പ്രസിഡൻഷൽ റഫറൻസ് ഓഗസ്റ്റ് 19ന് വാദം ആരംഭിക്കും
Wednesday, July 30, 2025 1:42 AM IST
ന്യൂഡൽഹി: സംസ്ഥാന നിയമസഭകൾ പാസാക്കിയ ബില്ലുകൾ പരിഗണിക്കുന്പോൾ രാഷ്ട്രപതിക്കും സംസ്ഥാന ഗവർണർമാർക്കുമുള്ള സമയപരിധിയും നടപടിക്രമങ്ങളുംസംബന്ധിച്ച പ്രസിഡൻഷൽ റഫൻസിൽ ഓഗസ്റ്റ് 12നകം എല്ലാ കക്ഷികളും രേഖാമൂലമുള്ള വാദങ്ങൾ സമർപ്പിക്കാൻ നിർദേശിച്ച് സുപ്രീംകോടതി.
അടുത്ത മാസം 19ന് ഭരണഘടനാ ബെഞ്ച് വിഷയത്തിൽ വാദം ആരംഭിക്കും. റഫറൻസിനെ എതിർക്കുന്ന കക്ഷികൾക്കുവേണ്ടി അഭിഭാഷക മിഷ രോഹ്തഗിയെ നിയമിക്കുന്നതായി കോടതി വ്യക്തമാക്കി. അമൻ മേത്ത കേന്ദ്ര സർക്കാരിനെയും പ്രതിനിധീകരിക്കും
കേരളത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ. കെ. വേണുഗോപാൽ രാഷ്ട്രപതി പരാമർശത്തിന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്തു. മുതിർന്ന അഭിഭാഷകൻ കപിൽ സിബലും രാഷ്ട്രപതിപരാമർശത്തിന് മറുപടി കൊടുക്കുന്നതിനെ എതിർത്തു.
പരാമർശത്തെ എതിർക്കുന്നവരുടെ വാദം ഓഗസ്റ്റ് 19, 20, 21, 26 തീയതികളിലും പിന്തുണയ്ക്കുന്നവരുടെ വാദം ഓഗസ്റ്റ് 20, സെപ്റ്റംബർ 2, 3, 9 തീയതികളിലും കേൾക്കുമെന്നും സമയക്രമം കൃത്യമായി പാലിക്കുമെന്നും കോടതി വ്യക്തമാക്കി.