ഭീതി വിതച്ച് ഹമാസിന്റെ പരസ്യ വധശിക്ഷ
ഗാസ: യുദ്ധവിരാമത്തിനു ശേഷം സമാധാനം സ്വപ്നം കാണുന്ന പലസ്തീനികളിൽ ഭീതിവിതച്ച് പരസ്യ വധശിക്ഷ നടപ്പാക്കി ഹമാസ്.
ഇസ്രയേലുമായി സഹകരിച്ചവരെയും ക്രിമിനലുകളെയുമാണ് വധശിക്ഷയ്ക്കു വിധേയരാക്കിയതെന്നാണ് ഹമാസിന്റെ വിശദീകരണം. ഗാസ സിറ്റിയിൽ ഹമാസും ദഗ്മുഷ് ഗോത്രവിഭാഗവും തമ്മിലുണ്ടായ ഏറ്റമുട്ടലിൽ അമ്പതോളം പേർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് പരസ്യവധശിക്ഷയുണ്ടായത്.
ഇന്നലെ രാവിലെ ഗാസയിലെ കിഴക്കൻ ഷെജൈയ ജില്ലയിൽ വീണ്ടും വെടിവയ്പുണ്ടായി. ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനും അധാർമിക പ്രവർത്തനങ്ങൾ ഇല്ലാതാക്കാനുമാണ് തങ്ങളുടെ ശ്രമമെന്ന് ഹമാസ് വാദിക്കുമ്പോൾ, വിമർശകരെ നിശബ്ദരാക്കാൻ അരാജകത്വം ഉപയോഗിക്കുകയാണെന്നാണു പലരും ഭയപ്പെടുന്നത്.
ഗാസ അപകടകരമായ പുതിയൊരു ഘട്ടത്തിലേക്കു പ്രവേശിച്ചിരിക്കുകയാണെന്നു മനുഷ്യാവകാശ പ്രവർത്തകൻ ഖലീൽ അബു ഷമ്മല പറയുന്നു. ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായത്തിനാണ് സാക്ഷികളാകുന്നതെന്നും അദ്ദേഹം പറഞ്ഞു. “യുദ്ധം അവസാനിച്ചു, പക്ഷേ മുന്നിലുള്ള വെല്ലുവിളികൾ വളരെ വലുതാണ്” മധ്യഗാസാ മുനമ്പിൽ കഴിയുന്ന അക്ടിവിസ്റ്റ് ഇബ്രാഹിം ഫാരിസ് പറയുന്നു.
പലരും ഗാസ വിട്ടുപോകുന്നത് ഇഷ്ടപ്രകാരമല്ലെന്നും അവർക്ക് ഇവിടെ ഭാവിയില്ലെന്നു തോന്നുന്നതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനു ശേഷമുള്ള ആഭ്യന്തര രക്തച്ചൊരിച്ചിലും പരസ്യ വധശിക്ഷകളും ഗാസയുടെ അടുത്ത യുദ്ധം ഇനി പലസ്തീനികൾക്കിടയിലായിരിക്കുമോ എന്ന ഭയം ശക്തിപ്പെട്ടിരിക്കുകയാണ്.
യുദ്ധഭീതി ഒഴിഞ്ഞു ; ഗാസ ഇനിയെന്ത് ?
ജറൂസലെം: രക്തരൂഷിതമായ രണ്ടു വർഷത്തിനുശേഷം ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽവന്നെങ്കിലും ആശങ്ക ഒഴിയുന്നില്ല.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ നടപ്പിൽവന്ന സമാധാന കരാറിന്റെ അടിസ്ഥാനത്തിൽ ഇരു പക്ഷവും ബന്ദികളെയും തടവുകാരെയും പരസ്പരം കൈമാറി സമാധാന ശ്രമങ്ങളുടെ ആദ്യകടമ്പ കടന്നു.
എന്നാൽ ഗാസയുടെ ഭാവി എന്തെന്നതിൽ ഇപ്പോഴും അനിശ്ചിതത്വം ബാക്കി. ഹമാസിന്റെ നിരായുധീകരണം, ഗാസയെ ആരു ഭരിക്കും- പലസ്തീൻ രാഷ്ട്രം തുടങ്ങിയ പ്രശ്നങ്ങളൊന്നും പരിഹരിക്കപ്പെടാതെ തുടരുകയാണ്.
ബന്ദി കൈമാറ്റത്തോടെ സമാധാന കരാറിന്റെ അടുത്ത ഘട്ട നടപടികൾ മുന്നോട്ടുകൊണ്ടുപോകാനുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മേലുള്ള സമ്മർദം കുറയുകയാണു ചെയ്തിരിക്കുന്നത്. ബന്ദികളെ പൂർണമായും കൈമാറിക്കഴിഞ്ഞാൽ കരാർ പ്രകാരം ഇസ്രയേൽ ഗാസയിലേക്കു ഭക്ഷണവും മറ്റ് സഹായങ്ങളും എത്താൻ അനുവദിക്കേണ്ടതുണ്ട്.
യുദ്ധത്തിൽ തളർന്നുപോയ പലസ്തീനികളുടെ ദുരിതം തുടരുകയാണ്. ഇസ്രേലി ബോംബാക്രമണത്തിൽ ഗാസ സമ്പൂർണമായി തകർന്നിരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ താറുമാറായി. ഒട്ടനവധി വീടുകൾ നശിപ്പിക്കപ്പെട്ടു.
വർഷങ്ങൾ നീണ്ടുനിൽക്കുന്ന ഗാസയുടെ പുനർനിർമാണത്തിന് ആരാണ് പണം മുടക്കുകയെന്നത് ഇനിയും വ്യക്തമല്ല. കരാറിന്റെ തുടർനടപടികൾ ചർച്ച ചെയ്യാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ ഈജിപ്തിൽ ലോകനേതാക്കൾ സമാധാന ഉച്ചകോടി ചേർന്നു.
ഈ യോഗത്തിൽ നെതന്യാഹു പങ്കെടുത്തില്ല. ജൂത അവധി ദിനമായതിനാലാണ് പങ്കെടുക്കാതിരുന്നതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. എന്നാൽ കരാർ പാലിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് നെതന്യാഹു ഇസ്രേലി പാർലമെന്റിൽ പറഞ്ഞു.
ഈജിപ്ത് പ്രസിഡന്റ് അബ്ദുൾ ഫത്ത എൽ സിസിയും ട്രംപും അധ്യക്ഷത വഹിച്ച യോഗത്തിൽ ഗാസയുടെയും മിഡിൽ ഈസ്റ്റിന്റെയും ഭാവി സംബന്ധിച്ച് ചർച്ച നടന്നു. ഇരുപതിലധികം ലോകനേതാക്കൾ പങ്കെടുത്ത ഉച്ചകോടിയിൽ പലസ്തീൻ നേതാവ് മഹ്മൂദ് അബ്ബാസും പങ്കെടുത്തു.
കരാറിലെ പരിഹരിക്കാൻ ബുദ്ധിമുട്ടേറിയ വിഷയങ്ങളിലൊന്ന് ഹമാസിന്റെ നിരായുധീകരണമാണ്. ഇസ്രയേൽ ഇതിനായി വാശിപിടിക്കുകയും ചെയ്യുന്നു. എന്നാൽ നിരായുധീകരിക്കാൻ ഹമാസ് വിസമ്മതിക്കുകയും ഇസ്രായേൽ സൈന്യത്തെ ഗാസയിൽനിന്ന് പൂർണമായും പിൻവലിക്കുന്നത് ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. ഇതുവരെ, ഗാസ സിറ്റിയുടെ ഭൂരിഭാഗം പ്രദേശത്തുനിന്നും ഖാൻ യൂനിസിന്റെ തെക്കൻ നഗരത്തിൽനിന്നും ഇസ്രയേൽ സൈന്യം പിൻവാങ്ങിയിട്ടുണ്ട്.
എന്നാൽ, തെക്കൻ നഗരമായ റാഫയുടെ മിക്ക ഭാഗങ്ങളിലും ഗാസയുടെ വടക്കേ അറ്റത്തുള്ള പട്ടണങ്ങളിലും ഗാസ-ഇസ്രയേൽ അതിർത്തിയിലും സൈന്യം ഇപ്പോഴും തുടരുകയാണ്. വെടിനിർത്തൽ നിരീക്ഷിക്കാൻ ഏകദേശം 200 യുഎസ് സൈനികർ ഇസ്രയേലിലുണ്ട്.
കരാറിനോടുള്ള ഹമാസിന്റെ പ്രതികരണം, ഇസ്രയേല്‍ നേതൃത്വത്തിന്റെ ഐക്യം, സുരക്ഷയ്ക്കും പുനര്‍നിര്‍മാണത്തിനും അന്താരാഷ്ട്ര പങ്കാളികളുടെ സന്നദ്ധത എന്നിവയെ ആശ്രയിച്ചിരിക്കും ട്രംപിന്റെ സമാധാന പദ്ധതിയുടെ വിജയം.
നിലവില്‍ ട്രംപ് അധ്യക്ഷനായ അന്താരാഷ്ട്ര സമാധാന സമിതിയുടെ മേല്‍നോട്ടത്തിലുള്ള വിദഗ്ധ പലസ്തീന് കമ്മിറ്റിക്കായിരിക്കും ഗാസയുടെ നടത്തിപ്പ് ചുമതല.
അതേസമയം പരിഷ്കരണങ്ങള്‍ അംഗീകരിച്ചാല്‍ ദീര്‍ഘകാല നിയന്ത്രണം ഒടുവില്‍ പലസ്തീന് അഥോറിറ്റിക്ക് കൈമാറാന്‍ കഴിയും. എങ്കിലും ഗാസയെ ആരാണ് ആത്യന്തികമായി ഭരിക്കുക എന്ന ചോദ്യം പരിഹരിക്കപ്പെടാതെ തുടരുന്നു.
കരുണയുടെ കരംനീട്ടി ലെയോ മാർപാപ്പ
റോം: ഗാസയിലെ കുഞ്ഞുങ്ങളിലേക്കു കരുണയുടെ കരംനീട്ടി ലെയോ പതിനാലാമൻ മാർപാപ്പ. ഗാസയിലെ കുട്ടികൾക്കു മരുന്നുകൾ വിതരണം ചെയ്യാനാണ് മാർപാപ്പ നിർദേശിച്ചത്.
യുദ്ധത്തിന്റെ ഇരകളായ കുരുന്നുകൾക്ക് മരുന്നുകൾ അയയ്ക്കാൻ മാർപ്പാപ്പ പേപ്പൽ ചാരിറ്റീസ് ഓഫീസിനോടു നിർദേശിച്ചു.
ഇതിന്റെ ഭാഗമായി 5,000 ഡോസ് ആന്റിബയോട്ടിക്കുകൾ ഗാസയിലേക്ക് അയച്ചിട്ടുണ്ട്. ഗാസ മുനമ്പിലെ ജനങ്ങളിലേക്കു മാനുഷിക സഹായം എത്തിക്കുന്ന വഴികൾ വീണ്ടും തുറന്നതോടെയാണ് ഇത് സാധ്യമായത്.
യുക്രെയ്നുള്ള സഹായവും തുടരുകയാണെന്നു വത്തിക്കാൻ അറിയിച്ചു. ടിന്നിലടച്ച ഭക്ഷണം, എണ്ണ, പാസ്ത, മാംസം, ശുചിത്വ ഉത്പന്നങ്ങൾ എന്നിവയാണു യുക്രെയ്നു നൽകിവരുന്നത്.
മഡഗാസ്കർ പ്രസിഡന്റ് രാജ്യം വിട്ടു, സൈന്യം നിയന്ത്രണമേറ്റെടുത്തു
അന്റനാനാരിവോ: സൈനിക കലാപത്തെത്തുടർന്ന് രാജ്യം വിട്ട മഡഗാസ്കർ പ്രസിഡന്റ് ആൻഡ്രി രജോലിന പാർലമെന്റിന്റെ അധോസഭ പിരിച്ചുവിട്ടു. സൈന്യം അധികാരമേറ്റതായി കേണൽ മൈക്കിൾ റാൻഡ്രിയാനിറിന അറിയിച്ചു.
ദേശീയ അസംബ്ലി എത്രയും വേഗം പിരിച്ചുവിടാനുള്ള ഉത്തരവ് പ്രസിഡന്റ് പുറപ്പെടുവിച്ചതായി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത പ്രസ്താവന വ്യക്തമാക്കി. സർക്കാരിനെതിരേ രാജ്യത്തെ ജെൻ സി യുവാക്കൾ അഴിച്ചുവിട്ട കലാപത്തോടൊപ്പം ഒരു സൈനിക ഘടകവും ചേർന്നിരുന്നു.
രജോലിന രാജിവയ്ക്കണമെന്ന ആവശ്യമുയരുന്നതിനിടയിലും അദ്ദേഹത്തിന്റെ വിവരങ്ങളൊന്നും ലഭ്യമല്ല.
നോർവേയിലെ എംബസിക്കു താഴിട്ട് വെനസ്വേല
കാരക്കാസ്: പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോയ്ക്ക് നൊബേൽ സമ്മാനം ലഭിച്ചതിനു പിന്നാലെ നോർവേയിലെ എംബസി അടച്ചുപൂട്ടാൻ വെനസ്വേല.
ഓസ്ലോയിലെ എംബസി നിർത്തലാക്കുന്നുവെന്ന് തിങ്കളാഴ്ചയാണ് രാജ്യം അറിയിച്ചത്. നൊബേൽ പുരസ്കാരത്തെക്കുറിച്ച് പരാമർശങ്ങളില്ലെങ്കിലും തങ്ങളുടെ വിദേശസേവനങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമാണിതെന്നാണ് ഔദ്യോഗിക വിശദീകരണം.
കാരണം കൂടാതെയുള്ള നടപടിയാണിതെന്ന് നോർവേയുടെ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. നിരവധി അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും ഒന്നിച്ചു പോകാനാണ് ആഗ്രഹിക്കുന്നതെന്ന് നോർവേ വിദേശകാര്യ വക്താവ് പറഞ്ഞു.
നോർവേ സർക്കാരിന്റെ നിയന്ത്രണത്തിലല്ല നൊബേൽ സമ്മാനമെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, ഓസ്ട്രേലിയയിലെ എംബസിയും അടച്ചുപൂട്ടിയ വെനസ്വേല സിംബാബ്വെയിലും ബുർക്കിനോ ഫാസോയിലും പുതിയവ ആരംഭിച്ചു.
യുഎസ് സഖ്യകക്ഷികളായ രണ്ടു രാജ്യങ്ങളിലെ എംബസികൾ അടച്ചുപൂട്ടിയ നടപടി യുഎസിനോടുള്ള വെല്ലുവിളിയായും വ്യാഖ്യാനിക്കപ്പെടുന്നു.
മാർപാപ്പ ഇറ്റാലിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
റോം: ലെയോ പതിനാലാമൻ മാർപാപ്പ ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററെല്ലയുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി.
റോമിലെ ക്വിറിനൽ കൊട്ടാരത്തിലെത്തിയാണ് പ്രസിഡന്റുമായി ലെയോ മാർപാപ്പ കൂടിക്കാഴ്ച നടത്തിയത്. പൊതുനന്മയ്ക്കായി സഭയും ഇറ്റാലിയൻ ഭരണകൂടവും ഒരുമിച്ചു പ്രവർത്തിക്കുന്നതായി പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
സാമൂഹിക വികസനം സംബന്ധിച്ചും ഏറ്റവും ദുർബലരും ദരിദ്രരുമായവരെ സംരക്ഷിക്കുന്നതു സംബന്ധിച്ചും തീരുമാനമെടുക്കുമ്പോൾ മനുഷ്യാന്തസിന് ഏറ്റവും പ്രഥമസ്ഥാനം നൽകണമെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്പിൽ ജനനനിരക്കിലുണ്ടായ ഇടിവ് ചൂണ്ടിക്കാട്ടി, കുടുംബത്തെയും കുടുംബമൂല്യങ്ങളെയും പിന്തുണയ്ക്കാൻ ശ്രമിക്കണമെന്നു മാർപാപ്പ ആഹ്വാനം ചെയ്തു.
ബിപിൻ ‘ധീരൻ’; മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്ന് ഇസ്രയേൽ
കാഠ്മണ്ഡു: ഹമാസ് തടങ്കലിൽ കൊല്ലപ്പെട്ട നേപ്പാളി വിദ്യാർഥി ബിപിൻ ജോഷിയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്ന് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു.
ഹമാസ് വിട്ടുനൽകിയ ബിപിന്റെ (23) മൃതദേഹം ടെൽ അവീവിൽ എത്തിച്ചു. ഒക്ടോബർ ഏഴിനാണ് കിബുട്സ് അലുമിമിലെ ഷെൽട്ടറിൽനിന്ന് ഹമാസ് ബിപിനെയും കൂട്ടുകാരെയും പിടിച്ചുകൊണ്ടുപോയത്.
യുദ്ധത്തിന്റെ ആദ്യ മാസങ്ങളിൽത്തന്നെ ബിപിൻ കൊല്ലപ്പെട്ടിരിക്കാമെന്ന് ഐഡിഎഫ് പ്രസ്താവനയിൽ പറഞ്ഞു. സംസ്കാരത്തിനായി ബിപിന്റെ മൃതദേഹം കുടുംബത്തിനു തിരികെ നൽകുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ചെയ്യുമെന്ന് ഐഡിഎഫ് അറിയിച്ചു.
ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ കൂടെയുണ്ടായിരുന്ന നിരവധി പേരെയാണ് ബിപിൻ രക്ഷപ്പെടുത്തിയിത്. ആക്രമണം നടക്കുമ്പോൾ ബിപിനും കൂട്ടുകാരും ഷെൽട്ടറിലേക്ക് മാറിയിരുന്നു.ഇവിടേക്ക് വീണ ഗ്രനേഡുകൾ അക്രമികൾക്കു നേരേ എടുത്തെറിഞ്ഞ് കൂടെയുണ്ടായിരുന്നവരെ ബിപിൻ രക്ഷപ്പെടുത്തി.
ഇതിൽ പരിക്കേറ്റ ബിപിനെയും സംഘത്തെയും ഹമാസ് ബന്ദിയാക്കി. ഫാമിൽ ജോലി ചെയ്തിരുന്ന ആറു പേർ ഉൾപ്പെടെ 17 പേരുടെ ജീവൻ ബിപിൻ രക്ഷിച്ചെന്ന് അന്ന് ഒപ്പമുണ്ടായിരുന്ന ബിഭൂഷ അധികാരി പറയുന്നു. ഹമാസ് ആക്രമണത്തിൽനിന്നു രക്ഷപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ ബിഭൂഷ അധികാരിയാണ് ബിപിന്റെ ധീരകൃത്യം പുറംലോകത്തെ അറിയിച്ചത്.
ഷാം എൽ ഷേഖിൽ നടന്ന സമാധാന ഉച്ചകോടിക്കിടെ വെടിനിർത്തൽ കരാറിൽ ട്രംപ് ഒപ്പുവച്ചു
ജറുസലെം: രണ്ടു വർഷത്തിനുശേഷം ഗാസയിൽ സമാധാനത്തിന്റെ നാളുകൾ. ഇന്നലെ ഈജിപ്തിലെ ഷാം എൽ ഷേഖിൽ നടന്ന സമാധാന ഉച്ചകോടിക്കിടെ വെടിനിർത്തൽ കരാറിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു.
20 ഇസ്രേലി ബന്ദികളെ ഇന്നലെ ഹമാസ് മോചിപ്പിച്ചു. പകരമായി 1968 പലസ്തീൻ തടവുകാരെ ഇസ്രയേൽ വിട്ടയച്ചു. ഇവർ വെസ്റ്റ് ബാങ്ക് പട്ടണമായ റാമല്ലയിലും ഗാസാ മുനന്പിലും എത്തി. രണ്ടു ഗ്രൂപ്പായാണു പലസ്തീൻ തടവുകാരെ വിട്ടയച്ചത്.
ഏഴു ബന്ദികളെയാണ് ആദ്യം ഹമാസ് മോചിപ്പിച്ചത്. ഏതാനും മണിക്കൂറിനകം 13 പേരെക്കൂടി മോചിപ്പിച്ചു. മോചിതരായവരെല്ലാം പുരുഷന്മാരാണ്. റെഡ്ക്രോസിനാണ് ഇവരെ കൈമാറിയത്. തുടർന്ന് റെഡ്ക്രോസ് സംഘം ഇവരെ ഇസ്രേലി സൈന്യത്തിനു കൈമാറി. മോചിതരായ ഇസ്രേലികൾ വൈദ്യപരിശോധനയ്ക്കുശേഷം വീടുകളിലെത്തി.
ആനന്ദാശ്രുക്കളോടെയാണ് ബന്ധുക്കൾ ഇവരെ സ്വീകരിച്ചത്. ഹമാസിന്റെ കസ്റ്റഡിയിലിരിക്കേ കൊല്ലപ്പെട്ട 28 ബന്ദികളിൽ നാലു പേരുടെ മൃതദേഹങ്ങൾ ഉടൻ കൈമാറും. മറ്റു മൃതദേഹങ്ങൾ എപ്പോൾ കൈമാറുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുമായി ട്രക്കുകൾ ഉടൻ ഗാസയിലെത്തും.
സമാധാന ഉച്ചകോടിക്ക് ട്രംപും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദെൽ ഫത്താ അൽ സിസിയുമാണ് അധ്യക്ഷത വഹിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചസ് തുടങ്ങിയ ലോകനേതാക്കൾ ഉച്ചകോടിയിൽ പങ്കെടുത്തു. ഉച്ചകോടിയിൽ പങ്കെടുക്കാൻ അവസാന നിമിഷം ലഭിച്ച ക്ഷണം ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിരസിച്ചു.
ഇന്നലെ ബന്ദിമോചനത്തിനു പിന്നാലെ ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യാനെത്തിയ ഡോണൾഡ് ട്രംപിനെ എഴുന്നേറ്റു നിന്ന് കൈയടികളോടെയാണ് അംഗങ്ങൾ സ്വീകരിച്ചത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പമാണ് ട്രംപ് എത്തിയത്. യുദ്ധം അവസാനിച്ചതായി ട്രംപ് ഇസ്രയേൽ പാർലമെന്റിൽ പ്രഖ്യാപിച്ചു.
ബന്ദിമോചനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സത്യസന്ധമായ ശ്രമങ്ങളെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്ന് മോദി പറഞ്ഞു.
2023 ഒക്ടോബർ ഏഴിന് ഹമാസ് ഭീകരർ ഇസ്രയേലിൽ നടത്തിയ ആക്രമണത്തെത്തുടർന്നാണ് സംഘർഷം ആരംഭിച്ചത്. ഹമാസ് ആക്രമണത്തിൽ 1,200 ഇസ്രേലികളാണ് കൊല്ലപ്പെട്ടത്.
738 ദിവസം; അവർ മടങ്ങിയെത്തി
ടെൽ അവീവ്: ഇസ്രേലി ജനത ഒന്നടങ്കം കാത്തിരുന്ന നിമിഷങ്ങളാണ് ഇന്നലെ യാഥാർഥ്യമായത്. 738 ദിവസങ്ങൾ പലസ്തീൻ ഭീകരരുടെ കസ്റ്റഡിയിൽ ദുരിതയാതനകൾ ഏറ്റുവാങ്ങി ജീവൻ നിലനിർത്തിയ 20 ബന്ദികൾ ഇന്നലെ മോചിതരായി പ്രിയപ്പെട്ട കുടുംബാംഗങ്ങളുമായും ബന്ധുക്കളുമായും ഒത്തുചേർന്നു.
ഹമാസ് ഭീകരർ വിട്ടയച്ച ബന്ദികളെ റെഡ്ക്രോസ് സ്വീകരിച്ച് ഇസ്രേലി സേനയ്ക്കു കൈമാറുകയായിരുന്നു. ഇസ്രേലിസേന ഉടൻതന്നെ എല്ലാവരെയും ഹെലികോപ്റ്ററുകളിൽ ആശുപത്രികളിലെത്തിച്ചു.
ആശുപത്രികളിൽ കാത്തിരുന്ന മാതാപിതാക്കളും പങ്കാളികളും മക്കളും അടക്കമുള്ള കുടുംബാംഗങ്ങളുമായി ബന്ദികൾ ഒത്തുചേർന്നത് വൈകാരിക നിമിഷങ്ങൾക്കിടയാക്കി. സന്തോഷത്തിന്റെ കണ്ണുനീരിനിടെ വാക്കുകൾക്കിടമില്ലാതായി. രണ്ടു വർഷമായി ടെൽ അവീവിലെ ‘ബന്ദികളുടെ ചത്വര’ ത്തിൽബന്ദിമോചനത്തിനായി പോരാടിയവർക്കും ഇന്നലെ അത്യഹ്ലാദത്തിന്റെ നിമിഷങ്ങളായിരുന്നു.
കസ്റ്റഡിയിൽ മരിച്ച നാലു ബന്ദികളുടെ മൃതദേഹങ്ങളും ഹമാസ് ഇന്നലെ ഇസ്രയേലിനു വിട്ടുനൽകി. ഇനി 24 പേരുടെ മൃതദേഹങ്ങൾകൂടി ഹമാസ് കൈമാറാനുണ്ട്. ബന്ദികളെല്ലാം ഇസ്രയേലിലെത്തുന്നതുവരെ വിശ്രമമില്ലെന്ന് ഇസ്രേലി സേന ഇന്നലെയും ആവർത്തിച്ചു വ്യക്തമാക്കി.
ബന്ദിമോചനത്തിനു പകരമായി 1968 പലസ്തീൻ തടവുകാർ ഇന്നലെ ഇസ്രേലി ജയിലുകളിൽനിന്ന് മോചിതരായി. ഇതിൽ 250 പേർ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടവരും ശേഷിക്കുന്നവർ 2023 ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനുശേഷം ഗാസയിൽനിന്ന് അറസ്റ്റിലായവരുമാണ്. റെഡ് ക്രോസ് ആണ് ഇവരെ സ്വീകരിച്ച് വെസ്റ്റ് ബാങ്കിലും ഗാസയിലും എത്തിച്ചത്. വർഷങ്ങൾക്കുശേഷം തിരിച്ചെത്തിയവരെ പലസ്തീൻ ജനത അത്യാഹ്ലാദത്തോടെ വരവേറ്റു.
2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ഭീകരാക്രമണത്തിനു മറുപടിയായി ഇസ്രയേൽ ആരംഭിച്ച യുദ്ധം രണ്ടു വർഷത്തിനുശേഷം സമാപിക്കുന്നതിന്റെ സൂചനയാണ് ഇന്നലെ ഇസ്രയേൽ, ഗാസ, ഈജിപ്ത് എന്നിവിടങ്ങളിൽനിന്നായി ലഭിച്ചത്. ഹമാസ് ഭീകരാക്രമണത്തിൽ 1200 പേരാണ് പേരാണ് കൊല്ലപ്പെട്ടത്. ഗാസയിൽ ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിൽ 67,682 പേരും കൊല്ലപ്പെട്ടു.
20 ഇസ്രേലി ബന്ദികൾ മോചിതരായി
ടെൽ അവീവ്: ഗാസയിലെ ഹമാസ് ഭീകരരുടെ കസ്റ്റഡിയിൽ ജീവനോടെയുണ്ടായിരുന്ന 20 ഇസ്രേലി ബന്ദികളും ഇന്നലെ മോചിതരായി.
ഹമാസിന്റെ കസ്റ്റഡിയിൽ രണ്ടു വർഷത്തെ നരകയാതനയാണ് ഇവർ അനുഭവിക്കേണ്ടിവന്നത്. ഇസ്രേലികളെ പ്രകോപിപ്പിക്കാനായി എല്ലും തോലുമായ ബന്ദികളുടെ ചിത്രങ്ങൾ ഹമാസ് ഇടയ്ക്കിടെ പുറത്തുവിട്ടിരുന്നു.
മരണപ്പെട്ട ബന്ദികളിൽ നാലു പേരുടെ മൃതദേഹങ്ങളും ഹമാസ് ഇന്നലെ കൈമാറിയെന്നാണു സൂചന. മൊത്തം 48 ബന്ദികളാണു ഗാസയിൽ അവശേഷിച്ചിരുന്നത്.
2023 ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനിടെ ഹമാസ് 251 ഇസ്രേലികളെ ജീവനോടെയും കൊലപ്പെടുത്തിയും ഗാസയിലേക്കു കടത്തിക്കൊണ്ടുപോയിരുന്നു. നേരത്തേയുണ്ടായ രണ്ടു വെടിനിർത്തലുകളിൽ അവശേഷിക്കുന്നവർ മോചിതരായിരുന്നു.
ഉച്ചകോടിക്ക് അവസാനനിമിഷം ക്ഷണം; നിരസിച്ച് നെതന്യാഹു
ടെൽ അവീവ്: ഈജിപ്തിലെ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ അവസാന നിമിഷം ലഭിച്ച ക്ഷണം ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിരസിച്ചു.
യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഇടപെടലിനെത്തുടർന്നാണ് ഈജിപ്ഷ്യൻ പ്രസിഡന്റ് അൽ സിസി, നെതന്യാഹുവിനെ ഉച്ചകോടിയിലേക്കു ക്ഷണിച്ചത്. എന്നാൽ തിങ്കളാഴ്ച വൈകുന്നേരം മുതൽ ചൊവ്വാഴ്ച രാത്രി വരെ സിംചാത് തോറ എന്ന യഹൂദ ആഘോഷം നടക്കുന്നതിനാൽ പങ്കെടുക്കാനില്ലെന്ന് നെതന്യാഹു അറിയിക്കുകയായിരുന്നു.
ഇസ്രയേലിലെ ബെൻ ഗുരിയൻ വിമാനത്താവളത്തിൽനിന്നു ട്രംപും നെതന്യാഹുവും കാറിൽ മടങ്ങവേയാണ് ക്ഷണത്തിനുള്ള നീക്കങ്ങളുണ്ടായത്. നെതന്യാഹു ഉച്ചകോടിയിൽ പങ്കെടുക്കണമെന്നു ട്രംപ് ആവശ്യപ്പെട്ടു. തുടർന്ന് ട്രംപ് ഈജിപ്ഷ്യൻ പ്രസിഡന്റ് അൽ സിസിയെ ഫോണിൽ ബന്ധപ്പെട്ടു. പിന്നാലെ അൽ സിസി, നെതന്യാഹുവിനെ ബന്ധപ്പെട്ട് ഉച്ചകോടിയിലേക്കു ക്ഷണിച്ചു. ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അൽ സിസി ദീർഘനാളായി നെതന്യാഹുവുമായി സംസാരം ഒഴിവാക്കിയിരുന്നു.
യഹൂദ ആഘോഷവേളകളിലും സാബത്ത് ദിനങ്ങളിലും ഇസ്രേലി നേതാക്കൾ രാജ്യത്തിനു പുറത്തുപോകാറില്ലെന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി.
ആഘോഷ വേളയിൽ ഈജിപ്തിൽ പോയാൽ സർക്കാരിനെ താങ്ങിനിർത്തുന്ന സഖ്യകക്ഷികൾ ഇടയുമെന്ന ഭീതി നെതന്യാഹുവിനുണ്ടെന്നും ഇസ്രേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ക്ഷണം ലഭിക്കാൻ അവസരമൊരുക്കിയ ട്രംപിന് നെതന്യാഹു നന്ദി അറിയിച്ചു.
ശക്തി പ്രദർശിപ്പിച്ച് ഹമാസ്
കയ്റോ: ഇന്നലെ ബന്ദിമോചനം നടക്കുന്നതിനിടെ ആയുധാരികളായ ഹമാസുകാർ ഗാസാ തെരുവുകളിൽ പ്രത്യക്ഷപ്പെട്ടു. രണ്ടു വർഷത്തെ യുദ്ധത്തിൽ ശക്തിക്ഷയിച്ചിട്ടില്ല എന്നു കാണിക്കാനായിരുന്നു ഹമാസിന്റെ ശ്രമം.
ഹമാസിന്റെ സായുധവിഭാഗമായ അൽ ഖ്വാസം ബ്രിഗേഡിന്റെ വേഷം ധരിച്ച ഡസൻകണക്കിന് ആയുധധാരികൾ തെക്കൻ ഗാസയിലെ ആശുപത്രിയിൽ നിരന്നുനിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
ഗാസയുദ്ധത്തിൽ ആയിരക്കണക്കിനു ഹമാസുകാരെ ഇസ്രേലി സേന വകവരുത്തിയിരുന്നു. സംഘടനയുടെ ഒട്ടുമിക്ക നേതാക്കളും വധിക്കപ്പെട്ടു.
പാക്കിസ്ഥാനിലെ ഇസ്രയേൽ വിരുദ്ധ റാലിയിൽ സംഘർഷം; അഞ്ച് മരണം
ലാഹോർ: പാക്കിസ്ഥാനിലെ ഇസ്രയേൽവിരുദ്ധ റാലിയിൽ വൻ സംഘർഷം. ഒരു പോലീസുകാരനടക്കം അഞ്ചു പേർ കൊല്ലപ്പെട്ടു.
തീവ്രനിലപാടുകൾ പുലർത്തുന്ന തെഹ്രിക് ഇ ലബ്ബായിക് എന്ന പാർട്ടി വെള്ളിയാഴ്ച ലാഹോറിൽനിന്ന് ഇസ്ലാമാബാദിലേക്ക് ആരംഭിച്ച മാർച്ച് ഇന്നലെ പോലീസ് പിരിച്ചുവിടാൻ നോക്കിയതാണു സംഘർഷത്തിൽ കലാശിച്ചത്. പാർട്ടി നേതാവ് സാദ് റിസ്വിക്ക് മൂന്നു തവണ വെടിയേറ്റുവെന്നാണ് റിപ്പോർട്ട്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈജിപ്തിൽ ഗാസാ സമാധാനക്കരാർ ഒപ്പിടുന്നതിനോട് അനുബന്ധിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. ലാഹോറിൽനിന്ന് ഇസ്ലാമാബാദിലേക്കുള്ള ഗ്രാൻഡ് ട്രങ്ക് റോഡിലൂടെയാണ് മാർച്ച് നീങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിലും പലവട്ടം പോലീസുമായി സംഘർഷമുണ്ടായിരുന്നു.
ഇന്നലെ മുറിദ്കെ പട്ടണത്തിൽവച്ച് റാലി പിരിച്ചുവിടാൻ പോലീസ് നടത്തിയ നീക്കം വലിയ ഏറ്റമുട്ടലിൽ കലാശിക്കുകയായിരുന്നു. റാലിക്കാർ പോലീസിനു നേർക്ക് വെടിയുതിർത്തുവെന്നാണ് റിപ്പോർട്ട്. 40 വാഹനങ്ങളും അഗ്നിക്കിരയാക്കി. ഒരു പോലീസുകാരൻ, റാലയിൽ പങ്കെടുത്ത മൂന്നു പേർ, വഴിയോരത്തുണ്ടായിരുന്ന ഒരാൾ എന്നിവരാണ് മരിച്ചത്.
""ഗാസ യുദ്ധം അവസാനിച്ചു ''
വാഷിംഗ്ടൺ ഡിസി: ഗാസയിലെ യുദ്ധം അവസാനിച്ചുവെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
“യുദ്ധം അവസാനിച്ചു. നിങ്ങൾക്കതു മനസിലായോ?” - ഇസ്രയേൽ-ഹമാസ് സംഘർഷം അവസാനിച്ചുവെന്ന് പറയാനാകുമോ എന്ന ചോദ്യത്തിനുത്തരമായി ട്രംപ് പറഞ്ഞു. “എല്ലാവരും വളരെ ആഹ്ലാദത്തിലാണെന്നും വെടിനിർത്തൽ നിലനിൽക്കും. യുദ്ധങ്ങൾ തീർക്കുന്നതിലും സമാധാനം സ്ഥാപിക്കുന്നതിനും ഞാൻ മിടുക്കനാണ്”- ട്രംപ് കൂട്ടിച്ചേർത്തു.
ഗാസയുടെ മേൽനോട്ടത്തിനു സമാധാന ബോർഡ്
ഗാസ സന്ദർശിക്കാൻ ആഗ്രഹമുണ്ടെന്നും ട്രംപ് പറഞ്ഞു. ഗാസയിൽ കാലു കുത്തണമെന്നാണ് ആഗ്രഹം. വരുന്ന പതിറ്റാണ്ടുകളിൽ ഗാസ വലിയൊരു അദ്ഭുതമായിരിക്കും. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ഉടൻതന്നെ സാധാരണ നിലയിലാകും. ഗാസയ്ക്കു മേൽനോട്ടം വഹിക്കാനായി ഒരു ‘സമാധാന ബോർഡ്’ ഉടൻ സ്ഥാപിക്കുമെന്നും ട്രംപ് അറിയിച്ചു.
ട്രംപിന്റെ പശ്ചിമേഷ്യാ യാത്രയിൽ യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.
ദുഃസ്വപ്നം അവസാനിച്ചു: ട്രംപ്
ടെൽ അവീവ്: ദീർഘനാൾ നീണ്ട വേദന നിറഞ്ഞ ദുഃസ്വപ്നം അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രേലി പാർലമെന്റിനെ അഭിസംബോധന ചെയ്തു പറഞ്ഞു.
പശ്ചിമേഷ്യയുടെ നന്മയ്ക്കായി മാറ്റം തുടങ്ങുന്ന ദിവസമാണിന്ന്. ഇസ്രേലികളുടെ മാത്രമല്ല, പലസ്തീനികളുടെയും ദുസ്വപ്നം അവസാനിച്ചിരിക്കുന്നു.
2008ൽ ജോർജ് ഡബ്ല്യു. ബുഷിനു ശേഷം ഇസ്രേലി പാർലമെന്റായ നെസെറ്റിൽ പ്രസംഗിക്കുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റാണ് ട്രംപ്. ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവാണ് ട്രംപിനെ പാർലമെന്റിലേക്ക് ആനയിച്ചത്. “ട്രംപ്, ട്രംപ്” എന്നാർത്തു വിളിച്ച് ഇസ്രേലി എംപിമാർ അദ്ദേഹത്തെ സ്വാഗതം ചെയ്തു.
ഇസ്രയേലിനോട് ഏറ്റവും സൗഹൃദം കാട്ടിയ അമേരിക്കൻ പ്രസിഡന്റാണു ട്രംപെന്ന് നെതന്യാഹു പറഞ്ഞു. ട്രംപിന്റെ സമാധാന പദ്ധതി നടപ്പാക്കാൻ താൻ ബാധ്യസ്ഥനാണെന്ന് നെതന്യാഹു കൂട്ടിച്ചേർത്തു. യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എന്നിവരും ട്രംപിനൊപ്പമുണ്ടായിരുന്നു. ട്രംപിന്റെ പ്രസംഗത്തിനിടെ ഒരു പാർലമെന്റംഗം ‘പലസ്തീനെ അംഗീകരിക്കുക’ എന്നെഴുതിയ കടലാസ് ഉയർത്തിക്കാട്ടി.
ഹമാസിന് തത്കാലം ഗാസയിൽ തുടരാം
വാഷിംഗ്ടൺ ഡിസി: ഹമാസ് ഭീകരർക്ക് കുറച്ചു നാൾകൂടി ഗാസിൽ തുടരാൻ അനുമതി നല്കിയെന്നു സൂചിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഗാസയിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ഹമാസിന് താത്പര്യമുണ്ടെന്നും തങ്ങൾ അതിന് അനുമതി നല്‍കിയെന്നും ട്രംപ് ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. ട്രംപിന്റെ വെടിനിർത്തൽ പദ്ധതി പ്രകാരം യുദ്ധാനന്തര ഗാസയിൽ ഹമാസിന് ഒരു റോളും ഉണ്ടാകില്ല.
എന്നാൽ, വെള്ളിയാഴ്ച വെടി നിർത്തൽ പ്രാബല്യത്തിലായി ഇസ്രേലി സേന പിന്മാറിയ പ്രദേശങ്ങളിൽ ഹമാസ് ആയിരക്കണക്കിന് ആയുധധാരികളെ വിന്യസിക്കാൻ തുടങ്ങിയിരുന്നു. കൊള്ളയും കവർച്ചയും തടഞ്ഞ് ക്രമസമാധാനം ഉറപ്പാക്കാനാണിതെന്നാണ് ഹമാസ് അറിയിച്ചത്.
ഗാസയിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ഹമാസിനു താത്പര്യമുണ്ടെന്ന് ട്രംപ് വിശദീകരിച്ചു. ഒരു നിശ്ചിത സമയത്തേക്ക് ഹമാസിന് അതിനുള്ള അനുമതി ഞങ്ങൾ നല്‍കിയിട്ടുണ്ട്.
യുദ്ധത്തിൽ നശിച്ച പ്രദേശങ്ങളിലേക്ക് ഇരുപതു ലക്ഷം വരുന്ന ഗാസ ജനതയുടെ മടക്കം സുരക്ഷിതമാകണമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഹമാസും ദഗ്മുഷ് ഗോത്രവും ഏറ്റുമുട്ടി; 35 പേർ കൊല്ലപ്പെട്ടു
കയ്റോ: ഗാസയിൽ ഹമാസും ദഗ്മുഷ് ഗോത്രവും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ. ശനിയാഴ്ച ആരംഭിച്ച സംഘർഷത്തിൽ ദഗ്മുഷ് ഗോത്രത്തിലെ 27 പേരും ഹമാസിലെ എട്ടു പേരും കൊല്ലപ്പെട്ടതായാണു റിപ്പോർട്ട്.
വെടിനിർത്തലിന്റെ ഭാഗമായി ഇസ്രേലി സേന പിന്മാറിയ പ്രദേശങ്ങളിൽ ആയുധധാരികളായ ഹമാസ് പ്രവർത്തകർ വിന്യസിക്കപ്പെട്ടതിനു പിന്നാലെയാണു സംഘർഷം ആരംഭിച്ചത്.
ഗാസ സിറ്റിയുടെ തെക്കൻ പ്രാന്തത്തിൽ മുന്‍പ് ജോർദാനിയൻ ആശുപത്രി പ്രവർത്തിപ്പിച്ചിരുന്ന കെട്ടിടം കേന്ദ്രീകരിച്ചാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ദഗ്മുഷ് പോരാളികൾ തന്പടിച്ചിരുന്ന ഇവിടം ഹമാസ് ഭീകരർ വളയുകയായിരുന്നു.
ഇസ്രേലി സേന പിന്മാറിയ പ്രദേശങ്ങളിൽ ക്രമസമാധാനം ഉറപ്പാക്കാനാണു ശ്രമിക്കുന്നതെന്ന് ഹമാസ് അവകാശപ്പെടുന്നു. ഇസ്രയേലിനെതിരായ ചെറുത്തുനിൽപ്പ് ഒഴികെ മറ്റൊരു സൈനിക നടപടിയും ഗാസയിൽ അംഗീകരിക്കാനാവില്ലെന്നു ഹമാസ് വൃത്തങ്ങൾ വ്യക്തമാക്കി.
ഗാസയിലെ പ്രമുഖ കുടുംബമായ ദഗ്മുഷ് ഗോത്രം ഹമാസുമായി ശത്രുതയിലാണ്. ഗോത്രത്തിലെ സായുധ പോരാളികൾ ഹമാസുമായി മുന്‍പും ഏറ്റുമുട്ടിയിട്ടുണ്ട്. ശനിയാഴ്ച ഏറ്റുമുട്ടൽ ആരംഭിച്ചതു സംബന്ധിച്ച് വ്യത്യസ്ത കാരണങ്ങളാണ് ഇരു വിഭാഗവും പറയുന്നത്. ദഗ്മുഷ് ഗോത്രവിഭാഗക്കാർ രണ്ടു ഹമാസുകാരെ വധിച്ചതിനെത്തുടർന്നാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് ഒരു വാദം.
എന്നാൽ, ദഗ്മുഷ് കുടുംബം തന്പടിച്ച കെട്ടിടം ഒഴിപ്പിക്കാൻ ഹമാസ് നടത്തിയ ശ്രമമാണു പ്രശ്നകാരണമെന്ന് മറുഭാഗം ആരോപിക്കുന്നു. മുന്‍പ് ആശുപത്രിയായിരുന്ന ഈ കെട്ടിടം സൈനികാവശ്യങ്ങൾ ഉപയോഗിക്കാനാണു ഹമാസിന്റെ പദ്ധതിയെന്നും പറയുന്നു.
ഏറ്റുമുട്ടൽ മൂലം മേഖലയിലെ ഡസൻകണക്കിനു കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകേണ്ടിവന്നു.
സാന്പത്തിക ശാസ്ത്ര നൊബേൽ മൂന്നു പേർക്ക്
സ്റ്റോക്ക്ഹോം: 2025 ലെ സാന്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പ്രഖ്യാപിച്ചു. ജോയൽ മോക്കിർ, ഫിലിപ്പ് അഗിയോൺ, പീറ്റർ ഹൗവിറ്റ് എന്നിവരാണ് പുരസ്കാര ജേതാക്കൾ. നൂതനമായ ആശയങ്ങളിലൂടെയുള്ള സാന്പത്തിക വളർച്ചയെക്കുറിച്ചുള്ള ഗവേഷണമാണ് ഇവരെ പുരസ്കാരത്തിന് അർഹരാക്കിയത്.
പുത്തൻ കണ്ടുപിടിത്തങ്ങളിലൂടെയുള്ള സാന്പത്തിക വളർച്ച വിശദീകരിച്ചതിനാണ് യുഎസിലെ നേർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ജോയൽ മോക്കറിനു പുരസ്കാരം ലഭിച്ചത്. സാങ്കേതിക പുരോഗതിയിലൂടെയുള്ള സുസ്ഥിരമായ വളർച്ചയുടെ മുന്നൊരുക്കങ്ങളെ സംബന്ധിച്ചുള്ള പഠനമാണ് ഫിലിപ്പ് അഗിയോണും പീറ്റർ ഹൗവിറ്റും നടത്തിയത്.
യുഎസിലെ ബ്രൗൺ സർവകലാശാലയിലാണ് പീറ്റർ ഹൗവിറ്റ് പഠിപ്പിക്കുന്നത്. കോളജ് ദേ ഫ്രാൻസ് (ഫ്രാൻസ്), ലണ്ടൻ സ്കൂൾ ഒാഫ് ഇക്കണോമിക്സ് (യുകെ) എന്നിവിടങ്ങളിലാണ് ഫിലിപ്പ് അഗിയോൺ പഠിപ്പിക്കുന്നത്.
56 തവണയായി 96 പേർക്ക് സാന്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ഇതുവരെ ലഭിച്ചിട്ടുണ്ട്. ഡിസംബർ പത്തിന് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
അയർലൻഡിൽ മലയാളം കുർബാന അലങ്കോലപ്പെടുത്താൻ ശ്രമം
ജയ്സൺ കിഴക്കയിൽ
ഡബ്ലിൻ: കത്തോലിക്ക രാജ്യമായ അയർലൻഡിൽ വിശുദ്ധ കുർബാന അലങ്കോലപ്പെടുത്താൻ കൗമാരക്കാരായ പെൺകുട്ടികൾ അടങ്ങുന്ന സംഘത്തിന്റെ ശ്രമം. കോർക്ക് വിൽട്ടൻ സെന്റ് ജോസഫ്സ് ദേവാലയത്തിൽ ഞായറാഴ്ച വൈകുന്നേരം മലയാളി വൈദികൻ ഫാ. ജിൽസൺ കോക്കണ്ടത്തിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതിനിടെയാണ് സംഭവം.
സീറോമലബാർ സഭ വിശ്വാസികളായ 750ഓളം പേർ പങ്കെടുത്ത വിശുദ്ധ കുർബാനയ്ക്കിടെയായിരുന്നു അതിക്രമം. പ്രധാന കവാടത്തിലൂടെ എത്തിയ പെൺകുട്ടികളുടെ ആറംഗ സംഘവും ഭിന്നശേഷിക്കാരനായി അഭിനയിച്ച് പള്ളിയുടെ വലതുഭാഗത്തുകൂടിയെത്തിയ യുവാവും ചേർന്നാണ് വിശുദ്ധ കുർബാന അലങ്കോലപ്പെടുത്താൻ ശ്രമിച്ചത്. ഇവർ അറബ് വംശജരാണെന്നാണു വിശ്വാസികൾ സംശയിക്കുന്നത്.
രണ്ട് ക്രച്ചസുമായാണ് ഭിന്നശേഷിക്കാരനായി അഭിനയിച്ച യുവാവ് പള്ളിക്കകത്തേക്ക് പ്രവേശിച്ചത്. ഇയാൾ വാതിലിന് സമീപത്ത് വച്ചിരുന്ന ഹനാൻവെള്ളം തെറിപ്പിക്കുകയും അശുദ്ധമാക്കുകയും ചെയ്തു.
ഇതേസമയം പ്രധാന കവാടത്തിലൂടെ കയറിവന്ന പെൺകുട്ടികൾ അവരുടെ മതവാക്യങ്ങൾ കുർബാന തടസപ്പെടുത്തുന്ന രീതിയിൽ നിരന്തരം ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. ഇതോടൊപ്പം ദേവാലയത്തിലുള്ളവരെ അധിക്ഷേപിക്കുന്ന തരത്തിൽ പാട്ട് വച്ചതായും വിശ്വാസികൾ പറയുന്നു.സംഘത്തിൽ ഉണ്ടായിരുന്ന പ്രായം കുറഞ്ഞ പെൺകുട്ടി സംഭവത്തിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.
പള്ളിയിലുണ്ടായിരുന്നവർ ഇവരെ ദേവാലയത്തിൽനിന്നു പുറത്താക്കി. വിശ്വാസികൾ പിന്നാലെ ചെന്നപ്പോൾ ഭിന്നശേഷിക്കാരനായി അഭിനയിച്ചെത്തിയയാൾ ക്രച്ചസ് മാറ്റി മതിൽ ചാടി ഓടി രക്ഷപ്പെട്ടു.
പാക്കിസ്ഥാൻ-അഫ്ഗാൻ സംഘർഷം; ഇരുനൂറിലേറെ താലിബാൻ സൈനികർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്/പെഷവാർ: പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ സംഘർഷത്തിൽ ഇരു ഭാഗത്തും വലിയ ആൾനാശമെന്നു റിപ്പോർട്ട്.
ഇരുനൂറിലേറെ താലിബാൻ സൈനികർ കൊല്ലപ്പെട്ടുവെന്നും 19 അഫ്ഗാൻ സൈനിക പോസ്റ്റുകളും ഭീകരതാവളങ്ങളും പിടിച്ചെടുത്തെന്നും പാക്കിസ്ഥാനിലെ ഇന്റർ-സർവീസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) അറിയിച്ചു.
അതേസമയം, 58 പാക് സൈനികർ കൊല്ലപ്പെട്ടുവെന്ന് അഫ്ഗാൻ സർക്കാരിന്റെ മുഖ്യ വക്താവ് സബിഹുള്ള മുജാഹിദ് അറിയിച്ചു. തങ്ങളുടെ 23 സൈനികർ കൊല്ലപ്പെട്ടുവെന്ന് പാക്കിസ്ഥാൻ സമ്മതിച്ചു. അഫ്ഗാൻ വിദേശകാര്യ മന്ത്രി അമിർ ഖാൻ മുത്തഖി ഇന്ത്യ സന്ദർശിക്കുന്നതിനിടെയാണ് പാക്-അഫ്ഗാൻ സംഘർഷം.
ഇന്നലെ വെളുപ്പിനായിരുന്നു പാക് ആക്രമണം ആരംഭിച്ചതെന്നും പാക്കിസ്ഥാന് ചുട്ട മറുപടി നല്‍കിയെന്നും താലിബാൻ സർക്കാരിന്റെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ശനിയാഴ്ച രാത്രി പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൺഖ്വ പ്രവിശ്യയിലെ അംഗൂർ അഡ്ഡ, ബജാവൂർ, കുറം, ദിർ, ചിത്രാൾ എന്നിവിടങ്ങളിലും ബലൂചിസ്ഥാനിലെ ബരാംചയിലും അഫ്ഗാൻ സൈന്യം ആക്രമണം നടത്തിയെന്ന് സഹിഹുള്ള മുജാഹിദ് പറഞ്ഞു.
""20 പാക് സൈനികപോസ്റ്റുകൾ നശിപ്പിച്ചു. എണ്ണമറ്റ ആയുധങ്ങളും സൈനികോപകരണങ്ങളും പിടിച്ചെടുത്തു. ഞങ്ങളുടെ ഒന്‍പത് സൈനികർ കൊല്ലപ്പെട്ടു. ഖത്തറിന്റെയും സൗദി അറേബ്യയുടെയും അഭ്യർഥനപ്രകാരം അർധരാത്രി സൈനികനടപടി നിർത്തിവച്ചു.''- മുജാഹിദ് കൂട്ടിച്ചേർത്തു.
പ്രകോപനമില്ലാതെയാണ് അതിർത്തി പോസ്റ്റുകൾക്കു നേർക്ക് താലിബാൻ ആക്രമണം നടത്തിയ തെന്ന് പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വി ആരോപിച്ചു. സാധാരണക്കാർക്കു നേർക്ക് അഫ്ഗാൻ സൈന്യം ആക്രമണം നടത്തിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അഫ്ഗാൻ താവളമാക്കി തെഹ്രീക്-ഇ-താലിബാൻ പാക്കിസ്ഥാൻ (ടിടിപി) ഭീകരർ പാക്കിസ്ഥാനിൽ നിരന്തരം ആക്രമണം നടത്തുന്നതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാൻ കാരണം. ഖൈബർ പഖ്തുൺഖ്വ പ്രവിശ്യയിലാണ് ടിടിപി ആക്രമണം രൂക്ഷമായിട്ടുള്ളത്.
പാക്കിസ്ഥാന്റെ ഇതര പ്രദേശങ്ങളിലും ടിടിപി ആക്രമണം ഉണ്ടാകാറുണ്ട്. കഴിഞ്ഞയാഴ്ച ഒറാക്സായി ജില്ലയിൽ ടിടിപി ആക്രമണത്തിൽ ലഫ്. കേണലും മേജറും അടക്കം 11 സൈനികർ കൊല്ലപ്പെട്ടിരുന്നു. വ്യാഴാഴ്ച രാത്രി അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ സ്ഫോടനങ്ങളുണ്ടായി. ഇതിനു പിന്നിൽ പാക്കിസ്ഥാനാണെന്ന് അഫ്ഗാനിസ്ഥാൻ ആരോപിച്ചു. ഉത്തരവാദിത്വം ഏറ്റെടുക്കാനോ നിരാകരിക്കാനോ പാക് സൈന്യം തയാറായില്ല.
കാബൂൾ ആക്രമണത്തിനു പിന്നാലെ ശനിയാഴ്ച രാത്രി അഫ്ഗാനിസ്ഥാൻ ആക്രമണം ആരംഭിച്ചു. ഇന്നലെ വെളുപ്പിനു പാക്കിസ്ഥാൻ പ്രത്യാക്രമണം തുടങ്ങുകയായിരുന്നു. പീരങ്കികളും ടാങ്കുകളും ഉൾപ്പെടെയുള്ള സന്നാഹത്തോടെയായിരുന്നു പാക് ആക്രമണം. ഇതിനു പുറമേ, വ്യോമാക്രമണവും നടത്തി. അഫ്ഗാനിസ്ഥാനിലെ അനവധി താലിബാൻ കേന്ദ്രങ്ങൾ നശിപ്പിച്ചെന്ന് പാക് സൈന്യം അറിയിച്ചു.
സമാധാന കരാർ: ഇസ്രേലി ബന്ദികളെ ഹമാസ് ഇന്ന് കൈമാറും
ടെൽ അവീവ്/കയ്റോ: പശ്ചിമേഷ്യ സമാധാന പുനഃസ്ഥാപനശ്രമങ്ങളിൽ ഇന്ന് സുപ്രധാന ദിവസം. വെടിനിർത്തൽ ധാരണ പ്രകാരം ഹമാസ് ഭീകരർ ഇന്ന് ഇസ്രേലി ബന്ദികളെ കൈമാറും.
ഈജിപ്തിലെ ഷാം എൽ ഷേഖിൽ നടക്കുന്ന ആഗോള ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെടിനിർത്തൽ കരാറിൽ ഔദ്യോഗികമായി ഒപ്പുവയ്ക്കുകയും ചെയ്യും.
ബന്ദികളെ കൈമാറാൻ ഇന്ന് ഉച്ചയ്ക്കു പന്ത്രണ്ടു മണി വരെയാണ് ഹമാസിന് സമയം അനുവദിച്ചിരിക്കുന്നത്. ഇന്നു രാവിലെതന്നെ ബന്ദികളെ മോചിപ്പിക്കാൻ തുടങ്ങുമെന്ന് ഹമാസ് അറിയിച്ചു.48 ഇസ്രേലി ബന്ദികളെയാണ് ഗാസയിൽനിന്നു വിട്ടുകിട്ടേണ്ടത്. ഇതിൽ 20 പേരെ ജീവനോടെയുള്ളൂ. 47 പേരെ 2023 ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിൽ ഗാസയിലേക്കു തട്ടിക്കൊണ്ടുപോയതാണ്; ഒരാളെ 2014 ൽ ഹമാസ് പിടികൂടിയതും.
ഇസ്രേലി ജയിലുകളിലുള്ള 1972 പലസ്തീൻ തടവുകാരും ഇന്നു മോചിതരാകും. ഇതിൽ 250 പേർ ജീവപര്യന്തം തടവ് അനുഭവിക്കുന്നവരും 1,722 പേർ 2023 ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനുശേഷം ഗാസയിൽനിന്ന് അറസ്റ്റിലായവരുമാണ്.
ഇന്ന് ഉച്ചയ്ക്കുശേഷം ഈജ്പിതിലെ ഷാം അൽ ഷേഖിൽ നടക്കുന്ന ഉച്ചകോടിക്ക് ട്രംപും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദെൽ ഫത്താ അൽ സിസിയും അധ്യക്ഷത വഹിക്കും.
ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചസ് തുടങ്ങി ഇരുപതിലധികം രാജ്യങ്ങളിൽനിന്നുള്ള നേതാക്കളും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറ സും ഉച്ചകോടിയിൽ പങ്കെടുക്കും. ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവിന്റെ സാന്നിധ്യം ഉണ്ടാകുമോ എന്നതിൽ വ്യക്തതയില്ല. ഹമാസ് നേതാക്കൾ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
ട്രംപ് ഇസ്രയേൽ സന്ദർശിച്ചശേഷമായിരിക്കും ഈജിപ്തിലെത്തുക. നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തുന്ന ട്രംപ് തുടർന്ന് ഇസ്രേലി പാർലമെന്റിനെ അഭിസംബോധന ചെയ്യുന്നുണ്ട്.ട്രംപിന്റെ മകൾ ഇവാങ്ക, ഇവാങ്കയുടെ ഭർത്താവ് ജാരദ് കുഷ്നർ, യുഎസിന്റെ പശ്ചിമേഷ്യാ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവർ ഇസ്രയേലിലുണ്ട്.
ഇതിനിടെ, വെടിനിർത്തൽ പ്രകാരം ഇസ്രേലി സേന പിന്മാറിയ ഗാസ പ്രദേശങ്ങളിലേക്കു പലസ്തീനി ജനതയുടെ മടക്കം ഇന്നലെയും തുടർന്നു. തെക്കൻ ഗാസയിൽനിന്നു വടക്കൻ ഗാസയിലേക്ക് അഞ്ചു ലക്ഷം പേർ മടങ്ങിയെത്തി. ഇസ്രേലി സേന പിന്മാറിയ മേഖലകളിൽ ഹമാസ് ആയിരക്കണക്കിനു പോരാളികളെ വിന്യസിക്കാൻ തുടങ്ങിയതായി റിപ്പോർട്ടുണ്ട്.
ട്രംപിന് നന്ദി പറഞ്ഞ് ഇസ്രേലി ജനത
ടെൽ അവീവ്: ബന്ദി മോചനം സാധ്യമാക്കിയ യുഎസ് പ്രസിഡന്റ് ട്രംപിനു നന്ദി പറഞ്ഞ് ഇസ്രേലി ജനത. ശനിയാഴ്ച രാത്രി ടെൽ അവീവ് നഗരത്തിൽ നടന്ന റാലിയിൽ പതിനായിരക്കണക്കിന് ഇസ്രേലികളാണു പങ്കെടുത്തത്. ട്രംപിനു നന്ദി പറയുന്ന മുദ്രാവാക്യങ്ങൾ റാലിയിൽ മുഴങ്ങിക്കൊണ്ടിരുന്നു.
ട്രംപിന്റെ മകൾ ഇവാങ്ക, ഇവാങ്കയുടെ ഭർത്താവ് ജാരദ് കുഷ്നർ, യുഎസിന്റെ പശ്ചിമേഷ്യാ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവർ റാലിയെ അഭിസംബോധന ചെയ്തു. വിറ്റ്കോഫ് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവിന്റെ പേര് പരാമർശിക്കവേ കൂക്കിവിളികളുണ്ടായി.
ഇതിനിടെ, ഇസ്രേലി സേന പിന്മാറിയ ഗാസ പ്രദേശങ്ങളിലേക്ക് പലസ്തീനികൾ തിരികെയെത്തിക്കൊണ്ടിരിക്കുകയാണ്. തെക്കൻ ഗാസയിൽനിന്ന് അഞ്ചു ലക്ഷം പേർ വടക്കൻ ഗാസയിൽ തിരിച്ചെത്തിയതായി ഹമാസ് വൃത്തങ്ങൾ അറിയിച്ചു. ഭൂരിഭാഗം പേരുടെയും പാർപ്പിടങ്ങൾ നശിച്ചനിലയിലാണ്.
ഗാസയിലേക്കു സഹായവസ്തുക്കൾ കടത്തിവിടുന്നതായി ഇസ്രയേൽ അറിയിച്ചു. വ്യാഴാഴ്ചതന്നെ 500 ട്രക്ക് വസ്തുക്കൾ കടത്തിവിട്ടിരുന്നു.
ബന്ദികളെ സ്വീകരിക്കാൻ ഒരുക്കങ്ങൾ പൂർണം
ടെൽ അവീവ്: ഗാസയിൽനിന്നു മോചിതരാകുന്ന ബന്ദികളെ സ്വീകരിക്കാനുള്ള തയാറെടുപ്പുകൾ ഇസ്രയേൽ പൂർത്തിയാക്കിയതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ഇസ്രേലി ജനത ഉത്കണ്ഠയോടെ ബന്ദികൾക്കായി കാത്തിരിക്കുന്നതായി പ്രസിഡന്റ് ഐസക് ഹെർസോഗും പറഞ്ഞു.
അതേസമയം, ബന്ദി മോചനത്തിനു കൃത്യസമയം നിശ്ചയിച്ചിട്ടില്ലെന്നാണു സൂചന. ഇന്ന് രാവിലെ മുതൽ ബന്ദികളെ മോചിപ്പിക്കുമെന്ന് ഹമാസ് വൃത്തങ്ങൾ ഇന്നലെ പറഞ്ഞു. സ്വകാര്യമായി നടത്തുന്ന ബന്ദിമോചനത്തിൽ മാധ്യമങ്ങളെ അനുവദിക്കില്ലെന്നാണു സൂചന.
റെഡ് ക്രോസ് ആയിരിക്കാം ബന്ദികളെ സ്വീകരിച്ച് ഇസ്രയേലിനു കൈമാറുകയെന്നും സൂചനയുണ്ട്. ഇസ്രേലി സേനയും ആശുപത്രി സംവിധാനങ്ങളും ബന്ദികളെ സ്വീകരിക്കാനുള്ള എല്ലാവിധ തയാറെടുപ്പുകളും പൂർത്തിയാക്കി.
ഇസ്രേലി സേന പിൻവാങ്ങിയ ഗാസ പ്രദേശങ്ങളിൽ ഹമാസ് ആയുധധാരികളെ വിന്യസിച്ചു
കയ്റോ: വെടിനിർത്തലിന്റെ ഭാഗമായി ഇസ്രേലി സേന പിന്മാറിയ പ്രദേശങ്ങളിൽ നിയന്ത്രണം ഉറപ്പിക്കാനായി ഹമാസ് 7,000 ആയുധധാരികളെ വിന്യസിക്കുന്നതായി റിപ്പോർട്ട്. സൈനിക പശ്ചാത്തലമുള്ള അഞ്ചു പേരെ ഗാസയുടെ വിവിധ ഭാഗങ്ങളിൽ ഗവർണർമാരായി നിയമിക്കുകയും ചെയ്തു.
ഇസ്രയേലിന്റെ പിന്തുണയുള്ള പലസ്തീൻ സായുധ ഗ്രൂപ്പുകൾ ഗാസയുടെ നിയന്ത്രണം പിടിക്കാതിരിക്കാൻ ലക്ഷ്യമിട്ടാണ് ഹമാസിന്റെ നീക്കങ്ങൾ.
ഫോൺ കോളുകളിലൂടെയും ടെക്സ്റ്റ് മെസേജുകളിലൂടെയുമാണു പ്രവർത്തകരോട് രംഗത്തിറങ്ങാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഗാസയിലെ ചില ജില്ലകളിൽ ഹമാസ് ഭീകരർ പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ടുകളിൽ പറയുന്നു. ആയുധമേന്ത്രിയ ഇവരിൽ ചിലർ സിവിലിയൻ വേഷത്തിലും മറ്റുള്ളവർ ഹമാസിന്റെ പോലീസ് യൂണിഫോണിലുമാണ്.
ദഗ്മുഷ് എന്നു പേരുള്ള ഗോത്രപോരാളികൾ നേരത്തേ രണ്ടു ഹമാസുകാരെ ഗാസ സിറ്റി പ്രാന്തത്തിൽ വകവരുത്തി മൃതദേഹങ്ങൾ റോഡിൽ ഉപേക്ഷിച്ചിരുന്നു. ഇതിനു പിന്നാലെ ഹമാസ് ഭീകരർ 300 ദഗ്മുഷ് പോരാളികൾ തന്പടിച്ച സങ്കേതം വളഞ്ഞു. ദഗ്മുഷ് സംഘത്തിലെ ഒരാൾ കൊല്ലപ്പെട്ടു; 30 പേരെ ഹമാസ് കടത്തിക്കൊണ്ടുപോവുകയുമുണ്ടായി.
ഇസ്രയേലുമായുള്ള യുദ്ധത്തിനിടെ ദഗ്മുഷ് സംഘം ഹമാസിന്റെ ഡിപ്പോകൾ കൊള്ളയടിച്ച് ആയുധങ്ങൾ കവർന്നിരുന്നു. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിലാണു ഹമാസ് ഭീകരർ വീണ്ടും ഗാസയുടെ നിയന്ത്രണം പിടിക്കാനിറങ്ങിയിരിക്കുന്നത്.
അതേസമയം, ഹമാസിന്റെ നീക്കം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമാധാന പദ്ധതിയെ ബാധിച്ചേക്കും. ഗാസയുടെ ഭാവിയിൽ ഹമാസിന് ഒരു പങ്കും ഉണ്ടാവില്ലെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുള്ളതാണ്.
ട്രംപും സിസിയും ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കും
കയ്റോ: ചെങ്കടൽ തീരത്തെ ഈജിപ്ഷ്യൻ വിനോദ സഞ്ചാര കേന്ദ്രമായ ഷാം എൽ ഷേഖിൽ ഇന്നു നടക്കുന്ന ഗാസ സമാധാന ഉച്ചകോടിയിൽ പ്രമുഖ പാശ്ചാത്യ നേതാക്കളടക്കം ഇരുപതിലധികം രാജ്യപ്രതിനിധികൾ പങ്കെടുക്കും. യുഎസ് പ്രസിഡന്റ് ട്രംപും ഈജിപ്ഷ്യൻ പ്രസിഡന്റ് അൽ സിസിയും ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കും.
ഗാസയുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച ഇരുപതിന പദ്ധതിയിൽ ഔദ്യോഗികമായി ഒപ്പുവയ്ക്കാനാണ് ഉച്ചകോടി. പദ്ധതിയിലെ ഇതര നിർദേശങ്ങളും ഉച്ചകോടിയിൽ ചർച്ചയാകും. രണ്ടു വർഷമായി തുടരുന്ന യുദ്ധം എന്നെന്നേക്കുമായി അവസാനിപ്പിക്കുന്നതിന് ഉച്ചകോടി വഴിയൊരുക്കുമെന്നാണു സൂചന.
രണ്ടു വർഷം നീണ്ട ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള കരാർ ഒപ്പുവയ്ക്കാനാണ് ഉച്ചകോടി. ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് മക്രോൺ, ജർമൻ ചാൻസലർ ഫ്രീഡ്രിക് മെർസ്, സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചസ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മലോണി തുടങ്ങിയവരും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും പങ്കെടുക്കുന്ന കാര്യം സ്ഥിരീകരിച്ചു.
ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു ഉച്ചകോടിയിൽ പങ്കെടുക്കുമോ എന്നതു സംബന്ധിച്ച അറിയിപ്പുണ്ടായിട്ടില്ല. ഹമാസ് പ്രതിനിധികൾ പങ്കെടുക്കില്ലെന്നറിയിച്ചിട്ടുണ്ട്.
ഖത്തർ ഉദ്യോഗസ്ഥർ വാഹനാപകടത്തിൽ മരിച്ചു
കയ്റോ: ഖത്തറിലെ പരമോന്നത ഭരണസമിതിയായ അമീറി ദിവാനിൽ അംഗങ്ങളായ മൂന്ന് ഉദ്യോഗസ്റ്റർ ഈജിപ്തിലെ ഷാം എൽ ഷേഖിനടുത്ത് കാറപകടത്തിൽ മരിച്ചു. ഇവർ സഞ്ചരിച്ച കാർ വളവിൽവച്ച് മറിഞ്ഞുവെന്നാണു റിപ്പോർട്ട്. മറ്റു രണ്ടു പേർക്കു പരിക്കേറ്റു.
ഷാം എൽ ഷേഖിലെ ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ ചർച്ചയ്ക്കു മധ്യസ്ഥത വഹിച്ച രാജ്യങ്ങളിലൊന്ന് ഖത്തർ ആയിരുന്നു. ഗാസയുടെ ഭാവി സംബന്ധിച്ച സുപ്രധാന ഉച്ചകോടി ഇന്ന് ഷാം എൽ ഷേഖിൽ നടക്കും.
സെന്റ് പീറ്റേഴ്സ് ബസിലിക്ക അൾത്താര അശുദ്ധമാക്കാൻ ശ്രമം
വത്തിക്കാൻസിറ്റി: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ അൾത്താര മൂത്രമൊഴിച്ച് അശുദ്ധമാക്കാൻ ശ്രമം.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദൗർഭാഗ്യകരമായ സംഭവം അരങ്ങേറിയത്. രാവിലെ ഒന്‍പതിന് വിശുദ്ധ കുർബാനയർപ്പണം നടക്കുന്നതിനിടെ ഒരു പുരുഷൻ അൾത്താരയിലേക്കു നടന്നുകയറി വിശുദ്ധ വസ്തുക്കൾ അശുദ്ധമാക്കുകയായിരുന്നു.
ഉടൻതന്നെ ഇടപെട്ട വത്തിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുത്തു. അക്രമിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
സംഭവത്തെക്കുറിച്ച് അറിഞ്ഞ ലെയോ പതിനാലാമൻ മാർപാപ്പ ഞെട്ടൽ പ്രകടിപ്പിച്ചുവെന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
വിശുദ്ധ കാര്‍ലോ അക്കുത്തിസ് ആദ്യ കുര്‍ബാന സ്വീകരിച്ച പൗരാണിക മൊണാസ്ട്രിയില്‍ തീപിടിത്തം
റോം: വടക്കന്‍ ഇറ്റലിയിലെ മിലാന് നഗരത്തിനു സമീപമുള്ള പൗരാണിക മൊണാസ്ട്രിയില്‍ തീപിടിത്തം.
22 കന്യാസ്ത്രീകളെ പരിക്കേല്‍ക്കാതെ രക്ഷപ്പെടുത്തി. ലാ വല്ലെറ്റ ബ്രിയാന്സയില് 1628ല്‍ സ്ഥാപിതമായ ഈ മൊണാസ്ട്രിയിലാണ് വിശുദ്ധ കാര്‍ലോ അക്കുത്തിസ് ആദ്യ കുര്‍ബാന സ്വീകരിച്ചത്.
ശനിയാഴ്ചയാണു തീപിടിത്തമുണ്ടായത്. ഇവിടെയുണ്ടായിരുന്ന കന്യാസ്ത്രീകളെ സുരക്ഷിതമായി ഒഴിപ്പിച്ചു. എന്നാല്‍, വിലമതിക്കാനാകാത്ത കലാരൂപങ്ങളും മറ്റും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണു നിഗമനം.
ഗാസ യുദ്ധം അവസാനിക്കുന്നു; ട്രംപിന്റെ സാന്നിധ്യത്തിൽ നാളെ ഈജിപ്തിൽ കരാർ
കയ്റോ: രണ്ടു വർഷം നീണ്ട ഗാസാ യുദ്ധം എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കാനുള്ള കരാർ തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാന്നിധ്യത്തിൽ ഈജിപ്തിലെ ഷാം എൽ ഷേഖിൽ ഒപ്പുവയ്ക്കുമെന്ന് സൂചന. തിങ്കളാഴ്ചത്തെ ഉച്ചകോടിയിൽ അറബ്, പാശ്ചാത്യ രാജ്യങ്ങളിലെ ഒട്ടേറെ നേതാക്കളും പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
ഗാസ സമാധാനത്തിന് ട്രംപ് മുന്നോട്ടുവച്ച 20 ഇന പദ്ധതിയിലെ ആദ്യ ഘട്ടമാണ് ഹമാസും ഇസ്രയേലും നേരത്തേ അംഗീകരിച്ചത്. ഇതു പ്രകാരമുള്ള വെടിനിർത്തലാണ് ഇപ്പോൾ പ്രാബല്യത്തിലായിരിക്കുന്നത്. ഗാസാ യുദ്ധം സ്ഥിരമായി അവസാനിപ്പിക്കുന്നത് അടക്കം പദ്ധതിയിലെ അവശേഷിക്കുന്ന നിർദേശങ്ങൾകൂടി അംഗീകരിക്കുന്ന കരാറായിരിക്കും തിങ്കളാഴ്ച ഈജിപ്തിൽ ഒപ്പുവയ്ക്കപ്പെടുക.
ജർമനി, സ്പെയിൻ, ഫ്രാൻസ്, ബ്രിട്ടൻ, ഇറ്റലി, ഖത്തർ, യുഎഇ, ജോർദാൻ, സൗദി, പാക്കിസ്ഥാൻ, ഇന്തോനേഷ്യ, തുർക്കി രാജ്യങ്ങളിലെ നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കും. ജർമൻ ചാൻസലർ ഫ്രീഡ്രിക് മെർസ് ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ചതായി അവിടെനിന്നുള്ള റിപ്പോർട്ടുകളിൽ പറയുന്നു.
സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചസും പങ്കെടുക്കും. അതേസമയം, ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സാന്നിധ്യം ഉണ്ടാകുമോ എന്നതിയിൽ വ്യക്തതയില്ല.
ഇസ്രയേൽ സന്ദർശിച്ച ശേഷമായിരിക്കും ട്രംപ് ഈജിപ്തിലെത്തുക. ഇസ്രയേലിൽ നെതന്യാഹുവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. തുടർന്ന് ഇസ്രേലി പാർലമെന്റിനെ അഭിസംബോധന ചെയ്യുന്നുണ്ട്.
ട്രംപിനെയും മറ്റ് ലോക നേതാക്കളെയും സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ഷാം അൽ ഷേഖിൽ തകൃതിയായി നടക്കുന്നു. യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ഈജിപ്ഷ്യൻ നേതാക്കളുമായി ബന്ധപ്പെട്ടു. തിങ്കളാഴ്ചത്തെ ഉച്ചകോടി ചരിത്രനിമിഷം ആയിരിക്കുമെന്ന് റൂബിയോ പറഞ്ഞു.
ഹമാസിന്റെ നിരായുധീകരണം, ഗാസയുടെ ഭരണം തുടങ്ങിയ നിർദേശങ്ങളിൽ തീരുമാനം ആയില്ലെങ്കിലും വെടിനിർത്തൽ തകരില്ലെന്ന് ട്രംപ് കഴിഞ്ഞദിവസം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഹമാസ് ഇസ്രേലി ബന്ദികളെ മോചിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബന്ദികളെ കൈമാറാൻ തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിവരെയാണ് ഹമാസിനു സമയമുള്ളത്. ഇസ്രേലി ജയിലുകളിലുള്ള 1950 പലസ്തീൻ തടവുകാരും ഇതോടൊപ്പം മോചിതരാകും.
ഗാസയിൽ 48 ഇസ്രേലി ബന്ദികളാണ് അവശേഷിക്കുന്നത്. ഇതിൽ ജീവനോടെയുള്ള 20 പേരെയാണ് തിങ്കളാഴ്ചയ്ക്കുള്ളിൽ ഹമാസ് മോചിപ്പിക്കേണ്ടത്. അവശേഷിക്കുന്നതിൽ 26 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടു പേരുടെ സ്ഥിതി വ്യക്തമല്ല.
ഇതിനിടെ ഇസ്രേലി സേന പിന്മാറിയ ഗാസ പ്രദേശങ്ങളിലേക്കുള്ള പലസ്തീനികളുടെ മടക്കം ഇന്നലെയും തുടർന്നു.
പുതിയ മിസൈൽ പ്രദർശിപ്പിച്ച് ഉത്തരകൊറിയ
പ്യോഗ്യാംഗ്: ഉത്തരകൊറിയയിലെ വർക്കേഴ്സ് പാർട്ടി സ്ഥാപിതമായതിന്റെ 80ാം വാർഷികത്തോട് അനുബന്ധിച്ച് വിപുലമായ സൈനിക പരേഡ് അരങ്ങേറി.
ആണവ പോർമുന വഹിക്കാൻ ശേഷിയുള്ള ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ഹ്വാസോംഗ്-20 പരേഡിൽ പ്രദർശിച്ചു. വിവിധതരം ഡ്രോണുകളും മിസൈലുകളും പരേഡിൽ നിരന്നു.
പാർട്ടി ജനറൽ സെക്രട്ടറി എന്ന നിലയിൽ ഉത്തകൊറിയൻ നേതാവായ കിം ജോംഗ് ഉൻ പരേഡ് വീക്ഷിച്ചു.
റഷ്യയിലെ മുൻ പ്രസിഡന്റ് ദിമിത്രി മെദ്വദേവ്, ചൈനീസ് പ്രധാനമന്ത്രി ലി ഖ്വിയാംഗ്, വിയറ്റ്നാം കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി തോ ലാം എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ഇതോടനുബന്ധിച്ച് ഉത്തരകൊറിയയും വിയറ്റ്നാമും പ്രതിരോധ മേഖലയിലടക്കം സഹകരണം വർധിപ്പിക്കുന്ന കരാർ ഒപ്പുവച്ചു.
ലെകോർണു വീണ്ടും ഫ്രഞ്ച് പ്രധാനമന്ത്രി
പാരീസ്: തിങ്കളാഴ്ച രാജിവച്ച സെബാസ്റ്റ്യൻ ലെകോർണുവിനോട് വീണ്ടും പ്രധാനമന്ത്രിപദം ഏറ്റെടുക്കാൻ പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ നിർദേശിച്ചു. 26 ദിവസം മാത്രം കസേരയിലിരുന്ന ലെകോർണു രാജിവച്ചത് ഫ്രാൻസിൽ കടുത്ത രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
വെള്ളിയാഴ്ച തീവ്രവലതുപക്ഷം ഒഴികെയുള്ള പ്രധാന പാർട്ടികളുമായി ആലോചിച്ച ശേഷമാണ് മക്രോൺ വീണ്ടും ലെകോർണുവിനോട് സ്ഥാനമേൽക്കാൻ ആവശ്യപ്പെട്ടത്. പ്രസിഡന്റ് ഏൽപ്പിച്ച ഉത്തരവാദിത്വം നിർവഹിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.
അതേസമയം, ലെകോർണുവിന് സർക്കാർ രൂപീകരിക്കാൻ കഴിയുമോ എന്നതിൽ വ്യക്തതയില്ല. തിങ്കളാഴ്ചയ്ക്കുള്ളിൽ ബജറ്റ് അവതരിപ്പിക്കേണ്ട ചുമതലയും അദ്ദേഹത്തിനുണ്ടാകും. രാജ്യത്തിന്റെ പൊതുകടവും ബജറ്റ് കമ്മിയും കുറയ്ക്കുന്നതിൽ രാഷ്ട്രീയ പാർട്ടികൾക്കുള്ള അഭിപ്രായഭിന്നത മൂലം കഴിഞ്ഞ വർഷം മൂന്ന് പ്രധാനമന്ത്രിമാർക്ക് പദവി ഒഴിയേണ്ടിവന്നിരുന്നു.
യുഎസിൽ ഖത്തർ വ്യോമസേനാ താവളം നിർമിക്കും
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ഖത്തറിന് വ്യോമസേനാ താവളം നിർമിക്കാൻ അനുമതി. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും ഖത്തർ പ്രതിരോധ സെക്രട്ടറി സൗദ് ബിൻ അബ്ദുൾറഹ്മാൻ അൽത്താനിയും ഇതിനുള്ള കരാറിൽ ഒപ്പുവച്ചു.
ഐഡഹോ സംസ്ഥാനത്തെ മൗണ്ടൻ ഹോം യുഎസ് വ്യോമസേനാ ആസ്ഥാനത്ത് ആയിരിക്കും ഖത്തറിന്റെ താവളം. ഖത്തർ വ്യോമസേനാ പൈലറ്റുമാർക്ക് എഫ്-15 യുദ്ധവിമാനം പറത്താനുള്ള പരിശീലനം ഇവിടെ നല്‍കും.
അമേരിക്കയും ഖത്തറും തമ്മിലുള്ള സഹകരണത്തിന്റെ മറ്റൊരുദാഹരണമാണ് ഈ കരാറെന്ന് പീറ്റ് ഹെഗ്സെത്ത് പറഞ്ഞു. ഗാസ വെടിനിർത്തൽ യാഥാർഥ്യമാക്കുന്നതിൽ ഖത്തർ വഹിച്ച പങ്കിനെ അഭിനന്ദിക്കുന്നു. ഖത്തറിന് അമേരിക്കയെ വിശ്വാസിക്കാമെന്ന് ഹെഗ്സെത്ത് കൂട്ടിച്ചേർത്തു.
ഖത്തറിന് അമേരിക്കൻ സൈനിക സംരക്ഷണം നല്കുന്ന കരാറിൽ യുഎസ് പ്രസിഡന്റ് ട്രംപ് കഴിഞ്ഞമാസം ഒപ്പുവച്ചിരുന്നു. നാറ്റോ രാജ്യങ്ങൾക്കു തുല്യമായ സംരക്ഷണമാണ് ഖത്തറിന് ഇതോടെ ലഭ്യമാവുക. ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ട് ഇസ്രേലി സേന ഖത്തറിൽ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് ട്രംപ് ഈ നീക്കത്തിനു മുതിർന്നത്.
അമേരിക്കയുടെ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സൈനിക താവളം സ്ഥിതിചെയ്യുന്നതും ഖത്തറിലാണ്.
സ്ഫോടകവസ്തു ഫാക്ടറിയിൽ സ്ഫോടനം; 18 പേർ മരിച്ചതായി സംശയം
ന്യൂയോർക്ക്: അമേരിക്കൻ സേനയ്ക്കായി സ്ഫോടകവസ്തുക്കൾ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയിൽ സ്ഫോടനം. ടെന്നസി സംസ്ഥാനത്തെ ബക്സ്നോർട്ട് ഗ്രാമപ്രദേശത്തുണ്ടായ ദുരന്തത്തിൽ കാണാതായി എന്ന് അധികൃതർ വിശേഷിപ്പിച്ച 18 പേരും മരിച്ചതായി സംശയിക്കുന്നു.
ആക്കുറേറ്റ് എനർജെറ്റിക് സിസ്റ്റംസ് എന്ന സ്ഥാപനത്തിന്റെ ഫാക്ടറിയിലുണ്ടായ അത്യുഗ്ര സ്ഫോടനം 30 കിലോമീറ്റർ അകലെവരെ കേട്ടു. ഫാക്ടറി ഏതാണ്ട് പൂർണമായി നശിച്ചു. തുടർ സ്ഫോടനങ്ങളുണ്ടായത് രക്ഷാപ്രവർത്തനെത്തെ ബാധിച്ചതായാണ് വിവരം.
1300 ഏക്കറിൽ സ്ഥിതി ചെയ്തിരുന്ന ഫാക്ടറിയിൽ സൈനികാവശ്യത്തിനുള്ള സി-4, ടിഎൻടി തുടങ്ങിയ സ്ഫോടകവസ്തുക്കൾ ഉത്പാദിപ്പിച്ചു സൂക്ഷിച്ചിരുന്നു.
സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. 75 പേർ ഫാക്ടറിയിൽ ജോലി ചെയ്തിരുന്നു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.
മഴ; മെക്സിക്കോയിൽ 27 പേർ മരിച്ചു
മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ കനത്ത മഴയിൽ 27 പേർ മരിച്ചു. ഒട്ടേറെ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തു.
ഹിഡാർഗോ, പ്യൂബ്ല, വെരാക്രൂസ് സംസ്ഥാനങ്ങളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. നദികൾ കരകവിഞ്ഞെന്നും റോഡുകൾ തകർന്നെന്നും അധികൃതർ അറിയിച്ചു. നിവരധി ഭവനങ്ങളിൽ വൈദ്യുതി വിഛേദിക്കപ്പെട്ടു.
വൈദ്യുതി പുനഃസ്ഥാപിക്കാനും റോഡുകൾ തുറക്കാനും ശ്രമം തുടരുന്നതായി പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം പറഞ്ഞു. ദുരന്തനിവാരണത്തിന് 5,400 പേരെ നിയോഗിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
സമാധാന നൊബേൽ വെനസ്വേലയിലേക്ക്; മരിയ മച്ചാഡോയ്ക്ക് ആദരം
ഓസ്ലോ: ജനാധിപത്യ അവകാശങ്ങള്‍ക്കുവേണ്ടി അക്ഷീണപോരാട്ടം തുടരുന്ന വെനസ്വേലയിലെ പ്രതിപക്ഷനേതാവ് മരിയ കൊറിന മച്ചാഡോയ്ക്കു സമാധാന നൊബേല്‍.
സ്വേച്ഛാധിപത്യത്തില്‍നിന്ന് രാജ്യത്തെ കരകയറ്റുന്നതിനുള്ള ശ്രമങ്ങളാണ് ഉരുക്കുവനിതയെന്നറിയപ്പെടുന്ന മച്ചാഡോയുടെ പുരസ്കാര ലബ്ധിയില്‍ നിര്‍ണായകമായത്.
“വെനസ്വേലൻ ജനതയുടെ ജനാധിപത്യാവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിരന്തരപ്രയത്നങ്ങൾക്കും സ്വേച്ഛാധിപത്യത്തില്‍നിന്ന് ജനാധിപത്യത്തിലേക്കുള്ള പരിവർത്തനത്തിന് ഊർജം പകർന്നതിനുമാണു പുരസ്കാരമെന്ന് നൊബേല്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.1967ല്‍ വെനസ്വേലയിലാണ് മരിയ മച്ചാഡോയുടെ ജനനം. എന്‍ജിനീയറിംഗിലും ധനകാര്യമാനേജ്മെന്റിലും പഠനം പൂർത്തിയാക്കിയ അവർ കുറച്ചുകാലം വ്യാപാരമേഖലയില്‍ സജീവമായി. രാജ്യത്തെ സാമൂഹ്യ, രാഷ്ട്രീയകാരണങ്ങളാല്‍ താമസിയാതെ ജനങ്ങള്‍ക്കൊപ്പം അണിനിരക്കുകയായിരുന്നു.
കാരക്കാസിലെ തെരുവുബാല്യങ്ങളുടെ ഉന്നമനത്തിനായി 1992ല്‍ അറ്റീനിയ ഫൗണ്ടേഷന് എന്ന സംഘടന സ്ഥാപിച്ചായിരുന്നു തുടക്കം. രാജ്യത്തു സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകള്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പത്തുവർഷത്തിനുശേഷം ‘സുമാതെ’ എന്ന സംഘടനയ്ക്കും തുടക്കമിട്ടു. വോട്ടര്‍മാര്‍ക്കു പരിശീലനവും തെരഞ്ഞെടുപ്പ് മേല്നോട്ടവുമെല്ലാം നിർവഹിച്ചതോടെ ജനാധിപത്യാവകാശങ്ങളില്‍ സുതാര്യത ഉറപ്പാക്കുന്നതിനുള്ള മരിയ മച്ചാഡോയുടെയും സഹപ്രവർത്തകരുടെയും ശ്രമം ഫലംകാണുകയായിരുന്നു.
2010ല്‍ റിക്കാര്‍ഡ് വോട്ടുകളോടെ ദേശീയ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നിക്കോളാസ് മഡുറ സര്‍ക്കാരിന്റെ ശക്തയായ വിമര്ശകയെന്നു പേരെടുത്തതോടെ ദേശീയതലത്തിൽ ശ്രദ്ധാകേന്ദ്രമായി. എന്നാൽ രാജ്യത്തെ മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് ഓര്ഗനൈസേഷന് ഓഫ് അമേരിക്കന്‍ സ്റ്റേറ്റ്സില്‍ സംസാരിച്ചതിനു പിന്നാലെ 2014ല്‍ ദേശീയ അസംബ്ലിയില്‍നിന്ന് ഏകപക്ഷിയമായി അവരെ പുറത്താക്കുകയായിരുന്നു. ഇതിനിടെ ലിബറല്പാര്ട്ടിയായ വെന്റെ വെനസ്വേലയുടെ രൂപീകരണത്തിലൂടെ അവർ ചെറുത്തുനിൽപ്പ് ശക്തമാക്കി.
ഇസ്രയേലുമായി ഏറെ അടുപ്പം പുലർത്തുന്ന നേതാവെന്ന വിമർശനം രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും അവർ ഏറ്റുവാങ്ങിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും സജീവസാന്നിധ്യമായ മരിയ മച്ചാഡോയ്ക്ക് എക്സില്‍ 62 ലക്ഷം അനുയായികളുണ്ട്, ഇന്‍സ്റ്റാഗ്രാമില്‍ 86 ലക്ഷം പേർ പിന്തുടരുകയും ചെയ്യുന്നു.ഭരണകൂടത്തിന്റെ ഭീഷണിയും അടിച്ചമര്‍ത്തലും മൂലം 14 മാസമായി അവർ ഒളിവിലാണെന്ന് ദ ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. വെനസ്വേലയിൽ കഴിഞ്ഞവർഷം നടന്ന വിവാദ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു പിന്നാലെയാണ് ഒളിവുജീവിതം തുടങ്ങിയത്.
സമാധാന നൊബേൽ പുരസ്കാരത്തിനായി 338 പേരെയാണ് ഇത്തവണ പരിഗണിച്ചത്, 94 സംഘടനകളെയും. സമാധാന നൊബേൽ വേണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരസ്യമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആല്‍ഫ്രഡ് നൊബേലിന്റെ ചരമവാര്‍ഷിക ദിനമായ ഡിസംബര്‍ 10ന് ഓസ്ലോ യിലാണു പുരസ്കാരദാനം.
വെടിനിർത്തൽ പ്രാബല്യത്തിൽ
ടെൽ അവീവ്: ഗാസ വെടിനിർത്തൽ പ്രാബല്യത്തിലായി. വ്യാഴാഴ്ച രാത്രി ഇസ്രേലി സർക്കാർ വെടിനിർത്തൽ അംഗീകരിച്ചു. ഇതിനുപിന്നാലെ, ഗാസയിലെ ചില പ്രദേശങ്ങളിൽനിന്നുള്ള ഇസ്രേലി സേനയുടെ പിന്മാറ്റം ഇന്നലെ ഉച്ചയ്ക്കു പൂർത്തിയായതോടെ വെടിനിർത്തൽ നിലവിൽവന്നു. ഇനി ഗാസയിൽ ജീവനോടെയുള്ള 20 ഇസ്രേലി ബന്ദികളെ ഹമാസ് ഭീകരർ മോചിപ്പിക്കേണ്ടതുണ്ട്.
വെടിനിർത്തൽ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ 200 സൈനികരെ ഇസ്രയേലിലേക്ക് അയയ്ക്കുമെന്ന് അമേരിക്ക അറിയിച്ചു. പശ്ചിമേഷ്യയിലുള്ള അമേരിക്കൻ സൈനികരാകും ഇസ്രയേലിലെത്തുക. ഈജിപ്ത്, ഖത്തർ, തുർക്കി, യുഎഇ രാജ്യങ്ങളിൽനിന്നുള്ള സൈനികരെ ഉൾപ്പെടുത്തി സിവിൽ-മിലിട്ടറി കോ-ഓർഡിനേഷൻ സെന്റർ എന്നപേരിൽ അന്താരാഷ്ട്ര ദൗത്യസേന രൂപീകരിക്കുമെന്നും അമേരിക്ക അറിയിച്ചു.
ഈജിപ്തിലുണ്ടായ ധാരണപ്രകാരം വെടിനിർത്തൽ പ്രാബല്യത്തിൽവന്ന് 72 മണിക്കൂറിനകം ഇസ്രേലി ബന്ദികളെ ഹമാസ് മോചിപ്പിക്കേണ്ടതുണ്ട്. ഇതുപ്രകാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 വരെയാണ് ഹമാസിനു സമയമുള്ളത്. ഇസ്രേലി ജയിലുകളിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന 250 പലസ്തീൻകാരും 2023 ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനു പിന്നാലെ ഗാസയിൽനിന്ന് അറസ്റ്റിലായ 1700 പേരും ഇതിനൊപ്പം മോചിതരാകും.
ഗാസ യുദ്ധം തീർന്നതായി ഹമാസിന്റെ മുതിർന്ന നേതാവ് ഖലീൽ അൽ ഹയ്യ ഈജിപ്തിൽ അറിയിച്ചു. ട്രംപിന്റെ വെടിനിർത്തൽ പദ്ധതി സ്ഥിരം വെടിനിർത്തലിലേക്കു നയിക്കും. ഇനി ആക്രമണം ഉണ്ടാകില്ലെന്ന ഉറപ്പ് അമേരിക്കയിൽനിന്നും ഇതര മധ്യസ്ഥരിൽനിന്നും ഹമാസിന് ലഭിച്ചതായും അൽ ഹയ്യ കൂട്ടിച്ചേർത്തു. ഇസ്രേലി സേന പിന്മാറിയ ഗാസയിലെ പ്രദേശങ്ങളിലേക്ക് പലസ്തീൻ ജനത തിരിച്ചെത്താൻ തുടങ്ങി. സേനാപിന്മാറ്റത്തിനു പിന്നാലെ ഗാസ സിറ്റിയിൽനിന്ന് 19 പലസ്തീൻകാരുടെ മൃതദേഹങ്ങൾ കണ്ടെത്തി.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച 20 ഇന വെടിനിർത്തൽ പദ്ധതിയുടെ ആദ്യഘട്ടം മാത്രമാണ് ഈജിപ്തിലെ ചർച്ചയിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഹമാസിന്റെ നിരായുധീകരണം, യുദ്ധാനന്തര ഗാസയുടെ ഭരണം എന്നീ കാര്യങ്ങളിൽ തീരുമാനമായിട്ടില്ല.
ബന്ദികളെ മോചിപ്പിക്കാൻ ഹമാസിന് 72 മണിക്കൂർ
കയ്റോ: വെടിനിർത്തൽ പ്രാബല്യത്തിൽവന്ന് 72 മണിക്കൂറികനം ഇസ്രലി ബന്ദികളിൽ ജീവനോടെയുള്ള 20 പേരെ ഹമാസ് ഭീകരർ മോചിപ്പിക്കണം എന്നാണ് ധാരണ. ഇതുപ്രകാരം ഹമാസിന് തിങ്കളാഴ്ച ഉച്ചയ്ക്കു 12.00 വരെയാണ് സമയമുള്ളത്.
ബന്ദിമോചനം എവിടെവച്ച്, ആരുടെ സഹായത്താൽ നടപ്പാക്കും എന്നറിയിച്ചിട്ടില്ല. മുന്‍പുണ്ടായ രണ്ട് വെടിനിർത്തലുകളിൽ ഗാസയിലെ ഇസ്രേലി ബന്ദികളെയും ഇസ്രേലി ജയിലുകളിലെ പലസ്തീനികളെയും സ്വീകരിച്ചു കൈമാറിയത് റെഡ് ക്രോസ് ആയിരുന്നു.
ഗാസയിൽ 48 ഇസ്രേലി ബന്ദികളാണുള്ളത്. 28 പേരുടെ മൃതദേഹങ്ങളും ഹമാസ് കൈമാറേണ്ടതുണ്ട്. ഇതിന് എത്രനാളെടുക്കും എന്നതിലും വ്യക്തതയില്ല. സംസ്കരിച്ച ബന്ദി മൃതദേഹങ്ങൾ വീണ്ടെടുക്കാൻ ഹമാസിന് സമയം വേണ്ടിവരും.
ജീവനോടെയുള്ള ബന്ദികളുടെ മോചനത്തിൽ മുന്‍പ് നടന്നതുപോലെ പൊതുവേദികളിൽ പ്രദർശനവും പരേഡും ഉണ്ടാവില്ലെന്നാണ് ഇസ്രേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മാധ്യമപ്രവർത്തകരെയും അനുവദിക്കില്ലെന്നാണ് സൂചന.
ഗാസയിലെ ബന്ദികളെയും ഇസ്രേലി ജയിലുകളിൽനിന്ന് മോചിതരാകുന്ന പലസ്തീൻ തടവുകാരെയും കൈമാറുന്നതിന് സഹായിക്കാമെന്ന് റെഡ് ക്രോസ് അറയിച്ചു. ഗാസയിൽ സഹായവിതരണത്തിനു സഹായിക്കാനും തയാറാണെന്ന് അറിയിപ്പിൽ പറയുന്നു.
ഗാസയിൽ മടക്കയാത്ര
കയ്റോ: വെടിനിർത്തലിന്റെ ഭാഗമായി ഇസ്രേലി സേന പിന്മാറായി ഗാസ പ്രദേശങ്ങളിലേക്ക് പലസ്തീനികൾ തിരിച്ചെത്താൻ തുടങ്ങി. യുദ്ധത്തിലെ നാശനഷ്ടങ്ങൾക്കിടയിലൂടെ ഗാസ സിറ്റി ലക്ഷ്യമാക്കി പതിനായിരക്കണക്കിനു പലസ്തീനികൾ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
അവസാന നാളുകളിൽ ഇസ്രേലി സേന ആക്രമണം കേന്ദ്രീകരിച്ചിരുന്ന ഗാസ സിറ്റിയിൽ വലിയ തോതിലുള്ള നാശമാണുണ്ടായത്.
ഗാസയിൽ ഏറ്റവും കൂടുതൽ പേർ പാർത്തിരുന്ന നഗരത്തിലുണ്ടായിരുന്നവരിൽ ഭൂരിഭാഗവും തെക്കൻ മേഖലയിലേക്കു പലായനം ചെയ്തിരുന്നു. തിരികെയെത്താൻ ഇവർക്കു കിലോമീറ്ററുകൾ നടക്കേണ്ടതുണ്ട്. നിശിച്ചുകിടക്കുന്ന തീരദേശ റോഡിൽക്കൂടിയാണ് ഭൂരിഭാഗം പേരും മടങ്ങുന്നത്.
കയ്റോയിൽ അംഗീകരിച്ച ധാരണ അനുസരിച്ചാണ് ഇസ്രേലി സേന ഗാസയുടെ ചില പ്രദേശങ്ങളിൽനിന്ന് പിന്മാറിയത്. ഇന്നലെ ഉച്ചയ്ക്കു സേനാ പിന്മാറ്റം പൂർത്തിയായി. അതേസമയം ഗാസയുടെ ഏതാണ്ടു പകുതി ഇപ്പോഴും ഇസ്രേലി സേനയുടെ നിയന്ത്രണത്തിലാണ്.
സമർപ്പിതരുടെ സേവനങ്ങൾക്കു നന്ദി പറഞ്ഞ് മാർപാപ്പ
വത്തിക്കാൻ സിറ്റി: സഭയ്ക്കു സമർപ്പിതരെ ആവശ്യമാണെന്നും വൈവിധ്യമാർന്ന അവരുടെ സേവനങ്ങൾ സഭയിൽ അത്യന്താപേക്ഷിതമാണെന്നും ലെയോ പതിനാലാമൻ മാർപാപ്പ. സമർപ്പിതർ തങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് ക്രിസ്തുവിനെ സ്ഥാപിച്ചാൽ ലോകത്തെ ഉണർത്തുന്നതിൽ അവർക്കു സംഭാവന നൽകുവാൻ സാധിക്കുമെന്നും മാർപാപ്പ ഓർമിപ്പിച്ചു.
2025 പ്രത്യാശയുടെ ജൂബിലിവർഷാചരണത്തോടനുബന്ധിച്ചു സംഘടിപ്പിച്ച സമർപ്പിതരുടെ ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയവരെ ഇന്നലെ വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ.
കർത്താവിൽ വേരൂന്നിയ സമർപ്പിതജീവിതം നയിക്കേണ്ടത് ഏറെ പ്രധാനപ്പെട്ടതാണ്. അപ്രകാരം മാത്രമേ, സമർപ്പിതരുടെ ദൗത്യം ഫലപ്രദമായ രീതിയിൽ നിർവഹിക്കുവാൻ സാധിക്കുകയുള്ളൂ.
സാർവത്രിക സാഹോദര്യത്തോടുള്ള പ്രതിബദ്ധത, ദരിദ്രരോടുള്ള ശ്രദ്ധ, സൃഷ്ടിയോടുള്ള കരുതൽ എന്നിവ സമർപ്പിതരുടെ ദൈനംദിന പ്രതിബദ്ധതയാണെന്ന് മാർപാപ്പ ഓർമിപ്പിച്ചു. ഈ മഹത്തായ പാരമ്പര്യത്തിന്റെ കാവൽക്കാരും പ്രോത്സാഹകരുമായി സമർപ്പിതർ മാറണം.
ഭിന്നതകളെ മറികടക്കുന്നതിലൂടെയും ക്ഷമിച്ചും ക്ഷമ ചോദിക്കുന്നതിലൂടെയും സമർപ്പിതർ ദൈവജനസേവനത്തിന്റെ പ്രവാചകരാകണം. സമർപ്പിതരുടെ വിശ്വസ്തതയ്ക്കും സഭയിലും ലോകത്തിലും അവർ ചെയ്യുന്ന വലിയ നന്മയ്ക്കും മാർപാപ്പ പ്രത്യേകം നന്ദി പറയുകയും ചെയ്തു. കഴിഞ്ഞ എട്ടിന് റോമിലും വത്തിക്കാനിലുമായി ആരംഭിച്ച ജൂബിലിയാഘോഷം നാളെ സമാപിക്കും.
വെടിനിർത്തൽ നിരീക്ഷിക്കാൻ 200 യുഎസ് സൈനികർ
ദോഹ: ഗാസ വെടിനിർത്തൽ നിരീക്ഷിക്കാനായി 200 യുഎസ് സൈനികർ ഇസ്രയേലിലെത്തും. പശ്ചിമേഷ്യയിലുള്ള സൈനികരെയാകും അയയ്ക്കുകയെന്ന് യുഎസ് വൃത്തങ്ങൾ അറിയിച്ചു. ഇസ്രയേലിലെത്തുന്ന അമേരിക്കൻ സൈനികർ ഗാസയിൽ കാലുകുത്തില്ല.
സിവിൽ മിലിട്ടറി കോഓർഡിനേഷൻ സെന്റർ എന്ന പേരിൽ ദൗത്യസേന സ്ഥാപിക്കാനും യുഎസ് ഉദ്ദേശിക്കുന്നു. ഈജിപ്ത്, ഖത്തർ, തുർക്കി, യുഎഇ രാജ്യങ്ങളിൽനിന്നുള്ള സൈനികരെ ഇതിൽ ഉൾപ്പെടുത്തിയേക്കും.
വെടിനിർത്തലിന്റെ പുരോഗതി നിരീക്ഷിക്കുക, ഗാസയിലെ സഹായവിതരണം ഏകോപിപ്പിക്കുന്നതിൽ സഹായം നല്‍കുക എന്നിവ ദൗത്യ സേനയുടെ ചുമതലയായിരിക്കും. വെടിനിർത്തൽ ലംഘനുണ്ടായാൽ ദൗത്യസേന അക്കാര്യം ഇസ്രയേലിനെയും ഈജിപ്തും ഖത്തറും മുഖാന്തിരം ഹമാസിനെയും അറിയിക്കും.
യുഎസ് സേനയുടെ സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ ആയിരിക്കും ദൗത്യസേനയുടെ മേധാവി. ഈജിപ്തിൽ നടന്ന ചർച്ചയിൽ ബ്രാഡ് കൂപ്പർ പങ്കെടുത്തിരുന്നു.
“നൊബേൽ കിട്ടിയില്ലെങ്കിലും ട്രംപ് സമാധാന ദൗത്യങ്ങൾ തുടരും”
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ മച്ചാഡോയ്ക്ക് സമാധാന നൊബേൽ പുരസ്കാരം നല്‍കിയതിനെ വിമർശിച്ച് വൈറ്റ്ഹൗസ്. സമാധാനത്തേക്കാൾ രാഷ്ട്രീയത്തിനാണ് നൊബേൽ കമ്മിറ്റി പ്രാധാന്യം നല്‍കുന്നതെന്ന് വൈറ്റ്ഹൗസ് വക്താവ് സ്റ്റീവൻ ചെയുംഗ് സോഷ്യൽ മീഡിയയിൽ പറഞ്ഞു. പ്രസിഡന്റ് ട്രംപിന് നൊബേൽ ലഭിക്കാത്ത പശ്ചാത്തലത്തിലാണ് വൈറ്റ്ഹൗസിന്റെ വിമർശനം.
പ്രസിഡന്റ് ട്രംപ് സമാധാന ധാരണകൾ ഉണ്ടാക്കുന്നതും യുദ്ധം അവസാനിപ്പിക്കുന്നതും ജീവൻ രക്ഷിക്കുന്നതും തുടരുമെന്ന് വൈറ്റ്ഹൗസ് വക്താവ് പറഞ്ഞു. മനുഷ്യത്വം നിറഞ്ഞ ഹൃദയമാണ് അദ്ദേഹത്തിനുള്ളത്. ഇച്ഛാശക്തികൊണ്ട് മലകളെ വരെ മാറ്റാൻ കഴിവുള്ള അദ്ദേഹത്തെപ്പോലൊരാൾ ഇല്ലെന്നും കൂട്ടിച്ചേർത്തു.
സമാധാന നൊബേൽ ലഭിക്കാനുള്ള ആഗ്രഹം ട്രംപ് പലവട്ടം പരസ്യമായി പറഞ്ഞിട്ടുണ്ട്. പുരസ്കാരം പ്രഖ്യാപിക്കുന്നതിനു തലേന്ന് ഗാസ വെടിനിർത്തലുണ്ടായപ്പോൾ ട്രംപിനു സാധ്യത വർധിച്ചതായി സൂചനയുണ്ടായിരുന്നു.
30 ഭീകരരെ വധിച്ചെന്ന് പാക്കിസ്ഥാൻ
പെഷവാർ: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഒരാക്സായി ജില്ലയിൽ സൈന്യം നടത്തിയ ഓപ്പറേഷനിൽ തെഹ്രിക് ഇ താലിബാൻ (പാക് താലിബാൻ) ഭീകര സംഘടനയിലെ 30 അംഗങ്ങൾ കൊല്ലപ്പെട്ടു.
ഒരാക്സായിയിൽ ചൊവ്വാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ ലഫ്. കേണലും മേജറും അടക്കം 11 സൈനികർ കൊല്ലപ്പെട്ടതിനുള്ള മറുപടിയായിട്ടാണ് ഓപ്പറേഷൻ നടത്തിയതെന്ന് പാക് അധികൃതർ വ്യക്തമാക്കി. പാക് താലിബാനും അഫ്ഗാൻ താലിബാനും തമ്മിൽ ബന്ധമില്ല.
മനില: തെക്കൻ ഫിലിപ്പീൻസിൽ അതിശക്തമായ ഭൂകന്പത്തിൽ രണ്ടു പേർ മരിച്ചു. മാനായ് പട്ടണത്തിനു സമീപം കടലിലാണ് പ്രഭവ കേന്ദ്രം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി.വീടുകളടക്കം ഒട്ടേറെ കെട്ടിടങ്ങൾക്കു കേടുപാടുണ്ടായി. ഫിലിപ്പീൻസിലും ഇന്തോനേഷ്യയിലും പുറപ്പെടുവിച്ച സുനാമി മുന്നറിയിപ്പ് പിന്നീട് പിൻവലിച്ചു.
ഗാസയിൽ വെടിനിർത്തൽ; ബന്ദിമോചനം തിങ്കളാഴ്ചയോടെ
ഷാം എൽ ഷേഖ്: രണ്ടു വർഷം പിന്നിട്ട ഗാസ യുദ്ധം അവസാനിപ്പിക്കാൻ വഴി തെളിച്ച് ഇസ്രയേലും ഹമാസ് ഭീകരരും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശിച്ച വെടിനിർത്തൽ പദ്ധതിയുടെ ഒന്നാം ഘട്ടം അംഗീകരിച്ചു.
ഇതു പ്രകാരം ഹമാസിന്റെ കസ്റ്റഡിയിൽ ജീവനോടെയുള്ള 20 ഇസ്രേലി ബന്ദികളെ ഉടൻ മോചിപ്പിക്കും. പകരമായി ഇസ്രേലി സേന ഗാസയുടെ ചില ഭാഗങ്ങളിൽനിന്നു പിന്മാറുകയും ഇസ്രേലി ജയിലുകളിലുള്ള 2,000 പലസ്തീൻ തടവുകാരെ വിട്ടയയ്ക്കുകയും ചെയ്യും.
ഈജിപ്തിലെ ഷാം എൽ ഷേഖിൽ തിങ്കളാഴ്ച മുതൽ നടക്കുന്ന വെടിനിർത്തൽ ചർച്ചയിലാണു സുപ്രധാന തീരുമാനം. പ്രസിഡന്റ് ട്രംപ് ആണ് ഇക്കാര്യം ആദ്യം പുറംലോകത്തെ അറിയിച്ചത്. ഗാസയിലെ എല്ലാ ബന്ദികളും തിങ്കളാഴ്ചയോടെ മോചിതരാകുമെന്നു ട്രംപ് പറഞ്ഞു.
ലോകനേതാക്കളും ധാരണയെ സ്വാഗതം ചെയ്തു. ഇസ്രയേലിലും പലസ്തീൻ പ്രദേശങ്ങളിലും ജനങ്ങൾ ആഹ്ലാദപ്രകടനം നടത്തി.
അതേസമയം, ധാരണയുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. യുദ്ധാനന്തര ഗാസയുടെ ഭരണം സംബന്ധിച്ച കാര്യങ്ങളിലും തീരുമാനമായിട്ടില്ല.
ഇന്നലെ രാത്രി ചേർന്ന ഇസ്രേലി കാബിനറ്റ് യോഗം വെടിനിർത്തൽ ധാരണ ചർച്ച ചെയ്തു.കാബിനറ്റിന്റെ അംഗീകാരം ലഭിച്ചാൽ യോഗത്തിനു ശേഷം 24 മണിക്കൂറിനകം വെടിനിർത്തൽ പ്രാബല്യത്തിലാകും.വെടിനിർത്തലുണ്ടായി 24 മണിക്കൂറിനകം ഇസ്രേലി സേന ഗാസയിൽനിന്നു പിന്മാറുമെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിച്ചത്. സേനാ പിന്മാറ്റം പൂർത്തിയായി 72 മണിക്കൂറിനുള്ളിൽ ഹമാസ് ബന്ദികളെ മോചിപ്പിക്കണം.
വെടിനിർത്തൽ പ്രാബല്യത്തിലായി ആദ്യ അഞ്ചു ദിവസം പ്രതിദിനം 400 ട്രക്ക് സഹായവസ്തുക്കൾ ഇസ്രയേൽ ഗാസയ്ക്ക് അനുവദിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ട്രക്കുകളുടെ എണ്ണം 600 ആയി വർധിപ്പിക്കും. ഗാസയിലെ ഇസ്രേലി സേനയുടെ പിന്മാറ്റവും സഹായവിതരണവും ധാരണയിൽ ഉൾപ്പെടുന്നതായി ഹമാസ് സ്ഥിരീകരിച്ചു.
ട്രംപ് മുന്നോട്ടുവച്ച 20 ഇന വെടിനിർത്തൽ പദ്ധതിയാണ് ഈജ്പതിൽ ചർച്ച ചെയ്യുന്നത്. നോർവേയിൽ ഇന്ന് സമാധാന നൊബേൽ പുരസ്കാരം പ്രഖ്യാപിക്കാനിരിക്കേയാണ് ഈജിപ്തിൽനിന്നു ശുഭവാർത്തയുണ്ടായത്.
2023 ഒക്ടോബർ ഏഴിനു ഹമാസ് ഭീകരർ ഇസ്രയേലിൽ നടത്തിയ ആക്രമണത്തിൽ 1,200 പേരാണു കൊല്ലപ്പെട്ടത്. 251 പേരെ ബന്ദികളാക്കി.
ലാസ്ലോ ക്രാസ്നഹോർകയ്ക്ക് സാഹിത്യ നൊബേൽ
സ്റ്റോക്ക്ഹോം: ഹംഗേറിയൻ എഴുത്തുകാരൻ ലാസ്ലോ ക്രാസ്നഹോർകയ്ക്ക് 2025ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം. 2015ൽ മാൻ ബുക്കർ പ്രൈസ് നേടിയിട്ടുള്ള ഇദ്ദേഹം തത്ത്വചിന്തയും ഹാസ്യവും കലർന്ന എഴുത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.
1954 ജനുവരിയിൽ തെക്കുകിഴക്കൻ ഹംഗറിയിലെ ഗ്യൂലയിലാണ് ക്രാസ്നഹോർക ജനിച്ചത്. 1985ൽ ആദ്യ നോവൽ "സാതാൻതാങ്കോ’ പ്രസിദ്ധീകരിച്ചു. ഈ നോവലിന് 2015ൽ മാൻ ബുക്കർ പുരസ്കാരം ലഭിച്ചു.
ദ ടൂറിൻ ഹോഴ്സ്, എ മൗണ്ടൻ ടു ദ നോർത്ത്- എ ലേക്ക് ടു ദ സൗത്ത്-, പാത്ത്സ് ടു ദ വെസ്റ്റ്- എ റിവർ ടു ദി ഈസ്റ്റ്, ദ മെലങ്കളി ഓഫ് റെസിസ്റ്റൻസ് തുടങ്ങിയ ഒട്ടേറെ കൃതികൾ ക്രാസ്നഹോർക രചിച്ചിട്ടുണ്ട്. കാഫ്ക, ദസ്തയേവ്സ്കി തുടങ്ങിയ ഇതിഹാസ എഴുത്തുകാരുടെ സ്വാധീനത്തിൽ തന്റെ ശൈലിയെ വാർത്തെടുത്ത പ്രതിഭയാണ് ക്രാസ്നഹോർക.
ഹംഗേറിയൻ പ്രധാനമന്ത്രി വിക്തോർ ഓർബാന്റെ നിശിത വിമർശകനാണ് ക്രാസ്നഹോർക. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ ഓർബാൻ എതിർക്കാത്തതിനെതിരേ ക്രാസ്നഹോർക കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.
അതേസമയം, ലാസ്ലോ ക്രാസ്ഹോർകയെ അഭിനന്ദിച്ച് ഇന്നലെ ഓർബാൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടു. ഹംഗറിയുടെ അഭിമാനം എന്നാണ് ക്രാസ്നഹോർകെയെ ഓർബൻ വിശേഷിപ്പിച്ചത്.
117 തവണയായി ഇതുവരെ 121 എഴുത്തുകാർക്ക് സാഹിത്യ നൊബേൽ ലഭിച്ചിട്ടുണ്ട്. സമാധാന നൊബേൽ ഇന്ന് പ്രഖ്യാപിക്കും. ഡിസംബർ പത്തിനു നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. ദക്ഷിണകൊറിയൻ എഴുത്തുകാരിയായ ഹാൻ കാംഗിനാണ് 2024ൽ സാഹിത്യ നൊബേൽ ലഭിച്ചത്.
ഹമാസിന്റെ നിരായുധീകരണത്തിൽ തീരുമാനമായില്ല
ഗാസയിൽ ഉടൻ വെടിനിർത്തൽ, ബന്ദിമോചനം, ഇസ്രേലി സേനയുടെ പിന്മാറ്റം, സഹായവിതരണം എന്നീ കാര്യങ്ങളാണ് ഈജിപ്തിലെ ഷാം എൽ ഷേഖിൽ നടന്ന ചർച്ചയിൽ അംഗീകരിക്കപ്പെട്ടത്.
ഗാസയുടെ സമാധാനത്തിനായി യുഎസ് പ്രസിഡന്റ് ട്രംപ് മുന്നോട്ടുവച്ച 20 ഇന പദ്ധതിയാണു ചർച്ചയിൽ പരിഗണിക്കുന്നത്.
പദ്ധതിയിൽ ഉൾപ്പെടുന്ന ഹമാസിന്റെ നിരായുധീകരണം, യുദ്ധാനന്തര ഗാസയുടെ ഭരണം തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമായിട്ടില്ല.
യുദ്ധാനന്തര ഗാസയിൽ ഹമാസിന് ഒരു റോളും ഉണ്ടാവില്ലെന്നു ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ആയുധം താഴെ വയ്ക്കില്ലെന്ന് ഹമാസും ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. ഹമാസിന്റെ നിലപാട് ഇസ്രയേൽ ഒരിക്കലും അംഗീകരിക്കുകയില്ല. ഈജിപ്തിൽ തുടരുന്ന ചർച്ചയിൽ പ്രധാന കീറാമുട്ടിയായിരിക്കും ഈ വിഷയം.
ആഘോഷ രാവിൽ ഇസ്രയേലും പലസ്തീനും
ടെൽ അവീവ്/ഗാസ സിറ്റി: വെടിനിർത്തൽ ധാരണയെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നതിനു പിന്നാലെ ഇസ്രയേലിലും പലസ്തീനിലും തുടങ്ങിയ ആഹ്ലാദാരവം രാത്രി വൈകിയും തുടരുകയാണ്.
ഗാസയിലെ തെരുവുകളിൽ കൈയടിച്ചും വാഹനങ്ങളുടെ ഹോൺ മുഴക്കിയുമൊക്കെയാണ് പലസ്തീനികളുടെ സംഘങ്ങൾ ആഹ്ലാദം പ്രകടിപ്പിക്കുന്നതെങ്കിൽ ടെൽ അവീവ് അടക്കം ഇസ്രയേലിലെ നഗരങ്ങളിലെല്ലാം ദേശീയപതാക വീശിയും വിട്ടുകിട്ടാനുള്ള ബന്ദികളുടെ ചിത്രങ്ങളുമൊക്കെ വഹിച്ചുമാണ് ഇസ്രേലി പൗരന്മാർ സന്തോഷം പങ്കുവയ്ക്കുന്നത്.
സന്തോഷാശ്രുക്കളുമായി നൃത്തം ചവിട്ടിയും പാട്ടുപാടിയും ടെൽ അവീവിലെ ‘ബന്ദികളുടെ ചത്വരത്തിൽ’ ഇന്നലെ ആയിരങ്ങളാണ് തടിച്ചുകൂടിയത്. നിരത്തുകളിലും ആഹ്ലാദാരവം പ്രകടമായിരുന്നു. 2023 ഒക്ടോബർ ഏഴിലെ ആ ഭീകരദിനത്തിനുശേഷം ഇതാദ്യമായാണ് ഇസ്രേലി ജനത മനസ് തുറന്ന് ആഹ്ലാദിക്കുന്നതെന്ന് ടെൽ അവീവ് നിവാസിയായ ഫെൽസ് റൂസോ പറഞ്ഞു.
ടെൽ അവീവ് നഗരത്തിലെ ‘ബന്ദികളുടെ ചത്വരത്തിൽ’ ശുഭവാർത്തയ്ക്കായി രണ്ടു വർഷമായി കാത്തിരിക്കുന്ന ബന്ദികളുടെ കുടുംബാംഗങ്ങൾ ഇക്കാര്യം വിശ്വസിക്കാൻ പ്രയാസമായിരുന്നുവെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തത്. മദാൻ എന്ന ബന്ദിയുടെ പിതാവ് ഇനാവ് സൗഗൗക്കറിന് സന്തോഷം മൂലം ശബ്ദമില്ലാതായി. ശ്വാസമെടുക്കാൻ പറ്റുന്നില്ലെന്നും അനുഭവിക്കുന്ന വികാരം പറഞ്ഞറിയിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പnസ്തീനികൾ ഇസ്രേലി ആക്രമണം പോലും അവഗണിച്ച് തെരുവുകളിൽ ആഹ്ലാദപ്രകടനം തുടർന്നത്രേ. തങ്ങൾ മാത്രമല്ല, ഗാസ മുഴുവൻ സന്തോഷത്തിലാണെന്ന് പലസ്തീനികൾ പറഞ്ഞു.
ഇസ്രയേലിന് ഇതു മഹത്തായ ദിനമാണെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്നലെ പറഞ്ഞു. വെടിനിർത്തൽ ധാരണ ഇസ്രയേലിന്റെ നയതന്ത്ര വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, നെതന്യാഹുവിന്റെ സർക്കാരിനെ നിലനിർത്തുന്ന തീവ്രപാർട്ടികളുടെ നേതാക്കൾ ഭിന്നസ്വരം പ്രകടിപ്പിച്ചു. ബന്ദികളെ വിട്ടുകിട്ടിയാലുടൻ ഹമാസിനെ നശിപ്പിക്കണമെന്ന് ധനമന്ത്രി ബെസാലേൽ സ്മോട്രിച്ച് അഭിപ്രായപ്പെട്ടു.
ഇതിനിടെ, ബുധനാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയും ഗാസയിൽ ഇസ്രേലി ആക്രമണമുണ്ടായി. 24 മണിക്കൂറിനിടെ ഒന്‍പതുപേർകൂടി മരിച്ചെന്നാണ് ഹമാസിന്റെ ആരോഗ്യവകുപ്പ് ഇന്നലെ അറിയിച്ചത്.
സന്തോഷം പങ്കിടാൻ ട്രംപ് ഞായറാഴ്ച ഇസ്രയേലിലേക്ക്
രണ്ടു വർഷത്തെ യുദ്ധത്തിനുശേഷം ഗാസയും ഇസ്രയേലും സമാധാനത്തിലേക്ക് നീങ്ങുന്നതിന്റെ സന്തോഷം ഇസ്രേലി ജനതയ്ക്കൊപ്പം പങ്കിടാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എത്തുന്നു.
അടുത്ത ഞായറാഴ്ചയായിരിക്കും ട്രംപിന്റെ സന്ദർശനമെന്നാണു സൂചന. ഞായറാഴ്ച പ്രാദേശികസമയം ഉച്ചകഴിഞ്ഞ് മൂന്നിന് ടെൽ അവീവിലെ ബെൻ ഗുരിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന ട്രംപിന് ഗംഭീര വരവേല്പായിരിക്കും ഒരുക്കുക.
ടെൽ അവീവിലെ സന്ദർശനത്തിനുശേഷം ജറുസലെമിലേക്കു പോകുന്ന ട്രംപ് അവിടെ ഇസ്രേലി ക്നെസെറ്റിനെ (നിയമനിർമാണ സഭ) അഭിസംബോധന ചെയ്യും. തുടർന്ന് നെതന്യാഹുവിനൊപ്പം വെസ്റ്റേൺ വാൾ സന്ദർശിച്ച് പ്രാർഥനയിൽ പങ്കെടുക്കും.
ഞായറാഴ്ച രാത്രിതന്നെ ട്രംപ് മടങ്ങുമെന്നാണ് റിപ്പോർട്ട്. അതേസമയം, ബന്ദികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ടെൽ അവീവിലെ ഹോസ്റ്റേജ് സ്ക്വയറിൽ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് മോചിപ്പിക്കപ്പെട്ട ബന്ദികളുടെയും കാണാതായ കുടുംബങ്ങളുടെയും സംഘടനയായ ഹോസ്റ്റേജസ് ആൻഡ് മിസിംഗ് ഫാമിലീസ് ഫോറം ട്രംപിനോട് അഭ്യർഥിച്ചിട്ടുണ്ട്.
ഇസ്രയേലിൽ അടുത്തദിവസം നടത്താനിരിക്കുന്ന സന്ദർശനവേളയിൽ കൂടിക്കാഴ്ച നടത്താൻ തയാറായാൽ അതു ഞങ്ങൾക്ക് വലിയൊരു ആശ്വാസവും ആദരവുമായിരിക്കുമെന്നും ട്രംപിനുള്ള കത്തിൽ സംഘടന പറഞ്ഞു.
ബന്ദികളെയും അവരുടെ കുടുംബാംഗങ്ങളെയും സന്ദർശിക്കണമെന്ന് ട്രംപിനോട് നെതന്യാഹുവും ആവശ്യപ്പെട്ടിട്ടുണ്ട്. സമാധാന കരാറിൽ ധാരണയായതോടെ നെതന്യാഹു ട്രംപിനെ ഫോണിൽ വിളിച്ചിരുന്നു. ഇരുനേതാക്കളും തമ്മിലുള്ള ടെലിഫോൺ സംഭാഷണം ഏറെ വികാരഭരിതമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഈ ഫോൺകോളിലാണ് ഇസ്രയേൽ സന്ദർശിക്കാൻ ട്രംപിനെ ക്ഷണിച്ചത്.
ടെൽ അവീവ്: 2023 ഒക്ടോബർ ഏഴ് ഭീകരാക്രമണത്തിൽ തെക്കൻ ഇസ്രയേലിൽനിന്ന് ജീവനോടെയും കൊലപ്പെടുത്തിയും തട്ടിക്കൊണ്ടുപോകപ്പെരിൽ 48 പേർകൂടി ഗാസയിലെ ഹമാസ്, ഇസ്ലാമിക് ജിഹാദ് ഭീകരരുടെ കസ്റ്റഡിയിലുണ്ടെന്നാണ് അനുമാനം. ഇതിൽ ഏതാണ്ട് 20 പേരേ ജീവനോടെയുള്ളൂവെന്നും കരുതുന്നു.
ഇസ്രേലി നേതൃത്വത്തെ പ്രകോപിപ്പിക്കാനായി ബന്ദികളുടെ വീഡിയോകൾ ഹമാസ് ഭീകരർ ഇടയ്ക്കിടെ പുറത്തുവിട്ടിരുന്നു. മെലിഞ്ഞ് എല്ലും തോലുമായ ബന്ദികളുടെ ദൃശ്യങ്ങളാണു പുറത്തുവിട്ടത്. ഇനി അധികകാലം ജീവനോടെയുണ്ടാകുമോ എന്നു തോന്നിപ്പോകുംവിധമായിരുന്നു ഇവരുടെ അവസ്ഥ.
ഈജിപ്തിലെ വെടിനിർത്തൽ ചർച്ചയിൽ ജീവനോടെയുള്ള എല്ലാ ബന്ദികളെയും ഉടൻ മോചിപ്പിക്കാൻ ഹമാസ് സമ്മതിച്ചിട്ടുണ്ട്. ബന്ദികളെ തിങ്കളാഴ്ചയ്ക്കുള്ളിൽ വിട്ടുകിട്ടുമെന്നാണ് യുഎസ് പ്രസിഡന്റ് ട്രംപ് അറിയിച്ചത്. എന്നാൽ, മരിച്ച ബന്ദികളുടെ മൃതദേഹങ്ങൾ വീണ്ടെടുക്കാൻ ഹമാസ് സമയം ചോദിച്ചേക്കാം. പലരെയും സംസ്കരിച്ചുവെന്നാണു ഹമാസ് വൃത്തങ്ങൾ സൂചിപ്പിച്ചത്. ഭീകരാക്രമണത്തിൽ 251 ബന്ദികളെയാണ് ഹമാസ് ഗാസയിലേക്കു തട്ടിക്കൊണ്ടുപോയത്.
2023 നവംബറിൽ ഒരാഴ്ച നീണ്ട ഒന്നാം വെടിനിർത്തലിലും 2025 ജനുവരി മുതൽ മാർച്ച് വരെ നീണ്ട രണ്ടാം വെടിനിർത്തലിലുമായി 148 പേർ മോചിതരായി. ഹമാസിന്റെ ആക്രമണത്തിലും അബദ്ധത്തിൽ ഇസ്രയേലിന്റെ വെടിയേറ്റും ചില ബന്ദികൾ കൊല്ലപ്പെട്ടിട്ടുണ്ട്.
ബന്ദി മോചനത്തിനു പകരം ഇസ്രേലി ജയിലുകളിൽ കഴിയുന്ന 2,000 പലസ്തീനികളെ വിട്ടയയ്ക്കും. ഇതിൽ 250 പേർ ജീവപര്യന്തം തടവ് അനുഭവിക്കുന്നവരാണ്. അവശേഷിക്കുന്നവർ 2023 ഒക്ടോബർ ഏഴിനുശേഷം അറസ്റ്റിലായവരും. മോചിപ്പിക്കാൻ ഹമാസ് ഇസ്രയേലിനു നല്കിയ പട്ടികയിൽ പ്രമുഖ പലസ്തീൻ നേതാക്കളായ മർവാൻ ബർഹൂതി, അഹമ്മദ് സാദത്ത് എന്നിവരും ഉൾപ്പെടുന്നു. വെസ്റ്റ് ബാങ്കിലെ പലസ്തീൻ അഥോറിറ്റി പ്രസിഡന്റ് മെഹ്മൂദ് അബ്ബാസിന്റെ പിൻഗാമിയാകുമെന്ന് പ്രതീക്ഷിക്കുന്നയാളാണു ബർഹൂതി.
അഞ്ചു പേരുടെ മരണത്തിനു കാരണമായ ഭീകരാക്രമണം ആസൂത്രണം ചെയ്ത കേസിൽ 2004ൽ ഇസ്രയേൽ കോടതി ശിക്ഷിച്ച ഇദ്ദേഹം അഞ്ചു ജീവപര്യന്തവും പുറമേ 40 വർഷത്തെ ശിക്ഷയും അനുഭവിച്ചുവരികയാണ്.
പലസ്തീൻ വിമോചന പോപ്പുലർ ഫ്രണ്ടിന്റെ നേതാവായ സാദത്ത് 30 വർഷത്തെ തടവ് അനുഭവിക്കുകയാണ്.
ചരിത്രനിമിഷം ഒപ്പിയെടുത്ത് ഐവാൻ വുച്ചിയുടെ കാമറ
ഈജിപ്തിലെ കയ്റോയിൽ നടക്കുന്ന സമാധാനചർച്ചയുടെ മൂന്നാംദിവസം ഇസ്രയേലും ഹമാസും വെടിനിർത്തലിനു ധാരണയായി എന്ന വിവരം ലോകം ആദ്യമറിഞ്ഞത് അമേരിക്കൻ ഫോട്ടോഗ്രാഫറായ ഐവാൻ വുച്ചിയുടെ കാമറയിലൂടെ.
വൈറ്റ് ഹൗസിലെ സ്റ്റേറ്റ് ഡൈനിംഗ് റൂമിൽ ഒരു യോഗത്തിനുശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിനിടയിലാണു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഒരു കുറിപ്പ് ട്രംപിനു കൈമാറുന്നത്. പിന്നാലെ അദ്ദേഹത്തിന്റെ ചെവിയിൽ റൂബിയോ എന്തോ പറയുകയും ചെയ്തു.
കുനിഞ്ഞുനിൽക്കുന്ന റൂബിയോയുടെ ചിത്രം ഹാളിന്റെ അങ്ങേ കോണിൽനിന്നു പകർത്തുകയായിരുന്നു അസോസിയേറ്റഡ് പ്രസിന്റെ ഫോട്ടോഗ്രാഫറായ അമേരിക്കക്കാരൻ ഐവാൻ വുച്ചി. എടുത്ത ഫോട്ടോ ഡിസ്പ്ലേയിൽ പരിശോധിക്കവെയാണു ലോകം കാത്തിരിക്കുന്ന വാർത്തയാണെന്ന് വുച്ചി തിരിച്ചറിയുന്നത്.
“Very close. We need you to approve a Truth Social post soon so you can announce deal first”(/”യുദ്ധവിരാമത്തിന് കരാറായിരിക്കുന്നു. ട്രൂത്ത് സമൂഹമാധ്യമ പോസ്റ്റിന് ഉടൻതന്നെ അംഗീകാരം നൽകി താങ്കൾ കരാർ ആദ്യമായി പ്രഖ്യാപിക്കണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു) എന്നിങ്ങനെയായിരുന്നു കടലാസിലെ കുറിപ്പിൽ തെളിഞ്ഞുകണ്ടത്.
എന്താണ് അതിന്റെ അർഥമെന്നു മനസിലാക്കാൻ വർഷങ്ങളായി മാധ്യമപ്രവർത്തനം നടത്തുന്ന വുച്ചിക്ക് ആ കാഴ്ച മാത്രം മതിയായിരുന്നു.
ട്രംപിന്റെ വെടിനിർത്തൽ നിർദേശം ബൈഡന്റേതിന്റെ തുടർച്ച
ഗാസ യുദ്ധം അവസാനിപ്പിക്കാൻ അതിശക്തമായ നീക്കമാണ് യുഎസ് മുൻ പ്രസിഡന്റ് ജോ ബൈഡനും നടത്തിയത്.
ട്രംപ് ഇപ്പോൾ മുന്നോട്ടുവച്ച വെടിനിർത്തൽ നിർദേശങ്ങളോടു സമാനമായ നിർദേശങ്ങളാണ് 2024 മേയിൽ അന്നു പ്രസിഡന്റായിരുന്ന ജോ ബൈഡൻ മുന്നോട്ടുവച്ചത്. ഗാസ മുനമ്പിൽനിന്ന് ഇസ്രേലി സേന പിൻവാങ്ങിയാൽ ബന്ദികളെ മോചിപ്പിക്കുമെന്ന് ഹമാസ് സമ്മതിക്കുകയും ചെയ്തു.
എന്നാൽ, ഈ കരാർ അംഗീകരിക്കാൻ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തയാറായിരുന്നില്ല. മറിച്ച് ബന്ദിമോചനത്തിനായി യുദ്ധം തുടരുകയും ചെയ്തു.
അമേരിക്കയുടെ സഹായമില്ലാതെ യുദ്ധവുമായി ഇസ്രയേലിന് മുന്നോട്ടുപോകാനാകില്ലെന്നു വ്യക്തമായിട്ടും അതു ചൂഷണം ചെയ്യാൻ ബൈഡൻ സർക്കാർ തയാറായില്ല. മറിച്ച്, കൂടുതൽ സൈനികസഹായവും രാഷ്ട്രീയപിന്തുണയും നൽകുകയും ചെയ്തു.
ഗാസയിലെ യുദ്ധവും യുക്രെയ്നിലെ റഷ്യൻ അധിനിവേശവും ഉടൻ അവസാനിപ്പിക്കുമെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് ഈവർഷം ജനുവരി 20ന് ഡോണൾഡ് ട്രംപ് അധികാരമേറ്റത്. ഖത്തറിന്റെ മധ്യസ്ഥതയിൽ പലകുറി ചർച്ച നടന്നെങ്കിലും പരാജയപ്പെട്ടു.
ഇസ്രയേലാകട്ടെ ഗാസയിൽ ആക്രമണം ശക്തമാക്കുകയും ഹമാസിന്റെ നേതൃനിരയെ തെരഞ്ഞുപിടിച്ച് വധിക്കുകയും ചെയ്തു. എന്നാൽ, കഴിഞ്ഞമാസം ഒന്‍പതിന് ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ ഖത്തർ തലസ്ഥാനമായ ദോഹയിൽ നടത്തിയ വ്യോമാക്രമണം കാര്യങ്ങൾ വീണ്ടും പ്രതിസന്ധിയിലാക്കി.
മധ്യസ്ഥചർച്ചകളിൽനിന്ന് പിന്മാറുന്നതായി ഖത്തർ പ്രഖ്യാപിച്ചു. സമാധാന നൊബേൽ മോഹം ലക്ഷ്യമിട്ട് വീണ്ടും അനുനയനീക്കങ്ങൾ തുടർന്ന ട്രംപ് ഖത്തറിനെ വരുതിയിലാക്കി വീണ്ടും അനുനയശ്രമങ്ങൾ പുനരാരംഭിക്കുകയും ചെയ്തു.