ബേർഷേബയിൽ വീണ്ടും ഇറേനിയൻ മിസൈൽ
ടെൽ അവീവ്: തെക്കൻ ഇസ്രയേലിലെ ബേർഷേബ നഗരത്തിൽ തുടർച്ചയായ രണ്ടാം ദിവസവും ഇറാൻ മിസൈൽ ആക്രമണം നടത്തി. ഇന്നലെ പുലർച്ചെയുണ്ടായ ആക്രമണത്തിൽ വലിയതോതിൽ നാശനഷ്ടമുണ്ടായെങ്കിലും ഏഴു പേർക്ക് നിസാര പരിക്കേറ്റതേയുള്ളൂ.
പാർപ്പിടകേന്ദ്രങ്ങൾക്കു സമീപം റോഡിലാണ് മിസൈൽ പതിച്ചത്. റോഡിൽ വലിയ ഗർത്തമുണ്ടായി. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ കെട്ടിടങ്ങൾ തകരുകയും ഒട്ടേറെ വാഹനങ്ങൾക്കു തീപിടിക്കുകയുമുണ്ടായി. കെട്ടിടങ്ങളിലുണ്ടായിരുന്നവവർ നേരത്തേതന്നെ ഷെൽട്ടറുകളിലേക്കു മാറിയതു മൂലമാണ് ആളപായം ഉണ്ടാകാതിരുന്നതെന്ന് ഇസ്രേലി വൃത്തങ്ങൾ പറഞ്ഞു.
ഇറാനിൽനിന്ന് ഒരു മിസൈൽ മാത്രമാണ് തൊടുത്തതെന്നും ഇതു വെടിവച്ചിടാൻ വ്യോമപ്രതിരോധ സംവിധാനത്തിനു കഴിഞ്ഞില്ലെന്നും ഇസ്രേലി സേന പറഞ്ഞു. ആക്രമണത്തിനു തയാറാക്കിയ മിസൈലുകൾ വിക്ഷേപിക്കും മുന്പേ ഇസ്രേലി സേന തകർത്തു. ഇസ്രയേലിന്റെ പല ഭാഗങ്ങളിൽ ഡ്രോൺ ആക്രമണം നടത്താനുള്ള ഇറാന്റെ ശ്രമങ്ങൾ പരാജയപ്പെടുത്തിയെന്നും സേന കൂട്ടിച്ചേർത്തു.
ഇന്നലെ ഉച്ചയ്ക്കുശേഷം ടെൽ അവീവ്, ഹൈഫ എന്നീ ഇസ്രേലി നഗരങ്ങളിൽ ഇറേനിയമൻ മിസൈൽ പതിച്ചു. 25 മിസൈലുകൾ ഉപയോഗിച്ചായിരുന്നു ഈ ആക്രമണം. ധാരാളം പേർക്കു പരിക്കേറ്റു.
ഒരാഴ്ചയായി തുടരുന്ന യുദ്ധത്തിൽ ഇറേനിയൻ സേന 450 മിസൈലുകളും ആയിരത്തോളം ഡ്രോണുകളാണ് ഇസ്രയേലിനെതിരേ തൊടുത്തത്. ഭൂരിഭാഗവും ലക്ഷ്യത്തിലെത്തും മുന്പേ നിർവീര്യമാക്കാൻ ഇസ്രയേലിനു കഴിഞ്ഞു.
ടെഹ്റാനിൽ ആക്രമണം തുടരുന്നു
ഇറേനിയൻ തലസ്ഥാനമായ ടെഹ്റാനിൽ വ്യാഴാഴ്ച രാത്രിയും ആക്രമണം തുടർന്നതായി ഇസ്രേലി സേന ഇന്നലെ അറിയിച്ചു. 60 യുദ്ധവിമാനങ്ങൾ 120 ബോംബുകൾ വർഷിച്ചു. ടെഹ്റാനിലെ മിസൈൽ ഉത്പാദന കേന്ദ്രങ്ങളാണു ലക്ഷ്യമിട്ടത്. ഇറാന്റെ വിവിധ ആണവ പദ്ധതികൾക്കു നേർക്കും ആക്രമണമുണ്ടായി.
ഇറാനിൽ ലിബിയ ആവർത്തിക്കുമോ എന്ന് ട്രംപിന് ആശങ്ക
വാഷിംഗ്ടൺ ഡിസി: ഇറാനെതിരായ ഇസ്രേലി ആക്രമണത്തിൽ അമേരിക്കൻ സേന പങ്കുചേരുന്നതിൽ പ്രസിഡന്റ് ട്രംപിനു വലിയ ആശങ്കയുള്ളതായി ന്യൂയോർക്ക് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു.
അമേരിക്കൻ ഇടപെടൽ നികത്താനാവാത്ത പ്രത്യാഘാതങ്ങളിലേക്കു നയിക്കാം എന്നാണ് അദ്ദേഹത്തിന്റെ അനുമാനം. അമേരിക്കൻ ഇടപെടൽ സംബന്ധിച്ച തീരുമാനം രണ്ടാഴ്ചത്തേക്കു ട്രംപ് വൈകിക്കാനുള്ള കാരണം ഇതാണ്.
2011ൽ അമേരിക്കൻ സേന ലിബിയയിൽ ഇടപെട്ടപ്പോൾ ഉണ്ടായതിനു സമാന സാഹചര്യം ഇറാനും നേരിടേണ്ടിവരുമെന്നാണു ട്രംപിന്റെ ആശങ്ക. ലിബിയൻ ഭരണാധികാരിയായിരുന്ന കേണൽ ഗദ്ദാഫി പുറത്താക്കപ്പെടുകയും പിന്നീട് വധിക്കപ്പെടുകയുമുണ്ടായി. ലിബിയ വർഷങ്ങൾ നീണ്ട ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലുമായി.
അമേരിക്ക സൈനികനടപടിക്കു മുതിർന്നാൽ ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ ഭരണം അവസാനിക്കാം. ലിബിയയിലേതുപോലെ ദീർഘകാല അരാജകത്വത്തിലേക്ക് ഇറാൻ വീഴുകയും ചെയ്യാം.
ഇറാക്കിലെയും അഫ്ഗാനിസ്ഥാനിലെയും അമേരിക്കൻ സൈനികനടപടിയുടെ ഫലം ദീർഘകാല അസ്ഥിരത ആയിരുന്നുവെന്നും ട്രംപിനു ബോധ്യമുണ്ടെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
ട്രംപ് അനുമതി നല്കിയാൽത്തന്നെ അത്, ഇറാനിലെ ആണവകേന്ദ്രങ്ങളിൽ പരിമിതമായ ആക്രമണത്തിനായിരിക്കുമെന്നും സൂചനയുണ്ട്.
നതാൻസ്, ഫോർഡോ എന്നീ യുറേനിയം സന്പുഷ്ടീകരണ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി അമേരിക്കൻ സൈനിക നടപടി അവസാനിച്ചേക്കും. മലനിരകൾക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഫോർഡോ നിലയം നശിപ്പിക്കാനുള്ള ബോംബുകൾ ഇസ്രയേലിന്റെ കൈവശമില്ല. ഇതിനു കെൽപുള്ള ബോംബുകൾ അമേരിക്കയ്ക്കു മാത്രമേയുള്ളൂ.
അലി ഷംഖാനി മരിച്ചിട്ടില്ലെന്ന് ഇറേനിയൻ മാധ്യമങ്ങൾ
ടെഹ്റാൻ: പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ മുതിർന്ന ഉപദേഷ്ടാവ് അലി ഷംഖാനി ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ടില്ലെന്ന് ഇറേനിയൻ മാധ്യമങ്ങൾ.
ഇസ്രേലി സേന ഇറാനെതിരേ ആക്രമണം ആരംഭിച്ച ജൂൺ 13ന് ഷംഖാനി കൊല്ലപ്പെട്ടുവെന്ന് ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, അദ്ദേഹത്തിനു ഗുരുതരമായി പരിക്കേറ്റെന്നും ഇപ്പോൾ ആരോഗ്യനില മെച്ചപ്പെട്ടെന്നുമാണു പുതിയ റിപ്പോർട്ടുകൾ.
ജീവനോടെയുണ്ടെന്നും രാജ്യത്തിനുവേണ്ടി ജീവൻ ത്യജിക്കാൻ തയാറാണെന്നും ഷംഖാനി പറഞ്ഞതായും റിപ്പോർട്ട് ചെയ്യപ്പെടുന്നു.
പലസ്തീൻ അനുകൂലികൾ ബ്രിട്ടീഷ് വ്യോമസേനാ വിമാനങ്ങൾ നശിപ്പിച്ചു
ലണ്ടൻ: പലസ്തീൻ അനുകൂല സംഘടനാ പ്രവർത്തകർ ബ്രിട്ടീഷ് വ്യോമസേനാ താവളത്തിൽ അതിക്രമിച്ചു കടന്ന് രണ്ടു വിമാനങ്ങൾക്കു നാശനഷ്ടങ്ങൾ വരുത്തി. സെൻട്രൽ ഇംഗ്ലണ്ടിലെ ഓക്സ്ഫെഡ്ഷെയറിൽ സ്ഥിതി ചെയ്യുന്ന ബ്രൈസ് നോർട്ടൻ റോയൽ എയർഫോഴ്സ് താവളത്തിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
പലസ്തീൻ ആക്ഷൻ എന്ന സംഘടനയിലെ രണ്ടു പേരാണ് താവളത്തിൽ കടന്നത്. യുദ്ധവിമാനങ്ങൾക്ക് ആകാശത്ത് ഇന്ധനം നിറയ്ക്കാനും സൈനികരുടെ സഞ്ചാരത്തിനും ഉപയോഗിക്കുന്ന രണ്ടു വിമാനങ്ങളിൽ ചുവന്ന പെയിന്റ് സ്പ്രേ ചെയ്യുകയും ഇരുന്പുദണ്ഡുകൊണ്ട് അടിക്കുകയും ചെയ്തു.
ഗാസ യുദ്ധത്തിൽ ബ്രിട്ടനു നേരിട്ടു പങ്കുള്ളതുകൊണ്ടാണ് ഇത്തരം പ്രതിഷേധമെന്ന് പലസ്തീൻ ആക്ഷൻ സംഘടന അറിയിച്ചു. ഗാസയിലെ സൈനികനടപടിയെ പരസ്യമായി അപലപിക്കുന്പോഴും ബ്രിട്ടീഷ് സർക്കാർ ഇസ്രയേലിന് ആയുധം നല്കുന്നതായി സംഘടന ആരോപിച്ചു.
വ്യോമസേനാ താവളത്തിലുണ്ടായ സംഭവം ലജ്ജാകരമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ പ്രതികരിച്ചു. ബ്രിട്ടീഷ് പ്രതിരോധ വകുപ്പും പോലീസും അന്വേഷണമാരംഭിച്ചു.
റഷ്യൻ യുവതിക്ക് 22 വർഷം തടവ്
മോസ്കോ: റഷ്യൻ ആക്രമണത്തിൽനിന്നു യുക്രെയ്ൻകാരെ രക്ഷപ്പെടാൻ സഹായിച്ച നദെഷ്ദ റോസിൻസ്കയ എന്ന റഷ്യൻ യുവതിക്ക് മോസ്കോയിലെ സൈനികകോടതി 22 വർഷത്തെ തടവുശിക്ഷ വിധിച്ചു.
‘ആർമി ഓഫ് ബ്യൂട്ടീസ്’ എന്ന പേരിൽ ഗ്രൂപ്പ് രൂപവത്കരിച്ച നദെഷ്ദ 2022-23 കാലഘട്ടത്തിൽ റഷ്യൻ അധിനിവേശ യുക്രെയ്ൻ പ്രദേശങ്ങളിൽനിന്ന് 25,000 പേരെ രക്ഷപ്പെടാൻ സഹായിച്ചു.
യുക്രെയ്ൻ സേനയ്ക്കു സംഭാവന നല്കണമെന്ന സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ 2024 ഫെബ്രുവരിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹം, തീവ്രവാദപ്രവർത്തനം തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയത്.
കീവ്: യുക്രെയ്നിലെ ഒഡേസ നഗരത്തിൽ റഷ്യൻ സേന നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 14 പേർക്കു പരിക്കേറ്റു. ജനവാസകേന്ദ്രങ്ങൾക്കും റെയിൽവേ സ്റ്റേഷനും നാശമുണ്ടായി.
86 ഡ്രോണുകളാണു റഷ്യ തൊടുത്തതെന്നും ഒഡേസ നഗരത്തിലെ എട്ടിടങ്ങളിൽ സ്ഫോടനമുണ്ടായെന്നും യുക്രെയ്ൻ വൃത്തങ്ങൾ അറിയിച്ചു. പാർപ്പിടസമുച്ചയം, വിദ്യാഭ്യാസ സ്ഥാപനം, നഗരത്തിലെ പ്രധാന റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് ഡ്രോൺ പതിച്ചത്.
സമൂഹമാധ്യമത്തിലൂടെ ക്രിസ്തീയ വിശ്വാസം പരസ്യമായി പ്രഖ്യാപിച്ച് ദക്ഷിണ കൊറിയൻ ശാസ്ത്രജ്ഞൻ
സിയൂൾ: ലോകത്തിലെ ഏറ്റവും ഉയർന്ന ഐക്യു ഉള്ള വ്യക്തിയായി അറിയപ്പെടുന്ന ദക്ഷിണ കൊറിയൻ ശാസ്ത്രജ്ഞൻ ഡോ. യംഗ്ഹൂൺ കിം സമൂഹമാധ്യമത്തിലൂടെ തന്റെ ക്രിസ്തുവിശ്വാസം പരസ്യമായി പ്രഖ്യാപിച്ചു.
കഴിഞ്ഞ 17ന് എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് 36കാരനായ കിം തന്റെ ക്രൈസ്തവ വിശ്വാസം പരസ്യമായി പ്രഖ്യാപിച്ചത്. “ലോകത്തിലെ ഏറ്റവും ഉയർന്ന ഐക്യു റിക്കാർഡുടമ എന്നനിലയിൽ, യേശുക്രിസ്തു ദൈവവും വഴിയും സത്യവും ജീവനുമാണെന്ന് ഞാൻ വിശ്വസിക്കുന്നു” എന്നാണ് അദ്ദേഹം എഴുതിയത്.
അദ്ദേഹത്തിന്റെ ഈ പോസ്റ്റ് ആഗോളതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. വ്യാഴാഴ്ചവരെ അദ്ദേഹത്തിന്റെ പോസ്റ്റ് കണ്ടത് എക്സ് ഉടമയും അമേരിക്കൻ വ്യവസായപ്രമുഖനുമായ ഇലോൺ മസ്ക് ഉൾപ്പെടെ ഒന്നര കോടിയോളം ആളുകളാണ്.
തന്റെ എക്സ് പോസ്റ്റിനു ലഭിച്ച വൻ ജനപ്രീതിയോടു പ്രതികരിച്ച് 19ന് എക്സിൽ പങ്കുവച്ച മറ്റൊരു പോസ്റ്റിൽ, “ഈ അവസരം ഉപയോഗിച്ച് നിരവധി ആത്മാക്കളെ ഞാൻ യേശുവിലേക്ക് നയിക്കു”മെന്ന് കിം പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിൽ “ദൈവം ഉണ്ട്. 100%” എന്നു കിം എക്സ് പോസ്റ്റിൽ എഴുതിയിരുന്നു.
മനുഷ്യബുദ്ധിയുടെ അളവുകോലായ ഐക്യു അഥവാ Intelligence Quotient ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്നത് (276) തനിക്കാണെന്ന് യംഗ്ഹൂൺ കിം അവകാശപ്പെടുന്നു.
ഗിഗാ സൊസൈറ്റി, മെൻസ, വേൾഡ് മെമ്മറി ചാമ്പ്യൻഷിപ്പുകൾ, വേൾഡ് മെമ്മറി സ്പോർട്സ് കൗൺസിൽ, ഔദ്യോഗിക ലോക റിക്കോർഡ് തുടങ്ങിയ സംഘടനകൾ ലോകത്തിലെ ഏറ്റവും ഉയർന്ന ഐക്യു റിക്കാർഡ് ഉടമയെന്ന കിമ്മിന്റെ അവകാശവാദം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ദക്ഷിണ കൊറിയൻ സർക്കാരിന്റെ പിന്തുണയുള്ള സംഘടനയായ ന്യൂറോസ്റ്റോറിയുടെ സ്ഥാപകനും സിഇഒയുമാണ് കിം. യുണൈറ്റഡ് സിഗ്മ ഇന്റലിജൻസ് അസോസിയേഷൻ സ്ഥാപിച്ച അദ്ദേഹം, ശാസ്ത്രീയ പുരോഗതി പ്രോത്സാഹിപ്പിക്കുന്ന ലൈഫ് ബോട്ട് ഫൗണ്ടേഷന്റെ ബോർഡിലും അംഗമാണ്.
തന്ത്രപരമായ ചിന്തയും നേതൃത്വവും, വൈജ്ഞാനിക വിദ്യാഭ്യാസവും നേതൃത്വവും തുടങ്ങിയ വിഷയങ്ങളിൽ വിവിധ സർവകലാശാലകളിൽ ഓണററി പ്രഫസറുമാണ് ഡോ. യംഗ്ഹൂൺ കിം.
ഇസ്രേലി ആശുപത്രി ആക്രമിച്ച് ഇറാൻ
ടെൽ അവീവ്: തെക്കൻ ഇസ്രയേലിലെ പ്രമുഖ ആശുപത്രിയിലടക്കം ഇറാന്റെ മിസൈൽ ആക്രമണം. ബേർഷെബ നഗരത്തിലെ സൊറോക്ക ആശുപത്രിയും ടെൽ അവീവിനു സമീപമുള്ള ജനവാസ കേന്ദ്രങ്ങളുമാണ് ആക്രമിക്കപ്പെട്ടത്. 271 പേർക്കു പരിക്കേറ്റു.
ഇവരിൽ നാലു പേരുടെ നില ഗുരുതരമാണ്. ആശുപത്രി ആക്രമണത്തിനു പിന്നാലെ, ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യെ ഇല്ലാതാക്കുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് ഭീഷണി മുഴക്കി. ഖമനയ് ജീവിച്ചിരിക്കുന്നത് അനുവദിക്കാനാകില്ലെന്ന് കാറ്റ്സ് പറഞ്ഞു.
ബേർഷെബയിലെ സൊറോക്ക മെഡിക്കൽ സെന്ററിനു പുറമേ ടെൽ അവീവിനു സമീപം ജനവാസ മേഖലകളായ റമാത്ത് ഗാൻ, ഹോളോൺ എന്നിവിടങ്ങളിൽ മിസൈലുകൾ പതിച്ച് ബഹുനിലക്കെട്ടിടങ്ങൾക്കു കേടുപാടുണ്ടായി. സൊറോക്ക ആശുപത്രിയിലെ അത്യാസന്ന നിലയുള്ളവരൊഴികെയുള്ള രോഗികളെ രക്ഷാപ്രവർത്തകർ ഒഴിപ്പിച്ചു.
തെക്കൻ ഇസ്രയേലിലെ പത്തു ലക്ഷം പേർ ആശ്രയിക്കുന്ന പ്രധാന ആശുപത്രിയാണ്, ആയിരത്തിലേറെ ബെഡ്ഡുകളുള്ള സൊറോക്ക. ഇറേനിയൻ ആക്രമണത്തിൽ ആശുപത്രിയിൽ മാത്രം 70 പേർക്കു പരിക്കേറ്റു. ആശുപത്രിക്കു സമീപമുള്ള സൈനികകേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്നാണ് ഇറാന്റെ വിശദീകരണം. എന്നാൽ, ആശുപത്രിതന്നെയാണ് ഇറാൻ ലക്ഷ്യമിട്ടതെന്ന് ഇസ്രേലി സേന അറിയിച്ചു.
തുടർച്ചയായ ഏഴാം ദിനവും ഇരു രാജ്യങ്ങളും തമ്മിൽ രൂക്ഷമായ വ്യോമാക്രമണമാണുണ്ടായത്. ഇറാനിലെ ആണവ പ്ലാന്റിൽ ഉത്പാദന കേന്ദ്രത്തിൽ ഇസ്രേലി സേന ആക്രമണം നടത്തി. റേഡിയേഷൻ ഭീഷണി ഇല്ലെന്നാണ് ഇറേനിയൻ സർക്കാർ ടിവി അവകാശപ്പെട്ടത്. ടെഹ്റാനിൽനിന്ന് 250 കിലോമീറ്റർ തെക്കുപടിഞ്ഞാറാണ് അരാക് സ്ഥിതി ചെയ്യുന്നത്.
യുറേനിയം സന്പുഷ്ടീകരണ കേന്ദ്രമായ നതാൻസ് വീണ്ടും ആക്രമിച്ചെന്നും ഇസ്രേലി സേന അറിയിച്ചു. ഇറാനിൽ ഇതുവരെ 639 പേർ കൊല്ലപ്പെട്ടു. ഇവരിൽ 263 പേർ സാധാരണക്കാരാണ്. 1300 പേർക്കു പരിക്കേറ്റു. ഇസ്രയേലിൽ 24 പേരാണു കൊല്ലപ്പെട്ടത്.
ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ഇന്ന് ജർമനി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ആണവ ചർച്ചനടത്തുമെന്നാണു റിപ്പോർട്ട്. ജനീവയിലാണു കൂടിക്കാഴ്ച. ഇസ്രയേൽ-ഇറാൻ സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കാമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞു.
മോസ്കോയുടെ നിർദേശങ്ങൾ ഇറാൻ, ഇസ്രയേൽ, അമേരിക്ക രാജ്യങ്ങളുമായി പങ്കുവച്ചെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഖമനയിയെ വധിച്ചാൽ റഷ്യയുടെ പ്രതികരണമെന്താണെന്ന ചോദ്യത്തിന്, അത്തരം സാധ്യതയെക്കുറിച്ച് ചർച്ച നടത്താൻ താത്പര്യമില്ലെന്നായിരുന്നു പുടിന്റെ മറുപടി.
യുദ്ധം അവസാനിപ്പിച്ചത് മിടുക്കരായ ആ നേതാക്കൾ; ക്രെഡിറ്റ് വിഴുങ്ങി ട്രംപ്
ന്യൂയോർക്ക്: ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടെന്ന അവകാശവാദം തിരുത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ആണവയുദ്ധമായി പരിണമിക്കുമായിരുന്ന സംഘർഷം ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും മിടുക്കരായ രണ്ടു നേതാക്കൾ ചേർന്ന് അവസാനിപ്പിച്ചെന്ന് ട്രംപ് പറഞ്ഞു. പാക് സൈനിക മേധാവി ജനറൽ സയ്യീദ് അസീം മുനീറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ-പാക് വെടിനിർത്തലിനു താൻ മധ്യസ്ഥത വഹിച്ചുവെന്ന് ട്രംപ് നേരത്തേ അവകാശവാദം പലവട്ടം ഉയർത്തിയിരുന്നു. ""അതൊരു ആണവയുദ്ധമാകുമായിരുന്നു. രണ്ട് ആണവ ശക്തികളാണ്. വലിയവ ആണവശക്തികൾ, അവർ സംഘർഷം അവസാനിപ്പിക്കാൻ തീരുമാനിച്ചു.
രണ്ട് മിടുക്കരായ ആളുകൾ യുദ്ധം തുടരേണ്ടതില്ലെന്നു തീരുമാനിച്ചതിൽ ഞാൻ സന്തോഷിക്കുന്നു’’- ട്രംപ് പറഞ്ഞു. മുനീറുമായുള്ള കൂടിക്കാഴ്ചയിൽ ഇറാൻ ചർച്ചയായോ എന്ന ചോദ്യത്തിന്, നടക്കുന്ന കാര്യങ്ങളിൽ പാക്കിസ്ഥാൻ സന്തുഷ്ടരല്ലെന്ന് ട്രംപ് പറഞ്ഞു. അവർക്ക് ഇറാനെയും ഇസ്രയേലിനെയും അറിയാം. ഇറാനെ വളരെ നന്നായറിയാം. സംഭവിക്കുന്നതെന്താണെന്ന് അവർ വീക്ഷിച്ചുവരികയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
പാക്കിസ്ഥാനുമായി വ്യാപാര പങ്കാളിത്തം സ്ഥാപിക്കാൻ ട്രംപ് താത്പര്യം പ്രകടിപ്പിച്ചതായി പാക് സൈന്യം പ്രസ്താവനയിൽ പറഞ്ഞു. പാക്കിസ്ഥാനുമായി പരസ്പര പ്രയോജനകരമായ വ്യാപാരബന്ധം വികസിപ്പിക്കാൻ ട്രംപ് വലിയ താൽപര്യം പ്രകടിപ്പിച്ചു.
വ്യാപാരം, സാമ്പത്തിക വികസനം, ഖനി, ധാതുക്കൾ, ഊർജം, ക്രിപ്റ്റോകറൻസി, നൂതന സാങ്കേതികവിദ്യകൾ എന്നിവയുൾപ്പെടെ ഒന്നിലധികം മേഖലകളിൽ സഹകരിക്കാനുള്ള ചർച്ചകൾ നടത്താനാണ് ട്രംപ് താൽപര്യം പ്രകടിപ്പിച്ചതെന്ന് പാക് സൈന്യം അറിയിച്ചു.
ഇറാനിൽ ആക്രമണം നടത്താൻ തീരുമാനിച്ചാൽ പാക് സൈനിക താവളങ്ങൾ അമേരിക്ക ഉപയോഗിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മുനീറിന് ട്രംപ് ഉച്ചവിരുന്നു നൽകിയത്. ട്രംപിനെ പാക്കിസ്ഥാൻ സന്ദർശിക്കാൻ മുനീർ ക്ഷണിക്കുകയും ചെയ്തു.
ഇറാനിലെ 90 മില്യൺ ഡോളർ ക്രിപ്റ്റോ കറൻസി കൊള്ളയടിച്ചെന്ന് ഇസ്രയേൽ ബന്ധമുള്ള ഹാക്കർമാർ
ദുബായ്: ഇസ്രയേലുമായി ബന്ധമുള്ള ഹാക്കർമാർ ഇറാനിലെ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചായ നൊബിടെക്സിൽനിന്ന് 90 മില്യൺ യുഎസ് ഡോളർ കൊള്ളയടിച്ചെന്ന് ബ്ലോക്ക്ചെയ്ൻ അനലിറ്റിക്സ് കന്പനികൾ സ്ഥിരീകരിച്ചു. ഇറാന്റെ വിപ്ലവ ഗാർഡിനെ വിമർശിക്കുന്ന അഡ്രസുകളിലേക്കാണ് ഫണ്ടുകൾ മാറ്റിയതെന്ന് ബ്ലോക്ക്ചെയ്ൻ അനലിറ്റിക്സ് കന്പനി എലിപ്റ്റിക് സ്വന്തം ബ്ലോഗിൽ കുറിച്ചു.
സാന്പത്തിക ലക്ഷ്യങ്ങളോടെയല്ല ആക്രമണമെന്നും നൊബിടെക്സിന് രാഷ്ട്രീയ സന്ദേശം നൽകുകയെന്നതായിരുന്നു പ്രിഡേറ്ററി സ്പാരോ എന്ന ഹാക്കിംഗ് സംഘത്തിന്റെ ഉദ്ദേശ്യമെന്നും എലിപ്റ്റിക് പറയുന്നു.
അതിവേഗം മുന്നോട്ടു പോകുന്ന ഇറാന്റെ ആണപരിപാടിയുടെ പേരിൽ പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങൾ മറികടക്കാനും ഭീകരർക്ക് പണം കൈമാറാനും നൊബിടെക്സ് സഹായം നൽകിയെന്നാണു പ്രിഡേറ്ററി സ്പാരോ ആരോപിക്കുന്നത്.
2021ൽ ഇറാനിലെ ഗ്യാസ് സ്റ്റേഷനുകളെ നിശ്ചലമാക്കിയ സൈബർ ആക്രമണവും 2022ൽ വന്പൻ അഗ്നിബാധയ്ക്കു കാരണമായ സ്റ്റീൽ മില്ലിനെതിരേയുള്ള നീക്കവും ആസൂത്രണം ചെയ്തത് തങ്ങളാണെന്നു പ്രിഡേറ്ററി സ്പാരോ നേരത്തേ അറിയിച്ചിരുന്നു.
അതേസമയം, ഹാക്കിംഗ് സംഘത്തിന് ഇസ്രയേലുമായി ബന്ധമുണ്ടെങ്കിലും രാജ്യത്തെ സർക്കാരിന് അവരുമായി ഔദ്യോഗിക കൂട്ടികെട്ടുകളില്ലെന്നും ഇസ്രേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
പ്രധാനമന്ത്രിയുടെ ഫോൺ സംഭാഷണം ചോർന്നു; തായ്ലന്ഡിൽ രാഷ്്ട്രീയ വിവാദം
ബാങ്കോക്ക്: തായ്ലന്ഡ് പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്രയുടെ രാജിക്കായി രാജ്യത്ത് മുറവിളികൾ ഉയരുന്നു.
കംബോഡിയയുടെ മുൻ നേതാവും മുതിർന്ന സൈനിക ഉദ്യോഗസ്ഥനുമായ ഹുൻ സെന്നുമായി നടത്തിയ ഫോൺ സംഭാഷണം ചോർന്നതിനെത്തുടർന്നാണ് രാഷ്ട്രീയവിവാദം ഉടലെടുത്തിരിക്കുന്നത്. അതിർത്തിതർക്കത്തെ സംബന്ധിച്ചായിരുന്നു സംഭാഷണം.സംഭാഷണം ഹുൻ സെൻ തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
സംഭവം ആയുധമാക്കി പ്രധാന പാർട്ടി പയേതുങ്താൻ നേതൃത്വം നൽകുന്ന സഖ്യകക്ഷി സർക്കാരിൽനിന്നു പിന്മാറിയതോടെ പ്രധാന മന്ത്രി ഇന്നലെ പരസ്യമായി രാജ്യത്തോടു മാപ്പു പറയുകയും ചെയ്തിട്ടുണ്ട്. കംബോഡിയയോടു മൃദുസമീപനം സ്വീകരിക്കുന്നുവെന്ന ആരോപണം മുൻപും വലതുപക്ഷ പാർട്ടികളിൽനിന്ന് പയേതുങ്താൻ നേരിട്ടിട്ടുണ്ട്.
ഹുൻ സെന്നിനെ അങ്കിൾ എന്ന് പയേതുങ്താൻ അഭിസംബോധന ചെയ്യുന്നതും സൈനിക നടപടിക്കുശേഷം നടപ്പാക്കിയ അതിർത്തിയിലെ നിയന്ത്രണങ്ങൾ റദ്ദാക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതുമാണ് ഫോൺ സംഭാഷണത്തിലുള്ളത്.
എന്നാൽ, താൻ തന്ത്രപരമായി സമാധാനം സ്ഥാപിക്കാൻ ശ്രമിച്ചതാണെന്നും സെന്നിനെ ഇനി വിശ്വസിക്കില്ലെന്നും പയേതുങ്താൻ ഷിനവത്ര പ്രതികരിച്ചു.
സ്പേസ് എക്സ് റോക്കറ്റ് പൊട്ടിത്തെറിച്ചു
ഓസ്റ്റിൻ: പരീക്ഷണത്തിനിടെ എലോൺ മസ്കിന്റെ സ്പേസ് എക്സ് സ്റ്റാർഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചു. ബുധനാഴ്ച രാത്രി പതിനൊന്നോടെ ടെക്സസിൽ വച്ചായിരുന്നു സംഭവം.
സ്റ്റാറ്റിക് ഫയർ ടെസ്റ്റ് നടന്നുകൊണ്ടിരിക്കവേയായിരുന്നു റോക്കറ്റ് പൊട്ടിത്തെറിച്ച് തീഗോളമായി ആകാശത്തേക്കുയർന്നത്. ജീവനക്കാരെല്ലാവരും സുരക്ഷിതരാണെന്ന് സ്പേസ് എക്സ് സമൂഹമാധ്യമമായ എക്സിൽ അറിയിച്ചു.
ആശുപത്രി, സ്റ്റോക്ക് എക്സ്ചേഞ്ച്; ശക്തമായി തിരിച്ചടിച്ച് ഇറാൻ
ടെൽ അവീവ്: ഇസ്രേലി യുദ്ധവിമാനങ്ങളുടെ നിരന്തര ബോംബിംഗിൽ പ്രത്യാക്രമണ ശേഷി നഷ്ടപ്പെട്ടിട്ടില്ലെന്നു തെളിയിച്ചുകൊണ്ടാണ് ഇറാൻ ഇന്നലെ ഇസ്രയേലിലേക്കു ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തത്. ഇറാന്റെ ശക്തി ക്ഷയിച്ചുവെന്ന റിപ്പോർട്ടുകൾക്കിടെയുണ്ടായ ആക്രമണം ഇസ്രയേലിനെ ഞെട്ടിച്ചു.
ഏതാണ്ട് 30 മിസൈലുകളാണ് ഇന്നലെ രാവിലെ ഇസ്രയേലിനു നേർക്കു വന്നത്. ബേർഷെബ നഗരത്തിലെ സൊറോക്ക മെഡിക്കൽ സെന്റർ, ടെൽ അവീവ് സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവ അടക്കം നാലു സ്ഥലങ്ങളിൽ മിസൈൽ പതിച്ചു. 271 പേർക്കാണ് പരിക്കേറ്റത്. ഇതിൽ 71 പേർക്കു പരിക്കേറ്റത് ആശുപത്രി ആക്രമണത്തിലാണ്.
തെക്കൻ ഇസ്രയേലിലെ ഏറ്റവും വലിയ ആശുപത്രിയാണ് സൊറോക്ക മെഡിക്കൽ സെന്റർ. ആയിരം കിടക്കകളുള്ള ആശുപത്രിയുടെ സേവനം പത്തു ലക്ഷം പേർ പ്രയോജനപ്പെടുത്തുന്നു. ഗാസ യുദ്ധത്തിൽ പരിക്കേൽക്കുന്ന ഇസ്രേലി സൈനികരെ ഇവിടെ ചികിത്സിക്കാറുണ്ട്.
രോഗികളെ മാറ്റി
മിസൈൽ നേരിട്ടു പതിച്ച് ആശുപത്രിയുടെ പല ഭാഗത്തും വലിയ നാശമുണ്ടായി എന്നാണ് ഇസ്രയേൽ അറിയിച്ചത്. ആശുപത്രി അടയ്ക്കുകയും ഇവിടെയുണ്ടായിരുന്ന രോഗികളെ മറ്റാശുപത്രികളിലേക്കു മാറ്റുകയും ചെയ്തു. അതേസമയം, ആശുപത്രിക്കു സമീപമുള്ള ഇസ്രേലി സൈനിക കേന്ദ്രങ്ങളെയാണു ലക്ഷ്യമിട്ടതെന്നാണ് ഇറേനിയൻ നേതൃത്വം അവകാശപ്പെട്ടത്.
കനത്ത വില നല്കേണ്ടിവരും: നെതന്യാഹു
ആശുപത്രിക്കു നേർക്കുണ്ടായ ആക്രമണത്തിൽ ഇസ്രേലി നേതൃത്വം ഇറാന് ശക്തമായ മുന്നറിയിപ്പു നല്കി. ഇറാൻ കനത്ത വില നല്കേണ്ടിവരുമെന്നാണ് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചത്. ഇറേനിയൻ നേതാവ് ആയത്തൊള്ള അലി ഖമനയ് ഇനി ജീവനോടെ തുടരാൻ പാടില്ലെന്ന് ഇസ്രേലി പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സും പറഞ്ഞു.
സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തിനു നാശം
ഇറേനിയൻ മിസൈൽ പതിച്ച് ടെൽ അവീവ് സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തിനു വലിയ നാശമുണ്ടായി. ടെൽ അവീവിനു സമീപം ജനവാസ മേഖലകളായ റമാത്ത് ഗാൻ, ഹോളോൺ എന്നിവിടങ്ങളിലും മിസൈലുകൾ പതിച്ച് ബഹുനിലക്കെട്ടിടങ്ങൾക്കു കേടുപാടുണ്ടായി.
യൂറോപ്യൻ ശക്തികളും ഇറാനും തമ്മിൽ ഇന്ന് ആണവചർച്ച
ബെർലിൻ: യൂറോപ്യൻ വൻശക്തികളായ ജർമനി, ഫ്രാൻസ്, ബ്രിട്ടൻ എന്നിവർ ഇന്ന് ഇറാനുമായി ആണവചർച്ച നടത്തിയേക്കുമെന്ന് റിപ്പോർട്ട്.
മൂന്നു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാർ ഇന്ന് ജനീവയിൽ, ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് ജർമൻ വൃത്തങ്ങൾ സൂചിപ്പിച്ചത്.
യൂറോപ്യൻ മന്ത്രിമാർ ഇതിനു മുന്പായി യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി കയാ കല്ലാസുമായും ചർച്ച നടത്തും.
ഇറാൻ-ഇസ്രയേൽ സംഘർഷത്തിനു തടയിടുക ലക്ഷ്യമിട്ടാണ് യൂറോപ്യൻ ശക്തികളുടെ നീക്കം. അമേരിക്കയും ആക്രമണത്തിൽ പങ്കെടുത്തേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ജനീവയിൽ അടിയന്തര ചർച്ചയ്ക്കു കളമൊരുങ്ങിയത്.
ചർച്ചയ്ക്ക് അമേരിക്കൻ പിന്തുണയുണ്ടെന്നാണു സൂചന. അണ്വായുധം നിർമിക്കില്ലെന്ന ഉറപ്പ് ഇറാനിൽനിന്നു നേടി പ്രശ്നം പരിഹരിക്കാനുള്ള നീക്കമാണു നടക്കുന്നതെന്നും പറയുന്നു.
ഇറാന്റെ ആണവപദ്ധതികൾ നശിപ്പിക്കാൻ വേണ്ടിയാണ് ഇസ്രയേൽ ആക്രമണം നടത്തുന്നത്.ആണവപദ്ധതികൾ സമാധാന ആവശ്യത്തിനാണെന്ന ഇറാന്റെ വാദം ഇസ്രയേലും പാശ്ചാത്യശക്തികളും അംഗീകരിക്കുന്നില്ല.
ഖമനയ് ഇനി ജീവനോടെ ഉണ്ടാകരുത്: ഇസ്രയേൽ
ടെൽ അവീവ്: ഇറേനിയൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് ആധുനികകാല ഹിറ്റ്ലറാണെന്നും അദ്ദേഹം ഇനിയും തുടരുന്നത് അനുവദിക്കാനാവില്ലെന്നും ഇസ്രേലി പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ്.
ഇറേനിയൻ മിസൈൽ ആക്രമണമുണ്ടായ ബേർഷെബ നഗരത്തിലെ സൊറോക്ക ആശുപത്രി സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖമനയ് ഇനിയും ജീവനോടെ തുടരാൻ പാടില്ലെന്നത് ഇസ്രയേലിന്റെ യുദ്ധലക്ഷ്യങ്ങളിലൊന്നായി എന്ന് കാറ്റ്സ് പറഞ്ഞു. ഭീരുവായ ഖമനയ് ബങ്കറിൽ ഒളിച്ചിരുന്ന് ഇസ്രേലി ജനങ്ങൾക്കും ആശുപത്രികൾക്കും നേർക്ക് മിസൈൽ തൊടുക്കുകയാണ്. ഏറ്റവും ഗുരുതരമായ യുദ്ധക്കുറ്റമാണിത്. ബങ്കറിലേക്ക് ഇസ്രേലി സേനയെ അയച്ച് ഖമനയ്യെ ഉന്മൂലനം ചെയ്യേണ്ടതായിരുന്നു.
ശക്തമായ രാജ്യത്തിന്റെ തലപ്പത്ത് പതിറ്റാണ്ടുകളായി തുടരുന്ന ഖമനയ് തന്റെ അനുയായികളോട് ഇസ്രയേലിനെ നശിപ്പിക്കാൻ ആഹ്വാനം ചെയ്യുകയാണ്. സ്വന്തം ലക്ഷ്യത്തിനുവേണ്ടി ഇറാന്റെ വിഭവങ്ങൾ അദ്ദേഹം ചൂഷണം ചെയ്യുകയാണ്.
ഇറാനിൽ ശക്തമായ ആക്രമണത്തിന് സേനയ്ക്കു നിർദേശം നല്കിയെന്നും ഇസ്രേലി പ്രതിരോധമന്ത്രി കൂട്ടിച്ചേർത്തു.
ഇറേനിയൻ നേതൃത്വത്തെ ലക്ഷ്യമിടരുത്: സിസ്താനി
നജാഫ്: ഇറേനിയൻ പരമോന്നത നേതൃത്വത്തെ ലക്ഷ്യമിട്ടാൽ പശ്ചിമേഷ്യയിൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാക്കി ഷിയാ ആചാര്യൻ ഗ്രാൻഡ് ആയത്തൊള്ള അലി അൽ സിസ്താനി.
അത്തരം നടപടികൾ വ്യാപകമായ അരാജകത്വത്തിനു പുറമേ ജനങ്ങളുടെ ദുരിതം വർധിപ്പിക്കുകയും ചെയ്യും. അന്യായമായ യുദ്ധം അവസാനിപ്പിക്കാനും ഇറേനിയൻ ആണവപദ്ധതി സംബന്ധിച്ച് സമാധാന പരിഹാരം കണ്ടെത്താനും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് സിസ്താനി ആവശ്യപ്പെട്ടു.
ആക്രമണ ദൃശ്യങ്ങൾ പകർത്തിയ വിദേശ മാധ്യമങ്ങളെ തടഞ്ഞു
ടെൽ അവീവ്: ഇറേനിയൻ മിസൈൽ ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്നു വിദേശമാധ്യമങ്ങളെ തടഞ്ഞ് ഇസ്രയേൽ.
വിദേശമാധ്യമങ്ങൾ പകർത്തുന്ന ദൃശ്യങ്ങൾ ഖത്തറിലെ അൽ ജസീറ ചാനൽ ഉപയോഗിക്കും എന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇസ്രേലി പോലീസിന്റെ നടപടി. അൽ ജസീറയ്ക്ക് ഇസ്രയേലിൽ നിരോധനമുണ്ട്.
ഇസ്രേലി ദേശീയസുരക്ഷാ മന്ത്രി ഇത്മാർ ബെൻഗവീർ ഇതിനാവശ്യമായ നിർദേശങ്ങൾ നല്കിയിട്ടുണ്ടെന്നും പറയുന്നു.
ഈയാഴ്ചയാദ്യം ഹൈഫ നഗരത്തിലുണ്ടായി മിസൈൽ ആക്രമണം ചിത്രീകരിക്കാൻ ശ്രമിച്ച വിദേശ മാധ്യമങ്ങളുടെ ഓഫീസുകളിൽ ഇസ്രേലി പോലീസ് റെയ്ഡ് നടത്തിയിരുന്നു.
ഇസ്രേലി സൈന്യവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലുണ്ടാകുന്ന ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യാൻ പാടില്ലെന്ന് മാധ്യമങ്ങൾക്കു കർശന നിർദേശം നല്കിയിട്ടുണ്ട്.
അരാക് ആണവ പ്ലാന്റിൽ ഇസ്രേലി ആക്രമണം
ടെഹ്റാൻ: ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ഇസ്രേലി യുദ്ധവിമാനങ്ങൾ ആക്രമണം തുടരുന്നു. ടെഹ്റാനിൽനിന്ന് 250 കിലോമീറ്റർ അകലെ അരാക് നഗരത്തിൽ സ്ഥിതിചെയ്യുന്ന പ്ലൂട്ടോണിയം ഉത്പാദനകേന്ദ്രത്തിൽ ഇന്നലെ ആക്രമണമുണ്ടായി. യുറേനിയം സന്പുഷ്ടീകരണ കേന്ദ്രമായ നതാൻസ് വീണ്ടും ലക്ഷ്യമിട്ടെന്നും ഇസ്രേലി സേന അറിയിച്ചു.
അരാക്കിലെ ഘനജല റിയാക്ടറിനു നേർക്ക് ആക്രമണമുണ്ടായെന്ന കാര്യം അന്താരാഷ്ട്ര ആണവോർജ ഏജൻസിയും സ്ഥിരീകരിച്ചു. മേഖലയിൽ അണുവികിരണച്ചോർച്ച ഉണ്ടായില്ല. ആക്രമണവിവരം ഇസ്രയേൽ മുൻകൂട്ടി അറിയിച്ചിരുന്നു. ജനങ്ങളെ ഒഴിപ്പിച്ചു മാറ്റിയതിനാൽ ആളപായം ഉണ്ടായില്ല.
നിരുപാധികം കീഴടങ്ങണമെന്ന അമേരിക്കൻ ആഹ്വാനം ഇറേനിയൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് തള്ളിയതിനു പിന്നാലെയായിരുന്നു ഇസ്രേലി ആക്രമണം.
ഒഐസി യോഗത്തിൽ ഇറാൻ വിദേശമന്ത്രി പങ്കെടുക്കും
അങ്കാറ: നാളെ തുർക്കിയിലെ ഇസ്താംബൂളിൽ ആരംഭിക്കുന്ന ഇസ്ലാമിക സഹകരണ സമിതി (ഒഐസി) യോഗത്തിൽ ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പങ്കെടുത്തേക്കും.
ഇസ്രേലി സേന ഇറേനിയൻ ആണവകേന്ദ്രങ്ങളിൽ നടത്തുന്ന ആക്രമണം ആയിരിക്കും ഒഐസി വിദേശകാര്യമന്ത്രിമാരുടെ യോഗത്തിന്റെ മുഖ്യ അജൻഡയെന്നാണു സൂചന.
ഇസ്രയേലിന്റെ വിമർശകനായ തുർക്കി പ്രസിഡന്റ് എർദോഗൻ യോഗത്തെ അഭിസംബോധന ചെയ്യും.
ഇറാനെ ആക്രമിക്കാൻ തയാറായി അമേരിക്ക
ദുബായ്: ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമായി തുടരവേ ഇറാനെ ആക്രമിക്കാനൊരുങ്ങി അമേരിക്ക. മേഖലയിലേക്ക് കൂടുതൽ യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും അമേരിക്ക അയച്ചു.
നിരുപാധികം കീഴടങ്ങണമെന്ന അമേരിക്കയുടെ ആവശ്യം ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് തള്ളി. സൈനികമായി ഇടപെട്ടാൽ അപരിഹാര്യമായ നഷ്ടം അമേരിക്കയ്ക്ക് ഉണ്ടാകുമെന്നും ഖമനയ് ഭീഷണി മുഴക്കി.
ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഇസ്രയേലിനൊപ്പം ഇറാനെ ആക്രമിക്കാൻ അമേരിക്ക പങ്കുചേരുന്നതിനെതിരേ റഷ്യ രംഗത്തെത്തി. ഇറാന്റെ ഉറ്റ സുഹൃത്താണ് റഷ്യ.
ഇറേനിയൻ ആക്രമണത്തിന്റെ മൂർച്ച കുറഞ്ഞതോടെ ഇസ്രയേലിൽ നിയന്ത്രണങ്ങളിൽ ഇളവു വരുത്തി. 30 പേർക്കു വരെ ഒരുമിച്ചുകൂടാനും ഷെൽട്ടറുകൾക്ക് സമീപമുള്ള തൊഴിലിടങ്ങൾ തുറക്കാനും അനുമതിയുണ്ട്.
അതേസമയം, സ്കൂളുകളും നിരവധി ബിസിനസ് സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. നിരന്തരമായ ഇസ്രേലി വ്യോമാക്രമണത്തിൽ ഇറാന്റെ മിസൈൽ ആയുധശേഷി ഗണ്യമായി കുറഞ്ഞതായാണ് വിലയിരുത്തൽ.
നിയന്ത്രണങ്ങളിലെ ഇളവിന് ഇസ്രയേലിനെ പ്രേരിപ്പിക്കുന്ന ഘടകം ഇതാണ്. സംഘർഷം ആരംഭിച്ചശേഷം ആദ്യമായി ഇന്നലെ ടെൽ അവീവ് വിമാനത്താവളത്തിൽ രണ്ടു വിമാനങ്ങളിറങ്ങി.
ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തെത്തുടർന്ന് വിമാനത്താവളം അടച്ചിട്ടിരിക്കുകയായിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം ആരംഭിച്ചശേഷം ഇസ്രയേലിലേക്ക് ഇതുവരെ നാനൂറോളം മിസൈലുകളാണ് ഇറാൻ വർഷിച്ചത്.
ഇറാനിൽ ഇതുവരെ 585 പേർ കൊല്ലപ്പെട്ടു. ഇവരിൽ 239 പേർ സാധാരണ പൗരന്മാരാണ്. 1300ലേറെ പേർക്കു പരിക്കേറ്റു. വാഷിംഗ്ടൺ കേന്ദ്രമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയാണ് ഇക്കാര്യം അറിയിച്ചത്.
അമേരിക്കയും ആക്രമണം നടത്തുമെന്ന റിപ്പോർട്ടിനിടെ ഇറേനിയൻ തലസ്ഥാനമായ ടെഹ്റാനിൽനിന്ന് ആയിരക്കണക്കിനു പേർ പലായനം ചെയ്യാൻ തുടങ്ങി. ഒരു കോടിയോളം ജനം വസിക്കുന്ന ടെഹ്റാനിൽ ഇന്നലെ വൈകുന്നേരവും ഇസ്രേലി ആക്രമണമുണ്ടായി.
ഇന്നലെ പുലർച്ചെ അഞ്ചിന് നഗരത്തിൽ വൻ സ്ഫോടനമുണ്ടായി. ഇറാനിൽ പലയിടത്തും ഭക്ഷ്യ വസ്തുക്കളുടെയും ഇന്ധനത്തിന്റെയും ക്ഷാമം രൂക്ഷമാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് രാജ്യമെങ്ങും ഇന്റർനെറ്റ് സേവനങ്ങളും ലഭ്യമല്ലാതായി.
ചൊവ്വാഴ്ച രാത്രി അന്പതോളം യുദ്ധവിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ഇസ്രയേലിന്റെ ആക്രമണം. യുറേനിയം സന്പുഷ്ടീകരണത്തിന് ഉപയോഗിക്കുന്ന സെൻട്രിഫ്യൂജുകൾ നിർമിക്കുന്ന ടെഹ്റാനിലെ രണ്ടു കേന്ദ്രങ്ങൾ ഇസ്രേലി സേന ആക്രമിച്ചു.
ഇന്നലെ ഇറാന്റെ ആഭ്യന്തര സുരക്ഷാ സേനയുടെ ആസ്ഥാനം ആക്രമിച്ചതായി ഇസ്രേലി പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് അറിയിച്ചു.
ആക്രമിക്കാം, ആക്രമിക്കാതിരിക്കാം: ട്രംപ്
വാഷിംഗ്ടൺ ഡിസി: ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ അമേരിക്ക പങ്കുചേരുമോ എന്നതിൽ വ്യക്തത വരുത്താതെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെ ആക്രമിക്കുകയോ ആക്രമിക്കാതിരിക്കുകയോ ചെയ്യാമെന്ന് ട്രംപ് പറഞ്ഞു.
ഇസ്രയേലിനൊപ്പം ചേർന്ന് ഇറാനെ ആക്രമിക്കുമോ എന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “ഞാൻ എന്താണു ചെയ്യാൻ പോകുന്നതെന്ന് ആർക്കും അറിയില്ല.
വ്യോമപ്രതിരോധം പൂർണമായും നശിച്ച ഇറാൻ നിസഹായാവസ്ഥയിലാണ്. ഇറാൻ ചർച്ചയ്ക്കായി സമീപിച്ചു’’- ട്രംപ് പറഞ്ഞു. അതേസമയം, അമേരിക്കയുമായി ചർച്ചയ്ക്കു സമീപിച്ചെന്ന റിപ്പോർട്ട് ഇറാൻ തള്ളി.
പാക് സൈനിക മേധാവിക്കു വിരുന്നൊരുക്കി ട്രംപ്
വാഷിംഗ്ടൺ: പാക്കിസ്ഥാൻ സൈനിക മേധാവി ജനറൽ സയ്യീദ് അസീം മുനീറിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ ഉച്ചവിരുന്നൊരുക്കി.
ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കാനഡയിൽ നടക്കുന്ന ജി7 ഉച്ചകോടി വെട്ടിച്ചുരുക്കി ചൊവ്വാഴ്ച രാവിലെയാണ് ട്രംപ് വാഷിംഗ്ടണിൽ തിരിച്ചെത്തിയത്. മുനീറിനു ലഭിച്ച സുപ്രധാന നയതന്ത്ര വിജയമായാണ് പാക്കിസ്ഥാനിലെ ഡോൺ പത്രം ഇക്കാര്യം അവതരിപ്പിച്ചത്.
പ്രാദേശിക മേധാവിത്തം അടിച്ചേൽപ്പിക്കുന്നതിനു പകരം പരിഷ്കൃത രാജ്യത്തെപ്പോലെ പാക്കിസ്ഥാനുമായി ചർച്ചയ്ക്കു വരണമെന്ന് യുഎസിലേക്കുള്ള യാത്രാവേളയിൽ മുനീർ ആവശ്യപ്പെട്ടിരുന്നു.
പാക്കിസ്ഥാൻ-അമേരിക്കൻ വംശജരുമായി നടത്തിയ കൂടിക്കാഴ്ചയിൽ, പഹൽഗാം ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചത് പാക്കിസ്ഥാനല്ലെന്നും മുനീർ അവകാശപ്പെട്ടു. ഇസ്രയേലുമായുള്ള സംഘർഷത്തിൽ പാക്കിസ്ഥാന്റെ പിന്തുണ ഇറാനാണെന്നു വ്യക്തമാക്കിയ അദ്ദേഹം, സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ യുഎസ് നടത്തുന്ന നീക്കങ്ങളെ ശ്ലാഘിച്ചു.
അതേസമയം, പാക്കിസ്ഥാനിൽ ശാശ്വതമായ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന ആവശ്യമുയർത്തി ഇമ്രാൻ ഖാനെ അനുകൂലിക്കുന്നവർ മുനീർ താമസിക്കുന്ന ഹോട്ടലിന് വെളിയിലും വാഷിംഗ്ടണിലെ പാക് എംബസിക്ക് സമീപവും പ്രതിഷേധിച്ചു.
യുഎസുമായുള്ള സൈനികബന്ധം ശക്തിപ്പെടുത്തുകയാണ് അഞ്ചു ദിവസങ്ങൾ നീണ്ടു നിൽക്കുന്ന സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് വിലയിരുത്തപ്പെടുന്നു.
റഷ്യക്ക് സഹായവുമായി ഉത്തരകൊറിയ
സിയൂൾ: റഷ്യയിലേക്ക് ആയിരക്കണക്കിന് സൈനിക സാങ്കേതിക വിദഗ്ധരെയും മൈനുകൾ നിർവീര്യമാക്കുന്ന തൊഴിലാളികളെയും അയയ്ക്കാൻ ഉത്തരകൊറിയ തയാറെടുക്കുന്നു.
റഷ്യയിലെ കുർസ്ക് മേഖലയിലെ പുനനിർമാണ പ്രവർത്തനങ്ങൾക്കു കരുത്ത് പകരുന്നതിനാണ് ഇവരെ അയയ്ക്കുന്നത്. പ്യോംഗ് യാംഗിലേക്ക് ഒരു ദിവസത്തെ സന്ദർശനത്തിനെത്തിയ റഷ്യയുടെ സുരക്ഷാ കൗൺസിൽ സെക്രട്ടറി സെർജി ഷോയ്ഗുവാണ് ഇക്കാര്യം അറിയിച്ചത്.
കൊറിയൻ ജനതയും അവരുടെ നേതാവ് കിം ജോംഗ് ഉന്നും തങ്ങൾക്കു നൽകുന്ന സഹോദരതുല്യമായ സഹായമാണിതെന്നും അദ്ദേഹം പറഞ്ഞു.
കുർസ്ക് മേഖലയിൽ പോരാടി മരിച്ച ഉത്തരകൊറിയൻ സൈനികരെ ആദരിക്കുന്നതിനായി ഇരു രാജ്യങ്ങളിലും സ്മാരകങ്ങൾ നിർമിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കുർസ്കിലേക്ക് ഏപ്രിലിൽ യുക്രെയ്ൻ സൈനികർ നടത്തിയ കടന്നുകയറ്റം റഷ്യയുടെയും ഉത്തരകൊറിയയുടെയും സൈനികർ ഒന്നിച്ചാണു ചെറുത്തതെന്നു ഇരു രാജ്യങ്ങളും അറിയിച്ചിരുന്നു.
ആക്രമണശേഷി കുറഞ്ഞു; ഇറാൻ പരുങ്ങുന്നു
വാഷിംഗ്ടൺ ഡിസി: ഇസ്രേലി യുദ്ധവിമാനങ്ങളുടെ നിരന്തര ആക്രമണത്തിൽ ഇറാന്റെ മിസൈൽ ആയുധശേഷി ഗണ്യമായി കുറഞ്ഞു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ഇറാൻ ഇസ്രയേലിനെതിരേ പ്രയോഗിച്ച മിസൈലുകളുടെ എണ്ണത്തിലുണ്ടായ കുറവ് ഇതു വ്യക്തമാക്കുന്നതായി അമേരിക്കയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ സ്റ്റഡി ഓഫ് വാർ എന്ന സംഘടന ചൂണ്ടിക്കാട്ടി.
ഇസ്രയേലിനെതിരേ പ്രത്യാക്രമണം ആരംഭിച്ച വെള്ളി, ശനി ദിവസങ്ങളിൽ ഇരുനൂറോളം മിസൈലുകളാണ് ഇറാൻ തൊടുത്തത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ഇറാൻ തൊടുക്കുന്ന മിസൈലുകളുടെ എണ്ണം കുറഞ്ഞു. തിങ്കളാഴ്ച 40 മിസൈലുകണ് പ്രയോഗിച്ചത്; ചൊവ്വാഴ്ച മുപ്പതോളവും.
ഇറാന്റെ മിസൈൽ വിക്ഷേപിണികൾ സ്ഥിതി ചെയ്യുന്ന കേന്ദ്രങ്ങൾ ഇസ്രേലി യുദ്ധവിമാനങ്ങൾ ബോംബിട്ടു നശിപ്പിച്ചതാണ് ഇതിനു കാരണം. ഇറാന്റെ മിസൈൽ ശേഷി കുറഞ്ഞതായി ഇസ്രേലി സൈനികവൃത്തങ്ങളും ചൂണ്ടിക്കാട്ടി. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളും ഇസ്രയേൽ നശിപ്പിച്ചു. ഇതുമൂലം യുദ്ധവിമാനങ്ങൾക്കു തടസമില്ലാതെ പറന്ന് ബോംബിടാൻ കഴിയുന്നു.
വെള്ളിയാഴ്ച പുലർച്ചെ ഇസ്രേലി ആക്രമണം ഉണ്ടായതിനു പിന്നാലെ ഇസ്രയേലിലേക്ക് ആയിരം മിസൈലുകൾ അയയ്ക്കാനായിരുന്നു ഇറാൻ പദ്ധതിയിട്ടത്. എന്നാൽ, ഇതു മുൻകൂട്ടി കണ്ട ഇസ്രയേൽ മിസൈൽ വിക്ഷേപിണികളിൽ നല്ലൊരു ശതമാനം ആക്രമിച്ചു നശിപ്പിച്ചിരുന്നു. നിലവിൽ ഇറാന്റെ 40 ശതമാനം മിസൈൽ വിക്ഷേപിണികളും നശിച്ചുവെന്നാണ് ഇസ്രേലി സേന അവകാശപ്പെടുന്നത്.
ഇസ്രയേൽ ആക്രമിച്ചത് 1100 ലക്ഷ്യങ്ങൾ
ടെൽ അവീവ്: വെള്ളിയാഴ്ച പുലർച്ചെ മുതൽ ഇറാനിലെ 1,100 ലക്ഷ്യങ്ങളിൽ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ. ഇറാൻ ഉയർത്തുന്ന ആണവഭീഷണി ഇല്ലാതാക്കാനായി ഘട്ടംഘട്ടമായി ഓപ്പറേഷനുകൾ നടത്തിവരുകയാണെന്ന് ഇസ്രേലി സേനാ വക്താവ് എഫീ ഡെഫ്രിൻ അറിയിച്ചു.
ഇറാന്റെ മിസൈൽ സംവിധാനങ്ങൾക്കും വ്യോമപ്രതിരോധത്തിനും കാര്യമായ നാശമുണ്ടായിക്കഴിഞ്ഞു.
ഇറേനിയൻ മിസൈൽ വിക്ഷേപിണികളിൽ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ ഇസ്രേലി സേന പുറത്തുവിട്ടു.
സെൻട്രിഫ്യൂജ് നിർമാണകേന്ദ്രങ്ങൾ ആക്രമിച്ചു
യുറേനിയം സന്പുഷ്ടീകരിക്കാൻ ഉപയോഗിക്കുന്ന സെൻട്രിഫ്യൂജുകൾ നിർമിക്കുന്ന ടെഹ്റാനിലെ രണ്ടു കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രേലി സേന അറിയിച്ചു. അന്താരാഷ്ട്ര ആണവോർജ ഏജൻസിയും ഇക്കാര്യം സ്ഥിരീകരിച്ചു.
ടെഹ്റാനിലെ ടെസാ കോംപ്ലക്സ്, ടെഹ്റാൻ റിസർച്ച് സെന്റർ എന്നിവയ്ക്കു നേരേ ചൊവ്വാഴ്ച രാത്രി ഇസ്രേലി യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയെന്നാണ് അറിയിപ്പ്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇസ്രേലി സേന പുറത്തുവിട്ടു.
സങ്കീർണ ഉപകരണമായ സെൻട്രിഫ്യൂജുകൾ നിർമിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്ന ടെഹ്റാൻ റിസേർച്ച് സെന്ററിലെ ഒരു കെട്ടിടത്തിനു കേടുപാടുണ്ടായി. ടെസാ കോംപ്ലക്സിൽ രണ്ടു കെട്ടിടങ്ങളാണു നശിച്ചത്. ഇറാനും വൻശക്തികളും തമ്മിൽ 2015ലുണ്ടാക്കിയ ആണവകരാർ അനുസരിച്ച് ഈ രണ്ടു കേന്ദ്രങ്ങളും അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ നിരീക്ഷണത്തിലാണ്.
കെർമാൻഷാ വ്യോമതാവളം ആക്രമിച്ച് ഇറേനിയൻ സേനയുടെ അഞ്ചു ഹെലികോപ്റ്ററുകൾ നശിപ്പിച്ചെന്നും ഇസ്രേലി സേന അറിയിച്ചു.
30 മിസൈലുകൾ
ചൊവ്വാഴ്ച രാത്രി ഇറാൻ ഇസ്രയേലിനു നേർക്ക് 30 മിസൈലുകൾ പ്രയോഗിച്ചു. ഇതിൽ ഭൂരിഭാഗവും നിർവീര്യമാക്കിയതായി ഇസ്രേലി സേന അറിയിച്ചു. ചൊവ്വാഴ്ച രാത്രി ഇസ്രേലി ഭാഗത്ത് ആർക്കും പരിക്കില്ല.
ടെഹ്റാൻ: ഉപാധിരഹിതമായി കീഴടങ്ങണമെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ ആഹ്വാനം ഇറേനിയൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് തള്ളി.
ആരുടെയും ഭീഷണിക്കു വഴങ്ങി ഇറാൻ കീഴടങ്ങില്ല. സൈനികമായി ഇടപെട്ടാൽ പരിഹരിക്കാനാവാത്ത നാശമായിരിക്കും ഫലമെന്ന് അമേരിക്കക്കാർ മനസിലാക്കണമെന്നും ടിവിയിലൂടെ നല്കിയ സന്ദേശത്തിൽ ഖമനയ് പറഞ്ഞു.
ഖമനയ്യെ അനായാസം ഉന്മൂലനം ചെയ്യാൻ യുഎസിനാകുമെന്നും കീഴടങ്ങിയില്ലെങ്കിൽ ഇറാൻ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ട്രംപ് കഴിഞ്ഞദിവസം മുന്നറിയിപ്പു നല്കിയിരുന്നു.എന്നാൽ, കീഴടങ്ങുന്ന രാജ്യമല്ലെ ഇറാനെന്നാണ് ഖമനയ് ഇന്നലെ പറഞ്ഞത്.
ഇറാനെക്കുറിച്ചും ഇറേനിയൻ ജനതയെക്കുറിച്ചും ഇറാന്റെ ചരിത്രത്തെക്കുറിച്ചും അറിയുന്നവർ ഭീഷണിയുടെ സ്വരം മുഴക്കില്ലെന്ന് ഖമനയ് കൂട്ടിച്ചേർത്തു. ഇസ്രയേലിനോട് ഒരു ദയയും കാട്ടില്ലെന്ന് ഖമനയ് കഴിഞ്ഞ ദിവസം ആവർത്തിച്ചിരുന്നു.
ടെഹ്റാൻ നിവാസികൾ പലായനം ചെയ്യുന്നു
ടെഹ്റാൻ: ഇസ്രയേലിനൊപ്പം അമേരിക്കയും യുദ്ധത്തിൽ പങ്കുചേരുമെന്ന റിപ്പോർട്ടുകൾക്കിടെ ഇറേനിയൻ തലസ്ഥാനമായ ടെഹ്റാനിൽനിന്ന് ജനങ്ങൾ പലായനം ചെയ്യാൻ തുടങ്ങിയതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇസ്രേലി യുദ്ധവിമാനങ്ങൾ നിരന്തരം ബോംബ് വർഷിക്കുന്നതിനിടെ ആയിരക്കണക്കിനു പേർ ഇന്നലെ ടെഹ്റാൻ വിടാൻ തുടങ്ങി. തുമൂലം നഗരത്തിന്റെ വടക്കുഭാഗത്ത് വൻ ഗതാഗതക്കുരുക്കുണ്ടായി.
ചൊവ്വാഴ്ച രാത്രി ടെഹ്റാനിലെ 20 കേന്ദ്രങ്ങളിൽ ഇസ്രേലി ആക്രമണമുണ്ടായി. 50 യുദ്ധവിമാനങ്ങളാണ് ആക്രമണത്തിൽ പങ്കെടുത്തത്.
ജനങ്ങൾ പരിഭ്രാന്തരാകുന്നത് തടയാൻ ഇറേനിയൻ അധികൃതർ ഇന്റർനെന്റ് ഉപയോഗത്തിനു നിയന്ത്രണം ഏർപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്.
ആക്രമണത്തിലുണ്ടാകുന്ന നാശനഷ്ടങ്ങളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്നാണ് ജനങ്ങൾക്കുള്ള നിർദേശം. ആക്രമണത്തിന്റെ ആദ്യദിനങ്ങളിൽ ടെഹ്റാനിലെ കെട്ടിടങ്ങൾ നശിച്ചതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നതാണ്.
ജനങ്ങൾക്ക് ഇന്ധനം വാങ്ങുന്നതിനും നിയന്ത്രണം വന്നിട്ടുണ്ട്. ഇന്ധനദൗർലഭ്യം ഉണ്ടാകാതിരിക്കാനാണു നടപടിയെന്ന് എണ്ണവകുപ്പ് മന്ത്രി മൊഹ്സെൻ പാക്നെജാദ് അറിയിച്ചു.
ഇസ്രേലി ആക്രമണത്തിൽ അമേരിക്കൻ സേനയും പങ്കുചേരുന്നതിനെക്കുറിച്ച് ട്രംപ് ഭരണകൂടം ആലോചിക്കുന്നതായാണ് റിപ്പോർട്ട്. ഇതു സംഭവിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നാണ് ഇറേനിയൻ നേതൃത്വം ഭീഷണി മുഴക്കിയിരുന്നത്.
ഉന്നത ഉപദേശകരും സൈനിക തലവന്മാരും ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ഇറേനിയൻ പരോമന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് തന്ത്രപരമായ പിഴവുകൾ വരുത്താൻ സാധ്യതയുണ്ടെന്നും നിരീക്ഷകർ അനുമാനിക്കുന്നു.
വാട്സാപ്പ് നിരോധിച്ചേക്കും
ടെഹ്റാൻ: ഇറേനിയൻ ജനത വാട്സാപ്പ് ഉപയോഗിക്കരുതെന്ന് സർക്കാരിന്റെ നിർദേശം. വാട്സാപ്പ് ഫോണിൽനിന്ന് നീക്കം ചെയ്യുകയോ നിർവീര്യമാക്കുകയോ വേണം. വാട്സാപ്പ് വിവരങ്ങൾ ഇസ്രേലി സർക്കാർ ചോർത്തുമെന്നു ചൂണ്ടിക്കാട്ടിയാണ് നിർദേശം.
എന്നാൽ, വാട്സാപ്പ് ഇക്കാര്യം നിഷേധിച്ചു. വാട്സാപ്പ് സന്ദേശങ്ങൾ അയയ്ക്കുന്നവർക്കും ലഭിക്കുന്നവർക്കും മാത്രമേ വായിക്കാൻ കഴിയൂ.
ലൊക്കേഷൻ അടക്കം ഉപയോക്താക്കളുടെ വിവരങ്ങൾ കന്പനി ശേഖരിക്കാറില്ല. ഇത്തരം വിവരങ്ങൾ സർക്കാരുകൾക്കു കൈമാറാറില്ല.
ഇറേനിയൻ സർക്കാർ വാട്സാപ്പ് നിരോധിച്ചേക്കുമെന്ന ആശങ്കയും കന്പനി പ്രകടിപ്പിച്ചു.
ഇറാനിൽ 585 പേർ കൊല്ലപ്പെട്ടു
ന്യൂയോർക്ക്: ഇസ്രേലി ആക്രമണങ്ങളിൽ 585 ഇറേനിയൻ പൗരന്മാർ കൊല്ലപ്പെട്ടുവെന്ന് അമേരിക്കൻ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ്.
1326 പേർക്കു പരിക്കേൽക്കുകയും ചെയ്തു. മരിച്ചതിൽ 126 പേർ ഇറേനിയൻ സൈന്യവുമായി ബന്ധമുള്ളവരാണ്.
അതേസമയം, ഇറാൻ തിങ്കളാഴ്ച അവസാനമായി പുറത്തുവിട്ട കണക്കു പ്രകാരം 224 പേരാണ് മരിച്ചത്. 1,277 പേർക്കു പരിക്കേറ്റു.
ഇറാൻ സ്വയം പ്രതിരോധിക്കുന്നു: എർദോഗൻ
അങ്കാറ: ഇസ്രേലി ഗുണ്ടായിസത്തിനെതിരേ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇറാനുണ്ടെന്ന് തുർക്കി പ്രസിഡന്റ് എർദോഗൻ.
ആണവപദ്ധതികൾക്കും സൈനിക നേതൃത്വത്തിനും എതിരേ ഇസ്രയേൽ നടത്തുന്ന ഭീകരാക്രമണത്തെ നേരിടാൻ ഇറാനു നിയമപരമായ അവകാശമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണു പശ്ചിമേഷ്യയുടെ ഏറ്റവും വലിയ ഭീഷണിയെന്ന് എർദോഗൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
യുഎസിന് റഷ്യയുടെ മുന്നറിയിപ്പ്
മോസ്കോ: ഇറാനെതിരായ ഇസ്രേലി ആക്രമണത്തിൽ അമേരിക്ക പങ്കുചേരുന്നതിനെതിരേ മുന്നറിയിപ്പു നല്കി റഷ്യ.
അമേരിക്ക ഇസ്രയേലിനു നേരിട്ടു സഹായം നല്കുന്നത് പശ്ചിമേഷ്യാ പ്രശ്നം വഷളാക്കുമെന്ന് റഷ്യൻ ഡെപ്യൂട്ടി പ്രധാനമന്ത്രി സെർജി റിയാബ്കോവ് പറഞ്ഞു. ഇസ്രയേലുമായും ഇറാനുമായും റഷ്യ ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൊസാദ് ഏജന്റുമാർ അറസ്റ്റിൽ
ടെഹ്റാൻ: ഇസ്രേലി ചാരസംഘടനയായ മൊസാദിന്റെ അഞ്ച് ഏജന്റുമാരെ അറസ്റ്റ് ചെയ്തതായി ഇറാൻ. പടിഞ്ഞാറൻ പ്രവിശ്യയായ ലോറസ്താനിൽനിന്നാണ് ഇവരെ പിടികൂടിയത്.
ഇന്റർനെറ്റ് മുഖാന്തിരം ഇറാന്റെ പ്രതിച്ഛായയ്ക്കു കളങ്കമുണ്ടാക്കാൻ ഇവർ ശ്രമിച്ചുവെന്ന് ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പരന്പരാഗത ലത്തീൻ കുർബാനക്രമം പുനരാരംഭിക്കണമെന്നു കർദിനാൾ റെയ്മണ്ട് ബർക്ക്
ലണ്ടൻ: പരന്പരാഗത ലത്തീൻ കുർബാനക്രമം പുനരാരംഭിക്കണമെന്ന് അമേരിക്കൻ കർദിനാൾ റെയ്മണ്ട് ബർക്ക്.
ഈ ആവശ്യമുന്നയിച്ചു താൻ ലെയോ പതിനാലാമൻ മാർപാപ്പയ്ക്കു നിവേദനം നൽകിയിട്ടുണ്ടെന്നും ആവശ്യം മാർപാപ്പ അംഗീകരിക്കുമെന്നാണു പ്രതീക്ഷയെന്നും കർദിനാൾ പറഞ്ഞു. ലണ്ടനിൽ നടന്ന ലാറ്റിൻ മാസ് സൊസൈറ്റി ഓഫ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് കോൺഫറൻസിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
“പുരാതന റോമൻ റീത്തുപ്രകാരം ദൈവാരാധന നടത്താൻ ഇഷ്ടപ്പെടുന്ന സഭയിലെ വിശ്വാസികളെ പീഡിപ്പിക്കുന്ന നിലപാടിന് ലെയോ പതിനാലാമൻ മാർപാപ്പ അന്ത്യം കുറിക്കുമെന്നാണ് എന്റെ പ്രതീക്ഷ. ഈ ആവശ്യം ഒരിക്കൽ മാർപാപ്പയോടു സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഞാൻ മുന്നോട്ടുവച്ച ആവശ്യം മാർപാപ്പ ഉടൻ പഠനവിധേയമാക്കുമെന്നാണ് കരുതുന്നത്” - കർദിനാൾ പറഞ്ഞു.
പരന്പരാഗത ആരാധനക്രമങ്ങൾ മുറുകെപ്പിടിക്കണമെന്ന നിലപാടുകാരനായ കർദിനാൾ റെയ്മണ്ട് അമേരിക്കയിലെ വിസ്കോൺസിനിനടുത്ത ലാ ക്രൊചേ രൂപതയുടെ ബിഷപ്പും സെന്റ് ലൂയിസ് അതിരൂപതയുടെ ആർച്ച്ബിഷപ്പുമായിരുന്നു. ഗർഭഛിദ്രത്തെ അനുകൂലിക്കുന്ന സഭാംഗങ്ങളായ രാഷ്ട്രീയനേതാക്കൾക്ക് ദിവ്യകാരുണ്യം നിഷേധിച്ച അദ്ദേഹത്തിന്റെ നിലപാട് ലോകശ്രദ്ധയാകർഷിച്ചിരുന്നു.
അൾത്താരാഭിമുഖമായി വിശുദ്ധ കുർബാന അർപ്പിക്കുന്ന രീതിയായിരുന്നു പരന്പരാഗത ലത്തീൻ ക്രമത്തിലേത്. എന്നാൽ, രണ്ടാം വത്തിക്കാൻ കൗൺസിലിനു പിന്നാലെ ആരാധനക്രമത്തിൽ പരിഷ്കാരങ്ങൾ വരുത്തുകയും കുർബാനയർപ്പണം ജനാഭിമുഖമാക്കുകയുമായിരുന്നു. പരന്പരാഗത ആരാധനക്രമങ്ങൾ മുറുകെപ്പിടിക്കണമെന്ന നിലപാടുകാരനാണ് ലെയോ പതിനാലാമൻ മാർപാപ്പ.
ഗർഭച്ഛിദ്രത്തിൽ കിരാത വ്യവസ്ഥകൾ പാസാക്കി യുകെ പാർലമെന്റ്
ലണ്ടൻ: ഗർഭച്ഛിദ്രം നിയമവിധേയമാക്കി യുകെ പാർലമെന്റ്. ഗർഭഛിദ്രം കുറ്റകരമാക്കിയിരുന്ന 19-ാം നൂറ്റാണ്ടിലെ നിയമമാണു പാർലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമൺസ് റദ്ദാക്കിയത്. ഏതു സാഹചര്യത്തിലും സ്ത്രീകൾക്ക് ഗർഭം അലസിപ്പിക്കാവുന്ന തരത്തിലുള്ള ഭേദഗതി 137നെതിരേ 379 വോട്ടുകളോടെയാണ് പ്രാരംഭ അംഗീകാരം നേടിയത്.
24 ആഴ്ചകൾ വരെ ഗർഭച്ഛിദ്രം നടത്താമെന്നതായിരുന്നു കഴിഞ്ഞ 60 വർഷങ്ങളായി ഇംഗ്ലണ്ടിലെയും വെയിൽസിലെയും നിയമം. രണ്ട് ഡോക്ടർമാരുടെ അനുമതിയും ആവശ്യമായിരുന്നു.24 ആഴ്ചകൾക്കുശേഷം ഗർഭച്ഛിദ്രം നടത്തുന്നത് ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റകൃത്യമായാണു കണക്കാക്കിയിരുന്നത്.
24 ആഴ്ചകൾക്കുശേഷം ഭ്രൂണത്തെ നശിപ്പിക്കാൻ കൂട്ടുനിൽക്കുന്ന വൈദ്യശാസ്ത്ര വിദഗ്ധർ ശിക്ഷിക്കപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുമുള്ളത്. എന്നാൽ, നിലവിലെ ഭേദഗതി ഉപരിസഭയായ ഹൗസ് ഓഫ് ലോർഡ്സിൽ എത്തുന്ന അവസരത്തിൽ ഇത് വീണ്ടും ദേദഗതി ചെയ്യപ്പെടുകയോ പരാജയപ്പെടുയോ ചെയ്യാം.
നിലവിലെ നിയമം ഉപയോഗിച്ച് കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 100 സ്ത്രീകൾക്കെതിരേ അന്വേഷണങ്ങൾ നടന്നിരുന്നുവെന്ന് ലേബർ പാർട്ടി അംഗം ടോണിയ അന്റോണിയാസി പറഞ്ഞു.
അകാലജനനം നൽകിയവരും പീഡകരായ പങ്കാളികളുടെ നിർബന്ധത്തിനു വഴങ്ങി ഗർഭച്ഛിദ്രം ചെയ്യേണ്ടി വന്നവരും ഇതിലുൾപ്പെടുന്നുണ്ട്. കാലഹരണപ്പെട്ട അബോർഷൻ നിയമങ്ങളാണ് ഇതിനെല്ലാം കാരണമെന്നും അത്തരം അനീതികളും ക്രൂരതകളും അവസാനിക്കണമെന്നും അവർ പറഞ്ഞു.
എന്നാൽ, ധൃതി പിടിച്ച് ഇതു പാസാക്കുകയാണെന്നും അപ്രതീക്ഷിതമായ പ്രത്യാഘാതങ്ങൾ ഇതിനുണ്ടാകാമെന്നും മറ്റു നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു. നിയമം പ്രാബല്യത്തിലായാൽ പൂർണവളർച്ചയെത്തിയ കുഞ്ഞുങ്ങളെപ്പോലും യാതൊരു പ്രത്യാഘാതങ്ങളുമില്ലാതെ ഇല്ലാതാക്കാൻ സ്ത്രീകൾക്കു കഴിയുമെന്ന് കണ്സർവേറ്റീവ് അംഗം റെബേക്കാ പോൾ വ്യക്തമാക്കി.
മനഃപൂർവം ഗർഭം അലസിപ്പിക്കുന്നത് കുറ്റകരമാക്കുന്ന 1861ലെ നിയമം ചില പ്രത്യേക സാഹചര്യങ്ങളിൽ ഗർഭച്ഛിദ്രം അനുവദിക്കുന്ന തരത്തിൽ 1961ൽ പൊളിച്ചെഴുതിയിരുന്നു. എന്നിരുന്നാലും യഥാർഥ നിയമത്തിലുണ്ടായിരുന്ന ക്രിമിനൽ നിരോധനം നിലനിർത്തുകയായിരുന്നു.
ഡെട്രോയിറ്റ് അതിരൂപതയിൽ നാലു പള്ളികളിൽ പരന്പരാഗത വിശുദ്ധ കുർബാനയ്ക്ക് അനുമതി
വാഷിംഗ്ടൺ: അതിരൂപതയിലെ ഏതാനും പള്ളികളിൽ പരന്പരാഗത ലത്തീൻ കുർബാനക്രമം തുടരാൻ അമേരിക്കയിലെ ഡെട്രോയിറ്റ് അതിരൂപത ആർച്ച്ബിഷപ് എഡ്വേർഡ് വെയ്സെൻബർഗർ അനുമതി നൽകി. അതിരൂപതയിലെ ഇടവകപ്പള്ളികളല്ലാത്ത നാല് പള്ളികളിലാണ് പരന്പരാഗത കുർബാനയ്ക്ക് അനുമതി നൽകിയത്.
ബിഷപ്പുമാരുടെ അനുമതിയോടെ പരന്പരാഗത കുർബാന അർപ്പിക്കാമെന്ന നിബന്ധന 2023ൽ വത്തിക്കാൻ എടുത്തുകളഞ്ഞിരുന്നു. ഇതിനുപിന്നാലെ അതിരൂപതയിലെ ഒരു പള്ളിയിലും പരന്പരാഗത കുർബാനക്രമം പാടില്ലെന്ന് ആർച്ച്ബിഷപ് എഡ്വേർഡ് കല്പന പുറപ്പെടുവിച്ചിരുന്നു.ഇതിലാണ് ഇപ്പോൾ ഇളവ് നൽകിയിരിക്കുന്നത്.
പരന്പരാഗത രീതിയിലുള്ള കുർബാനയർപ്പണത്തിൽ കൂടുതൽ ആത്മീയാനുഭവം ഉണ്ടാകുന്നതായി അതിരൂപതയിലെ നിരവധി വിശ്വാസികൾ അഭിപ്രായപ്പെട്ട സാഹചര്യത്തിൽ പരിശുദ്ധ സിംഹാസനത്തിന്റെ മാനദണ്ഡങ്ങൾക്കനുസൃതമായി ഇത് തുടരാൻ താൻ അനുവദിക്കുന്നുവെന്നാണ് ആർച്ച്ബിഷപ് പുതിയ നിർദേശത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.
ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചത് താനെന്ന് ആവർത്തിച്ച് ട്രംപ്
ന്യൂയോർക്ക്: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന് വാദം ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിനു ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കവേയായിരുന്നു ട്രംപിന്റെ അവകാശവാദം.
“മോദി അസാധാരണ വ്യക്തിയാണ്. കഴിഞ്ഞ രാത്രി ഞാൻ അദ്ദേഹത്തോടു സംസാരിച്ചിരുന്നു. ഇന്ത്യയുടെ മോദിയുമായി വ്യാപാര കരാറുണ്ടാക്കാൻ പോകുകയാണ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിച്ചത് ഞാനാണ്.”-ട്രംപ് പറഞ്ഞു.
ഇറാൻ കീഴടങ്ങണമെന്ന് ട്രംപ്
ദുബായ്: തുടർച്ചയായ അഞ്ചാം ദിവസവും ഇറാനെതിരേ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേൽ. ഇറാന്റെ ഉന്നത സൈനിക മേധാവി ജനറൽ അലി ഷാദ്മാനിയെ ഇസ്രയേൽ വധിച്ചു. ടെഹ്റാനിൽ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടു തവണ സ്ഫോടനമുണ്ടായി. ഇന്നലെ രാവിലെ 30 മിസൈലുകളാണ് ഇസ്രയേലിന് നേർക്ക് ഇറാൻ തൊടുത്തത്.
സംയമനം പാലിക്കാൻ ലോകരാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടും ഇസ്രയേലും ഇറാനും വഴങ്ങിയിട്ടില്ല. ഇറാനിൽ ഇതുവരെ 452 പേർ കൊല്ലപ്പെട്ടതായും 646 പേർക്കു പരിക്കേറ്റതായും വാഷിംഗ്ടൺ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് അറിയിച്ചു.
ഇസ്രയേലിൽ 24 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. അഞ്ഞൂറിലേറെ പേർക്ക് പരിക്കേറ്റു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ളവർ ഇസ്രയേലിൽനിന്ന് ഒഴിഞ്ഞുപോയിത്തുടങ്ങി. ഇസ്രയേൽ വിടാൻ താത്പര്യമുള്ളവർക്കു സൗകര്യമൊരുക്കമെന്ന് ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ അറിയിച്ചു.
ടെഹ്റാനിലെ ജനങ്ങൾ എത്രയും വേഗം ഒഴിഞ്ഞുപോകണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറാനാണ് ജനങ്ങളോടു താൻ ആവശ്യപ്പെട്ടതെന്നു പിന്നീട് ട്രംപ് വിശദീകരിച്ചു. ടെഹ്റാനിലെ 3,30,000 ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രേലി സേനയും ആവശ്യപ്പെട്ടിട്ടുണ്ട്.
സർക്കാർ ടെലിവിഷനും പോലീസ് ആസ്ഥാനവും മൂന്നു വലിയ ആശുപത്രികളും സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലാണു മുന്നറിയിപ്പ് നല്കിയത്. ഇസ്രയേൽ വൻ ആക്രമണത്തിനു തയാറെടുക്കുന്നുവെന്നതിന്റെ സൂചനയാണിത്.
ടെഹ്റാനിൽ കടകന്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. പെട്രോൾ സ്റ്റേഷനുകളിൽ നീണ്ട ക്യൂ കാണാമായിരുന്നു. ഡോക്ടർമാരുടെയും നഴ്സുമാരുടെയും അവധി അധികൃതർ റദ്ദാക്കി.
ഇറാനിലെ റെവലൂഷനറി ഗാർഡിന്റെ ഖതം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് മേധാവിയാണ് തിങ്കളാഴ്ച രാത്രി ഇസ്രയേൽ വധിച്ച ജനറൽ അലി ഷദ്മാനി. ടെഹ്റാനിലെ ആക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്.
കഴിഞ്ഞയാഴ്ച ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ട ഗൊലാം അലി റഷീദിനു പകരമാണു ഷദ്മാനി സൈനികമേധാവിയായത്. നാലു ദിവസം മാത്രമാണ് ഷദ്മാനി സൈനികമേധാവിസ്ഥാനം വഹിച്ചത്.
ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ ടെൽ അവീവിനു സമീപമുള്ള ആസ്ഥാനം തകർത്തതായി ഇറാൻ അവകാശപ്പെട്ടു. ഇസ്രയേലിന്റെ നാലാമത്തെ എഫ്-35 യുദ്ധവിമാനവും വെടിവച്ചിട്ടതായും അവകാശവാദമുണ്ട്.
സർക്കാർ നിയന്ത്രണത്തിലുള്ള തസ്നിം വാർത്താ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. ഇറാന്റെ ആക്രമണത്തിൽ പരിക്കേറ്റ 154 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ഇസ്രേലി ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഖമനയിയുടെ ഒളിയിടം അറിയാം: ട്രംപ്
വാഷിംഗ്ടൺ ഡിസി: ഇറാന് ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. “ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് അമേരിക്കയ്ക്ക് അറിയാം.
ഖമനയിയെ വധിക്കാൻ ഇപ്പോൾ യുഎസ് താത്പര്യപ്പെടുന്നില്ല. ഇറാൻ നിരുപാധികം കീഴടങ്ങണം. അമേരിക്കൻ പൗരന്മാരെയും സൈനികരെയും ലക്ഷ്യമിടരുത്-ട്രംപ് ആവശ്യപ്പെട്ടു.
നതാൻസിലെ സെൻട്രിഫ്യൂജുകൾക്കു തകരാറെന്ന് യുഎൻ
ദുബായ്: ഇറാനിലെ നതാൻസ് സന്പുഷ്ടീകരണ കേന്ദ്രത്തിനു നേർക്കുണ്ടായ ഇസ്രേലി വ്യോമാക്രമണങ്ങളിൽ ഭൂഗർഭ അറയിൽ സൂക്ഷിച്ചിരുന്ന സെൻട്രിഫ്യൂജുകൾക്കു തകരാർ സംഭവിച്ചിരിക്കാൻ സാധ്യതയുണ്ടെന്നു യുഎൻ ആണവോർജ ഏജൻസി.
രാജ്യത്തെ പ്രധാന ആണവസന്പുഷ്ടീകരണ കേന്ദ്രമാണ് നതാൻസിലേത്. വെള്ളിയാഴ്ചയുണ്ടായ ആക്രമണങ്ങൾക്കു ശേഷം ശേഖരിച്ച ഹൈ റെസല്യൂഷൻ സാറ്റലൈറ്റ് ചിത്രങ്ങൾ ഏജൻസി വിശകലനം ചെയ്തിരുന്നു.
കൂടാതെ, ഭൂമിക്കു മുകളിലുള്ള സന്പുഷ്ടീകരണ ഹാളും അവിടേക്കു വൈദ്യുതി എത്തിച്ചിരുന്ന ഉപകരണങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
എന്തിനെന്നു പറയാതെ പാതിവഴി മടങ്ങി ട്രംപ്
ഒട്ടാവ: ജി-7 ഉച്ചകോടി മുഴുമിപ്പിക്കാതെ പാതിവഴിയിൽ മടങ്ങി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിനു പിന്നാലെയാണ് ട്രംപിന്റെ മടക്കമെന്ന് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി അറിയിച്ചു.
വലിയ കാര്യങ്ങൾക്കാണു മടങ്ങുന്നതെന്നു പറഞ്ഞ ട്രംപ് എന്നാൽ വെടിനിർത്തലുമായി ബന്ധപ്പെട്ടല്ലെന്നും വ്യക്തമാക്കി. ടെഹ്റാനിൽനിന്ന് ആളുകൾ ഒഴിഞ്ഞുപോകണമെന്നു കാനഡയിൽനിന്നു മടങ്ങുന്നതിനു മുമ്പ് ട്രംപ് മുന്നറിയിപ്പു നൽകിയിരുന്നു. ഇത് ഇറാനെതിരായ ആക്രമണത്തിൽ അമേരിക്ക പങ്കുചേരുമെന്ന അഭ്യൂഹം പരക്കാൻ ഇടയാക്കി. എന്നാൽ അമേരിക്കൻ ഉദ്യോഗസ്ഥർ ഇതു നിഷേധിച്ചു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പ്രസ്താവനയാണു ട്രംപിന്റെ മടക്കം ഇറാൻ-ഇസ്രയേൽ വെടിനിർത്തലിനാണെന്ന അഭ്യൂഹം പരക്കാനിടയാക്കിയത്. മാക്രോണിനെ പരിഹസിച്ചുകൊണ്ട് ട്രംപ് ഇക്കാര്യം നിഷേധിച്ചു. പ്രശസ്തി ആഗ്രഹിക്കുന്ന തന്റെ സുഹൃത്ത് തെറ്റിദ്ധരിച്ചതാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു.
താൻ ഇപ്പോൾ വാഷിംഗ്ടണിലേക്ക് പോകുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹത്തിന് അറിയില്ല. തന്റെ മടക്കത്തിന് തീർച്ചയായും വെടിനിർത്തൽ കരാറുമായി യാതൊരു ബന്ധവുമില്ല. മടക്കത്തിനുള്ള കാരണം അതിനേക്കാൾ വലുതാണ്. മനഃപൂർവമോ അല്ലാതെയോ, മാക്രോൺ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു.
കാത്തിരിക്കൂ-ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു. ഇറാന് ആണവായുധം കൈവശംവയ്ക്കാൻ കഴിയില്ലെന്നു ട്രംപ് പറഞ്ഞു. ""ഞാൻ പറഞ്ഞ ആണവ കരാറിൽ ഇറാൻ ഒപ്പുവയ്ക്കണമായിരുന്നു. എന്തൊരു നാണക്കേടാണ്; ഇറാൻ മനുഷ്യജീവൻ പാഴാക്കിക്കളയുകയാണ്. ഞാൻ വീണ്ടും പറയുന്നു. ഇറാന് ആണവായുധം കൈവശംവയ്ക്കാൻ കഴിയില്ല’’- ട്രംപ് പറഞ്ഞു.
യുക്രെയ്നിൽ റഷ്യൻ ആക്രമണം; 14 മരണം
കീവ്: യുക്രെയ്ന്റെ തലസ്ഥാനമായ കീവിൽ റഷ്യൻ സേന നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്കു പരിക്കേറ്റു.
രാത്രി വീടുകളിൽ ഉറങ്ങുകയായിരുന്നവരാണ് ആക്രമണത്തിനിരയായത്. ഒന്പതുനില പാർപ്പിടസമുച്ചയം തകർന്നുവീണു.
ഇത് ഇസ്രയേലിന്റെ നിലനില്പിനായുള്ള യുദ്ധം
ടെൽ അവീവിൽനിന്ന് അരിയേൽ സീയോൻ
ഗാസയിൽനിന്നുള്ള ഇസ്ലാമിക ഭീകര പ്രസ്ഥാനമായ ഹമാസ് 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിനെ ആക്രമിച്ചു. അതിനീചവും നിഷ്ഠുരവുമായിരുന്നു അവരുടെ യുദ്ധതന്ത്രങ്ങൾ.
അനേകരെ ബന്ധികളാക്കി കൊണ്ടുപോയതിനുപുറമെ അവർ ആയിരക്കണക്കിനു നിരപരാധികളായ മനുഷ്യരെ കൊന്നുതള്ളി, സ്ത്രീകളെ ബലാത്സംഗം ചെയ്തു, കുട്ടികളെയും ശിശുക്കളെയുംപോലും ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്തു. ഇപ്പോഴും അന്പതിലേറെ ബന്ദികൾ ഹമാസിന്റെ തുരങ്കങ്ങളിലുണ്ട്.
ഒക്ടോബർ എട്ടിനുതന്നെ ലബനനിൽ ൽ ഹിസ്ബുള്ള ഭീകരരും യമനിലെ ഹൂതി ഭീകരരും ഇസ്രയേലിനെതിരേ തിരിഞ്ഞു. ഈ മൂന്നു വിഭാഗം ഭീകരവാദികൾക്കും പിന്തുണയും ആയുധങ്ങളും നൽകുന്നത് ഇറാനാണ്. ഇസ്രയേലിനെ ഭൂമുഖത്തുനിന്നു തുടച്ചുനീക്കാൻ പ്രതിജ്ഞാബദ്ധരാണെന്നു തുറന്നുപറയുന്ന ഇറാൻ ഭരണകൂടം അണുബോംബ് നിർമാണത്തിനുള്ള ഒരുക്കത്തിലാണെന്ന് എല്ലാവർക്കുമറിയാം.
ആണവായുധപരീക്ഷണങ്ങളിൽനിന്നു പിന്തിരിയാൻ അമേരിക്ക ഇറാനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇറാൻ അതു തള്ളിക്കളയുകയായിരുന്നു. ഏതാനും ആഴ്ചകൾക്കുള്ളിൽ അവർ അണ്വായുധം നിർമിക്കുകതന്നെ ചെയ്യുമായിരുന്നു.
അത് ഇസ്രായേലിന് ഭീഷണിയാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. കാരണം ഇസ്രയേലിന് ലോകത്തിൽ നിലനിൽക്കാൻ അവകാശമില്ലെന്നാണ് ഇറാന്റെ വാദം. ഇസ്രയേലിനെ നശിപ്പിക്കാൻ കച്ചകെട്ടിയിരിക്കുന്ന ഇറാൻ ഇസ്രയേലിനു ഭീഷണിയാണ്.
അണ്വായുധ നിർവ്യാപന കരാറിൽ ഒപ്പിട്ടിരിക്കുന്ന ഒരു രാജ്യമാണ് ഇറാൻ. എന്നാൽ, അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ (ഐഎഇഎ) വ്യവസ്ഥകളൊന്നും പാലിക്കാൻ ഏതാനും വർഷങ്ങളായി ഇറാൻ തയാറാകുന്നില്ല. ഈ ഏജൻസിയുടെ പരിശോധനകൾക്ക് തങ്ങളുടെ ആണവോർജ സംവിധാനങ്ങൾ തുറന്നുകൊടുക്കാനും ഇറാൻ സന്നദ്ധമല്ല.
അണ്വായുധം നിർമിക്കുന്നതിനുള്ള യുറേനിയം സന്പുഷ്ടീകരണം ഇറാൻ ദ്രുതഗതിയിൽ നടത്തിവരികയുമായിരുന്നു. ഇക്കാര്യങ്ങളെല്ലാം അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണുതാനും. ഏജൻസിയുടെ സമ്മേളനത്തിൽ മൂന്നേ മൂന്നു രാജ്യങ്ങൾ മാത്രമാണ് ഇറാന്റെ പ്രവൃത്തിയെ കുറ്റപ്പെടുത്തുന്ന പ്രമേയത്തെ എതിർത്തത് (റഷ്യയും ചൈനയും ബുർക്കിന ഫാസോയും).
ലോകരാജ്യങ്ങളുടെ ദൃഷ്ടിയിൽ ഇറാൻ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുകയാണ് എന്നു ബോധ്യപ്പെട്ടിരിക്കുന്നു എന്നു സാരം.
ഇറാന്റെ അണ്വായുധ പരിശ്രമങ്ങൾ അവസാനിപ്പിക്കേണ്ടത് ഇസ്രയേലിന്റെ ജീവന്മരണ പ്രശ്നമാണ്. അതിനുള്ള സമയം ആഗതമായി എന്ന് ഇസ്രയേൽ കരുതി. അതാണ് കഴിഞ്ഞയാഴ്ച ആരംഭിച്ച ആക്രമണത്തിലൂടെ ഇസ്രയേൽ വ്യക്തമാക്കിയത്. പരമാവധി കുറച്ച് ആൾനാശം മാത്രമേ ഉണ്ടാകാവൂ എന്ന് ഇസ്രയേലിനു താത്പര്യമുണ്ടെങ്കിലും ഒരു യുദ്ധത്തിൽ അതെപ്പോഴും സാധ്യമായി എന്നു വരില്ല.
എന്നാൽ, ഇറാന്റെ ആക്രമണങ്ങൾ ഇസ്രായേലിലെ സാധാരണക്കാരുടെ നേരെയായിരുന്നു എന്നതാണ് വാസ്തവം. ഇറാന്റെ അണ്വായുധമോഹങ്ങൾ വിജയിച്ചാൽ അത് ഇസ്രയേലിന്റെ അസ്തിത്വംതന്നെ ഇല്ലാതാക്കും എന്ന കാര്യത്തിൽ ആർക്കും സംശയമില്ല.
അതിനാൽതന്നെ ഇറാനെ ആക്രമിച്ചതിൽ ഇസ്രായേലിൽ പൊതുജനാഭിപ്രായം നേതാന്യാഹുവിന് അനുകൂലമാണ്. ഇറാനെ തുടച്ചുനീക്കുക ഇസ്രയേലിന്റെ ലക്ഷ്യമല്ല; പക്ഷെ സമാധാനപ്രിയരായ ഇസ്രയേൽ ജനതയ്ക്ക് ലോകത്തിൽ ജീവിക്കാനുള്ള അവകാശമുണ്ട്.
സൈനികലക്ഷ്യങ്ങളോടുകൂടിയല്ല തങ്ങൾ ആണവപദ്ധതികൾ ആവിഷ്കരിക്കുന്നതെന്ന ഇറാന്റെ വാദം വിശ്വാസയോഗ്യമല്ല. ആണവോർജ ഏജൻസിയുടെ വ്യവസ്ഥകൾ പാലിക്കാത്തതും ഇസ്രയേലിനെ അവസാനിപ്പിക്കുമെന്ന ഭീഷണിയും അതാണു തെളിയിക്കുന്നത്. 15 ദിവസംകൊണ്ട് അവർക്ക് ആണവായുധം ഉണ്ടാക്കാൻ കഴിയുമെന്നുള്ള രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനങ്ങൾ തള്ളിക്കളയാവുന്നതല്ല.
അറബ് വംശജനും ഇസ്രയേൽ പൗരനുമായ അഹമ്മദ് മൻസൂർ എന്ന പശ്ചിമേഷ്യാ വിദഗ്ധൻ പറയുന്നതു ശ്രദ്ധേയമാണ്: ഇറാനിലേത് ഒരു ഭീകര ഭരണകൂടമാണ്. സ്വന്തം ജനതയെ ദാരിദ്ര്യത്തിൽ നിലനിർത്തി വൻതുകകൾ ഭീകര പ്രസ്ഥാനങ്ങൾക്കു നൽകുന്ന ഒരു ഭരണകൂടം. ലക്ഷണക്കിനു സിറിയക്കാരെ കൊന്നൊടുക്കിയ ഈ ഭരണകൂടം തങ്ങളുടെ അണ്വായുധമോഹങ്ങൾ പിന്തുടരുകയാണ്.
ഇറാനെ തടയേണ്ടത് ലോകസമാധാനത്തിനുതന്നെ അത്യാവശ്യമാണ്. ഇക്കാര്യം അറിയാവുന്നതിനാലാണ് ഗൾഫ് പ്രദേശത്തെ ഇസ്ലാമിക രാജ്യങ്ങൾപോലും ഇറാനെ പരസ്യമായി പിന്തുണയ്ക്കാൻ തയാറാകാത്തത്.
ഖമനയ്യെ വധിക്കാനുള്ള പദ്ധതി തള്ളാതെ നെതന്യാഹു
ജറൂസലെം: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യെ വധിക്കാനുള്ള പദ്ധതി തള്ളാതെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമായിരിക്കും അതെന്നും എബിസി ന്യൂസ് അഭിമുഖത്തിൽ നെതന്യാഹു പറഞ്ഞു.
നേതാവിനെ വധിക്കുന്നതു സംഘർഷം വർധിപ്പിക്കുമെന്നതിനാൽ ഡോണൾഡ് ട്രംപ് നീക്കം വീറ്റോ ചെയ്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് ""അത് സംഘർഷം വർധിപ്പിക്കുകയല്ല, അവസാനിപ്പിക്കുകയാണു ചെയ്യുക’’ എന്ന് നെതന്യാഹു ഉത്തരം നൽകി.
""മിഡിൽ ഈസ്റ്റിലെ എല്ലാവരെയും ഭീകരതയുടെ മുൾമുനയിൽ നിർത്തുന്ന ഈ ഭരണകൂടവുമായി ഞങ്ങൾ അരനൂറ്റാണ്ട് നീണ്ടുനിന്ന സംഘർഷത്തിലേർപ്പെട്ടു കഴിഞ്ഞു. എല്ലാക്കാലവും യുദ്ധം എന്നതാണ് അവരുടെ ആശയം. ഇപ്പോൾ ഞങ്ങളെ ആണവയുദ്ധത്തിന്റെ വക്കിലേക്കും കൊണ്ടെത്തിക്കുകയാണ്’’, അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രയേലിനെതിരേയുള്ള കൊലവിളി വൈകാതെ യുഎസിന്റെ നേർക്ക് തിരിയുമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രയേലിന് ജി 7 പിന്തുണ
ഒട്ടാവ: പശ്ചിമേഷ്യൻ മേഖലയിലെ ഭീകരതയുടെയും അസ്ഥിരതയുടെയും പ്രധാന ഉറവിടം ഇറാനാണെന്ന് ജി-7 ഉച്ചകോടി. കാനഡയില് ചേര്ന്ന ജി-7 ഉച്ചകോടി ഇസ്രയേലിനു പിന്തുണ പ്രഖ്യാപിച്ചു.
ഗാസയിലെ വെടിനിർത്തൽ നടപ്പാക്കണമെന്നും പശ്ചിമേഷ്യയിൽ സംഘർഷം ലഘൂകരിക്കണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടെങ്കിലും ഇറാൻ-ഇസ്രയേൽ വെടിനിർത്തലിന് ആഹ്വാനം നൽകാതിരുന്നതു ശ്രദ്ധേയമായി.
ഇസ്രയേലിന് സ്വയംപ്രതിരോധിക്കാൻ അവകാശമുണ്ടെന്നും ഇറാന് ആണവായുധം കൈവശംവയ്ക്കാനുള്ള അവകാശമില്ലെന്നും ജി-7 സംയുക്തപ്രസ്താവനയിൽ പറഞ്ഞു. ഇറാൻ-ഇസ്രയേൽ പ്രതിസന്ധി പരിഹരിക്കണമെന്ന് ഉച്ചകോടി ആവശ്യപ്പെട്ടു.
എത്രയും വേഗം പ്രശ്നങ്ങള് പരിഹരിക്കാന് ഇറാന് തയാറാകണം. ഗാസയില് വെടിനിര്ത്തല് പ്രഖ്യാപിക്കണമെന്നും പ്രശ്നങ്ങള് ചര്ച്ച ചെയ്ത് പരിഹരിക്കണമെന്നും ജി-7 ആവശ്യപ്പെട്ടു.
ഗാസയിൽ 45 പലസ്തീൻകാർ വെടിവയ്പിൽ കൊല്ലപ്പെട്ടു
ഗാസ: ഗാസ മുനന്പിൽ യുഎൻ സഹായ ട്രക്കുകളും വാണിജ്യട്രക്കുകളും കാത്തുനിന്ന പലസ്തീൻകാർക്കുനേർക്ക് ഇസ്രേലി സേന നടത്തിയ വെടിവയ്പിൽ 45 പേർ കൊല്ലപ്പെട്ടെന്ന് ആരോഗ്യമന്ത്രാലയം.
അമേരിക്കയിലെയും ഇസ്രയേലിലെയും സർക്കാരിതര സംഘടനകളുടെ ഭക്ഷണ വിതരണ കൗണ്ടറിനുമുന്നിൽനിന്നവരാണു കൊല്ലപ്പെട്ടത്.
ഭക്ഷണമുൾപ്പെടെയുള്ളവ ഹമാസ് ഭീകരർ കടത്തിക്കൊണ്ടുപോകുന്നതു തടയാനാണ് സൈനികർ അവിടെ സുരക്ഷയൊരുക്കിയ തെന്നും മുന്നറിയിപ്പ് അവഗണിച്ച് എത്തിയവരാണ് വെടിവയ്പിൽ കൊല്ലപ്പെട്ടതെന്നുമാണ് ഇസ്രേലി സേന നല്കുന്ന വിവരം.
ഇസ്രയേൽ പലസ്തീനിൽ നടത്തിവരുന്ന സൈനിക നടപടിയിൽ ഇതുവരെ 55,300 പേർ കൊല്ലപ്പെട്ടതായാണു വിവരം.
ഖമനയ്ക്കും സദ്ദാമിന്റെ വിധിയെന്ന് ഇസ്രയേൽ മന്ത്രി
ജറൂസലെം: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യുടെ വിധി സദ്ദാം ഹുസൈന്റേതിനു തുല്യമായിരിക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് മുന്നറിയിപ്പ് നൽകി.
"" യുദ്ധക്കുറ്റങ്ങൾ ചെയ്യുകയും മിസൈലുകൾ വിട്ട് ഇസ്രയേലിലെ സിവിലിയന്മാരെ കൊലപ്പെടുത്തുകയും ചെയ്യുന്പോൾ ഖമനയ് അയൽരാജ്യമായ ഇറാഖിലെ ഏകാധിപതിയുടെ അവസ്ഥയും ഓർമിക്കണം'', കാറ്റ്സ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഇറാന്റെ ദേശീയ ടെലിവിഷൻ ആസ്ഥാനം ആക്രമിച്ചതു പോലെയുള്ള നടപടി തുടരുമെന്ന സൂചനയും അദ്ദേഹം നൽകി.
ബ്ലെയ്സ് ബോണ്ടിന്റെ ബോസ്
ലണ്ടൻ: സാക്ഷാൽ ജയിംസ് ബോണ്ടിനെ നയിക്കുന്ന ലേഡി എംഐ ഇനി ത്രില്ലറിലെ ത്രിൽ മാത്രമല്ല, യാഥാർഥ്യമായിരിക്കുന്നു. നൂറ്റാണ്ടിലേ റെ പഴക്കമുള്ള ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിക്ക് വനിതാ മേധാവി.
സീക്രട്ട് ഇന്റന്ജന്സ് സര്വീസ് അഥവാ എംഐ 6-ന്റെ (മിലിട്ടറി ഇന്റലിജന്സ് സെക്ഷൻ 6) മേധാവിയായി നാല്പ്പത്തിയേഴുകാരിയായ ബ്ലെയ്സ് മെട്രെവെലിയെയാണ് നിയമിച്ചിരിക്കുന്നത്. എംഐ 6ന്റെ 116 വർഷത്തെ ചരിത്രത്തില് ആദ്യമായാണ് വനിതാ മേധാവിയുണ്ടാകുന്നത്.
റിച്ചാര്ഡ് മൂറിന്റെ പിന്ഗാമിയായ ബ്ലെയ്സ് സാമൂഹിക നരവംശ ശാസ്ത്രത്തില് ബിരുദധാരിയാണ്. സി എന്ന കോഡിലാണ് എംഐ 6-ന്റെ മേധാവി അറിയപ്പെടുന്നത്.
മുന്നറിയിപ്പിനു പിന്നാലെ ടെഹ്റാനിൽ അതിരൂക്ഷ ആക്രമണം
ദുബായ്: ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ അതിരൂക്ഷ ആക്രമണം നടത്തി ഇസ്രയേൽ. ഇറാന്റെ ദേശീയ ടെലിവിഷൻ ആസ്ഥാനത്തടക്കം ഇസ്രേലി മിസൈലുകൾ പതിച്ചു. ടെഹ്റാനിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പു നല്കിയതിനു പിന്നാലെയായിരുന്നു ആക്രമണം.
ടെഹ്റാനിൽ നിരവധി സ്ഫോടനങ്ങളുണ്ടായതായി റിപ്പോർട്ടുണ്ട്. ഇസ്രയേലും ഇറാനും ആക്രമണം കടുപ്പിച്ചതോടെ പശ്ചിമേഷ്യാ സംഘർഷം വ്യാപിച്ചേക്കുമെന്ന ഭീതിയിലാണ് ലോകം.
ടെഹ്റാന്റെ ആകാശം ഇസ്രേലി വ്യോമസേനയുടെ നിയന്ത്രണത്തിലാണെന്നു നെതന്യാഹു അവകാശപ്പെട്ടു. അതേസമയം, ഇറാൻ തലസ്ഥാനത്തെ സാധാരണ ജനങ്ങൾ തങ്ങളുടെ ലക്ഷ്യമല്ലെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് ഇന്നലെ വ്യക്തമാക്കി.
സംഘർഷം അഞ്ചാം ദിവസത്തിലേക്കു കടക്കുമ്പോൾ ആണവ നിർവ്യാപന ഉടന്പടി (എൻപിടി)യിൽനിന്നു പിന്മാറുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തി. അതേസമയം, ടെൽ അവീവിനെയും ഹൈഫയെയും ലക്ഷ്യമിട്ട് ഇറേനിയൻ മിസൈലുകൾ നാശം വിതച്ചു. നിരവധി വീടുകൾ ആക്രമണത്തിൽ തകർന്നു.
മധ്യ ഇസ്രയേലിലെ നാലു നഗരങ്ങളിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടതായി ഇസ്രേലി വൃത്തങ്ങൾ അറിയിച്ചു. 87പേർക്കു പരിക്കേറ്റു. എഴുപതിനടുത്ത് പ്രായമുള്ള രണ്ടു സ്ത്രീകളും രണ്ടു പുരുഷന്മാരുമാണു മരിച്ചത്.
ഇറേനിയൻ മിസൈലുകൾ മധ്യ ഇസ്രേലി നഗരമായ പെതാ തിക്വയിലെ ഒരു ഫ്ളാറ്റ് സമുച്ചയത്തിന് കനത്ത നാശം വരുത്തി. 30 പേർക്കു പരിക്കേറ്റ ഹൈഫ നഗരത്തിൽ നാശനഷ്ടങ്ങൾക്കിടയിൽ തെരച്ചിൽ തുടരുകയാണ്. കുറഞ്ഞത്100 മിസൈലുകൾ ഇസ്രയേലിലേക്കു തൊടുത്തെന്നാണ് ഇറേനിയൻ ടിവിയുടെ അവകാശവാദം. ഇറാന്റെ ഒടുവിലത്തെ ആക്രമണത്തിൽ ഇസ്രേലി പ്രതിരോധസംവിധാനം താറുമാറായെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
ഞായറാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാൻ റവലൂഷണറി ഗാർഡിന്റെ ഇന്റലിജൻസ് മേധാവി മുഹമ്മദ് കസേമി കൊല്ലപ്പെട്ടിരുന്നു. മറ്റ് രണ്ട് ഉയർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി ഇറേനിയൻ വാർത്താ ഏജൻസിയായ ഇർന അറിയിച്ചു. ഇറാന്റെ സർഫസ്-ടു- സർഫസ് മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രേലി സൈനിക വക്താക്കളും പറഞ്ഞു.
ഇറേനിയൻ നഗരങ്ങളെ ഇസ്രയേൽ ആക്രമിച്ചുകൊണ്ടിരിക്കുന്പോൾ അമേരിക്കയുമായി ചർച്ച നടത്തില്ലെന്ന് ഇറാൻ ഒമാനെയും ഖത്തറിനെയും അറിയിച്ചു. വെടിനിർത്തലിനുള്ള മധ്യസ്ഥതയ്ക്ക് അമേരിക്കയെ പ്രേരിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒമാനെയും ഖത്തറിനെയും സമീപിച്ചെന്ന റിപ്പോർട്ടുകൾ ഇറേനിയൻ നയതന്ത്രവക്താവ് നിഷേധിച്ചു. ഇറാനും അമേരിക്കയും തമ്മിൽ നടത്താനിരുന്ന ആറാംവട്ട ആണവനിർവ്യാപന ചർച്ചകൾ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് റദ്ദാക്കിയിരുന്നു.
1968ലെ എൻപിടി കരാറിൽനിന്ന് രാജ്യത്തെ പിൻവലിക്കുന്ന ബിൽ ഇറേനിയൻ പാർലമെന്റായ മജ്ലിസ് തയാറാക്കുകയാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഗായ് ഇന്നലെ പ്രഖ്യാപിച്ചു.
ആണവായുധങ്ങൾ ഉപേക്ഷിക്കാനും രാജ്യാന്തരപരിശോധനകൾക്ക് വിധേയമാക്കാനും ഈ കരാറിന് ബാധ്യതയുണ്ട്. കൂട്ടനശീകരണ ആയുധങ്ങൾ വികസിപ്പിക്കുന്നതിനെ ടെഹ്റാൻ ഇപ്പോഴും എതിർക്കുന്നുണ്ടെന്നും ബഗായ് കൂട്ടിച്ചേർത്തു.
ഇറാന്റെ ദേശീയ ടിവി ആസ്ഥാനം തകർത്തു
ടെഹ്റാൻ: തത്സമയ സംപ്രേഷണം നടക്കുന്നതിനിടെ ഇറാ ന്റെ ദേശീയ ടെലിവിഷൻ ആസ്ഥാനത്ത് ഇസ്രയേൽ ആക്രമണം. നിരവധി ജീവനക്കാർ കൊല്ലപ്പെട്ടതായി ചാനൽ അധികൃതർ അറിയിച്ചു.
ആക്രമണത്തെത്തുടർന്ന് ടിവി തത്സമയ സംപ്രേഷണം തത്കാലികമായ നിർത്തിയെങ്കിലും പിന്നീട് പുനഃസ്ഥാപിച്ചു. സ്ഫോടനം ഉണ്ടായ ഉടനെ അവതാരക സഹർ ഇമാമി കാമറയ്ക്കു മുന്നിൽനിന്ന് ഓടിമാറുന്നത് തൽസമയ സംപ്രേഷണത്തിനിടെ കാണാമായിരുന്നു.
ആക്രമണത്തിന് ഒരു മണിക്കൂർമുന്പ് ടെലിവിഷൻ ആസ്ഥാനമുള്ള പ്രദേശത്തെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ മുന്നറിയിപ്പു നല്കിയിരുന്നു. സംപ്രേഷണം നടന്നുകൊണ്ടിരുന്ന സ്റ്റുഡിയോ കത്തിയെരിയുന്നതിന്റെ ദൃശ്യങ്ങളും സംപ്രേഷണം ചെയ്യപ്പെട്ടു.
സ്റ്റുഡിയോ മണ്ണും പൊടിയുംകൊണ്ടു മൂടിയതായി ഒരു ടെലിവിഷൻ റിപ്പോർട്ടർ പറഞ്ഞു. പിന്നീട് മുൻകൂട്ടി റിക്കാർഡ് ചെയ്ത പരിപാടികളുമായി ടെലിവിഷൻ (ഐആർഐബി) സംപ്രേഷണം പുനരാരംഭിച്ചു. സ്റ്റുഡിയോ ഇല്ലെങ്കിലും സംപ്രേഷണം തുടരുമെന്ന് ഐആർഐബി അധികൃതർ അറിയിച്ചു.
ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരേയുള്ള ആക്രമണമാണെന്ന് ടെലിവിഷൻ അവതാരക സഹർ ഇമാമിയും പറഞ്ഞു. സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിനാലാണ് ടെലിവിഷൻ ചാനൽ കേന്ദ്രം ആക്രമിച്ചത് എന്നാണ് ഇസ്രയേലിന്റെ വിശദീകരണം. എന്നാൽ ഇത് യുദ്ധക്കുറ്റമാണെന്നാണ് ഇറാൻ പ്രതികരിച്ചത്.
ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു
ന്യൂഡല്ഹി: ഇറാനില്നിന്ന് വിദ്യാർഥികള് ഉള്പ്പെടെ ഇന്ത്യക്കാരെ ഒഴിപ്പിച്ചുതുടങ്ങിയതായി വിദേശകാര്യമന്ത്രാലയം. ഏതാനും ഇന്ത്യൻ വിദ്യാര്ഥികളെ ടെഹ്റാനിലെ ഇന്ത്യന് എംബസിയുടെ നേതൃത്വത്തിൽ സുരക്ഷിത മേഖലയിലേക്കു മാറ്റി.
ഇന്ത്യന് സമൂഹവുമായി എംബസി ഉദ്യോഗസ്ഥര് നിരന്തര സമ്പര്ക്കത്തിലാണ്. അര്മീനിയ വഴി ഇന്ത്യക്കാരെ പുറത്തെത്തിക്കുന്നതിനുള്ള ചര്ച്ചകളും നടക്കുന്നുണ്ട്. വിദേശകാര്യമന്ത്രി എസ്. ജയശങ്കര് അര്മീനിയന് വിദേശകാര്യമന്ത്രിയുമായി സംസാരിച്ചു.
ഇറാൻ വിജയിക്കില്ല; ചർച്ചകളിലേക്കു മടങ്ങണം: ട്രംപ്
ഒട്ടാവ (കാനഡ): ഇസ്രയേലുമായുള്ള സംഘർഷത്തിൽ ഇറാൻ വിജയിക്കില്ലെന്നും കാര്യങ്ങൾ കൈവിട്ടുപോകുംമുമ്പ് എത്രയും പെട്ടെന്ന് അവർ ചർച്ചകളിലേക്ക് മടങ്ങണമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
നിലവിലുള്ള ശത്രുത “രണ്ട് കൂട്ടർക്കും വേദനാജനകമാണ്'' എന്ന് ട്രംപ് സമ്മതിച്ചു. ""ഞങ്ങൾ എപ്പോഴും ഇസ്രയേലിനെ പിന്തുണച്ചിട്ടുണ്ട്. ഇസ്രയേൽ ഇപ്പോൾ വളരെ നന്നായി പ്രവർത്തിക്കുന്നു,''ജി7 രാഷ്ട്ര ഉച്ചകോടിക്കിടെ കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി ഒരു ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കിരിക്കവേ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നിലവിലുള്ള സംഘർഷത്തിൽ അമേരിക്ക സൈനികമായി ഇടപെടുമോ എന്ന ചോദ്യത്തിന് ""ഞാൻ അതിനെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല''എന്നായിരുന്നു ട്രംപിന്റെ മറുപടി.
ഇസ്രയേലുമായും ഇറാനുമായും ബന്ധപ്പെട്ട ജി7 കരട് പ്രസ്താവനയിൽ ഒപ്പുവയ്ക്കാൻ ട്രംപ് ഉദ്ദേശിക്കുന്നില്ലെന്ന് സിബിഎസ് ന്യൂസിന്റെ റിപ്പോർട്ട് ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ജി 7 ഉച്ചകോടി: പ്രധാനമന്ത്രി കാനഡയിൽ
കാൽഗാരി (കാനഡ): ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിലെത്തി. ഒരു ദശകത്തിനിടെ ആദ്യമായാണു മോദി കാനഡയിലെത്തുന്നത്.
ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ആദ്യപാദത്തിൽ സൈപ്രസ് സന്ദർശിച്ചശേഷമാണ് മോദി കാനഡയിലേക്കു വിമാനം കയറിയത്. ഓപ്പറേഷൻ സിന്ദൂറിനു ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യവിദേശ സന്ദർശനം കൂടിയാണിത്.
ഊർജസുരക്ഷ, സാങ്കേതിക സഹകരണം തുടങ്ങിയ മേഖലകളിൽ നേരിടുന്ന ആഗോള വെല്ലുവിളികളിൽ ഇന്ത്യയുടെ നിലപാട് ഉച്ചകോടിയിൽ പ്രധാനമന്ത്രി വ്യക്തമാക്കും. കാനഡയിൽനിന്ന് പ്രധാനമന്ത്രി ക്രൊയേഷ്യയിലെത്തും. 19നാണ് ഇന്ത്യയിൽ തിരിച്ചെത്തുന്നത്.
ഇറാന്റെയും ഇസ്രയേലിന്റെയും സൈനികശേഷി തുലനം ചെയ്യുന്പോൾ ചില കാര്യങ്ങളിൽ ഇറാന്റെ തട്ടുയരും. ചിലതിൽ ഇസ്രയേലിന്റെയും.
സൈനിക ശക്തിയിലും കരസേനയിലും ഇറാൻ ഇസ്രയേലിനെ മറികടക്കുമ്പോൾ, സാങ്കേതികവിദ്യ, സൈനിക ചെലവ്, വ്യോമശക്തി, ബാലിസ്റ്റിക് മിസൈലുകൾ, ആണവ പോർമുനകൾ തുടങ്ങിയ തന്ത്രപരമായ ആസ്തികൾ എന്നിവയിൽ ഇസ്രയേൽ വ്യക്തമായും മുന്നിലാണ്. ഇറാന്റെ വലിയ മനുഷ്യശേഷിയെ മറികടന്ന് നീണ്ടുനിൽക്കുന്ന യുദ്ധത്തിന്റെ കാര്യത്തിൽ ഇസ്രയേലിനെ കൂടുതൽ ശക്തരാക്കുന്നത് ഈ വ്യത്യാസങ്ങളാണ്.
വ്യോമസേനയുടെ കാര്യത്തിലും സാങ്കേതികവിദ്യയിലും ഇസ്രയേൽ ബഹുദൂരം മുന്നിലാണ്.
അതേസമയം, ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളിൽ ഇറാനാണ് മേധാവിത്തം. മനുഷ്യവിഭവശേഷിയും അവർക്കാണു കൂടുതൽ. ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനം അത്യാധുനികമാണ്.
മിസൈലുകൾ
20 ബാലിസ്റ്റിക് മിസൈലുകളും അനവധി ക്രൂസ് മിസൈലുകളും ഇറാന്റെ ശേഖരത്തിലുണ്ട്. അവർ സ്വന്തമായി ക്രൂസ് മിസൈൽ സാങ്കേതികവിദ്യ വികസിപ്പിച്ചിട്ടുണ്ട്.
ഖൈബർ ബസ്റ്റർ എന്ന മിസൈൽ അവരുടെ ആഗ്നേയാസ്ത്രമാണ്. ഫത്താഹ് എന്ന പേരിലുള്ള ഹൈപ്പർസോണിക് മിസൈൽ കൈയിലുണ്ടെന്നും ഇറാൻ അവകാശപ്പെടുന്നുണ്ട്. ഏതു മിസൈൽ പ്രതിരോധത്തെയും തുളച്ചുകയറി ആക്രമിക്കുമെന്നാണ് അവകാശവാദം.
വിവിധ തരത്തിലുള്ള എയർ-ടു-എയർ മിസൈലുകളും എയർ- ടു- സർഫസ് സർഫസ്-ടു-എയർ, സർഫസ്-ടു-സർഫസ് മിസൈലുകളും ഇസ്രയേലിന്റെ പക്കലുണ്ട്. ഇവയിൽ പലതും അമേരിക്ക നല്കിയതാണ്.
ആണവശേഷി
ആണവരാഷ്ട്രമല്ലെങ്കിലും ഇറാൻ ആണവ സന്പുഷ്ടീകരണത്തിൽ ഏറെ മുന്നിലാണ്. അവർ ആണവായുധത്തിന് വളരെ അടുത്തെത്തി എന്ന ഭയമാണ് അമേരിക്കയെയും ഇസ്രയേലിനെയും വിറളി പിടിപ്പിക്കുന്നത്.
അതേസമയം, ഇസ്രയേലിന്റെ ആയുധശേഖരത്തിൽ 80 ആണവബോംബുണ്ടെന്നാണ് സ്റ്റോക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടിലുള്ളത്. വിമാനത്തിൽനിന്നു തൊടുക്കുന്ന ഗ്രാവിറ്റി ബോംബുകളും (30) മധ്യദൂര ബാലിസ്റ്റിക് മിസൈലുകളിൽനിന്ന് തൊടുക്കുന്നവയും (50) ഇതിലുൾപ്പെടുന്നു. ഇസ്രയേലിന് 4,800 മുതൽ 6,500 കിലോമീറ്റർ വരെ ദൂരപരിധിയുള്ള കൂടുതൽ ശക്തമായ ജെറിക്കോ-3 ഇന്റർമീഡിയറ്റ്-റേഞ്ച് ബാലിസ്റ്റിക് മിസൈലുകൾ ഉണ്ട്. അതവരുടെ ദീർഘദൂര പ്രഹരശേഷി കൂട്ടുന്നു.
ആണവശക്തിയാകാൻ ശ്രമിക്കുന്ന ഇറാനും ആണവശക്തിയാണെന്നോ അല്ലെന്നോ സ്വയം പ്രഖ്യാപിക്കാത്ത ഇസ്രയേലും എന്നതാണ് നിലവിലെ സ്ഥിതി.
യഥാർഥ യുദ്ധമുഖത്ത് യുദ്ധതന്ത്രവും രാഷ്ട്രീയലക്ഷ്യങ്ങളും മറ്റുമാണ് ആയുധശേഷിയേക്കാൾ നിർണായകമാവുക എന്ന കാര്യവും സൈനിക വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.