വ്യോമസേനയുടെ കരങ്ങൾ ബന്ധിച്ചിരുന്നു: രാഹുൽ
Wednesday, July 30, 2025 1:43 AM IST
ന്യൂഡൽഹി: 'ഓപ്പറേഷൻ സിന്ദൂറി'നിടെ സൈന്യത്തിന്റെ തന്ത്രപ്രധാനമായ വിവരങ്ങൾ പാക്കിസ്ഥാനു കൈമാറിയെന്നാരോപിച്ചു കേന്ദ്ര സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
പാർലമെന്റിൽ ഓപ്പറേഷൻ സിന്ദൂറിന്റെ പ്രത്യേക ചർച്ചയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നടത്തിയ പ്രസ്താവനകളെ ആയുധമാക്കിയായിരുന്നു കേന്ദ്രത്തെ രാഹുൽ കടന്നാക്രമിച്ചത്.
ഓപ്പറേഷൻ സിന്ദൂർ പുലർച്ചെ 1.05ന് ആരംഭിച്ചെന്നും 22 മിനിറ്റ് നീണ്ടുനിന്ന ആക്രമണങ്ങൾക്കുശേഷം 1.35ന് ഇന്ത്യ പാക്കിസ്ഥാനെ വിളിച്ചുവെന്നും രാജ്നാഥ് പാർലമെന്റിൽ പറഞ്ഞുവെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.
സൈനിക കേന്ദ്രങ്ങളെ ആക്രമിച്ചിട്ടില്ലെന്നും സംഘർഷം രൂക്ഷമാകരുതെന്നും ഇന്ത്യ പാക്കിസ്ഥാനെ അറിയിച്ചതായി പ്രതിരോധമന്ത്രി പറഞ്ഞത് രാഹുൽ സഭയിൽ സൂചിപ്പിച്ചു.
ആക്രമണത്തിൽ ഇന്ത്യ എന്താണു ചെയ്യുന്നതെന്ന് കൃത്യമായി അന്നേ രാത്രിതന്നെ മനസിലാക്കാൻ ഇതിലൂടെ പാക്കിസ്ഥാനു കഴിഞ്ഞുവെന്നും അവരുടെ സൈനികകേന്ദ്രങ്ങളെയും വ്യോമപ്രതിരോധ സംവിധാനങ്ങളെയും ആക്രമിക്കില്ലെന്നു നാം മുൻകൂട്ടി അറിയിച്ചതുകൊണ്ടാണ് ഇന്ത്യക്ക് ഫൈറ്റർ വിമാനങ്ങൾ നഷ്ടമായത്.
അവരുടെ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കരുതെന്ന നിർദേശം നൽകിയതിലൂടെ വ്യോമസേനാ പൈലറ്റുമാരുടെ കരങ്ങൾ ബന്ധിക്കപ്പെട്ടുവെന്നും ഇതിനാൽ ഇന്ത്യക്ക് സൈനിക വിമാനങ്ങൾ നഷ്ടമായെന്നും രാഹുൽ കുറ്റപ്പെടുത്തി.