അമിത് ഷാ ആഭ്യന്തരമന്ത്രിയായി തുടരരുതെന്ന് പ്രിയങ്ക
Wednesday, July 30, 2025 1:43 AM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി എംപി. ഭീകരാക്രമണമുണ്ടാകാനിടയായ സുരക്ഷാവീഴ്ച ഉയർത്തിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരേയും കേന്ദ്ര സർക്കാരിനെതിരേയും രൂക്ഷവിമർശനമാണ് ലോക്സഭയിൽ പ്രിയങ്ക നടത്തിയത്.
ഓപ്പറേഷൻ സിന്ദൂറിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ നമ്മുടെ പ്രധാനമന്ത്രി ആഗ്രഹിക്കുന്നുവെന്നും എന്നാൽ ക്രെഡിറ്റ് മാത്രം ഏറ്റെടുത്താൽ പോരാ, സുരക്ഷാവീഴ്ചയുടെ ഉത്തരവാദിത്വംകൂടി ഏറ്റെടുക്കണമെന്നും വയനാട് എംപി പറഞ്ഞു.
ബൈസരൻ താഴ്വരയിൽ ഭീകരാക്രമണമുണ്ടായപ്പോൾ ഒരു മണിക്കൂർ നേരത്തേക്കു സുരക്ഷാ സേനയിലെ ആരും അവിടെ എത്തിയില്ല. പരിക്കേറ്റവർക്കു പ്രാഥമിക ശുശ്രൂഷ നൽകാൻ കഴിഞ്ഞില്ലെന്നും പ്രിയങ്ക പറഞ്ഞു.
ഭീകരാക്രമണത്തിനു രണ്ടാഴ്ച മുന്പാണ് കാഷ്മീരിലെ സുരക്ഷാ സംവിധാനം വിലയിരുത്തിയ അമിത് ഷാ, കാഷ്മീരിലെ തീവ്രവാദം വിജയകരമായി അവസാനിപ്പിച്ചുവെന്നു പ്രസ്താവന നടത്തിയത്.
പഹൽഗാം ഭീകരാക്രമണത്തിനു കാരണമായ ടിആർഎഫ് സംഘടന 2020 മുതൽ 2025 വരേയുള്ള അഞ്ച് വർഷത്തിനുള്ളിൽ സൈനികോദ്യോഗസ്ഥർക്കെതിരെയും പോലീസിനെതിരേയും സാധാരണക്കാർക്കുനേരേയും ഇരുപത്തഞ്ചോളം ആക്രമണങ്ങൾ നടത്തി. ഇതൊക്കെ തടയാൻ നമ്മുടെ രഹസ്യാന്വേഷണ ഏജൻസിക്ക് കഴിഞ്ഞില്ലെന്നും ഇത് ആരുടെ ഉത്തരവാദിത്വമാണെന്നും പ്രിയങ്ക ചോദിച്ചു.