കന്യാസ്ത്രീകൾക്ക് എതിരേയുള്ള കേസ് എൻഐഎക്കു വിട്ട നടപടി ഗുരുതര പ്രശ്നമെന്നു ഫ്രാൻസിസ് ജോർജ്
Thursday, July 31, 2025 1:54 AM IST
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത് ആരോപിച്ചു അറസ്റ്റ് ചെയ്ത കന്യാസ്ത്രീകൾക്ക് എതിരേയുള്ള കേസ് എൻഐഎക്കു വിട്ട നടപടി ഗുരുതര പ്രശ്നമെന്ന് ഫ്രാൻസിസ് ജോർജ് എംപി.
എൻഐഎക്കു വിട്ടതിനാൽത്തന്നെ ഇനി ജാമ്യം ലഭിക്കാൻ കൂടുതൽ സമയമെടുക്കുമെന്നും ഇക്കാര്യത്തിൽ ഛത്തീസ്ഗഡ് സർക്കാരിന്റെ ഭാഗത്തുനിന്ന് വലിയ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നും ലോക്സഭയുടെ ശൂന്യവേളയിൽ അദ്ദേഹം പറഞ്ഞു.
കന്യാസ്ത്രീകളെ സന്ദർശിക്കുകയും അവരുമായി സംസാരിക്കുകയും ചെയ്തെന്നും അവർക്കുണ്ടായ പ്രയാസങ്ങൾ എംപിമാരായ തങ്ങളോടു വിവരിക്കുകയും ചെയ്തെന്നും ഫ്രാൻസിസ് ജോർജ് സഭയെ അറിയിച്ചു.
നിയമപരമായ എല്ലാ രേഖകളോടുംകൂടിയാണ് അവർ യാത്ര ചെയ്തത്. ബജ്രംഗ്ദൾ പ്രവർത്തകരുടെ സമ്മർദത്തെത്തുടർന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ജോലി തേടി പോകുന്നതും ജോലിക്കായി ആളുകളെ കൊണ്ടുപോകുന്നതും ഒരുതരത്തിലും കുറ്റമായി കാണാൻ കഴിയില്ല.
നമ്മുടെ രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നുള്ള ആളുകൾ വിവിധ സ്ഥലങ്ങളിലേക്ക് ജോലി തേടി യാത്ര ചെയ്യാറുണ്ട്. ഇങ്ങനെ പോകുന്നവരെ ആരും തടയാറില്ല. കേരളത്തിൽ25 ലക്ഷത്തിലധികം ഇതര സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്.
അവരാരും മനുഷ്യക്കടത്തിന്റെ ഭാഗമായി എത്തിയതായി ആക്ഷേപമില്ല. കേന്ദ്രസർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും ജാമ്യം ലഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.