പത്തുവർഷത്തിനിടെ 1,525 ഭീകരാക്രമണങ്ങൾ
Wednesday, July 30, 2025 1:43 AM IST
ന്യൂഡൽഹി: 2015 മുതൽ 2025 വരെയുള്ള കാലയളവിൽ 1,525 ഭീകരാക്രമണങ്ങൾ ഇന്ത്യയിലുണ്ടായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇവയിൽ 324 സാധാരണക്കാരും 542 സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.
2004-2014 കാലയളവിൽ 7,200 ഭീകരാക്രമണ സംഭവങ്ങൾ ഉണ്ടായെന്നും ഇവയിൽ 714 സാധാരണക്കാരും 1,068 സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടുവെന്നും അദ്ദേഹം ലോക്സഭയിൽ വ്യക്തമാക്കി.
മോദി സർക്കാരിന്റെ കാലത്ത് കൊല്ലപ്പെട്ട തീവ്രവാദികളുടെ എണ്ണം 162 ശതമാനം വർധിച്ചു. ഭീകരർ ഇന്ത്യക്കാർ അല്ലെന്നതാണ് യുപിഎ കാലവുമായുള്ള വ്യത്യാസം. ജമ്മു കാഷ്മീരിൽ ഒരു ഭീകരനും അവശേഷിക്കുന്നില്ല.
അനുച്ഛേദം 370 റദ്ദാക്കിയതിനു ശേഷം ജമ്മു കാഷ്മീരിലെ ഭീകര അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിച്ചു. ഭീകര സംഘടന ആയതിനാൽ ഹുറിയത്തുമായി ചർച്ച നടത്തില്ലെന്ന് ഷാ പറഞ്ഞു.
ഏപ്രിൽ 30നു സിന്ധുജല കരാർ റദ്ദാക്കാൻ തീരുമാനിച്ചു. മേയ് ഒന്പതിന് പാക്കിസ്ഥാനു മറുപടി നൽകാൻ സൈന്യത്തിന് ഉത്തരവു നൽകി. 11 വ്യോമതാവളങ്ങൾ നശിപ്പിക്കപ്പെട്ടു - നൂർ ഖാൻ ചക്ലാല, മുരിദ്, സുഗുർദ, റഫീഖി, റഹിം ഖാൻ, ജേക്കബാബാദ്, സുക്കൂർ, ബൊളാരി എന്നിവ നശിപ്പിക്കപ്പെട്ടു.
ആറ് റഡാർ സംവിധാനങ്ങൾ നശിപ്പിക്കപ്പെട്ടു. ഇന്ത്യയുടെ സിവിലിയൻ പ്രദേശങ്ങൾ ആക്രമിക്കാൻ പാക്കിസ്ഥാൻ ശ്രമിച്ചെങ്കിലും അവരുടെ വ്യോമതാവളങ്ങളെയും ആയുധങ്ങളെയും ഇന്ത്യ ലക്ഷ്യം വച്ചില്ല.
പാക്കിസ്ഥാന്റെ എല്ലാ ആക്രമണ ശേഷിയും നശിപ്പിക്കപ്പെട്ടതിനാൽ, കീഴടങ്ങുകയല്ലാതെ അവർക്കു മറ്റു മാർഗമില്ലായിരുന്നുവെന്ന് ഷാ പറഞ്ഞു.
മേയ് 10ന് പാക്കിസ്ഥാൻ ഡിജിഎംഒ വിളിച്ചു, വൈകുന്നേരം അഞ്ചിന് ഇന്ത്യ ആക്രമണം നിർത്തി. ഇത്രയും മുൻതൂക്കമുണ്ടായിട്ടും എന്തുകൊണ്ട് ആക്രമണം നടത്തിയില്ല എന്നവർ ചോദിക്കുന്നു.
എല്ലാ യുദ്ധത്തിനും സിവിലിയൻ ചെലവുണ്ടെന്ന് 1951ലെയും 1971ലെയും യുദ്ധത്തെയും ഉദ്ധരിച്ച് ഷാ പറഞ്ഞു. പാക് അധിനിവേശ കാഷ്മീർ ജവഹർലാൽ നെഹ്റു വിട്ടുകൊടുത്തതാണെന്നും ഷിംല കരാറിൽ ആവശ്യപ്പെട്ടിട്ടില്ലെന്നും അമിത് ഷാ ആരോപിച്ചു.