ഇന്ത്യൻ വിദ്യാർഥി അമേരിക്കയിൽ മരിച്ചനിലയിൽ
ന്യൂയോർക്ക്: ഇന്ത്യക്കാരനായ വിദ്യാർഥിയെ അമേരിക്കയിൽ മരിച്ചനിലയിൽ കണ്ടെത്തി. ബോസ്റ്റണിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ എൻജിനിയറിംഗ് വിദ്യാർഥിയായ ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശി അഭിജിത് പാരുചുരി(20)യാണു മരിച്ചത്.
കോളജ് കാന്പസിനോടു ചേർന്ന വനത്തിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയ കാറിലാണ് അഭിജിത്തിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. പണവും ലാപ്ടോപ്പും തട്ടിയെടുക്കാൻ അഭിജിത്തിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണു സൂചന.
കഴിഞ്ഞവർഷമാണ് അഭിജിത് ഇവിടെ പഠിക്കാനെത്തിയത്. കോളജിനടുത്ത് അപ്പാർട്ട്മെന്റിൽ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു താമസം. പരാചുരി ചന്ദ്രശേഖർ-ശ്രീലക്ഷ്മി ദന്പതികളുടെ ഏകമകനാണ്. ഈ വർഷം അമേരിക്കയിൽ ദുരൂഹസാഹചര്യത്തിൽ മരിക്കുന്ന ഒന്‍പതാമത്തെ ഇന്ത്യൻ വിദ്യാർഥിയാണ് അഭിജിത്.
പുടിൻ തന്നെ ; ഭൂരിപക്ഷം 87%
മോസ്കോ: നിരീക്ഷണങ്ങളെയെല്ലാം ശരിവച്ചുകൊണ്ട് റഷ്യയിൽ വ്ലാദിമിർ പുടിന്റെ വാഴ്ച തുടരും. വെള്ളി മുതൽ ഞായർ വരെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അദ്ദേഹം 87.28 ശതമാനം വോട്ടുകളോടെ ജയിച്ചുവെന്നാണു തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചത്.
സോവ്യറ്റനന്തര റഷ്യയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണിത്. എതിർപ്പുകളും വിമർശനങ്ങളും അനുവദിക്കപ്പെടാത്ത റഷ്യയിലെ തെരഞ്ഞെടുപ്പുഫലം മറ്റൊന്നാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.
തെരഞ്ഞെടുപ്പ് സ്വതന്ത്രവും സുതാര്യവുമല്ലായിരുന്നെന്ന് അമേരിക്കൻ ദേശീയ സുരക്ഷാസമിതിയും ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഡേവിഡ് കാമറോണും പ്രതികരിച്ചു. തെരഞ്ഞെടുപ്പു തട്ടിപ്പിനു നിയമസാധുതയില്ലെന്നു യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി വിമർശിച്ചു.
1999 മുതൽ റഷ്യ ഭരിക്കുന്ന പുടിന് ആറു വർഷത്തേക്കുകൂടിയാണു കാലാവധി ലഭിച്ചിരിക്കുന്നത്. 71 വയസുള്ള പുടിൻ ഇതോടെ സ്റ്റാലിനെ മറികടന്ന് ഇരുന്നൂറു വർഷത്തിനിടെ ഏറ്റവും കൂടുതൽ കാലം റഷ്യ ഭരിക്കുന്ന നേതാവെന്ന റിക്കാർഡ് സ്വന്തമാക്കും.
പാശ്ചാത്യശക്തികളെ വെല്ലുവിളിച്ച്, യുക്രെയ്നെ ആക്രമിക്കാനുള്ള തന്റെ തീരുമാനം ശരിയെന്നു തെളിയിക്കുന്നതാണ് വൻ ഭൂരിപക്ഷമെന്ന് പുടിൻ വിജയപ്രസംഗത്തിൽ പറഞ്ഞു. റഷ്യയെ ഭീഷണിപ്പെടുത്താനും അടിച്ചമർത്താനുമുള്ള ശ്രമങ്ങൾ വിജയിച്ചിട്ടില്ലെന്നും വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1999ൽ പ്രസിഡന്റ് ബോറിസ് യെൽട്സിൻ രാജിവച്ചപ്പോൾ, കെജിബി ഏജന്റായിരുന്ന പുടിൻ ഇടക്കാല പ്രസിഡന്റായി അധികാരമേൽക്കുകയായിരുന്നു. 2000ലും 2004ലും അദ്ദേഹം തെരഞ്ഞെടുപ്പിൽ ജയിച്ച് അധികാരം നിലനിർത്തി.
തുടർച്ചയായി രണ്ടു തവണയിൽ കൂടുതൽ പ്രസിഡന്റാകാൻ വിലക്കുണ്ടായിരുന്നതിനാൽ പിന്നീട്, വിശ്വസ്തൻ ദിമിത്രി മെദ്വദേവിനെ പ്രസിഡന്റാക്കിയ പുടിൻ പ്രധാനമന്ത്രിപദം സ്വീകരിച്ച് ഭരണം നിയന്ത്രിച്ചു.
2012ലും 2018ലും വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇതിനിടെ തുടർച്ചയായി രണ്ടു തവണയിൽ കൂടുതൽ പ്രസിഡന്റാകുന്നതിനുള്ള വിലക്ക് ഭരണഘടനാ ഭേദഗതിയിലൂടെ റദ്ദാക്കുകയും ചെയ്തു.
ക്യൂബയിൽ അപൂർവ പ്രതിഷേധവുമായി ജനം
ഹവാന: കമ്യൂണിസ്റ്റ് ക്യൂബയിൽ ഭക്ഷണവും വൈദ്യുതിയുമില്ലാതെ പൊറുതിമുട്ടിയ ജനം ഭരണകൂടത്തിനെതിരേ തെരുവിലിറങ്ങി.
രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ സാന്തിയാഗോയിലാണ് അപൂർവ പ്രതിഷേധം. ഹവാനയിൽനിന്ന് 800 കിലോമീറ്റർ കിഴക്കുള്ള ഇവിടെ ദിവസം 14 മണിക്കൂർ പവർകട്ടാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
മൂന്നു പതിറ്റാണ്ടിനിടയിലെ ഏറ്റവും കടുത്ത സാന്പത്തിക പ്രതിസന്ധിയിലൂടെയാണു ക്യൂബ കടന്നുപോകുന്നത്. അമേരിക്കയുടെ ഉപരോധങ്ങളാണ് ഇതിനു കാരണമെന്നു പ്രസിഡന്റ് മിഗ്വൽ ഡയസ് കാനലിന്റെ ഭരണകൂടം ആരോപിക്കുന്നു.
കോവിഡ് മഹാവ്യാധിയോടെ ക്യൂബയുടെ നില കൂടുതൽ പരുങ്ങലിലാണ്. ഫെബ്രുവരിയിൽ സർക്കാർ യുഎന്നിനോട് ഭക്ഷണം തന്നു സഹായിക്കണമെന്നഭ്യർഥിച്ചു. ഏഴു വയസിനു താഴെയുള്ള കുട്ടികൾക്കായി പാൽപ്പൊടി ചോദിച്ചതും ഇതിൽ ഉൾപ്പെടുന്നു.
ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാൻ ഇന്ധനമില്ലാത്തതാണു വൈദ്യുതി പ്രതിസന്ധിക്കു കാരണം. മരുന്നുകളുടെ അഭാവവും ക്യൂബ നേരിടുന്നുണ്ട്. ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്തെ പണപ്പെരുപ്പം 30 ശതമാനത്തിലെത്തി. എന്നാൽ, യഥാർഥ കണക്ക് ഇതിലും വളരെ ഉയരത്തിലായിരിക്കുമെന്നാണ് അനുമാനം.
സമാധാനത്തോടെ പ്രതിഷേധിക്കുന്ന ജനങ്ങളുടെ അവകാശങ്ങളെയും ആവശ്യങ്ങളെയും ക്യൂബൻ ഭരണകൂടം മാനിക്കണമെന്ന് യുഎസ് ആവശ്യപ്പെട്ടു.
ഗാസയിലെ അൽ ഷിഫ ആശുപത്രി ഇസ്രേലി സേനയുടെ നിയന്ത്രണത്തിൽ
ടെൽ അവീവ്: ഇസ്രേലി സേന അപ്രതീത റെയ്ഡിലൂടെ ഗാസ സിറ്റിയിലെ അൽ ഷിഫ ആശുപത്രിയുടെ നിയന്ത്രണം ഏറ്റെടുത്തു. മുതിർന്ന ഹമാസ് കമാൻഡർമാർ ആശുപത്രിയിൽ തന്പടിച്ച് ആക്രമണത്തിനുള്ള താവളമാക്കുന്ന പശ്ചാത്തലത്തിലായിരുന്നു റെയ്ഡ് നടത്തിയതെന്ന് സേന അറിയിച്ചു. ഏറ്റുമുട്ടലിൽ 20 ഭീകരരെ വധിച്ചു.
നൂറുകണക്കിനു പലസ്തീനികൾ അഭയം തേടിയിരിക്കുന്ന ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് റെയ്ഡ് ആരംഭിച്ചത്. ടാങ്കുകൾ ആശുപത്രി വളഞ്ഞു. ഉഗ്രയുദ്ധത്തിന്റെ വെടിയൊച്ചകൾ മുഴങ്ങുന്നത് സോഷ്യൽ മീഡിയ പോസ്റ്റുകളിൽ വ്യക്തമായിരുന്നു.
അതേസമയം, വ്യക്തമായ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്ന റെയ്ഡെന്ന് ഇസ്രേലി സേനാ വക്താവ് ഡാനിയൽ ഹാഗാരി അറിയിച്ചു. ആശുപത്രിയുടെ പ്രവർത്തനം തടസപ്പെടുത്തില്ല.
രോഗികളും ജീവനക്കാരും ഒഴിഞ്ഞുപോകേണ്ടതില്ല. ആശുപത്രിവളപ്പിൽ തന്പടിച്ചിരിക്കുന്നവർക്ക് ഒഴിഞ്ഞുപോകാൻ വഴിയൊരുക്കിയിട്ടുണ്ട്. ഹമാസ് ഭീകരർ ഉടൻ കീഴടങ്ങണമെന്നും ഹാഗാരി ആവശ്യപ്പെട്ടു.
ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയിൽ മുന്‍പും ഇസ്രേലി സേന റെയ്ഡ് നടത്തിയിട്ടുണ്ട്. മാസങ്ങളായി തുടരുന്ന യുദ്ധത്തിൽ ആശുപത്രിയുടെ പ്രവർത്തനം വലിയ തോതിൽ തടസപ്പെട്ടിരിക്കുകയാണ്.
അഫ്ഗാനിസ്ഥാനിൽ പാക് വ്യോമാക്രമണം: കുട്ടികളടക്കം എട്ടു മരണം
കാബൂൾ: പാക്കിസ്ഥാൻ സേന അഫ്ഗാനിസ്ഥാനിൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്നു കുട്ടികളും അഞ്ചു സ്ത്രീകളും കൊല്ലപ്പെട്ടതായി താലിബാൻ ഭരണകൂടം അറിയിച്ചു. പാക് അതിർത്തിയോടു ചേർന്ന ഖോസ്ത്, പക്തിയ പ്രവിശ്യകളിലായിരുന്നു ആക്രമണം.
ശനിയാഴ്ച അഫ്ഗാൻ അതിർത്തിയോടു ചേർന്ന പാക് പ്രദേശമായ നോർത്ത് വസീറിസ്ഥാനിലുണ്ടായ ഭീകരാക്രമണത്തിൽ ഏഴു സൈനികർ കൊല്ലപ്പെട്ടതിനുള്ള മറുപടിയാണ് ഇതെന്നു കരുതുന്നു. ആക്രമണം നടത്തിയത് ഏതു രാജ്യക്കാരായാലും തിരിച്ചടി ഉറപ്പാണെന്ന് പാക് പ്രസിഡന്റ് ആസിഫ് അലി സർദാരി മുന്നറിയിപ്പു നല്‍കിയിരുന്നു.
പാക് സേന ജനങ്ങളുടെ വീടുകളാണ് ആക്രമിച്ചതെന്നു താലിബാൻ വക്താവ് സബീഹുള്ളാ മുജാഹിദ് പറഞ്ഞു. ഇത്തരം നടപടികൾ വലിയ പ്രത്യാഘാതം വിളിച്ചുവരുത്തുമെന്നും വക്താവ് മുന്നറിയിപ്പു നല്കി.
അതേസമയം, ആക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
2021ൽ താലിബാൻ അഫ്ഗാൻ ഭരണം പിടിച്ചെടുത്തശേഷം പാക്കിസ്ഥാനുമായുള്ള ബന്ധം വഷളായി വരുകയാണ്.
മോസ്കോ: വ്ലാദിമിർ പുടിന് ആറു വർഷത്തേക്കുകൂടി ഭരണത്തുടർച്ച ലഭിക്കുമെന്ന് കരുതുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് റഷ്യയിൽ ഇന്നലെ പൂർത്തിയായി. വെള്ളിയാഴ്ച മുതൽ മൂന്നു ദിവസം നീണ്ട തെരഞ്ഞെടുപ്പിൽ 70 ശതമാനത്തിനു മുകളിലാണ് പോളിംഗ് നിരക്ക്. റഷ്യയിലെ 11 സമയ മേഖലകളിലും യുക്രെയ്നിൽനിന്ന് അനധികൃതമായി പിടിച്ചെടുത്ത പ്രദേശങ്ങളിലും വോട്ടെടുപ്പ് നടന്നു.
1999 മുതൽ പ്രധാനമന്ത്രിയായും പ്രസിഡന്റായും റഷ്യ ഭരിക്കുന്ന പുടിൻ ഇക്കുറിയും വലിയ വിജയം നേടുമെന്നാണ് നിഗമനം. കമ്യൂണിസ്റ്റ് നേതാവ് നിക്കോളായ് കരിത്തോനോവ്, തീവ്രദേശീയ പാർട്ടിയായ എൽഡിപിആറിന്റെ ലിയോനിഡ് സ്ലട്ട്സ്കി, ലിബറൽ നിലപാടുകളുള്ള ന്യൂ പീപ്പിൾസ് പാർട്ടിയുടെ വ്ലാഡിസ്ലാവ് ഡാവൻകോവ് എന്നീ എതിരാളികൾ പേരിനുള്ള സ്ഥാനാർഥികൾ മാത്രമാണ്. യുക്രെയ്ൻ അധിനിവേശവും അതിന്റെ പേരിലുള്ള ഉപരോധങ്ങളും പുടിന് റഷ്യയിലുള്ള ജനപ്രീതി കൂട്ടിയോ, അതോ കുറച്ചോ എന്നു മാത്രമാകും തെരഞ്ഞെടുപ്പു ഫലത്തിൽ വ്യക്തമാകുക.
പുടിന്റെ നിശിത വിമർശകനായിരുന്ന അലക്സി നവൽനി കഴിഞ്ഞ മാസം സൈബീരിയൻ ജയിലിൽ ദുരൂഹമായി മരിച്ചിരുന്നു. നവൽനിയുടെ അനുയായികൾ ആഹ്വാനം ചെയ്ത പ്രകാരം ഇന്നലെ പോളിംഗ് ബൂത്തുകൾക്ക് മുന്നിൽ പ്രതിഷേധ പ്രകടനങ്ങളുണ്ടായി. പുടിനെ എതിർക്കുന്നവർ റഷ്യയിലുണ്ടെന്നു ബോധ്യപ്പെടുത്താൻ ഉദ്ദേശിച്ചുള്ള പ്രതിഷേധം വിജയകരമായിരുന്നുവെന്ന് നവൽനിയുടെ അനുയായികൾ പറഞ്ഞു.
റഷ്യൻ വംശജർ വ്യാപകമായുള്ള ബെർലിൻ, പാരീസ്, മിലാൻ തുടങ്ങിയ നഗരങ്ങളിലെ റഷ്യൻ നയതന്ത്രകാര്യാലയങ്ങൾക്കു മുന്നിലും പ്രകടനങ്ങളുണ്ടായി. ബെർലിനിലെ റഷ്യൻ എംബസിക്കു മുന്നിൽ നടന്ന പ്രകടനത്തിൽ നവൽനിയുടെ വിധവ യൂലിയയും പങ്കെടുത്തു.
കഴിഞ്ഞ ദിവസങ്ങളിൽ കർശന നിയന്ത്രണങ്ങളോടെയാണ് വോട്ടെടുപ്പ് നടന്നതെങ്കിലും എതിർ ശബ്ദങ്ങളുണ്ടായി. സെന്റ് പീറ്റേഴ്സ്ബർഗിലെ വോട്ടെടുപ്പ് കേന്ദ്രത്തിൽ പെട്രോൾ ബോംബെറിഞ്ഞ വനിത അറസ്റ്റിലായി. രാജ്യത്തെ പല ഭാഗങ്ങളിൽ ബാലറ്റു പേപ്പർ നശിപ്പിക്കാൻ ശ്രമിച്ചതിനും അറസ്റ്റുകളുണ്ടായി.
ഐസ്ലാൻഡിൽ അഗ്നിപർവത സ്ഫോടനം
റെയ്ക്യാവിക്: അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് തെക്കൻ ഐസ്ലാൻഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശനിയാഴ്ച രാത്രി റെയ്ക്യാൻസ് പ്രദേശത്തെ ഗ്രിൻഡാവിക് പട്ടണത്തിനു വടക്കാണ് അഗ്നിപർവതം പൊട്ടിത്തെറിച്ചത്. പുറത്തേക്കൊഴുകിയ ലാവ ഗ്രിൻഡാവിക് പട്ടണം വരെയെത്തി. നാലായിരത്തോളം വരുന്ന പട്ടണവാസികളെ നേരത്തേതന്നെ ഒഴിപ്പിച്ചുമാറ്റിയിരുന്നു. ലാവാ ഒഴുക്ക് ഇന്നലെയും നിലച്ചില്ല.
ഡിസംബറിനുശേഷമുള്ള നാലാമത്തെ അഗ്നിപർവത സ്ഫോടനമാണിത്. 2021നുശേഷമുള്ള ഏഴാമത്തേതും. ഐസ്ലാൻഡിൽ 33 സജീവ അഗ്നിപർവതങ്ങളുണ്ട്.
എണ്ണൂറു വർഷം മുന്‍പ് റെയ്ക്യാൻസ് മേഖലയിൽ നാലു പതിറ്റാണ്ടോളം അഗ്നിപർവത സ്ഫോടനങ്ങളുണ്ടായിരുന്നു. പതിറ്റാണ്ടുകൾ നീളുന്ന മറ്റൊരു അഗ്നിപർവത യുഗത്തിലേക്ക് ഐസ്ലാൻഡ് പ്രവേശിക്കുകയാണെന്നാണ് ഗവേഷകരുടെ അനുമാനം.
വോട്ടിംഗ് യന്ത്രം ക്രമക്കേട് തടയുമായിരുന്നു: ഇമ്രാൻ
ഇസ്ലാമാബാദ്: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിച്ചിരുന്നെങ്കിൽ തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ ഒരു മണിക്കൂറിനുള്ളിൽ പരിഹരിക്കാമായിരുന്നുവെന്ന് പാക്കിസ്ഥാനിലെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അഡ്യാല ജയിലിൽ കഴിയുന്ന അദ്ദേഹം അഴിമതി കേസുമായി ബന്ധപ്പെട്ട വിചാരണ കഴിഞ്ഞ് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിക്കാനുള്ള പദ്ധതി ചില രാഷ്ട്രീയ പാർട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് അട്ടിമറിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടുണ്ടായി. ജനവിധി മോഷ്ടിച്ച ഉദ്യോഗസ്ഥർക്കെതിരേ രാജ്യദ്രോഹത്തിനു കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫെബ്രുവരി എട്ടിനു നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇമ്രാന് ഖാന്റെ പിടിഐ പാർട്ടിക്കാർ സ്വതന്ത്രരായി മത്സരിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു.
ബോയിംഗിനു വീണ്ടും തലവേദന ; വിമാനം പറന്നത് ബോഡിയിലെ പാനൽ ഇല്ലാതെ
ന്യൂയോർക്ക്: അമേരിക്കയിൽ ബോയിംഗ് വിമാനം പുറംചട്ടയിലെ പാനൽ ഇല്ലാതെ പറന്നതിനെക്കുറിച്ച് അന്വേഷണം. വെള്ളിയാഴ്ച കലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോയിൽനിന്ന് ഒറേഗോണിലെ മെഡ്ഫോർഡിലെത്തിയ യുണൈറ്റഡ് ഫ്ലൈറ്റ് എയർലൈൻസിന്റെ ബോയിംഗ് 737-800 മോഡൽ വിമാനത്തിലായിരുന്നു തകരാർ.
പോസ്റ്റ് ഫ്ലൈറ്റ് പരിശോധനയിൽ വിമാനത്തിന്റെ അടിയിൽ ലാൻഡിംഗ് ഗിയറിനോടു ചേർന്ന ഭാഗത്തെ പാനൽ ഇല്ലായിരുന്നുവെന്നു കണ്ടെത്തുകയായിരുന്നു. 25 വർഷം പഴക്കമുള്ള വിമാനത്തിൽ 139 യാത്രക്കാരും ആറു ജീവനക്കാരും ഉണ്ടായിരുന്നു. അപകടം കൂടാതെയാണ് വിമാനം മെഡ്ഫോർഡിലെ റോഗ് വാലി വിമാനത്താവളത്തിലിറങ്ങിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി യുഎസ് ഫെഡറൽ ഏവിയേഷൻ അഥോറിറ്റി അറിയിച്ചു.
ജനുവരിയിൽ ബോയിംഗിന്റെ 737 മാക്സ് ഒന്‍പത് മോഡൽ വിമാനം പറക്കുന്നതിനിടെ കാബിൻ വാതിൽ അടർന്നുപോയത് വലിയ വാർത്തയായിരുന്നു. ഈമാസമാദ്യം മറ്റൊരു ബോയിംഗ് വിമാനത്തിന്റെ കാബിനിൽനിന്ന് പുക വന്നതായി റിപ്പോർട്ടുണ്ടായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഓസ്ട്രേലിയയിൽനിന്നു ന്യൂസിലൻഡിലേക്കു പറന്ന ബോയിംഗ് വിമാനം പൊടുന്നനെ താഴ്ചയിലേക്കു വീണതിനെത്തുടർന്ന് സീറ്റ്ബെൽറ്റ് ധരിക്കാതിരുന്ന അന്‍പതിലധികം പേർക്കു പരിക്കേറ്റു.
റഷ്യയിൽ യുക്രെയ്ൻ ആക്രമണം നടത്തി
മോസ്കോ: പ്രസിഡന്റ് തെരഞ്ഞെടുപ്പു നടക്കുന്ന റഷ്യയിൽ യുക്രെയ്ൻ സേന ഡ്രോൺ ആക്രമണം നടത്തി. തലസ്ഥാനമായ മോസ്കോ അടക്കമുള്ള പ്രദേശങ്ങളെ ഉന്നംവച്ച ഡസൻകണക്കിനു ഡ്രോണുകളെ വെടിവച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ക്രാസ്നോദാറിലെ എണ്ണ ശുദ്ധീകരണ ശാലയ്ക്കു നേർക്ക് 17 ഡ്രോണുകളാണ് വന്നത്. വെടിവച്ചിട്ട ഡ്രോണുകളിലൊന്നിന്റെ അവശിഷ്ടങ്ങളിൽനിന്ന് തീപിടിത്തമുണ്ടായെങ്കിലും ഉടൻ അണച്ചു. ആക്രമണസമയത്ത് ഹൃദയാഘാതം വന്ന് ഒരാൾ മരിച്ചു. റഷ്യൻ എണ്ണ വ്യവസായവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ അടുത്തകാലത്തു നടക്കുന്ന 12ാമത്തെ ആക്രമണമാണിത്.
മോസ്കോയിലെ വിവിധ ഭാഗങ്ങളിലായി അഞ്ചു ഡ്രോണുകൾ വെടിവച്ചിട്ടതായി മേയർ സെർഗി സോബ്യാനിൻ അറിയിച്ചു. മോസ്കോയിലെ രണ്ടു വിമാനത്താവളങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
യുക്രെയ്ൻ അതിർത്തിയോടു ചേർന്ന ബെൽഗരോദ് മേഖലയിലെ ഗ്രാമത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു പെൺകുട്ടി കൊല്ലപ്പെട്ടു. നേരത്തേ യുക്രെയ്ൻ ഇവിടെ നടത്തിയ ആക്രമണത്തിൽ രണ്ടു പേർ കൂടി കൊല്ലപ്പെട്ടിരുന്നു. ഇതിനിടെ, യുക്രെയ്നിലെ ഒഡേസ നഗരത്തിലടക്കം റഷ്യൻ സേന മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തുകയുണ്ടായി.
വാഹനാപകടത്തിൽ 21 പേർ മരിച്ചു
കാബൂൾ: തെക്കൻ അഫ്ഗാനിസ്ഥാനിലെ ഹെൽമന്ദിലുണ്ടായ ബസ് അപകടത്തിൽ 21 പേർ മരിക്കുകയും 38 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ഹെരാത്-കാണ്ടഹാർ ഹൈവേയിൽ ഇന്നലെ രാവിലെ യാത്രക്കാരുമായി പോകുകയായിരുന്ന ബസ് ഒരു ബൈക്കിലാണ് ആദ്യമിടിച്ചത്. ഡ്രൈവർക്കു നിയന്ത്രണം നഷ്ടമായപ്പോൾ ബസ് എതിരേ വരുകയായിരുന്ന എണ്ണ ടാങ്കറുമായി കൂട്ടിയിടിച്ചു തീപിടിത്തമുണ്ടായി.
കാനഡയിൽ ഇന്ത്യൻ വംശജരായ ദമ്പതികളും മകളും പൊള്ളലേറ്റ് മരിച്ച നിലയിൽ
ഒട്ടാവ: കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിൽ ഇന്ത്യൻ വംശജരായ ദമ്പതികളും മകളും വീടിന് തീപിടിച്ച് വെന്തുമരിച്ച നിലയിൽ. ബ്രാംപ്ടണിലെ വാൻ കിർക് ഡ്രൈവ് ഏരിയയിൽ ഈ മാസം ഏഴിനായിരുന്നു സംഭവം. വെള്ളിയാഴ്ചയാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ് പറയുന്നു.
രാജീവ് വാരികൂ (51), ഭാര്യ ശില്പ (47), മകൾ മെഹക് (16) എന്നിവരാണ് മരിച്ചത്. ഒന്റാറിയോ ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായിരുന്നു രാജീവ്. തീപിടിത്തത്തിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.
തീപിടിത്തത്തിൽ വീട് പൂർണമായും കത്തിനശിച്ചിരുന്നു. ഫയർഫോഴ്സ് തീയണച്ച ശേഷം വീടിനുള്ളിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞിരുന്നു.
ഏകദേശം 15 വർഷമായി കുടുംബം ഇവിടെയാണു താമസിക്കുന്നതെന്നും ഇതുവരെയും ഒരു പ്രശ്നമുള്ളതായി തോന്നിയിട്ടില്ലെന്നും അയൽവാസിയായ കെന്നത്ത് യൂസഫ് പറഞ്ഞു. വലിയ സ്ഫോടനശബ്ദം കേട്ടാണ് പുറത്തിറങ്ങി നോക്കിയത്. മണിക്കൂറുകൾക്കുള്ളിൽ വീട് പൂർണമായും നിലംപൊത്തിയെന്നും യൂസഫ് കൂട്ടിച്ചേർത്തു.
ഗാസ: വെടിനിർത്തൽ ചർച്ച പുനരാരംഭിക്കുന്നു
കെയ്റോ: ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ ചർച്ചകൾ ഖത്തറിൽ ഇന്നാരംഭിക്കുമെന്ന് ഈജിപ്ത്. റംസാൻ വ്രതാരംഭത്തിനു മുൻപ് വെടിനിർത്തൽ ഉണ്ടാകുമെന്നാണു കരുതിയിരുന്നത്. എന്നാൽ ഗാസയിൽ ശാശ്വതമായ വെടിനിർത്തലിൽ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്നു ഹമാസും ഇതിന് വഴങ്ങാതെ ഇസ്രയേലും നിലപാടെടുത്തതോടെ ചർച്ച വഴിമുട്ടുകയായിരുന്നു.
ഇതിനു ശേഷം ഇതാദ്യമായാണ് ഇരുകക്ഷികളും മധ്യസ്ഥമേശയ്ക്ക് ഇരുപുറവും എത്തുന്നത്.
യുദ്ധം അവസാനിപ്പിക്കുന്നതിനു മൂന്നു ഘട്ടങ്ങളായുള്ള പുതിയ നിർദേശമാണു ഹമാസ് മുന്നോട്ടുവച്ചിരിക്കുന്നത്. ആദ്യഘട്ടമായി ആറാഴ്ചത്തേക്ക് വെടിനിർത്തൽ ഉണ്ടാകുമ്പോൾ 35 ബന്ദികളെ ഹമാസും 350 ബന്ധികളെ ഇസ്രയേലും വിട്ടയയ്ക്കണം.
ഇസ്രയേൽ പിടികൂടിയ 50 പലസ്തീനികൾക്ക് പകരമായി ഹമാസ് 50 വനിതാ സൈനികരെ വിട്ടയയ്ക്കും. ഗാസയിലെ രണ്ട് പ്രധാന റോഡുകളിൽനിന്ന് ഇസ്രയേൽ സൈന്യം പിൻവാങ്ങുകയും യുദ്ധത്തിൽ തകർന്ന വടക്കൻ ഗാസയിലേക്കു സഹായം എത്തുന്നതിന് അനുവദിക്കുകയും ചെയ്യുക എന്നതാണു മറ്റൊരു വ്യവസ്ഥയെന്ന് മധ്യസ്ഥത വഹിക്കുന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
രണ്ടാം ഘട്ടത്തിൽ, ഇരുപക്ഷവും ശാശ്വത വെടിനിർത്തൽ പ്രഖ്യാപിക്കും. ഇസ്രയേൽ ബന്ദികളാക്കിയ പലസ്തീനികൾക്കു പകരം ഹമാസ് ഇസ്രയേൽ സൈനികരെ മോചിപ്പിക്കും. മൂന്നാം ഘട്ടത്തിൽ, ഗാസയ്ക്കുമേലുള്ള ഉപരോധം ഇസ്രയേൽ നീക്കുകയും പുനർനിർമാണം ആരംഭിക്കാൻ അനുവദിക്കുകയും ചെയ്യണം.
പകരമായി, ഹമാസ് തങ്ങളുടെ കൈവശമുള്ള മൃതദേഹങ്ങൾ കൈമാറുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, ഈ നിർദേശത്തെ യാഥാർഥ്യത്തിന് നിരക്കാത്തതെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിശേഷിപ്പിച്ചത്. എന്നിരുന്നാൽ തന്നെയും ചർച്ചകൾക്കായി പ്രതിനിധികളെ ഖത്തറിലേക്ക് അയയ്ക്കാൻ അദ്ദേഹം സമ്മതിച്ചു.
ഹമാസിനെ ഉന്മൂലനം ചെയ്യുക എന്ന പ്രഖ്യാപിത ലക്ഷ്യം നിറവേറ്റാതെ ശാശ്വത സമാധാനത്തിന് തയാറല്ലെന്നാണ് നെതന്യാഹുവിന്റെ പക്ഷം. വെടിനിർത്തൽ നിർദേശങ്ങളെ ഇസ്രയേൽ തള്ളി. റാഫ ആക്രമിക്കാനുള്ള സൈനിക നീക്കത്തിന് നെതന്യാഹു അംഗീകാരം നൽകിയതായാണ് അദ്ദേഹത്തിന്റെ ഓഫീസ് അറിയിക്കുന്നത്.
റഷ്യയിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം; രണ്ടുപേർ മരിച്ചു
മോസ്കോ: യുക്രെയ്ൻ ഷെല്ലാക്രമണത്തിൽ റഷ്യൻ നഗരമായ ബെൽഗറോഡിൽ രണ്ടുപേർ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. യുക്രെയ്നുമായി അതിർത്തി പങ്കിടുന്ന നഗരമാണ് ബെൽഗറോഡ്.
അതിർത്തി ഗ്രാമമായ ഗ്ലോട്ടോവോയിൽ ഡ്രോൺ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റീജണൽ ഗവർണർ വ്യാസെസ്ലാവ് ഗ്ലാഡ്കോവ് ടെലിഗ്രാമിൽ പറഞ്ഞു. ശനിയാഴ്ച യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ റഷ്യൻ എണ്ണഭീമനായ റോസ്നെഫ്റ്റിന്റെ സമാറ മേഖലയിലെ എണ്ണ ശുദ്ധീകരണശാലയിൽ തീപിടിത്തമുണ്ടായതായി പ്രാദേശിക ഗവർണർ ദിമിത്രി അസറോവ് പറഞ്ഞു.
യുക്രെയ്ൻ തുറമുഖനഗരമായ ഒഡേസയിൽ റഷ്യ നടത്തിയ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് തിരിച്ചടി. വെള്ളിയാഴ്ച ഒഡേസയ്ക്കു നേരെ റഷ്യ മിസൈൽ ആക്രമണമാണ് നടത്തിയത്.
സൊമാലിയയിലെ ഹോട്ടലിൽ ഭീകരാക്രമണം
മൊഗാദിഷു: സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിലെ ഹോട്ടലിനു നേരേയുണ്ടായ ഭീകരാക്രമണത്തിൽ മൂന്നു സൈനികർ കൊല്ലപ്പെട്ടു. 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണം നടത്തിയ അഞ്ചു ഭീകരരെയും വകവരുത്തിയശേഷമാണു സൈനികർ വീരമൃത്യു വരിച്ചത്.
നഗരത്തിലെ എസ്വൈഎൽ ഹോട്ടലിനു നേരേയാണ് വ്യാഴാഴ്ച രാത്രി അൽ-ഷബാബ് ഇസ്ലാമിക് ഭീകരർ ആക്രമണം നടത്തിയത്. ഇതോടെ ഹോട്ടൽ സൈന്യം വളയുകയായിരുന്നു. പ്രസിഡന്റിന്റെ കൊട്ടാരം സ്ഥിതിചെയ്യുന്ന അതീവ സുരക്ഷാമേഖലയോടു ചേർന്നുള്ള ഹോട്ടലിലാണ് ഭീകരർ എത്തിയത്. ഇതിനടുത്ത് നിരവധി സർക്കാർ ഓഫീസുകളുമുണ്ട്.
സ്ഥിതിഗതികൾ ശാന്തമായെന്നും ഹോട്ടൽ സുരക്ഷിതമാക്കിയെന്നും സൈനികവൃത്തങ്ങൾ ഇന്നലെ രാവിലെ അറിയിച്ചു.
മൊഗാദിഷു നഗരത്തിൽ ഭീകരരുടെ ആക്രമണം പതിവാണ്. 2022 ഒക്ടോബറിൽ നഗരത്തിലെ തിരക്കേറിയ ബസ് സ്റ്റേഷനിലുണ്ടായ ഇരട്ട കാർബോംബാക്രമണത്തിൽ 120 പേർ കൊല്ലപ്പെട്ടിരുന്നു.
അടുത്തിടെ അൽഷബാബ് ഭീകരർക്കെതിരേ പ്രസിഡന്റ് ഷെയ്ക് ഹസൻ മുഹമ്മദ് യുദ്ധം പ്രഖ്യാപിച്ചിരുന്നു. ഭീകരരുടെ നിയന്ത്രണത്തിലുള്ള ദക്ഷിണ, മധ്യ സൊമാലിയയിൽ സമീപവർഷങ്ങളിൽ അമേരിക്കൻ സേന പലതവണ വ്യോമാക്രമണം നടത്തിയിരുന്നു.
വൈദികനെ വെടിവച്ചു കൊലപ്പെടുത്തി
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ വിശുദ്ധ കുർബാന അർപ്പിക്കാനുള്ള ഒരുക്കത്തിനിടെ വൈദികനെ വെടിവച്ചു കൊലപ്പെടുത്തി.
സെന്റ് പാട്രിക് സൊസൈറ്റി അംഗമായ ഫാ. വില്ല്യം ബൻഡയാണ് കൊല്ലപ്പെട്ടത്. സനീൻ കത്തീഡ്രലിൽ ബുധനാഴ്ച രാവിലെ എട്ടിനായിരുന്നു സംഭവം. നന്നായി വസ്ത്രം ധരിച്ചെത്തിയ ആഫിക്കക്കാരനായിരുന്നു അക്രമി.
പള്ളിയിൽ പ്രാർഥിക്കാൻ എന്ന വ്യാജേന ഇരുന്ന ഇയാൾ പിന്നീട് ഫാ. ബൻഡയ്ക്കൊപ്പം സങ്കീർത്തിയിലേക്കു കടക്കുകയും പോക്കറ്റിൽ കരുതിയിരുന്ന തോക്കെടുത്ത് വെടിയുതിർക്കുകയുമായിരുന്നു. തുടർന്ന് അക്രമി പുറത്തു കാത്തുകിടന്ന കാറിൽ രക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ പോലീസിനോടു പറഞ്ഞു.
മൂന്ന് കോപ്റ്റിക് വൈദികർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ദക്ഷിണാഫ്രിക്കയിൽ വീണ്ടും വൈദികൻ കൊല്ലപ്പെട്ടത്.
അഭയാർഥിബോട്ട് മുങ്ങി 16 പേർ മരിച്ചു
അങ്കാറ: തുർക്കി തീരത്ത് അഭയാർഥികളുമായി പോയ ബോട്ട് മുങ്ങി 16 പേർ മരിച്ചു. തുർക്കി കോസ്റ്റ്ഗാർഡ് രണ്ടു പേരെ രക്ഷപ്പെടുത്തി.
രണ്ടു പേർ നീന്തി കരയ്ക്കെത്തി. കനാക്കലെ പ്രവിശ്യയിലെ ഈസിബാത്ത് പട്ടണത്തിനു സമീപമായിരുന്നു സംഭവം. ബോട്ടിൽ എത്രപേർ ഉണ്ടായിരുന്നു എന്നതിൽ വ്യക്തയില്ല. മരിച്ചവരിൽ നാല് പേർ കുട്ടികളാണ്.
ഭക്ഷണം കാത്തുനിന്നവർക്കു നേരേ വീണ്ടും ആക്രമണം; 20 പേർ കൊല്ലപ്പെട്ടു
ഗാസ: ഭക്ഷണത്തിനു കാത്തുനിന്നവർക്കു നേരേ വീണ്ടും ഇസ്രയേൽ ആക്രമണം. യുദ്ധത്തിൽ തകർന്ന വടക്കൻ ഗാസയിലെ ഭക്ഷണസഹായവിതരണ കേന്ദ്രത്തിനു സമീപം ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു, 155 പേർക്കു പരിക്കേറ്റു.
വടക്കൻ ഗാസയിൽ ആഴ്ചകളായി സഹായവിതരണം നടത്തുന്ന കേന്ദ്രത്തിനു സമീപം വ്യാഴാഴ്ച വൈകുന്നേരമാണ് ആക്രമണം നടന്നത്.
ഭക്ഷണസാധനങ്ങൾ വാങ്ങാൻ കാത്തുനിന്നവരുടെ ഇടയിലേക്ക് ഇസ്രയേലിന്റെ ഷെൽ പതിക്കുകയായിരുന്നെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗാസയിലെ 2.3 ദശലക്ഷം ജനങ്ങളിൽ നാലിലൊന്ന് പേരും പട്ടിണിയിലാണെന്ന് ഐക്യരാഷ്ട്രസഭ പറയുന്നു. ഭൂരിപക്ഷം പേരും ആക്രമണം നടന്ന വടക്കൻ ഗാസയിലാണ്.
അതേസമയം, പലസ്തീന്റെ ആരോപണം ഇസ്രയേൽ നിഷേധിച്ചു. സംഭവം സമഗ്രമായി പരിശോധിച്ചുവരികയാണെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. മുൻപും ഗാസയിൽ ഇസ്രയേൽ സൈന്യം, മാനുഷികസഹായം കാത്തുനിൽക്കുന്നവർക്ക് നേരേ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.
ഫെബ്രുവരി 29ന് വടക്കൻ ഗാസയിൽ ഭക്ഷണ ട്രക്കിനു ചുറ്റും തടിച്ചുകൂടിയ ആളുകൾക്ക് നേരേ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ 118 പേരാണു കൊല്ലപ്പെട്ടത്.
ഗാസയ്ക്കു സഹായവുമായി സൈപ്രസ് കപ്പൽ തുറമുഖമടുത്തു
ഗാസ: യുദ്ധത്തിൽ തകർന്ന ഗാസയ്ക്കു സഹായവുമായി സൈപ്രസിൽനിന്നുള്ള കപ്പലെത്തി. 200 ടൺ ഭക്ഷ്യവസ്തുക്കളുമായി വെള്ളിയാഴ്ച കപ്പൽ ഗാസയിലെ താത്കാലിക തുറമുഖത്ത് അടുത്തു.
കരമാർഗം ദുഷ്കരമായ സാഹചര്യത്തിലാണു സെലിബ്രിറ്റി ഷെഫ് ജോസ് ആൻഡ്രസ് ആരംഭിച്ച ജീവകാരുണ്യസംഘടന വേൾഡ് സെൻട്രൽ കിച്ചൻ (ഡബ്ല്യൂസികെ) കപ്പൽ വഴി സഹായമെത്തിച്ചത്.
യുഎഇയുടെ ധനസഹായത്താൽ യുഎസ് പിന്തുണയോടെ പ്രവർത്തിക്കുന്ന സംഘടനയാണ് ഡബ്ല്യുസികെ. ഗാസയിൽ തുറമുഖമില്ലാത്തതിനാൽ, യുദ്ധത്തിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ ഉപയോഗിച്ച് താത്കാലികമായി നിർമിച്ച ജെട്ടിയിലാണ് വെള്ളിയാഴ്ച രാവിലെയാണ് കപ്പൽ എത്തിയത്.
കപ്പലിൽ എത്തിച്ച ഭക്ഷ്യവസ്തുക്കളിൽ അരി, മാവ്, പയർ, ബീൻസ്, ട്യൂണ, ടിന്നിലടച്ച മാംസം എന്നിവയുണ്ടെന്ന് ഡബ്ല്യുസികെ വക്താവ് ലിണ്ട റോത്ത് പറഞ്ഞു. ഇസ്രയേൽ ആക്രമണത്തിലും ഉപരോധത്തിലും തകർന്ന വടക്കൻ ഗാസയിൽ സഹായമെത്തിക്കാനാണ് സംഘടന ശ്രമിക്കുന്നത്.
3,00,000 പലസ്തീനികൾ ഇപ്പോഴും ഈ പ്രദേശത്തുണ്ടെന്നാണ് കരുതുന്നത്. ആദ്യ കപ്പലിലെ സഹായം വിതരണം ചെയ്തുകഴിഞ്ഞാൽ കൂടുതൽ സഹായവുമായി രണ്ടാമത്തെ കപ്പൽ ഗാസയിലേക്ക് പോകുമെന്ന് സൈപ്രസ് വിദേശകാര്യ മന്ത്രി കോൺസ്റ്റാന്റിനോസ് കോംബോസ് പറഞ്ഞു.
എന്നാൽ, രണ്ടാമത്തെ കപ്പൽ എന്നു പുറപ്പെടുമെന്നതിൽ അദ്ദേഹം വ്യക്തതവരുത്തിയില്ല. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഗാസയിലെ ജനസംഖ്യയുടെ നാലിലൊന്ന് പട്ടിണിയിലാണ്.
ചെങ്കടലിൽ വീണ്ടും ഹൂതി ആക്രമണം
ദുബായ്: ചെങ്കടലിൽ കപ്പലിനു നേർക്ക് വീണ്ടും ഹൂതി വിമതരുടെ ആക്രമണം. മിസൈൽ ആക്രമണത്തിൽ ചരക്കുകപ്പലിനു കേടുപാടുകൾ സംഭവിച്ചു. ജീവനക്കാർ സുരക്ഷിതരാണെന്ന് യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ പറഞ്ഞു.
എന്നാൽ, ഹൂതികൾ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. ഇസ്രയേലുമായി ബന്ധമുള്ള കമ്പനി അടുത്തിടെ കൈമാറ്റം ചെയ്ത എണ്ണടാങ്കറാണിത്. അടുത്തിടെ ഏദൻ ഉൾക്കടലിൽ ചരക്കുകപ്പലിനു നേർക്ക് നടന്ന ഹൂതി ആക്രമണത്തിൽ മൂന്ന് ജീവനക്കാർ കൊല്ലപ്പെട്ടിരുന്നു. വളം കയറ്റിവന്ന കപ്പൽ ഹൂതി മിസൈൽ ആക്രമണത്തിൽ മുങ്ങുകയും ചെയ്തിരുന്നു.
ആശങ്ക രേഖപ്പെടുത്തി അമേരിക്കയും ഐക്യരാഷ്ട്രസഭയും
ന്യൂയോർക്ക്: ഇന്ത്യയിലെ പൗരത്വ നിയമഭേദഗതിയില്‍ ആശങ്കയറിയിച്ച് അമേരിക്കയും ഐക്യരാഷ്ട്ര സഭയും രംഗത്ത്. അടിസ്ഥാനപരമായി തന്നെ വിവേചനസ്വഭാവമുള്ളതാണു നടപടിയെന്ന് മനുഷ്യാവകാശങ്ങൾക്കായുള്ള യുഎന്‍ ഹൈക്കമ്മീഷണറുടെ ഓഫീസ് വക്താവ് ചൂണ്ടിക്കാട്ടി.
നടപടി മനുഷ്യാവകാശ നിയമങ്ങളുടെ പരിധിയില്‍ തന്നെയാണോ വരികയെന്ന് വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൗരത്വ നിയമഭേദഗതി വിജ്ഞാപനം പുറത്തുവന്നതിൽ ആശങ്കയുണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് പറഞ്ഞു. ജനാധിപത്യ തത്വങ്ങളിൽ എല്ലാ വിഭാഗത്തോടും തുല്യസമീപനമാണു വേണ്ടതെന്നും മതസ്വാതന്ത്ര്യത്തോടുള്ള ബഹുമാനം അനിവാര്യമാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന തുല്യതയ്ക്കും മതേതരത്വത്തിനും ആഘാതമാണ് പൗരത്വ നിയമഭേദഗതിയെന്ന് ആഗോള മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷണൽ ചൂണ്ടിക്കാട്ടി.
മെഡിറ്ററേനിയൻ ദുരന്തം വീണ്ടും; അഭയാര്‍ഥി ബോട്ട് മുങ്ങി 60 പേർ മരിച്ചു
റോം: മെഡിറ്ററേനിയന്‍ കടലില്‍ ചെറുബോട്ട് മുങ്ങി 60 അഭയാര്‍ഥികള്‍ മരിച്ചു. ലിബിയയില്‍നിന്ന് അഭയാര്‍ഥികളുമായി പോകുകയായിരുന്ന ചെറു റബര്‍ ബോട്ടാണു മുങ്ങിയത്. ഇറ്റാലിയന്‍ കോസ്റ്റ് ഗാര്‍ഡ് 25 പേരെ രക്ഷപ്പെടുത്തി.
ലിബിയയിലെ സാവിയയില്നിന്ന് ഏഴ് ദിവസം മുന്‍പാണ് അപകടത്തില്‍പ്പെട്ടവര്‍ പുറപ്പെട്ടത്. മൂന്നു ദിവസം മുന്‍പ് ബോട്ടിന്റെ എന്ജിന് തകര്‍ന്നതിനെത്തുടര്‍ന്ന് ഒഴികി നടക്കുകയായിരുന്നു.
ഭക്ഷണമോ വെള്ളമോ ഇല്ലാതെ യാത്രക്കാര്‍ അവശനിലയിലായിരുന്നു. ഓഷ്യന്‍ വിക്കിംഗ് എന്ന കപ്പലാണ് ഇറ്റാലിയന്‍ തീരസംരക്ഷണ സേനയുമായി സഹകരിച്ച് അഭയാര്‍ഥികളെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെട്ടവരില്‍ രണ്ടു പേരുടെ നില ഗുരുതരമായിരുന്നു. ഇവരെ ഹെലികോപ്റ്റര്‍ മാര്‍ഗം സിസിലിയിലേക്കു കൊണ്ടുപോയി.
ലിബിയ, ടുണീഷ്യ എന്നീ രാജ്യങ്ങളില്‍നിന്നാണ് യൂറോപ്പ് ലക്ഷ്യമാക്കിയുള്ള അഭയാര്‍ഥി ബോട്ടുകള്‍ പ്രധാനമായും പുറപ്പെടുന്നത്. ഇറ്റലിവഴി യൂറോപ്പിലെത്താമെന്ന പ്രതീക്ഷയിലാണ് മെഡിറ്ററേനിയന്‍ സമുദ്രത്തിലൂടെയുള്ള ഈ സാഹസിക യാത്ര.
നിലയ്ക്കാതെ ഗാസയിലെ കൂട്ടക്കുരുതി; കുട്ടികൾക്കെതിരായ യുദ്ധമെന്ന് ഫിലിപ്പ് ലസാരിനി
ഗാസ: ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ 88 പേർ കൊല്ലപ്പെട്ടു. 135 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെ ഹമാസ്-ഇസ്രയേൽ സംഘർഷത്തിൽ കൊല്ലപ്പെടുന്ന പലസ്തീൻ പൗരന്മാരുടെ എണ്ണം 31,272 ആയെന്ന് ഹമാസ് ആരോഗ്യമന്ത്രാലയം അറിയിച്ചു.
യുദ്ധത്തിൽ പരിക്കേറ്റവരുടെ എണ്ണം 73,024 ആയി . യുദ്ധത്തിൽ ആയിരക്കണക്കിന് കുട്ടികൾ കൊല്ലപ്പെട്ടതിനെ പലസ്തീൻ അഭയാർഥികൾക്കായുള്ള യുഎൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി കമ്മീഷണർ ജനറൽ ഫിലിപ്പ് ലസാരിനി അപലപിച്ചു.
ഗാസയിൽ കഴിഞ്ഞ നാലു മാസത്തിനിടെ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം ലോകത്താകമാനം ഇക്കാലയളവിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണത്തേക്കാൾ പലമടങ്ങ് വലുതാണെന്ന് അദ്ദേഹം പറഞ്ഞു.
പുറത്തു വരുന്ന കണക്കുകള്‍ ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമാണ്. ഈ യുദ്ധം കുട്ടികൾക്കെതിരായ യുദ്ധമാണ്. ഇത് അവരുടെ ബാല്യത്തിനും ഭാവിക്കും മേലുള്ള യുദ്ധമാണ്- അദ്ദേഹം കൂട്ടിച്ചേർത്തു.ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കണക്കുകള്‍ പ്രകാരം 12,300 കുട്ടികള്‍ ഗാസയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ബൾഗേറിയൻ ഓർത്തഡോക്സ് സഭയുടെ പാത്രിയർക്കീസ് കാലം ചെയ്തു
സോഫിയ: ബൾഗേറിയൻ ഓർത്തഡോക്സ് സഭ പാത്രിയർക്കീസ് നിയോഫൈറ്റ് (78) കാലം ചെയ്തു. സോഫിയയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ രോഗങ്ങൾമൂലം നാലു മാസമായി ചികിത്സയിലായിരുന്നു.
11 വർഷമായി ബൾഗേറിയൻ ഓർത്തഡോക്സ് സഭയെ നയിക്കുന്നയാളാണ് പാത്രിയർക്കീസ് നിയോഫൈറ്റ്. സിമിയോൺ നിക്കോളോവ് ദിമിത്രോവ് എന്നാണ് പാത്രിയർക്കീസിന്റെ യഥാർഥ നാമം. 1945 ഒക്ടോബർ 15നു സോഫിയയിലാണു ജനനം. 2019ൽ ഫ്രാൻസിസ് മാർപാപ്പയുടെ ബൾഗേറിയൻ സന്ദർശനത്തിനിടെ പാത്രിയർക്കീസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിച്ച ഇന്ത്യക്കാർ പിടിയിൽ
വാഷിംഗ്ടൺ: സാഹസികമായി അമേരിക്കയിലേക്കു കടക്കാൻ ശ്രമിച്ച് അറസ്റ്റിലായ നാലു പേരിൽ യുവതി ഉൾപ്പെടെ മൂന്നുപേരും ഇന്ത്യക്കാരെന്ന് റിപ്പോർട്ട്.
കാനഡയിൽനിന്നുള്ള ചരക്കു ട്രെയിനിൽ ഒളിച്ചുകയറി അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഓടുന്ന ട്രെയിനിൽനിന്ന് ചാടി ഇറങ്ങുന്നതിടെ യുഎസ് ബോർഡർ പട്രോൾ ഏജന്റസ് ഇവരെ പിടികൂടുകയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച ന്യൂയോർക്കിലെ എറി കൗണ്ടിയിലുള്ള ബഫലോയിലായിരുന്നു സംഭവം. റെയിൽവേ പാലത്തിനു സമീപം ട്രെയിനെത്തിയപ്പോൾ നാലു പേരും ചാടി ഇറങ്ങുകയായിരുന്നു.
സ്വര്‍ണഖനി തകര്‍ന്ന് ഒരാള്‍ മരിച്ചു
സിഡ്നി: ഓസ്ട്രേലിയയില്‍ സ്വര്‍ണഖനി തകര്‍ന്ന് ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മെല്‍ബണിലെ ബലാറത്തില് പ്രാദേശിക സമയം ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
രിക്കേറ്റയാളെ നാലു മണിക്കൂറിനു ശേഷമാണ് ഖനിയില്‍നിന്നു പുറത്തെത്തിച്ചത്.
ഖനിമുഖത്തുനിന്നും മൂന്ന് കിലോമീറ്റര്‍ ഉള്ളിലായിരുന്നു അപകടമുണ്ടായത്.
നവൽനിയുടെ അനുയായി ലിത്വാനിയയിൽ ആക്രമിക്കപ്പെട്ടു
വിൽനിയസ്: ജയിലിൽ ദുരൂഹമായി മരിച്ച റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ അനുയായി ലിയോനിഡ് വോൾക്കോവിനു നേർക്ക് ആക്രമണം. കുറച്ചു വർഷങ്ങളായി ലിത്വാനിയയിൽ ജീവിക്കുന്ന വോൾക്കോവിനെ അജ്ഞാതൻ ചുറ്റികകൊണ്ടാണ് ആക്രമിച്ചത്. അദ്ദേഹത്തിന്റെ കൈയൊടിഞ്ഞു. നടക്കാൻ പറ്റാത്ത അവസ്ഥയിലാണ്.
ലിത്വാനിയയുടെ തലസ്ഥാനമായ വിൽനിയസിലെ വസതിയിൽ കാറിൽ വന്നിറങ്ങിയപ്പോഴാണ് ആക്രമണം നേരിട്ടതെന്ന് വോൾക്കോവ് പറഞ്ഞു. ഒന്നും പറയാതെ ചുറ്റികകൊണ്ട് അടിക്കുകയായിരുന്നു. കാലിനു പതിനഞ്ചു തവണയാണ് അടിയേറ്റത്. സംഭവത്തിനു പിന്നിൽ റഷ്യൻ പ്രസിഡന്റ് പുടിനാണെന്നും അദ്ദേഹം ആരോപിച്ചു.
നവൽനി സ്ഥാപിച്ച ആന്റി-കറപ്ഷൻ ഫൗണ്ടേഷന്റെ ചെയർമാനായിരുന്നു 43 വയസുള്ള വോൾക്കോവ്. സുരക്ഷാ കാരണങ്ങളാലാണു റഷ്യക്കു പുറത്തു കഴിയുന്നത്. അദ്ദേഹത്തിനെതിരേ റഷ്യയിലുള്ള കേസുകളെല്ലാം രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിക്കപ്പെടുന്നു.
പുടിന്റെ നിശിത വിമർശകനായിരുന്ന അലക്സി നവൽനി കഴിഞ്ഞമാസം സൈബീരിയൻ ജയിലിൽ മരിക്കുകയായിരുന്നു.
പൊളാൻസ്കിക്കെതിരേ വീണ്ടും പീഡനക്കേസ്
ലോസ് ആഞ്ചലസ്: വിഖ്യാത ചലച്ചിത്ര സംവിധായകൻ റൊമാൻ പൊളാൻസ്കിക്കെതിരേ വീണ്ടും ബാലികാപീഡനക്കേസ്. 1973ലെ സംഭവത്തിന്റെ പേരിൽ ഒരു വനിത നല്കിയ കേസിൽ ലോസ് ആഞ്ചലസിലെ കോടതി സിവിൽ വിചാരണ നടത്താൻ തീരുമാനിച്ചു.
അടുത്ത വർഷം ഓഗസ്റ്റിലായിരിക്കും വിചാരണയെന്ന് അഭിഭാഷക ഗ്ലോറിയ ആൾറെഡ് അറിയിച്ചു. ‘മീ ടു’ ആരോപണങ്ങളിൽ ഹാർവി വെയ്ൻസ്റ്റെയ്നെതിരേ ഹാജരായ അഭിഭാഷകയാണ് ഇവർ. ഫ്രാൻസിൽ കഴിയുന്ന തൊണ്ണൂറു വയസുള്ള പൊളാൻസ്കി വിചാരണയ്ക്കു ഹാജരാകാൻ സാധ്യതയില്ല.
കൗമാരക്കാരിയെ പോളാൻസ്കി റസ്റ്ററന്റിൽ കൊണ്ടുപോയി മദ്യം നല്കി ലഹരിയിലാക്കിയശേഷം വീട്ടിൽ കൊണ്ടുവന്നു മാനഭംഗപ്പെടുത്തിയെന്നാണ് ആരോപണം.
ഇതാദ്യമായല്ല പൊളാൻസ്കി ഇത്തരം ആരോപണം നേരിടുന്നത്. പതിമൂന്നുകാരിയായ സമാന്ത ഗെയ്മറിനെ മയക്കുമരുന്ന് നല്കി മാനഭംഗപ്പെടുത്തിയ കേസിൽ 1977ൽ കോടതി അദ്ദേഹത്തെ ശിക്ഷിച്ചെങ്കിലും വിധി പ്രസ്താവിക്കുന്നതിനു തലേന്ന് അദ്ദേഹം അമേരിക്കയിൽനിന്നു കടന്നുകളഞ്ഞിരുന്നു.
ബ്രിട്ടീഷ് നടി ഷാർലെറ്റ് ലൂയിസിന്റെ അപകീർത്തിക്കേസും പൊളാൻസ്കി ഇപ്പോൾ നേരിടുന്നുണ്ട്.
ദക്ഷിണാഫ്രിക്കയിൽ മൂന്ന് കോപ്റ്റിക് വൈദികർ കൊല്ലപ്പെട്ടു
പ്രിട്ടോറിയ: ഈജിപ്തിലെ കോപ്റ്റിക് ഓർത്തഡോക്സ് സഭാംഗങ്ങളായ മൂന്ന് സന്യസ്ത വൈദികർ ദക്ഷിണാഫ്രിക്കയിൽ കൊല്ലപ്പെട്ടു.
ഈജിപ്തുകാരനായ ഫാ. താൽകാ മൂസ, ഫാ. മിനാ അവാ മാർക്കസ്, ഫാ. യൂസ്റ്റോസ് അവാ മാർക്കസ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ദക്ഷിണാഫ്രിക്കയലെ കോപ്റ്റിക് സഭ അറിയിച്ചു.
പ്രിട്ടോറിയയിൽനിന്ന് 30 കിലോമീറ്റർ അകലെ കള്ളിനൻ എന്ന ചെറുപട്ടണത്തിലുള്ള സെന്റ് മാർക്ക് ആൻഡ് സെന്റ് സാമുവൽ ദ കൺഫസർ മഠത്തിൽ ഇന്നലെ രാവിലെ കുത്തേറ്റു മരിച്ച നിലയിലാണു കണ്ടെത്തിയത്. സംഭവത്തിൽ കോപ്റ്റിക് സഭാംഗമായ ഈജിപ്തുകാരൻ അറസ്റ്റിലായിട്ടുണ്ട്. കുറ്റകൃത്യത്തിൽ ഒന്നിലധികം പേർ പങ്കെടുത്തതായി സംശയിക്കുന്നു.
നാലാമതൊരാൾ ആക്രമണത്തെ അതിജീവിച്ചിട്ടുണ്ട്. ഇരുന്പുവടിക്ക് അടികിട്ടിയ ഇദ്ദേഹം സ്ഥലത്തുനിന്നു രക്ഷപ്പെട്ട് ഒളിച്ചിരിക്കുകയായിരുന്നു.
ആക്രമണത്തിന്റെ പ്രേരണ അന്വേഷിച്ചുവരുന്നതായി പോലീസ് പറഞ്ഞു. സ്ഥലത്തുനിന്നു വിലപിടിപ്പുള്ളതൊന്നും മോഷണം പോയിട്ടില്ല.
അണ്വായുധ ഭീഷണി ആവർത്തിച്ച് പുടിൻ
മോസ്കോ: റഷ്യയുടെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും ഭീഷണി ഉണ്ടായാൽ അണ്വായുധം പ്രയോഗിക്കാൻ മടിക്കില്ലെന്നു പ്രസിഡന്റ് പുടിൻ.
അണ്വായുധ യുദ്ധത്തിലേക്കു നയിക്കുന്ന നടപടികൾക്ക് അമേരിക്ക മുതിരില്ലെന്നു കരുതുന്നതായും ടെലിവിഷൻ ചാനലിനു നല്കിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
സംഘർഷം വർധിച്ചാലുള്ള അപകടങ്ങളെക്കുറിച്ചു ബോധ്യമുള്ളയാളാണ് യുഎസ് പ്രസിഡന്റ് ബൈഡൻ. റഷ്യയുടെ അണ്വായുധസേന എന്തും നേരിടാൻ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുക്രെയ്ൻ അധിനിവേശത്തിനു പിന്നാലെ പുടിൻ പലതവണ ആണവഭീഷണി മുഴക്കിയിട്ടുണ്ട്. നാളെ മുതൽ ഞായറാഴ്ച വരെ നടക്കുന്ന റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പുടിൻ അധികാരം നിലനിർത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.
വടക്കൻ ഗാസയിൽ സഹായമെത്തിച്ചു
ടെൽ അവീവ്: പുതിയ റൂട്ടിലൂടെ വടക്കൻ ഗാസയിൽ ഭക്ഷണം എത്തിച്ചതായി യുഎൻ അറിയിച്ചു. ഗാസ അതിർത്തിയിലെ ഇസ്രേലി സൈനികറോഡിലൂടെയാണു ചൊവ്വാഴ്ച രാത്രി ലോക ഭക്ഷ്യപദ്ധതിയുടെ ആറു ലോറികൾ വടക്കൻ ഗാസയിലെത്തിയത്.
അതേസമയം 25,000 പേർക്കുള്ള ഭക്ഷണം മാത്രമാണു ലോറികളിലുള്ളത്. മൂന്നു ലക്ഷം പേരുള്ള വടക്കൻ ഗാസയിൽ മൂന്നാഴ്ചയ്ക്കു ശേഷമാണു ഭക്ഷണമെത്തുന്നത്. ഹമാസ് ഭീകരർ ഭക്ഷണം തട്ടിയെടുക്കുന്നത് ഒഴിവാക്കാനാണു പുതിയ റൂട്ട് ഉപയോഗിച്ചത്.
ക്ഷാമത്തിന്റെയും പകർച്ചവ്യാധിയുടെയും വക്കിൽ നിൽക്കുന്ന ഗാസയിൽ സഹായവിതരണം നടത്താൻ ഇസ്രയേലിനുമേൽ അന്താരാഷ്ട്ര സമ്മർദം വർധിക്കുകയാണ്. അഞ്ചേമുക്കാൽ ലക്ഷം പേർ വൈകാതെ പട്ടിണിയുടെ പിടിയിലാകുമെന്നു യുഎൻ മുന്നറിയിപ്പു നല്കുന്നു.
ഗാസയ്ക്കുള്ള സഹായവസ്തുക്കളുമായി സൈപ്രസിൽനിന്നു കപ്പൽ പുറപ്പെട്ടിട്ടുണ്ട്. പുതുതായി രൂപീകരിച്ച സമുദ്ര ഇടനാഴിയിലൂടെയാണ് കപ്പലെത്തുക.
ഇതിനിടെ, ഗാസയിൽ പട്ടിണിയും ആയുധമാണെന്ന് യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി ജോസഫ് ബോറൽ ആരോപിച്ചു. ഗാസയ്ക്കു സഹായം നിഷേധിക്കുന്നത് മനുഷ്യനിർമിത ദുരന്തമാണെന്നും യുഎൻ രക്ഷാസമിതിയെ അഭിസംബോധന ചെയ്ത അദ്ദേഹം കൂട്ടിച്ചേർത്തു.
ഹെയ്തി പ്രധാനമന്ത്രി ഹെൻറി രാജിവയ്ക്കുന്നു
പോർട്ട് ഓ പ്രിൻസ്: അക്രമവും അരാജകത്വവും നടമാടുന്ന ഹെയ്തിയിലെ പ്രധാനമന്ത്രി ഏരിയൽ ഹെൻറി രാജിക്കു സമ്മതിച്ചു.
കരീബിയൻ രാജ്യങ്ങളുടെ നേതൃയോഗത്തിനു പിന്നാലെയാണ് അദ്ദേഹം രാജിക്കു വഴങ്ങിയത്. ഗുണ്ടാസംഘങ്ങളുടെ എതിർപ്പിനെത്തുടർന്ന് ഹെയ്തിയിൽ കാലുകുത്താൻ പറ്റാതിരുന്ന ഹെൻറി ഇപ്പോൾ അയൽരാജ്യമായ പ്യൂർട്ടോ റികോയിലാണുള്ളത്.
2021 ജൂലൈയിൽ പ്രസിഡന്റ് ജൊവനൽ മോയിസ് വധിക്കപ്പെട്ടതിനു പിന്നാലെ ഹെൻറി താത്കാലിക പ്രധാനമന്ത്രിയായി അധികാരമേൽക്കുകയായിരുന്നു. എന്നാൽ ഗുണ്ടാസംഘങ്ങളുടെ പിടിയിലായ ഹെയ്തിയിൽ തെരഞ്ഞെടുപ്പു നടത്താൻ അദ്ദേഹം തയാറായില്ല.
രണ്ടാഴ്ച മുന്‍പ് പ്രധാനമന്ത്രി കെനിയയ്ക്കു പോയപ്പോൾ ഗുണ്ടാസംഘങ്ങൾ പോലീസ് സ്റ്റേഷനുകളും ജയിലുകളും ആക്രമിച്ച് നാലായിരം തടവുകാരെ മോചിപ്പിച്ചു. സർക്കാർ ഓഫീസുകളിൽ പലതും പിടിച്ചെടുത്തു. ഹെൻറി രാജിവയ്ക്കണമെന്ന് ഗുണ്ടകൾ ഭീഷണി മുഴക്കി.
ഹെൻറി തുടരുന്നത് ഹെയ്തിക്ക് ആപത്താണെന്നു ബോധ്യപ്പെട്ടാണ് കരീബിയൻ നേതാക്കൾ രാജിക്കു സമ്മർദം ചെലുത്തിയത്. ഹെൻറിയെ പിന്തുണച്ചിരുന്ന യുഎസും ഹെയ്തിയിലെ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ മനസു മാറ്റി.
അധികാരകൈമാറ്റ സമിതി രൂപീകൃതമായാലുടൻ രാജിവയ്ക്കുമെന്നാണ് ഹെൻറി അറിയിച്ചിരിക്കുന്നത്. അടുത്ത ഇടക്കാല പ്രധാനമന്ത്രിയെ നിയമിക്കുക എന്നതാണ് സമിതിയുടെ ചുമതല.
2016നുശേഷം ഹെയ്തിയിൽ തെരഞ്ഞെടുപ്പു നടത്താനുള്ള വഴിയൊരുക്കലും സമിതിയുടെ ഉത്തരവാദിത്വമാണ്. ഇതിനിടെ, ഗുണ്ടാസംഘങ്ങളും സമിതിയുടെ ഭാഗമാകാൻ ശ്രമിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്.
ഗുണ്ടകളെ നേരിടാൻ യുഎന്നിന്റെ പിന്തുണയോടെ അന്താരാഷ്ട്ര സേനയെ വിന്യസിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. കെനിയ നേതൃത്വം നല്കുന്ന സേനയിൽ ആയിരം അംഗങ്ങളുണ്ടാകും.
ഡ്രോണിനെ നേരിടാൻ ബ്രിട്ടന്റെ ലേസർ ആയുധം
ലണ്ടൻ: ഡ്രോൺ ഭീഷണി നേരിടാനായി ലേസർ ആയുധം വികസിപ്പിച്ച് ബ്രിട്ടൻ. ഒരു കിലോമീറ്റർ അകലെനിന്ന് ഒരു നാണയം വരെ തകർക്കാൻ തക്ക കൃത്യതയുള്ള സംവിധാനമാണ് തയാറാക്കിയിരിക്കുന്നത്. വ്യോമപ്രതിരോധ സംവിധാനങ്ങളിലെ ചെലവേറിയ മിസൈലുകൾക്കു പകരം ലേസർ ഉൾപ്പെടുത്താനാണ് നീക്കം.
ഡ്രാഗൺഫയർ എന്നാണ് ആയുധത്തിന്റെ പേര്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ഡ്രോണുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് ലേസർ ആയുധത്തിന്റെ ആവശ്യകത ബോധ്യപ്പെട്ടത്.
ചെലവു കുറഞ്ഞ ഡ്രോണിനെ വളരെ ചെലവേറിയ മിസൈലുകൾ ഉപയോഗിച്ചു തകർന്ന രീതിയാണ് നിലവിലുള്ളത്. ലേസർ ആയുധം പത്ത് സെക്കൻഡ് പ്രയോഗിക്കാൻ പത്ത് പൗണ്ടിന്റെ ചെലവേ വരൂ.
ലേസർ ആയുധം പരീക്ഷിക്കുന്ന വീഡിയോ ബ്രിട്ടൻ പുറത്തുവിട്ടു. ആയുധത്തിന്റെ ദൂരപരിധി വെളിപ്പെടുത്തിയിട്ടില്ല. കാഴ്ചയിലുള്ള ഏതു ഡ്രോണും തകർക്കാൻ കഴിയുമെന്നാണ് പറയുന്നത്. ബ്രിട്ടീഷ് കര, നാവികസേനകളിൽ ആയുധം ഉൾപ്പെടുത്തും.
റംസാനിലും വെടിനിർത്തലില്ലാതെ ഗാസ
കയ്റോ: റംസാൻ നോന്പ് തുടങ്ങിയിട്ടും ഗാസയിൽ വെടിനിർത്തൽ യാഥാർഥ്യമായില്ല. പട്ടിണിയുടെയും പകർച്ചവ്യാധിയുടെയും വക്കിലായ ഗാസയിൽ ഇസ്രേലി സേന ആക്രമണം തുടരുന്നു. 67 പേർകൂടി കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യമന്ത്രാലയം ഇന്നലെ അറിയിച്ചു. യുദ്ധത്തിൽ മരിച്ചവരുടെ എണ്ണം ഇതോടെ 31,112 ആയി.
റംസാനു മുന്‍പായി വെടിനിർത്തൽ യാഥാർഥ്യമാക്കാൻ ഖത്തർ, ഈജിപ്ത്, അമേരിക്ക എന്നിവരുടെ മധ്യസ്ഥതയിൽ ഊർജിതശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ കഴിഞ്ഞയാഴ്ച ചർച്ചകൾ നിലച്ചു.
അഞ്ച് മാസം നീണ്ട യുദ്ധത്തിൽ ഗാസയിലെ എൺപതു ശതമാനം പേരും അഭയാർഥികളായി. നല്ലൊരു വിഭാഗം ജനം പട്ടിണിയുടെ വക്കിലാണ്. പോഷകാഹാരക്കുറവുമൂലം മരണങ്ങൾ റിപ്പോർട്ട് ചെയ്തുതുടങ്ങി.
ഇസ്രയേലിൽ ഹിസ്ബുള്ള റോക്കറ്റാക്രമണം
ടെൽ അവീവ്: ലബനനിലെ ഹിസ്ബുള്ള ഭീകരർ വടക്കൻ ഇസ്രയേലിൽ റോക്കറ്റാക്രണം നടത്തി. ഇന്നലെ പുലർച്ചെ നൂറോളം റോക്കറ്റുകളാണ് തൊടുത്തതെന്ന് ഹിസ്ബുള്ള അറിയിച്ചു. ഗോലാൻ കുന്നുകളിലെ രണ്ട് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങൾ.
ഇതിനിടെ ഒക്ടോബർ ഏഴിനു ശേഷം 300നു മുകളിൽ ഹിസ്ബുള്ള ഭീകരരെ വധിച്ചതായി ഇസ്രയേൽ ഇന്നലെ അറിയിച്ചു. ഹിസ്ബുള്ളകളുടെ 4,500 കേന്ദ്രങ്ങളിൽ ആക്രമണം നടത്തി. ഇതിൽ ഭൂരിഭാഗവും ലബനനിലാണ്.
സിറിയയിലെ കുറച്ചു കേന്ദ്രങ്ങളിലും ആക്രമണം നടത്തി. കൊല്ലപ്പെട്ടവരിൽ അഞ്ചു മുതിർന്ന കമാൻഡർമാരും ഉൾപ്പെടുന്നു. 750 ഭീകരർക്കു പരിക്കേറ്റു.
യുക്രെയ്ൻ പിന്തുണയുള്ള വിമത ഗ്രൂപ്പുകൾ റഷ്യയ്ക്കുള്ളിൽ ആക്രമണം നടത്തി
മോസ്കോ: യുക്രെയ്ന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന വിമത റഷ്യൻ സായുധ ഗ്രൂപ്പുകൾ റഷ്യയിൽ കടന്ന് ആക്രമണം നടത്തിയതായി റിപ്പോർട്ട്.
ഫ്രീഡം ഓഫ് റഷ്യ ലീജിയൻ, സൈബീരിയൻ ബറ്റാലിയൻ, റഷ്യൻ വോളന്റീർ കോർസ് എന്നീ ഗ്രൂപ്പകളിലെ പോരാളികളാണ് റഷ്യയിലെ ബെൽഗരോദ്, കുർസ്ക് മേഖലകളിൽ കടന്നുകയറിയത്. ഇതിന്റെ വീഡിയോകൾ ഇവർ പുറത്തുവിട്ടു.
ബെൽഗരോദിലെ ഒരു ഗ്രാമം ഇവരുടെ നിയന്ത്രണത്തിലാണെന്ന് അവകാശവാദം മുഴക്കിയിട്ടുണ്ട്. എന്നാൽ വിമതരെ തുരത്തിയെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചത്. സംഭവത്തിൽ പങ്കില്ലെന്ന് യുക്രെയ്ൻ വൃത്തങ്ങൾ പറഞ്ഞു.
ഇതിനിടെ യുക്രെയ്ൻ സേന റഷ്യയിലുടനീളം ഡ്രോൺ ആക്രമണങ്ങൾ നടത്തി. 25 ഡ്രോണുകളും തകർത്ത് യുക്രെയ്ൻ ആക്രമണം പരാജയപ്പെടുത്തിയെന്ന് റഷ്യ അവകാശപ്പെട്ടു. എന്നാൽ, റഷ്യയിലെ വിവിധ എണ്ണ വ്യവസായകേന്ദ്രങ്ങളിൽ തീപിടിത്തമുണ്ടായതിന്റെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്.
റഷ്യൻ ചരക്കുവിമാനം തകർന്നുവീണു
മോസ്കോ: റഷ്യയിൽ 15 പേരുമായി സൈനിക ചരക്കുവിമാനം തകർന്നുവീണു. പടിഞ്ഞാറൻ റഷ്യയിലെ ഇവാനോവിലായിരുന്നു സംഭവം. എട്ടു ജീവനക്കാരും ഏഴു യാത്രക്കാരുമുണ്ടായിരുന്ന ഐഎൽ-76 വിമാനം പറന്നുയരുന്നതിനിടെ എൻജിനിൽ തീപിടിത്തമുണ്ടായി എന്നാണ് റഷ്യൻ വൃത്തങ്ങൾ പറയുന്നത്. വിമാനത്തിലുണ്ടായിരുന്നവരുടെ സ്ഥിതിയെക്കുറിച്ചു വ്യക്തതയില്ല.
ബോയിംഗിന്റെ വീഴ്ചകൾ പരസ്യമാക്കിയ ജോൺ ബാർനെറ്റ് മരിച്ച നിലയിൽ
വാഷിംഗ്ടൺ ഡിസി: ലോകത്തിലെ ഏറ്റവും വലിയ വിമാനനിർമാണ കന്പനിയായ ബോയിംഗ് ഉത്പാദനമേഖലയിൽ വരുത്തിയ വീഴ്ചകൾ പുറംലോകത്തെ അറിയിച്ച മുൻ ജീവനക്കാരൻ ജോൺ ബാർനെറ്റിനെ (62) മരിച്ച നിലയിൽ കണ്ടെത്തി. യുഎസിലെ സൗത്ത് കരോളൈന സംസ്ഥാനത്ത് ചാൾസ്റ്റൺ കൗണ്ടിയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വയം മുറിവേൽപിച്ചാണ് മരണമെന്ന് അധികൃതർ പറഞ്ഞു.
ബോയിംഗിനെതിരായ കേസിൽ തെളിവു നല്കിക്കൊണ്ടിരിക്കേയാണ് ബാർനെറ്റിന്റെ മരണം. 2017ൽ വിരമിക്കുന്നതു വരെ 32 വർഷം ബോയിംഗിൽ ജോലിചെയ്തിരുന്നു. അവസാനകാലത്ത് ക്വാളിറ്റി കൺട്രോൾ മാനേജരായിരുന്നു.
ദീർഘദൂര യാത്രകൾക്കായി ബോയിംഗ് വികസിപ്പിച്ച ഡ്രീംലൈനർ മോഡൽ വിമാനങ്ങൾ തിടുക്കത്തിൽ ഉത്പാദിപ്പിക്കാനുള്ള കന്പനിയുടെ നീക്കത്തിനിടെ സുരക്ഷയുമായും ഗുണനിലവാരവുമായും ബന്ധപ്പെട്ട കാര്യങ്ങളിൽ വീഴ്ചയുണ്ടായി എന്നാണ് ബാർനെറ്റ് വെളിപ്പെടുത്തിയത്.
ബോയിംഗ് ഇത് നിഷേധിച്ചെങ്കിലും ബാർനെറ്റിന്റെ ആരോപണങ്ങളിൽ പലതിലും കഴന്പുണ്ടെന്ന് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ കണ്ടെത്തുകയുണ്ടായി.
ദക്ഷിണകൊറിയൻ പൗരൻ റഷ്യയിൽ അറസ്റ്റിൽ
മോസ്കോ: ദക്ഷിണകൊറിയൻ പൗരൻ ചാരവൃത്തിക്കുറ്റത്തിന് റഷ്യയിൽ അറസ്റ്റിലായി. ബീക് വോണ്‍ സൂൺ എന്നയാളെ ജനുവരിയിലാണ് പിടികൂടിയത്.
മതപ്രവർത്തകനായ ഇദ്ദേഹം ചൈനയിൽനിന്ന് റഷ്യയിലെ വ്ലാഡിവോസ്റ്റോക് നഗരത്തിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇദ്ദേഹത്തിന്റെ ഭാര്യയെയും കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയച്ചു.
അറസ്റ്റിന്റെ കാര്യം ദക്ഷിണകൊറിയ സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. റഷ്യയിലുള്ള ഉത്തരകൊറിയൻ തൊഴിലാളികളെ രക്ഷപ്പെടാൻ ഇദ്ദേഹം സഹായിച്ചിരുന്നുവെന്ന് സൂചനയുണ്ട്.
ഓസ്കറിൽ തിളങ്ങി ഓപ്പൻഹൈമർ; നോളൻ സംവിധായകൻ
ലോസ്ആഞ്ചലസ്: ഓസ്കർ പുരസ്കാരങ്ങൾ വാരിക്കൂട്ടി ഓപ്പൻഹൈമർ. മികച്ച ചിത്രം, സംവിധായകൻ, നടൻ, സഹനടൻ തുടങ്ങി ഏഴു പുരസ്കാരങ്ങളാണ് 96-ാമത് ഓസ്കർ പുരസ്കാര വേദിയിൽ ഓപ്പൻഹൈമർ നേടിയത്.
ആണവായുധത്തിന്റെ പിതാവ് എന്ന പേരിൽ ആഘോഷിക്കപ്പെടുകയും പിന്നീട് വേട്ടയാടുകയും ചെയ്യപ്പെട്ട ഭൗതിക ശാസ്ത്രജ്ഞൻ ജെ. റോബർട്ട് ഓപ്പൻഹൈമറുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ഓപ്പൻഹൈമർ.
ഓസ്കർ വേദിയിൽ ഓപ്പൻഹൈമറിന് എതിരാളികളില്ലായിരുന്നുവെന്നുതന്നെ പറയാം. ചിത്രത്തിന്റെ സംവിധായകൻ ക്രിസ്റ്റഫർ നോളൻ മികച്ച സംവിധാനത്തിനുള്ള പുരസ്കാരവും ഓപ്പൻഹൈമറെ വെള്ളിത്തിരയിൽ അവതരിപ്പിച്ച കിലിയൻ മർഫി മികച്ച നടനുള്ള പുരസ്കാരവും നേടി.
പുവർ തിങ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് എമ്മ സ്റ്റോണ്‍ മികച്ച നടിയായി. റോബർട്ട് ഡൗണി ജൂനിയറാണു മികച്ച സഹനടൻ. ഒാപ്പൻഹൈമറിലെ അഭിനയത്തിനാണ് അദ്ദേഹത്തെ പുരസ്കാരം തേടിയെത്തിയത്.
ദ ഹോൾഡോവേഴ്സ് എന്ന ചിത്രത്തിലെ അഭിനയത്തിനു ഡിവൈൻ ജോയ് റാൻഡോൾഫ് മികച്ച സഹനടിയായി. ലോസ്ആഞ്ചലസിലെ ഡോൾബി തിയറ്ററായിരുന്നു പുരസ്കാര പ്രഖ്യാപനവേദി. ജിമ്മി കിമ്മലായിരുന്നു അവതാരകൻ. തുടർച്ചയായി നാലാം തവണയാണ് അദ്ദേഹം അവതാരകനാകുന്നത്.
നിരാശയോടെ ‘ടു കിൽ എ ടൈഗർ’
നിഷ പൗജ സംവിധാനം ചെയ്ത ഇന്ത്യൻ ഡോക്യുമെന്ററി ചിത്രം ’ടു കിൽ എ ടൈഗർ’ ഓസ്കറിൽ മത്സരത്തിനുണ്ടായിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.
ജാർഖണ്ഡിൽ പതിമൂന്നുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തെ ആസ്പദമാക്കിയാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. 21 അന്താരാഷ്ട്ര പുരസ്കാരങ്ങളാണ് ടു കിൽ എ ടൈഗർ ഇതുവരെ നേടിയത്. യുക്രെയ്ൻ ഡോക്യുമെന്ററിയായ 20 ഡേയ്സ് ഇൻ മരിയുപോൾ ആണ് പുരസ്കാരം നേടിയത്.
ഇന്തോനേഷ്യയിൽ കനത്ത മഴയും വെള്ളപ്പൊക്കവും; 26 പേർ മരിച്ചു
സുമാത്ര: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി.
11 പേരെ കാണാതായി. ശക്തമായ കാലവർഷത്തിൽ നദികൾ കരകവിഞ്ഞതോടെ പശ്ചിമ സുമാത്ര പ്രവിശ്യയിലെ ഒമ്പത് ജില്ലകളും നഗരങ്ങളും വെള്ളത്തിനടിയിലായി.
വ്യാഴാഴ്ച മുതൽ മേഖലയിൽ ശക്തമായ മഴയാണ്. വെള്ളിയാഴ്ച രാത്രി വൈകിയുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് മലയോരഗ്രാമങ്ങൾ ഒറ്റപ്പെട്ടു. വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതും പാലങ്ങളും റോഡുകളും തകർന്നതും മൂലം ദുരിതാശ്വാസ പ്രവർത്തനങ്ങൾ തടസപ്പെട്ടതായി ദേശീയ ദുരന്ത നിവാരണ ഏജൻസി അറിയിച്ചു.
വെള്ളപ്പൊക്കം ദുരിതംവിതച്ച പടിഞ്ഞാറൻ സുമാത്രയിലെ പഡാങ് പരിയമാൻ, പെസിസിർ സെലാറ്റൻ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ ആളുകൾക്ക് ജീവഹാനി സംഭവിച്ചത്.
മണ്ണിടിച്ചിലിൽ 14 വീടുകൾ തകർന്നതായി ദേശീയ ദുരന്ത നിവാരണ ഏജൻസി വക്താവ് അബ്ദുൾ മുഹരി പറഞ്ഞു. പടിഞ്ഞാറൻ സുമാത്ര പ്രവിശ്യയിൽ 37,000ത്തിലധികം വീടുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി.
അതുല്യനടൻ ദിലീപ് കുമാറിന്റെ പാക്കിസ്ഥാനിലെ പൈതൃകഭവനം മഴയിൽ തകർന്നു
പെഷവാർ: അന്തരിച്ച അതുല്യനടൻ ദിലീപ് കുമാറിന്റെ പാക്കിസ്ഥാനിലെ ഖൈബർപഖ്തുൻഖ്വ പ്രവിശ്യയിലുള്ള പൈതൃകഭവനം കഴിഞ്ഞദിവസത്തെ മഴയിൽ പൂർണമായി തകർന്നു. 1880ൽ നിർമിക്കപ്പെട്ട ഈ മാളിക ശിഥിലമായ നിലയിലായിരുന്നു.
പെഷവാർ സിറ്റിയിലെ ചരിത്രപ്രസിദ്ധമായ മൊഹല്ല ഖുദാദാദ് ബസാറിനു പിന്നിലാണ് ഖൈബർപഖ്തുൻഖ്വ ആർക്കൈവ് ഡിപ്പാർട്ട്മെന്റിന്റെ സംരക്ഷണയിലുള്ള ഈ കെട്ടിടം സ്ഥിതി ചെയ്തിരുന്നത്.
ഭവനസംരക്ഷണത്തിനായി ബജറ്റിൽ തുക വകയിരുത്തിയിരുന്നെങ്കിലും അതു ചെലവഴിച്ചിട്ടില്ല. ധാരാളം വിനോദസഞ്ചാരികൾ എത്തിക്കൊണ്ടിരുന്ന ഈ ഭവനം പൂർണമായി തകർന്നതോടെ പ്രാദേശികതലത്തിൽ സർക്കാരിനെതിരേ അമർഷം ഉടലെടുത്തിട്ടുണ്ട്.
2014 ജൂലൈ 13നാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫ്, ഈ ഭവനത്തെ ദേശീയ പൈതൃക സ്മാരകമാക്കിയതായി പ്രഖ്യാപിച്ചത്. 1997ൽ പാക്കിസ്ഥാന്റെ പരമോന്നത സിവിലിയൻ ബഹുമതി നിഷാൻ-ഇ-ഇംതിയാസ് നല്കി ദിലീപ്കുമാറിനെ ആദരിച്ചിരുന്നു.
1922ൽ ഈ ഭവനത്തിൽ ജനിച്ച ദിലീപ് കുമാർ, 12 വർഷത്തിനുശേഷമാണ് ഇന്ത്യയിലെത്തുന്നത്. 2021 ജൂലൈ ഏഴിന് 98-ാം വയസിൽ മുംബൈയിലെ വസതിയിലായിരുന്നു ദിലീപ് കുമാറിന്റെ അന്ത്യം.
അമേരിക്കയിൽ ചെറുവിമാനം തകർന്ന് അഞ്ചു പേർ മരിച്ചു
വെർജീനിയ: അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനമായ വെർജീനിയയിൽ ചെറുവിമാനം തകർന്ന് അഞ്ച് പേർ മരിച്ചു. ഒരു കുട്ടിയുൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു.
ഞായറാഴ്ച പ്രാദേശിക സമയം വൈകുന്നേരം മൂന്നോടെയായിരുന്നു അപകടം. പറന്നുയർന്ന വിമാനം കാട്ടിൽതകർന്നുവീഴുകയായിരുന്നു.
പാക്കിസ്ഥാനിൽ 19 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഷഹ്ബാസ് ഷരീഫ് മന്ത്രിസഭയിലെ 19 അംഗങ്ങൾ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു.
പ്രസിഡന്റ് ആസിഫ് അലി സർദാരി സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രസിഡന്റിന്റെ വസതിയിലായിരുന്നു സത്യപ്രതിജ്ഞ.
ഇഷാഖ് ദാർ, ഖവാജ ആസിഫ്, എഹ്സാൻ ഇക്ബാൽ, മുഹമ്മദ് ഔറംഗ്സേബ്, അസം തരാർ, റാണാ തൻവീർ, ഷാസ ഫാത്തിമ എന്നിവർ ഉൾപ്പെടെയുള്ളവരാണു സത്യപ്രതിജ്ഞ ചെയ്തത്.
ഷാസ ഫാത്തിമയാണു മന്ത്രിസഭയിലെ ഏക വനിത. വകുപ്പു വിഭജനം പിന്നീട് നടക്കും.
യെമനിലെ അൽഖ്വയ്ദ നേതാവ് ഖാലിദ് അൽബതാർഫി കൊല്ലപ്പെട്ടു
ദുബായ്: യെമനിലെ അൽഖ്വയ്ദ നേതാവ് ഖാലിദ് അൽബതാർഫി കൊല്ലപ്പെട്ടതായി സംഘടന അറിയിച്ചു. യുഎസ് ഖാലിദിന്റെ തലയ്ക്ക് 50 ലക്ഷം ഡോളർ വിലയിട്ടിരുന്നു. ഇയാൾക്ക് നാൽപതു വയസാണു പ്രായം.
അതേസമയം, മരണകാരണം അൽഖ്വയ്ദ വെളിപ്പെടുത്തിയില്ല. വെളുത്ത ശവവസ്ത്രത്തിലും അൽഖ്വയ്ദയുടെ കറുപ്പും വെളുപ്പും പതാകയിലും പൊതിഞ്ഞനിലയിലുള്ള ഖാലിദിന്റെ മൃതദേഹത്തിന്റെ വീഡിയോ അൽഖ്വയ്ദ പുറത്തുവിട്ടു.
സാദ് ബിൻ അതേഫ് അൽഅവ്ലാകിയെ പുതിയ നേതാവായി അൽഖ്വയ്ദ ഇൻ ദി അറേബ്യൻ പെനിൻസുല (എക്യുഎപി) പ്രഖ്യാപിച്ചു. ഇയാളുടെ തലയ്ക്ക് 60 ലക്ഷം ഡോളറാണ് അമേരിക്ക വിലയിട്ടിരിരിക്കുന്നത്. അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും എതിരേ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന ആളാണ് അവ്ലാകി.
വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; 50 പേർക്കു പരിക്ക്
സിഡ്നി: വിമാനം ആകാശച്ചുഴിയിൽപ്പെട്ടുണ്ടായ അപകടത്തിൽ 50 പേർക്ക് പരിക്ക്. ചിലിയൻ വിമാനക്കമ്പനിയായ ലതാം എയർലൈൻസിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. സിഡ്നിയിൽനിന്നും ഓക്ലൻഡിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്.
യാത്രക്കാരിൽ ഒരാളുടെ നിലഗുരുതരമാണ്. 13 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റവർക്ക് ഓക്ലൻഡ് വിമാനത്താവളത്തിൽ പ്രഥമശുശ്രൂഷ നൽകി.
ബോയിംഗ്വിമാനം പെട്ടെന്ന് താഴേക്കു പതിച്ചപ്പോഴുണ്ടായ ഉലച്ചിലിലാണ് യാത്രക്കാർക്കു പരിക്കേറ്റത്. ഈ സമയം യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടായിരുന്നില്ല. വിമാനം ചിലിയിലെ സാന്റിയാഗോയിലേക്കുപോകേണ്ടതായിരുന്നു.
അമേരിക്കയിൽ വെടിവയ്പ്; മൂന്നു പേർ മരിച്ചു
അർക്കൻസാസ്: അമേരിക്കൻ സംസ്ഥാനമായ അർക്കൻസാസിൽ സ്വകാര്യ പരിപാടിക്കിടെയുണ്ടായ വെടിവയ്പിൽ മൂന്നു പേർ മരിച്ചു.
നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ അഞ്ചിന് ജോൻസ്ബറോയിലെ ഡൗൺടൗണിലായിരുന്നു സംഭവം.
അക്രമിയും കൊല്ലപ്പെട്ടതായി ജോൻസ്ബറോ പോലീസ് അറിയിച്ചു. പാർട്ടി നടക്കുന്ന സ്ഥലത്തേക്ക് അക്രമിയെത്തി വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന്റെ കാരണം അറിവായിട്ടില്ല.
കുടുംബം, സ്ത്രീ: മാറ്റം വേണ്ടെന്ന് ഐറിഷ് ജനത
ഡബ്ലിൻ: കുടുംബം, സ്ത്രീ എന്നിവയ്ക്കു പുതിയ നിർവചനങ്ങളുമായി ഭരണഘടന ഭേദഗതി ചെയ്യുന്നതിന് ഐറിഷ് സർക്കാർ നടത്തിയ ഹിതപരിശോധന വലിയ ഭൂരിപക്ഷത്തിൽ ജനം തള്ളിക്കളഞ്ഞു.
കുടുംബത്തെ വിവാഹവുമായി ബന്ധപ്പെടുത്തിയും സ്ത്രീകളെ കുടുംബത്തിന്റെ പ്രചോദനമായി അവതരിപ്പിച്ചും ഭരണഘടനയിൽ നല്‍കിയിരിക്കുന്ന നിർവചനങ്ങൾ മാറ്റുന്നതിനായിരുന്നു ഹിതപരിശോധന.
കുടുംബം എന്ന വ്യവസ്ഥയിൽ വിവാഹേതര ബന്ധങ്ങളും ഏക രക്ഷാകർതൃത്വവും ഉൾപ്പെടുത്താൻ ശ്രമിച്ചു. അമ്മമാർ കുടുംബത്തിലെ ഉത്തരവാദിത്വങ്ങൾ ഒഴിവാക്കി ജോലിക്കു പോകേണ്ടതില്ല എന്നതിനു പകരം, സർക്കാർ കുടുംബസംരക്ഷണത്തിനു ശ്രമിക്കുമെന്ന വാക്യം ഉൾപ്പെടുത്താൻ ശ്രമിച്ചു.
കുടുംബവുമായി ബന്ധപ്പെട്ട ഹിതപരിശോധനയ്ക്ക് 67.7ഉം സ്ത്രീകളുമായി ബന്ധപ്പെട്ട ഹിതപരിശോധനയ്ക്ക് 73.9ഉം ശതമാനം എതിർവോട്ടുകളാണ് ലഭിച്ചത്. അയർലൻഡിൽ ഒരു ഹിതപരിശോധന ഇത്ര വലിയ ഭൂരിപക്ഷത്തിൽ തള്ളുന്നത് ആദ്യമാണ്. ഫലം അംഗീകരിക്കുന്നുവെന്നും ജനഹിതം സർക്കാർ മാനിക്കുമെന്നും ഐറിഷ് പ്രധാനമന്ത്രി ലിയോ വരാഡ്കർ പ്രതികരിച്ചു.
ഇസ്രേലി സേന ഗാസയ്ക്കു കുറുകേ റോഡ് നിർമിച്ചു
ടെൽ അവീവ്: വടക്കൻ ഗാസയ്ക്കു കുറുകേ ഇസ്രയേൽ പുതിയ റോഡ് നിർമിച്ചു. സൈനിക നീക്കം സുഗമമാക്കുന്നതിനുവേണ്ടിയാണു റോഡെന്ന് ഇസ്രയേൽ പറയുന്നു. എന്നാൽ വടക്കൻ ഗാസയിൽനിന്നു പലായനം ചെയ്ത പലസ്തീനികൾ മടങ്ങിയെത്തുന്നതു തടയലാണു ലക്ഷ്യമെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്. യുദ്ധം അവസാനിച്ചശേഷവും ഇസ്രേലി സേന ഗാസയിൽ തുടരുമെന്നതിന്റെ സൂചനകൂടിയാകാം ഇത്.
യുദ്ധാനന്തര ഗാസയുടെ പൂർണ സുരക്ഷ ഇസ്രയേലിനായിരിക്കുമെന്നാണ് പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ, വെസ്റ്റ്ബാങ്കിലെ പലസ്തീൻ അഥോറിറ്റി ഗാസ ഭരിക്കണമെന്നാണ് അമേരിക്കയുടെ നിലപാട്.
കിഴക്കു-പടിഞ്ഞാറായി കിടക്കുന്ന റോഡ് കടൽത്തീരംവരെയുണ്ട്. ഗാസയ്ക്കും ഇസ്രയേലിനും ഇടയിലുള്ള ഇരുന്പുവേലിയിൽനിന്നാണ് ആരംഭിക്കുന്നത്. ഗാസയിലെ സാധാരണ റോഡുകളേക്കാൾ വീതി കൂടുതലാണ്. നിരപ്പാക്കാത്ത പ്രതലത്തിലൂടെ ടാങ്കുകൾ പോലുള്ള കവചിത സൈനിക വാഹനങ്ങൾക്ക് എളുപ്പം സഞ്ചരിക്കാനാകും.
ഒക്ടോബറിൽ ആരംഭിച്ച റോഡ് നിർമാണം മാർച്ച് ആദ്യമാണു തീർന്നത്. ഇതിനു സമീപത്തുള്ള കെട്ടിടങ്ങളെല്ലാം ഇടിച്ചുനിരത്തി. ഹൈവേ 749 എന്ന കോഡ് നാമത്തിലാണ് റോഡ് അറിയിപ്പെടുന്നതെന്നും പറയുന്നു. ഗാസയെ തെക്കും വടക്കുമായി വിഭജിക്കുന്ന വിധത്തിലാണ് റോഡ് കിടക്കുന്നത്.
അഭയാർഥി ക്യാന്പിൽ ആക്രമണം; 13 പേർ മരിച്ചു
കയ്റോ: സെൻട്രൽ ഗാസയിലെ നുസെയ്റത്ത് അഭയാർഥി ക്യാന്പിൽ ഇസ്രേലി സേന നടത്തിയ ആക്രമണത്തിൽ വതികളും കുട്ടികളും അടക്കം 13 പേർ കൊല്ലപ്പെട്ടു.
വടക്കൻ ഗാസയിൽ പോഷകാഹാരക്കുറവുമൂലം അമ്മയും കുഞ്ഞും മരിച്ചു. ഇതോടെ, ഗാസയിൽ സ്ഥിരീകരിക്കപ്പെട്ട പട്ടിണിമരണസംഖ്യ 25 ആയി.
ഗാസയിൽ ഇസ്രേലി സേന നടത്തുന്ന ആക്രമണങ്ങളിൽ 30,800നു മുകളിൽ പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ജനസംഖ്യയുടെ അഞ്ചിലൊന്നും പട്ടിണിയുടെ വക്കിലാണെന്ന് യുഎൻ ഏജൻസികൾ മുന്നറിയിപ്പു നല്കുന്നു.
പാക് പ്രതിപക്ഷ നേതാവായി ഒമർ അയൂബ് ഖാൻ
ഇസ്ലാമാബാദ്: പിടിഐ നേതാവ് ഒമർ അയൂബ് ഖാനെ പാക്കിസ്ഥാൻ പ്രതിപക്ഷ നേതാവാക്കാൻ നീക്കം. പിടിഐ സ്വതന്ത്രർ അംഗമായ സുന്നി ഇത്തിഹാദ് കൗൺസിൽ പാർട്ടി ഒമറിനെ പ്രതിപക്ഷനേതാവായി നാമനിർദേശം ചെയ്തു.
മുൻ ഏകാധിപതി ജനറൽ അയൂബ് ഖാന്റെ കൊച്ചുമകനായ ഒമർ, നേരത്തേ പാർലമെന്റിൽ നടന്ന പ്രധാനമന്ത്രി തെരഞ്ഞെടുപ്പിൽ ഷഹ്ബാസ് ഷരീഫിനോടു തോറ്റിരുന്നു.
ഇതിനിടെ, കഴിഞ്ഞദിവസം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പിപിപി നേതാവ് ആസിഫ് അലി സർദാരി ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. ചീഫ് ജസ്റ്റീസ് ഖ്വാസി ഫയീസ് ഈസ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ; 21 മരണം
ജക്കാർത്ത: ഇന്തോനേഷ്യയിലെ സുമാത്രയിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 21 ആയി. അഞ്ചു പേരെ കാണാതായിട്ടുണ്ട്. പടിഞ്ഞാറൻ സുമാത്ര പ്രവിശ്യയിൽ വ്യാഴാഴ്ചയുണ്ടായ കനത്ത മഴയാണു ദുരന്തത്തിനു കാരണം. 75,000 പേരെ ഒഴിപ്പിച്ചുമാറ്റേണ്ടിവന്നു.
സ്ഫോടനത്തിൽ രണ്ടു പേർ മരിച്ചു
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പെഷവാർ നഗരത്തിലുണ്ടായ സ്ഫോടനത്തിൽ രണ്ടു പേർ മരിച്ചു. ഒരാൾക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇവർ മൂവരും ബൈക്കിൽ സ്ഫോടകവസ്തുക്കൾ കൊണ്ടുപോകുന്നതിനിടെയാണു പൊട്ടിത്തെറി ഉണ്ടായതെന്നു പോലീസ് പറഞ്ഞു.