസ്ട്രേലിയയിൽ ഇന്നലെ നടന്ന വെടിവയ്പിൽ രണ്ട് പോലീസുകാർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പ്രതിയെ പിടികൂടാനായിട്ടില്ലെന്നാണ് വിവരം. മെൽബണിൽനിന്ന് 320 കിലോമീറ്റർ അകലെയുള്ള പോർപങ്കാ പട്ടണത്തിലാണ് സംഭവം.
ഇവിടെയുള്ള കെട്ടിടത്തിൽ തെരച്ചിൽ നടത്താൻ പോലീസ് ഉദ്യോഗസ്ഥർ ശ്രമിക്കവേയാണു വെടിവയ്പുണ്ടായത്. കുറ്റകൃത്യം നടത്തിയശേഷം കാട്ടിലേക്ക് ഓടിരക്ഷപ്പെട്ട പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയില്ല.
വിക്രമസിംഗെയ്ക്കു ജാമ്യം
കൊളംബോ: മുൻ ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയ്ക്ക് ജാമ്യം. കൊളംബോ ഫോർട്ട് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സർക്കാർ പണം ദുരുപയോഗം ചെയ്തെന്ന കേസിലായിരുന്നു അറസ്റ്റ്.
കേസിൽ റിമാൻഡിലായിരുന്ന വിക്രമസിംഗെ കൊളംബോ നാഷണൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ആശുപത്രിയിൽനിന്ന് ഓൺലൈനായാണ് വിക്രമസിംഗെ കോടതി നടപടികളിൽ പങ്കെടുത്തത്. 2023ൽ ഭാര്യ മൈത്രിയുടെ ബിരുദദാന സമ്മേളനത്തിൽ പങ്കെടുക്കാൻ യുകെയിലേക്കു നടത്തിയ സ്വകാര്യ സന്ദർശനത്തിനായി വിക്രമസിംഗെ 16.60 കോടി രൂപ ദുരുപയോഗം ചെയ്തതായാണ് ആരോപണം.
ട്രംപ് കടുപ്പിച്ചുതന്നെ, ഇന്ത്യയെ പരാമർശിച്ച് നോട്ടീസ് പുറത്തിറക്കി
വാഷിംഗ്ടൺ: ഇന്ത്യക്കെതിരേ പ്രഖ്യാപിച്ച 25 ശതമാനം അധിക തീരുവയടക്കം മൊത്തം 50 ശതമാനം തീരുവ നടപടിയിൽ കടുത്ത നിലപാട് തുടർന്ന് അമേരിക്ക. തീരുമാനത്തിൽ മാറ്റമില്ലെന്നു വ്യക്തമാക്കി ഇന്ത്യയെ പരാമർശിച്ച് അമേരിക്ക നോട്ടീസും പുറത്തിറക്കി.
ഇന്ത്യയിൽനിന്നുള്ള ഉത്പന്നങ്ങൾക്കു ട്രംപ് പ്രഖ്യാപിച്ച അധിക തീരുവ ഇന്ന് അർധരാത്രി പ്രാബല്യത്തിൽ വരുമെന്നാണ് നോട്ടീസിൽ പറയുന്നത്. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വകുപ്പാണ് നോട്ടീസ് പുറത്തിറക്കിയത്.
റഷ്യ-യുക്രെയ്ൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിലും ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടിയുമാണ് ഈ തീരുവ നടപടിയെന്ന് നോട്ടീസ് വ്യക്തമാക്കിയിട്ടുണ്ട്.
ട്രംപ് ഭരണകൂടത്തെ സ്വാധീനിച്ച് അധിക തീരുവ പിൻവലിപ്പിക്കാൻ ഇന്ത്യ വാഷിംഗ്ടണിൽ രണ്ട് സ്വകാര്യ കമ്പനികളെ ചുമതലപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്.
കജികി ചുഴലിക്കാറ്റ്: വിയറ്റ്നാമിൽ കനത്ത മഴയും നാശനഷ്ടങ്ങളും
ഹനോയ്: കജികി ചുഴലിക്കാറ്റ് ഇന്നലെ വിയറ്റ്നാമിൽ കനത്ത മഴയ്ക്കും വെള്ളക്കെട്ടിനും കാരണമായി. മൂന്ന് പേർ മരിച്ചതായും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും വിവരമുണ്ട്. 13 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
തലസ്ഥാന നഗരവും തീരപ്രദേശങ്ങളും പ്രളയത്തിൽ മുങ്ങി. തായ്ലാൻഡിലും കനത്ത മഴ പ്രവചിക്കപ്പെട്ടിട്ടുള്ളതിനാൽ പൊതുജനങ്ങൾക്ക് ജാഗ്രതാനിർദേശമുണ്ട്.
ആറു ലക്ഷം പേരെ വിയറ്റ്നാം സർക്കാർ തലേദിവസം തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. ചൈനയിലെ ഹൈനൻ ദ്വീപിലും കജികി ശക്തമായ കാറ്റിനും മഴയ്ക്കും കാരണമായിരുന്നു.
ഫെഡറൽ റിസർവ് ഗവർണർ ലിസ കുക്കിനെ നീക്കംചെയ്യാൻ ട്രംപിന്റെ ഉത്തരവ്
വാഷിംഗ്ടൺ: യുഎസിന്റെ സെൻട്രൽ ബാങ്ക് ആയ ഫെഡറൽ റിസർവിന്റെ ഗവർണർ ലിസ കുക്കിനെ തത്സ്ഥാനത്തുനിന്നും നീക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. ഇത് അസാധാരണ നടപടിയാണെന്നു വിലയിരുത്തപ്പെടുന്നു.
മോർട്ട്ഗേജ് ഇടപാടുകളെ സംബന്ധിച്ച് വ്യാജ പ്രസ്താവനകളും തട്ടിപ്പും നടത്തിയെന്ന് ആരോപണമാണ് ഇവർക്കെതിരേ ട്രംപ് തന്റെ സ്വന്തം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ ഉന്നയിച്ചത്.
ഈ സ്ഥാനം വഹിക്കുന്ന ആദ്യത്തെ ആഫ്രോ-അമേരിക്കൻ വംശജയാണു ലിസ കുക്ക്. മുൻ പ്രസിഡന്റ് ജോ ബൈഡനാണ് കുക്കിനെ നിയമിച്ചത്. ഇവരെ നീക്കാൻ തനിക്ക് ഭരണഘടനാപരമായ അധികാരമുണ്ടെന്ന്ട്രംപ് പറഞ്ഞു. എന്നാൽ, അത്തരം അധികാരം പ്രസിഡന്റിന് ഇല്ലെന്നും രാജി വയ്ക്കില്ലെന്നും കുക്ക് പ്രതികരിച്ചു.
യുഎസ് സെൻട്രൽ ബാങ്കിന്റെ അധികാരത്തിന്മേൽ കൈകടത്തുന്നുവെന്ന തരത്തിലുള്ള ആരോപണങ്ങളും ട്രംപിനെതിരേ ഉയരുന്നുണ്ട്. കുക്ക് ഉൾപ്പെടെയുള്ള കമ്മിറ്റി അംഗങ്ങൾ ട്രംപ് ആഗ്രഹിക്കുന്നതുപോലെ പലിശ കുറയ്ക്കാൻ കൂട്ടാക്കാത്തതാണു നടപടിക്കു കാരണം. നീക്കത്തെ നിയമപരമായി ചെറുക്കുമെന്ന് കുക്കിന്റെ അഭിഭാഷകൻ അറിയിച്ചു.
ഗാസയിൽ ആശുപത്രിക്കു നേർക്ക് ഇസ്രേലി ആക്രമണം; അഞ്ചു മാധ്യമപ്രവർത്തകരടക്കം 20 പേർ കൊല്ലപ്പെട്ടു
ജറൂസലെം: തെക്കൻ ഗാസയിലെ ആശുപത്രിക്കു നേർക്ക് ഇസ്രേലി സേന നടത്തിയ ആക്രമണത്തിൽ അഞ്ചു മാധ്യമപ്രവർത്തകരടക്കം 20 പേർ കൊല്ലപ്പെട്ടു. ഇന്നലെ രാവിലെ ഖാൻ യൂനിസിലെ നാസർ ആശുപത്രിക്കു നേർക്കാണ് ആക്രമണമുണ്ടായത്.
കൊല്ലപ്പെട്ടവരിൽ റോയിട്ടേഴ്സ്, അസോസിയേറ്റ്ഡ് പ്രസ്, അൽ ജസീറ എന്നിവയിലെ മാധ്യമപ്രവർത്തകരും ഉൾപ്പെടുന്നു. ആശുപത്രി ജീവനക്കാരും രോഗികളും കൊല്ലപ്പെട്ടു. മാധ്യമപ്രവർത്തകരെ തങ്ങൾ ലക്ഷ്യമിട്ടിട്ടില്ലെന്നാണ് ഇസ്രേലി സേനയുടെ വാദം.
ഹാതേം ഖാലിദ് (റോയിട്ടേഴ്സ് കാമറാമാൻ). മറിയം ദാഗ്ഗ (അസോസിയേറ്റഡ് പ്രസ്), മുഹമ്മദ് സലാമ, മോസ് അബു താഹ (ഇരുവരും അൽ-ജസീറ), അഹമ്മദ് അബു അസീസ് എന്നിവരാണു കൊല്ലപ്പെട്ടത്. ആക്രമണത്തെ യുഎൻ മനുഷ്യാവകാശ ഓഫീസ് അപലപിച്ചു.
തെക്കൻ ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയാണു നാസർ. നാലാം നിലയിലുണ്ടായിരുന്നവരാണു കൊല്ലപ്പെട്ടത്. രണ്ടു തവണയാണ് ആക്രമണമുണ്ടായത്. 22 മാസത്തെ യുദ്ധത്തിനിടെ ഈ ആശുപത്രി നിരന്തരം ആക്രമിക്കപ്പെട്ടിരുന്നു.
ജൂണിൽ നാസർ ആശുപത്രിക്കു നേർക്കുണ്ടായ ഇസ്രേലി ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടിരുന്നു. ആശുപത്രി കേന്ദ്രമായി പ്രവർത്തിക്കുന്ന ഹമാസ് ഭീകരരെയാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നായിരുന്നു അന്ന് ഇസ്രേലി സേന പറഞ്ഞത്.
രണ്ടാഴ്ച മുന്‍പ് ഗാസ സിറ്റിയിലെ അൽ-ഷിഫ ആശുപത്രിയിലുണ്ടായ ഇസ്രേലി ആക്രമണത്തിൽ ആറു മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. ഇവരിൽ നാലു പേർ അൽ-ജസീറയിൽ ജോലി ചെയ്യുന്നവരായിരുന്നു. ഗാസാ യുദ്ധത്തിൽ ഇതുവരെ 192 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു.
പാക്കിസ്ഥാനിൽ ക്രൈസ്തവരായ തടവുകാർ നേരിടുന്നത് കൊടിയ പീഡനം
പെഷവാര്‍: പാക്കിസ്ഥാനിലെ ജയിലുകളിൽ ക്രിസ്ത്യൻ, ഹൈന്ദവ വിഭാഗങ്ങളിൽപ്പെട്ട തടവുകാർ തങ്ങളുടെ വിശ്വാസത്തിന്റെ പേരിൽ കടുത്ത പീഡനത്തിനും മനുഷ്യത്വരഹിതമായ വിവേചനത്തിനും ഇരയാകുന്നതായി റിപ്പോർട്ട്.
പാക്കിസ്ഥാനിലെ കത്തോലിക്കാ മെത്രാൻ സമിതിക്കു കീഴിലുള്ള ദേശീയ നീതി, സമാധാന കമ്മീഷൻ മൂന്നുവർഷത്തെ പഠനത്തിനൊടുവിൽ തയാറാക്കിയ ‘ഹോപ് ബിഹൈൻഡ് ബാർസ്’ (അഴികൾക്കു പിന്നിലെ പ്രത്യാശ) എന്ന റിപ്പോർട്ടിലാണ് ഈ ദുരവസ്ഥ തുറന്നുകാട്ടുന്നത്.
തടവിലാക്കപ്പെട്ട ന്യൂനപക്ഷങ്ങളെ “തൊട്ടുകൂടാത്തവരായി’’കണക്കാക്കുകയും നിന്ദ്യമായ ജോലികൾ ചെയ്യാൻ നിർബന്ധിക്കുകയും ചെയ്യുന്നതായി റിപ്പോർട്ടില്‍ പറയുന്നു.
പാക്കിസ്ഥാനിൽ ഏകദേശം 66,000 തടവുകാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള 128 ജയിലുകൾ പ്രവർത്തിക്കുന്നുണ്ട്. പഞ്ചാബ് പ്രവിശ്യാ ജയിൽ വിഭാഗത്തിന്റെ കണക്കിൽ വിവിധ ജയിലുകളിലായി 1180 അമുസ്ലിം തടവുകാരുണ്ടെന്ന് പറയുമ്പോൾ ലാഹോറിലെ കോട്ട് ലഖ്പത് എന്ന ജയിലിൽ മാത്രം 500ലധികം ക്രിസ്ത്യൻ തടവുകാരുണ്ടായിരുന്നുവെന്ന് ഒരു മുൻ തടവുകാരൻ വെളിപ്പെടുത്തി. ഈ വൈരുദ്ധ്യം ന്യൂനപക്ഷ തടവുകാരുടെ യഥാർഥ എണ്ണം മറച്ചുവയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണോയെന്ന സംശയം ബലപ്പെടുത്തുകയാണ്.
ജയിലുകളിലെ തിക്കും തിരക്കും, ശുദ്ധജലത്തിന്റെയും ഭക്ഷണത്തിന്റെയും അഭാവം, ആരോഗ്യസംരക്ഷണ സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ പൊതുവായ പ്രശ്നങ്ങൾ ന്യൂനപക്ഷ തടവുകാരെയാണ് ഏറ്റവും രൂക്ഷമായി ബാധിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു. റിപ്പോർട്ട് തയാറാക്കുന്നതിനായി വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചപ്പോൾ അധികാരികളിൽനിന്ന് കടുത്ത നിസഹകരണവും നടപടിക്രമപരമായ തടസങ്ങളും നേരിടേണ്ടിവന്നതായും കമ്മീഷൻ വെളിപ്പെടുത്തി.
ന്യൂനപക്ഷ തടവുകാർക്കെതിരായ ഈ വ്യവസ്ഥാപരമായ വിവേചനം അവസാനിപ്പിക്കാൻ ഫെഡറൽ, പ്രവിശ്യാ സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. രാജ്യത്തു വ്യാജ മതനിന്ദാ കേസുകളില്‍പ്പെട്ട് നിരവധി ക്രൈസ്തവരാണ് തടവറയില്‍ നീതി കാത്തു കഴിയുന്നത്. സഹതടവുകാരില്നിന്നുള്ള ഭീഷണിയും ഇവര്‍ നേരിടുന്നുണ്ട്.
ഹിസ്ബുള്ളയുടെ നിരായുധീകരണം സ്വാഗതാർഹമെന്ന് നെതന്യാഹു
ജറൂസലെം: 2025 അന്ത്യത്തോടെ ഹിസ്ബുള്ളയെ നിരായുധീകരിക്കാനുള്ള ലബനീസ് മന്ത്രിസഭയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ഇത് യാഥാർഥ്യമായാൽ ഇസ്രയേൽ സൈന്യം ലബനനിൽനിന്നു ഘട്ടം ഘട്ടമായി പിന്മാറുമെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് മധ്യസ്ഥതയിലുള്ള വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിനു പിന്നാലെ, ഇസ്രയേൽ-ഹിസ്ബുള്ള യുദ്ധം കഴിഞ്ഞ നവംബറിലാണ് അവസാനിച്ചത്.
അതേസമയം, ലബനനിൽ ഇസ്രയേൽ നിയന്ത്രിക്കുന്ന അഞ്ച് പർവതങ്ങളിൽ നിന്നു പിന്മാറാതെ, നിരായുധീകരണം ചർച്ച ചെയ്യില്ലെന്ന് ഹിസ്ബുള്ള അധികൃതർ അറിയിച്ചിട്ടുണ്ട്.
കജികി ചുഴലിക്കാറ്റ് ; ജനങ്ങളെ ഒഴിപ്പിച്ച് വിയറ്റ്നാം
ഹനോയ്: കജികി ചുഴലിക്കാറ്റിനെ നേരിടാൻ വിപുലമായ ക്രമീകരണങ്ങൾ നടത്തി വിയറ്റ്നാം. ആയിരക്കണക്കിന് ജനങ്ങളെ ഒഴിപ്പിക്കുകയും സ്കൂളുകൾ, വിമാനത്താവളങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾ അടയ്ക്കുകയും ചെയ്തിട്ടുണ്ട്.
ഈ വർഷത്തെ ഏറ്റവും ശക്തിയേറിയ ചുഴലിയാണ് കജികി എന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു.
ന്യൂനമർദമായി ഈ മാസം 22നു രൂപംകൊണ്ട കാലാവസ്ഥാ പ്രതിഭാസം രണ്ട് ദിവസത്തിനുള്ളിൽ കരുത്താർജിക്കുകയായിരുന്നു. കഴിഞ്ഞ വർഷം രാജ്യത്ത് വീശിയടിച്ച യാഗി ചുഴലിക്കാറ്റിനോടാണ് ഇതിനെ വിദഗ്ധർ താരതമ്യപ്പെടുത്തുന്നത്.
യാഗി വരുത്തിവച്ച അടിയന്തര സാഹചര്യത്തിൽ 300 പേർ കൊല്ലപ്പെടുകയും 3.3 ബില്യൺ ഡോളറിന്റെ നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തിരുന്നു.
ഇന്ത്യയിൽ സുവിശേഷ പ്രഘോഷണത്തിനെത്തിയ ലിത്വാനിയൻ മിഷണറിയെ അനുസ്മരിച്ച് മാർപാപ്പ
വത്തിക്കാൻ സിറ്റി: ഇന്ത്യയിൽ സുവിശേഷ പ്രഘോഷണത്തിനെത്തിയ ലിത്വാനിയൻ വൈദികൻ ഫാ. ആൻഡ്രിയസ് റുഡാമിന എസ്ജെയെ അനുസ്മരിച്ച് ലെയോ പതിനാലാമൻ മാർപാപ്പ.
ഫാ. ആൻഡ്രിയസ് റുഡാമിന ഇന്ത്യയിലെത്തിയതിന്റെ 400-ാം വാർഷികത്തോടനുബന്ധിച്ച് ഗോവ ആൻഡ് ഡാമൻ അതിരൂപതയ്ക്ക് അയച്ച ടെലിഗ്രാം സന്ദേശത്തിൽ, അദ്ദേഹത്തിന്റെ വിശ്വാസതീക്ഷ്ണതയെ മാർപാപ്പ എടുത്തുപറഞ്ഞു.
ഒരു മിഷണറി എന്ന നിലയിൽ ഫാ. റുഡാമിന നൽകിയ സാക്ഷ്യത്തിന് ദൈവത്തോടു നന്ദി പ്രകടിപ്പിക്കുന്നതിൽ പങ്കുചേരുകയാണെന്നു പറഞ്ഞ മാർപാപ്പ, ഇന്നത്തെ ലിത്വാനിയയിൽ ഇപ്പോഴും അദ്ദേഹത്തിന്റെ ഉറച്ച കത്തോലിക്കാ വിശ്വാസം കാണാൻ കഴിയുമെന്നും വ്യക്തമാക്കി.
സുവിശേഷം എല്ലാവരിലേക്കും എത്തിക്കുന്നതിൽ അദ്ദേഹം കാണിച്ച തീക്ഷ്ണതയും ധൈര്യവും നമ്മുടെ കാലഘട്ടത്തിലെ പലരെയും സുവിശേഷവത്കരണ ദൗത്യത്തോട് സമാനമായ ക്ഷമയോടും തീക്ഷ്ണതയോടുംകൂടി പ്രതികരിക്കാൻ പ്രേരിപ്പിക്കട്ടേയെന്നു പ്രാർഥിക്കുന്നതായും മാർപാപ്പ പറഞ്ഞു.
ഫാ. റുഡാമിനയുടെ മിഷണറി തീക്ഷ്ണതയും സാംസ്കാരിക അനുരൂപണവും പിന്തുടർന്ന് സാഹോദര്യത്തിന്റെയും അനുരഞ്ജനത്തിന്റെയും മാതൃകയാകാൻ അതിരൂപതയ്ക്കാകട്ടേയെന്നും മാർപാപ്പ ആശംസിച്ചു.
1625ലാണ് 29-ാം വയസിൽ ഫാ. റുഡാമിന 6000 മൈൽ കടന്ന് 11 പോർച്ചുഗീസ് മിഷനറിമാർക്കൊപ്പം ഇന്ത്യയിലെത്തിയത്. ഒരു വർഷത്തിനുശേഷം മലേറിയ പിടിപെട്ടതോടെ അദ്ദേഹത്തെ ചൈനയിലെ മിഷൻകേന്ദ്രത്തിലേക്ക് സ്ഥലംമാറ്റി. ചൈനയിലെത്തി അഞ്ചു വർഷത്തിനുശേഷം ഫാ. റുഡാമിന രോഗം കലശലായി മരിച്ചു. ഫാ. റുഡാമിനയുടെ പേരിൽ 2015ൽ ലിത്വാനിയയിൽ സ്മാരകം നിർമിച്ചിരുന്നു.
യെമൻ തലസ്ഥാനത്ത് ഇസ്രേലി വ്യോമാക്രമണം, പ്രസിഡന്റിന്റെ കൊട്ടാരത്തിലും ബോംബ് വര്‍ഷം
സന: യെമന്‍ തലസ്ഥാനമായ സനയില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ഹൂതികളെ ലക്ഷ്യമിട്ടു നടത്തിയ വ്യോമാക്രമണത്തില്‍ പ്രസിഡന്റിന്റെ കൊട്ടാരം സ്ഥിതിചെയ്യുന്ന സൈനികത്താവളം, രണ്ട് വൈദ്യുത സ്റ്റേഷനുകള്‍, ഒരു ഇന്ധന ഡിപ്പോ എന്നിവ തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു ആക്രമണം.
ഇസ്രയേലിനുനേരേ ഹൂതികള്‍ തുടര്‍ച്ചയായി നടത്തുന്ന മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ക്കു മറുപടിയായാണ് ഈ ആക്രമണമെന്നാണ് ഐഡിഎഫ് പ്രതികരിച്ചിരിക്കുന്നത്. ഹൂതി ഭരണകൂടത്തിന്റെ സൈനികനീക്കങ്ങള്‍ നടത്തുന്ന സൈനിക കേന്ദ്രത്തിനുള്ളിലാണ് പ്രസിഡന്റിന്റെ കൊട്ടാരം സ്ഥിതിചെയ്യുന്നത്. ആക്രമണത്തിൽ ഹിസാസ്, അസാർ ഊർജനിലയങ്ങൾ തകർന്നതായും ഇവിടെനിന്നാണു ഹൂതികളുടെ പ്രവർത്തനങ്ങൾക്കുള്ള വൈദ്യുതി ലഭ്യമാക്കിയിരുന്നതെന്നും ഇസ്രേലി സേന അറിയിച്ചു.
ഒരു ഡസനോളം വിമാനങ്ങള്‍ ആക്രമണത്തില്‍ പങ്കെടുത്തതായും നാലു ലക്ഷ്യസ്ഥാനങ്ങളിലായി 30ലധികം ബോംബുകൾ വർഷിച്ചതായും ഐഡിഎഫ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഇസ്രയേല്‍ ആക്രമണം ജനവാസകേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്ന് ഹൂതികള്‍ പ്രതികരിച്ചു.
സ്വാതന്ത്ര്യദിനം ആഘോഷിച്ച് യുക്രെയ്ൻ; റഷ്യൻ ആണവനിലയത്തിൽ ഡ്രോൺ ആക്രമണം
കീവ്: യുക്രെയ്ൻ സ്വാതന്ത്ര്യദിനാഘോഷത്തിനു തലേന്ന് റഷ്യയിലെ ആണവ വൈദ്യുതിനിലയത്തിൽ ഡ്രോൺ ആക്രമണം. പടിഞ്ഞാറൻ റഷ്യയിലെ കുർസ്ക് പ്രദേശത്തെ ആണവനിലയത്തിൽ ശനിയാഴ്ച രാത്രിയായിരുന്നു ആക്രമണം.
നിലയത്തിലുണ്ടായ തീപിടിത്തം ഉടൻ അണച്ചുവെന്നാണു റഷ്യൻ അധികൃതർ പറഞ്ഞത്. ഒരു ട്രോൻസ്ഫോർമറിനു കേടുപാടുണ്ടായി. എന്നാൽ, നിലയത്തിലെ റേഡിയേഷൻ തോത് ഉയർന്നിട്ടില്ലെന്നും റഷ്യൻ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
ആണവനിലയങ്ങൾ ആക്രമിക്കരുതെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി ആവശ്യപ്പെട്ടു.
ശനിയാഴ്ച രാത്രി റഷ്യൻ ഊർജമേഖലയുമായി ബന്ധപ്പെട്ട പല കേന്ദ്രങ്ങളിലും ഡ്രോൺ ആക്രമണമുണ്ടായി എന്നാണ് റിപ്പോർട്ട്. ലെനിൻഗ്രാഡ് മേഖലയിലെ ഇന്ധനക്കയറ്റുമതി ടെർമിനലിൽ തീപിടിത്തമുണ്ടായി. ആക്രമണങ്ങളിൽ ആൾനാശമുണ്ടായില്ലെന്നാണു റഷ്യ അറിയിച്ചത്.
ഇതിനിടെ, യുദ്ധത്തിൽ ജയിക്കാൻ യുക്രെയ്നു കഴിഞ്ഞിട്ടില്ലെങ്കിലും ഇതുവരെ തോറ്റിട്ടില്ലെന്ന് പ്രസിഡന്റ് സെലൻസ്കി പറഞ്ഞു. 34-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. 1991ൽ സോവ്യറ്റ് യൂണിയൻ തകർന്നതോടെയാണു യുക്രെയ്ൻ രൂപവത്കൃതമായത്.
യുക്രെയ്ന്റെ ഊർജസംവിധാനങ്ങളെ ആക്രമിച്ച്, വെളിച്ചവും ചൂടും ഇല്ലാതാക്കുന്ന ശത്രുവിന്റെ എണ്ണശുദ്ധീകരണ ശാലകൾ കത്തുകയാണെന്ന് സെലൻസ്കി ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം യുക്രെയ്ൻ തുടരും. യുക്രെയ്ൻ സമാധാനം ആഗ്രഹിക്കുന്നു. യുക്രെയ്ൻ ജനത സ്വന്തം ഭാവി നിർണയിക്കുന്ന സമാധാനമാണു വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് യുഎസ് പ്രസിഡന്റ് ട്രംപിന്റെ യുക്രെയ്ൻകാര്യ പ്രതിനിധി കീത്ത് കെല്ലോഗ്, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവർ ഇന്നലെ കീവിലെത്തി.
നൈജീരിയയിൽ 35 ജിഹാദി തീവ്രവാദികൾ കൊല്ലപ്പെട്ടു
ലാഗോസ്: നൈജീരിയയുടെ വടക്കുകിഴക്കൻ മേഖലയിൽ വ്യോമസേന നടത്തിയ ആക്രമണത്തിൽ 35 ജിഹാദി തീവ്രവാദികൾ കൊല്ലപ്പെട്ടു. കാമറൂൺ അതിർത്തിയോടു ചേർന്ന് നാലു സ്ഥലങ്ങളിൽ ജിഹാദികൾ കരസേനയെ ആക്രമിക്കാൻ ശ്രമിച്ചപ്പോഴായിരുന്നു വ്യോമസേന ഇടപ്പെട്ടത്. കരസേനയുടെ സംരക്ഷണത്തിന് ഇനിയും ആക്രമണം നടത്തുമെന്നു വ്യോമസേന അറിയിച്ചു.
ജിഹാദികൾക്കു പുറമേ ക്രിമിനൽ സംഘങ്ങളും നൈജീരിയയിൽ സജീവമാണ്. വംശീയ സംഘർഷങ്ങളും മോചനദ്രവ്യത്തിനായുള്ള തട്ടിക്കൊണ്ടുപോകലുകളും സാധാരണ സംഭവങ്ങളായി. ഇപ്പോഴത്തെ പ്രസിഡന്റ് ബോലാ ടിനുബു രണ്ടു വർഷം മുന്‍പ് അധികാരമേറ്റശേഷം മാത്രമുണ്ടായ അക്രമസംഭവങ്ങളിൽ 10,217 പേർ കൊല്ലപ്പെട്ടതായി ആംനസ്റ്റി ഇന്റർനാഷണൽ ചൂണ്ടിക്കാട്ടിയിരുന്നു.
നൈജീരിയയുടെ പല ഭാഗങ്ങളിലും യുദ്ധസമാന സാഹചര്യങ്ങളാണെന്നും അക്രമപ്രവർത്തനങ്ങൾ തടയാൻ പ്രസിഡന്റ് ടിനുബു ദൗത്യസേന രൂപവത്കരിക്കണമെന്നും മുൻ മന്ത്രിമാർ, ബിസിനസ് പ്രമുഖർ, ആക്ടിവിസ്റ്റുകൾ എന്നിവർ ശനിയാഴ്ച പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു.
ന്യൂയോർക്ക് അപകടത്തിൽ മരിച്ചത് ബിഹാർ സ്വദേശി
ന്യൂയോർക്ക്: നയാഗ്ര വെള്ളച്ചാട്ടം കണ്ടു മടങ്ങിയ വിനോദസഞ്ചാരികളുടെ ബസ് മറിഞ്ഞ് മരിച്ചവരിൽ ബിഹാർ സ്വദേശി ശങ്കർ കുമാർ ഝായും (65) ഉൾപ്പെടുന്നതായി ന്യൂയോർക്ക് പോലീസ് അറിയിച്ചു.
അമേരിക്കയിലെ ന്യൂജഴ്സി സ്വദേശി പിങ്കി ചങ്ക്രാണിയും (60) മരിച്ചു. ബസിൽ 54 യാത്രക്കാരാണുണ്ടായിരുന്നത്. പരിക്കേറ്റവരിൽ 14 പേർ ആശുപത്രിയിൽ തുടരുന്നു. ഇതിൽ ഇന്ത്യക്കാരുണ്ടോ എന്നതിൽ വ്യക്തതയില്ല.
മിസൈൽ പ്രയോഗം: യുക്രെയ്ന് അമേരിക്കൻ കടിഞ്ഞാൺ
വാഷിംഗ്ടൺ ഡിസി: അമേരിക്ക നല്കുന്ന ദീർഘദൂര മിസൈലുകൾ യുക്രെയ്ൻ സേന റഷ്യൻ ഭൂമിയിൽ പ്രയോഗിക്കുന്നതിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി റിപ്പോർട്ട്. വെടിനിർത്തൽ ലക്ഷ്യമിട്ട് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്താൻ റഷ്യൻ പ്രസിഡന്റ് പുടിനുമേൽ അമേരിക്കൻ നേതൃത്വം സമ്മർദം ചെലുത്തുന്നതിനിടെയാണ് ഈ റിപ്പോർട്ട് പുറത്തുവന്നത്.
മിസൈൽ പ്രയോഗിക്കുന്നതിനു മുന്‍പായി അമേരിക്കയുടെ അനുമതി വാങ്ങണം. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്താണ് ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കുക.
ഇതിനിടെ, വെടിർത്തൽ ശ്രമങ്ങൾ വിജയം കാണാത്തതിൽ യുഎസ് പ്രസിഡന്റ് ട്രംപ് അസ്വസ്ഥനാണ്. റഷ്യക്കെതിരേ വീണ്ടും ഉപരോധം ചുമത്തുന്നതും സമാധാന ശ്രമങ്ങളിൽനിന്നുള്ള തന്റെ പിന്മാറ്റവും പരിഗണനയിലുണ്ടെന്ന് അദ്ദേഹം വെള്ളിയാഴ്ച പറഞ്ഞു.
നേരത്തേ ട്രംപ് അലാസ്കയിൽ പുടിനുമായി ഉച്ചകോടി നടത്തുകയും തുടർന്ന് വൈറ്റ്ഹൗസിൽ സെലൻസ്കിയുമായും യൂറോപ്യൻ നേതാക്കളുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. എന്നാൽ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നടപടികളൊന്നും ഉണ്ടായില്ല.
ഷിക്കാഗോയിൽ സൈന്യത്തെ ഇറക്കാൻ ട്രംപ്; എതിർപ്പുമായി ഡെമോക്രാറ്റുകൾ
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിലേതു മാതിരി ഷിക്കാഗോ, ന്യൂയോർക്ക് നഗരങ്ങളിലും സൈനികവിഭാഗമായ നാഷണൽ ഗാർഡ്സിനെ വിന്യസിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കം. മൂന്നു നഗരങ്ങളും ഭരിക്കുന്നത് പ്രതിപക്ഷ ഡെമോക്രാറ്റുകളാണ്. കുറ്റകൃത്യനിരക്ക് താഴ്ത്താനെന്ന പേരിൽ ഡിസിയിൽ 2,000 നാഷണൽ ഗാർഡ്സ് അംഗങ്ങളെയാണ് വിന്യസിച്ചിരിക്കുന്നത്.
ഷിക്കാഗോ നഗരം ഉൾപ്പെടുന്ന ഇല്ലിനോയ് സംസ്ഥാനത്തെ ഗവർണറും ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ ജെ.ബി. പ്രിറ്റ്സ്കർ ട്രംപിനെ എതിർത്തു രംഗത്തുവന്നു. ട്രംപ് അധികാര ദുർവിനിയോഗം നടത്തുകയാണെന്നും ഇല്ലാത്ത പ്രതിസന്ധി ഉണ്ടാക്കാനുള്ള നീക്കത്തിലാണ് അദ്ദേഹമെന്നും പ്രിറ്റ്സ്കർ ആരോപിച്ചു. ഷിക്കാഗോ മേയർ ബ്രാണ്ടൻ ജോൺസനും ട്രംപിനെ വിമർശിച്ചു.
ഇതിനിടെ, ഡിസിയിൽ വിന്യസിച്ചിരിക്കുന്ന നാഷണൽ ഗാർഡ്സ് സൈനികർ ആയുധവും കൈയിലേന്തണമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഉത്തരവിട്ടു. സൈനികർക്ക് പുതിയ ചുമതല നല്‍കുന്നതിന്റെ ഭാഗമായിട്ടാണോ ഉത്തരവെന്നതിൽ വ്യക്തതയില്ല.
പാക്കിസ്ഥാനിൽ കനത്ത മഴ; 11 പേർ മരിച്ചു
പെഷവാർ: പാക്കിസ്ഥാന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് കനത്ത മഴയിലും കാറ്റിലും മൂന്നു കുട്ടികൾ അടക്കം 11 പേർ മരിക്കുകയും 47 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിലെ ദേര ഇസ്മയിൽ ഖാൻ, പെഷവാർ, മർദാൻ എന്നിവിടങ്ങളിലാണ് മഴ ദുരിതം വിതച്ചത്. വീടുകളും കെട്ടിടങ്ങളും തകർന്നാണ് ആളുകൾ മരിച്ചത്. മൺസൂൺ മഴയുമായി ബന്ധപ്പെട്ട് ജൂൺ 26 മുതൽ ഓഗസ്റ്റ് 20 വരെ 788 പേരാണ് പാക്കിസ്ഥാനിൽ മരിച്ചത്.
സ്വാതന്ത്ര്യദിനത്തിൽ മാർപാപ്പയുടെ ആശംസാകത്ത് പങ്കുവച്ച് സെലൻസ്കി
കീവ്: രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷവേളയിൽ ആശംസയറിയിച്ചു ലെയോ പതിനാലാമൻ മാർപാപ്പ അയച്ച കത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി. മാർപാപ്പയുടെ ചിന്തോദ്ദീപകമായ വാക്കുകൾക്കും പ്രാർഥനയ്ക്കും യുദ്ധക്കെടുതി അനുഭവിക്കുന്ന രാജ്യത്തെ ജനതയെ ചേർത്തുപിടിക്കുന്നതിനും നന്ദിയുണ്ടെന്ന് സെലൻസ്കി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
രാജ്യത്ത് എത്രയും വേഗം സമാധാനം സംജാതമാകട്ടേയെന്നാണു ഞങ്ങളുടെ എല്ലാവരുടെയും പ്രാർഥനയും പ്രതീക്ഷയും ശ്രമങ്ങളുമെന്നും മാർപാപ്പയുടെ ധാർമിക നേതൃത്വത്തെയും അപ്പസ്തോലിക് പിന്തുണയെയും അങ്ങേയറ്റം വിലമതിക്കുന്നുവെന്നും സെലൻസ്കി പറഞ്ഞു.
യുദ്ധത്തിൽ കഷ്ടപ്പെടുന്ന യുക്രെയ്നിലെ ജനങ്ങൾക്കുവേണ്ടി, പ്രത്യേകിച്ച് പരിക്കേറ്റ എല്ലാവർക്കും പ്രിയപ്പെട്ടവരുടെ മരണത്തിൽ ദുഃഖിതരായവർക്കും വീടുകൾ നഷ്ടപ്പെട്ടവർക്കുംവേണ്ടി എന്റെ പ്രാർഥന നിങ്ങൾക്ക് ഉറപ്പുനൽകാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് കത്തിൽ മാർപാപ്പ പറഞ്ഞു. ദൈവം നിങ്ങളെ ആശ്വസിപ്പിക്കട്ടെയെന്നും പരിക്കേറ്റവരെ ശക്തിപ്പെടുത്തുകയും പരേതർക്കു നിത്യശാന്തി നൽകുകയും ചെയ്യട്ടെയെന്നും മാർപാപ്പ പറഞ്ഞു.
യുദ്ധത്താൽ മുറിവേറ്റ നിങ്ങളെ ഏറെ ഹൃദയവേദനയോടെയാണ് ഞാൻ അഭിസംബോധന ചെയ്യുന്നത് എന്നു പറഞ്ഞാണ് മാർപാപ്പയുടെ കത്ത് തുടങ്ങുന്നത്.
ട്രംപിന്റെ കാഴ്ചപ്പാട് ഇന്ത്യ ഗൗരവത്തോടെ കാണണമെന്ന് നിക്കി ഹാലി
ന്യൂയോർക്ക്: റഷ്യൻ എണ്ണ വാങ്ങുന്നതിനെ സംബന്ധിച്ചുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കാഴ്ടപ്പാട് ഇന്ത്യ ഗൗരവത്തോടെ കാണണമെന്ന് റിപ്പബ്ലിക്കൻ പാർട്ടി നേതാവ് നിക്കി ഹാലി. റഷ്യൻ എണ്ണ ഉൾപ്പെടെയുള്ള വ്യാപാരതർക്കങ്ങൾ പരിഹരിക്കാൻ ന്യൂഡൽഹി വൈറ്റ് ഹൗസുമായി സഹകരിച്ച് ചർച്ച ചെയ്യണമെന്നും അവർ എക്സിൽ കുറിച്ചു.
ന്യൂസ് വീക്കിന് വേണ്ടി താൻ എഴുതിയ ലേഖനവും ഇതോടൊപ്പം അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്. “റഷ്യയുടെ യുക്രൈയ്ൻ അധിനിവേശത്തെ സ്പോൺസർ ചെയ്യുന്ന ഇന്ത്യയുടെ എണ്ണ വാങ്ങൽ നയത്തെ ലക്ഷ്യം വച്ച ട്രംപിന്റെ നീക്കം ശരിയാണ്. എന്നാൽ, ഇന്ത്യ ചൈനയെപ്പോലെയൊരു എതിരാളിയല്ല. വിലപ്പെട്ട ജനാധിപത്യ പങ്കാളിയാണ്”- ലേഖനത്തിൽ പറയുന്നു.
ഇന്ത്യയും യുഎസും തമ്മിൽ പതിറ്റാണ്ടുകളായി നിലനിന്നുപോന്നിരുന്ന സൗഹൃദത്തെക്കുറിച്ചും ലേഖനത്തിൽ പരാമർശമുണ്ട്. ഇരുരാജ്യങ്ങൾ തമ്മിൽ തീരുവയെച്ചൊല്ലിയുള്ള സംഘർഷം നിലനിൽക്കവേ, ഇന്ത്യയെ അനുകൂലിക്കുന്നതിന്റെ പേരിൽ ഹാലിക്ക് സ്വന്തം പാർട്ടിയിൽനിന്ന് കടുത്ത വിമർശനം നേരിട്ടിരുന്നു.
ലണ്ടനിലെ ഇന്ത്യൻ റസ്റ്ററന്റിനു നേർക്ക് ആക്രമണം: രണ്ടു പേർ അറസ്റ്റിൽ
ലണ്ടൻ: ഈസ്റ്റ് ലണ്ടനിലെ ഇന്ത്യൻ റസ്റ്ററന്റിനു നേർക്കുണ്ടായ തീവയ്പ് ആക്രമണത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. 54 വയസുകാരനും പതിനഞ്ചുകാരനുമാണു പിടിയിലായത്.
വെള്ളിയാഴ്ച രാത്രിയാണ് ഇൽഫോർഡിലെ ഇന്ത്യൻ അരോമ റസ്റ്ററന്റിനു നേർക്ക് ആക്രമണമുണ്ടായത്. ഇവിടെ ഭക്ഷണം കഴിക്കുകയായിരുന്നു മൂന്നു സ്ത്രീകൾക്കും രണ്ടു പുരുഷന്മാർക്കും പൊള്ളലേറ്റു. ഇവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. റസ്റ്ററന്റിനു കാര്യമായ നാശനഷ്ടമുണ്ടായി. രോഹിത് കാലുവാലയുടെ ഉടമസ്ഥതയിലുള്ളതാണ് റസ്റ്ററന്റ്.
ന്യൂയോർക്കിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഇന്ത്യക്കാരടക്കം അഞ്ചു പേർ മരിച്ചു
ന്യൂയോർക്ക്: നയാഗ്ര വെള്ളച്ചാട്ടം കണ്ടു മടങ്ങിയ ഇന്ത്യക്കാർ അടക്കമുള്ള വിനോദസഞ്ചാരികളുടെ ബസ് അമേരിക്കയിലെ ന്യൂയോർക്കിൽ അപകടത്തിൽപ്പെട്ട് അഞ്ചു പേർ മരിക്കുകയും ഒട്ടേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ ഇന്ത്യക്കാരും ഉണ്ടെന്നാണു സൂചന.
54 പേരാണ് ബസിലുണ്ടായിരുന്നത്. മറ്റുള്ളവർ ചൈന, ഫിലിപ്പീൻസ് രാജ്യക്കാരാണ്. അമേരിക്ക -കാനഡ അതിർത്തിയിലെ നയാഗ്ര വെള്ളച്ചാട്ടങ്ങൾ സന്ദർശിച്ചു മടങ്ങവേ ന്യൂയോർക്ക് സംസ്ഥാനത്തെ ബഫലോ നഗരത്തിന് 48 കിലോമീറ്റർ കിഴക്ക് പെംബ്രോക്ക് പട്ടണത്തിലാണ് അപകടം.
നിയന്ത്രണം നഷ്ടപ്പെട്ട ബസ് മറിഞ്ഞുവെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. യാത്രക്കാരിൽ പലരും ബസിനു പുറത്തേക്കു തെറിച്ചുപോയി. ശേഷിക്കുവന്നർ ബസിനുള്ളിൽ കുടുങ്ങി. രക്ഷാപ്രവർത്തകർ എത്തിയാണ് ഇവരെ പുറത്തെടുത്തത്.
ഡ്രൈവറുടെ ശ്രദ്ധ തെറ്റിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക അനുമാനം. മെക്കാനിക്കൽ തകരാറുകളടക്കം മറ്റു സാധ്യതകൾ തള്ളിക്കളയുന്നതായി ന്യൂയോർക്ക് സംസ്ഥാന പോലീസ് മേധാവി ആന്ദ്രെ റേ മേജർ അറിയിച്ചു.
ഒന്നു മുതൽ 74 വരെ വയസ് പ്രായമുള്ളവരാണ് ബസിലുണ്ടായിരുന്നത്. അഞ്ചു പേരുടെയും മരണം അപകടസ്ഥലത്തുതന്നെ സ്ഥിരീകരിച്ചു. പരിക്കേറ്റവരുടെ ജീവനു ഭീഷണിയില്ല.
രക്ഷാപ്രവർത്തനത്തിൽ എട്ട് ഹെലികോപ്റ്ററുകളും ആംബുലൻസുകളും പങ്കെടുത്തു. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ നിർദേശം നല്‍കിയതായി ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൾ പറഞ്ഞു.
യുഎസ് ഇന്റലിജൻസ് ഏജൻസി തലവനെ തെറിപ്പിച്ചു
വാഷിംഗ്ടൺ ഡിസി: ഇറാനിലെ ആണവകേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ബോംബാക്രമണത്തിൽ കാര്യമായ നാശനഷ്ടമുണ്ടായില്ലെന്നു റിപ്പോർട്ട് നല്കിയ യുഎസ് ഇന്റലിജൻസ് ഏജൻസിയുടെ (ഡിഐഎ) തലവൻ ലഫ്. ജനറൽ ജെഫ്രി ക്രൂസിനെ ട്രംപ് ഭരണകൂടം പുറത്താക്കി.
ജൂണിലെ ആക്രമണം വൻ വിജയമായിരുന്നുവെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം ഖണ്ഡിക്കുന്നതായിരുന്നു ഡിഐഎയുടെ പ്രാഥമിക അവലോകന റിപ്പോർട്ട്.
അമേരിക്കയുടെ വ്യോമാക്രണത്തിൽ ഇറാന്റെ ആണവപദ്ധതികൾ ഉന്മൂലനം ചെയ്യപ്പെട്ടുവെന്നാണ് ട്രംപ് പറഞ്ഞത്. എന്നാൽ ഏതാനും മാസങ്ങൾക്കൊണ്ടു പരിഹരിക്കാവുന്ന നഷ്ടങ്ങളേ ഉണ്ടായിട്ടുള്ളൂ എന്നായിരുന്നു ഡിഐഎയുടെ പ്രാഥമിക വിലയിരുത്തൽ.
ജൂണിൽ ഇസ്രയേലും ഇറാനും തമ്മിൽ നടത്തിയ വ്യോമയുദ്ധം അമേരിക്കൻ ആക്രമണത്തോടെയാണ് അവസാനിച്ചത്.
മക്രോണിനെ പരിഹസിച്ച് ഇറ്റാലിയൻ ഡെപ്യൂട്ടി പ്രധാനമന്ത്രി; അംബാസഡറെ വിളിച്ചുവരുത്തി ഫ്രാൻസ്
പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിനെ ഇറ്റാലിയൻ ഡെപ്യൂട്ടി പ്രധാനമന്ത്രി പരിഹസിച്ചതിനെത്തുടർന്ന് ഇറ്റാലിയൻ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ഫ്രഞ്ച് സർക്കാർ.
യുദ്ധാനന്തര യുക്രെയ്ന് സുരക്ഷ ഉറപ്പാക്കാൻ യൂറോപ്യൻ സേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരിലാണ് മക്രോണിനെ ഇറ്റാലിയൻ ഡെപ്യൂട്ടി പ്രധാനമന്ത്രി മത്തെയോ സൽവീനി പരിഹസിച്ചത്.
മക്രോണിനോട് “പോയി തുലയൂ” എന്നാണ് സാൽവീനി പറഞ്ഞത്. മക്രോണിന് വേണമെങ്കിൽ ഒറ്റയ്ക്കു പോകാമെന്നും ഫ്രഞ്ചുകാർ പോലും മക്രോണിനൊപ്പം ഉണ്ടാകില്ലെന്നും കൂട്ടിച്ചേർത്തു. യുക്രെയ്്ൻ വിഷയത്തിൽ സൽവീനി മുന്‍പും മക്രോണിനെ പരിഹസിച്ചിട്ടുണ്ട്.
സൽവീനിയുടെ പരാമർശങ്ങൾ ചരിത്രപരമായും നയതന്ത്രപരമായും രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ ബാധിക്കാമെന്ന് ഇറ്റാലിയൻ അംബാസഡർക്ക് ഫ്രഞ്ച് സർക്കാർ മുന്നറിയിപ്പു നല്കി.
ഉത്തരകൊറിയൻ ഭടന്മാർ അതിർത്തി കടന്നു; വെടിയുതിർത്ത് ദക്ഷിണകൊറിയൻ സേന
സീയൂൾ: അതിർത്തി ലംഘിച്ച ഉത്തരകൊറിയൻ ഭടന്മാരെ പിന്തിരിപ്പിക്കാൻ മുന്നറിപ്പുവെടി ഉതിർത്തതായി ദക്ഷിണകൊറിയ. ചൊവ്വാഴ്ചയായിരുന്നു സംഭവമെന്ന് ദക്ഷിണകൊറിയൻ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പ്രസ്താവനയിൽ അറിയിച്ചു. ഉത്തരകൊറിയൻ ഭടന്മാർ വൈകാതെ തിരിച്ചുപോയി.
യന്ത്രത്തോക്ക് ഉപയോഗിച്ച് പത്തു തവണ വെടി ഉതിർത്തുവെന്ന് ഉത്തരകൊറിയൻ സൈന്യം അറിയിച്ചു. ദക്ഷിണകൊറിയൻ സേന മനഃപൂർവം പ്രകോപനം സൃഷ്ടിക്കുകയാണെന്നും ഇത്തരം സംഭവങ്ങൾക്കു പ്രത്യാഘാതം ഉണ്ടാകാമെന്നും ഉത്തരകൊറിയൻ സേന കൂട്ടിച്ചേർത്തു.
ദക്ഷിണകൊറിയയിലെ പുതിയ പ്രസിഡന്റ് ലീ ജേ മിയുംഗ് ഉത്തരകൊറിയയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ നീക്കങ്ങൾ നടത്തവേയാണ് ഈ സംഭവം.
നെതർലൻഡ്സിൽ വിദേശകാര്യമന്ത്രി രാജിവച്ചു
ദ ഹേഗ്: ഇസ്രയേലിനെതിരേ നടപടികളെടുക്കുന്നില്ല എന്ന കാരണം പറഞ്ഞ് നെതർലൻഡ്സിലെ ഇടക്കാല സർക്കാരിൽ വിദേശകാര്യമന്ത്രിയായിരുന്ന കാസ്പർ വെൽഡ്കാംപ് രാജിവച്ചു.
ഗാസ ആക്രമണത്തിന്റെ പേരിൽ ഇസ്രയേലിനെതിരേ കൂടുതൽ നടപടികളെടുക്കാൻ ഡച്ച് സർക്കാർ തയാറാകണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
റനിൽ വിക്രമ സിംഗെയെ ആശുപത്രിയിലേക്കു മാറ്റി
കൊളംബോ: ശ്രീലങ്കൻ മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയെ കൊളംബോ നാഷണൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
പൊതുജനങ്ങളുടെ പണം ദുരുപയോഗം ചെയ്തുവെന്ന കേസിൽ അറസ്റ്റിലായ 76 കാരനായ റനിൽ വിക്രമസിംഗെയ്ക്ക് കഴിഞ്ഞദിവസം കോടതി ജാമ്യം നിഷേധിച്ചിരുന്നു.
ചൊവ്വാഴ്ചവരെ റിമാൻഡിൽ വയ്ക്കാനും കൊളംബോ ഫോർട്ട് മജിസ്ട്രേറ്റ് ഉത്തരവിട്ടതിനെത്തുടർന്ന് വെള്ളിയാഴ്ച അർധരാത്രി അദ്ദേഹത്തെ ജയിലിലേക്ക് മാറ്റുകയായിരുന്നു.
ഇതിനു പിന്നാലെ രക്തസമ്മർദ്ദം ഉയർന്നതോടെ ജയിൽ ഡോക്ടർമാർ പരിശോധിച്ചശേഷം നാഷണൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഗാസ ജനതയ്ക്കുവേണ്ടി ധനസമാഹരണം നടത്താൻ അമേരിക്കന്‍ മെത്രാന് സമിതി
വാഷിംഗ്ടണ്‍ ഡിസി: ഇസ്രയേൽ-ഹമാസ് യുദ്ധംമൂലം അതീവ ദുരിതത്തിലായ ഗാസയിലെ ജനങ്ങളെ സഹായിക്കാൻ പ്രത്യേക ധനസമാഹരണം നടത്താൻ രൂപതകളോട് ആഹ്വാനവുമായി അമേരിക്കന്‍ മെത്രാന് സമിതി.
ഗാസയിൽ സന്നദ്ധസേവന സഹായവുമായി പ്രവർത്തിക്കുന്ന കത്തോലിക്കാസംഘടനകൾക്ക് കൈമാറുന്നതിനായി സ്വമേധയാ പ്രത്യേക ഫണ്ട് ശേഖരണം നടത്തുന്നത് പരിഗണിക്കണമെന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് കാത്തലിക് ബിഷപ്സ് കോൺഫറൻസ് (യുഎസ്സിബി) പ്രസിഡന്റ് ആർച്ച്ബിഷപ് തിമോത്തി ബ്രോഗ്ലിയോ ആവശ്യപ്പെട്ടിരിക്കുന്നത്.
ഗാസയിലെ നിലവിലുള്ള പ്രതിസന്ധിയിൽ തനിക്കു വലിയ ആശങ്കയുണ്ടെന്ന് ആർച്ച്ബിഷപ് ബ്രോഗ്ലിയോ മെത്രാന്മാര്ക്ക് എഴുതിയ കത്തിൽ കുറിച്ചു. ഗാസയിലും പരിസരപ്രദേശങ്ങളിലും ആക്രമണത്തിനിരയായ ക്രൈസ്തവരുടെയും മറ്റു നിരപരാധികളുടെയും ഭയാനകമായ കഷ്ടപ്പാടുകളിൽ സഭ ദുഃഖിക്കുകയാണെന്നും പ്രതിസന്ധിയെ അതിജീവിക്കാനും തങ്ങളുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാനും ദുഷ്കരമായ സാഹചര്യങ്ങളിൽ അന്തസോടെ ജീവിക്കാനും വിശുദ്ധനാട്ടിലെ ജനത പാടുപെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഗാസയിലെയും മിഡിൽ ഈസ്റ്റിലെയും നിലവിലെ സാഹചര്യം അമേരിക്കന്‍ കത്തോലിക്കാ സമൂഹത്തിന്റെ സഹായത്തിനായി നിലവിളിക്കുകയാണ്. ലെയോ പതിനാലാമൻ മാർപാപ്പ വെടിനിർത്തലിനും പ്രദേശത്തേക്കു സഹായം നൽകുന്നതിനും ആഹ്വാനം ചെയ്യുന്നത് തുടരുന്നു. ഗാസ ജനത പട്ടിണി കിടക്കുകയാണ്.
കാത്തലിക് റിലീഫ് സർവീസസ്, കാത്തലിക് നിയർ ഈസ്റ്റ് വെൽഫെയർ അസോസിയേഷൻ എന്നീ നിരവധി സംഘടനകള്‍ ഗാസയിലും വിശുദ്ധ നാട്ടിലുമായി നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് ഉദാരമായി സംഭാവന ചെയ്യണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ഗാസ സിറ്റിയിൽ ക്ഷാമം സ്ഥിരീകരിച്ചു
കയ്റോ: രണ്ടു വർഷമായി ഇസ്രേലി ആക്രമണം നേരിടുന്ന ഗാസ മുനന്പിലെ ഏറ്റവും വലിയ നഗരമായ ഗാസ സിറ്റി ക്ഷാമത്തിന്റെ പിടിയിലാണെന്ന് ഐക്യരാഷ്ട്രസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ (ഐപിസി) സമിതി സ്ഥിരീകരിച്ചു. റോം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഐപിസിയുടെ സ്കെയിൽ അനുസരിച്ചാണ് സർക്കാരുകളും സംഘടനകളും ആഗോളതലത്തിൽ പട്ടിണി വിലയിരുത്തുന്നത്.
ഐപിസി സ്കെയ്ലിലെ ഏറ്റവും ഉയർന്ന തോതായ ഫേസ് -5 ലാണു ഗാസ സിറ്റിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. നഗരത്തിലെ 5.14 ലക്ഷം പലസ്തീനികൾ കടുത്ത പട്ടിണി നേരിടുന്നു. സെപ്റ്റംബർ അവസാനത്തോടെ മധ്യഗാസയിലെ ദെയിൽ അൽ ബലാ, തെക്കൻ ഗാസയിലെ ഖാൻ യൂനിസ് പ്രദേശങ്ങളും ക്ഷാമത്തിന്റെ പിടിയിലാകും. ഇതോടെ കടുത്ത പട്ടിണി നേരിടുന്നവരുടെ എണ്ണം 6.41 ലക്ഷമായി ഉയരും.
ഒരു പ്രദേശത്തെ ജനതയുടെ 20 ശതമാനം പട്ടിണിയിലാവുക, പട്ടിണി നേരിടുന്ന കുട്ടികളിൽ മൂന്നിലൊരാൾ പോഷകക്കുറവു മൂലം മരിക്കുക, ദിവസവും പതിനായിരത്തിൽ രണ്ടു പേർ പട്ടിണിയോ രോഗമോ മൂലം മരിക്കുക എന്നീ സാഹചര്യങ്ങളിലാണ് ക്ഷാമം ഉണ്ടായി എന്ന് ഐപിസി സ്ഥിരീകരിക്കുന്നത്.
ഗാസ സിറ്റി, ദെയിർ അൽ ബലാ, ഖാൻ യൂനിസ് പ്രദേശങ്ങളെ അടിസ്ഥാനമാക്കി മാത്രമാണ് ഐപിസി റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. പ്രവേശനം ലഭിക്കായ്മയും ഡേറ്റയുടെ അഭാവവും മൂലം വടക്കൻ ഗാസയുടെ സ്ഥിതി നിർണയിക്കാനായിട്ടില്ല. ഇപ്പോൾ കാര്യമായ ജനവാസമില്ലാത്ത തെക്കൻ ഗാസയിലെ റാഫ പ്രദേശത്തെ റിപ്പോർട്ടിൽനിന്ന് ഒഴിവാക്കി.
ഗാസയിൽ സിവിലിയൻ ജനത കൊല്ലപ്പെടുന്നതായും ദുരിതം നേരിടുന്നതായും റിപ്പോർട്ടിൽ പറയുന്നു. പോഷകദാരിദ്ര്യം മൂലമുള്ള മരണങ്ങൾ വർധിക്കുന്നു. മനുഷ്യനിർമിതമായ ക്ഷാമം വേണമെങ്കിൽ പരിഹരിക്കാവുന്നതാണെന്നും വ്യക്തമാക്കുന്നു.
ഇസ്രേലി സേന ഗാസ സിറ്റി പിടിച്ചെടുക്കാൻ നീക്കമാരംഭിച്ചതിനു പിറ്റേന്നാണ് ഐപിസി റിപ്പോർട്ട് പുറത്തു വന്നത്. ഗാസയിൽ ക്ഷാമമില്ലെന്നും ഹമാസിന്റെ നുണകളെ അടിസ്ഥാനമാക്കിയാണ് ഐപിസി റിപ്പോർട്ട് തയാറാക്കിയതെന്നും ഇസ്രേലി വിദേശകാര്യ മന്ത്രാലയം ഇന്നലെ പ്രതികരിച്ചു.
അതേസമയം, ഗാസയിലേക്കുള്ള ഭക്ഷ്യസഹായം പൂർണമായി ഇസ്രേലി നിയന്ത്രണത്തിലാണ്. യുഎൻ സമിതികൾ ഉൾപ്പെടെ നൂറിലധികം സംഘടനകൾ ഗാസ ജനത കടുത്ത ദാരിദ്ര്യം നേരിടുന്നതായി വ്യക്തമാക്കിയിട്ടുണ്ട്.
ഐപിസി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഗാസയിലേക്ക് പരിധിയില്ലാതെ സഹായവസ്തുക്കൾ ലഭ്യമാക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെരസ് ആവശ്യപ്പെട്ടു.
ഗാസ ജനതയുടെ ദുരിതം സങ്കല്പിക്കാവുന്നതിനും അപ്പുറമായെന്ന് ഇസ്രയേലിന്റെ മിത്രങ്ങളായ ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ രാജ്യങ്ങൾ നേരത്തേ മുന്നറിയിപ്പു നല്‍കിയിരുന്നു.
കൊളംബോ: സ്വകാര്യആവശ്യത്തിനുള്ള വിദേശയാത്രയ്ക്കു പൊതുപണം ചെലവഴിച്ചെന്ന കേസിൽ ശ്രീലങ്കയിലെ മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ അറസ്റ്റിൽ.
കൊളംബോയിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി) ഹെഡ്ക്വാർട്ടേഴ്സിലേക്ക് മൊഴിയെടുക്കാൻ വിളിച്ചുവരുത്തിയ അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
2022 മുതൽ 2024 വരെയാണ് വിക്രമസിംഗെ പ്രസിഡന്റായിരുന്നത്. 2023 സെപ്റ്റംബറിൽ ഭാര്യയുടെ ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കാൻ സർക്കാർ പണം ചെലവഴിച്ച് ഇംഗ്ലണ്ടിൽ പോയി എന്നാണു കേസ്. വിക്രമസിംഗെയുടെ സ്റ്റാഫിനെ സിഐഡി നേരത്തേ ചോദ്യംചെയ്തിരുന്നു.
സാന്പത്തിക പ്രതിസന്ധിയെത്തുടർന്ന് ലങ്കൻ ജനത നടത്തിയ കലാപത്തിൽ മുൻ പ്രസിഡന്റ് ഗോട്ടാഭയ രജപക്സെ രാജ്യംവിട്ടതിനെത്തുടർന്നാണ് റനിൽ വിക്രമസിംഗെ ഭരണം ഏറ്റെടുത്തത്. അദ്ദേഹത്തിന്റെ ഭരണത്തിലാണു ശ്രീലങ്ക സാന്പത്തിക പ്രതിസന്ധി തരണം ചെയ്തത്.
76 വയസുള്ള വിക്രമസിംഗെ ആറു വട്ടം പ്രധാനമന്ത്രി പദവിയും വഹിച്ചിട്ടുണ്ട്. കഴിഞ്ഞവർഷത്തെ തെരഞ്ഞെടുപ്പിൽ ഇടതു നേതാവ് അനുര കുമാര ദിശനായകയോടു വിക്രമസിംഗെ തോറ്റു.
ഹമാസ് കീഴടങ്ങിയില്ലെങ്കിൽ ഗാസ സിറ്റി തുടച്ചുനീക്കുമിെന്ന് ഇസ്രയേൽ
ടെൽ അവീവ്: ഹമാസ് ഭീകരർ ആയുധം താഴെവച്ച് ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഗാസ സിറ്റി തുടച്ചുനീക്കുമെന്ന് ഇസ്രേലി പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്. ഗാസ സിറ്റി പിടിച്ചെടുക്കാൻ ഇസേലി സേന നീക്കമാരംഭിച്ചതിനു പിന്നാലെയാണു മന്ത്രി ഇതു പറഞ്ഞത്.
ഇസ്രേലി വ്യവസ്ഥകൾക്കു യുദ്ധം നിർത്തിയില്ലെങ്കിൽ ഹമാസിനു മുന്നിൽ നരകവാതിൽ തുറക്കുമെന്നും ഇസ്രേലി സേന തവിടുപൊടിയാക്കിയ റാഫ, ബെയ്ത് ഹനൂൺ നഗരങ്ങളുടെ ഗതി ഗാസ സിറ്റിക്കുണ്ടാകുമെന്നും കാറ്റ്സ് കൂട്ടിച്ചേർത്തു.
ഇതിനിടെ, 60 ദിവസത്തെ വെടിനിർത്തലിനു ഹമാസ് സമ്മതിച്ച പദ്ധതി ഇസ്രേലി നേതൃത്വം ഏതാണ്ടു തള്ളിക്കളഞ്ഞുവെന്ന് ഉറപ്പായി. ഹമാസിന്റെ കസ്റ്റഡിയിലുള്ള 50 ബന്ദികളിൽ പാതിയെ മോചിപ്പിക്കാൻ ഉദ്ദേശിച്ചുള്ള വെടിനിർത്തൽ പദ്ധതിയായിരുന്നു ഇത്. എന്നാൽ, മുഴുവൻ ബന്ദികളെയും മോചിപ്പിക്കാനുള്ള ചർച്ചയ്ക്കു നിർദേശം നല്‍കിയെന്ന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു അറിയിച്ചു.
ഗറില്ലാ ഗ്രൂപ്പ് ആക്രമണങ്ങൾ; കൊളംബിയയിൽ 18 മരണം
ബോഗോട്ട: തെക്കേ അമേരിക്കൻ രാജ്യമായ കൊളംബിയയിലുണ്ടായ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ 18 പേർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു.
വടക്കുപടിഞ്ഞാറ് മാഡെലിൽ നഗരത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ പോലീസ് ഹെലികോപ്റ്റർ തകർന്ന് അതിലുണ്ടായിരുന്ന 12 പോലീസുകാരും മരിച്ചു.
കൊക്കെയ്ൻ മയക്കുമരുന്ന് ഉത്പാദനകേന്ദ്രങ്ങളിൽ റെയ്ഡിനു പോയ ഹെലികോപ്റ്ററാണ് ആക്രമിക്കപ്പെട്ടത്.
പടിഞ്ഞാറൻ നഗരമായ കാലിയിൽ ഉണ്ടായ കാർബോംബ് സ്ഫോടനത്തിൽ ആറു പേർ മരിക്കുകയും അറുപതിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു. നഗരത്തിൽ പ്രവർത്തിക്കുന്ന മിലിട്ടറി ഏവിയേഷൻ സ്കൂളിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. രണ്ടു സംഭവങ്ങൾക്കു പിന്നിലും ഗറില്ലാ സംഘങ്ങളാണെന്നാണ് അനുമാനം.
ബോൾട്ടന്റെ വസതിയിൽ റെയ്ഡ്
വാഷിംഗ്ടൺ ഡിസി: ഒന്നാം ട്രംപ് ഭരണത്തിൽ യുഎസ് ദേശീയസുരക്ഷാ ഉപദേഷ്ടാവായിരുന്ന ജോൺ ബോൾട്ടന്റെ വസതിയിൽ എഫ്ബിഐ റെയ്ഡ്.
2020ൽ ബോൾട്ടൻ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ സർക്കാരുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ടോ എന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു മെരിലാൻഡിലെ വസതിയിൽ റെയ്ഡ്. ‘ആരും നിയമത്തിന് അതീതരല്ല’ എന്നാണ് റെയ്ഡുമായി ബന്ധപ്പെട്ട് ഇന്ത്യൻ വംശജനായ എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
2018-19 കാലഘട്ടത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ബോൾട്ടനെ ട്രംപ് പുറത്താക്കുകയായിരുന്നു. ബോൾട്ടൻ ഇപ്പോഴും നിശിതമായ വിമർശനങ്ങളിലൂടെ ട്രംപിനു തലവേദന സൃഷ്ടിക്കുന്നുണ്ട്.
ഇന്ത്യൻ ഇറക്കുമതിക്ക് 50 ശതമാനം ചുങ്കം ചുമത്തിയ ട്രംപിന്റെ നടപടിയെ ബോൾട്ടൻ വിമർശിച്ചിരുന്നു. ട്രംപിന്റെ നീക്കങ്ങൾ നയതന്ത്രപിഴവാണെന്നും റഷ്യയുമായും ചൈനയുമായും ഇന്ത്യ അടക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ട്രംപിന് വിദേശ നയത്തെക്കുറിച്ച് വലിയ ധാരണയില്ലെന്നും സ്വന്തം മാധ്യമപ്രതിച്ഛായയെക്കുറിച്ചു മാത്രമാണ് അദ്ദേഹത്തിന് ചിന്തയെന്നും 2020ലെ ബുക്കിൽ ബോൾട്ടൻ ആരോപിച്ചിരുന്നു.
ഉന്നത ബോക്കോ ഹറാം നേതാവ് കൊല്ലപ്പെട്ടു
ഡാക്കർ: നൈജർ സൈന്യത്തിന്റെ വ്യോമാക്രമണത്തിൽ ഉന്നത ബോക്കോ ഹറാം നേതാവ് ഇബ്രാഹിം ബകൗറ കൊല്ലപ്പെട്ടു.
ലേക്ക് ചാഡ് പ്രവിശ്യയിൽ ഈ മാസം 15ന്നൈജർ സൈന്യം നടത്തിയ ആക്രമണത്തിലാണ് ബകൗറയും നിരവധി ഭീകരരും കൊല്ലപ്പെട്ടത്. നൈജീരിയയിൽ സ്ഥാപിതമായ ബോക്കോ ഹറാം ഭീകരർ 2009 മുതലാണ് ആക്രമണങ്ങൾ ആരംഭിച്ചത്.
പാശ്ചാത്യ വിദ്യാഭ്യാസത്തെ എതിർക്കുന്ന ഭീകരസംഘടനയാണിത്. ബോക്കോ ഹറാം ഭീകരരുടെ ആക്രമണത്തിൽ നൈജീരിയയിലും അയൽരാജ്യമായ നൈറിലുമായി 35,000 സാധാരണക്കാർ കൊല്ലപ്പെട്ടു. 20 ലക്ഷം പേർ പലായനം ചെയ്തു.
ബോക്കോ ഹറാം നേതാവ് അബൂബക്കർ ഷെക്കാവു 2021ൽ കൊല്ലപ്പെട്ടതോടെ സംഘടന രണ്ടായി പരിഞ്ഞു. ഒരു പക്ഷത്തെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ പിന്തുണയ്ക്കുന്നു.
ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ് (ഐഎസ്ഡബ്ല്യുഎപി) എന്നാണ് ഈ വിഭാഗം അറിയപ്പെടുന്നത്. നൈജീരിയയിൽ ഈ വർഷം ഈ സംഘടന വ്യാപക ആക്രമണം നടത്തിയിരുന്നു.
ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർക്കെതിരേ യുഎസിൽ നരഹത്യക്കു കേസ്
ന്യൂയോർക്ക്: മൂന്നു പേരുടെ മരണത്തിനിടയാക്കിയ ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർക്കെതിരേ യുഎസിൽ നരഹത്യക്കു കേസ്. ഫ്ലോറിഡയിലെ ഹൈവേയിലൂടെ വാഹനമോടിക്കവേ ഹർജീന്ദർ സിംഗ് (28) എന്ന ഡ്രൈവർ അബദ്ധത്തിൽ തെറ്റായ ദിശയിലേക്ക് വാഹനം തിരിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്.
സംഭവത്തിനു ശേഷം കലിഫോർണിയയിലേക്ക് രക്ഷപ്പെട്ട ഇയാളെ അറസ്റ്റ് ചെയ്ത് ഫ്ലോറിഡയിലേക്കു തിരിച്ചുകൊണ്ടുവന്നിട്ടുണ്ടെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
അപകടത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സംഭവം നടന്ന് ഒരാഴ്ച പിന്നിടുന്പോൾ, കൊമേഴ്സ്യൽ ട്രക്ക് ഡ്രൈവർമാർക്ക് വർക്ക് വീസകൾ നൽകുന്നത് നിർത്തിവയ്ക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രഖ്യാപിച്ചു.
വിദേശികളായ ട്രക്ക് ഡ്രൈവർമാർ അമേരിക്കൻ പൗരന്മാരുടെ ജീവൻ അപകടപ്പെടുത്തുകയും അമേരിക്കൻ ഡ്രൈവർമാരുടെ ജോലി തട്ടിയെടുക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
2018ൽ അനധികൃതമായി യുഎസിൽ എത്തിയ ഹർജീന്ദർ സിംഗ് എങ്ങനെയൊക്കെയോ കലിഫോർണിയയിലും വാഷിംഗ്ടണിലും കൊമേഴ്സ്യൽ ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കുകയായിരുന്നുവെന്നും മാധ്യമ റിപ്പോർട്ട് പറയുന്നു.
ഇന്ത്യക്കുമേലുള്ള 50% തീരുവ 27 മുതൽ ചുമത്തുമെന്ന് യുഎസ്
ന്യൂയോർക്ക്: ഇന്ത്യക്കുമേലുള്ള 50 ശതമാനം തീരുവ, നേരത്തെ തീരുമാനിച്ചതുപോലെ ഈ മാസം 27 മുതൽ ചുമത്തുമെന്ന് വൈറ്റ്ഹൗസ് വാണിജ്യ ഉപദേഷ്ടാവ് പീറ്റർ നവാറോ പറഞ്ഞു.
യുക്രെയ്ൻ യുദ്ധത്തിനു മുന്‍പ് ഇന്ത്യ റഷ്യയിൽനിന്ന് കാര്യമായി എണ്ണ വാങ്ങിയിരുന്നില്ലെന്നും ഇപ്പോൾ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 3-35 ശതമാനം റഷ്യയിൽനിന്നാണെന്നും നവാറോ കുറ്റപ്പെടുത്തി. ഈയാഴ്ച രണ്ടാംതവണയാണ് നവാറോ ഇന്ത്യക്കെതിരേ രംഗത്തുവന്നത്.
ലോകത്തെ ഏറ്റവും വലിയ സൗരോർജ പാടം ചൈനയിൽ
ബെയ്ജിംഗ്: ലോകത്തെ ഏറ്റവും വലിയ സൗരോർജ പാടം ചൈനയിലെ ടിബറ്റന്‍ മേഖലയില്‍ പൂർത്തിയാകുന്നു. ക്വിന്‍ഹായ് പ്രവിശ്യയില്‍ 610 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണു സൗരോർജ പാടം നിർമിക്കുന്നത്.
നിർമാണം പൂർത്തിയായാൽ അമേരിക്കന്‍ നഗരമായ ഷിക്കാഗോയേക്കാള് വലുതായിരിക്കും ഈ സൗരോർജ പാടമെന്നാണു റിപ്പോര്‍ട്ടുകള്‍. ഇവിടെനിന്ന് 50 ലക്ഷം വീടുകള്‍ക്കാവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുകയാണു ലക്ഷ്യം.
സൗരോജത്തില്നിന്നുള്ള ചൈനയിലെ വൈദ്യുതി ഉത്പാദനം ഇതിനോടകം ജലവൈദ്യുതിയെ മറികടന്നിട്ടുണ്ട്. ഈ വര്‍ഷംതന്നെ കാറ്റില്‍നിന്നുള്ള വൈദ്യുതി ഉത്പാദനത്തെയും മറികടന്ന് രാജ്യത്തെ ഏറ്റവും വലിയ ഊർജസ്രോതസായി സൗരോർജം മാറുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ടിബറ്റന്‍ പീഠഭൂമിയില്‍ അനന്തമായി പരന്നുകിടക്കുന്ന സൗരോർജ പാടം ഇതിനോടകം മേഖലയിലെ വരണ്ട ഭൂപ്രകൃതിയിലും മാറ്റം വരുത്തിയിട്ടുണ്ട്. രണ്ടു നില കെട്ടിടത്തിന്റെ ഉയരത്തില്‍ നിര്‍മിച്ചിരിക്കുന്ന പാനലുകളുടെ നിഴല്‍ വരണ്ട മണ്ണിന്റെ ബാഷ്പീകരണം മന്ദഗതിയിലാക്കാന്‍ സഹായിക്കുന്നു. ഇതു സസ്യജാലങ്ങളുടെ വളര്‍ച്ചയ്ക്കു സഹായകമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഊര്‍ജ ഉപഭോഗത്തിനായി സൗരോർജത്തെ ആശ്രയിക്കുന്നതില്‍ മുന്നിലുള്ള രാജ്യങ്ങളിലൊന്നാണു ചൈന. സൗരോർജത്തോടുള്ള ചൈനയുടെ താത്പര്യം രാജ്യത്തെ കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ ഉള്‍പ്പെടെ സ്വാധീനിച്ചിട്ടുണ്ടെന്നാണു കണക്കുകള്‍.
ഏറ്റവും പുതിയ പഠനങ്ങള്‍ പ്രകാരം ഈവർഷം ഇതുവരെ ചൈനയിലെ കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ ഒരു ശതമാനം കുറവ് രേഖപ്പെടുത്തി. 2030 ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം ഗണ്യമായി കുറയ്ക്കുകയെന്ന ലക്ഷ്യത്തിലേക്ക് ചൈന നടത്തുന്ന മുന്നേറ്റത്തിനു പ്രതീക്ഷ നല്കുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
പീഡിത ക്രൈസ്തവരുടെ സ്മരണയില്‍ പള്ളി
ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ക്രൈസ്തവര്‍ക്കുനേരേ ക്രൂരമായ വേട്ടയാടല്‍ നടത്തിയ ഇറാക്കില്‍ പീഡിത ക്രൈസ്തവരുടെ സ്മരണയില്‍ പള്ളി യാഥാർഥ്യമാകുന്നു.
വടക്കൻ ഇറാക്കിലെ ക്വാറഘോഷിൽ പുതുതായി നിർമിച്ച സെന്റ് എഫ്രേം പള്ളിയോടു ചേർന്നാണ് പീഡിത ക്രൈസ്തവരുടെ അമ്മയായ മറിയത്തിന് സമർപ്പിച്ചിരിക്കുന്ന തീർഥാടനകേന്ദ്രം നിർമിക്കുന്നത്. ഇതിന്റെ കൂദാശ ഒക്ടോബറിൽ നടക്കും.
2014ൽ ഐഎസിന്റെ ക്രൂരമായ ആക്രമണം നേരിട്ട പ്രദേശമാണു ക്വാറഘോഷ്. ഐഎസ് ഭീകരരുടെ അധിനിവേശത്തിൽ ഇറാക്കിൽ ഏറ്റവും കൂടുതൽ ക്രൈസ്തവർ കൊല്ലപ്പെട്ട പ്രദേശവുമാണിത്. പീഡിതക്രൈസ്തവരെ അനുസ്മരിച്ച് അമേരിക്ക, ഇംഗ്ലണ്ട്, സ്വീഡൻ, കസാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിർമിച്ച പള്ളികളുടെ പട്ടികയില്‍ ഇടം നേടാനിരിക്കുന്ന ആഗോളതലത്തിൽ നിര്‍മിക്കുന്ന ഏഴാമത്തെ പള്ളിയാണിത്.
ലോകമെമ്പാടും പീഡനത്തിനിരയാകുന്ന ക്രൈസ്തവരെ അനുസ്മരിച്ച് യുഎസ് ആസ്ഥാനമായുള്ള നസറേൻ ഡോട് ഓർഗ്(Nasarean.org) എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് പള്ളി യാഥാര്‍ഥ്യമാക്കിയത്.
2014ൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ അധിനിവേശത്തിനിടെ ബാർട്ടല്ലയിൽനിന്ന് നാടുകടത്തപ്പെട്ട സിറിയന്‍ കത്തോലിക്കാ ഡീക്കൻ ഇബ്രാഹീം യെൽദോ വരച്ച മരിയന്‍ ചിത്രമാണ് പള്ളിയുടെ കേന്ദ്രബിന്ദു. ചിത്രത്തിൽ അറമായ ഭാഷയിൽ ‘മറിയം: പീഡിപ്പിക്കപ്പെട്ടവരുടെ അമ്മ’ എന്ന് ആലേഖനം ചെയ്തിട്ടുണ്ട്.
പ്രാദേശിക വിശ്വാസിസമൂഹത്തെ ശക്തിപ്പെടുത്തുക, പീഡിപ്പിക്കപ്പെടുന്ന സഹോദരങ്ങളെ ഓർക്കാനും പ്രാർഥിക്കാനും പടിഞ്ഞാറൻ രാജ്യങ്ങളിലെ ക്രൈസ്തവരോട് ആഹ്വാനം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണു പള്ളി നിർമിച്ചതെന്ന് മൊസൂൾ ആർച്ച്ബിഷപ് ബനഡിക്ട് യൗനാൻ ഹാനോ പറഞ്ഞു.
2003ന് മുമ്പ് ഏകദേശം 15 ലക്ഷമുണ്ടായിരുന്ന ഇറാക്കിലെ ക്രൈസ്തവ ജനസംഖ്യ ഐഎസ് ഭീകരരുടെ അധിനിവേശത്തിനെത്തുടര്ന്നുണ്ടായ കൂട്ടക്കൊല, നിർബന്ധിത മതംമാറ്റം, പീഡനം, കുടിയേറ്റം എന്നിവമൂലം 120000 ആയി കുറഞ്ഞിരിക്കുകയാണ്.
പ്രദേശത്തു തുടരുന്ന ക്രൈസ്തവര്‍ക്ക് പ്രത്യാശയും പ്രതീക്ഷയും പകരാന്‍ പുതിയ പള്ളി വഴിതെളിക്കുമെന്നാണ് സഭാനേതൃത്വത്തിന്റെ പ്രതീക്ഷ.
ഗാസ സിറ്റി പിടിച്ചെടുക്കാൻ ആക്രമണം തുടങ്ങി
കയ്റോ: ഇസ്രേലി സേന ഗാസാ സിറ്റി പിടിച്ചെടുക്കാൻ ആക്രമണം ആരംഭിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു പലസ്തീനികൾ പലായനം തുടങ്ങി. പത്തുലക്ഷത്തിലധികം പേർ തിങ്ങിപ്പാർക്കുന്ന നഗരത്തെ ആക്രമിക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം വിമർശനം ശക്തമാക്കി.
ഗാസ സിറ്റിയുടെ പ്രാന്തപ്രദേശങ്ങൾ ഇസ്രേലി സേനയുടെ നിയന്ത്രണത്തിലായെന്നാണു റിപ്പോർട്ട്. ദിവസങ്ങളായി നഗരത്തിൽ ബോംബാക്രമണം നേരിടുന്നു. ബുധനാഴ്ച രാത്രി മുതൽ വ്യാഴാഴ്ച പുലർച്ചെ വരെ ഇടതടവില്ലാതെ ബോംബിംഗുണ്ടായി.
ഗാസ മുനന്പ് മുഴുവനായി നിയന്ത്രണത്തിലാക്കാനുള്ള ഇസ്രേലി സർക്കാർ പദ്ധതിയുടെ ഭാഗമായിട്ടാണു ഗാസ സിറ്റിയിൽ ആക്രമണം തുടങ്ങിയിരിക്കുന്നത്. ഹമാസ് ഭീകരസംഘടനയുടെ ഭരണ, സൈനിക കേന്ദ്രമാണു ഗാസാ സിറ്റിയെന്ന് ഇസ്രേലി സൈനിക വക്താവ് എഫീ ഡെഫ്രിൻ ചൂണ്ടിക്കാട്ടി.
ഗാസയിൽ ഉടനടി വെടിനിർത്തൽ നടപ്പാക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെരസ് ആവശ്യപ്പെട്ടു. ആക്രമണവും ജനങ്ങളുടെ പലായനവും ഗാസയിലെ ദുരിതം വർധിപ്പിക്കുമെന്നു റെഡ് ക്രോസ് ചൂണ്ടിക്കാട്ടി. ഇസ്രേലി നീക്കം വലിയ നാശത്തിൽ കലാശിക്കുമെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പറഞ്ഞു.
ഏഴു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവിന്റെ ലൈംഗികശേഷി ഇല്ലാതാക്കും
വാഷിംഗ്ടൺ ഡിസി: ഏഴു വയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാളുടെ ലൈംഗികശേഷി നിർവീര്യമാക്കാൻ കോടതി ഉത്തരവ്.
തോമസ് അല്ലൻ മക്കാർട്ട്നി എന്ന മുപ്പത്തിയേഴുകാരനെ ശസ്ത്രക്രിയയിലൂടെയും മരുന്നുകളിലൂടെയം ഷണ്ഡനാക്കണം എന്നാണ് അമേരിക്കയിലെ ലൂയീസിയാനയിലുള്ള കോടതി വിധിച്ചത്. ഇതിനു പുറമേ 40 വർഷം ജയിൽശിക്ഷ അനുഭവിക്കുകയും വേണം.
2023ൽ ഏഴുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണു മക്കാർട്ട്നി അറസ്റ്റിലായത്. സമാന കുറ്റങ്ങൾക്ക് മുന്‍പും അറസ്റ്റിലാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുള്ള ഇയാളെ കടുത്ത ബാലപീഡകനായി മുദ്രകുത്തിയിരുന്നു.
ശസ്ത്രക്രിയയിലൂടെയും മരുന്നുകളിലൂടെയും പ്രതിയുടെ ലൈംഗികശേഷി ഇല്ലാതാക്കാൻ നിർദേശിക്കുന്ന അപൂർവ കോടതിവിധിയാണിത്. ശസ്ത്രക്രിയയിലൂടെ വൃഷണങ്ങൾ നീക്കം ചെയ്തും ലൈംഗികാഭിനിവേശം തടയുന്ന മരുന്നുകൾ നല്‍കിയുമാണു ശിക്ഷ നടപ്പാക്കുക.
ഇസ്രേലി ബന്ധമുള്ള കപ്പലുകൾക്ക് തുർക്കിയിൽ നിരോധനം
ഇസ്താംബൂൾ: ഇസ്രേലി ബന്ധമുള്ള ചരക്കുകപ്പലുകൾക്കു തുർക്കി തുറമുഖങ്ങളിൽ അപ്രഖ്യാപിത വിലക്ക്. തുർക്കി തുറമുഖങ്ങളിലെത്തുന്ന കപ്പലുകൾക്ക് ഇസ്രയേലുമായി ബന്ധമില്ലെന്ന് എഴുതി നല്‍കാനാണു നിർദേശം.
ഇക്കാര്യത്തിൽ ഔദ്യോഗിക ഉത്തരവ് നിലവിലില്ല. തുറമുഖ അധികൃതർ കപ്പൽ ജീവനക്കാരോട് വാക്കാൽ നിർദേശം നല്കുകയാണു ചെയ്യുന്നത്.
കപ്പലിന്റെ ഉടമസ്ഥൻ, മാനേജർ, പ്രവർത്തിപ്പിക്കുന്നയാൾ എന്നിവർക്ക് ഇസ്രയേലുമായി ബന്ധമില്ലെന്ന് എഴുതി നല്‍കിയാലേ തുർക്കി തുറമുഖങ്ങളിൽ നങ്കൂരത്തിന് അനുമതി ലഭിക്കൂ.
ഇസ്രയേലിലേക്കുള്ള ആയുധങ്ങൾ, സൈനിക ഉപകരണങ്ങൾ തുടങ്ങിയവ വഹിക്കുന്ന കപ്പലുകൾക്കും നിരോധനം ബാധകമാണ്.
യുക്രെയ്നിൽ ഡ്രോണും മിസൈലും വർഷിച്ച് റഷ്യ
കീവ്: സമാധാനശ്രമങ്ങൾക്കിടെ റഷ്യൻ സേന യുക്രെയ്നിൽ വൻ വ്യോമാക്രമണം നടത്തി. ബുധനാഴ്ച രാത്രി റഷ്യൻ സേന 614 ഡ്രോണുകളും 40 മിസൈലുകളും പ്രയോഗിച്ചതായി യുക്രെയ്ൻ വൃത്തങ്ങൾ പറഞ്ഞു. അടുത്തിടെ യുക്രെയ്ൻ നേരിടുന്ന ഏറ്റവും വലിയ ആക്രമണമാണിത്.
പടിഞ്ഞാറൻ നഗരമായ ലുവീവിൽ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ട്രാൻസ്കാർപാത്യ മേഖലയിലുണ്ടായ മിസൈൽ ആക്രമണത്തിൽ 15 പേർക്കു പരിക്കേറ്റു. ഒട്ടേറെ സിവിലിയൻ കെട്ടിടങ്ങളടക്കം നശിച്ചു. പടിഞ്ഞാറൻ യുക്രെയ്നിൽ പ്രവർത്തിക്കുന്ന അമേരിക്കൻ ഇലക്ട്രോണിക്സ് ഉത്പാദനകേന്ദ്രവും ആക്രമിക്കപ്പെട്ടു.
ഇതിനിടെ, അമേരിക്കൻ പ്രസിഡന്റ് ട്രംപ് നടത്തുന്ന സമാധാനശ്രമങ്ങളുടെ ഭാഗമായി റഷ്യൻ പ്രസിഡന്റ് പുടിനുമായി കൂടിക്കാഴ്ചയ്ക്കു തയാറാണെന്നു യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു.
അതേസമയം, ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റിൽ ഉച്ചകോടി നടത്തുന്നതിനോടു താത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ അല്ലെങ്കിൽ തുർക്കിയിലെ ഇസ്താംബൂൾ നഗരം എന്നിവിടങ്ങളിൽ ഉച്ചകോടി നടത്താമെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.
ടെഹ്റാൻ: ജൂണിലെ ഇസ്രേലി ആക്രമണത്തിൽ കരുത്തു ചോർന്നിട്ടില്ലെന്നു തെളിയിക്കാനായി ഒറ്റയ്ക്ക് സൈനികാഭ്യാസവുമായി ഇറാൻ.
തെക്കൻ മേഖലയിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ആരംഭിച്ച അഭ്യാസത്തിൽ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചതായി ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഒരു മാസം മുന്‍പ് വടക്കൻ മേഖലയിലെ കാസ്പിയൻ കടലിൽ റഷ്യയും ഇറാനും സംയുക്ത സൈനികാഭ്യാസം നടത്തിയിരുന്നു.
ജൂണിൽ 12 ദിവസം നീണ്ട ഇസ്രേലി വ്യോമാക്രമണത്തിൽ വലിയ തോതിലുള്ള നാശമാണ് ഇറാനിലുണ്ടായത്. സൈനിക തലവന്മാർ കൊല്ലപ്പെടുകയും ആണവകേന്ദ്രങ്ങൾക്കു പുറമേ റഡാർ, മിസൈൽ വിക്ഷേപണ സംവിധാനങ്ങൾ നശിക്കുകയുമുണ്ടായി.
നൈജീരിയയിൽ മോസ്കിൽ ഭീകരാക്രമണം; 50 മരണം
അബുജ: നൈജീരിയയിലെ വടക്കുപടിഞ്ഞാറൻ കാറ്റ്സിന സംസ്ഥാനത്ത് മോസ്കിനു നേരേയുണ്ടായ ഭീകരാക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടു.
60 ഓളം പേരെ ഭീകരർ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. മാലും ഫാഷി ജില്ലയിലെ ഉൾനാടൻ പ്രദേശമായ ഉൻഗുവാൻ മാന്റോയിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം.
മോസ്കിനുള്ളിൽ പ്രഭാതനിസ്കാരത്തിൽ പങ്കെടുക്കുകയായിരുന്ന വിശ്വാസികളിൽ 30 പേരെ വെടിവച്ചു കൊലപ്പെടുത്തിയതായും 20ഓളം പേരെ ജീവനോടെ തീവച്ചു കൊലപ്പെടുത്തിയതായും പ്രദേശത്തെ ജനപ്രതിനിധിയായ ആമിനു ഇബ്രാഹിം അറിയിച്ചു.
ഭീകരർ ബൈക്കുകളിലാണ് എത്തിയത്. പ്രദേശത്തെ രണ്ടു ഗ്രാമങ്ങൾ ആക്രമിക്കാനുള്ള ഭീകരരുടെ ശ്രമം പരാജയപ്പെടുത്തിയതായി പോലീസ് വക്താവ് അബൂബക്കർ സാദിഖ് ആലിയു പറഞ്ഞു. എങ്കിലും ഗ്രാമവാസികൾക്കു നേരേ ഭീകരർ വെടിവയ്ക്കുകയും നിരവധി വീടുകൾക്ക് തീവയ്ക്കുകയും ചെയ്തു.
ആറുവയസുകാരനെ കൊലപ്പെടുത്തി അമേരിക്കയിൽനിന്നു രക്ഷപ്പെട്ട അമ്മ ഇന്ത്യയിൽ അറസ്റ്റിൽ
ന്യൂയോർക്ക്: ആറുവയസുകാരൻ മകനെ കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞ എഫ്ബിഐ രണ്ടു കോടിയിലേറെ രൂപ തലയ്ക്കു വിലയിട്ട യുവതി ഇന്ത്യയിൽ അറസ്റ്റിൽ. ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) 10 മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെടുത്തിയ സിൻഡി റോഡ്രിഗസ് സിംഗാണ് (40) അറസ്റ്റിലായത്.
എഫ്ബിഐ ഡയറക്ടർ കഷ് പട്ടേൽ എക്സ് പോസ്റ്റിലാണ് ഇക്കാര്യം പുറത്തുവിട്ടത്. 2023ലാണ് സിൻഡി യുഎസിൽനിന്ന് കടന്നുകളഞ്ഞത്. ഭർത്താവ് അർഷ്ദീപ് സിംഗിനും ആറ് കുട്ടികൾക്കുമൊപ്പം ഇവർ ഇന്ത്യയിലേക്കു രക്ഷപ്പെടുകയായിരുന്നു.
സിൻഡിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് എഫ്ബിഐ 2,50,000 യുഎസ് ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ അധികൃതരുമായും ഇന്റർപോളുമായും സഹകരിച്ചാണ് എഫ്ബിഐ സിൻഡിയെ ഇന്ത്യയിൽനിന്ന് അറസ്റ്റ് ചെയ്തത്. ഇവരെ യുഎസിലേക്ക് കൊണ്ടുപോയി. ടെക്സാസിലെ അന്വേഷണ ഏജൻസികൾക്കു സിൻഡിയെ കൈമാറും. പ്രത്യേക പരിഗണന അർഹിക്കുന്ന മകൻ നോയൽ റോഡ്രിഗസ് അൽവാരസിനെ 2022ൽ കൊലപ്പെടുത്തിയെന്നാണ് സിൻഡിക്കെതിരായ കേസ്. 2022 ഒക്ടോബർ മുതൽ നോയിലിനെ കാണ്മാനില്ലായിരുന്നു.
കുട്ടി 2022 നവംബർ മുതൽ മെക്സിക്കോയിൽ പിതാവിനൊപ്പമാണെന്നാണു സിൻഡി പറഞ്ഞിരുന്നത്. രണ്ടാം ഭർത്താവും ആറു കുട്ടികളുമായി സിൻഡി ഇന്ത്യയിലേക്ക് കടക്കുമ്പോൾ ഇവർക്കൊപ്പം നോയൽ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണ ഏജൻസികൾ പറയുന്നു.
നിരവധി ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടിയായിരുന്നു നോയൽ. 2023 ഒക്ടോബറിൽ ടെക്സസിലെ ജില്ലാ കോടതി സിൻഡിക്കെതിരായി കൊലക്കുറ്റം ചുമത്തി. കഴിഞ്ഞ വർഷം ഇന്റർപോൾ റെഡ് കോർണർ നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
ലോകത്തിന്റെ മനംകവർന്ന ജഡ്ജി ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു
വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും സൗമ്യനായ ന്യായാധിപനെന്നും ലോകത്തിലെ ഏറ്റവും നല്ല ന്യായാധിപനെന്നുമൊക്കെ അറിയപ്പെടുന്ന അമേരിക്കൻ ജഡ്ജി ഫ്രാങ്ക് കാപ്രിയോ (88) അന്തരിച്ചു.
പാന്‍ക്രിയാറ്റിക് കാന്‍സര്‍ ബാധിച്ചു ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അമേരിക്കയിലെ റോഡ് ഐലൻ ഡിലുള്ള പ്രൊവിഡന്‍സ് മുനിസിപ്പല്‍ കോര്‍ട്ടിലെ മുന്‍ ജഡ്ജിയാണ് ഫ്രാങ്ക് കാപ്രിയോ. കോടതിമുറികളിലെ സഹാനുഭൂതിയുടെ കരസ്പര്ശംകൂടിയായിരുന്നു ഇദ്ദേഹം.
1936ല്‍ റോഡ് ഐലന്റി ന്റെ തലസ്ഥാനമായ പ്രൊവിഡന്‍സിലാണ് ഫ്രാങ്ക് കാപ്രിയോയുടെ ജനനം. 1985ല്‍ പ്രോവിഡന്‍സ് മുനിസിപ്പല്‍ കോര്‍ട്ടില്‍ ചീഫ് ജഡ്ജിയായിട്ടാണു തുടക്കം. 40 വര്‍ഷം നീണ്ട സേവനത്തിനൊടുവില്‍ 2023ല്‍ അദ്ദേഹം വിരമിച്ചു. അദ്ദേഹം അവതരിപ്പിച്ച ‘കോട്ട് ഇന്‍ പ്രൊവിഡന്‍സ്’ എന്ന ഷോ എമ്മി നോമിനേഷന് അര്‍ഹമായിരുന്നു. കോടതിയില്‍ കുട്ടികളെ തനിക്കൊപ്പം വിളിച്ചിരുത്തി വാദങ്ങള്‍ കേള്‍ക്കുന്ന അദ്ദേഹത്തിന്റെ ശൈലി ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
അദ്ദേഹത്തിന്റെ ദിനചര്യ കാണിക്കുന്ന വീഡിയോദൃശ്യങ്ങള്‍ ടിക് ടോക്കില്‍ 50 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടിയിരുന്നു. കഴിഞ്ഞയാഴ്ച ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു വീഡിയോയില്‍ താന്‍ ആശുപത്രിയിലാണെന്നും തന്നെയും നിങ്ങളുടെ പ്രാര്‍ഥനകളിൽ ഉള്‍പ്പെടുത്തണമെന്നും അഭ്യര്‍ഥിച്ചിരുന്നു. മരിക്കുന്നതിന് നിമിഷങ്ങൾക്കുമുമ്പും തന്റെ തിരിച്ചുവരവിനുവേണ്ടി പ്രാർഥിക്കണമെന്ന് ഫോളോവേഴ്സിനോട് പറയുന്ന വീഡിയോ അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.
2023ലാണ് ഫ്രാങ്ക് കാപ്രിയോയ്ക്ക് പാന്‍ക്രിയാറ്റിക് കാന്‍സര്‍ സ്ഥിരീകരിച്ചത്. 32 ലക്ഷം ഫോളോവേഴ്സുള്ള തന്റെ ഇൻസ്റ്റഗ്രാം പേജിൽ അദ്ദേഹം നിരന്തരം അപ്ഡേറ്റുകൾ പങ്കുവയ്ക്കുമായിരുന്നു. കുറ്റവാളികളോടു കണ്ണില്ലാത്ത നീതിദേവതയെപ്പോലെയല്ല, ഹൃദയമുള്ള ഒരു വല്യപ്പനെപ്പോലെ സംസാരിക്കുകയും സഹതപിക്കുകയും സഹായിക്കുകയും ചെയ്തിരുന്ന ഒരു അസാമാന്യ ജഡ്ജിയായിരുന്നു ഫ്രാങ്ക് കാപ്രിയോ. അദ്ദേഹം കുറ്റാരോപിതരോട് സംസാരിക്കുന്നതു കേൾക്കുന്നതുതന്നെ ഹൃദയഭേദക അനുഭവമായിരുന്നു.
ചില കേസുകളിൽ കുറ്റവാളികൾക്കു പിഴ ചുമത്തേണ്ടിവരുമ്പോൾ നിവൃത്തിയില്ലാത്തവരുടെ പിഴയടയ്ക്കാൻ തന്റെ അമ്മയുടെ പേരിൽ ഒരു ഫൗണ്ടേഷൻതന്നെ അദ്ദേഹം സ്ഥാപിച്ചു. ഈ ഫൗണ്ടേഷൻ പിഴ പൂർണമായോ ഭാഗികമായോ വഹിക്കുമായിരുന്നു.
യുക്രെയ്ൻ സുരക്ഷയ്ക്ക് യുഎസ് സൈനികർ ഉണ്ടാകില്ല
വാഷിംഗ്ടൺ ഡിസി: യുദ്ധാനന്തര സുരക്ഷയ്ക്കായി അമേരിക്കൻ സേന യുക്രെയ്നിൽ കാലു കുത്തില്ലെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി. യൂറോപ്യൻ രാജ്യങ്ങളായിരിക്കും യുക്രെയ്നിൽ സേനകളെ വിന്യസിക്കുക. യൂറോപ്യൻ രാജ്യങ്ങളെ സഹായിക്കാൻ അമേരിക്ക സന്നദ്ധമാണ്. വ്യോമതലത്തിൽ അമേരിക്ക സഹായം നല്‍കിയേക്കും.
റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ നടത്തുന്ന ചർച്ചകളുടെ തുടർച്ചയായിട്ടാണ് ട്രംപ് ഇക്കാര്യം ഒരഭിമുഖത്തിൽ പറഞ്ഞത്. തിങ്കളാഴ്ച യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുമായും യൂറോപ്യൻ നേതാക്കളുമായും ട്രംപ് വൈറ്റ്ഹൗസിൽ ചർച്ച നടത്തിയിരുന്നു. യുദ്ധാനന്തര യുക്രെയ്ന് സുരക്ഷാ ഉറപ്പുകൾ ലഭിക്കുമെന്നാണ് ട്രംപ് ചർച്ചയിൽ വാഗ്ദാനം ചെയ്തത്.
എന്നാൽ, ഇതിൽ അമേരിക്കൻ പങ്ക് നമമാത്രമായിരിക്കും എന്നാണ് ട്രംപ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ട്രംപ് ഉദ്ദേശിക്കുന്ന വ്യോമസഹായം ചിലപ്പോൾ മിസൈൽ പ്രതിരോധ സംവിധാനമോ, യുദ്ധവിമാനങ്ങളെ വിന്യസിച്ച് പറക്കൽരഹിത മേഖല സൃഷ്ടിക്കുന്നതോ ആകാം.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് സമാധാന ഉടന്പടി ഉണ്ടാക്കാൻ താത്പര്യം ഇല്ലായിരിക്കുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു. വരുന്ന ആഴ്ചകളിൽ പുടിന്റെ നിലപാട് വ്യക്തമാകും.
മുന്‍പ് താനും സെലൻസ്കിയും വ്ലാദിമിർ പുടിനും ഉൾപ്പെടുന്ന ത്രികക്ഷി ഉച്ചകോടിക്ക് താത്പര്യം പ്രകടിപ്പിച്ചിരുന്ന ട്രംപ് ഇപ്പോൾ സെലൻസ്കിയും പുടിനും ആദ്യം ചർച്ച നടത്തട്ടെ എന്ന് നിലപാട് മാറ്റിയിട്ടുണ്ട്. “അവർ രണ്ടുപേരും ആദ്യം കൂടിക്കാഴ്ച നടത്തട്ടെ. ആവശ്യമെങ്കിൽ ഞാനും പോകാം” എന്നാണ് അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കിയത്.
ഇതിനിടെ, ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റിൽ ത്രികക്ഷി ഉച്ചകോടി നടത്തുന്നതിനെക്കുറിച്ച് ട്രംപ് ആലോചിക്കുന്നതായി വൈറ്റ്ഹൗസ് അറിയിച്ചു. യുക്രെയ്ൻ യുദ്ധത്തിന്റെ പേരിലുള്ള അന്താരാഷ്ട്ര അറസ്റ്റ് വാറന്റ് ഭയക്കാതെ പുടിനു സന്ദർശിക്കാവുന്ന രാജ്യമാണ് ഹംഗറി. അവിടുത്തെ പ്രധാനമന്ത്രി വിക്തർ ഓർബനുമായി പുടിൻ വലിയ സൗഹൃദത്തിലാണ്. തുർക്കിയിലെ ഇസ്താംബൂൾ നഗരവും ഉച്ചകോടിക്കായി പരിഗണനയിലുണ്ടെന്ന് വൈറ്റ്ഹൗസ് പറഞ്ഞു.
ഇതിനിടെ, സെലൻസ്കിയുമായി പുടിൻ കൂടിക്കാഴ്ച നടത്തും എന്നതിൽ റഷ്യൻ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. മാധ്യമ വാർത്തകൾക്കായി വെറുതേ ഒരു ഉച്ചകോടി തട്ടിക്കൂട്ടാനാവില്ലെന്നാണ് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് ഇന്നലെ പറഞ്ഞത്.
അഫ്ഗാനിസ്ഥാനിൽ ബസപകടം; 79 പേർ മരിച്ചു
കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഹെരാത് പ്രവിശ്യയിൽ ട്രക്കുമായി കൂട്ടിയിടിച്ച ബസിനു തീപിടിച്ച് 79 പേർ മരിച്ചു. ഇതിൽ ഏതാണ്ടെല്ലാവരും ഇറാനിൽനിന്നു നാടുകടത്തപ്പെട്ടവരാണ്.
ഇറാൻ അതിർത്തിയിലെ ഇസ്ലാം ഖ്വാല ചെക്ക് പോസ്റ്റിൽനിന്ന് കാബൂളിലേക്ക് പുറപ്പെട്ട ബസ് ഒരു ട്രക്കുമായും മോട്ടോർ സൈക്കിളുമായും കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. ബസിന്റെ അമിതവേഗമാണ് അപകടമുണ്ടാക്കിയത്. ബസിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും മറ്റു രണ്ടു പേരും മരിച്ചെന്നാണ് അറിയിപ്പ്.
അഫ്ഗാനികൾ 1970 മുതൽ ഇറാനിലേക്കു കുടിയേറുന്നുണ്ട്. 2021ൽ താലിബാൻ ഭരണകൂടം വന്നതോടെ കുടിയേറ്റം ശക്തമായി. അഫ്ഗാൻ വിരുദ്ധ വികാരം ശക്തമായ ഇറാനിൽനിന്ന് ഇവരെയെല്ലാം പുറത്താക്കിവരികയാണ്.
ജൂണിലെ ഇസ്രേലി ആക്രമണത്തിനു പിന്നാലെ സുരക്ഷാ കാരണങ്ങൾ പറഞ്ഞ് പുറത്താക്കൽ വേഗത്തിലാക്കി. ജനുവരി മുതൽ 15 ലക്ഷം അഫ്ഗാൻ വംശജരാണ് ഇറാൻ വിട്ടത്.
ഗാസ നിയന്ത്രണത്തിലാക്കാൻ പദ്ധതി; 60,000 റിസർവ് സൈനികരെ വിളിച്ച് ഇസ്രയേൽ
ടെൽ അവീവ്: ഗാസ മുനന്പ് മുഴുവനോടെ നിയന്ത്രണത്തിലാക്കാനുള്ള ഇസ്രേലി പദ്ധതിയിൽ 1.3 ലക്ഷം സൈനികർ പങ്കാളികളാകുമെന്ന് റിപ്പോർട്ട്. ഇതിനായി 60,000 റിസർവ് സൈനികരെ തിരികെ വിളിക്കും.
അടുത്ത മാസങ്ങളിൽ ഘട്ടം ഘട്ടമായി പദ്ധതി നടപ്പാക്കാനാണ് നീക്കം. നവംബർ-ഡിസംബർ, അടുത്ത വർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ തുടർ നടപടികളുണ്ടാകും.
ഗാസയുടെ മുഴുവൻ പ്രദേശങ്ങളും സൈനിക നിയന്ത്രണത്തിലാക്കാനാണു പദ്ധതിയെന്ന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞിരുന്നു. ഹമാസിനെ ഉന്മൂലനം ചെയ്യാനും ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കാനുമായി ഇത് അത്യാവശ്യമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
നിലവിൽ ഗാസ മുനന്പിന്റെ പകുതിയലധികം പ്രദേശങ്ങളും ഇസ്രേലി സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഗാസ സിറ്റി അടക്കമുള്ള പ്രദേശങ്ങൾ പൂർണമായി അധീനതയിലാക്കാനാണ് ഇസ്രയേലിന്റെ നീക്കം. സൈനികനടപടിക്കു മുന്നോടിയായി പലസ്തീനികൾ ഒഴിഞ്ഞുപോകണമെന്നും ഇസ്രയേൽ ആവശ്യപ്പെടുന്നു.
ഇതിനിടെ, വെടിനിർത്തലിന് ഹമാസ് സമ്മതിച്ചുവെന്നാണ് റിപ്പോർട്ടുകൾ. എന്നിരുന്നാലും ഗാസയിലെ സൈനിക ഓപ്പറേഷനുമായി മുന്നോട്ടു പോകാൻ നെതന്യാഹു സർക്കാർ തീരുമാനിക്കുകയായിരുന്നു.