കമലയ്ക്ക് ഒബാമയുടെ പിന്തുണ
ഷിക്കാഗോ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയാകുമെന്നു പ്രതീക്ഷിക്കപ്പെടുന്ന വൈസ് പ്രസിഡന്റ് കമല ഹാരിസിനു പിന്തുണ പ്രഖ്യാപിച്ച് മുൻ പ്രസിഡന്റ് ബറാക് ഒബാമ. കമലയുടെ വിജയത്തിനു കഴിയാവുന്നതെല്ലാം ചെയ്യുമെന്ന് ഒബാമയും ഭാര്യ മിഷേലും അറിയിച്ചു.
സ്ഥാനാർഥിത്വം ഉപേക്ഷിക്കാൻ തയാറായ പ്രസിഡന്റ് ജോ ബൈഡനെ ഒബാമ മുന്‍പ് പ്രശംസിച്ചിരുന്നെങ്കിലും കമലയ്ക്കു പിന്തുണ പ്രഖ്യാപിക്കുന്നതു നീട്ടിക്കൊണ്ടുപോകുകയായിരുന്നു.
പ്രമുഖ ഡെമോക്രാറ്റിക് നേതാക്കളുടെയെല്ലാം പിന്തുണ കമല ഹാരിസ് ഇതോടെ ആർജിച്ചിട്ടുണ്ട്. അടുത്തമാസം ആദ്യം കമലയുടെ സ്ഥാനാർഥിത്വം പാർട്ടി ഔദ്യോഗികമായി അംഗീകരിക്കും.
മയക്കുമരുന്ന് മാഫിയാ തലവൻ എൽ മയോ അറസ്റ്റിൽ
ഹൂസ്റ്റൺ: ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് മാഫിയയായ സിനലോവ കാർട്ടലിന്റെ തലവൻ ഇസ്മായിൽ സന്‍പാഡ (എൽ മയോ -76) യുഎസിൽ അറസ്റ്റിലായി. യുഎസ് ജയിലിൽ കഴിയുന്ന സിനലോവ കാർട്ടലിന്റെ സഹസ്ഥാപകൻ എൽ ചോപോ എന്ന ജൊവാക്കിം ഗുസ്മാന്റെ മകൻ ജോവാക്കിം ഗുസ്മാൻ ലോപ്പസും എൽ മയോയ്ക്കൊപ്പം അറസ്റ്റിലായി.
ഗുസ്മാൻ ലോപ്പസ് യുഎസ് പോലീസുമായി സഹകരിച്ച് എൽ മയോയെ ഒറ്റുകയായിരുന്നുവെന്നാണു സൂചന. അച്ഛൻ അറസ്റ്റിലാവാൻ കാരണം എൽ മയോ ആണെന്ന ലോപ്പസിന്റെ ധാരണയാണ് ഒറ്റാനുള്ള പ്രേരണ. എൽ മയോയെ ഗുസ്മാൻ ലോപ്പസ് സ്വകാര്യ വിമാനത്തിൽ കയറ്റി യുഎസിലെ ടെക്സസ് സംസ്ഥാനത്തുള്ള എൽപാസോയിൽ എത്തിക്കുകയായിരുന്നത്രേ.
മെക്സിക്കോയിൽ പ്രവർത്തിക്കുന്ന സിനലോവ കാർട്ടലാണ് യുഎസിലേക്ക് ഏറ്റവും കൂടുതൽ മയക്കുമരുന്ന് എത്തിക്കുന്നത്. എൽമയോയെ പിടിക്കാൻ സഹായിക്കുന്നവർക്ക് ഒന്നരക്കോടി ഡോളർ പ്രതിഫലം യുഎസ് സർക്കാർ പ്രഖ്യാപിച്ചിരുന്നു.
ഒക്സ്ഫഡ് ചാൻസലറാകാൻ ഇമ്രാൻ
ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇംഗ്ലണ്ടിലെ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ചാൻസലർ സ്ഥാനത്തേക്ക് അപേക്ഷിക്കുമെന്ന് അദ്ദേഹത്തിന്റെ വിദേശകാര്യ ഉപദേശകൻ സയ്യദ് സുൾഫി ബുഖാരി പറഞ്ഞു. ഇമ്രാന്റെ അനുമതി ലഭിച്ചശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.അഞ്ചു പതിറ്റാണ്ട് മുന്‍പ് ഓക്സ്ഫഡ് വിദ്യാർഥിയായിരുന്നു ഖാൻ. യൂണിവേഴ്സിറ്റി ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമായിരുന്നു.
എൺപതുകാരനായ പാറ്റൺ പ്രഭു ഒഴിഞ്ഞതിനെത്തുടർന്ന് ഒക്സ്ഫഡ് ചാൻസലർ പദവിയിൽ പുതിയ ആളെ നിയമിച്ചിട്ടില്ല. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിമാരായ ബോറിസ് ജോൺസനും ടോണി ബ്ലയറും പദവിയിലേക്ക് അപേക്ഷിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ലങ്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സെപ്റ്റംബറിൽ
കൊളംന്പോ: ശ്രീലങ്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സെപ്റ്റംബർ 21നു നടക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു. ഓഗസ്റ്റ് 15നു നാമനിർദേശ പത്രികകൾ സ്വീകരിക്കും.
ഫ്രാൻസിലെ പള്ളിയിൽ ഭീകരാക്രമണം
നീസ്: ഒളിന്പിക്സ് ഇന്ന് ആരംഭിക്കാനിരിക്കേ ഫ്രാൻസിലെ പള്ളിയിൽ ഭീകരാക്രമണം. നീസിലെ നോത്ര്ദാം ബസിലിക്കയിലാണ് പ്രാദേശികസമയം ബുധനാഴ്ച ഉച്ചയ്ക്ക് ഭീകരാക്രമണമുണ്ടായത്. പള്ളിയിൽ അതിക്രമിച്ചുകടന്ന തീവ്രവാദി മെഴുകുതിരികൾ വെള്ളമൊഴിച്ച് കെടുത്തുകയാണ് ആദ്യം ചെയ്തത്.
തുടർന്ന് ഖുറാനിൽനിന്ന് ഉറക്കെ വായിക്കാൻ തുടങ്ങിയ അക്രമിയെ പിന്തിരിപ്പിക്കാനെത്തിയ ദേവാലയ ശുശ്രൂഷിയുടെ നേർക്കും വെള്ളം ചീറ്റിച്ചപ്പോൾ അലാറം മുഴക്കുകയും പാഞ്ഞെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 29കാരനായ അക്രമിയുടെ മറ്റു വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
2020 ഒക്ടോബർ 20ന് ഇതേ പള്ളിയിൽ നടന്ന ഇസ്ലാമിക ഭീകരാക്രമണത്തിൽ രണ്ട് ഇടവകാംഗങ്ങളും ദേവാലയശുശ്രൂഷിയും കൊല്ലപ്പെട്ടിരുന്നു. ഭീകരനെ പോലീസ് വെടിവച്ച് നിരായുധനാക്കിയശേഷം അറസ്റ്റ് ചെയ്തു. അടുത്ത വർഷം ഫെബ്രുവരിയിലാണ് ഈ കേസിന്റെ വിചാരണ ആരംഭിക്കുന്നത്.
ജർമനി ഇസ്ലാമിക് സെന്റർ നിരോധിച്ചു
ബർലിൻ: ഭീകരതയെ പിന്തുണയ്ക്കുന്നുവെന്നു കണ്ടെത്തിയതിനെത്തുടർന്ന് ഹാംബുർഗ് നഗരത്തിലെ ഇസ്ലാമിക് സെന്റർ മോസ്കും (ഐസെഡ്എച്ച്) അനുബന്ധ സംഘടനകളും മോസ്കുകളും ജർമനി നിരോധിച്ചു.
ഇറാന്റെ നേതൃത്വത്തിൽ 1953ൽ സ്ഥാപിതമായ ഈ മോസ്ക് ഷിയാകളുടെ യൂറോപ്പിലെ ഏറ്റവും വലിയ കേന്ദ്രമാണ്. തീവ്രവാദ ആശയം പ്രചരിപ്പിക്കുക, ഭീകരവാദികളെ റിക്രൂട്ട് ചെയ്യുക, യഹൂദ-ഇസ്രയേൽ വിദ്വേഷം ആളിക്കത്തിക്കുക മുതലായ പ്രവർത്തനങ്ങൾ ഈ മോസ്ക് കേന്ദ്രീകരിച്ച് നടന്നുവരുന്നതായി ജർമൻ ആഭ്യന്തരമന്ത്രി നാൻസി ഫേസർ പറഞ്ഞു.
ഹമാസ്, ഹിസ്ബുള്ള പോലുള്ള ഭീകരസംഘടനകൾക്ക് ഐസെഡ്എച്ച് ഒത്താശ ചെയ്യുന്നുണ്ട്. കഴിഞ്ഞ നവംബർ മുതൽ സെന്റർ ജർമൻ രഹസ്യപ്പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. നവംബറിൽ ഈ സ്ഥാപനങ്ങളിലെല്ലാം സൂക്ഷ്മപരിശോധന നടത്തി നിരവധി വസ്തുക്കൾ പിടിച്ചെടുത്തിരുന്നു. ഹാംബുർഗിലെ ഇമാം അലി മോസ്കാണ് ഇപ്പോൾ അടച്ചുപൂട്ടിയിരിക്കുന്നത്.
നീല നിറത്തിലുള്ള ഗോപുരമുള്ളതിനാൽ ഇത് നീലമോസ്ക് എന്നും അറിയപ്പെടുന്നുണ്ട്. ജനാധിപത്യമൂല്യങ്ങൾക്കും ജർമൻ ഭരണഘടനാ വ്യവസ്ഥകൾക്കും വിരുദ്ധമായാണ് ഐസെഡ്എച്ച് പ്രവർത്തിച്ചിരുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സെന്ററിന്റെ ഭാഗമായ അഞ്ചു സംഘടനകളെയും ജർമനി നിരോധിച്ചിട്ടുണ്ട്. ഇന്നലെ എട്ടു സംസ്ഥാനങ്ങളിലെ 53 ഇസ്ലാമിക സ്ഥാപനങ്ങളിലും മോസ്കുകളിലും പോലീസ് പരിശോധന നടത്തി സംശയാസ്പദമായ നിരവധി വസ്തുക്കൾ പിടിച്ചെടുത്തു. ലോകമാകെ ഇസ്ലാമിക ആധിപത്യത്തിൽ കൊണ്ടുവരുന്നതിനുള്ള പദ്ധതിയാണ് സെന്റർ ആസൂത്രണം ചെയ്തിരുന്നത്. ഇറാൻ സർക്കാരിന്റെ തീവ്രമതനിലപാടിന്റെ യൂറോപ്പിലെ പ്രതിനിധികളാണ് സെന്റർ.
സെന്റർ നിരോധിച്ചത് ഇറാനുമായുള്ള നയതന്ത്രബന്ധത്തിലും വിള്ളൽ സൃഷ്ടിച്ചിട്ടുണ്ട്. ടെഹ്റാനിലെ ജർമൻ പ്രതിനിധിയെ ഇറാൻ സർക്കാർ വിളിച്ചുവരുത്തി.
ഇറാൻ പ്രതിനിധിയെ ജർമൻ വിദേശകാര്യമന്ത്രാലയം ചർച്ചയ്ക്കു ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ജർമനി-ഇറാൻ ബന്ധം മോശം അവസ്ഥയിലാണ്.
ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങൾ, പ്രാദേശിക അസ്ഥിരത ലാക്കാക്കിയുള്ള ഇറാന്റെ നീക്കങ്ങൾ, ആണവായുധ പദ്ധതി, യുക്രെയ്ൻ യുദ്ധത്തിൽ റഷ്യക്കുള്ള പിന്തുണ, ഹമാസിനോടുള്ള ഐക്യദാർഢ്യം മുതലായ നിരവധി വിഷയങ്ങളിൽ ജർമനിയും ഇറാനും വിരുദ്ധ ചേരികളിലാണ്.
നാശം വിതച്ച് ഗേമി ചുഴലിക്കൊടുങ്കാറ്റ്
മനില: ഗേമി ചുഴലിക്കൊടുങ്കാറ്റിൽ ഫിലിപ്പീൻസിലും തായ്വാനിലും വൻ നാശമുണ്ടായി. ഫിലിപ്പീൻസിൽ കൊടുങ്കാറ്റ് വീശിയില്ലെങ്കിലും ഇതിന്റെ പ്രഭാവം മൂലമുണ്ടായ പേമാരിയിൽ 22 പേർ മരിച്ചു. തായ്വാനിൽ മൂന്നു പേരാണു മരിച്ചത്.
തായ്വാൻ തീരത്ത് ചരക്കുകപ്പൽ മുങ്ങി ഒന്‍പതു ജീവനക്കാരെ കാണാതായി. ഫിലിപ്പീൻസ് തീരത്ത് എണ്ണടാങ്കർ മുങ്ങിയെങ്കിലും 17 ജീവനക്കാരിൽ 16 പേരെയും രക്ഷപ്പെടുത്താൻ കഴിഞ്ഞു. ഫിലിപ്പീൻസിലെ ടാങ്കറിൽനിന്നുള്ള എണ്ണ വൻ പരിസ്ഥിതിനാശത്തിനു കാരണമായേക്കും.
ചുഴലിക്കൊടുങ്കാറ്റ് ബുധനാഴ്ച അർധരാത്രിയാണു തായ്വാന്റെ കിഴക്കൻ തീരംതൊട്ടത്. കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കവുമുണ്ടായി. 220 പേർക്കു പരിക്കേറ്റു. ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കി.
ടാൻസാനിയായിൽ രജിസ്റ്റർ ചെയ്ത ഫു ഷുൻ എന്ന ചരക്കുകപ്പലാണു തായ്വാൻ തീരത്തു മുങ്ങിയത്. ഇതിലെ ഒന്‍പതു ജീവനക്കാർ മ്യാൻമർ സ്വദേശികളാണ്.
കാറ്റുംകോളുമായി കടൽ പ്രക്ഷുബ്ധമായതിനാൽ രക്ഷാപ്രവർത്തനം അസാധ്യമാണെന്നാണ് തായ്വാൻ കോസ്റ്റ്ഗാർഡ് ഇന്നലെ അറിയിച്ചത്. തായ്വാൻ തീരത്തോടു ചേർന്നുണ്ടായ മറ്റ് അപകടങ്ങളിൽ മൂന്ന് ചരക്കുകപ്പലുകൾ നിയന്ത്രണം നഷ്ടമായി കരയ്ക്കടിഞ്ഞു.
വ്യാവസായികാവശ്യങ്ങൾക്കുള്ള 15 ലക്ഷം ലിറ്റർ ഇന്ധനം കയറ്റിയ എംടി ടെറാ നോവ എന്ന കപ്പലാണ് ഫിപ്പീൻസിലെ മനില ബേ തുറമുഖത്തിനടുത്ത് തലകീഴായി മറിഞ്ഞ് മുങ്ങിയത്. ഫിലിപ്പീൻസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കപ്പലിൽനിന്നുള്ള എണ്ണ കിലോമീറ്ററുകൾ പരന്നിട്ടുണ്ട്.
ഫിലിപ്പീൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരിസ്ഥിതിദുരന്തം സംഭവിച്ചേക്കാമെന്നും എണ്ണച്ചോർച്ച തടയാനുള്ളശ്രമത്തിലാണെന്നും അവിടുത്തെ കോസ്റ്റ്ഗാർഡ് പറഞ്ഞു.
ഫിലിപ്പീനി തലസ്ഥാനമായ മനില അടക്കം പല സ്ഥലങ്ങളിലും പെയ്ത പേമാരി വെള്ളപ്പൊക്കത്തിനിടയാക്കി. രാജ്യത്തൊട്ടാകെ പത്തു ലക്ഷം പേർ കെടുതി നേരിട്ടതായും 13 ലക്ഷം ഹെക്ടർ ഭൂമിയിലെ വിള നശിച്ചതായും ഫിലിപ്പീനി അധികൃതർ അറിയിച്ചു.
തായ്വാനിൽനിന്നു ചൈനയിലേക്കാണ് ചുഴലിക്കൊടുങ്കാറ്റ് നീങ്ങിയിരിക്കുന്നത്. ഫുജിയാൻ പ്രവിശ്യയിലെ ഒന്നര ലക്ഷം പേരെ ഒഴിപ്പിച്ചുമാറ്റി.
ഇസ്രയേൽ യുദ്ധം ചെയ്യുന്നത് യുഎസിനു വേണ്ടിയും: നെതന്യാഹു
വാഷിംഗ്ടൺ ഡിസി: ഇസ്രയേലിന്റെ യുദ്ധം അമേരിക്കയ്ക്കുകൂടി വേണ്ടിയാണെന്ന് പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു. ഇറാന്റെ നേതൃത്വത്തിലുള്ള ഭീകരതയുടെ അച്ചുതണ്ട് അമേരിക്കയ്ക്കും ഇസ്രയേലിനും അറബ് ലോകത്തിനും ഭീഷണിയാണെന്ന് യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത നെതന്യാഹു പറഞ്ഞു.
അമേരിക്കയുടെ ശത്രുവായ ഇറാനെതിരേയാണ് ഇസ്രയേലിന്റെ യുദ്ധം. ഞങ്ങളുടെ യുദ്ധം നിങ്ങളുടെ യുദ്ധംകൂടിയാണ്; ഞങ്ങളുടെ വിജയം നിങ്ങളുടെയും. അമേരിക്ക ഇസ്രയേലിനു നല്കുന്ന സൈനിക സഹായങ്ങൾക്കു നെതന്യാഹു നന്ദി അറിയിച്ചു.
ഗാസാ യുദ്ധത്തിന്റെ പേരിലുള്ള വിമർശനങ്ങൾ പരാമർശിക്കാതിരുന്ന അദ്ദേഹം, ഗാസയിലെ ഓരോ വ്യക്തിക്കും 3,000 കലോറി ലഭിക്കുന്നതിനാവശ്യമായ ഭക്ഷണം ഇസ്രയേൽ വിതരണം ചെയ്യുന്നുണ്ടെന്ന് അവകാശപ്പെട്ടു.
അതേസമയം, നെതന്യാഹുവിനെതിരേ വൻ പ്രതിഷേധമാണ് അമേരിക്കൻ തലസ്ഥാനത്തുണ്ടായത്. നെതന്യാഹു യുദ്ധക്കുറ്റവാളിയാണെന്ന പ്ലക്കാർഡുകൾ പിടിച്ച പലസ്തീൻ അനുകൂലികൾ കോൺഗ്രസ് സ്ഥിതി ചെയ്യുന്ന കാപിറ്റോൾ മന്ദിരത്തിനു പുറത്ത് തടിച്ചുകൂടി.
മന്ദിരത്തിനുള്ളിൽ കടന്ന് നെതന്യാഹുവിന്റെ പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ച അഞ്ചു പേർ അറസ്റ്റിലായി. മിഷിഗണിൽനിന്നുള്ള ജനപ്രതിനിധിയും കോൺഗ്രസിൽ അംഗമായ ആദ്യ പലസ്തീൻ വംശജയുമായ റഷീദ തലയ്ബും ‘യുദ്ധക്കുറ്റവാളി’ എന്ന പ്ലക്കാർഡ് ഉയർത്തിയാണു സഭയിലിരുന്നത്.
മുതിർന്ന ഡെമോക്രാറ്റിക് നേതാവ് നാൻസി പെലോസി അടക്കം 39 ഡെമോക്രാറ്റിക് നേതാക്കൾ സഭയിലെത്താൻ കൂട്ടാക്കിയില്ല. നെതന്യാഹുവിനെ കോൺഗ്രസിൽ പ്രസംഗിക്കാൻ ക്ഷണിച്ചത് അനുചിതമായെന്ന് പെലോസി അഭിപ്രായപ്പെട്ടു.
ഇസ്രയേലിൽ ബന്ദികളുടെ കുടുംബാംഗങ്ങൾ നെതന്യാഹുവിന്റെ പ്രസംഗത്തെ അപലപിക്കുകയും ബന്ദികളെ തിരികെയെത്തിക്കാൻ നടപടി ആവശ്യപ്പെടുകയും ചെയ്തു.
അഞ്ചു ബന്ദികളുടെ മൃതദേഹങ്ങൾ വീണ്ടെടുത്തു
ടെൽ അവീവ്: ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിൽ ഹമാസ് ഭീകരർ ഗാസയിലേക്കു തട്ടിക്കൊണ്ടുപോയ അഞ്ച് ഇസ്രേലികളുടെ മൃതദേഹങ്ങൾ വീണ്ടെടുത്തു.
തെക്കൻ ഇസ്രയേലിൽ നഴ്സറി ടീച്ചറായിരുന്ന മായാ ഗോരെൻ, സൈനികരായ മേജർ റാവിദ് കാറ്റ്സ്, മാസ്റ്റർ സെർജന്റ് ഓറെൻ ഗോൾഡിൻ, സ്റ്റാഫ് സെർജന്റ് തോമർ അഹിമാസ്, സെർജന്റ് കിറിൾ ബ്രോഡ്സ്കി എന്നിവരുടെ മൃതദേഹങ്ങളാണു വീണ്ടെടുത്തത്.
ഗാസയിലെ ഖാൻ യൂനിസിൽ ഓപ്പറേഷൻ നടത്തിയ ഇസ്രേലി കമാൻഡോകളാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. മായ ഗാരെൻ ഗാസയിൽ ഭീകരരുടെ കസ്റ്റഡിയിലാണു മരിച്ചതെന്ന് ഇസ്രേലി സേന അറിയിച്ചു.
സൈനികർ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ടതാണ്. ഭീകരർ സൈനികരുടെ മൃതദേഹങ്ങൾ ഗാസയിലേക്കു തട്ടിക്കൊണ്ടുപോകുകയായിരുന്നു.
പലസ്തീൻ ഭീകരർ 251 പേരെയാണ് ഇസ്രയേലിൽനിന്നു തട്ടിക്കൊണ്ടുപോയത്. നവംബറിലെ വെടിനിർത്തലിൽ നൂറിലധികം പേർ മോചിതരായിരുന്നു. ഗാസയിൽ കസ്റ്റഡിയിൽ തുടർന്നവരിൽ 39 പെരെങ്കിലും മരിച്ചിരിക്കാമെന്ന് ഇസ്രേലി വൃത്തങ്ങൾ അനുമാനിക്കുന്നു.
പിന്മാറിയത് ജനാധിപത്യത്തിനുവേണ്ടി: ബൈഡൻ
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ ജനാധിപത്യത്തെ രക്ഷിക്കാനാണു സ്ഥാനാർഥിത്വത്തിൽനിന്നു പിന്മാറിയതെന്ന് പ്രസിഡന്റ് ജോ ബൈഡൻ.
വീണ്ടും മത്സരിക്കാനുള്ള യോഗ്യതയുണ്ടെങ്കിലും ജനാധിപത്യത്തെ രക്ഷിക്കേണ്ട സാഹചര്യത്തിൽ വ്യക്തിഗത താത്പര്യങ്ങൾക്കു പ്രസക്തിയില്ലെന്നു ടിവിയിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത ബൈഡൻ പറഞ്ഞു.
ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിത്വം ഉപേക്ഷിക്കുകയും വൈസ് പ്രസിഡന്റ് കമല ഹാരിസിനെ സ്ഥാനാർഥിയായി നിർദേശിക്കുകയും ചെയ്തശേഷം ബൈഡൻ ആദ്യമായി നടത്തുന്ന പ്രസംഗമാണിത്.
രാജ്യത്തെയും ഡെമോക്രാറ്റിക് പാർട്ടിയെയും ഒന്നിപ്പിക്കാനാണു കമല ഹാരിസിനെ പിന്തുണച്ചത്. പ്രസിഡന്റ് പദവിയോട് ആദരവുണ്ട്. പക്ഷേ, രാജ്യത്തോടാണു കൂടുതൽ സ്നേഹം. രാജാക്കന്മാരും ഏകാധിപതികളുമല്ല, ജനങ്ങളാണ് അമേരിക്ക ഭരിക്കുന്നത്. ജനങ്ങളുടെ കൈകളിലാണ് അധികാരം- ബൈഡൻ കൂട്ടിച്ചേർത്തു. വൈറ്റ്ഹൗസിലെ ഓവൽ ഓഫീസിൽനിന്നു നടത്തിയ പ്രസംഗത്തിൽ ബൈഡനൊപ്പം പത്നി ജിൽ, മകൻ ഹണ്ടർ, മകൾ ആഷ്ലി എന്നിവരും ചില ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
ഇതിനിടെ, കമല ഹാരിസ് സ്ഥാനാർഥിത്വം ഉറപ്പിച്ചതോടെ നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കനത്ത പോരാട്ടം നടക്കുമെന്നുറപ്പായി. എതിരാളിയും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിനേക്കാൾ കമലയ്ക്കു ജനപ്രീതി വർധിച്ചതായി അഭിപ്രായ സർവേകളിൽ വ്യക്തമായിട്ടുണ്ട്.
നോർത്ത് കരോളൈനയിലെ പ്രചാരണ പരിപാടിയിൽ പ്രസംഗിച്ച ട്രംപ്, കമലയ്ക്കെതിരേ ശക്തമായ ആക്രമണം നടത്തി. ബൈഡൻ ഭരണകൂടത്തിലെ ഓരോ ദുരന്തത്തിനു പിന്നിലും കമലയായിരുന്നു, ഇടതുപക്ഷഭ്രാന്തിയാണ്, അവർ പ്രസിഡന്റായാൽ രാജ്യം നശിപ്പിക്കും എന്നൊക്കെ ട്രംപ് പറഞ്ഞു.
ഒട്ടാവ: കാനഡയുടെ പടിഞ്ഞാറൻ പ്രവിശ്യയിൽ കാട്ടുതീ പടരുന്നു. അൽബർട്ട, ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യകളിൽ നൂറുകണക്കിനു കാട്ടുതീയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞയാഴ്ച പ്രവിശ്യകളിൽ ആയിരക്കണക്കിന് ഇടിമിന്നലുണ്ടായതാണ് ഇതിനു കാരണം. അൽബർട്ടയിലെ ജാസ്പർ ടൗണിൽ ഒട്ടേറെ കെട്ടിടങ്ങൾ ചാന്പലായി. പട്ടണത്തിലെ 25,000 നിവാസികളെ ഒഴിപ്പിച്ചുമാറ്റി.
അഭിപ്രായ സർവേയിൽ കമലയ്ക്ക് ട്രംപിനേക്കാൾ ലീഡ്
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിത്വം ഉറപ്പിച്ച ഇന്ത്യൻ വംശജയായ വൈസ് പ്രസിഡന്റ് കമല ഹാരിസ് എതിരാളിയും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിനേക്കാൾ മുന്നിലെന്ന് അഭിപ്രായ സർവേ. റോയിട്ടേഴ്സും ഇപ്സോസും ചേർന്നു നടത്തിയ സർവേയിൽ കമലയ്ക്ക് 44ഉം ട്രംപിന് 42ഉം ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്.
പ്രസിഡന്റ് ജോ ബൈഡൻ ഞായറാഴ്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിത്വത്തിൽനിന്നു പിന്മാറിയെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ ആയിരുന്നു സർവേ. കഴിഞ്ഞയാഴ്ചത്തെ സർവേയിൽ കമലയും ട്രംപും 44 ശതമാനവുമായി തുല്യനിലയിലായിരുന്നു.
സർവേ ഫലത്തിൽ കാര്യമില്ലെന്നാണു ട്രംപിന്റെ പ്രചാരണ ടീം പ്രതികരിച്ചത്. കമലയുടെ സ്ഥാനാർഥിത്വത്തിനു ലഭിച്ച മാധ്യമശ്രദ്ധയാണു സർവേയിൽ ലീഡ് കൂടാൻ കാരണമായതെന്ന് ട്രംപിന്റെ ടീം അഭിപ്രായപ്പെട്ടു.
അതേസമയം, മോർണിംഗ് കൺസൽട്ട് പോൾ, പബിഎസ് ന്യൂസ്/എൻപിആർ/മാരിസ്റ്റ് പോൾ എന്നീ സർവേകളിൽ കമലയ്ക്കെതിരേ ട്രംപിനു ലീഡുണ്ട്.
ട്രംപിനെ കടന്നാക്രമിച്ചു
മിൽവാക്കി: ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥിയെന്ന നിലയിലെ ആദ്യപ്രചാരണ പരിപാടിയിൽ എതിരാളി ഡോണൾഡ് ട്രംപിനെ കടന്നാക്രമിച്ച് കമല ഹാരിസ്.
കലിഫോർണിയ അറ്റോർണി ജനറലായി പ്രവർത്തിച്ച കാലത്ത് പ്രോസിക്യൂട്ട് ചെയ്ത തട്ടിപ്പുകാരോടാണു ട്രംപിനെ കമല ഉപമിച്ചത്. സ്ത്രീപീഡകർ, തട്ടിപ്പുകാർ, വഞ്ചകർ തുടങ്ങി എല്ലാത്തരം കുറ്റവാളികളെയും കൈകാര്യം ചെയ്തിട്ടുണ്ടെന്നും ട്രംപ് ഏതു തരക്കാരനാണെന്നു തനിക്കറിയാമെന്നും കമല കൂട്ടിച്ചേർത്തു.
വിസ്കോൺസിനിലെ മിൽവാക്കി നഗരത്തിൽ നടന്ന റാലിയിൽ മൂവായിരം പേർ പങ്കെടുത്തു. തോക്ക് ഉപയോഗം നിയന്ത്രിക്കൽ, ഗർഭച്ഛിദ്രാവകാശം വീണ്ടെടുക്കൽ, എല്ലാവർക്കും താങ്ങാവുന്ന ആരോഗ്യ പരിരക്ഷ തുടങ്ങിയ കാര്യങ്ങൾക്കു മുൻഗണന നല്‍കുമെന്ന് കമല ഹാരിസ് പറഞ്ഞു.
നേപ്പാളിൽ വിമാനം തകർന്ന് 18 പേർ മരിച്ചു
കാഠ്മണ്ഡു: നേപ്പാളിൽ വിമാനം തകർന്നുവീണു തീപിടിച്ച് 18 പേർ മരിച്ചു. തലസ്ഥാനമായ കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ ഇന്നലെ രാവിലെ 11.11നായിരുന്നു അപകടം. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. പൈലറ്റിനു ഗുരുതരമായി പരിക്കേറ്റു.
സൗര്യ എയർലൈൻസ് കന്പനിയുടെ വിമാനത്തിൽ രണ്ടു ജീവനക്കാരും 15 ടെക്നിക്കൽ സ്റ്റാഫും ഒരു സ്ത്രീയും ഒരു കുട്ടിയുമാണുണ്ടായിരുന്നത്.
പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കു പോകാനായി ടേക്ക് ഓഫ് ചെയ്യുന്നതിനിടെ റൺവേയിൽനിന്ന് വിമാനം തെന്നിമാറി റൺവേയുടെ കിഴക്കുഭാഗത്തേക്കായി താഴ്ചയിലേക്കു തകർന്നു വീണു തീപിടിക്കുകയായിരുന്നു.
15 പേർ അപകടസ്ഥലത്തുതന്നെ മരിച്ചു. മൂന്നു പേർ ചികിത്സയ്ക്കിടെയാണു മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റൻ മനീഷ് രത്ന ശാക്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ ഒരാൾ നാലു വയസുള്ള കുട്ടിയാണ്.
സൗര്യ എയർലൈൻസിന്റെ ടെക്നീഷൻ മനുരാജ് ശർമയുടെ മകനാണ് മരിച്ച അഥിരാജ് ശർമ. മനുരാജിന്റെ ഭാര്യ പ്രിസ ഖാതിവാഡയും മരിച്ചവരിൽ ഉൾപ്പെടുന്നു. പ്രധാനമന്ത്രി കെ.പി. ശർമ ഒലി അപകടസ്ഥലം സന്ദർശിച്ചു. കനേഡിയൻ കന്പനി ബോംബാർഡിയറാണ് വിമാനം നിർമിച്ചത്.
ട്രംപിന്റെ പ്രചാരണം ഇനി അടച്ചിട്ട വേദികളിൽ
വാഷിംഗ്ടൺ ഡിസി: വധശ്രമം നേരിട്ട മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇനി തുറന്ന വേദികളിൽ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികൾ നടത്തില്ലെന്നു റിപ്പോർട്ട്. സുരക്ഷാ കാരണങ്ങളാൽ പരിപാടികൾ അടച്ചിട്ട വേദികളിൽ നടത്താൻ ട്രംപിന്റെ പ്രചാരണവിഭാഗം തീരുമാനിച്ചു.
നവംബറിലെ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി മത്സരിക്കുന്ന ട്രംപ് തുറന്ന വേദികളിൽ നൂറുകണക്കിനു റാലികൾ നടത്തിയിട്ടുണ്ട്. ഈ മാസം 13നു പെൻസിൽവേനിയയിൽ നടത്തിയ റാലിക്കിടെ ട്രംപിന്റെ വലത്തേ ചെവിയിൽ വെടിയേൽക്കുകയുണ്ടായി.
ട്രംപിനു നേർക്കു വധശ്രമമുണ്ടായ സംഭവത്തിൽ, അമേരിക്കൻ പ്രസിഡന്റുമാർക്ക് സുരക്ഷ നല്കുന്ന സീക്രട്ട് സർവീസ് ഏജൻസിയുടെ മേധാവി കിംബർലി ചീറ്റ്ൽ കഴിഞ്ഞദിവസം രാജിവച്ചിരുന്നു.
റൺവേയിൽ പരിസ്ഥിതി സ്നേഹികൾ; വിമാനത്താവളം നിശ്ചലമായി
ബെർലിൻ: പരിസ്ഥിതിപ്രവർത്തകർ റൺവേയിൽ പ്രതിഷേധിച്ചതോടെ ജർമനിയിലെ കൊളോൺ-ബോൺ വിമാനത്താവളത്തിൽ വിമാന സർവീസുകൾ നിലച്ചു.
ലാസ്റ്റ് ജനറേഷൻ എന്ന സംഘടനയിലെ അഞ്ചു പേർ ബുധനാഴ്ച രാവിലെ അനുമതിയില്ലാതെ പ്രവേശിച്ച് തങ്ങളുടെ കൈകൾ പശവച്ച് റൺവേയിൽ ഒട്ടിച്ചുവച്ചു. പോലീസെത്തിയാണ് ഇവരെ നീക്കം ചെയ്തത്.
പ്രതിഷേധത്തെത്തുടർന്ന് വിമാന സർവീസുകൾ നിർത്തിവച്ചു. കൊളോണിലേക്കു വന്ന വിമാനങ്ങളെ സമീപത്തുള്ള മറ്റു വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ടു. പ്രതിഷേധം അവസാനിച്ചതോടെ സർവീസുകൾ പുനഃസ്ഥാപിച്ചെങ്കിലും പ്രവർത്തനതാളം വീണ്ടെടുക്കാൻ സമയമെടുത്തു.
എണ്ണ, പ്രകൃതിവാതകം, കൽക്കരി എന്നിവ ആഗോളതലത്തിൽ ഉപേക്ഷിക്കാനുള്ള ശ്രമങ്ങൾക്കു ജർമനി നേതൃത്വം നല്‍കണമെന്നാണു പരിസ്ഥിതിപ്രവർത്തകരുടെ ആവശ്യം. യൂറോപ്പിലെ മറ്റു രാജ്യങ്ങളിലും പ്രതിഷേധമുണ്ടായി.
ഫിൻലൻഡിലെ ഹെൽസിങ്കി, സ്പെയിനിലെ ബാർസലോണ, നോർവേയിലെ ഓസ്ലോ തുടങ്ങിയ സ്ഥലങ്ങളിലെ വിമാനത്താവളങ്ങളിലായിരുന്നു ചെറിയ തോതിലുള്ള പ്രതിഷേധങ്ങൾ.
അഴിമതിക്കെതിരേ പ്രതിഷേധം; യുഗാണ്ടയിൽ 60 പേർ അറസ്റ്റിൽ
കംപാല: കെനിയയിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് അയൽരാജ്യമായ യുഗാണ്ടയിലും ജനകീയ പ്രതിഷേധം. യുഗാണ്ടൻ അധികാരികളുടെ അഴിമതിക്കെതിരേ ചൊവ്വാഴ് തലസ്ഥാനമായ കംപാലയിൽ ജനങ്ങൾ പ്രകടനം നടത്തി. അറുപതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഉന്നത ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരേ സോഷ്യൽ മീഡിയ വഴിയാണു പ്രതിഷേധപ്രകടനം ആസൂത്രണം ചെയ്തത്. പോലീസ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചിരുന്നു.
പ്രതിഷേധക്കാർ തീകൊണ്ടാണു കളിക്കുന്നതെന്നു പ്രസിഡന്റ് യൊവേരി മുസവേനി മുന്നറിയിപ്പു നല്കി. നാലു പതിറ്റാണ്ടായി ഇദ്ദേഹമാണു യുഗാണ്ട ഭരിക്കുന്നത്.
കെനിയയിൽ കഴിഞ്ഞമാസം ഒട്ടേറെപ്പേർ കൊല്ലപ്പെട്ട പ്രതിഷേധപ്രകടനത്തിനൊടുവിൽ, വിവാദമായ നികുതിവർധനാ നീക്കം പ്രസിഡന്റ് വില്യം റൂട്ടോ പിൻവലിച്ചിരുന്നു.
എത്യോപ്യയിലെ മണ്ണിടിച്ചിൽ: മരണം 229
ആഡിസ് അബാബ: എത്യോപ്യയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണസംഖ്യ 229 ആയി. തെരച്ചിൽ പുരോഗമിക്കുംതോറും കൂടുതൽ മൃതദേഹങ്ങൾ ലഭിക്കുകയാണ്. മരിച്ചവരിൽ ഗർഭിണികളും കുട്ടികളും ഉൾപ്പെടുന്നതായി എത്യോപ്യൻ അധികൃതർ പറഞ്ഞു.
മലയോര മേഖലയായ ഗോഫായിൽ ഞായറാഴ്ച വൈകുന്നേരമാണ് ആദ്യ മണ്ണിടിച്ചിൽ ഉണ്ടായത്. പോലീസും പ്രദേശവാസികളും രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ തിങ്കളാഴ്ച പുലർച്ചെ വീണ്ടും മണ്ണിടിച്ചിലുണ്ടായി. മരണപ്പെട്ടവരിൽ ഒട്ടേറെ രക്ഷാപ്രവർത്തകർ ഉൾപ്പെടുന്നു.
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ വംശജയായ അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിത്വം ഉറപ്പിക്കാനുള്ള പിന്തുണ ആർജിച്ചു.
പാർട്ടി വോട്ടെടുപ്പിൽ 1,976 പ്രതിനിധികളുടെ പിന്തുണയാണു വേണ്ടത്. ഇതിലും കൂടുതൽ പേർ കമലയെ പിന്തുണയയ്ക്കുന്നതായി വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് നടത്തിയ സർവേയിൽ വ്യക്തമായി.
ഡെമോക്രാറ്റിക് പാർട്ടിയിൽ അടുത്തമാസം ഒന്നുമുതൽ ഏഴുവരെ നടക്കുന്ന വോട്ടെടുപ്പിലാണു സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുക.
മുതിർന്ന നേതാവും മുൻ സ്പീക്കറുമായ നാൻസി പെലോസി, മുൻ പ്രസിഡന്റ് ബ്ലിൽ ക്ലിന്റൺ മുതലായവരും കമലയ്ക്കു പിന്തുണ നൽകുന്നു.
പ്രസിഡന്റ് ബൈഡൻ ഞായറാഴ്ച സ്ഥാനാർഥിത്വം പിൻവലിക്കുകയും കമലയെ ആ സ്ഥാനത്തേക്കു പിന്തുണയ്ക്കുന്നുവെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു.
കമലയ്ക്കു പാർട്ടിക്കുള്ളിൽ പിന്തുണ വർധിച്ചതല്ലാതെ എതിർപ്പുമായി ഒരാൾപോലും പരസ്യമായി രംഗത്തു വന്നിട്ടില്ല. കമലയുടെ പ്രചാരണ പരിപാടികൾക്കായി റിക്കാർഡ് തുക സംഭാവന ലഭിക്കുകയും ചെയ്തു.
പാർട്ടി സമ്മർദത്തിനൊടുവിലാണു ബൈഡൻ സ്ഥാനാർഥിയാകാനില്ലെന്നു പ്രഖ്യാപിച്ചത്. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപുമായുള്ള സംവാദത്തിൽ പരാജയപ്പെട്ടതോടെയാണു ബൈഡന്റെ കഴിവിൽ ഡെമോക്രാറ്റിക് നേതൃത്വം ആശങ്ക പ്രകടിപ്പിച്ചത്.
24 മണിക്കൂറിൽ 8.1 കോടി ഡോളർ; സംഭാവനയിൽ കമലയ്ക്ക് റിക്കാർഡ്
വാഷിംഗ്ടൺ ഡിസി: തെരഞ്ഞെടുപ്പു സംഭാവന ലഭിക്കുന്നതിൽ കമല ഹാരിസിനു റിക്കാർഡ്. ജോ ബൈഡൻ സ്ഥാനാർഥിത്വം പിൻവലിച്ച് 24 മണിക്കൂറിനുള്ളിൽ കമലയുടെ തെരഞ്ഞെടുപ്പുഫണ്ടിലേക്കെത്തിയത് 8.1 കോടി ഡോളറാണ്.
യുഎസ് തെരഞ്ഞെടുപ്പു ചരിത്രത്തിൽ ഒരു ദിവസത്തിനുള്ളിൽ സമാഹരിക്കപ്പെടുന്ന ഏറ്റവും ഉയർന്ന തുകയാണിതെന്നു ഡെമോക്രാറ്റിക് വൃത്തങ്ങൾ അവകാശപ്പെട്ടു.
പാർട്ടി അനുഭാവികളായ 8.88 ലക്ഷം പേരാണ് ഈ തുക നല്‍കിയത്. ഇതിൽ 60 പേരും ആദ്യമായി സംഭാവന നല്‍കുകയായിരുന്നു. ഇതിനു പുറമേ ഭാവിയിൽ 15 കോടി ഡോളർ നാല്‍കാമെന്ന വാഗ്ദാനവും ലഭിച്ചിട്ടുണ്ട്.
കമലയുടെ സ്ഥാനാർഥിത്വം ഡെമോക്രാറ്റിക് പാർട്ടിക്കു വൻ ഊർജം നല്‍കിയെന്നാണു പറയുന്നത്.
ഹമാസ്-ഫത്താ ഐക്യത്തിന് മധ്യസ്ഥതയുമായി ചൈന
ബെയ്ജിംഗ്: വെസ്റ്റ് ബാങ്കിലെ ഫത്തായ്ക്കും ഗാസയിലെ ഹമാസിനും ഇടയിലുള്ള ശത്രുത അവസാനിപ്പിക്കാൻ മധ്യസ്ഥതയുമായി ചൈന. ഇസ്രയേലുമായുള്ള യുദ്ധത്തിനുശേഷം അധിനിവേശ വെസ്റ്റ് ബാങ്കിലും ഗാസയിലുമായി ദേശീയ അനുരഞ്ജന സർക്കാർ രൂപീകരിക്കാനുള്ള പ്രഖ്യാപനത്തിൽ ഇരു സംഘടനകളും ചൈനയുടെ മധ്യസ്ഥതയിൽ ഒപ്പുവച്ചു.
ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിൽ ദിവസങ്ങളായി നടന്ന ചർച്ചകളിൽ പന്ത്രണ്ട് ഇതര പലസ്തീൻ സംഘടനകളും പങ്കെടുത്തു. ഇവരും ഐക്യസർക്കാരിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, യുദ്ധാനന്തര ഗാസയുടെ ഭരണത്തിൽ ഹമാസിനോ ഫത്തായ്ക്കോ ഒരു പങ്കുമുണ്ടാവില്ലെന്ന് ഇസ്രയേൽ പ്രതികരിച്ചു.
ബെയ്ജിംഗ് പ്രഖ്യാപനം പലസ്തീൻ ഐക്യത്തിലേക്കുള്ള ചുവടുവയ്പാണെന്നു ഹമാസ് വക്താവ് ഹുസാം ബദ്രാൻ പറഞ്ഞു. പലസ്തീൻ വിഷയത്തിൽ ചൈന കാണിക്കുന്ന താത്പര്യത്തിനു ഫത്താ നേതാക്കൾ നന്ദി അറിയിച്ചു. പലസ്തീൻ വിഭാഗങ്ങൾ തമ്മിലുള്ള ഐക്യത്തിന് അന്താരാഷ്ട്ര പിന്തുണ അത്യാവശ്യമാണെന്നു ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി പറഞ്ഞു.
ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനു മൂന്നിന പദ്ധതി വാംഗ് യി അവതരിപ്പിച്ചു. ദീർഘകാല വെടിനിർത്തൽ, പലസ്തീൻ പ്രദേശം പലസ്തീനികൾ തന്നെ ഭരിക്കണമെന്ന തത്വം അംഗീകരിക്കൽ, ദ്വിരാഷ്ട്ര ഫോർമുലയുടെ അടിസ്ഥാനത്തിൽ പലസ്തീൻ രാഷ്ട്രം രൂപവത്കരിച്ച് യുഎന്നിൽ അംഗത്വം നല്കൽ എന്നിവയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
ബെയ്ജിംഗ് പ്രഖ്യാപനം തള്ളിക്കളയുന്നതായി ഇസ്രേലി വൃത്തങ്ങൾ പറഞ്ഞു. കൊലപാതകികളും ബലാത്സംഗക്കാരുമായ ഹമാസിനെ ആലിംഗനം ചെയ്യുന്നതിലൂടെ പലസ്തീൻ അഥോറിറ്റി നേതാവ് മെഹ്മൂദ് അബ്ബാസിന്റെ തനിനിറം വ്യക്തമായെന്ന് ഇസ്രേലി വിദേശകാര്യമന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു.
എത്യോപ്യയിൽ മണ്ണിടിച്ചിൽ; 157 പേർ മരിച്ചു
ആഡിസ് അബാബ: തെക്കൻ എത്യോപ്യയിലുണ്ടായ രണ്ടു മണ്ണിടിച്ചിൽ ദുരന്തങ്ങളിൽ 157 പേരുടെ മരണം സ്ഥിരീകരിച്ചു.
മലയോര മേഖലയായ ഗോഫായിൽ ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായിരുന്നു മണ്ണിടിച്ചിലുകൾ. പത്തു പേരെ മാത്രമേ രക്ഷിക്കാൻ കഴിഞ്ഞിട്ടുള്ളൂ. കണാതായവർക്കായി തെരച്ചിൽ തുടരുന്നു. പ്രദേശവാസികളും പങ്കെടുക്കുന്നുണ്ട്.
ഗോഫാ ഉൾപ്പെടുന്ന സൗതേൺ എത്യോപ്യ സംസ്ഥാനത്ത് ദിവസങ്ങളായി കനത്ത മഴ പെയ്യുന്നുണ്ട്. ഞായറാഴ്ച രാത്രി മലയുടെ ഒരു ഭാഗം ഇടിഞ്ഞുവരുകയായിരുന്നു. പോലീസും പ്രദേശവാസികളും രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ തിങ്കളാഴ്ച പുലർച്ചെ വീണ്ടും മണ്ണിടിച്ചിലുണ്ടായി. മരണസംഖ്യ ഉയരുമെന്ന് എത്യോപ്യൻ അധികൃതർ സൂചിപ്പിച്ചു.
സീക്രട്ട് സർവീസ് മേധാവി രാജിവച്ചു
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ പ്രസിഡന്റിനും മുൻ പ്രസിഡന്റുമാർക്കും സുരക്ഷ നല്കുന്ന സീക്രട്ട് സർവീസിന്റെ മേധാവി കിംബർലി ചീറ്റ്ൽ രാജിവച്ചു.
ഈ മാസം 13ന് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു വധശ്രമം ഉണ്ടായ പശ്ചാത്തലത്തിലാണിത്. ട്രംപിനു വെടിയേറ്റ സംഭവം സീക്രട്ട് സർവീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമായിരുന്നുവെന്ന് കോൺഗ്രസ് സമിതിയുടെ വിചാരണയിൽ കംബർലി സമ്മതിച്ചിരുന്നു.
ചൈനയിൽ വിരമിക്കൽ പ്രായം വർധിപ്പിക്കുന്നു
ബെയ്ജിംഗ്: ചൈനയിൽ വിരമിക്കൽ പ്രായം ഉയർത്താൻ തീരുമാനം. മുന്‍പുണ്ടായിരുന്ന ജനസംഖ്യാനിയന്ത്രണം മൂലം പണിയെടുക്കാൻ ശേഷിയുള്ളവരുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണിത്.
നിലവിൽ വെള്ളക്കോളർ ജോലികളിൽ പുരുഷന്മാർക്ക് 60ഉം വനിതകൾക്ക് 55ഉം ആണു വിരമിക്കൽ പ്രായം. അഞ്ചു വർഷത്തിനുള്ളിൽ ഇതു കൂട്ടിക്കൊണ്ടുവരാനാണു തീരുമാനം. 65 വയസ് വരെയെങ്കിലും തൊഴിലെടുക്കാൻ അനുവദിക്കുമെന്നാണു സൂചന.
പ്രായമായവരുടെ എണ്ണത്തിനൊപ്പം പെൻഷൻ ബാധ്യത വർധിച്ചുവരുന്നതും കണക്കിലെടുത്താണ് കമ്യൂണിസ്റ്റ് ഭരണകൂടം ഈ നടപടികൾക്കു മുതിരുന്നത്.
വിരമിക്കൽപ്രായം ഉയർത്തുന്ന കാര്യം കുറച്ചു വർഷങ്ങളായി പരിഗണനയിലുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച ചേർന്ന പാർട്ടി പ്ലീനത്തിൽ ഔദ്യോഗിക തീരുമാനമുണ്ടായി.
ക്രൊയേഷ്യയിൽ വയോജന കെയർ ഹോമിൽ വെടിവയ്പ്; ആറു പേർ കൊല്ലപ്പെട്ടു
സാഗ്രെബ്: മധ്യ ക്രൊയേഷ്യയിലെ വയോജന കെയർ ഹോമിൽ ഇന്നലെ രാവിലെ അക്രമി നടത്തിയ വെടിവയ്പിൽ ആറു പേർ കൊല്ലപ്പെട്ടു. ആറു പേർക്കു പരിക്കേറ്റു.
ഡാരുവാർ പട്ടണത്തിലാണു സംഭവം. അഞ്ചു പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിൽവച്ചുമാണു മരിച്ചതെന്ന് ക്രൊയേഷ്യൻ പോലീസ് തലവൻ നിക്കോള മിലിന പറഞ്ഞു.
വെടിവയ്പിനുശേഷം രക്ഷപ്പെട്ട അക്രമിയെ ഡാരുവാർ പട്ടണത്തിൽനിന്നു പിടികൂടി. കെയർ ഹോമിലെ അന്തേവാസികളായ അഞ്ചു പേരും ഒരു ജോലിക്കാരനുമാണു കൊല്ലപ്പെട്ടത്.
അന്‍പത്തിയൊന്നുകാരനായ അക്രമി മുൻ പോലീസുകാരനാണ്. 991-95 കാലത്ത് ക്രൊയേഷ്യൻ യുദ്ധത്തിൽ ഇയാൾ പങ്കെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടവരിലൊരാൾ അക്രമിയുടെ അമ്മയാണെന്ന് റിപ്പോർട്ടുണ്ട്.
ചരിത്രമാകാൻ കമല ഹാരീസ്
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻഷൽ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായി മത്സരിക്കാൻ തയാറെടുത്ത് വൈസ് പ്രസിഡന്റ് കമല ഹാരീസ്. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിത്വം നേടാൻ ഉദ്ദേശിക്കുന്നതായി അവർ അറിയിച്ചു.
ഡോണൾഡ് ട്രംപിനെ പരാജയപ്പെടുത്തുന്നതിനായി രാജ്യത്തെ ഒന്നിപ്പിക്കാൻ തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും കമല ഹാരീസ് പറഞ്ഞു. ഡെമോക്രാറ്റിക് സ്ഥാനാർഥിത്വത്തിൽനിന്ന് ബൈഡൻ പിന്മാറിയതിനു പിന്നാലെ അദ്ദേഹം കമല ഹാരീസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
സ്ഥാനാർഥിയാകാൻ കഴിഞ്ഞാൽ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന ആദ്യത്തെ കറുത്ത വർഗക്കാരിയും ആദ്യത്തെ ഏഷ്യൻ അമേരിക്കക്കാരിയുമായി കമല ഹാരീസ് മാറും. പ്രസിഡന്റിന്റെ പിന്തുണ ലഭിച്ചതിൽ അഭിമാനം. സ്ഥാനാർഥിത്വം നേടാനും വിജയിക്കാനും താൻ താത്പര്യപ്പെടുന്നതായും അവർ പ്രസ്താവനയിൽ പറഞ്ഞു.
81 കാരനായ ബൈഡൻ മത്സരത്തിൽനിന്നു പിന്മാറുകയാണെന്നു ഞായറാഴ്ച പ്രഖ്യാപിച്ചതോടെയാണ് കമല ഹാരീസ് രംഗത്തേക്കുവന്നത്. ട്രംപുമായുള്ള സംവാദത്തിൽ പിന്നോട്ടുപോയതോടെയാണ് ബൈഡന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് ചോദ്യമുയർന്നത്.
ബൈഡന്റെ പിന്തുണയുണ്ടെങ്കിലും കമല ഹാരീസ് തന്നെ ഡെമോക്രാറ്റിക് സ്ഥാനാർഥിയാകുമെന്ന് ഉറപ്പായിട്ടില്ല. പാർട്ടി പുതിയ സ്ഥാനാർഥിയെ നിശ്ചയിക്കുമോയെന്നതു സംബന്ധിച്ചും വ്യക്തത വന്നിട്ടില്ല.
ട്രംപിനെ പരാജയപ്പെടുത്താൻ കഴിയുന്ന സ്ഥാനാർഥിയെ വരും ദിവസങ്ങളിൽ സുതാര്യമായ നടപടികളിലൂടെ പാർട്ടി ഐകകണ്ഠ്യേന തെരഞ്ഞെടുക്കുമെന്ന് ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റി ചെയർമാൻ ജയിം ഹാരീസൺ പ്രസ്താവനയിൽ പറഞ്ഞു.
ബൈഡന്റെ പിന്തുണയിലൂടെ സ്ഥാനാർഥിത്വം ഏതാണ്ട് ഉറപ്പിക്കാൻ കമല ഹാരിസിനു സാധിച്ചിട്ടുണ്ടെങ്കിലും അടുത്ത മാസം നടക്കുന്ന ഷിക്കാഗോ ഡെമോക്രാറ്റിക് നാഷണൽ കൺവൻഷനിലാണ് അന്തിമ തീരുമാനമുണ്ടാകുക.
ബിൽ ക്ലിന്റണും ഹിലരി ക്ലിന്റണും കമല ഹാരീസിന്റെ സ്ഥാനാർഥിത്വത്തിനു പിന്തുണ പ്രഖ്യാപിച്ചെങ്കിലും ബറാക് ഒബാമ ഇതുവരെ പിന്തുണ നൽകിയിട്ടില്ല. നാൻസി പെലോസിയും കമലയ്ക്കു പിന്തുണയുമായി രംഗത്തെത്തിയില്ല.
സ്വാഗതം ചെയ്ത് ഇന്ത്യൻ സമൂഹം
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻഷൽ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായി വൈസ് പ്രസിഡന്റ് കമല ഹാരീസ് എത്തുന്നതിനെ സ്വാഗതം ചെയ്ത് ഇന്ത്യൻ സമൂഹം. ചരിത്രമുഹൂർത്തമെന്നാണ് അമേരിക്കയിലെ ഇന്ത്യൻ സമൂഹം ഇതിനെ വിശേഷിപ്പിച്ചത്.
കമലയെ പിന്തുണച്ച് മുൻനിര ഡെമോക്രാറ്റിക് നേതാക്കൾ രംഗത്തെത്തി. ഇന്ത്യൻ വംശജയായൊരു നേതാവ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്നത് തന്നെ ആവേശഭരിതനാക്കുന്നുവെന്ന് പ്രവാസി നേതാവ് എം.ആർ. രംഗസ്വാമി പറഞ്ഞു.
കമല ഹാരീസ് പ്രസിഡന്റായി എത്തുന്നത് ഇന്ത്യ-അമേരിക്ക ബന്ധത്തിൽ നിർണായകമാകുമെന്ന് വിദേശകാര്യ വിദഗ്ധൻ റോണക് ഡി. ദേശായി പറഞ്ഞു. വൈസ് പ്രസിഡന്റ് എന്ന നിലയിൽ അവർക്കു ധാരാളം അനുഭവസമ്പത്തുണ്ട്. ട്രംപിനെ മറികടക്കാൻ അവർക്ക് കഴിയും ദേശായി കൂട്ടിച്ചേർത്തു.
ഹമാസ് തടങ്കലിൽ രണ്ട് ഇസ്രേലി ബന്ദികൾ കൊല്ലപ്പെട്ടു
ജറൂസലെം: ഹമാസ് തടങ്കലിൽ രണ്ട് ഇസ്രേലി ബന്ദികൾ മാസങ്ങൾക്കു മുന്‍പ് കൊല്ലപ്പെട്ടതായി ഇസ്രേലി സേന സ്ഥിരീകരിച്ചു. അലക്സ് ഡാൻസിഗ് (76), യാഗേവ് ബുക്ഷ്താബ് (35) എന്നിവരാണു ഗാസയിൽ കൊല്ലപ്പെട്ടത്. ഇവരിലൊരാൾ ഇസ്രേലി ആക്രമണത്തിനിടെയാണു കൊല്ലപ്പെട്ടതെന്നു റിപ്പോർട്ടുണ്ട്.
ഇക്കാര്യം അന്വേഷിക്കുമെന്ന് ഇസ്രയേൽ അറിയിച്ചു. 2023 ഒക്ടോബർ ഏഴിന് കിബുട്സ് നിറിമിൽനിന്നാണ് യാഗേവ് ബുക്ഷ്താബിനെ ഹമാസ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്. ഇദ്ദേഹത്തിനൊപ്പം ഭാര്യ റിമോണ്‍ കിർഷ്തിനെയും തട്ടിക്കൊണ്ടുപോയിരുന്നു.
എന്നാൽ, റിമോണിനെ നവംബർ 28നു മോചിപ്പിച്ചു. കിബുട്സ് നിർ ഓസിൽനിന്നാണ് അലക്സ് ഡാൻസിഗിനെ തട്ടിക്കൊണ്ടുപോയത്. രണ്ടു ബന്ദികളിലൊരാൾ പട്ടിണിമൂലമാണു മരിച്ചതെന്ന് ഹമാസ് അറിയിച്ചിരുന്നു.
രണ്ടായിരത്തിലേറെ ഇസ്രേലി സൈനികരെ സംബന്ധിച്ചുള്ള സുപ്രധാന വിവരങ്ങൾ ഹമാസ് തീവ്രവാദികൾ ശേഖരിച്ചുവെന്ന റിപ്പോർട്ട് പുറത്തുവന്നു. സൈനികരുടെ പേര്, ഫോണ്‍ നന്പറുകൾ, ബാങ്ക് വിവരങ്ങൾ, ലൈസൻസ് വിവരങ്ങൾ തുടങ്ങിയവയാണ് ഹമാസ് ശേഖരിച്ചത്.
ബംഗ്ലാദേശ് ശാന്തം, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചില്ല
ധാക്ക: സംവരണനയം സുപ്രീംകോടതി തിരുത്തിയതോടെ ബംഗ്ലാദേശ് സാധാരണനിലയിലേക്ക്. സംവരണവിരുദ്ധ പ്രക്ഷോഭത്തിൽ നൂറ്റന്‍പതിലേറെ പേരാണു കൊല്ലപ്പെട്ടത്. അതേസമയം, തുടർച്ചയായ അഞ്ചാം ദിവസവും രാജ്യത്ത് ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമായില്ല.
48 മണിക്കൂറിനകം ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ചില വിദ്യാർഥി സംഘടനകൾ ആവശ്യപ്പെട്ടു. പ്രക്ഷോഭകാരികൾക്ക് പ്രതിപക്ഷ പാർട്ടിയായ ബിഎൻപിയുടെ പിന്തുണയുണ്ട്. ഇന്നലെ സർക്കാർ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. ഒരിടത്തും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
ബംഗ്ലാ വിമോചനയുദ്ധത്തിൽ പങ്കെടുത്തവരുടെ അനന്തരാവകാശികൾക്കു സർക്കാർ ജോലികളിൽ 30 ശതമാനം സംവരണം ഏർപ്പെടുത്തിയതോടെയാണ് ബംഗ്ലാദേശിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. സംവരണം അഞ്ചു ശതമാനമാക്കി സുപ്രീംകോടതി വെട്ടിക്കുറിച്ചു.
സുപ്രീംകോടതി വിധിയോടെ 93 ശതമാനം ജോലികൾ യോഗ്യതയുടെ അടിസ്ഥാനത്തിൽ ലഭിക്കും. രണ്ടു ശതമാനം സംവരണം ഗോത്രവർഗ ന്യൂനപക്ഷങ്ങൾക്കും ട്രാൻസ്ജെൻഡർമാർക്കുമായി നീക്കിവച്ചിട്ടുണ്ട്.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ജോ ബൈഡൻ പിന്മാറി
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്ക് സ്ഥാനാർഥിത്വത്തിൽനിന്ന് ജോ ബൈഡൻ പിന്മാറി.
എക്സിലൂടെയായിരുന്ന ബൈഡന്റെ പ്രഖ്യാപനം. തീരുമാനം രാജ്യത്തിന്റെയും ഡെമോക്രാറ്റിക്ക് പാർട്ടിയുടെയും താത്പര്യം മുൻനിർത്തിയെന്ന് വാർത്താക്കുറിപ്പിൽ ബൈഡൻ അറിയിച്ചു. ബൈഡൻ ഈ ആഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രായവും അനാരോഗ്യവും മൂലം ബൈഡന്റെ സ്ഥാനാർഥിത്വത്തിൽ വ്യാപകമായ എതിർപ്പുകളുണ്ടായിരുന്നു. തെരഞ്ഞെടുപ്പിനു നാലുമാസം മാത്രം ബാക്കിനിൽക്കേയാണ് ബൈഡന്റെ പിന്മാറ്റം.
ഹൂതി കേന്ദ്രങ്ങളിൽ ഇസ്രേലി ആക്രമണം
ടെൽ അവീവ്: ടെൽ അവീവിലെ ഡ്രോൺ ആക്രമണത്തിനു മറുപടിയായി യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ ഇസ്രേലി ആക്രമണം. ഇസ്രയേലിൽനിന്ന് 1800 കിലോമീറ്റർ അകലെയുള്ള ഹൊദെയ്ദ തുറമുഖത്താണ് ശനിയാഴ്ച പോർവിമാനങ്ങൾ ആക്രമണം നടത്തിയത്. മൂന്നു പേർ കൊല്ലപ്പെടുകയും 87 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി ഹൂതികൾ അറിയിച്ചു.
ഇസ്രയേലിൽ നൂറുകണക്കിന് മിസൈൽ- ഡ്രോൺ ആക്രമണങ്ങൾക്ക് ഹൂതികൾ ശ്രമിച്ചെങ്കിലും യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ ഇസ്രയേൽ തിരിച്ചടി നല്‍കുന്നത് ആദ്യമാണ്. വെള്ളിയാഴ്ചത്തെ ഹൂതി ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും എട്ടു പേർക്കു പരിക്കേൽക്കുകയും ചെയ്തതാണ് ശക്തമായ മറുപടി നല്കാൻ ഇസ്രയേലിനെ പ്രേരിപ്പിച്ചത്.
ലോകത്തെവിടെയുള്ള ശത്രുവിനെയും നേരിടാൻ തക്ക നീളം ഇസ്രേലി കരങ്ങൾക്കുണ്ടെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആക്രമണത്തിനു പിന്നാലെ പറഞ്ഞത്. ഹൂതികൾക്കുള്ള ഇറേനിയൻ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്നത് ഹൊദെയ്ദ തുറമുഖം വഴിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇസ്രേലി ആക്രമണത്തിൽ തുറമുഖത്ത് വൻ തീപിടിത്തമുണ്ടായി. എണ്ണ സംഭരണ കേന്ദ്രങ്ങളും പവർ പ്ലാന്റുമാണ് ആക്രമിക്കപ്പെട്ടതെന്ന് ഹൂതികൾ പറഞ്ഞു.
ആക്രമണം ഹൂതികൾക്കുള്ള വ്യക്തമായ സന്ദേശമാണെന്ന് ഇസ്രേലി പ്രതിരോധമന്ത്രി യൊവാവ് ഗാലന്റ് പറഞ്ഞു. ഹൊദെയ്ദയിലെ അഗ്നിബാധ പശ്ചിമേഷ്യയിലെവിടെനിന്നും ദൃശ്യമാണ്. അതിന്റെ പ്രാധാന്യം എല്ലാവർക്കും ബോധ്യപ്പെട്ടിട്ടുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൂതികൾ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇസ്രയേലിൽ ഇരുനൂറിലധികം തവണ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഇസ്രേലി സേനയ്ക്ക് ഇവയെല്ലാം വെടിവച്ചിടാൻ കഴിഞ്ഞിരുന്ന.ു. വെള്ളിയാഴ്ച ഹൂതി ഡ്രോൺ വരുന്നത് മുൻകൂട്ടി കണ്ടെങ്കിലും മനുഷ്യപിഴവു മൂലം വെടിവച്ചിടാൻ കഴിഞ്ഞില്ലെന്നാണ് വിശദീകരണം. ഇന്നലെ രാവിലെയും ഇസ്രയേലിനു നേർക്ക് ഹൂതികൾ തൊടുത്ത മിസൈൽ വെടിവച്ചിടാൻ കഴിഞ്ഞു.
സംയമനം പാലിക്കണം: യുഎൻ
ന്യൂയോർക്ക്: ഇസ്രയേൽ- ഹൂതി സംർഷത്തിൽ ഉത്കണ്ഠ പ്രകടിപ്പിച്ച് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെരസ്. പശ്ചിമേഷ്യയിൽ സംഘർഷം വർധിച്ചേക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാവരും സംയമനം പാലിക്കണം. ജനവാസ കേന്ദ്രങ്ങളിൽ ആക്രമണം നടത്തുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രയേലിന്റെ ദീർഘകരങ്ങൾ എവിടെയുമെത്തും: നെതന്യാഹു
ടെൽ അവീവ്: യെമനിൽ വിജയകരമായി ആക്രമണം നടത്തിയ ഇസ്രേലി സേനയെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അഭിനന്ദിച്ചു. യഹൂദരുടെ ശത്രുക്കൾക്കുള്ള വ്യക്തമായ മുന്നറിയിപ്പാണ് ഈ ആക്രമണമെന്ന് ടിവിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത അദ്ദേഹം പറഞ്ഞു.
ടെൽ അവീവിൽ ഒരാൾ കൊല്ലപ്പെട്ട ഹൂതി ഡ്രോൺ ആക്രമണത്തിനു നേരിട്ടുള്ള മറുപടിയാണ് ഹൊദെയ്ദയിൽ നല്‍കിയത്. ഈ തുറമുഖത്തുകൂടിയാണ് ഹൂതികൾക്ക് ഇറാനിൽനിന്ന് മരകായുധങ്ങൾ ലഭിക്കുന്നത്.
ഇസ്രയേലിന്റെ ദീർഘകരങ്ങൾക്ക് എത്തിച്ചേരാൻ പറ്റാത്ത സ്ഥലമില്ലെന്ന കാര്യം ശത്രുക്കൾക്കു വ്യക്തമായിക്കാണുമെന്ന് നെതന്യാഹു കൂട്ടിച്ചേർത്തു.
ബംഗ്ലാദേശ്: സംവരണത്തിൽ സുപ്രീംകോടതിയുടെ തിരുത്ത്
ധാക്ക: ബംഗ്ലാദേശിൽ നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ പ്രക്ഷോഭത്തിനു കാരണമായ സംവരണനയം സുപ്രീംകോടതി തിരുത്തി. ബംഗ്ലാ വിമോചനയുദ്ധത്തിൽ പങ്കെടുത്തവരുടെ അനന്തരാവകാശികൾക്കു സർക്കാർ ജോലികളിൽ നിശ്ചയിച്ചിരുന്ന 30 ശതമാനം സംവരണം, അഞ്ചു ശതമാനമായി കുറച്ച് കോടതി ഇന്നലെ ഉത്തരവിറക്കി. വിദ്യാർഥികൾ കോടതിയുത്തരവിനെ സ്വാഗതം ചെയ്തെങ്കിലും പ്രക്ഷോഭം പിൻവലിക്കില്ലെന്നു വ്യക്തമാക്കി.
സംവരണം എടുത്തുകളയണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളുടെ നേതൃത്വത്തിൽ വൻ പ്രക്ഷോഭമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. 150ലേറെ ആളുകൾ കൊല്ലപ്പെട്ടതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. തലസ്ഥനമായ ധാക്കയിൽ കർഫ്യൂ പ്രഖ്യാപിച്ച് പട്ടാളത്തെ വിന്യസിച്ചിരിക്കുകയാണ്. നഗരത്തിലെ തെരുവുകൾ ഇന്നലെ ഏതാണ്ടു വിജനമായിരുന്നെങ്കിലും ചില സ്ഥലങ്ങളിൽ പ്രക്ഷോഭകാരികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.
വിവാദമായ സംവരണനയം പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ സർക്കാർ 2018ൽ നിർത്തലാക്കിയതാണ്. കഴിഞ്ഞമാസം ഹൈക്കോടതി സംവരണം പുനഃസ്ഥാപിച്ചതാണ് പ്രക്ഷോഭത്തിനു കാരണം. ഉരുക്കുമുഷ്ടിയോടെയാണ് സർക്കാർ പ്രക്ഷോഭത്തെ നേരിട്ടത്. പോലീസിനു പുറമേ ഭരണം നടത്തുന്ന അവാമി ലീഗ് പാർട്ടിയുടെ വിദ്യാർഥി സംഘടനയും പ്രക്ഷോഭകാരികളെ ആക്രമിക്കുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു. ബംഗ്ലാദേശിലെ യൂണിവേഴ്സിറ്റികളും കോളജുകളും ദിവസങ്ങളായി അടഞ്ഞുകിടക്കുകയാണ്.
സുപ്രീംകോടതി വിധിയോടെ ഗവൺമെന്റ് ജോലികളിൽ 93 ശതമാനം യോഗ്യതയുടെ അടിസ്ഥാനത്തിൽ ലഭിക്കും. രണ്ടു ശതമാനം വംശീയ ന്യൂനപക്ഷങ്ങൾക്കും അംഗപരിമിതർക്കും നീക്കിവച്ചിരിക്കുകയാണ്.
പ്രക്ഷോഭം തുടരും: വിദ്യാർഥികൾ
ധാക്ക: സുപ്രീംകോടതി സംവരണ നയം തിരുത്തിയെങ്കിലും പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് ബംഗ്ലാദേശിലെ വിദ്യാർഥി സംഘടനകൾ വ്യക്തമാക്കി. അറസ്റ്റിലായ പ്രതിപക്ഷ നേതാക്കളെയും വിദ്യാർഥികളെയും വിട്ടയയ്ക്കുക, ആഭ്യന്തരമന്ത്രി അസദുസ്മാൻ ഖാനും ഭരണകക്ഷിയായ അവാമി ലീഗ് പാർട്ടിയുടെ സെക്രട്ടറി ജനറൽ ഒബയ്ദുൾ ഖാദറും രാജിവയ്ക്കുക എന്നീ ആവശ്യങ്ങൾ നടപ്പാക്കുന്നതുവരെ സമരം തുടരും.
വെടിയേറ്റത് ജനാധിപത്യത്തിനു വേണ്ടി: ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ ഡിസി: ജനാധിപത്യത്തിനുവേണ്ടിയാണ് താൻ വെടിയേറ്റതെന്ന് മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായ ട്രംപ് വധശ്രമത്തിനുശേഷമുള്ള ആദ്യ പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു. മിഷിഗണിലെ റാലിയിൽ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ജെ.ഡി. വാൻസും പങ്കെടുത്തു.
തന്നെ കാണാനെത്തിയ ആയിരങ്ങൾക്ക് ട്രംപ് നന്ദി പറഞ്ഞു. ദൈവകൃപയാലാണ് നിങ്ങൾക്കു മുന്നിൽ നിൽക്കുന്നത്. ദൈവിക ഇടപെടലാണ് തന്റെ ജീവൻ രക്ഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
13ന് പെൻസിൽവേനിയയിലെ പ്രചാരണ റാലിക്കിടെയാണ് ട്രംപിനു നേർക്ക് വെടിവയ്പുണ്ടായത്. വെടിയുണ്ട അദ്ദേഹത്തിന്റെ വലത്തേ ചെവി തുളച്ചു. അക്രമിയുടെ വെടിയേറ്റ് കാണികളിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടു പേർക്കു പരിക്കേൽക്കുകയും ചെയ്തു.
തോമസ് മാത്യു ക്രൂക്സ് (20) എന്ന അക്രമിയെ സുരക്ഷാ ഭടന്മാർ വധിച്ചു. അതേസമയം ട്രംപിനെ വെടിവയ്ക്കാൻ അക്രമിക്കു പ്രേരണയായത് എന്താണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ശർമ ഒലി ഭൂരിപക്ഷം തെളിയിച്ചു
കാഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി പാർലമെന്റിൽ ഭൂരിപക്ഷം തെളിയിച്ചു. അദ്ദേഹം അവതരിപ്പിച്ച വിശ്വാസവോട്ടിനെ 188 അംഗങ്ങൾ പിന്തുണച്ചപ്പോൾ 74 പേരാണ് എതിർത്തത്.
എഴുപത്തിരണ്ടുകാരനായ ശർമ ഒലി നാലാം തവണയാണ് പ്രധാനമന്ത്രിയാകുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സത്യപ്രതിജ്ഞ. ഒലിയുടെ സിപിഎൻ-യുഎംഎൽ പാർട്ടി നേപ്പാളി കോൺഗ്രസുമായി ചേർന്നാണ് സർക്കാർ രൂപീകരിച്ചിരിക്കുന്നത്.
ഒലിയുടെ പിന്തുണയിൽ പുഷ്പ കമൽ ദഹൽ എന്ന പ്രചണ്ഡ ആയിരുന്നു മുൻ പ്രധാനമന്ത്രി. നേപ്പാളി കോൺഗ്രസുമായി ധാരണ ഉണ്ടാക്കിയ ഒലി പിന്തുണ പിൻവലിച്ചതോടെ പ്രചണ്ഡ വിശ്വാസവോട്ടിൽ പരാജയപ്പെട്ടു.
ഇതിനിടെ ഒലിയെ പ്രധാനമന്ത്രിയായി നിയമിച്ചതിൽ ഭരണഘടനാ ലംഘനമുണ്ടായി എന്നാരോപിക്കുന്ന ഹർജി നേപ്പാളി സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്.
ബംഗ്ലാദേശിൽ സംവരണവിരുദ്ധ സമരം കടുത്തു; കർഫ്യൂ പ്രഖ്യാപിച്ചു, പട്ടാളമിറങ്ങി
ധാക്ക: സർക്കാർ ജോലികളിലെ സംവരണത്തിനെതിരേ നടക്കുന്ന പ്രതിഷേധം അനിയന്ത്രിതമായ സാഹചര്യത്തിൽ ബംഗ്ലാദേശിൽ കർഫ്യൂ പ്രഖ്യാപിക്കുകയും സൈന്യത്തെ വിന്യസിക്കുകയും ചെയ്തു. നേരത്തേ തലസ്ഥാനമായ ധാക്കയിൽ ജനങ്ങൾ ഒത്തുകൂടുന്നത് നിരോധിച്ചിരുന്നു. എന്നിട്ടും പ്രതിഷേധങ്ങൾ ശമിക്കാത്ത പശ്ചാത്തലത്തിലാണ് കൂടുതൽ നടപടികൾ.
വിദ്യാർഥികൾ നേതൃത്വം നൽകുന്ന പ്രകടനങ്ങൾ വലിയ സംഘർഷത്തിലാണ് കലാശിക്കുന്നത്. 115 പേർ ഇതുവരെ കൊല്ലപ്പെട്ടു. അന്‍പതിലധികം മരണങ്ങൾ വെള്ളിയാഴ്ചയായിരുന്നു.
ബംഗ്ലാ വിമോചനയുദ്ധത്തിൽ പങ്കെടുത്തവരുടെ മക്കൾക്ക് സർക്കാർ ജോലികളിൽ 30 ശതമാനം സംവരണം നൽകുന്നതിനെതിരേയാണു സമരം.
പ്രധാനമന്ത്രി ഷേക് ഹസീനയുടെ സർക്കാർ 2018ൽ സംവരണം എടുത്തുകളഞ്ഞതാണ്. എന്നാൽ ജൂണിൽ ഹൈക്കോടതി സംവരണം പുനഃസ്ഥാപിച്ചതോടെയാണു പ്രതിഷേധം ആരംഭിച്ചത്. തൊഴിലില്ലായ്മ വർധിച്ചതും വിലക്കയറ്റം പോലുള്ള സാന്പത്തികപ്രശ്നങ്ങളുമാണ് വിദ്യാർഥികളെ പ്രതിഷേധത്തിലേക്കു തള്ളിവിടുന്നത്.
ഇന്ത്യൻ വിദ്യാർഥികൾ മടങ്ങുന്നു
ഷില്ലോംഗ്/സിലിഗുരി/അഗർത്തല: ദിവസങ്ങളായി തുടരുന്ന കലാപത്തെത്തുടർന്ന് സർവകലാശാലകൾ അടയ്ക്കുകയും ഹോസ്റ്റലുകളിൽനിന്ന് വിദ്യാർഥികളെ ഒഴിപ്പിക്കുകയും ചെയ്തതോടെ ബംഗ്ലാദേശിൽനിന്ന് നിരവധി ഇന്ത്യൻ വിദ്യാർഥികൾ നാട്ടിലെത്തി. നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിൽനിന്നുള്ളവരും ഇന്ത്യയിലെ വിവിധ അതിർത്തികളിലൂടെ രാജ്യത്തേക്ക് എത്തുന്നുണ്ട്.
വിദ്യാർഥികൾ ഉൾപ്പെടെ ആയിരത്തോളം പേർ ഇന്ത്യയിലേക്ക് മടങ്ങിക്കഴിഞ്ഞു. ഉത്തർപ്രദേശ്, ഹരിയാന, മേഘാലയ, ജമ്മു-കാഷ്മീർ എന്നിവിടങ്ങളിൽനിന്നുള്ള നിരവധി മെഡിക്കൽ വിദ്യാർഥികൾ ഇതിലുണ്ട്.
ത്രിപുര, മേഘാലയ, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലെ അതിർത്തികൾ വഴിയാണ് ഇവർ ഇന്ത്യയിലേക്കു മടങ്ങിയത്. 15,000 ഓളം ഇന്ത്യക്കാർ ബംഗ്ലാദേശിലുണ്ടെന്നാണ് കണക്കുകൾ. ഇതിൽ 8500 ഓളം വിദ്യാർഥികളുണ്ട്.
വെള്ളിയാഴ്ച മേഘാലയയിൽ 350 ലേറെപ്പേരാണ് എത്തിയത്. കലാപം തുടങ്ങിയശേഷം ഇതോടെ ഇന്ത്യയിലെത്തിയവരുടെ എണ്ണം 670 ആയി. ഡോകി ചെക്പോസ്റ്റ്വഴി മൊത്തം 363 പേർ ഇന്ത്യയിലെത്തിയെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഇതിൽ 204 ഇന്ത്യക്കാരുണ്ട്. 158 നേപ്പാളികളും ഒരു ഭൂട്ടാൻ പൗരനും ഇതോടൊപ്പമുണ്ട്. മേഘാലയ സ്വദേശികളായ 80 പേർ ഇതിൽ ഉൾപ്പെടും.
ത്രിപുരയിലെ രണ്ട് ചെക്ക്പോസ്റ്റുകളിലൂടെ നൂറോളം വിദ്യാർഥികൾ തിരിച്ചെത്തിയതായി അതിർത്തിരക്ഷാസേന അറിയിച്ചു. വരുംദിവസങ്ങളിൽ കൂടുതൽ പേർ ഇന്ത്യയിലെത്തുമെന്നാണ് കരുതുന്നത്.
പശ്ചിമബംഗാളിൽ സിലിഗുരിക്കു സമീപം ഫുൽബാരി ചെക്പോസ്റ്റിലൂടെ അഞ്ച് നേപ്പാളി വിദ്യാർഥികളും കുച്ച്ബെഹാറിലെ മേഖലിഗഞ്ച് അതിർത്തിയിലൂടെ ആറ് ഇന്ത്യൻ വിദ്യാർഥികളും ഇന്നലെ ഇന്ത്യയിലെത്തി.
ഇന്ത്യ-ബംഗ്ലാദേശ് രാജ്യാന്തര അതിര്‍ത്തിയിലൂടെ കടക്കാന്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.
വിമാനയാത്രയുള്പ്പെടെ സംവിധാനങ്ങള്‍ സജ്ജമാക്കിയതായി വിദേശകാര്യമന്ത്രാലയവും അറിയിച്ചു. നേപ്പാള്‍, ഭൂട്ടാന് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
85 ലക്ഷം കംപ്യൂട്ടറുകൾ തകരാറിലായി
സാൻ ഫ്രാൻസിസ്കോ: കംപ്യൂട്ടർ തകരാറിൽനിന്ന് ലോകം പതുക്കെ മുക്തമാകുന്നതായി റിപ്പോർട്ട്. ഏന്നാൽ പ്രശ്നം പൂർണമായി പരിഹരിക്കപ്പെടാൻ ആഴ്ചകളെടുക്കും. ലോകമൊട്ടുക്ക് 85 ലക്ഷം കംപ്യൂട്ടറുകൾ തകരാറിലായതായി മൈക്രോസോഫ്റ്റ് ഇന്നലെ അറിയിച്ചു.
ക്രൗഡ്സ്ട്രൈക്ക് എന്ന ആന്റിവൈറസ് സ്ഥാപനം മൈക്രോസോഫ്റ്റിന്റെ വിൻഡോസ് കംപ്യൂട്ടറുകൾക്കായി തയാറാക്കിയ അപ്ഡേറ്റിലുണ്ടായ പിഴവ് മൂലം ലോകത്തെന്പാടും വിമാനത്താവളങ്ങൾ, ആശുപത്രികൾ, സൂപ്പർ മാർക്കറ്റുകൾ, സർക്കാർ ഓഫീസുകൾ തുടങ്ങിയവയുടെ പ്രവർ ത്തനം താളംതെറ്റിയിരുന്നു. വെള്ളിയാഴ്ച ആരംഭിച്ച പ്രശ്നം ശനിയാഴ്ചയോടെ ഒരുവിധം പരിഹരിക്കാനായിട്ടുണ്ട്.
പ്രശ്നം നേരിട്ട എല്ലാവരോടും മാപ്പു ചോദിക്കുന്നതായി ക്രൗഡ്സ്ട്രൈക്ക് മേധാവി ജോർജ് കുർട്സ് പറഞ്ഞു. തകരാർ പരിഹരിക്കാൻ നടപടികൾ ആരംഭിച്ചുണ്ട്. എന്നാൽ ഇതിന് ആഴ്ചകളെടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയിൽ പ്രസിഡന്റ് ജോ ബൈഡന്റെ ഉദ്യോഗസ്ഥർ ക്രൗഡ്സ്ട്രൈക്ക് മേധാവികളുമായി ചർച്ച നടത്തി. ലോകമെന്പാടും നിലച്ച വിമാന സർവീസുകൾ പുനരാരംഭിക്കാൻ തുടങ്ങിയെന്നും അമേരിക്കൻ ഉദ്യോഗസ്ഥർ അറിയിച്ചു.
ആയിരക്കണക്കിനു സർവീസുകളാണ് കഴിഞ്ഞ ദിവസം റദ്ദാക്കപ്പെട്ടത്. പതിനായിരത്തിനു മുകളിൽ സർവീസുകൾ വൈകുകയും ചെയ്തു. യൂറോപ്പിലെ പ്രധാന വിമാനത്താവളങ്ങളിലെല്ലാം സർവീസുകൾ പുനരാരംഭിച്ചുവെന്നാണ് റിപ്പോർട്ട്.
എന്നാൽ വിമാനത്താവളങ്ങളുടെ പ്രവർത്തനം പഴയ നിലയിലേക്കായിട്ടില്ല. ക്രൗഡ്സ് ട്രൈക്കിന്റെ സേവനം പ്രയോജനപ്പെടുത്താത്ത ചൈനയിൽ കാര്യമായ പ്രശ്നങ്ങളുണ്ടായില്ല.
അവസരം മുതലാക്കാൻ ഹാക്കർമാർ; സൂക്ഷിക്കണം
ലണ്ടൻ: കംപ്യൂട്ടർ പ്രതിസന്ധി മുതലാക്കാൻ ക്രിമിനലുകൾ രംഗത്തിറങ്ങാം. ബ്രിട്ടനിലും ഓസ്ട്രേലിയയിലും ഇതു സംബന്ധിച്ച് മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു.
കംപ്യൂട്ടർ തകരാർ പരിഹരിക്കാനുള്ളത് എന്ന പേരിൽ ഹാക്കർമാർ വ്യാജ സോഫ്റ്റ്വെയറുകൾ ജനങ്ങൾക്ക് അയയ്ക്കുന്നതു ശ്രദ്ധയിൽപ്പെട്ടതായി ഓസ്ട്രേലിയൻ വൃത്തങ്ങൾ അറിയിച്ചു.
കുറേയധികം തട്ടിപ്പു വെബ്സൈറ്റുകൾ പ്രതിസന്ധി പരിഹരിക്കാനെന്ന പേരിൽ വാഗ്ദാനം ചെയ്യുന്ന സഹായത്തിനെതിരേ ജാഗ്രത പുലർത്തണം. ക്രൗഡ്സ്ട്രൈക്കിന്റെ വെബ്സൈറ്റിൽനിന്നേ സഹായം തേടാവൂ എന്നും നിർദേശിച്ചിട്ടുണ്ട്.
ക്രൗഡ്സ്ട്രൈക്കിന്റെയോ മൈക്രോസോഫ്റ്റിന്റെയോ പേരിൽ വ്യാജ ഇ-മെയിലുകൾ ലഭിക്കാമെന്നും ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും ബ്രിട്ടനിലെ നാഷണൽ സൈർ സെക്യൂരിറ്റി സെന്ററും ആവശ്യപ്പെട്ടിട്ടുണ്ട്.
അവസരം മുതലാക്കാൻ ഹാക്കർമാർ; സൂക്ഷിക്കണം
ലണ്ടൻ: കംപ്യൂട്ടർ പ്രതിസന്ധി മുതലാക്കാൻ ക്രിമിനലുകൾ രംഗത്തിറങ്ങാം. ബ്രിട്ടനിലും ഓസ്ട്രേലിയയിലും ഇതു സംബന്ധിച്ച് മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു.
കംപ്യൂട്ടർ തകരാർ പരിഹരിക്കാനുള്ളത് എന്ന പേരിൽ ഹാക്കർമാർ വ്യാജ സോഫ്റ്റ്വെയറുകൾ ജനങ്ങൾക്ക് അയയ്ക്കുന്നതു ശ്രദ്ധയിൽപ്പെട്ടതായി ഓസ്ട്രേലിയൻ വൃത്തങ്ങൾ അറിയിച്ചു.
കുറേയധികം തട്ടിപ്പു വെബ്സൈറ്റുകൾ പ്രതിസന്ധി പരിഹരിക്കാനെന്ന പേരിൽ വാഗ്ദാനം ചെയ്യുന്ന സഹായത്തിനെതിരേ ജാഗ്രത പുലർത്തണം. ക്രൗഡ്സ്ട്രൈക്കിന്റെ വെബ്സൈറ്റിൽനിന്നേ സഹായം തേടാവൂ എന്നും നിർദേശിച്ചിട്ടുണ്ട്.
ക്രൗഡ്സ്ട്രൈക്കിന്റെയോ മൈക്രോസോഫ്റ്റിന്റെയോ പേരിൽ വ്യാജ ഇ-മെയിലുകൾ ലഭിക്കാമെന്നും ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും ബ്രിട്ടനിലെ നാഷണൽ സൈർ സെക്യൂരിറ്റി സെന്ററും ആവശ്യപ്പെട്ടിട്ടുണ്ട്.
യുക്രെയ്നിൽ മുൻ എംപി വെടിയേറ്റു മരിച്ചു
കീവ്: യുക്രെയ്നിലെ മുൻ എംപി ഐറിന ഫാരിയോൺ (60) തെരുവിൽ വെടിയേറ്റു മരിച്ചു. വെള്ളിയാഴ്ച ലുവീവ് നഗരത്തിലായിരുന്നു സംഭവം.
വെടിവച്ചയാളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. വൈദ്യുതി ഇല്ലാതിരുന്നതിനാൽ മേഖലയിലെ സിസിടിവി കാമറകൾ പ്രവർത്തിച്ചിരുന്നില്ല.
തീവ്ര ദേശീയവാദിയും ഭാഷാശാസ്ത്ര വിഭാഗം പ്രഫസറുമായിരുന്ന ഐറിന മുന്‍പ് യുക്രെയ്ൻകാർ റഷ്യൻ ഭാഷ സംസാരിക്കരുതെന്നാവശ്യപ്പെട്ടിട്ടുണ്ട്. കൊലപാതകത്തിനു പിന്നിൽ റഷ്യ ആണെന്ന് ഐറിനയുടെ ഫ്രീഡം പാർട്ടി ആരോപിച്ചു. കരാർ കൊലപാതകം ആയിരിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്ന് യുക്രെയ്ൻ അഭ്യന്തര മന്ത്രാലയം പറഞ്ഞു.
ട്രംപിനു വധഭീഷണി; ഒരാൾ അറസ്റ്റിൽ
മയാമി: മുൻ യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിനെതിരേ വധഭീഷണി മുഴക്കിയ മൈക്കിൾ എം. വൈസ്മാൻ എന്നയാളെ ഫ്ലോറിഡ പോലീസ് അറസ്റ്റ് ചെയ്തു. വൈസ് പ്രസിഡന്റ് സ്ഥാനാർഥി ജെ.ഡി. വാൻസിനെതിരേയും ഇയാൾ ഭീഷണി മുഴക്കിയിരുന്നു.
സോഷ്യൽ മീഡിയയിലെ പരാമർശങ്ങളുടെ പേരിൽ കുറച്ചുനാളായി ഇയാൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ട്രംപിന്റെ സുരക്ഷാചുമതലയുള്ള സീക്രട്ട് സർവീസ് ഉദ്യോഗസ്ഥരും അന്വേഷണത്തിൽ പങ്കാളികളായി.
ഒരാഴ്ച മുന്‍പ് പെൻസിൽവേനിയയിൽവച്ച് ട്രംപ് വധശ്രമം നേരിട്ടിരുന്നു. അക്രമിയുടെ വെടിയുണ്ട ട്രംപിന്റെ വലത്തേ ചെവി തുളച്ചു.
ചൈനയിൽ പാലം തകർന്ന് 12 മരണം
ബെയ്ജിംഗ്: വടക്കൻ ചൈനയിലെ ഷാംഗ്ഷി പ്രവിശ്യയിൽ കനത്ത മഴയിൽ പാലം തകർന്ന് 12 പേർ മരിക്കുകയും 31 പേരെ കാണാതാവുകയും ചെയ്തു.
പാലത്തിലുണ്ടായിരുന്ന 17 കാറുകളും എട്ടു ലോറികളും താഴെ നദിയിലേക്കു വീണു. അഞ്ചു വാഹനങ്ങളിൽനിന്നാണ് 12 മൃതദേഹങ്ങൾ കണ്ടെത്തിയത്. കുറച്ചു ദിവസങ്ങളിലായി മേഖലയിൽ കനത്ത മഴ അനുഭവപ്പെടുന്നു.
തിരുക്കല്ലറ പള്ളിയിൽ 12-ാം നൂറ്റാണ്ടിലെ അൾത്താര
ടെൽ അവീവ്: ജറൂസലെമിലെ തിരുക്കല്ലറ പള്ളിയിൽ 12-ാം നൂറ്റാണ്ടിൽ സ്ഥാപിച്ച അൾത്താര കണ്ടെത്തി. 1149ൽ കുരിശുയുദ്ധക്കാർ സ്ഥാപിച്ച അൾത്താര മധ്യകാലഘട്ടത്തിലെ ഏറ്റവും വലിയ അൾത്താരകളിലൊന്നാണെന്ന് ഗവേഷണത്തിനു നേതൃത്വം നല്കിയ ഓസ്ട്രിയൻ അക്കാഡമി ഓഫ് സയൻസസ് അറിയിച്ചു.
യൂറോപ്യൻ കുരിശുയുദ്ധക്കാർ ജറൂസലെം നഗരം പിടിച്ചെടുത്തതിന്റെ 50-ാം വാർഷികത്തോട് അനുബന്ധിച്ചാണ്, യേശുവിന്റെ മൃതദേഹം അടക്കം ചെയ്ത സ്ഥലത്തു നിലനിൽക്കുന്ന തിരുക്കല്ലറ പള്ളിയിൽ പുതിയ അൾത്താര പണിതത്. 1808ൽ പള്ളിയിലുണ്ടായ തീപിടിത്തം വരെ അൾത്താര നിലനിന്നിരുന്നു. എന്നാൽ പിന്നീട് വിസ്മൃതിയിലായി.
പള്ളിക്കുള്ളിലെ ഇടനാഴിയിൽ ഭിത്തിയോടു ചേർന്നിരുന്നിരുന്ന ശിലാഫലകം അൾത്താരയുടെ ഭാഗമായിരുന്നുവെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. പള്ളി നവീകരിക്കുന്നതിനോടനുബന്ധിച്ച് ഫലകം തിരിച്ചുവപ്പോഴാണ് പഴയ അൾത്താരയുടെ ഭാഗമാണെന്നു തിരിച്ചറിഞ്ഞത്.
പഴയകാല റോമിലെ ചിത്രപ്പണികളാണ് ഫലകത്തിലുള്ളത്. അന്ന് റോമിൽനിന്നു വന്ന ശില്പികളാണ് ഈ ചിത്രപ്പണികൾ ചെയ്തതെന്ന് അനുമാനിക്കുന്നു. ഇറ്റലിക്കു പുറമേ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ മാത്രമാണ് ഇതേ ശൈലിയിലുള്ള അൾത്താര ഉള്ളത്.
തുർക്കിയിൽ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നുവെന്ന് റിപ്പോർട്ട്
റോം: തുർക്കിയിലെ മതന്യൂനപക്ഷങ്ങളായ ക്രൈസ്തവർ, യഹൂദർ, അലെവിത്തർ തുടങ്ങിയവരുടെ ആരാധനാലയങ്ങൾ, മതസ്ഥാപനങ്ങൾ, ശ്മശാനങ്ങൾ എന്നിവയ്ക്കു നേരേ കഴിഞ്ഞവർഷം കൂടുതൽ ആക്രമണങ്ങൾ ഉണ്ടായതായി ഫ്രീഡം ഓഫ് ബിലീഫ് ഇനീഷ്യേറ്റീവിന്റെ റിപ്പോർട്ട്. 2023ൽ ക്രൈസ്തവ സ്ഥാപനങ്ങളാണ് ഏറ്റവുമധികം ആക്രമിക്കപ്പെട്ടത്.
ഭീഷണിപ്പെടുത്തലുകൾ, കയ്യേറ്റങ്ങൾ, ചുമരുകളിൽ ഗ്രഫീത്തി എഴുതൽ, കല്ലറകളും ആരാധനാലയങ്ങളും കേടുവരുത്തുക എന്നിങ്ങനെ ആക്രമണങ്ങൾ ബഹുവിധമാണ്. ക്രൈസ്തവരിൽതന്നെ പ്രൊട്ടസ്റ്റന്റ് വിഭാഗത്തിന്റെ സ്ഥാപനങ്ങളാണ് അക്രമികളുടെ മുഖ്യലക്ഷ്യം. യഹൂദരാണ് അടുത്തതായി കൂടുതൽ ആക്രമിക്കപ്പെടുന്നത്.
കുറ്റവാളികളെ കണ്ടെത്താനും നിയമപരമായി ശിക്ഷിക്കാനും ഭരണകൂടം മടിക്കുന്നത് സ്ഥിതി കൂടുതൽ വഷളാക്കുന്നതായി പഠനറിപ്പോർട്ട് തയാറാക്കിയ ഫുൺസാ തെക്കിൻ പറഞ്ഞു. രാജ്യത്ത് മതസൗഹാർദവും പരസ്പരധാരണയും തകരുന്നത് കുറ്റകൃത്യങ്ങൾ തടയാത്തതുകൊണ്ടാണ്.
വർഷങ്ങളായി മതന്യൂനപക്ഷങ്ങൾ ഭീതിയിലാണ്. അവർ അപവാദപ്രചാരണത്തിന്റെ ഇരകളാണ്. ചില ആരാധനാലയങ്ങൾ സ്ഥിരമായി ആക്രമിക്കപ്പെടുന്നുണ്ട്. ഒക്ടോബർ ഏഴിലെ ഹമാസ് ഭീകരാക്രമണത്തിനു ശേഷം സ്ഥിതി കൂടുതൽ ഗുരുതരമാണെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
സമ്മർദം കനത്തു; പിന്മാറില്ലെന്നാവർത്തിച്ച് ബൈഡൻ
വാഷിംഗ്ടൺ ഡിസി: നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിത്വം ഒഴിയണമെന്ന ആഹ്വാനങ്ങൾ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വീണ്ടും തള്ളി.
താൻതന്നെയാണ് സ്ഥാനാർഥിയെന്നും നമ്മളൊരുമിച്ചു വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ബാധിച്ച് ഡെലാവറിലെ വസതിയിൽ കഴിയുന്ന ബൈഡൻ ഈയാഴ്ച പ്രചാരണത്തിൽ മടങ്ങിയെത്തും.
ഇതിനിടെ സ്ഥാനാർഥിത്വം ഉപേക്ഷിക്കുന്നതിനായി ഡെമോക്രാറ്റിക് പാർട്ടി നേതൃത്വം ബൈഡനുമേൽ സമ്മർദം വർധിപ്പിച്ചതായാണ് റിപ്പോർട്ട്.
റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപിനെ തോൽപ്പിക്കാൻ ബൈഡനു കഴിയില്ലെന്നാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നത്. മുൻ പ്രസിഡന്റ് ബറാക് ഒബാമയും മുൻ സ്പീക്കർ നാൻസി പെലോസിയും ഈ അഭിപ്രായക്കാരാണെന്നു പറയുന്നു.
ബൈഡൻ ഒഴിഞ്ഞാൽ വൈസ് പ്രസിഡന്റ് കമല ഹാരിസ് സ്ഥാനാർഥിയാകാനാണ് സാധ്യത. അതേസമയം, കമല ഹാരിസ് ബൈഡന് ഉറച്ച പിന്തുണ ആവർത്തിച്ചിട്ടുണ്ട്.
ഡെമോക്രാറ്റിക് പാർട്ടി ഓഗസ്റ്റ് ആദ്യം സ്ഥാനാർഥിയെ ഔദ്യോഗിമായി പ്രഖ്യാപിക്കും.
മൈക്രോസോഫ്റ്റിനു ബ്ലൂ ഡെത്ത്
ലോകമെന്പാടുമുള്ള കോടിക്കണക്കിനു കംപ്യൂട്ടറുകളിലെ മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സംവിധാനം "ബ്ലൂ സ്ക്രീൻ ഡെത്ത് എറർ' മൂലം പണിമുടക്കിയതിനെത്തുടർന്ന് വ്യോമഗതാഗതമുൾപ്പെടെ ആഗോളതലത്തിലുള്ള കംപ്യൂട്ടർ സേവനമേഖലകൾ മണിക്കൂറുകളോളം നിശ്ചലമായി.
ആയിരക്കണക്കിനു വിമാനസര്‍വീസുകളെ ബാധിച്ച പ്രശ്നം ആഗോളതലത്തില്‍ ഓഹരിവിപണികളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചു. സാങ്കേതികപ്രശ്നം ഉണ്ടെന്നു സ്ഥിരീകരിച്ച മൈക്രോസോഫ്റ്റ് അധികൃതർ പ്രശ്നം ഉടന്‍ പരിഹരിക്കാനാകുമെന്നു പ്രത്യാശിക്കുകയും ചെയ്തു.
സങ്കീര്‍ണമായ സ്ഥിതിവിശേഷമാണെന്ന് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റസ്പോണ്‍സ് ടീം (സിഇആര്‍ടി)യും പ്രതികരിച്ചു. എന്നാൽ, സാങ്കേതിക തകരാര്‍ രാജ്യത്തെ ഓഹരിവിപണിയെ കാര്യമായി ബാധിച്ചില്ലെന്ന് നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചും (എൻഎസ്ഇ) ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും (ബിഎസ്ഇ) അറിയിച്ചു. മൈക്രോസോഫ്റ്റുമായി സര്‍ക്കാര്‍ ആശയവിനിമയം നടത്തിയെന്ന് റെയില്‍വേ, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. കേരളത്തിലുൾപ്പെടെ രാജ്യത്തെ നിരവധി വിമാനസർവീസുകളെ സാങ്കേതിക പ്രശ്നം ബാധിച്ചു.
മൈക്രോസോഫ്റ്റിനു സൈബർ സുരക്ഷാ കവചമൊരുക്കുന്ന ക്രൗഡ്സ്ട്രൈക്കിന്റെ പുതിയ അപ്ഡേറ്റാണ് തകരാറിനു വഴിവച്ചത്. അപ്ഡേഷൻ സന്ദേശമെത്തിയശേഷം കംപ്യൂട്ടറുകൾ തനിയെ ഷട്ട്ഡൗൺ ആവുകയും കൗണ്ട്ഡൗൺ നന്പരുകളിൽ റീസ്റ്റാർട്ട് ആവുകയും ചെയ്യുന്ന പ്രതിഭാസമാണ് ബിഎസ്ഒഡി അഥവാ ബ്ലൂ സ്ക്രീൻ ഡെത്ത്. വിമാനത്താവളങ്ങൾ, ബാങ്കുകൾ, സ്റ്റോക് എക്സ്ചേഞ്ച്, റെയിൽ സർവീസുകൾ, മാധ്യമസ്ഥാപനങ്ങൾ, ആശുപത്രികൾ, സൂപ്പർമാർക്കറ്റുകൾ എന്നിവയുടെ പ്രവർത്തനം ഇതുമൂലം തടസപ്പെട്ടു.
മൈക്രോസോഫ്റ്റ് ഓഫീസ് 365ന്റെ സുരക്ഷാ വർധിപ്പിക്കാൻ അസുർ പ്ലാറ്റ്ഫോമിലെ കോൺഫിഗറേഷനിൽ വരുത്തിയ മാറ്റമാണ് പാളിയത്. ഈ മാറ്റം സെർവർ സ്റ്റോറേജിലും കംപ്യൂട്ടിംഗ് സംവിധാനത്തിലും പിഴവുണ്ടാക്കി.
ഇന്ത്യയിൽ ഇരുനൂറോളം വിമാന സർവീസുകളെയാണ് ബ്ലൂ സ്ക്രീൻ ഡെത്ത് ബാധിച്ചത്. ഇൻഡിഗോ 192 വിമാന സർവീസുകൾ റദ്ദാക്കി. റീബുക്കിംഗും കാൻസലേഷനും ഇതുമൂലം മുടങ്ങി.
വിമാനങ്ങൾ റദ്ദാക്കി
തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നു വെള്ളിയാഴ്ച രാത്രി പുറപ്പെടുന്ന ഇന്‍ഡിഗോയുടെ മൂന്നു സര്‍വീസുകള്‍ സാങ്കേതിക കാരണങ്ങളാല്‍ റദ്ദാക്കിയതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു.
ഇന്‍ഡിഗോയുടെ ബംഗളൂരു (രാത്രി 8.55), ഹൈദരാബാദ് (രാത്രി 10.10) , ചെന്നൈ (രാത്രി 10.45) എന്നീ സര്‍വീസുകളാണ് റദ്ദാക്കിയത്. ഇന്‍ഡിഗോയുടെ മൂന്നു സര്‍വീസുകള്‍ ഒഴികെ ഒന്നും റദ്ദാക്കിയിട്ടില്ലെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. യാത്രക്കാരെ സഹായിക്കാന്‍ ടെര്‍മിനലില്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ഇരിപ്പിടങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
ബുക്കിംഗ്, ചെക്ക്-ഇന്‍, ബോര്‍ഡിംഗ് പാസ് എന്നിവയുടെ പ്രവര്‍ത്തനത്തെ സാങ്കേതിക തകരാര്‍ സാരമായി ബാധിച്ചു. വിമാനത്താവളത്തിനുള്ളിലെ പ്രവര്‍ത്തനങ്ങളിലുണ്ടായ താമസം കുറയ്ക്കാന്‍ വിവിധ വിമാന കമ്പനികളുമായി ചേര്‍ന്ന് സത്വര നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.
ആദ്യഘട്ടത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ചെക്ക്-ഇന്‍ നടപടികളെ മാത്രമേ പ്രശ്നം ബാധിച്ചിരുന്നുള്ളൂ. എന്നാല്‍ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമായതോടെയാണ് മൂന്നു സര്‍വീസുകള്‍ റദ്ദാക്കിയത്.
നെടുമ്പാശേരിയിൽനിന്നുള്ള 13 വിമാന സർവീസുകൾ ഇന്നലെ റദ്ദാക്കി. എട്ടു വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തിയത്. ഇൻഡിഗോ വിമാനങ്ങളെയാണ് പ്രശ്നം കൂടുതലായി ബാധിച്ചത്.
എയർ ഇന്ത്യ എക്സ്പ്രസിന്റെ ഒരു രാജ്യാന്തര സർവീസും ആകാശ് എയറിന്റെ ഒരു ആഭ്യന്തര സർവീസും വൈകി. ഇൻഡിഗോയുടെ മൂന്ന് ഹൈദരാബാദ് സർവീസുകളും മൂന്ന് ബംഗളൂരു സർവീസുകളും ഇവയുടെ മടക്കയാത്രയും എയർ ഇന്ത്യ എക്സ്പ്രസിന്റെ ഒരു ബംഗളൂരു സർവീസുമാണ് റദ്ദാക്കിയത്.
ഇൻഡിഗോയുടെ ഓരോ മുംബൈ, ബംഗളൂരു , ഹൈദരാബാദ്, ചെന്നൈ, കണ്ണൂർ, അഹമ്മദാബാദ് വിമാനങ്ങളും എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ് വിമാനവും ആകാശ് എയറിന്റെ മുംബൈ വിമാനവുമാണ് വൈകിയത്. പല വിമാനങ്ങളും രണ്ടു മണിക്കൂർ വരെ വൈകി.
എന്താണ് ക്രൗഡ്സ്ട്രൈക്ക്?
ഡോ. ജൂബി മാത്യു
യുഎസ് ആസ്ഥാനമായുള്ള സൈബർ സുരക്ഷാ കമ്പനിയാണ് ക്രൗഡ്സ്ട്രൈക്ക്. കാസ്പെർസ്കി അല്ലെങ്കിൽ സിമാൻടെക് പോലുള്ള മറ്റു ചില സൈബർ സുരക്ഷാ കമ്പനികളിൽനിന്ന് വ്യത്യസ്തമായി ക്രൗഡ്സ്ട്രൈക്ക് സാധാരണയായി വലിയ സ്ഥാപനങ്ങളും സർക്കാർ ഏജൻസികളും വിമാനത്താവളങ്ങളും ബാങ്കുകളും പോലുള്ള നിർണായക കേന്ദ്രങ്ങളാണ് ഉപയോഗിക്കുന്നത്. ഇപ്പോൾ തകരാറു സംഭവിച്ച അപ്ഡേറ്റ് ക്രൗഡ്സ്ട്രൈക്കിന്റെ ഫാൽക്കൺ എന്ന ക്ലൗഡ് അധിഷ്ഠിത പ്ലാറ്റ്ഫോമിന്റേതാണ്.
ഇതോടെ സോഫ്റ്റ്വേർ ഇൻസ്റ്റാൾ ചെയ്ത സിസ്റ്റങ്ങളെല്ലാം നിശ്ചലമായി. ക്രൗഡ്സ്ട്രൈക്കിന്റെ എൻഡ്പോയിന്റ് ഡിറ്റക്ഷൻ ആൻഡ് റെസ്പോൺസ്(ഇഡിആർ) ഉത്പന്നത്തിന്റെ സോഫ്റ്റ്വേർ അപ്ഡേറ്റാണ് ഈ തകരാറിന് കാരണം. ഹാക്കർമാരെ പ്രതിരോധിക്കാൻ സഹായിക്കുന്നതിന് കമ്പനികൾ അവരുടെ ക്ലയന്റുകളുടെ കംപ്യൂട്ടറുകളിൽ സ്ഥാപിക്കുന്ന സൈബർ സുരക്ഷാ ഉൽപ്പന്നമാണ് ഇഡിആർ. ഇഡിആർ സാങ്കേതികവിദ്യ, ബിഹേവിയറൽ അനലിറ്റിക്സ് ഉപയോഗിച്ച് സംശയാസ്പദമായ കാര്യങ്ങൾ, തത്സമയം കോടിക്കണക്കിന് ഇവന്റുകൾ വിശകലനം ചെയ്താണ് കണ്ടുപിടിക്കുക.
ഇപ്പോൾ ക്രൗഡ്സ്ട്രൈക്ക് പ്രശ്നത്തിന് പരിഹാരമൊന്നുമില്ല. എങ്കിലും പരിഹാരമായി താഴെ പറയുന്നതുപോലെ ചെയ്യാം
1. സേഫ് മോഡിലേക്കോ WRE-ലേക്കോ വിൻഡോസ് ബൂട്ട് ചെയ്യുക.
2. C:/Windowsystem32/drivers/CrowdStrike എന്നതിലേക്ക് പോകുക.
3. C-00000291*.sys പൊരുത്തപ്പെടുന്ന ഫയൽ കണ്ടെത്തി ഇല്ലാതാക്കുക.
4. സാധാരണ ബൂട്ട് ചെയ്യുക.
ചാരവൃത്തി: യുഎസ് മാധ്യമപ്രവർത്തകന് റഷ്യയിൽ തടവുശിക്ഷ
മോസ്കോ: യുഎസ് മാധ്യമപ്രവർത്തകന് ചാരവൃത്തിക്കേസിൽ 16 വർഷം തടവുശിക്ഷ വിധിച്ച് റഷ്യൻ കോടതി. അമേരിക്കൻ പത്രമായ വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ടർ ഇവാൻ ഗെർഷകോവിച്ചിനെ(32)യാണ് മോസ്കോയ്ക്കടുത്ത യെകാറ്റെരിൻബർഗിലെ കോടതി ശിക്ഷിച്ചത്.
യുക്രെയ്നെതിരായ യുദ്ധത്തിൽ റഷ്യ ഉപയോഗിക്കുന്ന ടാങ്കുകൾ നിർമിക്കുന്ന ഒരു സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങൾ യുഎസ് സെൻട്രൽ ഇന്റലിജൻസ് ഏജൻസിയുടെ നിർദേശപ്രകാരം ശേഖരിച്ചെന്നതാണ് ഇവാൻ ഗെർഷകോവിച്ചിനെതിരേയുള്ള ആരോപണം.
2023 മാർച്ച് 29നാണ് അദ്ദേഹത്തെ റഷ്യൻ സുരക്ഷാ ഏജൻസി അറസ്റ്റ് ചെയ്തത്. അന്നുമുതൽ അദ്ദേഹത്തെ മോസ്കോയിലെ ലെഫൊർട്ടോവൊ ജയിലിൽ അടച്ചിരിക്കുകയാണ്.
കുറ്റങ്ങളെല്ലാം ഗെർഷകോവിച്ച് നിഷേധിച്ചിരുന്നു. വിദേശമാധ്യമ പ്രവർത്തകർക്ക് അനുവദിച്ചിട്ടുള്ള അക്രഡിറ്റേഷൻ ഉപയോഗിച്ച് തന്റെ പത്രമായ വാൾസ്ട്രീറ്റ് ജേണലിനുവേണ്ടി വാർത്തകൾ റിപ്പോർട്ട് ചെയ്യുക മാത്രമേ താൻ ചെയ്തിട്ടുള്ളൂവെന്നു അദ്ദേഹം കോടതി മുന്‍പാകെ പലകുറി ആവർത്തിച്ചിരുന്നു.
ചാരവൃത്തി ആരോപണം അമേരിക്കൻ സർക്കാരും വാൾസ്ട്രീറ്റ് ജേണലും നിഷേധിച്ചിരുന്നു. യാതൊരു തെളിവുമില്ലാതെ രഹസ്യമായി നടന്ന വിചാരണയ്ക്കൊടുവിലാണ് മാധ്യമപ്രവർത്തകനെ ശിക്ഷിച്ചതെന്നും റഷ്യയുടെ നടപടിയിൽ പ്രതിഷേധിക്കുന്നതായും അമേരിക്കൻ വക്താവ് പറഞ്ഞു.
വ്യാജ കുറ്റം ചുമത്തി 478 ദിവസം ജയിലിലടച്ചശേഷം നീതി നിഷേധിച്ച് രഹസ്യമായി വിചാരണ നടത്തി ഗെർഷകോവിച്ചിനെ തടവുശിക്ഷയ്ക്കു വിധിച്ച നടപടിയെ വാൾസ്ട്രീറ്റ് ജേണൽ സിഇഒ അൽമാർ ലാതോറും എഡിറ്റർ ഇൻ ചീഫ് എമ്മാ ടക്കറും അപലപിച്ചു. പത്രപ്രവർത്തനം കുറ്റമല്ലെന്നും ഗെർഷകോവിച്ച് മോചിതനാകുംവരെ പോരാട്ടം തുടരുമെന്നും ഇരുവരും വ്യക്തമാക്കി.
അതേസമയം, തടവുകാരെ പരസ്പരം കൈമാറുന്ന പദ്ധതിപ്രകാരം ഇവാൻ ഗെർഷകോവിച്ചിനെ വിട്ടുകിട്ടാൻ നയതന്ത്രതലത്തിൽ അമേരിക്ക ശ്രമം തുടങ്ങിയിട്ടുണ്ട്.
ഒളിമ്പിക്സ് ഐക്യം ഊട്ടിയുറപ്പിക്കട്ടെ: ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ സിറ്റി: ആസന്നമാകുന്ന ഒളിമ്പിക്സ് മത്സരങ്ങൾ സാഹോദര്യത്തിന്റെ സന്ദേശം ലോകത്തിനു പകരാൻ ഉതകുമാറാകട്ടേയെന്ന് ഫ്രാൻസിസ് മാർപാപ്പ ആശംസിച്ചു.
മത്സരത്തിൽ പങ്കെടുക്കാനായി വിവിധ രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്കുവേണ്ടി ക്രൈസ്തവസ്ഥാപനങ്ങളുടെ വാതിലുകൾ തുറക്കുന്നതോടൊപ്പം, മറ്റുള്ളവർക്കായി ഹൃദയവാതിലുകളും തുറന്നുകൊടുക്കണമെന്നും മാർപാപ്പ അഭ്യർഥിച്ചു.
ഒളിമ്പിക്സിനോടനുബന്ധിച്ച് ഇന്നലെ പാരീസിലെ സെന്റ് മേരി മഗ്ദലേന ദേവാലയത്തിൽ നടന്ന സമാധാനത്തിനുവേണ്ടിയുള്ള വിശുദ്ധകുർബാന മധ്യേ വായിക്കാനായി നൽകിയ സന്ദേശത്തിലാണ് മാർപാപ്പ ഈ ആഹ്വാനം നടത്തിയത്.
അഭിപ്രായവ്യത്യാസങ്ങൾക്കും എതിർപ്പുകൾക്കും അതീതമായി ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള അവസരമാണ് ഒളിമ്പിക്സ് മത്സര ദിനങ്ങൾ. ഭാഷകൾ, വംശങ്ങൾ, ദേശീയതകൾ, മതങ്ങൾ എന്നിവയ്ക്ക് അതീതമായ സാർവത്രിക ഭാഷയാണ് കായികമെന്നും മാർപാപ്പ പറഞ്ഞു.
ശത്രുതയുള്ളവർ പോലും തമ്മിൽത്തമ്മിൽ അസാധാരണമാം വിധം കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുന്ന വേദിയാണു മത്സരയിടങ്ങൾ. അതിനാൽ എല്ലാ മുൻവിധികളും ഒഴിവാക്കിക്കൊണ്ട് പരസ്പരബഹുമാനവും സൗഹൃദവും വളർത്താനുള്ള അവസരമായി ഈ ഒളിമ്പിക്സ് മാറട്ടേയെന്നും മാർപാപ്പ ഉദ്ബോധിപ്പിച്ചു.
ഈ മാസം 26 മുതൽ ഓഗസ്റ്റ് 11 വരെ പാരീസിൽ നടക്കുന്ന ഒളിമ്പിക്സ് മത്സരങ്ങളുടെ ഉദ്ഘാടത്തിനു മുന്നോടിയായി ഇന്നലെ പാരീസിലെ പള്ളിയിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് ഫ്രാൻസിലെ വത്തിക്കാൻ പ്രതിനിധി ആർച്ച്ബിഷപ് ഡോ. ചേലസ്തീനോ മില്ല്യോരെ മുഖ്യകാർമികത്വം വഹിച്ചു.
നിരവധി മെത്രാന്മാരും വൈദികരും സഹകാർമികത്വം വഹിച്ചു. ഒളിന്പിക്സ് മത്സരങ്ങളുടെ സംഘാടകസമിതി അംഗങ്ങളും നയതന്ത്രപ്രതിനിധികളും വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. തദവസരത്തിലാണ് ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശവും വായിക്കപ്പെട്ടത്.
ക്രൗഡ്സ്ട്രൈക്കിന്റെ അപ്ഡേറ്റിൽ വിൻഡോസ് ഉപകരണങ്ങൾ പണിമുടക്കിയതാണ് ലോകമെന്പാടും പ്രതിസന്ധി സൃഷ്ടിച്ചത്. വ്യോമയാനം, ബാങ്കിംഗ്, ആരോഗ്യ മേഖലകളുടെയെല്ലാം താളം തെറ്റി. ഏറ്റവും വലിയ ഐടി പരാജയം എന്നാണ് പ്രതിസന്ധിയെ ഇലോൺ മസ്ക് വിശേഷിപ്പിച്ചത്. പ്രശ്നപരിഹാരത്തിന് നടപടികൾ ആരംഭിച്ചതായി ക്രൗഡ്സ്ട്രൈക്കും മൈക്രോസോഫ്റ്റും അറിയിച്ചിട്ടുണ്ട്. പക്ഷേ, പ്രശ്നം പൂർണമായി പരിഹരിക്കാൻ ദിവസങ്ങൾ വേണ്ടിവരുമെന്ന് ഐടി വിദഗ്ധർ മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു.
അപ്ഡേറ്റിലെ പിഴവ്
മൈക്രോസോഫ്റ്റ് കന്പനിയുടെ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന കംപ്യൂട്ടറുകൾക്കായി ക്രൗഡ്സ്ട്രൈക്ക് തയാറാക്കിയ അപ്ഡേറ്റിൽ പിഴവുണ്ടായി എന്നാണ് അറിയിപ്പ്. മൈക്രോസോഫ്റ്റിന്റെ ഓഫീസ് ആപ്പുകൾ ഉപയോഗിക്കുന്ന കംപ്യൂട്ടറുകൾ തകരാറിലായി. നീല സ്ക്രീനിൽ എറർ മെസേജ് (ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത്) പ്രത്യക്ഷപ്പെട്ട് കംപ്യൂട്ടറുകൾ പ്രവർത്തിക്കാതായി. സിസ്റ്റം ക്രാഷ് ആയി, റീസ്റ്റാർട്ട് ചെയ്യാൻ പറ്റാത്ത അവസ്ഥ.
മറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന കംപ്യൂട്ടറുകൾക്ക് ഈ പ്രശ്നമില്ല. ഇതൊരു സുരക്ഷാ പ്രശ്നമോ സൈബർ ആക്രമണമോ അല്ലെന്ന് ക്രൗഡ്സ്ട്രൈക്ക് മേധാവി ജോർജ് കുർട്സ് വിശദീകരിക്കുന്നു.
വന്പന്മാരുടെ സുരക്ഷാ കന്പനി
ക്ലൗഡ് അടിസ്ഥാനമാക്കി സൈബർ സുരക്ഷ പ്രദാനം ചെയ്യുന്ന ക്രൗഡ്സ്ട്രൈക്ക് കന്പനി യുഎസിലെ ഓസ്റ്റിൻ നഗരം കേന്ദ്രമാക്കിയാണ് പ്രവർത്തിക്കുന്നത്. 13 വർഷം മുന്‍പാണ് പ്രവർത്തനം തുടങ്ങിയത്. വളർച്ച അതിവേഗമായിരുന്നു. ഇന്ന് 8,500 ജീവനക്കാരുണ്ട്. അമേരിക്കൻ സർക്കാർ, ആമസോൺ, മൈക്രോസോഫ്റ്റ്, ഗൂഗിൾ, ഇന്റൽ തുടങ്ങിയ വന്പന്മാരൊക്കെ ക്രൗഡ്സ്ട്രൈക്കിന്റെ സേവനം പ്രയോജനപ്പെടുത്തുന്നു.
എല്ലാം നിലച്ചു
വിമാനത്താവളങ്ങൾ, ടിവി ചാനൽ, ആരോഗ്യ സംവിധാനങ്ങൾ മുതലായവയെല്ലാം പ്രശ്നങ്ങൾ നേരിട്ടു. കംപ്യൂട്ടർ തകരാർ ലോകത്തിന്റെ പല ഭാഗങ്ങളിൽ തുടങ്ങിയെന്നാണ് അനുമാനം. ആദ്യ റിപ്പോർട്ടുകൾ ഓസ്ട്രേലിയയിൽനിന്നായിരുന്നു. പേയ്മെന്റ് സംവിധാനങ്ങൾ നിലച്ചതായും നാഷണൽ ഓസ്ട്രേലിയാ ബാങ്കിൽ പ്രശ്നങ്ങളുണ്ടായെന്നും വാർത്തകൾ വന്നു.
ഇതിനു പിന്നാലെ അമേരിക്കയിൽ കന്പ്യൂട്ടറുകൾ പണിമുടക്കാൻ തുടങ്ങിയതിന്റെ വാർത്തകളുണ്ടായി. ഡെൽറ്റ, യുണൈറ്റഡ്, അമേരിക്കൻ എയർലൈൻസ് വിമാന കന്പനികളുടെ സർവീസുകൾ നിലച്ചു. ടോക്കിയോ, ഡൽഹി വിമാത്താവളങ്ങളുടെ പ്രവർത്തനം താളംതെറ്റി. ലണ്ടൻ, ആംസ്റ്റർഡാം, ഡബ്ലിൻ നഗരങ്ങളിലെ വിമാനത്താവളങ്ങളിലും പ്രതിസന്ധിയുണ്ടായി. ലോകത്താകമാനം 1400 വിമാന സർവീസുകൾ റദ്ദാക്കപ്പെട്ടു.
ബ്രിട്ടനിലെ സ്കൈ ന്യൂസ് അടക്കം പല ചാനലുകളുടെയും സംപ്രേഷണം മണിക്കൂറുകൾ മുടങ്ങി. ഇംഗ്ലണ്ടിലെ ആശുപത്രികളിൽ സർജറിക്കും മറ്റുമുള്ള ബുക്കിംഗിൽ തടസമുണ്ടായി. ഇസ്രയേലിലെ 15 ആശുപത്രികൾ കംപ്യൂട്ടർ സംവിധാനം ഉപേക്ഷിച്ച് മാനുവൽ രീതി അവലംബിച്ചു. ബ്രിട്ടനിലെ റെയിൽ ഗതാഗതവും പ്രശ്നം നേരിട്ടു.
പോളണ്ടിലെ ഏറ്റവും വലിയ കണ്ടെയ്നർ ടെർമിനലായ ബാൾട്ടിക് ഹബ്ബിൽ പ്രവർത്തനം താളംതെറ്റിയതോടെ കപ്പലുകൾ അടുക്കരുതെന്ന് നിർദേശം നല്കി.
ദിവസങ്ങളെടുക്കും
24,000 ഉപയോക്താക്കൾ ക്രൗഡ്സ്ട്രൈക്കിന്റെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. വിമാനത്താവളങ്ങളും തുറമുഖങ്ങളും പോലുള്ള വൻകിടസ്ഥാപനങ്ങളാണ് ഈ ഉപയോക്താക്കൾ. വിൻഡോസ് ഉപയോഗിക്കുന്ന ഓരോ കന്പ്യൂട്ടറും നിലച്ചു. പ്രശ്നകാരണം തിരിച്ചറിഞ്ഞ് പ്രതിവിധി നടപ്പാക്കിത്തുടങ്ങിയെന്നാണ് ക്രൗഡ്സ്ട്രൈക്ക് മേധാവി ജോർജ് കുർട്സ് അറിയിച്ചത്. പക്ഷേ, പ്രതിവിധി ഓരോ കന്പ്യൂട്ടറിനും പ്രത്യേകം പ്രത്യേകം നല്‍കേണ്ടിവരുമെന്നാണ് ഐടി വിദഗ്ധർ അഭിപ്രായപ്പെട്ടത്. പ്രശ്നപരിഹാരത്തിന് ദിവസങ്ങൾ എടുത്തേക്കും.
ഇസ്രയേലിൽ ഹൂതി ഡ്രോൺ ആക്രമണം; ഒരാൾ മരിച്ചു, എട്ടു പേർക്ക് പരിക്ക്
ടെൽ അവീവ്: ഇസ്രയേലിന്റെ വാണിജ്യ തലസ്ഥാനമായ ടെൽ അവീവിൽ യെമനിലെ ഹൂതി വിമതർ നടത്തിയെന്നു സംശയിക്കുന്ന ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും എട്ടു പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഇറേനിയൻ നിർമിത ഡ്രോൺ ആണ് ഉപയോഗിച്ചത്. യുഎസ് എംബസിയുടെ ശാഖാ കെട്ടിടത്തോടു ചേർന്ന ഫ്ലാറ്റുകളിലാണ് ആക്രമണം ഉണ്ടായത്.
ആക്രമണം ഇസ്രേലി പ്രതിരോധവൃത്തങ്ങളെ മുഴുവൻ ഞെട്ടിച്ചുവെന്നാണ് റിപ്പോർട്ട്. ഇസ്രയേലിൽനിന്ന് 1,600 കിലോമീറ്റർ അകലെയാണ് യെമൻ. മുന്‍പും ഹൂതികൾ ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും ഡ്രോണുകളും മിസൈലുകളും വെടിവച്ചിടാൻ ഇസ്രയേലിനു കഴിഞ്ഞിരുന്നു.
ഇന്നലെ പുലർച്ചെ 3.12നായിരുന്നു ആക്രമണം. സ്ഫോടനശബ്ദം കിലോമീറ്ററുകൾ അകലെ കേട്ടു. ഇറേനിയൻ നിർമിത ഡ്രോൺ ദീർഘദൂര ആക്രമണത്തിനായി നവീകരിച്ചതാണെന്നു സംശയിക്കുന്നു.
ഡ്രോൺ വരുന്നത് മുൻകൂട്ടി അറിഞ്ഞെങ്കിലും വെടിവച്ചിടാൻ കഴിയാതിരുന്നത് മനുഷ്യപിഴവു മൂലമാണെന്ന് ഇസ്രേലി സൈനികവൃത്തങ്ങൾ പറഞ്ഞു. വീഴ്ചയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ഇസ്രേലി വ്യോമസേന അറിയിച്ചു.
വ്യോമപ്രതിരോധ സംവിധാനങ്ങളെ കബളിപ്പിക്കാൻ ശേഷിയുള്ള ഡ്രോൺ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഹൂതി വക്താവ് യെഹിയ സാരീ പറഞ്ഞു.
ഇസ്രയേലിൽ ഇനിയും ആക്രമണം നടത്തുമെന്നും ടെൽ അവീവ് ആയിരിക്കും പ്രധാന ലക്ഷ്യമെന്നും ഇയാൾ ഭീഷണി മുഴക്കി. ഹൂതികൾ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മെഡിറ്ററേനിയനിലൂടെ പോകുന്ന ചരക്കുകപ്പലുകളെ പതിവായി ആക്രമിക്കുന്നുണ്ട്.
കൂറുമാറിയ ഉത്തരകൊറിയക്കാരൻ ദക്ഷിണകൊറിയയിൽ മന്ത്രിയായി
സീയൂൾ: ഉത്തരകൊറിയയിൽനിന്നു കൂറുമാറിയ നയതന്ത്രജ്ഞൻ തായി യോംഗ് ഹോയ്ക്ക് ദക്ഷിണകൊറിയയിൽ മന്ത്രിപദവി. കൊറിയകളുടെ ഏകീകരണവിഷയത്തിൽ പ്രസിഡന്റ് യൂൺ സുക് ഇയോളിന് ഉപദേശം നല്കുന്ന സമിതിയുടെ നേതാവായിട്ടാണ് നിയമനം. സഹമന്ത്രിക്കു തുല്യമാണ് പദവി.
അറുപത്തിരണ്ടുകാരനായ തായി യോംഗ് 2016ൽ ബ്രിട്ടനിൽ ഉത്തരകൊറിയയുടെ ഡെപ്യൂട്ടി അംബാസഡറായിരിക്കേ ദക്ഷിണകൊറിയയിലേക്കു കടക്കുകയായിരുന്നു. മക്കൾക്കെങ്കിലും നല്ല ജീവിതം കിട്ടണമെന്നു വിചാരിച്ചാണ് കൂറുമാറിയതെന്ന് അദ്ദേഹം പറഞ്ഞു.
2020ൽ ദക്ഷിണകൊറിയൻ പാർലമെന്റിൽ മത്സരിച്ചുജയിക്കുന്ന ആദ്യ ഉത്തരകൊറിയക്കാരനെന്ന ബഹുമതി നേടിയിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിലെ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
ഏകീകരണ വകുപ്പ് കൈകാര്യം ചെയ്യാൻ ഏറ്റവും യോഗ്യതയുള്ള ആളെന്നു പറഞ്ഞാണ് അദ്ദേഹത്തിനു മന്ത്രിപദവി നല്‍കിയിരിക്കുന്നത്.
ക്യൂബയിൽ ജോലി ചെയ്തിരുന്ന റി ഇൽ ക്യു എന്ന ഉത്തരകൊറിയൻ നയതന്ത്രജ്ഞൻ അടുത്തിടെ ദക്ഷിണകൊറിയയിലേക്കു കൂറുമായിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ വരെ 34,000 ഉത്തരകൊറിയക്കാർ ദക്ഷിണകൊറിയയിലേക്കു കടന്നിട്ടുണ്ട്.
പാക്കിസ്ഥാനിൽ 33 ലക്ഷം ക്രൈസ്തവർ, 38 ലക്ഷം ഹിന്ദുക്കൾ
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ആറു വർഷംകൊണ്ട് ക്രിസ്ത്യൻ ജനസംഖ്യ ഏഴു ലക്ഷം വർധിച്ചു. 2017ൽ 26 ലക്ഷമുണ്ടായിരുന്ന ക്രൈസ്തവർ 2023ൽ 33 ലക്ഷമായി ഉയർന്നു. ഇതേ കാലയളവിൽ ഹിന്ദു ജനസംഖ്യ മൂന്നു ലക്ഷമാണു വർധിച്ചത്. 35 ലക്ഷത്തിൽനിന്ന് ഹിന്ദു ജനസംഖ്യ 38 ലക്ഷമായി. പാക്കിസ്ഥാൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ്(പിബിഎസ്) ആണ് വിവരങ്ങൾ പുറത്തുവിട്ടത്.
2023ൽ പാക്കിസ്ഥാനിലെ ജനസംഖ്യ 24.04 കോടിയാണ്.ഇതിൽ 96.35 ശതമാനം മുസ്ലിംകളാണ്. 2017നെ അപേക്ഷിച്ച് മുസ്ലിം ജനസംഖ്യാ ശതമാനത്തിൽ നേരിയ കുറവുണ്ടായി. 2050 ആകുന്പോഴേക്കും പാക് ജനസംഖ്യ ഇരട്ടിയാകുമെന്നാണ് വിലയിരുത്തൽ.
ആറു വർഷത്തിനിടെ ക്രിസ്ത്യൻ ജനസംഖ്യ 1.27 ശതമാനത്തിൽനിന്ന് 1.37 ശതമാനമായി ഉയർന്നു. അതേസമയം, ഹിന്ദു ജനസംഖ്യ 1.73 ശതമാനത്തിൽനിന്ന് 1.61 ശതമാനമായി താഴ്ന്നു. ന്യൂനപക്ഷ വിഭാഗമായ അഹമ്മദികളുടെ എണ്ണം 191,737ൽനിന്ന് 1,62,684 ആയി കുറഞ്ഞു. 15,998 സിക്കുകാരും 2348 പാഴ്സികളും പാക്കിസ്ഥാനിലുണ്ട്.
അൽ ക്വയ്ദ കമാൻഡർ അറസ്റ്റിൽ
ലാഹോർ: അൽക്വയ്ദയുടെ മുതിർന്ന കമാൻഡർ അമീൻ ഉൾ ഹഖിനെ അറസ്റ്റ് ചെയ്തതായി പാക്കിസ്ഥാൻ തീവ്രവാദവിരുദ്ധ സേന അറിയിച്ചു. പഞ്ചാബ് പ്രവിശ്യയിലെ ഗുജറാത്ത് ജില്ലയിൽ സാരായി ആലംഗീർ പട്ടണത്തിൽ നടത്തിയ ഓപറേഷനിലാണ് ഇയാൾ പിടിയിലായത്.
അൽക്വയ്ദ തലവൻ ഉസാമ ബിൻ ലാദന്റെ വിശ്വസ്തനായിരുന്ന ഉൾ ഹഖ് പാക്കിസ്ഥാനിൽ വിപുലമായ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ടതായി പോലീസ് പറഞ്ഞു. ഉസാമയെ 2011ൽ അമേരിക്കൻ കമാൻഡോകൾ വധിക്കുകയായിരുന്നു.
ഇസ്രേലി അധിനിവേശങ്ങൾ നിയമവിരുദ്ധം: ലോകകോടതി
ദ ഹേഗ്: പലസ്തീൻ പ്രദേശങ്ങളിലെ ഇസ്രേലി അധിനിവേശം അന്താരാഷ്ട്ര നിയമങ്ങൾക്കു വിരുദ്ധമാണെന്ന് ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര നീതിന്യായ കോടതി (ലോകകോടതി) അഭിപ്രായപ്പെട്ടു.
അധിനിവേശ വെസ്റ്റ്ബാങ്ക്, കിഴക്കൻ ജറൂസലേം, ഗാസ എന്നിവടങ്ങളിലെ നിയമവിരുദ്ധ അധിനിവേശവും കുടിയേറ്റ നടപടികളും എത്രയും വേഗം നിർത്തിവയ്ക്കണമെന്നും നിർദേശിച്ചു.
യുഎന്‍ പൊതുസഭയുടെ അഭ്യർഥനപ്രകാരമാണ് ലോകകോടതി വിഷയത്തിൽ അഭിപ്രായം അറിയിച്ചത്. പലസ്തീനികളോടുള്ള ഇസ്രയേലിന്റെ സമീപനം, ഇസ്രേലി അധിനിവേശങ്ങളുടെ നിയമസാധുത എന്നീവിഷയങ്ങളിലാണ് പൊതുസഭ ലോകകോടതിയുടെ നിരീക്ഷണം ആവശ്യപ്പെട്ടത്.
ഉപദേശ രീതിയിലുള്ള കോടതി അഭിപ്രായങ്ങൾക്ക് നിയമസാധുതയില്ലെങ്കിലും രാഷ്ട്രീയപരമായി പ്രധാന്യമുണ്ട്. 57 വർഷത്തെ ഇസ്രേലി അധിനിവേശത്തിൽ ലോകകോടതി ആദ്യമായാണ് നിലപാട് വ്യക്കമാക്കുന്നത്.