റഷ്യയിൽ വിമാനം തകർന്ന് 48 മരണം
Friday, July 25, 2025 2:51 AM IST
മോസ്കോ: കിഴക്കൻ റഷ്യയിൽ യാത്രാ വിമാനം തകർന്ന് 48 പേർ മരിച്ചതായി അനുമാനം. അമൂർ പ്രവിശ്യയിലെ ടിൻഡ പട്ടണത്തിനടുത്താണ് ദുരന്തമുണ്ടായത്. ബ്ലാഗോവീഷെൻസ് നഗരത്തിൽനിന്ന് ചൈനീസ് അതിർത്തിയോടു ചേർന്ന ടിൻഡ പട്ടണത്തിലേക്കു പുറപ്പെട്ട വിമാനത്തിൽ 42 യാത്രക്കാരും ആറു ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. പട്ടണത്തിൽ ഇറങ്ങുന്നതിനു മുന്പായി വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമായി.
തുടർന്ന് ഹെലികോപ്റ്ററിൽ നടത്തിയ തെരച്ചലിൽ പട്ടണത്തിൽനിന്ന് 15 കിലോമീറ്റർ അകലെ കൊടുംവനത്തിൽ തകർന്നുവീണ് തീപിടിച്ച നിലയിൽ വിമാനം കണ്ടെത്തി. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെടാൻ സാധ്യതയില്ലെന്നു കരുതുന്നു. യാത്രക്കാരിൽ അഞ്ചു കുട്ടികളും ഉൾപ്പെടുന്നു. രക്ഷാപ്രവർത്തകർ വനത്തിലേക്ക് പുറപ്പെട്ടു.
സൈബീരിയൻ മേഖലയിൽ സർവീസ് നടത്തുന്ന അൻഗാര എയർലൈൻസ് കന്പനിയുടെ അര നൂറ്റാണ്ട് പഴക്കമുള്ള ആന്റനോവ് എഎൻ-24 വിമാനമാണ് അപകത്തിൽപ്പെട്ടത്. 1976ൽ നിർമിച്ച വിമാനം സോവിയറ്റ് ദേശീയ എയർലൈൻസായിരുന്ന ഏറോഫ്ലോട്ടാണ് മുന്പ് ഉയോഗിച്ചിരുന്നത്. ‘പറക്കും ട്രാക്ടർ’ എന്നറിയപ്പെടുന്ന ഇത്തരം പത്തു വിമാനങ്ങളാണ് അൻഗാര പ്രവർത്തിപ്പിക്കുന്നത്.