ലണ്ടനിൽ കൂറ്റൻ കുടിയേറ്റ വിരുദ്ധ റാലി
ലണ്ടൻ: യുകെയിൽ ഒന്നര ലക്ഷം പേർ പങ്കെടുത്ത കൂറ്റൻ കുടിയേറ്റവിരുദ്ധ റാലിയിൽ സംഘർഷം. ശനിയാഴ്ച സെൻട്രൽ ലണ്ടനിൽ തീവ്ര വലതുപക്ഷ നേതാവ് ടോമി റോബിൻസണ്‍ ആണ് റാലി സംഘടിപ്പിച്ചത്. ഇതിനെതിരേ ‘സ്റ്റാൻഡ് അപ് ടു റേസിസം’ എന്ന സംഘടന നടത്തിയ പ്രതിഷേധത്തിൽ 5,000 പേർ പങ്കെടുത്തു.
കുടിയേറ്റവിരുദ്ധ റാലിയിൽ പങ്കെടുത്തവരും പോലീസും തമ്മിലുണ്ടായ സംഘർഷത്തിൽ 26 പോലീസുകാർക്കു പരിക്കേറ്റു. ഇവരിൽ നാലു പേരുടെ നില ഗുരുതരമാണ്. അക്രമവുമായി ബന്ധപ്പെട്ട് 24 പേരെ അറസ്റ്റ് ചെയ്തു. യൂണിയൻ ജാക്ക് (ബ്രിട്ടീഷ് ദേശീയ പതാക), സെന്റ് ജോർജ് പതാക, സ്കോട്ടിഷ്, വെൽഷ് പതാക എന്നിവയുമായാണു പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്.
ബ്രിട്ടനിലെ കുടിയേറ്റവിരുദ്ധ പ്രതിഷേധത്തിനെതിരേ ശക്തമായ നിലപാടുമായി പ്രധാനമന്ത്രി കീയർ സ്റ്റാർമർ ഇന്നലെ രംഗത്തെത്തി. അക്രമത്തിന്റെയും വിഭജനത്തിന്റെയും പ്രതീകമായി ബ്രിട്ടീഷ് പതാകയെ ഉപയോഗിക്കരുതെന്ന് സ്റ്റാർമർ പ്രതിഷേധക്കാർക്ക് മുന്നറിയിപ്പ് നല്കി.
“സമാധാനപരമായി പ്രതിഷേധിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ട്. അതു നമ്മുടെ രാജ്യത്തിന്റെ മൂല്യങ്ങളുടെ കാതലാണ്. എന്നാൽ, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് അംഗീകരിക്കാനാകില്ല. വൈവിധ്യമുള്ള നമ്മുടെ രാജ്യത്തെയാണു പതാക പ്രതിനിധീകരിക്കുന്നത്. ബ്രിട്ടന്റെ തെരുവുകളിൽ പശ്ചാത്തലമോ തൊലിയുടെ നിറമോ കാരണം ആരും ഭയപ്പെടുന്ന സാഹചര്യം അനുവദിക്കില്ല. സഹിഷ്ണുത, വൈവിധ്യം, പരസ്പരബഹുമാനം എന്നിവയാൽ കെട്ടിപ്പടുത്ത രാജ്യമാണ് ബ്രിട്ടൻ’’- സ്റ്റാർമർ എക്സിൽ കുറിച്ചു.
അതേസമയം, കുടിയേറ്റവിരുദ്ധ റാലിയെ പിന്തുണച്ച് അമേരിക്കൻ ശതകോടീശ്വരൻ ഇലോൺ മസ്ക് രംഗത്തെത്തിയത് വിവാദമുയർത്തി. പോരാടുക അല്ലെങ്കിൽ മരിക്കുക എന്നായിരുന്ന് മസ്ക് പറഞ്ഞത്.
ജന്മദിനത്തിൽ മാർപാപ്പയ്ക്ക് ആശംസാപ്രവാഹം
വത്തിക്കാൻ സിറ്റി: എഴുപതാം ജന്മവാർഷിക ദിനത്തിൽ ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് ലോകമെങ്ങുംനിന്ന് ആശംസകൾ.
ലോകനേതാക്കൾ, വിവിധ രാജ്യങ്ങളിലെ ബിഷപ്സ് കോൺഫറൻസുകൾ, ഇതര സഭാ മേലധ്യക്ഷന്മാർ, വിവിധ മേഖലകളിലുള്ള നേതാക്കൾ, വിശ്വാസികൾ എന്നിവരാണ് ആശംസകളറിയിച്ചു സന്ദേശമയച്ചത്. ഇറ്റലിയിലെ എല്ലാ ജനങ്ങൾക്കുംവേണ്ടിയും സ്വന്തം പേരിലും മാർപാപ്പയ്ക്ക് ആത്മാർഥമായ ആശംസകളും ആത്മീയവും വ്യക്തിപരവുമായ ക്ഷേമവും നേരുന്നതായി ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാത്തറെല്ല സന്ദേശത്തിൽ പറഞ്ഞു.
ലോകസമാധാനത്തിനായി മാർപാപ്പ നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി കുട്ടികളും മാർപാപ്പയ്ക്ക് ആശംസാ കത്തയച്ചു.
റോമിലെ ഉണ്ണീശോ പീഡിയാട്രിക് ആശുപത്രിയിലെ രോഗികളായ കുട്ടികൾ ആശംസാസന്ദേശങ്ങളുമായി തങ്ങൾ ചെയ്ത പെയിന്റിംഗുകൾ മാർപാപ്പയ്ക്ക് അയച്ചുകൊടുത്തു. മാർപാപ്പയുടെ ജന്മനാടായ അമേരിക്കയിലെ ഷിക്കാഗോയിലും ഏറെക്കാലം മിഷനറിയും ബിഷപ്പുമായിരുന്ന പെറുവിലും ജന്മദിനത്തോടനുബന്ധിച്ച് ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇന്നലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ത്രികാലജപപ്രാർഥനയിൽ പങ്കെടുക്കാനെത്തിയ തീർഥാടകർ മാർപാപ്പയ്ക്ക് ആശംസകൾ നേർന്നു.
70 എന്നെഴുതിയ അലങ്കാര ബലൂണുകളുമായി എത്തിയ തീർഥാടകരെയും കാണാമായിരുന്നു. പ്രാർഥനയ്ക്കായി മാർപാപ്പ എത്തിയതോടെ തീർഥാടകരുടെ"ഹാപ്പി ബർത്ത് ഡേ’ ആശംസകൾ മുഴങ്ങി.
നൂറ്റാണ്ടുകള്‍ക്കുശേഷം ബ്രിട്ടീഷ് രാജകുടുംബാംഗത്തിന് കത്തോലിക്കാ വിശ്വാസപ്രകാരമുള്ള മൃതസംസ്കാരം
ലണ്ടന്‍: പതിനാറാം നൂറ്റാണ്ടിലെ ആംഗ്ലിക്കൻ നവീകരണത്തിനുശേഷം ഇതാദ്യമായി ബ്രിട്ടീഷ് രാജകുടുംബത്തിലെ അംഗത്തിന് കത്തോലിക്കാ വിശ്വാസപ്രകാരമുള്ള മൃതസംസ്കാരം നടത്തുന്നു.
1994ൽ കത്തോലിക്കാവിശ്വാസം സ്വീകരിച്ച കെന്റിലെ പ്രഭ്വി കാതറീൻ ലൂസി മേരി വോർസ്ലിയുടെ മൃതസംസ്കാരമാണ് വെസ്റ്റ്മിൻസ്റ്റർ കത്തീഡ്രലിൽ നാളെ ഉച്ചയ്ക്ക് നടക്കുക.
കത്തോലിക്കാ വിശ്വാസപ്രകാരം നടക്കുന്ന മൃതസംസ്കാര കര്‍മങ്ങളിലും വിശുദ്ധ കുർബാനയിലും ചാൾസ് രാജാവും കാമില രാജ്ഞിയും വിദേശരാജ്യങ്ങളിലെ രാജകുടുംബാംഗങ്ങളും പങ്കെടുക്കും. കഴിഞ്ഞ നാലിനാണ് 92 വയസുകാരിയായ പ്രഭ്വി വിടവാങ്ങിയത്.
സംസ്കാരത്തിനു മുന്നോടിയായി ഭൗതികദേഹം ഇന്നു വൈകുന്നേരം കത്തീഡ്രലിൽ എത്തിക്കും. തുടർന്ന് പ്രത്യേക പ്രാർഥനകളും വിശുദ്ധ കുർബാനയും നടക്കും. വിംബിൾഡൻ ടെന്നീസ് മത്സരവേദിയിൽ സ്ഥിരം സാന്നിധ്യമായിരുന്ന കാതറീൻ പ്രഭ്വിയാണു പലപ്പോഴും ജേതാക്കൾക്കുള്ള ട്രോഫികൾ സമ്മാനിച്ചിരുന്നത്.
ജന്മംകൊണ്ട് ആംഗ്ലിക്കന്‍ വിശ്വാസിയായിരുന്നു കാതറിൻ. 1961ൽ കെന്റ് പ്രഭുവും ജോർജ് അഞ്ചാമൻ രാജാവിന്റെ ചെറുമകനുമായ എഡ്വേർഡ് രാജകുമാരനെ വിവാഹം ചെയ്തു. ലേഡി ഹെലൻ ടെയ്ലർ, നിക്കോളാസ് വിൻഡ്സർ പ്രഭു, ജോർജ് വിൻഡ്സർ എന്നിവരാണു മക്കൾ. 1975ൽ തന്റെ നാലാമത്തെ കുട്ടിയെ ഗർഭിണിയായിരിക്കേ, പ്രഭ്വിക്ക് അഞ്ചാംപനി ബാധിച്ചു. തുടര്‍ന്നു ഗർഭഛിദ്രം നടത്തി. പിന്നീട് ഗർഭിണിയായിരിക്കേ 36-ാം ആഴ്ചയിൽ കുഞ്ഞിനെ നഷ്ടപ്പെട്ടു.
രണ്ടു വർഷം മുമ്പ് നടത്തിയ ഗർഭഛിദ്രത്തിനുള്ള ശിക്ഷയായാണ് കാതറിൻ അതിനെ കണക്കാക്കിയത്. വ്യക്തിപരമായ സഹനങ്ങളുടെയും അനുഭവങ്ങളുടെയും പശ്ചാത്തലത്തില്‍നിന്നാണ് പ്രഭ്വി കത്തോലിക്കാ വിശ്വാസത്തിലേക്കു പരിവർത്തനം ചെയ്യുന്നത്.
1685ൽ ചാൾസ് രണ്ടാമൻ രാജാവ് മരണക്കിടക്കയിൽ കത്തോലിക്കാവിശ്വാസം സ്വീകരിച്ചിരുന്നു. എന്നാല്‍ ആംഗ്ലിക്കൻരീതിയിലാണ് അദ്ദേഹത്തെ സംസ്കരിച്ചത്.
പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ബ്രിട്ടീഷ് രാജകുടുംബത്തിലെ ഒരു അംഗത്തെയും കത്തോലിക്കാസഭയിലേക്ക് പരസ്യമായി സ്വീകരിച്ചിട്ടില്ലായിരുന്നു. അതിനാല്‍ത്തന്നെ കെന്റ് പ്രഭ്വിയുടെ വിശ്വാസപരിവർത്തനം ഏറെ ശ്രദ്ധ നേടിയിരുന്നു.
2022 സെപ്റ്റംബർ എട്ടിന് എലിസബത്ത് രാജ്ഞി വിടവാങ്ങിയശേഷം ബ്രിട്ടീഷ് രാജകുടുംബത്തിലെ ജീവിച്ചിരിക്കുന്ന പ്രായംകൂടിയ അംഗമായിരുന്നു കാതറീൻ.
ഇന്ത്യക്കെതിരേ യുഎസ് വാണിജ്യ സെക്രട്ടറി ലുട്നിക്
ന്യൂയോർക്ക്: 140 കോടി ജനങ്ങളുണ്ടെന്നു പൊങ്ങച്ചം പറയുന്ന ഇന്ത്യ അമേരിക്കയിൽനിന്ന് ഒരു മണി ധാന്യംപോലും വാങ്ങുന്നില്ലെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹൊവാർഡ് ലുട്നിക്. ഇന്ത്യ തീരുവ കുറച്ചില്ലെങ്കിൽ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. ഇന്ത്യ, കാനഡ, ബ്രസീൽ രാജ്യങ്ങൾക്ക് ഉയർന്ന തീരുവ ഏർപ്പെടുത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ലുട്നിക്.
""വ്യാപാരബന്ധം ഏകപക്ഷീയമാണ്. അവർ ഞങ്ങൾക്ക് ഉത്പന്നങ്ങൾ വിറ്റ് നേട്ടമുണ്ടാക്കുന്നു. അവരുടെ സന്പദ്വ്യവസ്ഥയിൽനിന്ന് ഞങ്ങളെ അകറ്റിനിർത്തുന്നു. 140 കോടി ജനങ്ങളുണ്ടെന്ന് പൊങ്ങച്ചം പറയുന്ന ഇന്ത്യ ഞങ്ങളുടെ ഒരു മണി ധാന്യംപോലും വാങ്ങുന്നില്ല. എല്ലാത്തിനും ഇന്ത്യ തീരുവ ചുമത്തുന്നു’’-ലുട്നിക് കുറ്റപ്പെടുത്തി.
ഇന്ത്യക്കു മേൽ 50 ശതമാനം തീരുവയാണ് അമേരിക്ക ചുമത്തിയിരിക്കുന്നത്. ആദ്യം 25 ശതമാനം തീരുവ ഏർപ്പെടുത്തിയ ട്രംപ് ഭരണകൂടം, റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ 25 ശതമാനം തീരുവകൂടി ചുമത്തുകയായിരുന്നു.
സബിത ഭണ്ഡാരി നേപ്പാളിന്റെ ആദ്യ വനിതാ അറ്റോർണി ജനറൽ
കാഠ്മണ്ഡു: മുതിർന്ന അഭിഭാഷക സബിത ഭണ്ഡാരിയെ നേപ്പാളിന്റെ ആദ്യ വനിതാ അറ്റോർണി ജനറലായി പ്രസിഡന്റ് രാംചന്ദ്ര പൗദേൽ നിയമിച്ചു. പ്രസിഡന്റിന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. നാഷണൽ ഇൻഫർമേഷൻ കമ്മീഷനിൽ സബിത ഭണ്ഡാരി ഇൻഫർമേഷൻ കമ്മീഷണറായിരുന്നു.
രാജിവച്ച രമേഷ് ബാദലിനു പകരമാണ് സബിതയുടെ നിയമനം. നേപ്പാളിന്റെ ആദ്യ വനിതാ പ്രധാനമന്ത്രി സുശീല കർക്കി ഇന്നലെ ചുമതലയേറ്റു.
ഇസ്രയേലിനെതിരായ നിലപാടിൽ ഇരട്ടത്താപ്പ് പാടില്ലെന്ന് ഖത്തർ
ദോഹ: ഇസ്രയേലിനെതിരായ ചില ലോകരാജ്യങ്ങളുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് ഖത്തർ. ഇസ്രയേലിന്റെ അതിക്രമങ്ങളിൽ ഇരട്ട നിലപാട് പാടില്ലെന്നും ഉന്മൂലനയുദ്ധം വിജയിക്കാൻ പോകുന്നില്ലെന്നും ഇസ്രയേലിനെ ശിക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി വ്യക്തമാക്കി.
കഴിഞ്ഞ ദിവസത്തെ ഇസ്രേലി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ദോഹയിൽ അടിയന്തരമായി വിളിച്ചുചേർത്ത അറബ്, മുസ്ലിം വിദേശകാര്യമന്ത്രിമാരുടെ ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഗാസ സംഘർഷത്തിൽ ഈജിപ്തിന്റെയും അമേരിക്കയുടെയും സഹായത്തോടെ മധ്യസ്ഥശ്രമം തുടരുമെന്നു വ്യക്തമാക്കിയ അദ്ദേഹം ആക്രമണംകൊണ്ട് മധ്യസ്ഥശ്രമത്തിൽനിന്നു പിന്തിരിപ്പിക്കാനാകില്ലെന്നും വ്യക്തമാക്കി. ദോഹയിലെ ഇസ്രേലി ആക്രമണത്തിനു പകരംവീട്ടുമെന്ന സൂചനയും അദ്ദേഹം നൽകി.
നേപ്പാൾ കലാപത്തിൽ കൊല്ലപ്പെട്ടവർ രക്തസാക്ഷികൾ: സുശീല കർക്കി
കാഠ്മണ്ഡു: നേപ്പാളിലെ ജെൻ സി യുവാക്കളുടെ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി പ്രഖ്യാപിക്കുമെന്ന് ഇടക്കാല പ്രധാനമന്ത്രി സുശീല കർക്കി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പത്തു ലക്ഷം നേപ്പാളി രൂപ ധനസഹായം നല്‍കുമെന്നും അവർ പറഞ്ഞു. പ്രധാനമന്ത്രിയായി ഇന്നലെ ചുമതലയേറ്റശേഷം സെക്രട്ടറിമാരെയും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരെയും അഭിസംബോധന ചെയ്യുകയായിരുന്നു സുശീല കർക്കി.
കലാപത്തിൽ പങ്കെടുത്തവരെയും സർക്കാർ, സ്വകാര്യ സ്വത്തുക്കൾ നശിപ്പിച്ചവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് ശിക്ഷിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. “സെപ്റ്റംബർ ഒന്പതിനുണ്ടായ തീവയ്പും ആക്രമണവും മുൻകൂട്ടി ആസൂത്രണം ചെയ്തതാണ്. ജെൻ സി പ്രതിഷേധക്കാർക്ക് അതിൽ പങ്കില്ല”- സുശീല കർക്കി പറഞ്ഞു. ജെൻ സി നേതാക്കളുടെ ശിപാർശ പ്രകാരമാണ് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസായ സുശീല കർക്കിയെ ഇടക്കാല പ്രധാനമന്ത്രിയായി നേപ്പാൾ പ്രസിഡന്റ് രാംചന്ദ്ര പൗദേൽ നിയമിച്ചത്.
സിംഗ്ദർബാർ സെക്രട്ടേറിയറ്റിലെ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതിഷേധക്കാർ തീവച്ചു നശിപ്പിച്ചിരുന്നു. ഇതേത്തുടർന്ന്, സിംഗ്ദർബാറിൽ പുതുതായി നിർമിച്ച ആഭ്യന്തര മന്ത്രാലയ മന്ദിരമാണ് പ്രധാനമന്ത്രിയുടെ ഓഫീസായി ഉപയോഗിക്കുന്നത്.
സമൂഹമാധ്യമ നിരോധനത്തെത്തുടർന്ന് തിങ്കളാഴ്ച നേപ്പാളിൽ ആരംഭിച്ച പ്രതിഷേധം സർക്കാർവിരുദ്ധ കലാപമായി മാറുകയായിരുന്നു. ജനരോഷത്തെത്തുടർന്ന് പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകളും വീടുകളും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. കലാപത്തിൽ ഒരു ഇന്ത്യക്കാരിയടക്കം 72 പേരാണു കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ മൂന്നു പോലീസുകാരും പത്തു തടവുകാരും ഉൾപ്പെടുന്നു.
ജയിൽചാടിയവരിൽ 3,723 പേരെ പിടികൂടി
പ്രക്ഷോഭത്തിനിടെ വിവിധ ജയിലുകളിൽനിന്നു രക്ഷപ്പെട്ട 3723 പേരെ പിടികൂടി. ചില തടവുകാർ സ്വമേധയാ കീഴടങ്ങുകയായിരുന്നു. ഇന്ത്യയിലേക്കു രക്ഷപ്പെടാൻ ശ്രമിച്ച തടവുകാരെ എസ്എസ്ബി പിടികൂടി നേപ്പാളിനു കൈമാറി.
സെപ്റ്റംബർ ഒന്പതിനുണ്ടായ കലാപത്തിനിടെയാണു തടവുകാർ രക്ഷപ്പെട്ടത്. 10,320 പേരെ ഇനിയും കണ്ടെത്താനുണ്ട്. ജയിൽ ചാട്ടത്തിനിടെ പോലീസിന്റെ വെടിയേറ്റ് പത്തു പേർ മരിച്ചു.
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ഇസ്രയേലിലെത്തി. പശ്ചിമേഷ്യയിലെ അമേരിക്കൻ സഖ്യകക്ഷിയായ ഖത്തറിൽ ഇസ്രയേൽ വ്യോമാക്രണം നടത്തിയ പശ്ചാത്തലത്തിലാണ് റൂബിയോയെ പ്രസിഡന്റ് ട്രംപ് ഇസ്രയേലിലേക്ക് അയച്ചത്. ബ്രിട്ടൻ, ഫ്രാൻസ്, കാനഡ തുടങ്ങിയ പാശ്ചാത്യശക്തികൾ പലസ്തീൻ രാഷ്ട്രരൂപവത്കരണം ലക്ഷ്യമിട്ടു നടത്തുന്ന നീക്കങ്ങൾക്കു ബദൽ കണ്ടെത്തലും റൂബിയോയുടെ സന്ദർശന ലക്ഷ്യങ്ങളിലൊന്നാണെന്നു റിപ്പോർട്ടുണ്ട്.
ഇസ്രേലി സേന ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ചൊവ്വാഴ്ച ഖത്തർ തലസ്ഥാനമായ ദോഹയിൽ നടത്തിയ വ്യോമാക്രണം അമേരിക്കയെയും പ്രസിഡന്റ് ട്രംപിനെയും ഒട്ടും സന്തോഷിപ്പിക്കുന്നില്ലെന്ന് റൂബിയോ യാത്ര പുറപ്പെടും മുന്‍പായി പറഞ്ഞു. എന്നാൽ അമേരിക്ക-ഇസ്രയേൽ ബന്ധത്തെ ആക്രമണം ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്രയേലിന് അമേരിക്കയുടെ സംരക്ഷണം തുടരുമെന്ന് സന്ദർശനത്തിനിടെ ഇസ്രേലി നേതാക്കളെ അറിയിക്കും. അതോടൊപ്പം ഗാസ യുദ്ധം അവസാനിപ്പിക്കാനും ബന്ദി മോചനത്തിനുമായി പ്രസിഡന്റ് ട്രംപ് നടത്തുന്ന ശ്രമങ്ങളെ ഇസ്രയേലിന്റെ ഖത്തർ ആക്രമണം എങ്ങനെ ബാധിക്കുമെന്നതും വിശദീകരിക്കും.
യുദ്ധം അവസാനിച്ചു കഴിഞ്ഞാൽ ഗാസയെ പുനർനിർമിക്കേണ്ടതുണ്ടെന്നും റൂബിയോ ചൂണ്ടിക്കാട്ടി. ഇത്തരം പ്രവർത്തനങ്ങൾ ആരു നടത്തും, ആരു പണം മുടക്കം തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റൂബിയോ ഇസ്രയേലിലേക്കു പുറപ്പെടുന്നതിനു മുന്‍പായി, അമേരിക്കയിലെത്തി ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രസിഡന്റ് ട്രംപ് പിന്നീട് അൽ-താനിക്ക് ന്യൂയോർക്കിൽ അത്താഴവിരുന്ന് നല്കി.
ബന്ദി മോചനത്തിന് ഏക തടസം നെതന്യാഹു: ബന്ധുക്കൾ
ടെൽ അവീവ്: ഗാസയിലെ ഇസ്രേലി ബന്ദികളുടെ മോചനത്തിന് ഏക തടസം ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആണെന്നു ബന്ദികളുടെ കുടുംബാംഗങ്ങൾ ആരോപിച്ചു. വെടിനിർത്തലിനു സാധ്യത ഉയരുന്ന സമയത്തെല്ലാം അത് അട്ടിമറിക്കാനായി നെതന്യാഹു ഇടപെടുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമായിരുന്നു ഖത്തറിലെ ഇസ്രേലി ആക്രണമെന്ന് ബന്ദികളുടെ കുടുംബങ്ങൾ ഉൾപ്പെട്ട ഹോസ്റ്റേജസ് ആൻഡ് മിസ്സിംഗ് ഫാമിലീസ് ഫോറം ചൂണ്ടിക്കാട്ടി.
ബന്ദിമോചനത്തിനും യുദ്ധം അവസാനിക്കുന്നതിനും പ്രധാന തടസമായ ഹമാസ് നേതാക്കളെ ഉന്മൂലനം ചെയ്യാൻ വേണ്ടിയായിരുന്നു ആക്രമണമെന്ന് നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഹമാസ് നേതാക്കൾ യുദ്ധം നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ, അധികാരത്തിൽ കടിച്ചുതൂങ്ങാനായി നെതന്യാഹു ന്യായങ്ങൾ കണ്ടെത്തുന്നത് അവസാനിപ്പിക്കാൻ സമയമായി എന്നാണു ബന്ദികളുടെ കുടുംബാംഗങ്ങൾ പ്രതികരിച്ചത്. നെതന്യാഹുവിന്റെ തടസംപിടിക്കൽ മൂലം 42 ബന്ദികളുടെ ജീവൻ നഷ്ടപ്പെട്ടുവെന്നും കസ്റ്റഡിയിൽ തുടരുന്ന ബന്ദികളുടെ ജീവൻ ആപത്തിലായെന്നും അവർ കൂട്ടിച്ചേർത്തു.
ഇസ്രേലി സേന കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഖത്തറിൽ വ്യോമാക്രമണം നടത്തിയത്. ഹമാസിന്റെ അഞ്ചു നേതാക്കളും ഒരു ഖത്തറി സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.
ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഖത്തർ ആരോപിച്ചു. 2023 ഒക്ടോബർ ഏഴിലെ ഭീകരാക്രമണം ആസൂത്രണം ചെയ്തവരെയാണ് ഇസ്രയേൽ ലക്ഷ്യമിട്ടതെന്ന് നെതന്യാഹു പറഞ്ഞു.
ചാർലി കിർക്കിന്റെ സംസ്കാരം 21ന്; ട്രംപ് ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കും
ഫീനിക്സ്: കഴിഞ്ഞ ദിവസം വെടിയേറ്റു മരിച്ച അമേരിക്കൻ ഇൻഫ്ലുവൻസറും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തനും വലതുപക്ഷ ആക്ടിവിസ്റ്റുമായിരുന്ന ചാർലി കിർക്കിന്റെ സംസ്കാരം 21ന് പ്രാദേശികസമയം രാവിലെ 11ന് അരിസോണ സംസ്ഥാന തലസ്ഥാനമായ ഫീനിക്സിൽ നടക്കും.
പ്രസിഡന്റ് ഡോണൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ അടക്കമുള്ള പ്രമുഖർ പങ്കെടുക്കും. സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ സംസ്കാരച്ചടങ്ങായിരിക്കും കിർക്കിന്റേതെന്ന് വിലയിരുത്തപ്പെടുന്നു. 63,000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഫീനിക്സിലെ ഗ്ലെൻഡാലെ സ്റ്റേറ്റ് ഫാം സ്റ്റേഡിയത്തിലായിരിക്കും സംസ്കാരത്തിനുമുന്നോടിയായുള്ള അനുസ്മരണശുശ്രൂഷ.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിനും അദ്ദേഹത്തിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കും വൻ ഭൂരിപക്ഷം ലഭിക്കാനിടയാക്കിയത് ചാർലി കിർക്കിന്റെയും അദ്ദേഹം സ്ഥാപിച്ച ടേണിംഗ് പോയിന്റ് യുഎസ്എ എന്ന സംഘടനയുടെയും പ്രവർത്തനഫലമായാണ്. അതിനാൽത്തന്നെ അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേർപാട് അറിഞ്ഞനിമിഷംതന്നെ രാജ്യമെങ്ങും ദേശീയപതാകകൾ പാതി താഴ്ത്തിക്കെട്ടുകയും രാജ്യത്തിന്റെ പരമോന്നത സിവിലിയൻ പുരസ്കാരമായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം കിർക്കിനു നൽകുമെന്ന് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കിർക്കിന്റെ രണ്ടു മക്കളുടെയും ആജീവനാന്ത ചെലവ് ശതകോടീശ്വരൻ ഇലോൺ മസ്ക് ഏറ്റെടുത്തിട്ടുണ്ട്. കൊലപാതകത്തിനു പിന്നാലെ എയർഫോഴ്സ് ടു വിമാനത്തിലെത്തി വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഭാര്യ ഉഷ വാൻസും ചേർന്നാണ് കിർക്കിന്റെ ഭൗതികദേഹം ഇതേ വിമാനത്തിൽ അരിസോണ സംസ്ഥാനത്തെ ഫീനിക്സിലേക്കു കൊണ്ടുപോയത്. കിർക്കിന്റെ ഭാര്യ എറിക്ക കിർക്കും മറ്റു കുടുംബാംഗങ്ങളും മൃതദേഹത്തെ അനുഗമിച്ചിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് യൂട്ടാ കൗണ്ടിയിലെ ഒറേമിലുള്ള യൂട്ടാ വാലി സര്‍വകലാശാലയില്‍ തന്റെ ‘അമേരിക്കൻ കംബാക്ക് ടൂറി’ന്റെ ഭാഗമായി വിദ്യാര്‍ഥികളുമായി സംവാദിക്കുന്നതിനിടെ ചാര്‍ലി കിര്‍ക്ക് വെടിയേറ്റു മരിച്ചത്. കേസിൽ അറസ്റ്റിലായ ടൈലർ റോബിൻസൻ എന്ന 22കാരൻ യൂട്ടാ കൗണ്ടി ജയിലിൽ എഫ്ബിഐയുടെ നിരീക്ഷണത്തിലാണ്. നാളെ കോടതിയിൽ ഹാജരാക്കും.
ചാർലി കിർക്കിന്റെ കൊലപാതകത്തിനുശേഷം ഭാര്യ എറിക്ക കിർക്ക് ഇതാദ്യമായി വികാരനിർഭരമായ സന്ദേശവുമായി വെള്ളിയാഴ്ച സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ വിധവയുടെ നിലവിളി ലോകമെമ്പാടും ഒരു യുദ്ധകാഹളം പോലെ പ്രതിധ്വനിക്കുമെന്നും ഭര്‍ത്താവ് ചെയ്തിരുന്ന കാന്പസ് ടൂര്‍, റേഡിയോ ഷോ, പോഡ്കാസ്റ്റ് എന്നീ ജോലികള്‍ താന്‍ ഏറ്റെടുക്കുമെന്നും അരാജകത്വവും അനിശ്ചിതത്വവും നിറഞ്ഞ ഈ ലോകത്ത് അദ്ദേഹത്തിന്റെ ശബ്ദം താന്‍ നിലനിര്‍ത്തുമെന്നും ലൈവ് സ്ട്രീമിംഗിൽ എറിക്ക പറഞ്ഞിരുന്നു.
ചാര്‍ലി പോഡ്കാസ്റ്റുകള്‍ ചെയ്തിരുന്ന ഓഫീസില്‍വച്ച് അദ്ദേഹം സ്ഥിരമായി ഉപയോഗിച്ചിരുന്ന കസേരയുടെ പശ്ചാത്തലത്തിലായിരുന്നു പലപ്പോഴും കണ്ണീർ വാർത്തുള്ള എറിക്കയുടെ സന്ദേശം. കിർക്കിന്റെ വധത്തോടെ അദ്ദേഹത്തിന് അനുകൂലമായ വികാരം അമേരിക്കയിലെങ്ങും അലയടിക്കുകയാണെന്നാണ് റിപ്പോർട്ട്.
ടെക്സസിൽ ശരിയത്ത് നിരോധിച്ചു
ഡാളസ്: അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്ത് മുസ്ലിം ശരിയത്ത് നിയമം നിരോധിച്ചതായി ഗവർണർ ഗ്രെഗ് ആബട്ട് അറിയിച്ചു. വ്യക്തികളിലും ബിസിനസ് സ്ഥാപനങ്ങളിലും ശരിയത്ത് അടിച്ചേൽപ്പിക്കാൻ ശ്രമമുണ്ടായാൽ അധികൃതരെ അറിയിക്കണമെന്നും ഗവർണർ നിർദേശിച്ചു.
ഒരു മുസ്ലിം പുരോഹിതൻ ടെക്സസിലെ ഹൂസ്റ്റൺ നഗരത്തിൽ മദ്യം, പോർക്ക്, ലോട്ടറി ടിക്കറ്റ് എന്നിവ വിൽക്കരുതെന്നു മൈക്കിലൂടെ വിളിച്ചുപറയുന്ന വീഡിയോ പുറത്തുവന്ന പശ്ചാത്തലത്തിലാണ് അബട്ടിന്റെ നടപടി. പൊതുസ്ഥലങ്ങളിൽ മതനിയമം നടപ്പക്കാനുള്ള നീക്കം അനുവദനീയമല്ലെന്ന് അദ്ദേഹം പറഞ്ഞു.
ചൂളയിൽ മയക്കുമരുന്ന് നശിപ്പിച്ചു; പുക ശ്വസിച്ച് 14 പേർ ആശുപത്രിയിൽ
വാഷിംഗ്ടൺ ഡിസി: നിയമപാലകർ പിടിച്ചെടുത്ത മയക്കുമരുന്ന് ചൂളയിൽ നശിപ്പിക്കുന്നതിനിടെ പുക ശ്വസിച്ച് 14 പേർ ആശുപത്രിയിലായി. അമേരിക്കയിലെ മൊണ്ടാനയിലാണു സംഭവം. യെല്ലോ സ്റ്റോൺ വാലി മൃഗസംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരാണ് ആശുപത്രിയിലായത്. ഇവിടെയുണ്ടായിരുന്ന പട്ടിയും പൂച്ചയും ചേർന്ന് 75 മൃഗങ്ങളെ ഒഴിപ്പിച്ചുമാറ്റി വൈദ്യപരിചരണം നല്കി.
ഫെഡറൽ അന്വേഷണ ഏജൻസിയായ എഫ്ബിഐ പിടിച്ചെടുത്ത 900 ഗ്രാം മെത്താംഫിറ്റമൈൻ എന്ന മയക്കുമരുന്നാണ് മൃഗസംരക്ഷണ കേന്ദ്രത്തോടുചേർന്നുള്ള ചൂളയിൽ നശിപ്പിച്ചത്. ദയാവധത്തിനിരയാകുന്ന മൃഗങ്ങളെ ദഹിപ്പിക്കാനുള്ള ചൂള, മയക്കുമരുന്നുകൾ നശിപ്പിക്കാനും ഉപയോഗിച്ചിരുന്നു. ചൂളയിലെ പുക പുറത്തേക്കു പോകാനുള്ള സംവിധാനത്തിൽ തകരാറുണ്ടായതാണ് പ്രശ്നകാരണം.
റഷ്യയിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം
മോസ്കോ: യുക്രെയ്ൻ സേന റഷ്യക്കെതിരേ 361 ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തി. എല്ലാ ഡ്രോണുകളെയും നിർവീര്യമാക്കിയതായി റഷ്യ അവകാശപ്പെട്ടു.
വടക്കുപടിഞ്ഞാറൻ റഷ്യയിലെ കിറിഷി എണ്ണ ശുദ്ധീകരണശാലയ്ക്കു നേർക്കും ആക്രമണം ഉണ്ടായി. വെടിവച്ചിട്ട ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിച്ച് ഇവിടെ തീപിടിത്തമുണ്ടായെങ്കിലും ഉടൻ അണച്ചു. റഷ്യയിലെ ഏറ്റവും വലിയ റിഫൈനറികളിൽ ഒന്നാണിത്.
വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പ ഇന്ന് 70-ാം വയസിലേക്ക്. ലൂയിസ് മാരിയസ് പ്രെവോസ്റ്റ്-മിൽഡ്രഡ് ആഗ്നസ് മാർട്ടിനസ് ദന്പതികളുടെ മൂന്നു മക്കളിൽ ഇളയവനായി 1955 സെപ്റ്റംബർ 14നായിരുന്നുഅദ്ദേഹത്തിന്റെ ജനനം.
ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായതിനെത്തുടർന്നു നടന്ന കോൺക്ലേവിൽ കഴിഞ്ഞ മേയ് എട്ടിനാണ് അമേരിക്കയിലെ ഷിക്കാഗോ സ്വദേശിയും അഗസ്റ്റീനിയൻ സന്യാസമൂഹാംഗവും പെറുവിലെ മിഷനറിയുമായിരുന്ന കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് ലെയോ പതിനാലാമൻ എന്ന പേരു സ്വീകരിച്ച് പത്രോസിന്റെ 267-ാമത് പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ടത്. മേയ് 18ന് സ്ഥാനമേറ്റു.
ഇറാക്കി ക്രൈസ്തവ യുവാവ് ഫ്രാൻസിൽ കുത്തേറ്റു മരിച്ചു
പാരീസ്: ഇറാക്കിൽനിന്നു പലായനം ചെയ്തു ഫ്രാൻസിലെത്തിയ ക്രൈസ്തവ യുവാവ് വിശ്വാസത്തെക്കുറിച്ചുള്ള ലൈവ് സ്ട്രീമിംഗിനിടെ കുത്തേറ്റു മരിച്ചു. ഭിന്നശേഷിക്കാരൻകൂടിയായ അഷുർ സർനയ(45) യാണു കൊല്ലപ്പെട്ടത്.
കഴിഞ്ഞ പത്തിനു രാത്രി 10.30 ഓടെ തെക്കൻ ഫ്രാൻസിലെ ലിയോണിലായിരുന്നു സംഭവം. വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് തന്റെ ക്രൈസ്തവ വിശ്വാസത്തെക്കുറിച്ച് ടിക് ടോക്കിൽ ലൈവ് സ്ട്രീമിംഗ് നടത്തവേയായിരുന്നു കൊലപാതകം. കറുത്ത വേഷത്തിലെത്തിയ മൂന്നുപേരാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സൂചന നൽകി.
സഹോദരി ഷോപ്പിംഗിനായി പുറത്തുപോയതിനാൽ വീട്ടിൽ മറ്റാരുമില്ലായിരുന്നു. തത്സമയ സംപ്രേഷണത്തിനിടെ സർനയയുടെ വായിൽനിന്നു രക്തം വരുന്നതും സംസാരം അവ്യക്തമാകുന്നതും ശ്രദ്ധിച്ചതോടെ സുഹൃത്തുക്കൾ സഹോദരിയെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പോലീസിനും പരിസരവാസികൾക്കും കാണാനായത് കുത്തേറ്റ് മരിച്ചുകിടക്കുന്ന സർനയയെയാണ്.
ഇറാക്കിലെ കുർദിസ്ഥാൻ സ്വദേശിയായ അഷുർ സർനയയും കുടുംബവും 2014ൽ ഐഎസ് ഭീകരർ ഇറാക്ക് പിടിച്ചെടുക്കുന്നതിനിടെയാണ് ഫ്രാന്‍സിലേക്കു പലായനം ചെയ്തത്. ഒരു ദശാബ്ദത്തിലേറെയായി സഹോദരിയോടൊപ്പം ഫ്രാന്‍സിലാണ് അദ്ദേഹം താമസിച്ചിരുന്നത്.
അസീറിയൻ-കൽദായ കത്തോലിക്ക വിശ്വാസിയായ സർനയ വൈകുന്നേരങ്ങളിൽ ടിക് ടോക്കിൽ പതിവായി തത്സമയ വീഡിയോകള്‍ ചെയ്യാറുണ്ടായിരുന്നു. ഈ വീഡിയോകളില്‍ ക്രൈസ്തവ വിശ്വാസത്തെക്കുറിച്ച് അദ്ദേഹം നിരന്തരം സംസാരിച്ചിരുന്നു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ സർനയ പലപ്പോഴും അറബിയിലുള്ള വിശ്വാസസാക്ഷ്യങ്ങളും പങ്കുവച്ചിരുന്നു.
“അദ്ദേഹത്തിന്റെ ശബ്ദം ഞാൻ നിലനിർത്തും” ചാർലി കിർക്കിന്റെ വിധവ എറിക്ക ചാര്‍ലി
വാഷിംഗ്ടണ്‍ ഡിസി: കൊല്ലപ്പെട്ട അമേരിക്കന്‍ ഇന്‍ഫ്ലുവന്‍സറും വലതുപക്ഷ ആക്ടിവിസ്റ്റുമായ ചാര്‍ലി കിര്‍ക്ക് കൊല്ലപ്പെട്ടതിനുശേഷം ആദ്യമായി പ്രതികരിച്ച് ഭാര്യ എറിക്ക കിര്‍ക്ക്.
ചാര്‍ലി പോഡ്കാസ്റ്റുകള്‍ ചെയ്തിരുന്ന ഓഫീസില്‍വച്ച് വെള്ളിയാഴ്ചയാണ് എറിക്ക പ്രതികരിച്ചത്. “ചാര്‍ലി എന്നെയും കുട്ടികളെയും വളരെയധികം സ്നേഹിച്ചിരുന്നു. അദ്ദേഹത്തിന്റെ കൊലയാളിയെ പിടികൂടാന്‍ പ്രയത്നിച്ച നിയമപാലകര്‍ക്കു നന്ദി.
എന്റെയുള്ളില്‍ ആ കൊലയാളി കത്തിച്ച തീ എന്താണെന്ന് അയാള്‍ക്ക് ഊഹിക്കാനാകില്ല. ഈ വിധവയുടെ നിലവിളി ലോകമെമ്പാടും ഒരു യുദ്ധകാഹളം പോലെ പ്രതിധ്വനിക്കും. ചാര്‍ലി പ്രസിഡന്റിനെ ഒരുപാട് സ്നേഹിച്ചിരുന്നു. എന്റെ ഭര്‍ത്താവ് ചെയ്തിരുന്ന കാന്പസ് ടൂര്‍, റേഡിയോ ഷോ, പോഡ്കാസ്റ്റ് എന്നീ ജോലികള്‍ ഞാന്‍ ഏറ്റെടുക്കും.
അദ്ദേഹത്തിന്റെ പാരമ്പര്യം നശിക്കാന്‍ ഞാന്‍ ഒരിക്കലും അനുവദിക്കില്ല. അരാജകത്വവും അനിശ്ചിതത്വവും നിറഞ്ഞ ഈ ലോകത്ത്, അദ്ദേഹത്തിന്റെ ശബ്ദം ഞാന്‍ നിലനിര്‍ത്തും. ചെയ്ത എല്ലാ സഹായങ്ങള്‍ക്കും പ്രസിഡന്റ് ട്രംപിനും വൈസ് പ്രസിഡന്റ് വാൻസിനും എല്ലാ അമേരിക്കക്കാർക്കും നന്ദി”-എറിക്ക കിര്‍ക്ക് പറഞ്ഞു.
“സ്നേഹനിധിയായ രക്ഷകനായ യേശുവിന്റെ കരുണാമയമായ കരങ്ങളിലേക്ക് ചാർലി സ്വീകരിക്കപ്പെടട്ടെ” എന്നെഴുതിയ പ്രസംഗപീഠത്തിനു മുന്നില്‍ നിന്ന് മൗനപ്രാർഥനയ്ക്കുശേഷമാണ് എറിക്ക കിർക്ക് സംസാരിച്ചുതുടങ്ങിയത്.
അച്ഛനെവിടെ എന്ന മകളുടെ ചോദ്യവും അതിനു കൊടുത്ത മറുപടിയും എറിക്ക പങ്കുവച്ചു. “കുഞ്ഞേ, അച്ഛൻ നിന്നെ വളരെയധികം സ്നേഹിക്കുന്നു. നീ വിഷമിക്കേണ്ട. അദ്ദേഹം യേശുവിനൊപ്പം ഒരു യാത്രയിലാണ്” എന്നാണു മറുപടി നല്‍കിയത്. കുരിശുമാല ധരിച്ച് സംസാരിച്ച എറിക്ക കിർക്ക്, തന്റെ സന്ദേശത്തില്‍ ബൈബിൾ വചനവും ഉദ്ധരിച്ചു.
“ഭര്ത്താക്കന്മാരേ, ക്രിസ്തു സഭയെ സ്നേഹിക്കുകയും അവളെ വിശുദ്ധീകരിക്കാന്‍വേണ്ടി തന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്തതുപോലെ നിങ്ങള്‍ ഭാര്യമാരെ സ്നേഹിക്കണം” (എഫേസോസ് 5:25) എന്ന വചനമാണു ഭര്‍ത്താവിന്റെ ദീപ്തമായ സ്മരണയ്ക്കൊപ്പം അവള് ഏറ്റുപറഞ്ഞത്.
16 മിനിറ്റ് നീണ്ട പ്രസംഗത്തിനിടയിലെ വിവിധ ഭാഗങ്ങളില്‍ അവര്‍ യേശുക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറയുന്നുണ്ട്. ദൈവം നിങ്ങളെയെല്ലാം അനുഗ്രഹിക്കട്ടെ, ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ എന്ന വാക്കുകളോടെയാണു എറിക്ക സന്ദേശം അവസാനിപ്പിച്ചത്. അതേസമയം, ചാർലി കിർക്കിന്റെ കൊലപാതകിയുടെ പേര് എറിക്ക തന്റെ പ്രസംഗത്തിൽ പരാമർശിച്ചില്ല.
ചാര്‍ലി- എറിക്ക ദമ്പതികള്‍ക്ക് മൂന്ന് വയസുള്ള മകളും ഒരു വയസുള്ള മകനുമുണ്ട്. ബുധനാഴ്ച യൂട്ടാ വാലി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുമായി നടന്ന സംവാദത്തിനിടെയാണു ചാര്‍ലി കിര്‍ക്ക് വെടിയേറ്റു മരിച്ചത്.
ഇന്ത്യക്ക് ചുങ്കം കൂട്ടണമെന്ന് യുഎസ്; പരിഗണിച്ച് ജി-7
വാഷിംഗ്ടൺ ഡിസി: റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യക്കും ചൈനയ്ക്കും ചുങ്കം ചുമത്തണമെന്ന അമേരിക്കൻ നിർദേശം പരിഗണിച്ച് സന്പന്നരാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7. കഴിഞ്ഞദിവസം കാനഡയുടെ അധ്യക്ഷതയിൽ ചേർന്ന ജി-7 ധനമന്ത്രിമാരുടെ ഓൺലൈൻ യോഗം ഇക്കാര്യം ചർച്ച ചെയ്തു.
യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്ന വിധത്തിൽ വ്യാപാരബന്ധമുള്ള രാജ്യങ്ങൾക്കുമേൽ ചുങ്കം ചുമത്തുന്ന കാര്യമായിരുന്നു ചർച്ചാവിഷയങ്ങളിലൊന്ന്. റഷ്യൻ എണ്ണ വാങ്ങുന്നതിൽനിന്ന് ഇന്ത്യയെയും ചൈനയെയും പിന്തിരിപ്പിക്കാൻ അമേരിക്കയ്ക്കൊപ്പം ചുങ്കം ചുമത്താൻ ജി-7, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ തയാറാകണമെന്ന് യുഎസ് ട്രഷറി വകുപ്പ് നേരത്തേ ആവശ്യപ്പെട്ടിരുന്നു.
ജി-7 ധനമന്ത്രിമാരുടെ യോഗത്തിൽ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് ഇക്കാര്യം ആവർത്തിക്കുകയുണ്ടായി. യുദ്ധം ചെയ്യാനുള്ള വരുമാനം റഷ്യക്കുണ്ടാകാതിരിക്കാൻ എല്ലാവരും ഒരുമിച്ചു നിൽക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
യുദ്ധം നിർത്താൻ റഷ്യക്കുമേൽ കൂടുതൽ നടപടികൾ വേണമെന്ന് ജി-7 മന്ത്രിമാരും ചൂണ്ടിക്കാട്ടി. പാശ്ചാത്യ ശക്തികൾ മരവിപ്പിച്ചിരിക്കുന്ന റഷ്യൻ ആസ്തികൾ, യുക്രെയ്ന്റെ പ്രതിരോധ ആവശ്യങ്ങൾക്കായി വിനിയോഗിക്കുന്നതു സംബന്ധിച്ച ചർച്ചകൾ ഊർജിതമാക്കാനും യോഗത്തിൽ തീരുമാനമായി.
റഷ്യൻ എണ്ണ വാങ്ങുന്നു എന്ന പേരിലാണ് യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യക്കെതിരേ 25 ശതമാനം പിഴച്ചുങ്കം ചുമത്തിയത്. അതേസമയം ചൈനയ്ക്കെതിരേ ഇത്തരമൊരു നടപടി എടുക്കാൻ ട്രംപിന് ഇതുവരെ ധൈര്യം വന്നിട്ടില്ല.
നാറ്റോ രാജ്യങ്ങൾ റഷ്യൻ എണ്ണ വാങ്ങാതിരുന്നാൽ യുക്രെയ്ൻ യുദ്ധം അവസാനിക്കും: ട്രംപ്
വാഷിംഗ്ടൺ ഡിസി: നാറ്റോ രാജ്യങ്ങൾ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയാൽ യുക്രെയ്ൻ യുദ്ധം അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്ൻ യുദ്ധം ജയിക്കാനുള്ള പ്രതിജ്ഞാബദ്ധത നാറ്റോയ്ക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ചില അംഗരാജ്യങ്ങൾ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന കാര്യം ഞെട്ടിക്കുന്നു. ഇത്തരം നടപടികൾ ചർച്ചകളിൽ നാറ്റോയെ ദുർബലമാക്കുമെന്നും റഷ്യക്ക് മേൽക്കൈ നല്‍കുമെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
നാറ്റോ അംഗമായ തുർക്കിയാണ് ചൈനയ്ക്കും ഇന്ത്യക്കും പിന്നിൽ ഏറ്റവും കൂടുതൽ റഷ്യൻ എണ്ണ വാങ്ങുന്നത്.
പലസ്തീൻ രാഷ്ട്രരൂപീകരണം: യുഎൻ പ്രഖ്യാപനം പാസായി
ന്യൂയോർക്ക്: പലസ്തീൻ രാഷ്ട്ര രൂപീകരണം നിർദേശിക്കുന്ന യുഎൻ പ്രഖ്യാപനം വൻ ഭൂരിപക്ഷത്തിൽ പാസായി.
യുഎൻ പൊതുസഭയിൽ നടന്ന വോട്ടെടുപ്പിൽ ഇന്ത്യ അടക്കം 142 രാഷ്ട്രങ്ങൾ പ്രഖ്യാപനത്തെ പിന്തുണച്ചു. അമേരിക്ക, ഇസ്രയേൽ തുടങ്ങി 10 രാജ്യങ്ങൾ എതിർത്ത് വോട്ട് ചെയ്തു. 12 രാജ്യങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.
ദ്വിരാഷ്ട്ര ഫോർമുലയിലൂടെ പശ്ചിമേഷ്യാ പ്രശ്നം പരിഹരിക്കണം എന്നാവശ്യപ്പെട്ട് ജൂലൈയിൽ ഫ്രാൻസിന്റെയും സൗദിയുടെയും നേതൃത്വത്തിൽ നടന്ന ഉച്ചകോടി അംഗീകരിച്ച ഏഴു പേജു വരുന്ന പ്രഖ്യാപനത്തിന്മേലാണ് വെള്ളിയാഴ്ച വോട്ടെടുപ്പ് നടന്നത്.
ഈ മാസം 22ന് ചേരുന്ന സുപ്രധാന യുഎൻ പൊതുസഭാ സമ്മേളനത്തിനു മുന്നോടിയായിട്ടായിരുന്നു വോട്ടെടുപ്പ്. ബ്രിട്ടൻ, ഫ്രാൻസ്, കാനഡ, ഓസ്ട്രേലിയ, ബെൽജിയം തുടങ്ങിയ ഇസ്രേലി മിത്രരാജ്യങ്ങൾ ഈ സമ്മേളനത്തിൽ പലസ്തീന്റെ രാഷ്ട്ര പദവി അംഗീകരിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.
ഇസ്രേലി സേന ഗാസയിലെ പലസ്തീൻ ജനതയെ പട്ടിണിക്കിടുന്നതിനെയും ആക്രമിക്കുന്നതിനെയും പ്രഖ്യാപനത്തിൽ അപലപിക്കുന്നുണ്ട്. യുദ്ധത്തിനു കാരണമായ 2023 ഒക്ടോബർ ഏഴിലെ ഹമാസ് ഭീകരാക്രമണത്തെയും അപലപിക്കുന്നു. അറബ് രാജ്യങ്ങൾ ഒറ്റക്കെട്ടായാണ് പ്രഖ്യാപനത്തെ പിന്തുണച്ചത്. ഹമാസ് ആഗോളതലത്തിൽ ഒറ്റപ്പെട്ടുവെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ഷോൺ നോയൽ ബാരറ്റ് ചൂണ്ടിക്കാട്ടി.
അതേസമയം, ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്രനീക്കങ്ങൾക്കു തുരങ്കംവയ്ക്കുന്നതാണ് പ്രഖ്യാപനമെന്ന് അമേരിക്ക ആരോപിച്ചു. പ്രഖ്യാപനം ഏപകപക്ഷീയമാണെന്ന് ഇസ്രയേലും പറഞ്ഞു.
അമ്മയെ കൊന്ന ഇന്ത്യൻ വംശജന് ജീവപര്യന്തം
ലണ്ടൻ: അമ്മയെ കൊന്ന ഇന്ത്യൻ വംശജന് ബ്രിട്ടീഷ് കോടതി ജീവപര്യന്തം തടവ് വിധിച്ചു. ബിർമിങാം സ്വദേശി സുർജിത് സിംഗ് ആണ് ശിക്ഷിക്കപ്പെട്ടത്. 15 വർഷത്തേക്കു പരോൾ അനുവദിക്കരുതെന്ന് കോടതി നിർദേശിച്ചു.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഇയാൾ അമ്മ മോഹിന്ദർ കൗറിനെ കൊലപ്പെടുത്തിയത്. ലഹരിയിലായിരുന്ന പ്രതി, ടിവിയുടെ റിമോട്ട് കൺട്രോളിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ അമ്മയെ മർദിച്ചുകൊലപ്പെടുത്തി എന്നാണ്.
12 പാക് സൈനികർ കൊല്ലപ്പെട്ടു
പെഷവാർ: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലുണ്ടായ ഭീകരാക്രമണത്തിൽ 12 സൈനികർ കൊല്ലപ്പെട്ടു.
സൗത്ത് വസീറിസ്ഥാനിലെ ബദാർ മലനിരകളിൽ സൈന്യത്തിന്റെ വാഹനവ്യൂഹത്തിനു നേർക്ക് ഭീകർ വെടിയുതിർക്കുകയായിരുന്നു. സൈന്യത്തിന്റെ തിരിച്ചടിയിൽ 13 ഭീകരവാദികളും കൊല്ലപ്പെട്ടു. പാക് താലിബാൻ എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
വത്തിക്കാനിൽ സാന്ത്വന ജൂബിലിയാചരണം നാളെ
വത്തിക്കാന്‍ സിറ്റി: ജീവിതദുരിതങ്ങളിലൂടെ കടന്നുപോകുന്നവർക്കും അതനുഭവിച്ചവർക്കുമായുള്ള സാന്ത്വന ജൂബിലിയാചരണം നാളെ വത്തിക്കാനിൽ നടക്കും.
2025 പ്രത്യാശയുടെ ജൂബിലിവർഷാചരണത്തിന്റെ ഭാഗമായാണു ജീവിതത്തിൽ യാതനകൾ, ദാരിദ്ര്യം തുടങ്ങിയ വിവിധങ്ങളായ കാരണങ്ങളാൽ വേദനയനുഭവിച്ചവരോ ഇപ്പോൾ സഹനത്തിലൂടെ കടന്നുപോകുന്നവരോ ആയവർക്കുവേണ്ടി ഒരുദിവസം മാറ്റിവച്ച് ദിനാചരണം നടത്തുന്നത്.
സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ ആഭിമുഖ്യത്തിലാണു സാന്ത്വന ജൂബിലി ആചരണം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 8,500 പേർ ആഘോഷപരിപാടിയിൽ പങ്കെടുക്കുമെന്ന് സുവിശേഷവത്കരണത്തിനായുള്ള കാര്യാലയം അറിയിച്ചു.
ജൂബിലി ആചരണത്തിനെത്തുന്നവർ നാളെ രാവിലെ വത്തിക്കാനിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിലിലൂടെ പ്രവേശിക്കും. വൈകുന്നേരം ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപാപ്പ നയിക്കുന്ന ജാഗരണ പ്രാർഥന നടക്കും. പ്രത്യാശയുടെ നാഥയായ കന്യകമറിയത്തിന്റെ തിരുസ്വരൂപത്തിന്റെ സാന്നിധ്യത്തിലായിരിക്കും പ്രാർഥനാശുശ്രൂഷ.
ഇന്ത്യൻ വംശജനെ കഴുത്തറത്ത് കൊന്ന ക്യൂബക്കാരനെ യുഎസ് നാടുകടത്തും
ഡാളസ്: ഇന്ത്യൻ വംശജർ ചന്ദ്ര നാഗമല്ലയ്യയെ തലവെട്ടി കൊന്ന ക്യൂബക്കാരൻ യോർദാനിസ് കോബോസ് മാർട്ടീനസിനെ അമേരിക്കയിൽനിന്ന് നാടുകടത്തും. അനധികൃത കുടിയേറ്റക്കാരനായ മാർട്ടീനസിനെ നാടുകടത്താൻ നടപടികൾ ആരംഭിച്ചതായി കുടിയേറ്റ വകുപ്പ് അറിയിച്ചു.
ഡാളസിൽ ലോഡ്ജ് മാനേജരായിരുന്ന നാഗമല്ലയ്യയെ പ്രതി ബുധനാഴ്ച തർക്കത്തിനൊടുവിൽ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. നാഗമല്ലയ്യയുടെ ഭാര്യയുടെയും മകന്റെയും മുന്നിൽവച്ചാണ് തല അറത്തുമാറ്റിയത്.
പ്രതി മാർട്ടീനസിനെതിരേ, പ്രായപൂർത്തിയാകാത്ത കുട്ടികളെ ദുരുപയോഗിച്ചതിനും കാർ മോഷണത്തിനും മുന്‍പ് കേസുകളെടുത്തിട്ടുണ്ട്.
കിർക്ക് വധം: പ്രതിക്കെതിരേ വരും ദിവസങ്ങളിൽ കുറ്റം ചുമത്തും
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ ഇൻഫ്ലുവൻസർ ചാർലി കിർക്ക് കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ ടൈലർ റോബിൻസണിനെതിരേ അടുത്ത ദിവസങ്ങളിൽ കുറ്റം ചുമത്തും.
യൂട്ടാ വാലി യൂണിവേഴ്സിറ്റിൽ കിർക്ക് വെടിയേറ്റ മരിച്ച് 33 മണിക്കൂറുകൾക്കമാണ് പ്രതി അറസ്റ്റിലായത്. യൂട്ടാ സ്വദേശിയായ റോബിൻസൺ ഇലക്ട്രിക്കൽ അപ്രണ്ടിസ്ഷിപ്പ് പ്രോഗ്രാം വിദ്യാർഥിയായിരുന്നു.
കൊലപാതകം ചെയ്തതായി ഇയാൾ ബന്ധുക്കളോട് പറഞ്ഞിരുന്നു. ബന്ധുക്കളും കുടുംബസുഹൃത്തും പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് 420 കിലോമീറ്റർ അകലെയുള്ള പ്രതിയുടെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. വെടിവയ്ക്കാൻ ഉപയോഗിച്ച ആയുധം നേരത്തേ കണ്ടെത്തിയിരുന്നു.
പ്രസിഡന്റ് ട്രംപിന്റെ അടുത്ത അനുയായിയായിരുന്ന ചാർലി കിർക്ക് അമേരിക്കൻ യുവജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്തിയിരുന്ന യാഥാസ്ഥിതിക നേതാവായിരുന്നു.
നേപ്പാൾ : സുശീല കർക്കി ഇടക്കാല പ്രധാനമന്ത്രി
കാഠ്മണ്ഡു: സുശീല കർക്കി നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നേപ്പാൾ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസാണ് സുശീല കർക്കി.
ഇന്നലെ രാത്രി ഒന്‍പതിനായിരുന്നു സത്യപ്രതിജ്ഞ. പ്രസിഡന്റ് രാംചന്ദ്ര പൗദേൽ മുന്‍പാകെയായിരുന്നു സുശീല സത്യപ്രതിജ്ഞ ചെയ്തത്. വൈസ് പ്രസിഡന്റ് രാം സഹായ് യാദവ്, ചീഫ് ജസ്റ്റീസ് പ്രകാശ് മാൻ സിംഗ് റാവത്ത് തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
കാഠ്മണ്ഡു മേയർ ബാലേന്ദ്ര ഷാ അടക്കമുള്ളവരെയും പ്രധാനമന്ത്രിസ്ഥാനത്തേക്കു പരിഗണിച്ചുവെങ്കിലും സുശീല കർക്കിയുടെ പേര് ജെൻ സി നേതാക്കളടക്കം എല്ലാവരും അംഗീകരിക്കുകയായിരുന്നു.
ഇടക്കാല പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ പ്രസിഡന്റ് രാംചന്ദ്ര പൗദേൽ, ഉന്നത സൈനിക നേതൃത്വം, ജെൻ സി നേതാക്കൾ എന്നിവർ യോഗം ചേർന്നിരുന്നു. പ്രധാന രാഷ്ട്രീയപാർട്ടികൾ, നിയമവിദഗ്ധർ, പൗര പ്രമുഖർ തുടങ്ങിയവരുമായി പ്രസിഡന്റ് വെവ്വേറെ ചർച്ച നടത്തിയശേഷമായിരുന്നു സുശീല കർക്കിയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്.
ഇതോടെ നേപ്പാളിൽ രാഷ്ട്രീയ അനിശ്ചിതത്വത്തിനു വിരാമമായി. സുശീല കർക്കിയുടെ നേതൃത്വത്തിൽ ചെറു മന്ത്രിസഭ രൂപവത്കരിക്കും. നേപ്പാൾ പാർലമെന്റ് പിരിച്ചുവിടാൻ പ്രധാനമന്ത്രി ശിപാർശ ചെയ്യും. ഇടക്കാല സർക്കാരിന്റെ നേതൃത്വത്തിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തും.
സമൂഹമാധ്യമ നിരോധനത്തിനും അഴിമതിക്കും എതിരേ ജെൻ സി യുവാക്കൾ നടത്തിയ പ്രതിഷേധം വൻ കലാപമായി മാറുകയായിരുന്നു. ജനരോഷത്തെത്തുടർന്ന് പ്രധാനമന്ത്രി കെ.പി. ശർമ ഒലിക്ക് രാജിവയ്ക്കേണ്ടി വന്നു. ഒരു ഇന്ത്യക്കാരി അടക്കം 51 പേരാണു കലാപത്തിനിടെ കൊല്ലപ്പെട്ടത്.
പാർലമെന്റിനും പ്രസിഡന്റ്, പ്രധാനമന്ത്രി, മന്ത്രിമാർ, പ്രമുഖ നേതാക്കൾ എന്നിവരുടെ വസതികൾക്കും പ്രതിഷേധക്കാർ തീവച്ചു. സൈന്യം നിയന്ത്രണമേറ്റെടുത്തതോടെയാണ് കലാപം അടങ്ങിയത്. കഴിഞ്ഞ രണ്ടു ദിവസമായി നേപ്പാളിൽ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
നേപ്പാളിന്റെ ആദ്യ വനിതാ പ്രധാനമന്ത്രി
നേപ്പാളിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് എഴുപത്തിമൂന്നുകാരിയായ സുശീല കർക്കി. രാജ്യത്തെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റീസുമാണ് ഇവർ. 50 വർഷം മുന്‍പ് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽനിന്ന് പൊളിറ്റിക്കിൽ സയൻസിൽ മാസ്റ്റേഴ്സ് ബിരുദം നേടുന്പോൾ സുശീല സ്വപ്നത്തിൽപ്പോലും വിചാരിച്ചിരുന്നില്ല, താൻ നേപ്പാൾ രാഷ്ട്രീയത്തിൽ റിക്കാർഡ് സൃഷ്ടിക്കുമെന്ന്.
2016 ജൂലൈയിലാണ് സുശീല കർക്കി നേപ്പാൾ ചീഫ് ജസ്റ്റീസായത്. 11 മാസം ആ പദവിയിൽ തുടർന്നു. അഴിമതിക്കെതിരേ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാത്തയാളായിരുന്നു സുശീലയെന്ന് മുതിർന്ന അഭിഭാഷൻ ദിനേഷ് ത്രിപാഠി പറയുന്നു.
ഷേർ ബഹാദൂർ ദുബെ സർക്കാരിന്റെ കാലത്ത് സുശീലയ്ക്കെതിരേ ഇംപീച്ച്മെന്റ് പ്രമേയം വന്നെങ്കിലും പിന്നീട് പിൻവലിച്ചു. തികച്ചും രാഷ്ട്രീയപ്രേരിതമായിരുന്നു ആ നീക്കം.
1952 ജൂൺ ഏഴിന് കിഴക്കൻ നേപ്പാളിലെ ബീരത്നഗറിൽ സാധാരണ കുടുംബത്തിലാണ് സുശീല കർക്കിയുടെ ജനനം. ഇന്ത്യൻ അതിർത്തിയോടു ചേർന്നാണ് ഈ പ്രദേശം. 1975ലാണ് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽനിന്ന് സുശീല പൊളിറ്റിക്കൽ സയൻസിൽ മാസ്റ്റേഴ്സ് ബിരുദം പൂർത്തിയാക്കിയത്. 1978ൽ നിയമബിരുദം നേടി. നേപ്പാളി കോൺഗ്രസിന്റെ ജനപ്രിയ നേതാവായിരുന്ന ദുർഗാ പ്രസാദ് സുബേദി ആണ് സുശീലയുടെ ഭർത്താവ്.
സുപ്രീംകോടതി ചീഫ് ജസ്റ്റീസ് പദവിയിൽനിന്നു വിരമിച്ചശേഷം രണ്ടു പുസ്തകങ്ങൾ സുശീല രചിച്ചു. ‘ന്യായ്’ ആണ് ആത്മകഥ. കാര എന്ന നോവലും ഇവർ എഴുതിയിട്ടുണ്ട്. ഇതുകൂടാതെ വിവിധ ദിനപത്രങ്ങളിൽ കോളങ്ങളും എഴുതുന്നു.
ട്രംപിനു മുന്നിൽ മുട്ടുമടക്കാതെ ബ്രസീൽ; ബോൾസൊനാരോയ്ക്ക് 27 വർഷം തടവ്
ബ്രസീലിയ: 2022ലെ തെരഞ്ഞെടുപ്പ് പരാജയം മറികടക്കാനായി സൈനിക അട്ടിമറിക്കു പദ്ധതിയിട്ടെന്ന കുറ്റം തെളിഞ്ഞ മുൻ പ്രസിഡന്റ് ജയിർ ബോൾസൊനാരോയ്ക്കു ബ്രസീലിയൻ സുപ്രീംകോടതി 27 വർഷവും മൂന്നു മാസവും തടവുശിക്ഷ വിധിച്ചു. 2060 വരെ പൊതുപദവികൾ വഹിക്കുന്നതിനും വിലക്കേർപ്പെടുത്തി. എഴുപതുകാരനായ ബോൾസൊനാരോ ശിഷ്ടകാലം ശിക്ഷ അനുഭവിച്ചു തീർക്കേണ്ടിവരും.
യുഎസ് പ്രസിഡന്റ് ട്രംപിന്റെ ചുങ്കഭീഷണികൾക്കുമുന്നിൽ തലകുനിക്കാതെയാണു ബ്രസീലിയൻ സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. ഉറ്റമിത്രമായ ബോൾസൊനാരോയെ വിചാരണ ചെയ്യുന്നതിന്റെ പേരിലാണ് ട്രംപ് ബ്രസീലിനെതിരേ 50 ശതമാനം ചുങ്കം ചുമത്തിയത്. ബ്രസീലിന്റെ നിയമവ്യവസ്ഥയിൽ ഇടപെടാൻ ആരെയും അനുവദിക്കില്ലെന്ന് അവിടത്തെ പ്രസിഡന്റ് ലുലാ ഡാ സിൽവ വ്യക്തമാക്കിയിരുന്നു.
2019 ജനുവരി ഒന്നിന് അധികാരമേറ്റ ബോൾസൊനാരോ 2022 ഡിസംബറിലെ തെരഞ്ഞെടുപ്പിൽ ലുലാ ഡാ സിൽവയോടു തോൽക്കുകയായിരുന്നു. ഇതേത്തുടർന്ന് അധികാരം നിലനിർത്താനായി സൈനിക നേതാക്കളുമായി ചേർന്ന് ഗൂഢാലോചന നടത്തി എന്നാണ് കേസ്. രണ്ട് മുൻ മന്ത്രിമാർ, മുതിർന്ന സൈനിക ഉദ്യോഗസ്ഥർ എന്നിവരടക്കം ഗൂഢാലോചനയിൽ പങ്കുള്ള ഏഴു പേർക്കും കോടതി ഇന്നലെ വിവിധ ശിക്ഷകൾ നല്കി.
അട്ടിമറിശ്രമം പരാജയപ്പെട്ടെങ്കിലും ബോൾസൊനാരോയുടെ അനുയായികൾ 2023 ജനുവരി എട്ടിന് പാർലമെന്റും സുപ്രീംകോടതിയും പിടിച്ചെടുക്കാൻ ശ്രമിച്ചിരുന്നു. 2020ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് തോറ്റതിനു പിന്നാലെയുണ്ടായ കാപിറ്റോൾ കലാപത്തിനു സമാനമായിരുന്നു ഈ സംഭവം. അതുകൊണ്ടുതന്നെ ബോൾസൊനാരോയോട് ട്രംപ് പ്രത്യേക മമത കാണിച്ചിരുന്നു.
ഇന്നലത്തെ ബ്രസീലിയൻ സുപ്രീംകോടതി വിധി ആശ്ചര്യപ്പെടുത്തുന്നതാണെന്ന് ട്രംപ് പ്രതികരിച്ചു. വിധി അന്യായമാണെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും പറഞ്ഞു.
വീട്ടുതടങ്കലിൽ കഴിയുന്ന ബോൾസൊനാരോ വിധി കേൾക്കാൻ കോടതിയിലെത്തിയില്ല. ശിക്ഷാ കാലാവധി ഇളയ്ക്കുന്നതിനും ശിക്ഷ വീട്ടുതടങ്കലായി അനുഭവിക്കുന്നതിനും അദ്ദേഹത്തിന്റെ അഭിഭാഷകർ കോടതിയെ സമീപിച്ചേക്കും.
കിർക്കിന്റെ ഘാതകൻ പിടിയിൽ
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ വിശ്വസ്തനായ യുവ നേതാവ് ചാർലി കിർക്ക് വെടിയേറ്റു മരിച്ച സംഭവത്തിൽ യൂട്ടാ സ്വദേശി ടൈലർ റോബിൻസൺ എന്ന ഇരുപത്തിരണ്ടുകാരൻ കസ്റ്റഡിയിലായി. ഇയാൾ കുറ്റം സമ്മതിച്ചുവെന്ന് യൂട്ടാ ഗവർണർ സ്പെൻസർ കോക്സും കേസ് അന്വേഷിക്കുന്ന എഫ്ബിഐയും പത്രസമ്മേളനത്തിൽ അറിയിച്ചു.
സംഭവം അറിഞ്ഞ പ്രതിയുടെ ബന്ധുക്കളും കുടുംബ സുഹൃത്തും പ്രതിയെ പിടികൂടാൻ സഹായം നല്‍കിയെന്ന് ഗവർണർ പറഞ്ഞു.
കിർക്കിന്റെ ഘാതകൻ പിടിയിലായെന്ന് ട്രംപ് മുന്‍പ് സൂചന നല്‍കിയിരുന്നു. പ്രതിയുടെ പിതാവ് ഇതിനു സഹായം നല്‍കിയെന്നും ട്രംപ് പറഞ്ഞിരുന്നു.
കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന് യുവജനങ്ങളുടെ വോട്ട് നേടിക്കൊടുക്കുന്നതിൽ വലിയ പങ്കുവഹിച്ച കിർക്ക് കഴിഞ്ഞ ദിവസം യൂട്ടാവാലി യൂണിവേഴ്സിറ്റിയിൽ വിദ്യാർഥികളുമായി സംവാദത്തിലേർപ്പെട്ടിരിക്കേ ആക്രമണത്തിനിരയാവുകയായിരുന്നു. 130 മീറ്റർ അകലെയുള്ള കെട്ടിടത്തിൽനിന്നേറ്റ ഒറ്റ വെടിയാണ് മരണകാരണമായത്.
ഈ കെട്ടിടത്തിൽനിന്ന് ഇറങ്ങിപ്പോകുന്ന പ്രതിയുടെ ദൃശ്യങ്ങൾ അന്വേഷണസംഘം പുറത്തുവിട്ടിരുന്നു. കെട്ടിടത്തിന്റെ മുകളിൽനിന്ന് താഴേക്കിറങ്ങിയ ഇയാൾ യൂണിവേഴ്സിറ്റി കാന്പസിൽനിന്ന് പുറത്തുകടന്ന് മരങ്ങൾ നിറഞ്ഞ സ്ഥലത്ത് തോക്ക് ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. കിർക്കിനെ വെടിവയ്ക്കാൻ ഉപയോഗിച്ചതെന്നു കരുതുന്ന തോക്ക് ഇവിടെനിന്ന് കണ്ടെടുത്തു.
ഇതിനിടെ, രാഷ്ട്രീയക്കാർക്കു നേരേ അക്രമസംഭവങ്ങൾ വർധിച്ചുവരുന്നത് അമേരിക്കയിൽ വലിയ ചർച്ചാവിഷയമായി. കഴിഞ്ഞവർഷം തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ട്രംപിനും വെടിയേറ്റിരുന്നു.
നാറ്റോ കിഴക്കൻ മുന്നണിയിലേക്ക് സൈനികരും യുദ്ധവിമാനങ്ങളും
വർസോ: റഷ്യൻ ഡ്രോണുകൾ പോളിഷ് വ്യോമാതിർത്തി ലംഘിച്ച പശ്ചാത്തലത്തിൽ നാറ്റോ സൈനികസഖ്യം കിഴക്കൻ മുന്നണി ശക്തിപ്പെട്ടാൻ നീക്കങ്ങളാരംഭിച്ചു.
പോളണ്ട് ഉൾപ്പെടുന്ന കിഴക്കൻ മുന്നണിയിലേക്കു സൈനികരെ അയയ്ക്കുന്നതിനു പുറമേ യുദ്ധവിമാനങ്ങളും പീരങ്കികളും വിന്യസിക്കുമെന്ന് ജർമനി, ഫ്രാൻസ്, നെതർലൻഡ്സ്, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങൾ അറിയിച്ചു.
റഷ്യൻ വിദൂര പ്രദേശമായ കാളിനിൽഗ്രാഡുമായി അതിർത്തിയുള്ള ലിത്വാനിയയിൽ ജർമൻ സേനയിലെ ഒരു ബ്രിഗേഡിനെ വിന്യസിക്കും എന്നാണു റിപ്പോർട്ട്. പോളണ്ടിനു വ്യോമപ്രതിരോധ സംവിധാനങ്ങൾ നല്‍കുമെന്ന് നെതർലൻഡ്സും ചെക്ക് റിപ്പബ്ലിക്കും അറിയിച്ചു.
പോളിഷ് വ്യോമമേഖല സംരക്ഷിക്കാനായി മൂന്നു റഫാൽ യുദ്ധവിമാനങ്ങളെ അയയ്ക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ അറിയിച്ചു. ബ്രിട്ടനും പോളണ്ടിലേക്കു യുദ്ധവിമാനങ്ങൾ അയയ്ക്കും എന്നാണ് സൂചന.
ബുധനാഴ്ച പോളിഷ് വ്യോമമേഖലയിൽ പ്രവേശിച്ച മൂന്ന് റഷ്യൻ ഡ്രോണുകളെ വെടിവച്ചിടുകയായിരുന്നു. സംഭവത്തിൽ റഷ്യക്ക് അബദ്ധം പറ്റിയതാകാം എന്നായിരുന്നു യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രതികരണം.
ജപ്പാനിൽ നൂറു തികഞ്ഞവർ ലക്ഷത്തിനടുത്ത്
ടോക്കിയോ: നൂറു വയസ് തികഞ്ഞ 99,763 പേരാണ് ജപ്പാനിൽ ജീവിച്ചിരിക്കുന്നത്. ഇതിൽ 88 ശതമാനവും സ്ത്രീകളാണ്. ജാപ്പനീസ് ആരോഗ്യമന്ത്രാലയം ഇന്നലെ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്.
വയോജനങ്ങളുടെ ആയുർദൈർഘ്യത്തിൽ ഒന്നാമതാണ് ജപ്പാൻ. അതേസമയം, ജനനനിരക്ക് ഓരോ വർഷം ചെല്ലുന്തോറും താഴേയ്ക്കാണ്. വയോധികർക്കായുള്ള ക്ഷേമപരിപാടികൾക്കും ആരോഗ്യപരിരക്ഷയ്ക്കും വൻ തുക സർക്കാരിനു ചെലവാകുന്നുണ്ട്.
114 വയസുള്ള ഷിഗേക്കോ കാഗാവയാണ് ജപ്പാനിലെ ഏറ്റവും പ്രായം ചെന്ന വ്യക്തി. ഗൈനക്കോളജിസ്റ്റായും ജനറൽ ഡോക്ടറായും പതിറ്റാണ്ടുകൾ സേവനം ചെയ്ത ഷിഗേക്കോയ്ക്ക് ഇപ്പോഴും കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല. നല്ല കാഴ്ചയും കേൾവിശക്തിയും ഉള്ളതിനാൽ ടിവി കാണലും പത്രം വായനയും ഉണ്ട്. വിനോദത്തിനായി കലിഗ്രാഫിയിലും ഏർപ്പെടും.
അമേരിക്കയിൽ ഇന്ത്യക്കാരനെ കഴുത്തറത്ത് കൊന്നു
ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്സസിൽ ഇന്ത്യൻ വംശജനെ ഭാര്യയുടെയും മകന്റെയും മുന്നിൽ കഴുത്തറത്ത് കൊന്നു. കർണാടക സ്വദേശിയായ മോട്ടൽ മാനേജർ ചന്ദ്രമൗലി നാഗമല്ലയ്യ (50) ആണ് കൊല്ലപ്പെട്ടത്.
സഹപ്രവർത്തകനും ക്യൂബക്കാരനുമായ യോർദാനിസ് കൊബോസ് മാർട്ടിനസാണ് (37) ചന്ദ്രമൗലിയെ കൊലപ്പെടുത്തിയത്. ക്രിമിനൽ പശ്ചാത്തലമുള്ള ഇയാളെ ഡാളസ് പോലീസ് അറസ്റ്റ് ചെയ്തു. വാഷിംഗ് മെഷീൻ തകർന്നതിനെത്തുടർന്നുണ്ടായ തർക്കമാണു കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. വടിവാൾ ഉപയോഗിച്ചാണ് യോർദാനിസ് ആക്രമണം നടത്തിയത്.
ചന്ദ്രമൗലിയുടെ ഭാര്യയും പതിനെട്ടുകാരനായ മകനും ഇടപെടാൻ ശ്രമിച്ചെങ്കിലും ഇവരെ തള്ളിമാറ്റി തലയറത്ത് മാറ്റുകയായിരുന്നു. ഉടലിൽനിന്നു വേർപെടുത്തിയ തല നിലത്തിട്ട് ചവിട്ടിയ ശേഷം മാലിന്യക്കൂനയിൽ തള്ളുകയും ചെയ്തു.
കോംഗോയിൽ ബോട്ട് മുങ്ങി 86 മരണം
കിൻഷാസ: ആഫ്രിക്കൻരാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ബോട്ട് മുങ്ങി 86 പേർ മരിച്ചു.
രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗത്തെ ബസാൻകുസുവിൽ ബുധനാഴ്ചയാണ് അപകടമുണ്ടായത്. മരിച്ചവരിലേറെയും വിദ്യാർഥികളാണ്. പരിധിയിലധികം പേർ കയറിയതാണ് അപകടകാരണമെന്നാണു പ്രാഥമിക വിലയിരുത്തൽ.
നേപ്പാളിൽ കൊല്ലപ്പെട്ടത് ഇന്ത്യക്കാരിയടക്കം 51 പേർ
കാഠ്മണ്ഡു: നേപ്പാളിൽ ജെൻ സി യുവാക്കളുടെ സർക്കാർവിരുദ്ധ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടത് ഇന്ത്യക്കാരിയടക്കം 51 പേർ. കൊല്ലപ്പെട്ടവരിൽ മൂന്നു പോലീസുകാരും ഉൾപ്പെടുന്നു.
മഹാരാജ്ഗഞ്ച് ത്രിഭുവൻ യൂണിവേഴ്സിറ്റി ടീച്ചിംഗ് ആശുപത്രിയിൽ ഇന്നലെ 36 മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ആരംഭിച്ചു.
വ്യാഴം, വെള്ളി ദിവസങ്ങളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 17 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. തിങ്കളാഴ്ച ജെൻ സി പ്രക്ഷോഭത്തിനിടെ പോലീസ് വെടിവയ്പിൽ വിദ്യാർഥികളടക്കം 19 യുവാക്കൾ കൊല്ലപ്പെട്ടിരുന്നു.
ഗാസിയാബാദ് സ്വദേശിനി രാജേഷ് ദേവി ഗോല (55) ആണ് പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട ഇന്ത്യക്കാരി. ഭർത്താവ് രാംവീർ സിംഗ് സൈനിക്കു പരിക്കേറ്റു.
ചൊവ്വാഴ്ച ഇവർ താമസിച്ചിരുന്ന ഹോട്ടലിനു പ്രതിഷേധക്കാർ തീയിട്ടിരുന്നു. തുടർന്ന് നാലാം നിലയിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു രാജേഷ് ദേവി വീണു മരിച്ചത്. ഭർത്താവിനൊപ്പം പശുപതിനാഥ് ക്ഷേത്രത്തിൽ തീർഥാടനത്തിനെത്തിയതായിരുന്നു രാജേഷ് ദേവി. ഇവരുടെ മൃതദേഹം ഇന്ത്യയിലെത്തിച്ചു.
ഇന്ത്യക്കാരുടെ ബസിനു നേർക്ക് ആക്രമണം
മഹാരാജ്ഗഞ്ച്: കാഠ്മണ്ഡുവിലെ പ്രസിദ്ധമായ പശുപതിനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുകയായിരുന്ന ഇന്ത്യക്കാരായ തീർഥാടകരുടെ ബസിനു നേർക്ക് ആൾക്കൂട്ടത്തിന്റെ ആക്രമണം. നിരവധി പേർക്കു പരിക്കേറ്റെന്നു ബസ് ഡ്രൈവർ പറഞ്ഞു.
ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ സോനൗലിയിൽ ചൊവ്വാഴ്ചയാണ് ആക്രമണമുണ്ടായത്. 49 ഇന്ത്യക്കാരായിരുന്നു ബസിലുണ്ടായത്. കല്ലേറിൽ ബസിന്റെ വിൻഡോ ഗ്ലാസുകൾ തകർന്നു. സ്ത്രീകളടക്കമുള്ള യാത്രക്കാർക്കു പരിക്കേറ്റു. പരിക്കേറ്റവരെ കാഠ്മണ്ഡുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റഷ്യക്കു നേർക്ക് 221 ഡ്രോണുകൾ തൊടുത്ത് യുക്രെയ്ൻ
മോസ്കോ: യുക്രെയ്ൻസേന സേന തൊടുത്ത 221 ഡ്രോണുകൾ നിർവീര്യമാക്കിയെന്ന് റഷ്യ അറിയിച്ചു. ആക്രമണത്തിൽ ആരും മരിച്ചിട്ടില്ലെന്നും ഏതാനും പേർക്കു പരിക്കേറ്റെന്നുമാണ് റഷ്യൻ വൃത്തങ്ങൾ പറഞ്ഞത്.
യുക്രെയ്ൻ സേന റഷ്യയിൽ നടത്തുന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്. മോസ്കോ അടക്കം റഷ്യയിലെ പത്തിലധികം മേഖലകളിൽ ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടു. റഷ്യയുടെ എണ്ണ കയറ്റുമതി മേഖലയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പ്രിമോർസ്ക് തുറമുഖത്ത് ഒരു കപ്പലിൽ തീപിടിത്തമുണ്ടായെങ്കിലും ഉടൻ അണയ്ക്കാൻ കഴിഞ്ഞു.
ഇതിനിടെ, റഷ്യയും സുഹൃദ്രാജ്യമായ ബലാറൂസും ചേർന്ന് ഇന്നലെ സംയുക്ത സൈനികാഭ്യാസം ആരംഭിച്ചു. നാലു വർഷം കൂടുന്പോൾ പതിവായി നടത്താറുള്ള സൈനികാഭ്യാസമാണിത്. പോളണ്ടിന്റെ വ്യോമമേഖലയിൽ പ്രവേശിച്ച റഷ്യൻ ഡ്രോണുകൾ വെടിവച്ചിടപ്പെട്ടതിനു പിന്നാലെയാണ് ഇത്തവണത്തെ അഭ്യാസം ആരംഭിച്ചിരിക്കുന്നത്.
ടെൽ അവീവ്: ജറൂസലെമിലെ ഹോട്ടലിൽ പലസ്തീൻ ജീവനക്കാരൻ നടത്തിയ കത്തിയാക്രമണത്തിൽ രണ്ടു പേർക്കു പരിക്കേറ്റതായി ഇസ്രേലിവൃത്തങ്ങൾ അറിയിച്ചു.
അടുക്കളയിൽനിന്നു കത്തിയുമായി വന്ന അക്രമി ഡൈനിംഗ് റൂമിലെ രണ്ടു പേരെ ആക്രമിക്കുകയായിരുന്നു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. സമീപത്തുണ്ടായിരുന്നവർ അക്രമിയെ പിടികൂടി പോലീസിനു കൈമാറി.
ട്രംപിന്റെ വിശ്വസ്തൻ കിർക്ക് കൊല്ലപ്പെട്ടു
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തനും യുവജനങ്ങളിൽ ശക്തമായ സ്വാധീനം ചെലുത്തിയിരുന്ന യാഥാസ്ഥിതിക നേതാവുമായ ചാർലി കിർക്ക് (31) വെടിയേറ്റു കൊല്ലപ്പെട്ടു.
യൂട്ടാ സംസ്ഥാനത്തെ യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ സംവാദത്തിലേർപ്പെട്ടിരിക്കേ സമീപത്തുള്ള കെട്ടിടത്തിൽനിന്ന് അജ്ഞാതൻ വെടിയുതിർത്തു എന്നാണു നിഗമനം. അക്രമിക്കായി ഊർജിത തെരച്ചിൽ നടന്നുവരുന്നു. അക്രമി ഉപയോഗിച്ചതെന്നു കരുതുന്ന റൈഫിൾ മരക്കൂട്ടത്തിൽനിന്നു കണ്ടെടുത്തു.
യൂണിവേഴ്സിറ്റി ക്ഷണപ്രകാരമെത്തിയ കിർക്ക് തുറന്ന വേദിയിലെ താത്കാലിക പന്തലിനു കീഴിലിരുന്നു ചോദ്യങ്ങൾക്ക് ഉത്തരം നൽകവേ കഴുത്തിനു വെടിയേൽക്കുകയായിരുന്നു. ഉടൻതന്നെ അദ്ദേഹം പിന്നോട്ടു മറിയുകയും പരിപാടിയിൽ പങ്കെടുത്ത മൂവായിത്തോളം പേർ പരിഭ്രാന്തരാവുകയും ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കിർക്ക് മരിച്ചതായി പ്രസിഡന്റ് ട്രംപ് മണിക്കൂറുകൾക്കകം അറിയിച്ചു.
തോക്ക് അവകാശങ്ങൾക്കായി വാദിച്ചിരുന്ന കിർക്ക്, വെടിവയ്പു സംഭവങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരം നല്‍കവേയാണ് ആക്രമിക്കപ്പെട്ടത്.
അക്രമിയെന്ന് സംശയിക്കുന്ന ഒരാളുടെ ചിത്രം എഫ്ബിഐ പുറത്തുവിട്ടു. വേദിക്ക് 130 മീറ്റർ അകലെയുള്ള കെട്ടിടത്തിന്റെ മുകളിൽനിന്നാണു വെടിയുതിർത്തതെന്നു കരുതുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് അവരെ വിട്ടയച്ചു.
ലിബറൽ നിലപാടുകളുള്ള അമേരിക്കൻ കാന്പസുകളിൽ യാഥാസ്ഥിതികത്വം പ്രോത്സാഹിപ്പിക്കാനായി പതിനെട്ടാം വയസിൽ ‘ടേണിംഗ് പോയിന്റ് യുഎസ്എ’ എന്ന സംഘടന സ്ഥാപിച്ചയാളാണു ചാർലി കിർക്ക്. കാന്പസുകളിൽ പരസ്യ സംവാദങ്ങൾ നടത്തുന്നതായിരുന്നു ഇദ്ദേഹത്തിന്റെ രീതി. തോക്ക് അവകാശം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിൽ കിർക്കിന്റെ നിലപാടുകൾ വിവാദങ്ങളായിരുന്നു.
ഇപ്രാവശ്യത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനു യുവജനങ്ങളുടെ വോട്ട് ലഭിക്കുന്നതിൽ കിർക്ക് വലിയ പങ്കുവഹിച്ചതായി കരുതുന്നു. ട്രംപിന്റെ സത്യപ്രതിജ്ഞയിൽ കിർക്കിനു ക്ഷണമുണ്ടായിരുന്നു. അദ്ദേഹം കൂടെക്കൂടെ വൈറ്റ്ഹൗസ് സന്ദർശിക്കാറുമുണ്ടായിരുന്നു. “മഹാനായ ഇതിഹാസം ചാർലി കിർക്ക് മരിച്ചു’’ എന്നാണു ട്രംപ് പ്രതികരിച്ചത്.
കിർക്കിന് മരണാനന്തര ബഹുമതിയായി പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നല്കുമെന്നു ട്രംപ് പ്രഖ്യാപിച്ചു. അമേരിക്കയിലെ പരമോന്നത സിവിലിയൻ ബഹുമതിയാണിത്.
മുൻ പ്രസിഡന്റുമാരായ ജോ ബൈഡൻ, ബറാക് ഒബാമ, ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി തുടങ്ങിയവർ ആക്രമണത്തെ അപലപിക്കുകയും കിർക്കിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുകയും ചെയ്തു.
സർക്കാരിൽ തീരുമാനമില്ല; നേപ്പാളിൽ സ്ഥിതി സങ്കീർണം
കാഠ്മണ്ഡു: നേപ്പാളിൽ ഇടക്കാല സർക്കാർ രൂപീകരണം സങ്കീർണമാകുന്നു. പ്രക്ഷോഭത്തിനു നേതൃത്വം നല്കിയ ജെൻ സി നേതാക്കൾ ഇന്നലെ പ്രസിഡന്റ് രാമചന്ദ്ര പൗദേൽ, കരസേനാ മേധാവി അശോക് രാജ് സിഗ്ദേൽ എന്നിവരുമായി സർക്കാർ രൂപീകരണം സംബന്ധിച്ചു ചർച്ച നടത്തി.
ഇടക്കാല സർക്കാരിന്റെ നേതൃത്വം ആർക്കെന്നതാണു തർക്കവിഷയം. മുൻ ചീഫ് ജസ്റ്റീസ് സുശീല കർക്കി പ്രധാനമന്ത്രിയാകണമെന്ന് ഒരു വിഭാഗം ജെൻ സി നേതാക്കൾ ആവശ്യപ്പെടുന്നു.
എന്നാൽ, നേപ്പാൾ ഇലക്ട്രിസിറ്റി അഥോറിറ്റി മുൻ സിഇഒ കുൽമാൻ ഗിഷിംഗ്, കാഠ്മണ്ഡു മേയർ ബാലേന്ദ്ര ഷാ, ധരൺ മേയർ ഹർക സംപാംഗ് എന്നിവരെയും ചില ജെൻ സി നേതാക്കൾ പരിഗണിക്കുന്നു. അതേസമയം, തങ്ങൾ സർക്കാരിന്റെ ഭാഗമാകാനില്ലെന്നു ജെൻ സി നേതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്.
തിങ്കൾ, ചൊവ്വ ദിവസങ്ങളിലുണ്ടായ പ്രക്ഷോഭത്തിൽ നേപ്പാളിൽ ഇതുവരെ 34 പേർ കൊല്ലപ്പെട്ടു. ആയിരത്തിയഞ്ഞൂറോളം പേർക്കു പരിക്കേറ്റു.
ഇന്നലെ ജയിൽ ചാടാൻ ശ്രമിച്ച മൂന്നു തടവുകാർ പോലീസിന്റെ വെടിയേറ്റു കൊല്ലപ്പെട്ടു. ഗ്യാസ് സിലിണ്ടർ സ്ഫോടനത്തിലൂടെ രക്ഷപ്പെടാനായിരുന്നു തടവുകാരുടെ പദ്ധതി. രാജ്യത്തെ 25 ജയിലുകളിൽനിന്ന് 15,000 തടവുകാരാണ് രക്ഷപ്പെട്ടത്. കാസ്കി ജില്ലാ ജയിലിൽനിന്നു രക്ഷപ്പെട്ടവരിൽ 13 ഇന്ത്യൻ പൗരന്മാരും നാലു മറ്റു രാജ്യക്കാരും ഉൾപ്പെടുന്നു.
കാഠ്മണ്ഡു താഴ്വരയിലെ മൂന്നു ജില്ലകളിൽകൂടി സൈന്യം നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാഠ്മണ്ഡു അടക്കം രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം സൈന്യം നിതാന്ത ജാഗ്രതയിലാണ്.
ചർച്ചയിലൂടെ പ്രശ്നപരിഹാരമുണ്ടാകണമെന്നു പ്രസിഡന്റ് രാമചന്ദ്ര പൗദേൽ ഇന്നലെ അഭ്യർഥിച്ചു. ജെൻ സി പ്രക്ഷോഭകർ പ്രസിഡന്റിന്റെ ഓഫീസും വസതിയും കത്തിച്ചിരുന്നു. അതിനു ശേഷം പ്രസിഡന്റ് സൈന്യത്തിന്റെ സംരക്ഷണത്തിലാണു കഴിയുന്നത്.
നേപ്പാൾ പാർലമെന്റ് പിരിച്ചുവിടണമെന്നും ഭരണഘടന ഭേദഗതി ചെയ്യണമെന്നും പ്രക്ഷോഭം നടത്തിയ ജെൻ സി നേതാക്കൾ ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ദിവാകർ ഡാംഗൽ, അമിത് ബനിയ, ജുനൽ ഡാംഗൽ തുടങ്ങിയ നേതാക്കൾ വാർത്താസമ്മേളനത്തിനെത്തിയിരുന്നു.
രാഷ്ട്രീയ പാർട്ടികൾ അവരുടെ നിക്ഷിപ്ത താത്പര്യങ്ങൾക്കുവേണ്ടി തങ്ങളെ ഉപയോഗിക്കാൻ ശ്രമിക്കരുതെന്ന് ജെൻ സി നേതാക്കൾ മുന്നറിയിപ്പ് നല്കി. “ഇതു പൂർണമായും പൊതുജന പ്രസ്ഥാനമാണ്. ഇതിൽ രാഷ്ട്രീയം കളിക്കാൻ ശ്രമിക്കരുത്.
ഈ വിഷമകരമായ സാഹചര്യത്തിൽ ജനതയുടെ ക്ഷേമവും താത്പര്യവും സംരക്ഷിക്കുന്നതിന് എല്ലാ നേപ്പാളികളും ഒരുമിച്ചു നിൽക്കണം. ഭരണഘടന റദ്ദാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നില്ല. എന്നാൽ, വലിയ ഭേദഗതികൾ ആവശ്യമാണ്.” - ഒരു ജെൻ സി നേതാവ് പറഞ്ഞു.
ചാര്‍ലി കിര്‍ക്കിന്റെ വേർപാടിൽ ഞെട്ടിത്തരിച്ച് അമേരിക്ക
വാഷിംഗ്ടണ്‍ ഡിസി: മൂല്യങ്ങൾ മുറുകെപ്പിടിച്ചു ജീവിക്കാൻ യുവജനങ്ങളെ പ്രേരിപ്പിച്ച ഇൻഫ്ലുവൻസറായിരുന്നു വെടിയേറ്റു മരിച്ച ചാര്‍ലി കിര്‍ക്ക്. ചര്‍ച്ചകളിലും പൊതുവേദികളിലും ക്രിസ്തുവിലുള്ള വിശ്വാസവും ക്രിസ്തീയ മൂല്യങ്ങളും ശക്തമായി പ്രഘോഷിച്ചിരുന്ന ഇദ്ദേഹം കാമ്പസ് ആക്ടിവിസ്റ്റ് സംഘടനയായ ‘ടേണിംഗ് പോയിന്റ് യുഎസ്എ’യുടെ സ്ഥാപകനുമാണ്.
ക്രൈസ്തവര്‍ക്കു നേരേയുള്ള വിവേചനത്തിന്റെയും ലിംഗ പ്രത്യയശാസ്ത്രത്തിന്റെയും തുറന്ന വിമർശകന്‍കൂടിയായിരുന്നു ചാര്‍ലി. കാമ്പസുകളിൽ അഭിപ്രായസ്വാതന്ത്ര്യവും യാഥാസ്ഥിതിക മൂല്യങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി 2012ൽ 18 വയസുള്ളപ്പോഴാണ് അദ്ദേഹം ‘ടേണിംഗ് പോയിന്റ് യുഎസ്എ’ എന്ന സംഘടന സ്ഥാപിക്കുന്നത്. അമേരിക്കയിലെ വിവിധ കോളജുകളില്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ സംഘടനയ്ക്കു കഴിഞ്ഞിരുന്നു.
കഴിഞ്ഞയാഴ്ച എക്സില്‍ പങ്കുവച്ച ഒരു പോസ്റ്റിൽ, ക്രൈസ്തവ വിശ്വാസത്തിന് ഉണ്ടാകുന്ന പുനരുജ്ജീവനത്തെക്കുറിച്ച് ചാർലി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിരുന്നു. പള്ളികൾ വളരുകയാണെന്നും യുവജനങ്ങൾ ദൈവത്തിലുള്ള വിശ്വാസത്തിലേക്ക് ഒഴുകിയെത്തുകയാണെന്നും അദ്ദേഹം കുറിച്ചു. ഭ്രൂണഹത്യ, സ്വവര്‍ഗാനുരാഗം തുടങ്ങിയ വിഷയങ്ങളിലും സഭയുടെ ധാര്മികനിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന വിധത്തിലായിരുന്നു ചാര്‍ലി കിര്‍ക്കിന്റെ പ്രവർത്തനങ്ങളും പ്രസ്താവനകളും.
ക്രിസ്തു മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റുവെന്ന വിശ്വാസമാണു തന്റെ വിശ്വാസത്തിന്റെ അടിത്തറയും പ്രവർത്തനങ്ങളില്‍ മാര്ഗദര്ശനവുമെന്നും അദ്ദേഹം കഴിഞ്ഞ ഫെബ്രുവരിയില്‍ ഇൻസ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.
യുവാക്കൾക്കിടയിലെ ട്രംപിന്റെ ശബ്ദമെന്നാണ് കിര്‍ക്ക് അറിയപ്പെട്ടിരുന്നത്. ചാര്‍ലിയുടെ അകാലമരണത്തില്‍ അമേരിക്കയിലെ വിവിധ മെത്രാന്മാര് അനുശോചനം അറിയിച്ചു. ചാർലിയോടുള്ള ആദരസൂചകമായി രാജ്യത്തുടനീളം ദേശീയ പതാകകൾ പകുതി താഴ്ത്തിക്കെട്ടാൻ ട്രംപ് ഉത്തരവിട്ടതായി വൈറ്റ് ഹൗസ് അറിയിച്ചു.
ചാര്‍ലി കിര്‍ക്ക് മികച്ച സംവാദകനും രാജ്യത്തെ സിവിൽ നിയമങ്ങളുടെ ഏറ്റവും മികച്ച വക്താക്കളിൽ ഒരാളും അതിനേക്കാളുപരി തീക്ഷ്ണതയുള്ള ക്രിസ്ത്യാനിയുമായിരുന്നുവെന്നും അമേരിക്കയിലെ വിനൊന-റോച്ചസ്റ്റർ ബിഷപ്പും പ്രമുഖ വചനപ്രഘോഷകനുമായ റോബര്‍ട്ട് ബാരണ്‍ അനുസ്മരിച്ചു.
മികച്ച ബുദ്ധിശക്തിയും ആകർഷകമായ വ്യക്തിത്വവും യഥാർഥ നന്മയുമുള്ള ഒരു മനുഷ്യനായിരുന്നു ചാർലി. ദൈവശാസ്ത്രത്തെക്കുറിച്ചു സംസാരിക്കാന്‍ അദ്ദേഹത്തിന് ആഴമായ താത്പര്യമുണ്ടായിരുന്നു.
മരണശേഷം അദ്ദേഹം ഇപ്പോൾ ദൈവത്തോടൊപ്പം സമാധാനത്തോടെ വിശ്രമിക്കണമെന്ന് എന്നെപ്പോലെതന്നെ ലോകമെമ്പാടുമുള്ള നിരവധി ആളുകൾ പ്രാർഥിക്കുന്നുണ്ടെന്ന് വിശ്വസിക്കുകയാണെന്ന വാക്കുകളോടെയാണ് ബിഷപ് ബാരണിന്റെ കുറിപ്പ് അവസാനിക്കുന്നത്.
ബാലപീഡകൻ ഉറ്റ ചങ്ങാതി; യുഎസിലെ ബ്രിട്ടീഷ് അംബാസഡറുടെ കസേര തെറിച്ചു
ലണ്ടൻ: ജയിലിൽ മരിച്ച ബാലപീഡകൻ ജഫ്രി എപ്സ്റ്റീനുമായി ബന്ധമുണ്ടെന്നു തെളിഞ്ഞ അമേരിക്കയിലെ ബ്രിട്ടീഷ് അംബാസഡർ പീറ്റർ മാണ്ടൽസണിന്റെ കസേര തെറിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ ഇദ്ദേഹത്തെ പദവിയിൽനിന്നു നീക്കം ചെയ്യുകയായിരുന്നു.
എപ്സ്റ്റീൻ കേസ് പരിഗണിക്കുന്ന അമേരിക്കൻ ഹൗസ് കമ്മിറ്റി അടുത്തിടെ പുറത്തുവിട്ട രേഖകളിൽ പീറ്റർ മാണ്ടൽസണും എപ്സ്റ്റീനും തമ്മിൽ മുൻ കാലത്ത് അടുത്ത ബന്ധത്തിലായിരുന്നുവെന്നു തെളിഞ്ഞിരുന്നു.
എപ്സ്റ്റീനെ ‘പ്രിയപ്പെട്ട ചങ്ങാതി’ എന്നു വിളിക്കുന്ന കത്താണ് ഇതിലൊന്ന്. ബാലപീഡന കുറ്റം ചുമത്തപ്പെട്ട എപ്സ്റ്റീനോട് പോരാടാൻ മാണ്ടൽസൺ ആവശ്യപ്പെടുന്ന ഇ-മെയിൽ സന്ദേശമാണു മറ്റൊരു തെളിവ്.
ഭരണകക്ഷിയായ ലേബർ പാർട്ടിയിൽ നിർണായക സ്വാധീനമുള്ള മാണ്ടൽസണിനെ പുറത്താക്കാൻ പ്രധാനമന്ത്രി സ്റ്റാർമർ നിർബന്ധിതനാവുകയായിരുന്നു. യുഎസ് പ്രസിഡന്റ് ട്രംപിന്റെ ചുങ്കപ്രഖ്യാപനങ്ങളിൽ വഷളായ അമേരിക്ക-ബ്രിട്ടൻ ബന്ധം മെച്ചപ്പെടുത്തുന്നതിൽ മാണ്ടൽസൺ പങ്കുവഹിച്ചിരുന്നു.
പുറത്തുവന്ന എപ്സ്റ്റീൻ രേഖകളിൽ ട്രംപ് അയച്ച ജന്മദിന സന്ദേശവും ഉൾപ്പെടുന്നു. എന്നാൽ ഈ കത്ത് വ്യാജമാണെന്നാണു വൈറ്റ്ഹൗസ് പ്രതികരിച്ചത്.
എപ്സ്റ്റീന്റെ ഇടപാടുകാരിൽ അമേരിക്കയിലെ പല ഉന്നതരും ഉണ്ടെന്നാണു പറയുന്നത്. കേസുകൾ നേരിടുകയായിരുന്ന എപ്സ്റ്റീനെ 2019 ഓഗസ്റ്റിൽ ന്യൂയോർക്കിലെ ജയിലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്വയം ജീവനൊടുക്കി എന്നാണ് ഔദ്യോഗിക വിശദീകരണം.
ഇന്തോനേഷ്യയിൽ പ്രളയം; 17 പേർ മരിച്ചു
ജക്കാർത്ത: ഇന്തോനേഷ്യയിലുണ്ടായ പ്രളയത്തിൽ 17 പേർ മരിച്ചു. ബാലി, ഈസ്റ്റ് നുസാ ടെൻഗാര പ്രവിശ്യകളാണുദുരന്തം നേരിടുന്നത്. പെട്ടെന്നുണ്ടായ കനത്ത മഴയാണു കാരണം.
ബാലിയിൽ 24 മണിക്കൂറിനിലെ 38.5 സെന്റിമീറ്റർ മഴയാണു ലഭിച്ചത്. നദികൾ കരവിഞ്ഞതിനു പുറമേ മണ്ണിടിച്ചിലുകളും ഉണ്ടായി.
14 പേർ മരിച്ചത് ബാലിയിലാണ്. ദുരന്തബാധിത മേഖലകളിൽനിന്നു ജനങ്ങളെ ഒഴിപ്പിച്ചുമാറ്റി. മേഖലയിൽ ഒരാഴ്ചത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ബന്ദി മോചനം; നെതന്യാഹു പ്രതീക്ഷ കെടുത്തിയെന്ന് ഖത്തർ
ദോഹ: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറിൽ നടത്തിയ ആക്രമണത്തിലൂടെ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ബന്ദിമോചനം സംബന്ധിച്ച എല്ലാ പ്രതീക്ഷകളും ഇല്ലാതാക്കിയെന്ന് ഖത്തർ പ്രധാനമന്ത്രി ഷേഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽ താനി.
ആക്രമണസമയത്ത് താൻ ഒരു ബന്ദിയുടെ കുടുംബവുമായി കൂടിക്കാഴ്ചയിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഖത്തർ നടത്തുന്ന മധ്യസ്ഥശ്രമങ്ങളിൽ ബന്ദികളുടെ കുടുംബാംഗങ്ങൾക്ക് ഏറെ പ്രതീക്ഷയുണ്ട്. ആ പ്രതീക്ഷയാണു നെതന്യാഹു ഇല്ലാതാക്കിയതെന്ന് അമേരിക്കയിലെ സിഎന്‍എൻ ചാനലിനു നല്കിയ അഭിമുഖത്തിൽ അൽ താനി കൂടിച്ചേർത്തു.
ഇതിനിടെ, ഇസ്രേലി സേന ഗാസ സിറ്റിയിൽ ആക്രമണം രൂക്ഷമാക്കി. സേനയുടെ നിർദേശപ്രകാരം നഗരത്തിൽനിന്നു പലസ്തീനികൾ ഒഴിഞ്ഞുപോയിക്കൊണ്ടിരിക്കുകയാണ്. ബഹുനിലക്കെട്ടിടങ്ങളെല്ലാം ഇസ്രേലി സേന നിലംപരിശാക്കുന്നു. ഹമാസുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് കെട്ടിടങ്ങൾ ഇടിച്ചുനിരത്തുന്നത്.
ചൈനീസ് പൗരന്മാർക്ക് നാസയിൽ നിരോധനം
ഹൂസ്റ്റൺ: അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയിൽ ചൈനീസ് പൗരന്മാർക്ക് നിരോധനം. നാസയുടെ സൗകര്യങ്ങൾ ചൈനീസ് പൗരന്മാർ ഉപയോഗിക്കുന്നത് ഈ മാസം അഞ്ചു മുതൽ നിരോധിച്ചു. സുരക്ഷാ കാരണങ്ങളാലാണ് നടപടിയെന്ന് അധികൃതർ വിശദീകരിക്കുന്നു.
ചൈനീസ് പൗരത്വമുള്ള കരാർ ജോലിക്കാരും ഗവേഷണ പങ്കാളികളും നാസയിൽ ജോലി ചെയ്തിരുന്നു. ഇവർക്ക് ഇപ്പോൾ നാസയുടെ സംവിധാനങ്ങൾ, ഉപകരണങ്ങൾ, കംപ്യൂട്ടർ ശൃംഖലകൾ തുടങ്ങിയവ ഉപയോഗിക്കാനാവില്ല. നാസ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ചൈന ബഹിരാകാശ മേഖലയിൽ യുഎസിനു വെല്ലുവിളിയായി വളർന്നുവരുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. ചൈനയ്ക്കു സ്വന്തമായി ബഹിരാകാശ സ്റ്റേഷൻ ഉണ്ട്. ചന്ദ്രനിലേക്കു മനുഷ്യനെ അയയ്ക്കാനുള്ള ഉദ്യമത്തിൽ അമേരിക്കയും ചൈനയും തമ്മിൽ മത്സരമുണ്ട്.
ജെൻ സി അടങ്ങി, നേപ്പാൾ ശാന്തതയിലേക്ക്
കാഠ്മണ്ഡു: ജെൻ സി യുവാക്കളുടെ പ്രക്ഷോഭം കത്തിപ്പടർന്ന നേപ്പാൾ സാധാരണ നിലയിലേക്ക്. ചൊവ്വാഴ്ച രാത്രി രാജ്യത്തിന്റെ സുരക്ഷാചുമതല ഏറ്റെടുത്ത സൈന്യം രാജ്യവ്യാപക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ഇന്നു രാവിലെ ആറു വരെ കർഫ്യൂവും പ്രഖ്യാപിച്ചു. തലസ്ഥാനമായ കാഠ്മണ്ഡുവിലെ തെരുവുകൾ ഇന്നലെ വിജനമായിരുന്നു. ഏതാനും പേർ മാത്രമാണു നഗരത്തിലെത്തിയത്. സൈന്യത്തിന്റെ പട്രോളിംഗ് എങ്ങുമുണ്ടായിരുന്നു. ജനങ്ങളോട് വീടുകളിൽത്തന്നെ തുടരാൻ കർശന നിർദേശമുണ്ട്.
ജെൻ സി കലാപത്തിൽ നേപ്പാളിൽ മൂന്നു പോലീസുകാർ ഉൾപ്പെടെ 25 പേരാണു കൊല്ലപ്പെട്ടത്. പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവയ്ക്കുകയും ചെയ്തു. പാർലമെന്റ്, പ്രസിഡന്റിന്റെ ഓഫീസ്, പ്രധാനമന്ത്രി വസതി, സർക്കാർ കെട്ടിടങ്ങൾ, സുപ്രീംകോടതി, രാഷ്ട്രീയപാർട്ടികളുടെ ഓഫീസുകൾ, മുതിർന്ന നേതാക്കളുടെ വീടുകൾ എന്നിവ പ്രക്ഷോഭകാരികൾ അഗ്നിക്കിരയാക്കി. സമൂഹമാധ്യമ നിരോധനത്തിനെതിരേ ജെൻ സി യുവാക്കൾ ആരംഭിച്ച പ്രതിഷേധം സർക്കാർവിരുദ്ധ പ്രക്ഷോഭമായി കത്തിപ്പടരുകയായിരുന്നു.
നേപ്പാളിലെ കലാപത്തിനിടെ കുടുങ്ങിയ വിദേശികൾ സമീപത്തുള്ള സെക്യൂരിറ്റി പോസ്റ്റിനെയോ രക്ഷാദൗത്യ സംഘത്തെയോ സമീപിക്കണമെന്നു സൈന്യം നിർദേശിച്ചു. ഹോട്ടലുകൾക്കും ടൂറിസം സംരംഭങ്ങളും വിദേശ പൗരന്മാർക്ക് ആവശ്യമായ സഹായം നല്‍കണമെന്നും നിർദേശമുണ്ട്.
പോലീസ് പോസ്റ്റിൽനിന്നോ സുരക്ഷാസൈനികരിൽനിന്നോ കവർന്ന തോക്കുകളും മറ്റ് ആയുധങ്ങളും വെടിയുണ്ടകളും തിരികെയെത്തിക്കാൻ സൈന്യം ആവശ്യപ്പെട്ടു. ആയുധം കൈവശം വയ്ക്കുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കും. ജനങ്ങൾ കരസേനാ യൂണിഫോം അണിയരുതെന്നും നിർദേശമുണ്ട്.
കാഠ്മണ്ഡുവിന്റെ വിവിധ ഭാഗങ്ങളിൽ കൊള്ളയും തീവയ്പും നടത്തിയ 27 പേരെ ഇന്നലെ അറസ്റ്റ് ചെയ്തു. കാഠ്മണ്ഡു ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളം ഇന്നലെ വൈകുന്നേരത്തോടെ പ്രവർത്തനം പുനരാരംഭിച്ചു. ആയിരത്തോളം ഇന്ത്യക്കാരാണ് നേപ്പാളിൽ കുടുങ്ങിയത്.
നേപ്പാളിലെ സ്ഥിതിഗതികളിൽ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആശങ്ക രേഖപ്പെടുത്തി. നേപ്പാളിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇടക്കാല സർക്കാർ: മൂന്നു പേർ പരിഗണനയിൽ
കാഠ്മണ്ഡു: നേപ്പാളിൽ രൂപീകരിക്കുന്ന ഇടക്കാല സർക്കാരിനെ നയിക്കാൻ മൂന്നു പേർ പരിഗണനയിൽ. കാഠ്മണ്ഡു മേയർ ബാലേന്ദ്ര ഷാ, മുൻ ചീഫ് ജസ്റ്റീസ് സുശീല കർക്കി, മുൻ വൈദ്യുതി ബോർഡ് സിഇഒ കുൽമാൻ ഗിസിംഗ് എന്നിവരെയാണ് ഇടക്കാല പ്രധാനമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കുന്നത്.
ഇടക്കാല സർക്കാർ രൂപീകരണ ചർച്ചകൾ സജീവമാണ്. പ്രക്ഷോഭം നടത്തിയ സംഘടനകളുടെ പ്രതിനിധികളെ ഇടക്കാല സർക്കാരിൽ ഉൾപ്പെടുത്താനും നീക്കമുണ്ട്.
അഞ്ച് കൗമാര തടവുകാർ കൊല്ലപ്പെട്ടു, 7,000 തടവുകാർ രക്ഷപ്പെട്ടു
കാഠ്മണ്ഡു: നേപ്പാളിലെ സർക്കാർവിരുദ്ധ പ്രക്ഷോഭത്തിനിടെ അഞ്ചു കൗമാര തടവുകാർ പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടു. രാജ്യത്തെ വിവിധ ജയിലുകളിൽനിന്ന് 7000 തടവുകാർ രക്ഷപ്പെട്ടു.
നൗബാസ്ത റീജണൽ ജയിലിലെ കറക്ഷണൽ ഹോമിൽനിന്നു സുരക്ഷാജീവനക്കാരുടെ ആയുധങ്ങളെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് വെടിവയ്പിലാണ് അഞ്ചു കൗമാര തടവുകാർ കൊല്ലപ്പെട്ടത്. നാലു പേർക്കു ഗുരുതരമായി പരിക്കേറ്റു.
സുൻസാരി ജയിലിൽനിന്ന് 1575ഉം ഡില്ലിബസാർ ജയിലിൽനിന്ന് 1,100ഉം തടവുകാർ രക്ഷപ്പെട്ടു.
പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനും സർക്കാർ നയങ്ങൾക്കും എതിരേ രാജ്യത്ത് വ്യാപകമായി നടക്കുന്ന പ്രക്ഷോഭം അക്രമാസക്തമായി. പ്രതിഷേധക്കാർ റോഡുകൾ തടസപ്പെടുത്തുകയും പലയിടത്തും തീയിടുകയും ചെയ്തു.
ഫ്രാൻസിലെ സാന്പത്തിക പ്രശ്നങ്ങൾ ഇപ്പോഴത്തെ സാഹചര്യത്തിലേക്ക് ജനങ്ങളെ തള്ളിവിട്ടുവെന്നാണ് പൊതുവേ കരുതപ്പെടുന്നത്. സമരക്കാരെ നേരിടാനായി പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. 250 പേർ അറസ്റ്റിലായെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
എല്ലാം തടയുക (Block Everything) എന്ന ഹാഷ് ടാഗോടെ സൈബർ ലോകത്ത് ആരംഭിച്ച സമരനീക്കങ്ങൾ മാക്രോണിനെതിരേ നടന്നിട്ടുള്ള മുൻ പ്രതിഷേധങ്ങളെക്കാൾ ശക്തി കുറഞ്ഞവയാണെന്നാണു വിലയിരുത്തൽ. 80,000 പോലീസുകാരെയാണ് അക്രമസംഭവങ്ങൾ ചെറുക്കാനായി നിയോഗിച്ചിരിക്കുന്നത്. റെന്നെസ് നഗരത്തിൽ ബസിനു തീവച്ചെന്നും മറ്റൊരിടത്ത് ഇലക്ട്രിക് കേബിളുകൾ കത്തിനശിച്ചതിനാൽ ട്രെയിൻ സർവീസുകൾ തടസപ്പെട്ടെന്നും ആഭ്യന്തര മന്ത്രി ബ്രൂണോ റെറ്റെയ് ലോ പറഞ്ഞു.
ജനജീവിതം സ്തംഭിപ്പിച്ചുകൊണ്ടുള്ള അക്രമാസക്ത പ്രക്ഷോഭങ്ങൾക്ക് സമ്മിശ്ര പ്രതികരണങ്ങളാണു രാജ്യത്ത് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം, സെബാസ്റ്റ്യൻ ലെകോർണുവിനെ രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചു. ഒരു വർഷത്തിനിടെ നിയമിതനാകുന്ന നാലാമത്തെ പ്രധാനമന്ത്രിയാണ് ലെകോർണു. പ്രസിഡന്റ് മാക്രോണിന്റെ വിശ്വസ്തനാണ് ഇദ്ദേഹം.
ഫാ. ജോസഫ് ഫാരെൽ അഗസ്റ്റീനിയൻ സഭ പ്രിയോർ ജനറൽ
റോം: ലെയോ പതിനാലാമന്‍ മാർപാപ്പ അംഗമായ അഗസ്റ്റീനിയന്‍ സന്യാസസമൂഹത്തിന്റെ പ്രിയോർ ജനറലായി ഫാ. ജോസഫ് ലോറൻസ് ഫാരെൽ ഒഎസ്എയെ തെരഞ്ഞെടുത്തു.
റോമിലെ പൊന്തിഫിക്കൽ പാട്രിസ്റ്റിക് അഗസ്തീനിയാനും ഇൻസ്റ്റിറ്റ്യൂട്ടില്‍ നടന്നുവന്ന ജനറൽ ചാപ്റ്ററിലാണ് സന്യാസസമൂഹത്തിന്റെ 98-ാമത് പ്രിയോർ ജനറലായി അമേരിക്കയിലെ പെൻസിൽവേനിയ സ്വദേശിയായ ഫാ. ജോസഫ് തെരഞ്ഞെടുക്കപ്പെട്ടത്.
സഭയുടെ വികാരി ജനറൽ, വടക്കേ അമേരിക്കയുടെ അസിസ്റ്റന്റ് ജനറൽ എന്നീനിലകളിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു അദ്ദേഹം. ഫാ. അലജാൻഡ്രോ മോറൽ ആന്റണിന്റെ പിൻഗാമിയായാണു ഫാ. ജോസഫ് ഫാരെൽ തെരഞ്ഞെടുക്കപ്പെട്ടത്. 750 വർഷത്തിലേറെ വര്‍ഷം നീണ്ട പാരമ്പര്യമുള്ള അഗസ്റ്റീനിയൻ സന്യാസസമൂഹം ഇന്ത്യയുൾപ്പെടെ അന്‍പതിലധികം രാജ്യങ്ങളില്‍ പ്രവർത്തിക്കുന്നുണ്ട്.
ദോഹയിലെ ഇസ്രേലി ആക്രമണം: അപലപിച്ച് ഗൾഫ് രാജ്യങ്ങൾ
ദോഹ: ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ അപലപിച്ച് അറബ് രാജ്യങ്ങള്‍. പരമാധികാരത്തെ ചോദ്യം ചെയ്ത സാഹചര്യത്തില്‍ ഖത്തര്‍ എടുക്കുന്ന ഏതു തീരുമാനത്തിനും ഒപ്പമുണ്ടാകുമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ വ്യക്തമാക്കി.
22 അറബ് രാജ്യങ്ങള്‍ ഉള്‍പ്പെട്ട അറബ് ലീഗും ആറ് ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ഗള്‍ഫ് സഹകരണ കൗണ്‍സിലുമാണ് ഖത്തറിനെതിരായ ഇസ്രേലി ആക്രമണത്തെ അപലപിച്ചത്. ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ജോർദാന്‍ കിരീടാവകാശി ഹുസൈനും ഇന്നലെ ദോഹയിലെത്തിയിട്ടുണ്ട്.
സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇന്നു ദോഹയിലെത്തുമെന്നും റിപ്പോർട്ടുണ്ട്. ദോഹയിലെ ഇസ്രേലി ആക്രമണം രാജ്യത്തിന്റെ പരമാധികാരത്തിനുമേലുള്ള നഗ്നമായ ലംഘനമാണെന്നും ഇസ്രയേലി പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവിനെതിരേ രാജ്യാന്തരതലത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും ഖത്തർ അറിയിച്ചു.
ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച ഹമാസ്, തങ്ങളുടെ നേതാക്കൾ സുരക്ഷിതരാണെന്നും വ്യക്തമാക്കി. ദോഹയിൽ പ്രവാസജീവിതം നയിക്കുന്ന ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യയുടെ മകനുൾപ്പെടെ അഞ്ച് ഹമാസ് പ്രവർത്തകരും ഒരു ഖത്തർ സൈനികനുമാണ് കൊല്ലപ്പെട്ടതെന്നാണു റിപ്പോർട്ട്.
ദോഹയിലെ ഇസ്രേലി ആക്രമണം ചർച്ച ചെയ്യാൻ ഇന്നലെ ചേരാൻ നിശ്ചയിച്ച യുഎൻ സുരക്ഷാ കൗൺസിൽ യോഗം ഇന്നത്തേക്കു മാറ്റി. ഖത്തറിന്റെ അഭ്യർഥനപ്രകാരമാണു മാറ്റിയത്. യോഗത്തിൽ ഖത്തർ പ്രധാനമന്ത്രി കാര്യങ്ങൾ വിശദീകരിക്കും.
അതേസമയം, ആക്രമണത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ന്യായീകരിച്ചു. 2023 ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച മുതിർന്ന ഹമാസ് നേതാക്കളെയാണു തങ്ങൾ ലക്ഷ്യമിട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.
ദോഹയിലേത് ഹമാസിന്റെ ഉന്നതനേതൃത്വത്തെ ലക്ഷ്യംവച്ചുള്ള ആക്രമണമായിരുന്നുവെന്നും ഹമാസുമായി ബന്ധമില്ലാത്ത ആളുകൾക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിന് നടപടികൾ സ്വീകരിച്ചിരുന്നുവെന്നും ഇസ്രേലി സൈന്യം പ്രസ്താവനയിൽ അറിയിച്ചു.
ദോഹയിലെ ഹമാസ് കേന്ദ്രത്തിനുനേരേ നടത്തിയ ആക്രമണത്തെക്കുറിച്ച് ഇസ്രയേൽ നേരത്തേ അമേരിക്കയെ അറിയിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ, ദോഹയിൽ നടന്ന ഇസ്രേലി ആക്രമണം യുഎസ് പ്രസിഡന്റിന്റെ നിർദിഷ്ട വെടിനിർത്തൽ പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ ഒത്തുകൂടിയ ഹമാസ് പ്രതിനിധിസംഘത്തെ ലക്ഷ്യമിട്ടായിരുന്നുവെന്ന് ഖത്തർ അറിയിച്ചു.
ഖത്തറിലെ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ ആസ്ഥാനം ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണം രാഷ്ട്ര ഭീകരതയാണെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനി പറഞ്ഞു. ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെയും ഖത്തര്‍ പ്രധാനമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു.
“ഇസ്രയേലിനെതിരേ ഉപരോധം പരിഗണനയില്‍”
സ്ട്രാസ്ബർഗ് (ഫ്രാൻസ്): ഗാസയിലെ യുദ്ധത്തിന്റെ പേരിൽ ഇസ്രയേലിന് മേൽ ഉപരോധങ്ങൾ ചുമത്തുന്നതും രാജ്യവുമായി ഭാഗികമായി വ്യാപാരം നിർത്തിവയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺ ഡെർ ലെയ്ൻ. ഏറെക്കാലമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് പിന്തുണ നൽകിയിരുന്ന വ്യക്തിയാണ് ഉർസുല.
27 അംഗരാജ്യങ്ങളുള്ള യൂറോപ്യൻ യൂണിയൻ ഇക്കാര്യത്തിൽ ഭിന്നിച്ചുനിൽക്കുമെന്നും ഇത്തരം നടപടികൾ സ്വീകരിക്കാനുള്ള ഭൂരിപക്ഷ പിന്തുണ ലഭിക്കുമോയെന്നും സംശയമാണ്. ഗാസയുടെ ഭാവിയിലെ പുനരുദ്ധാരണം ലക്ഷ്യം വച്ചുള്ള പലസ്തീൻ ഡോണർ ഗ്രൂപ്പിന് അടുത്ത മാസം രൂപം നൽകുമെന്നും ഉർസുല പറഞ്ഞു.
“മനുഷ്യനിർമിത ഭക്ഷ്യക്ഷാമം യുദ്ധത്തിലെ ആയുധമായി ഉപയോഗിക്കാൻ പാടില്ല. ഇത് ലോകമനഃസാക്ഷിയെ പ്രകന്പനം കൊള്ളിച്ചിരിക്കുന്നു. കുട്ടികൾക്കുവേണ്ടിയും മനുഷ്യരാശിക്കുവേണ്ടിയും ഇത് നിർത്തണം’’- അവർ കൂട്ടിച്ചേർത്തു.
ഉർസുലയുടെ വാക്കുകളോട് ഇസ്രയേൽ പ്രതികരിച്ചില്ല. ഇതിനുപുറമേ, യൂറോപ്യൻ യൂണിയന്റെ എക്സിക്യുട്ടീവ് വിഭാഗം ഇസ്രയേലിന് നൽകിവരുന്ന സാന്പത്തിക സഹായം നിർത്തിവയ്ക്കാനും പദ്ധതിയുണ്ട്. ഇതിന് 27 അംഗരാജ്യങ്ങളുടെ അനുമതി ആവശ്യമില്ല. എന്നാൽ, എത്രത്തോളം പണം ഇസ്രയേലിന് നൽകിവരുന്നുണ്ടെന്നോ ഏതൊക്കെ മേഖലകളിൽ ചെലവഴിക്കുന്നുണ്ടെന്നോ വ്യക്തമല്ല.
റഷ്യൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് പോളണ്ട്
മോസ്കോ/വാഴ്സ: വ്യോമാതിർത്തി ലംഘിച്ചെത്തിയ റഷ്യൻ ഡ്രോണുകൾ നാറ്റോ അംഗമായ പോളണ്ടും സഖ്യകക്ഷികളും വെടിവച്ചിട്ടു. പോളണ്ട് പ്രധാനമന്ത്രി ഡോണൾഡ് ടസ്ക് ആണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.
യുക്രെയ്നിന് നേർക്ക് ശക്തമായ വ്യോമാക്രമണം നടന്നതോടെ പോളണ്ടിന്റെ സൈന്യം ചൊവ്വാഴ്ചയും ഇന്നലെയും കനത്ത ജാഗ്രത പാലിച്ചുവരികയായിരുന്നെന്നു പ്രതിരോധ മന്ത്രി അറിയിച്ചു.
തലസ്ഥാന നഗരമായ വാഴ്സയിലെ ചോപിൻ വിമാനത്താവളം മണിക്കൂറുകളോളം സർവീസുകൾ നിർത്തിവച്ചു. എന്നാൽ, തങ്ങളുടെ ലക്ഷ്യം യുക്രെയ്നിന്റെ പടിഞ്ഞാറൻ മേഖലകളായിരുന്നെന്നും പോളണ്ടിനെ ഉന്നംവച്ചിട്ടില്ലെന്നും റഷ്യയുടെ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
പോളണ്ടിന്റെ പ്രതിരോധ മന്ത്രാലയവുമായി ഇക്കാര്യം സംസാരിക്കാനൊരുക്കമാണെന്നും പ്രസ്താവനയിൽ റഷ്യ അറിയിച്ചു.
ഭീകരാക്രമണം: കോംഗോയിൽ മരണം 89 ആയി
കിൻഷാസ: കിഴക്കൻ കോംഗോയിൽ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് (എഡിഎഫ്) നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട നാട്ടുകാരുടെ എണ്ണം 89 ആയി. നോർത്ത് കിവു പ്രവിശ്യയിൽ രണ്ടിടത്തായിരുന്നു തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായിരുന്നു ആക്രമണം.
തിങ്കളാഴ്ച എൻയോടോയിൽ 71 പേരും ചൊവ്വാഴ്ച ബേനിയിൽ 18 പേരുമാണു കൊല്ലപ്പെട്ടത്.
ഏതാനും ആഴ്ചകളായി സാധാരണക്കാർക്കു നേർക്ക് നിരവധി ആക്രമണങ്ങളാണ് എഡിഎഫ് നടത്തിയത്.
ജർമനിയിലെ കത്തിയാക്രമണം: പ്രതിക്ക് മരണം വരെ തടവ്
ബർലിൻ: ജർമനിയിലെ സോളിങ്ങൻ നഗരത്തിൽ കഴിഞ്ഞ വർഷമുണ്ടായ കത്തിയാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിക്ക് മരണം വരെ തടവുശിക്ഷ വിധിച്ച് കോടതി.
സിറിയൻ അഭയാർഥി ഇസാ അൽച്ച് (27) എന്നയാളെയാണു ഭീകരവാദക്കുറ്റം ചുമത്തി ശിക്ഷിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 23ന് നഗരത്തിലെ ‘ഫെസ്റ്റിവൽ ഓഫ് ഡൈവേഴ്സിറ്റി’ ആഘോഷത്തിനിടെയുണ്ടായ കത്തിയാക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു.
പ്രതി ഭീകരസംഘടനയായ ഐഎസിൽ അംഗത്വമുള്ളയാളാണെന്നും ഏതാനും വർഷങ്ങളായി രാജ്യത്ത് ഐഎസിന്റെ ആശയങ്ങൾ പ്രചരിപ്പിച്ചുവരികയായിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
ആളിക്കത്തി ‘ജെൻ സി’; പ്രധാനമന്ത്രി രാജിവച്ചു, പാർലമെന്റ് മന്ദിരം കത്തിച്ചു
കാഠ്മണ്ഡു: നേപ്പാളിൽ വൻ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെത്തുടർന്ന് പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു. ഇദ്ദേഹം രാജ്യംവിട്ടുവെന്നാണു റിപ്പോർട്ട്.
സമൂഹമാധ്യമ നിരോധനത്തെത്തുടർന്നുണ്ടായ ജെൻ സി യുവാക്കളുടെ പ്രതിഷേധം സർക്കാർവിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു. അനിശ്ചിതകാല കർഫ്യൂവും വൻ സൈനികവിന്യാസവും വകവയ്ക്കാതെ ആയിരങ്ങളാണ് ഇന്നലെ തെരുവിലിറങ്ങിയത്. തിങ്കളാഴ്ച പോലീസ് വെടിവയ്പിൽ 19 യുവാക്കളാണു കൊല്ലപ്പെട്ടത്. നാനൂറോളം പേർക്ക് പരിക്കേറ്റു.
ജെൻ സി യുവാക്കളുടെ പ്രതിഷേധത്തിനൊടുവിൽ തിങ്കളാഴ്ച അർധരാത്രിക്കുശേഷം സമൂഹമാധ്യമ നിരോധനം സർക്കാർ നീക്കിയെങ്കിലും സർക്കാരിന്റെ അഴിമതിക്കെതിരേയും 19 യുവാക്കൾ കൊല്ലപ്പെട്ടതിലും യുവജന പ്രതിഷേധം ആളിക്കത്തുകയായിരുന്നു. തലസ്ഥാനമായ കാഠ്മണ്ഡുവിലാരംഭിച്ച പ്രതിഷേധം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചു. ഒലി രാജിവച്ചയുടൻ കാഠ്മണ്ഡു ബാൽകോട്ടിലുള്ള സ്വകാര്യവസതിക്ക് പ്രതിഷേധക്കാർ തീയിട്ടു.
നേപ്പാൾ പ്രസിഡന്റ് രാമചന്ദ്ര പൗദേലിന്റെ സ്വകാര്യ വസതിയും മുൻ പ്രധാനമന്ത്രിമായ ഷേർ ബഹാദൂർ ദ്യുബ, പുഷ്പ കമൽ ദഹൽ, കമ്യൂണിക്കേഷൻ മന്ത്രി പൃഥ്വി സുബ്ബ ഗുരുംഗ്, മുൻ ആഭ്യന്തരമന്ത്രി രമേഷ് ലേഖക് എന്നിവരുടെ വീടുകളും പാർലമെന്റും പ്രതിഷേധക്കാർ ആക്രമിച്ചു. ഒട്ടേറെ സർക്കാർ ഓഫീസുകൾ പ്രതിഷേധക്കാർ കൈയേറി.
പ്രധാനമന്ത്രി ഒലി രാജിവച്ചയുടൻ പ്രതിഷേധക്കാർ ‘കെപി കള്ളൻ രാജ്യം വിടുക’, ‘അഴിമതിക്കാരായ നേതാക്കൾക്കെതിരേ നടപടിയെടുക്കുക’, ‘വിദ്യാർഥികളെ കൊല്ലരുത്’ തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ഒലിയുടെ ഓഫീസിലേക്ക് ഇരച്ചുകയറി. ദേശീയ സർക്കാർ രൂപവത്കരിക്കണമെന്നു ജെൻ സി യുവാക്കൾ ആവശ്യപ്പെട്ടു.
സംഘർഷസാഹചര്യത്തിൽ കാഠ്മണ്ഡു ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ നിർത്തി. സംയമനം പാലിക്കാനും ചർച്ചയിലൂടെ പ്രശ്നപരിഹാരമുണ്ടാക്കാനും നേപ്പാൾ പ്രസിഡന്റ് രാമചന്ദ്ര പൗദേൽ അഭ്യർഥിച്ചു. രാജ്യത്തിന്റെ സുരക്ഷാ ചുമതല ഇന്നലെ രാത്രി പത്തു മുതൽ സൈന്യം ഏറ്റെടുത്തു.
മുൻ പ്രധാനമന്ത്രിയുടെ ഭാര്യയെ ജീവനോടെ കത്തിച്ചു
നേപ്പാൾ മുൻ പ്രധാനമന്ത്രി ഝാലാനാഥ് ഖാനാലിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രാകർ പ്രതിഷേധത്തിനിടെ പൊള്ളലേറ്റു മരിച്ചു. ദല്ലു മേഖലയിലെ ഝാലാനാഥിന്റെ വീട്ടിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാർ തീവയ്ക്കുകയായിരുന്നു.
“നേപ്പാൾ അസാധാരണ സാഹചര്യത്തിൽ; ഞാൻ രാജിവയ്ക്കുന്നു”
“നേപ്പാൾ അസാധാരണ സാഹചര്യങ്ങളിലൂടെയാണു കടന്നുപോകുന്നത്. നിലവിലെ സ്ഥിതിഗതിക്കു ഭരണഘടനാപരവും രാഷ്ട്രീയവുമായ പരിഹാരമുണ്ടാക്കാനാണു ഞാൻ രാജിവച്ചത്’’ - പ്രസിഡന്റിന് അയച്ച രാജിക്കത്തിൽ കെ.പി. ശർമ ഒലി പറഞ്ഞു.
കലാപത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒലി ഉടൻ രാജിവയ്ക്കണമെന്ന് ഇന്നലെ രാവിലെ സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയായ നേപ്പാളി കോൺഗ്രസ് ജനറൽ സെക്രട്ടറി ഗഗൻ ഥാപ്പ ആവശ്യപ്പെട്ടിരുന്നു.
ഭരണസഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയായ നേപ്പാളി കോൺഗ്രസ് കൈവിട്ടതോടെ ഒലിയുടെ മുന്നിൽ രാജിയല്ലാതെ മറ്റു വഴികളില്ലായിരുന്നു. കരസേനാ തലവൻ അശോക് രാജ് സിഗ്ദേൽ ഒലിയോടു രാജിവയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു.
കെ.പി. ശർമ ഒലി ചൈന അനുകൂലി
വിപ്ലവനേതാവിൽനിന്നു മൂന്നു തവണ നേപ്പാൾ പ്രധാനമന്ത്രിയായ കെ.പി. ശർമ ഒലി അറിയപ്പെടുന്ന ചൈന അനുകൂലിയാണ്. പുഷ്പ കമൽ ദഹലിനെ തള്ളി നേപ്പാളി കോൺഗ്രസുമായി സഖ്യമുണ്ടാക്കി 2024 ജൂലൈയിലാണ് ഒലി (73) മൂന്നാം തവണ പ്രധാനമന്ത്രിയായത്.
രാജ്യത്തിന്റെ വികസനത്തിനും രാഷ്ട്രീയസ്ഥിരതയ്ക്കും നേപ്പാളി കോൺഗ്രസുമായി സഖ്യം അനിവാര്യമാണെന്നായിരുന്നു സിപിഎൻ-യുഎംഎൽ നേതാവായ ഒലി അന്നു പറഞ്ഞത്.
2015ലാണ് ആദ്യമായി പ്രധാനമന്ത്രിയായത്. ഒലിയുടെ 11 മാസത്തെ ഭരണത്തിനിടെ ഇന്ത്യയുമായുള്ള ബന്ധം വഷളായി. നേപ്പാളിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇന്ത്യ ഇടപെടുന്നുവെന്നായിരുന്നു ഒലിയുടെ ആരോപണം.
2018 ഫെബ്രുവരിയിൽ രണ്ടാം തവണ ഒലി നേപ്പാൾ പ്രധാനമന്ത്രിയായി. ഇത്തവണയും ഇന്ത്യക്കെതിരേ ആരോപണങ്ങളുമായി ഒലി രംഗത്തെത്തി. തന്റെ സർക്കാരിനെ അട്ടിമറിക്കാൻ ഇന്ത്യ ശ്രമിക്കുകയാണെന്നായിരുന്നു ആരോപണം. ഒലി മൂന്നാം തവണയും നേപ്പാൾ പ്രധാനമന്ത്രിയായപ്പോൾ ഇന്ത്യയുമായുള്ള ബന്ധം വഷളാകുമെന്ന ആശങ്കയുണ്ടായിരുന്നു.