എപ്സ്റ്റെയിൻ രേഖകളിൽ ട്രംപിന്റെ പേരും? നിഷേധിച്ച് വൈറ്റ് ഹൗസ്
Friday, July 25, 2025 2:51 AM IST
വാഷിംഗ്ടൺ ഡിസി: ബാലപീഡകൻ ജഫ്രി എപ്സ്റ്റെയിനുമായി ബന്ധപ്പെട്ട കേസ് രേഖകളിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേരുമുണ്ടെന്ന് വാൾ സ്ട്രീറ്റ് ജേർണൽ പത്രം റിപ്പോർട്ട് ചെയ്തു.
നിയമവകുപ്പ് മേധാവി പാം ബോണ്ടി ഇക്കാര്യം മേയിൽ ട്രംപിനെ അറിയിച്ചിരുന്നു.
അതേസമയം, രേഖകളിൽ പേരുണ്ടെന്നുവച്ച് ട്രംപ് എന്തെങ്കിലും കുറ്റം ചെയ്തുവെന്ന അർഥമില്ലെന്നും പത്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് വ്യാജമാണെന്ന് വൈറ്റ്ഹൗസ് പ്രതികരിച്ചു.
2019ൽ ജയിലിൽ ആത്മഹത്യ ചെയ്തുവെന്നു പറയുന്ന എപ്സ്റ്റെയിനുമായുള്ള ബന്ധം 2004ൽ അവസാനിപ്പിച്ചുവെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.
അമേരിക്കയിലെ ഒട്ടനവധി ഉന്നതർ എപ്സ്റ്റെയിന്റെ ഇടപാടുകാരായിരുന്നു എന്നാണ് അഭ്യൂഹം.
എപ്സ്റ്റെയിൻ കേസ് രേഖകൾ പ്രസിദ്ധീകരിക്കുമെന്നത് ട്രംപിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു. എന്നാൽ, അധികാരമേറ്റശേഷം കേസ് കൈകാര്യം ചെയ്ത രീതിയിൽ ട്രംപിന്റെ അനുയായികളിൽ ഒരു വിഭാഗം അതൃപ്തരാണ്.
എപ്സ്റ്റെയിന്റെ വിചാരണാ രേഖകൾ പ്രസിദ്ധീകരിക്കാൻ ട്രംപ് ഭരണകൂടം അനുമതി തേടിയെങ്കിലും കോടതി ബുധനാഴ്ച നിഷേധിക്കുകയുണ്ടായി.
ട്രംപ് 2003ൽ എപ്സ്റ്റെയിന് അശ്ലീലച്ചുവയുള്ള ജന്മദിനസന്ദേശം അയച്ചുവെന്ന് വാൾ സ്ട്രീറ്റ് ജേർണൽ കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ പേരിൽ പത്രത്തിനും അതിന്റെ ഉടമ റൂപ്പർട്ട് മർഡോക്കിനും എതിരേ ട്രംപ് ആയിരം കോടി ഡോളറിന്റെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുകയാണ്. പേരും? നിഷേധിച്ച് വൈറ്റ് ഹൗസ്