ഖാർഗെയോട് ക്ഷമാപണം നടത്തി നഡ്ഡ
Wednesday, July 30, 2025 1:43 AM IST
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ മാനസിക സന്തുലിതാവസ്ഥ നഷ്ടപ്പെട്ടെന്ന പ്രസ്താവന പിൻവലിച്ചു മാപ്പു പറഞ്ഞ് രാജ്യസഭാ നേതാവും കേന്ദ്രമന്ത്രിയുമായ ജെ.പി. നഡ്ഡ.
പ്രതിപക്ഷ നേതാവിനെതിരേ നഡ്ഡ നടത്തിയ പരാമർശത്തിനെതിരേ കോണ്ഗ്രസ് അംഗങ്ങൾ ഒന്നടങ്കം നടുത്തളത്തിനടുത്തെത്തി പ്രതിഷേധിച്ചതോടെ, പരാമർശം പിൻവലിച്ചതായി മന്ത്രി അറിയിച്ചു.
എന്നാൽ, പ്രസ്താവനയിൽ ക്ഷമാപണം നടത്തിയേ മതിയാകൂവെന്ന് ഖാർഗെ ആവശ്യപ്പെട്ടതോടെ, ""ഞാനെന്റെ വാക്കുകൾ പിൻവലിച്ചു. നിങ്ങൾക്കു വേദനിച്ചെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു’’-എന്ന് നഡ്ഡ പറഞ്ഞു. ഇതോടെ ബഹളം അവസാനിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ഖാർഗെ നടത്തിയ രൂക്ഷവിമർശനങ്ങളോടു പ്രതികരിക്കവേയാണു ഖാർഗെയ്ക്കെതിരേ നഡ്ഡയുടെ വിവാദ പരാമർശം. പഹൽഗാം ഭീകരാക്രമണം ചർച്ച ചെയ്ത സർവകക്ഷിയോഗത്തിൽ പങ്കെടുക്കാതെ ബിഹാറിൽ തെരഞ്ഞെടുപ്പു റാലിക്കു പോയ പ്രധാനമന്ത്രിയുടെ നടപടി നിരുത്തരവാദപരവും തെറ്റുമാണെ ന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.
""ഇതാണോ മോദിയുടെ ദേശഭക്തി? പാർലമെന്റിലെ പഹൽഗാം, ഓപ്പറേഷൻ സിന്ദൂർ ചർച്ചയ്ക്കായി പോലും പ്രധാനമന്ത്രി സഭയിലെത്തിയില്ല. പ്രതിപക്ഷം പറയുന്നതു കേൾക്കാൻ പോലും ധൈര്യമില്ലാത്ത പ്രധാനമന്ത്രി ആ പദവി വഹിക്കാൻ അർഹനല്ല-'' ഖാർഗെ പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ മാനസിക സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നതിൽ വളരെയധികം വേദനയുണ്ടെന്നുമായിരുന്നു നഡ്ഡയുടെ വിവാദ പരാമർശം.