റഷ്യ-യുക്രെയ്ൻ യുദ്ധം: അഞ്ചു പേർ കൊല്ലപ്പെട്ടു
Sunday, July 27, 2025 12:44 AM IST
മോസ്കോ: ആക്രമണം തുടർന്ന് റഷ്യയും യുക്രെയ്നും. വ്യോമാക്രമണങ്ങളിൽ ഇരുപക്ഷത്തുമായി ഇന്നലെ അഞ്ചു പേർ കൊല്ലപ്പെട്ടു. യുക്രെയ്നിലെ തെക്കൻ ഡനിപ്രോയിലും സുമിയിലെ വടക്കുകിഴക്കൻ ഭാഗങ്ങളിലും ഡ്രോൺ, റോക്കറ്റ് ആക്രമണങ്ങൾ നടന്നു.
ഡനിപ്രോയിൽ മൂന്നു പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ ഡിനിപ്രോ നഗരത്തിൽ, ബഹുനിലക്കെട്ടിടത്തിനും വ്യാപാര സ്ഥാപനത്തിനും കേടുപാടുകൾ സംഭവിച്ചു. പ്രദേശത്ത് ഷോപ്പിംഗ് സെന്ററിന് തീപിടിച്ചു.
സുമിയിൽ മൂന്നു പേർക്ക് പരിക്കേറ്റതായി സൈനിക ഭരണകൂടം അറിയിച്ചു. യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിൽ രാത്രി ശക്തമായ വ്യോമാക്രമണമുണ്ടായി. മൂന്ന് മണിക്കൂറിനുള്ളിൽ നാല് ഗൈഡഡ് ഏരിയൽ ബോംബുകളും രണ്ട് ബാലിസ്റ്റിക് മിസൈലുകളും 15 ഡ്രോണുകളും പതിച്ചതായി പ്രാദേശിക ഭരണകൂടം റിപ്പോർട്ട് ചെയ്തു.
റഷ്യയുടെ ഒന്നിലധികം പ്രദേശങ്ങൾ ലക്ഷ്യമാക്കി യുക്രെയ്ൻ വ്യോമാക്രമണം നടത്തി. യുക്രെയ്ൻ അതിർത്തിയിലുള്ള റോസ്തോവ് മേഖലയിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടതായി ആക്ടിംഗ് ഗവർണർ പറഞ്ഞു.
സ്റ്റാവറോപോൾ റീജണിലെ വ്യാവസായികകേന്ദ്രത്തിൽ ഡ്രോൺ ആക്രമണമുണ്ടായി, കെട്ടിടങ്ങൾക്ക് തീപിടിച്ചു. മോസ്കോയെ ലക്ഷ്യമിട്ട യുക്രെയ്ൻ ഡ്രോണുകൾ വെടിവച്ചിട്ടതായി മേയർ സെർജി സോബിയാനിൻ പറഞ്ഞു.
54 യുക്രെയ്ൻ ഡ്രോണുകൾ വ്യോമപ്രതിരോധ സംവിധാനം വെടിവച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.