അഹമ്മദാബാദിൽ വിമാനം തകർന്ന് 241 മരണം
Friday, June 13, 2025 2:06 AM IST
അഹമ്മദാബാദ്: അഹമ്മദാബാദിൽ വിമാനം തകർന്ന് 241 മരണം. അഹമ്മദാബാദിൽനിന്ന് ലണ്ടൻ ഗാറ്റ്വിക്കിലേക്കു പുറപ്പെട്ട വിമാനമാണ് തകർന്നത്. സർദാർ വല്ലഭ്ഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമാണ് അപകടം.
വിമാനത്തിൽ 230 യാത്രക്കാരിൽ 169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷുകാർ, ഏഴു പോർച്ചുഗീസുകാർ, ഒരു കനേഡിയൻ പൗരനും ഉണ്ടായിരുന്നു. വിമാനത്തിലുണ്ടായിരുന്നത് രണ്ടു പൈലറ്റുമാരും 10 ക്രൂ അംഗങ്ങളുമാണ്.
യാത്രക്കാരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും പത്തനംതിട്ട സ്വദേശിനി രഞ്ജിത ആർ. നായരും പത്തു കുട്ടികളും രണ്ടു പിഞ്ചുകുഞ്ഞുങ്ങളും ഉണ്ടായിരുന്നു. അപകടത്തിൽനിന്ന് രക്ഷപ്പെട്ടത് ഒരേയൊരാൾ മാത്രമാണ്. വിമാനം പതിച്ച കെട്ടിടത്തിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചു.
►മൃതദേഹങ്ങൾ കത്തിക്കരിഞ്ഞനിലയിൽ, തിരിച്ചറിയാൻ ഡിഎൻഎ പരിശോധന
►വിമാനം തകർന്നുവീണ് നിരവധി കെട്ടിടങ്ങൾക്കു തീപിടിച്ചു
►വിമാനം താഴേക്കു പതിച്ചത് 600-800 അടി ഉയരത്തിൽ എത്തിയശേഷം
►വീണത് മെഡിക്കൽ വിദ്യാർഥികളുടെ ഹോസ്റ്റലിനു മുകളിൽ
►അപകടത്തിൽപ്പെട്ടത് 2014 മുതൽ എയർ ഇന്ത്യ പറത്തുന്ന വിമാനം
►വിമാനം പറത്തിയത് പരിചയസന്പന്നരായ പൈലറ്റുമാർ
►അപകടത്തിനു തൊട്ടുമുന്പ് പൈലറ്റ് അപായസന്ദേശം അയച്ചു
►അപകടകാരണം വിമാനത്തിൽ പക്ഷി ഇടിച്ചതാകാമെന്നു സംശയം
►ദുരന്തമുഖത്ത് രക്ഷാപ്രവർത്തകരായി മലയാളികളും
►മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം ടാറ്റാ ഗ്രൂപ്പ് നൽകും
►അപകടസ്ഥലം സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
►ലോകനേതാക്കൾ അനുശോചിച്ചു
വിശ്വാസിന്റേത് അദ്ഭുത രക്ഷപ്പെടൽ

അഹമ്മദാബാദ്: രാജ്യത്തെ അഗാധ ദുഃഖത്തിലാഴ്ത്തിയ അപകടത്തിനിടെയും വിശ്വാസ്കുമാർ രമേഷിനെ (40) ജീവനോടെ കണ്ടെത്തിയത് ആശ്വാസമായി. 11എ സീറ്റിൽ യാത്ര ചെയ്തിരുന്നയാളാണ് ബ്രിട്ടീഷ് പൗരനും ഇന്ത്യൻ വംശജനുമായ വിശ്വാസ്.
മുഖത്തും കാലിലും നെഞ്ചിലും പരിക്കേറ്റ വിശ്വാസ് അഹമ്മദാബാദിലെ സിറ്റി സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ രാത്രി വിശ്വാസിനെ സന്ദർശിച്ചു.
യാത്രക്കാരിൽ ഒരാൾപോലും ജീവനോടെ ഉണ്ടാകില്ലെന്നു കരുതിയ സന്ദർഭത്തിലാണ് ഏവരെയും അദ്ഭുതപ്പെടുത്തി വിശ്വാസ്കുമാർ രക്ഷാപ്രവർത്തകർക്കിടയിലേക്കു നടന്നെത്തിയത്. ലണ്ടൻ യാത്രയിൽ ഒപ്പമു ണ്ടായിരുന്ന സഹോദരൻ അജയ്കുമാർ (45) അപകട ത്തിൽ മരിച്ചു.